Wednesday, June 30, 2010

ജമാഅത്തിന്റേത് മത പരിത്യാഗം

ഇസ്ളാം രണ്ടുതരം രാഷ്‌ട്രവ്യവസ്ഥകളെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. ഒന്ന് വിശ്വാസ സ്വാതന്ത്ര്യവും ജനക്ഷേമവും നടപ്പാക്കുന്ന രാഷ്‌ട്രം (ദാറുല്‍ ഇസ്ളാം); രണ്ട്: വിശ്വാസ സ്വാതന്ത്ര്യം ഹനിക്കുകയും ജനക്ഷേമത്തിന് എതിരു നില്‍ക്കുകയും ചെയ്യുന്ന രാഷ്‌ട്രം (ദാറുല്‍ ഹര്‍ബ്). ദാറുല്‍ ഇസ്ളാം എന്നതുകൊണ്ട് ഇസ്ളാമിന്റെ തത്വങ്ങള്‍ക്കനുസരിച്ചു മാത്രം ഭരിക്കുന്ന രാജ്യമെന്നോ മുസ്ളിങ്ങള്‍ ഭരിക്കുന്ന രാജ്യമെന്നോ അര്‍ഥമില്ല. ദാറുല്‍ ഹര്‍ബിന് മുസ്ളിങ്ങളല്ലാത്തവര്‍ ഭരിക്കുന്ന രാജ്യമെന്നും അര്‍ഥമില്ല. സ്വേച്ഛാധിപത്യവും സാമ്രാജ്യത്വവും ആരുടെ ഭാഗത്തുനിന്നായാലും ആ രാജ്യം സ്വാഭാവികമായും ദാറുല്‍ ഹര്‍ബായി (യുദ്ധഭൂമി) മാറും. യുദ്ധഭൂമിയിലെ ശത്രു അശുദ്ധമാ(നജസ് )ണ്. ഇവര്‍ അക്രമം നിര്‍ത്തി സമാധാനം സ്ഥാപിക്കുംവരെയോ ശത്രു കീഴടങ്ങുംവരെയോ യുദ്ധം ചെയ്യാനാണ് മതം നിര്‍ദേശിക്കുന്നത്.

അതേസമയം ഭരണം മതസ്വാതന്ത്ര്യവും ജനക്ഷേമവും ലാക്കാക്കുമ്പോള്‍ ആ രാജ്യം ഇസ്ളാമിക രാജ്യമാവും(ദാറുല്‍ ഇസ്ളാം). ഇസ്ളാമിക രാജ്യം ഭരിക്കുന്നവര്‍ ഏത് മതക്കാരനാണെന്നതോ അവിടെ രാജ ഭരണമെന്നതോ, ജനാധിപത്യമെന്നതോ പ്രശ്‌നമല്ല. അതു കൊണ്ടാണ് ഹിന്ദുധര്‍മമനുസരിച്ച് രാജ്യം ഭരിച്ച സാമൂതിരിയുടെ രാജ്യത്തെ മുസ്ളിം മതപ്രബോധകര്‍ ഇസ്ളാം രാജ്യം എന്ന് വിളിച്ചത്. കേരളത്തില്‍ മുസ്ളിം നവോത്ഥാനം കുറിച്ച ശൈഖ് സൈനുദീന്‍ മഖ്‌ദൂം സാമൂതിരിയുടെ നാടിന് ദാറുല്‍ ഇസ്ളാം (ഇസ്ളാമിക രാജ്യം) എന്നാണ് തന്റെ ചരിത്രകൃതിയായ തുഹ്ഫതുല്‍ മുജാഹിദീനില്‍ പേര് നല്‍കിയത്. യൂറോപ്യന്‍ അധിനിവേശം വന്നപ്പോള്‍ അതിനെതിരെ മുസ്ളിങ്ങളെ യുദ്ധത്തിന് പ്രേരിപ്പിച്ചത് സാമ്രാജ്യത്വത്തെയും മുതലാളിത്തത്തെയും അംഗീകരിക്കരുതെന്ന ഇസ്ളാമിക നിര്‍ദേശത്തിന്റെ ഭാഗമായാണ്. ക്ഷേമരാഷ്‌ട്രം മുസ്ളിങ്ങള്‍ക്ക് സ്വരാജ്യമാണ്. രാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗവുമാണ്. ഈ നിയമങ്ങളെയൊക്കെ കാറ്റില്‍ പറത്തിയാണ് ലോകത്ത് ഇസ്ളാമിസ്റുകളെന്ന പേരില്‍ രൂപംകൊണ്ട ഇഖ്വാനുല്‍ മുസ്ളിമുന്‍, ജമാഅത്തെ ഇസ്ളാമി തുടങ്ങിയ സംഘടനകള്‍ പ്രവര്‍ത്തിച്ചത്.

അധിനിവേശ ശക്തികള്‍ക്കെതിരെ മുസ്ളിം പോരാട്ട പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടു വന്നപ്പോള്‍ ഇവയെ പരാജയപ്പെടുത്താന്‍ മുസ്ളിങ്ങളെത്തന്നെ ഉപയോഗപ്പെടുത്തുന്ന തന്ത്രമാണ് യൂറോപ്യന്‍ ശക്തികള്‍ ആവിഷ്‌ക്കരിച്ചത്. ഇതിന് സിഐഎ ശക്തമായി പിടിമുറുക്കുകയും ചെയ്‌തു. അറബ് ദേശീയത ഉയര്‍ത്തിപ്പിടിച്ച് ഈജിപ്‌തിലും ഇറാഖിലുമൊക്കെ ഉയര്‍ന്നു വന്ന ഭരണകൂടങ്ങള്‍ സാമ്രാജ്യത്വ അച്ചുതണ്ടിനെതിരെ ശക്തി പ്രാപിക്കുകയും കമ്യൂണിസ്‌റ്റ് ചേരിയിലേക്ക് പോവുകയും ചെയ്‌തപ്പോള്‍ ഇവര്‍ക്കെതിരെ ചില മതപണ്ഡിതന്മാരെത്തന്നെ രംഗത്തിറക്കുകയാണ് കൊളോണിയന്‍ ശക്തികള്‍ ചെയ്‌തത്. ദേശീയതയും സോഷ്യലിസവും ഉയര്‍ത്തിപ്പിടിച്ച മുസ്ളിം നേതാക്കളെ ഇസ്ളാം വിരോധികളായി മുദ്രകുത്തുകയും ഇവര്‍ക്കെതിരെ വാളെടുക്കാന്‍ ആജ്ഞാപിച്ചുകൊണ്ട് ജിഹാദിന് ദുര്‍വ്യാഖ്യാനങ്ങള്‍ പടയ്‌ക്കുകയുംചെയ്‌തു. ഇങ്ങനെ മുസ്ളിങ്ങള്‍ക്കിടയില്‍ത്തന്നെ ഭിന്നിപ്പ് സൃഷ്‌ടിച്ച് ഇസ്ളാമിസ്‌റ്റുകള്‍ സാമ്രാജ്യത്വത്തെ കൈയയച്ച് സഹായിച്ചു.

സാമ്രാജ്യത്വത്തിന്റെ തണലില്‍ വളര്‍ന്ന ഈ തീവ്ര സംഘടനകള്‍ ദേശീയ നേതാക്കളെ വധിച്ചു. തങ്ങളുടെ ഹിതത്തിന് അനുകൂലിക്കാത്ത പാരമ്പര്യ പണ്ഡിതരെയും ഇവര്‍ ഹനിച്ചു. ഈജിപ്‌തില്‍ പിറന്ന ഇഖ്വാനുല്‍ മുസ്ളിമുനാണ് ഈ ഇനത്തില്‍ നാം കേള്‍ക്കുന്ന ആദ്യത്തെ ഇസ്ളാമിസ്‌റ്റുകള്‍. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പിറന്ന ജമാഅത്തെ ഇസ്ളാമി ഇഖ്വാന്റെ പ്രചോദനത്തില്‍ പിറന്ന സംഘടനയാണ്. ഇസ്ളാമിന്റെ വേഷമണിയുകയും, ഇസ്ളാം കാര്യങ്ങളനുഷ്‌ഠിക്കുകയും ചെയ്‌തുകൊണ്ട് സാധാരണ മുസ്ളിങ്ങളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യാനാണ് ഇവര്‍ ശ്രമിച്ചത്. അഹ്‌മദിസം, അല്‍ ഖായ്‌ദ, താലിബാന്‍, സിമി, ലഷ്‌കര്‍ ഇ തോയ്‌ബ തുടങ്ങിയ സംഘടനകള്‍ ഏറെക്കുറെ ജമാഅത്ത് സ്ഥാപകനായ മൌദൂദി സാഹിബിന്റെ വീക്ഷണങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. പല മെയ്യാണെങ്കിലും ഇവരൊറ്റക്കരളാണ്. ഇവര്‍ സാമ്രാജ്യത്വ ശക്തികളുടെ ജീവനാണ്. ഇവര്‍ക്ക് പാലും പഴവും നല്‍കുന്നത് സാമ്രാജ്യത്വമാണ്. ഇവരുപയോഗിക്കുന്നത് ഇസ്രയേലിന്റെയും അമേരിക്കയുടെയും കാലഹരണപ്പെട്ട ആയുധങ്ങളാണ്. ഇവരൊക്കെ പൊരുതിപ്പഠിച്ചത് മുസ്ളിം രാജ്യങ്ങളോടോ പരമ്പരാഗത മുസ്ളിം വിഭാഗങ്ങളോടോ യുദ്ധം ചെയ്‌തുകൊണ്ടാണ്; പൊതുശത്രുവായ സാമ്രാജ്യത്വത്തോടല്ല. സാമ്രാജ്യത്വ വിരോധം അവര്‍ക്ക് ആളെക്കൂട്ടാനുള്ള ഉപാധിമാത്രമാണ്.

ഇസ്ളാമിന്റെ ആധ്യാത്മികത അവഗണിച്ച് വേദവചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്‌ത് ഒരു രാഷ്‌ട്രീയശക്തിയാക്കി മതത്തെ പരിവര്‍ത്തിപ്പിച്ച് മതത്തിന്റെ അന്തസ്സത്ത തകര്‍ക്കുന്ന നടപടികളാണ് ഇസ്ളാമിസ്‌റ്റുകളെന്നറിയപ്പെടുന്ന ഇഖ്വാനും ജമാഅത്തും ചെയ്യുന്നത്. ഇവരുടെ സാഹിത്യങ്ങളും വ്യാഖ്യാനങ്ങളുമാണ് ഇന്നറിയപ്പെടുന്ന മിക്ക മുസ്ളിം ഭീകര വാദ സംഘടനകളുടെയും ആയുധം. ആധ്യാത്മിക പ്രസ്ഥാനമായ സൂഫിസത്തെ എതിര്‍ക്കുന്നതില്‍ ഈ വിഭാഗങ്ങള്‍ ഒറ്റക്കെട്ടാണ്. കള്‍ച്ചറല്‍ ഇസ്ളാമിനെയും ഇവര്‍ക്ക് കണ്ടുകൂടാ. വിവിധ നാടുകളില്‍ മുസ്ളിം ജനവിഭാഗങ്ങളും ആധ്യാത്മിക നേതാക്കളും വളര്‍ത്തിയെടുത്ത സമന്വയ സംസ്‌ക്കാരത്തെ ഇവര്‍ തെല്ലും അംഗീകരിക്കുന്നില്ല. പാരമ്പര്യ മതവിഭാഗങ്ങളെ ഇവര്‍ നരകത്തിന്റെ ആളുകളായി ചിത്രീകരിക്കുകയാണ്.

അല്‍ ജിഹാദു ഫില്‍ ഇസ്ളാം (ഇസ്ളാമിലെ ജിഹാദ് ) എന്ന കൃതിയിലൂടെയാണ് ജമാഅത്തെ ഇസ്ളാമിയുടെ സ്ഥാപകനായ മൌദൂദി തന്റെ തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഈജിപ്‌തിലെ ഇഖ്വാനുല്‍ മുസ്ളിമുന്‍ പ്രസ്ഥാനത്തിന്റെ ശില്‍പ്പി ഹസനുല്‍ ബന്നായുടെ ചിന്തകള്‍ക്ക് ചുവടൊപ്പിച്ചുകൊണ്ടാണ് മൌദൂദി ഈ കൃതി രചിക്കുന്നത്.

"ഇസ്ളാമിന്റെ ആശയങ്ങള്‍ സ്വീകരിക്കാത്ത എല്ലാ സര്‍ക്കാരുകളെയും സ്റ്റേറ്റുകളെയും ഇല്ലാതാക്കാനാണ് ഇസ്ളാം ആഗ്രഹിക്കുന്നത്. ഇസ്ളാമിനു വേണ്ടത് ഈ ഭൂമി മുഴുവനുമാണ്. ഒരു ഭാഗം മാത്രമല്ല. ഈ ഗ്രഹം മുഴുവനുമാണ്. ഇതിനുവേണ്ടി എല്ലാ ശക്തികളെയും ഉപയോഗപ്പെടുത്തുന്നതിനാണ് ജിഹാദ് എന്ന് പറയുന്നത്. ജനങ്ങളുടെ വീക്ഷണങ്ങളെ മാറ്റിയെടുത്ത് അവരില്‍ ബുദ്ധിപരവും മാനസികവുമായ വിപ്ളവത്തിന്റെ തീപ്പൊരിയുണ്ടാക്കുന്നതും ജിഹാദാണ്. പഴയ സ്വേച്‌ഛാധിപത്യ വ്യവസ്ഥിതി തകര്‍ക്കുകയും വാളിന്റെ ശക്തികൊണ്ട് ഒരു പുതിയ ക്രമം സൃഷ്ടിക്കുകയും ചെയ്യുന്നതും ജിഹാദാണ്. അതിനുവേണ്ടി പണം ഉപയോഗിക്കുന്നതും ശക്തി പ്രയോഗിക്കുന്നതും ജിഹാദ് തന്നെ.''(അല്‍ ജിഹാദു ഫില്‍ ഇസ്ളാം).

യുദ്ധഭൂമിയില്‍ പ്രയോഗിക്കാന്‍വേണ്ടി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ വചനങ്ങളാക്കെ തന്റെ ജിഹാദിനു വേണ്ടി മൌദൂദി പ്രയോഗിക്കുന്നു. പ്രവാചക വചനങ്ങളും ഇപ്രകാരം പ്രയോഗിച്ച് തന്റെ തീവ്രവാദങ്ങള്‍ക്ക് വളം നല്‍കുന്നു. ചരിത്ര വസ്‌തുതകളെ അദ്ദേഹം വെടക്കാക്കി തനിക്കാക്കുകയാണ്. തന്റെ യുദ്ധക്കൊതിക്കു വേണ്ടി മതത്തെ ദുര്‍വ്യാഖ്യാനം ചെയ്‌തതും ജനാധിപത്യവ്യവസ്ഥയെ തള്ളിയതും ഭൂരിപക്ഷ മതപണ്ഡിതന്‍മാരുടെയും എതിര്‍പ്പിന് കാരണമായി.

എല്ലാ വിശ്വാസങ്ങളെയും സംരക്ഷിക്കുകയും ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുകയും ചെയ്യുന്ന ജനാധിപത്യ വ്യവസ്ഥിതിയെ അംഗീകരിക്കാത്ത മൌദൂദി സാഹിബിന്റെ നീക്കങ്ങളെ അക്കാലത്തെ മതപണ്ഡിതന്മാര്‍ ശക്തമായി വിമര്‍ശിച്ചു. മത പണ്ഡിത സഭയായ ജംഇയ്യത്തേ ഉലമായെ ഹിന്ദ് മൌദൂദിയെ മത പരിത്യാഗിയായി പ്രഖ്യാപിച്ചു. ജംഇയ്യത്തിന്റെ പ്രസിഡന്റായ മൌലാനാ ഹുസൈന്‍ അഹ്മദ് മഅ്ദനി പറഞ്ഞു:

"ദൈവീകമായ സൂത്രങ്ങളിലൂടെ എഴുതിയതാണെങ്കിലും മത പരിത്യാഗപരവും മതവിരുദ്ധവുമാണ് മൌദൂദിയുടെ അഭിപ്രായങ്ങള്‍. സാധാരണ വായനക്കാര്‍ ഈ കെണികള്‍ കണ്ടുകൊള്ളണമെന്നില്ല. തത്ഫലമായി പ്രവാചകന്‍ കൊണ്ടുവന്ന ഇസ്ളാം അക്രമപരമാണെന്ന് ജനങ്ങള്‍ വിചാരിച്ചു പോവുന്നു.''(മൌദൂദി സാഹിബ്; അകാബിറേ ഉമ്മത്ത് കീ നസര്‍ മെം)

മുസ്ളിംലോകം സര്‍വാത്മനാ ആദരിക്കുന്ന ഇന്ത്യയിലെ മുസ്ളിം പണ്ഡിതന്‍ മൌലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയും ഇതേ അഭിപ്രായംതന്നെയാണ് ജമാഅത്തിനെക്കുറിച്ച് പറഞ്ഞത്. മൌദൂദി തന്റെ രാഷ്‌ട്രീയ അജന്‍ഡ നടപ്പാക്കാന്‍ ഇസ്ളാമിക പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് ഉര്‍ദു പുസ്‌തകമായ അസ്റേ ഹാസിര്‍ മെം ദീന്‍ കി തഫ്‌ഹിം ഒ തശ്രീഹ് എന്ന കൃതിയില്‍ നദ്‌വി സാഹിബ് പറയുന്നു. ഇസ്ളാം ഒരു രാഷ്‌ട്രീയ പ്രോഗ്രാമിനപ്പുറം ഒന്നുമല്ലെന്നാണ് മൌദൂദി പ്രചരിപ്പിക്കുന്നത്. "മതം, ദീന്‍, ആരാധന, അല്ലാഹു എന്നീ സംജ്ഞകളെയൊക്കെ മൌദൂദി കേവലം രാഷ്‌ട്രീയ വല്‍ക്കരിച്ചരിക്കയാണ്.'' ഇസ്ളാമിന്റെ ലക്ഷ്യം ഭരണം സ്ഥാപിക്കയാണെന്ന മൌദൂദിയുടെ പ്രചാരണം പ്രവാചകത്വ പദവിയെത്തന്നെ ദുര്‍വ്യാഖ്യാനം ചെയ്യലാണെന്നും നദ്‌വി.

സ്വാതന്ത്ര്യവേളയില്‍ ഇന്ത്യയുടെ ഭരണഘടനയ്‌ക്കും സര്‍ക്കാരിനും എതിരായ നിലപാടാണ് മൌദൂദി സ്വീകരിച്ചത്. ദൈവീക ഭരണമല്ലാത്തതുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിക്കരുതെന്നാണ് അദ്ദേഹം അനുയായികളെ ഉപദേശിച്ചത്. എന്നാല്‍, പാകിസ്ഥാനില്‍ അദ്ദേഹം കുറെക്കൂടി തീവ്രമായ നിലപാട് സ്വീകരിച്ചെന്നു മാത്രമല്ല; അവിടത്തെ അമുസ്ളിം വിഭാഗങ്ങളെ രണ്ടാം തരം പൌരന്മാരായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ കമീഷന്റെ മുമ്പില്‍ നിര്‍ദേശം വയ്‌ക്കുകയുംചെയ്‌തു. മുസ്ളിം പണ്ഡിതന്മാരും സര്‍ക്കാരും അദ്ദേഹത്തെ അവഗണിക്കുകയാണ് ചെയ്‌തത്.
പാകിസ്ഥാനിലെ രാഷ്‌ട്രീയത്തില്‍ സജീവ പങ്കാളിത്തം വഹിച്ച ജമാഅത്തെ ഇസ്ളാമി പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി ഭൂട്ടോയെ വധിക്കുന്നതില്‍ പങ്ക് വഹിച്ചത്രേ. എന്നാല്‍, ഇന്ത്യയില്‍ പ്രത്യക്ഷമായ നിലപാട് സ്വീകരിക്കാന്‍ ജമാഅത്ത് തയ്യാറായില്ല. മുസ്ളിങ്ങളില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പാണ് സംഘടനയ്‌ക്ക് നേരിടേണ്ടിവന്നത്. ഏതാണ്ട് എല്ലാ മുസ്ളിം സംഘടനകളും ജമാഅത്തിനെതിരാണ്. സാഹിത്യങ്ങളിലൂടെയാണ് കുറച്ചെങ്കിലും സമുദായത്തിനകത്ത് അവര്‍ വേരുറപ്പിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് തീവ്രവാദങ്ങളുടെ പേരില്‍ ആര്‍എസ്എസിനോടൊപ്പം ജമാഅത്തിനെയും ജയിലിലടച്ചപ്പോള്‍ ആര്‍എസ്എസുമായി ഒരുമിക്കുന്ന വിചിത്രമായ അവസ്ഥയാണ് നാം കണ്ടത്. ആര്‍എസ്എസ് പിന്തുണയ്‌ക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍വരെ ഇവരുടെ അഭ്യര്‍ഥന വന്നു.

തങ്ങളുടെ ശ്രമങ്ങളൊന്നും ഗുണംപിടിക്കാതെ പോയതുകൊണ്ടാണ് ഇത്രകാലം ഇസ്ളാമിക വിരുദ്ധമെന്ന് മുദ്ര കുത്തിയ ജനാധിപത്യ വ്യവസ്ഥിതിയോട് രാജിയാവാന്‍ അവര്‍ തീരുമാനിച്ചത്. തങ്ങളുടെ ലക്ഷ്യം സാധിക്കാന്‍ ഇതാണ് പോംവഴിയെന്നും അവര്‍ കണക്ക് കൂട്ടുന്നു. വോട്ട് ചെയ്യല്‍ ബഹുദൈവത്വവും നിഷിദ്ധവുമാണെന്ന് പറഞ്ഞവര്‍ പിന്നീട് മൂല്യംനോക്കി വോട്ട് ചെയ്യാമെന്നു പറഞ്ഞ് രാഷ്‌ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. തങ്ങളുടെ ആശയങ്ങള്‍ സമര്‍ഥമായി ജനങ്ങളിലെത്തിക്കാന്‍ ജമാഅത്തിന്റെ മേല്‍നോട്ടത്തില്‍ത്തന്നെ ദിനപത്രവും തുടങ്ങി. വൈകാരിക പ്രശ്‌നങ്ങളെടുത്തിട്ട് സമുദായത്തില്‍ ഇടം നേടാന്‍ അവര്‍ക്ക് സാധിക്കുകയുംചെയ്‌തു. പത്രം മതേതര മുഖം പ്രദര്‍ശിപ്പിക്കുകയും തങ്ങളുടെ അജന്‍ഡകള്‍ ഭംഗിയായി നടപ്പാക്കുകയുംചെയ്‌തു. രാഷ്‌ട്രീയത്തില്‍ നേരിട്ട് ഇടപെടാന്‍വേണ്ടി സോളിഡാരിറ്റി എന്ന സംഘടനയ്ക്ക് രൂപം നൽകി.ഒപ്പം മനുഷ്യാവകാശ പ്രസ്‌ഥാനങ്ങളെയും ദളിത് പ്രസ്‌ഥാനങ്ങളെയും കൂട്ടുപിടിച്ചു.സാമുദായിക പ്രശ്‌നങ്ങളിൽ ഇവർ അതിവേഗം ഇടപെട്ടു. മുസ്‌ലിം ലീഗിന്റെമേൽ മേൽക്കൈ നേടുക എന്ന ലക്ഷ്യം കൂടി ജമാ‍അത്തിനുണ്ടായിരുന്നു.മാധ്യമം പത്രം അവർക്ക് മതേതരത്വത്തിന്റെ മൂടുപടമിട്ടു കൊടുത്തു. യുഡി‌എഫിൽ ഇടം നേടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ജമാ‍അത്ത് അമീർ തങ്ങളുടെ ജനയിതാവായ മൌദൂദി സാഹിബിനെ തൽക്കാലത്തേക്ക് തള്ളിപ്പറഞ്ഞത്. ഇപ്പോൾ അവിടെയും ഇവിടെയുമില്ലാതെ ജമാ‍അത്ത് വായുവിൽ തൂങ്ങുകയാണ്. അതിനിടയ്‌ക്ക് തങ്ങളുടെ പൊയ്‌മുഖം വീണുപോകാതിരിക്കാൻ ജമാ‍അത്ത് നേതാക്കൾ മുഖം പൊത്തിപ്പിടിക്കുന്നതാണ് ഏറ്റവും ഒടുവിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്.


*****

ഹുസൈന്‍ രണ്ടത്താണി, കടപ്പാട് : ദേശാഭിമാനി

(എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ ഏഴാമത്തെ ലേഖനം)

അധിക വായനയ്‌ക്ക്

1. എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം
2. ജമാഅത്തെ ഇസ്ളാമിയും മുസ്ളിം ലീഗും
3. ജമാഅത്തെ ഇസ്ളാമിയുടെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രവും
4.രാഷ്‌ട്രീയ ഇസ്ളാമിന്റെ പലസ്‌തീന്‍പര്‍വം
5.ജമാ അത്തെ ഇസ്ളാമിയുടെ വികസനവിരോധവും വിപ്ളവവായാടിത്തവും
6.ജമാഅത്തും സംഘപരിവാറും ഒരേ നുകത്തില്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തങ്ങളുടെ ശ്രമങ്ങളൊന്നും ഗുണംപിടിക്കാതെ പോയതുകൊണ്ടാണ് ഇത്രകാലം ഇസ്ളാമിക വിരുദ്ധമെന്ന് മുദ്ര കുത്തിയ ജനാധിപത്യ വ്യവസ്ഥിതിയോട് രാജിയാവാന്‍ അവര്‍ തീരുമാനിച്ചത്. തങ്ങളുടെ ലക്ഷ്യം സാധിക്കാന്‍ ഇതാണ് പോംവഴിയെന്നും അവര്‍ കണക്ക് കൂട്ടുന്നു. വോട്ട് ചെയ്യല്‍ ബഹുദൈവത്വവും നിഷിദ്ധവുമാണെന്ന് പറഞ്ഞവര്‍ പിന്നീട് മൂല്യംനോക്കി വോട്ട് ചെയ്യാമെന്നു പറഞ്ഞ് രാഷ്‌ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. തങ്ങളുടെ ആശയങ്ങള്‍ സമര്‍ഥമായി ജനങ്ങളിലെത്തിക്കാന്‍ ജമാഅത്തിന്റെ മേല്‍നോട്ടത്തില്‍ത്തന്നെ ദിനപത്രവും തുടങ്ങി. വൈകാരിക പ്രശ്‌നങ്ങളെടുത്തിട്ട് സമുദായത്തില്‍ ഇടം നേടാന്‍ അവര്‍ക്ക് സാധിക്കുകയുംചെയ്‌തു. പത്രം മതേതര മുഖം പ്രദര്‍ശിപ്പിക്കുകയും തങ്ങളുടെ അജന്‍ഡകള്‍ ഭംഗിയായി നടപ്പാക്കുകയുംചെയ്‌തു. രാഷ്‌ട്രീയത്തില്‍ നേരിട്ട് ഇടപെടാന്‍വേണ്ടി സോളിഡാരിറ്റി എന്ന സംഘടനയ്ക്ക് രൂപം നൽകി.ഒപ്പം മനുഷ്യാവകാശ പ്രസ്‌ഥാനങ്ങളെയും ദളിത് പ്രസ്‌ഥാനങ്ങളെയും കൂട്ടുപിടിച്ചു.സാമുദായിക പ്രശ്‌നങ്ങളിൽ ഇവർ അതിവേഗം ഇടപെട്ടു. മുസ്‌ലിം ലീഗിന്റെമേൽ മേൽക്കൈ നേടുക എന്ന ലക്ഷ്യം കൂടി ജമാ‍അത്തിനുണ്ടായിരുന്നു.മാധ്യമം പത്രം അവർക്ക് മതേതരത്വത്തിന്റെ മൂടുപടമിട്ടു കൊടുത്തു. യുഡി‌എഫിൽ ഇടം നേടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ജമാ‍അത്ത് അമീർ തങ്ങളുടെ ജനയിതാവായ മൌദൂദി സാഹിബിനെ തൽക്കാലത്തേക്ക് തള്ളിപ്പറഞ്ഞത്. ഇപ്പോൾ അവിടെയും ഇവിടെയുമില്ലാതെ ജമാ‍അത്ത് വായുവിൽ തൂങ്ങുകയാണ്. അതിനിടയ്‌ക്ക് തങ്ങളുടെ പൊയ്‌മുഖം വീണുപോകാതിരിക്കാൻ ജമാ‍അത്ത് നേതാക്കൾ മുഖം പൊത്തിപ്പിടിക്കുന്നതാണ് ഏറ്റവും ഒടുവിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്.