Sunday, August 15, 2010

സ്വാതന്ത്ര്യത്തിന്റെ വഴികള്‍

പാരതന്ത്ര്യം പലവിധമാണ്. രാഷ്ട്രത്തിന് സംഭവിക്കുന്ന സ്വാതന്ത്ര്യച്യുതി അവയെല്ലാം ഉള്‍ക്കൊള്ളുന്നു. രാഷ്ട്രീയജീവിതത്തെയും സാമൂഹ്യജീവിതത്തെയും ബൌദ്ധികജീവിതത്തെയുമൊക്കെ അരാജകത്വത്തിലേക്കും ജീര്‍ണതയിലേക്കും നയിക്കുന്ന ഒരു പ്രക്രിയയാണത്. പുഴുക്കുത്ത് വീണുകഴിഞ്ഞ ഒരു സമൂഹത്തിലേ അത് സംഭവിക്കുകയുള്ളൂ. അത്തരമൊരു കെടുതി നേരിട്ടപ്പോഴാണ് ഇന്ത്യന്‍ സമൂഹത്തിന് സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത്. തുരുമ്പുപിടിച്ച നാടുവാഴിത്തം വളര്‍ന്നുവന്നിരുന്നു. പാശ്ചാത്യ മുതലാളിത്തരാജ്യങ്ങളുടെ മുന്നില്‍ അടിയറവുപറഞ്ഞു. അവര്‍ മെനഞ്ഞെടുത്ത അടിമച്ചങ്ങലയെ തകര്‍ത്തുകൊണ്ട് വീണ്ടും സ്വാന്ത്ര്യത്തിന്റെ പൊന്‍വെളിച്ചത്തിലേക്ക് പുനര്‍പ്രവേശനം ചെയ്യുക എന്ന ശ്രമകരമായ ദൌത്യമാണ് ഇരുപതാംനൂറ്റാണ്ടില്‍ ഇന്ത്യ കണ്ട മഹാസംഭവം.

ഈ ശ്രമത്തില്‍ ആയിരങ്ങള്‍ രക്തസാക്ഷികളായി. പലരും ജീവിതത്തിന്റെ സിംഹഭാഗവും കല്‍ത്തുറുങ്കുകളില്‍ കഴിച്ചു. ഭഗത്സിങ്ങിനെയും ഖുദിറാംബോസിനെയും പോലുള്ള യുവാക്കള്‍ ജീവിതം ആത്മാഹുതി ചെയ്തു. ജാലിയന്‍ വാലയും കര്‍സാനയും കയ്യൂരുമൊക്കെ രാജ്യസ്നേഹത്തിന്റെ പ്രതീകങ്ങളായി. അവരൊഴുക്കിയ രക്തം പക്ഷേ വെറുതെയായില്ല. കൊളോണിയലിസം കീഴടങ്ങി.

സ്വാതന്ത്ര്യം എന്താണെന്ന് സാധാരണക്കാര്‍ക്ക് അറിയില്ലായിരുന്നു. അവര്‍ ഒരു പുതുജീവിതം സ്വപ്നംകണ്ടു. ആ സ്വപ്നസാക്ഷാല്‍ക്കാരം കാത്തിരുന്നു. അറുപത്താറുകൊല്ലങ്ങള്‍! ആ സ്വപ്നം കണ്ടവരില്‍ ഭൂരിപക്ഷവും യവനികയ്ക്കുപിന്നിലേക്ക് വിടവാങ്ങിക്കഴിഞ്ഞു. അവശേഷിച്ചവര്‍ ഇനിയും സ്വപ്നങ്ങള്‍ തലോലിച്ചുകൊണ്ടു ജീവിക്കുന്നു. അവര്‍ക്ക് ആശിക്കാന്‍ ഒന്നുമില്ലെങ്കില്‍കൂടി. അവരുടെ തമ്പിലേക്ക് കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ അടിഞ്ഞുകൂടിക്കൊണ്ടിരിക്കുകയാണ്. ഇരുപതുരൂപ കൊണ്ട് നിത്യജീവിതം കഴിക്കുന്നവര്‍. അവരുടെ സങ്കല്‍പനത്തില്‍ സ്വാതന്ത്ര്യം ഭക്ഷണവും കുടിവെള്ളവും കിടപ്പിടവുമാണ്.

സമൂഹം മഹത്വവല്‍ക്കരിക്കുന്ന സ്വാതന്ത്ര്യം ഈ യാഥാര്‍ഥ്യവുമായി ബന്ധമുള്ളതല്ല. കള്ളക്കടത്തിലൂടെയും കൈക്കൂലിയിലൂടെയും അഴിമതിയിലൂടെയും ധനം സമ്പാദിക്കാനുള്ള സ്വാതന്ത്ര്യമാണ്. ജാതിയെയും മതത്തെയും വില്‍പനച്ചരക്കാക്കാനുള്ള സ്വാതന്ത്യ്രമാണ്. അന്യമതസ്ഥരെ കൊലചെയ്യാനുള്ള സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യങ്ങള്‍ ആര്‍ജിക്കാനുള്ള തിരക്കില്‍ മനുഷ്യ സ്വാതന്ത്ര്യത്തിന് വിലയില്ലാതായിരിക്കുന്നു.

ഈ സാഹചര്യത്തില്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് അര്‍ഥശൂന്യമായിരിക്കുന്നു. സ്വാതന്ത്ര്യം കൊല്ലത്തിലൊരിക്കല്‍ അനുവര്‍ത്തിക്കേണ്ട അനുഷ്ഠാനമല്ല. സമൂഹം സ്വാംശീകരിക്കേണ്ട ഒരു ഗുണമാണ്. മറ്റുള്ളവരുടെ സ്വാതന്ത്ര്യം വകവച്ചുകൊടുത്താല്‍ മാത്രമേ സ്വയം സ്വതന്ത്രനാകുകയുള്ളൂ. സഹജീവികള്‍ക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് വന്യമൃഗങ്ങളുടെ സ്വഭാവമാണ്. മൃഗങ്ങളുടെ 'സംസ്കാര'ത്തിലേക്ക് ഇന്ത്യന്‍ സമൂഹം തിരിച്ചുപോകുകയാണോ? അല്ലെങ്കില്‍ എന്തുകൊണ്ട് കൈവെട്ടുന്നവരുടെയും കാല്‍ വെട്ടുന്നവരുടെയും ഇടയില്‍ ജീവിക്കേണ്ടിവരുന്നു? ഇന്ത്യന്‍ സമൂഹത്തില്‍ മനുഷ്യരുടെ രൂപത്തില്‍ മൃഗങ്ങളാണ് ഏറെ.

ആഗോള മുതലാളിത്തത്തിന്റെ വേലിയേറ്റം തുറന്നുവയ്ക്കുന്ന പാരതന്ത്ര്യകവാടത്തിലേക്ക് ഇരച്ചുകയറുന്ന മധ്യവര്‍ഗം ആത്മഹത്യയുടെ ക്ഷണം സ്വീകരിക്കുകയാണെന്ന് തിരിച്ചറിയുന്നില്ല. മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രം അത്രയേറെ കരുത്തുറ്റതാണ്. രക്തരക്ഷസ്സിന്റെ ദംഷ്ട്രങ്ങളേക്കാള്‍ മൂര്‍ച്ചയേറിയതാണ്. പക്ഷേ, സാമൂഹ്യമായ അസ്വാതന്ത്ര്യത്തിലേക്ക് വഴുതിവീഴുന്നതെങ്കിലും നമുക്ക് തിരിച്ചറിയാന്‍ കഴിയേണ്ടതാണ്. അതിനു കഴിയാതിരിക്കുകയാണെങ്കില്‍ ആഘോഷങ്ങളുടെ പ്രസക്തിയെന്ത്?

സ്തംഭിച്ചുനില്‍ക്കുകയാണ് സ്വാതന്ത്ര്യം വഴിയറിയാതെ. പക്ഷേ, വഴികള്‍ പലതാണ്. അതില്‍നിന്ന് ജനങ്ങളുടെ വഴിതെരഞ്ഞെടുക്കാന്‍ എത്രകാലം കാത്തിരിക്കേണ്ടിവരും?

*
ഡോ. കെ എന്‍ പണിക്കര്‍ കടപ്പാട്: ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

പാരതന്ത്ര്യം പലവിധമാണ്. രാഷ്ട്രത്തിന് സംഭവിക്കുന്ന സ്വാതന്ത്ര്യച്യുതി അവയെല്ലാം ഉള്‍ക്കൊള്ളുന്നു. രാഷ്ട്രീയജീവിതത്തെയും സാമൂഹ്യജീവിതത്തെയും ബൌദ്ധികജീവിതത്തെയുമൊക്കെ അരാജകത്വത്തിലേക്കും ജീര്‍ണതയിലേക്കും നയിക്കുന്ന ഒരു പ്രക്രിയയാണത്. പുഴുക്കുത്ത് വീണുകഴിഞ്ഞ ഒരു സമൂഹത്തിലേ അത് സംഭവിക്കുകയുള്ളൂ. അത്തരമൊരു കെടുതി നേരിട്ടപ്പോഴാണ് ഇന്ത്യന്‍ സമൂഹത്തിന് സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത്. തുരുമ്പുപിടിച്ച നാടുവാഴിത്തം വളര്‍ന്നുവന്നിരുന്നു. പാശ്ചാത്യ മുതലാളിത്തരാജ്യങ്ങളുടെ മുന്നില്‍ അടിയറവുപറഞ്ഞു. അവര്‍ മെനഞ്ഞെടുത്ത അടിമച്ചങ്ങലയെ തകര്‍ത്തുകൊണ്ട് വീണ്ടും സ്വാന്ത്ര്യത്തിന്റെ പൊന്‍വെളിച്ചത്തിലേക്ക് പുനര്‍പ്രവേശനം ചെയ്യുക എന്ന ശ്രമകരമായ ദൌത്യമാണ് ഇരുപതാംനൂറ്റാണ്ടില്‍ ഇന്ത്യ കണ്ട മഹാസംഭവം.

ഈ ശ്രമത്തില്‍ ആയിരങ്ങള്‍ രക്തസാക്ഷികളായി. പലരും ജീവിതത്തിന്റെ സിംഹഭാഗവും കല്‍ത്തുറുങ്കുകളില്‍ കഴിച്ചു. ഭഗത്സിങ്ങിനെയും ഖുദിറാംബോസിനെയും പോലുള്ള യുവാക്കള്‍ ജീവിതം ആത്മാഹുതി ചെയ്തു. ജാലിയന്‍ വാലയും കര്‍സാനയും കയ്യൂരുമൊക്കെ രാജ്യസ്നേഹത്തിന്റെ പ്രതീകങ്ങളായി. അവരൊഴുക്കിയ രക്തം പക്ഷേ വെറുതെയായില്ല. കൊളോണിയലിസം കീഴടങ്ങി

Anonymous said...

അല്ലെങ്കില്‍ എന്തുകൊണ്ട് കൈവെട്ടുന്നവരുടെയും കാല്‍ വെട്ടുന്നവരുടെയും ഇടയില്‍ ജീവിക്കേണ്ടിവരുന്നു? ഇന്ത്യന്‍ സമൂഹത്തില്‍ മനുഷ്യരുടെ രൂപത്തില്‍ മൃഗങ്ങളാണ് ഏറെ.


പോലീസിനു കൂച്ചു വിലങ്ങിട്ടിരിക്കുന്നു, എപ്പോള്‍ കസ്റ്റഡിയില്‍ എടുക്കപ്പെടണം എന്നു പ്റതി ആണു തീരുമാനിക്കുന്നത്‌? സംസ്ഥാനം ഭരിക്കുന്ന മുഖ്യന്‍ ഒരു ഞാഞ്ഞൂലിനോട്‌ അഭ്യറ്‍ഥിക്കുന്നു ഒന്നു കീഴടങ്ങു കുട്ടാ എന്നു, അങ്ങിനെ ഒരു നാട്ടില്‍ ഇതൊക്കെ നടക്കും, പ്റധാന കൈവെട്ട്‌ പ്റതികളെ ആരെയും പിടിച്ചിട്ടില്ല നാട്ടില്‍ ഉള്ള എല്ലാവരെയും പ്റതി ചേറ്‍ക്കുകയും ചെയ്തു കേസ്‌ തള്ളിപ്പോകാന്‍ പിന്നെ എന്തു വേണം? രാഷ്ട്റീയ പ്റതിയോഗികളെ ഉന്‍മൂലനം ചെയ്യല്‍ ആണു മാറ്‍ക്സിസ്റ്റ്‌ പതിവ്‌, അവരെ സംബധിച്ചിടത്തോളം കയ്യോ കാലോ പോകുന്നത്‌ എ പാറ്‍ട്ട്‌ ക്വസ്റ്റ്യന്‍