Friday, June 6, 2008

ആള്‍ദൈവ ഭീകരത - നവോത്ഥാന മൂല്യങ്ങള്‍ അപകടത്തില്‍

മുമ്പ് ഭ്രാന്താലയമായിരുന്നു കേരളം; ഇന്നത് ഭ്രാന്തുല്പാദന കേന്ദ്രമായി മാറിയിരിക്കുന്നു.

ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, ബ്രഹ്മാനന്ദസ്വാമി, വാഗ്‌ഭടാനന്ദന്‍ തുടങ്ങിയ ആത്മീയ നേതാക്കള്‍ക്കുപോലും അന്നത്തെ ജാത്യാചാരങ്ങളും ജാതി മര്‍ദനങ്ങളും ഹിംസാത്മക മതാചാരങ്ങളും മനുഷ്യമര്‍ദനങ്ങളും സഹിക്കാനായില്ല. അത്രത്തോളം ഭീകരവും നികൃഷ്ടവുമായിരുന്നു ബ്രാഹ്മണ മേധാവിത്വ സൃഷ്ടിയായിരുന്ന അയിത്തവും തീണ്ടലും മനുഷ്യാവകാശ നിഷേധങ്ങളും. അതിനെതിരെ ആദ്യഘട്ടത്തില്‍ ശക്തമായി പ്രതികരിച്ചതും ജനങ്ങളെ ഇളക്കി മറിച്ചതും മതനേതാക്കളായിട്ടും, മേല്‍പ്പറഞ്ഞ ആചാര്യന്മാരും അവരുടെ സഹായികളുമായിരുന്നു. കേരളത്തില്‍ നവോത്ഥാനത്തിന്റെ ചുടുകാറ്റുയര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞത് മതാതീതമായി മാനവികതയെ മാനിച്ചതുകൊണ്ടാണ്.

മുപ്പതുകളില്‍ രൂപപ്പെട്ട ഇടതുപക്ഷ സോഷ്യലിസ്റ്റ് പ്രസ്ഥാനം നവോത്ഥാന മൂല്യങ്ങളെ ഉത്തരോത്തരം ഉയര്‍ത്തിപ്പിടിച്ചു. മതനിരപേക്ഷ മാനവ കേരളം രൂപപ്പെട്ടതിന്റെ ഫലമാണ് ഗുരുവായൂര്‍ സത്യഗ്രഹം, വൈക്കം സത്യഗ്രഹം, ചാന്നാര്‍ ലഹള, മൂക്കുത്തി ലഹള, മുലക്കച്ച കലാപം തുടങ്ങി പല ചരിത്രസംഭവങ്ങളും യാഥാസ്ഥിതിക ചൂഷക ജാതിമേധാവി വര്‍ഗത്തിനെതിരായ ജനകീയ ചെറുത്തുനില്പിന്റെ രൂപങ്ങളാണ്.

അറുപതുകള്‍ക്ക് മുമ്പ് ജാതി-മത രാഷ്ട്രീയമുന്നണി സംഘടിപ്പിച്ച വലതുപക്ഷ യാഥാസ്ഥിതികവര്‍ഗം, അതുവഴി നവോത്ഥാന മുന്നേറ്റത്തിന് തടയണ പണിതു. തുടര്‍ന്ന് 1969 മുതല്‍ 1984 വരെ ജാതി-മത രാഷ്ട്രീയം കേരളത്തനിമയായി വിലസി. 84 ല്‍ മതരാഷ്ട്രീയ മുന്നണികളെ സിപിഐ എം നിഷേധിച്ചതോടെ ശരിയായ മതനിരപേക്ഷ കേരളം രൂപപ്പെടാന്‍ സാഹചര്യമൊരുങ്ങി. പിന്നെയും ശുദ്ധ മതനിരപേക്ഷ രാഷ്ട്രീയം കടഞ്ഞെടുക്കാനായില്ല.

എസ്എന്‍ഡിപിക്ക് മതനിരപേക്ഷ സംസ്കാരം നിലനിര്‍ത്താനാവാത്തതിനാലും ജാത്യാഭിമാനം ഏറിവന്നതിനാലും അതിന്റെ പ്രസിഡന്റ് ശ്രീനാരായണഗുരുവും തുടര്‍ന്ന് സെക്രട്ടറി കുമാരനാശാനും അതില്‍നിന്ന് രാജിവച്ചു. അതോടെ ജാതി സംഘടനാ വൈരുദ്ധ്യങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവന്നു. നായര്‍സര്‍വീസ് സൊസൈറ്റി അതിന് പെട്രോളൊഴിച്ചു.

മറുവശത്ത്, ശ്രീനാരായണന്റെ മതേതര ആത്മീയ പാരമ്പര്യമുള്ള ഒരു മതാചാര്യനും കേരളത്തില്‍ വളര്‍ന്നുവന്നില്ല, ഇന്നുവരെ. ശ്രീനാരായണ പാരമ്പര്യം കണ്ണിയറ്റുപോയി. അതിന്റെ പ്രധാന കാരണം ഇന്ത്യയില്‍ ഉയര്‍ന്നുവന്ന ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളാണ്. മതരാഷ്ട്രീയാധികാര ഭ്രാന്തുപിടിച്ച അതിന്റെ നേതാക്കള്‍ക്ക് സനാതന സംസ്കാരം നാവില്‍പുരട്ടാനുള്ള ഒരു ഏമ്പിവടിക്ക് പേസ്റ്റ് പോലെയാണ്. തത്ഫലമായി ഭാരതത്തിലങ്ങോളമിങ്ങോളം നിലനില്ക്കുന്ന നിര്‍ദോഷികളായ സന്ന്യാസിവൃന്ദങ്ങളില്‍ 98 ശതമാനത്തെയും ഹിന്ദു ഫാസിസ്റ്റ് ബാനറില്‍ അണിനിരത്തുവാനവര്‍ക്ക് കഴിഞ്ഞു. ബാബരിമസ്‌ജിദ് തകര്‍ത്ത് ഹിന്ദുത്വം വിജയക്കൊടി പാറിച്ച 1992 ലെ "സനാതന സംസ്കാരം സ്‌ഫോടന'' കര്‍മത്തില്‍ ആയിരക്കണക്കില്‍ "മഹാന്മാരായ സന്ന്യാസിമാര്‍'' പങ്കെടുത്തില്ലേ? അവരില്‍ ഒന്നിനെങ്കിലും വിവേകാനന്ദ പാരമ്പര്യത്തിന്റെ ഒരു കണിക ബാക്കി കണ്ടില്ലല്ലോ. സംഘപരിവാരത്തിന്റെ ആസുര ആത്മീയ സംസ്കാരം സന്ന്യാസിമാരില്‍ നിലനിര്‍ത്താനും അതിന് പിന്തുണ കൊടുക്കാനും അന്നും ഇന്നും ഹിന്ദുത്വ ജന്തുത്വ ശക്തികള്‍ പ്രകടിപ്പിച്ച ആവേശവും ആര്‍ത്തിയും മതനിരപേക്ഷ ആത്മീയ പാരമ്പര്യത്തെ തൂത്തുമാറ്റാന്‍ പര്യാപ്തമായി. ചില സംഭവങ്ങള്‍ ഓര്‍മയില്‍ തിക്കിക്കയറിവരുന്നു.

1. കാഞ്ചി കാമകോടി പീഠം ജയേന്ദ്ര സരസ്വതി സ്വാമികള്‍ സ്വന്തം ആശ്രമത്തിലെ അനുചരനെ വെട്ടിക്കൊന്ന് കുഴിച്ചുമൂടിയ മൃഗീയത നാം കണ്ടു. അദ്ദേഹത്തെ നിരുപാധികം മൃഗീയമായി പിന്തുണക്കാന്‍ ഹിന്ദുത്വ ഫാസിസത്തിന്റെ കേന്ദ്രനേതാവ് അദ്വാനിക്ക് മടിയുണ്ടായില്ല! സനാതന സംസ്കാരം ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിച്ചതിന്റെ രൂക്ഷത അസഹനീയമാണിന്നും.

2. കല്‍ക്കത്തയിലെ രാംദേവ് എന്ന സന്ന്യാസി, 'ആത്മീയ മരുന്നു വ്യാപാരം' നടത്തുന്ന ജനകീയ വഞ്ചകനാണെന്ന് ജനം തിരിച്ചറിഞ്ഞത്, അദ്ദേഹം വിറ്റഴിച്ച ആയുര്‍വേദ മരുന്നില്‍ മനുഷ്യന്റെ തലയോട് അരച്ചു കലക്കിയിട്ടുണ്ടെന്ന വൃന്ദ കാരാട്ടിന്റെയടക്കമുള്ള ആരോപണം കേന്ദ്ര ആരോഗ്യമന്ത്രി പരിശോധന നടത്തി അതു ശരിയാണെന്ന സത്യം പ്രസ്താവിച്ചപ്പോഴാണ്. അത് ആദ്യം പറഞ്ഞതിന് വൃന്ദ കാരാട്ടിനെതിരെ ബിജെപി നേതൃത്വം കുരച്ചുചാടിയത്, ഏത് ഭാരതീയ സംസ്കാരത്തിന്റെ ബാനറിലായിരുന്നു?

സനാതന ഹിന്ദു സംസ്കാര പ്രവാഹത്തില്‍ ഇത്തരം ഹിംസകള്‍ സര്‍വസാധാരണം മാത്രം. ഒരാഴ്ച മുമ്പുണ്ടായ സംഭവം രാമനാട്ടുകരയില്‍ കണ്ടു. ഒരു കപട ആള്‍ദൈവമായ ഗോപാലന്‍ ഏതാനുംവര്‍ഷമായി ഉരുളിയില്‍ വെള്ളം നിറച്ച് തിളപ്പിച്ച് ഗുരുതി കലക്കി കവുങ്ങിന്‍പൂക്കുല വെള്ളത്തില്‍ മുക്കി പുറത്തടിച്ച്, തനിക്ക് ദിവ്യതമൂലം പൊള്ളുന്നില്ല എന്ന് ജനത്തെ ബോധ്യപ്പെടുത്തുന്ന "ദിവ്യാത്ഭുതം'' കാട്ടി പണം വാരുന്നു. ഏക്കര്‍ കണക്കില്‍ ഭൂമി വാങ്ങി ക്കൂട്ടുന്നു. കേരള യുക്തിവാദി സംഘം പ്രവര്‍ത്തകര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ സഹകരണത്തോടെ, പൊലീസ് അനുവാദത്തോടെ പരസ്യമായി അത് തുറന്നുകാട്ടി, ഒരു പൊതുയോഗത്തില്‍. ആ യോഗം കലക്കാന്‍ ഗോപാല ഗുണ്ടകള്‍ വന്നു. ജനം നേരിട്ടു. തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി ഭീഷണിപ്പെടുത്തി. സമാന്തര പ്രകടനംവഴി ഡിവൈഎഫ്ഐ അവരെ കാറ്റില്‍പറത്തി. ജനാധിപത്യ മര്യാദ പാലിച്ച് പ്രചാരണ പരിപാടികള്‍ നടത്തുമ്പോഴും നീചന്മാരായ ആള്‍ദൈവങ്ങളെ സഹായിക്കുന്ന സംസ്കാരം ഹിന്ദുത്വ ശക്തികളുടെ ജന്മസ്വഭാവമാണെന്ന് വ്യക്തം. ഈ ആത്മീയ സാംസ്കാരിക സംസ്കരണത്തിന്റെ അനിവാര്യ ഫലമാണ് രാജ്യത്താകെ ആള്‍ദൈവ ഭീകര പ്രതിഭാസം വ്യാപിക്കുന്നത്.

രാഷ്ട്രീയത്തില്‍ മതം കലക്കി, വോട്ട് മീന്‍ പിടിക്കുന്ന നീച മതനിരപേക്ഷ വിരുദ്ധ തന്ത്രമാണ് ഹിന്ദുപരിവാര്‍ പയറ്റുന്നത്. ഇത് ഇടതുപക്ഷ രാഷ്ട്രീയ ശക്തികളുടേതിനേക്കാള്‍ വ്യാപകമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തെയാണ് ദഹിപ്പിക്കുന്നത്. എന്നിട്ടും മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍പെടുത്താനുള്ള ഒരു നിയമം (അതിന്റെ ഒരു മാതൃകാബില്‍ 2004 ല്‍ തന്നെ ഫിറ- ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റേഷനലിസ്റ്റ് അസോസിയേഷന്‍സ്- കേന്ദ്രസര്‍ക്കാറിനും പാര്‍ലമെന്റംഗങ്ങള്‍ക്കും സമര്‍പ്പിച്ചിരുന്നു) നിര്‍മിക്കാന്‍ ഭരണാധികാരികള്‍ ഒരുങ്ങിയിട്ടില്ല. ആ നിയമംവഴി ആള്‍ദൈവ രാഷ്ട്രീയത്തെ തുടച്ചുനീക്കാനാവും എന്നുറപ്പാണ്. ഈ നിലപാട് സിപിഐ എം, സിപിഐ തുടങ്ങിയ പാര്‍ടികളുടെ പ്രഖ്യാപിത നയമാണുതാനും. ആള്‍ദൈവ മാഫിയയുടെ ഗളഛേദം ചെയ്യാന്‍ മറ്റ് കുറുക്കുവഴികളില്ല.

ആള്‍ദൈവ ഭീകരത, അസഹനീയമായ ഒരുതലത്തില്‍ വേരിറക്കിക്കഴിഞ്ഞ യാഥാര്‍ഥ്യം, ഇന്ന് എഴുതി ഫലിപ്പിക്കേണ്ടതില്ല. മതസ്വാതന്ത്ര്യത്തിന്റെ പേരിലും (ഭരണഘടനാ വകുപ്പ് 25, 26, 30, 44 എന്നിവ ശ്രദ്ധിക്കുക) മത വികാര സംരക്ഷണത്തിന്റെ പേരിലും (ഐപിസി - സെക്ഷനുകള്‍ 295, 295എ, 296, 298) മതങ്ങള്‍ അനുഭവിക്കുന്ന "അതിരുകടന്ന ജനാധിപത്യ വിരുദ്ധ-ശാസ്ത്ര വിരുദ്ധ സ്വാതന്ത്ര്യം'' അതിന് പ്രധാന കാരണമാണ്. മതത്തിന്റെ പേരിലാണെങ്കില്‍ എന്തും ചെയ്യാമെന്ന സ്ഥിതി അതിന്റെ ഫലമാണ്. മുരിങ്ങൂരില്‍ നടന്നതായി പറയുന്ന അതിക്രമങ്ങളും ഹിംസകളും സഹനശക്തിക്കപ്പുറമാണ്. 2006 മാര്‍ച്ച് 10-ന് ഹൈക്കോടതി നിര്‍ദേശപ്രകാരം കേരള സര്‍ക്കാര്‍നിയോഗിച്ച അന്വേഷണ കമീഷന്‍ ഐജി വിന്‍സന്റ് എം പോള്‍ കോടതിക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ടില്‍ പറയുന്നു:

1. മുരിങ്ങൂരില്‍ 10 വര്‍ഷത്തിനിടയില്‍ 974 ദുരുഹമരണങ്ങളുണ്ടായി (ഇത് 2000 ആണെന്നാണ് 10 വര്‍ഷം ഈ കേന്ദ്രത്തില്‍ പ്രേഷിതയായി പണിയെടുത്ത ജെ സി ജോണ്‍സിന്റെ പത്രപ്രസ്താവന പറയുന്നത്).

2. കൊലക്കേസ് പ്രതികള്‍ക്ക് മുരിങ്ങൂര്‍ കേന്ദ്രത്തില്‍ അഭയം നല്‍കി.

3. മയക്കുമരുന്ന് കുത്തിവെപ്പ് നടത്തി (മീനാകുമാരി അതുവഴി മരിച്ച വാര്‍ത്ത വന്നു).

4. അന്യായമായി തടങ്കലിലിട്ടു (മതകേന്ദ്രം സബ് ജയിലാക്കി?).

5. അനധികൃതമായി മാനസികാരോഗ്യ കേന്ദ്രം നടത്തി.

6. ലൈംഗിക പീഡനങ്ങള്‍ നടത്തി.

7. വിശ്വാസ വഞ്ചന നടത്തി.

8. അത്ഭുത രോഗശാന്തിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തി പണം ശേഖരിച്ചു (ഇതാണ് ആള്‍ദൈവ ഭീകരന്മാരുടെ തനിസ്വഭാവം).
9. കാമുകനെ കൊന്ന് ജഡം പെട്ടിയിലാക്കി അന്യനാട്ടില്‍ ഉപേക്ഷിച്ച ഡോക്ടര്‍ ഓമനക്ക് പോട്ട ധ്യാന കേന്ദ്രത്തില്‍ അഭയം നല്‍കി, അവര്‍ക്ക് അമേരിക്കയിലേക്ക് കടക്കാന്‍ ഇവിടുത്തെ അധികൃതര്‍ കൂട്ടുനിന്നു.

10. പീഡനത്തില്‍ മരിച്ചവരെ പോസ്റ്റ്മോര്‍ട്ടം നടത്താതെ സംസ്കരിച്ചു.

1904 ല്‍ സ്ഥാപിതമായ വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രഗേഷന്റെ പോട്ട ശാഖ 1977 ല്‍ തുടങ്ങി. പിന്നീട് മുരിങ്ങൂരില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണുണ്ടായത്. ഒരാഴ്ചത്തെ ധ്യാനത്തില്‍ 7 ഭാഷകളില്‍ പ്രഘോഷണം നടത്തുന്നു (വെബ് സൈറ്റില്‍). ഇവിടം 10 ദശലഷം ജനം സന്ദര്‍ശിച്ചത്രെ. ഇവിടുത്തെ ഭരണാധികാരികളായ "കാലന്മാര്‍'', സുമി എന്ന പെണ്‍കുട്ടി പറഞ്ഞതുപോലുള്ള "കറുത്ത ഹൃദയം മൂടിവെക്കാന്‍ വെളുത്ത ളോഹയിട്ട പിതാക്കളും കന്യകമാരുമത്രെ!

എന്നിട്ടും ഈ കത്ത് പരിഗണിക്കാന്‍ പാടില്ല എന്ന പ്രതികളുടെ പരാതി മാനിച്ച് സുപ്രീംകോടതി കേസ് വീണ്ടും അന്വേഷിക്കുവാന്‍ ഒരു സിഐ ക്ക് നല്‍കി (ഐ ജിയുടെ റിപ്പോര്‍ടാണ് ചവുട്ടി മാറ്റിയത്. ഇതേ വിധിയില്‍ സുപ്രീംകോടതി പറയുന്നു: "അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ മാത്രം പ്രത്യേക അന്വേഷണത്തിന് ഉത്തരവിടാന്‍ കോടതികള്‍ക്കധികാരമുണ്ട് '' (13.3.08, ദേശാഭിമാനി). 974 ദുരൂഹ മരണം നടന്നതായി ഐ ജിയുടെ റിപ്പോര്‍ട്ടുള്ള ഈ കേസിനേക്കാള്‍ അപൂര്‍വമായ ഒരു കേസുണ്ടായോ?

ഈ കേസടക്കം നിയമ മണ്ഡലത്തില്‍ പ്രകടമായ അനീതികള്‍, ആള്‍ദൈവ മാഫിയ പ്രസ്ഥാനത്തെ അനിയന്ത്രിതമായി ശക്തിപ്പെടുത്തുകയും ഭയരഹിതരാക്കുകയും സര്‍വതന്ത്ര തെമ്മാടികളാക്കുകയും ചെയ്യാന്‍ നിമിത്തമായിട്ടുണ്ട് എന്നത് അനിഷേധ്യമായ സത്യമാണ്.

സന്തോഷ് മാധവന്‍, സ്വന്തം കാപട്യവും തട്ടിപ്പും മൂടിവെക്കാന്‍ സന്ന്യാസി വേഷം കെട്ടിയ കള്ളസന്ന്യാസിയാണ്. എന്നിട്ടും അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് കിട്ടിയ നീല സി ഡികളുടെയും സ്ത്രീവസ്ത്രങ്ങളുടെയും കൂട്ടത്തില്‍ ഒരു ഡിവൈഎസ്‌പിയുടെ യൂണിഫോം പൊലീസുതന്നെ പിടിച്ചെടുത്തിരിക്കുന്നു. ഹിമവല്‍ ഭദ്രാനന്ദാസാമിയെ, തോക്കോടുകൂടി അറസ്റ്റ് ചെയ്ത്, പൊലീസ് സ്റ്റേഷനില്‍ രണ്ട് മണിക്കൂറിലധികം തോക്ക് പിടിച്ചിരിക്കാനും മാധ്യമപ്രവര്‍ത്തകന് നേരെ വെടിവെക്കാനും സാഹചര്യം സൃഷ്ടിച്ച പൊലീസുകാരുടെ തരംതാണ, നിയമവിരുദ്ധ, മതപ്രീണന, സംസ്കാരശൂന്യ നടപടിയും മേല്‍ ഡിവൈഎസ്‌പിയുടെ നിലവാരത്തിലുള്ളതല്ലേ?

ആള്‍ദൈവ മാഫിയകളെയും ആത്മീയ കരിവേഷമിട്ട ക്രിമിനലുകളെയുംതാങ്ങി രക്ഷിക്കുന്ന കാര്യത്തില്‍ വ്യാപകമായി പൊലീസ് പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നതിന് തെളിവ് വേണ്ട. നഗരം മുഴുവന്‍ ആറ്റുകാല്‍ പൊങ്കാലയ്ക്കടുപ്പുകൂട്ടി, പുകയിട്ട് പരിസ്ഥിതി ദ്രോഹവും ഗതാഗത തടസ്സവും സൃഷ്ടിച്ചപ്പോള്‍ ഭരണ ഘടനാ വകുപ്പ് 25 ന്റെ മതവിശ്വാസ നിബന്ധനകള്‍ ലംഘിക്കാന്‍ പൊലീസ് കൂട്ടുനിന്നില്ലേ? (മതവിശ്വാസ സ്വാതന്ത്ര്യം, പൊതു ക്രമസമാധാന പാലനം, പൊതുജനാരോഗ്യം, പൊതു ധാര്‍മികതക്കെതിരാവരുത്- അനുച്ഛേദം 25, 26. മാത്രമല്ല ഐ പി സി സെക്ഷന്‍ 268, 278, 285, 290, 291 എന്നിവ പ്രകാരം നടപടിയെടുക്കാന്‍ പൊലീസ് സന്നദ്ധമായില്ല. മന്ത്രിമാര്‍ നേതൃത്വം കൊടുക്കുമ്പോള്‍ പൊലീസ് എന്തു ചെയ്യും എന്ന പ്രശ്നമുണ്ട്താനും). ഫലത്തില്‍ യുഡിഎഫ് ഭരണകാലത്ത് കരുണാകര-ആന്റണി-ചാണ്ടികളുടെ വര്‍ഗീയ പ്രീണന ഭരണകാലശീലം ഇന്നും പൊലീസില്‍ കുറഞ്ഞ തോതിലെങ്കിലും തുടരുന്നുണ്ട്. ആള്‍ദൈവ ഭീകരവാദികള്‍ കൂനുകള്‍ മുളക്കുംപോലെ പടരാനും ചുഴലികളായി മനുഷ്യ ഹിംസകള്‍ കൊയ്യാനും ഈ അധികാര ദുരുപയോഗം പങ്കുവഹിക്കുന്നു.

യാഥാസ്ഥിതികതക്ക് പാലൂട്ടുന്ന പാരമ്പര്യം ഭരണനയമാക്കിയ വലതുപക്ഷ മുന്നണി നടത്തിയ മതപ്രീണനത്തിന്റെ ശക്തിയും വ്യാപ്തിയും വിവരണാതീതമാണ്. രണ്ടാം മറാട് കലാപത്തിന്റെ യഥാര്‍ത്ഥ കാരണക്കാരന്‍, മാതാ അമൃതാനന്ദമയിയുടെ മാറത്ത് തലചായ്ച്ച് അനുഗ്രഹം പരസ്യമായി, നാണമില്ലാതെ ഏറ്റുവാങ്ങിയ ആന്റണി എന്ന കപട മതേതരവാദിയാണ് ! പ്രതിമാസം ഗുരുവായൂര്‍ ദര്‍ശനകാര്യത്തില്‍ നിഷ്ഠതപുലര്‍ത്തി സര്‍ക്കാര്‍ ചെലവില്‍ ഭക്തിഭ്രാന്ത് സ്ഥിരമായി കാട്ടിയ കരുണാകരന്റെ സംസ്കാരം മകനെക്കൊണ്ട് അച്ഛനെ തള്ളിപ്പറയിക്കുംവിധം തരംതാണില്ലേ? മകരജ്യോതിതട്ടിപ്പ് സംഘടിപ്പിക്കുവാന്‍ അവരല്ലെ രംഗമൊരുക്കിയത് ! സായിബാബക്കും സുധാമണിക്കും വളരാന്‍ വളംവെച്ചവരല്ലേ? ഒരൊറ്റ ആള്‍ദൈവ തെമ്മാടിയെയെങ്കിലും ശിക്ഷിച്ച പാരമ്പര്യം അവര്‍ക്കുണ്ടോ? വര്‍ഗീയ മത കൂട്ടുകെട്ട് 1959 ല്‍ വലതുപക്ഷം തുടങ്ങിയതല്ലെ? ലീഗ് നേതാവ് പാണക്കാട് ശിഹാബ് തങ്ങള്‍ ആള്‍ദൈവമാണെന്ന് രണ്ടു വര്‍ഷംമുമ്പ് ആര്യാടന്‍ ഷൌക്കത്ത് കെവൈഎസ് ന്റെ തിരൂര്‍ സമ്മേളനത്തില്‍ പ്രഖ്യാപിച്ചതാണ്. വെള്ളം മന്ത്രിച്ചൂതിയും ചരട് കെട്ടിക്കൊടുത്തും ദിവ്യചികിത്സ പാണക്കാട് നടത്താന്‍ തുടങ്ങിയിട്ട് കാലം ഏറെയായില്ലേ? മുഹമ്മദ് നബിക്ക് ദിവ്യതയില്ലെന്നും സാധാരണ മനുഷ്യനാണെന്നും ഖുറാന്‍തന്നെ സ്ഥിരീകരിക്കുന്നു. നബിയുടെ ഗോത്രത്തില്‍പ്പെട്ട ഒരു പാരമ്പര്യം അവകാശപ്പെട്ടാണ് പാണക്കാട് തങ്ങളന്മാര്‍ ദിവ്യത ചമയുന്നത്. ഇത് ഇസ്ലാമിക വിരുദ്ധ മന്ത്രവാദമല്ലേ? അത് പറയാന്‍ മുസ്ലിം ഉല്പതിഷ്ണുക്കളുടെ നാവ് ഇളകിയില്ല. അതിനാല്‍ ഷൌക്കത്തിന്റെ പ്രസ്താവനകള്‍ക്ക് മൂല്യമേറും. മന്ത്രവാദവും നബി കുടുംബ ദിവ്യ പരിവേഷവുംകൂട്ടി, ഈ മുസ്ലിം ആള്‍ദൈവം പിരിച്ച പണത്തിന്റെ കണക്ക് ആര്‍ക്കും അറിയില്ല. ഈ മുസ്ലിം ആള്‍ദൈവവും അന്വേഷണ പരിധിയില്‍ വരണ്ടേ?

ആഗോളവല്‍ക്കരണ- മുതലാളിത്ത, തൊഴിലാളി വിരുദ്ധ സാമ്പത്തിക പരിഷ്കരണം ദേശീയ നയമാക്കിയ യുപിഎ, അതിന്റെ ക്രൂരദംഷ്ട്രങ്ങളായ ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും ഭീകരമായി തുടരുകയാണ്. ഒരു കോടി രൂപയിലധികം നികുതി കുടിശ്ശികയുള്ള വമ്പന്‍ വ്യവസായികള്‍ക്ക് 68000 കോടി രൂപയുടെ നികുതി ഒഴിവാക്കുമ്പോള്‍, ആത്മഹത്യ ചെയ്ത ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസ നടപടിക്ക് പണമില്ലെന്ന നിലപാടാണെടുത്തത്. പിരിയുന്ന തൊഴിലാളികള്‍ക്ക് പകരം നിയമനം നടത്താതെ പോസ്റ്റല്‍ വകുപ്പ് സ്വകാര്യവല്‍ക്കരിക്കയാണ്. മന്ത്രിസഭതന്നെ 36 ഇന്ത്യന്‍ കോടീശ്വരന്മാര്‍ക്ക് വിറ്റാല്‍ അത്ഭുതപ്പെടേണ്ട. ഈ ജനദ്രോഹ നയം ജനത്തെ-ദരിദ്രനെയും ഇടത്തരക്കാരനെയും- പാപ്പരാക്കുന്നു. നിരാശ്രയരും ദുരിതമര്‍ദിതരുമായ ജനം വഞ്ചനയും തട്ടിപ്പും മുഖമുദ്രയാക്കിയ കപട ആത്മീയ മാഫിയ വലിച്ചെറിയുന്ന ആള്‍ദൈവ ചൂണ്ടകളില്‍ ചാടിക്കൊത്തുകയാണ്. ഒരു നഗ്ന സത്യം, ചിലര്‍ക്ക് അപ്രിയമാണെങ്കിലും പറയേണ്ടത് അനിവാര്യമായിരിക്കുന്നു.

മായാവാദമടക്കമുള്ള വൈവിദ്ധ്യമേറിയ തലതിരിഞ്ഞ ആത്മീയ ചരടിലാണ് (ഗട്സ് എന്ന സുതാര്യമായ പ്ലാസ്റ്റിക് ചരടാണിത്) ആള്‍ദൈവ ഭീകരതയുടെ ഉരുക്കുചൂണ്ട കെട്ടി, മാനവസേവനത്തിന്റെ ചത്ത ചെമ്മീന്‍ മാംസഭാഗങ്ങള്‍ കൊണ്ട് പൊതിയുന്നത്. വെള്ളത്തിനുള്ളില്‍ വിശന്നലയുന്ന നിഷ്കളങ്കരായ മത്സ്യങ്ങള്‍ക്ക് ചെമ്മീന്‍ ശരീരമല്ലാതെ ചൂണ്ടയോ, ചൂണ്ടകെട്ടിയ നൂലോ കാണാനാവില്ല. വിശക്കുന്ന മത്സ്യങ്ങള്‍ക്ക് ഡോളര്‍ ഫിഷ് സൌജന്യമായി നല്‍കുന്ന ചൂണ്ടക്കാരന്റെ ത്യാഗസംസ്കാരം, സംസ്കാരത്തിന്റെ ശവസംസ്കാരമാണെന്ന് തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്കാകുമോ? മതേതര മതപാരമ്പര്യത്തെ ആദരിക്കുമ്പോഴും അതിനുള്ളില്‍ പതിയിരിക്കുന്ന ആത്മീയ മൈനുകളെ തിരിച്ചറിഞ്ഞേ തീരൂ!

ലെനിനെഴുതി: മാര്‍ക്സിസം ഭൌതികവാദമാണ്; ഭൌതികവാദം നാസ്തികവാദമാണ്. അതിനാല്‍ മാര്‍ക്സിസം നാസ്തികവാദമാണ്. വൈരുധ്യാത്മക ഭൌതികവാദ നിയമങ്ങള്‍ ഈ തത്വത്തിലധിഷ്ഠിതമാണ്. അതിലെ അതിപ്രധാന തത്വമാണ് "ബോധം ഭൌതികവും ചരിത്രപരവുമായ പ്രതിഭാസമാണ്'' എന്നത്. "തലച്ചോറ് ചിന്ത ഉല്പാദിപ്പിക്കുന്ന അവയവമാണ്. പദാര്‍ഥം മനസ്സിന്റെ ഉല്പന്നമല്ല; മറിച്ച്, മനസ്സ് പദാര്‍ഥത്തിന്റെ ഏറ്റവും ഗുണമേന്മയേറിയ ഉല്പന്നമാണ്.'' ബോധം അസ്തിത്വത്തെ നിര്‍ണയിക്കുന്നില്ല; എന്നാല്‍ മറിച്ച്, സാമൂഹ്യ അസ്തിത്വമാണ് ബോധത്തെ നിര്‍ണയിക്കുന്നത്'' (സെലക്ടഡ് വര്‍ക്സ്- വോള്യം 1)

ഇത് സ്ഥിരീകരിക്കപ്പെടുന്ന ശാസ്ത്ര സത്യമാണ്. മനുഷ്യര്‍ക്കേ വിശേഷബുദ്ധിയുള്ളൂ. ഏറ്റവുമധികം വികാസമാര്‍ന്ന തലച്ചോറിനോടൊപ്പം നിവര്‍ന്ന നട്ടെല്ലും ത്രിമാന വീക്ഷണമുള്ള നേത്രങ്ങളും വിപരീത ദിശയില്‍ പ്രയോഗിക്കാനാവുന്ന വിരലുകളുള്ള, ചലന സ്വാതന്ത്ര്യമുള്ള കൈകളും മനുഷ്യനേയുള്ളൂ. വിശേഷബുദ്ധിയുടെ ഭൌതികാടിസ്ഥാനമാണിത്; അതിന് ആത്മീയാടിസ്ഥാനമില്ല തന്നെ.

സംഘടിത മതങ്ങളുടെ മനോനിഷ്ഠ ദൈവപഠനത്തില്‍ കണ്ടെത്തിയ മൂന്ന് ഈശ്വരഗുണങ്ങളാണ് സര്‍വജ്ഞാനിയാണ്, സര്‍വശക്തനാണ്, സര്‍വവ്യാപിയാണ് ദൈവം എന്നത് ! ഈശ്വരന്‍ അശരീരിയാണെന്നത് മതസത്യമത്രെ.

ശക്തി (പവര്‍)= പ്രവൃത്തി സമയം. പ്രവൃത്തി ചെയ്യാന്‍ അശരീരിക്ക് കഴിവില്ല. അതായത് പവര്‍= 0 സമയം എന്നാണ്. ഈശ്വരന്‍ ശക്തിശൂന്യനാണെന്ന് സിദ്ധം.

ദ്രവ്യത്തിന്റെ ഗുണമാണ് സ്ഥലം അഥവാ വ്യാപനം. ദ്രവ്യമല്ലാത്ത ദൈവത്തിന് എങ്ങനെ വ്യാപനം കഴിയും. ദൈവം വ്യാപന ശൂന്യതയാണെന്ന് വ്യക്തം.

ആപേക്ഷികതാ സിദ്ധാന്തം ഈ പ്രസ്താവനകളെ സ്ഥിരീകരിക്കുന്നുണ്ട്.

ഈ ദാര്‍ശനിക പ്രശ്നത്തിന് ആള്‍ദൈവഭീകരതയുടെ വളര്‍ച്ചയിലും വ്യാപനത്തിലും ഭീകരമായ പങ്കുണ്ട്. ഈശ്വരന്‍ ശാസ്ത്രീയമായി ഒരു മിഥ്യയാണെങ്കില്‍ അയാള്‍ക്ക് / അതിന് അവതാരമെടുക്കാനാവില്ലതന്നെ!

"മാതാ അമൃതാമയി പരാശക്തിയുടെ അവതാരമാണ്. ദുര്‍ഗയായും ശ്രീകൃഷ്ണഭാവത്തിലും ഭദ്രകാളിയിലും അമ്മയെ കാണാം...'' (പേജ് 21, 22 ജീവചരിത്രം, പ്രൊഫ. രാമകൃഷ്ണന്‍നായര്‍).

ഇല്ലാത്ത ദൈവം അവതരിക്കുന്ന അത്ഭുതമാണ് അമ്മ പ്രകടിപ്പിക്കുന്നത്. അവതാരവാദം നൂറുനൂറ് നുണകളില്‍ കെട്ടിപ്പടുത്ത മഹാകള്ളമാണ്. ദൈവാവതാരമാണെന്ന സായിവാദവും പെരും കള്ളമത്രെ!

സായിബാബക്ക് ഇന്ന് 30,000 കോടി രൂപയുടെ ആസ്തിയുണ്ടാവും. മാതാവിന്റെ ആസ്തി 20,000 കോടിയും കവിഞ്ഞിരിക്കും! കണക്കവര്‍ പ്രസിദ്ധീകരിക്കാത്തതുതന്നെ കള്ളക്കണക്കുണ്ടെന്നതിന് തെളിവാണ്. നികുതിയില്ലാതെ കോടികള്‍ വിദേശപണമായും ദേശപ്പണമായും അവര്‍ പറ്റിയിട്ടുണ്ട്.

2000-2001ല്‍ മത സംഘടനകള്‍ക്ക് മാത്രം ലഭിച്ച വിദേശപ്പണം 1776 കോടി രൂപയാണ്. 2005ല്‍ ട്രസ്റ്റുകളടക്കമുള്ള സ്വയം സഹായസംഘടനകള്‍ക്ക് ലഭിച്ച വിദേശപ്പണം 7000 കോടി രൂപയാണ്. സൌദി അറേബ്യ പ്രതിവര്‍ഷം മതപ്രചാരണത്തിന് 48,000 കോടി രൂപ മതസംഘടനകള്‍ക്ക് നല്‍കുന്നു. ഐഡിആര്‍എഫ് ഫണ്ട് ലഭിക്കുന്ന 184 സംഘടനകള്‍ ഇന്ത്യയിലുണ്ട്. അവര്‍ക്ക് മൊത്തം കിട്ടുന്ന തുക 44,67,605 ഡോളറത്രെ. കേരളത്തില്‍ വിദേശപണം സ്വീകരിക്കുന്ന 18 സംഘടനകളുണ്ട്. 97-98ല്‍ അമൃതാനന്ദമയി സ്ഥാപനത്തിന് 34.31 കോടി രൂപ ലഭിച്ചിട്ടുണ്ട്. 29.5 കോടി ക്രിസ്ത്യന്‍ രൂപതകള്‍ക്ക് ലഭിച്ചു. 2001ല്‍ 4500 കോടിയാണ് ഇന്ത്യയില്‍ വിവിധ സംഘടനകള്‍ക്ക് ലഭിച്ചത്. 2001ലെ ഭൂകമ്പദുരിതാശ്വാസത്തിന് വനവാസികല്യാണ്‍ എന്ന ഹിന്ദുപരിവാര്‍ സംഘടനക്ക് 107.5 കോടി കിട്ടിയത് ഗുജറാത്ത് കലാപം സംഘടിപ്പിക്കാനാണുപയോഗിച്ചത്. ഫാദര്‍ കോച്ചേരി, സുനാമിയുടെ പേരില്‍ 100 കോടി രൂപ തട്ടിയെന്ന് സിസ്റ്റര്‍ സിസിലി പ്രഖ്യാപിക്കുകയുണ്ടായി. 2003ല്‍ സത്യസായി ട്രസ്റ്റിന് 88.2 കോടിയും ഗോസ്പല്‍ ഓഫ് ഏഷ്യക്ക് 2002ല്‍ 98.9 കോടിയും വേള്‍ഡ് വിഷന്‍ ഓഫ് ഇന്ത്യക്ക് 88.4കോടി രൂപയും കിട്ടി. കേരളത്തില്‍ ഏറ്റവും അധികം പണം പറ്റിയത് മാതാമഠം തന്നെ!

ഈ തുകക്കൊന്നും മതസംഘടനകള്‍ക്ക് നികുതിയില്ല. നിലവിലുള്ള നിബന്ധനകള്‍ കേന്ദ്രം അടുത്തയിടെ ലഘൂകരിച്ചു. ദേശീയപണം പിരിക്കാന്‍ മതസംഘടനകള്‍ നടത്തുന്ന തട്ടിപ്പുരീതികളെല്ലാം പിടിക്കപ്പെട്ട ആള്‍ദൈവ സാക്ഷ്യങ്ങളോടെ പ്രകടമായി.

വന്‍കിട തട്ടിപ്പ് സ്ഥാപനങ്ങളടക്കം വഞ്ചകപ്പരിഷ പിടിക്കപ്പെടാനിനിയുമുണ്ട്. ചില സൂചകങ്ങള്‍ നോക്കൂ:

1. കാനാടി ദേവസ്ഥാനം. വിഷ്ണുമായാ മാഹാത്മ്യം വിറ്റഴിക്കുന്നു, തൃശൂരില്‍- ചാത്തന്‍സേവാ മഠം വേറെ.

2. ആറ്റുകാല്‍ രാധാകൃഷ്ണനടക്കം നൂറുകണക്കില്‍ ജ്യോത്സ്യതട്ടിപ്പുകാര്‍ കമ്പ്യൂട്ടര്‍ ജാതകം അടക്കം വില്‍ക്കുന്നു. ധന ആകര്‍ഷണ ഭൈരവ യന്ത്രം, സ്വയംവരയന്ത്രം, വിദ്യാവിജയയന്ത്രം, 200ല്‍പരം മാന്ത്രിക ഏലസ്സുകള്‍, നവരത്ന മോതിരങ്ങള്‍, സമ്പൂര്‍ണ ജാതകം, മുഹൂര്‍ത്തം, സംഖ്യാശാസ്ത്രം, മൂന്ന് ഭാഷകളില്‍ 300 രൂപക്ക് കമ്പ്യൂട്ടര്‍ ജാതകം- പോരെ പൂരം?

3. താന്ത്രിക് പീഠ്- പൂജപ്പുര- ഭാരതീയ മന്ത്രതരംഗങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തുമത്രെ. (സുരേന്ദ്രശര്‍മ എന്ന വന്‍കിട മന്ത്രവാദിയെ ഇന്ത്യന്‍ ടിവിയില്‍ സനല്‍ ഇടമറുക് അടിപതറിച്ച് വീഴ്ത്തിയിട്ട് മാസം തികഞ്ഞിട്ടില്ല). ലിങ്ക് 1, ലിങ്ക് 2, ലിങ്ക് 3

4. മഷിനോട്ടം- 300 വര്‍ഷ പാരമ്പര്യസിദ്ധി- തൃശൂര്‍- ശ്രീകുമാരപ്പണിക്കര്‍.

5. റെക്കി ചികിത്സ- 100ല്‍പരം എച്ച് എസ് ആശുപത്രി പരീക്ഷിതം- എം കെ ദയാനന്ദന്‍.

6. ചക്കളത്തുകാവ്- സ്ത്രീകളുടെ ശബരിമല.

7. ജ്യോതിഷം, തന്ത്രവിദ്യ, മന്ത്രപ്രയോഗം- സൂര്യന്‍നമ്പൂതിരി- ഗുരുവായൂര്‍.

8. വിധി, സംഖ്യ വഴി സ്വയംഭാവി പ്രവചനതന്ത്രം- മരണമകറ്റാന്‍ മൃത്യുഞ്ജയമൂര്‍ത്തി ഭജനം- കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.

9. ശബരിമല മകരജ്യോതി തട്ടിപ്പ്, ആറ്റുകാല്‍ പൊങ്കാല, നക്ഷത്രതൃതീയ തുടങ്ങി ജനജീവിതത്തെ മതാന്ധവിശ്വാസങ്ങളും ചൂഷണങ്ങളും വരിഞ്ഞ് പിഴിയുകയാണ്.

10. ഇസ്ലാമിക മതരംഗത്തും ആള്‍ദൈവങ്ങളും വിശ്വാസതട്ടിപ്പുകളും വേണ്ടത്രയുണ്ട്. മുജാഹിദ് സംഘടനതന്നെ അതിനെതിരെ രംഗത്തെത്തി. 26-10-05ന് മംഗളം നടത്തിയ 50-ഓളം ആള്‍ദൈവങ്ങളെക്കുറിച്ചുള്ള സര്‍വേയില്‍ പാണക്കാട് തങ്ങളുടെ പേരില്ലെങ്കിലും ചെങ്ങോട്ടുകാവിലെ കുളിക്കാത്ത, തുപ്പല്‍ മരുന്നാക്കിയ ബാബയുടെയും മലപ്പുറം ഫക്കീര്‍പള്ളിയിലെ ഫക്കീര്‍ ഉപ്പാപ്പയുടെയും പേരുണ്ട്. മലപ്പുറത്ത് സ്വലാത്ത് കൂട്ടപ്രാര്‍ഥന വഴി ജനത്തെ സ്വര്‍ഗയാത്രക്കൊരുക്കുന്ന ഖലീലുല്‍ ബുഖാരിതങ്ങള്‍ ലക്ഷങ്ങള്‍ സമ്പാദിച്ചിട്ടുണ്ട്. കൊടക്കാട് ബീബിയും മന്ത്രവും ജപവും ആയുര്‍വേദ മരുന്നും കൊടുക്കുന്ന നിരക്ഷരയാണ്- വന്‍ സമ്പാദ്യവുമുണ്ട്. പരപ്പനങ്ങാടിയിലെ അല്‍ബുഖാരി തങ്ങള്‍, മന്ത്രചികിത്സ നടത്തുന്നു. കരുവന്‍തിരുത്തിയിലെ രണ്ട് ബീബിമാര്‍, കൊയിലാണ്ടിയിലെ തുറാബ് തങ്ങള്‍, നടുവട്ടം ജിന്ന്, കുന്നമംഗലം ശൈഖ് ജമാലുദ്ദീന്‍, കോലഞ്ചേരി അറക്കപ്പടി സിദ്ധന്‍, ചെറുവത്തൂര്‍ അഹമ്മദ് ഹാജി ജിന്ന്, കണ്ണാടിപ്പാറ മൌനിബാബ, പാലക്കാട് കുടുക്കിമൊട്ടതങ്ങള്‍, പാപ്പാനിശേരി ജിന്ന് എന്നിങ്ങനെ ന്യൂനപക്ഷ സമുദായത്തില്‍ ഭൂരിപക്ഷം ആള്‍ദൈവങ്ങളുണ്ട്. മക്കയിലെ 360 ദൈവബിംബങ്ങളെ തച്ചുടച്ച് ഏകദൈവത്തെ സ്ഥാപിച്ച അക്കാലത്തെ യുക്തിവാദിയായിരുന്ന നബിയുടെ ദുര്‍വിധി നോക്കൂ! ഇതിനെതിരെ ഉണരാത്ത മുസ്ലിം, ഇസ്ലാമാണോ?

11. ക്രിസ്തീയ മേഖലയിലും വിവരണാതീതമായ മതഹിംസകളുണ്ട്.

മുരിങ്ങൂര്‍ മാത്രം മതി അത് തെളിയിക്കാന്‍. അഭയ കൊലക്കേസ് പാതിരി സംസ്കാരത്തിന്റെ ഭീകരമുഖം തെളിയിച്ചില്ലേ. 93 കേരളപാതിരിമാര്‍ ക്രിമിനല്‍ കേസ് പ്രതികളാണെന്ന് ഇന്ത്യാവിഷന്‍ തുറന്നുകാട്ടി. തങ്കുപാസ്റ്റര്‍ക്ക് സ്ത്രോത്രക്കാഴ്ചയില്‍ ഒരാഴ്ച കിട്ടുന്ന പണം എട്ട് ലക്ഷം രൂപയാണത്രെ! ഫോട്ടോയില്‍നിന്ന് ചോരയൊഴുക്കല്‍, കണ്ണീരൊഴുക്കല്‍, ശവക്കച്ചയില്‍ ക്രിസ്തുവിന്റെ ഛായ പതിക്കല്‍, ശവം അഴുകാത്ത അത്ഭുതം തുടങ്ങിയ ദിവ്യാത്ഭുത തട്ടിപ്പുകള്‍ക്ക് കണക്കില്ല. 1.06 ബില്യണ്‍ ഡോളറാണ് കത്തോലിക്കാസഭ ക്രിസ്തീയ ബിഷപ്പുമാരടക്കമുള്ള പുരോഹിതരുടെ സ്വവര്‍ഗഭോഗാദി അതിക്രമങ്ങള്‍ക്കെതിരായ കേസില്‍ നഷ്ടപരിഹാരം കൊടുത്തത്. 150 ലധികം കേസുകള്‍ വിധി കാത്തുകിടക്കുന്നു.

ക്രിസ്തീയ പാതിരിമാര്‍ക്ക് ഇന്നും നേരം വെളുത്തിട്ടില്ല. വിദ്യാഭ്യാസവും മതബോധവും സദാചാര സംരക്ഷണത്തിന് പര്യാപ്തമല്ലെന്ന കാര്യം അവര്‍ തെളിയിച്ചിരിക്കുന്നു.

ആള്‍ദൈവ ഭീകരതയുടെ നര്‍ഗീസ് (ചുഴലി) കേരളത്തെ വിഴുങ്ങി എന്ന സത്യം വ്യക്തമാണ്. എന്തുചെയ്യും എന്നതാണ് പ്രശ്നം:

എ). സര്‍ക്കാര്‍ ശീഘ്ര കര്‍മ പരിപാടികള്‍ നടപ്പാക്കണം.

ബി) ആള്‍ദൈവ തട്ടിപ്പുകളും ചൂഷണങ്ങളും പൂര്‍ണമായി കണ്ടെത്താനുംഅനധികൃതസമ്പത്ത് കണ്ടുകെട്ടാനും ഒരു ജുഡീഷ്യല്‍ അന്വേഷണകമീഷനെ നിയമിക്കണം.

സി) ആള്‍ദൈവ ഫണ്ട് സ്രോതസ്സുകള്‍ കണ്ടെത്തുകയും അത് പരിശോധിക്കാനും നിയന്ത്രിക്കാനും സംവിധാനമൊരുക്കുകയും ചെയ്യണം.പത്തംഗ ജില്ലാ ധനകാര്യ സ്ക്വാഡ് രൂപീകരിച്ച് നിരന്തര നടപടി ഉറപ്പാക്കണം.

ഡി). അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും നിര്‍മാര്‍ജനം ചെയ്യാന്‍ സമഗ്ര നിയമനിര്‍മാണം നടത്തണം.
ഇ). ഇടതു പക്ഷ പാര്‍ട്ടികള്‍ അംഗീകരിച്ച മതത്തെ രാഷ്ട്രീയത്തില്‍നിന്ന് പൂര്‍ണമായി വേര്‍തിരിക്കുന്ന നിയമം നടപ്പാക്കാന്‍ ശക്തമായ പ്രചാരണ-നിയമ നടപടികള്‍ സ്വീകരിക്കണം.

ദിവസങ്ങളായി ഇടതുപക്ഷ സര്‍ക്കാര്‍ ഈ ആത്മീയ വിപത്തിനെതിരായെടുത്ത ധീരമായ നടപടികള്‍ക്ക് മതാതീത-മതേതര പിന്തുണ ലഭിച്ചത് ആഹ്ലാദകരമാണ്. തുടര്‍ന്നും വിട്ടുവീഴ്ചയില്ലാതെ നീങ്ങും എന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രഖ്യാപനം അഭിമാനകരവും അനുമോദനാര്‍ഹവുമാണ്.

ബഹുജന സാംസ്കാരിക സംഗമങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് ആള്‍ദൈവ ഭീകരതയെ തൂത്തെറിയാന്‍ ഓരോ പൌരനും രംഗത്തിറങ്ങിയേ തീരൂ.

*

-ശ്രീ യു കലാനാഥന്‍, കടപ്പാട്: ദേശാഭിമാനി വാരിക

അധിക വായനയ്ക്ക്

ആള്‍ദൈവങ്ങള്‍ക്കെതിരായ ഉണര്‍വ്...

How The Gods Fall

11 comments:

വര്‍ക്കേഴ്സ് ഫോറം said...

മായാവാദമടക്കമുള്ള വൈവിദ്ധ്യമേറിയ തലതിരിഞ്ഞ ആത്മീയ ചരടിലാണ് (ഗട്സ് എന്ന സുതാര്യമായ പ്ലാസ്റ്റിക് ചരടാണിത്) ആള്‍ദൈവ ഭീകരതയുടെ ഉരുക്കുചൂണ്ട കെട്ടി, മാനവസേവനത്തിന്റെ ചത്ത ചെമ്മീന്‍ മാംസഭാഗങ്ങള്‍ കൊണ്ട് പൊതിയുന്നത്. വെള്ളത്തിനുള്ളില്‍ വിശന്നലയുന്ന നിഷ്കളങ്കരായ മത്സ്യങ്ങള്‍ക്ക് ചെമ്മീന്‍ ശരീരമല്ലാതെ ചൂണ്ടയോ, ചൂണ്ടകെട്ടിയ നൂലോ കാണാനാവില്ല. വിശക്കുന്ന മത്സ്യങ്ങള്‍ക്ക് ഡോളര്‍ ഫിഷ് സൌജന്യമായി നല്‍കുന്ന ചൂണ്ടക്കാരന്റെ ത്യാഗസംസ്കാരം, സംസ്കാരത്തിന്റെ ശവസംസ്കാരമാണെന്ന് തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്കാകുമോ? മതേതര മതപാരമ്പര്യത്തെ ആദരിക്കുമ്പോഴും അതിനുള്ളില്‍ പതിയിരിക്കുന്ന ആത്മീയ മൈനുകളെ തിരിച്ചറിഞ്ഞേ തീരൂ!

ശ്രീ യു കലാനാഥന്‍ ദേശാഭിമാനി വാരികയില്‍ എഴുതിയ ലേഖനം പോസ്റ്റു ചെയ്യുന്നു.

Anonymous said...

മതനിരപേക്ഷ മാനവ കേരളം രൂപപ്പെട്ടതിന്റെ ഫലമാണ് ഗുരുവായൂര്‍ സത്യഗ്രഹം, വൈക്കം സത്യഗ്രഹം, ചാന്നാര്‍ ലഹള, മൂക്കുത്തി ലഹള, മുലക്കച്ച കലാപം തുടങ്ങി പല ചരിത്രസംഭവങ്ങളും യാഥാസ്ഥിതിക ചൂഷക ജാതിമേധാവി വര്‍ഗത്തിനെതിരായ ജനകീയ ചെറുത്തുനില്പിന്റെ രൂപങ്ങളാണ്.

ഈ പ്റക്ഷോഭണങ്ങളെല്ലാം കമ്യൂൊണിസ്റ്റു പറ്‍ടി ഊണ്ടവുന്നതിനു മുന്‍പു നടന്നതാണു, കമ്മ്യൂണിസ്റ്റു നേതാക്കളയ ഈ എം എസോ പീ ക്റിഷ്ണപിള്ളയോ ഇതിലൊന്നും പങ്കെടുത്തിട്ടില്ല ടീ കേ മാധവനും കേ പീ കേശവമേനോനും കേളപ്പനും ഒന്നും കമ്യൂണിസ്റ്റ്‌ അല്ല അന്നു സ്വാതന്ത്റ്യ സമരം പോലും തുടങ്ങിയിട്ടില്ല വെറുതെ അടിച്ചു മാറ്റാന്‍ ശ്രമിക്കരുതെ.

പോട്ട എല്ലാം ഒതുങ്ങിയില്ലേ കോടതി തന്നെ ഇനി അന്വേഷിക്ക്ണ്ട എന്നു പറഞ്ഞു പിണറയി എന്തിനു അവിടെ പ്രത്യക്ഷപ്പെട്ടൂ പോട്ടയില്‍ കുഴപ്പം ഇല്ല എന്നു പറഞ്ഞു അവരെ ന്യായീകരിച്ചതു റെയിഡിനു ശേഷമല്ലേ ഇപ്പോള്‍ ഈ പറയുന്ന സന്തോഷ്‌ മാധവന്‍ തെളിവില്ലാതെ കോടതിയില്‍ നിന്നും ഊരി പോരും എന്നു കേസിണ്റ്റെ ഗതി കാണുമ്പോള്‍ അറിയാം എന്തു കൊണ്ടൂ ഈ ആത്മീയത വര്‍ധിച്ചു വര്‍ഗീയത വറ്‍ധിച്ചു കമ്യൂണീസത്തിണ്റ്റെ അപചയം കാരണം തന്നെ ബീ ജേ പീ വളര്‍ന്നത്‌ പിന്നെ ഗള്‍ഫില്‍ പോയി മടങ്ങിവരുന്ന ഹിന്ദുക്കള്‍ അവിടെ ഉള്ള മുസ്ളീം വര്‍ ഗീയത കണ്ടിട്ടു സാമ്പത്തികമായി നല്‍കുന്ന സഹായം, കോവൂരിനു ശേഷം യുക്തിവാദം തളറ്‍ന്നത്‌, കരുണാകരന്‍ പണ്ടേ ഗുരുവായൂരില്‍ ഇടിക്കാന്‍ പോകുമായിരുന്നു പക്ഷെ മലയാറ്റൂറ്‍ പോലെയുള്ള കമ്യൂണിസ്റ്റുകാറ്‍ നല്‍കിയ അനുഭവ സാക്ഷ്യ്ങ്ങള്‍ അല്ലേ ഗുരുവായൂരിനു കൂടുതല്‍ പബ്ളിസിറ്റി , പൊങ്കാല നിരോ ധിക്കാന്‍ ആറ്‍ക്കെങ്കിലും ചങ്കൂറ്റം ഉണ്ടോ? മന്ത്റി സഭയുടെ മൂന്നാം വാറ്‍ ഷികത്തിനാണോ ഡിഫിക്കു സന്യാസിമാരെ പിടിക്കാന്‍ തോന്നിയത്‌? ഡീ ജീ പീ സന്ധ്യ പോലും ഇത്തരം പൂജകളില്‍ പങ്കെടുത്തു എന്നു പറയുമ്പോള്‍ നമുക്കു ദാരിദ്ര്യം ഗാറ്‍ഹിക പീഡനം എന്നിവ കൊണ്ടു പൊറുതി മുട്ടി ഒരു ആശ്റയത്തിനു ഈ കപട മുഖങ്ങളെ സമീപിക്കുന്നതിനു തെറ്റു പറയാമോ?

Unknown said...
This comment has been removed by the author.
Unknown said...

കലാനാഥന് അഭിവാദ്യങ്ങള്‍ !


ഓഫ് :

ഈ പോസ്റ്റും ,അതില്‍ ലിങ്ക് നല്‍കിയ ബ്ലോഗും ഒന്ന് നോക്കാമോ ?

Anonymous said...

സായി ബാബയുടെ കപടതെയെക്കുറിച്ചുള്ള Sathya sai Baba deceptions exposed എന്ന ഒരു

Anonymous said...

http://robertpriddy.wordpress.com/
ഇതാണ് ലിങ്ക്

പ്രിയ said...

:) പോസ്റ്റ് ഉദ്ദേശിച്ചത് കപട ആത്മീയതയെ തുറന്നു കാട്ടാനോ അതോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനതിനെ ഉയര്ത്തിക്കാട്ടാനോ?(കാടടച്ചു വെടി വച്ചിട്ടും എവിടെ ഒക്കെയോ മാത്രം കൊള്ളാന്‍ ഉദ്ദേശിച്ചോ എന്ന് എന്നിലെ ഹിന്ദുത്വവാദിക്ക് തോന്നിയത് വെറും തോന്നല്‍ ആണെന്ന് വിശ്വസിക്കുന്നു)

എന്തും ആയിക്കൊള്ളട്ടെ.കപട ആത്മീയതയെ കുറിച്ചു പറഞ്ഞതു ശരി തന്നെയാണ്. പക്ഷെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇത്രക്കും ശക്തമായിട്ടും എന്ത് കൊണ്ടു ഇതെല്ലാം ഉണ്ടാകുന്നു?കാരണം ഒ. രാജഗോപാലും എ കെ ആന്റണിയും മാത്രമല്ല വാചകക്കസര്ത്തു നടത്തുന്ന മന്ത്രി സുധാകരന്‍ അടക്കമുള്ള എല്ലാവരും ഈ കള്ളസ്വാമികളെയും ക്രിസ്ത്യന്‍ സഭനേതാക്കളേയും തങ്ങള്മാരെയും കേവലം വോട്ടുബാങ്കിനായി തോളിലേറ്റി കൊണ്ടു നടക്കുന്നതു കൊണ്ടു തന്നെ അല്ലെ? ഈ ശുദ്ധികലശം ഇപ്പോള്‍ നടത്തിക്കാന്‍ കഴിയുന്നത് കേരള മീഡിയയുടെ കഴിവ്. കുറച്ചു കഴിയുമ്പോള്‍ അവരിത് വിട്ടു വേറെ എന്തെങ്കിലും പൊക്കി കൊണ്ടുവരും. അന്ന് ശ്രീ അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ ഈ ഫയല്‍ അടക്കും.

ഇതൊക്കെ എത്ര കണ്ടതാ.ഇടതു വലതു ഭേദം ഇല്ലാത്ത ഈ പാവം ജനങ്ങളെ ഇതൊന്നും ബാധിക്കില്ല. ഞങ്ങള്ക്ക് ജീവിക്കാന്‍ നിവൃത്തി ഇല്ലാതെ വരുമ്പോള്‍ കരഞ്ഞു പ്രാര്‍ത്ഥിക്കാന്‍ കുറെ ദൈവങ്ങള്‍ വേണം. അത് ഇന്‍സ്റ്റന്റ് മറുപടി തരുന്നതായാല്‍ ഏറ്റവും ബെസ്റ്റ്.

(അടുത്ത തലമുറയ്ക്ക്‌ ശ്രീനാരായണഗുരു മഞ്ഞക്കൊടിയുടെ നേതാവ് മാത്രം ആണ്. അബ്കാരി നേതാവിന്റെ ഗുരു. സംവരണവും ന്യു‌നപക്ഷഉന്നമനവും നിലനിര്‍ത്തുകയും വേണം ജാതിചിന്ത ഉണ്ടാവുകയും അരുത് എന്നത് എങ്ങനെ പ്രയോഗികമാവും എന്നത് സത്യമായും ഒരു ചോദ്യം തന്നെയാണ്)

Anonymous said...

ആള്‍ദൈവം ആയ രവി ശങ്കറ്‍ കേരളത്തില്‍ ഇനി ഉടനെ വരുന്നതല്ല, അയാള്‍ ഇന്ദ്യന്‍ പര്യടനത്തിലാണു പ്റശ്നങ്ങള്‍ ഒക്കെ ഒതുങ്ങിയിട്ടു വരും, ഇപ്പോള്‍ റിട്ടയറ്‍ ചെയ്ത്‌ വല്ല ഭാഗവത പാരായണംനടത്തിയും ഭസമം ജപിച്ചു പച്ചരി ഉണ്ടാക്കികൊണ്ടിരുന്നവരെ ഡിഫിക്കാറ്‍ ഓടിച്ചിട്ടൂ പിടിച്ചു താടി വടിപ്പിക്കുകയും ജട മുറിച്ചു കളയുകയും ചെയ്യുന്നു തിരുവിതാം കൂറ്‍ രാജകുടുംബം ശ്റീ പദ്മനാഭന്‍ അല്ലാതെ മറ്റൊരു ദൈവത്തെയും പ്റാറ്‍ ഥിക്കാറില്ല പക്ഷെ ഗൌരി പാറ്‍വതി ബായി ആണെന്നു തോന്നുന്നു ആള്‍ ദൈവമായ അമ്മയുടെ കാലില്‍ വീണു കെട്ടിപ്പിടിക്കാന്‍ ചെന്നു നില്‍ക്കുന്നത്‌ കണ്ടു വലിയ വിവരമുള്ള ആള്‍ക്കാറ്‍ ഇങ്ങിനെ വിവരക്കേടൂ കാണിച്ചാല്‍ എന്തു ചെയ്യും രാജകല ഉള്ളവറ്‍ ഒരു കലയും ഇല്ലാത്തവരുടെ കാല്‍ കഴുകി വെള്ളം കുടിക്കുമ്പോള്‍ പാവം ജനം മുന്‍പേ ഗമിക്കുന്ന ഗോവു തണ്റ്റെ പിന്‍പേ ഗമിച്ചതില്‍ തെറ്റുണ്ടോ? ഉമ്മന്‍ ചാണ്ടി പോലും രവി ശങ്കറിണ്റ്റെ മേളയില്‍ പങ്കെടുക്കാന്‍ പുതരിക്കണ്ടത്തില്‍ ചെന്നു ക്യൂ നില്‍ക്കുന്നതു കണ്ടു ഇപ്പോള്‍ ശ്രീ നായനാറ്‍ ജീവിച്ചിരുന്നെങ്കില്‍ ഉഗ്രന്‍ കുറെ വിറ്റു കേള്‍ക്കാമായിരുന്നു.

Shabeeribm said...

സായിബാബയും മാതാ അമൃതാനന്ദമയിയും
അടക്കമുള്ള ആത്മീയതെ ബിസിനസ്സാക്കിയ കാപട്യക്കാരെക്കുറിച്ചും അവരുടെ കണക്കില്ലാത്ത സ്വത്തിനെക്കുറിച്ചും അന്വേഷണംനടത്താന്‍ അധികൃതര്‍ തയ്യാറാവേണ്ടതുണ്ട്‌...അവരെ കുറിച്ചു കൂടുതല്‍ ഇവിടെ

Anonymous said...

Dear Forum friends,see this manorama news.

കൊച്ചി: ഹിന്ദുസന്യാസിമാര്‍ക്കും ആശ്രമങ്ങള്‍ക്കും നേരെയുളള അതിക്രമം തടയാന്‍ ആധ്യാത്മിക സേന വരുന്നു. ആള്‍ദൈവങ്ങളുടെ പേരില്‍ യഥാര്‍ഥസന്യാസിമാരും ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് സേന രൂപീകരിക്കുന്നതെന്ന് ഹിന്ദുസന്യാസി സമ്മേളനസംഘാടകര്‍ അറിയിച്ചു.

സന്യാസിമാര്‍ക്കെതിരെ നടക്കുന്ന കുപ്രചാരണങ്ങളെ ബൌദ്ധികമായും ശാരീരികമായും ആധ്യാത്മിക സേന പ്രതിരോധിക്കും. സര്‍ക്കാരിന്റെയും സിപിഎം യുവജന സംഘടനകളുടെയും അതിക്രമത്തിനെതിരെയുള്ള പ്രതിരോധവും സേനയുടെ ലക്ഷ്യമത്രെ. ആധ്യാത്മിക സേനയ്ക്കു പുറമേ ഹിന്ദുസന്യാസിമാര്‍ക്കും ആശ്രമങ്ങള്‍ക്കും നേരെയുളള അതിക്രമം തടയാന്‍ ഹിന്ദു സന്യാസി പാര്‍ലമെന്റും രൂപീകരിച്ചു. സാമൂഹ്യവിരുദ്ധനായ സന്തോഷ് മാധവനെ സന്യാസിവര്യനായി ചിത്രീകരിച്ച് ഹിന്ദുമതത്തെ അവഹേളിക്കാനുളള നീക്കം അവസാനിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

സന്യാസിമാരെ ജാതി പറഞ്ഞ് അധിക്ഷേപിച്ച പാര്‍ട്ടിനേതാവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ സമ്മേളനം തീരുമാനിച്ചു. മാര്‍ക്സിസ്റ്റ് ആക്രമണങ്ങള്‍ക്ക് ഇരയായ സന്യാസിമാര്‍ക്കും ആക്രമണങ്ങളില്‍ നാശനഷ്ടം സംഭവിച്ച ആശ്രമങ്ങള്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. കേരളത്തില്‍ ഹിന്ദു സന്യാസിമാര്‍ക്കും ആശ്രമങ്ങള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഉത്തരേന്ത്യയിലെ സന്യാസി സമൂഹത്തെ ധരിപ്പിക്കാന്‍ സന്യാസിസംഘത്തെ ഉത്തരേന്ത്യയിലേക്ക് അയക്കാനും തീരുമാനമായി.

No comments..pathetic..to say the least...

Anonymous said...

AALDHAIVA BEEKARATHA ENNADHIL,
MAKKAYIL NABI 360 BIMBANKALE THACHUDACHA NABI YUKTHIVADIYANU ENNU EYUDHIYIRIKKUNNU.ITHU THIKACHUM THETTAYA ORU KARYAMAANU,KARANAM NABI EKANAYA ALLAHUVIL MTHRAM VISHWASIKKUKAYUM ADHINU VENDI PRABHODHANAM NADATHUKAYUM CHEYTHADHANU.
ADHINAL DAYAVU CHAYDHU ITTHARAM POORNAMAAYUM ARIYATHA KAARYANGAL UBAYOGIKKATHIRIKKUNNADHANU NALLADHU.