Tuesday, October 30, 2012

അരക്ഷിതമാകുന്ന ഇന്ത്യന്‍ സ്ത്രീത്വം

ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധിയെന്ന കവി പ്രയോഗത്തിന് ദേശ- ഭാഷാന്തരങ്ങളുടെ വ്യത്യാസമില്ല. ഈ കവിപ്രയോഗം ഇന്നും അന്വര്‍ഥമായി നില്‍ക്കുന്നു. ഓരോ ഭാരതീയസ്ത്രീയും തന്റെ മാനത്തിന് മറ്റെന്തിനേക്കാളും വില കല്‍പ്പിക്കുന്നു. പക്ഷേ, സ്വന്തം മാനം കാക്കാന്‍ ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീ ഇന്ന് അനുഭവിക്കുന്ന യാതനകള്‍ സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യ നാണംകെട്ടുകൊണ്ടിരിക്കുന്നു. ലൈംഗികാതിക്രമങ്ങളുടെ അവസാനിക്കാത്ത കഥകളുമായാണ് ഓരോ പ്രഭാതവും നമ്മെ വരവേല്‍ക്കുന്നത്.

പുരുഷാധിപത്യ മൂല്യബോധത്തിന്റെ ധാരണകളും അധികാര ബന്ധങ്ങളുമെല്ലാം നവ ഉദാരവല്‍ക്കരണ കാലഘട്ടത്തിന്റെ സാംസ്കാരികാധിനിവേശത്തില്‍പ്പെട്ട് അനുദിനം വഷളാകുന്നു. അരാജകത്വവും മൃഗീയതയും കുറ്റവാസനയും പെരുകുന്നു. ഇതിന് ഇരയാകുന്ന ഭാരതീയസ്ത്രീത്വം കടുത്ത അരക്ഷിതാവസ്ഥയിലാണ്. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്ന രാജ്യമെന്ന തൂവല്‍ നമുക്ക് അവകാശപ്പെട്ടതായി. 2011ലെ ഔദ്യോഗിക കണക്കു പ്രകാരം രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ ദിവസം ഒരു ബലാത്സംഗ കേസ് എങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൃദയഭൂമിയായ ഉത്തര്‍പ്രദേശിലാകട്ടെ, പ്രതിദിനം രണ്ട് ബലാത്സംഗ കേസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹരിയാനയില്‍ കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത 19 പെണ്‍കുട്ടികളാണ് വേട്ടയാടപ്പെട്ടത്. ബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടിയെ യുപിഎ ചെയര്‍പെഴ്സണ്‍ സോണിയ ഗാന്ധി സന്ദര്‍ശിച്ചത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി. എന്നാല്‍, സോണിയ ഗാന്ധി തിരിച്ച് ദില്ലിയില്‍ എത്തുന്നതിനുമുമ്പ് ആ പെണ്‍കുട്ടി അപമാനഭാരം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തെന്ന വാര്‍ത്ത വന്നു. പടിഞ്ഞാറന്‍ ബംഗാളില്‍ മമത ബാനര്‍ജി അധികാരമേറ്റശേഷം പെണ്‍കുട്ടികളും സ്ത്രീകളും മാനഭംഗത്തിന് ഇരയായ ഒട്ടേറെ കഥകളാണ് പുറത്തുവരുന്നത്. മുന്‍ ഇടതുഭരണകാലത്ത് സുരക്ഷിതരായിരുന്ന സ്ത്രീസമൂഹം തൃണമൂല്‍ഭരണത്തില്‍ എത്രത്തോളം അരക്ഷിതരായിരിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് ഈ വാര്‍ത്തകള്‍.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഈ അതിക്രമങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യം സാക്ഷരകേരളത്തിലെ സ്ഥിതിയെന്തെന്നാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗികാതിക്രമത്തിനും പീഡനത്തിനും ഇരയാകുന്ന സംസ്ഥാനമായി കേരളം മാറിയെന്നാണ് നാഷണല്‍ ക്രൈംബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2009-10, 2010-11 കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ ഇരട്ടി പീഡനക്കേസാണ് 2011-12ല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ആദ്യ ആറുമാസം പിന്നിടുമ്പോള്‍ത്തന്നെ ഈ കണക്ക് മറികടന്നു. ഇത് സൂചിപ്പിക്കുന്നത് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഭരണാധികാരികള്‍ കാട്ടുന്ന വീഴ്ചയാണ്.

സ്ത്രീപീഡന കേസുകള്‍ ഒതുക്കാന്‍ ശ്രമിക്കുന്നതും പ്രതികളെ സംരക്ഷിക്കുന്നതും കുറ്റവാളികള്‍ക്ക് പ്രചോദനമാകുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ 60 ശതമാനവും വീടിനകത്തുതന്നെ നടക്കുന്നവയാണെന്ന് ഒരു സര്‍വേ വ്യക്തമാക്കുന്നു. കുണ്ടറയിലെ 13 വയസ്സുകാരി പ്രസവിച്ച സംഭവം ഏവരുടെയും മനഃസാക്ഷിയെ ഞെട്ടിച്ചു. രണ്ടാനച്ഛന്റെ ക്രൂരമായ പീഡനത്തിന് ഇരയായ ഈ പെണ്‍കുട്ടിയുടെ ദയനീയാവസ്ഥ നമ്മുടെ മനഃസാക്ഷിയെ മരവിപ്പിക്കും. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ നടന്ന സമാനമായ ക്രൂരതയും ഒറ്റപ്പെട്ടതായി കാണാന്‍ കഴിയില്ല. അനാഥമന്ദിരം, ജൂവനൈല്‍ ഹോം എന്നീ സ്ഥാപനങ്ങള്‍ പലതും ലൈംഗികചൂഷണത്തിന്റെ കേന്ദ്രങ്ങളാണ്. ജൂവനൈല്‍ ഹോമില്‍നിന്ന് പീഡനം സഹിക്കവയ്യാതെ കുട്ടികള്‍ ചാടിപ്പോകുന്നു. കണ്ണൂര്‍ ജില്ലയിലെ ഒരു ഓര്‍ഫനേജില്‍ പെണ്‍കുട്ടികള്‍ കൂട്ടത്തോടെ പീഡിപ്പിക്കപ്പെട്ടു. നിയമം നടപ്പാക്കുകയും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യേണ്ട പൊലീസുകാര്‍തന്നെ പ്രതികളാകുന്ന സംഭവങ്ങളും വിരളമല്ല.

തൃശൂരിലെ ഒരു വീട്ടമ്മയ്ക്ക് ബസില്‍ നേരിടേണ്ടിവന്ന അപമാനം വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ കഴിയുന്നതല്ല. വീട്ടമ്മയെ പീഡനത്തിന് ഇരയാക്കിയതോ, ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറും. യാത്രക്കാര്‍ കൈയോടെ പിടിച്ച് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച ആ മാന്യനെ രക്ഷിക്കാനാണ് പൊലീസ് മേധാവികള്‍ ശ്രമിച്ചത്. സ്കൂളുകളും മദ്രസകളും ഹോസ്റ്റലുകളും ഇന്ന് കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന കേന്ദ്രങ്ങളാണെന്നു പറയാന്‍ കഴിയില്ല. ചെറിയ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ലൈംഗികമായി ഉപയോഗപ്പെടുത്തുന്ന സംഭവങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യുന്നു. കായികരംഗത്ത് കേരളത്തിലെ വനിതകള്‍ കൈവരിച്ച നേട്ടം അഭിമാനകരമാണ്. ആ മേഖലയില്‍നിന്ന് ഒറ്റപ്പെട്ടതാണെങ്കിലും വന്നുകൊണ്ടിരിക്കുന്ന പീഡനവാര്‍ത്തകള്‍ ഗൗരവപൂര്‍വം കണക്കിലെടുത്ത് വനിതാ താരങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. നിയമപാലകരായ വനിതാ പൊലീസുകാര്‍ക്കുപോലും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ ഉയര്‍ന്ന റാങ്കിലുള്ള ഒരു വനിതാ പൊലീസ് ഓഫീസര്‍ക്ക് രാവിലെ നടക്കാനിറങ്ങിയപ്പോള്‍ ഉണ്ടായ അനുഭവം അവര്‍ നേരിട്ട് പറഞ്ഞത് കേട്ട് സ്തബ്ധയായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. രാത്രിയാത്രകള്‍ സ്ത്രീകള്‍ക്ക് പീഡനപര്‍വമാണ്. സൗമ്യവധം കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. ഇത്രയെല്ലാം ക്രൂരമായ പീഡനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും വിധേയരാകുമ്പോഴും കുറ്റവാളികളല്ല പലപ്പോഴും വിമര്‍ശവിധേയര്‍. സ്ത്രീകളെ കുറ്റവാളികളാക്കി ചിത്രീകരിക്കാന്‍ ചിലര്‍ പാടുപെടുന്നത് കാണാന്‍ കഴിയും. ജയഗീത സംഭവത്തില്‍ അത് നാം കണ്ടതാണ്. പെണ്‍കുഞ്ഞിനെ ജനിക്കാന്‍പോലും അനുവദിക്കാതെ ഭ്രൂണഹത്യ നടക്കുന്ന രാജ്യമാണ് ഇന്ത്യ. പെണ്‍കുട്ടികളോടുള്ള സമീപനത്തില്‍ ഇപ്പോഴും വലിയ മാറ്റം വന്നതായി കാണുന്നില്ല. പിഎന്‍ഡിറ്റി ആക്ട് പാസാക്കിയതും മറ്റും കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രേരകമായിട്ടില്ല.

ശാസ്ത്രനേട്ടങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നു എന്നുമാത്രമല്ല, അത് സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരായി പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു. അസമിലെ ഗുവാഹത്തിയില്‍ നടുറോഡില്‍ പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറി അപമാനിച്ച ഇരുപതോളം ദുശാസനന്മാരുടെ വിക്രിയകള്‍ പൊലീസുകാരടക്കം നോക്കിനിന്നു. അസമിലും മണിപ്പുരിലും സുരക്ഷാസേനയില്‍നിന്ന് സ്ത്രീകള്‍ ഏല്‍ക്കേണ്ടിവന്ന പീഡനം അതിരുവിട്ടപ്പോഴാണ് ഇറോം ശര്‍മിള എന്ന ധീരവനിത പോരാട്ടം ആരംഭിച്ചത്. സായുധ സേനയില്‍നിന്ന് അതിര്‍ത്തി സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്ക് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടിവന്നത് കേന്ദ്രസര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ പര്യാപ്തമായിട്ടില്ല.

ഹരിയാനയില്‍ ഒരു മുന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തി. ചെറിയ പെണ്‍കുട്ടികള്‍ കൂട്ട ബലാത്സംഗത്തിന് വിധേയരായിക്കൊണ്ടിരുന്നപ്പോള്‍ അദ്ദേഹം പറഞ്ഞത് "ഇറുകിയ വസ്ത്രം ധരിക്കുന്നതുകൊണ്ടാണ്" ഇങ്ങനെ സംഭവിക്കുന്നതെന്നാണ്. അത് പറഞ്ഞതിന്റെ അടുത്ത ദിവസമാണ് മൂന്നുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട വാര്‍ത്ത പുറത്തുവന്നത്. ബിഎസ്പിയുടെ ഒരു എംപി പറഞ്ഞത് സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് സെല്‍ഫോണ്‍ ഉപയോഗം കൊണ്ടാണെന്നും അതിനാല്‍ ഇനി സ്ത്രീകള്‍ക്ക് സെല്‍ഫോണ്‍ നല്‍കരുതെന്നുമാണ്. രക്ഷകരാകേണ്ട രാഷ്ട്രീയ പ്രവര്‍ത്തകരില്‍നിന്നും അധികാരികളില്‍നിന്നും ഉണ്ടാകുന്ന പ്രതികരണങ്ങള്‍ സ്ത്രീസമൂഹത്തെ മുഴുവന്‍ ആക്ഷേപിക്കുന്നതാണ്.

സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളും മൗലികാവകാശങ്ങളും പിച്ചിച്ചീന്തിയെറിയപ്പെടുന്ന ഒരു സാമൂഹ്യസാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളത്. ചെറിയ കാലയളവിനുള്ളില്‍ എത്രയെത്ര ദുരന്തങ്ങള്‍ക്ക് ഈ കേരളംതന്നെ സാക്ഷ്യംവഹിച്ചു. നമ്മുടെ സമൂഹം ഇതിനെതിരെ ഉണര്‍ന്നെഴുന്നേറ്റേ മതിയാകൂ. ഇനി ഒരു സൂര്യനെല്ലി ആവര്‍ത്തിക്കാതിരിക്കാന്‍, കിളിരൂരും കവിയൂരും പറവൂരും ആവര്‍ത്തിക്കാതിരിക്കാന്‍, ഇനി ഒരു സൗമ്യ ഉണ്ടാകാതിരിക്കാന്‍ നമുക്ക് ജാഗ്രതയോടെ കരുതിയിരിക്കാം, ഒരുമിച്ചു കൈകോര്‍ക്കാം.


*****

പി കെ ശ്രീമതി

No comments: