Friday, October 19, 2012

എതിരാളികളെ നിഷ്പ്രഭരാക്കിയ വിജയം

കേരളത്തിലെ വിവിധ സര്‍വകലാശാലകളിലേക്കും പോളിടെക്നിക്കുകളിലേക്കും സ്കൂള്‍ പാര്‍ലമെന്റുകളിലേക്കും കോളേജ് യൂണിയനുകളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയമാണ് എസ്എഫ്ഐ നേടിയത്. ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥി പ്രസ്ഥാനമെന്ന് അഹങ്കരിച്ച കെഎസ്യുവിന്റെ ദയനീയ പതനത്തിനും ഈ തെരഞ്ഞെടുപ്പ് സാക്ഷിയായി. 1970ല്‍ എസ്എഫ്ഐ രൂപീകൃതമായപ്പോള്‍ നാമമാത്രമായ കലാലയങ്ങളില്‍ മാത്രമാണ് വിജയിക്കാനായത്. 42 സംവത്സരം പിന്നിടുമ്പോള്‍ കേരളത്തിലെ ഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മുഴുവന്‍ വിദ്യാര്‍ഥികളും അംഗീകരിക്കുന്ന ഏറ്റവും വലിയ വിദ്യാര്‍ഥി പ്രസ്ഥാനമെന്നതിനപ്പുറം ഏക വിദ്യാര്‍ഥി പ്രസ്ഥാനമെന്ന നിലയിലേക്ക് മാറാന്‍ എസ്എഫ്ഐക്ക് കഴിഞ്ഞു. നാലുപതിറ്റാണ്ടായി കേരളത്തിലെ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുന്നണിയില്‍നിന്ന് പടപൊരുതി, വര്‍ഗീയ-വലതുപക്ഷശക്തികള്‍ കൊലചെയ്ത 30 സഹോദരന്മാര്‍, സഖാവ് ദേവപാലന്‍മുതല്‍ അനീഷ് രാജന്‍വരെയുള്ളവര്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തെ ശരിവയ്ക്കുന്നതാണ് എസ്എഫ്ഐ നേടിയ ഈ ഉജ്വല വിജയം.

"മതനിരപേക്ഷ ക്യാമ്പസ്, ജനകീയ വിദ്യാഭ്യാസം" എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്ഐ മത്സരിച്ചത്. കേരളത്തിലെ ചില കലാലയങ്ങളില്‍ വര്‍ഗീയശക്തികള്‍ക്ക് കടന്നുവരാന്‍ മാനേജ്മെന്റുകള്‍ എല്ലാ സൗകര്യവും ഒരുക്കുകയാണ്. കലാലയങ്ങളുടെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാനാണ് ഈ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ആഹ്വാനംചെയ്തത്. യുഡിഎഫ് സര്‍ക്കാര്‍ ഒന്നരവര്‍ഷത്തെ ഭരണംകൊണ്ട് വിദ്യാഭ്യാസമേഖലയെ സമ്പൂര്‍ണമായി കച്ചവടവല്‍ക്കരിക്കുകയും വര്‍ഗീയവല്‍ക്കരിക്കുകയുമാണ്. വിദ്യാഭ്യാസമന്ത്രിതന്നെ ഈ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. സ്വകാര്യ സ്കൂളുകള്‍ക്ക് യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിലൂടെ സാധാരണക്കാര്‍ക്ക് വിദ്യ നിഷേധിക്കുന്നു. പാഠ്യപദ്ധതി അട്ടിമറിച്ചു. പാര്‍ലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമം ലംഘിച്ച് സ്കൂള്‍ വിദ്യാര്‍ഥികളുടെ കൈയില്‍നിന്ന് രസീതുപോലുമില്ലാതെ കോടിക്കണക്കിനു രൂപയാണ് പിരിക്കുന്നത്.

നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച് കഴിഞ്ഞ 15 വര്‍ഷമായി ഓണത്തിനും റമദാനും ക്രിസ്തുമസിനും സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന അരിവിതരണം ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. ഉച്ചക്കഞ്ഞി പദ്ധതി തകിടംമറിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതിയും മെറിറ്റും അട്ടിമറിച്ച് യോഗ്യരല്ലാത്ത വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍തന്നെ എല്ലാ സഹായവും ചെയ്തുകൊടുക്കുന്നു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജാതി- മത ശക്തികള്‍ക്ക് അടിയറവച്ചു. സര്‍ക്കാര്‍- എയ്ഡഡ് മേഖലയിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ഈ സര്‍ക്കാര്‍ നിരന്തരം ദ്രോഹിക്കുകയാണ്. ഈമേഖലയില്‍ ഫീസിനത്തില്‍ 35 മുതല്‍ 100 ശതമാനംവരെ വര്‍ധന ഏര്‍പ്പടുത്തി. കേരളത്തിലെ സര്‍വകലാശാലകളെ അഴിമതിയുടെയും ജനാധിപത്യധ്വംസനത്തിന്റെയും അക്കാദമിക് കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങാക്കി മാറ്റി. കാലിക്കറ്റ് സര്‍വകലാശാല മുസ്ലിംലീഗ് എന്ന രാഷ്ട്രീയ പാര്‍ടിയുടെ നിയന്ത്രണത്തില്‍ എത്തിച്ചു. അവിടെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മുസ്ലിംലീഗ് വിദ്യാഭ്യാസത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ തെളിവാണ്. പൊതു ഉടമസ്ഥതയിലുള്ള ഭൂമി ലീഗ് നേതാക്കളുടെ ബന്ധുക്കള്‍ക്ക് പതിച്ചുനല്‍കാന്‍ ശ്രമം നടത്തി. ഇവിടെ നഗ്നമായ ജനാധിപത്യലംഘനം നടന്നുകൊണ്ടിരിക്കുന്നു. അക്കാദമിക് സമിതികള്‍ പിരിച്ചുവിട്ട് നോമിനേറ്റഡ് ഭരണസമിതികള്‍ നിലവില്‍വന്നു. പതിറ്റാണ്ടുകളായി കേരളജനത നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്തിന്റെ ഫലമായി നേടിയ എല്ലാ നന്മകളും ഒന്നരവര്‍ഷത്തെ ഭരണംകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമ്പൂര്‍ണമായി തകര്‍ത്തു. വിദ്യാഭ്യാസമേഖലയിലെ ഈ അനീതിക്കും വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനുമെതിരായി വിധിയെഴുതി, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസനയങ്ങള്‍ക്ക് ശക്തമായ താക്കീതാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുപ്പിലൂടെ പ്രകടിപ്പിച്ചത്. അതാണ് വിവിധ സര്‍വകലാശാലകളിലും കോളേജുകളിലും എസ്എഫ്ഐ നേടിയ വിജയം സൂചിപ്പിക്കുന്നത്. ഈ അധ്യയനവര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടന്നത് കോഴിക്കോട് സര്‍വകലാശാലാ യൂണിയനിലേക്കാണ്. ജൂലൈ ഏഴിന് നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്കെതിരെ ഒറ്റക്കെട്ടായി മത്സരിച്ച കെഎസ്യു- എംഎസ്എഫ് സഖ്യത്തിന്റെ ശക്തമായ അപവാദ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കി.

തുടര്‍ച്ചയായി 10-ാം തവണയും കോഴിക്കോട് സര്‍വകലാശാലയില്‍ ഉയര്‍ന്നുപാറിയത് സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ മുദ്രാവാക്യങ്ങള്‍ ആലേഖനംചെയ്ത രക്തനക്ഷത്രാംഗിത ശുഭ്രപതാകയാണ്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് എതിരായി വലതുപക്ഷ സംഘടനകളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും നടത്തിവന്ന പ്രചാരവേലകള്‍ക്കും കുപ്രചാരണങ്ങള്‍ക്കുമേറ്റ ശക്തമായ തിരിച്ചടിയാണ് കോഴിക്കോട് സര്‍വകലാശാലാ യൂണിയനില്‍ എസ്എഫ്ഐ നേടിയ വിജയം. ആഗസ്ത് 10ന് കണ്ണൂര്‍ സര്‍വകലാശാല യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ 15-ാം വര്‍ഷവും എസ്എഫ്ഐ വന്‍ വിജയമാണ് കരസ്ഥമാക്കിയത്. കണ്ണൂര്‍ ജില്ലയിലെ വിദ്യാര്‍ഥി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി മാസങ്ങളോളം ജയിലിലടച്ച ഭരണകൂടഭീകരതയ്ക്കിടയിലാണ് ഈ വിജയം എന്നത് ശ്രദ്ധേയമാണ്. എംജി സര്‍വകലാശാലയില്‍ തുടര്‍ച്ചയായി 24-ാം തവണയും എസ്എഫ്ഐ വിജയിച്ചു. കേരള സര്‍വകലാശാലയില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 98 ശതമാനവും നേടിയാണ് എസ്എഫ്ഐ വിജയിച്ചത്. എസ്എഫ്ഐക്കെതിരായി ആറ് സീറ്റില്‍ മത്സരിച്ച കെഎസ്യുവിന് ലഭിച്ച വോട്ടിന്റെ എണ്ണം രണ്ടാണ്. സ്വന്തം സ്ഥാനാര്‍ഥികളുടെ വോട്ടുപോലും നേടാന്‍ കഴിയാത്ത ദയനീയ അവസ്ഥയിലേക്ക് കെഎസ്യു മാറിയ കാഴ്ചയാണ് കണ്ടത്. 51 പോളിടെക്നിക്കില്‍ 45 ഇടത്തും എസ്എഫ്ഐ വന്‍ വിജയം നേടി. സംസ്കൃത സര്‍വകലാശാലയ്ക്കു കീഴിലെ എട്ടു കോളേജിലും എസ്എഫ്ഐ സമ്പൂര്‍ണ ആധിപത്യം ഉറപ്പിച്ചു. നാലുകോളേജില്‍ എതിരില്ലാതെയാണ് വിജയിച്ചത്. സ്കൂള്‍ പാര്‍ലമെന്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 935ല്‍ 806 സ്കൂളിലും തിളക്കമാര്‍ന്ന വിജയമാണ് നേടിയത്. കണ്ണൂര്‍ സര്‍വകലാശാലയിലെ കോളേജ് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 45 കോളേജില്‍ 38ഉം നേടി ഉജ്വല വിജയം കൈവരിക്കാന്‍ എസ്എഫ്ഐക്ക് സാധിച്ചു. 55 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരില്‍ 44ഉം എസ്എഫ്ഐ നേടി. ഇരിട്ടി എംജി കോളേജില്‍ ചരിത്രത്തിലാദ്യമായാണ് എസ്എഫ്ഐ വിജയിച്ചത്. എസ്എഫ്ഐക്കാരെ നോമിനേഷന്‍ കൊടുക്കാന്‍പോലും അനുവദിക്കാത്ത കാസര്‍കോട് പെര്‍ള നളന്ദ കോളേജില്‍ എംഎസ്എഫിന്റെ വര്‍ഷങ്ങളായുള്ള ആധിപത്യം തകര്‍ത്താണ് എസ്എഫ്ഐ വിജയിച്ചത്. കോഴിക്കോട് സര്‍വകലാശാലയിലെ ഭൂരിപക്ഷം കോളേജിലും എസ്എഫ്ഐക്ക് തിളക്കമാര്‍ന്ന വിജയമാണ് നേടാനായത്. മാസങ്ങളായി ഇടതുപക്ഷ വിരുദ്ധര്‍ വളഞ്ഞിട്ടാക്രമിച്ച് തകര്‍ക്കാന്‍ ശ്രമിച്ച പുരോഗമന പ്രസ്ഥാനത്തിന് ഒഞ്ചിയത്തിന്റെ മണ്ണില്‍ ഒരു പോറലുമേറ്റിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഒഞ്ചിയം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന മടപ്പള്ളി ഗവ. കോളേജില്‍ എസ്എഫ്ഐ നേടിയ അത്യുജ്വല വിജയം. ആകെയുള്ള 23 സീറ്റിലേക്ക് എസ്എഫ്ഐക്കെതിരായി നോമിനേഷന്‍ നല്‍കാന്‍പോലും ഒരു കപടവിപ്ലവകാരിയും ഉണ്ടായില്ല. ഏതെങ്കിലും ഒരു സീറ്റില്‍ എസ്എഫ്ഐ പരാജയപ്പെട്ടാല്‍ അന്തര്‍ദേശീയവാര്‍ത്തയാക്കുന്ന കേരളത്തിലെ മാധ്യമങ്ങള്‍ ഈ വിജയം കണ്ടില്ലെന്നു നടിച്ചു.

അപവാദങ്ങളെയും കള്ളപ്രചാരണങ്ങളെയും സമാനതകളില്ലാത്ത കടന്നാക്രമണങ്ങളെയും അതിജീവിച്ചാണ് ഇവിടെ എസ്എഫ്ഐ വിജയിച്ചത്. എംജിയിലും സമാനതകളില്ലാത്ത വിജയമാണ് എസ്എഫ്ഐ നേടിയത്. തെരഞ്ഞെടുപ്പ് നടന്ന 79 കോളേജില്‍ 62ലും തിളക്കമാര്‍ന്ന വിജയം നേടി. 123 കൗണ്‍സിലര്‍മാരില്‍ 97ഉം എസ്എഫ്ഐ നേടി. കഴിഞ്ഞ തവണ നേരിയ വോട്ടിന് എറണാകുളം മഹാരാജാസ് കോളേജ് ചെയര്‍മാന്‍സ്ഥാനം എസ്എഫ്ഐക്ക് നഷ്ടമായപ്പോള്‍ വളഞ്ഞാക്രമിച്ചവരെ നിരാശപ്പടുത്തി ഇത്തവണ മുഴുവന്‍ സീറ്റും എസ്എഫ്ഐ നേടി. 1200 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മഹാരാജാസില്‍ ചെയര്‍മാന്‍ വിജയിച്ചത്. കേരളയില്‍ 47 കോളേജ് യൂണിയനുകളില്‍ 40ഉം എസ്എഫ്ഐ നേടി. 86 കൗണ്‍സിലര്‍മാരില്‍ 66ഉം എസ്എഫ്ഐ നേടി. 12 കോളേജില്‍ മുഴുവന്‍ സീറ്റിലും എതിരില്ലാതെയാണ് വിജയിച്ചത്. തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജിലെ മുഴുവന്‍ സീറ്റും എസ്എഫ്ഐ തൂത്തുവാരി. കഴിഞ്ഞ വര്‍ഷം ഇവിടെ ഏതാനും സീറ്റില്‍ എസ്എഫ്ഐ പരാജയപ്പട്ടപ്പോള്‍ ആഴ്ചകളോളമാണ് മാധ്യമങ്ങള്‍ ആഘോഷിച്ചത്.

ഇടതുപക്ഷ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ നടന്ന ശക്തമായ കുപ്രചാരണങ്ങളുടെ വേലിയേറ്റത്തിലാണ് ഈ തെരെഞ്ഞെടുപ്പുകളത്രയും നടന്നത്. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഭാവി വളര്‍ന്നുവരുന്ന തലമുറയുടെ കൈകളില്‍ സുരക്ഷിതമാണെന്ന് വിളിച്ചറിയിക്കുന്നതാണ് ഈ വിജയങ്ങളെല്ലാം. സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളിലും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്കൂള്‍ പാര്‍ലമെന്റുകളിലും ബഹുഭൂരിപക്ഷം വരുന്ന കോളേജുകളിലും എതിരാളികളെ നിഷ്പ്രഭരാക്കി മിന്നുന്നവിജയമാണ് എസ്എഫ്ഐ നേടിയത്.

വിദ്യാഭ്യാസമേഖലയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച നൂറുകണക്കിനു വിദ്യാര്‍ഥികളെ അതിഭീകരമായാണ് തെരുവുകളില്‍ പൊലീസ് വേട്ടയാടിയത്. കള്ളക്കേസുകളും ജയിലറകളും അതിജീവിച്ചാണ് എസ്എഫ്ഐ മുന്നോട്ടുപോകുന്നത്. വിദ്യാര്‍ഥികളെ എത്രതന്നെ ആക്രമിച്ചാലും മാസങ്ങളോളം കല്‍ത്തുറുങ്കിലടച്ചാലും ഈ പ്രസ്ഥാനത്തിന്റെ കരുത്തിനും സംഘശേഷിക്കും ഒരു പോറല്‍പോലുമേല്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല എന്നതാണ് ഈ വിജയങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. പൂക്കളെ നിങ്ങള്‍ക്ക് നുള്ളിയെറിയാന്‍ കഴിഞ്ഞേക്കും, പക്ഷേ വരാനിരിക്കുന്ന വസന്തപ്രവാഹം അത് വന്നെത്തുകതന്നെ ചെയ്യും.

*
ടി പി ബിനീഷ്(എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ വിവിധ സര്‍വകലാശാലകളിലേക്കും പോളിടെക്നിക്കുകളിലേക്കും സ്കൂള്‍ പാര്‍ലമെന്റുകളിലേക്കും കോളേജ് യൂണിയനുകളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയമാണ് എസ്എഫ്ഐ നേടിയത്. ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥി പ്രസ്ഥാനമെന്ന് അഹങ്കരിച്ച കെഎസ്യുവിന്റെ ദയനീയ പതനത്തിനും ഈ തെരഞ്ഞെടുപ്പ് സാക്ഷിയായി. 1970ല്‍ എസ്എഫ്ഐ രൂപീകൃതമായപ്പോള്‍ നാമമാത്രമായ കലാലയങ്ങളില്‍ മാത്രമാണ് വിജയിക്കാനായത്. 42 സംവത്സരം പിന്നിടുമ്പോള്‍ കേരളത്തിലെ ഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മുഴുവന്‍ വിദ്യാര്‍ഥികളും അംഗീകരിക്കുന്ന ഏറ്റവും വലിയ വിദ്യാര്‍ഥി പ്രസ്ഥാനമെന്നതിനപ്പുറം ഏക വിദ്യാര്‍ഥി പ്രസ്ഥാനമെന്ന നിലയിലേക്ക് മാറാന്‍ എസ്എഫ്ഐക്ക് കഴിഞ്ഞു. നാലുപതിറ്റാണ്ടായി കേരളത്തിലെ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുന്നണിയില്‍നിന്ന് പടപൊരുതി, വര്‍ഗീയ-വലതുപക്ഷശക്തികള്‍ കൊലചെയ്ത 30 സഹോദരന്മാര്‍, സഖാവ് ദേവപാലന്‍മുതല്‍ അനീഷ് രാജന്‍വരെയുള്ളവര്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തെ ശരിവയ്ക്കുന്നതാണ് എസ്എഫ്ഐ നേടിയ ഈ ഉജ്വല വിജയം.