Thursday, May 27, 2010

കണ്ണൂരിന്റെ കഥ

കാനത്തൂര്‍ എന്നായിരുന്നു കണ്ണൂരിന്റെ പഴയ പേര്. ഇന്നത്തെ കണ്ണൂര്‍ പട്ടണത്തിന്റെ തെക്ക് കിഴക്കായി ഏതാണ്ട് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ചാലക്കുന്നുകളിലൂടെ, താഴെ ചൊവ്വയിലെ സമതലങ്ങളിലൂടെ, തയ്യില്‍ പ്രദേശത്തിലൂടെ വളരെ മുമ്പ് സമൃദ്ധ ജലവാഹിനിയായി കാനംപുഴ ഒഴുകിയിരുന്നു. ആദികടലായി എന്നറിയപ്പെടുന്ന കടലായിയിലാണ് പുഴ കടലില്‍ പതിക്കുന്നത്. ഉത്ഭവസ്ഥാനങ്ങളിലെ സ്രോതസ്സുകള്‍ അടഞ്ഞുപോയെങ്കിലും അല്പമൊക്കെ മലിനജല വാഹിനിയായി നേര്‍ത്ത രൂപത്തില്‍ കാനം പുഴ ഇന്നും ഒഴുകുന്നു. വരള്‍ച്ചയുടെ നാളുകളില്‍ അഴിമുഖത്ത് പൂഴിനിറഞ്ഞ് കടലും പുഴയും തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെട്ടിരിക്കും. വര്‍ഷകാലത്ത് ബന്ധം പുനഃസ്ഥാപിക്കപ്പെടും. ചിലപ്പോള്‍ മണ്ണ് നീക്കാന്‍ മനുഷ്യാധ്വാനം വേണ്ടിവരും. അവേരക്കുന്നുകളുടെയും കടലായിക്കുന്നുകളുടെയും ചരിവിലൂടെ ഒഴുകുന്ന പുഴയുടെ വടക്കന്‍ കരയാണ് കാനത്തൂര്‍ പട്ടണമായി വളര്‍ന്ന് വികസിച്ചത്. കാനത്തൂര്‍ വിദേശികളുടെ കൈയില്‍ കാനനൂരായി. പിന്നെ കണ്ണൂര്‍ എന്നും ചുരുക്കപ്പേരായി.

സ്ഥലനാമം കണ്ണൂര്‍ എന്നായപ്പോള്‍ കടലായിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കണ്ണന്റെ ഊര് എന്നും ചിലര്‍ ഈ പ്രദേശത്തിന് നാമകല്പന നല്‍കി. ചിറക്കല്‍ ടി ബാലകൃഷ്ണന്‍നായര്‍ ചൂണ്ടിക്കാണിച്ചതുപോലെ ഏറെ നൂറ്റാണ്ടുകാലം കാനത്തൂര്‍ എന്നുതന്നെയാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. അതിപുരാതനമായ കടല്‍ക്കരയിലെ ദേവീക്ഷേത്രം 'കാനത്തൂര്‍കാവ് ' എന്നാണല്ലൊ അറിയപ്പെടുന്നത്. കണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ ഒരു വാര്‍ഡിന്റെ പേര് ഇന്നും കാനത്തൂര്‍ എന്നുതന്നെയാണ്. കാനത്തൂര്‍ എന്നതാണ് ജനമനസ്സുകളില്‍ എത്രയോ നൂറ്റാണ്ടുകാലം പതിഞ്ഞിരുന്ന പേര് എന്ന് മേല്‍ സൂചനകളില്‍നിന്നും വ്യക്തം.

ചക്രവണ്ടികളും പുഴകള്‍ക്ക് പാലവുമില്ലാതിരുന്ന കാലത്ത് ജലഗതാഗതത്തെ ആശ്രയിച്ചും പുഴയോരങ്ങളില്‍ കൃഷി നടത്തിയുമാണ് ഒരു സമൂഹം ജീവിച്ച് പടര്‍ന്നു പന്തലിക്കുന്നത്. കാനംപുഴയുടെ വടക്കന്‍കരയില്‍ കാനത്തൂര്‍ പട്ടണം വളര്‍ന്നുവന്നതും ഈ പുഴ വഴിയുള്ള ഗതാഗതത്തെ ആശ്രയിച്ചുതന്നെയാണ്. തൊട്ടടുത്ത വളര്‍പട്ടണം പുഴയുടെ അത്രയും ഗരിമ കാനം പുഴയ്ക്കില്ലായിരുന്നു. അതുകൊണ്ടാണ് പഴയകാലത്ത് വളര്‍പട്ടണത്തോളം വലുപ്പവും പ്രശസ്തിയും കാനത്തൂരിന് ഇല്ലാതെ പോയത്. ഇന്നത്തെ മാപ്പിളബേയിലും കടലായിയിലും തുറമുഖങ്ങള്‍ വികസിച്ചുവന്നതോടെയാണ് കണ്ണൂര്‍ ചരിത്രത്തില്‍ ശ്രദ്ധേയമാവുന്നത്.

കാനംപുഴയുടെ തീരത്തെ കൈപ്പാട് നിലങ്ങളില്‍ കൃഷി ചെയ്തും മത്സ്യബന്ധനം നടത്തിയും ജീവിച്ചുവന്ന ചെറുമരാണ് കണ്ണൂര്‍ പ്രദേശത്തെ ആദിമര്‍. ഇന്നും അവേരക്കുന്നുകളിലെ താമസക്കാരില്‍ വലിയഭാഗം ഈ വിഭാഗം തന്നെയാണ്. വ്യാപാരബന്ധങ്ങള്‍ വഴിയും വടക്കുനിന്നുള്ള കുടിയേറ്റം വഴിയും പിന്നീട് പല ജനവിഭാഗങ്ങള്‍ വന്നുചേര്‍ന്നിരിക്കാം. അതില്‍ നിന്നായിരിക്കണം പില്‍ക്കാലത്തെ ജാതിസമൂഹങ്ങള്‍ വികസിച്ചുവന്നത്. കണ്ണൂരിലെ തീയര്‍ സിലോണില്‍നിന്നു വന്നവരാണെന്ന് ഒരൈതിഹ്യമുണ്ട്. അതുപോലെ നായന്മാര്‍ നാഗാലാന്‍ഡില്‍ നിന്നു വന്നവരാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. സിലോണില്‍നിന്ന് ചിലര്‍ വന്നിരിക്കാന്‍ ഇടയുണ്ട് എന്ന് ഇ എം എസ്സ് അഭിപ്രായപ്പെടുന്നുണ്ട് * .

കറകളഞ്ഞ ദ്രാവിഡ ജീവിത രീതിയാണ് ഈ സമൂഹം വച്ച്പുലര്‍ത്തിയിരുന്നത്. സംഘകാലത്തെ കൊറ്റാവൈ എന്ന മാതൃപൂജയുടെ സ്ഥാനത്ത് 'ശ്രീകൂരുമ്പ' എന്ന അമ്മദൈവ പൂജയാണ് പ്രചാരത്തിലുണ്ടായിരുന്നത്. എ ഡി 10-ാം നൂറ്റാണ്ടില്‍ വടക്കന്‍ കേരളത്തില്‍ തീരദേശത്ത് ഒട്ടേറെ ശ്രീ കൂരുമ്പക്കാവുകള്‍ നിലവിലുണ്ടായിരുന്നു. കണ്ണൂരില്‍ കടല്‍ക്കരയിലെ കാനത്തൂര്‍ കാവും തയ്യില്‍ പ്രദേശത്തെ ശ്രീകൂരുമ്പക്കാവും ഏറെ പ്രസിദ്ധമാണ്. കൊടുങ്ങല്ലൂരമ്മയുടെയും, സംഘകാലത്തെ പ്രധാന തമിഴ് കൃതിയായ ചിലപ്പതികാരത്തിലെ നായിക കണ്ണകിയുടെയും കഥകള്‍ ഇഴചേര്‍ന്നതാണ് ശ്രീകൂരുമ്പയുടെ മിത്തുകള്‍. അതി പ്രശസ്ത നര്‍ത്തകിയായിരുന്നുവെങ്കിലും കടുത്ത ദാരിദ്ര്യത്തിലാണ് കണ്ണകിയും ഭര്‍ത്താവ് കോവലനും ജീവിച്ചിരുന്നത്. ജീവിത നിവൃത്തിക്കായി തന്റെ കാല്‍ച്ചിലങ്കകളിലൊന്ന് വില്‍ക്കാന്‍ പറഞ്ഞയച്ച ഭര്‍ത്താവ് കോവലനെ പാണ്ഡ്യരാജാവ് കള്ളനെന്ന് മുദ്രകുത്തി വധിച്ചുകളഞ്ഞ വിവരമറിഞ്ഞ കണ്ണകി ദിവ്യശക്തികൊണ്ട് മധുരാനഗരം എരിച്ചുകളഞ്ഞുവെന്നും പിന്നീട് തെക്കോട്ട് നടകൊണ്ട് കൊടുങ്ങല്ലൂരിലെത്തി കൊടുങ്ങല്ലൂരമ്മയായെന്നും ആണ് ഐതിഹ്യം.

എ ഡി 10, 11 നൂറ്റാണ്ടുകളിലാണ് ദ്രാവിഡ സംസ്കാരം പിന്‍തള്ളപ്പെടുന്നതും കണ്ണൂരില്‍ പുത്തല്‍കൂറ്റുകാര്‍ ആധിപത്യമുറപ്പിക്കുന്നതും. അക്കാലത്തെ ഭരണാധികാരികളായിരുന്ന മൂഷികന്മാര്‍ ഏഴിമലയില്‍നിന്ന് വളര്‍പട്ടണത്തേക്ക് ഭരണ കേന്ദ്രം മാറ്റുന്നതും ഇതേ കാലത്തുതന്നെയാണ്. വല്ലഭന്‍ രണ്ടാമന്‍ വളര്‍പട്ടണത്ത് വലഭപട്ടണവും ഒരു കോട്ടയും വാളോര്‍ പെരുങ്കളരിയും നിര്‍മിച്ചു. കളരിവാതുക്കലമ്മയ്ക്ക് ആരാധനാലയം നിര്‍മിക്കുകയും ചെയ്തു. വല്ലഭന്റെ പിന്തുണയോടെയാണ് ആര്യന്മാര്‍ കണ്ണൂരിലെത്തുന്നത്. കര്‍ണാടകത്തില്‍നിന്ന് ബ്രഹ്മണന്മാര്‍ തയ്യില്‍ പ്രദേശത്ത് വന്നെത്തുന്നതും ഏതാണ്ട് ഇതേ കാലത്താണ്.

ഇതിനും ഏറെ മുമ്പുതന്നെ അറേബിയന്‍ന്മാരും ചൈനക്കാരും വ്യാപാരാവശ്യത്തിന് കണ്ണൂര്‍ തീരത്ത് എത്തിയിരുന്നു. ചീനവല, ചീനച്ചട്ടി, ചീന (തോണി) തുടങ്ങിയ മലയാള പദങ്ങള്‍ ചൈനീസ് വ്യാപാരത്തിന്റെ പഴക്കത്തെയും സ്വാധീനത്തെയും സൂചിപ്പിക്കുന്നു. തഞ്ചാവൂരില്‍നിന്നും ചെട്ടികളും ധാരാളമായി കണ്ണൂര്‍ക്കരയില്‍ എത്തിയിരുന്നു. അവരുടെ സ്വാധീനംകൊണ്ടാണ് കണ്ണൂര്‍ കോവിലുകളുടെ നഗരമായി മാറിയത്. ഏറ്റവും പ്രശസ്തം റെയില്‍വേസ്റ്റേഷന് അല്പം വടക്കായുള്ള മുനീശ്വരന്‍ കോവില്‍തന്നെ. അതുപോലെ സ്വാമിമഠവും. തൊട്ടടുത്ത കാമാക്ഷിഅമ്മന്‍ കോവില്‍, മുത്ത്മാരി അമ്മന്‍കോവില്‍ എന്നിവയും പ്രശസ്തമാണ്. നവരാത്രി കാലങ്ങളിലെ ദുര്‍ഗാ പൂജയ്ക്കും, ആ ദിവസങ്ങളിലെ സംഗീതസപര്യക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കോലത്തിരിമാര്‍ പില്‍ക്കാലത്ത് കണ്ണൂര്‍ ഭരണാധികാരികളായി മാറിയപ്പോള്‍ അവരുടെ അമ്മദൈവമായ കോലത്തിങ്കല്‍തായ് (തായ് പരദേവത) എന്ന മാതാവിനെയും ആരാധിക്കാന്‍ തുടങ്ങി. താളിക്കാവിലെ പ്രധാന തെയ്യങ്ങളിലൊന്നാണ് തായ്പ്പരദേവത.

കടല്‍വാണിഭം ആദിമകാലം മുതല്‍ കണ്ണൂരിന്റെ വരുമാന മാര്‍ഗമായിരുന്നു. കോലത്തിരിയും പിന്നീട് അറക്കല്‍ ബീവിയും കച്ചവടം കൊണ്ടാണ് സമ്പത്ത് വര്‍ധിപ്പിച്ചത്. ലൈറ്റ്ഹൌസ് ഇല്ലാതിരുന്ന കാലത്ത് കടലായി കടപ്പുറത്തെ "കപ്പല്‍ത്തൂണ് ' കപ്പലുകള്‍ക്ക് വഴികാട്ടിയായിരുന്നു. കപ്പല്‍ത്തൂണ് വലിയ കേടുപാടില്ലാതെ ഇന്നും കടലായി കടപ്പുറത്ത് കാണാവുന്നതാണ്.

എ ഡി 11-ാം നൂറ്റാണ്ടിന്റെ അവസാനം കണ്ണൂര്‍ ജനതയുടെ ജീവിതത്തില്‍ ഗതിമാറ്റത്തിന്റെ കാലമാണ്. തഞ്ചാവൂരില്‍ ശക്തിപ്പെട്ടുവന്ന ചോളന്മാരെ എതിരിട്ടുനില്‍ക്കാന്‍ അന്ന് കേരളം ഭരിച്ചിരുന്ന ചേരന്മാര്‍ക്കോ ഉത്തരകേരളം ഭരിച്ചിരുന്ന മൂഷികന്മാര്‍ക്കോ കഴിഞ്ഞില്ല. ചോളശക്തിയോടേറ്റുമുട്ടി കേരളവര്‍മനെന്ന ചേരരാജാവും, കണ്ടന്‍കാരി വര്‍മനെന്ന മൂഷികരാജാവും വധിക്കപ്പെട്ടു. കണ്ടന്‍കാരിവര്‍മന്‍ വല്ലഭന്റെ അനുജനും അവസാനത്തെ മൂഷിക രാജാവുമായ ശ്രീകണ്ഠനാണെന്ന് ഡോ. എം ജി എസ് നാരായണന്‍ അഭിപ്രായപ്പെടുന്നു. കേന്ദ്രീകൃത രാജവാഴ്ചയുടെ പതനത്തോടെ ഭരണം ഇടപ്രഭുക്കന്മാരുടെ കൈയിലായി. അവരുടെ കാലത്താണ് ആര്യന്മാര്‍ കൂടുതലായി കണ്ണൂരിലെത്തുന്നത്.

ഇതേ കാലത്തുതന്നെയാണ് മാലിക്ക് ദീനാറിന്റെ നേതൃത്വത്തില്‍ ഒരുസംഘം ഇസ്ളാംമത പ്രചാരണത്തിനായി ഈ പ്രദേശത്ത് എത്തുന്നത്. മാലിക്ക് ഇബ്‌നുഹബീബിന്റെ നേതൃത്വത്തിലുള്ളവരാണ് വടക്കോട്ട് വന്നതും 1024ല്‍ പഴയങ്ങാടി, ശ്രീകണ്ഠപുരം, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ പള്ളി പണിതതും ഒട്ടേറെപ്പേരെ ഇസ്ളാമിലേക്ക് പരിവര്‍ത്തനം ചെയ്തതും. കണ്ണൂരില്‍ ഇബ്‌നുഹബീബ് വന്നെത്തിയതിന്റെ സൂചനകളൊന്നും ചരിത്രത്തിലില്ല. എന്നാല്‍ ഇതേകാലത്തുതന്നെയാണ് കണ്ണൂരില്‍ ഇസ്ളാം വന്‍ തോതില്‍ പ്രചരിച്ചതെന്ന് നിസ്സംശയം പറയാം. എന്നാല്‍ കണ്ണൂരിലെ മൊയ്തീന്‍പള്ളി എ ഡി 7-ാം നൂറ്റാണ്ടില്‍ പണിതീര്‍ത്തതാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. പില്‍ക്കാലത്ത് ആലിരാജാക്കന്മാര്‍ (ആദിരാജാ എന്നും പറയും) എന്ന പേരില്‍ പ്രശസ്തരായ അറക്കല്‍ രാജവംശം രൂപപ്പെടുന്നത് ഈ കാലത്തായിരിക്കണം. വര്‍ത്തക പ്രമാണിമാര്‍ എന്ന നിലയില്‍ ആരംഭിച്ച് സ്വതന്ത്ര ഭരണാധികാരികളായി മാറുംവിധം വിവിധ കാലങ്ങളില്‍ ഈ കുടുംബം പരിണാമത്തിന് വിധേയമായിരിക്കാം. സമൂഹം വിവിധ തൊഴില്‍ വിഭാഗം എന്ന നിലയില്‍ നിന്ന് വിവിധ ജാതി സമൂഹമായി മാറി, തൊട്ടുകൂടായ്മയും തീണ്ടലുമൊക്കെ ആരംഭിക്കുന്നതും തുര്‍ന്നങ്ങോട്ടുള്ള പന്ത്രണ്ട്, പതിമൂന്ന് നൂറ്റാണ്ടുകളിലെ നാടുവാഴിത്ത ഭരണകാലത്താണ്.

എ ഡി 14-ാം നൂറ്റാണ്ടു മുതലാണ് വടക്കന്‍ കേരളത്തില്‍ കോലത്തിരിമാര്‍ അധികാരത്തില്‍ വരുന്നത്. ഇവര്‍ മൂഷികരുടെ പിന്‍ഗാമികള്‍ എന്നാണ് അറിയപ്പെടുന്നത്. വളര്‍പട്ടണം കോട്ടയും തൊട്ടടുത്തുള്ള ചിറക്കല്‍ കൊട്ടാരവും കേന്ദ്രീകരിച്ച് ഭരണം നടത്തിയ അവര്‍ കണ്ണൂര്‍ പ്രദേശവും സ്വന്തം നിയന്ത്രണത്തിലാക്കി. ഏറ്റവും പ്രഭാവകാലത്ത് വടക്ക് നേത്രാവതി പുഴയോരം മുതല്‍ തെക്ക് കോരപ്പുഴ വരെയുള്ള പ്രദേശങ്ങള്‍ അവരുടെ നിയന്ത്രണത്തിലായിരുന്നു.

14-ാം നൂറ്റാണ്ടിലെ കോലത്തിരി രാജാവായ ഉദയവര്‍മന്റെ കാലത്താണ് പള്ളിക്കുന്നില്‍ താമസിച്ചുകൊണ്ട് ചെറുശ്ശേരി കൃഷ്ണഗാഥ രചിക്കുന്നത്. അതുപോലെ കോലത്തുനാട്ടിലെ തെയ്യങ്ങള്‍ ഇന്നു കാണുംവിധം പൊലിമയോടെ രൂപകല്പന ചെയ്യപ്പെടുന്നതും ഇതേ കാലത്താണ്. കരിവെള്ളൂരിലെ പ്രശസ്ത തെയ്യം കലാകാരന്‍ മണക്കാടന്‍ ഗുരുക്കളാണ് ഇക്കാര്യത്തില്‍ കോലത്തിരിയുടെ വലംകൈയായി വര്‍ത്തിച്ചത്.

സാംസ്കാരികമായി ഒട്ടേറെ പുരോഗതി പതിനാലാം നൂറ്റാണ്ടില്‍ കൈവരിക്കാന്‍ കഴിഞ്ഞെങ്കിലും കടുത്ത ജാതിവിഭജനവും നാടുവാഴികളുടെ ചൂഷണവും ജനങ്ങളെ ഭിന്നിപ്പിക്കുകയും പാപ്പരാക്കുകയും ചെയ്തു. കേരളത്തിന്റെ മൊത്തം ഭരണാധികാരികളായിരുന്ന ചേരന്മാര്‍ നൂറ്റാണ്ട് യുദ്ധങ്ങള്‍ക്കുശേഷം തകര്‍ന്നുപോയതുകൊണ്ട് ഒരു കേന്ദ്രീകൃത ഭരണം നിലവിലില്ലായിരുന്നു. ഈ വിടവിലേക്കാണ് സാംസ്കാരികമായും ഭരണപരമായും വാണിജ്യപരമായും ആധിപത്യം ചെലുത്താന്‍ 15-ാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തില്‍ പോര്‍ത്തുഗീസുകാര്‍ എത്തുന്നത്.

പോര്‍ത്തുഗീസുകാര്‍

പറങ്കികള്‍ എന്നാണ് പോര്‍ത്തുഗീസുകാര്‍ വടക്കേ മലബാറില്‍ അറിയപ്പെടുന്നത്. അവര്‍ പരിചയപ്പെടുത്തിയ വറ്റല്‍മുളകിന് പറങ്കി എന്നുതന്നെയാണ് ഇന്നും പേര്. അതുപോലെ കശുമാങ്ങയ്ക്ക് പറങ്കിമാങ്ങ എന്നും. ദൈനംദിന ജീവിതത്തില്‍ പോലും കണ്ണൂര്‍ പ്രദേശത്ത് പറങ്കികള്‍ ചെലുത്തിയ സ്വാധീനത്തെയാണ് ഈ പ്രയോഗങ്ങള്‍ സൂചിപ്പിക്കുന്നത്.

1498ല്‍ കോഴിക്കോടിനടുത്ത് പന്തലായനി കൊല്ലത്ത് കപ്പലിറങ്ങി പുഴ കടന്നും നടന്നും സാമൂതിരിക്കോവിലകത്തെത്തിയ വാസ്‌കോഡിഗാമയ്ക്ക് നല്ല സ്വീകരണമല്ല സാമൂതിരിയില്‍നിന്നും ലഭിച്ചത്. ജീവന്‍തന്നെ അപകടത്തിലാകുമെന്നു കണ്ട ഗാമ തഞ്ചത്തില്‍ അവിടെനിന്നും പിന്മാറി കപ്പല്‍ കയറി കൊച്ചിരാജ്യത്തേക്ക് പോയി. ഗാമയെ സന്തോഷപൂര്‍വം സ്വീകരിച്ച കൊച്ചിരാജാവ് ഗാമക്കനുകൂലമായ ഒട്ടേറെ വ്യാപാരക്കരാറുകളില്‍ ഒപ്പിടുകയും ചെയ്തു. സന്തോഷത്തോടെ സ്വദേശത്തേക്ക് പോകാന്‍ തയാറെടുത്ത ഗാമ കപ്പലുമായി കണ്ണൂര്‍ തൂക്കിലെത്തി. കോലത്തിരിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു അന്ന് കണ്ണൂര്‍ പ്രദേശവും. കോലത്തിരി ഗാമയെക്കാണാന്‍ താല്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ കോഴിക്കോട്ടെ തിക്താനുഭവം കാരണം കരക്കിറങ്ങാന്‍ ഗാമ തയാറായില്ല. കോലത്തിരി നിര്‍ബന്ധിച്ചപ്പോള്‍ കരക്കിറങ്ങാതെ കാണാന്‍ ഗാമ സമ്മതിച്ചു. കടപ്പുറത്തുനിന്നു ഗാമയുടെ കപ്പല്‍ നങ്കൂരമിട്ട സ്ഥലം വരെ കോലത്തിരി ഒരു താല്ക്കാലികപാലം പണികഴിപ്പിച്ചു. കോലത്തിരി കരയില്‍നിന്ന് കപ്പല്‍മാര്‍ഗത്തിലേക്കും ഗാമ കപ്പലില്‍നിന്ന് കരയിലേക്കും ഇറങ്ങിനടന്ന് പാലത്തിന്റെ മധ്യഭാഗത്ത് തയാറാക്കിയ പ്രത്യേക ഇരിപ്പിടങ്ങളിലിരുന്ന് വ്യാപാര ചര്‍ച്ചകള്‍ നടത്തി. അങ്ങേയറ്റം സൌഹൃദപരമായിരുന്നു ആ ചര്‍ച്ച. ഗാമക്കാവശ്യമായ മലഞ്ചരക്കുകള്‍ കോലത്തിരി നല്‍കാന്‍ തയാറായി. വ്യാപാരബന്ധം വിപുലീകരിക്കാമെന്ന ഉറപ്പോടെ 1498 നവംബര്‍ 20-ാം തിയ്യതി പോര്‍ത്തുഗീസ് സംഘം മടക്കയാത്ര ആരംഭിച്ചു. അടുത്തവര്‍ഷം നാവികനായ കബ്രാലിന്റെ നേതൃത്വത്തില്‍ ഒരുസംഘം കണ്ണൂരില്‍ എത്തിയെങ്കിലും ഫലപ്രദമായ വ്യാപാര ചര്‍ച്ച നടത്താന്‍ അവര്‍ക്കായില്ല. 1501 മാര്‍ച്ചില്‍ കണ്ണൂരിലെത്തിയ ജോണ്‍ ഡിനോവ കോലത്തിരിയുമായി ഫലപ്രദമായ കച്ചവടബന്ധങ്ങള്‍ ഉണ്ടാക്കി. ചുരുക്കം ചില വ്യാപാരികളെ കണ്ണൂരില്‍ നിര്‍ത്തിയാണ് ഡിനോവ മടങ്ങിയത്.

1502-ല്‍ വാസ്കോഡിഗാമ വീണ്ടും മലബാര്‍ തീരത്തെത്തി. കണ്ണൂരില്‍ കപ്പലിറങ്ങിയ ഗാമക്ക് രാജകീയ സ്വീകരണമാണ് കോലത്തിരി നല്‍കിയത്. നാലായിരം നായര്‍ പടയാളികളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. ഉദാരമായ വാണിജ്യ ഉടമ്പടിയില്‍ ഇരുവരും ഒപ്പുവെച്ചു. ഈ കാലത്തിനിടയില്‍ത്തന്നെ ഒരു പോര്‍ത്തുഗീസ് വ്യാപാരശാല കണ്ണൂരില്‍ ആരംഭിച്ചിരുന്നു. ഈ വ്യാപാരശാലക്കടുത്താണ് പില്‍ക്കാലത്ത് കണ്ണൂര്‍ കോട്ട പണിതത്. വ്യാപാര ശാലയുടെ സംരക്ഷണത്തിന് കോലത്തിരി നായര്‍ പടയാളികളെ ഏര്‍പ്പെടുത്തുകയും ചെയ്തു. ഗാമ തിരിച്ചുപോകുമ്പോള്‍ ഇരുന്നൂറ് പോര്‍ത്തുഗീസുകാരെ കരക്ക് നിര്‍ത്തി. വെടിക്കോപ്പുകള്‍ ഭൂമിക്കടിയില്‍ കുഴിച്ചിടുകയും ചെയ്തു. 1503ല്‍ കണ്ണൂരിലെത്തിയ പോര്‍ത്തുഗീസ് ഗവര്‍ണര്‍ അല്‍ബുക്കര്‍ക്ക് കോലത്തിരിയെ സന്ദര്‍ശിച്ചിരുന്നുവെങ്കിലും കാര്യമായ വ്യാപാര പുരോഗതിയൊന്നും കൈവരിച്ചില്ല. കൊച്ചിയില്‍ കേന്ദ്രീകരിക്കാനായിരുന്നു അല്‍ബുക്കര്‍ക്കിന് താല്പര്യം. 1504 സെപ്തംബര്‍ നാലിന് കണ്ണൂരിലെത്തിയ പോര്‍ത്തുഗീസ് ഗവര്‍ണര്‍ സോറസ് ഡി മെല്‍സസിനും അയ്യായിരം നായര്‍ പടയാളികളുടെ അകമ്പടിയോടെ വീരോചിത സ്വീകരണമാണ് കോലത്തിരി നല്‍കിയത്. എന്നാല്‍ 1505ല്‍ ഇന്ത്യന്‍ കടലോര മേഖലയുടെ വൈസ്രോയിയായി നിയമിതനായ ഡോണ്‍ ഫ്രാന്‍സിസ്കോ അല്‍മൈദയുടെ കാലം മുതലാണ് പോര്‍ത്തുഗീസുകാര്‍ കണ്ണൂരില്‍ രാഷ്‌ട്രീയശക്തിയായി ചുവടുറപ്പിക്കുന്നത്. അല്‍മൈദയാണ് 1505ല്‍, ഇന്നും കണ്ണൂര്‍ കടപ്പുറത്ത് തലയുയര്‍ത്തി നില്‍ക്കുന്ന സെയിന്റ് ആഞ്ചലോസ് കോട്ട പണികഴിപ്പിച്ചത്. കോട്ടയുടെ അകത്ത് ഒരു ക്രിസ്ത്യന്‍ ആരാധനാലയവും പണിതു. ഇതായിരുന്നിരിക്കാം കണ്ണൂരിലെ ആദ്യത്തെ ക്രിസ്ത്യന്‍പള്ളി. തദ്ദേശീയരുമായി വിവാഹബന്ധത്തിലേര്‍പ്പെട്ട പോര്‍ത്തുഗീസുകാര്‍ പിന്‍തലമുറയായി ഒരു ക്രിസ്ത്യന്‍ സമൂഹത്തിന് അടിത്തറ പാകി. 16-ാം നൂറ്റാണ്ട് മുതലാണ് ഈ സമൂഹം കണ്ണൂരില്‍ വളര്‍ന്നുതുടങ്ങുന്നത്. ഇത് ലാറ്റിന്‍ ക്രിസ്ത്യന്‍ വിഭാഗമായിരുന്നു. പിന്നീട് ഡച്ചുകാരുടെയും ഫ്രഞ്ചുകാരുടെയും ഇംഗ്ളീഷുകാരുടെയും കാലമാവുമ്പോഴേക്കും ഗണ്യമായ ഒരു ക്രിസ്ത്യന്‍ വിഭാഗം കണ്ണൂരില്‍ രൂപപ്പെട്ടു വന്നു. വിവിധ ആരാധനാക്രമങ്ങള്‍ പിന്തുടരുന്നവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. സ്വാഭാവികമായും വിവിധ ആരാധനാക്രമങ്ങള്‍ പിന്തുടരുന്ന പള്ളികളും രൂപപ്പെട്ടു.

ഏതാണ്ട് ഇതേ കാലത്തുതന്നെയാണ് കണ്ണൂര്‍ കടലോരത്ത് അറക്കല്‍ രാജവംശം രൂപപ്പെട്ടുവരുന്നത്. കോലത്തിരിയുടെ കീഴില്‍ വ്യാപാര പ്രമുഖരായി വളര്‍ന്നുവന്ന കുടുംബമായിരുന്നു അറക്കല്‍. അറക്കലിനോളംതന്നെ ധനശേഷിയുള്ള ചൊവ്വക്കാരന്‍ മൂസയെപ്പോലുള്ള വര്‍ത്തക പ്രമാണിമാര്‍ അക്കാലത്ത് കണ്ണൂരില്‍ ഉണ്ടായിരുന്നു. അറക്കല്‍ രാജവംശത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല മിത്തുകളും കണ്ണൂരില്‍ നിലവിലുണ്ട്. വളര്‍പട്ടണം കോട്ടക്ക് സമീപമുള്ള കാടാമ്പള്ളിപ്പുഴയില്‍ കുളിച്ചുകൊണ്ടിരുന്ന ഒരു കോലത്തിരി തമ്പാട്ടി ഒഴുക്കില്‍പെട്ട് മുങ്ങിപ്പോകുമ്പോള്‍ കോലത്തിരിയുടെ നാവികപ്പടയിലെ ഒരു മുസ്ളിം യുവാവ് അവരെ കൈപിടിച്ച് ഉയര്‍ത്തി രക്ഷിച്ചുവെന്നാണ് കഥ. സംപ്രീതനായ കോലത്തിരി മകളെ യുവാവിന് കല്ല്യാണം കഴിച്ചുകൊടുത്തു. അവര്‍ക്ക് സ്വന്തം നിലയില്‍ കണ്ണൂര്‍ പ്രദേശത്തിന്റെ അധികാരം വിട്ടുകൊടുത്തുവെന്നും ആ തരുണീമണി അറക്കല്‍ ബീവിയായി അധികാരം കൈയേറ്റു എന്നുമാണ് ഒരു കഥ. ഏതായാലും അറക്കല്‍ തമ്പാട്ടിയുടെ ദീപ്തസ്മരണക്കായി ഒരു നിലവിളക്ക് അടുത്തകാലം വരെ കണ്ണൂര്‍ അറക്കല്‍ കെട്ടില്‍ കത്തിച്ചുവെക്കുമായിരുന്നു.

ആര്യങ്കുളങ്ങര നായര്‍ എന്ന കോലത്തിരിയുടെ ഒരു മന്ത്രി എ ഡി 11-ാം നൂറ്റാണ്ടില്‍ മതംമാറി മുഹമ്മദ്അലിയായി മാറിയെന്നും അദ്ദേഹത്തിന്റെ കഴിവില്‍ ഏറെ മതിപ്പുണ്ടായിരുന്ന കോലത്തിരി കണ്ണൂര്‍ പ്രദേശം അവര്‍ക്ക് സ്വതന്ത്ര ഭരണത്തിനു വിട്ടുകൊടുത്തു എന്നുമാണ് മറ്റൊരൈതിഹ്യം. ഈ കഥയാണ് വില്ല്യം ലോഗന്‍ ചൂണ്ടിക്കാണിക്കുന്നത്.

കോലത്തിരിയും പോര്‍ത്തുഗീസുകാരുമായുള്ള ചങ്ങാത്തം അധികകാലം നീണ്ടുനിന്നില്ല. 1507 മുതല്‍ കണ്ണൂര്‍ കോട്ടയില്‍ തമ്പടിച്ച പോര്‍ത്തുഗീസുകാരെ തുരത്താന്‍ കോലത്തിരി ശ്രമം തുടങ്ങി. പോര്‍ത്തുഗീസ് കോട്ടയുടെ തൊട്ടരികത്ത് അറക്കല്‍ കെട്ടില്‍ ഭരണം നടത്തുന്ന അറക്കല്‍ ഭരണാധികാരികള്‍കോലത്തിരിക്ക് വേണ്ടപ്പെട്ടവരായി മാറിയപ്പോള്‍ അവര്‍ക്കെതിരെ വളരാനിടയുള്ള ഒരു ശക്തിയോട് സ്വാഭാവിക മമത കുറഞ്ഞതാവാം.

പോര്‍ത്തുഗീസുകാരുമായി ചങ്ങാത്തത്തിലായിരുന്ന കോലത്തിരി മരിച്ചതും പോര്‍ത്തുഗീസുകാരോട് മമതയില്ലാത്ത ഒരു മരുമകന്‍ കോലത്തിരിയായി അധികാരമേറ്റതും ഈ നയമാറ്റത്തിനു കാരണമായിട്ടുണ്ടാകാം. 1507ല്‍ സാമൂതിരിയുടെ പിന്തുണയോടെ കോലത്തിരി കണ്ണൂര്‍ കോട്ട ഉപരോധിച്ചു. ഉപരോധം നാല് മാസക്കാലം നീണ്ടുനിന്നു. പട്ടിണിമരണത്തിന്റെ വക്കിലെത്തിയ പോര്‍ത്തുഗീസുകാര്‍ യാദൃച്ഛികമായി പന്ത്രണ്ടു കപ്പലുകളിലായി പോര്‍ത്തുഗലില്‍നിന്നെത്തിയ സൈനികരുടെ സഹായത്തോടെ ഉപരോധത്തെ മറികടന്നു. പിന്നീട് നീണ്ടകാലം കണ്ണൂര്‍ കടലോരത്തിന്റെ നിയന്ത്രണം പോര്‍ത്തുഗീസുകാര്‍ക്കായിരുന്നു.

തങ്ങളെ എതിരിടാന്‍ കെല്പുള്ള ഇസ്ളാംമത വിശ്വാസികളെ എന്നും അവര്‍ ശത്രുക്കളായി കരുതിയിരുന്നു. വാസ്കോഡിഗാമയുടെ മരണശേഷം 1524ല്‍ കേരളക്കരയിലെത്തിയ ഹെന്ററി മെനാസിസ് ബാലഹുസൈന്‍ എന്ന മുസ്ളിം പ്രമാണിയെ കോലത്തിരിയുടെ എതിര്‍പ്പ് വകവെക്കാതെ തൂക്കിക്കൊന്നു. ഇനി കോലത്തിരിയെ ആശ്രയിച്ചതുകൊണ്ട് പ്രയോജനമില്ലെന്ന് അറക്കലും തദ്ദേശീയരായ മുസ്ളിം ജനതയും കരുതി. കണ്ണൂര്‍ രാഷ്‌ട്രീയത്തിലെ ഒരു സ്വതന്ത്രശക്തിയായി അറക്കല്‍ ഉദയം ചെയ്യുന്നത് ഈ കാലം മുതലാണ്. 1658ല്‍ ഡച്ചുകാര്‍ കേരളതീരം കൈയടക്കിയതോടെ കണ്ണൂര്‍ക്കരയിലെ പോര്‍ത്തുഗല്‍ പ്രതാപം അസ്തമിച്ചു.

1663ല്‍ കണ്ണൂര്‍കോട്ട ഡച്ചുകാര്‍ കൈവശപ്പെടുത്തി. അവരില്‍നിന്നും വിലയ്ക്കുവാങ്ങിയാണ് അറക്കല്‍ ബീവി പിന്നീട് കോട്ട സ്വന്തമാക്കുന്നത്. അറക്കല്‍ ഭരണാധികാരികള്‍ സുല്‍ത്താന്‍ ആദി രാജാ എന്ന സ്ഥാനപ്പേര്‍ സ്‌ത്രീപുരുഷ ഭേദമന്യേ സ്വന്തം പേരിനൊപ്പം ചേര്‍ത്തുവിളിക്കും. ഉദാ: സുല്‍ത്താന്‍ ആദിരാജാ ആയിഷാ മുത്തുബീവി. കണ്ണൂരിലെ മുസ്ളിം ജനതയുടെ ആത്മീയനേതൃത്വം ദീര്‍ഘകാലംവരെ അറക്കലിനായിരുന്നു.

അറക്കലും ചിറക്കലും

ചിറക്കല്‍ രാജവംശത്തില്‍നിന്ന് മുള പൊട്ടിയതാണ് അറക്കല്‍ എന്നാണ് ഐതിഹ്യം. ഏറെക്കാലം അവര്‍ ഉറ്റ സൌഹൃദത്തിലുമായിരുന്നു. രാഷ്‌ട്രീയത്തില്‍ നിത്യബന്ധുക്കളും ശത്രുക്കളുമില്ലാത്തതുപോലെ മേല്‍ക്കോയ്മാതര്‍ക്കവും കിടമത്സരവും കാരണം ഈ രണ്ടു രാജവംശങ്ങള്‍ കടുത്ത ശത്രുതയിലായി. 14, 15 നൂറ്റാണ്ടുകളില്‍ വടക്ക് നേത്രാവതി മുതല്‍ തെക്ക് കോരപ്പുഴ വരെയുള്ള പ്രദേശങ്ങളുടെ രാജാക്കന്മാരായിരുന്ന കോലത്തിരിമാരുടെ അധികാരം പോര്‍ത്തുഗീസുകാരുടെ വരവോടെ ചുരുങ്ങാന്‍ തുടങ്ങി. സാമന്തരാജാക്കന്മാരായിരുന്ന കുമ്പള, നീലേശ്വരം, കടത്തനാട്, കോട്ടയം എന്നീ പ്രദേശങ്ങളിലെ ഇടരാജാക്കന്മാര്‍ സ്വതന്ത്രരായി. കണ്ണൂരില്‍ അറക്കല്‍ ബീവിയുമായുള്ള ബന്ധം ശിഥിലമാവുകയും ചെയ്തു. 1732ല്‍ കര്‍ണാടകത്തിലെ ഇക്കേരി നായകന്മാര്‍ വളര്‍പട്ടണം പുഴയുടെ വടക്കന്‍ പ്രദേശം വരെ ആക്രമിച്ചുകീഴടക്കിയതോടെ കോലത്തിരിയുടെ അധികാരസീമ ഗണ്യമായി ചുരുങ്ങി. 1738ല്‍ അധികാരം ചിറക്കല്‍ക്കോവിലകം താവഴിയിലെ രാജാവ് കോലത്തിരി എന്ന പദവി ഉപേക്ഷിക്കുകയും ചിറക്കല്‍ രാജാവ് എന്ന പേരില്‍ ചുരുങ്ങിയ പ്രദേശത്തിന്റെ ഭരണാധികാരികളാവുകയും ചെയ്തു.

അറക്കലും ചിറക്കലും ബദ്ധവൈരികളായി മാറി. അറക്കലിനെ തകര്‍ക്കാന്‍ ആരുമായും കൂട്ടുചേരാന്‍ ചിറക്കലിനു മടിയുണ്ടായില്ല. തിരിച്ചും അതുതന്നെയായിരുന്നു അവസ്ഥ. 1766ല്‍ മംഗലാപുരം വഴി ഹൈദരലി ആക്രമണം നടത്തി കണ്ണൂര്‍ വരെയുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കി. ചിറക്കല്‍ രാജഭരണം പിഴുതെറിയപ്പെട്ടു. ഭരണാധികാരികള്‍ തെക്കന്‍ കേരളത്തിലേക്ക് പലായനം ചെയ്തു. തങ്ങള്‍ പിടിച്ചടക്കിയ പ്രദേശത്തിന്റെ നിയന്ത്രിത ഭരണച്ചുമതല ഹൈദരലി അറക്കല്‍ ബീവിക്കു നല്കി. 1789 ല്‍ ടിപ്പുസുല്‍ത്താന്‍ കണ്ണൂരിലെത്തിയത് അറക്കല്‍ ബീവിയെ ഒന്നൂകുടി ശക്തിപ്പെടുത്തി. ബീവിയുടെ മകളും ടിപ്പുസുല്‍ത്താന്റെ മകനുമായുള്ള വിവാഹം വഴി ബന്ധം ഒന്നുകൂടെ ദൃഢമായി. ടിപ്പുവിന്റെ പ്രതിനിധി എന്ന നിലയിലാണെങ്കിലും സര്‍വശക്തയും സര്‍വസ്വതന്ത്രയുമെന്ന നിലയിലാണ് അവര്‍ ആ കാലത്ത് ഭരണം നടത്തിയിരുന്നത്. ധര്‍മടം, ലക്ഷദ്വീപ് എന്നീ പ്രദേശങ്ങളുടെ അധികാരവും അക്കാലത്ത് അറക്കല്‍ ബീവിക്കായിരുന്നു.

എന്നാല്‍ തലശേരി കേന്ദ്രീകരിച്ച് ബ്രിട്ടീഷ് ഭരണം ശക്തിപ്പെടാന്‍ തുടങ്ങിയതോടെ അറക്കലിനു മേല്‍ നിയന്ത്രണങ്ങള്‍ വന്നു. 1799ലെ മൈസൂര്‍ യുദ്ധത്തില്‍ ടിപ്പുസുല്‍ത്താന്‍ വധിക്കപ്പെട്ടതോടെ അറക്കലും ചിറക്കലും ഇംഗ്ളീഷുകാരുടെ കീഴിലായി. നാടുവിട്ടുപോയ ചിറക്കല്‍ രാജാവ് തിരിച്ചുവന്ന് പേരിന് അധികാരം കൈയേറ്റുവെങ്കിലും ഏറെ താമസിയാതെ അവര്‍ രാജാധികാരം സ്വമേധയാ ഉപേക്ഷിച്ചു. അതുപോലെതന്നെ അറക്കലും അധികാരം ഉപേക്ഷിച്ചു. 1800 മുതല്‍ കണ്ണൂര്‍ പ്രദേശം പൂര്‍ണമായി ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായി. അറക്കലും ചിറക്കലും ഗതകാല ചരിത്രത്തിലെ ഏടുകളായി.

II

കണ്ണൂരിലെ ദേശീയപ്രസ്ഥാനം

പഴയ കോലത്തിരി നാട് 1801 ല്‍ ബ്രിട്ടീഷ് മലബാര്‍ ജില്ലയുടെ ഭാഗമായിത്തീര്‍ന്നു. അറക്കല്‍ബീവിയും ചിറക്കല്‍രാജാവും ജന്മിത്തമ്പുരാക്കന്മാരായി. അതുപോലെ, നീലേശ്വരം രാജാവ്, കോട്ടയം രാജാവ് തുടങ്ങിയവരും കിരാത ജന്മികളായി. കരക്കാട്ടിടം നായനാര്‍, കരുമാരത്ത് നമ്പൂതിരി, കുറുമാത്തൂര്‍ തമ്പുരാന്‍ എന്നിങ്ങനെ ഒട്ടേറെ ഇടജന്മികളും ഉണ്ടായിവന്നു. ജാതിഅടിമത്തവും അടിമവില്പനയും കൊടികുത്തിവാണു. ജന്മിമാര്‍ കൃഷിക്കാര്‍ക്കെതിരെ കൊല്ലുംകൊലയും വരെയുള്ള അധികാരങ്ങള്‍ നിഷ്ഠുരമായി ഉപയോഗിച്ചു. ഈ ഇരുണ്ടകാലത്താണ് നവോത്ഥാന ചിന്തകളുടെ പുത്തന്‍ പ്രസരിപ്പായി ബ്രഹ്മാനന്ദ ശിവയോഗിയുടെയും വാഗ്‌ഭടാനന്ദന്റെയും ചിന്തകള്‍ക്ക് കണ്ണൂരില്‍ വേരോട്ടമുണ്ടാകുന്നത്. 1909 ല്‍ കണ്ണൂര്‍ യോഗശാല സ്ഥാപിക്കപ്പെട്ടു. സമാന്തരമായി കണ്ണപുരം, കല്ല്യാശേരി തുടങ്ങിയ സ്ഥലങ്ങളിലും യോഗശാലകള്‍ സ്ഥാപിക്കപ്പെട്ടു. അനാചാരങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുന്ന കേന്ദ്രങ്ങളായി അവ മാറി. ശ്രീനാരായണഗരുവിന്റെ ചിന്തകളും അവര്‍ണരില്‍ പ്രത്യാശകള്‍ പകര്‍ന്നു. അവരുടെ ഉയിര്‍പ്പിന്റെ പ്രതീകമായി കണ്ണൂര്‍ തളാപ്പില്‍ ശ്രീ സുന്ദരേശ്വരക്ഷേത്രം സ്ഥാപിക്കപ്പെടുകയുംചെയ്തു.

ഏറ്റവും പുരോഗമനപരമായ മറ്റൊരു കാര്യമായിരുന്നു സ്വാമി ആനന്ദതീര്‍ഥരുടെ നേതൃത്വത്തില്‍ ഹരിജന്‍ സമാജങ്ങള്‍ സ്ഥാപിക്കപ്പെട്ടത്. കണ്ണൂരിന്റെ പ്രാന്തപ്രദേശങ്ങളിലായിരുന്നു അവയെങ്കിലും കണ്ണൂരിനെയും അവ നല്ല നിലയില്‍ സ്വാധീനിച്ചു. ജാതിവ്യത്യാസമില്ലാത്ത പൊതുവിദ്യാഭ്യാസ കേന്ദ്രം എന്ന ആശയം ജാതിവ്യത്യാസമില്ലാത്ത പൊതുസമൂഹം എന്ന ആശയത്തിന്റെ ബലവത്തായ അടിത്തറയായി വര്‍ത്തിച്ചു. ഈ ആശയസമ്പന്നതയാണ് ജന്മിമാരെ ചെറുക്കാനുള്ള സംഘടനകള്‍ക്ക് രൂപംനല്‍കാന്‍ കൃഷിക്കാര്‍ക്ക് ശക്തി പകര്‍ന്നത്. 1934 ല്‍ വളര്‍പട്ടണം പുഴയുടെ തെക്കേക്കരയില്‍ കേരളീയന്റെയും വിഷ്ണുഭാരതീയന്റെയും നേതൃത്വത്തില്‍ രൂപീകൃതമായ കര്‍ഷക സംഘം ജന്മികള്‍ക്കെതിരെ ഉശിരന്‍പോരാട്ടങ്ങള്‍ നടത്തി. ഇത്തരം പ്രസ്ഥാനങ്ങളുമായി ഒത്തുപ്രവര്‍ത്തിക്കേണ്ടതാണ് ഹരിജന്‍ സമാജങ്ങള്‍പോലുള്ള സാമൂഹ്യനവീകരണ പ്രസ്ഥാനങ്ങള്‍ എന്ന് സ്വാമി ആനന്ദതീര്‍ഥര്‍ കരുതുകയും 1936 ല്‍ പറശിനിയില്‍ നടന്ന കര്‍ഷക സമ്മേളനത്തില്‍ തന്റെ വിദ്യാര്‍ഥികളോടൊപ്പം പങ്കെടുക്കുകയും ചെയ്തു. എകെജി പങ്കെടുത്ത ആ സമ്മേളനത്തിന്റെ അലയൊലി കണ്ണൂരിലുമെത്തി.

ജന്മികളുടെ നിഷ്ഠുരതകള്‍ക്കെതിരായ കാര്‍ഷിക കലാപങ്ങള്‍ ലോകചരിത്രത്തില്‍ നിരവധിയാണ്. കേരളത്തിലും ജന്മികള്‍ക്കെതിരെ ഒട്ടേറെ കലാപങ്ങള്‍ നടന്നിട്ടുണ്ട്. 1920-21 കാലത്ത് ഏറനാടന്‍ പ്രദേശത്ത് നടന്ന കാര്‍ഷിക കലാപമാണ് പിന്നീട് മാപ്പിള ലഹളയായി മാറിയത്. ഈ കാലത്ത് കണ്ണൂര്‍ ജില്ലയിലെ കോട്ടയംതാലൂക്കില്‍ ഒരു ജന്മിയും കുടുംബവും കൊല്ലപ്പെടുകയുണ്ടായി. കലാപകാരികളെ പിന്നീട് ജന്മിയുടെ ആള്‍ക്കാള്‍ വകവരുത്തി. 1939 ല്‍ തലശേരിയില്‍ കമ്യൂണിസ്റ്റുപാര്‍ടിയുടെ പരസ്യപ്രവര്‍ത്തനം വിളബരം ചെയ്യപ്പെട്ട കമ്യൂണിസ്റ്റ് സമ്മേളനത്തിന്റെയും കണ്ണൂര്‍ ജില്ലയിലെ ദേശീയപ്രസ്ഥാനത്തിന്റെയും ശക്തി സ്രോതസ്സുകളായി വര്‍ത്തിച്ചത് ചെറുത്തുനില്പിന്റെ കരുത്താര്‍ജിച്ച കര്‍ഷക കൂട്ടായ്മകളാണ്.

1918ല്‍ തലശേരിയില്‍ നടന്ന അഖില മലബാര്‍ കോണ്‍ഗ്രസ് സമ്മേളന (മൂന്നാം സമ്മേളനം) ത്തോടെയാണ് കണ്ണൂര്‍ ദേശീയപ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്. കണ്ണൂര്‍ ചിറക്കല്‍ കോവിലകത്തെ രാജരാജവര്‍മ, കൂത്തുപറമ്പിലെ ഉപ്പിസാഹിബ് തുടങ്ങിയവര്‍ ഈ സമ്മേളനത്തിന്റെ സംഘാടകരായിരുന്നു. മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം 1920 ല്‍ നടന്ന നിസ്സഹകരണ സമരത്തിന്റെ ഭാഗമായി നിരവധി അധ്യാപകര്‍ സര്‍ക്കാര്‍ജോലി രാജിവച്ചു. ഗാന്ധിതൊപ്പി ധരിച്ചതിന് തയ്യിലെ സെന്റ് ആന്റണീസ് വിദ്യാലയത്തില്‍നിന്ന് പുറത്താക്കപ്പെട്ട അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് വാര്‍ധാമോഡല്‍ യു പി സ്കൂള്‍ ആരംഭിക്കുന്നത്. എം വി അനന്തന്‍മാസ്റ്റര്‍, സി എച്ച് കറുവന്‍ എന്നീ അധ്യാപകരായിരുന്നു ഈ പരിശ്രമത്തിന്റെ നേതാക്കള്‍.

കണ്ണൂര്‍ പ്രഭാത് ടാക്കീസ് ജങ്ഷനിലുള്ള വിളക്കുംതറ ഇപ്പോള്‍ കേരളമാകെ പ്രസിദ്ധമാണല്ലൊ. കോട്ടമൈതാനം അതിരുകള്‍കെട്ടി വേര്‍തിരിക്കാത്ത കാലത്ത് ഈ വിളക്കുംതറക്ക് ചുറ്റുമായിരുന്നു ദേശീയപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട സമ്മേളനങ്ങളെല്ലാം നടന്നിരുന്നത്. രാത്രികാല പാന്ഥന്മാര്‍ക്ക് സഹായകരമാകുംവിധം അന്നത്തെ വ്യവസായി സാമുവല്‍ ആറോന്‍ പലയിടങ്ങളിലായി സ്ഥാപിച്ച മണ്ണെണ്ണവിളക്കുകളുടെ അടിസ്ഥാനങ്ങളില്‍ ഒന്നുമാത്രമായിരുന്ന കണ്ണൂരിലെ വിളക്കുംതറ ചരിത്രപ്രസിദ്ധമായി. ചുറ്റുമുള്ള മൈതാനം വിളക്കുംതറ മൈതാനം എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. 1952 ല്‍ വിളക്കുംതറ മൈതാനിയില്‍ എകെജി നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. മര്‍ദകവീരന്മാരും കൊലയാളികളുമായ കണ്ണൂരിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റെയും സംഘവും ഭയന്ന് കമ്യൂണിസ്റ്റ് മര്‍ദനം അവസാനിപ്പിച്ചത് ആ പ്രസംഗത്തോടെയായിരുന്നു.

കണ്ണൂരിന്റെ പ്രത്യേകതയായിത്തീര്‍ന്ന കൈത്തറിയും ബീഡിവ്യവസായവും കണ്ണൂരില്‍ വന്‍തോതില്‍ നടപ്പില്‍വരുന്നത് 1920 കളിലാണ്. 1857 ല്‍ തലശേരിയിലും കണ്ണൂരിലുമായി പ്രവര്‍ത്തനം തുടങ്ങിയ ജര്‍മന്‍ മിഷണറിമാര്‍ (ബാസല്‍ ഇവാഞ്ചിക്കല്‍ മിഷണറി സൊസൈറ്റി) 1920 കളില്‍ നൂതന വിദ്യകളോടുകൂടിയ കൈത്തറി നെയ്ത്തുകേന്ദ്രങ്ങള്‍ കണ്ണൂരില്‍ ആരംഭിച്ചു. ഇവരില്‍നിന്നും വിദ്യ കൈവശമാക്കിയാണ് സാമുവല്‍ ആറോന്റെ പിതാവ് 'ആറോന്‍ കമ്പനി' കണ്ണൂരില്‍ സ്ഥാപിക്കുന്നത്. അതിവേഗം വളര്‍ന്ന ഈ കമ്പനിയുടെ അമരക്കാരനായി മാറിയ സാമുവല്‍ ആറോനാണ് 1931 ല്‍ കമ്പനി വളര്‍പട്ടണം പുഴയുടെ വടക്കേക്കരയിലേക്ക് മാറ്റി സ്ഥാപിക്കുന്നത്. പില്‍ക്കാലത്ത് ഈ കമ്പനി കേന്ദ്രീകരിച്ചാണ് ഒട്ടേറെ തൊഴില്‍ സമരങ്ങള്‍ ഉയര്‍ന്നുവന്നതും 1940 സെപ്തംബര്‍ 15 ന്റെ മൊറാഴ സംഭവത്തിലേക്ക് നയിച്ച രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ ഉരുത്തിരിയുന്നതും. സാമുവല്‍ ആറോന്‍ കണ്ണൂരില്‍ നെയ്ത്തുകമ്പനി ആരംഭിച്ച കാലത്തുതന്നെ അഴീക്കോട് ഭാഗത്ത് പില്‍ക്കാലത്ത് പ്രശസ്തമായ 'രാജരാജേശ്വരി' മില്‍സിന്റെ സ്ഥാപകന്‍ എ കെ നായരും മുന്‍തലമുറയും നെയ്ത്തു വ്യവസായത്തില്‍ ഏര്‍പ്പെട്ടിരുന്നു. വ്യാവസായികമായ ഈ ചരിത്രപശ്ചാത്തലത്തിലാണ് സി കണ്ണന്‍, കെ പി ഗോപാലന്‍, അഴീക്കോടന്‍ രാഘവന്‍, ഒ ഭരതന്‍ തുടങ്ങിയ പില്‍ക്കാല കമ്യൂണിസ്റ്റു നേതാക്കള്‍ ട്രേഡ് യൂണിയന്‍ സംഘാടകരായി വളര്‍ന്നുവരുന്നത്.

1920 മുതല്‍ സിലോണിലേക്ക് കണ്ണൂരില്‍നിന്ന് ബീഡി കയറ്റി അയച്ചിരുന്നതായി സ. സി കണ്ണന്‍ രേഖപ്പെടുത്തുന്നു.* നാട്ടുകാര്‍ ബീഡിയേക്കാള്‍ ഏറെ ചുരുട്ടായിരുന്നുവത്രെ ഉപയോഗിച്ചിരുന്നത്. ചട്ടബീഡി, മദന്‍ബീഡി, ലക്ഷ്മി ബീഡി, വൈറ്റ്ഹാള്‍ ബീഡി എന്നിവയാണ് ആ കാലത്ത് പ്രചാരത്തിലുണ്ടായത്. സാധു ബീഡി പിന്നീട് ഏറെക്കാലം കഴിഞ്ഞാണ് പ്രചാരത്തില്‍ വരുന്നത്. അഞ്ച് അണമുതല്‍ അഞ്ചര അണവരെയായിരുന്നു അക്കാലത്ത് 1000 ബീഡി തെറുത്താല്‍ കൂലി. ഞായറാഴ്ചയും ജോലി ചെയ്തിരുന്നു. ഈ ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ചാണ് സ. സി കണ്ണന്‍ കണ്ണൂരിന്റെ കണ്ണിലുണ്ണിയും കമ്യൂണിസ്റ്റുപാര്‍ടിയുടെ മുന്‍നിര നേതാവുമായി ചരിത്രത്തില്‍ നടന്നുകയറുന്നത്. ഇക്കാര്യങ്ങളിലെല്ലാം സ. കെ പി ഗോപാലന്‍ സി കണ്ണന് തുണയായി ഉണ്ടായിരുന്നു. 1968 ല്‍ മംഗലാപുരം ആസ്ഥാനമായുള്ള മംഗളൂര്‍ ഗണേശ് ബീഡി, പി വി എസ് ബീഡി, ഗ്രേറ്റ് ദര്‍ബാര്‍ ബീഡി എന്നിവ കണ്ണൂരിലെ പ്രവര്‍ത്തനശാലകള്‍ പൂട്ടി. ആയിരിക്കണക്കിനു തൊഴിലാളികളുടെ പ്രതിസന്ധി അകറ്റാനാണ് 1969 ല്‍ കേരള ദിനേശ് ബീഡി സഹകരണസംഘം രൂപീകരിക്കുന്നത്. കഴിഞ്ഞ നാല്പതു വര്‍ഷമായി തൊഴിലാളികളുടെ ആശ്രയകേന്ദ്രമായി ദിനേശ് ബീഡി സഹകരണ സംഘം നിലനില്ക്കുന്നു.

സ. സി കണ്ണനോടൊപ്പം പ്രവര്‍ത്തിച്ചാണ് പില്‍ക്കാലത്ത് കെ പി സഹദേവന്‍ കണ്ണൂരിലെ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവായി മാറുന്നത്. കണ്ണൂരിലെ ട്രേഡ്യൂണിയന്‍ രംഗത്ത് സ. ഒ ഭരതന്‍ നടത്തിയ പ്രവര്‍ത്തനവും നിസ്തുലമായിരുന്നു.

കണ്ണൂരിലെ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രം വേണ്ടത്ര ലഭ്യമല്ല. ഖിലാഫത്ത് പ്രസ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തതോടെ പാറപ്പുറത്ത് കോയകുഞ്ഞി, മുഹമ്മദ്സാലി, എം സി ഉമ്മര്‍കുഞ്ഞി തുടങ്ങിയ മുസ്ളിം നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളായി മാറി. കണ്ണൂരിലെ പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന പാമ്പന്‍ മാധവന്‍ ദേശീയപ്രസ്ഥാനത്തിന്റെയും മുന്‍നിര നേതാവായിരുന്നു. 1923 ല്‍ കണ്ണൂരില്‍നിന്നു മാണിക്കോത്ത് കുമാരന്‍ നാഗപ്പൂരില്‍ കോണ്‍ഗ്രസ് സത്യഗ്രഹസമരത്തില്‍ പങ്കെടുത്തിരുന്നുവെന്ന കാര്യവും പ്രത്യേകം രേഖപ്പെടുത്തേണ്ടതുണ്ട്.

ചരിത്രത്തില്‍നിന്ന് ഉയിര്‍പ്പ്കൊണ്ടതാണ് കണ്ണൂര്‍ നഗരസഭ. 1867-ലാണ് കണ്ണൂര്‍ മുനിസിപ്പാലിറ്റി രൂപീകരിക്കപ്പെടുന്നത്. 1920 ല്‍ മുനിസിപ്പല്‍ ആക്ട് നിലവില്‍ വന്നതോടെ കണ്ണൂര്‍ മുനിസിപ്പാലിറ്റിയും ഒരു ജനായത്ത സ്വഭാവം കൈവരിച്ചു. റാവുസാഹേബ് കെ ചന്തുനായിരുന്നു കണ്ണൂര്‍ മുനിസിപ്പാലിറ്റിയുടെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ചെയര്‍മാന്‍. ഒരു നീണ്ടകാലം നഗരസഭയുടെ ചെയര്‍മാനായിരുന്ന എന്‍ കെ കുമാരന്‍, ദീര്‍ഘകാലം ചെയര്‍മാനും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് എന്നിങ്ങനെ ഒട്ടേറെ പ്രമുഖര്‍ ഈ നഗരസഭയുടെ ചെയര്‍മാന്മാരായിരുന്നു. ബി പി ഫാറൂക്ക് ആണ് ഇപ്പോഴത്തെ ചെയര്‍മാന്‍.

കണ്ണൂര്‍ ജില്ല കമ്യൂണിസ്റ്റു പാര്‍ടിയുടെ നെടുങ്കോട്ടയാണെങ്കിലും കണ്ണൂര്‍ നഗരസഭക്കകത്ത് സമ്മിശ്ര രാഷ്‌ട്രീയ സ്വാധീനമാണ് നിലനില്‍ക്കുന്നത്. യൂറോപ്യന്‍ പാരമ്പര്യം, കച്ചവട പാരമ്പര്യം, വന്‍കിട വ്യവസായങ്ങളുടെ കുറവ് തുടങ്ങിയ നിരവധി കാരണങ്ങളാലാണ് രാഷ്‌ട്രീയമായി കണ്ണൂര്‍ നഗരം ഒരു മിശ്രിത സമൂഹമായി തുടരുന്നത്. എങ്കിലും കണ്ണൂരിലെ മതനിരപേക്ഷ ജനാധിപത്യ ബോധവും മതസൌഹാര്‍ദവും ഏറെ പ്രശംസനീയമാണ്.

നാനാ ജാതിമതസ്ഥരുടെയും വ്യത്യസ്ത രാഷ്‌ട്രീയവിശ്വാസികളുടെയും വ്യത്യസ്ത സംസ്ഥാനങ്ങളില്‍നിന്നു വന്ന് തലമുറകളായി സ്ഥിരതാമസമാക്കിയവരുടെയും മിശ്രിതസമൂഹമാണ് കണ്ണൂരിന്റേത്. വടക്കന്‍കൂര്‍ മണ്ണിന്റെ പൊതുനന്മ അവരുടെ പൈതൃകമാണ്. അവയെ പൊലിപ്പിക്കുംവിധം ഭൌതികവും രാഷ്‌ട്രീയവുമായ മാറ്റങ്ങള്‍ക്ക് കണ്ണൂര്‍ കാതോര്‍ക്കുകയാണ്. അ ഉ ഒന്നാം നൂറ്റാണ്ടുമുതല്‍ വാണിജ്യകേന്ദ്രമായിരുന്ന കണ്ണൂര്‍സിറ്റി പഴമകൊണ്ടും ഞെരുക്കംകൊണ്ടും തകരുകയാണ്. അറക്കല്‍ബീവിയുടെ ആസ്ഥാനമായ ചരിത്രനീക്കിയിരിപ്പുകള്‍പോലും വേണ്ടത്ര നന്നായി സംരക്ഷിക്കപ്പെടുകയോ സദാ സന്ദര്‍ശകരെ ആകര്‍ഷിക്കുകയോ ചെയ്യുന്നില്ല. അതിപുരാതനമായ തൊട്ടടുത്ത കണ്ണൂര്‍ കോട്ടയുടെ നിലയും വ്യത്യസ്തമല്ല. ഹൈവേയില്‍നിന്നു നേരിട്ട് ഈ പ്രദേശത്തേക്ക് നല്ല റോഡുകള്‍ ഇല്ലെന്നതാണ് പ്രധാന ന്യൂനത. ശുചിത്വമുള്ള കെട്ടിടങ്ങള്‍, സഞ്ചാരികള്‍ക്ക് സുരക്ഷിതമായ താമസസൌകര്യം എന്നിവയുടെയും അപര്യാപ്തതയുണ്ട്.

പയ്യാമ്പലമാണ് മറ്റൊരു സുപ്രധാനമായ ചരിത്ര സ്മാരകം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ കെ ജി, ഇ കെ നായനാര്‍ എന്നിങ്ങനെ ഒട്ടേറെ നേതാക്കളുടെ ഭൌതികാവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്മൃതിമണ്ഡപങ്ങള്‍ പയ്യാമ്പലത്തിന്റെ പ്രത്യേകതയാണ്. തൊട്ടടുത്തുള്ള പയ്യാമ്പലം ശ്മശാനം ഇന്ന് ഒരു പൊതുശ്മശാനമാണ്.

എത്രയോ കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പയ്യാമ്പലം ബീച്ച് കണ്ണൂരിന്റെ അനുഗ്രഹമാണ്. അതും ഇന്ന് വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല. പയ്യാമ്പലം പാര്‍ക്കില്‍ അല്പമൊക്കെ കാനായി കുഞ്ഞിരാമന്റെ കരവിരുത് ദര്‍ശിക്കാന്‍ കഴിയുമെങ്കിലും മൊത്തത്തില്‍ കെട്ടും മട്ടും നടത്തിപ്പും പരിതാപകരമാണ്.

അതിപുരാതനമാണ് കണ്ണൂര്‍ റെയില്‍വേസ്റ്റഷന്‍. 1907 മുതല്‍ നിലനില്ക്കുന്നത്. ഈ അടുത്തകാലത്തുമാത്രമാണ് ഒന്നില്‍കൂടുതല്‍ പ്ളാറ്റുഫോമുകള്‍ നിലവില്‍വന്നത്. കണ്ണൂരിനടുത്തായി ഒരു വിമാനത്താവളത്തിന് അടുത്തുതന്നെ ചിറകുമുളയ്ക്കുമെന്ന അധികാരികളുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. വിദേശങ്ങളില്‍ ജോലി ചെയ്യുന്ന സാധാരണക്കാര്‍ക്ക് മുതല്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന കീഴ്‌ത്തട്ട് ഇടത്തരക്കാര്‍ക്കുവരെ ഈ വിമാനത്താവളം പ്രയോജനപ്പെടും.

കണ്ണൂരിന്റെ പരമ്പരാഗത വ്യവസായമായ കൈത്തറിയും ബീഡിയും ഏറെക്കുറെ തകര്‍ന്നു. വര്‍ഷത്തില്‍ രണ്ട് തവണ നടക്കുന്ന കൈത്തറി മേളകൊണ്ടാണ് ഈ രംഗത്തുള്ള ചുരുക്കം കൈത്തറിശാലകള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ബീഡിയുടെ ഉപയോഗംതന്നെ കുറഞ്ഞകാലത്ത് അതിനെ നിലനിര്‍ത്തുക ദുഷ്കരംതന്നെ.

തികഞ്ഞ മതസൌഹാര്‍ദമാണ് കണ്ണൂരിന്റെ മുഖമുദ്ര. ചരിത്രത്തിലുടനീളം അതിന്റെ അടയാളങ്ങള്‍ കാണാം. കണ്ണൂരില്‍ എല്ലാ മതക്കാരും ഭരണം നടത്തിയിട്ടുണ്ട്. ചുരുക്കം ചില ഘട്ടങ്ങളിലൊഴിച്ചാല്‍ മറ്റു മതസ്ഥര്‍ക്ക് വേണ്ടത്ര സംരക്ഷണം ഏതു ഭരണകാലയളവിലും ലഭിച്ചിരുന്നു. എന്നാല്‍ വിവിധ മതങ്ങളിലെ ഒരു ന്യൂനപക്ഷം മതതീവ്രവാദം വളര്‍ത്താനും ജാതീയതയെ പുനര്‍ജീവിപ്പിക്കാനും കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. അത്തരത്തിലുള്ള പ്രസ്ഥാനങ്ങള്‍ക്ക് കണ്ണൂരില്‍ വേരോട്ടമുണ്ടാകില്ല. നേരിന്റെയും നേരിനുവേണ്ടിയുള്ള പോരിന്റെയും വീറ് ഇന്നും നിലനിര്‍ത്തുന്ന കണ്ണൂര്‍ ജനത ശരിയായ രാഷ്‌ട്രീയ ദിശയിലേക്കുള്ള പ്രയാണം തുടരുകതന്നെ ചെയ്യും. കാനംപുഴ നനച്ചുവളര്‍ത്തിയ ഈ മണ്ണ് അധ്വാനിക്കുന്നവരുടെ കേന്ദ്രഭൂമിയായി ചരിത്രത്തില്‍ തുടരും.


****

കീച്ചേരി രാഘവന്‍, കടപ്പാട് : ദേശാഭിമാനി വാരിക

3 comments:

വര്‍ക്കേഴ്സ് ഫോറം said...

കാനത്തൂര്‍ എന്നായിരുന്നു കണ്ണൂരിന്റെ പഴയ പേര്. ഇന്നത്തെ കണ്ണൂര്‍ പട്ടണത്തിന്റെ തെക്ക് കിഴക്കായി ഏതാണ്ട് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ചാലക്കുന്നുകളിലൂടെ, താഴെ ചൊവ്വയിലെ സമതലങ്ങളിലൂടെ, തയ്യില്‍ പ്രദേശത്തിലൂടെ വളരെ മുമ്പ് സമൃദ്ധ ജലവാഹിനിയായി കാനംപുഴ ഒഴുകിയിരുന്നു. ആദികടലായി എന്നറിയപ്പെടുന്ന കടലായിയിലാണ് പുഴ കടലില്‍ പതിക്കുന്നത്. ഉത്ഭവസ്ഥാനങ്ങളിലെ സ്രോതസ്സുകള്‍ അടഞ്ഞുപോയെങ്കിലും അല്പമൊക്കെ മലിനജല വാഹിനിയായി നേര്‍ത്ത രൂപത്തില്‍ കാനം പുഴ ഇന്നും ഒഴുകുന്നു. വരള്‍ച്ചയുടെ നാളുകളില്‍ അഴിമുഖത്ത് പൂഴിനിറഞ്ഞ് കടലും പുഴയും തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെട്ടിരിക്കും. വര്‍ഷകാലത്ത് ബന്ധം പുനഃസ്ഥാപിക്കപ്പെടും. ചിലപ്പോള്‍ മണ്ണ് നീക്കാന്‍ മനുഷ്യാധ്വാനം വേണ്ടിവരും. അവേരക്കുന്നുകളുടെയും കടലായിക്കുന്നുകളുടെയും ചരിവിലൂടെ ഒഴുകുന്ന പുഴയുടെ വടക്കന്‍ കരയാണ് കാനത്തൂര്‍ പട്ടണമായി വളര്‍ന്ന് വികസിച്ചത്. കാനത്തൂര്‍ വിദേശികളുടെ കൈയില്‍ കാനനൂരായി. പിന്നെ കണ്ണൂര്‍ എന്നും ചുരുക്കപ്പേരായി.

കീച്ചേരി രാഘവന്‍ കണ്ണൂരിന്റെ കഥ പറയുന്നു

Unknown said...

really good.... even an kannurian... not aware of this story... the article lightens me the path to history of my sweet and peaceful land all over....

ജനശക്തി said...

ഇത് കണ്ടിരുന്നോ?

കണ്ണൂര്‍ സമ്പൂര്‍ണപ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ലാ പദവിയിലേക്ക്

കണ്ണൂര്‍: കിര പദ്ധതിയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. രാജ്യത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ആദ്യ ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. സംസ്ഥാന റിസോഴ്സസ് സെന്റര്‍ ഡയറക്ടര്‍ ഡോ. ടി സുന്ദരേശന്റെ നേതൃത്വത്തില്‍ ആറംഗസംഘം കണ്ണൂരിലെത്തിയാണ് മൂല്യനിര്‍ണയം നടത്തിയത്. ഡോ. വി എം ശശികുമാര്‍, ഡോ. എ കെ രവീന്ദ്രന്‍, ഹരീഷ് കുമാര്‍ ബൈജു, ജയശ്രീ എന്നിവരാണ് സംഘത്തിലുളളത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. വെള്ളിയാഴ്ച രാവിലെ ജില്ലാ പഞ്ചായത്ത് ഹാളില്‍ അവലോകനവുംനടന്നു. സാക്ഷരതാമിഷന്‍ സംസ്ഥാന ഡയറക്ടര്‍ പ്രഭാകരന്‍ പഴശ്ശി, ഡോ. ടി സുന്ദരേശന്‍, ഡോ. വി എം ശശികുമാര്‍, സാജുജോ, എം പത്മനാഭന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.