Friday, October 26, 2012

പ്രവാചകനിന്ദയുടെ മാനങ്ങള്‍

പ്രകോപനങ്ങള്‍ അര്‍ഹിക്കുന്നത് അവഗണന മാത്രമാണ്. വിശ്വാസികള്‍ പ്രകോപിതരാവുന്നില്ല എന്നുകണ്ടാല്‍ പിന്നെ അത്തരം പണിയെടുക്കാന്‍ ആളുണ്ടാവില്ല


പല രാജ്യങ്ങളില്‍ പ്രതിഷേധത്തിനും തര്‍ക്കത്തിനും വഴിവെച്ച 'മുസ്‌ലിങ്ങളുടെ നിരപരാധിത്വം' (ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്: 2012) എന്ന സിനിമയുടെ ചില ഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ട അനേകലക്ഷം ആളുകളില്‍ ഞാനും പെടും. ആ ഭാഗംവെച്ച് തന്നെ സിനിമ ദുരുദ്ദേശ്യപൂര്‍വം ഉണ്ടാക്കിയതാണ് എന്ന് ഏത് പൊട്ടനും മനസ്സിലാവും. മുഹമ്മദ് നബിയെ നിന്ദിക്കുന്നതിലൂടെ മുസ്‌ലിങ്ങളെ പ്രകോപിപ്പിക്കുക; സമുദായങ്ങള്‍ തമ്മില്‍ കലഹം ഉണ്ടാക്കുക എന്നതുതന്നെയാണ് ഉദ്ദേശ്യം.

ചെറിയൊരു വിഭാഗം വിശ്വാസികള്‍ പ്രകോപിതരായി. ആ കൂട്ടത്തില്‍ ഒരു വിഭാഗമാണ് ലിബിയയിലെ അമേരിക്കന്‍ സ്ഥാനപതിയെ കൊന്നുകളഞ്ഞത്; മറ്റൊരു വിഭാഗമാണ് പാകിസ്താനില്‍ അക്രമാസക്തമായി ജാഥ നടത്തി നിരവധി മരണത്തിന് ഇടയാക്കിയത്.

അങ്ങനെ ഹാലിളകിയതിലൂടെ അവര്‍ സിനിമയെ സഹായിച്ചു. ''മുസ്‌ലിങ്ങള്‍ മതവികാരത്തിന്റെ പേരില്‍ എന്തക്രമവും കാണിക്കാന്‍ മടിക്കാത്ത ക്രൂരന്മാരാണ്'' എന്ന സിനിമയുടെ തെറ്റായ സന്ദേശം ശരിയാവാന്‍ സാധ്യതയുണ്ട് എന്ന തോന്നലുണ്ടാക്കി.

ഈ സിനിമക്കാരനെപ്പോലെ മനോവൈകൃതമുള്ള ആളുകള്‍ ഇടയ്ക്ക് നബിയെ നിന്ദിച്ച് കാര്‍ട്ടൂണ്‍ വരയ്ക്കും; അല്ലെങ്കില്‍ ഖുര്‍ആന്‍ കത്തിക്കും; അതുമല്ലെങ്കില്‍ പ്രകോപനമുണ്ടാക്കുന്ന വേറെ വല്ലതും ചെയ്യും. അവയൊക്കെ അര്‍ഹിക്കുന്നത് അവഗണന മാത്രമാണ്; പ്രതിഷേധം പോലുമല്ല എന്ന് തിരിച്ചറിയാനുള്ള വിവേകം വിശ്വാസികള്‍ക്ക് വേണം. വിശ്വാസികള്‍ പ്രകോപിതരാവുന്നില്ല എന്നുകണ്ടാല്‍ പിന്നെ അത്തരം പണിയെടുക്കാന്‍ ആളുണ്ടാവില്ല.

ഒരു കാര്‍ട്ടൂണിസ്റ്റോ സിനിമക്കാരനോ വിചാരിച്ചാല്‍ മുഹമ്മദ് നബിയെ അവമാനിക്കാന്‍ സാധിക്കുകയില്ല; മനുഷ്യസംസ്‌കാരത്തിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിനുള്ള ഉന്നതമായസ്ഥാനം നഷ്ടപ്പെടുത്താനാവുകയില്ല. ഈ ഉറപ്പുള്ള ആരും ഇങ്ങനെ വിരോധംകൊണ്ട് കത്തിക്കാളുകയില്ല.

ഒന്നാലോചിച്ചുനോക്കൂ: അമേരിക്കയിലെ ഒരു മുസ്‌ലിംവിരോധി സിനിമയുണ്ടാക്കിയതിന് പാകിസ്താനില്‍ മുസ്‌ലിങ്ങള്‍ പരസ്​പരം വെട്ടിക്കൊല്ലുന്നതെന്തിനാണ്? അതുകൊണ്ട് പ്രവാചകനോ മതത്തിനോ ദോഷമല്ലാതെ ഗുണം വല്ലതുമുണ്ടോ? സിനിമ നബിക്ക് ദുഷ്‌പ്പേരുണ്ടാക്കി എന്നാണെങ്കില്‍ ഈ അക്രമങ്ങള്‍ ആ ദുഷ്‌പ്പേര് ഇല്ലാതാക്കുമോ? സല്‍പ്പേര് ഉണ്ടാക്കിക്കൊടുക്കുമോ? ഇത് പ്രവാചകന് പുതിയ ദുഷ്‌പ്പേരുണ്ടാക്കും. കഷ്ടം! വെറുപ്പ് ഉത്പാദിപ്പിക്കുന്ന ആ സിനിമയും അക്രമം ഉത്പാദിപ്പിക്കുന്ന ഈ പ്രതിഷേധവും പ്രവാചകന് ചീത്തപ്പേരുണ്ടാക്കുക എന്ന ഒറ്റപ്പണിയാണ് രണ്ടു വഴിക്ക് ചെയ്തുകൊണ്ടിരിക്കുന്നത്.

സല്‍മാന്‍ റുഷ്ദിയുടെ 'പൈശാചികപദ്യങ്ങള്‍' (സാത്താനിക് വേഴ്‌സസ്: 1988) എന്ന നോവലിന് ലോകശ്രദ്ധ നേടിക്കൊടുത്തതും കോടിക്കണക്കിന് കോപ്പികളുടെ പ്രചാരം ഉണ്ടാക്കിക്കൊടുത്തതും അനവധി നാടുകളില്‍ ഉയര്‍ന്ന വന്‍പ്രതിഷേധമാണ്. റുഷ്ദിക്ക് മരണം വിധിച്ചുകൊണ്ട് ഇറാനികളുടെ ആത്മീയനേതാവ് ആയത്തുല്ലാ ഖുമൈനി പുറപ്പെടുവിച്ച മതവിധി (ഫത്‌വ: 14 ഫിബ്രവരി 1989) അത് ആളിക്കത്താന്‍ കാരണമായി. ഇന്ത്യയും പാകിസ്താനുമടക്കം എത്രയോ രാജ്യങ്ങളില്‍ അക്രമം മുറ്റിയ വന്റാലികള്‍ നടന്നു. എത്രയോ മനുഷ്യജീവന്‍ നഷ്ടമായി; എത്രയോ കോടി രൂപയുടെ സ്വത്ത് നശിച്ചു. ഇതുകൊണ്ടൊക്കെ എന്താണ് ഫലം എന്ന് ആലോചിച്ചില്ല. പില്‍ക്കാലത്ത് ആലോചിച്ചുവോ? കണക്കില്ലാത്ത പേരും പണവും കിട്ടി എന്നല്ലാതെ റുഷ്ദിക്ക് വല്ല ദോഷവും ഉണ്ടായോ? ഇസ്‌ലാമികസംസ്‌കാരത്തിനും മുഹമ്മദ് നബിക്കും അതുകൊണ്ട് ഉണ്ടായത് സല്‍ക്കീര്‍ത്തിയോ ദുഷ്‌ക്കീര്‍ത്തിയോ?

ആ ചരിത്രത്തില്‍നിന്ന് മതത്തിന്റെ പേരില്‍ വികാരംകൊള്ളുന്ന കൂട്ടര്‍ കാര്യമായൊന്നും പഠിച്ചില്ല എന്ന് ഇപ്പോഴത്തെ സിനിമാബഹളം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

വികാരമല്ല, വിവേകമാണ് മതം.

ഇപ്പറഞ്ഞതിലേക്ക് സമീപകാല ചരിത്രത്തില്‍നിന്ന് ഒരനുഭവം:

കുറച്ചുകാലം അഫ്ഗാനിസ്താനില്‍ വാഴ്ചകൊണ്ടിരുന്ന താലിബാന്‍ എന്ന ഭീകരസംഘം അവിടെ ബാമിയാന്‍ കുന്നുകളില്‍ നൂറ്റാണ്ടുകളായി നിലനിന്നുപോന്ന ബുദ്ധപ്രതിമകള്‍ ഡയനാമിറ്റ് വെച്ച് തകര്‍ത്തു (2001). ആലോചിച്ച്, പദ്ധതി തയ്യാറാക്കി, മുന്‍കൂട്ടി പ്രഖ്യാപിച്ച് നടത്തിയ ആ നശീകരണം ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കിടയിലെ തീവ്രവാദികള്‍ ബാബ്‌റിപള്ളി തകര്‍ത്തതു (1992) പോലുള്ള ഹീനകൃത്യമാണ്. സാമുദായികകലാപം ഉണ്ടാക്കാനുള്ള പ്രകോപനം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ഇന്ത്യ, ചൈന, ജപ്പാന്‍, തായ്‌ലന്‍ഡ്, ശ്രീലങ്ക മുതലായ അനേകം രാജ്യങ്ങളില്‍ അധിവസിച്ചുവരുന്ന കോടിക്കണക്കായ ബുദ്ധമതവിശ്വാസികളില്‍ ഒരാള്‍പോലും അതിനെതിരായി ഒരക്രമവും പ്രവര്‍ത്തിക്കുകയുണ്ടായില്ല. ഒരു മുസ്‌ലിമിന്റെ സ്റ്റേഷനറിപ്പീടികപോലും ഒരു രാജ്യത്തും ഒരു ബുദ്ധമതക്കാരനും എറിഞ്ഞു തകര്‍ത്തില്ല! ആ പ്രതിമയാണ് ബുദ്ധന്‍ എന്നാണ് താലിബാന്‍ വിചാരിച്ചത്. ബുദ്ധന്‍ പ്രതിമയല്ല എന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ക്കറിയാമായിരുന്നു. പ്രകോപനമുണ്ടാക്കുന്നതില്‍ താലിബാന്‍ പരാജയപ്പെട്ടത് ബുദ്ധമതക്കാരുടെ വിവേകം കൊണ്ടാണ്. അങ്ങനെ താലിബാന്‍ തോല്‍ക്കുകയും ബുദ്ധന്റെ മൗനമന്ദഹാസം വിജയിക്കുകയും ചെയ്തു!


***

ഇത്തരം പ്രതിഷേധങ്ങളില്‍, ഭാഗ്യവശാല്‍, കേരളത്തില്‍ അക്രമങ്ങളൊന്നും പതിവില്ല. യോഗം, ലേഖനം, പ്രകടനം മുതലായവ മാത്രമേ ഉണ്ടാകാറുള്ളൂ. ഇപ്പോഴും അതേ ഉണ്ടായുള്ളൂ. അതിനിടയില്‍ ഉയര്‍ന്നുകേട്ട ''സിനിമ നിരോധിക്കണം'', ''അതിന്റെ ചില ഭാഗങ്ങള്‍ കാണിക്കുന്ന യൂട്യൂബ് നിരോധിക്കണം'' തുടങ്ങിയ പതിവ് ആവശ്യങ്ങള്‍ നമുക്ക് അവഗണിക്കാം എന്നുവെക്കുക.

അക്രമം പാടില്ലെന്നുപറഞ്ഞ സമുദായനേതാക്കന്മാരും മതപണ്ഡിതന്മാരും പത്രാധിപന്മാരും ഉന്നയിച്ച ഒരാവശ്യം പ്രവാചകനിന്ദ, മതനിന്ദ തുടങ്ങിയവ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നും അത് ചെയ്യുന്നവരെ നിയമവ്യവസ്ഥയുടെ മുമ്പില്‍ കൊണ്ടുവന്ന് ശിക്ഷിക്കണം എന്നും ആണ്.

വളരെ ലളിതം എന്ന് തോന്നാനിടയുള്ള ഈ നിലപാട് സങ്കീര്‍ണമാണ്. പ്രവാചകനിന്ദ, മതനിന്ദ മുതലായവ നിര്‍വചിക്കുന്നതും മനസ്സിലാക്കുന്നതും അത്ര എളുപ്പമല്ല. കാര്യം തിരിയാന്‍ സഹായിക്കുന്ന ഒരൊറ്റ ഉദാഹരണം പറയാം-

കേരളത്തിലെ സുന്നിമുസ്‌ലിങ്ങളില്‍ ഒരു വിഭാഗം മുഹമ്മദ് നബിയുടെ തിരുമുടി സ്ഥാപിക്കാന്‍ വേണ്ടി കോഴിക്കോട് ജില്ലയില്‍ വലിയൊരു പള്ളി പണിയാന്‍ പോവുകയാണ്.

ആ 'മുടിപ്പള്ളി' അന്ധവിശ്വാസങ്ങള്‍ക്ക് പ്രചാരം നല്‍കും എന്ന് ചില രാഷ്ട്രീയ നേതാക്കന്മാര്‍ വിമര്‍ശിച്ചപ്പോള്‍ 'പ്രവാചകനിന്ദ' എന്ന് ആക്ഷേപിക്കപ്പെട്ടു.

സുന്നികളിലെ തന്നെ മറ്റൊരു വിഭാഗം മുടി വ്യാജമാണ് എന്നും അത് സ്ഥാപിക്കുന്നതിലൂടെ പ്രവാചകന്‍ നിന്ദിക്കപ്പെടുകയാണ് എന്നും വാദിക്കുന്നു.

മുജാഹിദ് വിഭാഗം വാദിക്കുന്നു: മുടി പ്രവാചകന്റേതാണെങ്കില്‍ത്തന്നെ സ്ഥാപിക്കരുത്; അത്തരം തിരുശേഷിപ്പുകള്‍ പുണ്യവസ്തുക്കളാക്കുന്നത് പ്രവാചകന്‍ എതിര്‍ത്ത ബിംബാരാധനയ്ക്ക് മുസ്‌ലിങ്ങള്‍ക്കിടയില്‍ സ്ഥാനം നല്‍കും. അത് പ്രവാചകനിന്ദയാണ്.

ഇതില്‍ ആരാണ് പ്രവാചകനെ നിന്ദിക്കുന്നത് എന്ന് എങ്ങനെ തീര്‍പ്പാക്കും? ഒരു കൂട്ടരുടെ വന്ദനമാണ് വേറെ കൂട്ടരുടെ നിന്ദനം! ഇതിലൊന്നും സര്‍ക്കാറിനോ കോടതിക്കോ വിധികല്പിക്കാന്‍ ആവുകയില്ല. എല്ലാ അഭിപ്രായഭേദങ്ങളെയും ഒരേപോലെ പുലരാന്‍ വിടുക എന്നതുമാത്രമേ ജനാധിപത്യവ്യവസ്ഥയ്ക്ക് സാധ്യമാവുകയുള്ളൂ.

***

ആര്‍ക്കും മനസ്സിലാവുന്നപോലെ, താലിബാന്റെ ആ പ്രതിമാനശീകരണം പ്രവാചകനെയും ഇസ്‌ലാംമതത്തെയം നിന്ദിക്കുന്ന പ്രവൃത്തിയാണ്. അന്യമതസ്ഥരുടെ ആരാധനാരീതികളെ പുച്ഛിക്കരുത് എന്നും അവരുടെ ആരാധനാലയങ്ങളെ മാനിക്കണം എന്നും പഠിപ്പിക്കുന്ന ഖുര്‍ആന്റെ പേരിലാണ് അത് ചെയ്തത് എന്നതുതന്നെ കാരണം. ഈ മതനിന്ദയ്‌ക്കെതിരായി കേരളത്തിലെ വിശ്വാസികള്‍ വല്ലതും ചെയ്തിരുന്നുവോ?

ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കിയ താലിബാന്‍ കാലത്ത് (സപ്തംബര്‍ 1996- ഒക്ടോബര്‍ 2001) അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ക്ക് വിദ്യയും തൊഴിലും സാമൂഹികജീവിതവും എല്ലാം നിഷേധിച്ചു. അതൊക്കെ 'അനിസ്‌ലാമികം' ആണ് എന്നായിരുന്നു ആ ഭീകരഭരണകൂടത്തിന്റെ വിധി. 'വായിക്കുക' എന്നു പറഞ്ഞുകൊണ്ടാണ് ഖുര്‍ആന്‍ ആരംഭിക്കുന്നത്. ''വിദ്യ അഭ്യസിക്കല്‍ നിര്‍ബന്ധമാണ്'' എന്ന് വിധിച്ചേടത്ത് ഖുര്‍ആന്‍ ആണ്‍ പെണ്‍ഭേദം കല്പിച്ചിട്ടില്ല. യുദ്ധയാത്രയില്‍പ്പോലും ഭാര്യ ആയിശാബീവിയെ മുഹമ്മദ് നബി ഒപ്പം കൂട്ടിയിരുന്നു. ഇതൊക്കെയായിട്ടും ഈ മതനിന്ദയ്‌ക്കെതിരില്‍ പ്രതിഷേധിക്കാന്‍ നമ്മുടെ നാട്ടില്‍ വിശ്വാസികളുണ്ടായില്ല!

ഏറ്റവും പുതിയ അനുഭവം നോക്കൂ - പാകിസ്താനിലെ പഴയ സാംസ്‌കാരികകേന്ദ്രമായ സ്വാത് താഴ്‌വാരത്തിലെ സ്ത്രീവിദ്യാലയങ്ങള്‍ താലിബാന്‍ ബോംബിട്ട് തകര്‍ത്തു. ഇപ്പോള്‍ സ്ത്രീവിദ്യാഭ്യാസത്തിനുവേണ്ടി നടക്കുന്ന പൗരാവകാശശ്രമങ്ങളെ പിന്തുണച്ച് ബ്ലോഗും ഡയറിയും എഴുതിയ മലാല യൂസഫ് സായി എന്ന പെണ്‍കുട്ടിയുടെ തല താലിബാന്‍ വെടിവെച്ച് തകര്‍ത്തിരിക്കുന്നു. ബ്രിട്ടനിലെ ചികിത്സാലയത്തില്‍ സ്വന്തം ജീവനുവേണ്ടി പിടയുകയാണ് പതിന്നാല് വയസ്സുമാത്രം പ്രായമുള്ള ആ പാവം പെണ്‍കുട്ടി...

ആരുടെ മതമാണ് ഇസ്‌ലാം? താലിബാന്റെയോ, മലാലയുടെയോ?

സ്ത്രീവിദ്യാഭ്യാസത്തെ ഹറാമാക്കിയതിലൂടെയും സ്ത്രീവിദ്യാലയങ്ങള്‍ ബോംബിട്ട് നശിപ്പിച്ചതിലൂടെയും മലാലയെ വെടിവെച്ചതിലൂടെയും താലിബാന്‍ ആവിഷ്‌കരിച്ച 'മതനിന്ദ' എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ വിശ്വാസികളെ ഇളക്കിമറിക്കാത്തത്?

തമാശതന്നെ, താലിബ്' എന്ന അറബിവാക്കിന് വിദ്യാര്‍ഥി' എന്നാണര്‍ഥം. തുര്‍ക്കി ഭാഷയിലെ ബഹുവചനപ്രത്യയം കൂട്ടിച്ചേര്‍ത്താണ് 'വിദ്യാര്‍ഥികള്‍' എന്ന അര്‍ഥത്തില്‍ 'താലിബാന്‍' എന്ന് പ്രയോഗിക്കുന്നത്. വനിതാവിദ്യാഭ്യാസത്തെ നിരോധിക്കുന്ന സംഘം എങ്ങനെയാണാവോ 'വിദ്യാര്‍ഥികളാ'വുക?

അഫ്ഗാനിസ്താനിലെ കമ്യൂണിസ്റ്റ് വാഴ്ച (1979)യെ ആയുധംകൊണ്ട് തുരത്തുന്നതിന് യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ വേണ്ടി അമേരിക്കയുടെ മുന്‍കൈയില്‍ ആരംഭിച്ച 'മതപാഠശാലകള്‍' ഉത്പാദിപ്പിച്ച ഭീകരവാദികളാണ് താലിബാന്‍. അവര്‍ ഇസ്‌ലാം മതം പഠിച്ചത് ഖുര്‍ആനില്‍നിന്നോ നബിചര്യയില്‍നിന്നോ അല്ല; അമേരിക്കയില്‍ നിന്നാണ്. യാഥാസ്ഥിതികതയും മരണസന്നദ്ധതയും ഹിംസയും ഇസ്‌ലാമികജിഹാദിന്റെ പേരില്‍ അവരെ പഠിപ്പിച്ചെങ്കില്‍ മാത്രമേ അന്ന് അമേരിക്കയുടെ കാര്യം നടക്കുമായിരുന്നുള്ളൂ. അതു നടന്നു. എന്തു ചെയ്യാം, മൂന്നു പതിറ്റാണ്ടായിട്ടും താലിബാന്റെ ആ കലി ഇറങ്ങിയിട്ടില്ല.

മതഭീകരവാദിക്ക് മറ്റെന്തു മനസ്സിലായാലും മതം മനസ്സിലാവുകയില്ല.


*****

എം.എന്‍. കാരശ്ശേരി , കടപ്പാട് : മാതൃഭൂമി

Thursday, October 25, 2012

മെട്രോ റെയില്‍ അഴിമതി ഖനിയോ?

 ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊച്ചി മെട്രോ റെയില്‍ പദ്ധതി പാളത്തില്‍ കയറുംമുമ്പേ അതിനു പിന്നില്‍ ചിറകുവിരിച്ച അഴിമതിയുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്തുവരികയാണ്. കേന്ദ്ര-സംസ്ഥാന ഭരണനേതൃത്വവും ഉന്നത ഐഎഎസ് ലോബിയും ഉദ്യോഗസ്ഥവൃന്ദവും കൈകോര്‍ത്ത് ബൃഹത്തായ ഒരു പദ്ധതിയുടെ പിന്നാമ്പുറത്ത് അനധികൃത സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ആസൂത്രണം ചെയ്ത ഗൂഢപദ്ധതികളാണ് ഇതിനകം വെളിപ്പെട്ടിട്ടുള്ളത്. ഇതിന്റെ ഏറ്റവുമൊടുവിലത്തെ ദൃഷ്ടാന്തമാണ് രാജ്യം ആദരവോടെ കാണുന്ന ടെക്നോക്രാറ്റ് ഇ ശ്രീധരനെതിരെ ടോം ജോസ് എന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എഴുതിയ അപമാനകരമായ കത്ത്.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി സ്ഥാനത്തു നിന്ന് പുറത്തുപോകേണ്ടി വന്ന ഒരു ഉദ്യോഗസ്ഥന്റെ വഴിവിട്ട രോഷപ്രകടനമായി ഇതിനെ കാണാനാകില്ല. കെഎംആര്‍എല്ലിന്റെ എംഡി സ്ഥാനത്തിരിക്കെ കേന്ദ്ര- സംസ്ഥാന ഭരണനേതൃത്വത്തിനു വേണ്ടി ചെയ്തുവന്ന കങ്കാണി പ്പണിയുടെ തുടര്‍ച്ച തന്നെയാണ് ഇത്. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കൊച്ചി നഗരത്തിന് ഒരുപരിധിവരെ ആശ്വാസമാകുന്ന മെട്രോ പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. 2005ല്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍(ഡിഎംആര്‍സി) തയ്യാറാക്കി സമര്‍പ്പിച്ച പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാന്‍ 2012 വരെ കാത്തിരിക്കേണ്ടിവന്നു. അപ്പോഴേക്കും പദ്ധതിച്ചെലവ് 2000 കോടിയില്‍ നിന്ന് 5146 കോടിയായി ഉയര്‍ന്നതല്ലാതെ മെച്ചമൊന്നുമുണ്ടായില്ല. നിരവധി കടമ്പ കടന്ന് ജൂലൈ മൂന്നിന് കേന്ദ്രാനുമതി ലഭിച്ച പദ്ധതിയുടെ നിര്‍മാണോദ്ഘാടനം കഴിഞ്ഞ സെപ്തംബര്‍ 13നു പ്രധാനമന്ത്രി നിര്‍വഹിച്ചു. അതിനുശേഷം ഒന്നരമാസം കടന്നുപോയിട്ടും മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി ഒരു കല്ല് പോലും എടുത്തുവയ്ക്കാനായിട്ടില്ലെന്നത് യാദൃശ്ചികമല്ല. ഇതിനിടെ, മെട്രോ നിര്‍മാണം വൈകുന്ന ഓരോ ദിവസവും 40 ലക്ഷം രൂപ നഷ്ടപ്പെടുന്നുവെന്ന് ഇ ശ്രീധരന്‍ ഓര്‍മിപ്പിച്ചു.

നാണയപ്പെരുപ്പത്തിന്റെയും ഡോളര്‍ വില നിലവാരത്തിന്റെയും പുതിയ നിരക്കനുസരിച്ച് മെട്രോ വൈകുന്നതിലൂടെയുണ്ടാകുന്ന പ്രതിദിന നഷ്ടം 60-65 ലക്ഷമായി ഉയര്‍ന്നതായും അടുത്തിടെ ഇ ശ്രീധരന്‍ പറഞ്ഞു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് കഴിഞ്ഞ ഡിസംബറില്‍ ഡിഎംആര്‍സി തയ്യാറാക്കി സമര്‍പ്പിച്ച കരട് ധാരണാപത്രം എത്രയും വേഗം ഒപ്പിടണമെന്ന് അദ്ദേഹം അടിക്കടി ആവശ്യപ്പെട്ടു. കരാര്‍ ഒപ്പിട്ടാല്‍ ഒരാഴ്ചയ്ക്കകം നിര്‍മാണം തുടങ്ങുമെന്നും നിശ്ചിത സമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. എന്നിട്ടും അതിനുള്ള നടപടികളെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണ്. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ മാത്രം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെട്രോക്ക് കേന്ദ്രാനുമതി വൈകിപ്പിച്ച യുഡിഎഫ്, തങ്ങള്‍ അധികാരത്തിലെത്തിയ ശേഷവും പദ്ധതി അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് നടത്തിയത്. ഇ ശ്രീധരനെയും ഡിഎംആര്‍സിയെയും ഒഴിവാക്കി മെട്രോ നിര്‍മാണം ഏറ്റെടുക്കാനായിരുന്നു നീക്കം. നിര്‍മിച്ച് കൈമാറുന്ന വ്യവസ്ഥയില്‍ പദ്ധതിയൊന്നാകെ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്ന ലോകത്തെ തന്നെ ഒരേയൊരു സ്ഥാപനമായ ഡിഎംആര്‍സി കൊച്ചി മെട്രോയില്‍ ഉള്‍പ്പെടുന്നത്, തങ്ങള്‍ ഉന്നമിടുന്ന അവിഹിത സാമ്പത്തിക ഇടപാടുകള്‍ക്ക് തടസ്സമാകുമെന്ന് ഇവര്‍ക്കറിയാം. ഡിഎംആര്‍സി ഒഴിവായാല്‍ പദ്ധതി ചെലവിന്റെ മുക്കാല്‍ പങ്കും വിനിയോഗിക്കേണ്ടിവരുന്ന വിദേശ പര്‍ച്ചേസിലൂടെയും സ്വകാര്യ കമ്പനികള്‍ക്ക് വീതംവയ്ക്കുന്ന കരാര്‍ ജോലിയിലൂടെയും കൈവരുന്നത് ശതകോടികളുടെ കമീഷനാണ്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ടോം ജോസിനെ എംഡി സ്ഥാനത്ത് അവരോധിച്ച് 2011 ആഗസ്തില്‍ കെഎംആര്‍എല്‍ രൂപീകരിച്ചതോടെ ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തിയുള്ള ഈ ഗൂഢനീക്കത്തിനു തുടക്കമായി.

കെഎംആര്‍എല്‍ അക്കൗണ്ടുകള്‍ കൊല്ലത്തെ പുതുതലമുറ ബാങ്കില്‍ നിക്ഷേപിച്ച് ടോം ജോസ് പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാന പ്രതിനിധികള്‍ മാത്രം ഉള്‍പ്പെട്ട കെഎംആര്‍എല്ലിന്റെ കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന മൂന്നാമത് യോഗത്തിലായിരുന്നു ഡിഎംആര്‍സിക്കെതിരായ ആദ്യനീക്കം. പദ്ധതിക്ക് ആവശ്യമായ ജപ്പാന്‍ വായ്പ ലഭിക്കാന്‍ ആഗോള ടെന്‍ഡര്‍ വേണമെന്നായിരുന്നു ബോര്‍ഡ് തീരുമാനം. ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും പങ്കെടുത്ത് കൈക്കൊണ്ട യോഗതീരുമാനപ്രകാരം ആഗോള ടെന്‍ഡറില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ടോം ജോസ് ഇ ശ്രീധരന് കത്തയച്ചത് വിവാദമായി. ഡിഎംആര്‍സി ഉണ്ടെങ്കില്‍ വായ്പ നല്‍കാമെന്ന് ജപ്പാന്‍ ഏജന്‍സിയായ ജൈക്ക ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ശ്രീധരന്‍ വ്യക്തമാക്കി. ഇതിനിടെ, മന്ത്രിസഭയിലെ അധികാര വടംവലിയില്‍ ടോം ജോസിന് എംഡി സ്ഥാനം തെറിച്ചു. പുതിയ എംഡിയായി ആര്യാടന്‍ മുഹമ്മദിന്റെ കീഴിലുള്ള ഊര്‍ജ വകുപ്പിലെ ഏലിയാസ് ജോര്‍ജ് ചുമതലയേറ്റു. തൊട്ടുപിന്നാലെ കേന്ദ്ര വിജിലന്‍സ് കമീഷന്റെ 2006ലെ ഉത്തരവ് ഉയര്‍ത്തിപ്പിടിച്ച് ഡിഎംആര്‍സിക്കെതിരെ വീണ്ടും കെഎംആര്‍എല്‍ രംഗത്തുവന്നു. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ തമ്മിലുള്ള കരാറിന് വിജിലന്‍സ് ഉത്തരവ് തടസ്സമല്ലെന്ന തീര്‍പ്പുണ്ടായതോടെ ആ നീക്കത്തിന്റെയും മുനയൊടിഞ്ഞു. തുടര്‍ന്നാണ് കഴിഞ്ഞ 15ന് ഡിഎംആര്‍സിയുടെ ബോര്‍ഡ് യോഗം ചേര്‍ന്നതും ഡല്‍ഹിക്ക് പുറത്ത് നിര്‍മാണമേറ്റെടുക്കുന്നതിന് തടസ്സവാദങ്ങള്‍ ഉന്നയിച്ചതും. മെട്രോ നിര്‍മാണം അഴിമതിയില്ലാതെ, സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇ ശ്രീധരനും ഡിഎംആര്‍സിയും പദ്ധതിയില്‍ വേണമെന്നാണ് കേരളം കരുതുന്നത്. അതുകൊണ്ടുതന്നെയാണ് ഭരണനേതൃത്വവും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന അച്ചുതണ്ട് പദ്ധതിയെ അടിമുടി അഴിമതിയില്‍ മുക്കാന്‍ നടത്തുന്ന ശ്രമങ്ങളെ പൊതുസമൂഹവും മാധ്യമങ്ങളും പ്രതിപക്ഷകക്ഷികളും ശക്തമായി പ്രതിരോധിക്കുന്നത്.

ഡിഎംആര്‍സിക്കും ശ്രീധരനും ലഭിക്കുന്ന ജനപിന്തുണ ഭയന്നു മാത്രമാണ് അവരെ ഒഴിവാക്കാനുള്ള രാഷ്ട്രീയ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ധൈര്യപ്പെടാത്തത്. പകരം ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തിയുള്ള ഒളിപ്പോര്‍ തുടരുന്നു. ഡിഎംആര്‍സി തന്നെ മെട്രോ നിര്‍മിക്കുമെന്ന് മന്ത്രിസഭാ യോഗങ്ങളില്‍ തീരുമാനിച്ചതിന്റെ ഉത്തരവ് ഇറക്കാതിരുന്നതും കെഎംആര്‍എല്‍ ബോര്‍ഡിന്റെ രണ്ടു യോഗത്തിലും സംസ്ഥാന പ്രതിനിധികള്‍ മന്ത്രിസഭാ തീരുമാനം ശക്തമായി ഉന്നയിക്കാതിരുന്നതും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളിയാണ് കാണിക്കുന്നത്. ശ്രീധരന്‍ തന്നെ മെട്രോ നിര്‍മിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടൊപ്പമാണ് മെട്രോ നിര്‍മാണ ചര്‍ച്ചകള്‍ക്കായി ചീഫ് സെക്രട്ടറിയെയും ടോം ജോസിനെയും വിദേശത്തേക്ക് അയച്ചത്.

സ്വകാര്യ കരാറുകാരെ കണ്ടെത്താന്‍ മെട്രോ പദ്ധതി എമര്‍ജിങ് കേരളയില്‍ അവതരിപ്പിച്ചതും ഏറ്റവുമൊടുവില്‍ മെട്രോയുടെ ചുമതലകളൊന്നുമില്ലാത്ത പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കൊണ്ട് അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുള്ള കത്ത് ഡിഎംആര്‍സിക്ക് അയച്ചതും ഇതേ ലക്ഷ്യത്തോടെ തന്നെ. പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന പ്രസ്താവന നടത്തിയ മുഖ്യമന്ത്രി ഏറ്റവുമൊടുവില്‍ ബുധനാഴ്ച, ഇ ശ്രീധരനുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷവും മെട്രോയുടെ ചുമതല ഡിഎംആര്‍സിക്കും ഇ ശ്രീധരനുമാണെന്ന് ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, ഈ പ്രസ്താവനകള്‍ ആത്മാര്‍ഥമാണെങ്കില്‍ അടിയന്തരമായി കെഎംആര്‍എല്‍ ബോര്‍ഡ് വിളിച്ചുചേര്‍ക്കുകയും ഡിഎംആര്‍സി മെട്രോ നിര്‍മാണം ഏറ്റെടുക്കണമെന്ന് ബോര്‍ഡ് യോഗം തീരുമാനമെടുക്കുകയുമാണ് വേണ്ടത്. കെഎംആര്‍എല്ലിന്റെ കൂടി ചെയര്‍മാനായ സുധീര്‍കൃഷ്ണ അധ്യക്ഷനായി നവംബര്‍ 15നു ചേരുന്ന ഡിഎംആര്‍സി യോഗത്തെ ഇക്കാര്യം രേഖാമൂലം അറിയിക്കുകയുമാണ് ചെയ്യേണ്ടത്.


*****

ദേശാഭിമാനി മുഖപ്രസംഗം 25-10-2012

ദേവസ്വം ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധം: പിണറായി

ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭാംഗങ്ങള്‍ക്ക് വോട്ടവകാശം നിഷേധിക്കുന്ന, ഭരണഘടനാവിരുദ്ധമായ ദേവസ്വം ഓര്‍ഡിനന്‍സില്‍നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്തിരിയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അഴിമതിക്ക് കളമൊരുക്കുന്നതും സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഓര്‍ഡിനന്‍സിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കും. നിയമഭേദഗതിക്ക് അംഗീകാരം നല്‍കരുതെന്നാവശ്യപ്പെട്ട് ഗവര്‍ണറെ പ്രതിപക്ഷം കാണുന്ന കാര്യം എല്‍ഡിഎഫ് ആലോചിച്ച് തീരുമാനിക്കും.

ദേവസ്വം ബോര്‍ഡിലേക്ക് എസ്സി, എസ്ടി വിഭാഗത്തില്‍നിന്ന് ഒരാളെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശത്തിന് നിയമസഭയിലെ ഹിന്ദു അംഗങ്ങള്‍ ഈശ്വരവിശ്വാസിയാണെന്ന സത്യവാങ്മൂലം നല്‍കണമെന്ന നിയമഭേദഗതിയാണ് ഓര്‍ഡിനന്‍സില്‍. ദേവസ്വം ഭരണസമിതിയില്‍ സ്ത്രീ സംവരണം വേണ്ടെന്നുവച്ചു. ജീവനക്കാരെ പിഎസ്സി മുഖേന തെരഞ്ഞെടുക്കാനുള്ള നിയമഭേദഗതിയും റദ്ദാക്കുന്നു. ഇതെല്ലാം തെറ്റായ നടപടികളാണ്. ഭരണഘടനയുടെ 188-ാം വകുപ്പുപ്രകാരം ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയെടുത്തോ നിയമസഭാംഗമാകാം. ഭരണഘടന നല്‍കിയ ഈ അവകാശത്തെ മറ്റൊരു നിയമംവഴി ഭേദഗതിചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണ്.

1999ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്ക് എതിരായ നടപടിയാണിത്. വോട്ടുചെയ്യുന്ന ഹിന്ദു എംഎല്‍എമാര്‍ ഈശ്വരവിശ്വാസിയാണെന്ന് പ്രത്യേകം സാക്ഷ്യപ്പെടുത്തണമെന്നില്ലെന്നാണ് അഞ്ചംഗ ഡിവിഷന്‍ ബെഞ്ച് വിധി. എന്നാല്‍, ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈശ്വരവിശ്വാസികളായിരിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി, വഖഫ് കമ്മിറ്റി തുടങ്ങിയവയിലേക്കെല്ലാമുള്ള പ്രതിനിധികളെ നിയമസഭാംഗങ്ങള്‍ കൂട്ടായി തെരഞ്ഞെടുക്കുന്നുണ്ട്. അതിലൊന്നും കാണാത്ത മട്ടില്‍ ഹിന്ദുമതവിശ്വാസത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ഈശ്വരവിശ്വാസിയായാല്‍ മാത്രമേ ഹിന്ദുവാകൂ എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിച്ചത്. "ചാര്‍വാക" സിദ്ധാന്തക്കാരടക്കം നിരീശ്വരവാദികളായ വിഭാഗങ്ങളെ പുരാതനകാലംമുതല്‍ ഹിന്ദുമതത്തില്‍ കാണാം. ഇതൊന്നും മനസ്സിലാക്കാതെയും ഭരണഘടനയെ മാനിക്കാതെയും ഹൈക്കോടതി വിധി മറികടന്നും തെറ്റായ ഒരു നിയമഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാരിന് ആരാണ് ഉപദേശം നല്‍കിയത്? രാഷ്ട്രീയലാഭത്തിനായി നിയമത്തെയും ആശയസംഹിതയെയും തെറ്റായി വ്യാഖ്യാനിക്കരുതെന്ന് പിണറായി ഓര്‍മിപ്പിച്ചു. ക്ഷേത്രത്തില്‍ പോകുന്നവരില്‍ മഹാഭൂരിപക്ഷം സ്ത്രീകളാണ്. അതു പരിഗണിച്ചാണ് ദേവസ്വം ഭരണസമിതിയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്.

വിവിധ മേഖലകളില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്ന കാലഘട്ടത്തിലുള്ള സ്ത്രീ പ്രാതിനിധ്യംപോലും വേണ്ടെന്നുവച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ഇത് സ്ത്രീകളെ അവഹേളിക്കുന്നതാണ്. തിരുവിതാംകൂര്‍- കൊച്ചി ദേവസ്വംബോര്‍ഡുകളിലേക്കുള്ള ഭരണവിഭാഗം ജീവനക്കാരുടെ നിയമനങ്ങള്‍ പിഎസ്സിക്കുവിടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ഇനി പിഎസ്സിക്ക് നിയമന നടപടികളിലേക്ക് കടന്നാല്‍ മതി. ഈ ഘട്ടത്തിലാണ് റിക്രൂട്ട്മെന്റ് ബോര്‍ഡ് കൊണ്ടുവരുന്നത്. ഇത് ദുരുദ്ദേശപരമാണ്. യോഗ്യരായ അഭ്യസ്തവിദ്യര്‍ക്ക് മിടുക്കിന്റെയും കഴിവിന്റെയും അടിസ്ഥാനത്തില്‍ നിയമനം കിട്ടുന്നതിനെ അട്ടിമറിക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. നിയമവിരുദ്ധമായ ഈ ഓര്‍ഡിനന്‍സിനെതിരെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍നിന്നും അതിശക്തമായ പ്രതിഷേധം ഉയരണം. ഓര്‍ഡിനന്‍സില്‍നിന്ന് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പിണറായി ആവര്‍ത്തിച്ചാവശ്യപ്പെട്ടു.

Wednesday, October 24, 2012

അതെ, ഞങ്ങള്‍ മലാലയാണ്

ഞങ്ങള്‍ മലാലയാണ്, ഞങ്ങള്‍ പഠിക്കും... ഈ യുദ്ധത്തില്‍ ഞങ്ങള്‍ ഒരിക്കലും പരാജയപ്പെടില്ല, വിജയിക്കുകതന്നെ ചെയ്യും... അതെ, ഞങ്ങള്‍ മലാലയാണ്- പെണ്‍കുട്ടികള്‍ പ്രഖ്യാപിക്കുന്നു. ജാതി- മത- വര്‍ണ-വര്‍ഗ വ്യത്യാസമില്ലാതെ ലോകം അതേറ്റുചൊല്ലുന്നു; അവളുടെ തിരിച്ചുവരവിനായി കാത്തിരുന്നു. ഇന്ന് ലോകം മലാല യൂസുഫ്സായ്ക്കൊപ്പമാണ്. പാകിസ്ഥാനിലെ സ്വാത് ജില്ലയിലെ മിംഗോറ പ്രദേശത്ത് ജീവിക്കുന്ന 14 വയസ്സുകാരിയായ ഒരു പെണ്‍കുട്ടി- മലാല യൂസുഫ്സായ്. ബ്രിട്ടനിലെ ബിര്‍മിങ്ഹാം ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെമാത്രം അവശേഷിക്കുന്ന ഒരു ജീവന്‍, കഴുത്തിലും തലയോട്ടിയിലും തറച്ച വെടിയുണ്ടകളെ അതിജീവിക്കാന്‍ മല്ലിടുന്ന ഒരു ശരീരം, മരണത്തിനു മുന്നില്‍പോലും കീഴടങ്ങാത്ത മനസ്സ്....

ആകാശത്തിന്റെ അനന്തതയോളം സ്വപ്നങ്ങളും ആഴിയുടെ അഗാധതയോളം ആഗ്രഹങ്ങളുമുള്ളവള്‍. 2009 വരെ താലിബാന്‍ തീവ്രവാദികളുടെ ശക്തികേന്ദ്രമായിരുന്നു സ്വാത് താഴ്വര. ഗ്രാമവീഥികളില്‍ നിരനിരയായി തൂക്കിയിട്ട പൊലീസുകാരുടെ കഴുത്തറ്റ ശിരസ്സുകള്‍ കണികണ്ടുണര്‍ന്നിരുന്ന ആ നാട്ടില്‍, മനുഷ്യര്‍ക്ക,് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് സ്വപ്നം കാണാനുള്ള അവകാശംപോലും നിഷേധിച്ചിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ടിവി, സംഗീതം തുടങ്ങിയ വിനോദങ്ങളും നിരോധിച്ചു. നൂറുകണക്കിന് സ്കൂളുകള്‍ ദിനംപ്രതി ബോംബുവച്ച് തകര്‍ത്തു. അസ്വാതന്ത്ര്യത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ തങ്ങളെ തളച്ചിടുന്നവര്‍ക്കെതിരെ, അറിയുവാനുള്ള തന്റെയും കൂട്ടുകാരുടെയും അവകാശം നിഷേധിക്കുന്നവര്‍ക്കെതിരെ മലാലയുടെ കുഞ്ഞുമനസ്സില്‍ പ്രതിഷേധം ഉയര്‍ന്നു. സ്വന്തമായി ബ്ലോഗ് നിര്‍മിച്ച് ഗുല്‍മക്കായി എന്ന തൂലികാനാമത്തില്‍, ഉറുദുഭഭാഷയില്‍ സ്വാത്തിലെ സ്ഥിതി ഡയറിയുടെ രൂപത്തില്‍ എഴുതി തുടങ്ങ- പോകാന്‍ കഴിയാത്ത ഉല്ലാസയാത്രകളെക്കുറിച്ച്, കൂട്ടുകാരികള്‍ വരാതെയാകുന്ന തന്റെ വിദ്യാലയത്തെയും അതിന്റെ അടച്ചുപൂട്ടലിനെയും കുറിച്ച്, വെടിയൊച്ചകള്‍ നിലയ്ക്കാത്ത ഇരുണ്ട രാത്രികളെക്കുറിച്ച്, താലിബാന്റെ കാടത്ത ഭരണത്തെക്കുറിച്ച്, ഒപ്പം സ്വാതന്ത്ര്യത്തിന്റെ പൊന്‍പ്രഭ വീഴുന്ന താഴ്വരയെയും കൂട്ടുകാരോടൊപ്പം പഠിക്കാന്‍ പോകുന്ന നല്ല ദിനങ്ങളെന്ന പ്രതീക്ഷയെയും കുറിച്ച്. തീവ്രവാദികള്‍ വിദ്യാഭ്യാസം നിഷേധിച്ച ഈ പതിനൊന്നുകാരിയുടെ അനുഭവങ്ങള്‍ 2009 മുതല്‍ ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഡയറിയുടെ ഇംഗ്ലീഷ് പരിഭാഷയും ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു. ക്ലാസ് ഡിസ്മിസ്ഡ് എന്ന പേരില്‍ ന്യൂയോര്‍ക്ക് ടൈംസ് മലാലയുടെ അനുഭവം ഡോക്യുമെന്ററികളാക്കി ലോകത്തിനു മുന്നിലവതരിപ്പിച്ചു. ഇതോടെ രാജ്യാന്തരസമൂഹം സ്വാത്തിലെ മതഭീകരതയ്ക്കെതിരെ രംഗത്തുവന്നു.

പാക് ജനതയെ, ലോകത്തെത്തന്നെ പിടിച്ചുകുലുക്കിയ ഈ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന്, പാകിസ്ഥാന്‍സര്‍ക്കാര്‍ താലിബാന്‍ശക്തികളെ കീഴടക്കി സ്വാത് പ്രദേശം പിടിച്ചെടുത്തു. മലാലയും കൂട്ടുകാരികളും വീണ്ടും സ്കൂളില്‍ പോയിത്തുടങ്ങി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങളെക്കുറിച്ച്, തീവ്രവാദത്തെക്കുറിച്ച് ലോകമാകെ ഒരു പതിനൊന്നുവയസ്സുകാരിയിലൂടെ ചര്‍ച്ചചെയ്തു. തന്റെ ജനതയെ, സഹജീവികളെ സേവിക്കാന്‍, സഹായിക്കാന്‍ മലാല രംഗത്തിറങ്ങി. മലാലയെ അന്താരാഷ്ട്ര ബാലസമാധാന പുരസ്കാരത്തിനായി നാമനിര്‍ദേശംചെയ്തു. പാകിസ്ഥാന്‍ സര്‍ക്കാര്‍ ദേശീയ സമാധാന പുരസ്കാരം നല്‍കി അവളെ ആദരിച്ചു. മലാലയുടെ വര്‍ധിച്ചുവരുന്ന സ്വീകാര്യതയില്‍, രാജ്യമാകെ സ്ത്രീകളുടെ/ പെണ്‍കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതില്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിലെല്ലാം താലിബാന്‍ അസ്വസ്ഥരായിരുന്നു. ഗുല്‍മക്കായി ആരെന്ന് തിരിച്ചറിഞ്ഞതോടെ താലിബാന്റെ ഹിറ്റ്ലിസ്റ്റിലേക്ക് അവള്‍ എത്തി. ഒടുവില്‍ 2012 ഒക്ടോബര്‍ 9 ന് പരീക്ഷ കഴിഞ്ഞ് സ്കൂളില്‍നിന്ന് തിരിച്ചുവരികയായിരുന്ന മലാലയ്ക്കും കൂട്ടുകാര്‍ക്കും നേരെ താലിബാന്‍ വെടിയുതിര്‍ത്തു. തലയോട്ടി തകര്‍ത്തതും കഴുത്തില്‍ തുളച്ചുകയറിയതുമായ രണ്ടു വെടിയുണ്ട ശരീരത്തില്‍നിന്ന് നീക്കംചെയ്തെങ്കിലും, അവള്‍ ഇനിയും ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടില്ല.

അശ്ലീലതയുടെ- എത്രയും വേഗം അവസാനിപ്പിക്കേണ്ട പുതിയൊരധ്യായം എന്ന് അവളെ താലിബാന്‍ വിശേഷിപ്പിക്കുന്നു, ഇതുകൊണ്ട് മരിച്ചില്ലെങ്കില്‍ കുടുംബത്തെ ഉള്‍പ്പെടെ കൊന്നൊടുക്കുമെന്ന ഭീഷണിയും മുഴക്കി. പക്ഷേ, ഞങ്ങളുടെ മക്കളെ തിരിച്ചു തരൂ എന്ന് മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങുകയാണ് പാകിസ്ഥാന്‍ ജനത. അധികാരവര്‍ഗവും, ജാതി- മതക്കോമരങ്ങളും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നെന്ന വസ്തുതയ്ക്ക് വിദ്യാഭ്യാസചരിത്രത്തോളംതന്നെ പഴക്കമുണ്ട്. വടക്കന്‍ കേരളത്തിലെ തെയ്യക്കോലങ്ങളില്‍ ശ്രദ്ധേയമായ മുച്ചിലോട്ട് ഭഗവതിയുടെ ഐതിഹ്യം ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. സ്ത്രീകള്‍ക്ക് അക്ഷരാഭ്യാസം നിഷേധിച്ചിരുന്ന ഒരു കാലത്ത്, സകല മേഖലകളിലും അറിവ് നേടിയ ഉച്ചിലയെ പണ്ഡിതസഭ പരീക്ഷിച്ചു. ഏറ്റവും വലിയ വേദനയേത് എന്ന ചോദ്യത്തിന് പ്രസവവേദനയെന്ന് ഉച്ചില ഉത്തരം നല്‍കിയപ്പോള്‍ കല്യാണം കഴിയാത്ത നീയെങ്ങനെ ആ വേദനയറിഞ്ഞു എന്നായി ജാതിക്കോമരങ്ങള്‍. അഭിസാരികയായി മുദ്രകുത്തപ്പെട്ട ഉച്ചില ആത്മഹത്യ ചെയ്തു എന്ന് ഐതിഹ്യം. സ്ഥലവും കാലവും പശ്ചാത്തലവും മാറിയെങ്കിലും ആവര്‍ത്തിക്കുന്നത് ഒന്നുതന്നെ. അന്ന് വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടിയെ ജീവിക്കാന്‍ അനുവദിച്ചില്ല, ഇന്ന് വിദ്യാഭ്യാസം ആവശ്യപ്പെട്ട പെണ്‍കുട്ടിക്ക് വധശിക്ഷ വിധിക്കപ്പെടുന്നു. ഉച്ചിലയുടെ ജീവിതമെടുത്തവരുടെ പിന്‍മുറക്കാര്‍, മലാലയ്ക്ക് മരണശിക്ഷ വിധിച്ചവരുടെ ഇന്ത്യന്‍ പതിപ്പുകള്‍ നവോത്ഥാനം ഉഴുതുമറിച്ച ഇന്നത്തെ നമ്മുടെ കേരളത്തിലും പിടിമുറുക്കാന്‍ ശ്രമിക്കുന്നത് നാം ജാഗ്രതയോടെ കാണണം. പുരോഗമന ചിന്താഗതിക്കാരിയായി, കോളേജ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവെന്ന പേരില്‍ താലിബാന്‍ മോഡല്‍ അക്രമത്തിനിരകളായ ഖദീജത്ത് സുഹൈലയെപ്പോലുള്ള ഇരകള്‍ നമ്മുടെ നാട്ടിലുണ്ട്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സാമൂഹികാവകാശങ്ങള്‍ നിഷേധിക്കുന്ന ശക്തികള്‍ മലാലയുടെ ഈ വാക്കുകള്‍ ഓര്‍ക്കുക. കെട്ടിത്തൂക്കിയ ശവശരീരങ്ങള്‍ ഞാന്‍ കാണുന്നുണ്ട്, അവര്‍ എന്നെയും കൊല്ലാന്‍ വന്നേക്കും... പക്ഷേ ഞാനവരോടു പറയും, നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്... വിദ്യാഭ്യാസം ഞങ്ങളുടെ അടിസ്ഥാന അവകാശമാണ്... വിദ്യാലയത്തിന്റെ പടി ചവിട്ടുന്നത് സ്വപ്നം കാണാന്‍പോലും കഴിയാത്ത കോടിക്കണക്കിന് കുഞ്ഞുങ്ങള്‍ക്കു വേണ്ടിയാണ് മലാല ആ ബുള്ളറ്റുകള്‍ ഏറ്റുവാങ്ങിയത്. ലോകത്തിലെ കുഞ്ഞുങ്ങളുടെ കലര്‍പ്പില്ലാത്ത സ്വപ്നം, സ്നേഹം, അവള്‍ക്ക് കൂട്ടായി എന്നുമുണ്ടാകും. ലോകത്തോടൊപ്പം കേരളവും പ്രഖ്യാപിക്കുന്നു. "അതെ, ഞങ്ങള്‍ മലാലയാണ്."

*****

പി ജെ അഭിജിത്