Saturday, October 13, 2012

ഇരകള്‍ ഓര്‍മിപ്പിക്കുന്നത്

""...ആഗ്ര കോട്ടയില്‍ മങ്ങിയ കൈവിളക്കിന്റെ വെളിച്ചത്തില്‍ വിറക്കുന്ന കരങ്ങളോടെ എന്റെ ജീവിതകഥ എഴുതുകയാണ്. എന്റെ ഉള്ളിലെ രഹസ്യം രഹസ്യമായി തന്നെ സൂക്ഷിക്കും. താജ് മഹലിന്റെ പാര്‍ശ്വത്തിലൂടെ സൂര്യന്‍ ഉദിച്ചുയരുന്നു. ഇപ്പോള്‍ താജ് വെള്ളയല്ല. ഒരു രത്നക്കട്ടയാണ്. ഔറംഗസേബ് നീയൊരു വഞ്ചകനും. നിന്റെ സാമ്രാജ്യം തകര്‍ക്കപ്പെടും... എന്റെ ശവകുടീരത്തില്‍ പുല്ലു നട്ടാല്‍ മതി. എത്ര ചവിട്ടിമെതിച്ചാലും പുല്ല് വീണ്ടും വീണ്ടും കിളിര്‍ക്കുമല്ലോ -ആഗ്രാകോട്ടയില്‍ തടവറയില്‍ കഴിയവെ മുഗള്‍ രാജകുമാരി ജഹനാര എഴുതിയ വരികള്‍. പിതാവ് ഷാജഹാനോടൊന്നിച്ച് 18 വര്‍ഷം സഹോദരനായ ഔറംഗസേബ് ജഹനാരയെ തടവിലിട്ടത്. എന്നാല്‍, സിംഹാസനങ്ങള്‍ക്കു വേണ്ടി എല്ലാം മറന്ന ഔറംഗസേബിന് കാലം കാത്തുവെച്ചത് അനിവാര്യമായ പതനമായിരുന്നു. മുഗള്‍ രാജവംശത്തിന്റെ ചരിത്രത്തില്‍ തീവ്രവേദനയുടെ മായാമുദ്രകളായി ജഹനാരയുടെ ഏകാന്തജീവിതം തുടിച്ചുനില്‍ക്കുന്നു. കാലദേശങ്ങള്‍ക്കപ്പുറം ആ കരച്ചിലുകള്‍ക്കെല്ലാം ഒരേ സ്വരമാണ്. പേരുകള്‍ മാത്രം മാറുന്നു. അനുരാധ ബാലിയെന്നോ ഗീതിക ശര്‍മ്മയെന്നോ ബന്‍വാരി ദേവിയെന്നോ ഇഷ്ടമുള്ളതു വിളിക്കാം.
 
എയര്‍ഹോസ്റ്റസായിരുന്ന ഗീതികശര്‍മ 2012 ആഗസ്ത് നാലിന് വീട്ടില്‍ തൂങ്ങി മരിച്ചു. എന്തായിരുന്നു കാരണം? മരിക്കുന്നതിന മുമ്പ് ഗീതിക എഴുതി: തന്റെ മരണത്തിനു ഉത്തരവാദികള്‍ ഗോപാല്‍ കാന്‍ഡയും, സഹായി അരുണ ചദ്ദയുമാണ്. ഗീതിക ജോലിചെയ്തിരുന്നത് എംഡിഎല്‍ആര്‍ എയര്‍ലൈന്‍സില്‍. അതിന്റെ ചെയര്‍മാന്‍ ഹരിയാന മന്ത്രി കൂടിയായ കാന്‍ഡ. കാന്‍ഡ മന്ത്രിസ്ഥാനം രാജിവച്ചു. മന്ത്രിയും കൂട്ടരുടെയും ഉപദ്രവം സഹിക്കാനാവാതെയായിരുന്നു ആത്മഹത്യയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെങ്കിലും മനസിലായി.

ഹരിയാന മുന്‍ ഉപമുഖ്യമന്ത്രി ചന്ദര്‍മോഹന്റെ രണ്ടാംഭഭാര്യ അനുരാധ ബാലി എന്ന ഫിസ മുഹമ്മദിന്റെ മരണം ഉത്തരമില്ലാത്ത സമസ്യയാണ്, ഇന്നും. ഫിസയുടെ ജഢം അവര്‍ താമസിച്ചിരുന്ന വീട്ടില്‍ ആഗസ്ത് ആറിന് കണ്ടെത്തി. ചന്ദര്‍മോഹനെ വിവാഹം ചെയ്ത അനുരാധാ ബാലി പിന്നീട് മതംമാറി ഫിസ മുഹമ്മദ് എന്ന പേര് സ്വീകരിച്ചു. ഫിസയെ വിവാഹം ചെയ്യാനായി ചന്ദര്‍മോഹനും മതം മാറി. ഇതേ തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദത്തില്‍ ചന്ദറിന് ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. മാസങ്ങള്‍ക്കിടയില്‍ തന്നെ വിവാഹമോചനം നേടിയ ഫിസ ഒറ്റക്ക് താമസിച്ചു വരികയായിരുന്നു. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭജന്‍ലാലിന്റെ മകനാണ് ചന്ദര്‍മോഹന്‍.

ബന്‍വാരി ദേവിയുടെകൊലപാതകം രാജസ്ഥാനില്‍ കോളിളക്കം സൃഷ്ടിച്ചു. മന്ത്രി മഹിപാല്‍ മദേരന, കോണ്‍ഗ്രസ് എംഎല്‍എ മല്‍ഖന്‍ സിങ് എന്നിവരായിരുന്നു പ്രതിസ്ഥാനത്ത്. നേഴ്സായ ബന്‍വാരി ദേവിയെ കാണാനില്ലെന്ന് കാണിച്ച് ഭഭര്‍ത്താവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ബന്‍വാരിയും മദേര്‍നയും തമ്മില്‍ അടുത്തിടപഴകുന്ന രംഗങ്ങളുള്ള സിഡി പുറത്തായതിനെ തുടര്‍ന്നായിരുന്നു 2011 സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇവരെ കാണാതായായത്. മദേന മന്ത്രിസ്ഥാനം രാജിവച്ചു. ജോധ്പുരിലെ കനാലില്‍ നിന്നും ബന്‍വാരി ദേവിയുടെ കത്തിക്കരിഞ്ഞ ശരീരഭാഗം സിബിഐ കണ്ടെത്തി. ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ചശേഷം കനാലില്‍ തള്ളുകയായിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ഡി തിവാരി തന്റെ പിതാവാണെന്ന് കാണിച്ച് കോടതിയെ സമീപിച്ച രോഹിത് ശേഖറിന് അനുകൂലമായി ഒടുവില്‍ ഡിഎന്‍എഫലം വന്നു. രോഹിത് ശേഖര്‍ 2008 ലാണ് പരാതി നല്‍കിയത്. തന്റെ അമ്മയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തു തിവാരി ചതിക്കുകയായിരുന്നുവെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. തിവാരിയുടെയും രോഹിത് ശേഖറിന്റെയും, രോഹിതിന്റെ അമ്മയുടെയും ഡിഎന്‍എ പരിശോധിച്ചു. ആന്ധ്രാ ഗവര്‍ണറായിരിക്കെ ചില ദൃശ്യങ്ങള്‍ പ്രചരിച്ചതിന്റെ പേരില്‍ വിവാദത്തില്‍ പെട്ട വ്യക്തിയാണ് 87 കാരനായ തിവാരി. യുപി മുഖ്യമന്ത്രി, ആന്ധ്രാ ഗവര്‍ണര്‍, കേന്ദ്രമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ച നേതാവ് കൂടിയാണ് തിവാരിയെന്നോര്‍ക്കണം.

ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ മനുശര്‍മ പ്രതിയായ ജെസീക്കലാല്‍ വധക്കേസില്‍ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. മോഡലായ ജെസീക്ക 1999 ഏപ്രില്‍ 30ന് വെടിയേറ്റു മരിക്കുകയായിരുന്നു. മനു ശര്‍മ്മയാണ് വെടിവെച്ചത്. മനു ശര്‍മ്മക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. അറിയപ്പെടുന്ന കവയിത്രിയായിരുന്ന മധുമിതശുക്ല ലഖ്നൗവിലെ ഫ്ളാറ്റില്‍ 2009 മെയ് 9 ന് വെടിയേറ്റു മരിച്ച കേസില്‍ ഉത്തര്‍പ്രദേശിലെ മന്ത്രിയായിരുന്ന അമര്‍മണി ത്രിപാഠി അറസ്റ്റിലായി. മധുമിത മൂന്നുമാസം ഗര്‍ഭിണിയായിരുന്നു. ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയില്‍ പിതാവ് അമര്‍മണിയാണെന്നും തെളിഞ്ഞു. അമര്‍മണിയുടെ നിര്‍ദേശപ്രകാരം വാടക ഗുണ്ടകളാണ് മധുവിനെ വെടിവെച്ചു കൊന്നത്. അമര്‍മണിയും ഭാര്യയുമുള്‍പ്പെടെ നാലുപേരുടെ ജീവപര്യന്തം ശിക്ഷ ഉത്തരാഖണ്ഡ് ഹൈക്കോടതി ശരിവെച്ചു. പരാതിക്കാരിയായ മധുമിതയുടെ സഹോദരി നിധി ശുക്ലയുടെ ജീവനും ഭീഷണിയുണ്ട്.

തീവ്രവാദിയെന്ന് മുദ്രകുത്തി ഗുജറാത്ത് പൊലീസ് വെടിവച്ചുകൊന്ന പത്തൊമ്പതുകാരിയായ ഇസ്രത്ത് ജഹാനെ മറന്നുപോയോ. ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, നരേന്ദ്രമോഡി, വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ എന്നിവരെ കൊല്ലാന്‍ ഭഭീകരസംഘടനയായ ലഷ്കര്‍ ഇ തായ്ബ പദ്ധതിയിട്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പേരില്‍ ഗുജറാത്തില്‍ നടത്തിയ ഭീകരവേട്ടയുടെ ഭാഗമായാണ് ഇവരെ കൊലപ്പെടുത്തിയത്. മലയാളിയായ പ്രാണേഷ് പിള്ളയും ഇസ്രത്തിനൊപ്പം വധിക്കപ്പെട്ടു. ഒരു തെളിവുമില്ലാതെ വ്യാജഏറ്റുമുട്ടല്‍ നടത്തിയാണ് ആ നാലു നിരപരാധികളെ വധിച്ചതെന്ന് പിന്നീട് തെളിഞ്ഞു. ഉമ്മയും സഹോദരനുമടങ്ങുന്ന കുടുംബം പോറ്റാന്‍ ട്യൂഷനെടുത്തു കഴിഞ്ഞിരുന്ന ഇസ്രത്തിന്റെ കുടുംബത്തിന്റെ തീരാവേദന എന്നു ശമിക്കും.

എംഎല്‍എയോ മന്ത്രിയോ ആവാമെന്ന് പ്രതീക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയതായിരുന്ന നയനാസാഹ്നി. ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ തണ്ടൂരി അടുപ്പില്‍ ആ മോഹങ്ങള്‍ കരിഞ്ഞു വീണു. കേസില്‍ സുശീല്‍ ശര്‍മ്മ ശിക്ഷിക്കപ്പെട്ടു. ഫാസിയാബാദില്‍ നിയമ വിദ്യാര്‍ഥിനിയായിരുന്നു സാക്ഷി. മുതിര്‍ന്ന ബിഎസ്പി നേതാവും ആനന്ദസെനുമായുള്ള അടുപ്പമാണ് സാക്ഷിയെ കുഴപ്പത്തിലാക്കിയത്. മരിച്ചുവോ ജീവിച്ചിരിക്കുന്നുവോ എന്നുപോലും കൃത്യമായിയറിയില്ല. ഗര്‍ഭിണിയായ സാക്ഷി കൊല്ലപ്പെട്ടിരിക്കാമെന്നു മാത്രമാണ് പൊലീസ് ഭാഷ്യം. വിവാഹം കഴിക്കാമെന്ന് ആനന്ദ് സെന്‍ വാക്കു പറഞ്ഞിരുന്നതായി സാക്ഷിയുടെ സഹോദരി അനിത പറയുന്നു.

ഇന്‍ഡോറിലെ വിവരാവകാശ പ്രവര്‍ത്തക ഷെഹ്ല മസൂദ് വീടിനടുത്ത് സ്വന്തം കാറില്‍ വെടിയേറ്റു മരിച്ചു. ആരുഷി തല്‍വാറിന്റെ മരണം മാതാപിതാക്കളെ ഇപ്പോഴും കോടതി കയറ്റുകയാണ്. ആസാമിലെ കഠാരിയ റെയില്‍വേ സ്റ്റേഷനില്‍ കൊല്ലപ്പെട്ട ഗവേഷക വിദ്യാര്‍ഥിനി പ്രീതം ഭട്ടാചാര്യ, ഡല്‍ഹിയിലെ വാടകവീട്ടില്‍ കൊല്ലപ്പെട്ട അഭിഭാഷക പല്ലവി ഐഎസ് ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളായിരുന്നു. ജാര്‍ഖണ്ഡ് കൃഷിമന്ത്രി സത്യാനന്ദക്കെതിരെ സോണി ദേവി എന്നൊരു യുവതി പരാതി കൊടുത്തിരിക്കുകയാണ്. മന്ത്രിയാണ് തന്റെ കുട്ടിയുടെ പിതാവെന്ന് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നാണ് ആവശ്യം. തീരുന്നില്ല.. ഒരുപാട് ജീവിതങ്ങള്‍. അധികാരവും പണവും വിലക്കെടുത്ത പെണ്‍ജീവിതങ്ങള്‍. ഇരകളാണ് ഇവര്‍, നീതികേടിന്റെ മാത്രം ഇരകള്‍. ഇവര്‍ ഓര്‍മ്മിപ്പിക്കുന്നത് ഒരു ദുഷിച്ച സംസ്കാരത്തിന്റെ വിഷക്കൈകളെയാണ്.

*
സുരേഷ് ഗോപി ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

No comments: