Tuesday, October 30, 2012

അരക്ഷിതമാകുന്ന ഇന്ത്യന്‍ സ്ത്രീത്വം

ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധിയെന്ന കവി പ്രയോഗത്തിന് ദേശ- ഭാഷാന്തരങ്ങളുടെ വ്യത്യാസമില്ല. ഈ കവിപ്രയോഗം ഇന്നും അന്വര്‍ഥമായി നില്‍ക്കുന്നു. ഓരോ ഭാരതീയസ്ത്രീയും തന്റെ മാനത്തിന് മറ്റെന്തിനേക്കാളും വില കല്‍പ്പിക്കുന്നു. പക്ഷേ, സ്വന്തം മാനം കാക്കാന്‍ ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീ ഇന്ന് അനുഭവിക്കുന്ന യാതനകള്‍ സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യ നാണംകെട്ടുകൊണ്ടിരിക്കുന്നു. ലൈംഗികാതിക്രമങ്ങളുടെ അവസാനിക്കാത്ത കഥകളുമായാണ് ഓരോ പ്രഭാതവും നമ്മെ വരവേല്‍ക്കുന്നത്.

പുരുഷാധിപത്യ മൂല്യബോധത്തിന്റെ ധാരണകളും അധികാര ബന്ധങ്ങളുമെല്ലാം നവ ഉദാരവല്‍ക്കരണ കാലഘട്ടത്തിന്റെ സാംസ്കാരികാധിനിവേശത്തില്‍പ്പെട്ട് അനുദിനം വഷളാകുന്നു. അരാജകത്വവും മൃഗീയതയും കുറ്റവാസനയും പെരുകുന്നു. ഇതിന് ഇരയാകുന്ന ഭാരതീയസ്ത്രീത്വം കടുത്ത അരക്ഷിതാവസ്ഥയിലാണ്. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്ന രാജ്യമെന്ന തൂവല്‍ നമുക്ക് അവകാശപ്പെട്ടതായി. 2011ലെ ഔദ്യോഗിക കണക്കു പ്രകാരം രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ ദിവസം ഒരു ബലാത്സംഗ കേസ് എങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൃദയഭൂമിയായ ഉത്തര്‍പ്രദേശിലാകട്ടെ, പ്രതിദിനം രണ്ട് ബലാത്സംഗ കേസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹരിയാനയില്‍ കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത 19 പെണ്‍കുട്ടികളാണ് വേട്ടയാടപ്പെട്ടത്. ബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടിയെ യുപിഎ ചെയര്‍പെഴ്സണ്‍ സോണിയ ഗാന്ധി സന്ദര്‍ശിച്ചത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി. എന്നാല്‍, സോണിയ ഗാന്ധി തിരിച്ച് ദില്ലിയില്‍ എത്തുന്നതിനുമുമ്പ് ആ പെണ്‍കുട്ടി അപമാനഭാരം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തെന്ന വാര്‍ത്ത വന്നു. പടിഞ്ഞാറന്‍ ബംഗാളില്‍ മമത ബാനര്‍ജി അധികാരമേറ്റശേഷം പെണ്‍കുട്ടികളും സ്ത്രീകളും മാനഭംഗത്തിന് ഇരയായ ഒട്ടേറെ കഥകളാണ് പുറത്തുവരുന്നത്. മുന്‍ ഇടതുഭരണകാലത്ത് സുരക്ഷിതരായിരുന്ന സ്ത്രീസമൂഹം തൃണമൂല്‍ഭരണത്തില്‍ എത്രത്തോളം അരക്ഷിതരായിരിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് ഈ വാര്‍ത്തകള്‍.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഈ അതിക്രമങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യം സാക്ഷരകേരളത്തിലെ സ്ഥിതിയെന്തെന്നാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗികാതിക്രമത്തിനും പീഡനത്തിനും ഇരയാകുന്ന സംസ്ഥാനമായി കേരളം മാറിയെന്നാണ് നാഷണല്‍ ക്രൈംബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2009-10, 2010-11 കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ ഇരട്ടി പീഡനക്കേസാണ് 2011-12ല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ആദ്യ ആറുമാസം പിന്നിടുമ്പോള്‍ത്തന്നെ ഈ കണക്ക് മറികടന്നു. ഇത് സൂചിപ്പിക്കുന്നത് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഭരണാധികാരികള്‍ കാട്ടുന്ന വീഴ്ചയാണ്.

സ്ത്രീപീഡന കേസുകള്‍ ഒതുക്കാന്‍ ശ്രമിക്കുന്നതും പ്രതികളെ സംരക്ഷിക്കുന്നതും കുറ്റവാളികള്‍ക്ക് പ്രചോദനമാകുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ 60 ശതമാനവും വീടിനകത്തുതന്നെ നടക്കുന്നവയാണെന്ന് ഒരു സര്‍വേ വ്യക്തമാക്കുന്നു. കുണ്ടറയിലെ 13 വയസ്സുകാരി പ്രസവിച്ച സംഭവം ഏവരുടെയും മനഃസാക്ഷിയെ ഞെട്ടിച്ചു. രണ്ടാനച്ഛന്റെ ക്രൂരമായ പീഡനത്തിന് ഇരയായ ഈ പെണ്‍കുട്ടിയുടെ ദയനീയാവസ്ഥ നമ്മുടെ മനഃസാക്ഷിയെ മരവിപ്പിക്കും. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ നടന്ന സമാനമായ ക്രൂരതയും ഒറ്റപ്പെട്ടതായി കാണാന്‍ കഴിയില്ല. അനാഥമന്ദിരം, ജൂവനൈല്‍ ഹോം എന്നീ സ്ഥാപനങ്ങള്‍ പലതും ലൈംഗികചൂഷണത്തിന്റെ കേന്ദ്രങ്ങളാണ്. ജൂവനൈല്‍ ഹോമില്‍നിന്ന് പീഡനം സഹിക്കവയ്യാതെ കുട്ടികള്‍ ചാടിപ്പോകുന്നു. കണ്ണൂര്‍ ജില്ലയിലെ ഒരു ഓര്‍ഫനേജില്‍ പെണ്‍കുട്ടികള്‍ കൂട്ടത്തോടെ പീഡിപ്പിക്കപ്പെട്ടു. നിയമം നടപ്പാക്കുകയും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യേണ്ട പൊലീസുകാര്‍തന്നെ പ്രതികളാകുന്ന സംഭവങ്ങളും വിരളമല്ല.

തൃശൂരിലെ ഒരു വീട്ടമ്മയ്ക്ക് ബസില്‍ നേരിടേണ്ടിവന്ന അപമാനം വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ കഴിയുന്നതല്ല. വീട്ടമ്മയെ പീഡനത്തിന് ഇരയാക്കിയതോ, ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറും. യാത്രക്കാര്‍ കൈയോടെ പിടിച്ച് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച ആ മാന്യനെ രക്ഷിക്കാനാണ് പൊലീസ് മേധാവികള്‍ ശ്രമിച്ചത്. സ്കൂളുകളും മദ്രസകളും ഹോസ്റ്റലുകളും ഇന്ന് കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന കേന്ദ്രങ്ങളാണെന്നു പറയാന്‍ കഴിയില്ല. ചെറിയ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ലൈംഗികമായി ഉപയോഗപ്പെടുത്തുന്ന സംഭവങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യുന്നു. കായികരംഗത്ത് കേരളത്തിലെ വനിതകള്‍ കൈവരിച്ച നേട്ടം അഭിമാനകരമാണ്. ആ മേഖലയില്‍നിന്ന് ഒറ്റപ്പെട്ടതാണെങ്കിലും വന്നുകൊണ്ടിരിക്കുന്ന പീഡനവാര്‍ത്തകള്‍ ഗൗരവപൂര്‍വം കണക്കിലെടുത്ത് വനിതാ താരങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. നിയമപാലകരായ വനിതാ പൊലീസുകാര്‍ക്കുപോലും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ ഉയര്‍ന്ന റാങ്കിലുള്ള ഒരു വനിതാ പൊലീസ് ഓഫീസര്‍ക്ക് രാവിലെ നടക്കാനിറങ്ങിയപ്പോള്‍ ഉണ്ടായ അനുഭവം അവര്‍ നേരിട്ട് പറഞ്ഞത് കേട്ട് സ്തബ്ധയായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. രാത്രിയാത്രകള്‍ സ്ത്രീകള്‍ക്ക് പീഡനപര്‍വമാണ്. സൗമ്യവധം കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. ഇത്രയെല്ലാം ക്രൂരമായ പീഡനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും വിധേയരാകുമ്പോഴും കുറ്റവാളികളല്ല പലപ്പോഴും വിമര്‍ശവിധേയര്‍. സ്ത്രീകളെ കുറ്റവാളികളാക്കി ചിത്രീകരിക്കാന്‍ ചിലര്‍ പാടുപെടുന്നത് കാണാന്‍ കഴിയും. ജയഗീത സംഭവത്തില്‍ അത് നാം കണ്ടതാണ്. പെണ്‍കുഞ്ഞിനെ ജനിക്കാന്‍പോലും അനുവദിക്കാതെ ഭ്രൂണഹത്യ നടക്കുന്ന രാജ്യമാണ് ഇന്ത്യ. പെണ്‍കുട്ടികളോടുള്ള സമീപനത്തില്‍ ഇപ്പോഴും വലിയ മാറ്റം വന്നതായി കാണുന്നില്ല. പിഎന്‍ഡിറ്റി ആക്ട് പാസാക്കിയതും മറ്റും കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രേരകമായിട്ടില്ല.

ശാസ്ത്രനേട്ടങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നു എന്നുമാത്രമല്ല, അത് സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരായി പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു. അസമിലെ ഗുവാഹത്തിയില്‍ നടുറോഡില്‍ പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറി അപമാനിച്ച ഇരുപതോളം ദുശാസനന്മാരുടെ വിക്രിയകള്‍ പൊലീസുകാരടക്കം നോക്കിനിന്നു. അസമിലും മണിപ്പുരിലും സുരക്ഷാസേനയില്‍നിന്ന് സ്ത്രീകള്‍ ഏല്‍ക്കേണ്ടിവന്ന പീഡനം അതിരുവിട്ടപ്പോഴാണ് ഇറോം ശര്‍മിള എന്ന ധീരവനിത പോരാട്ടം ആരംഭിച്ചത്. സായുധ സേനയില്‍നിന്ന് അതിര്‍ത്തി സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്ക് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടിവന്നത് കേന്ദ്രസര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ പര്യാപ്തമായിട്ടില്ല.

ഹരിയാനയില്‍ ഒരു മുന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തി. ചെറിയ പെണ്‍കുട്ടികള്‍ കൂട്ട ബലാത്സംഗത്തിന് വിധേയരായിക്കൊണ്ടിരുന്നപ്പോള്‍ അദ്ദേഹം പറഞ്ഞത് "ഇറുകിയ വസ്ത്രം ധരിക്കുന്നതുകൊണ്ടാണ്" ഇങ്ങനെ സംഭവിക്കുന്നതെന്നാണ്. അത് പറഞ്ഞതിന്റെ അടുത്ത ദിവസമാണ് മൂന്നുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട വാര്‍ത്ത പുറത്തുവന്നത്. ബിഎസ്പിയുടെ ഒരു എംപി പറഞ്ഞത് സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് സെല്‍ഫോണ്‍ ഉപയോഗം കൊണ്ടാണെന്നും അതിനാല്‍ ഇനി സ്ത്രീകള്‍ക്ക് സെല്‍ഫോണ്‍ നല്‍കരുതെന്നുമാണ്. രക്ഷകരാകേണ്ട രാഷ്ട്രീയ പ്രവര്‍ത്തകരില്‍നിന്നും അധികാരികളില്‍നിന്നും ഉണ്ടാകുന്ന പ്രതികരണങ്ങള്‍ സ്ത്രീസമൂഹത്തെ മുഴുവന്‍ ആക്ഷേപിക്കുന്നതാണ്.

സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളും മൗലികാവകാശങ്ങളും പിച്ചിച്ചീന്തിയെറിയപ്പെടുന്ന ഒരു സാമൂഹ്യസാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളത്. ചെറിയ കാലയളവിനുള്ളില്‍ എത്രയെത്ര ദുരന്തങ്ങള്‍ക്ക് ഈ കേരളംതന്നെ സാക്ഷ്യംവഹിച്ചു. നമ്മുടെ സമൂഹം ഇതിനെതിരെ ഉണര്‍ന്നെഴുന്നേറ്റേ മതിയാകൂ. ഇനി ഒരു സൂര്യനെല്ലി ആവര്‍ത്തിക്കാതിരിക്കാന്‍, കിളിരൂരും കവിയൂരും പറവൂരും ആവര്‍ത്തിക്കാതിരിക്കാന്‍, ഇനി ഒരു സൗമ്യ ഉണ്ടാകാതിരിക്കാന്‍ നമുക്ക് ജാഗ്രതയോടെ കരുതിയിരിക്കാം, ഒരുമിച്ചു കൈകോര്‍ക്കാം.


*****

പി കെ ശ്രീമതി

കോര്‍പറേറ്റ് പ്രീണനത്തിന്റെ പുനഃസംഘടന

യുപിഎ സര്‍ക്കാരിന്റെ വികൃതമായ മുഖം മിനുക്കിയെടുക്കാമെന്ന വ്യാമോഹത്തോടെ നടത്തിയ വൃഥാശ്രമമെന്നല്ലാതെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെ വിശേഷിപ്പിക്കാനാവില്ല. കേന്ദ്രമന്ത്രിസഭയുടെയും കോണ്‍ഗ്രസിന്റെയും താല്‍പ്പര്യത്തിനുവേണ്ടിയുള്ള അഴിച്ചുപണിയായിമാത്രം പുനഃസംഘടനയെ ചുരുക്കിക്കണ്ടാല്‍ തെറ്റി. കോണ്‍ഗ്രസിനെയും യുപിഎ സര്‍ക്കാരിനെയും നിര്‍ണായകമായി സ്വാധീനിക്കുന്ന വന്‍ കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണം. അവര്‍ക്ക് ഇഷ്ടമില്ലാത്ത മന്ത്രിമാരെ മാറ്റണം. ചില സംസ്ഥാനങ്ങളിലെ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണം. കുറഞ്ഞത് ഈ ലക്ഷ്യങ്ങളോടെയാണ് മന്‍മോഹന്‍സിങ്ങും സോണിയ ഗാന്ധിയും രണ്ടാഴ്ച വിശ്രമമില്ലാതെ ഹോംവര്‍ക്ക് ചെയ്ത് പുനഃസംഘടന സാധ്യമാക്കിയത്. പുനഃസംഘടനയിലൂടെ കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും നല്‍കുന്ന സന്ദേശം വ്യക്തമാണ്. ജനങ്ങള്‍ എത്രയൊക്കെ എതിര്‍ത്താലും തങ്ങളുടെ ജനദ്രോഹനടപടികളും അഴിമതിയും തുടരുമെന്നതാണ് ആ സന്ദേശം.

അഴിമതി ആരോപണങ്ങള്‍ നേരിടുന്നവര്‍ക്ക് സ്ഥാനക്കയറ്റവും സംരക്ഷണവും നല്‍കി. അഴിമതി ആരോപണത്തിന് വിധേയനായ സല്‍മാന്‍ ഖുര്‍ഷിദിനെ നിയമമന്ത്രിയെന്ന നിലയില്‍നിന്ന് ഉയര്‍ത്തി വിദേശമന്ത്രിയാക്കി. കല്‍ക്കരി ഇടപാടില്‍ അഴിമതി ആരോപണം നേരിടുന്ന മന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിനെ കല്‍ക്കരിവകുപ്പില്‍ത്തന്നെ തുടരാന്‍ അനുവദിച്ചു. 2ജി ഇടപാടില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ ഇടപെടലുകള്‍ സംബന്ധിച്ച് ആരോപണമുയര്‍ന്നു. ധനവകുപ്പിലേക്ക് വീണ്ടും മടങ്ങിയെത്തിയ ചിദംബരത്തെയും തൊട്ടില്ല. ആരെയൊക്കെയാണ് പുനഃസംഘടനയിലൂടെ ശിക്ഷിച്ചത്. പ്രധാന ശിക്ഷ ലഭിച്ചത് പെട്രോളിയം- പ്രകൃതിവാതക മന്ത്രിയായിരുന്ന എസ് ജയ്പാല്‍റെഡ്ഡിക്കാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അടിക്കടി വര്‍ധിപ്പിക്കാനും ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കാനുമൊക്കെ കാര്യമായി പ്രവര്‍ത്തിച്ചയാളാണ് ജയ്പാല്‍ഡ്ഡെിയും. എന്നാല്‍, അതുകൊണ്ടുമാത്രമായില്ല. പ്രകൃതിവാതകത്തിന്റെ വിലനിര്‍ണയകാര്യത്തില്‍ റിലയന്‍സിന് അനുകൂലമായി പ്രവര്‍ത്തിച്ചില്ല എന്നതാണ് ജയ്പാല്‍റെഡ്ഡിക്ക് വിനയായത്. ജയ്പാല്‍റെഡ്ഡിയെ റിലയന്‍സ് സമ്മര്‍ദം ചെലുത്തിയാണ് മാറ്റിയത്. പകരം വീരപ്പ മൊയ്ലിക്ക് പെട്രോളിയം പ്രകൃതിവാതകവകുപ്പ് നല്‍കി. യുപിഎ സര്‍ക്കാരിന്റെ രീതി അതാണ്. ജനങ്ങളുടെ സമ്മര്‍ദത്തിനു വഴങ്ങില്ല, കോര്‍പറേറ്റുകളുടെ സമ്മര്‍ദത്തിന് എളുപ്പം വഴങ്ങും.

അമേരിക്കയുടെയും വികസിത മുതലാളിത്ത രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ നന്നായി സംരക്ഷിക്കാന്‍ മന്‍മോഹന്‍സിങ്ങിന് കൂട്ടുനിന്ന മന്ത്രിമാരെയൊക്കെ പുനഃസംഘടനയില്‍ സംരക്ഷിച്ചു. വാണിജ്യവകുപ്പ് ആനന്ദ് ശര്‍മയില്‍നിന്ന് മാറ്റിയെന്ന് കേട്ടതാണ്. എന്നാല്‍, മന്‍മോഹന്‍സിങ് ഇടപെട്ട് ആനന്ദ് ശര്‍മയെ നിലനിര്‍ത്തി. ധനമേഖലയില്‍ അത്യന്തം അപകടകരമായ പരിഷ്കാര നടപടികള്‍ക്ക് ചുക്കാന്‍പിടിക്കുന്ന പി ചിദംബരത്തിനും നിരവധി ആരോപണങ്ങള്‍ നേരിടേണ്ടിവന്നെങ്കിലും മന്ത്രിസഭയില്‍ പൂര്‍ണ സംരക്ഷണം നല്‍കി. അമേരിക്കയുടെയും ലോകസാമ്പത്തിക സ്ഥാപനങ്ങളുടെയും കോര്‍പറേറ്റ് ലോകത്തിന്റെയും താല്‍പ്പര്യങ്ങളാണ് ചിദംബരം സംരക്ഷിക്കുന്നത്. അതിനാല്‍ ചിദംബരത്തെ തൊടാനാവില്ല. കോര്‍പറേറ്റ് മേഖലയുടെ സ്വന്തം പ്രതിനിധിതന്നെ ഇപ്പോള്‍ മന്ത്രിസഭയിലുണ്ട്. രാജസ്ഥാനിലെ ജോധ്പുരില്‍ രാജകുടുംബത്തില്‍ ജനിച്ച് ഹിമാചലിലെ കാംഗ്ര രാജകുടുംബത്തിലേക്ക് വിവാഹം കഴിച്ചെത്തിയ ചന്ദ്രേഷ്കുമാരി ഖടോജ്. നിരവധി വന്‍ വ്യവസായസ്ഥാപനങ്ങളുടെ നിയന്ത്രണമുള്ള ഇവര്‍ രാജ്യത്തിന്റെ സാംസ്കാരികമന്ത്രിയായാണ് എത്തിയത്.


ജനങ്ങളുടെ വിശ്വാസം നേടാനും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുമാണ് പുനഃസംഘടനയെന്നു തോന്നുന്നില്ല. ജനങ്ങള്‍ക്ക് ഹാനികരമായ നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. വിലക്കയറ്റം രൂക്ഷമാക്കുന്നു. ജനങ്ങളുടെ ജീവിതമാര്‍ഗങ്ങള്‍ തകര്‍ക്കുന്ന പരിഷ്കാരങ്ങളും പരിപാടികളും തുടരുന്നു. ചില്ലറവില്‍പ്പനമേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണുയര്‍ന്നത്. യുപിഎക്കുള്ളില്‍നിന്നുപോലും ശക്തമായ പ്രതിഷേധമുയര്‍ന്നു. ഘടകകക്ഷികള്‍ ഇതിന്റെ പേരില്‍ വിട്ടുപോയി. അതൊന്നും സര്‍ക്കാരിനെ അലട്ടുന്നില്ല. ജനദ്രോഹനടപടികളും പരിഷ്കാരങ്ങളും പിന്‍വലിച്ച് ജനങ്ങളുടെ വിശ്വാസം നേടാമെന്ന രാഷ്ട്രീയബോധമല്ല കോണ്‍ഗ്രസിനെ നയിക്കുന്നത്. ജനങ്ങളുടെ വിശ്വാസവും പിന്തുണയുമില്ലെങ്കിലും വേണ്ടില്ല, അമേരിക്കയുടെയും കോര്‍പറേറ്റ് ശക്തികളുടെയും വാത്സല്യം കിട്ടിയാല്‍ മതിയെന്നാണ് മന്‍മോഹന്‍സിങ്ങിന്റെയും സോണിയയുടെയും മനസ്സിലിരുപ്പ്. നിരവധി യുവാക്കള്‍ക്ക് സുപ്രധാന വകുപ്പുകള്‍ നല്‍കിയെന്നതാണ് അവകാശവാദം. അത് എതിര്‍ക്കപ്പെടേണ്ടതല്ല. ജനങ്ങള്‍ക്ക് എന്ത് സ്ഥാനമാണ് യുപിഎ സര്‍ക്കാര്‍ നല്‍കുന്നത്? ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് എന്ത് പ്രാധാന്യമാണ് നല്‍കുന്നത്?

ഈ ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കേണ്ടത്. ചില സംസ്ഥാനങ്ങളിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ കണക്കിലെടുത്ത് പുനഃസംഘടനയില്‍ ചില കസര്‍ത്തുകള്‍ കാട്ടിയിട്ടുണ്ട്. യുപിഎ വിട്ടുപോയ തൃണമൂല്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കാന്‍ മമത ബാനര്‍ജിയുടെ പ്രധാന രാഷ്ട്രീയശത്രുക്കളായ ദീപ ദാസ്മുന്‍ഷിയെയും അധീര്‍ രഞ്ജന്‍ ചൗധരിയെയും സഹമന്ത്രിമാരാക്കി. തെലങ്കാന പ്രശ്നത്തിലും ജഗന്‍മോഹന്‍ റെഡ്ഡിയുടെ വെല്ലുവിളിയിലും തളര്‍ന്നുനില്‍ക്കുന്ന ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസിനെ ഉഷാറാക്കാന്‍ അവിടെനിന്നുള്ള അഞ്ച് എംപിമാരെക്കൂടി മന്ത്രിമാരാക്കി; ആകെ 11 മന്ത്രിമാര്‍. കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിന് ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്നത് ഇപ്പോഴാണ്. രണ്ട് ക്യാബിനറ്റ് മന്ത്രിമാരടക്കം എട്ടു മന്ത്രിമാര്‍. ഒന്നരവര്‍ഷംകൂടിയേ യുപിഎ സര്‍ക്കാരിന് ബാക്കിയുള്ളൂ. ഇത് അവസാന പുനഃസംഘടനയാണെന്നും മന്‍മോഹന്‍സിങ് പറയുന്നു. കേന്ദ്രമന്ത്രിസഭയ്ക്ക് പുതിയ മുഖം നല്‍കാന്‍ ഈ പുനഃസംഘടനകൊണ്ട് കഴിയുമെന്ന് കോണ്‍ഗ്രസും മന്‍മോഹന്‍സിങ്ങും വിശ്വസിക്കുന്നു.

ജനവിശ്വാസം രൂപപ്പെടുന്നത് ജനങ്ങളുടെ ജീവിതാനുഭവങ്ങളില്‍നിന്നാണ്. ജനങ്ങളെ അപ്പാടെ അവഗണിക്കുകയും ദുരിതത്തിലാഴ്ത്തുകയും മൂലധനശക്തികള്‍ക്ക് അടിപണിയുകയും ചെയ്യുന്ന യുപിഎ സര്‍ക്കാരിനെയാണ് രാജ്യം കാണുന്നത്. ഈ കാഴ്ച മറയ്ക്കാനൊന്നും പുനഃസംഘടനകൊണ്ട് കഴിയില്ല. എന്താണ് നയപരിപാടികള്‍ എന്നതുതന്നെയാണ് പ്രധാനം. ജനങ്ങളുടെ ജീവിതത്തെ സഹായിക്കുംവിധത്തില്‍, രാജ്യതാല്‍പ്പര്യം സംരക്ഷിക്കുന്ന വിധത്തില്‍ നയപരിപാടികള്‍ മാറ്റിയില്ലെങ്കില്‍ സര്‍ക്കാരിനെ ജനങ്ങള്‍ മാറ്റും. എത്ര കൊടികെട്ടിയ ഏകാധിപതികള്‍ക്കും ജനങ്ങള്‍ നല്‍കിയിട്ടുള്ള പാഠം ഇതാണ്. ഈ പാഠം പഠിക്കാതെയുള്ള ചെപ്പടിവിദ്യകള്‍ കോണ്‍ഗ്രസിനെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കെറിയും.


*****

ദേശാഭിമാനി മുഖപ്രസംഗം 30-10-12

Sunday, October 28, 2012

അമേരിക്കയുടെ ഇസ്ലാമോഫോബിയ

അമേരിക്കയില്‍ വിമാനമിറങ്ങുന്നവര്‍ മുസ്ലിം നാമധാരികളാണെങ്കില്‍ അവര്‍ പ്രത്യേകമായ നിരീക്ഷണത്തിലായിരിക്കും. വന്നിറങ്ങുന്നവര്‍ എത്ര പ്രാധാന്യമുള്ളവരാണെങ്കിലും അമേരിക്ക ശത്രു വിനെയെന്ന മട്ടിലാണ് അവരെ നോക്കുന്നത്. വിവിധ രാജ്യങ്ങളിലെ മന്ത്രിമാരെയും ലോക പ്രശസ്തരായ കലാകാരന്‍മാരെയും മുസ്ലിം നാമ ധാരികളായിപ്പോയി എന്ന ഒറ്റ കാരണത്താല്‍ വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗം പ്രത്യേകമായ പരിശോധനക്ക് വിധേയമാക്കും. ഇന്ത്യയിലെ പല പ്രശസ്തരായ വ്യക്തികള്‍ക്കും ഇത്തരം തിക്താനുഭവമുണ്ടായിട്ടുണ്ട്. മാനഹാനി ഭയന്ന് ആരെയും അറിയിക്കാതെ പോരുന്നവരുമുണ്ട്. ഓരോ മുസ്ലിമും അമേരിക്കയെ ലക്ഷ്യം വച്ചിരിക്കുകയാണെന്ന ഫോബിയയാണ് അവിടത്തെ ഭരണസംവിധാനത്തിനുള്ളത്. ആ ഫോബിയ ജനങ്ങളിലേക്ക് പടര്‍ത്തുന്നതിന് ബോധപൂര്‍വം ശ്രമിക്കുകയും ചെയ്യും. അതോടൊപ്പം ശക്തമായ ഇസ്ലാമികവിരുദ്ധ പ്രചാരവേലക്കും ഭരണകൂടം പലതരത്തില്‍ പിന്തുണ നല്‍കുകയും ചെയ്യും. ഇതിനായി കലയെയും സാഹിത്യത്തെയുമെല്ലാം ദുരുപയോഗപ്പെടുത്തും.
 
ഈ ചിന്താപദ്ധതിയില്‍തന്നെ ഉരുത്തിരിഞ്ഞ ഒന്നാണ് പ്രവാചകനെ മോശമായി ചിത്രീകരിക്കുന്ന "ഇന്നസന്‍സ് ഓഫ് ഇസ്ലാം" എന്ന സിനിമ. പ്രവാചകന്റെ യഥാര്‍ഥ ജീവിതമെന്ന മട്ടില്‍ മോശമായി ചിത്രീകരിക്കുന്ന സിനിമയും ട്രെയിലറും അതിവേഗത്തിലാണ് യൂട്യൂബ് വഴി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിയത്. ഇത് വലിയ രോഷമാണ് ഇസ്ലാമിക വിശ്വാസികളില്‍ സൃഷ്ടിച്ചത്. എന്നാല്‍, തങ്ങളുടെ രാജ്യം എല്ലാ തരത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെയും അനുവദിക്കുന്നതാണെന്നും അതുകൊണ്ട് ഒരു തരത്തിലുള്ള ഇടപെടലും സാധ്യമല്ലെന്ന നിലപാടാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സ്വീകരിച്ചത്. തങ്ങളുടെ രാജ്യത്ത് നിലവിലുള്ള എല്ലാ തരത്തിലുള്ള സ്വാതന്ത്ര്യത്തെയും തകര്‍ക്കാ നാണ് ഇസ്ലാം തങ്ങളെ ലക്ഷ്യമാക്കുന്നതെന്ന പഴയ പ്രസിഡന്റ്് ജോര്‍ജ് ബുഷിന്റെ വാക്കുകളുടെ തനിയാവര്‍ത്തനമാണ് ഒബാമയുടെ വാക്കുകളില്‍ തെളിഞ്ഞത്. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യമെന്നുള്ളത് ഒരു രാജ്യത്തും അതിരുകളില്ലാത്ത പരമമായ സ്വാതന്ത്ര്യമല്ല. പൗരാവകാശങ്ങ ളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനങ്ങളും ഇക്കാര്യം എടുത്തുപറയുന്നുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതനിന്ദ നടത്താനോ വംശീയമായ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നതിനോ ആര്‍ക്കും അവകാശമില്ല. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇസ്ലാമിക നിന്ദയെ പരോക്ഷമായി പിന്തുണയ്ക്കുകയാണ് അമേരിക്ക ചെയ്തത്. ഇതിനു മുമ്പ് ഡാനിഷ് വാരികയില്‍ പ്രസിദ്ധീകരിച്ച ഒരു കാര്‍ട്ടൂണും വലിയ വിവാദമുണ്ടാക്കിയിരുന്നു. എന്നാല്‍, കൂടുതല്‍ പ്രകോപനം സൃഷ്ടിക്കുന്ന രൂപത്തില്‍ അത് പുനഃപ്രസിദ്ധീകരിക്കുകയാണ് ഫ്രാന്‍സിലേയും സ്പെയിനിലേയും മാസികകള്‍ ചെയ്തത്. അത് തങ്ങളുടെ രാജ്യത്ത് നിലനില്‍ക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഉത്തമോദാഹരണമായി ഫ്രാന്‍സിലെ ഭരണാധികാരികളും മാധ്യമങ്ങളും ആഘോഷിക്കുകയും ചെയ്തു. എന്നാല്‍, അത്രയും വിശാലമായ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന രാജ്യത്ത് എന്തുകൊണ്ടാണ് സ്കൂള്‍ കുട്ടികള്‍ തട്ടം ധരിക്കുന്നത് നിരോധിച്ചതെന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുകയും ചെയ്തു.

തട്ടവും ബുര്‍ഖയും ധരിക്കുന്നതിനുള്ള അവകാശത്തെ നിയമപരമായി നിരോധിക്കുന്നത് ഏതു സ്വാതന്ത്ര്യത്തിന്റെ പേരിലാണ്? പര്‍ദ്ദ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ശ്രമവും, അത് ധരിക്കുന്നതിനുള്ള സ്വാഭാവിക അവകാശത്തെ നിയമപരമായി നിരോധിക്കുന്നതും കുറ്റകരമാണ്. അമേരിക്കയുടെ ഇസ്ലാമിക വിരുദ്ധ മനോഭാവം അവരുടെ രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടുതന്നെ യാണ് കിടക്കുന്നത്. അതിനായി ഇസ്ലാമിന്റെ പേരിലുള്ള ഏതു ഭീകരവാദ സംഘടനയെ യും പിന്തുണയ്ക്കുന്നതിന് ഇക്കൂട്ടര്‍ക്ക് ഒരു മടിയുമില്ല. അഫ്ഗാനിസ്ഥാനിലെ നജീബുള്ളയുടെ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി അമേരിക്ക എല്ലാ സഹായവും നല്‍കി വളര്‍ത്തിയെടുത്തതാണ് താലിബാന്‍. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രിയപ്പെട്ടവനായിരുന്ന ഒസാമ പിന്നീട് എങ്ങനെയാണ് ശത്രുവായി മാറിയതെന്ന കാര്യം ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍, അത്തരം പാഠങ്ങളില്‍നിന്നും അമേരിക്ക ഒന്നും പഠിക്കില്ലെന്നതിന്റെ ഏറ്റവും മികച്ച ഉദാഹര ണമാണ് ലിബിയയിലെ അമേരിക്കന്‍ അംബാസഡറായിരുന്ന ജെ ക്രിസ്റ്റഫര്‍ സ്റ്റീവന്‍സിന്റെ കൊലപാതകം.
 
പാലുകൊടുത്തു വളര്‍ത്തിയവരുടെ ആയുധങ്ങള്‍ തനിക്കുനേരെ തിരിയുന്നതു കണ്ട് അതിന്റെ നയതന്ത്രവശങ്ങള്‍ ആലോചിക്കുന്നതിനുപോലും ക്രിസ്റ്റഫറിന് സമയം കിട്ടിയില്ല. ലിബിയയിലെ ഗദ്ദാഫി ഭരണത്തെ അട്ടിമറിക്കുന്നതിനുവേണ്ടി അല്‍ഖ്വയ്ദയുമായി ബന്ധമുള്ള സംഘട നകളെ വരെ പ്രോത്സാഹിപ്പിക്കുകയും എല്ലാ വിധത്തിലുള്ള സഹായം നല്‍കുകയും ചെയ്തത് അമേരിക്കയാണ്. ഇത്തരം സംഘട നകളുടെ പ്രവര്‍ത്തനങ്ങളെ കോര്‍ത്തിണക്കുന്നതില്‍ മുഖ്യ ചുമതല വഹിച്ച ലെയ്സണ്‍ ഓഫീസറായിരുന്നു ക്രിസ്റ്റഫര്‍. ഒടുവില്‍ അവര്‍തന്നെ അദ്ദേഹത്തിന്റെ ജീവനെടുത്തു. ചരിത്രത്തിന്റെ രസകരമായ പ്രതികാരം. വിവിധ രാജ്യങ്ങളിലെ തെര ഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിന് ഏതു തരത്തിലുള്ള സംഘടനകളെയും പിന്തുണയ്ക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന മട്ടിലാണ് അമേരിക്ക നില കൊള്ളുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സിറിയ. അഫ്ഗാനിസ്ഥാനിലെയും ഇപ്പോള്‍ ലിബിയയിലേയും അനുഭവങ്ങള്‍ ഒരു തരത്തിലും അവരെ അലോസരപ്പെടുത്തുന്നില്ല. സിറിയയില്‍ കഴിഞ്ഞ സെപ്തംബര്‍ 26നു മാത്രം 350 പേരാണ് കൊല്ലപ്പെട്ടത്. അത് സിറിയയില്‍നിന്ന് അയല്‍ രാജ്യമായ ഇറാക്കിലേക്കും പടരുന്നുണ്ട്.

ഒരു ദിവസം മാത്രം ഇറാക്കില്‍ 29 ബോംബാക്രമണങ്ങളാണ് വിവിധ നഗരങ്ങളിലുണ്ടായത്. അമേരിക്ക അധിനിവേശത്തിലൂടെ സ്ഥാപിച്ച സര്‍ക്കാരിന് നിയന്ത്രിക്കാന്‍ കഴിയുന്നതല്ല അവിടത്തെ സാഹചര്യം. ഈ സര്‍ക്കാര്‍ ഇപ്പോള്‍ പല പ്രശ്നങ്ങളിലും അമേരിക്കയുമായി തര്‍ക്കത്തിലാണ്. കഴിഞ്ഞ നാലുമാസത്തിനുളളില്‍ മുപ്പതിനായിരത്തിലധികമാളുകളാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. അഞ്ചുലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളായി തുര്‍ക്കിയിലും ജോര്‍ദാനിലുമുള്ള അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുകയാണ്. ഖത്തറിലൂടെയും തുര്‍ക്കിയിലൂടെയും പണവും ആയുധവും നല്‍കി കലാപകാരികളെ സഹായിക്കുന്നത് അമേരിക്കയാണ്. സിറിയയില്‍ കലാപം പടര്‍ത്തുന്നതില്‍ വിജയിച്ച അമേരിക്ക അതിനായി അല്‍ഖ്വയ്ദ പോലുള്ള സംഘങ്ങളെ വരെ ഉപയോഗിക്കുന്നു. അമേരിക്കക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഈ സംഘടനകള്‍ക്ക് സിറിയയില്‍ അവരുടെ സഹായം തേടുന്നതിന് മടിയില്ലെന്നതും ശ്രദ്ധേയം. ഇസ്ലാമിക വിരുദ്ധ സിനിമ ക്കെതിരെ പ്രക്ഷോഭത്തിനിറങ്ങിയവര്‍ ലോകബാങ്കിനും ഐഎംഎഫിനുമെതിരെ മുദ്രാവാക്യം വിളിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാമ്പ ത്തികനയത്തിനെതിരായ അമര്‍ഷ ത്തെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ പലരും ശ്രമിക്കുന്നുണ്ട്. യഥാര്‍ഥ ബദല്‍ മുന്നോട്ടുവയ്ക്കുന്നതിന് എത്രമാത്രം കഴിയുന്നുവെന്ന ചോദ്യമാണ് ചരിത്രത്തിന്റെ ഗതിയെ വ്യക്തമാക്കുന്ന ഉത്തരത്തിലേക്ക് നയിക്കുന്നത്.

*
 പി രാജീവ് ദേശാഭിമാനി

ഗ്രന്ഥശാലാ പ്രസ്ഥാനത്തെ തകര്‍ക്കാനാവില്ല

പ്രബുദ്ധതയിലും ജീവിതനിലവാരത്തിലും കേരളത്തെ ലോകത്തിന്റെതന്നെ മുന്‍നിരയില്‍ എത്തിച്ചത് മലയാളിയുടെ സംഘടിത പോരാട്ടങ്ങളും അതിന് നേതൃത്വം നല്‍കിയ പ്രസ്ഥാനങ്ങളുമാണ്. അതില്‍ അപ്രധാനമല്ലാത്ത സ്ഥാനമാണ് ഗ്രന്ഥശാലാ പ്രസ്ഥാനത്തിനുള്ളത്. നവോത്ഥാന പ്രസ്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന്റെയുമെല്ലാം വളര്‍ച്ചയില്‍ ഈ പ്രസ്ഥാനം നിര്‍ണായക പങ്കുവഹിച്ചു. സാക്ഷരതാ പ്രവര്‍ത്തനത്തിലെ സുപ്രധാന കണ്ണിയായിരുന്നു ഈ പ്രസ്ഥാനം.

സമ്പൂര്‍ണ സാക്ഷരതാ യജ്ഞം ആരംഭിക്കുന്നതിന് ഒന്നര പതിറ്റാണ്ട് മുമ്പ് ആ രംഗത്തെ പ്രവര്‍ത്തനത്തിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ഗ്രന്ഥശാലാ സംഘം നേടി. രണ്ട് നൂറ്റാണ്ടിനടുത്ത് പാരമ്പര്യമുണ്ട് കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്. ജനകീയ പ്രസ്ഥാനങ്ങളുടെ മുന്‍കൈയോടൊപ്പം ഗ്രന്ഥശാലകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ഭരണാധികാരികളുടെ സഹായവും ഉണ്ടായതുകൊണ്ടാണ് ലോകത്തിലെതന്നെ ഏറ്റവും വലിയ ജനകീയ സാംസ്കാരിക വേദിയായി കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം വളര്‍ന്നത്. ഈ മഹല്‍സേവനത്തിന് വില കല്‍പ്പിക്കുന്ന സമീപനമല്ല സങ്കുചിത രാഷ്ട്രീയ വീക്ഷണം വച്ചുപുലര്‍ത്തുന്ന വലതുപക്ഷ സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ ഗ്രാന്റുകള്‍ നിഷേധിച്ച് ഇതിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ പലപ്പോഴും അവര്‍ ശ്രമിച്ചു. ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ട അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ജനാധിപത്യ സ്വഭാവവും കവര്‍ന്നെടുക്കപ്പെട്ടു. ഒന്നര പതിറ്റാണ്ടിലേറെ വേണ്ടിവന്നു അത് വീണ്ടെടുക്കാന്‍. 2011ല്‍ അധികാരത്തിലേറിയ ഉമ്മന്‍ചാണ്ടിസര്‍ക്കാരും മുന്‍ഗാമികളുടെ പാതതന്നെയാണ് പിന്‍തുടരുന്നത്. സ്വയംഭരണ സ്ഥാപനമായ ലൈബ്രറി കൗണ്‍സിലിന്റെ നിയമാധിഷ്ഠിത അധികാരങ്ങളില്‍ കടന്നുകയറി ദൈനംദിന ഭരണകാര്യങ്ങളില്‍ കൈകടത്താന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ കൗണ്‍സിലിന് പ്രത്യേക സഹായമായി പ്രഖ്യാപിച്ച ഒരു കോടി രൂപ യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ ഇല്ലാതായി. കേന്ദ്രാവിഷ്കൃത പദ്ധതിയായ രാജാറാം മോഹന്‍റോയ് ലൈബ്രറി ഫൗണ്ടേഷനില്‍ സര്‍ക്കാരിനു വേണ്ടി രണ്ടുവര്‍ഷമായി കൗണ്‍സില്‍ അടച്ച രണ്ടു കോടി രൂപ തിരിച്ചു നല്‍കിയിട്ടില്ല. ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പദ്ധതി- പദ്ധതിയിതര ഗ്രാന്റുകളായി 15.5 കോടി രൂപ ലൈബ്രറി കൗണ്‍സിലിന് വകയിരുത്തിയിരുന്നെങ്കിലും ഏഴുമാസം പിന്നിടാറായിട്ടും അതിന്റെ ഒരു ഗഡുപോലും അനുവദിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ പാലിച്ച് യഥാസമയം അപേക്ഷകള്‍ സമര്‍പ്പിച്ചുവെങ്കിലും അകാരണമായി ഗ്രാന്റ് തടഞ്ഞുവച്ചിരിക്കുന്നു. ഇതുമൂലം ലൈബ്രറികള്‍ക്കുള്ള വാര്‍ഷിക ഗ്രാന്റും ലൈബ്രേറിയന്‍ അലവന്‍സും നല്‍കാന്‍ കഴിയുന്നില്ല. ലൈബ്രറി സെസ് ഇനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍വഴി ലഭിച്ച തുക ഉപയോഗിച്ചാണ് ഇതുവരെ അത്യാവശ്യ ചെലവുകള്‍ നിര്‍വഹിച്ചത്. അത് തീര്‍ന്നതോടെ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടങ്ങി. നിത്യച്ചെലവുകള്‍ക്ക് വകയില്ലാതെ കൗണ്‍സില്‍ പ്രവര്‍ത്തനം പൂര്‍ണ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കര്‍മ പരിപാടിയില്‍ ഉള്‍പ്പെട്ട ജയില്‍, ജുവനൈല്‍ ഹോം, ഹോസ്പിറ്റല്‍, ഓര്‍ഫനേജ്, മോഡല്‍ വില്ലേജ്, അക്കാദമിക്, ഹെര്‍മിറ്റേജ് ലൈബ്രറി പദ്ധതികള്‍ക്ക് ഭരണാനുമതിയും ഫണ്ടും ലഭിക്കാത്തതിനാല്‍ ഈ വര്‍ഷം തുക ലാപ്സാകാനാണ് സാധ്യത. ഇതുമൂലം അടുത്ത വര്‍ഷം ഈ പദ്ധതികള്‍ക്ക് ആസൂത്രണ കമീഷന്റെ അംഗീകാരം നഷ്ടപ്പെടുകയും ചെയ്യും. പബ്ലിക് ലൈബ്രറീസ് ആക്ട് സെക്ഷന്‍ 48 അനുസരിച്ച് തദ്ദേശസ്ഥാപനങ്ങള്‍ ചുമത്തുന്ന കെട്ടിട നികുതിയുടെയോ വസ്തു നികുതിയുടെയോ മേല്‍ ഒരു രൂപയ്ക്ക് 5 പൈസ തോതില്‍ സര്‍ചാര്‍ജായി ലൈബ്രറി സെസ് ലൈബ്രറി കൗണ്‍സിലിന് നല്‍കാന്‍ വ്യവസ്ഥചെയ്തിട്ടുണ്ട്.

സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന പരിമിതമായ ഗ്രാന്റിന്റെ വരവുകൊണ്ടുമാത്രം ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനം തുടര്‍ന്നുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ലൈബ്രറി സെസ് തുക ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ജീവശ്വാസമായി തീരുന്നുണ്ട്. അതിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനുള്ള ശ്രമമാണ് പി ടി തോമസ് എംപി അധ്യക്ഷനായ, സാംസ്കാരിക നയം ആവിഷ്കരിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശ. ലൈബ്രറി സെസിലെ ലൈബ്രറി കൗണ്‍സിലിനുള്ള വിഹിതം ഒരു ശതമാനമാക്കി കുറയ്ക്കണമെന്നാണ് ഈ കമ്മിറ്റിയുടെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. സാംസ്കാരിക പ്രവര്‍ത്തകരും ഗ്രന്ഥശാലാ പ്രവര്‍ത്തകരും നിയമസഭാ സാമാജികരും നടത്തിയ നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ ദൂരക്കാഴ്ചയോടെ നടപ്പാക്കിയ ഒരു നിയമത്തെ നിര്‍ദയം അട്ടിമറിക്കാനും ജനകീയ പ്രസ്ഥാനത്തിന്റെ അടിത്തറ തകര്‍ക്കാനുമുള്ള ഹീനമായ ശ്രമമാണ് ഇത്. ഇത് കേരളത്തിലെ പുസ്തക പ്രസാധന മേഖലയെയും ആനുകാലിക പ്രസിദ്ധീകരണ മേഖലയെയും തളര്‍ത്തും.

കേരളത്തിലെ ഗ്രന്ഥശാലകള്‍ സംസ്ഥാനത്തെ പുസ്തക വിപണിയില്‍ പ്രതിവര്‍ഷം ചെലവഴിക്കുന്നത് ഏകദേശം ഇരുപത് കോടി രൂപയാണ്. സര്‍ക്കാര്‍ ഗ്രാന്റ് അപര്യാപ്തമായ അവസ്ഥയില്‍ ലൈബ്രറി സെസ് കൂടി പരിമിതപ്പെടുന്നതോടെ ഗ്രന്ഥശാലകളുടെ പുസ്തക ഗ്രാന്റ് ഗണ്യമായി വെട്ടിക്കുറയ്ക്കേണ്ടി വരും. ദിനപത്രങ്ങളും പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വാങ്ങുന്നതിനുള്ള ഗ്രന്ഥശാലകളുടെ പ്രാപ്തി ദുര്‍ബലമാകും. സാംസ്കാരിക നയരൂപീകരണ സമിതിയുടെ കരടിലെ നിര്‍ദേശങ്ങളിലൊന്നായ, സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിനായി സാംസ്കാരിക ഉപദേശക സമിതി രൂപീകരിക്കണമെന്ന നിര്‍ദേശവും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി കൗണ്‍സിലിന്റെ പ്രവര്‍ത്തനം വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സംസ്ഥാനത്തെ ഗ്രന്ഥശാലകളിലും അവയില്‍നിന്ന് ജനാധിപത്യപരമായി തെരഞ്ഞെടുത്തുവന്ന താലൂക്ക്- ജില്ല- സംസ്ഥാന ഭരണ സംവിധാനങ്ങളിലും ഇടതുപക്ഷത്തിനുള്ള മേല്‍ക്കൈയാണ് ഈ പകപോക്കലിന്റെ പിന്നിലുള്ളതെന്ന് വ്യക്തമാണ്. കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തിലെ ഒന്നാമത്തെ പാര്‍ടി ആയതിനും അവര്‍ വായനശാലകളും ഗ്രന്ഥശാലകളും അടക്കമുള്ള സാംസ്കാരിക മേഖലകളെ പരിപോഷിപ്പിക്കുന്നതിന് മുന്‍കൈ എടുക്കുന്നതിനും അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. മഹത്തായ ഈ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് ഭാവമെങ്കില്‍ ഇതിനായി ജീവിതം ഉഴിഞ്ഞുവച്ച പതിനായിരക്കണക്കായ പ്രവര്‍ത്തകര്‍ അടങ്ങിയിരിക്കില്ലെന്നും കേരളീയ സമൂഹം കേവലം കാഴ്ചക്കാരായി നോക്കി നില്‍ക്കില്ലെന്നുമുള്ള പാഠം സമീപകാലാനുഭവങ്ങളില്‍ നിന്ന് സംസ്ഥാന ഭരണാധികാരികള്‍ പഠിച്ചാല്‍ നന്ന്.

*
ദേശാഭിമാനി മുഖപ്രസംഗം