Thursday, May 27, 2010

യൂറോപ്പ് സാമ്പത്തികക്കുഴപ്പത്തിലേക്ക്

കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി, മുതലാളിത്തലോകത്തെ മുഴുവനും കീഴ്പ്പെടുത്തി മെല്ലെയെങ്കിലും പ്രതിസന്ധിയില്‍നിന്ന് തലയൂരാന്‍ ശ്രമിക്കുമ്പോഴാണ് യൂറോപ്പ് മറ്റൊരു കുഴപ്പത്തിലേക്ക് മുതലകൂപ്പു കുത്തുന്നത്.

ഇപ്രാവശ്യം തുടക്കം ഗ്രീസില്‍നിന്നാണ്. ഗ്രീസ് പക്ഷേ ഒറ്റയ്ക്കല്ല. സ്പെയിനും പോര്‍ച്ചുഗലും അയര്‍ലന്‍ഡും ഇറ്റലിയും ഗ്രീസിന്റെ വഴിക്കു നീങ്ങുകയാണ്. അങ്ങനെ യൂറോ കറന്‍സി നിലവിലുള്ള 16 രാജ്യവും ഭയത്തിന്റെ നിഴലിലാണ്. ഉടനടി പരിഹാരനടപടികള്‍ ഉണ്ടായില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനും ലോകരാജ്യങ്ങളും കുഴപ്പത്തില്‍ ചാടുമെന്ന് പ്രപചിക്കപ്പെടുന്നു.

പ്രതിസന്ധിയില്‍നിന്ന് കൂടുതല്‍ ആഴമേറിയ പ്രതിസന്ധിയിലേക്കാണ് മുതലാളിത്തത്തിന്റെ പ്രയാണം എന്നു വിശ്വസിക്കാത്തവരുണ്ട്. അത്തരക്കാരുടെ ധാരണ പൊളിക്കുന്നതാണ് യൂറോപ്പിലെ സംഭവപരമ്പരകള്‍. നിയന്ത്രണവിമുക്തമായ വിപണി വ്യവസ്ഥയ്ക്ക് ഒരിക്കലും സുസ്ഥിര വളര്‍ച്ച കൈവരുത്താനാകില്ല.

സോഷ്യല്‍ ഡെമോക്രസി ലക്ഷ്യമാക്കിയ പാന്‍ ഹെലനിക് മൂവ്മെന്റ് (പാസോക്ക്) ആയിരുന്നു 2009 ഒക്ടോബര്‍വരെ അധികാരത്തില്‍. നാലേമുക്കാല്‍ വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് ഒക്ടോബറില്‍ വലതുപക്ഷ ഉല്‍പ്പതിഷ്ണുക്കളുടെ പാര്‍ടിയായ ന്യൂ ഡെമോക്രസി (എന്‍ഡി) അധികാരത്തിലെത്തി. മുന്‍ ഗവമെന്റ് ദേശീയവരുമാനം, വിദേശകടം, വിദേശ നിക്ഷേപം, ബജറ്റ് കമ്മി, തൊഴിലില്ലായ്മ എന്നിവയുടെ വിവരങ്ങള്‍ ജനങ്ങളില്‍നിന്നും ഗ്രീക്ക് പാര്‍ലമെന്റില്‍നിന്നും മറച്ചുപിടിക്കുകയായിരുന്നെന്നും സാമ്പത്തികസ്ഥിതി സംബന്ധിച്ച് ഊതിപ്പെരുപ്പിച്ച കണക്കുകളാണ് പ്രചരിപ്പിച്ചതെന്നും അതോടെ വെളിപ്പെട്ടു. ഗ്രീസിനെയും ഗ്രീസില്‍ ധനമൂലധനമെറിഞ്ഞ് ലാഭം കൊയ്തുകൊണ്ടിരുന്ന വിദേശ നിക്ഷേപസ്ഥാപനങ്ങളെയും പ്രസ്തുത വെളിപ്പെടുത്തല്‍ ഞെട്ടിക്കുകതന്നെചെയ്തു.

മറ്റൊന്നുകൂടി സംഭവങ്ങള്‍ക്ക് ആക്കംകൂട്ടി. സാമ്പത്തികനിലയും നിക്ഷേപ- ലാഭസാധ്യതകളും വിലയിരുത്തി റേറ്റിങ് നല്‍കുന്ന സ്ഥാപനങ്ങളാണ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍. അവയുടെ വിലയിരുത്തല്‍ ആധികാരിക അഭിപ്രായങ്ങളായി സ്വീകരിക്കപ്പെടുന്നു. കമ്പനികളും സര്‍ക്കാരുകളും ഉയര്‍ന്ന റേറ്റിങ് നേടാന്‍ ഏജന്‍സികളെ കോഴനല്‍കി വശത്താക്കുന്നത് സാധാരണമാണ്. അതേപോലെ തങ്ങള്‍ക്ക് കൂടുതല്‍ ബിസിനസ് കിട്ടാന്‍ ഏജന്‍സികള്‍ മറിച്ച് സ്വാധീനം ചെലുത്തുന്നതും സാധാരണമാണ്. 2009വരെ ഉയര്‍ന്ന റേറ്റിങ് ഉണ്ടായിരുന്ന ഗ്രീസിന് സ്റ്റാന്റേഡ് ആന്‍ഡ് പുവേഴ്സ് (ക്രെഡിറ്റ് റേറ്റിങ് സ്ഥാപനം) വളരെ കുറഞ്ഞ റേറ്റിങ് നല്‍കിയതോടെ വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ക്ക് ഗ്രീക്ക് ഗവണ്‍മെന്റ് ബോണ്ടുകളിലും സ്വകാര്യ ഓഹരികളിലുമുള്ള വിശ്വാസം തകര്‍ന്നു. നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെട്ടു. പുതിയ വായ്പയോ നിക്ഷേപമോ കിട്ടാതെയുമായി.

എന്താണ് ഗ്രീസിന്റെ യഥാര്‍ഥ സ്ഥിതി? ദേശീയ വരുമാനത്തേക്കാള്‍ ഉയര്‍ന്ന വിദേശകടബാധ്യതയാണ് ഗ്രീസ് നേരിടുന്നത്. 414 ശതകോടി ഡോളറാണ് വിദേശകടം. ദേശീയ വരുമാനത്തിന്റെ 115 ശതമാനം വരുമിത്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് വാങ്ങിയ ആകെ കടം 190 ശതകോടി ഡോളറാണ്. ജര്‍മന്‍ ബാങ്കുകളില്‍നിന്നുമാത്രം 45 ശതകോടി ഡോളര്‍ കടംവാങ്ങി. കടത്തിന്റെ ഒരുഭാഗം ഈ മാസംതന്നെ തിരിച്ചടയ്ക്കണം. മാത്രവുമല്ല അടുത്ത മൂന്നു വര്‍ഷത്തേക്ക് തിരിച്ചടയ്ക്കാന്‍ 150 ശതകോടി ഡോളര്‍ വേണം. എങ്ങനെ തിരിച്ചടയ്ക്കും? ഖജനാവ് പാപ്പരാണ്. ബജറ്റ് കമ്മിയാണ്. ദേശീയവരുമാനത്തിന്റെ 13.6 ശതമാനമാണ് കമ്മി. ഖജനാവില്‍ പണമില്ല. കടബാധ്യത ഗ്രീസിനെ മൂടുന്നു. ഈ പരിതസ്ഥിതിയില്‍ ആര് കടംകൊടുക്കും? ആര് നിക്ഷേപിക്കും. വായ്പയും നിക്ഷേപവും തിരിച്ചുകിട്ടുമെന്നതിന് എന്ത് ഗ്യാരന്റി? കടം വര്‍ധിച്ചതോടെ, കൂടുതല്‍ പലിശ നല്‍കിയാലേ കടം കിട്ടൂവെന്ന സ്ഥിതിവന്നു. പലിശനിരക്ക് ഉയര്‍ന്നു. വര്‍ധിച്ച ചെലവുകളും വ്യാപകമായ നികുതിവെട്ടിപ്പും സ്ഥിതിഗതികള്‍ വഷളാക്കി. വിലക്കയറ്റം രൂക്ഷമായി. ഗ്രീസിന്റെ കയറ്റുമതിയും ഇടിഞ്ഞതോടെ ഡോളറും യൂറോയും തമ്മിലെ വിനിമയനിരക്ക് കഴിഞ്ഞ നാലുമാസത്തെ ഏറ്റവും താണ നിലയിലെത്തി.

വല്ലാത്ത സ്ഥിതിയിലാണ് ഗ്രീസ്. മറ്റ് യൂറോസോ രാജ്യങ്ങള്‍ പിന്നാലെയുണ്ട്. കഴിഞ്ഞ 13 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് സ്പെയിനില്‍. 20.05 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. യൂറോ സോ രാജ്യങ്ങളുടെ തൊഴിലില്ലായ്മ നിരക്ക് 10 ശതമാനമെത്തി. 2010 മാര്‍ച്ച് അവസാനം സ്പെയിനില്‍ 46,12,700 പേര്‍ തൊഴില്‍രഹിതരായിരുന്നു. ഇറ്റലിയുടെ കടബാധ്യത 115 ശതമാനമാണ്- ഗ്രീസിനേക്കാള്‍ ഒരുശതമാനം കുറവ്. വളരെ ഉയര്‍ന്നതാണ് പോര്‍ച്ചുഗലിന്റെ ബജറ്റ്കമ്മി.

പുതിയ ഗവണ്‍മെന്റ് സത്യാവസ്ഥ വെളിപ്പെടുത്തിയതും ക്രെഡിറ്റ് റേറ്റിങ് സ്ഥാപനം തകിടംമറിച്ചതും പ്രതിസന്ധിയുടെ കാരണങ്ങളല്ല. രണ്ടും പ്രശ്നചര്‍ച്ചകളിലെ പ്രധാന വിഷയങ്ങള്‍ മാത്രമാണ്. യഥാര്‍ഥ കാരണം പ്രമുഖ ധനശാസ്ത്രജ്ഞനും നോബല്‍ സമ്മാനിതനുമായ പോള്‍ ക്രൂഗ്മാന്‍ സത്യസന്ധമായി വിശകലനംചെയ്തിട്ടുണ്ട്. ആഗോള മൂലധനത്തിന്റെ ലാഭക്കൊതിയും ആഗോള സാമ്പത്തിക പ്രതിസന്ധിയുമായും ഗ്രീക്ക് പ്രതിസന്ധി ബന്ധപ്പെട്ടിരിക്കുന്നു. മൂന്നുവര്‍ഷം മുമ്പ് ഗ്രീസിന്റെ ബജറ്റ്കമ്മി വലുതായിരുന്നില്ല. സ്പെയിനിന് ശരിക്കും മിച്ചബജറ്റായിരുന്നു. യൂറോ സോണിലെ അംഗത്വം ഗ്രീസിന്റെയും സ്പെയിനിന്റെയും പോര്‍ച്ചുഗലിന്റെയും സുസ്ഥിര വളര്‍ച്ച ഉറപ്പാക്കുമെന്ന് ധനമൂലധന നിക്ഷേപക സ്ഥാപനങ്ങള്‍ കണക്കുകൂട്ടി. ഗണ്യമായ ധനമൂലധന നിക്ഷേപം അവര്‍ സര്‍ക്കാര്‍ ബോണ്ടുകളിലേക്കും സ്വകാര്യ ഓഹരികളിലേക്കും ഒഴുക്കി. ലോകമുതലാളിത്തത്തെ പിടിച്ചുലച്ച 2008-09ലെ ആഗോള സാമ്പത്തിക പ്രതിസന്ധി കാര്യങ്ങളാകെ മാറ്റിമറിച്ചു. വിദേശ നിക്ഷേപങ്ങളുടെ കുത്തൊഴുക്ക് നിലച്ചു. വിദേശബാങ്കുകള്‍ കടംകൊടുക്കാതായി. അതേസമയം, തിരിച്ചടവ് ബാധ്യത തുടര്‍ന്നു. ബജറ്റ് കമ്മി പലമടങ്ങ് വര്‍ധിച്ചു. പാപ്പരായ ഗവമെന്റിന് കടംനല്‍കാന്‍ ബാങ്കുകള്‍ വിസമ്മതിച്ചു. ഈ ദൂഷിതവലയത്തില്‍നിന്ന് സ്വയം രക്ഷപ്പെടാന്‍ ഗ്രീസിന് കഴിവില്ലാതായി.

ഗ്രീസിന്റെ സഹായത്തിനെത്തിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളാകെ കുഴപ്പത്തില്‍ ചാടുമെന്ന് തിരിച്ചറിഞ്ഞ പ്രമുഖ യൂറോ സോ രാജ്യമായ ജര്‍മനിയും ഐഎംഎഫും സഹായത്തിന് രംഗത്തിറങ്ങിയിട്ടുണ്ട്. വികസ്വരരാജ്യങ്ങളെ സഹായിക്കുന്നതില്‍ പിശകുകാണിക്കുന്ന ഐഎംഎഫ് ഒരു പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യത്തിനുവന്ന കെടുതിയില്‍ അതിനെ രക്ഷിച്ചു. മുതലാളിത്തം നിലനിര്‍ത്താന്‍ ഐഎംഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് (115 ശതകോടി ഡോളര്‍) വച്ചുനീട്ടുന്നത്. 16 യൂറോ സോ രാജ്യങ്ങള്‍ ചേര്‍ന്ന് 26.8 ശതകോടി ഡോളര്‍ വാഗ്ദാനംചെയ്യുന്നു.

ധനസഹായത്തിന് പകരമായി കടുത്ത നിബന്ധനകളാണ് ചുമത്തുന്നത്. വിലയും കൂലിയും സര്‍ക്കാര്‍ ചെലവുകളും കുറയ്ക്കലാണ് നിര്‍ദേശിക്കപ്പെടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ബോണസ് നിഷേധിക്കുക, സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ബോണസിന് പരിധി ഏര്‍പ്പെടുത്തുകയും വാര്‍ഷിക ഒഴിവുദിനങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുക, പൊതുമേഖലാ തൊഴിലാളികളുടെ ശമ്പളവര്‍ധനയും പെന്‍ഷന്‍കാരുടെ പെന്‍ഷന്‍വര്‍ധനയും മൂന്നുവര്‍ഷത്തേക്ക് നിഷേധിക്കുക, വില്‍പ്പന നികുതിനിരക്ക് വര്‍ധിപ്പിക്കുക, ഇന്ധനം, മദ്യം, പുകയില എന്നിവയുടെ നികുതി 10 ശതമാനംകണ്ട് വര്‍ധിപ്പിക്കുക- ഇവയാണ് നിബന്ധനകള്‍. അതിലൂടെ ബജറ്റ്കമ്മി 2014 ആവുമ്പോഴേക്കും മൂന്നു ശതമാനമായി കുറയ്ക്കാനാണ് നിര്‍ബന്ധിക്കുന്നത്. അതേസമയം കപ്പല്‍ ഗതാഗതം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ വന്‍തോക്കുകളെ നികുതികളില്‍നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു.

മേല്‍നടപടികള്‍ തൊഴിലാളികളെയും സാധാരണക്കാരെയും ദുരിതത്തിലാഴ്ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. അതിശക്തമായാണ് തൊഴിലാളികള്‍ പ്രതികരിക്കുന്നത്. പൊതുമേഖല- സ്വകാര്യമേഖല തൊഴിലാളികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പെന്‍ഷന്‍കാര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി ലക്ഷക്കണക്കിന് ജനങ്ങള്‍ പണിമുടക്കി തെരുവിലിറങ്ങി. ബലപ്രയോഗത്തിലൂടെയാണ് പൊലീസ് അവരെ നേരിടുന്നത്. ഗ്രീസിലെ മൂന്നാമത്തെ കക്ഷിയായ കമ്യൂണിസ്റ്പാര്‍ടി പ്രക്ഷോഭ സമരങ്ങളുടെ മുന്‍നിരയിലുണ്ട്. പ്രകടനക്കാരെ ലാത്തിക്കടിച്ചും മുളകുപൊടി വിതറിയും തീബോംബുകള്‍ വര്‍ഷിച്ചുമാണ് അധികാരികള്‍ നേരിടുന്നത്. മെയ് നാലിനും അഞ്ചിനും നടന്ന 48 മണിക്കൂര്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. പ്രകടനത്തിനിടെ തീബോംബിലകപ്പെട്ട് ബാങ്ക് ജീവനക്കാരായ രണ്ട് സ്ത്രീകളും ഒരു പുരുഷനും വെന്തുമരിച്ചു. തുടര്‍ച്ചയായ പണിമുടക്ക് സമരങ്ങളാണ് ഗ്രീസില്‍ അരങ്ങേറുന്നത്. പണിമുടക്കിയ തൊഴിലാളികളെക്കൊണ്ട് ഗ്രീസിലെ തെരുവീഥികള്‍ ചുമന്നു തുടിക്കുകയാണ്. 2009 സെപ്തംബര്‍ 27, 2010 ഫെബ്രുവരി 10, ഫെബ്രുവരി 19, മാര്‍ച്ച് 11, മെയ് നാല്, അഞ്ച്- പണിമുടക്കു സമരങ്ങള്‍ തുടരുകയാണ്. തൊഴിലാളിവര്‍ഗത്തിന്റെ ഐക്യവും കരുത്തും വീണ്ടും തിരിച്ചറിയുകയാണ് മുതലാളിത്തം

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ കടപ്പാട്: ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി, മുതലാളിത്തലോകത്തെ മുഴുവനും കീഴ്പ്പെടുത്തി മെല്ലെയെങ്കിലും പ്രതിസന്ധിയില്‍നിന്ന് തലയൂരാന്‍ ശ്രമിക്കുമ്പോഴാണ് യൂറോപ്പ് മറ്റൊരു കുഴപ്പത്തിലേക്ക് മുതലകൂപ്പു കുത്തുന്നത്.

ഇപ്രാവശ്യം തുടക്കം ഗ്രീസില്‍നിന്നാണ്. ഗ്രീസ് പക്ഷേ ഒറ്റയ്ക്കല്ല. സ്പെയിനും പോര്‍ച്ചുഗലും അയര്‍ലന്‍ഡും ഇറ്റലിയും ഗ്രീസിന്റെ വഴിക്കു നീങ്ങുകയാണ്. അങ്ങനെ യൂറോ കറന്‍സി നിലവിലുള്ള 16 രാജ്യവും ഭയത്തിന്റെ നിഴലിലാണ്. ഉടനടി പരിഹാരനടപടികള്‍ ഉണ്ടായില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനും ലോകരാജ്യങ്ങളും കുഴപ്പത്തില്‍ ചാടുമെന്ന് പ്രപചിക്കപ്പെടുന്നു.

പ്രതിസന്ധിയില്‍നിന്ന് കൂടുതല്‍ ആഴമേറിയ പ്രതിസന്ധിയിലേക്കാണ് മുതലാളിത്തത്തിന്റെ പ്രയാണം എന്നു വിശ്വസിക്കാത്തവരുണ്ട്. അത്തരക്കാരുടെ ധാരണ പൊളിക്കുന്നതാണ് യൂറോപ്പിലെ സംഭവപരമ്പരകള്‍. നിയന്ത്രണവിമുക്തമായ വിപണി വ്യവസ്ഥയ്ക്ക് ഒരിക്കലും സുസ്ഥിര വളര്‍ച്ച കൈവരുത്താനാകില്ല.

*free* views said...

There is no solution to this crisis, if people are still in denial to accept that there is no solution to the problem and that the problem is created because of a STUPID economic system that gave them their STUPID growth, .............

How can Greece crisis be solved with more debt? It is common sense. Only way it can be solved is if Germany gives free money to Greece? Can they do that? NO, nobody wants to share their wealth. According to even good free market economy the bad guys (who were in wrong side when crisis happened) should suffer and fail (to avoid the moral hazard). BUT to their horror even these people understand that there is no way they can let Greece fail and survive themselves. It is a soup, and it will take half the humanity down with it.

Sinners, repent ... Revolution is coming (Maybe this is what Jesus meant with the second coming). It is a wake up call to the sinners who exploited mankind and drank their blood when the real revolution sweeps the world and punishes the sinners.