Thursday, October 2, 2008

ഗാന്ധിജിയെ ഓര്‍മിക്കുമ്പോള്‍

ബുദ്ധനുശേഷം ഇന്ത്യ കണ്ട ഏറ്റവും മഹാനായ വ്യക്തി ആരാണെന്ന് ഇന്ത്യയുടെ പല ഭാഗത്തുമുളള വിദ്യാര്‍ഥികളോട് ഞാന്‍ പലപ്പോഴും ചോദിക്കുകയുണ്ടായിട്ടുണ്ട്. ഉത്തരത്തിന് ഒരിക്കലും കാത്തുനില്‍ക്കേണ്ടിവന്നിട്ടില്ല. എല്ലാവരുടെയും ഉത്തരം ഗാന്ധിജി എന്നുതന്നെയായിരുന്നു.

എന്തുകൊണ്ട് ഗാന്ധിജി എന്ന തുടര്‍ചോദ്യത്തിന് മറുപടി അത്രതന്നെ ഏകകണ്ഠവും വ്യക്തവുമായിരുന്നില്ല. ആഗോളവല്‍ക്കരണപ്രക്രിയയിലൂടെ മുതലാളിത്തസംസ്കാരത്തിന്റെ സ്വാധീനം കൊടികുത്തിവാഴുന്ന സമൂഹത്തില്‍ ജീവിക്കുന്ന കുട്ടികളാണ് ഇവരെല്ലാവരും. അവരുടെ ജീവിതം ഗാന്ധിജി നിഷ്കര്‍ഷിച്ച ലളിതമായ ജീവിതത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണുതാനും. അവര്‍ ജീവിക്കുന്ന സമൂഹത്തില്‍ ഗാന്ധിസത്തിന്റെ സ്വാധീനമില്ല, എങ്കിലും ഗാന്ധിജിയെ അവര്‍ ആരാധിക്കുന്നു.

ഗാന്ധിസം ഇന്ത്യന്‍ സമൂഹത്തിന് തികച്ചും അന്യമായി കഴിഞ്ഞിരിക്കുന്നെങ്കിലും ഗാന്ധിജി ജനമനസ്സുകളില്‍ ഇനിയും മായാതെതന്നെ കിടക്കുന്നു; ആദര്‍ശപരതയുടെ പ്രതീകമായി. ഇതൊരു വിരോധാഭാസമായി തോന്നാം. പക്ഷേ, ഗാന്ധിസം തിരസ്കരിച്ച സമൂഹം ഗാന്ധിജി എന്ന വ്യക്തിയോട് ആദരവ് പുലര്‍ത്തുന്നു എന്നര്‍ഥം. ഒരുപക്ഷേ, അതിനു കാരണം ഗാന്ധിജി പ്രതിനിധാനംചെയ്ത ആശയങ്ങളുടെ പ്രാധാന്യം പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ലെന്നതു മാത്രമല്ല, ധൃതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന ആഗോളസന്ദര്‍ഭത്തില്‍ അവയ്ക്ക് പ്രതിരോധസാധ്യതയുണ്ട് എന്നതുകൂടിയാണ്.

ആദര്‍ശങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍മാത്രമേ പ്രതിരോധം സാധ്യമാകുകയുളളൂ. ഗാന്ധിജിയുടെ ജീവിതം ഒരാദര്‍ശമാണ്. ആ ആദര്‍ശം പിന്തുടരുന്നവര്‍ ആരും ഒരുപക്ഷേ ഇന്ത്യയില്‍ ഉണ്ടാകുകയില്ല. ഗാന്ധിയനായി ഗാന്ധി മാത്രമാണല്ലോ ഉണ്ടായിരുന്നത്? പക്ഷേ, ആ ആദര്‍ശത്തിന്റെ മായാതെ കിടക്കുന്ന സാമൂഹ്യാവബോധമാണ് വിദ്യാര്‍ഥികളിലൂടെ പ്രകടമായതെന്ന് വ്യാഖ്യാനിക്കാവുന്നതാണ്.

ഗാന്ധിജിയുടെ ആദര്‍ശം നൈതികതയാണ്. സാമ്രാജ്യത്വത്തെ ചെറുക്കാന്‍ ഗാന്ധിജിക്ക് ശക്തിനല്‍കിയത് അതുതന്നെ. സാമ്രാജ്യത്വം എന്ന അധിനിവേശവ്യവസ്ഥ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ അനീതിയാണെന്ന് ഗാന്ധിജി വിശ്വസിച്ചു. നൈതികതയെ ആയുധമാക്കിക്കൊണ്ടു മാത്രമേ അതിനെ ചെറുക്കാന്‍ കഴികയുള്ളൂ എന്നതായിരുന്നു ഗാന്ധിജിയുടെ പരിപ്രേക്ഷ്യം. ദക്ഷിണാഫ്രിക്കയിലെ അനുഭവത്തിലൂടെ വളര്‍ത്തിയെടുത്ത ഈ ആശയം ശക്തമായ ഒരു സമരായുധമായി വളര്‍ത്തിയെടുത്തത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പല ഘട്ടങ്ങളിലും ഏറ്റെടുത്ത പരിപാടിയിലൂടെയാണ്. ഈ സമരത്തിന്റെ രൂപമായിരുന്നു സത്യഗ്രഹം. അതിലൂടെ സാമ്രാജ്യത്വത്തിന് മറ്റെങ്ങും നേരിടേണ്ടിവരാത്ത പ്രതിരോധമുറകളെയും ജനശക്തിയെയും അഭിമുഖീകരിക്കേണ്ടിവരുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ടിലുണ്ടായ ഏറ്റവും വലിയ ബഹുജനപ്രസ്ഥാനമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യസമരം. ഈ പ്രസ്ഥാനത്തിന്റെ നേതൃത്വം ഗാന്ധിജി ഏറ്റെടുക്കുന്നതോടുകൂടി അതിന്റെ സ്വഭാവത്തിലും പ്രവര്‍ത്തനത്തിലും അടിസ്ഥാനപരമായ മാറ്റമാണ് സംഭവിച്ചത്. ഇത് എങ്ങനെ, എന്തുകൊണ്ട് സാധ്യമായി എന്നത് വളരെയേറെ വിശകലനം ചെയ്യപ്പെട്ടിട്ടുളള പ്രശ്നമാണ്. കര്‍ഷകരും തൊഴിലാളികളും ഹിന്ദുക്കളും മുസ്ലിങ്ങളും ബ്രാഹ്മണരും ഹരിജനങ്ങളുമൊക്കെ ഗാന്ധിജിയുടെ അനുയായികളായി. ഖിലാഫത്ത് പ്രസ്ഥാനത്തെ തുണച്ചുകൊണ്ടാണ് ഗാന്ധിജി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. അതിനുശേഷം ഹിന്ദു-മുസ്ലിം മൈത്രി എന്നത് അദ്ദേഹത്തിന്റെ ജീവിതലക്ഷ്യമായി മാറുകയും ചെയ്തു. സമുദായസൌഹാര്‍ദത്തിന്റെ പ്രാധാന്യം ഇത്രയും തിരിച്ചറിഞ്ഞ മറ്റൊരു വ്യക്തി ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

റിച്ചാര്‍ഡ് ആറ്റന്‍ബറോ നിര്‍മിച്ച ചലച്ചിത്രത്തില്‍ ഗാന്ധിജി ഇന്ത്യയെ അറിയാന്‍വേണ്ടി സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. തന്റെ രാഷ്ട്രീയഗുരുവായി സ്വീകരിച്ച ഗോപാലകൃഷ്ണ ഗോഖലെയുടെ ഉപദേശമനുസരിച്ചായിരുന്നു ഗാന്ധിജി ‘ഇന്ത്യ കാണാന്‍’ ഇറങ്ങിയത്. അര്‍ധനഗ്നരും ദരിദ്രരുമായ നാട്ടുകാരെ കണ്ട് അദ്ദേഹം തന്റെ മേല്‍വസ്ത്രം നദിയിലൊഴുക്കുന്നതായി ആറ്റന്‍ബറോ ചിത്രീകരിച്ചിരിക്കുന്നു. മേല്‍മുണ്ട് ത്യജിക്കുന്നതിലൂടെ ഗാന്ധിജി ഇന്ത്യയിലെ കോടിക്കണക്കിലുളള ദരിദ്രനാരായണന്മാരുടെ പക്ഷത്ത് ചേരുകയാണ് ചെയ്തത്. ഗാന്ധിജിയുടെ ജനപ്രിയതയ്ക്കുളള കാരണവും അതുതന്നെ. ഗാന്ധിജി സഞ്ചരിച്ചിടത്തൊക്കെ ജനലക്ഷങ്ങള്‍ തടിച്ചുകൂടിയിരുന്നതിനു പിന്നില്‍ കിംവദന്തിയുടെ സ്വാധീനമുണ്ടായിരുന്നെന്ന് ഷാഹിദ് അമീന്‍ എന്ന ചരിത്രകാരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, അടിത്തറയില്ലാതെ കിംവദന്തി സൃഷ്ടിക്കാന്‍ കഴിയുകയില്ല. ജനതാല്‍പ്പര്യവുമായി ഗാന്ധിജി ആര്‍ജിച്ച താദാത്മ്യമായിരുന്നു ആ അടിത്തറ.

കമ്യൂണിസം എന്താണെന്ന് തനിക്ക് അറിയില്ലെന്ന് ഗാന്ധിജി ഒരിക്കല്‍ പറയുകയുണ്ടായി. കമ്യൂണിസം എന്താണെന്നു‘പഠിപ്പിക്കാന്‍ ’കമ്യൂണിസ്റ്റ് നേതാവായ പി സി ജോഷിയെ അദ്ദേഹം ക്ഷണിക്കുകയുണ്ടായി. ജോഷി മൂന്നുദിവസം കമ്യൂണിസം പഠിപ്പിച്ചെന്നാണ് കഥ. ഇതാണ് കമ്യൂണിസമെങ്കില്‍ താന്‍ എന്നോ കമ്യൂണിസ്റ്റുകാരനായിരുന്നെന്ന് ഗാന്ധിജി പറഞ്ഞുവത്രേ. അതായത്, ദരിദ്രരുടെയും ചൂഷിതരുടെയും പക്ഷത്തു നില്‍ക്കുന്ന വ്യക്തി എന്ന അര്‍ഥത്തില്‍.

ഗാന്ധിജി നയിച്ച കൊളോണിയല്‍ വിരുദ്ധസമരം സാമ്രാജ്യത്വം എന്ന ചൂഷണവ്യവസ്ഥയ്ക്ക് എതിരായിരുന്നു. അതുകൊണ്ട് സ്വാതന്ത്ര്യത്തെയും സ്വരാജ്യത്തെയും ഗാന്ധിജി വേര്‍തിരിച്ചുകണ്ടു. സ്വാതന്ത്ര്യം നേടിയാലും സ്വരാജ്യം സിദ്ധിക്കണമെന്നില്ലെന്ന് ഗാന്ധിജി വിശ്വസിച്ചു. അതുകൊണ്ടാണ് സ്വരാജ്യം സിദ്ധിക്കാനുളള സമരമായി സ്വാതന്ത്ര്യസമരത്തെ ഉപയോഗിക്കണമെന്ന് ഗാന്ധിജി ശഠിച്ചത്. ജനങ്ങളെ സ്വരാജ്യത്തിനുവേണ്ടി സജ്ജമാക്കുകയെന്നതായിരുന്നു ഗാന്ധിജിയുടെ രാഷ്ട്രീയപരിപാടി. അതിന്റെ ഭാഗമായാണ് ഗാന്ധിജി രാഷ്ട്രീയസമരത്തെയും സാംസ്കാരികസമരത്തെയും കൂട്ടിയിണക്കാന്‍ ശ്രമിച്ചത്. സസ്യഭക്ഷണക്രമവും ശുചിത്വനിബന്ധനയുമൊക്കെ സമൂഹത്തെ സാംസ്കാരികമായി സജ്ജമാക്കുന്ന പ്രക്രിയയുടെ ഭാഗമായിരുന്നു. സാംസ്കാരിക അവബോധം രാഷ്ട്രീയമുന്നേറ്റത്തിന്റെ അനിഷേധ്യഘടകമാണെന്ന് തിരിച്ചറിഞ്ഞ ചുരുക്കം ചിലരിലൊരാളാണ്- ഒരുപക്ഷേ ഏക സ്വാതന്ത്ര്യസമരനേതാവാണ്- ഗാന്ധിജി. ഈ കാഴ്ച്ചപ്പാടിനെ മുന്നോട്ടു നയിക്കാന്‍ കഴിയാതെപോയത് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഒരു വലിയ ദൌര്‍ബല്യമായിരുന്നു എന്ന വിലയിരുത്തല്‍ അസ്ഥാനത്തല്ല.

നൈതികതയുടെ അടിത്തറയില്ലാത്ത രാഷ്ട്രീയം ഗാന്ധിജിക്ക് സ്വീകാര്യമായിരുന്നില്ല. മതത്തിന്റെ സ്വാധീനമില്ലാത്ത രാഷ്ട്രീയം ഉണ്ടായിക്കൂടെന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടത് അതുകൊണ്ടാണ്. പക്ഷേ, മതം എന്നതുകൊണ്ട് ഗാന്ധിജി അര്‍ഥമാക്കിയത് നൈതികതയെയാണ്. മതവിശ്വാസത്തെ രാഷ്ട്രീയലാഭങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന പ്രവണത എന്നല്ല. ഗാന്ധിജിയുടെ രാമരാജ്യം ഹിന്ദുരാഷ്ട്രമായിരുന്നില്ല. അങ്ങനെ വ്യാഖ്യാനിക്കുന്നവര്‍ ഒന്നുകില്‍ ഗാന്ധിജിയെ ശരിയായി മനസ്സിലാക്കാത്തവരാണ്, അല്ലെങ്കില്‍ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയാണ്. ആദര്‍ശപൂര്‍ണമായ നൈതികരാഷ്ട്രം എന്നാണ് ഗാന്ധിജി അര്‍ഥമാക്കിയത്. ആ നൈതികരാഷ്ട്രത്തിന്റെ മുഖമുദ്ര മതേതരത്വമായിരുന്നു.

മതേതരത്വത്തെ ഗാന്ധിജി സമുദായമൈത്രിയായി ചുരുക്കിക്കണ്ടോയെന്ന് സംശയിക്കുന്നവരുണ്ടാകാം. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം സമുദായങ്ങള്‍ തമ്മിലുളള അന്യോന്യബഹുമാനം മതേതരത്വത്തിന് അനിവാര്യമായിരുന്നു. ഹിന്ദുവര്‍ഗീയതയുടെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു ഗാന്ധിജി. കാരണം, ഗാന്ധിജി ഒരു യഥാര്‍ഥ സനാതനഹിന്ദുവായിരുന്നു എന്നതാണ്. ഗാന്ധിജിയുടെ സാന്നിധ്യത്തില്‍ ഹിന്ദുമതത്തെ സ്വായത്തമാക്കാന്‍ വര്‍ഗീയതയ്ക്ക് സുസാധ്യമായിരുന്നില്ല. അതുകൊണ്ടായിരുന്നു ഗാന്ധിജിയെ വധിക്കാനുളള ശ്രമങ്ങളുണ്ടായത്. ഗാന്ധിജിയുടെ യഥാര്‍ഥ ഘാതകന്‍ നാഥുറാം ഗോഡ്‌സെ ആയിരുന്നില്ല, ഹിന്ദുവര്‍ഗീയതയായിരുന്നു.

ഹിന്ദുവര്‍ഗീയതയ്ക്ക് ഗാന്ധിജിയെ പൊറുക്കാന്‍ കഴിയുമായിരുന്നില്ല. കാരണം, ഗാന്ധിജിയുടെ ഹിന്ദുമതവും വര്‍ഗീയതയുടെ ഹിന്ദുത്വവും പരസ്പരവിരുദ്ധമായിരുന്നു. ഗാന്ധിജി പ്രചരിപ്പിച്ചിരുന്ന ഹിന്ദുമതത്തെ പരാജയപ്പെടുത്തിയാല്‍ മാത്രമേ വര്‍ഗീയതയുടെ ഹിന്ദുത്വത്തിന് മുന്നേറാന്‍ കഴിയുമായിരുന്നുള്ളൂ. ഈ വൈരുധ്യം നിലനില്‍ക്കെ വര്‍ഗീയശക്തികള്‍ ഗാന്ധിജിയെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു എന്നത് വിരോധാഭാസമാണ്. മതപരിവര്‍ത്തനത്തിന് ഗാന്ധിജി എതിരായിരുന്നെന്നു പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഉദാഹരണം.

ഗാന്ധിജിയെ യുഗപുരുഷനായി വിശേഷിപ്പിക്കാറുണ്ട്. പക്ഷേ, ഗാന്ധിജി ഭാവിയുടെ പ്രവാചകനായിരുന്നു. 1909ല്‍ എഴുതിയ ഹിന്ദുസ്വരാജ് പാശ്ചാത്യനാഗരികതയുടെ ദൌര്‍ബല്യത്തെക്കുറിച്ചുമാത്രം പ്രതിപാദിക്കുന്നതല്ല, നാഗരികതയുടെ ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ അതില്‍ നിഴലിക്കുന്നു. അതില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍, യന്ത്രവല്‍ക്കൃതയുഗത്തിന്റെ ഭീകരതകള്‍, ഇന്ന് യാഥാര്‍ഥ്യമായി കഴിഞ്ഞിരിക്കുയാണ്. ഒരുപക്ഷേ, ഇരുപതാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഏറ്റവും ദൂരദര്‍ശിത്വമുളള ഗ്രന്ഥമായി ഹിന്ദുസ്വരാജിനെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു.

പ്രകൃതിയെ ബഹുമാനിക്കേണ്ട ആവശ്യം ജീവിതചര്യകളിലൂടെ സമര്‍ഥിച്ച ഗാന്ധിജിയുടെ കാഴ്ചപ്പാട് ആഗോളവല്‍ക്കരണത്തിന്റെ ഭീഷണിനേരിടുന്ന, ആഗോളതാപനം അനുഭവിക്കുന്ന സമകാലീനസമൂഹം ഓര്‍മിക്കേണ്ടതാണ്.

ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുത്തതില്‍ നിര്‍ണായകമായ പങ്കുവഹിച്ചത് ഗാന്ധിജി ആയിരുന്നെങ്കിലും ഗാന്ധിജി ഒരു ‘പരാജയപ്പെട്ട’ രാഷ്ട്രീയനേതാവായിരുന്നു എന്നു പറഞ്ഞാല്‍ സ്വീകരിക്കാന്‍ വിഷമമുണ്ടാകും. പക്ഷേ, സമകാലീന ഇന്ത്യയുടെ ചരിത്രം ഗാന്ധിജിയുടെ ജീവിതദൌത്യങ്ങള്‍ നിറവേറ്റപ്പെടാതെ പോയതിന് സാക്ഷ്യം വഹിക്കുന്നു. ''എന്റെ ശവത്തിനു മേല്‍ മാത്രം വിഭജനം'' എന്നു പറഞ്ഞ ഗാന്ധിജിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ആരുമുണ്ടായില്ല. വിഭജനത്തെ സ്വാതന്ത്ര്യമായി രാഷ്ട്രം ആഘോഷിച്ചു. സ്വാതന്ത്ര്യം ലഭിച്ചിട്ട് 60 കൊല്ലത്തിനുശേഷവും ‘സ്വരാജ്യം’സിദ്ധിച്ചിട്ടില്ല. പോരാതെ, ഗാന്ധിജി പുറംതള്ളാന്‍ ശ്രമിച്ച സാമ്രാജ്യത്വം ശക്തിയോടെ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. ഗാന്ധിജിയുടെ പരാജയത്തിന് ഇനി എന്ത് തെളിവുവേണം?

പക്ഷേ, ഗാന്ധിജിയുടെ ‘പരാജയത്തിന്റെ’ തെളിവ് കഴിഞ്ഞില്ല. ഗാന്ധിജി ജീവിതം ഉഴിഞ്ഞുവച്ചത് സമുദായസൌഹാര്‍ദത്തിനുവേണ്ടിയായിരുന്നല്ലോ? ഇന്ന് ഹിന്ദുവര്‍ഗീയവാദികള്‍ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്ന ദയനീയസ്ഥിതിയാണ് പല സംസ്ഥാനത്തിലും. ഗാന്ധിജി വളര്‍ത്തിയെടുത്ത കോണ്‍ഗ്രസ് അതിനെതിരെ ഫലപ്രദമായ നടപടിയെടുക്കാന്‍ കഴിയാതെ നിസ്സഹായമായി നോക്കിനില്‍ക്കുകയും ചെയ്യുന്നു. കഴിഞ്ഞ കുറെ കൊല്ലമായി കോണ്‍ഗ്രസിന് സംഭവിച്ച മൂല്യച്ചുതിയുടെ പരിണതഫലമാണ് ഇത്. ഇന്ന് കോണ്‍ഗ്രസ് എന്ന മതേതരകകഷി വര്‍ഗീയതയോട് തുടര്‍ച്ചയായി സന്ധിചെയ്തുകൊണ്ടിരിക്കുന്നു. പലപ്പോഴും മൃദുഹിന്ദുത്വത്തെ തോളിലേറ്റാന്‍ വ്യഗ്രത കാണിക്കുകയും ചെയ്യുന്നു. ഗാന്ധിജിയുടെ ആദര്‍ശമെല്ലാം അദ്ദേഹത്തിന്റെതന്നെ പ്രസ്ഥാനത്തിന് അന്യമായി കഴിഞ്ഞിരിക്കുകയാണ്. ഈ സാധ്യത തിരിച്ചറിയാനുളള ദൂരദര്‍ശിത്വം അദ്ദേഹത്തിനുണ്ടായിരുന്നു എന്നുവേണം കരുതാന്‍. അതുകൊണ്ടാണല്ലോ അദ്ദേഹം കോണ്‍ഗ്രസിലെ അംഗത്വം രാജിവച്ചത്. കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടത്.

ഈ രാഷ്ട്രീയപരാജയം ഗാന്ധിജിയെ അപ്രസക്തനാക്കുന്നില്ല. ഇന്നത്തെ സാഹചര്യത്തില്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ രണ്ടുകൊല്ലത്തില്‍ ഗാന്ധിജിയെക്കുറിച്ച് ചുരുങ്ങിയത് 25 ഗ്രന്ഥമെങ്കിലും ഇംഗ്ലീഷില്‍ എഴുതപ്പെട്ടിട്ടുണ്ട്. അതിന് ഒരുകാരണം ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ വളരെ പ്രസക്തമാണ് എന്നതായിരിക്കണം. അതുകൊണ്ട് ഇന്ന് ഗാന്ധിജി പുനര്‍വായിക്കപ്പെടേണ്ടതാണ്. ആ വായനയുടെ രീതിശാസ്ത്രം സങ്കീര്‍ണവും സമഗ്രവുമായിരിക്കണം. അതിലൂടെ ഉരുത്തിരിയുന്ന ഒരു പുതിയ തിരിച്ചറിവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

****

ഡോ. കെ എന്‍ പണിക്കര്‍, കടപ്പാട് : ദേശാഭിമാനി

കൂടുതല്‍ വായനയ്ക്ക് :

1. ഇങ്ങനെ ഒരാള്‍ ജീവിച്ചിരുന്നു...
2. ഞാന്‍ അറിഞ്ഞ ഗാന്ധി
3. കൈപ്പള്ളിയുടെ “ഞാന്‍ അറിഞ്ഞ ഗാന്ധി” എന്ന പോസ്റ്റിനൊരു മറുപടി

Wednesday, October 1, 2008

നര്‍മ്മബോധം നഷ്‌ടപ്പെടാത്തവര്‍













അമേരിക്കന്‍ ജനതയ്ക്ക് ട്രില്യണുകള്‍ നഷ്ടമായി...
എങ്കിലും അവരില്‍ ചിലര്‍ക്ക് നര്‍മ്മബോധം നഷ്ടമാകുന്നില്ല
*
പകര്‍പ്പവകാശം അതാത് കാര്‍ട്ടൂണിസ്റ്റുകളില്‍ നിക്ഷിപ്തം.

ഗ്വാണ്ടനാമോയില്‍ ആറു വര്‍ഷം

സമി അല്‍-ഹജ് വേദന സഹിച്ച് തന്റെ സ്റ്റീല്‍ ക്രച്ചസുപയോഗിച്ച് നടക്കുകയാണ് ‍. ഗ്വാണ്ടനാമോ ജയിലില്‍ കഴിഞ്ഞ ഏതാണ്ട് ആറുവര്‍ഷങ്ങള്‍ ഈ അല്‍ ജസീറ ജേര്‍ണലിസ്റ്റിനെ ഒരു ദുസ്വപ്നമെന്നപോലെ പിന്തുടരുകയാണ്. ലില്ലിഹാമ്മര്‍ എന്ന കൊച്ചു നോര്‍വീജിയന്‍ പട്ടണത്തിലെ ഹോട്ടല്‍ മുറിയുടെ സുരക്ഷിതത്വത്തില്‍ കഴിയുന്ന അദ്ദേഹം ഒരേ സമയം ആത്മാഭിമാനത്തിന്റെയും ഏറ്റുവാങ്ങിയ അപമാനങ്ങളുടേയും ആള്‍രൂപമാണിന്ന്. അമേരിക്കയുടെയും ‍, ബ്രിട്ടന്റെയും കാനഡയുടെയുമൊക്കെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്മാര്‍ മാറി മാറി നടത്തിയ ചോദ്യം ചെയ്യലുകള്‍ക്കും, ഭേദ്യങ്ങള്‍ക്കും അപമാനിക്കലുകള്‍ക്കും, നിര്‍ബന്ധിതമായ ഭക്ഷണം കഴിപ്പിക്കലുകള്‍ക്കും ഒക്കെ ഒടുവില്‍ ഈ വര്‍ഷം അദ്ദേഹത്തെ സ്വതന്ത്രനാക്കവെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് പറഞ്ഞു..

“ഞങ്ങള്‍ ഖേദിക്കുന്നു. ....”

ഊന്നുവടിയുടെ സഹായമില്ലാതെ എന്നെങ്കിലും ഒരിക്കല്‍ തനിക്ക് നടക്കാനാവുമെന്ന് സമി പ്രതീക്ഷിക്കുയാണ്.

മുപ്പത്തിയെട്ടുകാരനായ ഈ ടി.വി.ക്യാമറാമാന്റെ മേല്‍ ഒരിക്കലും ഒരു കുറ്റവും ചുമത്തപ്പെട്ടിരുന്നില്ല, അദ്ദേഹത്തെ ഒരിക്കല്‍ പോലും വിചാരണക്ക് വിധേയനാക്കിയിരുന്നുമില്ല. സമി അല്‍-ഹജിന്റെ സത്യവാങ്മൂലം വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. ആറര വര്‍ഷത്തിനിടയില്‍ അദ്ദേഹത്തെ മൂന്നു വ്യത്യസ്ത ജയിലറകളില്‍ പാര്‍പ്പിച്ചിരുന്നു. ഈ മൂന്നിടത്തും നിരന്തരമായ മര്‍ദ്ദനങ്ങള്‍ക്കും നിര്‍ബന്ധിച്ചുള്ള ഭക്ഷണം കഴിപ്പിക്കലുകള്‍ക്കും അദ്ദേഹം വിധേയനായിരുന്നു. അദ്ദേഹം ഒരു “ഭീകരന്‍” ആയിരുന്നു എന്നതിനാലല്ല; മറിച്ച് അമേരിക്കക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തുവാന്‍ അദ്ദേഹം വിസമ്മതിച്ചു എന്നതിനാലാണ് ഈ പീഡനങ്ങള്‍ ഒക്കെ അദ്ദേഹത്തിന് സഹിക്കേണ്ടി വന്നത്. ക്രൂരതയുടെ പര്യായമായ ഖണ്ഡഹാറിലെ അമേരിക്കന്‍ തടവറയില്‍ നിന്നും ഗ്വാണ്ടനാമോയിലെത്തിയ നിമിഷം മുതല്‍ അദ്ദേഹത്തെ തടവിലാക്കിയവര്‍ ആവശ്യപ്പെടുകയായിരുന്നു; അവര്‍ക്കു വേണ്ടി (ചാരനായി) പ്രവര്‍ത്തിക്കണമെന്ന്. സമി അല്‍-ഹജിന്റെ നിരപരാധിത്വത്തെക്കുറിച്ച് ഇടക്കിടെ അമേരിക്ക നടത്തിയ വെളിപ്പെടുത്തലുകള്‍ക്കിടയിലും, അദ്ദേഹത്തിനുമേല്‍ അനുസ്യൂതം അരങ്ങേറിയ ക്രൂരതകള്‍, അദ്ദേഹത്തെ അമേരിക്കന്‍ ഇന്റലിജന്‍സിന്റെ ഒരു “ആസ്തി” ആക്കി മാറ്റാനായി ബോധപൂര്‍വം ആസൂത്രണം ചെയ്ത ഒന്നായിരുന്നുവോ?

“താങ്കള്‍ നിരപരാധിയാണെന്ന് ഞങ്ങള്‍ക്കറിയാം, താങ്കള്‍ ഇവിടെ എത്തിയത് അബദ്ധത്തിലാണെന്നും” 200 ലേറേ ചോദ്യം ചെയ്യലുകള്‍ക്കിടെ അവര്‍ തന്നോട് ഇങ്ങനെ പലപ്പോഴും പറഞ്ഞിട്ടുണ്ടെന്ന് സമി ഉറപ്പിച്ചു പറയുന്നു.

“അവരുടെ ഏക ആവശ്യം ഞാന്‍ അവര്‍ക്കു വേണ്ടി ചാരനായി പ്രവര്‍ത്തിക്കണം എന്നതായിരുന്നു. എനിക്ക് അമേരിക്കന്‍ പൌരത്വം നല്‍കാമെന്നും എന്റെ ഭാര്യക്കും കുഞ്ഞിനും അമേരിക്കയില്‍ ജീ‍വിക്കാമെന്നും, എന്നെ സംരക്ഷിക്കാമെന്നും ഒക്കെ അവര്‍ എന്നോട് പറഞ്ഞു. പക്ഷെ ഞാന്‍ അവരോട് പറഞ്ഞു ; “ഞാനിത് ചെയ്യുകയില്ല. ഞാനൊരു മാധ്യമപ്രവര്‍ത്തനാണ്, ഇത് എന്റെ ജോലിയല്ല എന്നതു തന്നെ
ആദ്യ കാരണം. രണ്ടാമത്തേത്, എനിക്ക് എന്റെയും എന്റെ കുടുംബത്തെയും കുറിച്ച് ആശങ്കയുണ്ട് എന്നതു തന്നെ. യുദ്ധരംഗത്താണെങ്കില്‍ എനിക്ക് മുറിവേല്‍ക്കാം, തുടര്‍ന്ന് ഞാന്‍ രക്ഷപ്പെടുകയോ മരിക്കുകയോ ഒക്കെ ചെയ്യാം. പക്ഷെ ഞാന്‍ നിങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചാല്‍ അല്‍ ഖ്വയ്‌ദ എന്തായാലും എന്നെ ഇല്ലായ്മ ചെയ്യും. നിങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചില്ലെങ്കിലോ നിങ്ങള്‍ എന്നെ കൊല്ലുകയും ചെയ്യും.”

അല്‍-ഹജിന്റെ ഈ ‘ദുരന്ത’കഥ ആരംഭിക്കുന്നത് 2001 ഡിസംബര്‍ 15നാണ്. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദില്‍ നിന്നും അഫ്‌ഗാനിസ്ഥാനിലെ ഖണ്ഡഹാറിലേക്ക്, അറബി സാറ്റലെറ്റ് ടി.വി ചാനലിലെ തന്റെ സഹപ്രവര്‍ത്തകനായ സദ-അല്‍-ഹക്കുമൊത്ത് പുതിയ പ്രാദേശിക സര്‍ക്കാര്‍ ഭരണഭാരമേല്‍ക്കുന്നത് ചിത്രീകരിക്കുന്നതിനായി പോകുന്നതിനിടെ. ഏതാണ്ട് എഴുപതോളം പത്രപ്രവര്‍ത്തകര്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ സൈനിക പോസ്റ്റായ ചമനിലൂടെ മേല്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ കടന്നു പോകുന്നുണ്ടായിരുന്നു. ഒരു ഉദ്യോഗസ്ഥന്‍ അല്‍- ഹജിനെ തടുത്തു നിര്‍ത്തി. “എന്നെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് പാക്കിസ്ഥാനി ഇന്റലിജന്‍സ് വിഭാഗത്തിന്റെ കടലാസ് ഉണ്ടെന്ന് അയാള്‍ എന്നോട് പറഞ്ഞു. എന്റെ പേര്‍ അതില്‍ അക്ഷരത്തെറ്റോടെയാണ് എഴുതിയിരുന്നത്, എന്റെ പാസ്‌പോര്‍ട്ട് നമ്പറും അതില്‍ ശരിയായി അല്ലായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഞാന്‍ 1964ല്‍ ജനിച്ചു എന്നാണ് രേഖയില്‍. പക്ഷെ ഞാന്‍ ജനിച്ചത് 1969ലാണ്. ഞാന്‍ എന്റെ വിസ ഇസ്ലാമബാദില്‍ വെച്ച് പുതുക്കിയിരുന്നുവെന്നും, എന്നെ അറസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്നുവെങ്കില്‍ എന്തുകൊണ്ട് അവിടെ വെച്ച് അവര്‍ ചെയ്തില്ല എന്നും ഞാന്‍ ചോദിച്ചു.”

സമി അല്‍-ഹജ് വളരെ പതുക്കെയും ശ്രദ്ധാപൂര്‍വവുമാണ് സംസാരിക്കുന്നത്, തനിക്കും മറ്റുള്ളവര്‍ക്കും ഏല്‍ക്കേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചുള്ള ഓരോ വിവരവും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരേ പ്രാധാന്യമുള്ളതാണ്. താന്‍ സ്വതന്ത്രനാണെന്നും, തനിക്ക് നോര്‍വേയില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാമെന്നും, അല്‍ ജസീറയില്‍ ന്യൂസ് പ്രൊഡ്യൂസര്‍ ആയി ജോലിക്ക് ചേരാമെന്നും, അസീറിയക്കാരിയായ ഭാര്യ ആസ്‌മയും എട്ടുവയസ്സുകാരന്‍ മകന്‍ മൊഹമ്മദുമൊത്ത് ഒരിക്കല്‍ കൂടി ജീവിക്കാമെന്നും അദ്ദേഹത്തിനു വിശ്വസിക്കാന്‍ കഴിയുന്നില്ല. അമേരിക്കന്‍ രഹസ്യതടവറയുടെ തമോഗര്‍ത്തത്തിലേക്ക് സമി അല്‍-ഹജ് അപ്രത്യക്ഷനായ സമയത്ത് 14 മാസം മാത്രമായിരുന്നു മകന് പ്രായം.

പാക്കിസ്ഥാനില്‍ നിന്നും അഫ്‌ഗാനിസ്ഥാനിലെ അമേരിക്കന്‍ ബേസുകളിലേക്കും ഗ്വാണ്ടനാമോയിലേക്കും മറ്റും കൊണ്ടുപോയിട്ടുള്ള തടവുപുള്ളികളുടെ വിവരണം കേട്ടിട്ടുള്ള ആര്‍ക്കും അല്‍-‌ഹജിന്റെ കഥയുമായി അവയ്ക്കുള്ള സമാനത മനസ്സിലാക്കുവാന്‍ കഴിയും. ബാഗ്രാമിലെ കൂറ്റന്‍ അമേരിക്കന്‍ ബേസിലേക്ക് തിരിക്കുന്നതിനു മുന്‍പ് അല്‍-ഹജ് സഞ്ചരിച്ചിരുന്ന വിമാനം ഒന്നരമണിക്കൂര്‍ നേരം പറക്കുകയും കൂടുതല്‍ തടവുകാരെ ചേര്‍ക്കുന്നതിനായി ലാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ സ്ഥലം, ഒരു പക്ഷെ, പാകിസ്ഥാനിലെ ഇസ്ലാമബാദ് ആയിരുന്നിരിക്കാം.

"ഞങ്ങള്‍ അതിരാവിലെയാണവിടെ എത്തിയത്. അവര്‍ ഞങ്ങളുടെ കാല്‍‌വിലങ്ങുകള്‍ അഴിക്കുകയും ഞങ്ങളെ വിമാനത്തില്‍ നിന്നും പുറത്തേക്ക് തള്ളുകയും ചെയ്തു. അവര്‍ എന്നെ മര്‍ദ്ദിക്കുകയും ടാറിട്ട നിലത്തിലൂടെ വലിച്ചിഴക്കുകയും ചെയ്തു. ദയനീയമായ നിലവിളികകളും നായ്ക്കളുടെ കുരയും ഞങ്ങള്‍ കേട്ടു. എന്റെ വലതുകാല്‍ മടങ്ങിപ്പോകുകയും അതിനുമുകളിലായി ഞാന്‍ തളര്‍ന്നു വീഴുകയും ചെയ്തു. ലിഗ്‌മെന്റുകള്‍ വലിഞ്ഞു കീറുന്നതു പോലെ എനിക്ക് തോന്നി. ഞാന്‍ വീണപ്പോള്‍ പട്ടാളക്കാര്‍ എന്റെ ശരീരത്തിന്റെ മുകളിലൂടെ നടക്കുവാന്‍ തുടങ്ങി. അവര്‍ ആദ്യം എന്റെ പുറത്ത് ചവിട്ടി നടന്നു. പിന്നെ ഞാന്‍ എന്റെ കാലിലേക്ക് നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവര്‍ എന്റെ കാലില്‍ തൊഴിക്കുവാന്‍ തുടങ്ങി. ഒരു പട്ടാളക്കാരന്‍ എന്നെ നോക്കി അലറി. ‘നീയെന്തിനാണ് അമേരിക്കക്കാരെ ആക്രമിക്കാന്‍ വന്നത്?’. എനിക്കൊരു നമ്പര്‍ ഉണ്ടായിരുന്നു. ഞാന്‍ നമ്പര്‍ 35 ആയിരുന്നു, അങ്ങിനെയാണ് അവര്‍ എന്നെ വിളിച്ചിരുന്നത്. വെറും ഒരു നമ്പര്‍ . ആദ്യം പറഞ്ഞ അമേരിക്കക്കാരന്‍ എന്നോടലറി. ‘ നീ ബിന്‍ ലാദനെ ഫിലിമിലാക്കി’. ബിന്‍ ലാദനെ ഫിലിമിലാക്കിയില്ലെന്നും ഒരു പത്രപ്രവര്‍ത്തകനാണെന്നും ഞാന്‍ പറഞ്ഞു. എന്റെ പേരും, വയസ്സും, പൌരത്വവും എല്ലാം വീണ്ടും പറഞ്ഞു.

ബാഗ്രാമിലെ 16 ദിവസങ്ങള്‍ക്കു ശേഷം, മറ്റൊരു വിമാനം അല്‍-ഹജിനെ ഖണ്ഡഹാറിലെ അമേരിക്കന്‍ ബേസിലെത്തിച്ചു. അവിടെ എത്തിയ ഉടന്‍ തന്നെ എല്ലാ തടവുകാരോടും നിലത്തു കിടക്കുവാന്‍ ആവശ്യപ്പെട്ടു. “ഞങ്ങള്‍ ശപിക്കപ്പെട്ടവരായിരുന്നു.‍“ 'fuck your mother’ എന്ന് അവര്‍ അലറി. എന്നിട്ട് ഞങ്ങളുടെ ശരീരത്തിന് മുകളില്‍ ചവിട്ടി നടക്കുവാന്‍ തുടങ്ങി. എന്തിന്? എന്തിനാണിതിവര്‍ ഞങ്ങളോട് ചെയ്തത്? പിന്നെ അവര്‍ എന്നെ ഒരു ടെന്റിലേക്ക് കൊണ്ടു പോകുകയും, എന്റെ വസ്ത്രങ്ങള്‍ ഉരിയുകയും എന്റെ താടിയില്‍ നിന്ന് രോമങ്ങള്‍ പറിച്ചെടുക്കുകയും ചെയ്തു. അവര്‍ എന്റെ കൃഷ്ണമണികളുടെ ചിത്രമെടുത്തു. ഒരു ഡോക്ടര്‍ എന്റെ ശരീരത്തിന്റെ പുറകുവശത്തെ രക്തം കാണുകയും അതെങ്ങിനെ പറ്റിയെന്ന് ചോദിക്കുകയും ചെയ്തു. എങ്ങിനെ പറ്റിയെന്നാണ് നിങ്ങള്‍ കരുതുന്നത് ? ഞാന്‍ തിരിച്ചു ചോദിച്ചു.”

ആവര്‍ത്തനവിരസമായ ചോദ്യം ചെയ്യലുകള്‍ വീണ്ടും ആരംഭിച്ചു. ഇപ്പോള്‍ അല്‍-ഹജ് തടവുകാരന്‍ നമ്പര്‍ 448 ആണ്. അല്‍-ഹജ് പറയുന്നത് ആ സമയത്തും അവര്‍ അദ്ദേഹത്തോട് പറഞ്ഞത് അദ്ദേഹം അബദ്ധത്തില്‍ തടവുകാരനാക്കപ്പെട്ടവനായിരുന്നു എന്നാണെന്നാണ്. “പിന്നെ മറ്റൊരു ഉദ്യോഗസ്ഥന്‍ - മഫ്ടിയിലായിരുന്ന അയാള്‍ ഈജിപ്ത് ഇന്റലിജന്‍സിലെ ഉദ്യോഗസ്ഥനായിരുന്നിരിക്കാം എന്നാണ് ഞാന്‍ കരുതുന്നത് - അറിയാനാഗ്രഹിച്ചത് എന്റെ കൂടെ തടവിലുള്ളവരുടെ “നേതാവ് ” ആരാണെന്നായിരുന്നു. അമേരിക്കക്കാര്‍ ചോദിച്ചു. ഈ തടവുപുള്ളികളില്‍ എറ്റവും ബഹുമാനിക്കപ്പെടുന്നത് ആരാണ്? അഹ്‌മെദ് ഷാ മസൂദ് എന്ന താലിബാന്‍ വിരുദ്ധ അഫ്‌ഗാന്‍ സൈന്യത്തിന്റെ തലവനെ കൊലപ്പെടുത്തിയത് ആരാണ്? ഞാന്‍ എനിക്കറിയുന്ന കാര്യമല്ല അതെന്ന് പറഞ്ഞു. അപ്പോള്‍ ഒരു അമേരിക്കന്‍ പട്ടാളക്കാരന്‍ പറഞ്ഞു. “ഞങ്ങളോട് സഹകരിക്കുക, നിന്നെ ഞങ്ങള്‍ സ്വതന്ത്രനാക്കാം”. അവര്‍ അര്‍ത്ഥമാക്കിയത് ഞാന്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണം എന്നാണ്. ശുദ്ധമായ ഇംഗ്ലീഷ് സംസാരിക്കുന്ന മറ്റൊരു വ്യക്തി അവിടെ ഉണ്ടായിരുന്നു. ഞാന്‍ കരുതിയത് അയാള്‍ ബ്രിട്ടീഷുകാരനായിരിക്കും എന്നാണ്. ഏതാണ്ട് 35 വയസ്സ് പ്രായം തോന്നിക്കുന്ന, താടിയില്ലാത്ത, സ്വര്‍ണ്ണമുടിക്കാരനായ, വെള്ള ഷട്ട് ധരിച്ച്, ടൈ കെട്ടാത്ത സുന്ദരനും ചെറുപ്പക്കാരനുമായ അയാള്‍ എനിക്ക് ചോക്കലേറ്റ് കൊണ്ടു തന്നു. കിറ്റ് കാറ്റ്. അതിന്റെ കവര്‍ പോലും കഴിക്കാന്‍ തോന്നുന്നത്ര വിശപ്പുണ്ടായിരുന്നു എനിക്ക്.

ജൂണ്‍ 13ന് അല്‍-ഹജിനെ മറ്റൊരു ജെറ്റ് വിമാനത്തില്‍ കയറ്റി. പുതിയൊരു നമ്പറും നല്‍കി. നമ്പര്‍ 345. ഒരിക്കല്‍ക്കൂടി കറുത്ത സഞ്ചികൊണ്ട് തലമൂടി. തുടര്‍ന്ന് നിര്‍ബന്ധിച്ച് രണ്ട് ഗുളികകള്‍ കഴിപ്പിക്കുകയും, തുണി മാറ്റി കറുത്ത ചില്ലിട്ട കണ്ണട നല്‍കുകയും ചെയ്തു. ഗ്വാണ്ടനാമോയിലേക്കുള്ള വിമാനയാത്ര 12-14 മണിക്കൂര്‍ നീണ്ടു നിന്നു.

“ഗ്വാണ്ടനാമോ വിമാനത്താവളത്തില്‍ നിന്ന് ഒരു ബോട്ടിലാണ് അവര്‍ ഞങ്ങളെ കൊണ്ടു പോയത്. ഒരു മണിക്കൂറെടുത്തു യാത്രക്ക്.” അല്‍‌‌-ഹജിനെ ആദ്യം ഒരു മെഡിക്കല്‍ ക്ലിനിക്കിലേക്കും തുടര്‍ന്ന് ഉടന്‍ തന്നെ മറ്റൊരു ചോദ്യം ചെയ്യലിനും കൊണ്ടു പോയി. “അവരിലൊരാള്‍ പറഞ്ഞു അവര്‍ എന്റെ ഉത്തരങ്ങളും ആദ്യത്തെ സ്റ്റേറ്റ്മെന്റും തമ്മില്‍ താരതമ്യം ചെയ്തുവെന്ന്. അയാള്‍ പറഞ്ഞു “ നിങ്ങളിവിടെ എത്തിപ്പെട്ടിരിക്കുന്നത് അബദ്ധത്തിലാണ്. നിങ്ങളെ ഉടന്‍ വിട്ടയക്കും. നിങ്ങളായിരിക്കും വിട്ടയക്കപ്പെടുന്ന ആദ്യത്തെ ആള്‍.” എന്റെ പേഴ്സില്‍ നിന്ന് എടുത്തുമാറ്റിയിരുന്ന എന്റെ മകന്റെ ചിത്രം അവര്‍ എനിക്ക് തിരിച്ചു തന്നു. മറ്റെന്തെങ്കിലും ആവശ്യമുണ്ടോ എന്നവര്‍ ചോദിച്ചു. കുറച്ച് പുസ്തകങ്ങള്‍ വേണം എന്ന് ഞാന്‍ പറഞ്ഞു. ആയിരത്തി ഒന്ന് രാവുകളുടെ അറേബ്യന്‍ പതിപ്പ് അയാളുടെ കൈവശം ഉണ്ടെന്ന് അതിലൊരാള്‍ പറഞ്ഞു . ഒരു കോപ്പി അയാള്‍ എനിക്ക് തരികയും ചെയ്തു. ഈ അഭിമുഖത്തിനിടയില്‍ അവര്‍ എന്നോട് ചോദിച്ചു ‘ എന്തിനാണ് നിങ്ങള്‍ ഖണ്ഡഹാറില്‍ വെച്ച് ബ്രിട്ടീഷ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനുമായി അത്രയധികം സംസാരിച്ചത്? അയാള്‍ ബ്രിട്ടീഷ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്നോ? അതെനിക്കറിയില്ലായിരുന്നുവെന്ന് ഞാന്‍ പറഞ്ഞു.”

“ഈ സംഭവത്തിനു ശേഷം രണ്ടു മാസം കഴിഞ്ഞപ്പോള്‍ രണ്ട് ബ്രിട്ടീഷുകാര്‍ എന്നെ കാണുവാന്‍ വന്നു. തങ്ങള്‍ യു.കെ ഇന്റലിജന്‍സില്‍ നിന്നാണെന്ന് അവര്‍ എന്നോട് പറഞ്ഞു. എനിക്കാരെയൊക്കെ അറിയാമെന്നും, ഞാന്‍ ആരെയൊക്കെ കണ്ടുമുട്ടിയിട്ടുണ്ടെന്നും അവര്‍ക്കറിയണമായിരുന്നു. ഞാന്‍ നിസ്സഹാ‍യനാണെന്ന് അവരോട് പറഞ്ഞു. അവരിലൊരാള്‍ക്ക് മാര്‍ട്ടിന്‍ എന്നാണ് പേരെന്ന് പിന്നീട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അവരെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ എനിക്ക് മനസ്സിലായി. ചോദ്യം ചെയ്യല്‍ സംഘത്തിന്റെ തലവനായ സ്റ്റീഫന്‍ റോഡ്രിഗ്‌സിനു പക്ഷെ അവരെക്കുറിച്ച് മതിപ്പില്ലായിരുന്നു. അല്‍‌-ഹജിന്റെ ‘സഹായം’ തേടുവാന്‍ അദ്ദേഹം വീണ്ടും തുനിഞ്ഞു. അയാള്‍ എന്നോട് പറഞ്ഞു. ഞങ്ങളുടെ ജോലി “കാര്യങ്ങള്‍‍” സംഭവിക്കുന്നത് തടയുക എന്നതാണ്. ഇതിനെക്കുറിച്ചാലോചിക്കുവാന്‍ ഞാന്‍ നിങ്ങള്‍ക്ക് ഒരവസരം തരാം. നിങ്ങള്‍ക്ക് അമേരിക്കന്‍ പൌരത്വം കിട്ടും, നിങ്ങളുടെ കുടുംബത്തെ പരിപാലിക്കും, അമേരിക്കയില്‍ നിങ്ങള്‍ക്കൊരു വില്ല ലഭിക്കും, നിങ്ങളുടെ മകന്റെ വിദ്യാഭ്യാസച്ചുമതല ഞങ്ങള്‍ ഏറ്റെടുക്കും, നിങ്ങള്‍ക്ക് ഒരു ബാങ്ക് അക്കൌണ്ടും ലഭിക്കും.” തന്റെ കയ്യില്‍ എനിക്കായി കുറച്ച് അറബി മാഗസിനുകള്‍ അയാള്‍ കൊണ്ടുവന്നിരുന്നു. എനിക്കവ വായിക്കാമെന്നു പറയുകയും ചെയ്തു. ആ പത്തു നിമിഷത്തില്‍ മനുഷ്യാവസ്ഥയിലേക്ക് വീണ്ടും തിരിച്ചു പോയതുപോലെ തോന്നി. പിന്നെ പട്ടാളക്കാര്‍ എന്നെ സെല്ലില്‍ അടക്കാനായി വന്നു, ആ മാഗസിനുകളൊക്കെ എടുത്തു മാറ്റുകയും ചെയ്തു.”

2003ലെ വേനല്‍ക്കാലമായപ്പോഴേക്കും അല്‍‌-ഹജിനെ കാണുവാന്‍ അപരിചിതരായ സന്ദര്‍ശകര്‍ വന്നു തുടങ്ങി. “കനഡക്കാരായ രണ്ട് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വരികയും കുറെ ഫോട്ടോകള്‍ കാണിക്കുകയും എനിക്കവരില്‍ ആരെയെങ്കിലും തിരിച്ചറിയാന്‍ കഴിയുമോ എന്നു ചോദിക്കുകയും ചെയ്തു. എനിക്കാരെയും അറിയില്ലായിരുന്നു.”

ഇരുനൂറില്‍പ്പരം ചോദ്യം ചെയ്യലുകളില്‍ അല്‍-ഹജിനോട് തന്റെ സ്ഥാ‍പന ഉടമകളായ ഖത്തറിലെ അല്‍ ജസീറ ചാനലിനെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. ഒരു തവണ മറ്റൊരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ തന്നോടിങ്ങനെ പറഞ്ഞുവെന്ന് അല്‍-ഹജ് പറയുന്നു. “ഇവിടെ നിന്നു പുറത്തിറങ്ങിക്കഴിഞ്ഞാല്‍ അല്‍ ഖ്വയ്‌ദ നിങ്ങളെ റിക്രൂട്ട് ചെയ്യും. നിങ്ങള്‍ ആരെയൊക്കെ കാണുന്നുവെന്ന് ഞങ്ങള്‍ക്കറിയണം. നിങ്ങള്‍ക്ക് ഒരു അനലിസ്റ്റ് ആകാന്‍ കഴിയും, വിവരങ്ങള്‍ എങ്ങനെ ശേഖരിച്ചുവെക്കണമെന്നും, എങ്ങിനെ ആളുകളെ സ്കെച്ച് ചെയ്യണമെന്നും ഞങ്ങള്‍ പരിശീലിപ്പിക്കാം. അല്‍ ജസീറയും അല്‍ ഖ്വയ്‌ദയും തമ്മിലൊരു ബന്ധമുണ്ട്. അല്‍ ഖ്വയ്‌ദ അല്‍ ജസീറക്ക് എത്ര പണമാണ് നല്‍കുന്നത്?”

“ ഞാന്‍ ഇതു ചെയ്യില്ല എന്ന് ഞാന്‍ പറഞ്ഞു. അതിനേറ്റവും പ്രധാനമായ കാരണം ഞാനൊരു പത്രപ്രവര്‍ത്തകനാണെന്നതും, അതെന്റെ ജോലിയല്ല എന്നതുമാണ്. മാത്രമല്ല എന്റെ ജീവനെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്.”

മര്‍ദ്ദനങ്ങള്‍ പിന്നെയും തുടര്‍ന്നു, അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നല്ല, അമേരിക്കന്‍ ഗാര്‍ഡുകളില്‍ നിന്ന്. “ അവര്‍ എന്റെ തല നിലത്തിടിക്കും, മുടി മുഴുവന്‍ മുറിച്ചു കളയും. രണ്ടു വര്‍ഷം അവര്‍ എന്നെ ഏകാന്ത തടവില്‍ - ഞങ്ങളതിനെ നവംബര്‍ ബ്ലോക്ക് എന്നാണ് വിളിച്ചിരുന്നത്- പാര്‍പ്പിച്ചു. എന്റെ ജീവിതം അവര്‍ പീഡനമാക്കി. എനിക്കതെങ്ങിനെയെങ്കിലും അവസാനിപ്പിക്കണമായിരുന്നു. ഒരു കാരണവുമില്ലാത്ത തുടര്‍ച്ചയായ ശിക്ഷയായിരുന്നു അവിടെ. ചോദ്യം ചെയ്യലുകള്‍ക്കിടയില്‍ വേദനിപ്പിക്കാനായി അവര്‍ വിലങ്ങുകള്‍ മുറുക്കും. പത്തു മാസത്തോളം അവര്‍ എന്നെ കത്തുകളൊന്നും കാണാന്‍ അനുവദിച്ചില്ല. അഥവാ അനുവദിച്ചാലും പല വാക്കുകളും മായ്ച്ചു കളഞ്ഞിട്ടുണ്ടാകും; എന്റെ മകന്റെ കത്തായാല്‍പ്പോലും. റോഡ്രിഗ്‌സ് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു, ഞാന്‍ അമേരിക്കക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്ന്.”

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സമി അല്‍‌-ഹജ് നിരാഹാരസമരം ആരംഭിച്ചു, ഒപ്പം ഏറ്റവും കഠിനമായ ജയില്‍ ജീവിതത്തിന്റെ മാസങ്ങളും . “സിവില്‍ കോടതികളില്‍ ഞാന്‍ എന്റെ അവകാശങ്ങള്‍ക്കായി ആവശ്യമുന്നയിച്ചു. അമേരിക്കന്‍ സുപ്രീം കോടതി പറഞ്ഞു എനിക്കെന്റെ അവകാശങ്ങള്‍ക്കധികാരമുണ്ടെന്ന്. ശരിയായ രീതിയില്‍ പ്രാര്‍ത്ഥിക്കുവാനുള്ള അവകാശം ഞാന്‍ ആവശ്യപ്പെട്ടു. മുപ്പത് ദിവസം ഭക്ഷണം കഴിക്കാതെ ഇരിക്കുവാന്‍ അവര്‍ എന്നെ അനുവദിച്ചു. അതിനുശേഷം അവര്‍ എന്നെ ഒരു കസേരയില്‍ ലോഹ ചങ്ങലകളാല്‍ കെട്ടിയിടുകയും നിര്‍ബന്ധമായി ഭക്ഷണം കഴിപ്പിക്കുകയും ചെയ്തു. അവര്‍ മൂക്കിലൂടെ വയറ്റിലേക്ക് ഒരു ട്യൂബ് ഇടുമായിരുന്നു. എന്നെ വേദനിപ്പിക്കാനായി പലപ്പോഴും അവര്‍ വലിയ ട്യൂബുകള്‍ തന്നെ തെരഞ്ഞെടുത്തു, ചിലപ്പോള്‍ അത് ശ്വാസകോശത്തില്‍ ചെന്ന് തട്ടുമായിരുന്നു. മറ്റുള്ളവരില്‍ ഉപയോഗിച്ചതും അവശിഷ്ടങ്ങള്‍ ഉള്ളതുമായ ട്യൂബാണവര്‍ ഉപയോഗിക്കാറ്. എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലുമധികം ഭക്ഷണം അവര്‍ കുത്തിച്ചെലുത്തുമായിരുന്നു. അവര്‍ എന്നോട് പറഞ്ഞത് ഇപ്രകാരം ഭക്ഷണം നല്‍കുന്നത് ഡോക്ടര്‍മാരാണെന്നാണ്. പക്ഷെ അവര്‍ ഡോക്ടര്‍മാര്‍ ആയിരുന്നില്ല, പീഡകര്‍ ആയിരുന്നു. 24 കാന്‍ ഭക്ഷണം ഞങ്ങളെ അവര്‍ കഴിപ്പിക്കുമായിരുന്നു. ചര്‍ദ്ദിക്കുന്ന അവസ്ഥയിലെത്തുമായിരുന്നു ഞങ്ങള്‍. തുടര്‍ന്നവര്‍ വിസര്‍ജിപ്പിക്കുന്നതിനായി വയറിളക്കുന്ന മരുന്നു തരികയും ചെയ്തിരുന്നു. അതെന്റെ പാന്‍‌ക്രിയാസിനെ ബാധിക്കുകയും ഉദരസംബന്ധിയായ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്തു. വെള്ളം കുടിക്കുവാന്‍ അവര്‍ ഞങ്ങളെ അനുവദിക്കുമായിരുന്നില്ല.”

അല്‍-ഹജ് പറയുന്നത് അദ്ദേഹം 480 ദിവസം നിരാഹാര സമരം നടത്തി എന്നാണ്. അപ്പോഴേക്കും അദ്ദേഹത്തിന്റെ അവസ്ഥ പരിതാപകരമാകുകയും വിസര്‍ജനേന്ദ്രിയത്തില്‍ നിന്ന് രക്തം കിനിയുന്ന അവസ്ഥയിലെത്തുകയും ചെയ്തിരുന്നു. അതായിരുന്നു അന്വേഷണ സംഘം അദ്ദേഹത്തെ വിട്ടയക്കുവാന്‍ തീരുമാനിച്ച നിമിഷം.

“പുതിയ ചില അന്വേഷണോദ്യോഗസ്ഥര്‍ വന്നു, ഒരിക്കല്‍ക്കൂടി അവര്‍ പഴയ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. ‘നിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമോ?’ ഇല്ല എന്ന് ഞാന്‍ പിന്നെയും പറഞ്ഞു. എങ്കിലും അവരുടെ ആതിഥേയത്വത്തിനും, അവര്‍ക്കിടയില്‍ ഒരു പത്രപ്രവര്‍ത്തകനായി ജീവിക്കാന്‍ അവസരം തന്നതിനും ഞാന്‍ നന്ദി പറഞ്ഞു. ഈ രീതിയില്‍ സത്യം എനിക്ക് പുറം ലോകത്തെ അറിയിക്കാന്‍ കഴിയുമെന്നും അതുകൊണ്ട് തന്നെ പുറത്ത് കടക്കുവാന്‍ എനിക്ക് ധൃതിയില്ലെന്നും, ഒരു റിപ്പോര്‍ട്ടറെ സംബന്ധിച്ചിടത്തോളം പ്രസക്തമായ ധാരാളം “കഥകള്‍”അവിടെ ഇനിയും ഉണ്ടെന്നും ഞാനവരോട് പറഞ്ഞു.” ഞങ്ങള്‍ നിനക്കൊരു സഹായം ചെയ്തുവെന്നാണോ നീ കരുതുന്നത് എന്നവര്‍ എന്നോട് ചോദിച്ചു. ‘നിങ്ങള്‍ എന്നെ സീറോയില്‍ നിന്നും ഹീറോ ആക്കി ഉയര്‍ത്തി.’ എന്ന് ഞാന്‍ മറുപടി പറഞ്ഞു. ബിന്‍ ലാദന്‍ എന്തായാലും നീയുമായി ബന്ധപ്പെടുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടെന്നായി അവര്‍. ആ രാത്രി അവര്‍ എന്നെ വിമാനത്തിലേക്കാനയിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു ടെന്നിസ് നെറ്റിന്റെ പിറകില്‍ നിന്ന് എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഞാന്‍ കൈവീശി...ആ നാലു ജോടി കണ്ണുകളെ നോക്കി...

ബ്രിട്ടീഷ് അധികാരികള്‍ സമി അല്‍‌-ഹജുമായി സംസാരിച്ചതായി ഇതുവരെയും സമ്മതിച്ചിട്ടില്ല. അതുപോലെത്തന്നെ കനേഡിയന്‍ അധികാരികളും. ഇറാഖ് അധിനിവേശാനന്തരം ഹെഡ് ക്വാര്‍ട്ടേഴ്‌സ് ബോംബിട്ട് തകര്‍ക്കാന്‍ ജോര്‍ജ്ജ് ബുഷ് ആഗ്രഹിച്ച അല്‍‌ ജസീറ ടി വി , സമി അല്‍- ഹജിനായി അദ്ദേഹത്തിന്റെ ജോലി കരുതി വെച്ചിരുന്നു. എങ്കിലും അമേരിക്കന്‍ അധികാരികളില്‍ നിന്ന് 345 നമ്പര്‍ തടവുകാരന് ഒരിക്കലും ഒരു ക്ഷമാപണം പോലും ലഭിച്ചില്ല.

“ഞാനത് പ്രതീക്ഷിക്കുന്നുമില്ല,” അദ്ദേഹം പറയുന്നു.

*
The Independent പ്രസിദ്ധീകരിച്ച Robert Fisk എഴുതിയ Six Years In Guantanamo എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം

ആണവകരാറിന്റെ യഥാര്‍ഥ നിറം

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് രാജ്യത്തിനു നല്‍കിയ ഉറപ്പിനു കടകവിരുദ്ധമായ രീതിയില്‍ ഇന്ത്യ-അമേരിക്ക ആണവകരാറിനെ അംഗീകരിക്കുന്ന ബില്‍ (എച്ച്ആര്‍ 7081) അമേരിക്കന്‍ ജനപ്രതിനിധിസഭ പാസാക്കി. സമാനമായ മറ്റൊരു ബില്‍ വോട്ടെടുപ്പിനായി സെനറ്റിനു മുമ്പിലുണ്ട്. ഇന്ത്യയെ തൃപ്തിപ്പെടുത്തുംവിധം ബില്‍ പാസാക്കുന്നതിനായി സെപ്തംബര്‍ 26നും ഇന്ത്യന്‍ പ്രധാനമന്ത്രി കാത്തിരിക്കുകയായിരുന്നു. അത് നടന്നില്ല. എന്നാല്‍, ജനപ്രതിനിധിസഭ ബില്‍ പാസാക്കിയതിനെ ഇന്ത്യാ ഗവമെന്റും മാധ്യമങ്ങളും ഇത് ഇന്ത്യയുടെ വിജയമായി അവതരിപ്പിക്കുന്നു. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ഭരണനേതൃത്വം അതൃപ്തിയിലാണ്. ബില്ലിന്റെ ഭാഷയില്‍ മാത്രമല്ല, ഏകപക്ഷീയസ്വഭാവമുള്ള അതിന്റെ ഉള്ളടക്കത്തിലും അതൃപ്തിയുണ്ട്.

ജനപ്രതിനിധിസഭ പാസാക്കിയ ബില്‍ എന്തുകൊണ്ട് അസംതൃപ്തിയുണ്ടാക്കുന്നു? 'അമേരിക്ക-ഇന്ത്യ ആണവ സഹകരണ അംഗീകാരവും നിരായുധീകരണം ശക്തിപ്പെടുത്തലും' എന്നാണ് ബില്ലിന്റെ തലക്കെട്ട്. ആണവ നിരായുധീകരണത്തിന് ഇന്ത്യക്കുമേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തുകയെന്നതാണ് അമേരിക്കയുടെ അജന്‍ഡയെന്ന് ഈ തലക്കെട്ട് സൂചിപ്പിക്കുന്നു. ആണവകരാറിന്റെ യഥാര്‍ഥ നിറത്തെ വ്യക്തമായും തുറന്നുകാട്ടുന്ന നിരവധി കാര്യം ഈ ബില്ലിലുണ്ട്.

1. ഇന്ത്യ-അമേരിക്ക ആണവ സഹകരണകരാര്‍ ഹൈഡ് ആക്ടിലെ വ്യവസ്ഥയ്ക്കും ആണവോര്‍ജനിയമത്തിനും അനുരോധമായിരിക്കും. ഈ നിയമത്തെയോ വ്യവസ്ഥയെയോ അതിലംഘിക്കാന്‍ കരാറിനു കഴിയില്ല.

ഇത് പല രൂപത്തിലും ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. സെക്ഷന്‍ 101 (പേജ് 3, 16 മുതല്‍ 21 വരെയുള്ള വരികള്‍) പറയുന്നു, '1954ലെ ആണവോര്‍ജനിയമത്തിലെ വ്യവസ്ഥകള്‍, 2006ലെ അമേരിക്ക-ഇന്ത്യ സമാധാനപരമായ ആണവോര്‍ജ സഹകരണ നിയമം എന്ന ഹെന്റി ജെ ഹൈഡ് നിയമം, അമേരിക്കയ്ക്കു ബാധകമാകുന്ന മറ്റ് നിയമങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായിരിക്കും കരാര്‍'.

സെക്ഷന്‍ 102 (പേജ് 6, എട്ട് മുതല്‍ 12 വരെ വരികള്‍) വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: 'ഹൈഡ് ആക്ടിനെയോ 1954ലെ ആണവോര്‍ജനിയമത്തെയോ അതിലംഘിക്കുന്ന വിധം ഒരു വ്യാഖ്യാനവും കരാറില്‍ ഉണ്ടാകാന്‍ പാടില്ല'. അതിനാല്‍, 123 കരാറിന്റെ ഉള്ളടക്കം സംബന്ധിച്ച് ഒരു തര്‍ക്കത്തിനും അവകാശമില്ല. ഇന്ത്യ ഏത് നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്നെന്നു പറഞ്ഞാലും അമേരിക്ക അവരുടെ നിയമത്തിനകത്തുനിന്നു മാത്രമേ കരാര്‍ പ്രാവര്‍ത്തികമാക്കുകയുള്ളൂ. അതിനെ അതിലംഘിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. നമുക്ക് ആണവപരീക്ഷണം നടത്തണമെന്നിരിക്കട്ടെ. അമേരിക്ക അവരുടെ നിയമത്തിനുള്ളില്‍നിന്ന് പ്രവര്‍ത്തിക്കുകയും കരാര്‍ ഇല്ലാതാവുകയും ചെയ്യും.

2. അമേരിക്കയില്‍നിന്ന് ആണവഇന്ധധനവിതരണം നിലച്ചാല്‍ മറ്റേതെങ്കിലും രാജ്യത്തുനിന്ന് ഇന്ധനം എത്തിക്കാന്‍ അമേരിക്കയ്ക്ക് ബാധ്യതയില്ല.

123 കരാറിന്റെ ആര്‍ട്ടിക്കിള്‍ 5 (ബി-iv) പറയുന്നു, 'ആണവ ഇന്ധനവിതരണത്തിന് എന്തെങ്കിലും തടസ്സമുണ്ടായാല്‍ മറ്റ് സുഹൃദ്‌രാജ്യങ്ങളില്‍നിന്ന് ഇന്ധനം എത്തിക്കാന്‍ അമേരിക്ക സഹായിക്കും'. എന്നാല്‍, ജനപ്രതിനിധിസഭ പാസാക്കിയ ബില്ലില്‍ ഇതില്ല. ഇന്ധനവിതരണം തടസ്സപ്പെട്ടാല്‍ മറ്റ് രാജ്യങ്ങളില്‍നിന്ന് അത് ലഭ്യമാക്കാന്‍ അമേരിക്ക സഹായിക്കില്ലെന്നു മാത്രമല്ല, എന്‍എസ്‌ജി രാജ്യങ്ങളില്‍നിന്നോ മറ്റേതെങ്കിലും സ്രോതസ്സില്‍നിന്നോ ആണവ ഉപകരണങ്ങള്‍, ഇന്ധനം, സാങ്കേതികവിദ്യ എന്നിവ ഇന്ത്യക്ക് നല്‍കുന്നതിനെ തടയുകയും ചെയ്യുമെന്ന് ബില്ലിന്റെ സെക്ഷന്‍ 102 (പേജ് അഞ്ച്, നാലുമുതല്‍ 12 വരെയുള്ള വരി) വളരെ വ്യക്തമായി പറയുന്നു. 123 കരാറില്‍ ഈ വാചകമില്ലാത്തതുകൊണ്ട് ഇന്ത്യക്ക് അത് ബാധകമല്ലെന്നാണ് ഇന്ത്യ പറയുന്നത്. ഏതെങ്കിലും കാരണവശാല്‍ അമേരിക്കയില്‍നിന്ന് ഇന്ധനവിതരണത്തില്‍ തടസ്സമുണ്ടായാല്‍ മറ്റെവിടെയെങ്കിലുംനിന്ന് അത് ലഭ്യമാക്കാനുള്ള ശ്രമത്തെ അമേരിക്ക എതിര്‍ക്കുമെന്ന് ഉറപ്പാണ്.

3. സമ്പുഷ്ടീകരണ സാങ്കേതികവിദ്യ കൈമാറില്ലെന്നു മാത്രമല്ല ഇറക്കുമതിചെയ്യുന്ന ഇന്ധനത്തിന്റെ പുനഃസംസ്കരണത്തിനുള്ള അനുമതിപോലും നല്‍കില്ല.

ജനപ്രതിനിധിസഭ പാസാക്കിയ ബില്ലിലെ ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന ഭാഗം ഇതാണ്. കരാര്‍ പ്രാവര്‍ത്തികമാകുംമുമ്പ് യുറേനിയം സമ്പുഷ്ടീകരണം, ഉപയോഗിച്ച ഇന്ധനത്തിന്റെ പുനഃസംസ്കരണം എന്നിവ സംബന്ധിച്ച സാങ്കേതികവിദ്യയും ഉപകരണങ്ങളും കൈമാറുന്നത് നിയന്ത്രിക്കാന്‍ എന്‍എസ്‌ജി രാജ്യങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് സാക്ഷ്യപ്പെടുത്തണമെന്ന് ബില്ലിന്റെ സെക്ഷന്‍ 204ല്‍ പറയുന്നു(പേജ് 14, 11 മുതല്‍ 19 വരെ വരി). എന്‍എസ്‌ജി ഇളവില്‍നിന്നും 123 കരാറില്‍നിന്നും കിട്ടുമെന്നു പ്രതീക്ഷിച്ച വലിയ നേട്ടങ്ങള്‍ ഇതുമൂലം ഉണ്ടാകാന്‍ പോകുന്നില്ല.

പുനഃസംസ്കരണം സംബന്ധിച്ച് ഭാവിയില്‍ അമേരിക്കന്‍ കോണ്‍ഗ്രസിനു മുന്നില്‍ അപേക്ഷ വന്നാല്‍ അത് നിരസിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസിന് അധികാരമുണ്ടാകുമെന്ന് സെക്ഷന്‍ 201ല്‍ (പേജ് 13, ഒന്നുമുതല്‍ നാലുവരെ വരി) വ്യക്തമായി പറയുന്നു. ഇത് പുതിയ വ്യവസ്ഥയാണ്. വളരെ അപകടകരവുമാണ്. ഇന്ത്യയെ പൂര്‍ണമായും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് യാചിക്കുന്ന അവസ്ഥയിലേക്കു മാറ്റുന്നതാണ് ഈ വ്യവസ്ഥ.

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇന്ധനം പുനഃസംസ്കരണം ചെയ്യുന്നതിന് അതതു രാജ്യം ഇത്തരം വ്യവസ്ഥ ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിക്കണമെന്ന് അമേരിക്ക ആ രാജ്യങ്ങളോട് നിര്‍ദേശിക്കുകയുംചെയ്യും. കൂടംകുളംനിലയത്തിന് റഷ്യ നല്‍കുന്ന സഹായങ്ങള്‍ക്കും ഇത്തരം വ്യവസ്ഥ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമെന്നു സാരം. ഇന്ത്യക്ക് ഇന്ധനവും ഉപകരണങ്ങളും നല്‍കുന്ന മറ്റ് രാജ്യങ്ങളോടും ഈ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കാന്‍ അമേരിക്ക നിര്‍ദേശിക്കും. ഇന്ത്യയുടെ തന്ത്രപരമായ സഖ്യരാഷ്ട്രമാകുന്നതിനു പകരം ഇന്ത്യയുടെ ആണവപദ്ധതിയെ തകര്‍ക്കാനാണ് അമേരിക്ക ശ്രമിക്കുകയെന്നുവ്യക്തം. ഇന്ത്യയെ തുല്യമായി കണക്കാക്കുകയില്ലെന്ന് ഒരിക്കല്‍ക്കൂടി ഇത് വ്യക്തമാക്കുന്നു. ദശകങ്ങള്‍ നീണ്ടുനിന്ന പ്രവര്‍ത്തനത്തിലൂടെ ഇന്ത്യ സ്വന്തം യുറേനിയം സമ്പുഷ്ടീകരണ സാങ്കേതികവിദ്യ വികസിപ്പിക്കുകയും ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍ക്ക് ആവശ്യമായ പ്ലൂട്ടോണിയം ഉല്‍പ്പാദിപ്പിക്കുകയും അന്തര്‍വാഹിനിയുടെ റിയാക്ടറിന് ആവശ്യമായ യുറേനിയം സമ്പുഷ്ടീകരിക്കുകയും ചെയ്തിരുന്നെന്ന് ഓര്‍ക്കുമ്പോഴാണ് ഈ വഞ്ചനയുടെ ആഴം ബോധ്യപ്പെടുക.

ആണവകരാറിന്റെ അപകടത്തെക്കുറിച്ച് ഏറെക്കാലമായി മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്ന ഞങ്ങളെപ്പോലുള്ളവര്‍ പറയുന്നതിനെ ഒന്നുകൂടി ഉറപ്പിക്കുന്നതാണ് അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ പാസാക്കിയ ബില്ലിലെ ഉള്ളടക്കം. ആണവകരാര്‍ ഹൈഡ് ആക്ട് വ്യവസ്ഥയ്ക്ക് അനുസൃതമായിരിക്കുമെന്നു മാത്രമല്ല, ജനപ്രതിനിധിസഭ അംഗീകരിച്ച ബില്ലില്‍ ഇന്ത്യയെ ഞെരുക്കുന്ന കൂടുതല്‍ വ്യവസ്ഥ കൊണ്ടുവന്നിരിക്കുകയാണ്.

2005 ജൂലൈയിലെ സംയുക്ത പ്രഖ്യാപനത്തിനു കടകവിരുദ്ധമായ കാര്യം ഇപ്പോള്‍ അമേരിക്കന്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യയെ മുന്‍നിര ആണവസാങ്കേതികവിദ്യ കൈവശമുള്ള രാഷ്ട്രമായി പരിഗണിക്കുമെന്ന വാഗ്ദാനം തകര്‍ന്നിരിക്കുന്നു. യുറേനിയം സമ്പുഷ്ടീകരണം, പുനഃസംസ്കരണം എന്നിവയ്ക്കുള്ള സാങ്കേതികവിദ്യാ സഹകരണം ആണവകരാര്‍മൂലം ഉണ്ടാകില്ല. ആണവ ഇന്ധനവിതരണം ഉറപ്പുവരുത്താനോ ആണവ ഇന്ധനശേഖരം ഉണ്ടാക്കാനോ ആണവകരാര്‍ സഹായിക്കില്ല. ഇന്ധനവിതരണം ഉറപ്പുവരുത്താതെയും ആണവചക്രത്തിന്റെ കാര്യത്തില്‍ സാങ്കേതികസഹകരണമില്ലാതെയും സിവില്‍ ആണവോര്‍ജവികസനത്തിന്റെ കാര്യത്തില്‍ പൂര്‍ണസഹകരണം അര്‍ഥശൂന്യമാണ്.

നിലവിലുള്ള ആണവ നിരായുധീകരണവാഴ്ച ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് അമേരിക്ക ശ്രമിക്കുകയെന്ന് ബില്‍ വ്യക്തമാക്കുന്നു. ഇന്ത്യയെ അത്യാധുനിക ആണവ സാങ്കേതികവിദ്യയുള്ള രാജ്യമായി അംഗീകരിക്കാനും അവര്‍ തയ്യാറല്ല. പ്രസിഡന്റ് ബുഷ് ധാരാളം വാഗ്ദാനം ഇന്ത്യക്ക് നല്‍കിയിട്ടുണ്ടാകാം. എന്നാല്‍, അവയൊന്നും യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല അദ്ദേഹം. ആണവമേഖലയില്‍ നമുക്ക് തുല്യപദവി കിട്ടാന്‍പോകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ആണവ ഇന്ധനവിതരണ കച്ചവടകൂട്ടുകെട്ടിനു മുന്നില്‍ ഇന്ത്യയെ യാചിച്ചുനില്‍ക്കാന്‍ ഇടയാക്കുന്നതും നമ്മുടെ തന്ത്രപരമായ ആണവപദ്ധതിയെ തകര്‍ക്കുന്നതുമായി കരാര്‍ മാറും.

റഷ്യയുമായുള്ള ആണവസഹകരണത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷാ മാര്‍ഗനിര്‍ദേശപ്രകാരം കൂടംകുളം റിയാക്ടറില്‍നിന്നുള്ള ഉപയോഗിച്ച ഇന്ധനം പുനഃസംസ്കരിക്കാന്‍ കഴിയും. പ്ലൂട്ടോണിയം വേര്‍തിരിക്കുന്നതും ആണവോര്‍ജ ഏജന്‍സിയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ്. ഇത് മനസ്സിലാക്കാവുന്നതാണ്. ഇന്ത്യ അംഗീകരിച്ചതുമാണ്. എന്നാല്‍, കൂടുതല്‍ അടുത്ത സുഹൃത്തെന്ന് അവകാശപ്പെടുന്ന അമേരിക്കയുമായുള്ള സഹകരണത്തില്‍ ഈ സൌകര്യം ഇന്ത്യക്ക് കിട്ടാത്തതെന്തുകൊണ്ടാണ്?

ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിനാലില്‍ അത്ര വികസിതമല്ലാത്ത ഇന്ത്യ ഇന്ദിരാഗാന്ധിയുടെ ഉറച്ച നേതൃത്വത്തില്‍ തന്ത്രപരമായ ആണവപരിപാടിയിലെ സുപ്രധാനമായ നീക്കം നടത്തി. 2008ല്‍ സാമ്പത്തികമായും രാഷ്ട്രീയമായും കുറെക്കൂടി ശക്തമായ ഇന്ത്യ നക്കാപ്പിച്ച ഡോളറുകള്‍ക്കുവേണ്ടി ഇന്ദിരയുടെ പാരമ്പര്യത്തെ വഞ്ചിക്കുകയാണ്.

***

പി കെ അയ്യങ്കാര്‍
(അണുശക്തി കമീഷന്റെ മുന്‍ അധ്യക്ഷനാണ് ലേഖകന്‍)

ശ്രീ പി കെ അയ്യങ്കാര്‍ രചിച്ച True colours of the nuclear deal എന്ന ഇംഗ്ലീഷ് ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ