Tuesday, June 19, 2012

മേഷയുദ്ധം

സ്റ്റാഫ് റൂമില്‍ കോമ്പോസിഷന്‍ നോക്കുകയായിരുന്നു പത്മാവതി ടീച്ചര്‍. ഏകാഗ്രതയിലാണ്. അപ്പോഴാണ് നന്ദിനി ടീച്ചറെത്തിയത്. ടീച്ചറാകെ വല്ലാതെയിരിക്കുന്നു. നന്ദിനി ടീച്ചറൊന്ന് തോണ്ടി. പത്മാവതി ടീച്ചര്‍ ആംഗ്യമായി ചോദിച്ചു. " എന്തു പറ്റി?"

നന്ദിനിടീച്ചര്‍ ആംഗ്യമായി തന്നെ താടികൊണ്ട് വിനയപൂര്‍വം പറഞ്ഞു. "ഒന്ന് പുറത്തേക്കു വരൂ, പ്ലീസ്.."

കോമ്പോസിഷന്‍ അടച്ച് പത്മാവതി ടീച്ചര്‍ പുറത്തിറങ്ങി. ശബ്ദതരംഗങ്ങള്‍ ആരുടെയും ചെവിട്ടിലെത്താത്ര ദൂരത്തേക്ക് അവര്‍ നടന്നു. ഓരോ അടി വെക്കുമ്പോഴും പത്മാവതി ടീച്ചര്‍ക്ക് ആകാംക്ഷ കൂടി. ഒരു മനുഷ്യന് സംഭവിക്കാവുന്ന എല്ലാ ആപത്തുകളെയും കുറിച്ച് പത്മാവതി ടീച്ചര്‍ ആലോചിച്ചു. സുരക്ഷിത സ്ഥാനത്തെത്തിയപ്പോള്‍ നന്ദിനി ടീച്ചര്‍ നിന്നു, പത്മാവതി ടീച്ചറും. നന്ദിനി ടീച്ചറുടെ മുഖത്ത് ചോരയില്ല. പത്മാവതി ടീച്ചര്‍ പരിഭ്രമിച്ചു.

" നന്ദിനി എന്തു പറ്റീ?"

" ടീച്ചറെന്നെ സഹായിക്കണം."

" എന്താ വേണ്ടത്? നന്ദിനി കാര്യം പറയൂ."

" ടീച്ചറാരോടും പറയരുത്"

" അതെന്താ നന്ദിനി അങ്ങനെ. എനിക്കറിയില്ലേ അതൊക്കെ...കാര്യം പറയ്.."

" ഞാന്‍ ഇന്ന് ടെന്‍ സിയില്‍ ചെന്നപ്പോ ഒരു സംഭവമുണ്ടായി..."

" എന്താ സംഭവം?" പരിഭ്രമം പത്മാവതി ടീച്ചറെയും ബാധിച്ചു.

" ടീച്ചറാരോടും പറയരുത്.."

" പറയ് നന്ദിനി.."

" ആ ക്ലാസിലെ കുരുത്തംകെട്ട ചെക്കനൊരു സംശയം ചോദിച്ചു."

" അതാണോ..ഇത്ര വലിയ കാര്യം?. സംശയം വളര്‍ച്ചയുടെ ലക്ഷണമല്ലേ.. എന്താ അവന്റെ സംശയം?"

" ടീച്ചറെ അത് ചെറിയ കാര്യോന്നുമല്ല. അത് വളര്‍ച്ചേടെ ലക്ഷണോമല്ല. ന്താ അവന്‍ ചോദിച്ചതെന്നറിയോ?"

"പറയ്.."

" മേഷയുദ്ധം എന്ന് പറഞ്ഞാല്‍ എന്താന്ന്?."

"അങ്ങനെ അവന്‍ ചോദിച്ചോ..."

" ചോദിച്ചു ടീച്ചറേ.."

" അങ്ങനെയൊരു യുദ്ധം ഉണ്ടോ ടീച്ചറേ..?"

" അതാ ടീച്ചറെ ഞാനും ആലോചിക്കുന്നത്. അങ്ങനെയൊരു യുദ്ധം ണ്ടോ?"

" ലോകയുദ്ധം, ഇന്ത്യാ- പാകിസ്ഥാന്‍ യുദ്ധം എന്നൊക്കെ കേട്ടിട്ടുണ്ട്. ഇങ്ങനെയൊരെണ്ണം ഞാനാദ്യമായി കേക്കുകയാണ്."

"ഞാനും കേട്ടിട്ടില്ല, ടീച്ചറേ"

" നന്ദിനി കേട്ടതിന്റെ കൊഴപ്പം വല്ലതുമാണോ..?"

" ഏയ് അല്ല ടീച്ചറേ.."

" മേശയുദ്ധം എന്നാണോ..?"

"..ഏയ്.."

" എന്നാല്‍ മോക്ഷയുദ്ധം എന്നായിരിക്കും"

" അല്ല ടീച്ചറേ.."

" ഇനി ഇങ്ങനെയൊരു യുദ്ധം എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ നന്ദിനി.. ഈ പിള്ളേരുടെ കാര്യോല്ലെ.?"

നന്ദിനി ടീച്ചറും പത്മാവതി ടീച്ചറും ഒറ്റക്കും കൂട്ടമായും ആലോചിച്ചു. പരിഹാരമായില്ല. പ്രശ്നം കുറെക്കൂടി വിപുലമായ വേദിയില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. ഉച്ചഭക്ഷണത്തിനിരുന്നപ്പോള്‍ പത്മാവതി ടീച്ചര്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ വിഷയം അവതരിപ്പിച്ചു. ഒരു അജ്ഞാതബോംബു പോലെ മേഷയുദ്ധം അവര്‍ക്കു മുന്നിലിരുന്നു.

പത്മാവതി ടീച്ചര്‍ മറിയാമ്മ ടീച്ചറോട് ചോദിച്ചു. " ടീച്ചര്‍ക്കറിയോ..?"

" അയ്യോ...എന്റെ വിഷയം ബയോളജിയല്ലേ ടീച്ചറെ. അതിലിങ്ങനെയൊന്നുമില്ല."

പത്മാവതി ടീച്ചര്‍ ഉഷാകുമാരി ടീച്ചറോടു ചോദിച്ചു. " ടീച്ചര്‍ ഫിസിക്സല്ലെ. അതില്‍ കൊറെ മോഷന്‍സൊക്കെ ഉണ്ടല്ലൊ. അതിലെന്തെങ്കിലും പെട്ടതാണോ ഇത്?"

"ഫിസിക്സില്‍ അങ്ങനെയൊന്നുമില്ല ടീച്ചറേ..അതൊരു പാവമല്ലെ..."

" മേഷന്‍ എന്ന പേരില്‍ വല്ല ശാസ്ത്രജ്ഞന്മാരുമുണ്ടോ?.അവരു നടത്തിയ വല്ല സംഭവവുമാണോ ഈ "മേഷന്‍സ് വാര്‍"?. അത് മലയാളത്തിലാക്കിയാല്‍ മേഷയുദ്ധം എന്നാവുമല്ലോ.."

" നമ്മുടെ സിലബസില്‍ അങ്ങനെയൊന്നുമില്ല ടീച്ചറെ. ഈ കുട്ടിക്ക് ഇതെവിടെന്ന് കിട്ടിയാവോ..?"

" ഇപ്പ്ളത്തെ കുട്ടികളല്ലെ ടീച്ചറെ..ഒന്നും പറയണ്ട."

ഉത്തരമില്ലാതെ നില്‍ക്കുകയാണ് മേഷയുദ്ധം. ഇതിന് ഒരു മറുപടിയില്ലാതെ ക്ലാസില്‍ ചെല്ലാന്‍ നന്ദിനി ടീച്ചര്‍ക്ക് കഴിയില്ല. നന്ദിനി ടീച്ചര്‍ക്ക് മാത്രമല്ല, അധ്യാപക സമൂഹത്തിന് ആകെ വെല്ലുവിളിയാണ് മേഷയുദ്ധം. "നെറ്റിലടിച്ച് നോക്കിയാലോ." " അടിച്ചു നോക്കി. മോശയുടെ സുവിശേഷമാണ് കിട്ടുന്നത്.." ഇനി എന്താണ് മാര്‍ഗം? കുട്ടീഷ്ണമ്മാഷിനെ കാണാന്‍ തീരുമാനിച്ചു. നാലംഗ പ്രതിനിധി സംഘത്തെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. കുട്ടീഷ്ണമ്മാഷാണ് സ്ക്കൂളിലെ ഏക ജ്ഞാനി. സ്ക്കൂളില്‍ മാത്രമല്ല, പുറത്തും ജ്ഞാനിയാണ് കുട്ടീഷ്ണമ്മാഷ്. സാഹിത്യം, സംസ്ക്കാരം എന്നിവയിലാണ് പയറ്റ്. പ്രതിനിധി സംഘം കുട്ടീഷ്ണമ്മാഷിന്റെ അടുത്തെത്തി. കുട്ടീഷ്ണമ്മാഷിന് ചെറുതല്ലാത്ത സന്തോഷം. ഒരാള്‍ക്ക് കാല്‍ മണിക്കൂര്‍ അനുവാദിച്ചാല്‍ തന്നെ ഒരു മണിക്കൂര്‍ ജീവിക്കാനുള്ള വക കിട്ടും. മൂന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പ് മറന്നുവെച്ച യൗവനകാല ചിരി ചുണ്ടത്ത് ഫിറ്റു ചെയ്തു. കൃത്യം. ഒരിഞ്ചു പുറത്തില്ല. " എന്താ എല്ലാവരും കൂടി..?"

എണ്ണം കുറഞ്ഞതിലുള്ള നിരാശ പുറത്തുകാണിക്കാതെ ഉള്ളതുകൊണ്ട് സന്തോഷിക്കുക എന്ന പ്രായോഗിക സിദ്ധാന്തത്തില്‍ അടിയുറച്ച് കുട്ടികൃഷ്ണമ്മാഷ് ചോദിച്ചു. " ഇല്ല. വെറുതെ." നാലു പേരും വെവ്വേറെ ചിരിച്ചു. പക്ഷെ എല്ലാം ഒന്നു പോലെയാണ് കുട്ടീഷ്ണമ്മാഷിന് തോന്നിയത്. ഒരെണ്ണത്തില്‍ കേന്ദ്രീകരിക്കാനായില്ല.

"എന്നാലും ഒന്നുമില്ലാതെ ഇത്തരത്തിലൊരു സന്ദര്‍ശനം ഭവിക്കുകയില്ലല്ലോ.."

" തീര്‍ത്തും വെറുതെയല്ല മാഷെ. ഒരു സംശയം.."

മാഷ് പുളകിതനായി. " ചോദിക്കൂ" മാഷ് താഴ്മയായി അഭ്യര്‍ഥിച്ചു.

"മാഷേ..മേഷയുദ്ധം എന്നു പറഞ്ഞാല്‍ എന്താ?"

അത്ര പ്രതീക്ഷിച്ചില്ല. മുഖത്ത് ഒരു മണ്‍സൂണ്‍ കാറ്റടിച്ചു. ശബ്ദമില്ലാത്ത ഒരിടിവെട്ട്. ഒരു പരീക്ഷണം. കുട്ടീഷ്ണമ്മാഷ് ആലോചിക്കുന്നതായി കാണിച്ചു. പ്രതിനിധി സംഘത്തെ സൂക്ഷിച്ച് നോക്കി.

"..യ്യോ..മാഷേ എന്തെങ്കെിലും കൊഴൊപ്പമുള്ള വാക്കാണോ..?"

" കൊഴപ്പം എന്ന് ഉദ്ദേശിച്ചത്.....?" മാഷ് പണ്ഡിതന്റെ ഫോമിലായി.

"..വല്ല ചീത്ത വാക്കോ മറ്റോ ആണോ...?"

അജ്ഞാനത്തെ അവഗണിച്ച് കുട്ടീഷ്ണമ്മാഷ് പ്രതിനിധി സംഘത്തെ ഉല്‍ബുദ്ധരാക്കി. "മലയാളത്തില്‍ " ഷ" കാരമുള്ള ഒറ്റ ചീത്ത വാക്കുമില്ല. ഉറച്ച് ഉച്ചരിക്കാവുന്ന അക്ഷരങ്ങള്‍ മാത്രമെ നാം ഉദ്ദേശിക്കുന്ന ചീത്ത വാക്കുകളിലുള്ളൂ. ചീത്ത വാക്കുകളില്‍ എപ്പോഴും കടുപ്പത്തില്‍ പറയാവുന്ന അക്ഷരങ്ങള്‍ വേണം. "ഷ" എന്ന അക്ഷരം ബലത്തില്‍ ഉച്ചരിക്കാനാവില്ല. കഷായം എന്ന വാക്ക് ദേഷ്യത്തില്‍ ഉച്ചരിക്കാനാവുമോ?"

ഒരു വിവരം ലഭിച്ചതില്‍ പ്രതിനിധി സംഘം തൃപ്തരായി.

"അപ്പോ എന്താ മാഷേ..ഇതിന്റെ അര്‍ഥം?"

" പെട്ടെന്ന് ഉത്തരം പറയാവുന്ന ഒരു വാക്കല്ല ഇത്.ഇതിന് വേറൊരു തലമുണ്ട്. അത്തരത്തില്‍ കാണുമ്പോഴാണ് ഇതിന്റെയൊരു....ഒരു...എന്താ പറയ്‌യാ?..കോംപ്ലിക്കേഷന്‍..അല്ലെങ്കില്‍ സങ്കീര്‍ണത എന്നൊക്കെ പറയാം....മനസ്സിലാക്കൂ." പ്രതിനിധി സംഘത്തിന് ആകെ വിഷമമായി. " എന്താ മാഷേ..ഇതിന്റെ തലം..?"

" ഞാന്‍ പറഞ്ഞില്ലേ...ഇതില്‍ ചില സമീപനങ്ങളുടെ പ്രശ്നങ്ങള്‍ കൂടിയുണ്ട്. അത്തരത്തിലാണ് ഇതിനെ സമീപിക്കേണ്ടത്..." " അങ്ങനെ സമീപിച്ചാല്‍ എന്തായിരിക്കും മാഷേ ഇതിന്റെ അര്‍ഥം?" " ഇതൊക്കെ അങ്ങനെ ലളിതമായി പറഞ്ഞു തരാന്‍ പറ്റുന്ന കാര്യങ്ങളല്ല.അനുഭവിച്ചു തന്നെ അറിയണം. ഇപ്പോള്‍ "ആസ്വാദനം" എന്ന വാക്കുണ്ടല്ലോ. അതിന് നമ്മള്‍ എങ്ങനെയാണ് അര്‍ത്ഥം പറഞ്ഞു തരുന്നത്."

" അപ്പോള്‍ ആസ്വാദനം പോലെ അനുഭവിച്ചറിയേണ്ടതാണോ മാഷേ..മേഷയുദ്ധം..?"

" ഇത്തരം വാക്കുകളെ സമീപിക്കുമ്പോള്‍ നാം ആര്‍ജിക്കേണ്ട ചില അറിവുകളുണ്ട്.അതാണ് പ്രശ്നം."

“ഏതറിവാണ് മാഷേ ആര്‍ജിക്കേണ്ടത്..?"

" അതൊക്കെ നമ്മുടെ അന്വേഷണബുദ്ധിയില്‍ നിന്ന് സ്വയം തിരിച്ചറിയപ്പെടേണ്ടതാണ്.."

"..മാഷേ നമുക്ക് ഇപ്പോ ആ ക്ലാസീച്ചെന്ന് ചെക്കനോട് എന്ത് പറയാന്‍ പറ്റും?"

" ഇത് വെറുമൊരു പറച്ചിലിന്റെ പ്രശ്നം മാത്രമായി കാണരുത്. അതിനെക്കാളൊക്കെ ഗൗരവമുള്ളതാണ് ഇത്. ചുമ്മാ പറഞ്ഞു പോവാന്‍ പറ്റില്ല."

" അപ്പോ ഇത് വലിയ ഗൗരവമുള്ള കാര്യമാണ് അല്ലെ മാഷെ?. ചെക്കനോട് അവന്റെ അച്ഛനെ വിളിച്ചുകൊണ്ടുവരാന്‍ പറയണോ..?"

" എന്താ..നിങ്ങള്‍ ഇതിനെയൊക്കെ ലളിതവല്‍ക്കരിക്കുന്നത്?. ഇത് ഒരു പിതൃ-പുത്ര ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കപ്പെടേണ്ടതല്ല."

" എന്താ മാഷേ..പ്രതിവിധി?. “

" പ്രശ്നം", "പ്രതിവിധി" എന്ന മട്ടിലല്ല ഇതിനെയൊക്കെ കാണേണ്ടത്. അതിനിടയില്‍ ഒരു പാട് ജീവിതങ്ങളും സമസ്യകളുമുണ്ട്."

"അപ്പോ ഇത് കടങ്കഥയാണ് അല്ലെ മാഷെ..?"

" എന്നോട് കോപിക്കരുത്..നിങ്ങള്‍ ഏതു ലോകത്താണ്...?"

" അപ്പോ ഇങ്ങനെ ഒരു വാക്കില്ലേ മാഷേ..?"

" ഞാന്‍ പറഞ്ഞില്ലേ...നിങ്ങള്‍ ഇതിനെ ഒരു വാക്കു മാത്രമായി കാണല്ലെ..."

പ്രതിനിധി സംഘം ആകെ കുഴപ്പത്തിലായി. വേലിയിലിരുന്ന മേഷയുദ്ധം ഭഗവാനേ ഇപ്പോള്‍ എവിടെയാണ് ഇരിക്കുന്നത്?.

പ്രശ്നം പ്രധാന അധ്യാപികയുടെ ചെവിട്ടിലെത്തി. "...യ്യോ..." പ്രധാനാധ്യാപിക തലയില്‍ കൈവെച്ചു. ഒരു വിധം നല്ല റിസല്‍റ്റുണ്ടാക്കി കൊണ്ടുവരുമ്പോഴാണ് ഇങ്ങനെയൊക്കെ... സ്കൂളില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. കടുത്ത പ്രതിസന്ധി. മേഷയുദ്ധം. കുരുക്കഴിയുന്നില്ല. സ്റ്റാഫ് മീറ്റിങ് ചേര്‍ന്നു. അവിടെ കുട്ടീഷ്ണമ്മാഷ് പണ്ഡിതോചിതമായ പ്രസംഗം നടത്തി. പ്രശ്നം കുറെക്കൂടി വഷളായി. പി ടി എ യോഗം ചേര്‍ന്നു. സ്കൂളിന്റെ നിലനില്‍പു തന്നെ അപകടത്തിലാണ്. അതിജീവനത്തിന്റെ പല മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു. ഒടുവില്‍ ഒരു മാര്‍ഗം തെളിഞ്ഞു. എല്ലാവര്‍ക്കും ആശ്വാസമായി. പ്രശ്നം രമ്യമായി പരിഹരിച്ചു. ആശ്വാസം. അടുത്ത വര്‍ഷം ഇംഗ്ലീഷ് മീഡിയം തുടങ്ങാന്‍ തീരുമാനിച്ചു.

*
എം എം പൗലോസ് ദേശാഭിമാനി വാരിക

3 comments:

വര്‍ക്കേഴ്സ് ഫോറം said...

"അപ്പോ എന്താ മാഷേ..ഇതിന്റെ അര്‍ഥം?"

" പെട്ടെന്ന് ഉത്തരം പറയാവുന്ന ഒരു വാക്കല്ല ഇത്.ഇതിന് വേറൊരു തലമുണ്ട്. അത്തരത്തില്‍ കാണുമ്പോഴാണ് ഇതിന്റെയൊരു....ഒരു...എന്താ പറയ്‌യാ?..കോംപ്ലിക്കേഷന്‍..അല്ലെങ്കില്‍ സങ്കീര്‍ണത എന്നൊക്കെ പറയാം....മനസ്സിലാക്കൂ." പ്രതിനിധി സംഘത്തിന് ആകെ വിഷമമായി. " എന്താ മാഷേ..ഇതിന്റെ തലം..?"

" ഞാന്‍ പറഞ്ഞില്ലേ...ഇതില്‍ ചില സമീപനങ്ങളുടെ പ്രശ്നങ്ങള്‍ കൂടിയുണ്ട്. അത്തരത്തിലാണ് ഇതിനെ സമീപിക്കേണ്ടത്..." " അങ്ങനെ സമീപിച്ചാല്‍ എന്തായിരിക്കും മാഷേ ഇതിന്റെ അര്‍ഥം?" " ഇതൊക്കെ അങ്ങനെ ലളിതമായി പറഞ്ഞു തരാന്‍ പറ്റുന്ന കാര്യങ്ങളല്ല.അനുഭവിച്ചു തന്നെ അറിയണം. ഇപ്പോള്‍ "ആസ്വാദനം" എന്ന വാക്കുണ്ടല്ലോ. അതിന് നമ്മള്‍ എങ്ങനെയാണ് അര്‍ത്ഥം പറഞ്ഞു തരുന്നത്."

ഗോപകുമാര്‍.പി.ബി ! said...

ഇതു വളരെ നന്നായി !
സമകാലീന രാഷ്ട്രീയത്തില്‍ പല പദങ്ങളും അശ്ലീലമെന്നു വ്യഖ്യാനിക്കപ്പെടുന്നത് അതാരുപറഞ്ഞുവെന്നു നോക്കിയാണല്ലോ.
എങ്കിലും പദത്തിന്റെ അര്‍ത്ഥം ഇതിനിടയില്‍ രണ്ടാം സ്ഥാനത്തേക്ക് മാറുന്നുവെന്നതും ശ്രദ്ധേയമാണ്. പ്രശ്നത്തിന്റെ ആന്തരിക സമസ്യ മനസ്സിലായല്ലോ?
(ലിങ്കയച്ചുതന്ന സഖാവ് ജാസ്മിന് നന്ദി !)

കെ said...

:))

'ത്രയംബകം' വില്ലൊടിച്ചത് ആര് എന്ന ഡിഇഒയുടെ ചോദ്യവും അധ്യാപകന്‍ മുതല്‍ പിടിഎ പ്രസിഡന്റു വരെയുളളവര്‍ അതിനു പറഞ്ഞ മറുപടിയും ചേര്‍ത്ത് ഒരു ഓഷോ കഥയുണ്ട്. പൗലോസിന്റെ നര്‍മ്മം ആ കഥയെക്കൂടി ഓര്‍മ്മിപ്പിക്കുന്നു....