Tuesday, June 22, 2010

കുറ്റങ്ങളും പ്രായശ്ചിത്തങ്ങളും - സിനിമയുടെ പഠന ദുരവസ്ഥകള്‍

ടെലിവിഷനു ശേഷം പ്രചാരത്തില്‍ വന്ന മള്‍ട്ടിമീഡിയ സാധ്യതകളുള്ള കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍, ഐ പോഡ്, എം പി ത്രീ/ഫോര്‍ പ്ളെയറുകള്‍ തുടങ്ങിയ നവ മാധ്യമങ്ങളുടെ പ്രസരിപ്പ് നിറഞ്ഞുനില്‍ക്കുന്ന കാലമാണ് നമ്മുടേത് എന്നെല്ലാവര്‍ക്കുമറിയാം. ഇവ നവ മാധ്യമങ്ങളാണെങ്കില്‍, സിനിമ 'പഴയ' തരം മാധ്യമമായിക്കഴിഞ്ഞിട്ടുണ്ടാവുമല്ലോ അല്ലേ! മേല്‍ വിവരിച്ച നവമാധ്യമങ്ങളുടെ നേര്‍ക്ക് കേരളീയ പൊതു സമൂഹം നടപ്പു കാലത്ത് സ്വീകരിക്കുന്ന അമ്പരപ്പും പേടിയും വൈരാഗ്യവും ചേര്‍ന്ന കുറ്റാരോപണ മഹാഖ്യാനം, മുന്‍കാലത്ത് സിനിമയുടെ നേര്‍ക്കും ഉണ്ടായിരുന്നു എന്നതാണ് കൌതുകകരമായ സാമ്യങ്ങളിലൊന്ന്. പുതിയ മാധ്യമങ്ങളോട് പുതിയ തലമുറക്ക് അടുപ്പവും പ്രവര്‍ത്തന പരിചയവും കൂടും. അതുകൊണ്ടു തന്നെ സമൂഹത്തിന്റെ പൊതുബോധരൂപീകരണം നടത്തുന്ന അധ്യാപക-രക്ഷാകര്‍തൃ സമിതി തങ്ങള്‍ക്ക് ഇവയോടുള്ള അപ്രാപ്യതയും പരിചയക്കുറവും അടിസ്ഥാനമാക്കിയുള്ള അസൂയാപരവും ഭീതിജനകവുമായ അവബോധമാണ് സ്വയം കല്‍പ്പിച്ചുണ്ടാക്കുന്നത്. മുന്‍കാലത്ത് സിനിമ ഇത്തരമൊരു അവഗണനയും കുറ്റബാധയും നേരിട്ടിരുന്നു. അക്കാലത്ത്, സിനിമക്കു പോകുക എന്നത് കള്ളുഷാപ്പില്‍ പോകുന്നതു പോലെയോ മറ്റ് അനാശാസ്യമായ പ്രവൃത്തികള്‍ ചെയ്യുന്നതു പോലെയോ ആയിരുന്നു. സമൂഹത്തിന് ഏറ്റവും ഗുണകരമായ സാധ്യതകള്‍ പ്രദാനം ചെയ്യുന്ന ഇത്തരമൊരു വിനിമയ വ്യവസ്ഥയെ കുറ്റത്തില്‍ മുക്കുന്നതോടെ പല രീതിയിലുള്ള കുഴപ്പങ്ങളാണ് സംഭവിക്കുന്നത്. പ്രധാനപ്പെട്ട കുഴപ്പം ഈ വിനിമയ വ്യവസ്ഥ കുറ്റം ചെയ്യാനുള്ള ഒരു ഉപാധിയാണെന്ന പൊതു ബോധം പ്രബലമാവുന്നു എന്നതാണ്. വന്‍ മുതല്‍ മുടക്ക് ആവശ്യമായതിനാല്‍ സാധാരണക്കാര്‍ക്ക് അക്കാലത്ത് സിനിമയെടുക്കല്‍ അസാധ്യമായിരുന്നതിനാല്‍ 'കുറ്റം' ചെയ്യുന്നവരുടെ സംഖ്യ താരതമ്യേന കുറവായിരുന്നു എന്നു മാത്രം.

ഇങ്ങനെ സിനിമയെ കുറ്റപ്പെടുത്തി നാം കുറെ കാലം വെറുതെ കളഞ്ഞു. ഇപ്പോഴവസാനം സിനിമ പഠിക്കണമെന്ന കാഴ്ചപ്പാടില്‍ എല്ലാവരും എത്തിക്കൊണ്ടിരിക്കുകയാണ്. അതിനുള്ള കാരണം പലതാണ്. അതെന്തൊക്കെയാണെന്ന വിശദമായ ആലോചന മറ്റൊരവസരത്തിലാവട്ടെ. സിനിമ പഠിക്കണമെന്ന വിചാരം ശക്തമായപ്പോള്‍ എല്ലാവരും പുസ്തകരൂപത്തിലാക്കിയ തിരക്കഥ പഠിക്കാന്‍ തുടങ്ങി. എസ് എസ് എല്‍ സി പരീക്ഷ പോലെ, ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായ പരീക്ഷയില്‍ വരെ താഴെ കാണിച്ചിരിക്കുന്ന സന്ദര്‍ഭത്തെ മുന്‍നിര്‍ത്തി തിരക്കഥ തയ്യാറാക്കുക പോലുള്ള അസംബന്ധചോദ്യങ്ങള്‍ കടന്നു വന്നു. കട്ട് ടു, ഡിസോള്‍വ്, ഫെയ്ഡ് ഔട്ട്, ഫെയ്ഡ് ഇന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ അങ്ങിങ്ങായി പെറുക്കി അടുക്കിക്കൊണ്ട് ഒരു അക്ഷരകൊലപാതകം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ പ്രേരിതരാവുന്നു. അതുകൊണ്ട് കുട്ടികള്‍ക്കുണ്ടാകുന്ന മാനസികവിഭ്രാന്തികളും സിനിമാ പഠനത്തിന്റെ ചെലവില്‍ നാളെ വിചാരണ ചെയ്യപ്പെടും. കോഴിക്കോട്ട് ഒരു സംഘടന നടത്തിയ തിരക്കഥാ രചനാ ശില്‍പശാലയില്‍ പ്രവേശനം ലഭിക്കാന്‍ ആയിരക്കണക്കിന് അപേക്ഷകളാണത്രെ ലഭിച്ചത്. തിരക്കഥയാണ് സിനിമയുടെ അടിസ്ഥാനം എന്നാണ് ചില വിരുദ്ധജ്ഞാനികളായ സിനിമാടീച്ചര്‍മാര്‍ പഠിപ്പിക്കുന്നത്. ദൃശ്യഭാവനയാണ് വാസ്തവത്തില്‍ സിനിമയുടെ അടിസ്ഥാനം. ഗുട്ടന്‍ബര്‍ഗ് യുഗത്തോടെ പ്രാബല്യത്തിലായ ലിഖിതഭാഷയുടെയും അച്ചടിയുടെയും വായനയുടെയും മഹാഭാരങ്ങള്‍ സ്വരൂപിച്ചെടുത്ത ചിന്താപദ്ധതികളും വിചാരമാതൃകകളും ആശയ-പ്രത്യയശാസ്ത്രങ്ങളും വിദ്യാഭ്യാസ-സാഹിത്യ സിദ്ധാന്തങ്ങളും ആണ് തിരക്കഥാപഠനം പോലുള്ള കടുത്ത പീഡനങ്ങളിലേക്ക് അധ്യാപകനെയും കുട്ടിയെയും നയിച്ചത്.

സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളായി കേരളം പിളര്‍ന്നു പോകുന്ന അതീവ ഗുരുതരമായ രാഷ്ട്രീയ അഗ്നിപര്‍വ്വത സ്ഫോടനത്തിന്റെ പുകമറയിലിരുന്നാണ് തിരക്കഥകളുടെ ചിതലുകള്‍ പാവം കുട്ടികളെക്കൊണ്ട് ഭക്ഷിപ്പിക്കുന്നത്. സിനിമ എങ്ങനെയാണ് ആഖ്യാനം ചെയ്യപ്പെടുന്നത്; അതിത്രയും കാലം സമൂഹത്തെ എപ്രകാരം ആഖ്യാനം ചെയ്തു; സമൂഹം സിനിമയെ എങ്ങനെ ആഖ്യാനം ചെയ്തു എന്നിങ്ങനെയുള്ള അന്വേഷണങ്ങളിലൂടെ ആരംഭിക്കുന്ന പുതിയ ഗുണപരമായ പരിവര്‍ത്തനങ്ങളിലേക്ക് സ്കൂള്‍-കോളേജ് തലങ്ങളിലുള്ള സിനിമാപഠനം അടിയന്തിരമായി പുനരാവിഷ്ക്കരിച്ചില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന തിരിച്ചടികള്‍ പ്രവചനാതീതമായിരിക്കും.

*
ജി പി രാമചന്ദ്രന്‍

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ടെലിവിഷനു ശേഷം പ്രചാരത്തില്‍ വന്ന മള്‍ട്ടിമീഡിയ സാധ്യതകളുള്ള കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍, ഐ പോഡ്, എം പി ത്രീ/ഫോര്‍ പ്ളെയറുകള്‍ തുടങ്ങിയ നവ മാധ്യമങ്ങളുടെ പ്രസരിപ്പ് നിറഞ്ഞുനില്‍ക്കുന്ന കാലമാണ് നമ്മുടേത് എന്നെല്ലാവര്‍ക്കുമറിയാം. ഇവ നവ മാധ്യമങ്ങളാണെങ്കില്‍, സിനിമ 'പഴയ' തരം മാധ്യമമായിക്കഴിഞ്ഞിട്ടുണ്ടാവുമല്ലോ അല്ലേ! മേല്‍ വിവരിച്ച നവമാധ്യമങ്ങളുടെ നേര്‍ക്ക് കേരളീയ പൊതു സമൂഹം നടപ്പു കാലത്ത് സ്വീകരിക്കുന്ന അമ്പരപ്പും പേടിയും വൈരാഗ്യവും ചേര്‍ന്ന കുറ്റാരോപണ മഹാഖ്യാനം, മുന്‍കാലത്ത് സിനിമയുടെ നേര്‍ക്കും ഉണ്ടായിരുന്നു എന്നതാണ് കൌതുകകരമായ സാമ്യങ്ങളിലൊന്ന്. പുതിയ മാധ്യമങ്ങളോട് പുതിയ തലമുറക്ക് അടുപ്പവും പ്രവര്‍ത്തന പരിചയവും കൂടും. അതുകൊണ്ടു തന്നെ സമൂഹത്തിന്റെ പൊതുബോധരൂപീകരണം നടത്തുന്ന അധ്യാപക-രക്ഷാകര്‍തൃ സമിതി തങ്ങള്‍ക്ക് ഇവയോടുള്ള അപ്രാപ്യതയും പരിചയക്കുറവും അടിസ്ഥാനമാക്കിയുള്ള അസൂയാപരവും ഭീതിജനകവുമായ അവബോധമാണ് സ്വയം കല്‍പ്പിച്ചുണ്ടാക്കുന്നത്. മുന്‍കാലത്ത് സിനിമ ഇത്തരമൊരു അവഗണനയും കുറ്റബാധയും നേരിട്ടിരുന്നു. അക്കാലത്ത്, സിനിമക്കു പോകുക എന്നത് കള്ളുഷാപ്പില്‍ പോകുന്നതു പോലെയോ മറ്റ് അനാശാസ്യമായ പ്രവൃത്തികള്‍ ചെയ്യുന്നതു പോലെയോ ആയിരുന്നു. സമൂഹത്തിന് ഏറ്റവും ഗുണകരമായ സാധ്യതകള്‍ പ്രദാനം ചെയ്യുന്ന ഇത്തരമൊരു വിനിമയ വ്യവസ്ഥയെ കുറ്റത്തില്‍ മുക്കുന്നതോടെ പല രീതിയിലുള്ള കുഴപ്പങ്ങളാണ് സംഭവിക്കുന്നത്. പ്രധാനപ്പെട്ട കുഴപ്പം ഈ വിനിമയ വ്യവസ്ഥ കുറ്റം ചെയ്യാനുള്ള ഒരു ഉപാധിയാണെന്ന പൊതു ബോധം പ്രബലമാവുന്നു എന്നതാണ്. വന്‍ മുതല്‍ മുടക്ക് ആവശ്യമായതിനാല്‍ സാധാരണക്കാര്‍ക്ക് അക്കാലത്ത് സിനിമയെടുക്കല്‍ അസാധ്യമായിരുന്നതിനാല്‍ 'കുറ്റം' ചെയ്യുന്നവരുടെ സംഖ്യ താരതമ്യേന കുറവായിരുന്നു എന്നു മാത്രം.

Anonymous said...

പല തിരക്കഥകളും വായിച്ചപ്പോള്‍ അതു സിനിമ കണ്ടിട്ടു തിരക്കഥ എഴുതിയതാണെന്നു തോന്നുന്നു, അഭിനേതാക്കളുടെ ഭാവം, മൂളല്‍, ഞരങ്ങല്‍ എല്ലാം സിനിമ പോലെ തന്നെ, എന്നാല്‍ പിന്നെ ഇത്ര ഡീറ്റേയില്‍ ആയി കിട്ടിയാല്‍ സംവിധാനിക്കാന്‍ വല്ല പാടും ഉണ്ടോ?

വടക്കന്‍ വീരഗാഥയുടെ പഴയ കോപ്പി തിരക്കഥയും ഇപ്പോള്‍ കിട്ടുന്ന തിരക്കഥയും തമ്മില്‍ അജ ഗജാന്തര വ്യത്യാസം, പുതിയത്‌ വായിച്ചാല്‍ തോന്നും ഹരിഖരനു പിന്നെ എന്താ ഇതില്‍ പണി എന്നു, പഴയ വേര്‍ഷനില്‍ ആവശ്യമില്ലാതെ സംഭാഷണം ഉണ്ടയിരുന്നു (അങ്കം വരുന്ന ഭാഗം) അതല്ല സിനിമയില്‍ വന്നത്‌, ഇപ്പോള്‍ സിനിമയും തിരക്കഥയും സമം.

പത്താം ക്ളാസിലും പ്ളസ്‌ ടു വിനും തിരക്കഥ രചന എക്സ്റ്റ്റാ കരിക്കുലറ്‍ ആക്ടിവിറ്റി ആണു, പിള്ളേര്‍ എഴുതി പഠിക്കട്ടെ, ലോഹിക്കും ശേഷം ആരും തിരക്കഥ എഴുതാന്‍ ഇല്ലല്ലോ എല്ലാം തട്ടിക്കൂട്ട്‌ സിനിമകള്‍ അല്ലേ?

രാവണനു എന്താ തിരക്കഥ?

കുറേ പ്റതിഭകള്‍ വളറ്‍ ന്നു വരികില്ലേ? ജീ പീ എന്തിനു വേവലാതിപ്പെടുന്നു പ്റവചനാതീതമായി എന്തു സംഭവിക്കാന്‍?

സൂപ്പറുകളെ സുഖിപ്പിക്കാതെ ഒരു തിരക്കഥാ ക്റിത്തിനും വളരാന്‍ പറ്റില്ല തമിഴിലെ പോലെ ഇവിടെ ഒരു നവ സിനിമ ഉണ്ടായാലോ?