Monday, November 23, 2009

പൊതുമേഖലാ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താന്‍

(ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം ഇവിടെ)

എന്തുകൊണ്ടാണ് കേരള പാഠ്യപദ്ധതിയുടെ നിലവാരം താണതും സിബിഎസ്ഇ, ഐസിഎസ്സി പദ്ധതികള്‍ മെച്ചപ്പെട്ടതും എന്ന തോന്നലുണ്ടാകാന്‍ കാരണം? ഈ രണ്ടു പദ്ധതികളും തമ്മില്‍ താരതമ്യംചെയ്താല്‍ ആ തോന്നലിന് അടിസ്ഥാനമില്ലായെന്നു കാണാന്‍ സാധിക്കും. എന്നു മാത്രമല്ല എന്‍സിഇആര്‍ടി തയ്യാറാക്കിയ സെക്കന്‍ഡറി ക്ളാസുകളിലെ ചില വിഷയങ്ങള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ അമിതഭാരം ഉള്ളതാണെന്നും കാണാന്‍ വിഷമമില്ല. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ചുവടുപിടിച്ചുകൊണ്ട് തയ്യാറാക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടും അതനുസരിച്ച് തയ്യാറാക്കിയ പാഠപുസ്തകങ്ങളുമാണ് എട്ടാം ക്ളാസുവരെ ഇപ്പോള്‍ പഠിപ്പിച്ചുവരുന്നത്. എന്നാല്‍ ഇപ്പോഴത്തെ പാഠ്യപദ്ധതിയോ പാഠപുസ്തകങ്ങളോ അല്ല പ്രശ്നമായിട്ടുള്ളത്.

പ്രൈമറിതലത്തില്‍ തൊണ്ണൂറുകളുടെ ആരംഭത്തില്‍ കേരളത്തിലെ ചില ജില്ലകളില്‍ നടപ്പാക്കിയ പാഠ്യപദ്ധതി ഏകദേശം ഒരു ദശാബ്ദം മുമ്പ് കേരളമാകെ വ്യാപിപ്പിച്ചു. ബോധനരീതിയിലും മൂല്യനിര്‍ണയത്തിലും രീതിശാസ്ത്രപരമായ വ്യതിയാനത്തിനു തുടക്കംകുറിച്ച പരിഷ്കാരമായിരുന്നു അത്. ആ പരിഷ്കാരത്തോട് ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയവരുടെ കൂട്ടത്തില്‍ അദ്ധ്യാപകരും രക്ഷിതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമുണ്ടായിരുന്നു. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടുകൂടി പരിഷ്കാരവുമായി മുന്നോട്ടുപോയ സര്‍ക്കാരിന്റെ നടപടിയോട് അദ്ധ്യാപകര്‍ സഹകരിച്ചു. അദ്ധ്യാപക സംഘടനകളില്‍ ഭൂരിപക്ഷവും പുതിയ പദ്ധതി നടപ്പാക്കുന്നതിനെ അനുകൂലിച്ചു. പുതിയ പാഠ്യപദ്ധതിക്കനുകൂലമായി നിരത്തിയ സിദ്ധാന്തപരമായ കാര്യങ്ങളെ നേരിടുന്നതില്‍ പ്രാപ്തിയില്ലാതെപോയവര്‍ പരിഷ്കാരത്തെ അനുകൂലിക്കുകയും യാന്ത്രികമായി നടപ്പാക്കുകയും ചെയ്തു. പ്രവര്‍ത്തനാധിഷ്ഠിതവും ശിശുകേന്ദ്രിതവും ആയ ജ്ഞാന നിര്‍മിതി സിദ്ധാന്തമാണ് പുതിയ പാഠ്യപദ്ധതിയുടെ കാതല്‍. ഇതിനെ എതിര്‍ക്കുന്നതിനാവശ്യമായ കരുക്കള്‍ കയ്യിലില്ലാത്തതുകൊണ്ട് മെനക്കെട്ട് വായിച്ചുപഠിച്ച് തോല്‍പിക്കുന്നതിനേക്കാള്‍ നല്ലത് അനുകൂലികളായി അകത്തുകടന്ന് പദ്ധതിയെ വികലമാക്കുക എന്നതായിരുന്നു ഇക്കൂട്ടരുടെ തന്ത്രം.

കുട്ടികളെ ആനകളിയും പൂച്ചകളിയും പഠിപ്പിക്കുന്നതാണ് പുതിയ പാഠ്യപദ്ധതിയെന്ന് ചിലര്‍ കളിയാക്കി. അദ്ധ്യാപകന്റെ പ്രമാണികത്വത്തിന്റെ സ്ഥാനത്ത് പഠിതാവിന്റെ പ്രാമാണികത്വം അംഗീകരിക്കപ്പെട്ടു. പഠിതാവിനാണ് പ്രാമാണികത്വം എന്നതിനാല്‍ അദ്ധ്യാപകന്റെ പങ്ക് കുറഞ്ഞുവെന്നും കുട്ടി സ്വയം പഠിച്ചുകൊള്ളുമെന്നുമുള്ള യാന്ത്രികമായ നിലപാട് അദ്ധ്യാപകര്‍ കൈക്കൊണ്ടു. കുട്ടിയെ പഠനത്തിനു സഹായിക്കുന്ന കരുക്കള്‍ ഒരുക്കിക്കൊടുക്കുകയെന്ന ഉത്തരവാദപ്പെട്ട ജോലിയില്‍നിന്നും അദ്ധ്യാപകര്‍ പതിയെ തെന്നിമാറി. ആന്തരിക മൂല്യനിര്‍ണയത്തിലൂടെ ഉയര്‍ന്ന ഗ്രേഡുകള്‍ വാരിക്കോരി നല്‍കി പഠിതാക്കളേയും രക്ഷിതാക്കളേയും തൃപ്തിപ്പെടുത്തി. കൊട്ടിയടച്ച മനസ്സുമായി ഇരിക്കുന്ന അദ്ധ്യാപകരുടെമുന്നില്‍ പുതിയ പാഠ്യപദ്ധതിയുടെ ഗുണഗണങ്ങള്‍ വാഴ്ത്താന്‍ പോയവര്‍ നല്ല പ്രസംഗം കാഴ്ചവച്ച സുവിശേഷകന്റെ സംതൃപ്തിയോടെ മടങ്ങി. സര്‍ക്കാരുത്തരവിന്റെ ബലത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുനീങ്ങി. ആത്മാവു നഷ്ടപ്പെട്ട ഒരു ജഡമായി പുതിയ പാഠ്യപദ്ധതിയെ ഒരുക്കിയെടുത്ത് 'മമ്മി'യാക്കി പിരമിഡിനുള്ളില്‍ സ്ഥാപിച്ചു.

പുതിയ പാഠ്യപദ്ധതിയോട് മാനസികമായി പൊരുത്തപ്പെടാന്‍ എന്തുകൊണ്ടാണ് മദ്ധ്യവര്‍ഗത്തിന് കഴിയാതെപോയത്? അതിന് പ്രധാനകാരണം മദ്ധ്യവര്‍ഗത്തെ വാര്‍ത്തെടുത്ത വിദ്യാഭ്യാസ പദ്ധതിയുടെ സ്വഭാവമായിരുന്നു. കൊളോണിയല്‍ വിദ്യാഭ്യാസം ഇന്ത്യയിലാരംഭിച്ചകാലംമുതല്‍ വികസിപ്പിച്ചെടുത്ത ചേഷ്ടാവാദത്തിലധിഷ്ഠിത (behaviourist method)മായ ബോധനരീതിയുടെ ഉല്‍പന്നങ്ങളാണ് ഇന്നത്തെ അദ്ധ്യാപകരും രക്ഷിതാക്കളും പൊതു പ്രവര്‍ത്തകരുമെല്ലാം. അവര്‍ പഠിച്ചതും ശീലിച്ചതുമാണ് ഉത്തമം എന്നവര്‍ കരുതുന്നു. അതിനാല്‍ ആ പദ്ധതിതന്നെ തുടര്‍ന്നു പോകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. തങ്ങളുടെ മക്കളും അങ്ങനെതന്നെ പഠിക്കണമെന്ന് അവര്‍ ശഠിക്കുന്നു. ഒരു മതവിശ്വാസിയുടെ വിശുദ്ധ യുദ്ധ തീവ്രതയോടെ ആ വ്യവസ്ഥയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു.

പാഠപുസ്തകമെന്ന വേദപുസ്തകവും അദ്ധ്യാപകനെന്ന സര്‍വജ്ഞനുമായിരുന്നു ചേഷ്ടാവാദ വിദ്യാഭ്യാസത്തിന്റെ ആധാരശിലകള്‍. സമൂഹത്തിലെ ഭൂരിപക്ഷംപേരും അക്ഷരവിഹീനരും വിദ്യാഭ്യാസ സൌകര്യങ്ങള്‍ പരിമിതവുമായിരുന്ന ഒരു കാലഘട്ടത്തില്‍ പാഠപുസ്തകവും അദ്ധ്യാപകനും മാത്രമേ പഠിതാവിന് തുണയായിട്ടുള്ളു. ഇന്നിപ്പോള്‍ അതല്ല സ്ഥിതി. ശാസ്ത്രസാങ്കേതികരംഗത്തേയും വിവര വിനിമയ രംഗത്തേയും അത്ഭുതകരമായ മാറ്റങ്ങള്‍ വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റാന്‍ പര്യാപ്തമായി. പാഠപുസ്തകത്തിലൂടെയല്ലാതെതന്നെ കുട്ടിക്ക് വിവരങ്ങള്‍ ശേഖരിക്കാനും സ്വയം പഠിക്കാനും അവസരം കിട്ടുന്നു. വിവരം ലഭിക്കുന്ന വിഭവങ്ങളിലേക്ക് വിദ്യാര്‍ത്ഥിയെ നയിക്കുക എന്ന ധര്‍മമാണ് അദ്ധ്യാപകന് നിര്‍വഹിക്കാനുള്ളത്. എന്നാല്‍ വടിയും പാഠപുസ്തകവുമായി നില്‍ക്കുന്ന അദ്ധ്യാപകന്റെ ബിംബം മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ക്ക് പുതിയ രീതി ഉള്‍ക്കൊള്ളാനായില്ല. ഇവരാണ് പുതിയ പാഠ്യപദ്ധതിയെ അകത്തുനിന്ന് പരാജയപ്പെടുത്താന്‍ ശ്രമിച്ചത്.

പുതിയ പാഠ്യപദ്ധതിയുടെ സവിശേഷതകള്‍ അദ്ധ്യാപകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിനായി ആവിഷ്കരിച്ച പരിശീലന പരിപാടികളും യാന്ത്രികമായിപ്പോയി. പുതിയ പദ്ധതിയുടെ വക്താക്കളായി വന്ന ചെറുപ്പക്കാരെ ക്ഷമയോടെ കേള്‍ക്കാന്‍ മാനസികമായി തയ്യാറായിരുന്നില്ല, ഭൂരിപക്ഷം അദ്ധ്യാപകരും. അനാവശ്യമായ ഒരു തിന്മ എന്ന നിലയ്ക്കാണ് അദ്ധ്യാപകര്‍ അതിനെ സ്വീകരിച്ചത്. അവധി ദിവസങ്ങള്‍ നഷ്ടപ്പെടാതെയുള്ള ഏതൊരു പരിശീലനപരിപാടിയും സഹിക്കാന്‍ അവര്‍ ഒരുക്കമായിരുന്നു. ക്ളാസുമുറികളില്‍ കുട്ടികളെ കൈകാര്യംചെയ്ത അദ്ധ്യാപകന്റെ മനോഭാവമായിരുന്നു പരിശീലകന്മാരായി എത്തിയവര്‍ക്കും ഉണ്ടായിരുന്നത്. തന്നോളമോ തന്നെക്കാളുമോ പ്രായമുള്ളവരും സ്വന്തം പദവിയേയും പാണ്ഡിത്യത്തേയും സംബന്ധിച്ച് 'വേണ്ടത്ര' ബോദ്ധ്യമുള്ളവരുമായ അദ്ധ്യാപകരാണ് പഠിതാക്കളെന്ന് തിരിച്ചറിഞ്ഞ് അതിലേക്കാവശ്യമായ പരിശീലന തന്ത്രമാണ് ആവിഷ്കരിച്ച് നടപ്പാക്കേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധചെലുത്താതിരുന്നതിനാല്‍ പരിശീലനത്തിന്റെ ലക്ഷ്യം പൂര്‍ണ്ണമായി കൈവരിക്കാന്‍ കഴിയാതെപോയി.

പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കമിട്ടിട്ട് ഒരു പതിറ്റാണ്ടുകഴിഞ്ഞുവെങ്കിലും ട്രെയിനിംഗ് കോളേജുകളിലെ പാഠ്യപദ്ധതി കാലോചിതമായി പരിഷ്കരിക്കപ്പെടാതെ തുടരുകയാണ്. ട്രെയിനിംഗ് കോളേജുകളിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന് നേതൃത്വംകൊടുക്കേണ്ടത് സര്‍വകലാശാലകളാണ്. സമൂഹത്തില്‍ എന്തു നടക്കുന്നുവെന്ന് മനസ്സിലാക്കുന്നതില്‍ യാതൊരു താല്‍പര്യവുമില്ലാതെ നിസ്സംഗത പുലര്‍ത്തുകയാണ് കേരളത്തിലെ സര്‍വകലാശാലകള്‍. പുതിയ ബോധനരീതി സ്കൂളുകളില്‍ നടപ്പാക്കേണ്ട അദ്ധ്യാപകരെ പരിശീലിപ്പിക്കുന്നത് പഴയ രീതിശാസ്ത്രം. അദ്ധ്യാപക - വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ മാത്രമല്ല ബിരുദതല പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികളോടും ഇതേ നിസ്സംഗതയാണ് സര്‍വകലാശാലകള്‍ സ്വീകരിച്ചത്. പുതിയ പാഠ്യപദ്ധതി പ്രകാരം ഹയര്‍സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി 2007 ജൂണില്‍ കോളേജുകളിലെത്തിയ വിദ്യാര്‍ത്ഥികളെ എതിരേറ്റത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാഠ്യപദ്ധതിയും ബോധനരീതിയും. പാഠ്യപദ്ധതി പരിഷ്കരണത്തിനായി ഒരു ശ്രമവും നടത്താതെ നിസ്സംഗരായിനിന്ന സര്‍വ്വകലാശാലാഭരണകര്‍ത്താക്കളെ പരിഷ്കാരത്തിനു പ്രേരിപ്പിച്ചത് ഉന്നത വിദ്യാഭ്യാസ കൌണ്‍സിലായിരുന്നു. കൌണ്‍സില്‍ നല്‍കിയ പണമുപയോഗിച്ചാണ് സെമസ്റ്റര്‍ സമ്പ്രദായപ്രകാരമുള്ള പാഠ്യപദ്ധതി തയ്യാറാക്കി ബിരുദതലത്തില്‍ നടപ്പാക്കാന്‍ ഈ അദ്ധ്യയനവര്‍ഷം സര്‍വകലാശാലകള്‍ നടപടിയെടുത്തത്. എന്നിട്ടും കേരളത്തിലെ ആദ്യത്തെ സര്‍വകലാശാല അത് അടുത്ത വര്‍ഷത്തേക്ക് നീട്ടിവച്ചു. ചുരുക്കിപ്പറഞ്ഞാല്‍ 2007ല്‍ നടപ്പാക്കേണ്ടിയിരുന്ന പാഠ്യപദ്ധതി പരിഷ്കരണം രണ്ടുവര്‍ഷത്തിനുശേഷമാണ് നടപ്പാക്കിത്തുടങ്ങിയതെന്നര്‍ത്ഥം.

സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നവര്‍ സിബിഎസ്ഇ/ഐസിഎസ്സി സിലബസ് പഠിപ്പിക്കുന്ന സ്കൂളുകളിലേക്ക് തങ്ങളുടെ മക്കളെ അയച്ചു. തങ്ങളുടെ നിലപാട് ന്യായീകരിക്കാനായി കേരള പാഠ്യപദ്ധതിയെ തള്ളിപ്പറഞ്ഞു. ഇതൊരു നിശ്ശബ്ദവിപ്ളവമായിരുന്നു. പുതിയ പാഠ്യപദ്ധതിയെപ്പറ്റി ആദ്യമുണ്ടാക്കിയ ബഹളമല്ലാതെ പിന്നീടതേപ്പറ്റി ആരും പരസ്യമായി പറഞ്ഞില്ല. അതിനര്‍ത്ഥം ആ പാഠ്യപദ്ധതി സമൂഹം അംഗീകരിച്ചു എന്നല്ല. അംഗീകരിച്ചതായി ഭാവിക്കുകയായിരുന്നു. അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ കുട്ടികളെ ചേര്‍ത്തു പഠിപ്പിക്കാനുള്ള സാമ്പത്തികശേഷിയുള്ളവര്‍ അങ്ങനെ ചെയ്തു. ആരവങ്ങളൊന്നുമില്ലാതെ നടന്ന ഈ മാറ്റം ആരുടെയും ശ്രദ്ധയില്‍പെട്ടില്ല. സര്‍ക്കാര്‍-എയിഡഡ് വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തില്‍ കുറവുവരികയും തസ്തികകള്‍ നഷ്ടമാവുകയും ചെയ്തപ്പോഴാണ് അദ്ധ്യാപക സംഘടനകള്‍ ആ പ്രശ്നത്തിന്റെ ഗൌരവം മനസ്സിലാക്കിയത്. ഇപ്പോള്‍ അവര്‍ക്കുമാത്രമേ ഇതൊരു തലവേദനയായിട്ട് തീര്‍ന്നിട്ടുള്ളു. മറ്റാര്‍ക്കും ഇതൊരു പ്രശ്നമേയല്ല. ജോലിയില്ലെങ്കിലും ശമ്പളം നല്‍കി അവരെ നിലനിര്‍ത്തുകയോ, അല്ലെങ്കില്‍ വിദ്യാര്‍ത്ഥി-അദ്ധ്യാപക അനുപാതത്തില്‍ മാറ്റംവരുത്തി മുഴുവന്‍പേരുടെയും തസ്തിക ഉറപ്പാക്കുകയോ വേണം എന്നതാണ് സംഘടനകളുടെ നിലപാട്. ഇന്നത്തെ സാഹചര്യത്തില്‍ അത് ശരിയായ നിലപാടുതന്നെയാണ്. എന്നാല്‍ മദ്ധ്യവര്‍ഗം തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നാല്‍ ഭാവിയിലും പ്രശ്നം രൂക്ഷമാവും. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുവരുമ്പോള്‍ അനുപാതം മാറ്റി അദ്ധ്യാപകരെ സംരക്ഷിക്കണമെന്ന് എത്രകാലം ഉത്തരവാദിത്വബോധമുള്ള സംഘടനകള്‍ക്ക് പറയാന്‍ കഴിയും. അതിനാല്‍ രോഗത്തിന്റെ കാരണം മനസ്സിലാക്കി ചികില്‍സ നടത്തുന്നതാണ് ഉത്തമം.

എന്താണ് സിബിഎസ്ഇ/ഐസിഎസ്സി പാഠ്യപദ്ധതികളോട് പ്രിയം കൂടാന്‍ കാരണം? കേരള പാഠ്യപദ്ധതി 'ആനകളിയും പൂച്ചകളിയും' ആയതുകൊണ്ടല്ല. അവര്‍ തയ്യാറാക്കിയിരിക്കുന്ന പാഠപുസ്തകങ്ങള്‍ കേരളത്തിന്റേതിനേക്കാള്‍ മേന്മയേറിയതുകൊണ്ടുമല്ല. അവിടെ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ യോഗ്യത ഒരു ഘടകമാണ്. സെക്കന്‍ഡറി ക്ളാസുകള്‍ മുതല്‍ മുകളിലോട്ട് അതാതു വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബിഎഡും ഉള്ളവരെ മാത്രമേ അദ്ധ്യാപകരായി നിയമിക്കാന്‍ പാടുള്ളുവെന്ന് എന്‍സിഇആര്‍ടി നിഷ്കര്‍ഷിക്കുന്നു. എന്നുമാത്രമല്ല ഒന്‍പതാം ക്ളാസുമുതല്‍ പ്രത്യേകവിഷയങ്ങളായിട്ടാണ് അവിടെ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലാകട്ടെ ഫിസിക്കല്‍ സയന്‍സ്, നാച്വറല്‍സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ ക്രമത്തിലാണ്. ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനായി അതാതു വിഷയത്തില്‍ അടിസ്ഥാനബിരുദവും ബിഎഡും മതി എന്നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇംഗ്ളീഷ് പഠിപ്പിക്കാന്‍ ആ ഭാഷയില്‍ ബിരുദം വേണമെന്നില്ല. മേല്‍ പ്രസ്താവിച്ച വിഷയങ്ങളും ഗണിതവും പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് ഇംഗ്ളീഷും പഠിപ്പിക്കാം എന്നാണ് വ്യവസ്ഥ. ഈയടുത്തകാലത്തായി ഇംഗ്ളീഷ് ഭാഷാ ബിരുദധാരികളെ അദ്ധ്യാപകരായി നിയമിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും അദ്ധ്യാപകര്‍ അത് പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിട്ടില്ല. കാരണം തസ്തികകള്‍ നഷ്ടപ്പെടും എന്നതുകൊണ്ടുതന്നെ.

ബിരുദതലത്തില്‍ ഇംഗ്ളീഷ് ഐഛികമായി എടുത്തുപഠിക്കാത്ത ഒരാള്‍ ഇംഗ്ളീഷ് പഠിപ്പിക്കുന്നത് എത്രമാത്രം ഗുണംചെയ്യും? ഇന്നലെ ചെയ്തോരബദ്ധം ഇനിയും തുടരേണ്ടതുണ്ടോ? ഫിസിക്സ് ഐഛികവിഷയമായി എടുത്തയാള്‍ കെമിസ്ട്രി പഠിപ്പിക്കുന്നു. തിരിച്ചും സംഭവിക്കുന്നു. രണ്ടുകൂട്ടരും ഉപവിഷയമായി ബിരുദതലത്തില്‍ പഠിച്ചിട്ടുണ്ട് എന്ന വാദം ഉന്നയിക്കാം. എങ്കിലും ഐഛിക വിഷയത്തെപോലെയല്ലല്ലോ ഉപവിഷയം? ഇതിനേക്കാള്‍ രൂക്ഷമാണ് സോഷ്യല്‍ സയന്‍സില്‍. ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രതന്ത്രം, ധനതത്വശാസ്ത്രം, വാണിജ്യപഠനം എന്നിങ്ങനെ ചില പ്രധാന വിഷയങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് പ്രസ്തുതവിഷയം. ഉദ്ഗ്രഥിതമാണ് പാഠപുസ്തകം എന്നാണ് സങ്കല്‍പമെങ്കിലും ഈ വിഷയങ്ങള്‍ പ്രത്യേക അദ്ധ്യായങ്ങളായിട്ടാണ് പാഠപുസ്തകത്തില്‍ നിലനില്‍ക്കുന്നത്. ഭൂമിശാസ്ത്രം ഉപവിഷയമായിപ്പോലും പഠിച്ചിട്ടില്ലാത്തവര്‍ ആ വിഷയം പഠിപ്പിക്കേണ്ടതായി വരുന്നു. മറ്റുവിഷയങ്ങള്‍ ഉപവിഷയങ്ങളായിപ്പോലും പഠിച്ചിട്ടില്ലാത്ത ഭൂമിശാസ്ത്രകാരന്‍ ആ വിഷയങ്ങള്‍ പഠിപ്പിക്കേണ്ടതായി വരുന്നു. സ്വഭാവികമായും അത്തരം വിഷയങ്ങള്‍ വിരസവും മനസ്സിലാകാത്തതുമായിത്തീരും. കുട്ടികള്‍ ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളെയോ സ്വകാര്യ ട്യൂഷനെയോ ആശ്രയിക്കുന്നു. പൊതുവിദ്യാഭ്യാസം സൌജന്യമാണെങ്കിലും ട്യൂഷന് കാശുകൊടുക്കണമല്ലോ. അതിനാല്‍ കാശുള്ളവര്‍ സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകളിലേക്ക് കുട്ടികളെ അയക്കുന്നു. കേരളത്തിലെ പാഠ്യപദ്ധതി നവീകരിച്ചതിന്റെ ഫലമായി സംഭവിച്ചതാണിത്. അതാണ് മുമ്പ് സൂചിപ്പിച്ചത്. പാഠ്യപദ്ധതികള്‍ തമ്മില്‍ താരതമ്യംചെയ്താല്‍ വലിയ അന്തരമൊന്നും കാണാന്‍ കഴിയില്ലായെന്ന്. എന്നാല്‍ പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ നിലവാരം വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണമായിത്തീരുന്നു. ജ്ഞാനനിര്‍മിതി സിദ്ധാന്തപ്രകാരം പഠിതാവിനെ സഹായിക്കാന്‍ അദ്ധ്യാപകന്‍ പ്രാപ്തനായിരിക്കണം. അതിനയാള്‍ക്ക് അതാതു വിഷയങ്ങളില്‍ പാണ്ഡിത്യമുണ്ടാവണം. ഒരു സാധാരണ ബിരുദധാരിയുടെ നിലവാരം എന്തെന്ന് കേരള സമൂഹത്തിലുള്ള ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്.

ഈയൊരു സാഹചര്യത്തിലാണ് ഹൈസ്കൂള്‍ ക്ളാസുകളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ വേണം അദ്ധ്യാപകരാകാന്‍ എന്ന എന്‍സിഇആര്‍ടി നിബന്ധന പ്രസക്തമാവുന്നത്. അദ്ധ്യാപകരുടെ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത പുനര്‍നിര്‍ണയിച്ച് ഭാവിനിയമനങ്ങള്‍ക്ക് അത് ബാധകമാക്കേണ്ടതാണ്. അത് പൂര്‍ണമായി നടപ്പാക്കപ്പെടുന്നതുവരെയുള്ള പരിണാമദിശയില്‍ നിലവിലുള്ള അദ്ധ്യാപകര്‍ക്ക് അവരവരുടെ വിഷയങ്ങളില്‍ വിജ്ഞാനവര്‍ദ്ധനവിന് സഹായകരമാവുന്നതരത്തിലുള്ള പരിശീലനം നല്‍കണം. ഏഴെട്ടുവര്‍ഷം മുമ്പുവരെ അത്തരത്തിലുള്ള പരിശീലനം ട്രെയിനിംഗ് കോളേജുകള്‍ കേന്ദ്രീകരിച്ച് നല്‍കിയിരുന്നു. എന്നാല്‍ പുതിയ പാഠ്യപദ്ധതി നിലവില്‍ വന്നതിനുശേഷമുള്ള പരിശീലനം ബോധനരീതി കേന്ദ്രീകരിച്ചായിരുന്നു. തല്‍ഫലമായി അദ്ധ്യാപകര്‍ക്ക് പാഠപുസ്തകത്തിലെ സാമാന്യം ഗഹനമായ ഉള്ളടക്കം വിനിമയംചെയ്യാനുള്ള പ്രാപ്തി സംഭരിക്കാന്‍ കഴിയാതെപോയി.

ഇതേപോലെ പ്രാധാന്യമുള്ളതാണ് അദ്ധ്യാപകരുടെ നിയമനരീതി. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബിഎഡുമാണ് നിയമനത്തിനുള്ള യോഗ്യത. യോഗ്യതയുള്ളവരെല്ലാം ഒരേപോലെ കഴിവുള്ളവരാകണമെന്നില്ല. അതിനാല്‍ കഴിവുള്ളവരെ തെരഞ്ഞെടുക്കാനുള്ള ഒരു സംവിധാനം ഉണ്ടാകേണ്ടതുണ്ട്. സര്‍ക്കാര്‍ സ്കൂളുകളില്‍ പിഎസ്സി വഴിയാണ് നിയമനം നടത്തുന്നത്. എഴുത്തുപരീക്ഷയും അഭിമുഖപരീക്ഷയും നടത്തിയതിനുശേഷമാണ് അര്‍ഹതപ്പട്ടിക തയ്യാറാക്കുന്നത്. എയിഡഡ് സ്കൂളുകളിലാകട്ടെ ഇങ്ങനെയൊരേര്‍പ്പാടേയില്ല. അടിസ്ഥാന യോഗ്യതയുള്ള ആരേയും സ്വന്തം ഇഷ്ടപ്രകാരം മാനേജര്‍ക്ക് നിയമിക്കാം. അദ്ധ്യാപകനിയമനത്തെ ഒരു വ്യക്തിയുടെ തൊഴില്‍ പ്രശ്നമായി മാത്രം കണ്ടാല്‍ പോര. ഭാവിതലമുറയുടെ ശേഷിയേയും അഭിരുചിയേയും മനോഭാവത്തെയും രൂപപ്പെടുത്തുന്ന ഉത്തരവാദിത്വമാണ് അദ്ധ്യാപകനില്‍ അര്‍പ്പിതമായിരിക്കുന്നത്. അതിനാല്‍ അദ്ധ്യാപകനിയമനം വളരെ കരുതലോടുകൂടി നടത്തേണ്ട ഒരു കാര്യമാണ്.

കോളേജദ്ധ്യാപകനാകാന്‍ നെറ്റ് (National Eligibility Test - NET) പാസാകണം എന്നാണ് യുജിസി നിശ്ചയിച്ചിരിക്കുന്നത്. കേരളത്തില്‍ ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകനാകാന്‍ സെറ്റ് (State Eligibility Test - SET) പാസാകണം എന്നാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. അത് ഹയര്‍സെക്കന്‍ഡറി തുടങ്ങിയ കാലംമുതല്‍ കേരളത്തില്‍ നിലവിലുള്ള ചാട്ടമാണ്. ഇതേ മാതൃകയില്‍ ഹൈസ്കൂള്‍ അദ്ധ്യാപകനിയമനത്തിലും ഒരു അരിപ്പ ഏര്‍പ്പെടുത്തേണ്ടത് ഗുണനിലവാരത്തിന് അനിവാര്യമാണ്. സെക്കന്‍ഡറി ഹയര്‍ സെക്കന്‍ഡറി തലത്തെ സംയോജിപ്പിച്ച് ഒന്‍പതാംക്ളാസ് മുതല്‍ പഠിപ്പിക്കുന്നതിന് ബിരുദാനന്തര ബിരുദമുള്ളവരെത്തന്നെ അദ്ധ്യാപകരായി നിയമിക്കുകയാണെങ്കില്‍ ഇപ്പോള്‍ നിലവിലുള്ള സെറ്റ് പരീക്ഷതന്നെ മതിയാകും. ആ പരീക്ഷ കുറെക്കൂടി കാര്യക്ഷമമാക്കിയാലും മതി.

പതിനാലുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം സൌജന്യവും നിര്‍ബന്ധിതവുമാക്കുന്നതാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്ന നിയമം. വിദ്യാഭ്യാസം പ്രാഥമികമായാലും സെക്കന്‍ഡറിയോ ഹയര്‍സെക്കന്‍ഡറിയോ ആയാലും ഗുണമേന്മയുള്ളത് ലഭിക്കേണ്ടത് വിദ്യാര്‍ത്ഥിയുടെ അവകാശമാണ്. അത് വിതരണം ചെയ്യേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അതോടൊപ്പംതന്നെ പൊതു വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയും നിലവാരവും സംരക്ഷിക്കേണ്ടതും സര്‍ക്കാരിന്റെ ബാദ്ധ്യതയാണ്. പൊതുമേഖലാ വിദ്യാഭ്യാസത്തിലേക്ക് സ്വകാര്യ പങ്കാളികളെ കൊണ്ടുവരാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുകയാണ്. അതിന്റെ സമീപനരേഖ പ്രസിദ്ധീകരിച്ച് അഭിപ്രായങ്ങള്‍ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്. പൊതുമേഖലാ-സ്വകാര്യമേഖലാ സഹകരണം (Public Private Partnership - PPP) എന്ന പദ്ധതി സമീപഭാവിയില്‍ത്തന്നെ നിലവില്‍ വരുമെന്ന് ഉറപ്പാണ്. അത്തരമൊരു സാഹചര്യത്തില്‍ കേരളത്തിലെ പൊതുമേഖലാ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ വിദ്യാലയങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പും പാഠ്യപദ്ധതിയുടെ കാര്യക്ഷമമായ വിനിമയവും ഒഴിവാക്കാനാവാത്തതാണ്. ആദ്യത്തേതിന് കേന്ദ്ര നിയമത്തില്‍ അനുശാസിക്കുന്ന സ്കൂള്‍ മാനേജ്മെന്റ് കൌണ്‍സിലും രണ്ടാമത്തേതിന് അദ്ധ്യാപകരുടെ യോഗ്യതാ പുനര്‍നിര്‍ണയവും പുന:പരിശീലനവുമാണ് പോംവഴികള്‍. അതാണ് സര്‍ക്കാര്‍ അടിയന്തിരമായി നടപ്പാക്കേണ്ടത്.

(സര്‍ക്കാര്‍-സ്വകാര്യ മൂലധനപങ്കാളിത്തം വിദ്യാഭ്യാസത്തില്‍ എന്ന ലേഖനവും വായിക്കാം)
*
വി കാര്‍ത്തികേയന്‍നായര്‍ ചിന്ത വാരിക

4 comments:

വര്‍ക്കേഴ്സ് ഫോറം said...

എന്തുകൊണ്ടാണ് കേരള പാഠ്യപദ്ധതിയുടെ നിലവാരം താണതും സിബിഎസ്ഇ, ഐസിഎസ്സി പദ്ധതികള്‍ മെച്ചപ്പെട്ടതും എന്ന തോന്നലുണ്ടാകാന്‍ കാരണം? ഈ രണ്ടു പദ്ധതികളും തമ്മില്‍ താരതമ്യംചെയ്താല്‍ ആ തോന്നലിന് അടിസ്ഥാനമില്ലായെന്നു കാണാന്‍ സാധിക്കും. എന്നു മാത്രമല്ല എന്‍സിഇആര്‍ടി തയ്യാറാക്കിയ സെക്കന്‍ഡറി ക്ളാസുകളിലെ ചില വിഷയങ്ങള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ അമിതഭാരം ഉള്ളതാണെന്നും കാണാന്‍ വിഷമമില്ല. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ചുവടുപിടിച്ചുകൊണ്ട് തയ്യാറാക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടും അതനുസരിച്ച് തയ്യാറാക്കിയ പാഠപുസ്തകങ്ങളുമാണ് എട്ടാം ക്ളാസുവരെ ഇപ്പോള്‍ പഠിപ്പിച്ചുവരുന്നത്. എന്നാല്‍ ഇപ്പോഴത്തെ പാഠ്യപദ്ധതിയോ പാഠപുസ്തകങ്ങളോ അല്ല പ്രശ്നമായിട്ടുള്ളത്.

Anonymous said...

Kulippichchu kulippichchu kochchillaathaayi

Anonymous said...

സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നവര്‍ സിബിഎസ്ഇ/ഐസിഎസ്സി സിലബസ് പഠിപ്പിക്കുന്ന സ്കൂളുകളിലേക്ക് തങ്ങളുടെ മക്കളെ അയച്ചു. തങ്ങളുടെ നിലപാട് ന്യായീകരിക്കാനായി കേരള പാഠ്യപദ്ധതിയെ തള്ളിപ്പറഞ്ഞു. ഇതൊരു നിശ്ശബ്ദവിപ്ളവമായിരുന്നു. പുതിയ പാഠ്യപദ്ധതിയെപ്പറ്റി ആദ്യമുണ്ടാക്കിയ ബഹളമല്ലാതെ പിന്നീടതേപ്പറ്റി ആരും പരസ്യമായി പറഞ്ഞില്ല. അതിനര്‍ത്ഥം ആ പാഠ്യപദ്ധതി സമൂഹം അംഗീകരിച്ചു എന്നല്ല. അംഗീകരിച്ചതായി ഭാവിക്കുകയായിരുന്നു. അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ കുട്ടികളെ ചേര്‍ത്തു പഠിപ്പിക്കാനുള്ള സാമ്പത്തികശേഷിയുള്ളവര്‍ അങ്ങനെ ചെയ്തു. ആരവങ്ങളൊന്നുമില്ലാതെ നടന്ന ഈ മാറ്റം ആരുടെയും ശ്രദ്ധയില്‍പെട്ടില്ല

At least now agreed that the new educational change was a farce and common man rejected it.

The main culprit in the education degradation is the SCERT text books, it contains no information , no explanation , no direct answers. only some questions to the student.

To find the answer of the unanswered questions, one is forced to buy Labour India or School Master. They are making crores of rupees from Keralities simply because of the fact that the SCERT text books are useless.

Anonymous said...

NCERT text books are rich in content but bit tough for an average student, but there is no question unanswered in that. The teachers are not aware of SCERT hand books, they are simply not trained, trained people are CPM supporters or their union members and most of them Sasthra Sahithya parshat etc people. They have no time to teach they are busy with various party activities they have to particiate in SFI strikes, DYFI picketing, KSTA meetins, CITU meetings, different yathras , Human chains , Human walls etc etc.

So the parent, children, teacher, principal are all behaving like 'dog with a coconut unshelled', SCERT books are useless, they have not given any handbooks, not even syllabus!!!

Just have a look at syllabus & model question paper published in DHSE website, you will never seen such undecipherable syllabus , some old cyclostyled pages which always refer some NCERT books or some hand book which is not available to most of teachers leave alone students. Such a shameful state of education you will never see in this country in this computer age.

Blessed are thou who put their children to CBSE ICSE, because at least they know what to study what to teach what questions expected.

Damned are thou unfortunate millons who put their children to Kerala State syallabus, because they dont know whats syllabus, whats is model question, whats is reference, where to look at for answers.

Ivar cheyyunnathenthennu ivar thanne ariyunnilla, ippol joli pokum enna condition aayppol puthiya nyayavum kondirangiyirikkunnu.

ഒരു തലമുറയെ നശിപ്പിക്കുന്ന ഇവനെയൊക്കെ തിരണ്ടിവാല്‍ കൊണ്ടടിക്കണം