Wednesday, October 24, 2012

ചാരമാകാത്ത ചാരക്കേസ്

ലീഡര്‍ രണ്ടാമന്‍ കെ മുരളീധരന്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയൊരു അങ്കംകുറിച്ചിരിക്കുന്നു. തന്റെ പിതാവിനെ ചാരനും രാജ്യദ്രോഹിയുമാക്കിയ ചാരവൃത്തിക്കേസുമായി ബന്ധപ്പെട്ട ഗുഢാലോചനയില്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന് പങ്കുണ്ടെന്നാണ് മുരളീധരന്റെ ആരോപണം. ജീവിച്ചിരിപ്പില്ലാത്ത നരസിംഹറാവുവിനു നേരെയാണ് മുരളീധരന്‍ അമ്പ് എയ്തിരിക്കുന്നതെങ്കിലും അത് ചെന്നുകൊള്ളുന്നത് ചാരവൃത്തിക്കേസ് കെട്ടിച്ചമയ്ക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഉമ്മന്‍ചാണ്ടിയുടെയും മുഖ്യഗുണഭോക്താവായ എ കെ ആന്റണിയുടെയും നേരെയാണ്.

ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരായ എസ് നമ്പിനാരായണന്‍, ഡി ശശികുമാരന്‍ എന്നിവര്‍ മാലിവനിതകളായ മറിയം റഷീദ, ഫൗസിയ ഹസ്സന്‍ എന്നിവരുമായി നടത്തിയ കുടിക്കാഴ്ചയാണ് സംശയകരമായ കേസിന് ആധാരം. ഐഎസ്ആര്‍ഒയിലെ ബഹിരാകാശ ശാസ്ത്രരഹസ്യങ്ങള്‍ മാലിയുവതികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു ആക്ഷേപം. ഔദ്യോഗിക രഹസ്യനിയമപ്രകാരം ഇവരെ 1994 സെപ്തംബറില്‍ അറസ്റ്റു ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

1994 ജൂണിലാണ് മുഖ്യമന്ത്രി കരുണാകരനുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി ധനമന്ത്രിപദം രാജിവച്ചത്. 1992ല്‍ എ കെ ആന്റണിയുടെ പരാജയത്തിന് ഇടയാക്കിയ സംഘടനാ തെരഞ്ഞെടുപ്പുമുതല്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം കൊടികുത്തിവാഴുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ രാജിയോടെ ഗ്രൂപ്പിസം തെരുവുയുദ്ധമായി. കരുണാകരനെ താഴെയിറക്കാന്‍ പ്രതിജ്ഞയെടുത്ത ആന്റണിഗ്രൂപ്പ് ചാരവൃത്തിക്കേസ് മൂര്‍ച്ചയുള്ള ഒരു രാഷ്ട്രീയ ആയുധമാക്കി.

ചാരവൃത്തിക്കേസ് ചില പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടത്തിയ ഒരു ത്രിതല രാഷ്ട്രീയ ഗൂഢാലോചനയുടെ സന്തതിയാണ്. മാലിയുവതികള്‍ ശാസ്ത്രീയരഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ്, ഔദ്യോഗികമായി കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ കെ ജോഷ്വാ, എസ് വിജയന്‍ എന്നിവര്‍ കണ്ടെത്തിയത്. ഐജി രമണ്‍ശ്രീവാസ്തവയ്ക്ക് മാലിയുവതിയുമായി ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തി. രമണ്‍ശ്രീവാസ്തവ മുഖ്യമന്ത്രി കരുണാകരന്റെ വിശ്വസ്തനായി അക്കാലത്ത് അറിയപ്പെട്ടിരുന്നു. രമണ്‍ശ്രീവാസ്തവയെ ചാരവൃത്തിക്കേസുമായി ബന്ധപ്പെടുത്തി അറസ്റ്റുചെയ്യണമെന്ന ആവശ്യത്തിന് കരുണാകരന്‍ വഴങ്ങാതെ വന്നപ്പോഴാണ് അദ്ദേഹത്തിനും ഈ കേസുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നത്.

കരുണാകരനെതിരെ ബഹുജനവികാരം ആളിക്കത്തിക്കുക എന്ന ആന്റണിഗ്രൂപ്പിന്റെ ലക്ഷ്യത്തിന് ചാരക്കേസ് ഒരു രാസത്വരകമായി തീര്‍ന്നു. ചാരമുഖ്യന്‍ രാജിവയ്ക്കുക എന്ന മുദ്രവാക്യംവരെ ഉയര്‍ത്തി. കേരളത്തില്‍ ഒരു മാധ്യമ സിന്‍ഡിക്കറ്റ് ആവിര്‍ഭവിക്കുന്നത് ചാരക്കേസുമായി ബന്ധപ്പെട്ടാണ്. കരുണാകരഗ്രൂപ്പില്‍നിന്ന് കാലുമാറി ആന്റണിഗ്രൂപ്പിലേക്കു വന്ന ഒരു കെപിസിസി ഭാരവാഹിയുടെ വാടക വീടായിരുന്നു ആന്റണിഗ്രൂപ്പിന്റെ ഗൂഢാലോചനാകേന്ദ്രം. ഉമ്മന്‍ചാണ്ടിമുതല്‍ ഈ ലേഖകന്‍ വരെയുള്ളവര്‍ ആ ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു. ഗൂഢാലോചനയുടെ ഫലമായാണ് ചില മാധ്യമപ്രവര്‍ത്തകര്‍ പൊടിപ്പും തൊങ്ങലുംവച്ച് കരുണാകരനെതിരെ കഥകള്‍ പ്രചരിപ്പിച്ചത്. നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ റാവു തയ്യാറാകുമെന്ന്, കരുണാകരന്‍ സ്വപ്നേപി കരുതിയിരുന്നില്ല. ചാരവൃത്തിക്കേസില്‍ കരുണാകരന് ഒരു പങ്കുമില്ലെന്ന് റാവുവിന് അറിയാമായിരുന്നെങ്കിലും അദ്ദേഹം ഒരു ഘട്ടത്തിലും കരുണാകരനെ ന്യായീകരിച്ചില്ല. 1983ല്‍ ബോംബെയാത്രപോലെയുള്ള വിവാദപ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ഇന്ദിര ഗാന്ധി സഹായത്തിനെത്തിയ കാര്യം പിന്നീട് കരുണാകരന്‍ ലേഖകനോട് മനോവേദനയോടെ സൂചിപ്പിച്ചിരുന്നു.

ചാരവൃത്തിക്കേസ് സംബന്ധിച്ച കേരള പൊലീസിന്റെ അന്വേഷണത്തെ സിബിഐ തള്ളുകയാണുണ്ടായത്. കള്ളക്കേസ് കെട്ടിച്ചമച്ചതിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സിബിഐ നിര്‍ദേശിച്ചിരുന്നു. സിബിഐ അന്വേഷണറിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യം അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍ തള്ളി. സുപ്രീംകോടിതി വിധിവരെ കാത്തിരിക്കാനാണ് നായനാര്‍ മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍, ഇപ്പോഴത്തെ മന്ത്രിസഭ അധികാരമേറ്റ് 43-ാം ദിവസമാണ് (2011 ജൂണ്‍ 29) മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊലീസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തമാക്കി പ്രത്യേക ഉത്തരവിറക്കിയത്. ചാരവൃത്തി ആരോപിക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്‍ നിരപരാധിയാണെന്ന് നീതിപീഠം കണ്ടെത്തുകയും, ദേശീയ മനുഷ്യവകാശ കമീഷന്‍ വിധിച്ച പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി കൊടുക്കാന്‍ കേരളസര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചാരക്കേസിന് പുതിയ രാഷ്ട്രീയമാനം കൈവന്നത്്.

കരുണാകരന് നഷ്ടപരിഹാരം ആര് നല്‍കുമെന്ന ചോദ്യമാണ് മക്കളായ മുരളീധരനും പത്മജവേണുഗോപാലും ഉന്നയിച്ചത്. കരുണാകരനെ ചാരനും രാജ്യദ്രോഹിയുമായി ചിത്രീകരിച്ച രാഷ്ട്രീയ ഗൂഢാലോചനയിലെ മുഖ്യപ്രതികളെ പൊതുജനമധ്യത്തില്‍ കൊണ്ടുവരണമെന്നാണ് മുരളീധരന്റെ ആവശ്യം. ചാരക്കേസ് സംബന്ധിച്ച് സിബിഐ ശിക്ഷാനടപടികള്‍ക്ക് വിധിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന മുരളീധരന്റെ കത്തില്‍ മുഖ്യമന്ത്രി ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കത്ത് അവഗണിച്ചാല്‍ നിയമ നടപടിയിലേക്ക് പോകുമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്നുമാണ് മുരളി പറയുന്നത്. ചാരക്കേസിനെ ചാരം മൂടാന്‍ ആരെയും അനുവദിക്കില്ലെന്നും കരുണാകരന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റംവരെയും പോകുമെന്നുമാണ് മുരളിയുടെ ഉറച്ചനിലപാട്. ഗൂഢാലോചനക്കേസിലെ മുഖ്യപ്രതിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുരളി പരാതി നല്‍കിയത് ഒരു വിരോധാഭാസമാണ്.

മുഖ്യമന്ത്രിയായ ഉടന്‍ ഉമ്മന്‍ചാണ്ടി സിബിഐ ആവശ്യം നിയമപരമല്ലെന്ന് ഉത്തരവിറക്കിയത് ഈ ഗൂഢാലോചനയില്‍ പങ്കാളിയായവരെയെല്ലാം രക്ഷിക്കാനാണ്. വയലാര്‍രവി, എം എം ജേക്കബ്, പി സി ചാക്കോ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മുരളിയുടെ നിലപാടിനെ ശരിവച്ചത് ഉമ്മന്‍ചാണ്ടിയെ ഉന്നംവച്ചാണ്. എ കെ ആന്റണി ഇപ്പോള്‍ മുരളിയുടെ രാഷ്ട്രീയ സംരക്ഷകനായതുകൊണ്ടാണ് ആന്റണിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്ന് മുരളി പറയുന്നത്. കരുണാകരനെ താഴെയിറക്കാന്‍ തന്റെ അനുയായികള്‍ ചാരവൃത്തിക്കേസുമായി തെരുവിലിറങ്ങിയപ്പോള്‍ എ കെ ആന്റണി ആരെയും വിലക്കിയില്ല. പ്രത്യേക വിമാനത്തില്‍ ദില്ലിയില്‍നിന്ന് പറന്നുവന്ന് കരുണാകരനു പകരം മുഖ്യമന്ത്രിക്കസേരയില്‍ ഉപവിഷ്ടനായപ്പോള്‍ അത് അധാര്‍മികമാണെന്ന് ആന്റണിക്ക് തോന്നിയില്ല. ഒന്നരവ്യാഴവട്ടം കഴിഞ്ഞിട്ടും ചാരവൃത്തിക്കേസില്‍ കരുണാകരന്‍ നിരപരാധിയണെന്നു പറയാത്ത ആന്റണിയെ ആര് വിശ്വസിക്കും?


*****

ചെറിയാന്‍ ഫിലിപ്പ്

പട്ടിണി രാജ്യം

രണ്ടു ദശകമായി നടപ്പാക്കുന്ന ഉദാരവല്‍ക്കരണനയങ്ങള്‍ രണ്ടു വ്യത്യസ്ത ഇന്ത്യയെ സൃഷ്ടിച്ചെന്ന് ലോകബാങ്കിന്റെ 2012ലെ ആഗോളപട്ടിണിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ സന്ദേഹമില്ലാതെ വ്യക്തമാക്കുന്നു. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം രാജ്യത്ത് ഭീമമായ തോതില്‍ വര്‍ധിച്ചുവരുന്നതാണ് ഏറ്റവും ആശങ്കാജനകമായ വസ്തുത. 1990കളുടെ മധ്യംമുതല്‍ 2006-08 വരെയുള്ള കാലയളവില്‍ ആഗോളതലത്തില്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. പരമാവധി ലാഭംകൊയ്യാന്‍ മൂലധനത്തെ വിവേകശൂന്യമായി ഉപയോഗിക്കുന്ന സാമ്രാജ്യത്വ ആഗോളവല്‍ക്കരണമാണ് ഈ അവസ്ഥ സൃഷ്ടിച്ചത്. ഒരുഭാഗത്ത് മൂലധനം കുമിഞ്ഞുകൂടുമ്പോള്‍ ലോകജനതയില്‍ ബഹുഭൂരിപക്ഷത്തിന്റെയും ജീവിതം ദുരിതപൂര്‍ണമാവുകയാണ്.

മൂന്നു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പട്ടിണിയെ നിര്‍വചിക്കുന്നത്- ശിശുക്കളുടെ ഭാരക്കുറവ്, നവജാത ശിശുമരണനിരക്ക്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം. ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലോകബാങ്ക് തയ്യാറാക്കിയ ആഗോളപട്ടിണി സൂചികയില്‍ (ജിഎച്ച്ഐ) ഉള്‍പ്പെടുത്തിയ 79 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 65 ആണ്. അയല്‍പക്കത്തുള്ള പാകിസ്ഥാനും നേപ്പാളിനും ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനമുണ്ട്. ഏറ്റവും മോശമായ സംഗതി, 2005-10 കാലയളവില്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ലോകബാങ്ക് തയ്യാറാക്കിയ 129 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും താഴെനിന്ന് രണ്ടാമതാണ് ഇന്ത്യയെന്നതാണ്. 1996ല്‍ ഇന്ത്യയുടെ ജിഎച്ച്ഐ 22.6 ആയിരുന്നു. രണ്ടു ദശകം നീണ്ട ഉദാരവല്‍ക്കരണത്തിനുശേഷം ഇത് 22.9 ആയി മാത്രമാണ് ഉയര്‍ന്നത്. ശക്തമായ സാമ്പത്തികവളര്‍ച്ച നേടിയിട്ടും ജിഎച്ച്ഐയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥിതി മെച്ചപ്പെടാത്തത് നിരാശാജനകമാണെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ആഭ്യന്തരയുദ്ധത്തില്‍ ഉലഞ്ഞ ശ്രീലങ്കയ്ക്ക് ഇക്കാലയളവിലും സാക്ഷരതാനിരക്കും ആയുര്‍ദൈര്‍ഘ്യവും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതും വിദ്യാഭ്യാസ- ആരോഗ്യമേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സാധിച്ചതും എങ്ങനെയെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. പൊതു മുതല്‍മുടക്കുകളുടെ കാര്യത്തില്‍ പരിമിതിയുണ്ടെങ്കിലും നവജാതശിശുമരണനിരക്ക് കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ബംഗ്ലാദേശിന് ഇന്ത്യയെ മറികടക്കാന്‍ കഴിഞ്ഞു. ഈ രണ്ടു രാജ്യത്തിനും ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞത് കമ്പോളശക്തികളുടെ പ്രവര്‍ത്തനഫലമായല്ല, സര്‍ക്കാര്‍ മുതല്‍മുടക്കുകള്‍ വഴിയാണ്. ഗര്‍ഭിണികളാകാന്‍ സാധ്യതയുള്ള പ്രായപരിധിയില്‍വരുന്ന സ്ത്രീകളില്‍ ഇന്ത്യയില്‍ 36 ശതമാനവും ഭാരക്കുറവ് നേരിടുന്നവരാണ്. 23 സബ്-സഹാറന്‍ രാജ്യങ്ങളില്‍ ഈ നിരക്ക് 16 ശതമാനം മാത്രമാണ്. സഹസ്രാബ്ദ വികസനലക്ഷ്യങ്ങളില്‍ ഒന്നുപോലും നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയ്ക്ക് സമര്‍പ്പിച്ച വാര്‍ഷികറിപ്പോര്‍ട്ടില്‍ പറയുന്നു. നിത്യോപയോഗസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം അനുദിനം കൂടുതല്‍ ജനവിഭാഗങ്ങളെ ദാരിദ്ര്യത്തിലേക്കും പോഷകാഹാരക്കുറവിലേക്കും തള്ളിവിടും. ഇക്കഴിഞ്ഞ സെപ്തംബറില്‍ ഉപഭോക്തൃ മൊത്തവിലസൂചികയില്‍ 7.8 ശതമാനത്തിന്റെ റെക്കോഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ചില്ലറ വിപണിയില്‍ വിലക്കയറ്റം ഇതിലേറെ രൂക്ഷമാകും. നഗരങ്ങളില്‍ പണപ്പെരുപ്പനിരക്ക് 9.7 ശതമാനമാണ്, മൊത്തസൂചികയേക്കാള്‍ രണ്ടു ശതമാനം കൂടുതല്‍. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതോടെ ഒക്ടോബറില്‍ കഠിനമായ വിലക്കയറ്റമാണ് സര്‍വമേഖലകളിലും അനുഭവപ്പെടുന്നത്.

ഉദാരവല്‍ക്കരണനയങ്ങളുടെ നേട്ടം രാജ്യത്തെ ചെറുന്യൂനപക്ഷത്തിനുമാത്രമാണ് ലഭിക്കുന്നത്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി മാറുന്നു. രാജ്യത്ത് ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ധിച്ചു. ഇവരില്‍ 54 പേരാണ് രാജ്യത്തിന്റെ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ മൂന്നിലൊന്ന് കൈയാളുന്നത്. രാജ്യത്തെ ഏറ്റവും പ്രമുഖ 500 കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, 2012 മാര്‍ച്ചില്‍ അവസാനിച്ച മൂന്നുവര്‍ഷത്തിനുള്ളില്‍ അവര്‍ സമ്പാദിച്ചുകൂട്ടിയത് 9.3 ലക്ഷം കോടി രൂപയുടെ കറന്‍സിശേഖരമാണെന്നാണ്. ഇന്ത്യയുടെ വൈദ്യുതി ഉല്‍പ്പാദനം ഇരട്ടിയാക്കാനോ പ്രതിവര്‍ഷം 40,000 കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്ന ആറുവരിപ്പാത നിര്‍മിക്കാനോ പര്യാപ്തമായ തുകയാണിത്. നിലവില്‍ പ്രതിവര്‍ഷം 800 കിലോമീറ്റര്‍ പാതമാത്രമാണ് പുതുതായി നിര്‍മിക്കുന്നതെന്ന് ഓര്‍ക്കണം.

കോര്‍പറേറ്റുകള്‍ നിക്ഷേപം നടത്താതെ വന്‍ സമ്പാദ്യത്തിനുമേല്‍ അടയിരിക്കുകയാണ്. കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചാല്‍ വാങ്ങാന്‍ ആളില്ല. ജനങ്ങളുടെ ക്രയശേഷി കുറഞ്ഞു. ആഭ്യന്തരകമ്പോളത്തിലുണ്ടായ ക്ഷീണസങ്കോചങ്ങള്‍ നിക്ഷേപങ്ങളെയും ബാധിച്ചിരിക്കുന്നു. പണം റിയല്‍എസ്റ്റേറ്റിലേക്കും സ്വര്‍ണത്തിലേക്കും മാത്രം ഒഴുകുന്നതിനാല്‍ അവയുടെ വില കുതിക്കുന്നു. സര്‍ക്കാര്‍ ഉദാരവല്‍ക്കരണ നയങ്ങളില്‍നിന്ന് പിന്മാറിയാല്‍മാത്രമേ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകൂ. വന്‍തോതില്‍ പൊതുമുതല്‍മുടക്ക് നടത്തണം. ദാരിദ്ര്യവും പോഷകാഹാരക്കുറവും പരിഹരിക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ക്ക് രാജ്യത്ത് കുറവൊന്നുമില്ല. എന്നാല്‍, സമ്പന്നര്‍ക്ക് വന്‍ നികുതി ഇളവുകള്‍ നല്‍കുകയും പ്രകൃതിവിഭവങ്ങള്‍ ചുളുവിലയ്ക്ക് കൈമാറുകയും ചെയ്യുന്ന സര്‍ക്കാര്‍ പാവങ്ങള്‍ക്കുള്ള സബ്സിഡി വെട്ടിക്കുറച്ച് അവരുടെ വയറ്റത്തടിക്കുകയാണ്. ഈ നയം തിരുത്താന്‍ വന്‍ പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടത് രാജ്യത്തിന്റെ മുഴുവന്‍ ആവശ്യമാണ്.


*****

Monday, October 22, 2012

കിറ്റെക്സ് നാടുവിടുന്നു; സര്‍ക്കാര്‍ വീണ വായിക്കുന്നു

കേരളത്തിലേക്ക് സ്വദേശത്തു നിന്നും വിദേശത്ത് നിന്നും നിക്ഷേപമെത്തിക്കാന്‍ 25 കോടിയിലേറെ മുടക്കി ആര്‍ഭാടപൂര്‍വം കൊണ്ടാടപ്പെട്ട എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തിന്റെ അലയൊലികള്‍ അടങ്ങുംമുമ്പാണ് വ്യവസായ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് കിഴക്കമ്പലം കിറ്റെക്സ് ഗാര്‍മെന്റ്സ് കമ്പനി കേരളത്തില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത്. കേരളം നിക്ഷേപക സൗഹാര്‍ദ്ദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പതിവ് വായ്ത്താരി മുഴക്കുമ്പോള്‍ തന്നെയാണ് കേരളത്തില്‍ ഉല്‍പാദന മേഖലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനം ഇവിടെ തുടര്‍ നിക്ഷേപത്തിന് ഇല്ലെന്ന് പ്രഖ്യാപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാരില്‍നിന്നും ലഭിച്ച തിക്താനുഭവങ്ങളാണ് വികസന പദ്ധതികള്‍ നിര്‍ത്തിവയ്ക്കാന്‍ തങ്ങളെ നിര്‍ബന്ധിതമാക്കിയതെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ സാബു എം ജേക്കബ് പറയുന്നു.

കോണ്‍ഗ്രസ് എ വിഭാഗം നേതാവും എംഎല്‍എയുമായ ബെന്നി ബെഹനാന്റെയും കിഴക്കമ്പലം പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയുടെയും തുടര്‍ച്ചയായ പകവീട്ടല്‍ നടപടികളാണ് കമ്പനി നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് 250 കോടി രൂപയുടെ തുടര്‍നിക്ഷേപം ചൈന, ശ്രീലങ്ക, അമേരിക്ക എന്നിവിടങ്ങളില്‍ നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. കിറ്റെക്സ് കമ്പനിയുടെ പിന്മാറ്റപ്രഖ്യാപനം പെട്ടെന്നൊരു സുപ്രഭാതത്തില്‍ കൈക്കൊണ്ടതല്ലെന്ന് കമ്പനിയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. വ്യക്തമായ രാഷ്ട്രീയ പകപോക്കലോടെയാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതൃത്വം ഈ കമ്പനിയെ നേരിട്ടിട്ടുള്ളത്. പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തുമ്പോഴൊക്കെ കമ്പനിയുടെ ലൈസന്‍സ് പുതുക്കി നല്‍കാതിരിക്കുക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധിക്കുക എന്നിവയും പതിവാണ്. ഓരോ തവണ യുഡിഎഫ് അധികാരത്തിലെത്തുമ്പോഴും നേരത്തെ സൂചിപ്പിച്ച നേതാവിന്റെ ഒത്താശയോടെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിരന്തരം ആക്രമണങ്ങളും നാശനഷ്ടങ്ങളും തൊഴില്‍ നഷ്ടവും സൃഷ്ടിക്കുന്നതും പതിവാണ്. 2001-ല്‍ എ കെ ആന്റണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത ദിവസം ആഘോഷിച്ചത് കമ്പനിക്കെതിരെ ആസൂത്രിതമായ അക്രമം അഴിച്ചുവിട്ടുകൊണ്ടാണ്.

വടിയും വാളുമുള്‍പ്പെടെയുള്ള ആയുധങ്ങളുമായി നൂറോളം പേരാണ് അന്ന് കമ്പനി ആക്രമിച്ചത്. കമ്പനിയുടെയും ലേഡീസ് ഹോസ്റ്റലിന്റെയും അഞ്ഞൂറോളം ചില്ലുകള്‍ തകര്‍ത്തതായി എംഡി സാബു പറയുന്നു. കമ്പനിക്കകത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് തീയിട്ടു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കമ്പനി നടത്തിക്കൊണ്ടു പോകാനാവാത്ത സാഹചര്യം സൃഷ്ടിച്ചു. തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളം പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങിയാണ് കമ്പനി നിലനിര്‍ത്തിയത്. തുടര്‍ന്ന് എല്‍ഡിഎഫ് അധികാരത്തിലിരുന്ന അഞ്ച് വര്‍ഷം കമ്പനിയുടെ പ്രവര്‍ത്തനത്തിന് ഒരു തടസ്സവുമുണ്ടായില്ല. എല്‍ഡിഎഫിന്റെ പഞ്ചായത്ത് ഭരണസമിതിയാകട്ടെ കൃത്യമായി ലൈസന്‍സ് പുതുക്കി നല്‍കി. നിര്‍മാണങ്ങള്‍ക്കും അനുമതി നല്‍കി. എല്‍ഡിഎഫ് പോയി സംസ്ഥാനത്തും പഞ്ചായത്തിലും വീണ്ടും യുഡിഎഫ് എത്തിയതോടെ പഴയ വേട്ടയാടല്‍ പുനരാരംഭിച്ചു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് ബോധ്യപ്പെടുത്താന്‍ ഇന്ത്യയിലെ വന്‍നഗരങ്ങളിലും വിദേശങ്ങളിലും റോഡ്ഷോകള്‍ക്കും ഇതര പ്രചരണങ്ങള്‍ക്കും നേതൃത്വം നല്‍കുന്നവര്‍ പക്ഷെ സ്വദേശി കമ്പനിയായ കിറ്റെക്സിന്റെ വിലാപം കേട്ടതായി നടിക്കുന്നില്ല. അഥവാ മുഖ്യമന്ത്രിയുടെ തന്നെ ഗ്രൂപ്പുകാരനായ നേതാവിന്റെ സ്വാധീനത്തിന് വഴങ്ങി ഇത്തരം അക്രമങ്ങള്‍ക്കെതിരെ കണ്ണടക്കുന്നു. കമ്പനിക്കെതിരായി ഓരോ തവണയും ഉണ്ടായിട്ടുള്ള ആക്രമങ്ങള്‍ എണ്ണമിട്ട് നിരത്തിയ പരിദേവനം മുഖ്യമന്ത്രിയുടെ കൈകളിലെത്തിയിട്ട് നാല് മാസത്തോളം തികയുന്നു. ഇതിന് മുമ്പായി കമ്പനിയുടെ പ്രതിനിധി പലതവണ നേരിട്ടും ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുമുണ്ട്.

കൊടിയ ദുരിതത്തിന്റെ സാഹചര്യത്തില്‍ "സര്‍ക്കാരില്‍നിന്നോ കലക്ടര്‍ മുഖേനയോ, പഞ്ചായത്ത് മുഖേനയോ കമ്പനി അടച്ചു പൂട്ടുവാന്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചാല്‍ ആറ് മാസത്തിനുള്ളില്‍ എല്ലാ ബാധ്യതകളും തീര്‍ത്ത് ഈ രാജ്യം തന്നെ വിട്ടു പോകുവാന്‍ ഞങ്ങള്‍ തയ്യാറാണെന്നാണ്" ഏറ്റവും ഒടുവില്‍ 2012 ജൂണ്‍ മാസം ആറിന് നല്‍കിയ നിവേദനത്തില്‍ കമ്പനി എംഡി മുഖ്യമന്ത്രിയോട് വ്യക്തമാക്കിയത്. "അതിവേഗം ബഹുദൂര"മെന്ന വിശേഷണത്താല്‍ വാഴ്ത്തപ്പെടുന്ന സര്‍ക്കാരില്‍നിന്നും ഇന്നോളം നടപടിയൊന്നും ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് തുടര്‍ നിക്ഷേപം കേരളത്തില്‍ നടത്തില്ലെന്ന് വ്യക്തമാക്കാന്‍ കിറ്റെക്സ് അധികൃതര്‍ തയ്യാറായത്. 2001-ലെ യുഡിഎഫ് ഭരണകാലത്ത് അഞ്ച് വര്‍ഷം കമ്പനിയുടെ ലൈസന്‍സ് തടഞ്ഞുവച്ചു. ഓരോ വര്‍ഷവും ലൈസന്‍സിനുള്ള അപേക്ഷ യഥാസമയം കമ്പനി സമര്‍പ്പിച്ചിട്ടുണ്ട്. ഇത് അനുവദിക്കുകയോ കാരണം കാട്ടി നിഷേധിക്കുവാനോ തയ്യാറാകണം. എന്നാല്‍ അപേക്ഷ സ്വീകരിക്കുകയല്ലാതെ തുടര്‍നടപടികള്‍ പഞ്ചായത്ത് ഭരണസമിതി കൈക്കൊള്ളാറില്ല. തുടര്‍ന്നെത്തിയ എല്‍ഡിഎഫ് ഭരണസമിതിയാണ് മുഴുവന്‍ ലൈസന്‍സുകളും പുതുക്കി നല്‍കിയത്. 2010-ല്‍ യുഡിഎഫ് പഞ്ചായത്തില്‍ വീണ്ടും ഭരണത്തിലെത്തിയതോടെ വീണ്ടും ലൈസന്‍സ് തടഞ്ഞുവച്ചു. "ഏകജാലകം, ദ്രുതവേഗം" എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം ഭരണാധികാരികള്‍ വീരവാദം മുഴക്കുന്ന നാട്ടില്‍ ഒരു ഗേറ്റ് സ്ഥാപിക്കാനുള്ള അനുമതിക്ക് പോലും കമ്പനിയുടെ കാത്തിരിപ്പിന് 11 മാസക്കാലം പിന്നിടുന്നു. പുറത്തുനിന്നും കിഴക്കമ്പലം പ്രദേശത്ത് എത്തുന്നവരില്‍ കമ്പനിയെക്കുറിച്ച് മോശം പ്രതിച്ഛായ സൃഷ്ടിക്കാനും ചിലര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കമ്പനി പ്രതിദിനം 14 ലക്ഷം ലിറ്റര്‍ വെള്ളം ഊറ്റുന്നതായും മലിനീകരണം നടത്തുന്നതായുമാണ് ഇവരുടെ ആരോപണം. എന്നാല്‍ ഇതൊരു കോളക്കമ്പനിയോ കുടിവെള്ള കമ്പനിയോ അല്ലെന്നാണ് കമ്പനി അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് മറുപടി പറയാനുള്ളത്. കമ്പനി ഉപയോഗിക്കുന്ന ജലം 99 ശതമാനവും പരിപാലിച്ച് പുറംതള്ളുകയാണ് ചെയ്യുന്നത്. കൃഷിക്കും മറ്റും ഇത് ഉപയോഗിക്കുന്നതിനും തടസ്സമില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. മലിനീകരണം സംബന്ധിച്ച് കമ്പനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍ മാന്‍ കെ സജീവനും വ്യക്തമാക്കുന്നു. കിറ്റെക്സ് കമ്പനിയുടെ പ്രവര്‍ത്തനം സമീപ പ്രദേശങ്ങളില്‍ മാലിന്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നില്ലെന്നാണ് ഇദ്ദേഹം ഏറ്റവും ഒടുവില്‍ ഒക്ടോബര്‍ നാലിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. സ്ഥലം സന്ദര്‍ശിച്ചും പ്രദേശവാസികളുമായും കമ്പനി പ്രതിനിധികളുമായും ചര്‍ച്ച നടത്തിയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കമ്പനിയുടെ വസ്ത്ര നിര്‍മാണ യൂണിറ്റില്‍നിന്നും രാസപദാര്‍ഥങ്ങള്‍ പുറംതള്ളുന്നില്ലെന്നും ബ്ലീച്ചിങ്, ഡൈയിങ് പ്ലാന്റുകളില്‍ മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നുണ്ടെന്നും പുറംതളളുന്ന ജലത്തില്‍ ബോര്‍ഡ് നിശ്ചയിച്ച അളവില്‍ മാത്രമാണ് രാസപദാര്‍ഥങ്ങളുടെ സാന്നിധ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപത്തെ കനാലിലെയും തോട്ടിലെയും ജലം പരിശോധനയ്ക്ക് വിധേയമാക്കിയതായും ജലം മലിനമല്ലെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തിലാണ് കമ്പനിക്കെതിരായ ദുരാരോപണത്തിന്റെ യഥാര്‍ഥ വസ്തുത പുറത്താകുന്നത്. ചില വ്യക്തികളുടെ വൈരാഗ്യബുദ്ധിപോലും ഇതിന് പിന്നിലുണ്ട്. നേരത്തെ പരാമര്‍ശിക്കപ്പെട്ട എംഎല്‍എയുടെ വൈരനിര്യാതന ബുദ്ധിയാണ് ഇതില്‍ ഏറെ പ്രസക്തമെന്ന് കമ്പനി എംഡി സാബു പറയുന്നു. ""തങ്ങളുടെ ഗ്രൂപ്പ് സ്ഥാപനമായ അന്ന അലൂമിനിയം കമ്പനിയില്‍ 1978-ല്‍ യൂണിയന്‍ രൂപീകരിക്കാന്‍ ബെന്നി ബെഹനാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. അന്ന് മുതല്‍ കമ്പനിയെ തകര്‍ക്കാന്‍ വൈരാഗ്യബുദ്ധിയോടെയാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തെയും കൂട്ടുപിടിച്ച് കമ്പനിക്കെതിരായ തുടര്‍ച്ചയായ ദുരാരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും മാലിന്യ പരിപാലനത്തില്‍ രാജ്യാന്തര നിലവാരത്തോടെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്-""സാബു വ്യക്തമാക്കുന്നു.

ഏറെ കഷ്ടതകള്‍ അനുഭവിച്ച് 1968-ല്‍ അന്ന കിറ്റെക്സ് ഗ്രൂപ്പ് സ്ഥാപിച്ച യശഃശരീരനായ എം സി ജേക്കബ് കേരളത്തിലെ വ്യവസായ ലോകത്തെ അതുല്യ പ്രതിഭകളില്‍ ഒരാളാണെങ്കില്‍ അദ്ദേഹത്തെ വേട്ടയാടാനും വധിക്കാനുമുള്ള ശ്രമം പോലും കിഴക്കമ്പലത്ത് ഉണ്ടായിട്ടുണ്ട്. 97-ലാണ് അദ്ദേഹം വധശ്രമത്തെ അതിജീവിച്ചത്. ഈ കേസില്‍ പ്രതിയായിരുന്നയാള്‍ നിലവില്‍ കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതി ഭാരവാഹിയാണ്. ഇവരുടെ നേതൃത്വത്തിലാണ് കമ്പനിയുടെ പഞ്ചായത്ത് ലൈസന്‍സ് തടഞ്ഞുവച്ചിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവില്‍ എം സി ജേക്കബിന്റെ ചരമവാര്‍ഷിക ദിനാചരണം ഹര്‍ത്താല്‍ നടത്തി ഇക്കൂട്ടര്‍ അലങ്കോലപ്പെടുത്തി. കേരളത്തിന്റെ വ്യവസായ മേഖലക്ക് സമഗ്ര സംഭാവന നല്‍കിയതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ആദ്യമായി നേടിയ ആളെയാണ് മരണശേഷവും ഇത്തരത്തില്‍ അവഹേളിച്ചത്. പഞ്ചായത്തിലെ ഇതര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ചതുരശ്ര മീറ്ററിന് പരമാവധി 15 രൂപയാണ് പഞ്ചായത്ത് നികുതിയായി ഈടാക്കുന്നതെങ്കില്‍ കിറ്റെക്സിന് ഇത് 60 രൂപയാണ്. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം കമ്പനി പഞ്ചായത്തിന് നികുതിയായി നല്‍കിയത് 60 ലക്ഷം രൂപയാണ്. ആദായനികുതി ഇനത്തില്‍ സര്‍ക്കാരിലേക്ക് 21 കോടി രൂപയും അടച്ചു. ഉല്‍പാദക മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ സ്ഥാപനമെന്ന ബഹുമതിയുള്ള കിറ്റെക്സ് ഗാര്‍മെന്റ്സില്‍ 8000 തൊഴിലാളികളാണുള്ളത്. അന്ന ഗ്രൂപ്പിന്റെ ഇതര സ്ഥാപനങ്ങളിലും ആയിരങ്ങള്‍ തൊഴില്‍ എടുക്കുന്നു. കേരളത്തിന്റെ ഇതര പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം കിഴക്കമ്പലം പഞ്ചായത്തിലെയും സമീപ പഞ്ചായത്തിലെയും ഒട്ടേറെ പേര്‍ക്ക് കമ്പനി തൊഴില്‍ ഒരുക്കുന്നു. ദിനവും 12 വാഹനങ്ങളിലാണ് അടുത്ത പഞ്ചായത്തുകളില്‍നിന്നും മറ്റും തൊഴിലാളികളെ എത്തിക്കുന്നത്. കുറെപ്പേര്‍ക്ക് കമ്പനി താമസ സൗകര്യവും ഒരുക്കുന്നു. പ്രതിദിനം 28,000 പ്ലെയിറ്റ് ഭക്ഷണവും കമ്പനി തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കുന്നു.

വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരാതികള്‍ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ കിറ്റെക്സിന്റെ കാര്യത്തില്‍ ചില പഞ്ചായത്ത് ഭരണസമിതി വരുമ്പോള്‍ മാത്രമാണ് ഇത്തരം പരാതികള്‍ ശക്തിയാര്‍ജിക്കുന്നതും പ്രതികാര നടപടി കൈക്കൊള്ളുന്നതുമെന്നതാണ് സംശയാസ്പദം. കമ്പനി അധികൃതര്‍ തന്നെ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ വിശദീകരിച്ചിട്ടും പ്രശ്നം പരിഹരിക്കുന്നതിനുള്ള ഊര്‍ജിതശ്രമം സര്‍ക്കാരില്‍നിന്നുണ്ടായില്ല. ഏറ്റവും ഒടുവില്‍ മന്ത്രി കെ ബാബു ഇടപെട്ട് എറണാകുളം ജില്ലാ കലക്ടര്‍ പി ഐ ഷെയ്ഖ് പരീതിനെ പ്രശ്നം പഠിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുകയാണ്. നാട്ടിലെ പ്രശസ്തമായ വ്യവസായത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നയത്തില്‍നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. സ്വദേശി വ്യവസായത്തെ നാടുകടത്തല്‍ സര്‍ക്കാരിന്റെ നയമാണോ എന്ന് മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമ്പനി സന്ദര്‍ശിച്ച് പ്രശ്നം വിലയിരുത്താന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും തയ്യാറായി. ഇതു സംബന്ധിച്ച് അന്വേഷണ സമിതി രൂപീകരിക്കണമെന്നും സമിതിയില്‍ സര്‍ക്കാരിന്റെ മച്ചമ്പിമാര്‍ മാത്രം പോരെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വ്യവസായ സമൂഹവും കമ്പനിയുടെ പിന്മാറ്റത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് കിറ്റെക്സ് കമ്പനിയുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളതെന്നാണ് വ്യവസായ സംരംഭകരുടെ ആഗോള സംഘടനയായ "ടൈ"യുടെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍ പൂങ്കുടി വ്യക്തമാക്കിയത്. കേരളത്തില്‍ ഏറ്റവുമധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കിറ്റെക്സ് ഉന്നയിച്ചിട്ടുള്ള വിഷയം നിസ്സാരമായി കാണാനാകില്ല. ഭരണാധികാരികളുടെ പീഡനം സഹിക്കാതെ കേരളത്തില്‍ വ്യവസായ സ്ഥാപനം പൂട്ടിപ്പോകേണ്ടി വരുന്നത് അംഗീകരിക്കാനാകില്ല. ഒരു ഭാഗത്ത് എമര്‍ജിങ് കേരളപോലുള്ള നിക്ഷേപകസംഗമങ്ങളിലൂടെ വിദേശ സംരംഭകരെ വരെ ആകര്‍ഷിക്കാനൊരുങ്ങുമ്പോള്‍ കേരളത്തിന്റെ തനത് സ്ഥാപനം ഇവിടം വിടുന്നത് വിദേശ നിക്ഷേപകര്‍ ഇങ്ങോട്ട് വരുന്നത് ഇല്ലാതാക്കും.

നിലവിലുള്ള നിക്ഷേപകരില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടേ ഇവിടെ വ്യവസായ സംരംഭത്തിന് നിക്ഷേപകര്‍ തയ്യാറാകൂ. ഈ സാഹചര്യത്തില്‍ കിറ്റെക്സ് ഉന്നയിച്ചിടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജോണ്‍ പൂങ്കുടി ആവശ്യപ്പെട്ടു. കേരളം നിക്ഷേപക സൗഹാര്‍ദ്ദമാണെന്ന് സര്‍ക്കാരും വാണിജ്യ വ്യവസായ സമൂഹവും ആവര്‍ത്തിക്കുമ്പോഴും കിറ്റെക്സ് കമ്പനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ഇത്തരമൊരു അവസ്ഥ അംഗീകരിക്കാനാകില്ലെന്ന് കേരള ചേംബര്‍ ഓഫ് കോമേഴ്സ് മുന്‍ പ്രസിഡന്റും രക്ഷാധികാരിയുമായ ഇ എസ് ജോസ് വ്യക്തമാക്കുന്നു. കിറ്റെക്സ് കേരളം വിടുന്നത് നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാനും ജിയോജിത്ത് എംഡിയുമായ സി ജെ ജോര്‍ജും പറഞ്ഞു.

ഇത്രയേറെ പ്രതികരണങ്ങള്‍ ഉയര്‍ന്നിട്ടും പ്രശ്നത്തില്‍ ഗൗരവതരമായ ഇടപെടല്‍ നടത്താതെ തന്റെ ഗ്രൂപ്പുകാരനായ എംഎല്‍എയെ പിന്തുണയ്ക്കാനാണ് ആദ്യം മുഖ്യമന്ത്രി തയ്യാറായത്. വ്യവസായ മന്ത്രിയുടെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടല്‍ ഉണ്ടായില്ല. ഒടുവില്‍ ഈ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്ന ഘട്ടത്തിലാണ് മന്ത്രി കെ ബാബുവിനെ ചര്‍ച്ചയ്ക്കായെങ്കിലും നിയോഗിച്ചത്. 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സമ്പൂര്‍ണ കയറ്റുമതി അധിഷ്ഠിത യൂണിറ്റായ കിറ്റെക്സ് ഗാര്‍മെന്റ്സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഏതാണ്ട് 550 കോടി രൂപയുടെ വിദേശ നാണ്യമാണ് രാജ്യത്തിന് നേടിക്കൊടുത്തത്. കൊച്ചി തുറമുഖം വഴി ഏറ്റവുമധികം ചരക്ക് കയറ്റുമതി ചെയ്യുന്നതും കിറ്റെക്സാണ്. പ്രധാനമായും കുട്ടികളുടെ വസ്ത്രങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനിക്ക് ഈ മേഖലയില്‍ ലോകത്ത് മൂന്നാം സ്ഥാനവും ഇന്ത്യയില്‍ ഒന്നാം സ്ഥാനവുമാണുള്ളത്.

അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയില്‍നിന്നുള്ള സോഷ്യല്‍ ഓഡിറ്റുകളില്‍ ഏറ്റവും ഉയര്‍ന്ന നിലവാരമായ പ്ലാറ്റിനം ഗ്രേഡ് ലഭിച്ചിട്ടുള്ള ഇന്ത്യയിലെ ഏക ഫാക്ടറിയാണ് കിറ്റെക്സിന്റേത്. അമേരിക്കയിലെ കുട്ടികളുടെ ഉടുപ്പുകള്‍ വിപണനം നടത്തുന്ന ഏറ്റവും വലിയ കമ്പനിയായ ടോയ്സാറസ്സില്‍ നിന്നും 28 രാജ്യങ്ങളില്‍ വച്ച ഏറ്റവും മികച്ച ഉല്‍പാദകനുള്ള അവാര്‍ഡും ഈ വര്‍ഷം കമ്പനിക്ക് ലഭിച്ചു. കേരളത്തിലെ ഏറ്റവും മികച്ച പത്ത് നിക്ഷേപകരില്‍ ഒരാളായി കിറ്റെക്സിനെ ധനം മാഗസിനും തെരഞ്ഞെടുത്തിരുന്നു. തുടര്‍ നിക്ഷേപ പദ്ധതിയിലൂടെ പുതുതായി 4000 പേര്‍ക്ക് കൂടി തൊഴില്‍ അവസരമൊരുക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത്. ഇതിനായുള്ള ബാങ്ക് വായ്പ പാസ്സാവുകയും മെഷിനറികള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്തുകഴിഞ്ഞിരുന്നു. ഇത് യാഥാര്‍ഥ്യമായാല്‍ അഞ്ച് വര്‍ഷം കൊണ്ട് കമ്പനിയുടെ വിദേശനാണ്യ സമ്പാദനം 1500 കോടി ആകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ തുടര്‍ച്ചയായുള്ള പീഡനമാണ് കമ്പനിയെ കൂടുമാറ്റാന്‍ നിര്‍ബന്ധിക്കുന്നത്.

വ്യവസായ നിക്ഷേപത്തിന്റെ പേരില്‍ കേരളത്തിലെ മണ്ണും പ്രകൃതിയും വിദേശ, സ്വദേശ മൂലധന ശക്തികള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്കും തീറെഴുതാന്‍ കൊണ്ടു പിടിച്ച ശ്രമം ഒരു ഭാഗത്ത് നടക്കുമ്പോള്‍ തന്നെയാണ് തദ്ദേശീയമായ ഒരു വ്യവസായ സ്ഥാപനത്തിന് നിലനില്‍പ്പിനായി മുറവിളി ഉയര്‍ത്തേണ്ടി വന്നിട്ടുള്ളത്. കിറ്റെക്സിന്റെ പ്രശ്നം പരിഹരിക്കാതെ എത്ര റോഡ് ഷോയും എമര്‍ജിങ് കേരളയും നടത്തിയാലും കേരളത്തില്‍ നിക്ഷേപമിറക്കുന്ന കാര്യത്തില്‍ ഏത് കൊടികുത്തിയ വ്യവസായിയും ഒന്നു മടിക്കും.

*
ഷഫീഖ് അമരാവതി ദേശാഭിമാനി 21 ഒക്ടോബര്‍ 2012

Sunday, October 21, 2012

മതം, തത്വചിന്ത, മാര്‍ക്സിസം

ഒന്ന്:

മലയാളത്തിലെ മാര്‍ക്സിസ്റ്റ് ചിന്തയില്‍ കെ ദാമോദരന് അന്യമായ ചില സ്ഥാനങ്ങളുണ്ട്. സൂക്ഷ്മമായി ആലോചിച്ചാല്‍ മലയാളത്തിലെന്നല്ല, ഇന്ത്യന്‍ ഭാഷകളില്‍ തന്നെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ക്ക് സമാനമായ സംരംഭങ്ങള്‍ ഇല്ലെന്ന് കാണാനാകും. എങ്കിലും നമ്മുടെ ആലോചനകളില്‍ ദാമോദരന്റെ ഈ മൗലിക സംഭാവനകള്‍ കാര്യമായി പരിഗണിക്കപ്പെടാറില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപകരിലൊരാളും പാര്‍ടി അംഗമായ ആദ്യ മലയാളിയുമാണ് കെ ദാമോദരന്‍. എന്നുതന്നെയല്ല പ്രൗഢവും അഗാധവുമായ പഠനങ്ങളിലൂടെ മലയാളത്തിലെ വിവിധ വിജ്ഞാന മേഖലകളെ സമ്പന്നമാക്കിയ ഉന്നതനായ ബുദ്ധിജീവിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അപാരമായ ധൈഷണിക വ്യാപാരങ്ങളെ മുന്‍നിര്‍ത്തി ചിലപ്പോഴൊക്കെ "കേരള മാര്‍ക്സ്" എന്ന് ദാമോദരന്‍ പരാമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന് വഴിതുറന്ന ലഖ്നൗ സമ്മേളനത്തില്‍ പങ്കെടുക്കുകയും പിന്നീട് കേരളത്തിലെ ജീവല്‍സാഹിത്യത്തിന്റെയും പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെയും നേതൃനിരയില്‍ നിലകൊള്ളുകയും ചെയ്തയാള്‍ കൂടിയാണ് കെ ദാമോദരന്‍. 1935-36 കാലയളവില്‍, കാശി വിദ്യാപീഠത്തില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ദാമോദരന്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമാകുന്നത്. അന്ന് അവിടെയുണ്ടായിരുന്ന ഓംപ്രകാശ് ശാസ്ത്രി, ആര്‍ ഡി ഭരദ്വാജ് എന്നിവരുടെ പ്രേരണയാണ് അതിന് വഴിവച്ചതെന്ന് ദാമോദരന്റെ ജീവചരിത്രകാരന്മാരായ പി ജിയും എം റഷീദും പറയുന്നു.

ദാമോദരന് മുന്‍പേ തലശ്ശേരിക്കാരനായ സി എന്‍ നമ്പ്യാര്‍ വിദ്യാഭ്യാസത്തിനായി ജര്‍മ്മനിയിലേക്ക് പോവുകയും അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമാവുകയും ചെയ്തിട്ടുണ്ട്. അതുപോലെ 1928ല്‍ തിരുവനന്തപുരത്ത് എന്‍സി ശേഖറും മറ്റുംചേര്‍ന്ന് ഒരു കമ്യൂണിസ്റ്റ് ലീഗിന് രൂപം നല്‍കിയ കാര്യവും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സി എന്‍ നമ്പ്യാര്‍ ജര്‍മ്മന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ആണ് അംഗത്വം നേടിയത് എന്നതുകൊണ്ടും കമ്യൂണിസ്റ്റ് ലീഗിന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെയോ, കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റേയോ അംഗീകാരമില്ലായിരുന്നു എന്നതുകൊണ്ടും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ ആദ്യ മലയാളി എന്ന പദവി കെ ദാമോദരന് അവകാശപ്പെട്ടതായിത്തീര്‍ന്നു. എന്നുതന്നെയല്ല, സി എന്‍ നമ്പ്യാരും മറ്റും ഉള്‍പ്പെടെയുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളീയ ജീവിതത്തില്‍ കെ ദാമോദരന്‍ നിറവേറ്റിയ പങ്ക് എത്രയോ വലുതുമാണ്. 1937ല്‍ പി കൃഷ്ണപിള്ള സെക്രട്ടറിയും ഇ എം എസ്, കെ ദാമോദരന്‍, എന്‍ സി ശേഖര്‍ എന്നിവര്‍ അംഗങ്ങളുമായി കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് പാര്‍ടി ഘടകം രൂപപ്പെട്ടതു മുതല്‍ കെ ദാമോദരന്റെ ജീവിതം ആധുനിക കേരളത്തിനായുള്ള നാനാവിധ ശ്രമങ്ങളുടെ ഭാഗമാണ്. ഒരര്‍ഥത്തില്‍ അതിനു മുമ്പുതന്നെ ദാമോദരന്‍ പൊതുജീവിതം ആരംഭിച്ചിരുന്നു. 1930 കളില്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയിലിലായതു മുതല്‍ ദാമോദരന്റെ സാമൂഹ്യരാഷ്ട്രീയജീവിതം സജീവമാണ്. എങ്കിലും ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങി, ഉപരിപഠനത്തിനായി കാശിയിലേക്ക് പോയ ദാമോദരന്‍ 1936 ലാണ് മടങ്ങിയെത്തുന്നതും തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുന്നതും. ഇക്കാലത്താണ് കര്‍ഷകസംഘത്തിന്റെ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ വേണ്ടി അദ്ദേഹം പാട്ടബാക്കി എഴുതിയത്. ചെറുകാട്, തോപ്പില്‍ഭാസി, കെ ടി മുഹമ്മദ്, പി ജെ ആന്റണി തുടങ്ങിയവരിലൂടെ പില്‍ക്കാലത്ത് മലയാളത്തില്‍ വേരുറച്ച രാഷ്ട്രീയ നാടകവേദിയുടെ ആദ്യത്തെ ചുവടുവയ്പായിരുന്നു ആ നാടകം.

കര്‍ഷക ജീവിതത്തെ മുന്‍നിര്‍ത്തി എഴുതിയ പാട്ടബാക്കിക്ക് പിന്നാലെ, തൊഴിലാളികളുടെ പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് രക്തപാനം എന്ന നാടകവും കെ ദാമോദരന്‍ രചിക്കുകയുണ്ടായി; പാട്ടബാക്കിയെപ്പോലെ വലിയൊരു ചലനം സൃഷ്ടിക്കാന്‍ അതിന് കഴിഞ്ഞില്ലെങ്കിലും. 1940ല്‍ ഇ എം എസിന് പിന്നാലെ കെ ദാമോദരന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി. കെ ടി കുഞ്ഞിരാമന്‍ നമ്പ്യാരായിരുന്നു പ്രസിഡന്റ്. 1940 നവംബര്‍ മുതല്‍ നാല് വര്‍ഷത്തിലധികം നീണ്ട ജയില്‍വാസത്തിനുശേഷം പുറത്തുവന്ന അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ടിയുടെ മലബാര്‍ സെക്രട്ടറി, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം (1956), നാഷണല്‍ എക്സിക്യൂട്ടീവ് അംഗം (1958), രാജ്യസഭാംഗം (1964) എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു. ക്രൂഷ്ചേവ്, ചൗഎന്‍ലായ്, ഹോച്മിന്‍ തുടങ്ങിയ ലോകനേതാക്കള്‍ മുതല്‍ ഏണസ്റ്റ് മാന്‍ഡല്‍, താരിഖ് അലി, റൊഷേര്‍ ഗരോദി തുടങ്ങിയ നവമാര്‍ക്സിസ്റ്റുകള്‍ വരെയുള്ളവരുമായി അദ്ദേഹം ഇക്കാലത്ത് സംവാദങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പൊന്നാനിയില്‍നിന്ന് നിയമ സഭയിലേക്കും മത്സരിച്ചിരുന്നുവെങ്കിലും ആ മത്സരത്തില്‍ കെ ദാമോദരന്‍ പരാജയപ്പെടുകയാണുണ്ടായത്. പാര്‍ടി പിളര്‍ന്നതിനുശേഷം കെ ദാമോദരന്‍ സിപിഐയില്‍ തന്നെ തുടര്‍ന്നെങ്കിലും ചെക്കോസ്ലോവാക്യയിലെ പ്രശ്നങ്ങളോടുള്ള സമീപനത്തെച്ചൊല്ലി ദാമോദരന്‍ പാര്‍ടിയുമായി അഭിപ്രായഭിന്നതയിലായി. അതിനു മുന്‍പുതന്നെ സ്റ്റാലിനിസ്റ്റ് നിലപാടുകളുടെ കടുത്ത വിമര്‍ശകനായി അദ്ദേഹം ഉയര്‍ന്നുവന്നിരുന്നുവെങ്കിലും പ്രത്യക്ഷമായ ഒരു അഭിപ്രായ ഭിന്നതയിലേക്ക് അത് എത്തിച്ചേര്‍ന്നത് ചെക്കോസ്ലോവാക്യന്‍ പ്രശ്നത്തോടെയാണ്. പതിയെപ്പതിയെ അദ്ദേഹം സിപിഐ ദേശീയ കൗണ്‍സിലില്‍നിന്നും മറ്റെല്ലാ സ്ഥാനങ്ങളില്‍നിന്നും ഒഴിവാക്കപ്പെട്ടു. അവസാനകാലത്ത് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സമകാലിക ചരിത്രരേഖ ശേഖരവുമായി ബന്ധപ്പെട്ട ഒരു പ്രോജക്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് കെ ദാമോദരന്‍ അന്തരിച്ചത്. അപ്പോഴേക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനങ്ങളില്‍നിന്നെല്ലാം ഒഴിവാക്കപ്പെട്ടിരുന്ന, പാര്‍ടിയുടെ മുന്‍ അഖിലേന്ത്യാ സെക്രട്ടറി പി സി ജോഷി ആയിരുന്നു ആ പ്രോജക്ടിന്റെ ഡയറക്ടര്‍; കെ ദാമോദരന്‍ ഡെപ്യൂട്ടി ഡയറക്ടറും. 1976 ജൂലൈ ഒന്നിന് സര്‍വകലാശാലയിലെ പ്രൊഫ. കെ എന്‍ പണിക്കരുടെ മുറിയില്‍ ബോധരഹിതനായി വീണുകിടക്കുകയായിരുന്നു അദ്ദേഹം. അവിടെനിന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. സഫ്ദര്‍ജംഗ് ആശുപത്രിയിലെ ജനറല്‍വാര്‍ഡില്‍, മിക്കവാറും ഏകാന്തവും തിരസ്കൃതവുമായ നിലയില്‍, കേരളം കണ്ട ഏറ്റവും വലിയ മാര്‍ക്സിസ്റ്റ് ധൈഷണികരിലൊരാള്‍ വിടവാങ്ങി.

മൂന്നര പതിറ്റാണ്ട് കഴിയുമ്പോള്‍ കെ ദാമോദരന്റെ ഓര്‍മകള്‍ ഏറെ മങ്ങിയിരിക്കുന്നു. പ്രൊഫസര്‍ കെ എന്‍ പണിക്കര്‍ എഴുതിയതുപോലെ ചരിത്രത്തിലെ വൈരുധ്യങ്ങളോടും അത് പ്രസ്ഥാനത്തില്‍ സൃഷ്ടിക്കുന്ന സംഘഷങ്ങളോടും കൂടുതല്‍ പ്രതിബദ്ധനായിരുന്നതുകൊണ്ടാണോ കെ ദാമോദരന്‍ അര്‍ഹിക്കുന്ന ഒരു പരിഗണനയും കിട്ടാതെ വിസ്മൃതനായിപ്പോയത്? ആഴമേറിയ ധൈഷണികതയും അഗാധമായ വിമര്‍ശനാവബോധവും ജീവിതത്തിലുടനീളം പുലര്‍ത്തിപ്പോന്ന ഒരാളായിരുന്നു കെ ദാമോദരന്‍. ഈ ഇരു ഘടകങ്ങളുടെയും കൂടിക്കലരല്‍ ദാമോദരനെ ഒരു നിത്യവിമതനാക്കിയോ? ഒരു ആന്തരിക വിമര്‍ശകന്‍ (critical insider) എന്ന അദ്ദേഹത്തിന്റെ പദവി പ്രസ്ഥാനത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതായിരുന്നോ? കെ ദാമോദരന്റെ ജന്മശതാബ്ദിവര്‍ഷത്തില്‍ ഇത്തരം ചോദ്യങ്ങള്‍ വീണ്ടും പ്രസക്തമായിത്തീരുന്നുണ്ട് എന്നുതോന്നുന്നു.

രണ്ട്:

ഒരു മാര്‍ക്സിസ്റ്റ് ചിന്തകന്‍ എന്ന നിലയിലുള്ള ദാമോദരന്റെ വ്യതിരിക്തത വളരെ വളരെ വ്യക്തമായി അടയാളപ്പെടുന്ന ഗ്രന്ഥങ്ങളാണ് ക്രിസ്തുമതവും കമ്യൂണിസവും (1958), ഭാരതീയ ചിന്ത (1973), ധാര്‍മിക മൂല്യങ്ങള്‍ (1965) എന്നിവ. മലയാളത്തില്‍ വികസിച്ചുവരേണ്ടിയിരുന്നതും എന്നാല്‍ പല കാരണങ്ങള്‍കൊണ്ട് പില്‍ക്കാലത്ത് അത്തരം വികാസം കൈവരാതെ പോയതുമായ വിശകലനരീതിയുടെയും ദാര്‍ശനികാന്വേഷണങ്ങളുടെയും മാതൃകകളാണ് ഈ കൃതികള്‍. മതത്തെയും ദാര്‍ശനികാശയങ്ങളേയും യാന്ത്രിക ഭൗതികവാദത്തിന്റെ താര്‍ക്കിക സമവാക്യങ്ങള്‍ക്ക് പുറത്തുവച്ചു പരിശോധിക്കുന്നു എന്നതാണ് ഇവയില്‍ ആദ്യത്തെ രണ്ട് രചനകളുടെയും പ്രാധാന്യം. ധാര്‍മികമൂല്യങ്ങള്‍ എന്ന രചനയാവട്ടെ മാര്‍ക്സിസ്റ്റ് ചിന്തയുടെ ചരിത്രത്തില്‍തന്നെ ഏറെയൊന്നും പരിഗണിക്കപ്പെടാതെ പോയതായി വിമര്‍ശനമുയര്‍ന്നിട്ടുള്ള നീതിദര്‍ശനത്തെ (ethics) മുന്‍നിര്‍ത്തിയുള്ള പഠനമാണ്. പില്‍ക്കാലത്ത് ബി രാജീവന്‍ ഇ എം എസിന്റെ ജീവിതത്തെ ഒരു ധാര്‍മികാവിഷ്കാരം എന്ന നിലയില്‍ ചര്‍ച്ച ചെയ്തിട്ടുള്ളത് ഒഴിച്ചുനിര്‍ത്തിയാല്‍ മലയാളത്തില്‍ ഈ പ്രമേയത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. ഇന്ത്യന്‍ ഭാഷകളില്‍തന്നെ, നീതിദര്‍ശനത്തെ മാര്‍ക്സിസ്റ്റ് പരിപ്രേക്ഷ്യത്തിലൂടെ വിശകലനം ചെയ്യുന്ന മറ്റേതെങ്കിലും രചനകളുണ്ടോ എന്ന് ആരായേണ്ടിയിരിക്കുന്നു. കൗട്സ്കിയുടെ "നീതിശാസ്ത്രവും ചരിത്രത്തിന്റെ ഭൗതികവീക്ഷണവും" (1906) ട്രോട്സ്കിയുടെ "അവരുടെ ധാര്‍മ്മികത: നമ്മുടേതും" (1936) തുടങ്ങിയ ഗ്രന്ഥങ്ങള്‍ കഴിഞ്ഞാല്‍ മാര്‍ക്സിസത്തിന്റെ നൈതികാന്വേഷണങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന പഠനങ്ങള്‍ കാര്യമായി ഉണ്ടാകുന്നത് 1960 കള്‍ക്ക് ശേഷമാണ്. (വിശദമായ ചര്‍ച്ചയ്ക്ക് ദേശാഭിമാനി ഓണപ്പതിപ്പിലെ (2012) മാര്‍ക്സിസം: നൈതികാന്വേഷണങ്ങള്‍ എന്ന ലേഖനം കാണുക). ഇതിനിടയില്‍ ഇത്തരം മൗലിക പ്രമേയങ്ങളിലൊന്നിനെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് ദാമോദരന്റെ കൃതിയെ വലിയ പ്രാധാന്യമുള്ള ഒന്നാക്കിത്തീര്‍ക്കുന്നത്.

ക്രിസ്തുമതവും കമ്യൂണിസവും എന്ന ദാമോദരന്റെ കൃതി അദ്ദേഹത്തിന്റെ രചനാജീവിതത്തിലെ സവിശേഷമായ ഒരു സന്ദര്‍ഭത്തോട് ബന്ധപ്പെട്ട ഒന്നാണ്. കേരളത്തിലെ ക്രൈസ്തവസഭാ നേതൃത്വം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ വിഷലിപ്തമായ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരുന്ന ഒരു കാലയളവില്‍, അതിനെ നേരിടുന്നതിന് വേണ്ടി, കെ ദാമോദരന്‍ ഒരു ചെറുഗ്രന്ഥം പ്രസിദ്ധീകരിച്ചിരുന്നു; യേശുക്രിസ്തു മോസ്കോവില്‍ എന്ന പേരില്‍. അന്ന് കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയുടെ അമരക്കാരനായിരുന്ന ഫാദര്‍ വടക്കന്‍ "യേശുക്രിസ്തു മോസ്കോവിലോ?" എന്ന ശീര്‍ഷകത്തില്‍ അതിന് മറുപടി എഴുതി. ഇതിനുപിന്നാലെ "അതെ, മോസ്കോവില്‍തന്നെ" എന്ന പേരില്‍ കെ ദാമോദരന്റെ മറുപടിയും പുറത്തുവന്നു. ക്രിസ്തുമതത്തിലെ അടിസ്ഥാനതത്വങ്ങളെ, സാമൂഹിക നീതിദര്‍ശനം എന്ന നിലയില്‍ അവതരിപ്പിച്ചുകൊണ്ട്, കമ്യൂണിസ്റ്റ് സമൂഹവുമായി അതെങ്ങനെയെല്ലാം ഒത്തുചേരുന്നു എന്ന് വിശദീകരിക്കാനാണ് ദാമോദരന്‍ ശ്രമിച്ചത്. മതത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് ധാരണയുടെ അര്‍ഥപൂര്‍ണവും ഫലപ്രദവുമായ ആവിഷ്കാരമാണ് ക്രിസ്തുമതവും കമ്യൂണിസവും എന്ന ഗ്രന്ഥം. "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന പ്രസ്താവനയെ മുന്‍നിര്‍ത്തി, മതത്തെ അതിലുള്‍പ്പെട്ടവരുടെ അജ്ഞതയും തെറ്റിദ്ധാരണയും മറ്റുമായി പരിഗണിക്കുന്ന യുക്തിവാദപരമായ യാന്ത്രികനിലപാടിനെ ദാമോദരന്‍ ഒരു ഘട്ടത്തിലും അവലംബിക്കുന്നില്ല. മറിച്ച് മതത്തെ ഒരുഭാഗത്ത് ചരിത്രപരമായി നിലവില്‍ വന്ന സ്ഥാപനസംവിധാനം എന്ന നിലയിലും മറുഭാഗത്ത് നൈതികമായ പ്രമാണസംഹിതകള്‍ എന്ന നിലയിലും വിലയിരുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതുകൊണ്ട് ക്രിസ്തുമതത്തിന്റെ ചരിത്രപരിണാമങ്ങളെയപ്പാടെ അവലോകനം ചെയ്തുകൊണ്ട് നിന്ദിതരുടെയും പീഡിതരുടെയും കൂട്ടായ്മയായും രക്ഷാമാര്‍ഗമായും നിലവില്‍വന്ന ക്രിസ്തുമതം പില്‍ക്കാലത്ത് എങ്ങനെ സ്ഥാപിത താല്‍പര്യങ്ങളുടെ കാവല്‍പ്പുരയായി എന്ന പരിശോധനയ്ക്കാണ് ഈ ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ അദ്ദേഹം മുതിരുന്നത്. ""മുസ്സോളിനിയെ ""ദൈവം അയച്ചുതന്ന മനുഷ്യന്‍"" എന്ന് വാഴ്ത്തിയ പിയൂസ് പതിനൊന്നാമന്‍ മാര്‍പ്പാപ്പയുടെ വചനങ്ങള്‍ മുതല്‍ ""കീഴടക്കി ഭരണം നടത്തുന്നവര്‍ക്കു മാത്രമേ ഭരണമെന്തെന്ന് പഠിപ്പിച്ചുതരാന്‍ കഴിയൂ"" എന്ന് വ്യാഖ്യാനിച്ചുകൊണ്ട് ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശത്തെ ന്യായീകരിക്കുന്ന സഭാ പ്രഖ്യാപനങ്ങള്‍വരെ നിരനിരയായി ഉദ്ധരിച്ചുകൊണ്ട് ഒരു മതസ്ഥാപനം എന്നനിലയില്‍ കത്തോലിക്കാസഭ എത്രയേറെ യാഥാസ്ഥിതികവും മനുഷ്യപുരോഗതിക്ക് എതിരുമായിത്തീര്‍ന്നിരിക്കുന്നു എന്ന് വാദിച്ചുറപ്പിക്കാനാണ് ദാമോദരന്‍ ഇവിടെ മുതിരുന്നത്.

ആദിമ ക്രൈസ്തവ ചരിത്രം, മധ്യകാല മതജീവിതം, സഭയുടെ സ്ഥാപനവത്കരണം, അതുളവാക്കിയ വിപരീത പരിണാമങ്ങള്‍, സാമ്രാജ്യത്വവുമായും ഫാഷിസവുമായും സഭ നടത്തിയ ഒത്തുതീര്‍പ്പുകള്‍ എന്നിവയെല്ലാം വിശദീകരിച്ചുകൊണ്ടാണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുനേരെ സഭ കൈക്കൊള്ളുന്ന നിലപാടിനെ ദാമോദരന്‍ ഇവിടെ കടന്നാക്രമിക്കുന്നത്. ഇങ്ങനെ ഒരു ഭാഗത്ത് സഭയെയും മതത്തെയും ഒരു സാമൂഹിക സ്ഥാപനം എന്ന നിലയില്‍ ചരിത്രപരമായി വിലയിരുത്തുമ്പോള്‍ മറുഭാഗത്ത് അതിനെ ഒരു നൈതിക സമീക്ഷയായി പരിഗണിക്കാനും ആദരപൂര്‍ണമായ ഒരു സംവാദാത്മക ബന്ധം ഈ നൈതിക സ്വരൂപവുമായി സ്ഥാപിച്ചെടുക്കാനും ദാമോദരന്‍ ഈ കൃതിയില്‍ മുതിരുന്നുണ്ട്. യെശയ്യാവിനേയും യരദ്യാവിനേയും സുവിശേഷ വചനങ്ങളേയും പിന്‍പറ്റിനിന്നുകൊണ്ട് ക്രിസ്തുമതം ലക്ഷ്യമാക്കുന്ന നൈതികലോകത്തെക്കുറിച്ചുള്ള സൂക്ഷ്മവിചാരങ്ങള്‍ അവതരിപ്പിക്കാനാണ് ദാമോദരന്‍ ശ്രമിക്കുന്നത്. ക്രിസ്തു മതത്തിന്റെ പ്രാരംഭമുഹൂര്‍ത്തം അദ്ദേഹം നാടകീയമായി ഇങ്ങനെ അവതരിപ്പിക്കുന്നു: ""യേശു ദേവാലയത്തില്‍ ചെന്നു. ദേവാലയത്തില്‍ വില്‍ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി. പൊന്‍വാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്‍ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചുകളഞ്ഞു. അവരോട് "എന്റെ ആലയം പ്രാര്‍ഥനാലയം എന്ന് വിളിക്കപ്പെടും" എന്ന് എഴുതിയിരിക്കുന്നു. നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്‍ത്തിരിക്കുന്നു! (മത്തായി 2 : 1)"". ""ക്രിസ്തുമതം ആരംഭിച്ചുകഴിഞ്ഞു"". ഇത്തരമൊരു അവതരണശൈലി ദാമോദരന്‍ ഈ കൃതിയില്‍ പലയിടത്തും പിന്‍തുടരുന്നത് കാണാം.

മതത്തിനകമേ നിലയുറപ്പിച്ചുകൊണ്ടുള്ള സംവാദാത്മക വിനിമയത്തിന്റെ ഭാഷയായി ഇതിനെ അദ്ദേഹം വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നു. സോഷ്യലിസ്റ്റ് സമൂഹത്തില്‍ സംഭവിക്കുന്നതെന്ത് എന്ന് വിശദീകരിച്ചുകൊണ്ട് ദാമോദരന്‍ എഴുതുന്നു: ""പ്രഭുക്കന്മാരെ സിംഹാസനങ്ങളില്‍ നിന്നിറക്കി -താണവരെ ഉയര്‍ത്തി - വിശന്നിരിക്കുന്നവരെ നന്മകളാല്‍ നിറച്ചു. - സമ്പന്നരെ വെറും കൈയോടെ അയച്ചുകളഞ്ഞു"" (ലൂക്കോസ് 52, 53). മതത്തെ നൈതികമായ ചില പ്രമാണ സംഹിതകളായും അതിനെ മുന്‍നിര്‍ത്തുന്ന പ്രയോഗ ക്രമങ്ങളായും വിശദീകരിക്കാനുള്ള ഈ ശ്രമം സാമാന്യമായി പറഞ്ഞാല്‍, മലയാളത്തിലെ മാര്‍ക്സിസ്റ്റ് മതവിമര്‍ശം ഏറെയൊന്നും പിന്‍പറ്റാന്‍ ശ്രമിച്ചിട്ടില്ലാത്ത ഒന്നാണ്. അതേസമയം ദാര്‍ശനികമായ തലത്തില്‍ മതവും മാര്‍ക്സിസവും തമ്മിലുള്ള അകലം, പ്രായോഗിക ലാഭത്തെ മുന്‍നിര്‍ത്തി മൂടിവയ്ക്കാനും ദാമോദരന്‍ തുനിയുന്നില്ല. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം വളര്‍ന്നുവന്ന വിമോചന ദൈവശാസ്ത്രത്തിന്റെ ആശയാവലികളെയാണ് 1950 കളില്‍ തന്നെ കെ ദാമോദരന്‍ അവയുടെ പ്രാഗ്രൂപത്തില്‍ അവതരിപ്പിക്കാന്‍ തുനിഞ്ഞത്. ആദിമ ക്രൈസ്തവ സമൂഹവും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും തമ്മിലുള്ള ചേര്‍ച്ചയെക്കുറിച്ച് എംഗല്‍സ് അവതരിപ്പിച്ച ആശയങ്ങളാണ് ദാമോദരന്റെ അടിസ്ഥാനം എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ അത്തരമൊരു അടിത്തറയില്‍ നിലയുറപ്പിച്ചുകൊണ്ട്, മൗലികസ്വഭാവമുള്ള ഒരു മതസംവാദമാക്കി അതിനെ വികസിപ്പിച്ചെടുക്കാന്‍ ദാമോദരന്‍ നടത്തിയ ശ്രമങ്ങള്‍ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ്; അതിന്റെ അടിയന്തര പ്രസക്തികൊണ്ടും അന്യത കൊണ്ടും.

ഇതേ അളവില്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു സൈദ്ധാന്തിക സംഭാവനയാണ് ഭാരതീയ ചിന്ത എന്ന ഗ്രന്ഥം. 1973 ലാണ് ഭാരതീയ ചിന്ത മലയാളത്തില്‍ പ്രസിദ്ധീകൃതമായത്. ഇന്ത്യന്‍ തത്വചിന്താ പാരമ്പര്യത്തെ പഠനവിധേയമാക്കുന്ന രണ്ട് ഗ്രന്ഥങ്ങള്‍ ഇതിനുമുമ്പ് ദാമോദരന്‍ രചിച്ചിട്ടുണ്ട്. 1958ല്‍ പ്രസിദ്ധീകരിച്ച ഇന്ത്യയുടെ ആത്മാവ്, 1970ലെ ഇന്ത്യന്‍ ചിന്ത (Indian Thought) എന്നിവ. (Indian Thought  ന്റെ വിവര്‍ത്തനമാണ് ഭാരതീയചിന്ത എന്നു തോന്നാമെങ്കിലും കൂടുതല്‍ വിശദാംശങ്ങളും വിശകലനങ്ങളും എല്ലാം ഉള്‍പ്പെടുത്തി തയാറാക്കിയ ഒന്നാണത്. ഭാരതീയ ചിന്തയുടെ മൗലികതയെ പി ഗോവിന്ദപിള്ള രണ്ട് നിലകളില്‍ വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചിന്താ പാരമ്പര്യത്തെ വൈദിക സംസ്കാരവുമായി കൂട്ടിയിണക്കാനുള്ള ഇന്ത്യയിലെ മുഖ്യധാരാ ദാര്‍ശനിക ചരിത്രകാരന്മാരുടെ ശ്രമങ്ങളെ മറികടക്കുന്ന ഗ്രന്ഥമാണ് ഭാരതീയ ചിന്ത എന്നതാണ് അതിലാദ്യത്തേത്. ഡോ. എസ് രാധാകൃഷ്ണന്‍ മുതല്‍ ദാര്‍ശനിക ചരിത്രകാരന്മാര്‍ വേദങ്ങള്‍ മുതലാരംഭിക്കുന്ന വൈദിക ചിന്തയെയും പരമാവധി ബൗദ്ധ-ജൈന പാരമ്പര്യങ്ങളെയും മാത്രമാണ് ഇന്ത്യന്‍ ചിന്താപാരമ്പര്യത്തില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യുക. ദാമോദരനാകട്ടെ ഹാരപ്പന്‍ നാഗരികതയുടെ രൂപീകരണത്തിനും മുമ്പുള്ള ഇന്ത്യന്‍ ജീവിതത്തില്‍ നിന്നാരംഭിക്കുകയും ഇരുപതാം ശതകത്തില്‍ മാര്‍ക്സിസം ഇന്ത്യന്‍ ചിന്തയില്‍ ചെലുത്തിയ സ്വാധീനംവരെ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയില്‍ ലോകായതം പോലുള്ള നാസ്തികദര്‍ശനങ്ങളും ബൗദ്ധ-ജൈന പാരമ്പര്യങ്ങളും മാത്രമല്ല ദക്ഷിണേന്ത്യയിലെ പ്രാചീന ചിന്തകള്‍, ശാക്തേയം മുതലായ ഉള്‍പ്പിരിവുകള്‍ വരെ അദ്ദേഹത്തിന്റെ പരിഗണനയിലുണ്ട്. അതേസമയത്തുതന്നെ ഇസ്ലാമും അതിലെ വിമത പ്രസ്ഥാനങ്ങളും മുതല്‍ രാജാറാം മോഹന്‍റായ്, മുഹമ്മദ് ഇഖ്ബാല്‍, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു എന്നിവര്‍ വരെയുള്ള മറ്റൊരു സമാന്തരധാരയെയും ദാമോദരന്‍ ഭാരതീയ ചിന്തയില്‍ അവതരിപ്പിക്കുന്നു. ആ നിലയില്‍ മതനിരപേക്ഷവും സര്‍വാശ്ലേഷിയുമായ ഒരു പരിപ്രേക്ഷ്യത്തിനുള്ളില്‍വച്ച് ഇന്ത്യന്‍ ചിന്തയെ വിശകലനം ചെയ്യാനുള്ള കാര്യമായ ശ്രമങ്ങളൊന്നും വേറെ ഉണ്ടായിട്ടില്ല. ഒരര്‍ഥത്തില്‍ ഭാരതീയ ചിന്തയെ സവര്‍ണതയില്‍നിന്നും വൈദിക - ബ്രാഹ്മണിക പാരമ്പര്യത്തില്‍നിന്നും മോചിപ്പിക്കാനുള്ള നിര്‍ണായകമായ ശ്രമമാണ് ദാമോദരന്റെ ഗ്രന്ഥം എന്നുപറയാം. ഇന്ത്യന്‍ ചിന്താപാരമ്പര്യങ്ങളെ മാര്‍ക്സിസ്റ്റ് വിശകലനത്തിന് വിധേയമാക്കാനുള്ള ദാമോദരന്റെ ശ്രമങ്ങള്‍ ആ വഴിക്കുള്ള ആദ്യ പരിശ്രമങ്ങളായിരുന്നു എന്ന വസ്തുതയും നാം ഇതോടൊപ്പം പരിഗണിക്കണം.

ഇന്ത്യയിലെ ഭൗതികവാദചിന്തയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ദേബീ പ്രസാദ് ചതോപാധ്യായയുടെ "ലോകായതം" പുറത്തുവരുന്നത് 1959 ലാണ്. അതിനും ഒരു വര്‍ഷംമുമ്പേ കെ ദാമോദരന്‍ ഇന്ത്യയുടെ ആത്മാവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപോലെ ഇന്ത്യയിലെ ദാര്‍ശനിക പാരമ്പര്യങ്ങളെ സാമൂഹ്യപരിവര്‍ത്തന പ്രക്രിയകളുമായി ചേര്‍ത്തുവച്ച് പരിശോധിക്കുന്ന എസ് ജി സര്‍ദേശായിയുടെ ഗ്രന്ഥം (Progress and conservatism in Indian Philosophy) പ്രസിദ്ധീകരിക്കപ്പെടുന്നത് 1986-ല്‍ മാത്രമാണ്. ഈ വസ്തുതകളെ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ 1958-ല്‍ ഇന്ത്യയുടെ ആത്മാവും 1973-ല്‍ ഭാരതീയ ചിന്ത പോലെയൊരു സമഗ്രപഠനവും പ്രസിദ്ധീകരിച്ച ദാമോദരന്റെ സംഭാവന അന്യമാണ് എന്ന് വ്യക്തമാകും. ഇന്ത്യന്‍ ദാര്‍ശനിക പാരമ്പര്യത്തെ വിശകലനം ചെയ്യുമ്പോള്‍ മാര്‍ക്സിസ്റ്റ് വിശകലനങ്ങളില്‍ പൊതുവെ കണ്ടുവരാറുള്ള ചില പോരായ്മകളെ ദാമോദരന്‍ ഭാരതീയ ചിന്തയില്‍ ഫലപ്രദമായി മറികടന്നിട്ടുണ്ട് എന്ന കാര്യവും ഇവിടെ പരിഗണിക്കണം.

വൈദിക - ഔപനിഷദിക ചിന്തയെയപ്പാടെ ബ്രാഹ്മണികം എന്ന കള്ളിയിലൊതുക്കി നിര്‍ത്താനും ചാര്‍വ്വാകവും ലോകായതവും പോലുള്ള ബദല്‍ പാരമ്പര്യങ്ങളെ മാത്രം പരിഗണനീയമായി കരുതാനുമുള്ള പ്രേരണ, അക്കാലത്തിന്റെ സ്വാഭാവിക സമ്മര്‍ദ്ദം കൊണ്ടു കൂടിയാകാം, ഇവിടെ പ്രബലമായിരുന്നു. ഒരു ജനതയ്ക്കുമേല്‍ പിടിമുറുക്കിക്കഴിഞ്ഞാല്‍ ആശയങ്ങള്‍ തന്നെ ഭൗതിക ശക്തികളായിത്തീരും എന്ന മാര്‍ക്സിസ്റ്റ് വീക്ഷണം പലപ്പോഴും വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ദേബീപ്രസാദ് ചതോപാധ്യായയുടെ ഗ്രന്ഥങ്ങളെക്കുറിച്ചുപോലും അവയുടെ ഉജ്വലതയേയും വിശകലനപരമായ സൂക്ഷ്മതയേയും അംഗീകരിച്ചുകൊണ്ടുതന്നെ, ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. കെ ദാമോദരനും ഇന്ത്യയുടെ ആത്മാവില്‍ ഇതേ വിഭാഗീയതയ്ക്ക് കീഴ്പ്പെട്ടു പോയിട്ടുള്ള കാര്യം ജി അധികാരിയെപ്പോലുള്ള പ്രഗത്ഭരായ മാര്‍ക്സിസ്റ്റ് ചിന്തകര്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ ഭാരതീയ ചിന്തയില്‍ ദാമോദരന്‍ ഈ പരാധീനതകളെ വലിയൊരളവോളം മറികടന്നു.

ഭക്തിപ്രസ്ഥാനത്തിന്റെ സാമൂഹ്യസ്വഭാവത്തെ വിശകലനം ചെയ്യുമ്പോഴും അതിന്റെ കാലപരിധികള്‍ നിര്‍ണയിക്കുമ്പോഴും കെ ദാമോദരന് ആ കൃതിയില്‍ പിഴവുകള്‍ പറ്റുന്നുണ്ട് എന്ന വസ്തുത പി ജി തന്റെ പഠനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വസ്തുതാപരമായ അത്തരം പിഴവുകള്‍ നിലനില്‍ക്കെത്തന്നെ വീക്ഷണപരമായി യാന്ത്രികഭൗതികത്തിന്റെ പിടിമുറുക്കങ്ങളെ മറികടക്കാന്‍ കഴിഞ്ഞു എന്നതാണ് ദാമോദരന്‍ ആ ഗ്രന്ഥത്തില്‍ നടത്തിയ ഇടപെടലിന്റെ ചരിത്രപരമായ പ്രാധാന്യം. ഭാരതീയ ചിന്തയ്ക്ക് മൂന്ന് പതിറ്റാണ്ട് തികയാറായി എങ്കിലും യാന്ത്രിക ഭൗതികത്തിന്റെ താര്‍ക്കിക സമവാക്യങ്ങള്‍ക്ക് മലയാളത്തിലെ മാര്‍ക്സിസ്റ്റ് വിചാരങ്ങളില്‍ ഇപ്പോഴും നല്ല പ്രാബല്യമുണ്ട് എന്നാലോചിക്കുമ്പോഴാണ്, സുദീര്‍ഘമായ ഒരു സംസ്കാരചരിത്രത്തെ ഒരു ഭാഗത്ത് സവര്‍ണതയില്‍നിന്നും മറുഭാഗത്ത് യാന്ത്രിക ഭൗതികത്തില്‍നിന്നും വേര്‍പെടുത്തിയെടുത്ത് വിശകലനം ചെയ്യാന്‍ കെ ദാമോദരന്‍ നടത്തിയ ശ്രമങ്ങളുടെ ഗൗരവവും ഗാംഭീര്യവും വ്യക്തമാവുക.

ഈ നിലയില്‍ മതവിമര്‍ശനത്തെയും തത്വചിന്താ ചരിത്രത്തെയും മാര്‍ക്സിസ്റ്റ് പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കാനുള്ള മലയാളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ നിര്‍ണായകമായ ഇടപെടലായിരുന്നു ദാമോദരന്റേത്. ഇത്രമേല്‍ പ്രാധാന്യമുള്ള ധൈഷണിക സംഭാവനകള്‍ നല്‍കിയിട്ടും അതുപോലെ കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവിതത്തിലെ വലിയ സാന്നിധ്യങ്ങളിലൊന്നായിരുന്നിട്ടും കെ ദാമോദരന്‍ അര്‍ഹിക്കുന്ന വിധത്തില്‍ ആദരിക്കപ്പെട്ടോ എന്നത് സംശയമാണ്. അദ്ദേഹത്തിന്റെതന്നെ പ്രകൃതത്തിലെ മെരുങ്ങായ്ക ഈ അവഗണനയ്ക്ക് കാരണമായിട്ടുണ്ട് എന്ന് വരാം. അതോടൊപ്പം പ്രസ്ഥാനവുമായി പല ഘട്ടങ്ങളില്‍ നടത്തിയ ഏറ്റുമുട്ടലുകളും ദാമോദരന്റെ പിന്‍വാങ്ങലിന് വഴിതുറന്നിട്ടുണ്ടാവാം. എന്നാല്‍ ഇതിനെല്ലാമപ്പുറം ധൈഷണികതയുടെയും മാര്‍ക്സിസ്റ്റ് ചിന്തയുടെയും ഏറ്റവും ഉന്നതമായ മലയാള മാതൃകകളിലൊന്നായി ആദരിക്കപ്പെടേണ്ട ഒരാളാണ് കെ ദാമോദരന്‍. അദ്ദേഹം അര്‍ഹിക്കുന്ന ആദരവ് നല്‍കാന്‍ കേരളീയ സമൂഹത്തിന് ഉത്തരവാദിത്ത മുണ്ട്; പ്രത്യേകിച്ചും കേരളീയ ഇടതുപക്ഷത്തിന്.

*
സുനില്‍ പി ഇളയിടം ദേശാഭിമാനി 21 ഒക്ടോബര്‍ 2012