Tuesday, April 14, 2009

ഇടതുപക്ഷത്തെ വിജയിപ്പിക്കുക

മതനിരപേക്ഷത സംരക്ഷിക്കാനും ഇന്ത്യയെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അടിയറവയ്ക്കുന്നതിനെ ചെറുക്കുന്നതിനും ഇടതുപക്ഷത്തിന് വോട്ടുചെയ്യാന്‍ രാജ്യത്തെ പ്രമുഖ ചിന്തകരും ധിഷണാശാലികളും ആഹ്വാനം ചെയ്തു. ഇടതുപക്ഷസ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ ഭാഗധേയം മാറ്റിയെഴുതുന്നതിന് സഹായിക്കുകയാണ് ചെയ്യുന്നത്. യുപിഎ സര്‍ക്കാരിന്റെ സമ്പന്നാഭിമുഖ്യ നയങ്ങളെ ചെറുത്ത് ഇന്ത്യയിലെ ദരിദ്രരുടെയും ഇടത്തരക്കാരുടെയും താല്‍പ്പര്യം കാത്തത് ഇടതുപക്ഷത്തിന്റെ ഇടപെടലുകളാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

ഇര്‍ഫാന്‍ ഹബീബ് (പ്രമുഖ ചരിത്രകാരന്‍, അലിഗഢ് മുസ്ളിം യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ എമിറെറ്റസ്)

സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പരമാവധി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കേണ്ടത് ദരിദ്രരുടെയും തൊഴിലാളികളുടെയും ഇടത്തരക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അനിവാര്യമായിരിക്കയാണ്. ജനങ്ങളുടെ ചെലവില്‍ വന്‍കിട വ്യവസായികള്‍ക്ക് തടിച്ചുകൊഴുക്കാന്‍ അവസരമൊരുക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ നീക്കങ്ങള്‍ തടഞ്ഞത് ഇടതുപക്ഷമാണ്. ഇന്ത്യന്‍ വിദേശനയം അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അടിയറവയ്ക്കാനും ഇസ്രയേലുമായി അടുക്കാനുമുള്ള നീക്കത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയതും ന്യൂനപക്ഷങ്ങള്‍, ദളിതര്‍, സ്ത്രീകള്‍ എന്നിവരുടെ താല്‍പ്പര്യത്തിനുവേണ്ടി ശക്തമായി നിലകൊണ്ടതും ഇടതുപക്ഷമാണ്.

പ്രൊഫ. പ്രഭാത് പട്നായിക് (സാമ്പത്തിക ശാസ്ത്രജ്ഞന്‍, കേരള ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍)

നിരവധി ശതകോടീശ്വരന്മാരെ സൃഷ്ടിക്കുന്ന ഇന്ത്യയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന സ്ഥിതി മാറ്റാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ. കാര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതി സൃഷ്ടിച്ചത് കോണ്‍ഗ്രസിന്റെ സാമ്പത്തികനയങ്ങളാണ്. ബിജെപിയാകട്ടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്നു. നൂറുകണക്കിന് ജാതികളും പലവിധ ചൂഷണങ്ങളുമുള്ള ഈ രാജ്യത്തെ മാറ്റിമറിക്കേണ്ടതുണ്ട്.

ഐജാസ് അഹമ്മദ് (രാഷ്ട്രീയ നിരീക്ഷകന്‍, എഴുത്തുകാരന്‍)

തൊഴില്‍ ഇല്ലാതാക്കുന്ന വികസനം കോണ്‍ഗ്രസിന്റെ നവലിബറല്‍ സാമ്പത്തികനയങ്ങളുടെ ഫലമാണ്. കോണ്‍ഗ്രസ് ആവിഷ്കരിച്ച ഈ നയം ബിജെപിയും പിന്തുടര്‍ന്നു. 2004ല്‍ അധികാരമേറിയ യുപിഎ സര്‍ക്കാര്‍ ഇത് തുടരുകയാണുണ്ടായത്. ഇടതുപക്ഷത്തെ വിജയിപ്പിച്ചില്ലെങ്കില്‍ അമേരിക്കയിലും ബ്രിട്ടണിലും ഉണ്ടായ സാമ്പത്തികപ്രതിസന്ധി അതിലും രൂക്ഷമായ തോതില്‍ ഭാവിയില്‍ ഇന്ത്യയിലുമുണ്ടാകും.



സയിദ് മിര്‍സ(സംവിധായകന്‍)


സ്വാതന്ത്ര്യപൂര്‍വകാലത്തും സ്വാതന്ത്ര്യാനന്തരവും മതനിരപേക്ഷമൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇടതുപക്ഷം നിര്‍ണായകപങ്കാണ് വഹിച്ചത്. ഇടതുപക്ഷം ദുര്‍ബലമാകുന്നത് വര്‍ഗീയ ശക്തികള്‍ ശക്തിപ്പെടാന്‍ ഇടയാക്കുമെന്നത് മുന്നില്‍ക്കണ്ട് ജനങ്ങള്‍ പരമാവധി ഇടതുപക്ഷസ്ഥാനാര്‍ഥികളെ വിജയിപ്പിക്കണം.


പ്രൊഫ. ജയതി ഘോഷ് (സാമ്പത്തിക ശാസ്ത്രജ്ഞ, ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി അധ്യാപിക)



തൊഴിലാളികളുടെയും കര്‍ഷകരുടെയും വിദ്യാര്‍ഥികളുടെയും താല്‍പ്പര്യം സംരക്ഷിക്കുന്നവരെയാകണം അധികാരത്തിലേറ്റേണ്ടത്. നവലിബറല്‍ നയങ്ങള്‍ തുടരുന്ന കോണ്‍ഗ്രസിനെയും വിദ്വേഷപ്രചാരകരായ ബിജെപിയെയും പുറന്തള്ളാന്‍ ഇടതുപക്ഷത്തെ വിജയിപ്പിക്കണം.



സി പി ചന്ദ്രശേഖര്‍ (സാമ്പത്തിക ശാസ്ത്രജ്ഞന്‍, ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി അധ്യാപകന്‍)

ദീര്‍ഘകാലം അധികാരത്തില്‍നിന്ന് പുറന്തള്ളപ്പെടാന്‍ കാരണമായത് തങ്ങളുടെ നയങ്ങളാണെന്ന് സമ്മതിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല, സമ്പന്നരെ സഹായിക്കുന്ന സാമ്പത്തികനയത്തില്‍ നിന്നും പാപ്പരായ സാമൂഹ്യനയത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ജനങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഈ രണ്ടു ശക്തികളെയും പരാജയപ്പെടുത്താന്‍ ഇടതുപക്ഷത്തിന്റെ വന്‍വിജയം അനിവാര്യമാണ്.



ഷംഷാദ് ഹുസൈന്‍ (ചിത്രകാരന്‍ എം എഫ് ഹുസൈന്റെ മകന്‍)

സാംസ്കാരിക ദേശീയതയുടെ പേരില്‍ ഫാസിസ്റ്റുകള്‍ കലാകാരന്മാരെ ആക്രമിച്ചപ്പോള്‍ ആവിഷ്കാരസ്വാതന്ത്യ്രത്തിനുവേണ്ടി ശക്തമായി നിലകൊണ്ടത് ഇടതുപക്ഷമാണ്. കലാകാരന്മാര്‍ക്ക് ആപത്തു നേരിട്ടപ്പോള്‍ എക്കാലവും തുണയായത് ഇടതുപക്ഷമാണ്. എല്ലാ കലാകാരന്മാരും ഇടതുപക്ഷത്തെ പിന്തുണയ്ക്കണം.

എം കെ റയ്ന (നാടകപ്രവര്‍ത്തകന്‍)



ഗുജറാത്തിലും ഒറീസയിലും സാക്ഷിയായ ഫാസിസ്റ്റ് ശക്തികളുടെ ഭീഷണിയും സാമ്രാജ്യത്വപക്ഷപാതിത്വവും ചെറുക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ.



വിജയ് പ്രഷാദ് (ലണ്ടനിലെ ട്രിനിറ്റി കോളേജിലെ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് വിഭാഗത്തിലെ പ്രൊഫസര്‍)

സമ്പന്നരെ സഹായിക്കുന്ന സാമ്പത്തികനയത്തിനെതിരെ സമരം ചെയ്തതിന്റെ ഫലമായാണ് ഓരോ ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തും ഇടതുപക്ഷം അധികാരത്തിലേറിയത്. ഇത്തവണ ഇന്ത്യയുടെ ഊഴമാണ്. ഭാവിക്കുവേണ്ടി നിലനില്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണ്.

4 comments:

വര്‍ക്കേഴ്സ് ഫോറം said...

മതനിരപേക്ഷത സംരക്ഷിക്കാനും ഇന്ത്യയെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അടിയറവയ്ക്കുന്നതിനെ ചെറുക്കുന്നതിനും ഇടതുപക്ഷത്തിന് വോട്ടുചെയ്യാന്‍ രാജ്യത്തെ പ്രമുഖ ചിന്തകരും ധിഷണാശാലികളും ആഹ്വാനം ചെയ്തു. ഇടതുപക്ഷസ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ ഭാഗധേയം മാറ്റിയെഴുതുന്നതിന് സഹായിക്കുകയാണ് ചെയ്യുന്നത്. യുപിഎ സര്‍ക്കാരിന്റെ സമ്പന്നാഭിമുഖ്യ നയങ്ങളെ ചെറുത്ത് ഇന്ത്യയിലെ ദരിദ്രരുടെയും ഇടത്തരക്കാരുടെയും താല്‍പ്പര്യം കാത്തത് ഇടതുപക്ഷത്തിന്റെ ഇടപെടലുകളാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

Anonymous said...

എന്തിനാ അണ്ണനമാരെ, എന്തായാലും ഡല്‍ഹിയില്‍ ചെന്ന് സോണിയായ്ക്കു വേണ്ടി കൈ പൊക്കാനല്ലേ അതി വലതു പക്ഷക്കാര്‍ തന്നെയല്ലേ നല്ലത്

ശേഖരന്‍ said...

ഞങ്ങള്‍ വിജയിപ്പിച്ചു തരാം.!!! മദനി, രാമന്‍ പിള്ള, സി.പി.എം കൂട്ടുകെട്ട് ജയിക്കട്ടെ.

Anonymous said...

ദല്ഹിയില്‍ ഇടതുപക്ഷം ചെയ്യുന്ന കാര്യങ്ങളെക്കുരിച്ചു വലിയ പരാതിയില്ല.
പക്ഷേ, താഴേകിടയില് നിങ്ങ ചെയ്യുന്നതെന്താണ്. പവപ്പെട്ടവന്റെയും പണിയെടുക്കുന്നവന്റെയും അത്താണിയാവേണ്ട പാറ്ടി ഇന്നു മാഫിയകളുടെയും അവസരവാദികളുടെയും പിടിയിലാണ്. കേരളത്തിലെ മണല്‍മാഫിയയേയും വസ്തു മാഫിയയേയും സമ്രക്ഷിക്കുന്നതില്‍ പാര്‍ടിക്കു വലിയ പങ്കുണ്ട്. എറണാകുളത്തെ അന്യ സമ്സ്താന തൊഴിലാളികളെ ചൂഷണം ചെയ്യുന്നതില്‍ എല്ലവരേയും പോലെ CITU വും ഉണ്ടായിരുന്നു. വര്‍ഗീയ ശക്തികളുമായി കൂട്ടു കൂടി എങ്ങനെയെങ്കിലും ജയിച്ചാല്‍ മതി എന്ന നിലക്കുള്ല ഈ പോക്ക് സരിയല്ല.