Wednesday, February 2, 2011

സത്യം പറയാന്‍ ഒരു ദശാബ്ദം!

അസാധാരണവും അവിശ്വസനീയവുമായ ഒരു സംഭവത്തിന്റെ സ്ഫോടനം നടന്നതിന്റെ ഞെട്ടിത്തെറിക്കുള്ളില്‍പ്പെട്ട് ഉലയുകയാണ് ഇപ്പോള്‍ കേരളം ആകെ. പ്രതിപക്ഷത്തിരിക്കുന്ന ഇന്നത്തെ ഐക്യജനാധിപത്യമുന്നണിയുടെ ഒരു പ്രബല ഘടകമായ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ഒന്നാംനിരയിലെ ഒന്നാംനേതാവായ പി കെ കുഞ്ഞാലിക്കുട്ടി ഒരു ദശാബ്ദത്തിനുശേഷം താന്‍കൂടെ പങ്കാളിയായി നടന്ന കുറെ കയ്പുറ്റ സത്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഇതു കേട്ട് ഞെട്ടിത്തെറിച്ചതുകൊണ്ടായില്ല. ഇതുമൂലം സന്തോഷിക്കുകയാണോ സങ്കടപ്പെടുകയാണോ വേണ്ടത്? ആദ്യം ഇത് തീരുമാനിച്ചിട്ടുവേണമല്ലോ ഇനി ചെയ്യേണ്ടതിനെപ്പറ്റി ചിന്തിക്കാന്‍.

ഘടകകക്ഷികളുടെ നേതൃസ്ഥാനത്തിരിക്കുന്ന പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയെ ഞെട്ടലൊന്നും ബാധിക്കാതിരിക്കുന്നത് ഭാഗ്യം. വിമോചനയാത്രയുടെ ആവേശത്തിരകളിലേറി നിലംതൊടാതെ സഞ്ചരിക്കുമ്പോഴും ഈ സംഭവത്തില്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നതിനെപ്പറ്റി അദ്ദേഹത്തിന് ഒരു സംശയവുമില്ല. അദ്ദേഹം കുഞ്ഞാലിക്കുട്ടിയെ ഈ സത്യപ്രസ്താവനയില്‍ അഭിനന്ദിച്ചിരിക്കുന്നു. സത്യം പറഞ്ഞു എന്നതിലാണ് നേതാവിന്റെ ശ്രദ്ധ മുഴുവന്‍. 'പത്തു കൊല്ലം കഴിഞ്ഞു' എന്നതില്‍ അത്ര നോട്ടം പോയില്ല. 'സത്യം പറഞ്ഞല്ലോ കുഞ്ഞാലിക്കുട്ടി' എന്നതിലാണ് സന്തോഷം. കുഞ്ഞാലിക്കുട്ടിയുമായി സഹപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ഏറെ കാലത്തെ അടുത്ത ബന്ധമുള്ള ഉമ്മന്‍ചാണ്ടിക്ക് അദ്ദേഹം പത്തുകൊല്ലം കഴിഞ്ഞിട്ടാണെങ്കിലും സത്യം പറഞ്ഞല്ലോ എന്ന സന്തോഷം മൂടിവയ്ക്കാനാവുന്നില്ലെന്ന് വളരെ വ്യക്തമാണ്. അദ്ദേഹം അത്ര പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു. എത്രകാലം കഴിഞ്ഞാലും സുഹൃത്ത് കുഞ്ഞാലിക്കുട്ടി ഇതുപോലെ സത്യം തുറന്നു പറയില്ലെന്നാണ് പ്രതിപക്ഷനേതാവ് കരുതിയതെന്ന് കണക്കാക്കണം. പത്തുവര്‍ഷമല്ലേ സത്യം പറയാന്‍ എടുത്തുള്ളൂ എന്നതാണ് സന്തോഷത്തിന് കാരണമെന്ന് ഊഹിക്കാം. പല അര്‍ഥസൂചനകള്‍ അടങ്ങിയ ഇത്തരം പ്രസ്താവന നടത്തിയ ആളെയാണ് അഭിനന്ദിക്കേണ്ടത്. തന്റെ രാഷ്ട്രീയ സഹജീവികളുടെ സ്വഭാവത്തിലേക്ക് വെളിച്ചം വീശുന്ന ഈ പ്രസ്താവന സമയം കളയാതെ ഇറക്കിയതിന് അദ്ദേഹത്തെ ഞാന്‍ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു.

മണലില്‍നിന്ന് എണ്ണ ആട്ടിയെടുക്കാന്‍ എത്ര വര്‍ഷം വേണം? ഏതായാലും ഇത്ര വൈകിയാണെങ്കിലും സത്യത്തിന്റെ എണ്ണ കള്ളങ്ങളുടെ മണല്‍ക്കൂമ്പാരങ്ങള്‍ ആട്ടി ഒടുവില്‍ പുറത്തുവന്നത് സന്തോഷജനകമാണ്. ആ സന്തോഷത്തിന്റെ സ്വാഭാവികമായ തള്ളല്‍മൂലം പ്രതിപക്ഷനേതാവ് സ്വന്തം നില മറന്നുപോവുകയും തന്റെ സത്യം തുറന്നുപറയുകയുംചെയ്തു. മറ്റൊരു നേതാവും അങ്ങനെ ഹൃദയം തുറന്നില്ല. അവര്‍ തങ്ങളുടെ കൂട്ടുകാരന് വധഭീഷണിയില്‍നിന്ന് സംരക്ഷണം വേണമെന്നും എതിര്‍കക്ഷിയെ നേരിടണമെന്നുംമറ്റും പതിവുരാഷ്ട്രീയ വായ്ത്താരികളാണ് പുറത്തുവിട്ടത്. ഇവരാണ് ബുദ്ധിശാലികള്‍. ഉമ്മന്‍ചാണ്ടി സത്യസന്ധതമൂലം അല്‍പ്പം ആലോചനക്കുറവ് പ്രകടിപ്പിച്ചില്ലേ! കുഞ്ഞാലിക്കുട്ടി പറഞ്ഞ സത്യങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങളല്ല, കേരളത്തിലെ പൊതുജീവിതത്തെ വളരെ ശക്തമായി ബാധിച്ച് പിടിച്ചുകുലുക്കിയ ചില പഴയ സംഭവങ്ങളുടെ ആവരണങ്ങളാണ് അദ്ദേഹം ഇപ്പോള്‍ വലിച്ചുമാറ്റിയിരിക്കുന്നത്. ഐസ്ക്രീം പാര്‍ലര്‍ കേസ് എന്ന കുപ്രശസ്തി നേടിയ കേസില്‍ കള്ളസാക്ഷിമൊഴിയുണ്ടാക്കാനുള്ള ശ്രമം, മൊഴിമാറ്റിപ്പറഞ്ഞതിന് പ്രേരണ, ന്യായാസനങ്ങളെവരെ ഗ്രസിച്ച അവിഹിതമായ ധന സ്വാധീനശക്തികളുടെ ദുരുപയോഗം തുടങ്ങി പല കാര്യങ്ങളില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കാന്‍ പോരുന്നതാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍. താന്‍ ഇത്രയും കാലം ഈ സത്യം മൂടിവച്ചു എന്ന് മുന്‍മന്ത്രി സമ്മതിച്ചിട്ടും ഉണ്ട്. എന്തിന് മൂടിവച്ചു? സത്യം അറിയിക്കാതെ പത്തുകൊല്ലം ജനങ്ങളുടെയും പത്രങ്ങളുടെയും നീതിപീഠങ്ങളുടെയും കണ്ണ് മൂടിയതും പ്രതിജ്ഞാബദ്ധനായ ഒരു ബഹുകാല മന്ത്രി ചെയ്യാന്‍ പാടുള്ളതാണോ?

നീതിനിര്‍വഹണം വഴിതെറ്റിക്കപ്പെട്ടു, ധനശക്തികൊണ്ട് അനീതിയെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഈ മന്ത്രി കോടതിയില്‍ പ്രതിക്കൂട്ടില്‍ സ്ഥാനം പിടിച്ചിരിക്കയാണ്. ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ് എന്നാല്‍ ഒരു തരം അളിയന്‍ തന്നെ. അളിയന്മാര്‍ വളരെ ഇഷ്ടപ്പെട്ടവരായിരുന്നു. പക്ഷേ ഈ ഭാര്യാസഹോദരി ഭര്‍തൃബന്ധം അഴിമതിയുടെ ചരിത്രത്തില്‍ ഒരു പുതിയ കുടുംബബന്ധത്തിന് തുടക്കം കുറിക്കുന്നുവെന്നും ഭാര്യയുടെ ഭര്‍ത്താവായിരിക്കുന്ന വ്യക്തിയും ഭാര്യയുടെ സഹോദരീഭര്‍ത്താവായിരിക്കുന്ന മറ്റേ വ്യക്തിയും തമ്മില്‍ യോജിച്ച് കുറേക്കാലം കൂട്ടുകച്ചവടം നടത്തിയെന്നും പിന്നെ ചില സംഗതികളില്‍ താല്‍പ്പര്യങ്ങള്‍ എതിരായിത്തീര്‍ന്നതാകാമെന്നും ജനങ്ങള്‍ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ തെറ്റ് പറഞ്ഞുകൂടാ. റൌഫിനെതിരായി കൊണ്ടുവരുന്ന ക്രിമിനല്‍ കുറ്റാരോപണവും നമ്മുടെ പൂര്‍വമന്ത്രിയെയും ബാധിക്കുമെന്ന് തീര്‍ച്ചയാണ്. രണ്ടുപേരും ഈ ഗൂഢങ്ങളായ അവിഹിതകൃത്യങ്ങളില്‍ തുല്യപങ്കാളികളായിരുന്നു. അതാണ് പത്ത് വര്‍ഷത്തിന്റെ ഇടവേളയുടെ അര്‍ഥം. ഈ കാലത്തൊക്കെ നിര്‍ദോഷനായ നമ്മുടെ മുന്‍ മന്ത്രി കണ്ണടച്ച് കഴിയുകയായിരുന്നില്ലേ. കൂട്ടുകാരന്റെ കുറ്റങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ആളും അതേതരത്തില്‍ കുറ്റവാളിയെന്നതാണ് നിയമം എന്നാണ് നാമൊക്കെ മനസിലാക്കിയിരിക്കുന്നത്.

കുറ്റം ചെയ്യുന്ന ഗൂഢസംഘങ്ങളുടെ അക്രമപ്രവൃത്തികളില്‍നിന്ന് ജനങ്ങള്‍ക്ക് മോചനം നല്‍കാന്‍ പ്രകൃതി ഉണ്ടാക്കിയ ഒരു രക്ഷാമാര്‍ഗമാണ് കള്ളന്മാര്‍ തമ്മിലടി. തൃശിനാപ്പള്ളിക്കള്ളനും തഞ്ചാവൂര്‍ കള്ളനും എന്ന് കേട്ടിട്ടില്ലേ? ഒടുവില്‍ അവര്‍ അടിച്ചുപിരിയും, സത്യം പുറത്തുവരും, ജനങ്ങള്‍ രക്ഷപ്പെടും. ഇതാണ് ചുരുക്കത്തില്‍ റൌഫ്-കുഞ്ഞാലിക്കുട്ടി അച്ചുതണ്ടിന് സംഭവിച്ചത്. ഇവര്‍ ഇപ്പോഴും യോജിപ്പിലായിരുന്നെങ്കില്‍, ഇപ്പോള്‍ കിട്ടിയ സത്യത്തിന്റെ അംശങ്ങള്‍ ലഭിക്കാന്‍ ഇനിയും ഒരു ദശാബ്ദം കഴിയേണ്ടിവന്നേനെ? അപ്പോള്‍ ഉമ്മന്‍ചാണ്ടി (ഇവരെല്ലാം പത്തുകൊല്ലം കഴിയുമ്പോള്‍ ഭൂമിയില്‍ ഉണ്ടാവട്ടെ എന്ന് ആശംസയോടുകൂടിയാണ് ഇതെഴുതുന്നത്!) തന്റെ സഹപ്രവര്‍ത്തകനെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടാന്‍ മടിക്കില്ല 20 കൊല്ലം ആയിട്ടും സത്യം പറഞ്ഞില്ലേ എന്ന്! മുന്‍മന്ത്രി മുനീറിനെ ചീത്തയാക്കാന്‍ ഇരുവരും പല ഗൂഢ പരിപാടികളും ചെയ്തിരുന്നു എന്ന് 'കുറ്റസമ്മതം' വഴി നാം അറിയുന്നു. റൌഫിനെക്കാള്‍ താന്‍ കുഞ്ഞാലിക്കുട്ടിയെ വിശ്വസിക്കുന്നു എന്നോ മറ്റോ മുനീര്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ഒരു വാചകം പറഞ്ഞതായി കണ്ടു. റൌഫ് മഹാ മോശക്കാരനാണെന്ന് കുഞ്ഞാലിക്കുട്ടിതന്നെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ആ വ്യക്തിയോട് മുനീര്‍ തന്റെ സഹപ്രവര്‍ത്തകനെന്ന് താരതമ്യപ്പെടുത്തിപ്പറഞ്ഞത് കുഞ്ഞാലിക്കുട്ടിക്ക് ഭൂഷണമാണെന്ന് ജനങ്ങള്‍ക്ക് തോന്നാന്‍ വഴിയില്ല. സ്പെക്ട്രം അഴിമതിക്കാരനായ രാജയെക്കാള്‍ ഭേദം കോമണ്‍വെല്‍ത്ത് അഴിമതി നടത്തിയ കല്‍മാഡിയാണെന്ന് പറഞ്ഞാല്‍ അതൊരു പ്രശംസയാകാന്‍ പ്രയാസമുണ്ട്. ഇംഗ്ളീഷില്‍ പറയാറുള്ളതുപോലെ അത് 'ഇടതുകൈകൊണ്ടുള്ള ഒരു പ്രശംസ' മാത്രമാണ്.

കഥ ആരംഭിച്ചിട്ടേയുള്ളൂ എന്നതാണ് വലിയ തമാശ. ഇനിയും റൌഫ് പലതും പുറത്തുകൊണ്ടുവരുമെന്ന ഒരു ഭീഷണി നിലവിലുണ്ട്. അത് പുറത്തുവരുമ്പോള്‍ പഴയ മന്ത്രി മൂകനായി കഴിയുമോ. അദ്ദേഹം നിശ്ശബ്ദത ഭഞ്ജിച്ചു തീരുമ്പോഴേക്കും ഏറെക്കുറെ മുഖംമൂടികള്‍ എല്ലാം പുറത്തുവീണ് സത്യം പ്രത്യക്ഷമാകും. സ്വര്‍ണപ്പാത്രംകൊണ്ട് മൂടിയാലും സത്യത്തെ നീ വെളിപ്പെടുത്തേണമേ എന്ന് ഉപനിഷത്തില്‍ ഋഷിയുടെ ഒരു പ്രാര്‍ഥനയുണ്ട്. ആ പഴയ പ്രാര്‍ഥന ഇന്ന് നമ്മുടെ രക്ഷയ്ക്കെത്തിയിരിക്കുന്നു. പണംകൊണ്ടും പൊന്നുകൊണ്ടും പദവികൊണ്ടും എല്ലാം സത്യത്തിന്റെ മുഖം മൂടാന്‍ ശ്രമിച്ചവരെ പരാജയപ്പെടുത്തുവാന്‍ പ്രകൃതിയും തന്റെ നയത്തിലൂടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അളിയന്മാരും ഇളിയന്മാരും മക്കളും മരുമക്കളും എല്ലാം സൂക്ഷിക്കുക. ഇവിടെ വിസ്തരിച്ച ഈ അഴിമതിക്കൂട്ടുകെട്ടിന്റെ കഥ ഇതില്‍ പേരെടുത്തുപറഞ്ഞ ഒന്നുരണ്ടു വ്യക്തികളില്‍ ഒതുങ്ങിനില്‍ക്കുന്ന കാര്യമല്ലെന്നുകൂടി പറഞ്ഞാലേ ഈ പ്രബന്ധത്തിന്റെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ. അടവരയിട്ടു പറയേണ്ടതാണിത്.

കേരളത്തില്‍ പുറത്തുവന്ന ഈ ഭരണനീതിലംഘന വലയത്തിന്റെ കഥ ഇന്ത്യയാകെ നിര്‍ബാധമായി നടന്നുവരുന്നതായി കുറെ ദശാബ്ദങ്ങളായി പുറത്തുവന്ന ഭീകരങ്ങളായ അഴിമതിയുടെ ഇതിഹാസത്തിന്റെ ഒരു ഭാഗം മാത്രമാണ്. ബൊഫോഴ്സ് തൊട്ട് കേട്ടുതുടങ്ങിയതാണ്. ഈ വര്‍ഷം നാം കേട്ട കഥകള്‍തന്നെ ഞെട്ടിക്കുന്നവയാണ്. ബോംബെയിലെ ആദര്‍ശ് ഫ്ളാറ്റ് നിര്‍മാണം, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നടന്ന കൊടുംകൊള്ള, അഴിമതിയില്‍ വീരചക്രം നല്‍കി ആദരിക്കേണ്ട 2 ജി സ്പെക്ട്രം തട്ടിപ്പ്, സുഖറാമിന്റെ കേളികള്‍ എന്നിവ. ഇന്ത്യക്കകത്ത് വെളിയിലുള്ള കടലുകളേക്കാള്‍ ആഴമേറിയതും കൊടുംതിരകള്‍ തീര്‍ക്കുന്നതും പാറക്കെട്ടുകള്‍ നിറഞ്ഞതും ആയ ഒരു വിഷക്കടല്‍ ഉണ്ട്. അതിനെ അഴിമതിക്കടല്‍ എന്ന് വിളിക്കാം. ആ കടലിലെ ഒരു തിരമാലയാണ് ഇക്കണ്ട റൌഫ്- കുഞ്ഞാലിക്കുട്ടി കെട്ടുപിണയലിന്റെ പീറക്കഥ. ഈ കഥ ഇത്രകാലം പൂഴ്ത്തിവച്ചിട്ടും ഇപ്പോള്‍ തെരഞ്ഞെടുപ്പ് അത്യാസന്നമായ ഈ നിര്‍ണായക മുഹൂര്‍ത്തത്തില്‍ വെളിയിലേക്ക് വിടണമെന്ന് മുന്‍മന്ത്രിക്ക് തോന്നിയതും എന്തുകൊണ്ടാണെന്ന് ആരും ആലോചിച്ചുപോകും. തെരഞ്ഞെടുപ്പില്‍ ഈ കഥ പറഞ്ഞ് ജയസാധ്യത കൂട്ടുവാന്‍ ആവില്ലെന്ന് പ്രകടം. വല്ല ചാന്‍സും ഉണ്ടെങ്കില്‍ അതു നഷ്ടപ്പെടുവാന്‍ പറ്റിയ സംഭവമാണ് ഇത്. സാധാരണയായി എതിര്‍ കക്ഷിയാണ് ഇത്തരം കഥകള്‍ പുറത്ത് പറത്തിവിടുക. എന്നാല്‍, ഇവിടെ നാം പ്രതീക്ഷിക്കാത്ത തരത്തില്‍ തെരഞ്ഞെടുപ്പില്‍ അപകടസാധ്യതയുള്ള ആള്‍തന്നെ വേദിയില്‍ വന്നിരിക്കുകയാണ്. എനിക്ക് തോന്നുന്നത് ഇതാണ്. തന്റെ സ്യാലന്‍ ആക്ഷേപവുംകൊണ്ട് ജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ ഉദ്ദേശ്യമുണ്ടെന്ന് മനസിലാക്കിയ തന്ത്രശാലിയായ പൂര്‍വമന്ത്രി, ആ ഇടിമുഴക്കത്തിന്റെ ഒച്ച കുറയ്ക്കാന്‍വേണ്ടി തന്റെ ഒരു വെടിക്കെട്ട് നേരത്തെ നടത്താന്‍ നിശ്ചയിച്ചതാകാം. ഒന്നാമത്തെ വെടിവച്ച ആള്‍ക്ക് ചെറിയൊരു മുന്‍തൂക്കം കിട്ടുമെന്നായിരിക്കും കണക്കൂകൂട്ടല്‍. പക്ഷേ, വിവാദം മൂത്തുവരുമ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു വ്യക്തിക്ക് വരുന്ന മുറിവുകള്‍ പുറത്തുനിന്ന് കല്ലെറിയുന്ന ഒരാള്‍ക്ക് പറ്റുകയില്ല. അതിനാല്‍ വിപല്‍സാധ്യത കൂടുതല്‍ മന്ത്രിപദമോഹിയായി രംഗത്തിറങ്ങുന്ന വ്യക്തിക്കുതന്നെയാണ്.

ലീഗ് ഇതിനെ ഒറ്റക്കെട്ടായി നേരിടും എന്നൊരു പ്രസ്താവന തങ്ങളില്‍നിന്ന് ഉണ്ടായിട്ടുണ്ട്. അത്തരം ആവേശകരങ്ങളായ വാക്കുകള്‍ ഇപ്പോള്‍ അല്‍പ്പം ആശ്വാസം നല്‍കിയേക്കാം. പക്ഷേ, ചെയ്തുകൂട്ടിയ കൊള്ളരുതായ്മകളുടെ കെട്ടഴിഞ്ഞപ്പോള്‍ സംഘടന ഒരുതടിയായി നില്‍ക്കണമെങ്കില്‍ ആരോപണവിധേയനായ വ്യക്തിയില്‍നിന്ന് അകലം പാലിക്കുന്നതായിരിക്കും ബുദ്ധി എന്ന് സംഘടനാ നേതാക്കള്‍ക്ക് അപ്പോള്‍ തോന്നാതിരിക്കില്ല. കുഞ്ഞാലിക്കുട്ടിയോ ലീഗോ എന്നമട്ടില്‍ പ്രശ്നം രൂപപ്പെടുകയാണെങ്കില്‍ ആശ്വാസവചനങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവരും. കപടകൂട്ടുസംഘങ്ങള്‍ക്ക് ഇത്തരം നാശം സംഭവിച്ചെങ്കിലും നാടിന് അല്‍പ്പം ആശ്വാസം കൈവരുമാറാകട്ടെ എന്ന് നമുക്ക് ആശിക്കാം.

*
സുകുമാര്‍ അഴീക്കോട് കടപ്പാട്: ദേശാഭിമാനി ദിനപത്രം 02 ഫെബ്രുവരി 2011

Tuesday, February 1, 2011

Life Returns to the Nile

For decades your endless waters
flowed quiescent,
all your fertile powers spent,
vassal to far-off matters,
as a despot had you in thrall.

How you have now turned
from slumber, O Nile,
and already spurned
with the memory of ancient might
a regime of cruel guile.

Your children of all ages, both sexes,
and all religions
fill Egypt shoulder to shoulder
and end to end—
their vision not of violence
but something far bolder:
as their conglomerate voice waxes,
they are determined
that in the Egypt to come
not just some, but all
shall feast of peace, prosperity
and democracy.

Children of true Islam,
the revolution you make
bids fair to shame
a world of perfidy that has given
to the faith such a bad name.
Your chant of human liberation
already rings in nation after nation.
Never will either the Arab world
or the rest of us be quite the same.

O Nile, your waters pour a needed balm
on a desecrated world;
do receive our salaam.

*
Badri Raina badri.raina@gmail.com

മല്‍ഹറുകളുടെ മഴക്കാലം

എണ്‍പതുകളിലെ ഒരു വേനല്‍ക്കാലത്താണ് ഡല്‍ഹിയിലെ കമാനി ഓഡിറ്റോറിയത്തില്‍ ആദ്യമായി ഭീംസെന്‍ ജോഷിയെ കണ്ടത്. കേട്ടുകേട്ട് കൊതിച്ചുപോയ സംഗീതം ആദ്യമായി നേരില്‍ ആസ്വദിക്കുന്നതിന്റെ അത്ഭുതം.

അവിടെ മല്‍ഹര്‍ ഉത്സവമായിരുന്നു. മല്‍ഹറുകളുടെ മഴക്കാലം...

ഖയാലുകളുടെ ഒരു വസന്തംകൂടി കഴിഞ്ഞു. സംഗീത ഭാവനയുടെ ഭ്രാന്തമായ ഒരു യുഗം. സംഗീതം കാല്പനികതയുടെ കൊടുമുടിയില്‍ പതാക നാട്ടിയ കാലം. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്വപ്നസുന്ദരമായ കാലം. നല്ല കുറെ ഓര്‍മകളും സംഗീതവും ബാക്കിയാക്കി ഭീംസെന്‍ ജോഷി കടന്നുപോകുമ്പോള്‍ ഇന്ത്യ സാംസ്കാരികമായ അനാഥത്വത്തിലേക്ക് നടന്നടുക്കുകയാണ്. സംഗീതത്തിനായി സമര്‍പ്പിച്ച ഒരു ജീവിതത്തെ എവിടെനിന്ന് പകരം വയ്ക്കും?

എണ്‍പതുകളിലെ ഒരു വേനല്‍ക്കാലത്താണ് ഡല്‍ഹിയിലെ കമാനി ഓഡിറ്റോറിയത്തില്‍ ആദ്യമായി ഭീംസെന്‍ ജോഷിയെ കണ്ടത്. കേട്ടുകേട്ട് കൊതിച്ചുപോയ സംഗീതം ആദ്യമായി നേരില്‍ ആസ്വദിക്കുന്നതിന്റെ അത്ഭുതം. അവിടെ മല്‍ഹര്‍ ഉത്സവമായിരുന്നു. മല്‍ഹറുകളുടെ മഴക്കാലം. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ വിരഹിണിയായ നായികയെയാണ് മിയാന്‍ കി മല്‍ഹറിലൂടെ ഭീംസെന്‍ ജോഷി അവിടെ അവതരിപ്പിച്ചത്.

ഭാരതത്തിലെ നായികാ-നായക സങ്കല്പങ്ങള്‍ നൃത്തം, സംഗീതം, ചിത്രകല, സാഹിത്യം എന്നിവയില്‍ കാണാം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംയോഗം തന്നെയാണത്. ഇരുള്‍ മൂടിയ ആകാശത്തിനു താഴെ ഭൂമി മഴത്തുള്ളികള്‍ക്കായി കൊതിച്ചു നില്‍ക്കുന്നു. നായിക പ്രാണനായകനെ കാത്തിരിക്കുകയാണ്. ജീവിതവൃത്തിക്കായി നാടുചുറ്റുന്ന നായകന്‍ മഴക്കാലമായാല്‍ മടങ്ങിയെത്തും. മാനം കാര്‍ കൊള്ളുമ്പോള്‍ നായികയുടെ ഹൃദയം വെമ്പുകയായി. കാത്തിരിപ്പിന്റെ വേദന രാഗരൂപം കൈവരിക്കുകയാണ്. മിയാന്‍ കി മല്‍ഹര്‍ ഒഴുകുന്നു.

കമാനി ഓഡിറ്റോറിയത്തില്‍ കണ്ണുമടച്ചിരുന്ന് ശരീരമാകെ കുലുക്കിക്കൊണ്ട് ഭീംസെന്‍ പാടുമ്പോള്‍ ആദ്യം ഘനമൂകമായ ആകാശവും ഹൃദയവും ഒന്നായി. ഗായകനും ആസ്വാദകനും ഒന്നായി. പാടിക്കഴിഞ്ഞപ്പോള്‍ ഇടിവെട്ടി ഇരമ്പിയാര്‍ത്തു പെയ്ത മഴയുടെ അനുഭവമായിരുന്നു. കമാനി ഓഡിറ്റോറിയത്തിലെ മിയാന്‍ കി മല്‍ഹര്‍ അവസാനിച്ചിട്ടും ഏറെക്കാലം മനസ്സില്‍ മരം പെയ്തു. എന്റെ കൊച്ചു ഗ്രാമമായ കൊല്ലം ജില്ലയിലെ നെല്ലേറ്റിലെ വീട്ടിലിരുന്ന് നിരവധി മഴക്കാലങ്ങളില്‍ മിയാന്‍ കി മല്‍ഹര്‍ കേട്ട് സ്വപ്നസഞ്ചാരം നടത്തി. മഴയുടെ വേദനിപ്പിക്കുന്ന സംഗീതാനുഭവം. മാനം ഇരുള്‍മൂടുമ്പോഴൊക്കെ ഭീംസെന്‍ ജോഷിയുടെ വിരഹാര്‍ത്തമായ മിയാന്‍ കി മല്‍ഹര്‍ മനസ്സില്‍ ഇരമ്പും. കേരളത്തിലും ഡല്‍ഹിയിലും പിന്നീട് പല തവണ ഭീംസെന്‍ ജോഷിയുടെ കച്ചേരികള്‍ കേട്ടപ്പോള്‍ ഋതുക്കള്‍ നൃത്തംവച്ച അനുഭവമായിരുന്നു. വസന്തവും വേനലും ശിശിരവും വര്‍ഷവും പീലി വിടര്‍ത്തിയാടി.

ഇപ്പോള്‍ അദ്ദേഹത്തിന്റെ പൂരിയ കല്യാണ്‍ കേട്ടുകൊണ്ട് ഈ കുറിപ്പെഴുതുമ്പോഴും സംഗീതത്തിന്റെ ഋതുചക്രങ്ങള്‍ അവസാനിച്ചിട്ടില്ല എന്നുതന്നെയാണ് തോന്നല്‍. തലമുറകള്‍ക്ക് കേള്‍ക്കാനും അലിയാനുമായി കരുതിവച്ചിരിക്കുന്ന നിധി; അദ്ദേഹം തന്നുപോയ സംഗീതം- സാംസ്കാരിക പൈതൃകം. ഇതൊക്കെയാണ്. ഈ പൈതൃകം നമ്മുടെ മനസ്സുകളെ വീണ്ടും വീണ്ടും ആര്‍ദ്രമാക്കട്ടെ.

സംഗീതം പ്രകൃതിയുടെയും മനുഷ്യന്റെയും ഭാവഭേദങ്ങള്‍ക്ക് നിറം പകരുന്നു. സംഗീതത്തില്‍ ലയിച്ചുചേര്‍ന്ന ഈ അംശങ്ങളെ വേര്‍തിരിച്ചെടുത്ത് നമുക്കുമുന്നില്‍ സമര്‍പ്പിക്കുന്നതാണ് സംഗീതജ്ഞരുടെ പ്രതിഭയുടെ ഉരകല്ല്. ആരോഹണ അവരോഹണങ്ങളോ ശാസ്ത്രീയമായ ചിട്ടവട്ടങ്ങളോ മാത്രമല്ല സംഗീതം. ഹൃദയങ്ങളിലെത്താനുള്ള വഴി കൂടിയാണ്. 'എന്റെ സ്വരവും നിന്റെ സ്വരവും' ഒത്തുചേര്‍ന്ന് സൃഷ്ടിക്കുന്ന നല്ല സംഗീതത്തിനും സമൂഹത്തിനുമായി ഭീംസെന്‍ജോഷി പാടിയ 'മിലേ സുര്‍ മേരാ തുമാരാ' ജനകോടികളുടെ ഹൃദയങ്ങളിലെത്തിയെങ്കില്‍ സംഗീതത്തിന്റെ യഥാര്‍ഥ മാര്‍ഗവും ലക്ഷ്യവുമാണത്.

ഒരു കാലഘട്ടം അവസാനിക്കുകയാണ്. മഹാരഥന്മാര്‍ക്കൊപ്പം തുടങ്ങി മഹത്വത്തിലേക്കുയര്‍ന്ന ഒരു സംഗീതജ്ഞന്റെ കാലം. ബഡേ ഗുലാം അലി ഖാനും സവായ് ഗന്ധര്‍വയും ജീവിച്ചിരുന്നപ്പോള്‍ തന്നെയാണ് യുവാവായ ഭീംസെന്‍ജോഷി ഒരു കൊടുങ്കാറ്റുപോലെ കടന്നുവന്നത്. ഇന്ത്യന്‍ സംഗീതം ഒരു പുതിയ പാട്ടു കേട്ടു. എല്ലാവരും അത് ശ്രദ്ധിച്ചു. അങ്ങനെ ചുവടുറപ്പിച്ച ആ സംഗീതജീവിതത്തിന് പിന്നോട്ടുപോക്കുണ്ടായില്ല.

അബ്ദുള്‍കരീം ഖാനും അബ്ദുള്‍വാഹിദ് ഖാനും ചേര്‍ന്ന് ഉടച്ചുവാര്‍ത്ത കിരാന ഘരാനയുടെ സാധ്യതകളെ പുതിയ ആകാശങ്ങളിലെത്തിച്ചു എന്നതാണ് ഭീംസെന്‍ ജോഷിയുടെ നേട്ടം. ഉത്തര്‍പ്രദേശിലെ കിരാന എന്ന സ്ഥലത്തുനിന്ന് വീണാകാരന്മാരിലൂടെ ഉരുത്തിരിഞ്ഞ ഗായകശൈലി ഉസ്താദ് ബന്ദേ അലി ഖാനിലൂടെയാണ് അബ്ദുള്‍കരീം ഖാനിലും അബ്ദുള്‍വാഹിദ് ഖാനിലും എത്തിയത്. കര്‍ണാടകത്തിന്റെയും മഹാരാഷ്ട്രയുടെയും അതിര്‍ത്തിപ്രദേശങ്ങളില്‍, പ്രത്യേകിച്ച് ധാര്‍വാഡിലെ ഗായകരുടെ ശൈലിയായി കിരാന ശൈലി മാറി. ഖയാലിലെ ആലാപില്‍ ഓരോ സ്വരത്തിലും കെട്ടിയിട്ട് അവിടെ കുറെനേരം ചുറ്റിത്തിരിയുന്നതായിരുന്നു പഴയ കിരാന ശൈലി. അബ്ദുള്‍കരീം ഖാന്‍ ഇതിനെ നവീകരിച്ച് വിളംബഗതിയില്‍ സ്വരങ്ങളുടെ കൂടുതല്‍ സ്വതന്ത്രവും പരസ്പര ഇണക്കമുള്ളതുമായ ആലാപനമാക്കി. ഭാവന കൂടുതല്‍ വിപുലമായപ്പോള്‍ രാഗങ്ങളുടെ സുന്ദരമായ മുഖങ്ങള്‍ കാണാന്‍ തുടങ്ങി. കര്‍ണാടകസംഗീതവുമായി വളരെ അടുപ്പമുണ്ടായിരുന്ന അബ്ദുള്‍ കരീം ഖാന്‍ താനങ്ങളുടെ മികച്ച പ്രയോഗം കൂടി ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഇണക്കിച്ചേര്‍ത്തു.

രാഗങ്ങള്‍ക്ക് കൂടുതല്‍ ഭാവാത്മകതയും സൌന്ദര്യവും സാധ്യതകളും കൈവന്നതോടെ ഖയാല്‍ രൂപമാകെ മാറി. ഖയാലിന് അറബി ഭാഷയില്‍ ഭാവന എന്നാണര്‍ഥം. ഒരു സാഹിത്യഭാഗം എടുത്ത് അതിന്റെ നൂറായിരം ഭാവനകള്‍ ആവിഷ്കരിക്കുക. പിന്നെ സ്വരപ്രസ്താരവും താനവും. തുടക്കം ആലാപില്‍. കൂടുതല്‍ സങ്കീര്‍ണവും ശാസ്ത്രീയവുമായിരുന്ന ദ്രുപദിനെ പിന്തള്ളി ഖയാല്‍ ഏറ്റവും ജനപ്രിയമായ സംഗീതരൂപമായി മാറി. സംഗീതത്തിന്റെ ഏറെക്കുറെ എല്ലാ അംശങ്ങളും സൌന്ദര്യാത്മകമായി കൂട്ടിയോജിപ്പിച്ച രൂപം. അബ്ദുള്‍കരീം ഖാന്‍ ഖയാലിനെ സമ്മോഹനമായ സംഗീതരൂപമാക്കി. അബ്ദുള്‍കരീം ഖാന്‍ പാടുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെയല്ലാതെ ആസ്വാദകര്‍ക്ക് കേട്ടിരിക്കാനാവുമായിരുന്നില്ല. അത്ര ഭാവോന്മീലനം ഏത് രാഗത്തിലും ഏത് രസത്തിലും അദ്ദേഹം കൈവരുത്തുമായിരുന്നു. മക്കളായ ഹീരാഭായ് ബറോദേക്കര്‍, സുരേഷ്ബാബു മാനെ, സരസ്വതി റാണെ എന്നിവരിലൂടെയും അനേകം ശിഷ്യരിലൂടെയും കിരാന ഗായകിശൈലി പുതിയ ഉയരങ്ങളിലെത്തി. കുമാര്‍ ഗന്ധര്‍വ, ഗംഗുപായ് ഹംഗല്‍, റോഷ്നാരാ ബീഗം തുടങ്ങി മഹാഗായകരുടെ വലിയൊരു നിരയെ കിരാന ഘരാന സമ്മാനിച്ചു. എന്നാല്‍ ഇതില്‍ ഏറ്റവും ജനപ്രിയനായ സംഗീതജ്ഞനായി ഭീംസെന്‍ ജോഷി മാറി.

ഭീംസെന്റെ ഭാവനയുടെ ആകാശം കുറേക്കൂടി വിശാലമായിരുന്നു. അറിവിന്റെയും അനുഭവങ്ങളുടെയും സമ്മേളനമായി അദ്ദേഹത്തിന്റെ സംഗീതം. ഗുരുവിനെത്തേടിയുള്ള അലച്ചില്‍ മുതല്‍ ഗുരുകുല സമ്പ്രദായത്തിന്റെ കടുത്ത ചിട്ടകള്‍വരെ അദ്ദേഹം അനുഭവങ്ങളുടെ തീച്ചൂളയിലൂടെയാണ് വളര്‍ന്നത്.

കീര്‍ത്തന്‍കാരനായ മുത്തച്ഛനില്‍നിന്നും അമ്മയുടെ ഭജനുകള്‍, അഭംഗുകള്‍ എന്നിവയില്‍ നിന്നും കൊച്ചു ഭീംസെന്റെ മനസ്സില്‍ അങ്കുരിച്ച സംഗീതാഭിമുഖ്യം- നാട്ടില്‍ ഗ്രാമഫോണിലൂടെ കേട്ട സംഗീതം ആ ബാലനില്‍ കൂടുതല്‍ പ്രകോപനമുണ്ടാക്കി. സ്കൂളില്‍ പോയി മടങ്ങിവരാതെ കടയുടെ മുന്നില്‍ നിന്ന് ഗ്രാമഫോണ്‍ സംഗീതം കേള്‍ക്കലായിരുന്നു ഇഷ്ടപ്പെട്ട കാര്യം. ഭജനമണ്ഡലികള്‍ നാടുചുറ്റുമ്പോള്‍ അവരുടെ പിന്നാലെ നടക്കും. വിവാഹ ഘോഷയാത്രകളിലെ സംഗീതം കേട്ട് മറ്റെല്ലാം മറന്ന് ഒപ്പം പോകും. അധ്യാപകനായ അച്ഛന് തലവേദനയായിരുന്നു ഈ ബാലന്‍. 1933ല്‍ നാട്ടിലെ ഒരു ചായക്കടയില്‍ ഗ്രാമഫോണിലൂടെ അബ്ദുള്‍ കരീംഖാന്റെ 'പിയാ ബിന്‍ നഹീ ആവത്' എന്ന }ഝിഞ്ചോട്ടി രാഗത്തിലെ തുമ്രി കേട്ടതാണ് ഭീംസെന്‍ ജോഷിയെ ഗുരുവിനെത്തേടിപ്പോകാന്‍ പ്രേരിപ്പിച്ചത്. ഈ വരികള്‍ എഴുതുമ്പോള്‍ ഞാന്‍ അതേ ഗാനം കേട്ടു; എന്ത് അത്ഭുതമാണ് ഈ തുമ്രി ഭീംസെന്‍ ജോഷിയില്‍ സൃഷ്ടിച്ചതെന്നറിയാന്‍. അത്ഭുതകരവും സ്വപ്നാത്മകവുമായ ആ ആലാപനത്തിന്റെ വശ്യതയില്‍ വീണുപോകാതിരിക്കില്ല യഥാര്‍ഥ സംഗീതസ്നേഹി. രാഗത്തിന്റെ അതിരുകള്‍ തേടിയുള്ള അതിതീവ്രമായ അന്വേഷണമാണ് 'പിയാ ബിന്‍ നഹീ'. ഗുരുവിനെത്തേടി പുണെ, ഗ്വാളിയര്‍, ഖരഗ്പൂര്‍, കൊല്‍ക്കത്ത, ഡല്‍ഹി, ജലന്ധര്‍ എന്നിങ്ങനെ നീണ്ടു യാത്ര. തുഛമായ പ്രതിഫലത്തിന് ജോലിചെയ്തും പട്ടിണികിടന്നും ട്രെയിനില്‍ പാട്ടുപാടി യാത്രക്കാരുടെ സഹായം തേടിയും അലഞ്ഞു. ജലന്ധറില്‍ ഹര്‍വല്ലഭ് സംഗീതോത്സവത്തില്‍ വിനായക്റാവു പട്വര്‍ധന്റെ പാട്ടുകേട്ട് ഗുരുവിനെ കണ്ടെത്തിയെന്ന് നിശ്ചയിച്ചു. എന്നാല്‍ ഇത്ര ദൂരെവന്ന് ക്ളേശം സഹിക്കാതെ സ്വന്തം നാട്ടിലുള്ള മഹാഗുരുവിനെ സമീപിക്കാനാണ് വിനായക്റാവു പട്വര്‍ധന്‍ ഉപദേശിച്ചത്. രാംഭാവു കുന്ദ്ഗോല്‍ക്കര്‍ എന്ന സവായ് ഗന്ധര്‍വ. അബ്ദുള്‍കരീം ഖാന്റെ നേര്‍ശിഷ്യന്‍. ഭീംസെന്‍ ജോഷിയുടെ അച്ഛന്‍ ഇതിനിടയില്‍ മകനെ അന്വേഷിച്ച് ജലന്ധറിലെത്തി. സവായ് ഗന്ധര്‍വയുടെ അടുക്കലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് മകനെ തിരികെ കൊണ്ടുവന്നു.

സവായ് ഗന്ധര്‍വ ആദ്യം പരീക്ഷിച്ചത് ക്ഷമയാണ്. സംഗീതം പരിശീലിക്കാനുള്ള ക്ഷമ. ആദ്യത്തെ ഒരു വര്‍ഷം സംഗീതമൊന്നും പഠിപ്പിച്ചില്ല. ക്ഷമ പഠിപ്പിച്ചു. പിന്നെ പരിശീലനം തുടങ്ങി. ആകെ മൂന്ന് രാഗങ്ങളാണ് അഞ്ചു വര്‍ഷംകൊണ്ട് സവായ് ഗന്ധര്‍വ പഠിപ്പിച്ചത്. തോടി, മുള്‍താനി, പൂരിയ എന്നിവ. ബാക്കിയൊക്കെ ഗുരുവിന്റെ കച്ചേരിക്ക് ഒപ്പം പോയപ്പോള്‍ കേട്ടുപഠിച്ചതും തുടര്‍ന്നുള്ള കാലത്ത് പഠിച്ചതുമാണ്. ഗംഗുപായ് ഹംഗല്‍ ആയിരുന്നു പ്രധാന സഹപാഠി.

തുമ്രിയിലെ മായാജാലക്കാരി ബീഗം അക്തറിനെ പരിചയപ്പെട്ടത് വഴിത്തിരിവായി. ആകാശവാണിയില്‍ ജോലി ലഭിക്കാന്‍ സഹായിച്ചത് ബീഗം അക്തറാണ്. ലക്നൌവിലും ഡല്‍ഹിയിലും ജോലിചെയ്ത ശേഷം മുംബൈയിലെത്തി. 1946ല്‍ സവായ് ഗന്ധര്‍വയുടെ അറുപതാംപിറന്നാളിന് പുണെയില്‍ നടത്തിയ കച്ചേരിയാണ് ഭീംസെന്‍ ജോഷിയെ ഇന്ത്യന്‍ സംഗീതലോകത്തിന് പരിചയപ്പെടുത്തിയത്. പുതിയൊരു ഗായകി ശൈലി ഭീംസെന്‍ ജോഷി സൃഷ്ടിച്ചു. ഗുരുവിനെ അതേപടി അനുകരിക്കുന്ന ധാരാളം ഗായകരുണ്ട്. ഗുരുവാണ് പാടുന്നതെന്ന് തോന്നും. ഭീംസെന്‍ ജോഷി സ്വന്തം ഗുരുവില്‍നിന്ന് ഏറെ പഠിച്ചെങ്കിലും സംഗീതയാത്ര അവിടെ നിര്‍ത്തിയില്ല. കിരാന ഘരാനയുടെ സാരാംശം സ്വാംശീകരിച്ചെങ്കിലും ജയ്പൂര്‍-അത്രൌളി ഘരാനയുടെ സമ്പ്രദായങ്ങളും അദ്ദേഹത്തെ ആകര്‍ഷിച്ചു. മല്ലികാര്‍ജുന്‍ മന്‍സൂര്‍, കേസര്‍ഭായ് കേര്‍കര്‍ എന്നിവരുടെ സംഗീതം. ഘരാനകളുടെ പരിമിതികള്‍ അദ്ദേഹത്തെ പിടിച്ചുകെട്ടിയില്ല. ഘരാനകളുടെ സൌന്ദര്യം അദ്ദേഹം എല്ലായിടത്തുനിന്നും സ്വീകരിച്ചു. അങ്ങനെ ഘരാനകളുടെ ഘരാനയായി ഭീംസെന്‍ ജോഷിയുടെ സംഗീതത്തെ കാണാവുന്നതാണ്.

ഗിരിശൃംഗത്തില്‍ നിന്ന് പുറപ്പെടുന്ന ഒരു നദിയുടെ പ്രവാഹഗതി അദ്ദേഹത്തിന്റെ സംഗീതത്തില്‍ ദര്‍ശിക്കാനാവും. ആധാരസ്വരത്തില്‍നിന്ന് മൃദുവായി ആരംഭിച്ച് പ്രവചിക്കാനാവാത്ത ദിശകളിലേക്കൊഴുകുന്ന മഹാനദി. അതില്‍ നിശ്ശബ്ദത, ധ്യാനം, അന്വേഷണം, ഭ്രമാത്മകത എന്നിവയൊക്കെയുണ്ട്. ഓരോ തവണ പാടുമ്പോഴും ഓരോ പുതിയ അവതരണമായിരിക്കും. 'ചിട്ടപ്പെടുത്തിയ മനോധര്‍മം' അദ്ദേഹത്തിനില്ല. വിളംബ, മധ്യ, ദ്രുത ലയങ്ങളിലൊന്നും ഇടറാതെ അത് രാഗത്തിന്റെ പുതിയ കൊടുങ്കാറ്റുകള്‍ ഓരോ കച്ചേരിയിലും സൃഷ്ടിച്ചുകൊണ്ടിരിക്കും. കലാനൈപുണ്യവും ഭ്രാന്തമായ ഭാവനകളും ചേര്‍ന്ന് രാഗങ്ങള്‍ക്ക് പുതിയ നിറങ്ങള്‍ ചാര്‍ത്തും. അനിതരസാധാരണമായ ശക്തിയുള്ള ശാരീരമാണ് അദ്ദേഹത്തിന്റേത്. അത്ഭുതകരമായ ശ്വാസനിയന്ത്രണവും. ഇവ രണ്ടും ചേര്‍ന്ന് സംഗീതത്തിന്റെ പരിപക്വമായ വിന്യാസം സൃഷ്ടിക്കും. മിയാന്‍ കി മല്‍ഹര്‍, ദര്‍ബാറി കാനഡ, യമന്‍, പുരിയ കല്യാണ്‍, ധനാശ്രീ, ശുദ്ധ കല്യാണ്‍, ആഭോഗി, മാര്‍വ, പൂരിയ, തോടി, ജോഗിയ, ബിഹാഗ് തുടങ്ങി ഇഷ്ടമുള്ള രാഗങ്ങള്‍ നിരവധിയാണ് അദ്ദേഹത്തിന്.

കിരാന ഘരാനയുടെ നവോത്ഥാനകാലത്തെ അബ്ദുള്‍കരീം ഖാനില്‍നിന്ന് ഭീംസെന്‍ ജോഷിയിലെത്തുമ്പോള്‍ കാല്പനിക സംഗീതം വളരുക തന്നെയായിരുന്നു. അബ്ദുള്‍കരീം ഖാന്റെ ആര്‍ദ്രമായ ശാരീരവും സ്വരങ്ങളിലൂടെയുള്ള ആത്മാവിഷ്കാരവും ജോഷിയിലെത്തുമ്പോള്‍ കൂടുതല്‍ ശക്തവും സുന്ദരവുമായി. അദ്ദേഹം പങ്കാളിയായ ജുഗല്‍ബന്ദികള്‍ മറക്കാനാവാത്ത സംഗീതാനുഭവങ്ങളാണ്. കര്‍ണാടകസംഗീതത്തിലെ അതികായനായ ബാലമുരളീകൃഷ്ണയുമായി അദ്ദേഹം നടത്തിയ ജുഗല്‍ബന്ദികള്‍ ഇന്ത്യന്‍ സംഗീതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ്. തന്നെക്കാള്‍ എത്രയോ ചെറുപ്പമായിരുന്ന റഷീദ് ഖാനുമൊന്നിച്ചും അദ്ദേഹം ജുഗല്‍ബന്ദി നടത്തി.

വിനയവും ലാളിത്യവും ഭീംസെന്‍ ജോഷിയുടെ മുഖമുദ്രകളായിരുന്നു. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും സ്നേഹിക്കാനും ബഹുമാനിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. സംഗീതത്തെ ചിട്ടകള്‍ക്കുവേണ്ടിയുള്ള അഭ്യാസമായി അദ്ദേഹം കണ്ടില്ല. സംഗീതം സ്വാംശീകരിക്കുന്നതിനും ആവിഷ്കരിക്കുന്നതിനും കര്‍ശനമായ അച്ചടക്കവും ചിട്ടയും പുലര്‍ത്തുമ്പോഴും ജീവിതത്തിന്റെ മറ്റു ഭാഗങ്ങളെ അദ്ദേഹം സ്വതന്ത്രമായി വിട്ടു. അതിവേഗത്തില്‍ ഏറെ ദൂരം കാറോടിച്ചും ജീവിതത്തിന്റെ ലഹരി നുകര്‍ന്നും അദ്ദേഹം സംഗീതത്തിന് കൂടുതല്‍ പ്രകോപനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. രാഗങ്ങളിലൂടെയും കടുത്ത ജീവിതാനുഭവങ്ങളിലൂടെയുമുള്ള ഭ്രാന്തമായ സഞ്ചാരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നു പറയാം. കല ഒരു പരിമിതിയാക്കാതെ സ്വാതന്ത്ര്യമാക്കി അദ്ദേഹം മാറ്റി. ആ സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ കലയെ വളര്‍ത്തുകയും ചെയ്തു. രാഷ്ട്രം പരമോന്നത ബഹുമതിയായ ഭാരതരത്ന നല്‍കി ആദരിച്ചപ്പോഴും അദ്ദേഹം തലകുനിക്കുക മാത്രം ചെയ്തു.

*
വി ജയിന്‍ കടപ്പാട്: ദേശാഭിമാനി വാരിക 06 ഫെബ്രുവരി 2011

വൃക്കദാനം;ശുദ്ധരക്തത്തിന്റെ സ്നേഹദാനം

ഡേവീസ് ചിറമ്മല്‍ എന്ന പുരോഹിതന്‍ തനിക്ക് തീര്‍ത്തും അപരിചിതനായ ചെറുപ്പക്കാരന് പറിച്ചുനല്‍കിയത് സ്വന്തം വൃക്കയാണ്. ജീവിതത്തിന്റെ വഴികള്‍ അടഞ്ഞുപോയി എന്ന് ഉറപ്പിച്ചിരുന്നവന് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പുതുജീവനാണ് അതോടെ ലഭിച്ചത്. ഒരു വൃക്കകൊണ്ടും ജീവിക്കാം എന്നു മനസ്സിലാക്കി ഫാദര്‍ ഡേവീസ് എടുത്ത തീരുമാനം പുതിയ പ്രസ്ഥാനത്തിന്റെ പിറവിയിലേക്ക് നയിച്ചു. അതില്‍നിന്നും ആദ്യം ഊര്‍ജം സ്വന്തം ജീവിതത്തിലേക്ക് പകര്‍ന്നത് വി-ഗാര്‍ഡിന്റെ മാനേജിങ് ഡയറക്ടര്‍ കൊച്ചൌസേഫ് ചിറ്റിലപ്പിള്ളിയാണ്. വൃക്കകള്‍ തകരാറിലായി ഡയാലിസിസ്കൊണ്ട് മരണവുമായി നിരന്തരം സമരം ചെയ്തുകൊണ്ടിരുന്ന സാധാരണക്കാരന് ചിറ്റിലപ്പിള്ളി പകുത്തുനല്‍കുന്നതും സ്വന്തം വൃക്കയാണ്. അതു സ്വീകരിക്കുന്ന ഈരാറ്റുപേട്ടക്കാരന്‍ ജോയിയുടെ ഭാര്യ മറ്റൊരാള്‍ക്ക് തന്റെ വൃക്കയും നല്‍കുന്നു. അങ്ങനെ അത് പുതിയ ചങ്ങലയായി മാറുകയാണ്. പല ചങ്ങലകളും ആഗോളവല്‍ക്കരണകാലം നമ്മുക്ക് പരിചയപ്പെടുത്തുന്നുണ്ട്. അതെല്ലാം കച്ചവടത്തിന്റെയും ലാഭത്തിന്റെയും പുതിയ മന്ത്രങ്ങള്‍ പഠിപ്പിക്കുന്നവയാണെങ്കിലും ഫാദര്‍ ചിറമ്മല്‍ തുടക്കം കുറിക്കുന്നതും മനുഷ്യസ്നേഹത്തിന്റെ പുതിയ സന്ദേശമാണ്.

ജ്യോതിബസു അദ്ദേഹത്തിന്റെ ശരീരം മരണാനന്തരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി നല്‍കാന്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ തീരുമാനിച്ച മഹാനാണ്. അത് ബംഗാളില്‍ പുതിയ സംസ്കാരത്തിന്റെ വിത്തുപാകി. ഏറ്റവും കൂടുതല്‍ ആളുകള്‍ തങ്ങളുടെ ഭൌതികശരീരം മെഡിക്കല്‍ കോളേജുകള്‍ക്ക് കൈമാറാന്‍ സമ്മതപത്രം നല്‍കുന്ന പ്രദേശങ്ങളിലൊന്നായി ഇന്ന് ബംഗാള്‍ മാറിയിരിക്കുന്നു. രക്തം മുതല്‍ അവയവം വരെ ദാനം ചെയ്യുന്നതില്‍ പുതിയ അവബോധം സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു. മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങള്‍ പലര്‍ക്കും ജീവിതം തിരിച്ചുനല്‍കുന്നതിന്റെ വാര്‍ത്തകള്‍ അപൂര്‍വമായി മാധ്യമങ്ങളില്‍ വരുന്നുണ്ട്. മസ്തിഷ്കമരണം സംഭവിച്ച പത്രപ്രവര്‍ത്തകന്റെ ഹൃദയം മാറ്റിവയ്ക്കുന്നതിനായി നടത്തുന്ന ഹൃദയസ്പര്‍ശിയായ കൂട്ടായ പ്രവര്‍ത്തനത്തിന്റെ കഥയാണ് സമീപകാലത്ത് ശ്രദ്ധേയമായ ട്രാഫിക് എന്ന സിനിമയുടെ പ്രതിപാദ്യം.

മാറ്റിവയ്ക്കുന്നതിനായി വൃക്ക ലഭിക്കുന്നത് നീണ്ട സമരമാണ്. പലര്‍ക്കും അടുത്ത ബന്ധുക്കള്‍ വൃക്ക നല്‍കും. ഞാന്‍ പഠിക്കുന്ന സമയത്ത് കളമശേരി സെന്റ് പോള്‍സ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹിയായിരുന്ന അടുത്ത സുഹൃത്ത് ദീര്‍ഘകാലം വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. ഒടുവില്‍ അദ്ദേഹത്തിന്റെ അമ്മ പറിച്ചുനല്‍കിയ വൃക്കയിലാണ് ജീവിതം വീണ്ടെടുത്തത്. ഡയാലിസിസ് നടത്തുന്നത് ഏറ്റവും ചെലവേറിയ സംഗതികളിലൊന്നാണ്. ആഴ്ചയില്‍ നിരവധി തവണ ഡയാലിസിസ് നടത്തേണ്ടിവരുന്നവര്‍ എത്ര സമ്പന്നരാണെങ്കിലും കുറച്ചു കഴിയുമ്പോള്‍ ദരിദ്രരായി മാറും. ആയിരം മുതല്‍ രണ്ടായിരം രൂപ വരെ ഒരു ഡയാലിസിസിന് ഈടാക്കുന്ന സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്. പൊതുമേഖലയില്‍ മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് ഈ സൌകര്യമുള്ളത്. ജില്ലാ ആശുപത്രികളില്‍പോലും ഇതിനുള്ള സൌകര്യമില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൃക്കസംബന്ധിയായ രോഗങ്ങള്‍ ഉള്ളവരുടെ ശതമാനം കൂടുതലുള്ള സംസ്ഥാനമാണ് കേരളം. പ്രതിവര്‍ഷം ലക്ഷത്തിലധികം ഡയാലിസിസുകളാണ് ഇവിടെ നടക്കുന്നത്. ഈ സൌകര്യമുള്ള 60 സെന്ററുകളാണ് ഇവിടെയുള്ളത്. മഹാഭൂരിപക്ഷത്തിനും താങ്ങാന്‍ കഴിയാവുന്നതല്ല ഈ സ്ഥാപനങ്ങളിലെ ചെലവ്.

പലപ്പോഴും ആശുപത്രികളില്‍നിന്നും ചെറിയ സഹായമെങ്കിലും ലഭിക്കുന്നതിന് വിളിച്ചുപറയാന്‍ പലരും സമീപിക്കാറുണ്ട്. അപ്പോഴാണ് എംപി ഫണ്ട് ഉപയോഗിച്ച് ഒരു ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാന്‍ തീരുമാനിച്ചത്. എറണാകുളം ജില്ലയില്‍ ആലുവ താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കാമെന്ന നിര്‍ദ്ദേശമാണ് ജില്ലാ മെഡിക്കല്‍ അധികൃതര്‍ മുന്നോട്ടുവെച്ചത്. അവിടെയാണ് കേരളത്തിലെ മികച്ച ബ്ളഡ് ബാങ്കുകളില്‍ ഒന്നുള്ളത്. അതിനു നേതൃത്വം നല്‍കുന്ന ഡോക്ടര്‍ വിജയകുമാര്‍ സമര്‍പ്പണമനസ്കനായ വ്യക്തിയാണ്. അഡീഷണല്‍ ഡിഎംഒ ഹസീനയും ഐഎംഎ അധ്യക്ഷന്‍ ഹൈദരാലിയും ഉള്‍പ്പെടെയുള്ള ഒരു ടീം എല്ലാത്തിനും തയ്യാറായി അവിടെയുണ്ട്. ഈ സംരംഭത്തിന് വലിയ പിന്തുണയാണ് പലയിടങ്ങളില്‍നിന്നും ലഭിച്ചത്. പ്രശസ്ത നെഫ്രോളജിസറ്റ് ഡോക്ടര്‍ ജോസഫ് ജോസഫ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കാന്‍ തയ്യാറായി. 25 ലക്ഷം രൂപ എംപി ഫണ്ടില്‍നിന്നും മുടക്കിയപ്പോള്‍ ഒന്നേകാല്‍കോടി രൂപയിലധികം മുതല്‍മുടക്കുള്ള ഡയാലിസിസ് യൂണിറ്റാണ് പിറവികൊണ്ടത്. എംപി ഫണ്ടും മറ്റു സംഭാവനകളും സംയോജിപ്പിച്ച് പദ്ധതി ആരംഭിക്കുന്ന രീതി പൊതുവെ പതിവുള്ളതല്ല. കൊച്ചിന്‍’ ഷിപ്പ്യാര്‍ഡ് മൂന്നു യൂണിറ്റുകളും അയ്യായിരം ഡയാലിസിസിന് ആവശ്യമായ കണ്‍സ്യൂമബിള്‍സും സംഭാവനചെയ്തു. ബ്ളഡ് ബാങ്കും ആലുവയില്‍നിന്നുള്ള വിദേശ മലയാളികളുടെ സംഘടന അരോമയും രണ്ടു യൂണിറ്റുകള്‍വീതം നല്‍കി. അങ്കമാലി ടെല്‍ക് ഒരു യൂണിറ്റും ഒരു ആംബുലന്‍സും സംഭാവനചെയ്തു. ആലുവയിലെ പ്രമുഖ സ്വകാര്യസ്ഥാപനം സിഎംആര്‍എല്ലും റോട്ടറി ക്ളബും അല്‍ ഇസാന്‍ ട്രസ്റ്റും ഓരോ ഡയാലിസിസ് യൂണിറ്റുകള്‍വീതം നല്‍കി. വലിയ ജനറേറ്റര്‍ ഫാര്‍ക്കന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ നല്‍കിയപ്പോള്‍ എയര്‍ കണ്ടീഷനറുകള്‍ ലാ ഫോര്‍ച്യൂണാ ഫൌണ്ടേഷനും നല്‍കി. അതോടെ 11 യൂണിറ്റുകളുള്ള വലിയ ഡയാലിസിസ് യൂണിറ്റായി അതു മാറി. ഏറ്റവും ആധുനികമായ ഉപകരണങ്ങളാണ് ഇവിടെയുള്ളത്. നാലുമണിക്കൂറോളം സമയം ഡയാലിസിസിന് വിധേയമാകുന്നവര്‍ക്ക് ആശ്വാസം പകരാന്‍ ഓരോ യൂണിറ്റിലും ചെറിയ ടെലിവിഷനും സംഗീതസംവിധാനവും ഒരുക്കിയിട്ടുണ്ട്.

കേവലം നാനൂറ് രൂപയും കണ്‍സ്യൂമബിള്‍സിന്റെ ചാര്‍ജുമാണ് സാധാരണ നിരക്ക്. ദരിദ്രരായവര്‍ക്ക് സൌജന്യമായി നല്‍കുന്നതിനും സംവിധാനമുണ്ട്. രോഗികള്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകളും ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ സംവിധാനത്തിലെ വളണ്ടിയര്‍മാര്‍ വീട്ടില്‍ചെന്ന് പരിശോധന നടത്തി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സൌജന്യത്തിന്റെ നിരക്ക് നിശ്ചയിക്കുന്നത്. ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കും ആരോഗ്യസുരക്ഷാപദ്ധതികളില്‍നിന്നും സഹായം ലഭിക്കുന്നവര്‍ക്കും എഴുനൂറ് രൂപയും കണ്‍സ്യൂമബിള്‍സിന്റെ ചാര്‍ജുമാണ് ഈടാക്കുന്നത്.

വലിയതോതില്‍ ജനപിന്തുണ ലഭിച്ച പദ്ധതി കഴിഞ്ഞ ദിവസം ശ്രീമതിടീച്ചര്‍ ഉദ്ഘാടനംചെയ്തു. ആരോഗ്യമേഖലയില്‍ പൊതുപിന്തുണയോടെ പുതിയ സംരംഭങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്ന പാഠമാണ് ഈ സംഭവങ്ങള്‍ നല്‍കുന്നത്.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക 06 ഫെബ്രുവരി 2011