Thursday, January 8, 2009

ഇസ്രയേലല്ല; അസ്രയേല്‍

പരസ്‌പരം വേര്‍പിരിക്കാനാവാത്തവിധം അമേരിക്കന്‍ സാമ്രാജ്യത്വവും ഇസ്രയേല്‍-ഭീകരതയും ഒട്ടിച്ചേരുമ്പോഴാണ്‌, രാഷ്‌ട്രീയ ചരിത്രത്തില്‍, ''അസ്രയേല്‍'' എന്ന പുതിയൊരു പേര്‌ അനിവാര്യമാകുന്നത്‌. ബുഷ്‌ പോയി ഒബാമ വന്നാലും അമേരിക്കന്‍ വിദേശനയം, സയണിസവും ആയുധ വ്യവസായ ശക്‌തികളും സംയുക്‌തമായി തീരുമാനിക്കും ! 'ബുഷ്‌ ചത്താലും അമേരിക്ക ചീയില്ല' എന്നാണു പുതിയ ചൊല്ല് ‌!

സയണിസം ജൂതമതമല്ല, സാമ്രാജ്യത്വ രാഷ്‌ട്രീയത്തിന്റെ ഇസ്രയേല്‍ പതിപ്പായ ജൂത മതമൗലികവാദമാണ്‌. ഇസ്രയേലില്‍ ഇന്നും നിലനില്‍ക്കുന്ന, 'മടങ്ങിവരല്‍ നിയമ'മനുസരിച്ച്‌ ലോകത്തിലെവിടെയുമുള്ള ജൂത മതവിശ്വാസികള്‍ക്കുമുമ്പില്‍, ഇസ്രയേല്‍ പ്രതീക്ഷാപൂര്‍വം വാതില്‍ തുറന്നുവച്ചിരിക്കുകയാണ് ‌! തിരിച്ചു ചെല്ലുന്നവര്‍ക്കൊക്കെയും ആ രാജ്യത്തിന്റെ പൗരത്വം ലഭിക്കും!

അമേരിക്കന്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണ വേളകളില്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും, ഡെമോക്രാറ്റിക്‌ പാര്‍ട്ടിയും, ഇസ്രയേല്‍ ആഭിമുഖ്യം പ്രകടിപ്പിക്കുന്നതില്‍ പരസ്‌പരം മത്സരിക്കുന്ന പതിവിന്‌ ഇന്നും ഒരു മാറ്റവുമില്ല.

അസ്രയേലിന്‌ ഇന്നു നല്‍കുന്നതിനെക്കാള്‍ അധികം സഹായം നാളെ ഞങ്ങള്‍ നല്‍കും എന്നു പറഞ്ഞാണവര്‍ ഏറ്റുമുട്ടാറുള്ളത് ‌! മധ്യപൗരസ്‌ത്യ ദേശത്തെ സാമ്രാജ്യത്വ താത്‌പര്യങ്ങളെ നഗ്നമായി സേവിക്കുന്ന ഇസ്രയേലിന്‌ അമേരിക്ക നല്‍കുന്നത്‌ നിരുപാധിക സഹായമാണ്‌. സാര്‍വദേശീയ രോഷത്തില്‍നിന്ന്‌ എന്നുമവരെ രക്ഷിച്ചു പോരുന്നതും അമേരിക്കയാണ്‌.

ബര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെട്ടപ്പോള്‍, സ്വാതന്ത്ര്യത്തിന്റെ നവ സൂര്യനുദിച്ചെന്നാര്‍ത്തു വിളിച്ചു നടന്നവരാണ്‌ ഇപ്പോള്‍ പലസ്‌തീനില്‍ ഇസ്രയേല്‍ കെട്ടുന്ന വന്‍ മതിലിന്റെ മുമ്പില്‍നിന്നും, 'ഞങ്ങളൊന്നും കണ്ടില്ലെന്നമട്ടില്‍' മുഖംതിരിച്ചു നില്‍ക്കുന്നത്‌. അവരാണ്‌ മിനിട്ടില്‍ മുന്നൂറുവട്ടം, ഭീകരതക്കെതിരേ ജനാധിപത്യം' എന്നു സൃഗാല പ്രമുഖരെ പിറകിലാക്കുംവിധം ഓരിയിടുന്നത് ‌!

ഇസ്രയേല്‍ ഒരു പരമാധികാര സ്വതന്ത്ര രാഷ്‌ട്രമല്ല. ആ രാജ്യത്തിനൊരു ഭരണഘടനയില്ല. സാര്‍വദേശീയമായി അംഗീകരിക്കപ്പെട്ട ഒരതിര്‍ത്തിപോലും 'അസ്രയേ'ലിനില്ല. ഇന്നും തങ്ങള്‍മാത്രം ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനതയാണെന്ന അര്‍ഥശൂന്യമായ 'മിത്ത് ‌' ഔദ്യോഗിക സമീപനമായി ഉയര്‍ത്തിപ്പിടിക്കുന്നതിന്‌ അവര്‍ക്കൊരു ജാള്യവുമില്ല. അതിലേറെ നടുക്കം കൊള്ളിക്കേണ്ടത്‌ അധിനിവേശത്തിലൂടെ സൃഷ്‌ടിക്കപ്പെട്ട, ഒരു കൃത്രിമ കൊളോണിയല്‍ രാഷ്‌ട്രം, ആ രാഷ്‌ട്രം രൂപംകൊള്ളുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കുമുന്‍പ്‌, നിലനിന്നുപോരുന്ന പലസ്‌തീനിലെ മനുഷ്യനെ ഭീകരരായി മുദ്രകുത്തുന്നതിലുള്ള അസംബന്ധമാണ്‌.

പലസ്‌തീന്‍കാരെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍, നിരന്തര മാധ്യമ പ്രചാരണത്തിലൂടെ അവര്‍ നേടിയ വന്‍ വിജയംകൊണ്ടു കൂടിയാണ്‌, ഇന്നു ലോകരാഷ്‌ട്രങ്ങളുടെയൊക്കെ കണ്‍മുന്നില്‍വച്ച്‌ ഗാസ കത്തിത്തീരുമ്പോഴും അതിലെ സമാനതകളില്ലാത്ത ഭീകരതയുടെ ആഴം പലര്‍ക്കും അര്‍ഹിക്കുംവിധം ബോധ്യമാകാത്തത്‌. സാമ്രാജ്യത്വാനുകൂല സമ്പദ്‌ നിര്‍മാണ' ചെലവിലാണവര്‍ക്ക്‌ ഈവിധം സൈനിക ശക്‌തി പ്രയോഗിക്കാന്‍ കഴിയുന്നത്‌.

പലസ്‌തീന്‍ വിമോചന സമരപക്ഷത്തു നിന്നതിന്റെ പേരില്‍ പ്രശസ്‌ത സാംസ്‌കാരിക വിമര്‍ശകനായ എഡ്വേഡ്‌ സൈദിന്‌ അമേരിക്കയില്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ മറക്കാറായിട്ടില്ല. 1986-ല്‍ 'പലസ്‌തീന്‍ സ്വത്വത്തെക്കുറിച്ച്‌ സല്‍മാന്‍ റഷ്‌ദിയും, എഡ്‌വേഡ്‌ സൈദും തമ്മില്‍ നടന്ന ശ്രദ്ധേയമായ ഒരഭിമുഖത്തില്‍ വ്യക്‌തമായ പലസ്‌തീന്‍ ഭീകരവാര്‍പ്പ്‌ മാതൃകയുടെ അവിശ്വസനീയമായ കാഴ്‌ചകണ്ടാല്‍, മുന്‍വിധികള്‍ സൃഷ്‌ടിക്കുന്ന മുറിവിന്റെ ആഴംകണ്ട്‌ നാം അമ്പരന്നുപോകും.

ലോകപ്രശസ്‌ത സാംസ്‌കാരിക വിമര്‍ശകനും ചിന്തകനുമായ എഡ്‌വേഡ്‌ സൈദിനൊപ്പം ഇസ്രയേല്‍ അംബാസഡറായ നെതാനിആള്ള, ഒരേ മുറിയിലിരുന്ന്‌ ഒരു ടെലിവിഷന്‍ സംവാദത്തില്‍ പങ്കെടുക്കാന്‍പോലും സന്നദ്ധനായില്ല. എന്തുകൊണ്ടാണ്‌ ഇതുപോലുള്ളൊരു ടെലി സംവാദത്തില്‍പോലും നിങ്ങള്‍ സൈദിനൊപ്പം ഒന്നിച്ചിരിക്കാത്തതെന്നു ചോദിച്ചപ്പോള്‍, അംബാസഡറായിരുന്ന നെതാനിആള്ള പറഞ്ഞത്‌, അയാള്‍, അതായത്‌ സൈദ്‌ എന്നെ കൊല്ലാന്‍ സാധ്യതയുണ്ട്‌ എന്നത്രേ! പാവങ്ങളായ ഇസ്രേലികളെ മുഴുവന്‍ ക്രൂരരായ പലസ്‌തീന്‍കാര്‍ ദിനേനയെന്നോണം കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു! അയാള്‍ സൈദിനൊപ്പം സംവാദത്തിനുവേണ്ടി ഒരു മുറി പങ്കിടാത്തത്‌ എത്ര നന്നായി.

സ്വസ്‌ഥമായി ഒന്ന്‌ അന്തിയുറങ്ങാന്‍പോലും കഴിയാത്തവിധം ഏതു സമയവും ആക്രമിക്കപ്പെടാവുന്ന അഭയാര്‍ഥി ക്യാമ്പുകളില്‍ ജീവിതം കഴിച്ചുകൂട്ടേണ്ടിവരുന്ന ഒരു ജനതയെയാണ്‌ ഇസ്രയേല്‍ ഇവ്വിധം ദുഷ്‌ടരായി ചിത്രീകരിക്കുന്നത്‌. സൈദിനെപ്പോലുള്ള മനുഷ്യസ്‌നേഹികളായ ചിന്തകരെയാണിവര്‍ ചതിയന്‍ പ്രൊഫസര്‍ എന്നും ഭീകരവാദിയെന്നും വിളിക്കുന്നത്‌! എവിടെയെങ്കിലും ഒരു ബോംബാക്രമണം നടന്നാല്‍ ഉടനേ 'ഭീകരവാദത്തിന്റെ ഒരു പ്രതിനിധിയെന്നോണം, അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെ ഫോണില്‍ വിളിക്കുക പതിവായിരിക്കുകയാണെന്നു മുന്‍പ്‌ സൈദ്‌ പറഞ്ഞത്‌, ചിരിച്ചു കേള്‍ക്കാനുള്ളതല്ല, 'കരുതിയിരിക്കുക, നിങ്ങളും സംശയിക്കപ്പെട്ടേക്കാം' എന്ന്‌ യു.ആര്‍.അനന്തമൂര്‍ത്തി പറഞ്ഞത്‌ ഈയിടെയാണ്‌.

ഒരു പാവം തമാശയുടെ പേരിലാണ്‌ കഴിഞ്ഞ ദിവസം ഒരമേരിക്കന്‍ വിമാനത്തില്‍നിന്നും ചില യാത്രക്കാരെ ഇറക്കിവിട്ടത്‌. അമേരിക്കന്‍ വിമാനത്തില്‍നിന്ന്‌ ഇന്ത്യന്‍ മുസ്ലിം കുടുംബത്തെ ഇറക്കിവിട്ടു എന്ന പത്രവാര്‍ത്ത മുഴുവന്‍ വായിച്ചാല്‍, അമേരിക്കയ്‌ക്ക് 'വട്ടു പിടിച്ചോ' എന്നു തോന്നിപ്പോകും. ‘ഭീകരഭീതി’ ബാധിച്ച ഭരണകൂടങ്ങള്‍ എന്തും ചെയ്യും.

അനാഥമായ ഒരു ബാഗിനുപോലും പോലീസ്‌ കാവല്‍ ആവശ്യമായിത്തീരുംവിധമുള്ള ഒരവസ്‌ഥയിലൂടെയാണ്‌ ഇന്നും നാം കടന്നുപോകുന്നത്‌. ഇന്നു യാത്രകള്‍ക്കിടയില്‍ ബാഗ്‌ മാത്രമല്ല, നമ്മളെത്തന്നെയും 'ചങ്ങല'യ്‌ക്കിടേണ്ട സ്‌ഥിതിയാണ്‌. അപരിചിതരുമായി ട്രെയിന്‍ യാത്രക്കിടയില്‍ സൗഹൃദത്തിനൊപ്പം ഭക്ഷണവും സ്‌നേഹപൂര്‍വം പങ്കു വയ്‌ക്കുന്നതൊക്കെ ഇന്ന്‌ സൂക്ഷിച്ചുവേണം.

അപരിചിതര്‍ നല്‍കുന്ന ഭക്ഷണം കഴിക്കരുതെന്ന ഔദ്യോഗിക മുന്നറിയിപ്പാണ്‌, പ്ലാറ്റ്‌ഫോം തോറും യാത്രയ്‌ക്കിടയില്‍ ഇപ്പോള്‍ നാം കേട്ടുകൊണ്ടിരിക്കുന്നത്‌. ഒരുവിധേനയും പരസ്‌പരം അടുക്കാത്ത, അടുക്കാനുള്ള സര്‍വ അവസരങ്ങളും ഇല്ലാതാക്കുന്ന, സമൂഹത്തെയാകെ അപരിചിതരുടെ ഒരു കോളനിയാക്കുന്ന, ഈയൊരു അജന്‍ഡ തന്നെയാണ്‌ തമാശകളുടെപോലും തലവെട്ടുന്ന, ദേശരക്ഷാ ഭ്രാന്തുകള്‍ക്കു പിറകിലുള്ളതെന്നു തിരിച്ചറിയാതിരിക്കുന്നത്‌ അപകടകരമാണ്‌. മനുഷ്യാവകാശങ്ങള്‍ക്കു കീഴ്‌പ്പെടാത്ത, 'ഭ്രാന്തന്‍ദേശീയത' ജനാധിപത്യത്തിന്റെ മുറിച്ചെടുത്ത ശിരസുമായിട്ടായിരിക്കും മനുഷ്യത്വത്തിന്റെ ശവക്കൂമ്പാരങ്ങള്‍ക്കു മുകളിലൂടെ നാളെ മാര്‍ച്ച്‌ ചെയ്യാന്‍ പോകുന്നതെന്ന്‌ ആരും മറക്കരുത്‌.

പലസ്‌തീന്‍കാര്‍ക്ക്‌ യാതൊരുവിധ മനുഷ്യാവകാശങ്ങളും അനുവദിക്കാത്ത ഭ്രാന്തന്‍ ദേശീയതയുടെ ഇളകിയാട്ടമാണ്‌, അസ്രയേലിന്റെ രുധിരാധിപത്യമായി ഇന്ന്‌ ഗാസയെ ഇല്ലായ്‌മ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. ഇങ്ങനെ, 'ഗാസ'യെന്നൊരു പ്രദേശമേ പലസ്‌തീനില്‍ ഉണ്ടായിരുന്നില്ലെന്ന്‌ നാളെയിവര്‍ നിര്‍ബന്ധമായും ഒരു പ്രസ്‌താവനയിറക്കാനും ഇടയുണ്ട് ‌!

മഹാത്മാഗാന്ധി മുതല്‍ നെഹ്‌റുവരെ പലസ്‌തീന്‍ വിമോചനപക്ഷത്ത്‌ ചേര്‍ന്നുനിന്നവരാണ്‌. എന്നാല്‍ ബാബറി പള്ളി പൊളിക്കുമ്പോള്‍, ഏതോ ഒരു സംസ്‌കൃത ശ്ലോകത്തിന്റെ ഉറപ്പില്‍ തരിച്ചിരുന്ന നരസിംഹറാവുവിന്റെ കാലം മുതലാണ്‌ ഇന്ത്യ, പലസ്‌തീന്‍പക്ഷത്തുനിന്നും ഇസ്രയേല്‍പക്ഷത്തേക്കു ചെരിഞ്ഞത്‌.

ഐക്യരാഷ്‌ട്രസഭയില്‍ നിവര്‍ന്നുനിന്ന വി.കെ.കൃഷ്‌ണമേനോനില്‍നിന്ന്‌, 'തൊട്ടതിനും പിടിച്ചതിനും' പരാതിയും 'തെളിവ്‌ പെട്ടി'യുമായി അമേരിക്കയിലേക്ക്‌ പായുന്ന മന്‍മോഹന്‍ സിംഗിലേക്കുള്ള മാറ്റം പൂര്‍ത്തിയായതോടെ പൊളിഞ്ഞത്‌ ഇന്ത്യയുടെ സാമ്രാജ്യത്വ വിരുദ്ധ കാഴ്‌ചപ്പാടിലധിഷ്‌ഠിതമായ ചേരിചേരാനയമാണ്‌.

1998-ലാണ്‌ സംഘപരിവാര്‍ നേതൃത്വത്തില്‍ ഇന്ത്യാ-ഇസ്രയേല്‍ അച്ചുതണ്ട്‌ ശക്‌തിയാര്‍ജിക്കാനാരംഭിച്ചത്‌. രണ്ടായിരമാണ്ടില്‍ അദ്വാനിയും ജസ്വന്ത്‌ സിംഗും ഇസ്രയേല്‍ സന്ദര്‍ശിച്ചു. 'മുസ്ലിം വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയം' ഇനിമുതല്‍ ഇന്ത്യാ-ഇസ്രയേല്‍ ബന്ധത്തെ ഒരുവിധത്തിലും ബാധിക്കുകയില്ലെന്ന്‌ അവര്‍ ആവേശപൂര്‍വം പ്രഖ്യാപിച്ചു. ഇന്നും ഒരു വലിയ പരിധി വരെ മൂര്‍ത്തമായ സാമൂഹ്യ രാഷ്‌ട്രീയ പ്രശ്‌നങ്ങളെ മുസ്ലിം-ഹിന്ദു പ്രശ്‌നമായാണ്‌ പ്രതിഭാശാലികളില്‍ ഒരു വലിയ വിഭാഗംപോലും പരിഗണിക്കുന്നത്‌.

ഇന്ത്യാ-ഇസ്രയേല്‍ ബന്ധത്തെ മതാടിസ്‌ഥാനത്തിലേക്ക്‌ സങ്കോചിപ്പിച്ച സംഘപരിവാര്‍ സമീപനത്തെ പിന്തുണയ്‌ക്കുകയാണ്‌ പിന്നീടുവന്ന യു.പിഎ യുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവായ ജെ.എന്‍. ദീക്ഷിത്തും ചെയ്‌തത്‌. അദ്ദേഹവും ആവര്‍ത്തിച്ചത്‌, മുസ്‌ലിം വോട്ട്‌ ബാങ്ക്‌ എന്നു ജ്വസ്വന്ത്‌സിംഗ്‌ പറഞ്ഞതില്‍ സത്യമുണ്ട്‌ എന്നാണ്‌.

ഇന്ദ്രപ്രസ്‌ഥത്തില്‍ കാഷായം ധരിച്ച സന്യാസിമാരെ കാണാന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നു. എന്നാല്‍ നമ്മുടെ രാഷ്‌ട്രീയക്കൊടിമരത്തില്‍ കാവിക്കൊടി കയറ്റിക്കാണാന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല. അതു നടക്കുന്ന ഭാരതം എന്റെ ജന്മദേശവുമായിരിക്കില്ല എന്നു ധീരമായി പ്രഖ്യാപിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ഒ.വി.വിജയന്‍ പോലും പലസ്‌തീന്‍ വിമോചനസമരത്തെ അപകീര്‍ത്തിപ്പെടുത്തുംവിധം ഇസ്രയേല്‍ പക്ഷപാതിയായിത്തീരുന്നതാണ്‌ നാം പിന്നീട്‌ കണ്ടത്‌. 'ഇസ്രയേലിന്റെ ദുഃഖത്തെ നാം അറബി വര്‍ഗീയതയ്‌ക്ക് അടിയറവച്ചു' എന്നുവരെ അദ്ദേഹം വാദിച്ചു.

'അറബികളെ രാഷ്‌ട്രാന്തരീയ ഇടതുപക്ഷത്തിന്റെ ഭാഗമായും ഇസ്രയേലിനെ വലതുപക്ഷത്തിന്റെ കരുവായും കണക്കാക്കുന്ന രാഷ്‌ട്രീയ നിരക്ഷരതയില്‍, ഇന്നും കുടുങ്ങിക്കിടക്കുകയാണ്‌'. ഒ.വി.വിജയന്റെ കാഴ്‌ചപ്പാടില്‍, ശരാശരി മലയാളി 'ഓരോ പൗരന്റെയും ശ്രമത്തിലും സഹനത്തിലും മാത്രം നിന്നുപോകുന്ന ഈ ചെറുരാഷ്‌ട്രത്തിന്‌ ഒരു കുത്തക മുതലാളിത്തമായി വളരാന്‍ സാദ്ധ്യമല്ലെന്നതാണ്‌ വാസ്‌തവം' എന്നും ഒ.വി.വിജയന്‍ സാക്ഷ്യപ്പെടുത്തുന്നു! എന്നാല്‍ ഒ.വി.വിജയന്‍ കണ്ട ഇസ്രയേലല്ല, അധിനിവേശ ശക്‌തിയായ 'അസ്രയേലെ'ന്നതാണ്‌ സത്യമെന്നും ഇനിയും തിരിച്ചറിഞ്ഞിട്ടും 'പൊട്ടന്‍കളി' തുടരുന്നത്‌ ക്രൂരതയാണ്‌.

'അസ്രയേല്‍' നേതൃത്വത്തില്‍ നടക്കുന്ന ഭീകരതയ്‌ക്കു മുമ്പില്‍നിന്നു കോരിത്തരിക്കുന്ന സാമ്രാജ്യത്വത്തിന്റെ കൊമ്പുകള്‍ മനുഷ്യത്വത്തിന്റെ നെഞ്ചകമാണിന്നു കുത്തിപ്പിളര്‍ക്കുന്നത്‌. 'ഉദാരമനുഷ്യ സ്‌നേഹികള്‍' അപ്പോഴും ഊഷ്‌മള മൗനത്തിന്റെ കരിയടുപ്പില്‍ വാലും ചുരുട്ടിക്കിടക്കുകയാണ്‌. 'ഗാസ' ഒരു നിലവിളിയോടെ അവസാനിക്കുമ്പോഴും, സാമ്രാജ്യത്വ സംവിധാനത്തിനൊത്തുള്ള ഭീകരതാവിരുദ്ധ അന്വേഷണത്തിന്റെ വാല്‌മീകങ്ങളില്‍ അവര്‍ അഗാധമായി തപസനുഷ്‌ഠിക്കുകയാണ്‌. ഗാസയിലിപ്പോള്‍ 'അസ്രയേല്‍' ഭീകരര്‍ നഴ്‌സറികള്‍ മുതല്‍ ആശുപത്രികള്‍വരെ ഇടിച്ചു നിരത്തുന്ന തിരക്കിലാണ്‌. പിഞ്ചുകുഞ്ഞുങ്ങള്‍മുതല്‍ വൃദ്ധര്‍വരെ, അവരെറിഞ്ഞുകൊണ്ടേയിരിക്കുന്ന തീഗോളങ്ങള്‍ക്കിടയില്‍ വെന്തുകരിയുകയാണ്‌.

ഗാസയ്‌ക്കു മുകളിലെ ആകാശങ്ങളില്‍ ഇപ്പോള്‍ പറക്കുന്നത്‌ പറവകളല്ല, ഉടല്‍ക്കെട്ട്‌ പൊട്ടിച്ചിതറുന്ന മനുഷ്യരുടെ അസ്‌ഥികളാണ്‌. അവിടെയൊരിക്കലും കുത്തിയൊഴുകുന്ന ചോരയില്‍ ഒലിച്ചുപോകാതെ അപ്പോഴും കുതറിനില്‍ക്കുന്നത്‌ ഗാസയുടെ സങ്കടങ്ങളും സമരവീര്യങ്ങളുമാണ്‌. ഗാസ ഇപ്പോള്‍ വില്‍ക്കുന്നത്‌, മുഹമ്മൂദ്‌ ദാര്‍വിഷ്‌ മുമ്പ്‌ പാടിയപോലെ ചുവന്ന ഓറഞ്ചുകളല്ല, ടിന്നുകളിലാക്കിയ അവളുടെ ചോരയാണ്‌.

പാബ്ലോ നെരുദയുടെ പഴയ ചിലിയിലെന്നപോലെ ഇന്ന്‌ യാസര്‍ അറാഫത്തിന്റെ ഗാസയും ഹൃദയവ്യഥയോടെ പറയുന്നത്‌, സുഹൃത്തേ, സഹോദരാ, ഈ തെരുവില്‍ തളംകെട്ടിക്കിടക്കുന്ന 'ചോര കാണൂ. ചോര കാണൂ എന്നത്രേ. പിറന്ന നാട്ടില്‍ അഭയാര്‍ഥികളായി കഴിയേണ്ടിവരുന്ന ഒരു നിസഹായ ജനതയ്‌ക്കുമേല്‍, 'അസ്രയേല്‍' നടത്തുന്ന വംശഹത്യ ഒരാഴ്‌ച കഴിഞ്ഞിട്ടും അവസാനമില്ലാതെ തുടരുന്നതു കാണുമ്പോള്‍, എന്തിന്‌ ഇനിയുമിങ്ങനെയൊരു ഐക്യരാഷ്‌ട്ര സംഘടന എന്നാരും ചോദിച്ചുപോകും.

ആ പഴയ സോവിയറ്റ്‌ യൂണിയന്‍ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന്‌ ആരും കൊതിച്ചുപോകും!.

*****


കെ.ഇ.എന്‍. കടപ്പാട് : മംഗളം

Wednesday, January 7, 2009

മലയാളി-അകത്തും പുറത്തും

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്-അതില്‍
നാരായണക്കിളിക്കൂടുപോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട്.

നീറുന്ന കണ്ണുമായ് നിന്നെക്കിനാക്കണ്ടു
ദൂരത്തു വാഴുന്നു ഞാനെന്നും
ഓരോരോ തീവണ്ടിയോടിയെത്തുമ്പോഴും
ഓടുന്നു മുറ്റത്തുനീയെന്നും....
(തുറക്കാത്തവാതില്‍ - പി ഭാസ്കരന്‍)

നീറുന്ന കണ്ണിലെ കിനാക്കളുമായി നാടിന്റെ അങ്ങേക്കരയിലും ഇങ്ങേക്കരയിലുമായി കാത്തിരുന്ന മാലയാളിയുടെ ചിത്രം നമുക്കിന്നൊരു നൊസ്റ്റാള്‍ജിക് ഇമേജുപോലുമല്ല. നാട്ടിലെ നാഴിയിടങ്ങഴി മണ്ണ് ' കൂറ്റന്‍ ഫ്ലാറ്റിനുള്ള പരിമിതമായ സ്ഥലം മാത്രമാകുന്നുവെന്ന് പരസ്യവാചകം. ഇത് അതിദ്രൂതം മാറിക്കൊണ്ടിരിക്കുന്ന മലയാളിജീവിതത്തിന്റെ സൂചകം കൂടിയാകുന്നു. അന്നംതേടി തൊഴില്‍ തേടി മറുനാട്ടില്‍ ചേക്കേറുന്ന മലയാളിയുടെ മനോവ്യാപാരങ്ങള്‍ പണ്ടേ നമുക്കു പരിചിതം. പക്ഷേ എല്ലാം മാറിമറിയുന്നതിനിടയില്‍ മറുനാടന്‍ മാലയാളിയുടെ മോഹസങ്കല്പങ്ങള്‍ക്കും പരിവര്‍ത്തനം വന്നുകഴിഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ തന്നെ മറുനാടന്‍ മലയാളി മാത്രം മാറാതിരിക്കണമെന്നു ശഠിക്കേണ്ടതുണ്ടോ?

1923 ല്‍ പുറത്തിറങ്ങിയ ഭൂതരായര്‍ എന്ന നോവലില്‍ മലയാളമണ്ണിന്റെ-കേരളക്കരയുടെ പരിവര്‍ത്തനത്തെ അപ്പന്‍തമ്പുരാന്‍ ഇങ്ങനെ അടയാളപ്പെടുത്തുന്നു.

"നാട്ടാരുടെ ഉടുപ്പുമാറി നടപ്പുമാറി. പരശുരാമക്ഷേത്രത്തിന്റെ അലകും പിടിയും മാറി. നീര്‍പോകും ചാലുകള്‍ തീബോട്ടുകള്‍ നടത്തുന്ന പുഴകളായി. ആള്‍പോകും വഴികള്‍ തീവണ്ടിയോടുന്ന വഴികളും സാറട്ടുപോകുന്ന വീഥികളുമായി. കുന്നുകുഴിയായി മല മൈതാനമായി, കാടുനാടായി, നാടുനഗരമായി....''

തീവണ്ടിയും സാറട്ടും കടന്നുവന്ന മാറ്റത്തെ നമുക്കിന്നു എക്സ്‌പ്രസ്സ് ഹൈവേയുടെ പരിസരത്തേക്കു പരിവര്‍ത്തിപ്പിക്കാം. പഴയ മറുനാടന്‍ മലയാളി സ്വപ്നം കണ്ട നാരായണക്കിളിക്കൂടുപോലുള്ള നാലുകാലോലപ്പുരയ്ക്കു കാലാനുസൃതമായ മാറ്റം വന്നിരിക്കുന്നു. അതുസ്വാഭാവികംമാത്രം. എങ്കിലും സ്വന്തം ഗ്രാമത്തിലെ 'നാലും കൂടുന്ന മുക്കു'വിട്ടുപോകാന്‍ മടിക്കുന്നൊരു മലയാളി, സ്വന്തം വീടുവിട്ടുചേക്കേറാന്‍ മടിക്കുന്നൊരു മലയാളി ഇന്നും നമ്മുടെ ഗൃഹാതുര സ്വപ്നങ്ങളിലെവിടെയോ പച്ചപ്പോടെ സജീവമായിരിപ്പുണ്ട്. വീടുവിട്ടിറങ്ങിയവര്‍ തീര്‍ത്തതാണ് നമ്മുടെ ചരിത്രമെങ്കിലും 'വീടെ'ന്നും നമുക്കൊരു നഷ്ടസ്വര്‍ഗം തന്നെ. ഒരുപക്ഷേ ഈയൊരു ബോധമാണ് മറുനാട്ടില്‍ നേടുന്ന ഓരോ ചില്ലിക്കാശും മണിമാളികകളില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നതും. മാത്രമല്ല നമ്മുടെ ജീവിതത്തെ നിര്‍ണയിക്കുന്ന പ്രധാനപ്രക്രിയകളിലൊന്നായി 'പുരപണി' സ്ഥാനം പിടിക്കുകയും ചെയ്യുന്നു. ജീവിതായോധനത്തിനായി പട്ടാളബാരക്കുകളില്‍ യൌവനം പിന്നിടുന്ന മലയാളിയുടെ പത്തുസെന്റിനുള്ള അടക്കാനാവാത്ത മോഹം കോവിലന്റെ നിരവധി കഥകളുടെ പ്രമേയത്തെ സാക്ഷാത്കരിക്കുന്ന സങ്കല്പനമാകുന്നുണ്ട്. ഉപജീവനമാര്‍ഗം തേടി കേരളം വിടുന്ന തൊഴിലാളിയുടെ ജീവിതത്തിന്റെ നിസ്സാഹായതയും ദുരിതവും ആസ്സാംപണിക്കാര്‍' പോലുള്ള വൈലോപ്പിള്ളിക്കവിതകളിലും നമ്മള്‍ വായിക്കുന്നു. നാട്ടിലൊരുപിടിമണ്ണ് ഒരു കൂരയും എന്ന സങ്കല്പസ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനായി കഠിനപ്രയത്നത്തിന് തയ്യാറാവുന്ന മലയാളി പക്ഷേ ഈ തയ്യാറാക്കലിനു നാടുവിടണമെന്നുമാത്രം.'

മദിരാശിയും ബോംബെയും സിംഗപ്പൂരും ഗള്‍ഫുമൊക്കെ മലയാളിയുടെ സാമ്പത്തികസ്വപ്നങ്ങളുടെ പറുദീസയായി മാറുമ്പോഴും നാടിനെക്കുറിച്ചുള്ള കടുത്ത ഹോംസിക്നസ് അവരുടെ ജീവിതത്തിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ട്. വൈകാരികബോധത്തിലുള്ള ഈ വിചാരധാര നാടിനുവേണ്ടിയുള്ള അധ്വാനോര്‍ജ്ജമായി മാറ്റുവാന്‍ അവന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ നാട്ടിലെ ഏറ്റവും അനുകൂലമായ പ്രകൃതി/ കാലാവസ്ഥാസാഹചര്യങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ അവന് കഴിയുന്നില്ല. പക്ഷെ നാടിന്റെ നാലതിരുകള്‍ പിന്നിട്ടുകഴിയുമ്പോള്‍, ഏറ്റവും അധ്വാനശേഷി പ്രകടിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഏറ്റവും മോശം തൊഴിലാളി പുറംനാടുകളില്‍ ഏറ്റവും അധ്വാനശേഷിയുള്ളവനാകുന്നു. പിറന്നമണ്ണിനോടും മാതൃഭാഷയോടും ഉള്ള സ്നേഹം പുറത്തുവരണമെങ്കില്‍ മലയാളിക്കു നാടുവിട്ടേ മതിയാവൂ എന്നു തോന്നുന്നു. കാരണം നാടിനോടുള്ള ഗൃഹാതുരമായ ഇഴയടുപ്പം മലയാളിയെപ്പോലെ പ്രകടിപ്പിക്കുന്ന മറ്റൊരു ജനത തമിഴന്‍മാത്രമാണെന്നും കാണാം. ഉപജീവനത്തിനായി മറുനാടുകളിലെത്തി അവിടത്തെ സംസ്കാരവുമായി ഇഴചേര്‍ന്നു ജീവിക്കുമ്പോഴും സ്വന്തം നാടിനോടുള്ള സ്നേഹവും മമതയും അവനെ അതാതിടങ്ങളില്‍ മറ്റൊരു 'കേരളത്തി'നു വിത്തുപാകാന്‍ പ്രേരിപ്പിക്കുന്നു. അത്തരത്തില്‍ മദിരാശിയിലും ബോംബെയിലും ഗള്‍ഫിലും മറ്റൊരു കേരളസൃഷ്ടി അവര്‍ അനായാസം നിര്‍വ്വഹിക്കുകയും ചെയ്യുന്നു.

എഴുപതുകളോടെ സജീവമായ ഗള്‍ഫ് ജീവിതത്തിന്റെ നാള്‍വഴികള്‍ മലയാളിക്ക് തൊഴിലും സമ്പത്തും മാത്രമല്ല നല്‍കിയത്, പുത്തനൊരു ജീവിതസംസ്കാരവും കൂടിയാണ്. കേരളത്തിന്റെ സമ്പദ്ശൃംഖലയെ താങ്ങിനിര്‍ത്തുന്ന ഗള്‍ഫ് പണത്തിന്റെ സാന്നിധ്യം നല്ലതും തീയതുമായ ഒട്ടേറെ അനുഭവങ്ങള്‍ നമ്മുടെ സംസ്കാരത്തില്‍ വ്യാപിക്കാനിടയാക്കിയിട്ടുണ്ട്. അത് നമ്മുടെ ഭാഷണശീലം മുതല്‍ ഭക്ഷണശീലം വരെ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന വസ്തുത വിശദമായ പഠനങ്ങള്‍ക്കു വിധേയമാക്കേണ്ടതാണ്. ഒരു ആഗോളമധ്യവര്‍ഗമനുഷ്യമാതൃക' സൃഷ്ടിച്ചെടുക്കുന്ന വികസനസങ്കല്പത്തിന് വഴിമരുന്നിടാന്‍ ബാഹ്യശക്തിയായി ഗള്‍ഫ്പറുദീസയുമായി ബന്ധപ്പെട്ട മൂല്യബോധത്തെ പരിഗണിക്കേണ്ടത് അനിവാര്യമാണ്. ഏറ്റവുമധിക കാലം ഗള്‍ഫില്‍ നിലനിന്നുകാണുന്ന പ്രവാസജനത ഒരുപക്ഷേ മലയാളികളാണെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടെന്ന് തോന്നുന്നില്ല. സ്വന്തം സമൂഹത്തോടും കുടുംബത്തിനോടുമൊക്കെയുള്ള ബാധ്യതയും കടപ്പാടും നിലനിര്‍ത്തുന്ന (നാട്ടില്‍ നില്ക്കുമ്പോഴത്തേക്കാള്‍ ഉത്തരവാദിത്തത്തോടെ) ഒരു ജനതയുടെ ത്യാഗപൂര്‍ണമായ ജീവിതം വേണ്ടത്ര ആഴത്തില്‍ നമ്മുടെ സംസ്കാരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു സംശയമാണ്. മാത്രമല്ല കൂടുതല്‍ കഷ്ടതയനുഭവിക്കുന്ന തൊഴിലാളികളുടെ കൂട്ടായ്മകളില്‍ നാടിനെക്കുറിച്ചുള്ള കടുത്ത നൊസ്റ്റാള്‍ജിയ എത്രമാത്രം ആര്‍ദ്രഭാവത്തോടെ നിലനില്ക്കുന്നുവെന്ന് നമ്മുടെ സാഹിത്യവും ചലച്ചിത്രങ്ങളും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. കേരളീയാനുഭവങ്ങളുടെ ചൂടും ചൂരും ശക്തിയായി ചിത്രീകരിക്കുന്ന രേഖകളായി നമ്മുടെ പ്രവാസി സാഹിത്യം മാറുന്നതിന്റെ കാരണവും മറ്റൊന്നല്ല.

മാറിയ ജീവിതസാഹചര്യങ്ങളും തൊഴില്‍ സാധ്യതകളും സാംസ്കാരികബോധവും പുതിയതലമുറയെ നാടിനുപുറത്തേക്ക് പോകാന്‍ നിരന്തരപ്രേരണയായി മാറുന്ന കാഴ്ച ഇതിന്റെ അനിവാര്യത കൂടിയാണെന്നു തോന്നുന്നു. മാത്രമല്ല മക്കളെ കയറ്റി അയയ്ക്കാനുള്ള ഉല്പന്നങ്ങളായി കാണുന്ന രക്ഷാകര്‍ത്താക്കളും എത്രയും വേഗം അമേരിക്കന്‍ അമ്മായിമാരാകാന്‍ വ്യഗ്രതപ്പെടുന്ന അമ്മമാരും ബേബിസിറ്റിംഗിനായി രക്ഷാകര്‍ത്താക്കള്‍ക്ക് വിസിറ്റിംഗ് വിസ സംഘടിപ്പിക്കുന്ന മക്കളുമൊക്കെ ചേര്‍ന്നു സൃഷ്ടിക്കുന്ന നവപ്രവാസികളുടെ മറ്റൊരുലോകവും കാണാതിരുന്നുകൂടാ. പുത്തന്‍സാമ്പത്തിക സംസ്കാരത്തിന്റെ, പിണിയാളുകളായ ഇക്കൂട്ടര്‍ ഉല്പാദിപ്പിക്കുന്ന മലയാളിസ്നേഹം കാപട്യത്തിന്റെയും പൊങ്ങച്ചത്തിന്റെയും മറുപുറം മാത്രം. രുചികളിലും അഭിരുചികളിലും മറുനാടുകളില്‍ മലയാളിത്തം നിലനിര്‍ത്താന്‍ ആഘോഷങ്ങളില്‍ അവര്‍ നിരന്തരം കണ്ടുമുട്ടുന്നു. കേരളത്തിനുപുറത്ത് മറ്റൊരു കേരളം സൃഷ്ടിക്കുന്ന മലയാളി, ത്രിശങ്കുപോലെ മറ്റൊരു നഷ്ടസ്വര്‍ഗ്ഗത്തെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു.

കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളുടെ ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റ് തയ്യാറാക്കുമ്പോള്‍ നമ്മുടെ സമ്പദ്ഘടനയുടെ ചില നെടുന്തൂണുകളെ വിസ്മരിക്കാന്‍ ഒരു മലയാളിക്കും കഴിയില്ല. മലയാളമണ്ണിലെ രാഷ്ട്രീയ- സാംസ്കാരിക- സാമ്പത്തിക സംവര്‍ഗങ്ങളെ നിര്‍ണ്ണയിക്കുന്ന പ്രധാന സ്രോതസ്സുകളിലൊന്നായി പ്രവാസി മലയാളിയുടെ ജീവിതം മാറിക്കഴിഞ്ഞു എന്ന വസ്തുത നിഷേധിക്കാനാവില്ല. കേരളം മലയാളിയുടെ മാതൃഭൂമിയാണെന്ന സങ്കല്പം ഊട്ടിയുറപ്പിക്കാന്‍ ചിലപ്പോഴെങ്കിലും മലയാളി, മറുനാടന്‍ മലയാളിയാകേണ്ടി വരുന്നു.

*

ഒലീന എ ജി, കടപ്പാട്: യുവധാര

Tuesday, January 6, 2009

മുന്തിരി പുളിക്കുന്നു

മുന്തിരിങ്ങ പുളിക്കുമോ എന്നതുതന്നെയാണ് പ്രശ്‌നം.

ചാക്കാടുംപാറ പഞ്ചായത്ത് കമ്മിറ്റി അടിയന്തരമായി ചേര്‍ന്നു.

മുന്തിരിങ്ങ അജന്‍ഡയില്‍ ചേര്‍ത്തു. ചര്‍ച്ച മുന്തിരിങ്ങ വിട്ട് വഴുതന, വെള്ളരി, മത്തന്‍, കുമ്പളങ്ങ എന്നിവയിലേക്ക് പ്രവേശിച്ചപ്പോള്‍ പ്രസിഡന്റ് ഇടപെട്ടു.

ചര്‍ച്ച മുന്തിരിങ്ങയില്‍ ഒതുങ്ങണം. ജനങ്ങള്‍ക്ക് അറിയേണ്ടത് ഇത് പുളിക്കുമോ ഇല്ലയോ എന്നാണ്. ജനങ്ങളോടുള്ള ഉത്തരവാദിത്തം മറന്ന് പെരുമാറരുത്. തല മാറി എണ്ണ തേക്കരുത്, തല മറന്ന് കുളിക്കരുത്.

പഴഞ്ചൊല്ലു പേടിച്ച് സഭ ശാന്തമായി. ചായയും ഉഴുന്നുവടയും വന്നതോടെ സ്ഥിതിഗതികള്‍ നിയന്ത്രാണാധീനമായി.

വോട്ടിനിട്ട് തീരുമാനിക്കാമെന്നാണ് ഒരു നിര്‍ദേശം. നിര്‍ദേശം നല്ലതാണെങ്കിലും ഇക്കാര്യത്തില്‍ പഞ്ചായത്തിന് രണ്ടഭിപ്രായമുണ്ടെന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന് പ്രസിഡന്റ് റൂള്‍ ചെയ്തു.

സര്‍വകക്ഷി സംഘം ഡല്‍ഹിക്ക് പോകാമെന്ന നിര്‍ദേശം ഐകകണ്ഠ്യേന അംഗീകരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ യാത്ര അടുത്ത പദ്ധതിവര്‍ഷത്തേക്ക് മാറ്റി. അടുത്ത വര്‍ഷവും മുന്തിരിങ്ങ ഉണ്ടാവുമെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം സഭ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.

ഗ്വാട്ടിമല, ബ്രസീല്‍, ചിലി എന്നീ രാജ്യങ്ങളിലും മുന്തിരിയുണ്ടെന്നും അവിടത്തെ രുചികളെ കുറിച്ചും അറിഞ്ഞാലേ പ്രശ്‌നത്തില്‍ കൃത്യമായ ധാരണ ഉണ്ടാക്കാന്‍ കഴിയൂ എന്ന് ഒരംഗം ശക്തിയുക്തം വാദിച്ചു. അടിയന്തരമായി ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കണം. തുടര്‍ന്ന് ആഗോളവല്‍ക്കരണകാലത്തെ രുചി എന്ന വിഷയത്തിലേക്ക് അദ്ദേഹം പ്രവേശിച്ചതോടെ സഭ കൂര്‍ക്കം വലിച്ചു.

ചര്‍ച്ച ചെയത് ചര്‍ച്ച ചെയ്‌ത് അംഗങ്ങള്‍ കുഴഞ്ഞുവീണു. ഇനിയും നാവനക്കാന്‍ വയ്യ എന്നായപ്പോള്‍ തീരുമാനത്തിലെത്തി.

'മുന്തിരിങ്ങയുടെ രുചിയറിയാന്‍ പഴയ കുറുക്കനെ കൊണ്ടുവരിക.'

പഴയ കഥയിലെ വീരനായകന്‍!

കുറുക്കനെ കൊണ്ടുവരാന്‍ ഉപസമിതിയെ തെരഞ്ഞെടുത്തു. ഉപസമിതിയില്‍ അംഗത്വം കിട്ടാത്തവര്‍ പഞ്ചായത്തിനുമുന്നില്‍ പന്തലുകെട്ടി നാരങ്ങവെള്ളം കുടിച്ചു. തുടര്‍ന്ന് സത്യഗ്രഹവും ഉണ്ടായി.

ഉപസമിതി കുറുക്കനുമായി തിരിച്ചെത്തി.

ഇതാ ഈ വാഹനത്തിന്റെ പിന്നാലെ കടന്നുവരികയാണ്...കടന്നുവരികയാണ്....പതിനായിരക്കണക്കിന് ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി..ഇതാ..ചാക്കാടുംപാറ ഉറ്റുനോക്കുന്ന രുചിയറിയാന്‍..ഇതാ..രുചിയുടെ രാജാവ്.. കടന്നുവരുന്നു..ആശീര്‍.. വധിക്കൂ.. അനു.. നിഗ്രഹിക്കൂ..

ചാക്കാടും പാറ പഞ്ചായത്തില്‍ ജനം തിക്കിത്തിരക്കി. മുന്തിരിത്തോട്ടത്തിലേക്ക് ജനപ്രവാഹം. തലേദിവസം രാത്രി തന്നെ സ്ഥാനം പിടിച്ചവര്‍ നിരവധി.

ചാക്കാടുംപാറയുടെ ഭാവി മുന്തിരിക്കുല പോലെ ആടുകയാണ്.

തുറന്ന കാറില്‍ കുറുക്കനെത്തി. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാലയിട്ടു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബൊക്കെ നല്‍കി. കുറുക്കന്റെ കണ്ണ് അപ്പോഴും കോഴിക്കോട് തന്നെയായിരുന്നു. ക്ഷമിക്കണം കോഴിക്കൂട് എന്ന് തിരുത്തിവായിക്കാനപേക്ഷ.

പഞ്ചായത്ത് പ്രസിഡന്റ് യോഗം ഉദ്ഘാടനം ചെയ്‌തു. കുറുക്കനെ കണ്ടെത്താനുണ്ടായ ബുദ്ധിമുട്ടും വളരെയേറെ തിരക്കുണ്ടായിട്ടും ഇവിടെ വരാന്‍ കാണിച്ച വിശാലമനസ്‌ക്കതയും വര്‍ണിച്ചപ്പോള്‍ കാണികളുടെ കണ്ണുകള്‍ ഈറനുടുത്തു.

ചാക്കാടുംപാറയും കുറുക്കനും തമ്മിലുള്ള ബന്ധം കൂടി വര്‍ണിച്ചതോടെ കാണികള്‍ കോരിത്തരിച്ചു. കാണികളുടെ കൈയടി കുറുക്കന്‍ വിനയപൂര്‍വം തലകുനിച്ച് ഓരിയിട്ടു സ്വീകരിച്ചു.

അതോടെ നിലതെറ്റിയ ജനങ്ങള്‍ മുദ്രാവാക്യത്തില്‍ അഭയം തേടി.

'സൃഗാല വീരന്‍ സിന്താബാദ്...

സൃഗാല വീരാ..നേതാവേ..ധീരതയോടെ നയിച്ചോളൂ..'

ചടങ്ങ് തീര്‍ന്നു.

കുറുക്കന്‍ മുന്തിരിത്തോട്ടത്തിലെത്തി.

ചാടി.

കിട്ടിയില്ല.

ജനപിന്തുണയോടെ പിന്നേം ചാടി.

കിട്ടിയില്ല.

വര്‍ധിച്ച ജനപിന്തുണയോടെ പിന്നേം ചാടി.

കിട്ടിയില്ല.

കുറുക്കന്‍ മൈക്കിനടുത്തു വന്ന് പ്രഖ്യാപിച്ചു.

' മുന്തിരിങ്ങ ഇപ്പോഴും പുളിക്കുകയാണ്'

ടി എ, ഡി എ എന്നിവ കൃത്യമായി വാങ്ങി കുറുക്കന്‍ വന്നകാറില്‍ തിരിച്ചുപോയി.

ജനങ്ങള്‍ തൃപ്‌തരായില്ല.

ഇത് കഥയില്‍ പറഞ്ഞപോലെയായി എന്ന വിമര്‍ശനമുയര്‍ന്നു.

രുചിച്ചുനോക്കാതെ അഭിപ്രായം പറയുന്നത് ശാസ്‌ത്രീയമല്ലെന്നും, അല്ല ശരിയായ അഭിപ്രായം രുചിച്ചുനോക്കാതെയാണ് പറയേണ്ടതെന്നുമായി തര്‍ക്കം.

തര്‍ക്കം മൂത്തതോടെ വിഷയം ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അടിയന്തരമായിച്ചേര്‍ന്ന് രുചി നിര്‍ണയിക്കാന്‍ ബ്ലോക്ക് പ്രസിഡന്റിനെത്തന്നെ ചുമതലപ്പെടുത്തി.

ബ്ലോക്ക് പ്രസിഡന്റ് മുന്തിരിത്തോട്ടത്തിലെത്തി. പരിപാടികള്‍ ഇത്തവണയും സമംഗളം തുടങ്ങി. പതിവുപോലെ സ്വാഗതവും, ഉദ്ഘാടനവും, മുഖ്യപ്രഭാഷണവും ഹാരാര്‍പ്പണവും ഉണ്ടായി.

ജനങ്ങളുടെ എണ്ണത്തിലും കുറവുണ്ടായില്ല.

ചടങ്ങുകള്‍ക്കു ശേഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തോട്ടത്തിലെത്തി.

ചാടി.

കിട്ടിയില്ല.

ജനപിന്തുണയോടെ പിന്നേം ചാടി.

കിട്ടിയില്ല.

വര്‍ധിച്ച ജനപിന്തുണയോടെ പിന്നേം ചാടി.

കിട്ടിയില്ല.

രണ്ടാം മുണ്ടെടുത്ത് മുഖം തുടച്ച് അദ്ദേഹം മൈക്കിന്റെ മുന്നിലെത്തി.

ഫലം പ്രഖ്യാപിച്ചു.

'മുന്തിരിങ്ങ പുളിക്കും'

ജനം തൃപ്‌തരായില്ല. രണ്ടായി പിരിഞ്ഞ് ഇളകി. പ്രോ മുന്തിരി, ആന്റി മുന്തിരി എന്നീ പേരുകളിലാണ് ഇവര്‍ ചരിത്രത്തില്‍ പിന്നീട് അറിയപ്പെട്ടത്.

ഇരുവിഭാഗവും ശക്തിപ്രകടനം, പൊതുയോഗം, ബോധവല്‍ക്കരണക്യാമ്പ്, സായാഹ്നധര്‍ണ എന്നിവ നടത്തി. സ്വദേശി രുചി മഞ്ച് എന്നു പറയുന്ന സംഘടനയും രംഗത്തെത്തി. കവികള്‍, കലാകാരന്മാര്‍, റിട്ടയേർഡ് സാംസ്‌ക്കാരിക നായകന്മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ' രുചി സന്ധ്യ ' അരങ്ങേറി.

'മുന്തിരിച്ചാറേ, കൊഴുത്ത ചാറേ..

ചാറിന്റെ വീറിലെന്താണ് ചാറേ..?'

എന്ന സ്വാഗത കവിതയോടെയായിരുന്നു രുചിസന്ധ്യ.

ചാക്കാടുംപാറയിലെ അന്തരീക്ഷം കലുഷിതമായി. പൊരി വീണാല്‍ പൊരിഞ്ഞ തല്ലാകും എന്ന അവസ്ഥ. അന്തരീക്ഷം വീര്‍പ്പടക്കി നില്‍ക്കുന്നു.

പെട്ടെന്ന് സ്ഥിതിഗതികള്‍ മാറി. ചരിത്രത്തില്‍ എന്നും അങ്ങനെയാണല്ലൊ. അപ്രതീക്ഷിത സംഭവങ്ങള്‍, അപ്രതീക്ഷിത പരിഹാരങ്ങള്‍. ചാക്കാടുംപാറയും ചരിത്രത്തിന്റെ പാതയില്‍.

മനുഷ്യന്‍ തോറ്റിടത്ത് ദൈവം ജയിക്കുന്നു. ദൈവം പറഞ്ഞുവിട്ടപോലെ ഒരു മതപുരോഹിതന്‍ വന്നു. അദ്ദേഹം പ്രഖ്യാപിച്ചു.

'മക്കളെ ഞാന്‍ പറയാം..ഇതിന്റെ രുചിയെന്തെന്ന്..'

ജനങ്ങള്‍ ശാന്തരായി.

ജനങ്ങള്‍ പുരോഹിതന് സിന്താബാദ് വിളിച്ചു. അദ്ദേഹം തടഞ്ഞു. അതൊന്നും ദൈവത്തിന് ഇഷ്‌ടമല്ല. പൊതുയോഗം, സ്വാഗതം, ഉദ്ഘാടനം, മുഖ്യ പ്രഭാഷണം, ഹാരാര്‍പ്പണം എന്നിവയും പുരോഹിതന്‍ വിലക്കി. അതൊന്നും ദൈവമാര്‍ഗമല്ല.

ചാനലുകാരെ വിലക്കിയില്ല. ദൈവത്തിന് ലൈവ് കാണാമല്ലൊ.

പുരോഹിതന്‍ മുന്തിരിത്തോട്ടത്തിലെത്തി. മുട്ടുകുത്തി. പ്രാര്‍ഥിച്ചു.

ജനങ്ങള്‍ കൈയടിച്ചു.

പുരോഹിതന്‍ എഴുന്നേറ്റു.

ഒറ്റച്ചാട്ടം.

ദൈവത്തിന്റെ മഹത്വം നീണാള്‍ വാഴട്ടെ!.

അതാ മുന്തിരിക്കുല പുരോഹിതന്റെ കൈയില്‍.

ആരു പറഞ്ഞു ദൈവമില്ലെന്ന് ?.

കുറുക്കന് കഴിയാത്തത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് കഴിയാത്തത് ദാ..ഒറ്റച്ചാട്ടത്തില്‍.

ദൈവമേ നിന്റെ നാമം വാഴ്ത്തപ്പെടട്ടെ!.

പുരോഹിതന്‍ ആദ്യത്തെ മുന്തിരി തിന്നു.

ചരിത്രം കാത്തുനില്‍ക്കുകയാണ്. മൌനഗര്‍ഭം നിറഞ്ഞ നിമിഷങ്ങള്‍.

പുരോഹിതന്‍ മൈക്കിനടുത്തേക്ക് വന്നു.

പ്രഖ്യാപനം.

'മക്കളെ..മുന്തിരിങ്ങക്ക് പുളിയാണ്..'

ഒരു വിഭാഗം ആഘോഷം തുടങ്ങി. മുദ്രാവാക്യം വിളി, ജാഥ, പടക്കം പൊട്ടിക്കല്‍.

ഉടനെ പുരോഹിതന്‍ കൈയുയര്‍ത്തി തടഞ്ഞു. പൊട്ടുന്ന പടക്കം പെട്ടെന്ന് നനഞ്ഞുപോയി.

'മക്കളെ..ഞാന്‍ കഴിച്ച ആദ്യ മുന്തിരി പുളിച്ചു എന്ന് കരുതി അടുത്തതിനും അതു തന്നെയാകണം രുചി എന്നില്ലല്ലോ. ഞാന്‍ അതൊന്ന് കഴിച്ചു നോക്കട്ടെ.'

അടുത്തതും കഴിച്ചു.

'മക്കളെ..അതിനും പുളിയാണ്..ഇനിയും അടുത്തതു നോക്കട്ടെ..എല്ലാം പരീക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു...'

ജനങ്ങള്‍ എണ്ണി.

പുരോഹിതന്‍ 34 മുന്തിരിങ്ങ തിന്നു.

അവസാനത്തെ മുന്തിരിങ്ങയും തിന്നശേഷം പുരോഹിതന്‍ പ്രഖ്യാപിച്ചു.

'മക്കളെ.. ഇതിനും പുളിയാണ്..'

അറിവു നേടിയ ജനം ആഹ്ലാദഭരിതരാകവെ പുരോഹിതന്‍ പറഞ്ഞു.

'മക്കളെ..ഇത് ഈ സീസണിലെ മുന്തിരിങ്ങയുടെ രുചിയാണ് നാം അറിയിച്ചത്..എല്ലാ സീസണിലും ഇതു തന്നെയാകണമെന്നില്ലല്ലോ..അതുകൊണ്ട് ഇനിയും മുന്തിരി പാകമാകുമ്പോള്‍ എന്നെ വിളിക്കൂ..ഞാന്‍ നിങ്ങള്‍ക്കായി സത്യം വെളിപ്പെടുത്താം.'

അദ്ദേഹം പ്രാര്‍ഥിച്ചുകൊണ്ട് ഇറങ്ങിപ്പോയി.

ഗുണപാഠം:

(ആലോചിച്ചിട്ട് കിട്ടുന്നില്ല. പറ്റിയ ഒരെണ്ണം അയച്ചു തന്നാലും)


*****

എം എം പൌലോസ്

Monday, January 5, 2009

പ്രശ്‌നം മുതലാളിത്ത സംവിധാനം

മുതലാളിത്തലോകം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെ പൊതുവെ വിലയിരുത്തുന്നത് സംവിധാനത്തിലുണ്ടായ തെറ്റുകളുടെയും വ്യതിയാനങ്ങളുടെയും സൃഷ്‌ടിയായാണ്. 'ധനമേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിന്റെ അഭാവം', 'ധനസ്ഥാപനങ്ങള്‍ വിവേകശൂന്യമായി വായ്‌പകള്‍ നല്‍കുന്നത് നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ', 'പണമിടപാടുകാരുടെ അതിരറ്റ അത്യാഗ്രഹം' എന്നിങ്ങനെയുള്ള കാരണങ്ങളാണ് സാമ്പത്തികപ്രതിസന്ധിക്ക് ആധാരമായി പറയുന്നത്. നോബല്‍സമ്മാന ജേതാവായ വിശ്രുത സാമ്പത്തികശാസ്‌ത്രജ്ഞന്‍ ജോസഫ് സ്റ്റിഗ്ളിറ്റ്സ് 'സംവിധാനത്തിന്റെ പരാജയം'' എന്ന നിഗമനത്തിലെത്താന്‍ സംഭാവന ചെയ്‌ത ഘടകങ്ങള്‍ ഇവയാണ്. എന്നാല്‍, ഈ ചിന്താധാര പ്രധാന കാര്യം വിട്ടുകളഞ്ഞിരിക്കുന്നു. പ്രതിസന്ധി സംവിധാനത്തിന്റെ 'പരാജയമല്ല', സംവിധാനത്തിന്റെ പ്രവര്‍ത്തനരീതി തന്നെയാണ് പ്രശ്നം. ഇതു ചില 'തെറ്റുകളുടെയും' 'വ്യതിയാനങ്ങളുടെയും' ഫലമല്ല, ഈ പരാജയം മുതലാളിത്ത സംവിധാനത്തിന്റെ യുക്തിയില്‍തന്നെ ഉള്‍ച്ചേര്‍ന്നതാണ്.

അമേരിക്കന്‍ സര്‍ക്കാര്‍ നിയമംവഴി ധനസ്ഥാപനങ്ങളുടെ 'വീണ്ടുവിചാരമില്ലാത്ത വായ്‌പാവിതരണം' തടഞ്ഞിരുന്നെങ്കില്‍- 'സബ്-പ്രൈം പ്രതിസന്ധി' ഉണ്ടാകാതിരുന്നെങ്കില്‍- ഭവനനിര്‍മാണരംഗത്തെ കുമിളകള്‍ ഇതിലും നേരത്തെ പൊട്ടിത്തകര്‍ന്നേനെ. കൂട്ടത്തൊഴിലില്ലായ്‌മയുടെ വൃത്തികെട്ടമുഖം കൂടുതല്‍ നേരത്തെ ദൃശ്യമായേനെ; ലോകസമ്പദ്ഘടന മാന്ദ്യത്തിലേക്ക് നേരത്തെ തന്നെ നീങ്ങിയേനെ. കുമിളകള്‍ തകരാതെ നീട്ടിക്കൊണ്ടുപോയത് ഭവനനിര്‍മാണരംഗത്ത് വന്‍തോതില്‍ വായ്‌പ വിതരണം ചെയ്‌തതിനാലാണ്.

സമ്പദ്‌വ്യവസ്ഥയില്‍ കൂടുതല്‍ സൌകര്യമൊരുക്കി കൊടുക്കുകയെന്നതാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നയം. ഇതിനെയാണ് ഇപ്പോള്‍ 'നിരുത്തരവാദമെന്നും' വീണ്ടുവിചാരമില്ലാത്തതെന്നും' വിശേഷിപ്പിക്കുന്നത്. മുതലാളിത്തത്തിന്റെ കയറ്റങ്ങള്‍ക്ക് അടിസ്ഥാനം 'നിരുത്തരവാദമെന്നും' 'വീണ്ടുവിചാരമില്ലാത്തതെന്നും' വിശേഷിപ്പിക്കുന്ന ഈ നടപടികളാണ്. ആധുനിക മുതലാളിത്ത വ്യവസ്ഥയുടെ വളര്‍ച്ചയ്‌ക്ക് അടിസ്ഥാനം ആസ്‌തികളുടെ വിലയും കുമിളകളുമാണ്. ഇപ്പോള്‍ നേരിടുംപോലുള്ള പ്രതിസന്ധികള്‍ക്കു കാരണം കുമിളകളുടെ തകര്‍ച്ചയും.

യഥാര്‍ഥത്തില്‍ സ്റ്റിഗ്ളിറ്റ്സ് 'സംവിധാനത്തിന്റെ പരാജയം' എന്ന് വിശേഷിപ്പിച്ചത് 'നിലനില്‍പ്പ് അസാധ്യമായ സംവിധാനത്തെയാണ്'. ബ്രിട്ടീഷ് സാമ്പത്തികശാസ്‌ത്രജ്ഞനായിരുന്ന ജോൺ മെയ്‌നാര്‍ഡ് കെയിന്‍സിന് ഇക്കാര്യം തിരിച്ചറിയാന്‍ കഴിഞ്ഞു. അതുകൊണ്ടാണ് 'കുമിളകളില്‍ അധിഷ്‌ഠിതമായ വളര്‍ച്ചയ്‌ക്ക് ' ബദല്‍മാര്‍ഗം കണ്ടെത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചത്. 'നിക്ഷേപങ്ങളുടെ സമത്വവല്‍ക്കരണം' വഴി ഇതു സാധ്യമാക്കണമെന്ന് കെയിന്‍സ് വാദിച്ചു. അതായത്, മുതലാളിത്ത സംവിധാനത്തിലുള്ള സ്റ്റേറ്റ് സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ഏകദേശം പൂര്‍ണമായ തോതില്‍ തൊഴിലവസരം സംരക്ഷിക്കാന്‍ പരമാവധി ചോദനം (ഡിമാന്‍ഡ്) ഉറപ്പാക്കണം. സ്റ്റേറ്റിന്റെ ഭാഗത്തുനിന്ന് ഇത്തരം പ്രവര്‍ത്തനമുണ്ടാകാന്‍, അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ സാമ്പത്തികതാല്‍പ്പര്യങ്ങള്‍ 'ദയാവധത്തിനു' വിധേയമാക്കണം. ചുരുക്കത്തില്‍ കെയിന്‍സ് ആവശ്യപ്പെടുന്നത് മുതലാളിത്ത സംവിധാനത്തില്‍ നിയന്ത്രണമെന്നതല്ല, പൂര്‍ണതോതില്‍ തൊഴിലുറപ്പാക്കുന്ന തരത്തിലുള്ള പരിവര്‍ത്തനമാണ്, ഇതാകട്ടെ സോഷ്യലിസത്തിനു വേണ്ടിയുള്ള പ്രധാനവാദവുമാണ്.

കെയിന്‍സിന്റെ ആശയങ്ങള്‍ മുതലാളിത്തത്തെ സംരക്ഷിക്കാന്‍ വേണ്ടിയുള്ളത് ആയിരുന്നെങ്കിലും, ധനമൂലധനവാദികളെ പ്രകോപിപ്പിക്കുകയും അവര്‍ ഇതു തിരസ്കരിക്കുകയും ചെയ്‌തു. 1930കളിലെ മഹാമാന്ദ്യത്തില്‍നിന്നു മുതലാളിത്തലോകം കരകയറിയത് കെയിന്‍സിന്റെ ആശയഗതി സ്വീകരിച്ചതുകൊണ്ടല്ല, രണ്ടാംലോകമഹായുദ്ധത്തില്‍ എത്തിച്ച രീതിയില്‍ സൈനികച്ചെലവ് ഭീമമായി വര്‍ധിപ്പിച്ചതിലൂടെയാണ്. യുദ്ധത്തിനുശേഷം തൊഴിലാളിവര്‍ഗത്തിന്റെ രാഷ്‌ട്രീയബലം വര്‍ധിച്ചു. സോഷ്യല്‍ ഡെമോക്രസി അധികാരത്തില്‍ വന്നതുവഴി ഇതു പ്രകടമാകുകയും ചെയ്‌തു. ഇങ്ങനെ ധനമൂലധനത്തിനു താല്‍ക്കാലിക തിരിച്ചടി ഉണ്ടായപ്പോഴാണ് കെയിന്‍സിന്റെ 'ഡിമാന്‍ഡ് മാനേജ്‌മെന്റ്' സിദ്ധാന്തം മുതലാളിത്തലോകം സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് വര്‍ധിച്ചതോതില്‍ തൊഴിലവസരം ഉണ്ടാകുകയും പ്രതിസന്ധി ഒഴിവാകുകയും ചെയ്‌തു. പക്ഷേ, ധനമൂലധനം ലോകമാകെ ആധിപത്യം നേടുകയും ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണനയങ്ങള്‍ പ്രചരിക്കുകയും ചെയ്‌തതോടെ കെയിന്‍സിന്റെ ആശയങ്ങള്‍ക്ക് അന്ത്യംകുറിച്ചു. കുമിളകളില്‍ അധിഷ്‌ഠിതമായ പ്രക്രിയയുടെ വരവായി. ഇതിന്റെ ഫലമാണ് ഇപ്പോഴത്തെ വന്‍തകര്‍ച്ച.

ഇതില്‍നിന്നു മൂന്നുകാര്യം ഉരുത്തിരിയുന്നു: ഒന്നാമതായി, തകര്‍ച്ചകള്‍ പ്രതിഫലിപ്പിക്കുന്നത് സംവിധാനത്തിന്റെ പരാജയമല്ല, നിലനില്‍പ്പില്ലാത്ത സംവിധാനത്തെയാണ്.

രണ്ടാമതായി, ഈ സംവിധാനം സമകാലിക മുതലാളിത്തത്തിന്റേതാണ്, ധനമൂലധനം ആധിപത്യം പുലര്‍ത്തുന്ന ഇതിന്റെ വളര്‍ച്ച കുമിളകള്‍ വഴിയാണ്.

മൂന്നാമതായി, പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ നയസമീപനങ്ങള്‍ കൈക്കൊള്ളുന്നത് ഇത്തരം നടപടിയെടുക്കുന്നതിന്റെ 'ബുദ്ധി'യെ ആശ്രയിച്ചല്ല, വര്‍ഗശക്തികളുടെ സന്തുലനത്തെയും വര്‍ഗസമരത്തിന്റെ അവസ്ഥയെയും ആശ്രയിച്ചാണ്.

ചുരുക്കത്തില്‍, പ്രതിസന്ധിയുടെ ഇക്കാലത്ത് മുതലാളിത്തസമ്പദ്ഘടനകള്‍ സ്വീകരിക്കാന്‍ പോകുന്ന മാര്‍ഗങ്ങള്‍ ധനമൂലധനത്തിന്റെ ആധിപത്യത്തിന് എത്രത്തോളം ഏറ്റുമുട്ടലുകള്‍ നേരിടാന്‍ കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കും.

പ്രതിസന്ധി നേരിടാന്‍ മുതലാളിത്ത സര്‍ക്കാറുകള്‍ പ്രധാനമായും രണ്ടു മാര്‍ഗമാണ് സ്വീകരിക്കുക. ഇതില്‍ ആദ്യത്തേത്, മുതലാളിത്ത രാഷ്‌ട്രങ്ങളില്‍ ധനപ്രവര്‍ത്തനം വ്യാപിപ്പിക്കലാണ്. പക്ഷേ, ഏതെങ്കിലും രാജ്യത്ത് മാത്രമായി, ഒറ്റപ്പെട്ട രീതിയില്‍ ഇതു ചെയ്‌താല്‍ സമ്പദ്ഘടനയുടെ ചോര്‍ച്ചയ്‌ക്ക് കാരണമാകും. ഇതു മറ്റു രാജ്യങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകാന്‍ വഴിയൊരുക്കും. അതിനാല്‍ മുതലാളിത്ത രാജ്യങ്ങള്‍ കൂട്ടായി ഇത്തരം പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചേക്കാം. അല്ലാത്തപക്ഷം സംഘര്‍ഷങ്ങള്‍ക്കു വഴിയൊരുക്കുന്ന രീതിയിലുള്ള സംരക്ഷണ-പ്രതിരോധനടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്. പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്യും. മാത്രമല്ല, ഏകോപിതമായ ധനവികസന നടപടി രാജ്യാന്തരമൂലധന പ്രവാഹത്തില്‍ അധിഷ്‌ഠിതമായിട്ടായിരിക്കും. ഊഹങ്ങളെ അടിസ്ഥാനമാക്കിയുള്ള രാജ്യാന്തരധനപ്രവാഹം കൂടുതല്‍ അസ്ഥിരതയ്‌ക്ക് കാരണമാകും.

രണ്ടാമത്തെ മാര്‍ഗം, ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുന്നത് ഒഴിവാക്കുകയെന്നതാണ്. സമ്പദ്ഘടനയ്ക്ക് പിന്തുണ നല്‍കുക മാത്രം ചെയ്യുക, അടുത്ത കുമിള വരും വരെ കാത്തിരിക്കുക. ഫ്രാങ്ക്ളിന്‍ റൂസ്‌വെല്‍റ്റിനു മുമ്പുണ്ടായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഹെര്‍ബര്‍ട്ട് ഹൂവര്‍ സ്വീകരിച്ചത് ഈ മാര്‍ഗമാണ്. പ്രതിസന്ധി നീണ്ടുപോകാനും വഷളാകാനും അതു കാരണമായി. ബുഷ് സ്വീകരിച്ചുവരുന്നതും ഈ ശൈലിയാണ്.

ഇതില്‍ ആദ്യത്തെ മാര്‍ഗത്തെ ധനമൂലധനം എതിര്‍ത്തു. രണ്ടാമത്തെ വഴിയാണ് അവലംബിച്ചത്. ഇതില്‍ അതിശയമില്ല. യൂറോപ്യന്‍ സോഷ്യല്‍ ഡെമോക്രസി പൊതുവെയും ബ്രിട്ടനിലെ ലേബര്‍ സര്‍ക്കാര്‍ പ്രത്യേകിച്ചും ആദ്യവഴി സ്വീകരിച്ചതിലും അത്ഭുതമില്ല. രണ്ടാംമാര്‍ഗം വലതുപക്ഷ സര്‍ക്കാറുകളുടേതാണ്. ഒരുഘട്ടത്തില്‍ മുതലാളിത്തലോകം ഏകോപിത ധനപ്രവര്‍ത്തനവികാസത്തക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചതാണ്, ബുഷ് പോലും ഇക്കാര്യം പറഞ്ഞു. വാൾ‌ സ്‌ട്രീറ്റിലെ നിക്ഷേപബാങ്കുകള്‍ തകരുകയും ധനമൂലധനത്തിന്റെ അന്തസ്സ് ഇടിയുകയും മുതലാളിത്തലോകമാകെ ധനമൂലധനവിരുദ്ധവികാരം ഉടലെടുക്കുകയും ചെയ്‌ത ഘട്ടത്തിലായിരുന്നു അത്. എന്നാല്‍, വലതുപക്ഷത്തിനു വീണ്ടും ഒത്തുചേരാനായി. ധനപ്രവര്‍ത്തനവ്യാപനത്തെക്കുറിച്ച് ജര്‍മനി മിണ്ടാതായി. ആദ്യം അനുകൂലിച്ചെങ്കിലും ബ്രിട്ടനിലെ ടോറികള്‍ ബ്രൌണിന്റെ ധനവികസനപദ്ധതിയെ തള്ളിപ്പറഞ്ഞു. ധനവികസനപദ്ധതികള്‍ വീണ്ടും പിന്നണിയിലായി. ലോകം പ്രതിസന്ധിയിലൂടെ നീങ്ങുകയാണ് (മറ്റൊരു കുമിള ഉണ്ടാകുംവരെ). അല്ലെങ്കില്‍ ധനത്തിന്റെ അധികാരം തകരുംവരെ. പക്ഷേ, ഇതു ഫലത്തില്‍ അര്‍ഥമാക്കുന്നത് സമകാല മുതലാളിത്തത്തെ പുതിയതും മാനുഷികവുമായ അവസ്ഥയിലേക്ക് കൊണ്ടുപോകുകയെന്നതാണ്.

****

പ്രഭാത് പട്നായിക്