Tuesday, August 10, 2010

ജനാധിപത്യകേന്ദ്രീകരണം

സമീപകാലത്തായി, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും തിരിച്ചടി ഏറ്റത് സംബന്ധിച്ച വിമര്‍ശനപരമായ ഒട്ടേറെ ചര്‍ച്ചകള്‍ക്കിടയില്‍, കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ സംഘടനാതത്വം എന്ന നിലയില്‍ ജനാധിപത്യകേന്ദ്രീകരണത്തിന്റെ പ്രയോഗം സംബന്ധിച്ച് ചില ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുകയുണ്ടായി. ഇടതുപക്ഷത്തോടോ സിപിഐ എമ്മിനോടോ ബന്ധമുള്ള ചില ബുദ്ധിജീവികളില്‍നിന്നാണ് ഇത്തരം വിമര്‍ശനങ്ങള്‍ വന്നത്.

ഇത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുള്ളത് പാര്‍ടിയോട് ശത്രുതാപരമായ നിലപാട് സ്വീകരിക്കാത്തവരോ തങ്ങള്‍ ഇടതുപക്ഷത്തുള്ളവരാണെന്ന് സ്വയം കണക്കാക്കുന്നവരോ ആയ വ്യക്തികളും സഖാക്കളുമാണ് എന്നതിനാല്‍ അവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ നാം ഗൌരവത്തിലെടുക്കുകയും പ്രതികരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. തൊഴിലാളിവര്‍ഗത്തിന്റെ പാര്‍ടിയെ സംബന്ധിച്ചിടത്തോളം ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പ്രശ്‌നം അടിസ്ഥാനപരവും അത്യന്താപേക്ഷിതവും ആയി സിപിഐ എം പരിഗണിക്കുന്നതിനാല്‍ ഇത് എല്ലാത്തിനും ഉപരി അനിവാര്യമായിരിക്കുന്നു.

ഇത്തരം വിമര്‍ശനങ്ങളെ ഓരോന്നായി പ്രത്യേകം കൈകാര്യം ചെയ്യുന്നതിനു പകരം ഞങ്ങള്‍ നാനാതരത്തിലുള്ള വിയോജിപ്പുകളെയും വിമര്‍ശനങ്ങളെയും ചുവടെ തരംതിരിച്ച് അവതരിപ്പിക്കുകയാണ്. എന്നാലും, മറ്റുള്ളവര്‍ പ്രകടിപ്പിച്ച എല്ലാ വീക്ഷണങ്ങളും അവയില്‍ ഓരോന്നിലും ഉള്‍ക്കൊള്ളിക്കേണ്ട ആവശ്യമില്ല എന്നും പ്രസ്‌താവിക്കേണ്ടതുണ്ട്. ജനാധിപത്യ കേന്ദ്രീകരണം കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ സംഘടനാ തത്വമായി നിലനില്‍ക്കാന്‍ പാടില്ല എന്നോ അതിന് ഭേദഗതി വരുത്തണം എന്നോ ഉള്ളതാണ് പൊതുവില്‍ ആവര്‍ത്തിക്കപ്പെടുന്ന അഭിപ്രായം.

ഈ വിമര്‍ശനങ്ങളില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ എന്തെല്ലാമാണ്? അവയെ താഴെപ്പറയുംവിധം സംഗ്രഹിക്കാവുന്നതാണ്.

1. സാറിസ്‌റ്റ് സ്വേച്ഛാധിപത്യത്തിന്റെ സവിശേഷ സാഹചര്യങ്ങളെ - അതാകട്ടെ ഏകാധിപത്യപരവും മര്‍ദ്ദക സ്വഭാവത്തോടുകൂടിയതുമായ ഭരണമായിരുന്നു - അഭിമുഖീകരിക്കുന്നതിന് ലെനിന്‍ രൂപപ്പെടുത്തിയെടുത്ത പാര്‍ടി സംഘടനാ സംവിധാനം എന്ന നിലയില്‍ ജനാധിപത്യ കേന്ദ്രീകരണം വിശേഷിപ്പിക്കപ്പെട്ടു. അതുകൊണ്ടാണ് കേന്ദ്രീകരണത്തിലും പ്രൊഫഷണല്‍ വിപ്ളവകാരികളുടേതായ ഒരു ഉള്‍ക്കാമ്പിനെ സൃഷ്‌ടിക്കുന്നതിലും രഹസ്യസ്വഭാവത്തിലും ഊന്നല്‍ നല്‍കിയിരുന്നത്. ആയതിനാല്‍, മറ്റു സമൂഹങ്ങളിലും സാഹചര്യങ്ങളിലും, പ്രത്യേകിച്ച് ബൂര്‍ഷ്വാ ജനാധിപത്യം നിലനില്‍ക്കുന്നിടങ്ങളില്‍, ജനാധിപത്യ കേന്ദ്രീകരണം അനുയോജ്യമല്ല.

2. ജനാധിപത്യ കേന്ദ്രീകരണം ശ്രേണീബദ്ധവും കേന്ദ്രീകൃതവുമായ ഒരു ഘടന സൃഷ്‌ടിക്കുന്നതായും ആരോപിക്കപ്പെടുന്നു. പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കല്‍പനകളാണ് നടപ്പിലാവുന്നത്. കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ പാര്‍ടി അംഗങ്ങളും കേഡര്‍മാരും ബാധ്യസ്ഥരാണ്. വ്യത്യസ്‌തമോ ഭിന്നമോ ആയ വീക്ഷണങ്ങള്‍ കേള്‍ക്കുന്നതിനോ പരിഗണിക്കുന്നതിനോ ഒരു ഇടവുമില്ല.

3. സൃഷ്‌ടിപരമായ ചിന്തയെയും മാര്‍ക്‌സിസ്‌റ്റ് സിദ്ധാന്തത്തിന്റെ വളര്‍ച്ചയെയും തടസ്സപ്പെടുത്തുന്നതിന്റെ ഉത്തരവാദിത്വവും ജനാധിപത്യ കേന്ദ്രീകരണത്തില്‍ ചുമത്തപ്പെട്ടു. പാര്‍ടിയുടെ ഉന്നത വേദികള്‍ സിദ്ധാന്തത്തിന് രൂപം നല്‍കും; അതോടെ അത് അടഞ്ഞ അധ്യായമായി മാറും; അത് പുതിയ സംഭവവികാസങ്ങളെ ഉള്‍ക്കൊള്ളാത്തതും പുതുമയുള്ള ചിന്താഗതികളെ നിരാകരിക്കുന്നതുമാണ്. നേതൃതലത്തിലുള്ള വേദികള്‍ സിദ്ധാന്തത്തിന് വ്യാഖ്യാനം നല്‍കുകയും അണികള്‍ അത് നടപ്പിലാക്കുകയും ചെയ്യുന്ന സംഘടനാ സംവിധാനത്തിനു മാത്രമേ ജനാധിപത്യ കേന്ദ്രീകരണം അനുയോജ്യമാകുന്നുള്ളൂ. അംഗീകൃത ചട്ടക്കൂടിന് പുറത്തുള്ള സൈദ്ധാന്തിക ചര്‍ച്ചകളെ നിരുല്‍സാഹപ്പെടുത്തുകയോ "അച്ചടക്കലംഘന''മായി കാണുകയോ ചെയ്യുന്നു.

4. ജനാധിപത്യ കേന്ദ്രീകരണത്തെ അടിസ്ഥാനപ്പെടുത്തിയ പാര്‍ടിയില്‍, പാര്‍ടിയുടെ മൊത്തത്തിലുള്ള അഭിപ്രായത്തെ അവഗണിക്കാന്‍, അത് പാര്‍ടി നേതൃത്വത്തെ സഹായിക്കുന്നു. ഇത് ജനങ്ങളും പാര്‍ടിയും തമ്മില്‍ ഒരു അതിര്‍വരമ്പ് സൃഷ്‌ടിക്കുന്നു. ആശയവിനിമയത്തില്‍ ഉണ്ടാകുന്ന അകല്‍ച്ച കാരണം തെറ്റായ നിലപാടുകള്‍ അതാത് സമയത്ത് തിരുത്തുന്നതിനെ തടസ്സപ്പെടുത്തുന്നു.

5. സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം, ജനാധിപത്യ കേന്ദ്രീകരണം പശ്ചിമബംഗാളില്‍ പ്രയോഗത്തില്‍ കേന്ദ്രീകരണവും ആജ്ഞാപിക്കലുമായി വളച്ചൊടിക്കപ്പെട്ടു; താഴെ നിന്നുള്ള അഭിപ്രായങ്ങള്‍ പരിഗണിക്കപ്പെടാത്ത സ്ഥിതി ആയി. പൊതുവില്‍, ലെനിനിസ്‌റ്റ് രൂപത്തിലുള്ള സംഘടനയോടുകൂടി ഒരു ബഹുജന വിപ്ളവ പാര്‍ടി കെട്ടിപ്പടുക്കാനാവില്ല എന്ന പിടിവാശിയാണ് ഉയര്‍ത്തപ്പെട്ടത്. തെറ്റായ അടവ് നയങ്ങള്‍ രൂപീകരിക്കപ്പെടുന്നത് തെറ്റായ സംഘടനാ പ്രയോഗത്തിന്റെ ഫലമാണെന്നും ആരോപിക്കപ്പെട്ടു.

I

ബോള്‍ഷെവിക് പാര്‍ടി ജനാധിപത്യ കേന്ദ്രീകരണ തത്വം അംഗീകരിക്കുകയും 1921ല്‍ കമ്യൂണിസ്‌റ്റ് ഇന്റര്‍നാഷണലിന്റെ മൂന്നാം കോണ്‍ഗ്രസില്‍ എല്ലാ കമ്യൂണിസ്‌റ്റ് പാര്‍ടികളും അത് ഏറ്റെടുക്കുകയും ചെയ്‌തതു മുതല്‍ സോഷ്യല്‍ ഡെമോക്രാറ്റുകളും മാര്‍ക്‌സിസ്റ്റിതര ഇടതുപക്ഷവും ജനാധിപത്യ കേന്ദ്രീകരണ തത്വത്തെ സദാ എതിര്‍ക്കുകയായിരുന്നു.

മാര്‍ക്‌സും ഏംഗല്‍സും ആവിഷ്‌ക്കരിച്ചതിന് അപ്പുറത്തേയ്‌ക്ക് മാര്‍ക്‌സിസ്‌റ്റ് സിദ്ധാന്തത്തെ ലെനിന്‍ വികസിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്‌തപ്പോള്‍, സാമ്രാജ്യത്വത്തെ സംബന്ധിച്ച സിദ്ധാന്തം, ലോകവിപ്ളവ പ്രസ്ഥാനത്തില്‍ കൊളോണിയല്‍ - അര്‍ദ്ധകൊളോണിയല്‍ രാജ്യങ്ങളിലെ ജനങ്ങളുടെ പങ്ക്, വിപ്ളവ സംഘടന സംബന്ധിച്ച സങ്കല്‍പനം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ സുപ്രധാന സംഭാവനകള്‍.

പ്രശ്‌നത്തിന്റെ കാതലായ വശം കേവലം പാര്‍ടിയുടെ സംഘടനാപരമായ ഘടന മാത്രമായിരുന്നില്ല; മറിച്ച് കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ അടിസ്ഥാനപരമായ പങ്കിനെ സംബന്ധിച്ചുള്ളതുമായിരുന്നു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടികളെ സംബന്ധിച്ചിടത്തോളം, മുതലാളിത്ത വ്യവസ്ഥിതിക്കുള്ളില്‍നിന്നുള്ള പ്രവര്‍ത്തനമാണ് അവരുടെ കാഴ്‌ചപ്പാട് എന്നതിനാല്‍, ഒരു വിപ്ളവസംഘടനയുടെ ആവശ്യമേ ഉദിക്കുന്നില്ല. ആയതിനാല്‍ ജനാധിപത്യ കേന്ദ്രീകരണം അവര്‍ക്ക് വര്‍ജ്യമാണ്. മുതലാളിത്തത്തെ, ഇന്ത്യയില്‍ ബൂര്‍ഷ്വാ ഭൂപ്രഭു വ്യവസ്ഥിതിയെ, തകിടം മറിക്കാനും തുടര്‍ന്ന് തല്‍സ്ഥാനത്ത് സോഷ്യലിസത്തെ അവരോധിക്കാനുംവേണ്ടി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്‌റ്റ് പാര്‍ടിയെ സംബന്ധിച്ചിടത്തോളം പാര്‍ടി സംഘടന, ശക്തമായ ഭരണകൂടത്തിനും ആധിപത്യം പുലര്‍ത്തുന്ന ഭരണവര്‍ഗങ്ങള്‍ക്കും എതിരെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവും സംഘടനാപരവുമായ സമരം നടത്താന്‍ സജ്ജമായിട്ടുള്ള ഒന്നായിരിക്കണം. എത്രത്തോളം സുസ്ഥിരവും കാര്യക്ഷമവുമാണെങ്കില്‍പോലും പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥിതിയിലെ തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതിനു മാത്രം പറ്റിയ വിധത്തിലുള്ളതായിരിക്കാനാവില്ല പാര്‍ടി സംഘടന; അഥവാ കമ്യൂണിസ്‌റ്റ് പാര്‍ടി സംഘടനയ്‌ക്ക് ബൂര്‍ഷ്വാ ഭരണകൂടത്തിന്റെ അധീശാധിപത്യത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ലഭ്യമാകുന്ന ജനാധിപത്യാവകാശങ്ങളും സ്ഥാപനങ്ങളും ഉപയോഗിക്കാനും അതില്‍ പ്രവര്‍ത്തിക്കാനും മാത്രം കഴിയുന്ന ഒന്നായിരിക്കാനാവില്ല.

തൊഴിലാളിവര്‍ഗത്തെയും വിപ്ളവ ബഹുജനപ്രസ്ഥാനത്തെയും സംഘടിപ്പിക്കാനും നയിക്കാനും പാര്‍ടി സജ്ജമായിരിക്കണമോ എന്നതാണ് മുഖ്യവിഷയം. ഇത്തരത്തിലുള്ള ഒരു വിപ്ളവ ബഹുജനപ്രസ്ഥാനത്തെ സജ്ജമാക്കാനും വികസിപ്പിക്കാനും കഴിയുന്ന ഒരു സംഘടന കെട്ടിപ്പടുക്കലായിരുന്നു പാര്‍ടിയെ സംബന്ധിച്ച ലെനിന്റെ സങ്കല്‍പനം. ഇതിനുവേണ്ടി രാഷ്‌ട്രീയമായി ബോധവല്‍ക്കരിക്കാന്‍ കഴിയുന്നതും അതുകൊണ്ട് തന്നെ മുന്നണിപ്പോരാളികളുമായ തൊഴിലാളിവര്‍ഗത്തിന്റെ ഏറ്റവും പുരോഗമിച്ച വിഭാഗങ്ങളെ പാര്‍ടിയിലേക്ക് റിക്രൂട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത്തരത്തിലുള്ള ഒരു സംഘടന വര്‍ഗസമരത്തിലൂടെയും ബഹുജന പ്രസ്ഥാനങ്ങളിലൂടെയും ഉരുകിത്തെളിഞ്ഞ് ഉരുക്കുപോലെ ഉറച്ചതാകുന്നു; ഏത് സാഹചര്യത്തിലും - നിയമവിധേയമായും അര്‍ദ്ധ നിയമവിധേയമായും നിയമവിരുദ്ധമായും - പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതുമായിരിക്കണം അത്. നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് സമരരൂപങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയുന്ന ഒരു സംഘടനയാണ് വര്‍ഗരാഷ്‌ട്രീയത്തിന്റെ അടിയന്തര ഘട്ടങ്ങള്‍ ആവശ്യപ്പെടുന്നത്. ഇതിന് ഒരു കേന്ദ്രീകൃത പാര്‍ടിയാണ് ആവശ്യം. മാര്‍ക്‌സിസത്തെയും വര്‍ഗസമരത്തെയും ആധാരമാക്കിയുള്ള ഒരു പാര്‍ടിയെ സംബന്ധിച്ചിടത്തോളം ജനാധിപത്യ കേന്ദ്രീകരണമാണ് ഏറ്റവും മികച്ച സംഘടനാ തത്വം. വര്‍ഗസമരം ഒരു കൂട്ടായ നടപടിയാണ്. കൂട്ടായി തീരുമാനമെടുക്കുന്നതിനെയും കൂട്ടായ പ്രവര്‍ത്തനത്തെയും പ്രോല്‍സാഹിപ്പിക്കുന്നതാണ് ജനാധിപത്യ കേന്ദ്രീകരണം. ചിന്താ സ്വാതന്ത്ര്യവും പ്രവര്‍ത്തനത്തില്‍ ഐക്യവും ആണ് അത് അനുവദിക്കുന്നത്.

കൂട്ടായ പ്രവര്‍ത്തനം ഫലപ്രദമാകണമെന്നുണ്ടെങ്കില്‍, ഭൂരിപക്ഷ അഭിപ്രായപ്രകാരം തീരുമാനമെടുക്കുക എന്ന ജനാധിപത്യരീതിക്ക് അപ്പുറം കടന്ന് ആ തീരുമാനം നടപ്പാക്കുന്നതിന് മൊത്തം കൂട്ടായ്‌മയും ബാധ്യസ്ഥമാകുന്ന സ്ഥിതിയിലെത്തണം. ജനാധിപത്യ കേന്ദ്രീകരണത്തില്‍ മാത്രമേ ന്യൂനപക്ഷം ഭൂരിപക്ഷത്തെ അനുസരിക്കേണ്ടതും വ്യക്തി കൂട്ടായ്‌മയുടെ ഇച്ഛയ്‌ക്ക് കീഴ്പ്പെടേണ്ടതും ആവശ്യമായി വരുന്നുള്ളൂ. ലെനിനും റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടിയിലെ ബോള്‍ഷെവിക്കുകളും മെന്‍ഷെവിക്കുകളും തമ്മിലുള്ള സംവാദങ്ങള്‍ വിപ്ളവപാര്‍ടിയുടെയും അതിന്റെ സംഘടനയുടെയും അനുപേക്ഷണീയമായ ചില സവിശേഷതകള്‍ വ്യക്തമാക്കി. റഷ്യയ്‌ക്ക് പുറത്ത് കാള്‍ കൌട്സ്‌കിയെയും റോസ ലക്‌സംബര്‍ഗിനെയും പോലുള്ള ചില പ്രമുഖ മാര്‍ക്‌സിസ്‌റ്റ് നേതാക്കള്‍ പാര്‍ടി സംഘടനയെ സംബന്ധിച്ച ലെനിനിസ്‌റ്റ് ആശയത്തെ വിമര്‍ശിച്ചു. കൌട്സ്‌കിയെ സംബന്ധിച്ചിടത്തോളം സംഘടന വിപ്ളവ പ്രവര്‍ത്തനത്തിനായുള്ള ഒരു മുന്നുപാധി ആയിരുന്നു. സംഘടന വിപ്ളവ ബഹുജന പ്രസ്ഥാനത്തിന്റെ ഉല്‍പന്നമാണ് എന്നാണ് റോസ ലക്‌സംബര്‍ഗ് അഭിപ്രായപ്പെട്ടത്. ലെനിനെ സംബന്ധിച്ചിടത്തോളം പാര്‍ടിയും അതിന്റെ സംഘടനയും ഒരേപോലെ വിപ്ളവ ബഹുജന പ്രസ്ഥാനത്തിന്റെ മുന്നുപാധിയും അതിന്റെ ഫലവുമാണ്. ലെനിനിസ്‌റ്റ് സങ്കല്‍പനത്തെ ലൂക്കാച്ച് സമര്‍ത്ഥമായി ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു - വിപ്ളവ ബഹുജന പ്രസ്ഥാനത്തിന്റെ ഉല്‍പാദകനും ഉല്‍പന്നവുമാണ് പാര്‍ടി. (ജോര്‍ജി ലൂക്കാച്ച്, ലെനിന്‍: അദ്ദേഹത്തിന്റെ കൃതികളുടെയും സിദ്ധാന്തത്തിന്റെയും പഠനം). ലെനിനെ സംബന്ധിച്ചിടത്തോളം വിപ്ളവത്തിനായി തയ്യാറെടുക്കുന്ന സംഘടനയാണ് പാര്‍ടി; രാഷ്‌ട്രീയവും സംഘടനാപരവുമായ തലങ്ങളില്‍ വര്‍ഗശത്രുവിന്റെ കടന്നാക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംഭാവ്യാവസ്ഥകളെയും നേരിടുന്നതിന് സജ്ജമായതായിരിക്കണം അത്തരം ഒരു സംഘടന. കര്‍ക്കശമായ പാര്‍ടി അച്ചടക്കം ഉള്ളതായിരിക്കണം അത്തരം ഒരു സംഘടന. അത്തരത്തിലുള്ള അച്ചടക്കത്തിനു മാത്രമേ, മാറി വരുന്ന സാഹചര്യങ്ങള്‍ക്കനുയോജ്യമായി മാറുന്നതിനും സമരരൂപങ്ങളില്‍ മാറ്റം വരുത്തുന്നതിനായുള്ള വഴക്കം (Flexibility) ഉണ്ടാക്കുന്നതിനും പാര്‍ടിയെ പ്രാപ്‌തമാക്കുവാന്‍ കഴിയുകയുള്ളൂ.

മാര്‍ക്‌സിസത്തെയും വര്‍ഗസമരത്തെയും അവലംബമാക്കിയുള്ള ഒരു പാര്‍ടിയില്‍നിന്ന് ജനാധിപത്യ കേന്ദ്രീകരണത്തെ വേര്‍പെടുത്തി കാണുന്നത് പാര്‍ടി സംഘടനയെ സംബന്ധിച്ച അനുപേക്ഷണീയമായ ഈ തത്വത്തെ വളച്ചൊടിച്ച് മനസ്സിലാക്കുന്നതിന് ഇടവരുത്തും.

ജനാധിപത്യ കേന്ദ്രീകരണത്തിനെതിരായ വാദഗതികള്‍ എന്തെല്ലാമാണ് ?

1. റഷ്യന്‍ സാഹചര്യങ്ങള്‍ക്ക് പ്രത്യേകമായുള്ളത്

റഷ്യന്‍ വിപ്ളവ പ്രസ്ഥാനത്തിന്റെ സംഘടനാപരമായ പ്രയോഗത്തിനുവേണ്ടി പ്രത്യേകമായുള്ളതാണ് ജനാധിപത്യ കേന്ദ്രീകരണം എന്ന വാദഗതിയാണ് അതിനെതിരെ വിമര്‍ശകര്‍ പ്രധാനമായും ഉന്നയിക്കുന്നത്. സാറിസത്തിനെതിരായ വിപ്ളവസമരത്തിന്റെ ഘട്ടത്തില്‍ റഷ്യയില്‍ വികസിപ്പിച്ചതാണ് അത്. അടിച്ചമര്‍ത്തലും പ്രവാസവാസവും നേരിട്ടിരുന്ന ബോള്‍ഷെവിക് പാര്‍ടിക്ക് നിയമവിധേയമല്ലാത്ത ഈ അവസ്ഥയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സംഘടന ആവശ്യമായിരുന്നു. പ്രതിവിപ്ളവശക്തികള്‍ വിപ്ളവ ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും സാമ്രാജ്യത്വ ഇടപെടലുകളിലൂടെ അതിന് പിന്തുണ ലഭിക്കുകയും ചെയ്‌തതോടെ വിപ്ളവാനന്തരം അത് കൂടുതല്‍ സുദൃഢമാക്കപ്പെട്ടു. മറ്റ് കമ്യൂണിസ്‌റ്റ് പാര്‍ടികളും ഇത് സ്വീകരിക്കുകയും ചെയ്‌തു. റഷ്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ സംഘടനാതത്വത്തെ വ്യത്യസ്‌ത സാഹചര്യങ്ങളിലും അവസ്ഥകളിലും പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ടിക്ക് അംഗീകരിക്കാന്‍ കഴിയുമോ?

പക്ഷേ, അപ്പോള്‍ അത് റഷ്യക്കുവേണ്ടി പ്രത്യേകമായുള്ളത് ആയിരുന്നുവെന്നും കമ്യൂണിസ്‌റ്റ് പാര്‍ടികള്‍ പ്രവര്‍ത്തിക്കുന്ന മറ്റു രാജ്യങ്ങള്‍ക്കും മറ്റു സാഹചര്യങ്ങള്‍ക്കും അത് പ്രായോഗികമല്ല എന്നും പറയാന്‍ കഴിയുമോ?

പ്രബീര്‍ പുരകായസ്‌ത പറയുന്നു:

"പാര്‍ടിയുടെ സവിശേഷ രൂപം റഷ്യന്‍ വിപ്ളവാനന്തരം നിലവില്‍ വന്നതാണ്. അന്ന് ഫാൿഷനുകള്‍ നിരോധിക്കപ്പെട്ടിരുന്നു. സോഷ്യലിസ്‌റ്റ് ഭരണകൂടത്തെ തകര്‍ക്കുന്നതിന് എല്ലാ വന്‍ ശക്തികളും ഒന്നിച്ചുനിന്ന് ആക്രമിച്ചപ്പോള്‍ വിപ്ളവ ഭരണകൂടത്തിന് ഇത്തരം സവിശേഷമായ രൂപമുള്ള ഒരു പാര്‍ടി ആവശ്യമായിരുന്നുവെന്ന് വാദിക്കപ്പെട്ടേയ്‌ക്കാം. ഈ സാഹചര്യത്തിന്റെ അനന്തരഫലമായാണ് ആജ്ഞാപിക്കുകയും നിയന്ത്രിച്ചു നിര്‍ത്തുകയും ചെയ്യുന്ന ജനാധിപത്യ കേന്ദ്രീകരണം പാര്‍ടിയില്‍ വളര്‍ന്നുവന്നത്. ഇത് ഒരു പൊതുതത്വമല്ല. ഒരു പ്രത്യേക സ്ഥലത്തും സമയത്തും അനുപേക്ഷണീയമായിരുന്ന ഇത് എല്ലാ അവസ്ഥകളിലും എല്ലാ സാഹചര്യങ്ങളിലും ബാധകമായി നടപ്പാക്കുന്നത് ഇന്ന് ഇടതുപക്ഷ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും.

"ഈ സാഹചര്യത്തില്‍ ജനാധിപത്യ കേന്ദ്രീകരണം എന്ന വിഷയത്തെ ഇടതുപക്ഷം പുനഃപരിശോധിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. മറ്റു പല സ്ഥലങ്ങളിലും നിലനിന്നിരുന്ന നിരവധി ശക്തമായ കമ്യൂണിസ്‌റ്റ് പാര്‍ടികളെ ശിഥിലീകരണം ബാധിച്ചപ്പോള്‍ അതിനെ അതിജീവിക്കാന്‍ സിപിഐ എമ്മിനെ സഹായിച്ചത് ആജ്ഞാപിക്കലും നിയന്ത്രിക്കലും എന്ന ഘടനയാണ്; അതിന്റെ പ്രശ്‌നങ്ങള്‍ എല്ലാം തന്നെ യാഥാര്‍ത്ഥ്യമാണ്; എന്നാല്‍ അതില്‍ ഏറ്റവും പ്രധാനമായി കാണേണ്ടത്, പാര്‍ടിയുടെ മൊത്തത്തിലുള്ള അഭിപ്രായത്തെ പാര്‍ടിനേതൃത്വത്തിന് പരിഗണിക്കാതിരിക്കാന്‍ കഴിയും എന്നതാണ്. ഇത് നേതാക്കളും ബഹുജനങ്ങളും തമ്മില്‍ അകല്‍ച്ച ഉണ്ടാകാന്‍ കാരണമാകും; അതേപോലെ തന്നെ പാര്‍ടിക്കും ജനങ്ങള്‍ക്കും ഇടയില്‍ വേലിക്കെട്ടുകള്‍ സൃഷ്‌ടിക്കപ്പെടും. പാര്‍ടിയുടെ പ്രവര്‍ത്തനത്തില്‍ ഒരു തിരുത്തല്‍ ആവശ്യമായിരിക്കുന്ന ഘട്ടത്തില്‍ ജനാധിപത്യ കേന്ദ്രീകരണം തുടരുന്നത് ആശയവിനിമയത്തിലെ ഈ അകല്‍ച്ച കാരണം തെറ്റായ നിലപാടില്‍ മാറ്റം വരുത്തുന്നതിന് കാലതാമസം ഉണ്ടാക്കുന്നു'' (പ്രബീര്‍ പുരകായസ്‌ത, "2009ലെ തെരഞ്ഞെടുപ്പും ഇടതുപക്ഷത്തുനിന്നുള്ള വെല്ലുവിളികളും'').

ജനാധിപത്യ കേന്ദ്രീകരണം എന്ന സങ്കല്‍പനത്തെ വികസിപ്പിച്ചെടുത്തത് റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ടിയാണെന്നതും ആ സങ്കല്‍പനത്തെ പുഷ്‌ടിപ്പെടുത്തുന്നതില്‍ ലെനിന്‍ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ടെന്നതും ശരി തന്നെയാണെങ്കിലും, പാര്‍ടിയുടെ വിപ്ളവ സ്വഭാവവുമായിട്ടാണ് സംഘടനാ രൂപങ്ങളും പ്രയോഗങ്ങളും അവിഭാജ്യമായി ബന്ധപ്പെട്ടിരിക്കുന്നത് എന്നതാണ് വസ്‌തുത. ആക്രമിക്കപ്പെട്ടത് റഷ്യന്‍ പാര്‍ടി മാത്രമായിരുന്നില്ല, വിദേശ ഇടപെടലിലൂടെ അടിച്ചമര്‍ത്തുന്നതിന് ശ്രമം നടന്നത് റഷ്യന്‍ വിപ്ളവത്തില്‍ മാത്രവുമായിരുന്നില്ല. 20-ാം നൂറ്റാണ്ടിലെ എല്ലാ വിപ്ളവങ്ങളും അടിച്ചമര്‍ത്തല്‍, പ്രതിവിപ്ളവം, ആഭ്യന്തരയുദ്ധം, വിദേശ ഇടപെടല്‍ എന്നിങ്ങനെ ഏകദേശം ഒരേ വിധത്തിലുള്ള പ്രക്രിയയിലൂടെയാണ് കടന്നുപോയത്. റഷ്യയില്‍ സാറിസ്‌റ്റ് അടിച്ചമര്‍ത്തലായിരുന്നെങ്കില്‍ ചൈനീസ് കമ്യൂണിസ്റ്റുകാര്‍ അഭിമുഖീകരിച്ചത് കുമിന്താങ്ങിന്റെ കിരാതമായ മര്‍ദ്ദന നടപടികളെയാണ്. റഷ്യ ആഭ്യന്തരയുദ്ധത്തെയാണ് അഭിമുഖീകരിച്ചിരുന്നതെങ്കില്‍, ചൈനയിലും ക്യൂബയിലും മറ്റു രാജ്യങ്ങളിലുമെല്ലാം അതുതന്നെയാണ് അനുഭവം. ചൈനയിലും വിയറ്റ്നാമിലും കൊറിയയിലും ക്യൂബയിലും വിദേശ ഇടപെടല്‍ ഉണ്ടായി. ചിലിയില്‍ തെരഞ്ഞെടുപ്പിലൂടെ സമാധാനപരമായും ജനാധിപത്യപരമായും അധികാരത്തില്‍ എത്തിയ സര്‍ക്കാരിനെപ്പോലും പട്ടാള അട്ടിമറിയിലൂടെ നിഷ്‌ഠൂരമായിട്ടാണ് പുറത്താക്കിയത്.

ചൈനീസ്, വിയറ്റ്നാമീസ്, കൊറിയന്‍ വിപ്ളവങ്ങളില്‍നിന്ന് വിഭിന്നമായി ക്യൂബന്‍ വിപ്ളവം ഒരു ഉദാഹരണമാണ്. ഇവിടെ വിപ്ളവപരമായ അധികാരം പിടിച്ചെടുക്കലിന് നേതൃത്വം നല്‍കിയത് കമ്യൂണിസ്‌റ്റ് പാര്‍ടി ആയിരുന്നില്ല. എന്നാല്‍ പഴയ വ്യവസ്ഥിതിയെ അധികാര ഭ്രഷ്‌ടമാക്കിയതിനുശേഷം വിപ്ളവശക്തികള്‍ ക്യൂബന്‍ കമ്യൂണിസ്‌റ്റ് പാര്‍ടിയില്‍ ഒത്തുചേര്‍ന്നതിനെ തുടര്‍ന്ന് പാര്‍ടി സ്വയം സംഘടിപ്പിക്കപ്പെട്ടത് ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.

ഏതെങ്കിലും ഒരു വിപ്ളവത്തിനോ സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റത്തിനോ നേതൃത്വം കൊടുത്ത പാര്‍ടിയോ സംഘടനയോ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ സംഘടിപ്പിക്കപ്പെട്ടതിന്റെ ഒരൊറ്റ ഉദാഹരണം പോലും ഇല്ല.

ഒരു 'വിപ്ളവപ്രക്രിയ' നിലവിലുള്ള വെനിസ്വേലയില്‍ തന്റെ പ്രസ്ഥാനത്തെ ഒരു പാര്‍ടിയായി പരിവര്‍ത്തനപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ഷാവേസ് ഉറച്ച ധാരണയിലെത്തി. ആ പാര്‍ടി ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതല്ല; മറിച്ച് അത് കേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്; ഷാവേസിനെ തന്നെ കേന്ദ്രീകരിച്ചാണ് അത് നില്‍ക്കുന്നത്. ഒരു കേന്ദ്രീകൃതമായ പാര്‍ടി ഇല്ലാതെ ഈ പ്രക്രിയയുമായി എത്രത്തോളം മുന്നോട്ടുപോകാന്‍ കഴിയും എന്നത് കണ്ടറിയേണ്ടതായിട്ടാണിരിക്കുന്നത്.

വിപ്ളവപ്രസ്ഥാനത്തെ നയിച്ച എല്ലാ പാര്‍ടികളും ജനാധിപത്യ കേന്ദ്രീകരണത്തെ അവലംബമാക്കിയത് എന്തുകൊണ്ടാണ് ?

ഒരു വിപ്ളവവും ജനാധിപത്യപരമായും സമാധാനപരമായും മുന്നോട്ടുപോകാന്‍ അനുവദിക്കപ്പെടാറില്ല എന്നതാണ് അതിനു കാരണം. ഏത് വിപ്ളവത്തിനും സാമ്രാജ്യത്വത്തിന്റെയും വര്‍ഗശത്രുക്കളുടെയും കടന്നാക്രമണങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്. ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അഭാവത്തില്‍ പാര്‍ടി നിരായുധീകരിക്കപ്പെടും; അപ്പോള്‍ അതിന് ഒരു വിപ്ളവ സംഘടന ആകാനും കഴിയില്ല. ആധുനികവും കേന്ദ്രീകൃതവുമായ ഭരണകൂടത്തിന്റെ ശക്തികള്‍ക്കെതിരായ കേന്ദ്രീകൃത ശക്തി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ് പാര്‍ടി എന്ന ലെനിന്‍ മുന്നോട്ടുവെച്ച പ്രധാന കാര്യം ഇപ്പോഴും എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണ്. അത്യധികം വികസിതവും ചലനാത്മകവുമായ ശക്തികളെ ഏതു വിപ്ളവശക്തിക്കും എതിരെ അണിനിരത്താന്‍ സാമ്രാജ്യത്വത്തിന് കഴിയുമെന്നിരിക്കെ, വാസ്‌തവത്തില്‍ അത് ഇപ്പോള്‍ കൂടുതല്‍ അനുപേക്ഷണീയമായിരിക്കുകയാണ്.

നേരിട്ടുള്ള സൈനിക ഇടപെടലുകളെ മാത്രം അഭിമുഖീകരിച്ചാല്‍ പോരാ; ആഗോളമായി ആധിപത്യം പുലര്‍ത്തുന്ന സാമ്രാജ്യത്വവ്യവസ്ഥിതിക്കുകീഴില്‍ നടക്കുന്ന ഓരോ വിപ്ളവവും ഉപരോധങ്ങളെ നേരിട്ടുകൊണ്ട് നടക്കുന്ന വിപ്ളവമായിരിക്കും. സമാധാനപരവും ഔദാര്യപൂര്‍ണവുമായ ജനാധിപത്യ അന്തരീക്ഷത്തില്‍ സോഷ്യലിസം പൂവണിയുന്ന ഒരു കാലം സമീപഭാവിയില്‍ ഒന്നും ഉണ്ടാകാനിടയില്ല. ലെനിനെ ഉദ്ധരിച്ചുകൊണ്ട് ഒരിക്കല്‍ ഫിദെല്‍ കാസ്‌ട്രോ പറഞ്ഞതുപോലെ "സ്വയം പ്രതിരോധിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു വിപ്ളവവും ആ പേരിന് അര്‍ഹമാവുകയില്ല''. ഈ പ്രതിരോധത്തിന് അവശ്യം ആവശ്യമായ പടച്ചട്ടയാണ് ജനാധിപത്യ കേന്ദ്രീകരണം.

ഒരു വിപ്ളവ സാഹചര്യത്തില്‍ മാത്രം പാര്‍ടികള്‍ക്ക് അനുയോജ്യമായതാണ് ജനാധിപത്യ കേന്ദ്രീകരണം എന്നതാണ് ഇതിന് അനുപൂരകമായി ഉന്നയിച്ചിട്ടുള്ള മറ്റൊരു കാര്യം. വിപ്ളവം യാഥാര്‍ത്ഥ്യമാകുന്ന ഘട്ടത്തിലാണ് ലെനിന്‍ ജനാധിപത്യ കേന്ദ്രീകരണം മുന്നോട്ടുവെച്ചത്. പാര്‍ലമെന്ററി ജനാധിപത്യവും നിയമസാധുത്വവും ബൂര്‍ഷ്വാസി തീര്‍പ്പുകല്‍പ്പിക്കുന്ന ജനാധിപത്യാവകാശങ്ങളും നിലവിലുള്ള രാജ്യങ്ങളില്‍ ആ തത്വം എങ്ങനെ പ്രയോഗിക്കാന്‍ കഴിയും?

പ്രതിവിപ്ളവ അക്രമം മാത്രമല്ല എതിര്‍ക്കപ്പെടേണ്ടതായിട്ടുള്ളത്. രാഷ്‌ട്രീയമായി ഒരേ ലക്ഷ്യത്തോടെ പാര്‍ടി മുന്നോട്ട് നീങ്ങേണ്ടതുണ്ട്. പാര്‍ടിയുടെ പ്രത്യയശാസ്‌ത്ര അടിത്തറയെ കാത്തുസൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതുണ്ട്. പാര്‍ടിയുടെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവുമായ ഐക്യപ്പെടലിനെ ഇല്ലാതാക്കാനും പരിഷ്‌ക്കരണവാദപരമായ വര്‍ഗസഹകരണത്തില്‍ അതിനെ ഒതുക്കാനും ബൂര്‍ഷ്വാ ഭരണകൂടവും ഭരണവര്‍ഗങ്ങളും നിരന്തരം പരിശ്രമിക്കുകയാണ്. ജനാധിപത്യ കേന്ദ്രീകരണം കൈവെടിയുന്ന ഒരു പാര്‍ടിക്ക് ആശയ സംഘട്ടനവും പ്രത്യയശാസ്‌ത്ര സമരങ്ങളും ഫലപ്രദമായി നടത്താനാവില്ല. ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അഭാവത്തില്‍ പാര്‍ടി ഒരു ചര്‍ച്ചാവേദിയോ ഔപചാരിക സംവാദസഭയോ ആയി മാറും.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ പല കമ്യൂണിസ്‌റ്റ് പാര്‍ടികളും വിപ്ളവേതരമായ (non-revolutionary) സാഹചര്യങ്ങളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 21-ാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടിലും സ്ഥിതിഗതികള്‍ ഏറെക്കുറെ അങ്ങനെ തന്നെയായിരുന്നു. എന്നാല്‍ ഈ പാര്‍ടികളില്‍ പലതും അതിജീവിച്ചത്, അവ ജനാധിപത്യ കേന്ദ്രീകരണത്തെ ആധാരമാക്കിയിരുന്നതുകൊണ്ടാണ്. പ്രത്യയശാസ്‌ത്രപരവും രാഷ്‌ട്രീയവുമായ ദൌര്‍ബല്യങ്ങളും പിശകുകളും എന്തുതന്നെ ആയാലും, ജനാധിപത്യ കേന്ദ്രീകരണം അവയെ വിപ്ളവപാര്‍ടി എന്ന നിലയിലുള്ള സാധ്യതയോടുകൂടി സജീവമാക്കി നിലനിര്‍ത്തിയിരുന്നു. എവിടെ എല്ലാം ആ പാര്‍ടികള്‍ ജനാധിപത്യ കേന്ദ്രീകരണത്തെ ഉപേക്ഷിച്ചുവോ അവിടെ എല്ലാം അവ കമ്യൂണിസ്‌റ്റ് പാര്‍ടികള്‍ അല്ലാതായി; അല്ലെങ്കില്‍ അവ ശിഥിലമായി. ഇതിന്റെ അത്യുത്തമമായ ഉദാഹരണമാണ് ഇറ്റാലിയന്‍ കമ്യൂണിസ്‌റ്റ് പാര്‍ടി. 1980കളുടെ തുടക്കം വരെ സോഷ്യലിസ്‌റ്റ് ലോകത്തിന് പുറത്തുള്ള ഏറ്റവും വലിയ കമ്യൂണിസ്‌റ്റ് പാര്‍ടി ആയിരുന്നു അത്. എന്നാല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്‌ക്കും വളരെ മുമ്പ് തന്നെ അത് സ്വയം ശിഥിലീകരണത്തിന്റെ പാതയിലൂടെ പ്രയാണം ആരംഭിച്ചിരുന്നു; ആദ്യം അത് ജനാധിപത്യകേന്ദ്രീകരണം കൈവെടിഞ്ഞു; ഒടുവില്‍ മാര്‍ക്‌സിസത്തെ തന്നെ (അഥവാ ശാസ്‌ത്രീയ സോഷ്യലിസത്തെ തന്നെ) കൈവെടിയുന്നതില്‍ ചെന്നെത്തി.

ബഹുകക്ഷി പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ അടിത്തറയുള്ള ഒരു കമ്യൂണിസ്‌റ്റ് പാര്‍ടിയെ സംബന്ധിച്ചുപോലും പാര്‍ടിക്കുമേല്‍ അവിരാമവും നിര്‍ദ്ദയവുമായ ആക്രമണങ്ങളും സമ്മര്‍ദ്ദങ്ങളുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രത്യയശാസ്‌ത്രപരവും രാഷ്‌ട്രീയവുമായ കടന്നാക്രമണങ്ങളുടെ രൂപത്തിലാണ് അവ വരുന്നത്; പാര്‍ടിയെ ദുര്‍ബലപ്പെടുത്താനും സംഘടനാ സംവിധാനത്തെ തന്നെ തകര്‍ക്കാനുമുള്ള നീക്കങ്ങളുടെ രൂപത്തിലാണ് അവ വരുന്നത്. സമാധാനപരമായ ഘട്ടത്തില്‍പോലും, ഭരണവര്‍ഗനയങ്ങള്‍ക്കെതിരായി പൊരുതുകയാണ് പാര്‍ടി എന്നതിനാല്‍, വര്‍ഗസമരം ശക്തമായ ആക്രമണത്തിന് ഇടയാക്കുന്നു. സിപിഐ എമ്മിന്റെ അനുഭവവും ഇതുതന്നെയാണ്. പ്രാഥമികമായിട്ടുള്ളത് പ്രത്യശാസ്‌ത്രപരവും രാഷ്‌ട്രീയവുമായ മണ്ഡലത്തിലെ സമരം ആയിരിക്കുമ്പോള്‍ തന്നെ, പാര്‍ടിയെ ശിഥിലമാക്കുന്നതിനുള്ള ബഹുമുഖമായ പരിശ്രമങ്ങളെ ചെറുത്തുതോല്‍പിക്കാന്‍ കഴിയുന്ന ഒരു സംഘടന കൂടാതെ അത് ഫലപ്രദമായി നിര്‍വഹിക്കാനാവില്ല. ജനാധിപത്യകേന്ദ്രീകരണം ഇല്ലെങ്കില്‍ അത് ഒരു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി മാത്രമാകും - ഒരു വിപ്ളവ പാര്‍ടി ആകില്ല.

ജനാധിപത്യകേന്ദ്രീകരണത്തെ "ആജ്ഞാപിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സംവിധാന''ത്തോടാണ് തുല്യതപ്പെടുത്തിയിരിക്കുന്നത്. "പാര്‍ടിയുടെ മൊത്തത്തിലുള്ള അഭിപ്രായ''ത്തെ പാര്‍ടി നേതൃത്വത്തിന് അവഗണിക്കാന്‍ കഴിയും എന്ന് വാദിക്കുന്നിടത്തേക്ക് ഇത് എത്തിയിരിക്കുന്നു. കേന്ദ്രീകരണം എന്നാല്‍ ആജ്ഞാപിക്കലും നിയന്ത്രിക്കലുമാണോ? ആജ്ഞാപിക്കലും നിയന്ത്രിക്കലും എന്ന സംവിധാനത്തെ പോഷിപ്പിക്കുന്നു എന്ന പേരില്‍ കേന്ദ്രീകരണത്തെ നിഷേധിക്കുന്നത് ശരിയാണോ? രാഷ്‌ട്രീയ ബോധമുള്ള ഒരു പാര്‍ടി അംഗത്തെ സംബന്ധിച്ചിടത്തോളം കൂട്ടായ ഇച്ഛാശക്തിയെയും ലക്ഷ്യബോധത്തെയുമാണ് കേന്ദ്രീകരണം സാക്ഷാല്‍കരിക്കുന്നത്; ആജ്ഞാപിക്കല്‍ വാദത്തെയല്ല (Commandism). ജനാധിപത്യകേന്ദ്രീകരണം എന്നാല്‍ കേന്ദ്രീകരണവും ഉള്‍പാര്‍ടി ജനാധിപത്യവും ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ്. സിപിഐ എം ഭരണഘടനയിലെ ഒരു ഭാഗം (ആര്‍ടിക്കിള്‍ XIII) മുഴുവന്‍ ജനാധിപത്യകേന്ദ്രീകരണ തത്വത്തെയും പാര്‍ടിയില്‍ അത് എങ്ങനെ നടപ്പിലാക്കും എന്നത് സംബന്ധിച്ചുമുള്ളതാണ്. ഈ ചര്‍ച്ചയില്‍ പ്രസക്തമായ (സി), (ഡി) വകുപ്പുകള്‍ ചുവടെ ചേര്‍ക്കുന്നു:

(സി) എല്ലാ പാര്‍ടി കമ്മിറ്റികളും തങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് തൊട്ടുതാഴെയുള്ള പാര്‍ടി സംഘടനയ്‌ക്ക് കാലാകാലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം; എല്ലാ കീഴ്‌കമ്മിറ്റികളും ഇതേപോലെ തന്നെ തങ്ങളുടെ തൊട്ടു മേല്‍കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കണം.

(ഡി) എല്ലാ പാര്‍ടി കമ്മിറ്റികളും, വിശേഷിച്ച് നേതൃതലത്തിലുള്ള പാര്‍ടി കമ്മിറ്റികള്‍, പാര്‍ടി കീഴ്ഘടകങ്ങളുടെയും സാധാരണ പാര്‍ടി അംഗങ്ങളുടെയും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും നിരന്തരം സസൂക്ഷ്‌മം ശ്രദ്ധിക്കേണ്ടതാണ്.

"പാര്‍ടിയെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളെയും കുറിച്ച്, അതിന്റെ നയത്തെയും പ്രവര്‍ത്തനത്തെയും സംബന്ധിച്ച്, പാര്‍ടി ഘടകങ്ങളില്‍ തുറന്നതും സ്വതന്ത്രവുമായ ചര്‍ച്ച നടത്തണം'' എന്ന് പാര്‍ടി ഭരണഘടന അനുശാസിക്കുന്നു. എന്നാല്‍, വിഭാഗീയമായ ഗ്രൂപ്പുകളെയോ പാര്‍ടിക്കുള്ളിലെ വിഭാഗീയതയേയോ, അത് അനുവദിക്കുന്നില്ല. വിപ്ളവാനന്തര റഷ്യയിലെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം കൈക്കൊണ്ട ഒരു പ്രത്യേക നടപടി ആയിരുന്നു എന്നാണ് പുരകായസ്‌ത ചിന്തിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കമ്യൂണിസ്‌റ്റ് പാര്‍ടിക്കുള്ളില്‍ വ്യത്യസ്‌ത ചേരികള്‍ (faction) രൂപീകരിക്കുന്നത് പാര്‍ടി സംഘടനയുടെ ഐക്യത്തേയും ദൃഢതയെയും തകര്‍ക്കും. കൂട്ടായ പ്രവര്‍ത്തനത്തിനുള്ള അതിന്റെ ഇച്ഛാശക്തിയെ ദുര്‍ബലപ്പെടുത്തും. സിപിഎസ്‌യുവിന്റെ അവസാന നാളുകളില്‍ ഗോര്‍ബച്ചേവിന്റെ നേതൃത്വത്തിന്‍കീഴില്‍ ഫാക്ഷനുകള്‍ അനുവദിക്കപ്പെട്ടിരുന്നു എന്നും സോവിയറ്റ് പാര്‍ടിയുടെ ശിഥിലീകരണത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ചതില്‍ ഇതും പങ്ക് വഹിച്ചിരുന്നു എന്നും ഓര്‍മ്മിച്ചാല്‍ മാത്രം മതി.

"പാര്‍ടിയുടെ മൊത്തം'' അഭിപ്രായത്തെ അവഗണിക്കാന്‍ ഒരു പാര്‍ടി നേതൃത്വത്തിനും സാധ്യമല്ല. നേരെമറിച്ച്, ജനാധിപത്യകേന്ദ്രീകരണം ഇല്ലെങ്കില്‍, അഥവാ അത് നഗ്നമായി ലംഘിക്കപ്പെടുകയാണെങ്കില്‍, ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ പറ്റും. എല്ലാ തലങ്ങളിലുമുള്ള പാര്‍ടി കമ്മിറ്റികള്‍ മുന്നോട്ടുവെയ്‌ക്കുന്ന വീക്ഷണങ്ങളിലൂടെ അല്ലാതെ പാര്‍ടിയുടെ അഭിപ്രായം പ്രകടിപ്പിക്കുന്നത് എങ്ങനെയാണ് ? സംസ്ഥാന കമ്മിറ്റികളില്‍ ഭൂരിപക്ഷവും വ്യത്യസ്‌ത അഭിപ്രായം പ്രകടിപ്പിക്കുകയാണെങ്കില്‍ നമ്മുടെ പാര്‍ടിയില്‍ അവരുടെ അഭിപ്രായത്തെ അവഗണിക്കാന്‍ കേന്ദ്ര കമ്മറ്റിക്ക് കഴിയുമോ? കേന്ദ്ര കമ്മറ്റിയിലെ ഭൂരിപക്ഷത്തിന്റെ കാഴ്‌ചപ്പാടിനെ അവഗണിക്കാന്‍ പൊളിറ്റ് ബ്യൂറോയ്‌ക്ക് കഴിയുമോ?

2. ഉള്‍പാര്‍ടി ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്നു

സംഘടനാപരമായ ഒരു തത്വമെന്ന നിലയില്‍ത്തന്നെ ജനാധിപത്യ കേന്ദ്രീകരണം സ്വാഭാവികമായും കേന്ദ്രീകരണത്തിന് ഇടയാക്കുന്നു എന്നും അത് ജനാധിപത്യത്തെ പരിമിതപ്പെടുത്തുന്നു എന്നുമുള്ളതാണ് രണ്ടാമത്തെ വാദഗതി. കീഴ് കമ്മറ്റികള്‍ മേല്‍കമ്മറ്റിയുടെ തീരുമാനം അംഗീകരിക്കണമെന്ന ചട്ടം ഏകപക്ഷീയതയ്‌ക്കും അതി കേന്ദ്രീകരണത്തിനും ഇടയാക്കുന്നു എന്നും വാദിക്കപ്പെടുന്നു. കാഴ്‌ചപ്പാടുകള്‍ ജനാധിപത്യപരമായി പ്രകടിപ്പിക്കുന്നതിനെ ഇത് അമര്‍ച്ച ചെയ്യുന്നതായും ഭിന്നാഭിപ്രായങ്ങളെ അടിച്ചൊതുക്കുന്നതായുമാണ് വാദിക്കുന്നത്.

കൂടുതല്‍ പ്രാധാന്യമുള്ള, കഴമ്പുള്ള ഒരു വിമര്‍ശനമാണിത്; ഭരണത്തിലുള്ളതും അല്ലാത്തതുമായ പല കമ്യൂണിസ്‌റ്റ് പാര്‍ടികളുടെയും അനുഭവത്തിന്റെ വെളിച്ചത്തില്‍ പ്രത്യേകിച്ചും. പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി, സംസ്ഥാനകമ്മിറ്റി എന്നിങ്ങനെ നേതൃതലത്തിലുള്ള സംഘടനാ വേദികളുടേത് അവസാന വാക്കായിരിക്കുമെന്ന ജനാധിപത്യ കേന്ദ്രീകരണത്തിലെ വ്യവസ്ഥകള്‍ മാത്രം പ്രയോഗിച്ചുകൊണ്ട് ആ ഉന്നത സംഘടനാ വേദികള്‍ക്ക് ആ അവകാശം അവിഘ്നം പ്രയോഗിക്കാന്‍ കഴിയുന്നു. ഉള്‍പാര്‍ടി ജനാധിപത്യവും ജനാധിപത്യ കേന്ദ്രീകരണ തത്വങ്ങളും ലംഘിക്കപ്പെടുമ്പോള്‍ പലപ്പോഴും ഉദ്യോഗസ്ഥ മേധാവിത്വപരമായ കേന്ദ്രീകരണമോ അതികേന്ദ്രീകരണമോ ആരോപിക്കാനാകും. എന്നാല്‍ ജനാധിപത്യ കേന്ദ്രീകരണത്തെ സമഗ്രമായാണ് കാണേണ്ടത്; കേന്ദ്രീകരണ തത്വത്തെ പ്രതിനിധാനം ചെയ്യുന്ന ഏതെങ്കിലും ഒന്നായി മാത്രം കാണുന്നത് ശരിയല്ല.

ജനാധിപത്യ കേന്ദ്രീകരണത്തെ പ്രതിനിധാനം ചെയ്യുന്ന തത്വങ്ങളെ മൊത്തത്തില്‍ പരിഗണിച്ചാല്‍ അതിനെ പ്രായോഗികമായി കൂടുതല്‍ ജനാധിപത്യപരമായി കാണാം; അത് സിദ്ധാന്തത്തില്‍ ജനാധിപത്യം മാത്രം പറയുന്ന പല പാര്‍ടികളെയുംകാള്‍ അധികം ജനാധിപത്യം പ്രയോഗത്തില്‍ ഉള്ളതുമായിരിക്കും. രൂപത്തെ മാത്രമല്ല, പാര്‍ടികള്‍ പ്രാവര്‍ത്തികമാക്കുന്ന ജനാധിപത്യത്തിന്റെ ഉള്ളടക്കത്തെക്കൂടി നോക്കണമെന്നതാണ് പ്രധാന സംഗതി.

സിദ്ധാന്തത്തെയും പ്രയോഗത്തെയും സംബന്ധിച്ച ഉള്‍പാര്‍ടി സംവാദങ്ങളും ചര്‍ച്ചകളും ഒഴിവാക്കുന്നതോ നിരുത്സാഹപ്പെടുത്തുന്നതോ അല്ല പാര്‍ടി സംഘടനയെ സംബന്ധിച്ച ലെനിനിസ്‌റ്റ് സങ്കല്‍പനം. ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വലിയ സാദ്ധ്യത പ്രദാനം ചെയ്യുന്നതാണ് അത്; അതേസമയം കേന്ദ്രീകൃതമായ ഒരു രാഷ്‌ട്രീയ നയത്തെ ആധാരമാക്കി യോജിച്ച പ്രവര്‍ത്തനം നടത്തണമെന്നാണ് അത് ആവശ്യപ്പെടുന്നത്. ലെനിന്‍ ഇങ്ങനെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

"തൊഴിലാളി വര്‍ഗ സൈന്യം സര്‍വ്വശക്തിയും പ്രയോഗിച്ച് പോരാടുമ്പോള്‍, ആ പോരാട്ടത്തിന്റെ മൂര്‍ദ്ധന്യത്തില്‍ അതിന്റെ അണികളില്‍ ഏതുതരത്തിലുള്ള വിമര്‍ശനവും അനുവദനീയമല്ല. എന്നാല്‍ പോരാട്ടത്തിനായുള്ള ആഹ്വാനം പുറപ്പെടുവിക്കുന്നതിനുമുമ്പ് തികച്ചും സ്വതന്ത്രവും വിശാലവുമായ തുറന്ന ചര്‍ച്ചയും പ്രമേയത്തെ സംബന്ധിച്ച വിലയിരുത്തലും ഉണ്ടാകണം. പ്രമേയത്തിലെ വാദഗതികളെ സംബന്ധിച്ചും അതിന്റെ വിവിധ പരികല്‍പനകളെ സംബന്ധിച്ചും തുറന്ന ചര്‍ച്ചയും സംവാദങ്ങളും ആവശ്യമാണ്.'' (ലെനിന്‍, സമാഹൃത കൃതികള്‍, വാല്യം 10, പേജ് 38)

ജനാധിപത്യ കേന്ദ്രീകരണം എന്നാല്‍ കര്‍ക്കശമായ ഒരു കൂട്ടം വേദമന്ത്രങ്ങളല്ല. വിവിധ രാജ്യങ്ങളിലെ പാര്‍ടികളിലും ഓരോ പാര്‍ടിയുടെതന്നെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലും വ്യത്യസ്‌തമായ വിധത്തിലാണ് ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പ്രയോഗത്തിനുവേണ്ട യഥാര്‍ത്ഥ മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കപ്പെട്ടിട്ടുള്ളത്. ജനാധിപത്യവും കേന്ദ്രീകരണവും എല്ലാ കാലത്തും നിശ്ചിതമായ ഒരേ അനുപാതത്തില്‍ നിലനിര്‍ത്താന്‍ കഴിയില്ല എന്നതാണ് ഓര്‍ത്തിരിക്കേണ്ട മറ്റൊരു കാര്യം. ഓരോ രാജ്യത്തെയും സമൂര്‍ത്ത സാഹചര്യങ്ങളെയാണ് അത് ആശ്രയിച്ചിരിക്കുന്നത്; രാഷ്‌ട്രീയ സാഹചര്യത്തിനും പാര്‍ടിയുടെ ശക്തിക്കും ആ പാര്‍ടിയിലെ അംഗങ്ങളുടെ രാഷ്‌ട്രീയ നിലവാരത്തിനും അണികള്‍ക്ക് പാര്‍ടി നേതൃത്വത്തിലുള്ള വിശ്വാസത്തിനും അനുസരിച്ചായിരിക്കും ഇത്.

പല കാര്യങ്ങളിലും ലെനിനുമായി അഭിപ്രായവ്യത്യാസം നിലനിര്‍ത്തിയിരുന്ന ട്രോട്സ്‌കി ജനാധിപത്യ കേന്ദ്രീകരണത്തിന്റെ തത്വങ്ങളെ പ്രതിരോധിച്ചുകൊണ്ട് ഇങ്ങനെ പ്രസ്‌താവിച്ചു:

"പ്രശ്‌നം രാഷ്‌ട്രീയ പോരാട്ടത്തിന്റേതാകുമ്പോള്‍, കേന്ദ്രീകരണം ജനാധിപത്യത്തെത്തന്നെ അതിന് കീഴ്പ്പെടുത്തുന്നു. സ്വന്തം പ്രവര്‍ത്തനങ്ങളെയും പ്രക്ഷോഭങ്ങളെയും സംബന്ധിച്ച് പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് പാര്‍ടിക്ക് തോന്നുമ്പോള്‍ ജനാധിപത്യം സ്വയം അതിന്റെ അവകാശങ്ങള്‍ വീണ്ടെടുക്കുന്നു. ജനാധിപത്യവും കേന്ദ്രീകരണവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനില്‍ക്കുന്നത് യഥാര്‍ത്ഥ പോരാട്ടത്തെ ആശ്രയിച്ചാണ്; ചില ഘട്ടങ്ങളില്‍ അത് ലംഘിക്കപ്പെടും; വീണ്ടും അത് പുന:സ്ഥാപിക്കപ്പെടുകയും ചെയ്യും''.

അതേപോലെതന്നെ, രാഷ്‌ട്രീയനയത്തിന് രൂപം നല്‍കുന്ന സമ്മേളനത്തിനുമുമ്പ് ജനാധിപത്യം പ്രയോഗിക്കപ്പെടുന്നു. ആ നയം നടപ്പാക്കപ്പെടുമ്പോള്‍ കേന്ദ്രീകരണം വരുന്നു.

കമ്യൂണിസ്‌റ്റ്പാര്‍ടികളുടെ അനുഭവങ്ങളില്‍നിന്ന്, പ്രത്യേകിച്ച് വിജയകരമായി വിപ്ളവം നയിച്ചവയുടെ അനുഭവങ്ങളില്‍നിന്ന്, പഠിക്കാനാണ് സിപിഐ (എം) ശ്രമിക്കുന്നത്. ഈ പാര്‍ടികളില്‍ ചിലത് ജനാധിപത്യ കേന്ദ്രീകരണത്തിന്റെ തത്വങ്ങള്‍ ലംഘിക്കുന്നതിന് ഇരയായിട്ടുണ്ട്. ഒരു നേതാവിന്റെ വ്യക്തിപ്രഭാവവും അദ്ദേഹത്തിന് ചുറ്റം കെട്ടിപ്പടുക്കപ്പെടുന്ന തികഞ്ഞ കേന്ദ്രീകരണവും ഉള്‍പാര്‍ടി ജനാധിപത്യം കൈവെടിയുന്നതിന് ഇടയാക്കുന്നു.

സിപിഐ (എം)ന്റെ ചരിത്രത്തില്‍ ഒരു ഘട്ടത്തിലും അതിനെ ഈ വ്യതിയാനം ബാധിച്ചിട്ടില്ല. നേതൃത്വത്തിന്റെയും ഉയര്‍ന്ന പാര്‍ടി വേദികളുടെയും കൂട്ടായ പ്രവര്‍ത്തനം ഇത്തരം വ്യതിയാനത്തെ തടഞ്ഞിട്ടുണ്ട്.

തൊഴിലാളിവര്‍ഗത്തിന്റെ പാര്‍ടി എന്ന നിലയില്‍ ജനാധിപത്യ കേന്ദ്രീകരണം പ്രയോഗിക്കണമെന്നത് നമ്മുടെ പാര്‍ടിയെ സംബന്ധിച്ചിടത്തോളമുള്ള തീരുമാനമാണ്. ഇത് വിശാലമായ ഇടതുപക്ഷ ഏകീകരണത്തിന് പ്രതിബന്ധവുമല്ല. ജനാധിപത്യ കേന്ദ്രീകരണം പിന്തുടരണമെന്ന് മറ്റേതെങ്കിലും ഇടതുപക്ഷ പാര്‍ടിയെ നിര്‍ബന്ധിക്കാന്‍ നമുക്ക് കഴിയാത്തതുപോലെതന്നെ, മറ്റൊരു ഇടതുപക്ഷ പാര്‍ടിക്കും നമ്മുടെ ആഭ്യന്തര സംഘടനാതത്വത്തെ എതിര്‍ക്കാനും പറ്റില്ല.

സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തന ഘട്ടത്തിലും അതിനുശേഷവും നമുക്ക് ഒരു ബഹുകക്ഷി സംവിധാനമാണുള്ളതെങ്കിലും, കമ്യൂണിസ്‌റ്റ് പാര്‍ടിയെ സംബന്ധിച്ചിടത്തോളം ജനാധിപത്യ കേന്ദ്രീകരണം അവലംബിക്കേണ്ടത് അനുപേക്ഷണീയമാണ്. വാസ്‌തവത്തില്‍ മറ്റു പ്രവണതകള്‍ക്കും ശക്തികള്‍ക്കുമെതിരെ ഫലപ്രദമായി പൊരുതി അധ്വാനിക്കുന്ന ജനതയുടെ കൂടുതല്‍ വിഭാഗങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിന് പാര്‍ടിയെ സഹായിക്കുന്ന മുഖ്യ ഉപകരണമായിരിക്കും ഇത്.

അശോക് മിത്രയെ സംബന്ധിച്ചിടത്തോളം, ജനാധിപത്യ കേന്ദ്രീകരണത്തെ അദ്ദേഹം സ്വയമേവ നിരസിക്കുന്നില്ല. (അശോക് മിത്ര, 'പശ്ചിമബംഗാളില്‍ സിപിഐ (എം)ന്റെ അവസ്ഥ', ഇക്കണോമിക് & പൊളിറ്റിക്കല്‍ വീക്കിലി, 2009 ജൂലൈ 25). പശ്ചിമബംഗാളില്‍ സിപിഐ (എം) അത് പ്രയോഗിക്കുന്ന രീതിയെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അവിടെ "ജനാധിപത്യത്തിന്റെ കണികപോലും കാണാനാവാത്തവിധം അമിത കേന്ദ്രീകരണമാണ് ''. ഇത് പാര്‍ടിയെ ജനങ്ങളുമായി ബന്ധമില്ലാത്തതാക്കി എന്ന് അദ്ദേഹം കരുതുന്നു.

മുമ്പ് പല അവസരങ്ങളിലും അശോക് മിത്ര സിപിഐ (എം)നെയും ഇടതുമുന്നണി സര്‍ക്കാരിന്റെ വ്യവസായവല്‍ക്കരണനയത്തെയും ഭൂമി ഏറ്റെടുക്കല്‍ നടപടികളെയും ശക്തിയായി വിമര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, നവലിബറല്‍ നയങ്ങള്‍ നടപ്പാക്കിയതായിരുന്നു പാര്‍ടി ജനങ്ങളില്‍നിന്ന് ഒറ്റപ്പെടാന്‍ കാരണമായത്.

ഈ അനുമാനം ശരിയാണെന്ന് കണക്കാക്കിയാല്‍പോലും അതിനെ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ വികലമായ പ്രയോഗമായോ അതി കേന്ദ്രീകരണമായോ കുറ്റപ്പെടുത്താനാവില്ല. വാസ്‌തവത്തില്‍, മറ്റൊരവസരത്തില്‍ അശോക് മിത്രതന്നെ പറഞ്ഞിട്ടുള്ളത്, സിപിഐ എമ്മിന്റെ അച്ചടക്കവും അര്‍പ്പണബോധവുമുള്ള കേഡര്‍മാരാണ് പശ്ചിമബംഗാളിലെ പ്രസ്ഥാനത്തിന്റെ നട്ടെല്ലെന്നാണ്. പശ്ചിമബംഗാളില്‍ സംഭവിച്ച തിരിച്ചടിക്ക് രാഷ്‌ട്രീയവും സംഘടനാപരവും ഭരണപരവുമായ കാരണങ്ങളുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പാര്‍ടിയുടെ അവലോകനത്തില്‍ കാരണങ്ങളെയും കുറവുകളെയും സംബന്ധിച്ച് പുള്ളിതൊട്ട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അമിത കേന്ദ്രീകരണമല്ല യഥാര്‍ത്ഥ കാരണം.

3. ജനാധിപത്യ കേന്ദ്രീകരണം അനുസരിച്ച് സിദ്ധാന്തവും പ്രയോഗവും

താഴെപ്പറയുന്ന അടിസ്ഥാനത്തിലാണ് ജനാധിപത്യ കേന്ദ്രീകരണത്തിന്റെ വിനിയോഗത്തെ പ്രഭാത് പട്നായിക് വിമര്‍ശിച്ചിരിക്കുന്നത്. സിദ്ധാന്തത്തെ അടഞ്ഞ സമ്പ്രദായമായാണ് കാണുന്നത്. നിലവിലുള്ള കാഴ്‌ചപ്പാട് അനുസരിച്ച് മാര്‍ക്‌സിസ്‌റ്റ് സിദ്ധാന്തം വികസിപ്പിച്ചത് മാര്‍ക്‌സും എംഗല്‍സുമാണ്. ലെനിന്‍ അത് ഉപയോഗപ്പെടുത്തുകയും വ്യാഖ്യാനിക്കുകയും മാത്രമാണ് ഉണ്ടായത്.

ഇതിന് വിരുദ്ധമായി, മാര്‍ക്‌സിസ്‌റ്റ് സിദ്ധാന്തം തുറന്നതായിരിക്കുമ്പോഴും മാര്‍ക്‌സിസ്‌റ്റ് ഇതര മുഖ്യധാര സൈദ്ധാന്തിക കണ്ടുപിടിത്തങ്ങളുമായി ഇടപെടുമ്പോഴും മാത്രമേ അതിന് വളരാന്‍ കഴിയൂ. സിദ്ധാന്തത്തെ സംരക്ഷിക്കേണ്ടത് നേതൃത്വവും അതിന്റെ പ്രയോഗം നടപ്പിലാക്കേണ്ടത് അണികളുമാണ്. ഇതാണ് ജനാധിപത്യ കേന്ദ്രീകരണം പോറ്റിവളര്‍ത്തിയ അഥവാ പാകപ്പെടുത്തിയെടുത്ത മാതൃക.

"വിപ്ളവപാര്‍ടിയെ സംബന്ധിച്ചിടത്തോളം സ്വതന്ത്രവും ശാസ്‌ത്രീയവുമായ ചര്‍ച്ച ജീവവായുപോലെയാണ്; ഇത്തരം ചര്‍ച്ച ഇല്ലാതെ അതിന് നിലനില്‍ക്കാന്‍ കഴിയില്ല. എന്നാല്‍ അത്തരം സ്വതന്ത്രമായ ചര്‍ച്ചയ്‌ക്ക് പൂര്‍ണമായ ധൈഷണിക സ്വാതന്ത്ര്യം മാത്രം പോര, നേരേമറിച്ച്, അഭിപ്രായങ്ങളുടെ ബഹുസ്വരത നിലനില്‍ക്കുകയും വേണം. (അതിനൊപ്പം രാഷ്‌ട്രീയ പാര്‍ടികളുടെ ബഹുസ്വരതയും ആവശ്യമായിവരുന്നു.) ഒരു വിപ്ളവപാര്‍ടിയുടെ സംഘടനാതത്വം എന്ന നിലയില്‍ 'ജനാധിപത്യ കേന്ദ്രീകരണം' എന്ന സങ്കല്‍പനം പുനര്‍ നിര്‍വചിക്കേണ്ടതുമുണ്ട്.'' (പ്രഭാത് പട്നായിക്, സോഷ്യലിസത്തെ പുന:ചിത്രീകരിക്കല്‍, ഇക്കണോമിക് & പൊളിറ്റിക്കല്‍ വീക്കിലി 2007 നവംബര്‍ 3).

സിദ്ധാന്തം വ്യാഖ്യാനവും പ്രയോഗവും മാത്രം ആവശ്യമുള്ള അടഞ്ഞ സമ്പ്രദായം അല്ലെന്ന് പട്നായിക് ചൂണ്ടിക്കാണിക്കുന്നത് ശരിതന്നെയാണ്. മാര്‍ക്‌സിസ്‌റ്റ് സിദ്ധാന്തം സദാ വളര്‍ന്നുകൊണ്ടിരിക്കേണ്ടതും സ്വയം നവീകരിക്കപ്പെടേണ്ടതുമാണ്. അതിന്, പുതിയ സാഹചര്യങ്ങളെയും പ്രത്യയശാസ്‌ത്രങ്ങളെയും എതിരിട്ടുകൊണ്ട്, പുതിയ ആശയങ്ങളുമായി ഇടപഴകിക്കൊണ്ട്, അത് തുറന്നിരിക്കേണ്ടത് ആവശ്യമാണ്. കഴിഞ്ഞ കാലത്ത് സിദ്ധാന്തത്തെ സംബന്ധിച്ച് പ്രമാണമാത്ര വാദപരമായ ധാരണ ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നതും ശരിതന്നെയാണ്.

എന്നാല്‍ സിദ്ധാന്തത്തെ സംബന്ധിച്ച ഈ തെറ്റായ ധാരണയെ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ തത്വവുമായി കൂട്ടിയിണക്കുന്നത് ശരിയല്ല. സൈദ്ധാന്തിക പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിലെയും സിദ്ധാന്തത്തെ സൃഷ്‌ടിപരമായി വികസിപ്പിക്കുന്നതിലെയും വീഴ്‌ച സ്ഥിതിചെയ്യുന്നത്, പട്നായിക് തന്നെ ചൂണ്ടിക്കാണിച്ചതുപോലെ 'അടഞ്ഞ സമ്പ്രദായം' എന്ന നിലയില്‍ സിദ്ധാന്തത്തെ പ്രമാണവാദപരമായി മനസ്സിലാക്കിയതിലാണ്; അതിനുള്ള കാരണം ജനാധിപത്യ കേന്ദ്രീകരണമാണെന്ന് ആരോപിക്കാന്‍ കഴിയില്ല. ജനാധിപത്യ കേന്ദ്രീകരണത്തിന്റെ ചട്ടക്കൂടിനുള്ളില്‍നിന്ന് സൈദ്ധാന്തിക അന്വേഷണങ്ങളും സിദ്ധാന്തത്തെ സംബന്ധിച്ച സംവാദങ്ങളും സാധ്യമാണ്.

ലൂക്കാച്ച് ചൂണ്ടിക്കാണിച്ചതുപോലെ, സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ഇടപെടലിന്റെ ഒരു രൂപമാണ് സംഘടന. (ജോര്‍ജി ലൂക്കാച്ച്, ചരിത്രവും വര്‍ഗബോധവും) വ്യത്യസ്‌ത സൈദ്ധാന്തിക വ്യാഖ്യാനങ്ങളും വീക്ഷണങ്ങളും അവതരിപ്പിക്കാനും അവയെക്കുറിച്ച് വാദിക്കാനും കഴിയുമ്പോള്‍തന്നെ, പ്രയോഗത്തിന്റെ കാര്യം വരുമ്പോള്‍ ഒരു സംഘടനാ രൂപം കൈവരിക്കേണ്ടതായി വരുന്നു. സിദ്ധാന്തത്തിന്റെ പരിണതഫലങ്ങള്‍ സ്‌ഫുടം ചെയ്യപ്പെടുന്നതും പരീക്ഷിക്കപ്പെടുന്നതും ഇവിടെയാണ്. ചര്‍ച്ചാവേളയില്‍ വ്യത്യസ്‌ത സൈദ്ധാന്തിക വീക്ഷണങ്ങള്‍ ഉണ്ടാകാന്‍ കഴിയും. എന്നാല്‍ അത് സംഘടനയിലൂടെ പ്രവര്‍ത്തന പന്ഥാവിലേക്ക് വരുമ്പോള്‍ അതിന് അവിടെ ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കണം; പ്രവര്‍ത്തനത്തിന് ഒരു ദിശ ഉണ്ടായിരിക്കുകയും വേണം. സിദ്ധാന്തം ശരിയാണോ എന്ന്, അഥവാ രാഷ്‌ട്രീയ അടവുപരമായ തീരുമാനം ശരിയാണോ എന്ന് വിധിയെഴുതാന്‍ കഴിയുന്നത്, പ്രവര്‍ത്തനത്തിനുള്ള അത്തരമൊരു നയം തീരുമാനിക്കപ്പെടുന്നതിലെ സാഹചര്യങ്ങളെയും അനുഭവങ്ങളെയും അടിസ്ഥാനമാക്കിയാണ്. ഇത്തരം അവലോകനത്തെയും ഒരു നയത്തിന്റെ പ്രയോഗത്തില്‍നിന്ന് പഠിക്കുന്നതിനെയും ജനാധിപത്യ കേന്ദ്രീകരണം വിലക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല. വാസ്‌തവത്തില്‍, ഇങ്ങനെ പ്രവര്‍ത്തിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് അത് പ്രദാനം ചെയ്യുന്നുണ്ട്; പാര്‍ടി അതിന്റെ രാഷ്‌ട്രീയമായ പരസ്‌പരബന്ധം, അതിന്റെ പ്രത്യയശാസ്‌ത്രപരമായ തുടര്‍ച്ച, അടവുപരമായ അയവേറിയ സമീപനം എന്നിവ നിലനിര്‍ത്തുകയും വേണം.

ഒരു കൂട്ടം സിദ്ധാന്തത്തെക്കുറിച്ചാകെ സ്വതന്ത്ര ചര്‍ച്ചയും വ്യക്തമായ പുന:പരിശോധനയും ആവശ്യമായി വരുമ്പോള്‍, ഒരു ചര്‍ച്ചയ്‌ക്കുശേഷം രൂപം നല്‍കിയ രാഷ്‌ട്രീയ നയത്തിന്റെയോ നിഗമനത്തിന്റെയോ മേഖലയിലേക്ക് അതിനെ വ്യാപിപ്പിക്കാന്‍ പാടില്ല. പാര്‍ടിക്ക് അതിന്റെ തീരുമാനങ്ങളുടെയും നയത്തിന്റെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ടതായി വരുമ്പോള്‍ 'അഭിപ്രായങ്ങളുടെ ബഹുസ്വരത' ഉണ്ടാകാന്‍ പറ്റില്ല. അച്ചടക്കത്തിന്റെ പ്രശ്‌നം ഉയര്‍ന്നുവരുന്നത് സൈദ്ധാന്തിക ചര്‍ച്ചകളെ അടിച്ചമര്‍ത്താനല്ല, മറിച്ച് പാര്‍ടി ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പ് വരുത്താനാണ്.

4. സോഷ്യല്‍ ഡെമോക്രാറ്റിക് പ്രവണതകള്‍ ജനാധിപത്യ കേന്ദ്രീകരണത്തെ വെല്ലുവിളിക്കുന്നതിന് ഇടയാക്കുന്നു

സോഷ്യല്‍ ഡെമോക്രാറ്റിക് ശൈലിയിലുള്ള പരിഷ്‌ക്കരണവാദ രാഷ്‌ട്രീയത്തിലേക്കുള്ള പ്രവണതയും ജനാധിപത്യ കേന്ദ്രീകരണം കൈവെടിയുന്നത് ആവശ്യമാക്കിത്തീര്‍ക്കുന്നതും തമ്മിലുള്ള ബന്ധം വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. ജനാധിപത്യ കേന്ദ്രീകരണത്തിനുനേരെയുള്ള ജാവേദ് ആലത്തിന്റെ ആക്രമണത്തില്‍ ഇത് വ്യക്തമായി കാണാവുന്നതാണ്. (ജാവേദ് ആലം, ജനാധിപത്യ കേന്ദ്രീകരണത്തെ ജനാധിപത്യത്തിന് അംഗീകരിക്കാനാവുമോ? ഇക്കണോമിക് & പൊളിറ്റിക്കല്‍ വീക്കിലി, 2009 സെപ്റ്റംബര്‍ 19) ലിബറല്‍ ജനാധിപത്യത്തിന് അദ്ദേഹം നല്‍കുന്ന സാധൂകരണം, ബൂര്‍ഷ്വാ ജനാധിപത്യത്തിന്‍കീഴില്‍ തൊഴിലാളിവര്‍ഗത്തിനുള്ള നേട്ടങ്ങളെ സംബന്ധിച്ച അദ്ദേഹത്തിന്റെ അസന്തുലിതമായ കാഴ്‌ചപ്പാട്, ബൂര്‍ഷ്വാ ജനാധിപത്യത്തെ സംബന്ധിച്ച ലെനിന്റെ കാഴ്‌ചപ്പാടിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തെറ്റായ വിശദീകരണം-ഇവയെല്ലാം മാര്‍ക്‌സിസ്‌റ്റ് നിലപാടില്‍നിന്ന് അകന്നുപോകുന്നതിന്റെ ലക്ഷണങ്ങളാണ്. 19-ാം നൂറ്റാണ്ടിന്റെ ഒടുവിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലും സംഘടിത തൊഴിലാളിവര്‍ഗ പ്രസ്ഥാനം കരസ്ഥമാക്കിയ അവകാശങ്ങളെ സംബന്ധിച്ച ശരിയായ കാര്യത്തില്‍നിന്ന് ഉയര്‍ന്നുപൊങ്ങുന്ന ആലം, "(തൊഴിലാളിവര്‍ഗത്തെ സംബന്ധിച്ചിടത്തോളം) ഒരു കൂട്ടം പുതിയ അവകാശങ്ങള്‍ കൈവരുകയും ശാശ്വതീകരിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട് '' എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആവേശപൂര്‍വ്വം തുള്ളിച്ചാടുകയാണ്. തൊഴിലാളിവര്‍ഗം കൈവരിച്ച നേട്ടങ്ങളെ "ബൂര്‍ഷ്വാസിയുടെ പ്രത്യേകാവകാശങ്ങളെ സമാന്തരമായി ചുരുക്കുന്നത് '' എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു.

ആദ്യം ബ്രിട്ടനിലും അമേരിക്കയിലും പിന്നീട് യൂറോപ്പിലാകെ വ്യാപകമായും നടപ്പിലാക്കിയ 1980 കളിലെ നവലിബറല്‍ സംവിധാനപ്രകാരം തൊഴിലാളിവര്‍ഗത്തിന്റെ 'ശാശ്വതീകരിക്കപ്പെട്ട' അവകാശങ്ങള്‍ പൊളിച്ചടുക്കിയതിനെയും തൊഴിലാളിവര്‍ഗത്തിന്റെ നേട്ടങ്ങളില്‍ ഉണ്ടായ ചോര്‍ച്ചയെയും ആലം പൂര്‍ണമായി അവഗണിക്കുകയാണ്. പണിമുടക്കാനും കൂട്ടായി വിലപേശാനുമുള്ള അവകാശംപോലും കവര്‍ന്നെടുക്കപ്പെട്ടു. ലിബറല്‍ ജനാധിപത്യത്തിന്‍കീഴില്‍ അവശേഷിച്ചിട്ടുള്ള ഒരേ ഒരു അവകാശം പ്രായപൂര്‍ത്തി വോട്ടവകാശപ്രകാരം വോട്ടുചെയ്യാനുള്ള അവകാശം മാത്രമാണ്.

മുതലാളിത്തത്തിന്‍കീഴിലുള്ള ജനാധിപത്യത്തിന്റെ വിമോചനപരമായ ഉള്ളടക്കത്തെ ആലം പെരുപ്പിച്ച് കാണുകയും അതിന്റെ വര്‍ഗ സ്വഭാവത്തെ അവഗണിക്കുകയും ചെയ്യുന്നു. ലിബറല്‍ ജനാധിപത്യം പൌരന്മാര്‍ക്ക് ജനാധിപത്യപരവും തുല്യവുമായ അവകാശങ്ങള്‍ വാഗ്ദാനം നല്‍കുന്നു; എന്നാല്‍ സാമ്പത്തികമേഖലയില്‍നിന്ന് അതിനെ വേര്‍തിരിച്ചുകൊണ്ട് അത് ഈ അവകാശങ്ങളെ പരിമിതപ്പെടുത്തുകയും നിഷേധിക്കുകയും ചെയ്യുന്നു. ജനാധിപത്യത്തിന് വിപണിയേയും മൂലധനത്തെയും തുണയ്‌ക്കേണ്ടതുണ്ട്; ഇത് ഔപചാരിക സ്വഭാവം കൈവരിക്കുകയും ചെയ്യുന്നു.

സിപിഐ എമ്മിന്റെ രാഷ്‌ട്രീയ നിലപാടുകളുമായി ജാവേദ് ആലം വിയോജിക്കുന്നു. മുമ്പ് കേന്ദ്രത്തിലെ ബൂര്‍ഷ്വാ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ചേരുന്നതിനുള്ള വിവേകം സിപിഐ (എം) നേതൃത്വം കാണിച്ചില്ല എന്ന് അദ്ദേഹം വിലപിക്കുന്നു. ഇത്തരം തെറ്റായ രാഷ്‌ട്രീയ ധാരണകള്‍ക്കും അടവുകള്‍ക്കും ഇടയാക്കുന്നത് പാര്‍ടിക്കുമേല്‍ ജനാധിപത്യ കേന്ദ്രീകരണം അടിച്ചേല്‍പിക്കുന്ന അന്ധമായ അച്ചടക്കവും ഉരുക്കുമുഷ്‌ടിയുമാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

ഇങ്ങനെ തെറ്റായ വിധത്തിലുള്ള വിമര്‍ശനം മറ്റുചിലരും ഉന്നയിക്കുന്നുണ്ട്. ഒരു അടവ് നയം തെറ്റാണെന്ന് പരിഗണിക്കപ്പെടുകയാണെങ്കില്‍, ഉടന്‍തന്നെ അങ്ങനെ സംഭവിച്ചതിന്റെ ഉത്തരവാദിത്വം ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പ്രവര്‍ത്തനത്തിലോ അത് തെറ്റായ വിധത്തില്‍ നടപ്പാക്കിയതിലോ ആരോപിക്കപ്പെടുകയാണ്. ഉദാഹരണത്തിന് 2008 ജൂലൈയില്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച രാഷ്‌ട്രീയ നടപടി തെറ്റായിരുന്നുവെങ്കില്‍, അങ്ങനെ സംഭവിച്ചതിനു കാരണം ജനാധിപത്യപരമല്ലാത്ത ആജ്ഞാപിക്കല്‍ സമ്പ്രദായമാണെന്ന് ആരോപിക്കുന്നത് നാട്ടുനടപ്പായിരിക്കുകയാണ്. അതേപോലെതന്നെ, പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായത് അണികളുടെ അഭിപ്രായങ്ങളില്‍നിന്നും അകന്നുപോയ ബ്യൂറോക്രാറ്റിക് നേതൃത്വംമൂലമാണെന്ന് കുറ്റപ്പെടുത്തുകയാണ്.

അടവുപരവും നയപരവുമായ വിഷയങ്ങളെ സംബന്ധിച്ച് ജനാധിപത്യ കേന്ദ്രീകരണത്തിന്റെ ചട്ടക്കൂടിനുള്ളില്‍നിന്ന് സിപിഐ (എം) ആരോഗ്യകരമായ ഉള്‍പാര്‍ടി ചര്‍ച്ചകളും സംവാദങ്ങളും നടത്തുന്നുണ്ട്. ഉദാഹരണത്തിന്, 1996ല്‍ കേന്ദ്ര സര്‍ക്കാരില്‍ ചേരുന്നതിനെക്കുറിച്ചുള്ള പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ കേന്ദ്രകമ്മിറ്റിയില്‍ ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും കാഴ്‌ചപ്പാടുകള്‍ വിശദമായി ചര്‍ച്ചചെയ്‌തിരുന്നു. ഈ തീരുമാനത്തെക്കുറിച്ച് 16-ാം പാര്‍ടി കോണ്‍ഗ്രസ് വീണ്ടും അവലോകനം നടത്തി; അങ്ങനെ ആ വിഷയത്തില്‍ അവസാന തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്‌തു. ഇതാണ് ഒരു കമ്യൂണിസ്‌റ്റ്പാര്‍ടിയുടെ ശൈലി. പാര്‍ടിയുടെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവുമായ നിലപാടുകളോട് വിയോജിക്കുന്നവര്‍ക്ക്, തങ്ങള്‍ ഇഷ്‌ടപ്പെടാത്ത തീരുമാനങ്ങള്‍ക്കുള്ള ഉത്തരവാദിത്വം ജനാധിപത്യ കേന്ദ്രീകരണത്തിനുമേല്‍ ചുമത്താനാവില്ല. ഭൂരിപക്ഷ തീരുമാനം ന്യൂനപക്ഷം അംഗീകരിക്കണമെന്നും നടപ്പിലാക്കണമെന്നുമുള്ള തത്വം അംഗീകരിക്കാന്‍ അവര്‍ വിമുഖരാണ്. എന്നാല്‍ ജനാധിപത്യ കേന്ദ്രീകരണം വിമര്‍ശനത്തെയും വിഭിന്ന വീക്ഷണങ്ങളെയും നിഷേധിക്കുകയാണെന്ന് ഇതില്‍നിന്ന് അനുമാനിക്കുന്നത് അനാവശ്യവും അന്യായവുമാണ്.

രത്നച്ചുരുക്കം

ജനാധിപത്യ കേന്ദ്രീകരണത്തെ, സംഘനയെ സംബന്ധിച്ച ഒരു കൂട്ടം വരട്ടുവാദങ്ങളായി കാണാനാവില്ല. ജനാധിപത്യ കേന്ദ്രീകരണം സംബന്ധിച്ച് ചുവടെ ചേര്‍ക്കുന്ന വസ്‌തുതകള്‍ ഓര്‍ത്തിരിക്കേണ്ടതാണ്.

1. വിപ്ളവത്തിനായുള്ള തന്ത്രത്തിന് രൂപം നല്‍കുകയും അത്തരം ഒരു വിപ്ളവ തന്ത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള അടവുകള്‍ രൂപീകരിക്കുകയും ചെയ്യുന്ന ഒരു പാര്‍ടിയെ സംബന്ധിച്ചിടത്തോളം ജനാധിപത്യ കേന്ദ്രീകരണതത്വം അതിന്റെ സംഘടനയ്‌ക്ക് ഒഴിവാക്കാനാവാത്തതാണ്.

2. തെറ്റായ പ്രത്യയശാസ്‌ത്ര ധാരണയും തെറ്റായ തന്ത്രവും അടവും സംഘടനയെ പ്രതികൂലമായി ബാധിക്കും. ക്രമേണ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവുമായ വ്യതിയാനങ്ങളും തെറ്റായ പ്രവണതകളും ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പ്രയോഗത്തെത്തന്നെ നശിപ്പിക്കും.

3. മാര്‍ക്‌സിസ്‌റ്റ് ലോകവീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പാര്‍ടിയെ സംബന്ധിച്ചുള്ള സംഘടനാ തത്വം ജനാധിപത്യ കേന്ദ്രീകരണമാണ്. എന്നാല്‍, എല്ലാ പാര്‍ടികള്‍ക്കും എല്ലാ കാലത്തേക്കും ബാധകമായി ജനാധിപത്യ കേന്ദ്രീകരണത്തിന്റെ ഒരൊറ്റ സൂത്രവാക്യം ഉണ്ടാക്കാനാവില്ല. ഓരോ പാര്‍ടിയും പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് അവ വ്യത്യാസപ്പെട്ടിരിക്കും. ഒരു പാര്‍ടിയുടെതന്നെ വിവിധ ഘട്ടങ്ങളില്‍ അതിന്റെ പ്രയോഗവും വിഭിന്നമായിരിക്കും.

4. ജനാധിപത്യ കേന്ദ്രീകരണത്തില്‍ കേന്ദ്രീകരണത്തിനും ജനാധിപത്യത്തിനും ഒരോ നിശ്ചിത അനുപാതവും അസാധ്യമാണ്. പാര്‍ടി അതിന്റെ നയങ്ങള്‍ക്ക് രൂപം നല്‍കുമ്പോള്‍, സമ്മേളനങ്ങളുടെയും മറ്റും ഘട്ടത്തില്‍, ജനാധിപത്യം മുന്‍നിരയിലായിരിക്കും; പാര്‍ടി വേദികള്‍ക്കുള്ളില്‍ സ്വതന്ത്രമായ ചര്‍ച്ച നടക്കും. പ്രവര്‍ത്തനത്തിനുള്ള ആഹ്വാനം നല്‍കപ്പെട്ടുകളിഞ്ഞാല്‍ കേന്ദ്രീകരണത്തിന്റെ വശത്തിനായിരിക്കും പ്രാമുഖ്യം. പാര്‍ടി അതിന്റെ പ്രവര്‍ത്തനങ്ങളെ സ്വയം വിമര്‍ശനപരമായ അവലോകനത്തിന് വിധേയമാക്കുമ്പോള്‍ ജനാധിപത്യം വീണ്ടും അതിന്റെ അവകാശം സ്ഥാപിക്കും.

5. ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പ്രയോഗം നിര്‍ണയിക്കപ്പെടുന്നത് ഔപചാരികമായ തത്വങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലല്ല. പാര്‍ടി അംഗങ്ങളുടെ പ്രത്യയശാസ്‌ത്ര - രാഷ്‌ട്രീയ നിലവാരത്തെയും രാജ്യത്ത് നിലനില്‍ക്കുന്ന മൂര്‍ത്തമായ സാഹചര്യങ്ങളെയും രാഷ്‌ട്രീയ സ്ഥിതിഗതികളെയും നേതൃത്വത്തിന്റെ അധികാരശക്തിയെയും ഉള്‍പാര്‍ടി വൈരുദ്ധ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെയും പോരാട്ടങ്ങളിലൂടെയും സംഘടന കെട്ടിപ്പടുക്കുന്നതില്‍ ലഭിക്കുന്ന അനുഭവത്തെയും ആശ്രയിച്ചാണ് അത്.

ഇന്ത്യയിലെ അനുഭവങ്ങള്‍

പാര്‍ടിയിലെ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പ്രയോഗം ഒട്ടേറെ ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ആദ്യകാലഘട്ടങ്ങളില്‍, കമ്യൂണിസ്‌റ്റ് ഇന്റര്‍നാഷണലിന്റെ അനുബന്ധ ഘടകമായാണ് പ്രാരംഭദശയിലായിരുന്ന കമ്യൂണിസ്‌റ്റ് പാര്‍ടി സ്വയം കണ്ടത്. സിദ്ധാന്തത്തിന്റെയും രാഷ്‌ട്രീയ നയത്തിന്റെയും വിഷയങ്ങളില്‍ അവസാന വാക്ക് കമ്യൂണിസ്‌റ്റ് ഇന്റര്‍നാഷണലിന്റേതാണ് എന്ന സമീപനമായിരുന്നു. ഒന്നായിരുന്ന പാര്‍ടിയില്‍ ദീര്‍ഘകാലം നിലനിന്നിരുന്ന സമീപനം ഇതായിരുന്നു. അപ്പോള്‍ സോവിയറ്റ് കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ കാഴ്‌ചപ്പാടുകള്‍ക്കായിരുന്നു മുന്‍തൂക്കം നല്‍കിയിരുന്നത്. ഈ സമീപനമായിരുന്നു സിദ്ധാന്തത്തിന്റെ വികാസത്തെയും ശരിയായ തന്ത്രത്തിനും അടവുകള്‍ക്കും രൂപം നല്‍കുന്നതിനെയും മുരടിപ്പിച്ചത്. രണ്ടാമത്തെ ഘട്ടത്തില്‍, സ്വാതന്ത്ര്യാനന്തരം റിവിഷനിസത്തിന്റെയും സെൿടേറിയനിസത്തിന്റെയും പ്രശ്‌നങ്ങള്‍ സംഘടനാതലത്തിലും അതിന്റെ സ്വാധീനം ചെലുത്തി. എന്നാല്‍, ഏറെക്കുറെ ഉള്‍പാര്‍ടി ജനാധിപത്യത്തിന്റെ പ്രയോഗത്തെ നിരാകരിച്ചിരുന്നില്ല.

സിപിഐ എമ്മിന്റെ രൂപീകരണത്തിനുശേഷം, ഒന്നായിരുന്ന പാര്‍ടിയിലെ സംഘടനാപരമായ പ്രയോഗങ്ങളെക്കുറിച്ച് വിമര്‍ശനപരമായ അവലോകനം നടത്തിയിരുന്നു. ഇതിന്റെ അനന്തരഫലമായിരുന്നു, "പാര്‍ടി സംഘടന സംബന്ധിച്ച കടമകള്‍'' എന്ന രേഖ. ഇത് പാര്‍ടി കെട്ടിപ്പടുക്കുന്നതിനും സംഘടനയെ ചലിപ്പിക്കുന്നതിനും വേണ്ട അടിത്തറ പാകി. തിരുത്തല്‍ വാദം ജനാധിപത്യ കേന്ദ്രീകരണത്തിന്റെ തത്വത്തെ നശിപ്പിച്ചു എന്നായിരുന്നു ആ രേഖയില്‍ ഊന്നിപ്പറഞ്ഞ കാര്യം. "ഒരു മാര്‍ക്‌സിസ്‌റ്റ്-ലെനിനിസ്‌റ്റ് പാര്‍ടിയുടെ കേന്ദ്രബിന്ദുവും ഉയര്‍ന്ന സംഘടനാ തത്വവും ആയ ജനാധിപത്യ കേന്ദ്രീകരണം കടുത്ത കടന്നാക്രമണങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ഗണ്യമായ തോതില്‍ തകര്‍ക്കപ്പെടുകയുമുണ്ടായി.''

നമ്മുടെ പാര്‍ടിയില്‍ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പ്രയോഗം എങ്ങനെയാണ് രൂപപ്പെട്ടത് ? റഷ്യന്‍ പാര്‍ടിയോ മറ്റേതെങ്കിലും പാര്‍ടിയോ ജനാധിപത്യ കേന്ദ്രീകരണം നടപ്പിലാക്കിയതിന്റെ യാന്ത്രികമായ പകര്‍പ്പായിരുന്നോ അത് ?

സാല്‍ക്കിയ പ്ളീനത്തില്‍, ഒരു ബഹുജന വിപ്ളവപാര്‍ടി കെട്ടിപ്പടുക്കാന്‍ സിപിഐ (എം) ആഹ്വാനം ചെയ്‌തു. ജനാധിപത്യ കേന്ദ്രീകരണത്തിന്റെ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് കെട്ടിപ്പടുക്കേണ്ടത്. ജനാധിപത്യ കേന്ദ്രീകരണം കൂടാതെ ഒരു ബഹുജനപാര്‍ടിക്കു മാത്രമേ നിലനില്‍ക്കാന്‍ കഴിയൂ. ജനാധിപത്യ കേന്ദ്രീകരണം ശരിയായ വിധത്തില്‍ നടപ്പാക്കുന്നതില്‍ പരിമിതികളും വീഴ്‌ചകളും ഉണ്ടായിട്ടുണ്ടെങ്കിലും, ഈ തത്വങ്ങളനുസരിച്ചാണ് പാര്‍ടി ഭരണഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ഇതാണ് പാര്‍ടിയുടെ ബഹുജനാടിത്തറ വികസിപ്പിക്കാന്‍ പാര്‍ടി കമ്മിറ്റികളെ പ്രാപ്‌തമാക്കിയത്; പാര്‍ടി അച്ചടക്കത്തിന്‍കീഴില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ള ലക്ഷക്കണക്കിന് പാര്‍ടി അംഗങ്ങളെ റിക്രൂട്ട്ചെയ്‌തതും ഇതു പ്രകാരമാണ്. സിപിഐ എമ്മില്‍ ഉള്ളതുപോലെ വിപുലവും വ്യാപകവുമായ ചര്‍ച്ചകളും ഉള്‍പാര്‍ടി ജനാധിപത്യവും ഇന്ത്യയിലെ മറ്റൊരു പാര്‍ടിക്കും അവകാശപ്പെടാനാവില്ല. ജനാധിപത്യ കേന്ദ്രീകരണം നടപ്പിലാക്കിയതുകൊണ്ട് മാത്രമാണ് ഇത് സാധ്യമായത്.

സിപിഐ (എം) നിലവില്‍ വന്നതുമുതല്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവ്സഥിതിയിലാണ് അത് പ്രവര്‍ത്തിക്കുന്നത്. പാര്‍ലമെന്റിലും നിയമസഭകളിലും പ്രവര്‍ത്തിക്കുക മാത്രമല്ല, പാര്‍ടി സംസ്ഥാന സര്‍ക്കാരുകളെ നയിക്കുന്നുമുണ്ട്; ചില സംസ്ഥാനങ്ങളില്‍ വ്യാപകമായി തദ്ദേശീയ സ്വയംഭരണ സര്‍ക്കാരുകളിലും പാര്‍ടി പ്രവര്‍ത്തിക്കുന്നുണ്ട്. ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പ്രയോഗം ഈ അനുഭവങ്ങളും കണക്കിലെടുത്തിട്ടുണ്ട്. ഈ സ്ഥാപനങ്ങളിലും പ്രാദേശിക സര്‍ക്കാരുകളിലും പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് പാര്‍ടി അംഗങ്ങള്‍ക്ക് എങ്ങനെ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാം എന്നത് ജനാധിപത്യ കേന്ദ്രീകരണത്തിന്റെ വിശാലമായ ചട്ടക്കൂടിനുള്ളില്‍ അന്തര്‍ഭവിച്ചിരിക്കുകയാണ്.

പല സംസ്ഥാനങ്ങളിലും വൈവിധ്യമാര്‍ന്ന സാഹചര്യങ്ങളിലാണ് പാര്‍ടി പ്രവര്‍ത്തിക്കുന്നത്. കേന്ദ്രീകൃതമായ ഒരു രാഷ്‌ട്രീയ നയത്തിന്റെ അടിസ്ഥാനത്തില്‍ മൂര്‍ത്തമായ അടവുകള്‍ക്ക് രൂപം നല്‍കാന്‍ സംസ്ഥാന കമ്മിറ്റികള്‍ക്ക് ഗണ്യമായ തോതിലുള്ള സ്വാതന്ത്ര്യം (autonomy) അനുവദിച്ചിട്ടുണ്ട്. ജനാധിപത്യ കേന്ദ്രീകരണം എന്നാല്‍ ബഹുജന സംഘടനകളും ബഹുജനപ്രസ്ഥാനങ്ങളും വളര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള അടവുകളില്‍ ഐകരൂപ്യം എന്നല്ല അര്‍ത്ഥം.

പാര്‍ടി ജനങ്ങളുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നത് ബഹുജന സംഘടനകളിലൂടെ മാത്രമല്ല, മറിച്ച് വിവിധ തലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വേദികളിലെ ജനപ്രതിനിധികളിലൂടെയും പാര്‍ടി ജനങ്ങളോട് കണക്കുപറയാന്‍ ബാധ്യതപ്പെട്ടിരിക്കുന്നു. ഒരു കേന്ദ്രീകൃത നയം മാത്രം കൊണ്ട് ഈ വേദികളില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. പാര്‍ടി അംഗങ്ങളുടെയും കേഡര്‍മാരുടെയും ജനാധിപത്യപരമായ ഇടപെടല്‍ കൊണ്ടാണ് ബഹുജനരാഷ്‌ട്രീയവും ബഹുമുഖമായ ഈ വേദികളിലെ പ്രവര്‍ത്തനവും നിര്‍വഹിക്കാന്‍ കഴിയുന്നത്.

പ്രയോഗിക്കപ്പെട്ട പരിഹാരങ്ങള്‍

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്‌ക്കു ശേഷം ജനാധിപത്യ കേന്ദ്രീകരണം നടപ്പിലാക്കിയതിന്റെ അനുഭവങ്ങള്‍ സിപിഐ (എം) അവലോകനം നടത്തി. 1992ല്‍ പാര്‍ടിയുടെ 14-ാം കോണ്‍ഗ്രസില്‍ സോവിയറ്റ് യൂണിയനിലും മറ്റു ചില സോഷ്യലിസ്‌റ്റ് രാജ്യങ്ങളിലും പ്രയോഗിക്കപ്പെട്ട ജനാധിപത്യ കേന്ദ്രീകരണത്തിലെ വ്യതിയാനങ്ങളെക്കുറിച്ച് പരിശോധിച്ചിരുന്നു. അമിത കേന്ദ്രീകരണം, ഉദ്യോഗസ്ഥ മേധാവിത്വവാദം, ഉള്‍പാര്‍ടി ജനാധിപത്യത്തിന്റെ അഭാവം എന്നിവ അവിടങ്ങളില്‍ നിലനിന്നിരുന്നു.

സോവിയറ്റ് യൂണിയന്റെ ഭരണസംവിധാനത്തില്‍തന്നെ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ തത്വം പ്രയോഗത്തില്‍ വരുത്തിയതായിരുന്നു സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും തലത്തില്‍ വരുത്തിയ പിശകുകളില്‍ ഒന്ന്. കമ്യൂണിസ്‌റ്റ്പാര്‍ടിയുടെ മാത്രമല്ല, സോവിയറ്റ് ഭരണകൂടത്തിന്റെയും മാര്‍ഗദര്‍ശകതത്വം ജനാധിപത്യ കേന്ദ്രീകരണമായി മാറി. സോഷ്യലിസ്‌റ്റ് ജനാധിപത്യത്തെ വികലമാക്കിയ ഘടകങ്ങളില്‍ ഒന്ന് ഇതായിരുന്നു.

സിപിഐ (എം) ചില തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചു. അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നവയാണ്.

(i) ജനാധിപത്യ കേന്ദ്രീകരണം പാര്‍ടിയുടെ സംഘടനാ തത്വമാണ്. ഇത് ഭരണകൂടത്തിന് ബാധകമാക്കാന്‍ പാടില്ല. 1964-ല്‍ സിപിഐ (എം) അംഗീകരിച്ച പരിപാടിയില്‍ ജനകീയ ജനാധിപത്യ ഭരണകൂടം ജനാധിപത്യ കേന്ദ്രീകരണ തത്വത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും എന്ന് പ്രസ്‌താവിച്ചിരുന്നു. 2000ല്‍ ഈ പരിപാടി പുതുക്കി തയ്യാറാക്കിയപ്പോള്‍ ഇത് ഒഴിവാക്കി.

(ii) ഉള്‍പാര്‍ടി ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനുവേണ്ടി ചില നടപടികള്‍ കൈക്കൊണ്ടു. സമ്മേളനഘട്ടത്തില്‍ മേല്‍ക്കമ്മറ്റികള്‍ തൊട്ടുതാഴെയുള്ള കമ്മറ്റിയുടെ സെക്രട്ടറി ആരായിരിക്കണമെന്ന് നിശ്ചയിക്കേണ്ടതില്ല എന്ന തീരുമാനമെടുത്തു. പുതിയ കമ്മറ്റികള്‍ക്കായുള്ള പാനലുകള്‍ ബന്ധപ്പെട്ട നിലവിലുള്ള കമ്മറ്റി തയ്യാറാക്കേണ്ടതാണ്.

(iii) മത്സരമുണ്ടായാല്‍ രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് ഉറപ്പാക്കുക.

(iv) സെന്‍ട്രല്‍ കണ്‍ട്രോള്‍ കമ്മീഷനെ പാര്‍ടി കോണ്‍ഗ്രസ് നേരിട്ട് തെരഞ്ഞെടുക്കണം; അത് കേന്ദ്രകമ്മറ്റിയുടെ ഒരു കമ്മീഷനായിരിക്കാന്‍ പാടില്ല. ഈ ലക്ഷ്യത്തോടെ ഭരണഘടനയില്‍ ഭേദഗതി വരുത്തി.

(v) ബഹുജന സംഘടനകളുടെ ജനാധിപത്യപരമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന്, എല്ലാ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാനങ്ങളിലേക്കും കമ്മിറ്റികളിലേക്കും ബന്ധപ്പെട്ട പാര്‍ടി കമ്മിറ്റികള്‍ ആളെ നിശ്ചയിക്കുന്നത് ഒഴിവാക്കണം.

ഇതുമായി ബന്ധപ്പെട്ട് പാര്‍ടി കമ്മറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളെ ജാവേദ് ആലം തെറ്റായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. കീഴ് കമ്മറ്റികളിലേക്കുള്ള അംഗങ്ങളുടെ പാനലുകള്‍ മേല്‍കമ്മിറ്റികള്‍ നിര്‍ദ്ദേശിക്കുകയാണ് എന്നാണ് അദ്ദേഹം പ്രസ്‌താവിച്ചിരിക്കുന്നത്. ഇത് ശരിയല്ല. സമ്മേളനഘട്ടതില്‍ പിരിഞ്ഞുപോകുന്ന നിലവിലുള്ള കമ്മറ്റിയാണ്, മേല്‍കമ്മറ്റി അല്ല, പാനല്‍ തയ്യാറാക്കുന്നത്. കൈപൊക്കിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത് എന്നും അദ്ദേഹം പ്രസ്‌താവിക്കുന്നു. ഇതും ശരിയല്ല. പാനലിന് പുറത്തുനിന്ന് ഏതെങ്കിലും ഒരു പേര് നിര്‍ദ്ദേശിക്കപ്പെടുകയും മത്സരം ഉണ്ടാവുകയുമാണെങ്കില്‍, രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തുകയാണ് ചെയ്യുന്നത്. പാനലിന് ബദലായി പേരുകളൊന്നും നിര്‍ദ്ദേശിക്കപ്പെടുന്നില്ലെങ്കില്‍ വോട്ടിങ് കൈപൊക്കി ആയിരിക്കും. ഇവിടെയും പ്രതിനിധികള്‍ക്ക് എതിരായി വോട്ടുചെയ്യാനും വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനും കഴിയും.

ശരിയായ രീതിയില്‍ ജനാധിപത്യ കേന്ദ്രീകരണം നടപ്പിലാക്കുന്നതിന് പാര്‍ടി അംഗങ്ങളുടെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവുമായ നിലവാരത്തെയാണ് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. ഈ നിലവാരത്തിലെ പോരായ്‌മ ചര്‍ച്ചകളിലും തീരുമാനം എടുക്കുന്നതിലുമുള്ള ജനാധിപത്യപരമായ ഇടപെടലിനെ പരിമിതപ്പെടുത്തുന്നതിന് ഇടയാക്കുന്നു. വിഭാഗീയത, കൂട്ടായ പ്രവര്‍ത്തനത്തിന്റെ അഭാവം, വിവിധ തലങ്ങളിലെ നേതൃത്വത്തിന്റെ തെറ്റായ രീതികള്‍ എന്നിങ്ങനെയുള്ള സംഘടനാപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് ജനാധിപത്യ കേന്ദ്രീകരണത്തിന്റെ മറ്റു ലംഘനങ്ങള്‍ ഉണ്ടാവുന്നത്. ഇത്തരം പ്രവണതകളെ തിരുത്തുന്നതും ഒഴിവാക്കുന്നതും ശരിയായ രാഷ്‌ട്രീയ-സംഘടനാ നയത്തെ അടിസ്ഥാനമാക്കി പാര്‍ടി കെട്ടിപ്പടുക്കുന്നതിനുള്ള സമരത്തിന്റെ ഭാഗമാണ്. പാര്‍ടിയില്‍ ഇപ്പോള്‍ നടപ്പാക്കുന്ന തെറ്റുതിരുത്തല്‍ ക്യാമ്പയ്ന്‍ കൈകാര്യംചെയ്യുന്നത്, ജനാധിപത്യ കേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതുമായും ഈ തത്വത്തിന്റെ ലംഘനങ്ങള്‍ തിരുത്തുന്നതുമായും ബന്ധപ്പെട്ട വിഷയങ്ങളാണ്.

പാര്‍ലമെന്ററി ജനാധിപത്യപ്രകാരമുള്ള ബഹുകക്ഷി സമ്പ്രദായത്തില്‍ ഇടപെടുന്ന സിപിഐ (എം) ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കാരണം, ബൂര്‍ഷ്വാ ജനാധിപത്യത്തെക്കാള്‍ ഉയര്‍ന്ന രൂപത്തിലുള്ള ജനാധിപത്യമാണ് ജനകീയ ജനാധിപത്യം എന്ന വിപ്ളവ കാഴ്‌ചപ്പാടാണ് സിപിഐ എമ്മിനുള്ളത്. ബൂര്‍ഷ്വാ-ഭൂപ്രഭു വാഴ്‌ച അവസാനിപ്പിച്ചുകൊണ്ടു മാത്രമേ അത് കൈവരിക്കാനാവു.

സിപിഐ (എം) ജനാധിപത്യ കേന്ദ്രീകരണത്തെ ലംഘിക്കുകയോ അത് ശരിയായ വിധത്തില്‍ പ്രയോഗിക്കാതിരിക്കുകയോ ചെയ്‌താല്‍, സാമൂഹിക പരിവര്‍ത്തനത്തിനായി തൊഴിലാളിവര്‍ഗത്തെയും അധ്വാനിക്കുന്ന ജനതയെയും നയിക്കുന്ന പാര്‍ടി എന്ന നിലയില്‍ അതിന്റെ മുന്നേറ്റം തടസ്സപ്പെടുത്തപ്പെടും. ആയതിനാല്‍ പാര്‍ടിക്കുള്ളില്‍ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ തെറ്റായ പ്രയോഗത്തെ അതില്‍നിന്നുള്ള എല്ലാ വ്യതിയാനങ്ങളെയും നിരാകരിക്കുന്നതിന് ഗൌരവപൂര്‍വ്വം ശ്രമിക്കുന്നതിന് ബാദ്ധ്യസ്ഥമാണ്.

രാഷ്‌ട്രീയത്തെ സംഘടനയില്‍നിന്ന് യാന്ത്രികമായി വേര്‍തിരിക്കാനാവില്ല എന്ന് ലെനിന്‍ പരാമര്‍ശിച്ചിട്ടുണ്ട്. ജനാധിപത്യ കേന്ദ്രീകരണത്തിന്റെ വിമര്‍ശകരും ജനാധിപത്യ കേന്ദ്രീകരണവുമായി സിപിഐ (എം) വിടപറയണമെന്ന് ആവശ്യപ്പെടുന്നവരും മന:പൂര്‍വമോ അല്ലാതെയോ ആവശ്യപ്പെടുന്നത് സിപിഐ എമ്മിന്റെ അടിസ്ഥാന സ്വഭാവത്തിലും തന്ത്രത്തിലും മാറ്റം വരുത്തണമെന്നാണ്. സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം, അഭിപ്രായം വളരെ വ്യക്തമാണ്, സുദൃഢവുമാണ്: ജനാധിപത്യ കേന്ദ്രീകരണം കൂടാതെ ബഹുജന വിപ്ളവപാര്‍ടി ഉണ്ടാവില്ല. പാര്‍ടിക്കുള്ളിലാകെ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ യഥാര്‍ത്ഥ അന്തഃസത്തയും ചൈതന്യവും ബോധ്യപ്പെടുത്തുന്നതിനുള്ള സമരത്തില്‍ പാര്‍ടി നിരന്തരം ഏര്‍പ്പെടേണ്ടതാണ്.


******

പ്രകാശ് കാരാട്ട്, കടപ്പാട് : ചിന്ത വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ജനാധിപത്യ കേന്ദ്രീകരണത്തെ, സംഘനയെ സംബന്ധിച്ച ഒരു കൂട്ടം വരട്ടുവാദങ്ങളായി കാണാനാവില്ല. ജനാധിപത്യ കേന്ദ്രീകരണം സംബന്ധിച്ച് ചുവടെ ചേര്‍ക്കുന്ന വസ്‌തുതകള്‍ ഓര്‍ത്തിരിക്കേണ്ടതാണ്.

1. വിപ്ളവത്തിനായുള്ള തന്ത്രത്തിന് രൂപം നല്‍കുകയും അത്തരം ഒരു വിപ്ളവ തന്ത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള അടവുകള്‍ രൂപീകരിക്കുകയും ചെയ്യുന്ന ഒരു പാര്‍ടിയെ സംബന്ധിച്ചിടത്തോളം ജനാധിപത്യ കേന്ദ്രീകരണതത്വം അതിന്റെ സംഘടനയ്‌ക്ക് ഒഴിവാക്കാനാവാത്തതാണ്.

2. തെറ്റായ പ്രത്യയശാസ്‌ത്ര ധാരണയും തെറ്റായ തന്ത്രവും അടവും സംഘടനയെ പ്രതികൂലമായി ബാധിക്കും. ക്രമേണ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവുമായ വ്യതിയാനങ്ങളും തെറ്റായ പ്രവണതകളും ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പ്രയോഗത്തെത്തന്നെ നശിപ്പിക്കും.

3. മാര്‍ക്‌സിസ്‌റ്റ് ലോകവീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പാര്‍ടിയെ സംബന്ധിച്ചുള്ള സംഘടനാ തത്വം ജനാധിപത്യ കേന്ദ്രീകരണമാണ്. എന്നാല്‍, എല്ലാ പാര്‍ടികള്‍ക്കും എല്ലാ കാലത്തേക്കും ബാധകമായി ജനാധിപത്യ കേന്ദ്രീകരണത്തിന്റെ ഒരൊറ്റ സൂത്രവാക്യം ഉണ്ടാക്കാനാവില്ല. ഓരോ പാര്‍ടിയും പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് അവ വ്യത്യാസപ്പെട്ടിരിക്കും. ഒരു പാര്‍ടിയുടെതന്നെ വിവിധ ഘട്ടങ്ങളില്‍ അതിന്റെ പ്രയോഗവും വിഭിന്നമായിരിക്കും.

4. ജനാധിപത്യ കേന്ദ്രീകരണത്തില്‍ കേന്ദ്രീകരണത്തിനും ജനാധിപത്യത്തിനും ഒരോ നിശ്ചിത അനുപാതവും അസാധ്യമാണ്. പാര്‍ടി അതിന്റെ നയങ്ങള്‍ക്ക് രൂപം നല്‍കുമ്പോള്‍, സമ്മേളനങ്ങളുടെയും മറ്റും ഘട്ടത്തില്‍, ജനാധിപത്യം മുന്‍നിരയിലായിരിക്കും; പാര്‍ടി വേദികള്‍ക്കുള്ളില്‍ സ്വതന്ത്രമായ ചര്‍ച്ച നടക്കും. പ്രവര്‍ത്തനത്തിനുള്ള ആഹ്വാനം നല്‍കപ്പെട്ടുകളിഞ്ഞാല്‍ കേന്ദ്രീകരണത്തിന്റെ വശത്തിനായിരിക്കും പ്രാമുഖ്യം. പാര്‍ടി അതിന്റെ പ്രവര്‍ത്തനങ്ങളെ സ്വയം വിമര്‍ശനപരമായ അവലോകനത്തിന് വിധേയമാക്കുമ്പോള്‍ ജനാധിപത്യം വീണ്ടും അതിന്റെ അവകാശം സ്ഥാപിക്കും.

5. ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പ്രയോഗം നിര്‍ണയിക്കപ്പെടുന്നത് ഔപചാരികമായ തത്വങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലല്ല. പാര്‍ടി അംഗങ്ങളുടെ പ്രത്യയശാസ്‌ത്ര - രാഷ്‌ട്രീയ നിലവാരത്തെയും രാജ്യത്ത് നിലനില്‍ക്കുന്ന മൂര്‍ത്തമായ സാഹചര്യങ്ങളെയും രാഷ്‌ട്രീയ സ്ഥിതിഗതികളെയും നേതൃത്വത്തിന്റെ അധികാരശക്തിയെയും ഉള്‍പാര്‍ടി വൈരുദ്ധ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെയും പോരാട്ടങ്ങളിലൂടെയും സംഘടന കെട്ടിപ്പടുക്കുന്നതില്‍ ലഭിക്കുന്ന അനുഭവത്തെയും ആശ്രയിച്ചാണ് അത്.

മലമൂട്ടില്‍ മത്തായി said...

The revolution is dead, long live the revolution!