Wednesday, June 11, 2008

ബ്രദര്‍ ഉലഹന്നാന്‍

നഗരത്തിലെ ഉച്ച.

വഴിയരികില്‍ തളര്‍ന്നു കിടക്കുകയാണ് ദൈവം.

ജലപാനം കഴിച്ചിട്ട് ഒരാഴ്ച.

ഭക്ഷണം കഴിച്ച അവസാനതീയതി ഓര്‍മയില്ല.

പുതിയ വെളിപാടുകള്‍ക്കുവേണ്ടിയുള്ള കഠിന വ്രതമല്ല.

വെറും കഷ്ടപ്പാട്, ദാരിദ്ര്യം.

ഇരന്നാല്‍ ചിലപ്പോള്‍ രക്ഷപ്പെട്ടേക്കും. അഭിമാനം സമ്മതിക്കുന്നില്ല. അതിനാല്‍ ഉലയൂതുന്ന വയറുമായി തെരുവില്‍കിടന്ന് ഒരു കുമ്പിള്‍ കഞ്ഞി സ്വപ്നം കാണുന്നു.

പെട്ടെന്ന് ഒരു കാര്‍ വന്നുനിന്നു. ദരിദ്രനെത്തേടി ആഡംബരക്കാറോ?

പട്ടിണിയും ഒരു കോര്‍പറേറ്റ് സ്ഥാപനമായോ? സംശയം ഹ്രസ്വമായിരുന്നു.

കാറില്‍നിന്ന് വെളുത്ത സുന്ദരനായ ഒരാള്‍ ഇറങ്ങിവന്നു. ക്ലീന്‍ ഷേവ് ചെയ്ത് അയേണ്‍ ബോക്സ്പോലെ മുഖം. തേച്ച് വടിവൊത്ത വെളുത്ത ഷര്‍ട്ട്. ഫുള്‍സ്ലീവ്. കറുത്ത പാന്റ്സ്. പോളീഷിട്ട ഷൂസ്.

ഭൌതിക സ്പര്‍ശമില്ലാത്ത ചിരി.

ആഗതന്‍ ദൈവത്തോട് പറഞ്ഞു.

"ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ.''

സെയിം ടു യു എന്ന് തിരിച്ചുപറയുന്നതിനു പകരം ദൈവം പകച്ചുനോക്കി.

അയാള്‍ സ്നേഹപൂര്‍വം ക്ഷണിച്ചു.

"വാ... കയറൂ....''

ഇവനായിരിക്കാം ആ നല്ല ശമരിയാക്കാരന്‍.

ദൈവം എതിര്‍ത്തില്ല. ഡോറടഞ്ഞു. കാറ് പാഞ്ഞു.

യാത്രാമധ്യേ ദൈവം ഒന്നും ചോദിച്ചില്ല. അങ്ങനെ ചോദിക്കാനാവില്ല.

പട്ടിണിയാണെങ്കിലും ദൈവമല്ലെ!

മറ്റെയാളാകട്ടെ ഒന്നും പറയുന്നില്ല. നന്മയുടെ വിനയരൂപമായി സ്വന്തം കാറില്‍ ഒതുങ്ങുന്നു.

ദൈവം പ്രാര്‍ഥിച്ചു.

"ദൈവമേ... ഇവന് സ്വര്‍ഗരാജ്യം നല്‍കേണമേ....''

മൌനങ്ങള്‍ക്കിടയില്‍ കാറ് ഒരു വലിയ ഹോട്ടലിലേക്ക് ഓടിക്കയറി.

ദൈവം മടിച്ചു.

ഇത് എന്റെ ആലയമല്ല.

മറ്റെയാള്‍ നിര്‍ബന്ധിച്ചു.

വിശക്കുന്നവന് വാശിവേണ്ട.

ദൈവം ഇറങ്ങി.

ഭക്ഷണവേദി വിശാലമാണ്. സ്വര്‍ഗീയ വിരുന്ന്. ധൈര്യമായി കഴിക്കാം. അക്കൂട്ടത്തില്‍ അന്ന് രാത്രി ഒറ്റുകൊടുക്കുന്ന ആരും ഇല്ല.

ദൈവത്തോട് ചോദിച്ചു.

"വെജോ... നോണ്‍ വെജോ...?''

ദൈവം പതിവുപോലെ കൃത്യമായി ഒന്നും പറഞ്ഞില്ല. ഭക്തന്മാര്‍ക്ക് വ്യാഖ്യാനിക്കാന്‍ പാകത്തിന് എന്തോ പറഞ്ഞ് ദൈവം കൈ കഴുകാന്‍ പോയി.

വിശിഷ്ട ഭോജ്യങ്ങള്‍ ഓരോന്നായി വന്നു തുടങ്ങി.

ദൈവം എല്ലാം കണ്‍കുളുര്‍ക്കെ കണ്ടു. പിന്നെ അനുഗ്രഹിച്ചു. ഒരു ശീലമായിപ്പോയി. ദാനം കിട്ടിയ പശുവാണെങ്കിലും ചിലര്‍ ദന്തിസ്റ്റിനെ കാണിക്കാറില്ലേ!

ദൈവത്തിന്റെ കത്തൊന്നടര്‍ന്നപ്പോള്‍ മറ്റെയാള്‍ സംഭാഷണം തുടങ്ങി.

"ദൈവത്തിന് സ്തുതിയായിരിക്കട്ടെ. എനിക്ക് മനസ്സിലായി. എന്നെ മനസ്സിലായോ...''

എല്ലാം അറിയുന്ന ദൈവം തിരിച്ചും മറിച്ചും ഓര്‍ത്തു. സ്ക്രീനില്‍ തെളിയുന്നില്ല.

ദൈവം തോറ്റു മനുഷ്യന്‍ ജയിച്ചു എന്ന് പറയാറായിട്ടില്ല.

അയാള്‍ ഒരു ക്ളൂ കൊടുത്തു.

"നമ്മള്‍ തമ്മില്‍ മുമ്പ് പരിചയമുണ്ട്.''

ദൈവം തലയുയര്‍ത്തി ഒന്നുകൂടി നോക്കി.

ഇത്ര വശ്യസുന്ദരമായ ഒരു രൂപം മനസ്സില്‍ വരുന്നില്ല. പൂര്‍വജന്മത്തില്‍ മഗ്ദലന മറിയമായിരുന്നോ എന്ന് ചോദിക്കണമെന്ന് കരുതി.

എങ്കിലും മിണ്ടിയില്ല.

എല്ലാം അറിയാമെന്നമട്ടില്‍ ചിരിച്ചു.

അല്ലെങ്കിലും അങ്ങനെതന്നെ വേണമല്ലൊ! കുളിച്ചില്ലെങ്കിലും പുരപ്പുറം സര്‍വീസ് കൃത്യമായി ഓപ്പറേറ്റ് ചെയ്യുന്നവരാണ് എല്ലാവരും; അതില്‍ മനുഷ്യനും ദൈവവും തമ്മില്‍ വ്യത്യാസമില്ല.

അയാള്‍ ഉദ്വേഗം വളര്‍ത്തിവലുതാക്കിയില്ല.

നാടകീയമായി സ്വയം പരിചയപ്പെടുത്തി.

"ഞാന്‍ ചെകുത്താന്‍.''

കുരിശിലെന്നപോലെ ദൈവം ഒന്നു പിടഞ്ഞു.

കടിക്കാനെടുത്ത കോഴിക്കാല് താഴെവെച്ച് ദൈവം എഴുന്നേറ്റു.

ചെകുത്താന്‍ ചിരിച്ചു.

"ഏതായാലും ഒരു പാപിയുടെ ഭക്ഷണം കഴിച്ചു തുടങ്ങിയില്ലേ... അത് പൂര്‍ത്തിയാക്കൂ.. നനഞ്ഞില്ലേ, കുളിച്ചു കയറൂ... ആദ്യം വിശപ്പു തീരട്ടെ...''

ദൈവം ചോദിച്ചു.

"നിങ്ങള്‍ എന്നെ ചതിക്കുകയായിരുന്നു അല്ലേ...''

'എല്ലാം അറിയാവുന്ന അങ്ങയെ ചതിക്കാന്‍ ആര്‍ക്കാ കഴിയുക? ഞാന്‍ ജയിക്കുമ്പോള്‍ ചതിയും നിങ്ങള്‍ ജയിക്കുമ്പോള്‍ ധര്‍മവും. തുടരണോ ഈ പഴകിയ സിദ്ധാന്തം 21-ാം നൂറ്റാണ്ടിലും?

"പാപത്തിന്റെ മൂര്‍ത്തരൂപമേ.... കടന്നു പോകൂ...''

"ഞാന്‍ പോകാം; ബില്ലടച്ചിട്ട്. ദൈവമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇഡ്ലിക്ക് ആട്ടേണ്ടി വരും.''

"നിങ്ങള്‍ മനുഷ്യരാശിയെ പാപത്തിലേക്ക് നയിക്കുന്നു.''

"ദൈവമേ... നിങ്ങള്‍ക്ക് വല്ലാതെ തെറ്റി. ലോകത്ത് ഇപ്പോള്‍ പാപികളില്ല; ഇവിടം വിശുദ്ധന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എവിടെത്തിരിഞ്ഞാലും നന്മനിറഞ്ഞവര്‍ മാത്രമേയുള്ളു. ചെകുത്താനെ ഇന്നാര്‍ക്കും വേണ്ട. പെരുങ്കള്ളന്മാര്‍ക്കുപോലും ദൈവത്തെ മതി.''

"നിങ്ങള്‍ വ്യാജ പ്രലോഭനങ്ങളിലൂടെ ജനങ്ങളെ വഴിതെറ്റിക്കുന്നു.''

"നരകത്തിന് എന്തു പ്രലോഭനമാണ് ദൈവമേ കൊടുക്കാനുള്ളത്? നരകം ആരെയും അങ്ങോട്ടേക്ക് ക്ഷണിക്കുന്നില്ല. അതിന് സെയില്‍സ് മാനേജര്‍മാരില്ല. സ്വര്‍ഗത്തെക്കുറിച്ച് എന്തെല്ലാമാണ് ദൈവമേ പറയുന്നത്. എനിക്കുപോലും എത്രതവണ കൊതിയായിരിക്കുന്നു അങ്ങോട്ടു വരാന്‍.. സ്വര്‍ഗ കവാടത്തിലെത്താന്‍ എത്രയെത്ര പള്ളികള്‍!... അരമനകള്‍...! ആരാധനാലയങ്ങള്‍...! പള്ളിക്കൂടങ്ങള്‍..! ഞങ്ങള്‍ പാപികള്‍ക്ക് എന്തെങ്കിലും ഉണ്ടോ... ചുരുങ്ങിയതൊരു സ്വാശ്രയ കോളേജെങ്കിലും?''

"ഭൂമിയില്‍ പാപം പെരുകുകയാണ്!''

"ദൈവമേ... ഞാനല്ല അതിന് ഉത്തരവാദി. വിശ്വാസികളെക്കൊണ്ട് നിറയുകയാണ് ലോകം. അങ്ങയുടെ ചില്ലിട്ട ഫോട്ടോ ഇല്ലാത്ത ഏതെങ്കിലും ഒരു വീടു കാണിക്കാമോ? കള്ളില്‍ ആനമയക്കി കലര്‍ത്തുന്നതുപോലും അങ്ങയോട് പ്രാര്‍ഥിച്ച ശേഷമാണ്. അങ്ങയുടെ വിശ്വാസികള്‍ക്കൊപ്പം പാപവും പെരുകുന്നതിന് എനിക്കെന്തു ചെയ്യാനാവും. അങ്ങയുടെ വിശ്വസ്ത അനുയായികള്‍ കുറ്റം ചെയ്യുമ്പോള്‍ ചെകുത്താനെന്ത് ചെയ്യാനാവും?

"നിങ്ങള്‍ ഈ ലോകം മുഴുവന്‍ ആഡംബരംകൊണ്ട് നിറച്ച് അവരെ തെറ്റിലേക്ക് നയിക്കുന്നു.''

"ആഡംബരം തന്റെ സൃഷ്ടിയല്ലല്ലോ ദൈവമേ... കൊടിമരങ്ങള്‍ക്ക് സ്വര്‍ണം പൂശുന്നത് ഞാനല്ല, വെള്ളിക്കുരിശുകള്‍ സ്വര്‍ണക്കുരിശുകളാക്കുന്നതും ഞാനല്ല, വെണ്ണക്കല്ലുകള്‍കൊണ്ട് കല്ലറകള്‍ കെട്ടുന്നതും ഞാനല്ല.... കോടികള്‍ കൈമാറുന്ന സ്ത്രീധനക്കച്ചവടത്തെ ആശീര്‍വദിക്കുന്നതും ഞാനല്ല. കുരിശില്‍ കിടക്കുന്നവനെ കാണാന്‍ വൈഡൂര്യമാലകള്‍ അണിഞ്ഞുപോകുന്നതും ഞാനല്ല.... കഴുത്തറ്റം ആഭരണം ധരിച്ചെത്തുന്നവരെ പള്ളിയില്‍നിന്നിറക്കിവിടാന്‍ അങ്ങേക്കു കഴിയുമോ...? ദൈവമേ നിങ്ങളല്ല ജനങ്ങളുടെ ദൈവം... സ്വന്തം സ്വന്തം അഹങ്കാരമാണ് ഓരോരുത്തരുടെയും ഈശ്വരന്‍. നിങ്ങളുടെ മുദ്രകൊണ്ട് അത് മൂടിവെച്ചിരിക്കുന്നു. അത്രമാത്രം.''

"ഞാന്‍ തോല്‍ക്കില്ല. അവസാനവിജയം എനിക്കായിരിക്കും...''

"ആത്മവിശ്വാസം നല്ലതാണ്. അവസാന വിജയം ആര്‍ക്കു വേണം ദൈവമേ? ആദ്യംമുതല്‍തന്നെ ജയിക്കാന്‍ കൊതിക്കുന്നവരാണ് മനുഷ്യര്‍.''

"പിശാചേ... നിന്റെ ചതിക്കുഴികളില്‍നിന്നും മനുഷ്യര്‍ രക്ഷപ്പെടും. ഞാന്‍ അവരെ രക്ഷപ്പെടുത്തും.''

"സോറി... ഗോഡ്... നിങ്ങള്‍ക്ക് കഴിയില്ല. നിങ്ങളെ ജനങ്ങള്‍ തിരിച്ചറിയില്ല. തിരിച്ചറിഞ്ഞാന്‍ നിങ്ങളെ ആദരിക്കുക പോലുമില്ല.''

"അത്രക്ക് ഉറപ്പാണോ. നിനക്ക്?''

"അതെ.''

"കാരണം?''

ചെകുത്താന്‍ ചിരിച്ചു.

"ദൈവമേ. അങ്ങയെ റാഞ്ചിക്കഴിഞ്ഞു.''

"ആര്...?''

"ഞാന്‍. ഈ ഞാന്‍. ചെകുത്താന്‍ ദൈവത്തെ റാഞ്ചി.''

ചെകുത്താന്‍ സോഡ പൊട്ടിക്കുന്നപോലെ ചിരിച്ചു.

"നിങ്ങള്‍ റാഞ്ചിയെന്നോ?''

"അതെ. ഒരു ചെറിയ ടെക്നിക്. പാപികള്‍ക്ക് എവിടെയാണ് ദൈവമേ മാര്‍ക്കറ്റ്? മാര്‍ക്കറ്റ് നിങ്ങള്‍ക്കാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളെ വിറ്റു. നിങ്ങള്‍ എന്താവണമെന്ന് ഞാന്‍ തീരുമാനിച്ചു. തെരുവോരങ്ങളില്‍, മൈതാനങ്ങളില്‍, ആരാധനാലയങ്ങളില്‍ ഞാന്‍ നിങ്ങളെ വിറ്റു. ജനങ്ങള്‍ക്കാവശ്യമുള്ള ദൈവത്തെ ഞാനാണ് കൊടുക്കുന്നത്. നിങ്ങള്‍ക്ക് നിങ്ങളെ തിരിച്ചെടുക്കാനാവില്ല. ഒരു അത്ഭുതപ്രവൃത്തിയും നിങ്ങളെ രക്ഷപ്പെടുത്തില്ല.''

"കാരണം.''

നിങ്ങള്‍ കാണിക്കുന്നതിനേക്കാള്‍ വലിയ അത്ഭുത പ്രവര്‍ത്തനമാണ് ദൈവമേ ഞാന്‍ നടത്തുന്നത്. നിങ്ങള്‍ ഒരന്ധനെ സുഖപ്പെടുത്തി; ഞാന്‍ ഒരായിരം അന്ധന്മാര്‍ക്ക് കണ്ണട നല്‍കി. നിങ്ങള്‍ ഒരു മുടന്തനെ സുഖപ്പെടുത്തി. ഞാന്‍ ഒരായിരം മുടന്തന്മാര്‍ക്ക് വീല്‍ചെയര്‍ നല്‍കി. നിങ്ങള്‍ അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ ഊട്ടി. ഞാന്‍ അതിനേക്കാള്‍ വിദഗ്ധമായി അയ്യായിരം അപ്പം അഞ്ചുപേര്‍ക്ക് വിളമ്പി. ഞാന്‍ മാറ്റാത്ത അസുഖങ്ങള്‍ ഇല്ല. സര്‍വ രോഗങ്ങളും ഞാന്‍ പ്രാര്‍ഥിച്ചു മാറ്റും. തലയില്‍ കൈവെച്ച് തലവേദന, വയറില്‍ കൈവെച്ച് വയറുവേദന, മുതുകില്‍ കൈവെച്ച് നടുവേദന.... എന്റെ രോഗശാന്തി ശുശ്രൂഷകള്‍ക്ക് ലക്ഷങ്ങളാണ് വരുന്നത്. ഇന്ന് വൈകിട്ട് മൈതാനത്തിലേക്ക് വരൂ. എന്റെ അത്ഭുത സിദ്ധികള്‍ നിങ്ങള്‍ക്കു കാണാം. സാക്ഷ്യം പറയുന്നവരെ കേള്‍ക്കാം. മൂന്നാണിയില്‍, ചോരയിറ്റിച്ച് മരക്കുരിശില്‍ കിടക്കുന്ന ദൈവത്തെ ആര്‍ക്കുവേണം? ഈശ്വരന്‍ പട്ടിണിക്കോലമായി തെരുവില്‍ കിടക്കുന്നു; കോടീശ്വരന്‍ ആരാധനാലയങ്ങള്‍ പണിയുന്നു. എന്നാലും ദൈവമേ. നന്ദിയുള്ളവനാണ് ചെകുത്താന്‍. അതുകൊണ്ടാണ് ഞാന്‍ ഒരു നേരത്തെ ഭക്ഷണം തന്നത്. ശത്രുവായിട്ടെങ്കിലും നിങ്ങള്‍ എന്നും എന്നോടൊപ്പം ഉണ്ടാവണം. സത്യത്തില്‍ നിങ്ങളോട് എനിക്ക് സഹതാപമുണ്ട്.''

"ഹൃദയം മുഴുവന്‍ വിഷം നിറച്ച ചെകുത്താനേ. നിനക്ക് എന്നോട് സഹതാപമുണ്ടെന്ന് അല്ലെ. ഈ പ്രപഞ്ചം സൃഷ്ടിച്ചവനാണ് ഞാന്‍.... എന്റെ മുന്നില്‍ നീ വെറും കീടമാണ്.''

"സമ്മതിച്ചു. എനിക്ക് അവകാശവാദങ്ങളില്ല. ഞാന്‍ ക്രൂരനാണ്, നിഷ്ഠൂരനാണ്, കൊടും പാപിയാണ്, കീടമാണ്. പക്ഷേ ഈ കീടം കോടീശ്വരനാണ്. അങ്ങയുടെ പെരുന്നാളുകള്‍ എന്റെ കൈയിലാണ്. ദൈവമേ... നമുക്ക് ഈ യുദ്ധം നിര്‍ത്താം. ഫിഫ്റ്റി...ഫിഫ്റ്റി. അങ്ങയുടെ നന്മയെ കരുതിയാണ് ഞാന്‍ പറയുന്നത്.''

"ദൈവത്തിന് ചെകുത്താന്റെ പ്രതിഫലമോ... കൊടും പാപീ. നിന്നെ ഞാന്‍....''

"ദൈവമേ. അങ്ങേക്ക് എന്നെ ശപിക്കാനാവില്ല. ചെകുത്താന്‍ എന്ന പേരിലല്ല ഞാന്‍ ഭൂമിയില്‍ അറിയപ്പെടുന്നത്. അല്ലെങ്കിലും ഒരു ചെകുത്താനും സ്വന്തം പേരിലല്ല അറിയപ്പെടുന്നത്. കാലത്തിനനുസരിച്ച് ഞാന്‍ പേരുകള്‍ മാറ്റും. ഇപ്പോള്‍ ഞാന്‍ ഉലഹന്നാനാണ്. ബ്രദര്‍ ഉലഹന്നാന്‍. ലോകം മുഴൂവന്‍ എന്നെ അറിയും. ഒരുപക്ഷെ നിങ്ങളേക്കാള്‍ കൂടുതല്‍.'

ചെകുത്താന്‍ ഒരു ബാഗ് തുറന്ന് കറുത്ത ബയന്റിട്ട ഒരു പുസ്തകമെടുത്തു.

"ഇതു കണ്ടോ. ഇതെന്താണെന്ന് അറിയാമോ.''

ദൈവം സൂക്ഷിച്ചു നോക്കി.

മനസ്സിലായില്ല.

"വിശുദ്ധ വേദപുസ്തകം.''

പെട്ടെന്ന് ചെകുത്താന്റെ മൊബൈല്‍ ഫോണടിച്ചു. കുറച്ചുനേരം സംസാരിച്ചു.

"ദൈവമേ... ഇപ്പോള്‍ വിളിച്ചത് ഒരു ഡോക്ടറാണ്. അയാള്‍ക്ക് മനശ്ശാന്തിക്കുവേണ്ടി ഞാന്‍ പ്രാര്‍ഥിക്കണമെന്ന്. ദൈവമേ... എനിക്കു പോയേ പറ്റൂ. എന്റെ നല്ലൊരു കസ്റ്റമറാണ് അയാള്‍.''

ദൈവം വിളറിപ്പോയി.

ദൈവത്തിന് നന്മവരട്ടെ എന്ന് പ്രാര്‍ഥിച്ച് ബ്രദര്‍ ഉലഹന്നാന്‍ ധൃതിയില്‍ ഇറങ്ങി.

*
ശ്രീ എം എം പൌലോസ്, കടപ്പാട്: ദേശാഭിമാനി വാരിക

13 comments:

വര്‍ക്കേഴ്സ് ഫോറം said...

"ദൈവമേ. അങ്ങേക്ക് എന്നെ ശപിക്കാനാവില്ല. ചെകുത്താന്‍ എന്ന പേരിലല്ല ഞാന്‍ ഭൂമിയില്‍ അറിയപ്പെടുന്നത്. അല്ലെങ്കിലും ഒരു ചെകുത്താനും സ്വന്തം പേരിലല്ല അറിയപ്പെടുന്നത്. കാലത്തിനനുസരിച്ച് ഞാന്‍ പേരുകള്‍ മാറ്റും. ഇപ്പോള്‍ ഞാന്‍ ഉലഹന്നാനാണ്. ബ്രദര്‍ ഉലഹന്നാന്‍. ലോകം മുഴൂവന്‍ എന്നെ അറിയും. ഒരുപക്ഷെ നിങ്ങളേക്കാള്‍ കൂടുതല്‍.'

ശ്രീ എം എം പൌലോസിന്റെ നര്‍മ്മഭാവന

Umesh::ഉമേഷ് said...

വളരെ നന്നായിരിക്കുന്നു. പ്രത്യേകിച്ചു് സമകാലികസംഭവങ്ങളുടെ അടിസ്ഥാനത്തില്‍.

ഖലീല്‍ ജിബ്രാന്റെ ഒരു കഥയുണ്ടു്. “സാത്താന്‍” എന്നാണെന്നു തോന്നുന്നു പേരു്. വഴിയില്‍ അവശനായിക്കിടക്കുന്ന സാത്താനെ ഒരു വികാരിയച്ചനു ശുശ്രൂഷിക്കേണ്ടി വരുന്ന കഥ. സാത്താനുള്ളതു കൊണ്ടാണു് പള്ളികള്‍ നില നില്‍ക്കുന്നതു്, അതിനാല്‍ സാത്താന്‍ മരിച്ചുകൂടാ എന്നു് വൈദികന്‍ തിരിച്ചറിയുന്നതു്. ആ കഥ പോലെ മനോഹരമായിരിക്കുന്നു ഇതും.

(മഗ്ദലനമറിയത്തിന്റെ പരാമര്‍ശം വേണ്ടായിരുന്നു.)

Baiju Elikkattoor said...

വളരെ നല്ല പോസ്റ്റ്! ക്രിസ്തുവിന്‍റെ saleability മനസ്സിലയപ്പോഴല്ലേ സഭകള്‍ ഉണ്ടായതു്. അദ്ദേഹം മനുഷ്യനു വേണ്ടി ജീവിച്ചു, മനുഷ്യനു വേണ്ടി മരിച്ചു; സഭയോ മതമോ ആ മനസ്സിന്‍റെ ചക്രവാളങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല!

പ്രിയ said...

മനുഷ്യന് മനസ്സിലായില്ലെങ്കിലും ദൈവത്തിനെങ്കിലും എല്ലാം മനസിലായല്ലോ, ഇപ്പോഴെങ്കിലും

വളരെ നന്നായിരിക്കുന്നു :)

പ്രിയ said...
This comment has been removed by the author.
പ്രിയ said...
This comment has been removed by the author.
സജീവ് കടവനാട് said...

നന്നായിരിക്കുന്നു കഥ

Sethunath UN said...

സംഭവം ന‌ന്നായി. വാസ്തവം!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

നന്നായിരിക്കുന്നു.
ദൈവമല്ല ചെകുത്താ‍ൻ തന്നെയാണിന്നു ദൈവത്തിന്റെ വേഷത്തിൽ നമുക്കു മുന്നിൽ നിൽക്കുന്നത്.
ഇക്കാര്യം തന്നെ പറയാൻ കുറച്ചു നാൾ മുൻപ് ഈയുള്ളവൻ ഒരു എളിയ ശ്രമം നടത്തി. ‘പിശാച്’ എന്ന കവിതയിലൂടെ. http://mohanputhenchira.blogspot.com/2008/01/blog-post.html

krish | കൃഷ് said...

സംഗതി ഗംഭീരമായിട്ടുണ്ടല്ലോ. ഇന്ന് ദൈവം പൂര്‍ണ്ണമായും ആധുനിക ചെകുത്താന്റെ വരുതിയിലകപ്പെട്ടിരിക്കയാണ്. ദൈവത്തെ ഹോത്സെയിലായും റീട്ടെയിലായും വില്‍ക്കുന്നു.

നന്ദ said...

വളരെ രസകരം.. വാസ്തവം തന്നെ!!

വര്‍ക്കേഴ്സ് ഫോറം said...

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി
പ്രിയ ഉമേഷ്
താങ്കളുടെ അഭിപ്രായം ഇതിന്റെ രചയിതാവിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്

Alex John said...

പ്രിയ സുഹൃത്തേ,
ദൈവത്തിനീ ദാരിദ്ര്യം എങ്ങനെ വന്നു ??
ഈ ലോകം തന്നെ ഞാനാണ്‌ സൃഷ്ടിച്ചതെന്ന് പറഞ്ഞ ദൈവം എന്തിനു പട്ടിണി കിടന്നു, ദൈവത്തിന്‌ "ഉണ്ടാകട്ടെ എന്നു പറഞ്ഞാല്‍ പോരെ ? " നല്ല ചൈനീസ് ഫുഡ് തന്നെ കിട്ടുമല്ലോ.
തമാശ പറഞ്ഞതാണ്‌ ട്ടൊ. ഡോണ്ട് വറി.
ബൈബിളില്‍ പറയുന്നു,
"അവസാന കാലത്ത് എന്റെ പേരും പറഞ്ഞ് അനേകം പേര് വരു" മെന്ന്. അപ്പോള്‍ ബ്രദര്‍ ഉലഹന്നാന്‍ പറയുന്നതും കേട്ട് നടക്കരുതെന്ന് ബൈബിള്‍ തന്നെ പഠിപ്പിക്കുന്നുണ്ട്. അല്ലെ ?