Saturday, May 18, 2013

തകരുന്ന കൃഷി തളരുന്ന കര്‍ഷകന്‍

ഇന്ത്യയിലെ ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ ശക്തമായ ശബ്ദം ഉയര്‍ന്നുവന്നത് കര്‍ഷകജനതയില്‍നിന്നാണ്. ദേശീയ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിനും 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനും മുമ്പുതന്നെ അതിശക്തമായ കര്‍ഷക കലാപങ്ങള്‍ക്ക് രാജ്യം സാക്ഷിയായി. 1793ല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ഒരുപിടി ജന്മിമാരില്‍ നിക്ഷിപ്തമാക്കി ഈസ്റ്റിന്ത്യാ കമ്പനി നടപ്പാക്കിയ സ്ഥിരം സെറ്റില്‍മെന്റ് സമ്പ്രദായം, സ്വന്തം ഭൂമിയില്‍ അധ്വാനിച്ചു കഴിയുന്ന കൃഷിക്കാരന് ഭൂമിയില്‍ ഒരവകാശവും ഇല്ലാതാക്കി. ഈ നിയമത്തിനെതിരെ 1807ല്‍ ആരംഭിച്ച കാര്‍ഷിക കലാപം ഡല്‍ഹി കലാപമെന്ന പേരില്‍ ചരിത്രത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്. 1855 ലെ സന്താള്‍ കലാപവും 1860 ലെ നീലം പണിമുടക്കും സുപ്രധാനങ്ങളായ കാര്‍ഷിക കലാപങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് അധികാരികളുടെ കാര്‍ഷിക ചൂഷണങ്ങള്‍ക്കെതിരെ 1736ല്‍ തിരുവിതാംകൂറില്‍ നടന്ന കാര്‍ഷിക കലാപം ഈസ്റ്റിന്ത്യാ കമ്പനി തലവന്‍ ഗിഫോര്‍ഡ് ഉള്‍പ്പെടെയുള്ളവരുടെ ജീവനാശത്തിലാണ് കലാശിച്ചത്. പഴശ്ശിരാജയുടെയും വേലുത്തമ്പിയുടെയും നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളും കര്‍ഷക ദ്രോഹനടപടികള്‍ക്കെതിരായ അതിശക്തമായ ചെറുത്തു നില്‍പ്പുകളായിരുന്നു. രാജ്യത്തെ കൃഷിഭൂമികളില്‍ വീണ വിയര്‍പ്പുമുത്തുകളില്‍നിന്നും രുധിരകണങ്ങളില്‍നിന്നും ലഭിച്ച ഊര്‍ജം ഉള്‍ക്കൊണ്ടാണ് ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനം ബീജാവാപംചെയ്തത്.

ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന ശക്തമായ കാര്‍ഷിക കലാപങ്ങളാണ് 1917 ലെ ചമ്പാരന്‍ സത്യഗ്രഹവും 1921 ലെ മലബാര്‍ കര്‍ഷക കലാപവും 1928 ലെ ബര്‍ദോളി സത്യഗ്രഹവും. ഇതുകൂടാതെ ദേശീയശ്രദ്ധ ആകര്‍ഷിച്ചതും അല്ലാത്തതുമായ നിരവധി കാര്‍ഷിക കലാപങ്ങള്‍ക്ക് സ്വാതന്ത്ര്യപൂര്‍വ ഇന്ത്യ സാക്ഷ്യംവഹിച്ചു. ദേശീയ പ്രസ്ഥാനത്തോടൊപ്പം നിന്ന ഇന്ത്യയിലെ ഇടത്തരം- ചെറുകിട- നാമമാത്ര കര്‍ഷകരെല്ലാം 1922ലെ ചൗരിചൗരാ സംഭവത്തിനാധാരമായ നികുതി നിഷേധ സമരം ഏകപക്ഷീയമായി പിന്‍വലിച്ച ഗാന്ധിജിയുടെ നിലപാടിനോട് അസംതൃപ്തിയുള്ളവരായിരുന്നു. തൊഴിലാളികളും കര്‍ഷകരും ചേര്‍ന്നുള്ള പ്രക്ഷോഭങ്ങളിലൂടെമാത്രമേ ഇന്ത്യന്‍ കര്‍ഷകന് മോചനം നേടാന്‍ കഴിയുകയുള്ളൂവെന്ന ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിലെ കമ്യൂണിസ്റ്റുകാരുടെയും സോഷ്യലിസ്റ്റുകളുടെയും പ്രചാരണം കര്‍ഷകര്‍ ഹൃദയത്തിലേറ്റുവാങ്ങി. ഇതിന്റെ പരിസമാപ്തിയിലാണ് 1936 ജനുവരി 15ന് മീററ്റില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ സമ്മേളനത്തിന്റെ ഭാഗമായി അഖിലേന്ത്യാ കിസാന്‍സഭയുടെ ഒന്നാം സമ്മേളനം നടന്നത്. ഇ എം എസ്, നൃപന്‍ ചക്രവര്‍ത്തി, ലാല്‍ബഹദൂര്‍ ശാസ്ത്രി, ജയപ്രകാശ് നാരായണന്‍, സോഹന്‍ സിങ് എന്നീ പ്രമുഖ ദേശീയ നേതാക്കളടങ്ങുന്ന പ്രഥമ കിസാന്‍സഭ ദേശീയ ഘടകത്തിന്റെ പ്രസിഡന്റ് സഹജാനന്ദ സരസ്വതിയും സെക്രട്ടറി എം ജി രംഗയുമായിരുന്നു. 1936 ലെയും 1937 ലെയും മദ്രാസ് പട്ടിണിജാഥകള്‍, 1939-40 ലെ മലബാര്‍ പ്രക്ഷോഭവും കയ്യൂര്‍ സമരവും, 1946 ലെ പുന്നപ്ര-വയലാര്‍, തെലുങ്കാന തേഭാഗ സമരങ്ങള്‍ തുടങ്ങിയ കലാപങ്ങളുടെ പതാകാവാഹകരായത് കിസാന്‍സഭ സമരഭടന്മാരാണെന്നത് ചരിത്രസാക്ഷ്യം.

കേരള സംസ്ഥാന രൂപീകരണംവരെ തിരു-കൊച്ചി കര്‍ഷകസംഘവും മലബാര്‍ കര്‍ഷകസംഘവുമായാണ് കേരളത്തിലെ കര്‍ഷക പ്രസ്ഥാനം പ്രവര്‍ത്തിച്ചത്. ഐക്യകേരളം രൂപീകരിക്കപ്പെട്ടതോടെ 1956 ഡിസംബര്‍ 29, 30 തീയതികളില്‍ കേരള കര്‍ഷകസംഘത്തിന്റെ ഒന്നാം സമ്മേളനം ഷൊര്‍ണൂരില്‍ നടന്നു. ഒഴിപ്പിക്കല്‍ തടയുക, ഭൂപരിഷ്കാരങ്ങള്‍ നടപ്പാക്കുക, കടഭാരത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിന് രണ്ട് കൊല്ലത്തേക്ക് കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കുക, അതിനിടയില്‍ നിയമനിര്‍മാണങ്ങള്‍ കൊണ്ടുവരിക എന്നീ സുപ്രധാന നിര്‍ദേശങ്ങളാണ് സമ്മേളനം മുന്നോട്ടുവച്ചത്. തുടര്‍ന്ന് കര്‍ഷക താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയും വിലക്കയറ്റത്തിനും ഭക്ഷ്യക്ഷാമത്തിനും എതിരായും കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ ദേശവ്യാപകമായി നടന്ന പ്രക്ഷോഭങ്ങള്‍ പതംവരുത്തിയ രാഷ്ട്രീയാന്തരീക്ഷത്തിലാണ് കേരളത്തില്‍ ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റത്. അധികാരത്തിലേറി ഒരാഴ്ചയ്ക്കകം ഒഴിപ്പിക്കല്‍ തടയുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയും കേരള നിയമസഭയുടെ ആദ്യ നിയമനിര്‍മാണമായി കേരളാ സ്റ്റേറ്റ്ഓഫ് എവിക്ഷന്‍ പ്രൊസീഡിങ്സ് ആക്ട് എന്ന നിയമനിര്‍മാണം നടപ്പാക്കുകയുംചെയ്തു. 1958 ജൂലൈ 7ന് ജന്മികരം നിര്‍ത്തല്‍ചെയ്യുന്നതിനും കുടിയാന്മാര്‍ക്ക് കൈവശഭൂമിയില്‍ അവകാശം നല്‍കുന്നതിനും വേണ്ടി ജന്മികരം പേയ്മെന്റ് അബോളിഷന്‍ ആക്ട് നടപ്പാക്കി. ഭൂപരിഷ്കരണ ബില്‍ 1959 ജൂണ്‍ 10 ന് പാസാക്കി ജന്മിത്വ സമ്പ്രദായത്തെ നിയമപരമായി ഇല്ലായ്മചെയ്തു. 1958 ല്‍ തന്നെ കടാശ്വാസനിയമം പാസാക്കി കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിന് പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിച്ച സര്‍ക്കാര്‍ സ്വാഭാവികമായും വരേണ്യവര്‍ഗത്തിന്റെ കണ്ണിലെ കരടായി മാറി. അത് സര്‍ക്കാരിന്റെ പിരിച്ചുവിടലിലേക്ക് നയിച്ചത് ചരിത്രം.

എന്നാല്‍, കേരളത്തിലെ കര്‍ഷകരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും പ്രക്ഷോഭങ്ങളായി വളര്‍ത്തി കര്‍ഷകസംഘം മുന്നേറി. ഇതിനിടെ അധികാരത്തിലേറിയ കമ്യൂണിസ്റ്റ്- ഇടതുപക്ഷ മന്ത്രിസഭകള്‍ പുരോഗമനപരമായ നടപടികളിലൂടെയും നിയമനിര്‍മാണങ്ങളിലൂടെയും കര്‍ഷകര്‍ക്ക് താങ്ങും തണലുമായെങ്കിലും ഇടയ്ക്കിടെ ഉണ്ടാകുന്ന രാഷ്ട്രീയ ഭരണമാറ്റം കാര്‍ഷിക മേഖലയുടെ പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുന്ന നയനിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ ഫലമായി കേരളത്തിന്റെ കാര്‍ഷിക മേഖല ഊര്‍ധ്വശ്വാസം വലിക്കുകയാണ്.

1990-91ല്‍ സംസ്ഥാനത്തിന്റെ ആകെ ആഭ്യന്തര വരുമാനത്തിന്റെ 26.9 ശതമാനവും കാര്‍ഷിക മേഖലയില്‍ നിന്നായിരുന്നുവെങ്കില്‍ 2011-12 ല്‍ അത് 9.1 എന്ന സര്‍വകാല തകര്‍ച്ചയിലെത്തി. കാര്‍ഷിക സമ്പദ് വ്യവസ്ഥ എന്ന പേരുതന്നെ നഷ്ടമാകുന്ന ഗുരുതരമായ അസ്തിത്വ പ്രതിസന്ധിയിലൂടെയാണ് 9-ാം പഞ്ചവത്സര പദ്ധതിക്കാലം മുതല്‍ കേരളം കടന്നുപോകുന്നത്. കേരളത്തില്‍ ഭൂവിനിയോഗ രീതിയില്‍ വന്ന മാറ്റം കൃഷിഭൂമിയുടെ വിസ്തൃതിയില്‍ വന്‍കുറവ് രേഖപ്പെടുത്തി. ആകെ ഭൂവിസ്തൃതിയായ 38.86 ലക്ഷം ഹെക്ടറിന്റെ 56 ശതമാനംമാത്രമാണ് കൃഷിക്കനുയോജ്യമായിട്ടുള്ളത്. ഇതില്‍ 10 ലക്ഷം ഹെക്ടറും കൈകാര്യം ചെയ്യുന്നത് ഏകദേശം 70 ലക്ഷം വരുന്ന ചെറുകിട നാമമാത്ര കര്‍ഷകരാണ്. ഇവരെല്ലാംതന്നെ 10 സെന്റ് മുതല്‍ ഒരു ഹെക്ടര്‍ വരെമാത്രം കൃഷിഭൂമിയുടെ ഉടമകളാണ്.

അരിയുടെ ഉല്‍പ്പാദനവും നെല്‍കൃഷിയുടെ വിസ്തൃതിയും ഓരോ വര്‍ഷവും ഉല്‍ക്കണ്ഠാജനകമായ വിധത്തില്‍ കുറയുകയാണ്. 1974-75 ല്‍ 8.81 ലക്ഷം ഹെക്ടറില്‍ വ്യാപിച്ചിരുന്ന നെല്‍കൃഷി 2011-12ല്‍ 2.08 ലക്ഷം ഹെക്ടറിലായി ചുരുങ്ങി. 2008ല്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നതിനു ശേഷവും പ്രതിവര്‍ഷം 5000 മുതല്‍ 10,000 വരെ ഹെക്ടര്‍ നെല്‍വയല്‍ അപ്രത്യക്ഷമാവുകയാണ്. 75 ശതമാനം ഭക്ഷ്യകമ്മി അനുഭവപ്പെടുന്ന സംസ്ഥാനത്താണ് ഇത് എന്നത് ശ്രദ്ധേയം.

നാളികേര കൃഷിയുടെ ഭൂവിസ്തൃതിയും വര്‍ഷം തോറും കുറഞ്ഞുവരുന്നു. നാളികേര കര്‍ഷകരെ സംരക്ഷിക്കുന്നതിനോ തദ്ദേശീയമായ ഭക്ഷ്യ എണ്ണ ഉല്‍പ്പാദനത്തിനുള്ള സംവിധാനങ്ങളെ പരിപോഷിപ്പിക്കുന്നതിനോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കുന്നില്ല. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മാത്രമല്ല, ഊഹക്കച്ചവടവും അവധിവ്യാപാരവുമെല്ലാം കേരളത്തിലെ കുരുമുളക്, ഏലം കര്‍ഷകരെയടക്കം വന്‍ പ്രതിസന്ധിയിലാക്കി. രാജ്യത്തിന്റെ മൊത്തം കുരുമുളക് ഉല്‍പ്പാദനത്തിന്റെ 98 ശതമാനവും ഏലം ഉല്‍പ്പാദനത്തിന്റെ 78.8 ശതമാനവും കേരളത്തില്‍നിന്നാണെങ്കിലും കര്‍ഷകന് അര്‍ഹമായ ഒരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. രാജ്യത്തെ റബര്‍ ഉല്‍പ്പാദനത്തിന്റെ 87.3 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്. എന്നാല്‍, വിപണിയെ നിയന്ത്രിക്കുന്ന ഉത്തരേന്ത്യന്‍ ലോബിയുടെ താല്‍പ്പര്യങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുന്നത്. കാപ്പി, തേയില, കശുമാവ് അടക്കമുള്ള കൃഷികളെല്ലാം ന്യായമായ വില ലഭിക്കാതെയും കൃഷിക്കാവശ്യമായ സഹായങ്ങള്‍ ലഭ്യമല്ലാതെയും കടുത്ത പ്രതിസന്ധി നേരിടുകയാണ്. അടയ്ക്ക, മരച്ചീനി, വാഴ, പച്ചക്കറി, കരിമ്പ്, പുകയില കര്‍ഷകരും പശു, ആട്, കോഴി, പന്നി വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, പുഷ്പ കൃഷി, മത്സ്യം വളര്‍ത്തല്‍ എന്നിവ ഉപജീവന മാര്‍ഗമായി സ്വീകരിച്ചിരിക്കുന്നവരടക്കം ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാതെയും കടക്കെണിയില്‍ അകപ്പെട്ടും ആത്മഹത്യയുടെ വക്കിലാണ്. 69 കേരളീയ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട് അവരുടെ ചിതയ്ക്കുമുകളില്‍ നിന്ന് ചുടലനൃത്തം ചവിട്ടിയാണ് യുഡിഎഫ് സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നത്.

1991ന് ശേഷം രാജ്യത്ത് നടപ്പാക്കിവരുന്ന പുത്തന്‍ സാമ്പത്തിക നയം, ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്തേക്കാള്‍ വലിയ ദുരന്തങ്ങളിലേക്കാണ് കര്‍ഷക സമൂഹത്തെ നയിക്കുന്നത്. ആസിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍, കാര്‍ഷിക മേഖലയുടെ കോര്‍പറേറ്റ് വല്‍ക്കരണം, സബ്സിഡികള്‍ വെട്ടിച്ചുരുക്കല്‍, കാര്‍ഷിക മേഖലയെ അവഗണിച്ചുള്ള വായ്പാ നയങ്ങള്‍, കര്‍ഷകരെ ശക്തമായി പിന്തുണയ്ക്കുന്ന സഹകരണ മേഖലയെ തകര്‍ക്കല്‍ എന്നിങ്ങനെ ബഹുമുഖ ആക്രമണമാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്കുനേരെ അഴിച്ചുവിടുന്നത്. പ്രകൃതിവിഭവങ്ങളെ യഥേഷ്ടം ചൂഷണംചെയ്ത് കൊള്ളലാഭം കുന്നുകൂട്ടുവാന്‍ കോര്‍പറേറ്റുകള്‍ക്ക് എല്ലാവിധ ഒത്താശയും നല്‍കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. കര്‍ഷകരടക്കമുള്ള സാമാന്യ ജനവിഭാഗങ്ങളെ വീണ്ടും അടിയാളന്മാരാക്കി മാറ്റുന്ന ഭരണവര്‍ഗ നയങ്ങളെ ചെറുത്തു തോല്‍പ്പിക്കാനാണ് കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്.

*
ഇ പി ജയരാജന്‍ ദേശാഭിമാനി

ജനവഞ്ചനയുടെ രണ്ടുവര്‍ഷം

പട്ടിണിയും പോഷകാഹാരക്കുറവും കാരണം അട്ടപ്പാടിയില്‍ ആദിവാസികുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ മരിച്ചുവീഴുമ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ "വികസനവും കരുതലും" എന്ന് വിളിച്ചുപറഞ്ഞ് രണ്ടാംവാര്‍ഷികം ആഘോഷിക്കുന്നത്. അഞ്ചുമാസത്തിനിടയില്‍ അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ 35 കുഞ്ഞുങ്ങളാണ് ഭക്ഷണവും മരുന്നും കിട്ടാതെ പിടഞ്ഞുമരിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനനേട്ടത്തിന്റെ പ്രതീകമാണത്.

കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ കടുത്തദുരിതത്തിലാണ്. കുടിവെള്ളമെത്തിക്കാന്‍ എല്ലാ നടപടിയും യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കും, അതിന് പണം എത്രവേണമെങ്കിലും നല്‍കും, മുഖ്യമന്ത്രിതന്നെ എല്ലാ ജില്ലയിലും അവലോകനയോഗം നടത്തും എന്നെല്ലാമാണ് നിയമസഭയില്‍ ഉറപ്പുനല്‍കിയത്. എന്നാല്‍, തികഞ്ഞ അലംഭാവമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ താല്‍ക്കാലിക നടപടികളുമില്ല; ദീര്‍ഘകാലപദ്ധതികളുമില്ല. പകരം, കുടിവെള്ളവിതരണം സ്വകാര്യവല്‍ക്കരിക്കുകയാണ് സര്‍ക്കാര്‍. രാത്രിയും പകലും പവര്‍കട്ടും ലോഡ്ഷെഡിങ്ങും. പുറമേ മണിക്കൂറുകള്‍ നീളുന്ന അപ്രഖ്യാപിത ലോഡ്ഷെഡിങ്. രണ്ടുവര്‍ഷംകൊണ്ട് ഒരു യൂണിറ്റ് വൈദ്യുതിപോലും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞില്ല. കേന്ദ്രത്തില്‍നിന്ന് അധിക വൈദ്യുതിവിഹിതം വാങ്ങിയെടുക്കുന്നതിലും യുഡിഎഫ് സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. രണ്ടുവര്‍ഷത്തിനിടയില്‍ മൂന്നുതവണയാണ് വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചത്. കാല്‍ക്കോടിയോളം പുതിയ കണക്ഷന്‍ നല്‍കുകയും കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമാക്കുന്നതില്‍ ഏറെ മുന്നോട്ടുപോവുകയും ലോഡ്ഷെഡിങ് പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്ത അഞ്ചുവര്‍ഷം കഴിഞ്ഞാണ് യുഡിഎഫ് അധികാരത്തില്‍ വന്നതും കേരളത്തെ ഇരുട്ടിലാക്കിയതും.

നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം കാരണം ജനജീവിതം പൊറുതിമുട്ടി. കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന റേഷനരിയും ഗോതമ്പും സ്വകാര്യ ഗോഡൗണുകളിലേക്ക് തിരിച്ചുവിട്ട് അഴിമതി നടത്തുന്നു. സിവില്‍ സപ്ലൈസ് മന്ത്രിക്കെതിരെ ഒരുവര്‍ഷത്തിനകം നാല് വിജിലന്‍സ് കേസ് വന്നു. പൊതുവിപണിയില്‍ അരിവില 45 രൂപവരെയായി. പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറിക്കും അഞ്ചും ആറും മടങ്ങ് വില വര്‍ധിച്ചു. മാവേലിസ്റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ കിട്ടാനില്ല. സബ്സിഡി നല്‍കി വിപണിയില്‍ ഫലപ്രദമായി ഇടപെട്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തിയത്. കാര്‍ഷികമേഖല കടുത്ത തകര്‍ച്ചയിലാണ്. വരള്‍ച്ചമൂലം പതിനായിരക്കണക്കിന് ഏക്കറിലെ കൃഷി നശിക്കുന്നു. കൃഷിക്കാര്‍ കൊടിയ ദുരിതത്തിലായിട്ടും ആശ്വാസനടപടികളില്ല. പറമ്പിക്കുളം- ആളിയാര്‍ കരാര്‍പ്രകാരം ലഭിക്കേണ്ട വെള്ളം നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. അതുമൂലം പാലക്കാട്ടെ മുപ്പതിനായിരത്തോളം ഏക്കര്‍ പാടത്തെ നെല്‍ക്കൃഷി ഉണങ്ങി. അരിയുടെ വിലവര്‍ധനയ്ക്കനുസൃതം നെല്ലിന്റെ സംഭരണവില വര്‍ധിപ്പിക്കാന്‍ തയ്യാറാകുന്നില്ലെന്നുമാത്രമല്ല, സംഭരിച്ച നെല്ലിന്റെ വില കൃഷിക്കാര്‍ക്ക് നല്‍കാതെ കുടിശ്ശികയാക്കി. കുട്ടനാട്ടിലെ കൃഷിക്കാര്‍ക്കുമാത്രം നൂറുകോടി രൂപ കുടിശ്ശികയാണ്. നാളികേരകര്‍ഷകര്‍ കണ്ണീര്‍ കുടിക്കുന്നു. ആദായവില നല്‍കി നാളികേരം സംഭരിക്കാനും മറ്റ് ആശ്വാസനടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഉല്‍പ്പന്നങ്ങളുടെ വിലയിടിവും കടക്കെണിയും കാരണം രണ്ടുവര്‍ഷത്തിനുള്ളില്‍ നൂറോളം കൃഷിക്കാര്‍ ആത്മഹത്യചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ വിവിധങ്ങളായ നടപടികളിലൂടെ കര്‍ഷക ആത്മഹത്യ പൂര്‍ണമായും ഇല്ലാതാക്കിയിരുന്നു. യുഡിഎഫ് വന്നതോടെ വീണ്ടും പഴയ സ്ഥിതിയായി.

അതിവേഗം, ബഹുദൂരം എന്ന യുഡിഎഫിന്റെ വികസനമുദ്രാവാക്യം പരിഹാസവാചകമായി. വികസനരംഗത്ത് ഇത്രയും നിഷ്ക്രിയമായ സര്‍ക്കാര്‍ വേറെ ഉണ്ടായിട്ടില്ല. നിര്‍മാണം തുടങ്ങാവുന്ന അവസ്ഥയിലായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ ഒഴിയുമ്പോള്‍ സ്മാര്‍ട്ട് സിറ്റിയുടെ നില. എന്നാല്‍, രണ്ടുവര്‍ഷംകൊണ്ട് ദുബായില്‍ പോയി രണ്ട് യോഗം നടത്തിയതല്ലാതെ പദ്ധതിയില്‍ അല്‍പ്പംപോലും പുരോഗതിയുണ്ടായില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിരന്തര പരിശ്രമംമൂലമാണ്് സ്ഥലം ഏറ്റെടുത്ത് വല്ലാര്‍പാടം പദ്ധതി യാഥാര്‍ഥ്യമാക്കിയത്. എന്നാല്‍, കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട നിയമസങ്കീര്‍ണതകളും പല തടസ്സവും കാരണം പദ്ധതി പ്രയോജനരഹിതമാകുന്ന സ്ഥിതിയാണ്. അത് പരിഹരിക്കാന്‍ ഒന്നുംചെയ്യുന്നില്ല. പ്രകൃതിവാതകം കൊണ്ടുപോകുന്നതിനുള്ള പൈപ്പുലൈന്‍ പദ്ധതി അനിശ്ചിതത്വത്തിലാണ്. വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുകയും എസ്ബിടിയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമുണ്ടാക്കി 450 കോടി രൂപ നീക്കിവച്ച് അടിസ്ഥാനസൗകര്യപ്രവൃത്തികള്‍ ആരംഭിച്ചതുമാണ്. എന്നാല്‍, രണ്ടുവര്‍ഷം കഴിഞ്ഞിട്ടും അതില്‍നിന്ന് ഒരിഞ്ച് മുന്നോട്ടുപോയില്ലെന്നുമാത്രമല്ല, പദ്ധതി അനിശ്ചിതത്വത്തിലുമായി. തൂത്തുക്കുടിയില്‍ പുതിയ തുറമുഖത്തിന് 3500 കോടി രൂപയാണ് കഴിഞ്ഞ കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചത്. വിഴിഞ്ഞം പദ്ധതിക്കനുകൂലമായി കേന്ദ്രബജറ്റില്‍ ഒരു വാചകം പറയിക്കാന്‍പോലും യുഡിഎഫിന് കഴിഞ്ഞില്ല. വിഴിഞ്ഞം പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പാക്കണമെന്ന് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ നല്‍കിയിരിക്കുകയാണ്. അതിന്റെ വെളിച്ചത്തിലെങ്കിലും കേന്ദ്രത്തില്‍നിന്ന് നടപടിയുണ്ടാകണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചില്ല.

കൊച്ചി മെട്രോയുടെ അടിസ്ഥാനസൗകര്യപ്രവൃത്തികള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഡിഎംആര്‍സി ആരംഭിച്ചതാണ്. സ്ഥലം അക്വയര്‍ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയും അടിസ്ഥാനസൗകര്യപ്രവൃത്തികള്‍ക്ക് 150 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തു. എന്നാല്‍, ഇ ശ്രീധരനെ പുകച്ച് പുറത്തുചാടിക്കാനും ഡിഎംആര്‍സിയെ ഒഴിവാക്കാനും വൃത്തികെട്ട കളികളിച്ച് പദ്ധതിയുടെ നിര്‍മാണം രണ്ടുവര്‍ഷം വൈകിക്കുകയാണ് യുഡിഎഫ് ചെയ്തത്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദത്തെതുടര്‍ന്നാണ് പാലക്കാട് കോച്ച്ഫാക്ടറി അനുവദിച്ചത്. അതിന് ആവശ്യമായ സ്ഥലം എല്‍ഡിഎഫ് സര്‍ക്കാര്‍ ലഭ്യമാക്കി. 5000 കോടി രൂപ ചെലവില്‍ വന്‍കിട വ്യവസായപദ്ധതിയായി വിഭാവനംചെയ്ത കോച്ച്ഫാക്ടറി ചെറുകിടപദ്ധതിയാക്കി ചുരുക്കുകയും പിറവം ഉപതെരഞ്ഞെടുപ്പുഘട്ടത്തില്‍ പാലക്കാട് കോട്ടമൈതാനത്തുവച്ച് ശിലാസ്ഥാപനപ്രഹസനം നടത്തുകയും ചെയ്തു. എന്നാലിപ്പോള്‍ ആ പദ്ധതിയും അനിശ്ചിതത്വത്തിലാണ്. ചേര്‍ത്തലയിലെ നിര്‍ദിഷ്ട വാഗണ്‍ നിര്‍മാണ യൂണിറ്റിനെപ്പറ്റി കേള്‍ക്കാനേയില്ല. പതിനാറ് ലോക്സഭാ അംഗങ്ങളുണ്ടായിട്ടും എട്ടുപേര്‍ കേന്ദ്രത്തില്‍ മന്ത്രിമാരായിട്ടും കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്ക് അറുതിവരുത്താന്‍ യുഡിഎഫിന് കഴിഞ്ഞില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥലം ഏറ്റെടുക്കുകയും എല്ലാ അനുമതിയും നേടുകയും ഓഹരിമൂലധനം സ്വരൂപിക്കുകയും ചെയ്ത കണ്ണൂര്‍ വിമാനത്താവളപദ്ധതിയുടെ നിര്‍മാണം തുടങ്ങുന്നതിന് ഈ സര്‍ക്കാര്‍ നടപടികള്‍ മുന്നോട്ടുനീക്കിയില്ല. അതേസമയം, ഭൂപരിധിനിയമം ലംഘിച്ചും തണ്ണീര്‍ത്തടം നികത്തിയും ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ കൂട്ടുനില്‍ക്കുന്നു. ഭൂപരിഷ്കരണനിയമം അട്ടിമറിച്ച് ഭൂമാഫിയയെ സഹായിക്കുന്നതിന് നിയമം കൊണ്ടുവന്ന സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഐകകണ്ഠ്യേന കൊണ്ടുവന്ന നീര്‍ത്തടം- പാടംനികത്തല്‍വിരുദ്ധ നിയമം അട്ടിമറിച്ചു. 2005 വരെ പാടവും തണ്ണീര്‍ത്തടങ്ങളും നികത്തിയതിന് നിയമപരമായി സാധൂകരണം നല്‍കി. കശുമാവിന്‍തോട്ടങ്ങളെ ഭൂപരിധിനിയമത്തില്‍നിന്ന് ഒഴിവാക്കി.

നെല്ലിയാമ്പതിയില്‍ അനധികൃതമായി വനഭൂമിയും തോട്ടഭൂമിയും കൈയടക്കി വച്ചവര്‍ക്ക് സര്‍ക്കാര്‍ ഒത്താശചെയ്യുന്നു. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍പദ്ധതി റദ്ദാക്കുകയും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അടിച്ചേല്‍പ്പിക്കുകയും പെന്‍ഷന്‍ഫണ്ട് കോര്‍പറേറ്റുകള്‍ക്ക് അമ്മാനമാടാന്‍ അവസരമൊരുക്കുകയും ചെയ്തു. ലക്ഷക്കണക്കിന് യുവാക്കളുടെ താല്‍പ്പര്യം പരിഗണിക്കാതെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചു. പൊതുവിദ്യാഭ്യാസം തകര്‍ക്കുന്നതിലും വിദ്യാഭ്യാസരംഗം സ്വകാര്യവല്‍ക്കരിക്കുന്നതിലുമാണ് സര്‍ക്കാരിന്റെ അതിവേഗം- ബഹുദൂരം നയം പ്രാവര്‍ത്തികമായത്. സഹകരണമേഖലയിലെയും ഉന്നതവിദ്യാഭ്യാസരംഗത്തെയും ജനാധിപത്യം അട്ടിമറിച്ചു. വ്യവസായനിക്ഷേപം ആകര്‍ഷിക്കാനെന്ന പേരില്‍ പഴയ ജിമ്മിന്റെ മാതൃകയില്‍ കൊച്ചിയില്‍ നടത്തിയ എമര്‍ജിങ് കേരള പ്രഹസനമായി. കോടിക്കണക്കിന് രൂപ ചെലവഴിച്ചുനടത്തിയ പരിപാടി വെറും ധൂര്‍ത്താണെന്ന് വ്യക്തമായി. അതിലൂടെ പുതിയ ഒരു പദ്ധതിപോലും വന്നില്ല. വര്‍ഗീയ- സാമുദായികശക്തികള്‍ക്ക് പൂര്‍ണമായും കീഴ്പെട്ട് കേരളത്തിന്റെ സൈ്വരം കെടുത്തുകയും സാംസ്കാരികജീര്‍ണത സൃഷ്ടിക്കുകയും ചെയ്യുന്ന ഭരണമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നുനടന്ന ഉപതെരഞ്ഞെടുപ്പുകളിലും ജയിക്കുന്നതിന് തരാതരം വര്‍ഗീയ- സാമുദായികപ്രീണനം നടത്തിയതിന്റെ ദുഷ്ഫലം പ്രകടമായിത്തുടങ്ങി. ഒരു മറയുമില്ലാതെ സാമുദായിക- വര്‍ഗീയശക്തികള്‍ ഭരണത്തില്‍ ഇടപെടുകയും വിലപേശുകയും ചെയ്യുന്നു. പെണ്‍വാണിഭവും മാഫിയകളുടെ അഴിഞ്ഞാട്ടവും കവര്‍ച്ചകളും കൊലപാതകങ്ങളും വര്‍ധിച്ച് ക്രമസമാധാനനില പാടേതകര്‍ന്നു. നിയമനത്തിനും സ്ഥലംമാറ്റത്തിനും കോഴ കൊടുത്തേ പറ്റൂ എന്ന സ്ഥിതിവന്നു. പിഎസ്സിയെ അവഗണിച്ച് പിന്‍വാതില്‍നിയമനം പൊടിപൊടിക്കുന്നു. എല്ലാ രംഗത്തും അഴിമതി കൊടികുത്തിവാഴുന്നു. അഴിമതിക്കാരെ സംരക്ഷിക്കുകയും കേസുകള്‍ തേച്ചുമാച്ചുകളയുകയും ചെയ്യുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നുമാത്രമല്ല, പീഡകരെ സംരക്ഷിക്കുകയും ചെയ്യുന്നു.

സൂര്യനെല്ലിക്കേസില്‍ പ്രതികളെ വെറുതെവിട്ട ഹൈക്കോടതിവിധി സുപ്രീംകോടതി റദ്ദാക്കുകയും പുനര്‍വിചാരണ നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്ത സാഹചര്യത്തില്‍, പി ജെ കുര്യനെതിരെ പുതിയ തെളിവുകള്‍ പുറത്തുവന്നിട്ടുപോലും തുടരന്വേഷണം നടത്താന്‍ തയ്യാറായില്ല. കെ ബി ഗണേശ്കുമാര്‍ ക്രൂരമായി മര്‍ദിച്ചതായും മന്ത്രിമന്ദിരം അനാശാസ്യത്തിന് ഉപയോഗിച്ചതായും അദ്ദേഹത്തിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും ഗണേശിനനുകൂലമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിന് പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്ന സമീപനമാണ്, ഈ രണ്ട് സംഭവത്തിലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഐസ്ക്രീം കേസിലെ പുനരന്വേഷണത്തില്‍ സുപ്രധാന തെളിവുകള്‍ ലഭിച്ചിട്ടും കേസ് റദ്ദാക്കാന്‍ കോടതിയില്‍ പൊലീസിനെക്കൊണ്ട് ഹര്‍ജി നല്‍കിക്കുന്നതിനും ഈ കാലയളവ് സാക്ഷ്യംവഹിച്ചു. എല്ലാ അര്‍ഥത്തിലും ജനവഞ്ചന മുഖമുദ്രയാക്കിയ ഭരണമാണ് രണ്ടുവര്‍ഷമായി നടക്കുന്നത്.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി

Wednesday, May 15, 2013

പൊലീസ് കാകളി

"ഹെന്ത്!. കുറുപ്പന്തൊടി പൊലീസ് സ്റ്റേഷനിലെ റൈറ്റര്‍ ശിവശങ്കരപ്പിള്ള കവിതയെഴുതിയെന്നോ!. ഡിപ്പാര്‍ട്ട്മെന്റിലിരുന്ന് എന്ത് തോന്ന്യവാസവും കാണിക്കാമെന്നോ? കേരളാപൊലീസില്‍ കാളിദാസന്‍ വേണ്ട. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്ക്. ശരിയാക്കിക്കളയും ഞാന്‍. അഴിച്ച് പണിത് എല്ലാത്തിന്റേം എല്ലൂരും ഞാന്‍"- അരിശം സഹിക്കാതെ ഡി ഐ ജി ഉത്തരവിട്ടു.

അനേഷണസംഘം പാഞ്ഞു.

കവിതയോ...!..പിടിച്ചിട്ട് തന്നെ കാര്യം. ഇതിനേക്കാള്‍ എത്രയോ വലിയ കേസുകള്‍ പുല്ലു പോലെ പിടിച്ചിരിക്കുന്നു. പിന്നെയാണോ കവിത!.

ശിവശങ്കരപ്പിള്ളയെ നാലു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തു. ഇടയ്ക്ക് സംസ്കൃതവൃത്തത്തിലും ചോദ്യമുണ്ടായി. പിള്ള കാവ്യദേവതയ്ക്ക് വേണ്ടി ഇഞ്ചിഞ്ചായി പോരാടി. റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രസക്തഭാഗം ചോര്‍ന്നു കിട്ടാന്‍ പഠിച്ചപണി പതിനെട്ടും നോക്കിയ മാധ്യമനരികളെ ലജ്ജിപ്പിച്ച് അവര്‍ക്ക് മുഴുവനും ചോര്‍ത്തിക്കൊടുത്തു. കിട്ടിയത് കൊണ്ട് അവരങ്ങ് ആടി. റിപ്പോര്‍ട്ട് ഇങ്ങനെ: റൈറ്റര്‍ ശിവശങ്കരപ്പിള്ള കവിതയെഴുതിയത് സംബന്ധിച്ച് അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട്. കുറുപ്പന്തൊടി പൊലീസ് സ്റ്റേഷനിലെ റൈറ്റര്‍ ശിവശങ്കരപ്പിള്ള കഴിഞ്ഞ നാലു വര്‍ഷമായി സംസ്ഥാനപൊലീസ് വകുപ്പിനും, നീതിനിര്‍വഹണ സംവിധാനത്തിനും ആകെ അപമാനമുണ്ടാക്കും വിധം കവിത എഴുതുക എന്ന പണി നിര്‍ലജ്ജം ചെയ്യുന്നു. നാട്ടില്‍ ക്രമസമാധാനം ഉണ്ടാക്കാന്‍ ബാധ്യതയുള്ള പൊലീസുകാരന്‍ തന്നെ നാട്ടില്‍ സ്വസ്ഥതയില്ലാതാക്കുന്ന ഈ പണിയില്‍ നിര്‍ബാധം വ്യാപരിക്കുകയാണ്. ഇത്ര തരംതാണ പണി ഒരു പൊലീസുകാരന്റെ കയ്യില്‍നിന്ന്ഉണ്ടാവാന്‍ പാടില്ലാത്തതാണ്. എന്തിനാണ് ഇങ്ങനെ ഒരു പണി തുടങ്ങിയത് എന്നതിന് ടി ശിവശങ്കരപ്പിള്ളക്കാകട്ടെ കൃത്യമായ മറുപടിയും ഇല്ല. ഔദ്യോഗിക സംവിധാനം ആകെ ദുരുപയോഗപ്പെടുത്തിക്കൊണ്ടാണ് റൈറ്റര്‍ പിള്ള ഈ ക്രൂരകൃത്യം ചെയ്തത്. ടിയാന്‍ കുറുപ്പന്തൊടി സ്റ്റേഷനിലെ ജോലിക്കിടയിലാണ് കവിതപ്പണിയും നടത്തിവന്നിരുന്നതെന്നത് ഗുരുതരമായ കൃത്യവിലോപമാണ്. ഒരേ സമയം രണ്ടു ജോലിയില്‍ വ്യാപൃതനാവുകയും രണ്ടിനും പ്രതിഫലം പറ്റുകയും ചെയ്യുന്നത് ഡിപ്പാര്‍ട്ട്മെന്റ് വ്യവസ്ഥപ്രകാരം കുറ്റകരമാണ്.

ഔദ്യോഗികകൃത്യനിര്‍വഹണത്തിനു ശേഷം ചെയ്യാവുന്നതല്ല കവിതപ്പണി. പച്ചക്കറി നടുക, കോഴിയെ വളര്‍ത്തുക എന്നീ കൃഷി പോലെയല്ല കവിതകൃഷി. മറ്റു പണികള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനുശേഷം ചെയ്യാവുന്ന പണിയാണെങ്കില്‍ കവിതപ്പണി അങ്ങനെയല്ല. അത് ഇരുപത്തിനാല് മണിക്കൂര്‍ പണിയാണ്. ഏതു സമയത്താണ് ഒരാള്‍ക്ക് കവിത വരുന്നതെന്ന് പറയാനാവില്ല. ഏതു സമയത്തുവന്നാലും അയാള്‍ നേരിടാന്‍ തയ്യാറാവണം. കോഴിക്ക് രാവിലെ തീറ്റയിട്ടു കൊടുത്താല്‍ മതി. എന്നാല്‍ കവിത എപ്പോഴും രാവിലെ തന്നെ വരണമെന്നില്ല. പച്ചക്കറിക്ക് വൈകുന്നേരം ഒന്ന് നനച്ചു കൊടുക്കണം. അതുപോലെ വൈകുന്നേരം വരുന്നതുമല്ല കവിത. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയിലും ഒരാളുടെ മനസ്സില്‍ കവിതപ്പണി നടക്കും. സര്‍ക്കാരിന്റെ ശമ്പളം വാങ്ങി ഡ്യൂട്ടി ചെയ്യുന്നതിനിടയില്‍ കവിത വന്നാല്‍ അത് സര്‍ക്കാരിനോട് ചെയ്യുന്ന അക്ഷന്തവ്യമായ തെറ്റാണ്. മോഷണക്കേസ് പ്രതിയെ ചോദ്യം ചെയ്യുമ്പോള്‍ ടി ശിവശങ്കരപ്പിള്ളയുടെ മനസ്സില്‍ കവിത വന്നാല്‍ എന്തുചെയ്യും?. കാവ്യരൂപത്തില്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയാല്‍ പൊലീസിന്റെ അന്തസ്സു തന്നെ ഇടിയില്ലേ?. കൊലക്കേസന്വേഷിക്കാന്‍ പോവുമ്പോള്‍ പ്രചോദനമുണ്ടായാല്‍ എന്തുചെയ്യും?. ലാത്തിച്ചാര്‍ജ് നടക്കുന്നതിനിടയിലും, ജനക്കൂട്ടത്തെ പിരിക്കാന്‍ ആകാശത്തേക്ക് വെടിവെക്കുന്നതിനുമിടയിലും കവിത വന്നാലോ? കവിത എപ്പോള്‍, എങ്ങനെ വരുമെന്നൊന്നും പറയാന്‍ പറ്റില്ല. ഒരാള്‍ എപ്പോഴാണ് കുറ്റവാളിയാവുക എന്ന് പറയാനാവാത്ത പോലെയാണ് ഒരാള്‍ എപ്പോഴാണ് കവിയാവുക എന്നതും. പ്രമാദമായ കേസിന്റെ തുമ്പു കണ്ടെത്താന്‍ പൊലീസ്നായയുടെ പിന്നാലെ പായുമ്പോഴാണ് കവിത വരുന്നതെങ്കിലോ. കേസന്വേഷണം കവിയരങ്ങായിപ്പോവും. റൈറ്റര്‍ ശിവശങ്കരപ്പിള്ളക്ക് തടുത്തു നിര്‍ത്താനാവാത്തവിധം കവിത വരുകയും അയാള്‍ ഉറക്കെ പാടുകയും, പൊലീസ് നായ അതേറ്റുപാടുകയും ചെയ്താല്‍ ഡിപ്പാര്‍ട്ട്മെന്റിനുണ്ടാവുന്ന അപമാനം ചില്ലറയായിരിക്കുമോ?. കവിത വരുമ്പോള്‍ തന്നെ കുറിക്കണമെന്നതാണ് ഈ രോഗത്തിന്റെ ഒരു കുഴപ്പമായി കണ്ടുവരുന്നത്. എങ്കില്‍ പരാതി എഴുതിയെടുക്കുന്നതിനിടയിലാണ് കവിത വരുന്നതെങ്കില്‍ പരാതിക്കടലാസില്‍ തന്നെ അത് കുറിച്ചുവെക്കാനുള്ള സാധ്യത വലുതാണ്. അത് വരുത്തിവെക്കുന്ന അപകടങ്ങളും വലുതായിരിക്കും. പലപ്പോഴും ഡിപ്പാര്‍ട്ട്മെന്റ് വക കടലാസില്‍ ടി ശിവശങ്കരപ്പിള്ള കവിത എഴുതിയതായി വ്യക്തമായ തെളിവുകളുണ്ട്. ഇത് സര്‍ക്കാരിന് നഷ്ടം വരുത്തിവെക്കുന്ന സംഗതിയാണ്. ഇതിന് ടി ശിവശങ്കരപ്പിള്ളയില്‍ നിന്ന്നഷ്ടപരിഹാരം ഈടാക്കേണ്ടതാണ്.

തന്റെ ഔദ്യോഗിക ജീവിതത്തെ ഒരുതരത്തിലും സഹായിക്കുന്ന പ്രവൃത്തിയല്ല കവിതപ്പണി എന്നറിഞ്ഞിട്ടും മനഃപ്പൂര്‍വം ആ പണി തുടര്‍ന്നു. കുറ്റാന്വേഷണത്തിലും നീതിനിര്‍വഹണത്തിലും മുഴുകേണ്ട സമയത്ത് ചിന്തിക്കുന്ന മട്ടിലിരുന്ന് ഡിപ്പാര്‍ട്ട്മെന്റിനെ താഴ്ത്തികെട്ടി. എന്നാല്‍ മണിക്കൂറുകളോളം ചിന്തയില്‍ മുഴുകി എഴുതിത്തയ്യാറാക്കിയ മഹസ്സറുകളാവട്ടെ സംസ്ഥാനത്തെ സൈ്വരജീവിതത്തെ സഹായിക്കുന്നതുമല്ല. തന്റെ കവിതപ്പണി കൊണ്ട് ടി ശിവശങ്കരപ്പിള്ള ഏതെങ്കിലും കേസിന് തുമ്പുണ്ടാക്കിയതായി തെളിവില്ല. ഏതെങ്കിലും പിടികിട്ടാപ്പുള്ളിയെ കവിത കൊണ്ട് കണ്ടെത്തിയിട്ടുമില്ല. കവിത പാടി പ്രതികളെ പിടിക്കാനുള്ള പുതിയ അന്വേഷണ പദ്ധതിക്ക് തുടക്കമിടാനും ടി ശിവശങ്കരപ്പിള്ളക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ടി ശിവശങ്കരപ്പിള്ള ഡിപ്പാര്‍ട്ട്മെന്റിന് കനത്ത സാമ്പത്തിക ബാധ്യതയാണ്. വന്‍ നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നു.

അന്വേഷണത്തിനായി 12 മോഷ്ടാക്കള്‍, മൂന്ന് കൊലക്കേസ് പ്രതികള്‍, എട്ട് പോക്കറ്റടിക്കാര്‍ എന്നിവരില്‍ നിന്നും വകുപ്പുതല ഉദ്യോഗസ്ഥന്മാരില്‍ നിന്നും ഞങ്ങള്‍ തെളിവ് ശേഖരിച്ചു. കവിതയെ സംബന്ധിച്ച് നല്ല അറിവും, പരിജ്ഞാനവുമുള്ളവരാണ് മേല്‍പ്പറഞ്ഞ സാക്ഷികള്‍ എന്ന് ഞങ്ങള്‍ക്ക് ഉത്തമ വിശ്വാസവുമുണ്ട്. ഈ റിപ്പോര്‍ട്ട് അധികാരിസമക്ഷം മേല്‍നടപടികള്‍ക്കായി ഇതിനാല്‍ സമര്‍പ്പിക്കുന്നു. റിപ്പോര്‍ട്ട് ഉടന്‍തന്നെ പരിഗണനക്കെടുത്തു. അടിയന്തര അച്ചടക്ക സമിതി രൂപീകരിച്ചു. ശിവശങ്കരപ്പിള്ളയെ വിളിച്ചു വരുത്തി. കാവ്യദേവത ആവാഹിച്ച ശരീരവുമായി ശിവശങ്കരപ്പിള്ള ഭയഭക്തിബഹുമാനങ്ങളോടെ അച്ചടക്ക സമിതിയുടെ മുന്നില്‍ കൈകൂപ്പി നിന്നു. തൊപ്പിയൂരി, കുറ്റിമുടിയില്‍ തലോടി പൊലീസ് നവരത്നങ്ങളിലൊന്ന് ചോദിച്ചു.

"മിസ്റ്റര്‍ ശിവശങ്കരപ്പിള്ള ഈ കവിത എന്നു പറഞ്ഞാല്‍ ആക്ച്വലി എന്താണ്?"
ഒരു അച്ചടക്ക സമിതി മറ്റൊരു അച്ചടക്ക സമിതിയുടെ ചെവിട്ടില്‍ പറഞ്ഞു.
"ഛേ...എന്തിനാ ആ പെണ്‍കുട്ടിയുടെ കാര്യമൊക്കെ ഇവിടെ ചോദിക്കുന്നെ..."
ആ അച്ചടക്കം ഈ അച്ചടക്കത്തോട് അടക്കം പറഞ്ഞു.
"..നോ..നോ.. കവിത മീന്‍സ്...പോയെം.. പോയെം... പോയെട്രി.."
"ഓഹോ.. പക്ഷെ ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് അങ്ങനെ ഒരര്‍ത്ഥം ഒണ്ടായിരുന്നില്ല. ഓരോരോ മാറ്റങ്ങള്‍.."
പെട്ടെന്നുള്ള ചോദ്യം ശിവശങ്കരപ്പിള്ളക്ക് ഇടി കിട്ടിയത് പോലെയായി. മുക്കിയും മൂളിയും പിള്ള പറഞ്ഞു.
"കവിത എന്നു പറഞ്ഞാല്‍...അത്.. അത്..."
"ക്ലിയറായി പറയൂ.. ഏത് കേസിന്റെയും ബലം അതിന്റെ എഫ് ഐ ആറാണ്. എഫ് ഐ ആര്‍ കറക്റ്റായാല്‍ പ്രതി കുടുങ്ങിയത് തന്നെ. അതുപോലെ നിങ്ങളുടെ എഫ് ഐ ആര്‍ ഹാജരാക്കൂ മിസ്റ്റര്‍ പിള്ള."
"സര്‍.. അത് എനിക്ക് അറിയാമ്പാടില്ല..."
" അറിയാന്‍ പാടില്ലാത്ത ജോലി നിങ്ങള്‍ എന്തിന് ചെയ്തു? ഇറ്റ് ഈസ് എത്തിക്കലി ആന്റ് പ്രൊഫഷണലി റോങ്.."
"സര്‍.. അത് ഒരു ഉള്‍വിളിയാണ്.."
" അത് കൃത്യം ശരീരത്തിന്റെ ഏത് ഭാഗത്തു നിന്നാണ് വരുന്നത്?... ചെറുകുടല്‍.... വന്‍കുടല്‍...?"
" അത് പറയാനാവില്ല..സര്‍.."
" പ്രതിയെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് അറിയാതെ ഏത് കേസാണ് മിസ്റ്റര്‍ പിള്ള ജയിക്കുന്നത്?"
" അത് ഒരു പ്രചോദനമാണ് സര്‍.."
" പ്രചോ...ധനം.. അത് എന്തിന് കിട്ടുന്ന ധനമാണ്?"
ശിവശങ്കരപ്പിള്ളയുടെ ആത്മാഭിമാനത്തില്‍ ചവിട്ടേറ്റു. പിള്ള ഉണര്‍ന്നു. നാണം വെടിഞ്ഞു. യഥാര്‍ഥ കാവ്യരൂപം പുറത്തു വന്നു. കാവ്യദേവത ആടി.
"സര്‍ കവിയുടെ അനുഭവ പ്രപഞ്ചം മറ്റൊന്നാണ്. അതിന് അതിര്‍ത്തികളില്ല, വരമ്പുകളില്ല, അതിരുകളില്ലാത്ത നീലാകാശത്ത് വെള്ളരിപ്രാവായി സര്‍ഗാത്മകതയുടെ നഭോമണ്ഡലത്തില്‍ തൂലികയേന്തി പറക്കുന്ന ഏകാന്തയാനത്തിനിടയില്‍ പൊഴിഞ്ഞുവീഴുന്ന സ്വേദകണങ്ങളാണ് സര്‍ എന്റെ കവിത..."
" ഇതിനൊക്കെ എവിടെ നിന്ന് സമയം കിട്ടുന്നു. ജോലിക്കിടയിലാണോ ഈ പരിശീലനപ്പറക്കല്‍..?"
"എന്റെ അന്തര്‍ദ്ദാഹമാണ് എന്റെ കവിത.."
"മിസ്റ്റര്‍ പിള്ള, കവിതയുടെ എല്ലാ പണിയും നടക്കുന്നത് അടിയിലാണോ?. "ഉള്‍" വിളി,"അന്തര്‍" ദാഹം... എന്താ.. ഇതൊരു അണ്ടര്‍വേള്‍ഡാണോ?"
"അല്ല സര്‍ ഇതൊരു വണ്ടര്‍ വേള്‍ഡാണ്.."
"നിങ്ങള്‍ സന്ധ്യ എന്ന പേരില്‍ കവിത എഴുതിയിട്ടുണ്ടോ?"
"ഉവ്വ് സര്‍.." "കാരണം?"
"സന്ധ്യ എന്റെ ദൗര്‍ബല്യമാണ്. അവള്‍ സുന്ദരിയാണ്. ആയിരം കൈകള്‍ നീട്ടി അവളെ പുണരാന്‍ ഞാന്‍ ദാഹിക്കുകയാണ്."
"ഛീ.. അടിച്ചു നിന്റെ..." ഒരച്ചടക്കം ചാടിയെഴുന്നേറ്റപ്പോള്‍ മറ്റെ അച്ചടക്കം പിടിച്ചിരുത്തി.
"ഈ സന്ധ്യ എന്നു പറയുന്നത് വൈകുന്നേരമാണ്... വൈകുന്നേരം.. ഈവനിംഗ്.. ഈവനിംഗ്..."
"ഓഹോ.. പക്ഷെ ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് അങ്ങനെ ഒരര്‍ത്ഥം ഒണ്ടായിരുന്നില്ല. ഓരോരോ മാറ്റങ്ങള്‍.." ചമ്മലടക്കാന്‍ പുള്ളി വറുത്ത കശുവണ്ടി കൊറിച്ചു.
"നിങ്ങള്‍ പ്രണയം എന്ന കവിത എഴുതിയിട്ടുണ്ടോ?"
"ഉണ്ട് സര്‍." " അതില്‍ തൂങ്ങിച്ചത്തു കിടക്കുന്ന പ്രതിയാണ് എന്റെ പ്രണയം. കത്തിക്ക് വഴങ്ങാതെ പോസ്റ്റ്മോര്‍ട്ടം മുറിയില്‍ കിടക്കുന്ന സ്വപ്നമാണ് എന്റെ പ്രണയം. ഔദ്യോഗിക ബഹുമതിയില്ലാതെ എന്റെ നെഞ്ചില്‍ സംസ്കരിച്ച പനീര്‍പൂവാണ് എന്റെ പ്രണയം... എന്നൊക്കെ എഴുതിയിട്ടുണ്ടോ?"
" എന്റെ തീവ്രവേദനകള്‍ ആവിധം ഞാന്‍ ആവിഷ്ക്കരിച്ചിട്ടുണ്ട് സര്‍"
" ഇതൊക്കെ ഡിപ്പാര്‍ട്ട്മെന്റിന് വരുത്തിവെക്കുന്ന അപമാനം ചില്ലറയല്ല."
"ഡിപ്പാര്‍ട്ട്മെന്റ് എന്നെച്ചൊല്ലി അഭിമാനിക്കണം സര്‍."
"എന്തിന്?"
"കാക്കിക്കുള്ളിലെ കട്ടുറുമ്പാണ് സര്‍ ഞാന്‍"
"അതെന്താ അങ്ങനെ?"
"സര്‍ കാക്കിക്കുള്ളിലെ കവിഹൃദയം, കാക്കിക്കുള്ളിലെ കലാഹൃദയം എന്നെല്ലാം പറഞ്ഞാല്‍ ഓക്കാനം വരും. ഒന്നു മാറ്റി കട്ടുറുമ്പിനെക്കൊണ്ടു വന്നതാണ് സര്‍. ഒരു നല്ല മാറ്റമല്ലേ സര്‍..?"
വിചാരണ തീര്‍ന്നു. വിധി വന്നു. ശിവശങ്കരപ്പിള്ളയെ സാഹിത്യ അക്കാദമിയുടെ വാച്ച്മാനായി മാറ്റി നിയമിച്ചു.

*
എം എം പൗലോസ് ദേശാഭിമാനി വാരിക

ഇന്ത്യയിലും വധശിക്ഷ വേണ്ട

കുറ്റവാളികളോടുള്ള സമീപനത്തില്‍ അടിസ്ഥാനപരമായ മാറ്റം അനിവാര്യമാണെന്ന ധാരണ സമൂഹത്തില്‍ അതിവേഗം ശക്തിപ്പെടുകയാണ്. മനുഷ്യാവകാശപ്രശ്നം സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന തലത്തിലേക്ക് ഉയര്‍ന്നുവന്നിരിക്കുന്നു. മനുഷ്യാവകാശ ധ്വംസനം വര്‍ധിക്കുന്നുമുണ്ട്. പൊലീസിന്റെ മൂന്നാംമുറ പ്രയോഗവും ലോക്കപ്പ് മരണവും പതിവായിമാറുന്നതും കാണാതിരുന്നുകൂടാ. കുറ്റവാളികളോടുള്ള സമീപനത്തില്‍ പ്രാകൃത സമൂഹവും പരിഷ്കൃത സമൂഹവും തമ്മില്‍ ഭിന്നതയുണ്ട്. കഠിനശിക്ഷ നല്‍കിയാല്‍ മാത്രമേ കുറ്റകൃത്യം തടയാന്‍ കഴിയൂ എന്ന് ചിന്തിക്കുന്നവരുണ്ട്. ആറു വയസ്സായ പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ മനുഷ്യാധമന്മാരായ ക്രിമിനലുകള്‍ക്കെതിരെ കൈവെട്ടല്‍, തലവെട്ടല്‍, ചാട്ടവാറുകൊണ്ടുള്ള അടി തുടങ്ങിയ ചില രാജ്യങ്ങളില്‍ നിലനില്‍ക്കുന്നതരം പ്രാകൃതശിക്ഷാമുറ ഇവിടെയും നടപ്പാക്കണമെന്ന് ചിന്തിക്കുന്നവരുണ്ട്. കൊലപാതകം നടത്തിയവരോടും ക്രൂരകൃത്യത്തിലേര്‍പ്പെട്ടവരോടും ദയ പാടില്ല; അവര്‍ അതിന്റെ വേദന അനുഭവിച്ചറിയുകതന്നെ വേണം എന്ന തരത്തിലുള്ള ചിന്ത സ്വാഭാവികമാണ്. അവരെ കുറ്റപ്പെടുത്താനും കഴിയില്ല. കുറ്റകൃത്യങ്ങളോടുള്ള മനുഷ്യന്റെ അടങ്ങാത്ത അമര്‍ഷവും ശക്തമായ വികാരവുമാണ് ഇത്തരം ചിന്താഗതിക്കാര്‍ പ്രകടിപ്പിക്കുന്നത്.

ഇത്രതന്നെ പ്രബലമാണ് കുറ്റകൃത്യംചെയ്തവര്‍ക്ക് പശ്ചാത്തപിക്കാനും മാറി ചിന്തിക്കാനും നല്ല മനുഷ്യനാകാനുമുള്ള അവസരം നല്‍കണമെന്ന ചിന്ത. വധശിക്ഷ നടപ്പാക്കിയാല്‍ കുറ്റംചെയ്ത ആള്‍ക്ക് മാറി ചിന്തിക്കാന്‍ അവസരം ലഭിക്കാതെ പോകുന്നു. നൈമിഷികമായ വികാരത്തിനടിമപ്പെട്ടാണ് പലരും കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്. കൊലപാതകം നടത്തി ജീവപര്യന്തം ശിക്ഷയ്ക്ക് വിധേയരായി കഴിയുന്നവര്‍ പലരും ജയിലില്‍ മാന്യന്മാരായാണ് ജീവിക്കുന്നത്. അവര്‍ പാചകജോലിചെയ്യും, കൃഷിചെയ്യും, സഹതടവുകാരുടെ മുടി ക്രോപ്പ്ചെയ്യും. കൊലപാതകം നടത്തിയ ആളുടെ കൈവശമുള്ള മൂര്‍ച്ചയേറിയ കത്തിയെ ജയിലില്‍ കഴിയുന്നവര്‍ ഭയപ്പെടുന്നില്ല. അവര്‍ നല്ല മനുഷ്യരായി മാറിയതായി കാണാം. അതുകൊണ്ടുതന്നെയാണ് തടവുകാരോട് മനുഷ്യത്വപരമായ പെരുമാറ്റം ആവശ്യമാണെന്നു പറയുന്നത്. മോഷ്ടാക്കളോടുള്ള സമീപനമല്ല ഇതര തടവുകാരോട് ജയിലധികാരികള്‍ക്കുള്ളത്. അവരില്‍ പലരും ജയിലധികാരികളെ സഹായിക്കുന്നവരും അവരുമായി സഹകരിക്കുന്നവരുമാണ്. ജയിലില്‍നിന്ന് പാചകംചെയ്ത ചപ്പാത്തിയും പുട്ടും കറിയുമൊക്കെ ഇപ്പോള്‍ ജയിലിനു പുറത്ത് വിറ്റഴിക്കാറുണ്ട്. അതിന് ധാരാളം ആവശ്യക്കാരുമുണ്ട്. 1957ല്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ജയില്‍മന്ത്രിയായിരുന്ന കാലത്താണ് കേരളത്തില്‍ ജയില്‍പരിഷ്കരണം തുടങ്ങിവച്ചത്. കൊല്ലാനുപയോഗിച്ച മാരകായുധം മണ്ണില്‍ കൃഷിചെയ്യാനുപയോഗിച്ചപ്പോള്‍ നല്ല വിളയുണ്ടായതും അത് കൊയ്തെടുത്തതിലുള്ള സന്തോഷവും കൊലപാതകികള്‍ അനുഭവിച്ചറിയുമ്പോള്‍ മനസ്സില്‍ മാറ്റമുണ്ടാകുക സ്വാഭാവികമാണ്. ഇങ്ങനെ മനസ്സ് മാറാനുള്ള അവസരം കുറ്റവാളികള്‍ക്ക് നിഷേധിക്കരുതെന്ന ചിന്ത സംസ്കാരമുള്ള മനുഷ്യന്റേതാണ്; പരിഷ്കൃത സമൂഹത്തിന്റേതാണ്. കുറ്റവാളികള്‍ ജയിലിനകത്ത് ജോലിചെയ്ത് കൂലിവാങ്ങി കുടുംബത്തിലെത്തിക്കുമ്പോള്‍ അവര്‍ പുതിയ മനുഷ്യരായിമാറുകയാണ്. അതിന് അവരോടുള്ള പെരുമാറ്റത്തിലും സമീപനത്തിലും അടിസ്ഥാനപരമായ മാറ്റം വരണം.

കുറ്റവാളികളെ തുറന്ന ജയിലിലേക്കയക്കുന്നതും അവര്‍ നല്ല മനുഷ്യരായി ജയിലില്‍നിന്ന് പുറത്തുവരാനാണ്. അവരുടെ തുടര്‍ന്നുള്ള സേവനം കുടുംബത്തിനും സമൂഹത്തിനും ലഭിക്കാനാണ്. കോടിയേരി ബാലകൃഷ്ണന്‍ ജയില്‍വകുപ്പ് കൈകാര്യംചെയ്തപ്പോഴും തടവുകാരുടെ സൗകര്യം വര്‍ധിപ്പിക്കുകയും കൂലികൂട്ടുകയും ചെയ്തു. കുറ്റകൃത്യത്തോട് രോഷം തോന്നുമ്പോഴും കുറ്റവാളികളും മനുഷ്യരാണ് എന്ന സമീപനം വേണം. അതാണ് പരിഷ്കൃത സമൂഹം ആവശ്യപ്പെടുന്നത്. മാറ്റത്തോടൊപ്പം നമ്മളും മാറണം. പുതിയ സാഹചര്യം കണക്കിലെടുത്താണ് വധശിക്ഷ വേണ്ടെന്നുവയ്ക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയോഗം ആവശ്യപ്പെട്ടത്.

രാജ്യസ്നേഹികളും നിരപരാധികളും തൂക്കിലേറ്റപ്പെട്ടതും മറന്നുകൂടാ. കയ്യൂര്‍ സഖാക്കള്‍ തൂക്കിലേറ്റപ്പെട്ടത് ആരെയെങ്കിലും കൊന്നിട്ടല്ല. രാഷ്ട്രീയവിരോധമാണ് തൂക്കിലേറ്റാനുള്ള ഏകകാരണം. ഭഗത്സിങ് എന്ന രാജ്യസ്നേഹിയാണ് തൂക്കിലേറ്റപ്പെട്ട മറ്റൊരു രക്തസാക്ഷി. സദ്ദാംഹുസൈന്‍ തൂക്കിലേറ്റപ്പെട്ടത് അമേരിക്കന്‍ സാമ്രാജ്യത്വശക്തികളുടെ സ്വാര്‍ഥമോഹംകൊണ്ടുമാത്രമാണ്. 1886 മെയ് മൂന്നിനും നാലിനും എട്ടു സഖാക്കളെ വെടിവച്ചുകൊന്നു. മറ്റു നാലുപേരെ തൂക്കിലേറ്റി. അവര്‍ തികച്ചും നിരപരാധികളായിരുന്നു. കണ്ണൂരില്‍ ഒരു വധക്കേസില്‍ അഞ്ചു സഖാക്കളെ വധശിക്ഷയ്ക്ക് വിധേയരാക്കാന്‍ കോടതി വിധിച്ചു. സുപ്രീംകോടതി അവരെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കി. കെ പി ആറിനെ വധശിക്ഷയ്ക്ക് വിധിച്ചതാണ്. തൂക്കുമരത്തില്‍നിന്ന് രക്ഷപ്പെട്ടതാണ്. 97 രാജ്യങ്ങളില്‍ വേണ്ടെന്നു തീരുമാനിച്ച വധശിക്ഷ ഇന്ത്യയിലും വേണ്ടെന്നുവയ്ക്കണമെന്നാണ് സിസി ആവശ്യപ്പെട്ടത്. ഈ വിഷയം പുതിയതല്ല. നിരവധി നിയമജ്ഞരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. ഈ വിഷയം വ്യാപകമായ ചര്‍ച്ചയ്ക്ക് വിധേയമാക്കണം. ജനങ്ങളെ ബോധ്യപ്പെടുത്തണം. നിയമത്തില്‍ മാറ്റംവരുത്തി വധശിക്ഷ വേണ്ടെന്നുവയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ചില ക്രൂരകൃത്യങ്ങളില്‍ മരണംവരെ ജയില്‍ശിക്ഷ വിധിക്കുന്നതായിരിക്കും ശരി.

*
ദേശാഭിമാനി മുഖപ്രസംഗം 15 മേയ് 2013