Friday, May 8, 2009

ഇന്ത്യന്‍ കര്‍ഷകന്റെ നട്ടെല്ലൊടിച്ച ബി ടി പരുത്തി

ബി ടി കോട്ടണ്‍ ഇന്ത്യയില്‍ കൃഷിയില്‍ വന്നിട്ട് പത്തുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ഈ ജനിതകവിളയെക്കുറിച്ച് ശാസ്‌ത്രജ്ഞര്‍ അവകാശപ്പെട്ട ഗുണഗണങ്ങള്‍, പക്ഷേ, കൃഷിയില്‍ വിളഞ്ഞില്ല. പരീക്ഷിണിതനാവുന്ന കര്‍ഷകന്റെ വേവലാതി ഇവിടെ ബാക്കിയാവുകയാണ്.

രണ്ടായിരാമാണ്ടിലാണ് മോണ്‍സാന്റോയും അവരുടെ ഇന്ത്യന്‍ ശാഖയായ മാഹിക്കോയും കൂടി ഇന്ത്യയില്‍ ബി ടി കോട്ടണ് തുടക്കമിട്ടത്. ഇത്തരം ആധുനിക വിളകളെ ഇന്ത്യന്‍ കര്‍ഷകര്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ സ്വീകരിക്കുന്ന സമയമായിരുന്നു അത്. അതിനുള്ള കരുത്ത് ഇന്ത്യന്‍ കര്‍ഷകന് ലഭിച്ചത് ഹരിതവിപ്ളവത്തിലൂടെയായിരുന്നു. വിവിധ സങ്കരയിനം വിളകളും, അതിനുവേണ്ടിയുള്ള കീടനാശിനികളും ഹരിതവിപ്ളവത്തിന്റെ ഭാഗമായി പരീക്ഷിച്ചുകൊണ്ട് മണ്ണിനെ നോക്കാതെ ഉയര്‍ന്ന വിളകൊയ്ത സംതൃപ്തിയിലായിരുന്നു ഇന്ത്യന്‍ കര്‍ഷകര്‍. രാജ്യത്തെ ഏകദേശം 1.7 കോടി പരുത്തി കര്‍ഷകരും ഈ അനുഭവത്തിന്റെ സംതൃപ്തിയിലായിരുന്നു.

1980-കള്‍ വരെ കര്‍ഷകര്‍ ഈ വിഹായസ്സില്‍ സഞ്ചരിച്ചു. 1960-ല്‍ തുടങ്ങി 80 വരെ പരീക്ഷിതമായ അന്തരീക്ഷവും മണ്ണും കീടങ്ങളുമെല്ലാം പിന്നീട് പ്രതികരിക്കാന്‍ തുടങ്ങിയതാണ് നാം കണ്ടത്. വളരെ ശക്തമായ കീടങ്ങള്‍ വിളകളെ ആക്രമിക്കാന്‍ തുടങ്ങി. മണ്ണിന്റെ ഫലപുഷ്ടി രാസവളങ്ങളുടെ പ്രയോഗങ്ങള്‍ കൊണ്ട് നഷ്ടപ്പെടാന്‍ തുടങ്ങി. വിളകള്‍ക്ക് വേണ്ടത്ര മേനി ലഭിക്കാത്തതും പുതിയ രോഗങ്ങള്‍ വിളകളില്‍ കണ്ടുതുടങ്ങിയതും കര്‍ഷകനെ നടുക്കി. പുതിയ പുതിയ പ്രതിരോധ മാര്‍ഗങ്ങളുമായി കര്‍ഷകന്‍ വിളയെ രക്ഷപ്പെടുത്തുവാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും കീടങ്ങള്‍ അതിജീവിക്കുകയാണുണ്ടായത്. കൂടുതല്‍ ശക്തമായ കീടനാശിനികള്‍ പരീക്ഷിക്കപ്പെട്ടു. ഒരു സീസണില്‍ പരുത്തിക്കര്‍ഷകര്‍ മുപ്പത് തവണ കീടനാശിനികള്‍ ഉപയോഗിക്കേണ്ട സ്ഥിതിവിശേഷം ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്.

കീടനാശിനികളുടെ ഉപയോഗം കാര്‍ഷികചെലവ് വര്‍ധിപ്പിക്കുമ്പോള്‍ മറുവശത്ത് പരുത്തിക്ക് വില താഴുകയായിരുന്നു. ഈയൊരു ഘട്ടത്തില്‍ ഇന്ത്യയില്‍ ആയിരത്തോളം പരുത്തിക്കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കണക്കാക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യം ഇന്ത്യന്‍ പരുത്തിക്കൃഷിയെ നാശത്തിലേക്ക് അടുപ്പിക്കുമ്പോഴാണ് മോണ്‍സാന്റോ ബി ടി കോട്ടണുമായി രംഗപ്രവേശം ചെയ്യുന്നത്. കോട്ടണെ ആക്രമിക്കുന്ന പ്രധാന കീടമായ ബോള്‍വേമിനെ ബി ടി ചെടി പ്രതിരോധിക്കും എന്ന പ്രചാരണത്തിലാണ് ബി ടി കോട്ടണ്‍ അന്ന് രംഗത്തിറങ്ങിയത്. ബാസിലസ് തുറന്‍ജന്‍സിസ് (ബി ടി) എന്ന ബാക്ടീരിയയുടെ ജനിതകം കോട്ടണിലെ ജനിതകവുമായി സന്നിവേശിപ്പിച്ച് നിര്‍മിച്ചെടുത്ത സസ്യമാണ് ബി ടി കോട്ടണ്‍. ലോകത്തില്‍ ആദ്യമായി സുസ്ഥിരപ്രചാരം നേടിയ ജനിതകവിള കൂടിയാണ് ബി ടി കോട്ടണ്‍. ഈ ജനിതകവിള നിര്‍മിച്ചെടുത്തതും അതിന്റെ പാറ്റന്റ് കൈവശപ്പെടുത്തിയതും മോണ്‍സാന്റോ എന്ന കമ്പനിയാണ്. മോണ്‍സാന്റോയുടെ പ്രചാരം ബി.ടി. കോട്ടണെ ലോകം മുഴുവന്‍ വ്യാപിപ്പിച്ചു. ലോക കോട്ടണ്‍ വിപണിയില്‍ നല്ലൊരു സ്ഥാനമുണ്ടായിരുന്ന ഇന്ത്യയും മോണ്‍സാന്റോയുടെ പ്രചാരണത്തില്‍ ആകൃഷ്ടരായി. തങ്ങളുടെ കഷ്ടപ്പാടുകള്‍ ഈ ജനിതകവിള മാറ്റിത്തരുമെന്ന് ഇന്ത്യന്‍ കര്‍ഷകരും കരുതി.

മോണ്‍സാന്റോയുടെ ബി ടി കോട്ടണ്‍ ഇന്ത്യയില്‍ വിപുലമായി കൃഷിയിറക്കുന്നതിനു മുമ്പുതന്നെ പരീക്ഷണമെന്ന നിലയില്‍ രാജ്യത്ത് ഇത് വളര്‍ത്തിയിരുന്നു. ഇവിടെനിന്ന് ഇതിന്റെ ജനിതകം N151 എന്ന ഇന്ത്യന്‍ കോട്ടണ്‍ ഇനത്തില്‍ കലര്‍ത്തപ്പെട്ടു. ഇന്ത്യന്‍ കമ്പനിയായ നവഭാരത് ഇറക്കുന്ന N151 എന്ന കോട്ടണ്‍ ഇനം കീടങ്ങളെ പ്രതിരോധിക്കുന്നതായി അന്ന് ഏവരുടെയും ശ്രദ്ധയില്‍പ്പെട്ടു. ഇതിനെത്തുടര്‍ന്ന് ഇത് ജനിതകപരമായി പരീക്ഷണത്തിന് വിധേയമാക്കിയപ്പോഴാണ് ബി.ടി. ജനിതകം ഈ വിളയില്‍ കലര്‍ത്തപ്പെട്ട കാര്യം വെളിപ്പെടുന്നത്. മോണ്‍സാന്റോ ഇതിനെതിരെ കേസ് നല്‍കുകയും ഗവണ്‍മെന്റിന് നവഭാരത് ഇറക്കുന്ന ഈ ഇനത്തെ പിന്‍വലിക്കേണ്ടിവരികയും ചെയ്തു. ഇതിനെതിരെ ഗുജറാത്തില്‍ കര്‍ഷകസമരങ്ങള്‍ വരെ ഉണ്ടായി. ഈ ഘട്ടങ്ങളെല്ലാം മോണ്‍സാന്റോയ്ക്ക് ബലം നല്‍കുകയാണ് ചെയ്തത്. അവരുടെ ഈ ജനിതകം കീടങ്ങളെ പ്രതിരോധിക്കുമെന്ന് തത്വത്തില്‍ ഏവരും അംഗീകരിച്ചു. ഗവണ്‍മെന്റുകള്‍ മോണ്‍സാന്റോയ്ക്ക് അംഗീകാരം നല്‍കി. ഇന്ത്യന്‍ കാര്‍ഷിക നിലങ്ങളില്‍ ബി ടി കോട്ടണ്‍ നാമ്പിടാന്‍ ആരംഭിച്ചു.

ഇന്ത്യന്‍ അനുഭവം

ഇന്ത്യന്‍ കര്‍ഷകന്‍ ബി ടി കോട്ടണെ ഹര്‍ഷാരവത്തോടെയാണ് എതിരേറ്റത്. നിലങ്ങളില്‍ നാടന്‍ ഇനങ്ങള്‍ പാടേ അപ്രത്യക്ഷമായി. ഇന്ത്യന്‍ കര്‍ഷകരെ പ്രീണിതരാക്കിക്കൊണ്ട് മോണ്‍സാന്റോ 2002-ല്‍ 45,000 ഹെക്ടറില്‍ തങ്ങളുടെ വിത്തു വിതയ്ക്കുകയുണ്ടായി. ഇത് 2005 ആവുമ്പോഴേക്കും 500,000 ഹെക്ടറായി ഉയര്‍ന്നു. കണക്കുകള്‍ കാണിച്ചത് ബി ടി കോട്ടന്റെ ഉയര്‍ന്ന സ്വീകാര്യതയായിരുന്നെങ്കിലും കര്‍ഷകന്റെ ദുരിതം കൂടുകയാണുണ്ടായതെന്ന് പഠനങ്ങള്‍ പറയുന്നു. N151വിളയുടെ സ്വന്തം നാടായ ഗുജറാത്തില്‍ ഗവണ്‍മെന്റ് നടത്തിയ പഠനത്തില്‍ കര്‍ഷകന് വമ്പിച്ച ധനനഷ്ടം ബി ടി കോട്ടണ്‍ വരുത്തിവച്ചു വരളുന്ന സ്വഭാവം, സത്ത് ഊറ്റിക്കുടിക്കുന്ന ജീവികള്‍ ബി ടി യുടെ പ്രധാന ദോഷമായി പഠനത്തിന് നിയോഗിച്ച കമ്മിറ്റി വിലയിരുത്തുന്നുണ്ട്. ഈ പഠനത്തിന്റെ കണ്ടുപിടിത്തം ആന്ധ്രപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ കോട്ടണ്‍ കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും ശരിവയ്ക്കുകയുണ്ടായി. പുതിയ ഇനങ്ങള്‍ക്ക് രംഗപ്രവേശം ചെയ്യാന്‍പോലും കഴിയാത്ത വിധത്തില്‍ ബി ടി രാജ്യത്തിന്റെ വിളനിലങ്ങളെ ആകെ ഗ്രസിച്ചിരിക്കുന്ന ദുര്‍വിധിയാണ് നാമിപ്പോള്‍ നേരിടുന്നത് എന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ത്യയില്‍ ബി ടി വിള ആരംഭിച്ചതിന്റെ തുടര്‍വര്‍ഷങ്ങളില്‍ കാര്‍ഷികശാസ്‌ത്രജ്ഞന്മാരായ അബ്‌ദുള്‍ ഖയാമും കിരണ്‍സഖാരിയും ഈ വിളയുടെ കാര്‍ഷിക അനുബന്ധ പ്രശ്നങ്ങള്‍ പഠിച്ചിരുന്നതായി കാണുന്നു. ബി ടി കോട്ടണ്‍ വിതച്ച കര്‍ഷകരേക്കാള്‍ 60% കൂടുതല്‍ ലാഭം മറ്റ് ഇനങ്ങള്‍ വിളയിച്ച കര്‍ഷകര്‍ ഉണ്ടാക്കിയതായി ഇവര്‍ കണ്ടെത്തുന്നുണ്ട്. ബി ടിക്ക് മറ്റു കീടങ്ങളെ പ്രതിരോധിക്കുന്നതിനായി അമിത കീടനാശിനി ഉപയോഗിക്കേണ്ടി വരുന്നതായി ഇവര്‍ വിളനിലങ്ങളില്‍നിന്ന് മനസ്സിലാക്കുന്നു. വരളുന്ന സ്വഭാവം ബി ടി ഇനത്തില്‍ കൂടുതല്‍ കണ്ടുവരുന്നതായി ഇവര്‍ പറയുന്നു. ബി ടി യുടെ വില്‍റ്റ് സ്വഭാവം ആന്ധ്രപ്രദേശ് സര്‍ക്കാര്‍ 2005-ല്‍ നിയോഗിച്ച കാര്‍ഷികശാസ്‌ത്രജ്ഞന്മാരുടെ കമ്മിറ്റിയും ശരിവയ്ക്കുന്നുണ്ട്. ഇത്തരം ട്രാൻസ്‌ജിനിക് വിളകളില്‍നിന്ന് നാം അപ്രതീക്ഷിതമായി പ്രതീക്ഷിക്കാവുന്ന നിരവധി ഘടകങ്ങളില്‍ ഒന്നുമാത്രമാണ് ഈ 'വില്‍റ്റ്' എന്നാണ് ഈ ഗവേഷകര്‍ അഭിപ്രായപ്പെട്ടത്. ആന്ധ്രപ്രദേശ് പ്രകൃതിസംരക്ഷക വിഭാഗത്തിന്റെ കണ്‍വീനറും പ്രശസ്ത പ്രകൃതിസംരക്ഷക വക്താവുമായ പി വി സതീഷ് ആന്ധ്രയിലെ ഇത്രയും വര്‍ഷത്തെ ബി ടി അനുഭവങ്ങളെ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: ആദ്യവര്‍ഷത്തില്‍ (2002) തന്നെ ബി ടി 35% കുറഞ്ഞ വിളവാണ് കര്‍ഷകന് നല്‍കിയത്. മൂന്നാംവര്‍ഷമാവുമ്പോഴേക്കും പുതിയ രോഗങ്ങള്‍ മണ്ണിലൂടെയും മറ്റും വ്യാപിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. ബി ടി കോട്ടന്റെ ഇലകളും മറ്റും കന്നുകാലികള്‍ക്കു പോലും ദോഷങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. വേര് പെട്ടെന്ന് പടരാത്തതും വിളര്‍ച്ച പെട്ടെന്ന് ബാധിച്ചതും കോട്ടന്റെ നാശത്തിന് കാരണമായി. കായ്കള്‍ ഉണ്ടായ ചെടികളിലാവട്ടെ വിത്തുകളും ഉണ്ടായില്ല.

കര്‍ഷകര്‍ ഈ ദുര്‍വിധിക്കെതിരെ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുകയുണ്ടായി. മോണ്‍സാന്റോയ്ക്കെതിരെ നിയമയുദ്ധങ്ങള്‍വരെ ചിലര്‍ നടത്തിനോക്കി. തലമുറകളായി കോട്ടണ്‍കൃഷി നടത്തിയവര്‍ ഇന്ന് ഈ കൃഷിയില്‍നിന്ന് പിന്തിരിഞ്ഞിട്ടുണ്ട്. 2006-ല്‍ വിദര്‍ഭയില്‍മാത്രം 100-ല്‍പരം കര്‍ഷകര്‍ ഈ ദുരിതങ്ങളില്‍പ്പെട്ട് ആത്മഹത്യചെയ്തതായി കാണുന്നു. നാഗ്‌പൂരിലെ സെന്‍ട്രല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് കോട്ടണ്‍ റിസര്‍ച്ചിലെ ശാസ്‌ത്രജ്ഞനായ ഡോ. കെ ആര്‍ ക്രാന്തി പറയുന്നത് ബി ടി കോട്ടണെതിരെ ബോള്‍വെ പ്രതിരോധം നേടിയെടുത്തുവരികയാണ് എന്നാണ്. ഇപ്പോള്‍ത്തന്നെ രാജ്യത്തെ മൊത്തവിളനിലങ്ങളുടെ 5% മാത്രം കൃഷിചെയ്യുന്ന കോട്ടണില്‍ ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്ന കീടനാശിനികളുടെ 55 ശതമാനവും ഉപയോഗിക്കുന്നുണ്ട് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ വഴിവയ്ക്കുന്നതാണ് എന്ന് നാം ആശങ്കപ്പെടേണ്ടതുണ്ട്

മറ്റു രാജ്യങ്ങളുടെ അനുഭവവും വിഭിന്നമല്ല. ഇന്തോനേഷ്യയില്‍ മോണ്‍സാന്റോയുടെ കോട്ടണെ കാര്‍ഷികനിലങ്ങള്‍ മുഴുവന്‍ ചുട്ടെരിച്ചുകൊണ്ട് ദീര്‍ഘമായ സമരത്തിലൂടെ പുറന്തള്ളുകയായിരുന്നു. ചൈനയിലെയും യു എസിലെയും കര്‍ഷകര്‍ ഇന്ന് വലിയ സാമ്പത്തിക ഞെരുക്കം അനുഭവിക്കുകയാണ്. കോട്ടന്റെ മറ്റു കീടങ്ങളെ ഒഴിവാക്കുന്നതിനായി പണ്ട് ഉപയോഗിച്ചിരുന്നതിനേക്കാള്‍ 15 മടങ്ങ് കീടനാശിനി ഈ രാജ്യങ്ങളിലെ കര്‍ഷകര്‍ ഇന്ന് ഉപയോഗിക്കുന്നുണ്ട്.

മോണ്‍സാന്റോയുടെ കാര്‍ഷികരാഷ്‌ട്രീയം

മോണ്‍സാന്റോ ലോകത്തിലെ തന്നെ പ്രമുഖ കീടനാശിനി കമ്പനിയാണ്. കീടനാശിനിക്കു പകരം കീടങ്ങളെ ചെറുക്കും എന്ന് അവകാശപ്പെട്ടുകൊണ്ടാണ് കമ്പനി ബി ടി വിത്ത് കര്‍ഷകന് നല്‍കിയത്. യഥാര്‍ഥത്തില്‍ സംഭവിച്ചത് മറിച്ചായിരുന്നു. ബോള്‍വേം എന്ന കീടത്തെ പ്രതിരോധിക്കേണ്ടുന്ന ബി ടി അതില്‍നിന്ന് പതുക്കെ പിന്‍വാങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇതിനിടെ മറ്റൊന്നുകൂടി സംഭവിച്ചു. കീടനാശിനി തീരെ ഉപയോഗിക്കേണ്ടാത്ത സാധാരണ കോട്ടണ്‍ കീടങ്ങള്‍ ബോള്‍വേമിന്റെ അസാന്നിധ്യത്തില്‍ കൂടുതല്‍ ശക്തരായി. അതിനാല്‍ സാധാരണയിലധികം കീടനാശിനി ഈ വിളയില്‍ ഉപയോഗിക്കേണ്ടതായി വന്നു. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കീടനാശിനി ഉപയോഗിക്കേണ്ടുന്ന വിളയാണ് കോട്ടണ്‍.
ബി ടിയിലൂടെ മറ്റ് കീടങ്ങളെ ശക്തിപ്പെടുത്തുകയും അങ്ങനെ മറ്റ് കീടനാശിനികളുടെ കച്ചവടസാധ്യത വിപുലപ്പെടുത്തുകയുമാണ് മോണ്‍സാന്റോ ചെയ്തിരിക്കുന്നത്. ബോള്‍വേമിനെതിരെ ബി ടി അയഞ്ഞതോടുകൂടി ബോള്‍ഗാര്‍ഡ്-2 എന്ന പേരില്‍ പുതിയ ബി ടി കോട്ടണ്‍ മോണ്‍സാന്റോ പുറത്തിറക്കുകയുണ്ടായി. സാധാരണ ബി ടി വിത്തിന് കിലോയ്ക്ക് 650 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് പുതിയ ബോള്‍ഗാര്‍ഡ്-2 എന്ന ബി ടി വിത്തിന് കിലോയ്ക്ക് 1200 രൂപയോളമാണ് ഇന്ത്യന്‍ മാര്‍ക്കറ്റ് വില. അമേരിക്കയും മറ്റും പുതിയ വിത്ത് പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. 1.7 കോടി യു എസ് ഡോളര്‍ മോണ്‍സാന്റോ ഇതിനകം സമ്പാദിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ പകുതിപോലും കര്‍ഷകന് വീണ്ടെടുക്കാനായിട്ടില്ല.

***

ഡോ. എ വി രഘു

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ബി ടി കോട്ടണ്‍ ഇന്ത്യയില്‍ കൃഷിയില്‍ വന്നിട്ട് പത്തുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ഈ ജനിതകവിളയെക്കുറിച്ച് ശാസ്‌ത്രജ്ഞര്‍ അവകാശപ്പെട്ട ഗുണഗണങ്ങള്‍, പക്ഷേ, കൃഷിയില്‍ വിളഞ്ഞില്ല. പരീക്ഷിണിതനാവുന്ന കര്‍ഷകന്റെ വേവലാതി ഇവിടെ ബാക്കിയാവുകയാണ്.

രണ്ടായിരാമാണ്ടിലാണ് മോണ്‍സാന്റോയും അവരുടെ ഇന്ത്യന്‍ ശാഖയായ മാഹിക്കോയും കൂടി ഇന്ത്യയില്‍ ബി ടി കോട്ടണ് തുടക്കമിട്ടത്. ഇത്തരം ആധുനിക വിളകളെ ഇന്ത്യന്‍ കര്‍ഷകര്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ സ്വീകരിക്കുന്ന സമയമായിരുന്നു അത്. അതിനുള്ള കരുത്ത് ഇന്ത്യന്‍ കര്‍ഷകന് ലഭിച്ചത് ഹരിതവിപ്ളവത്തിലൂടെയായിരുന്നു. വിവിധ സങ്കരയിനം വിളകളും, അതിനുവേണ്ടിയുള്ള കീടനാശിനികളും ഹരിതവിപ്ളവത്തിന്റെ ഭാഗമായി പരീക്ഷിച്ചുകൊണ്ട് മണ്ണിനെ നോക്കാതെ ഉയര്‍ന്ന വിളകൊയ്ത സംതൃപ്തിയിലായിരുന്നു ഇന്ത്യന്‍ കര്‍ഷകര്‍. രാജ്യത്തെ ഏകദേശം 1.7 കോടി പരുത്തി കര്‍ഷകരും ഈ അനുഭവത്തിന്റെ സംതൃപ്തിയിലായിരുന്നു.

1980-കള്‍ വരെ കര്‍ഷകര്‍ ഈ വിഹായസ്സില്‍ സഞ്ചരിച്ചു. 1960-ല്‍ തുടങ്ങി 80 വരെ പരീക്ഷിതമായ അന്തരീക്ഷവും മണ്ണും കീടങ്ങളുമെല്ലാം പിന്നീട് പ്രതികരിക്കാന്‍ തുടങ്ങിയതാണ് നാം കണ്ടത്. വളരെ ശക്തമായ കീടങ്ങള്‍ വിളകളെ ആക്രമിക്കാന്‍ തുടങ്ങി. മണ്ണിന്റെ ഫലപുഷ്ടി രാസവളങ്ങളുടെ പ്രയോഗങ്ങള്‍ കൊണ്ട് നഷ്ടപ്പെടാന്‍ തുടങ്ങി. വിളകള്‍ക്ക് വേണ്ടത്ര മേനി ലഭിക്കാത്തതും പുതിയ രോഗങ്ങള്‍ വിളകളില്‍ കണ്ടുതുടങ്ങിയതും കര്‍ഷകനെ നടുക്കി. പുതിയ പുതിയ പ്രതിരോധ മാര്‍ഗങ്ങളുമായി കര്‍ഷകന്‍ വിളയെ രക്ഷപ്പെടുത്തുവാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും കീടങ്ങള്‍ അതിജീവിക്കുകയാണുണ്ടായത്. കൂടുതല്‍ ശക്തമായ കീടനാശിനികള്‍ പരീക്ഷിക്കപ്പെട്ടു. ഒരു സീസണില്‍ പരുത്തിക്കര്‍ഷകര്‍ മുപ്പത് തവണ കീടനാശിനികള്‍ ഉപയോഗിക്കേണ്ട സ്ഥിതിവിശേഷം ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്.

അനില്‍@ബ്ലോഗ് // anil said...

ഉയര്‍ന്ന തോതിലുള്ള സാമ്പത്തികാസമത്വമല്ലെ എല്ലാറ്റിന്റേയും അടിസ്ഥാന കാരണം. മുടക്കുന്ന മുതലില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ ശതമാനം മറ്റു പലമേഖലകളിലും കൂടുതലായിരിക്കുമ്പോള്‍, ഈ സാഹചര്യം കാര്‍ഷിക മേഖലയിലും സൃഷ്ടിക്കാന്‍ സര്‍ക്കാരുകളടക്കം നേതൃത്വം നല്‍കുന്നുണ്ട്.ചില നിയന്ത്രിത സാഹചര്യങ്ങളിലോ, നിബന്ധനകള്‍ക്കനുസൃതമുള്ള കൃഷി രീതിയിലോ ഉയര്‍ന്ന വിള നല്‍കുന്ന പല കൃഷിയും പ്രായോഗിക തലത്തില്‍ പരാജയപ്പെടുന്നതായി കാണാനവും. ഇതിനൊരുദാഹരണമാണ് ബി.ടി കോട്ടണ്‍. അനുഭവങ്ങള്‍ പോലും പാഠങ്ങളാക്കാ‍ത്ത നമ്മുടെ നാടിന്റെ ഗതി ഇതൊക്കെ തന്നെ.

മുക്കുവന്‍ said...

all reasearch cant not be better than old one. some times it fails. if you dont try the new things you might end up with same old technology...

I remember, my father using 'cheera' in our 30Cents vayal. we never got sufficient rice using this. but when IR8( few other names I forgot) came to market, we tried that and got much better returns. cheera might be tasty( MATTA) rice, but what we need was to fill our stomach. not the best quality one.

so sometimes others are good too..