Friday, October 12, 2012

കോലിനേക്കാള്‍ വലിയ കുട്ടി

കുട്ടീം കോലും വെറുമൊരു കുട്ടിക്കളിയല്ല. ഗിന്നസ് പക്രു എന്ന അജയകുമാറിന് വിശേഷിച്ചും. ശരീരത്തിന്റെ പരിമിതികളെ പ്രതിഭയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കോലുകൊണ്ട് അളന്നളന്ന് തോല്‍പ്പിച്ച ഈ രണ്ടടി ആറിഞ്ചുകാരന്റെ വലിയൊരു ചുവടുവയ്പാണിത്. ഗിന്നസ് പക്രുവിന്റെ സംവിധാനത്തില്‍ ഒരു ചലച്ചിത്രം- കുട്ടീം കോലും. കുട്ടീം കോലും പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ സിനിമാസംവിധായകനെന്ന ബഹുമതിയും പക്രുവിനെ തേടി വന്നേക്കാം. ഡബിള്‍ ഗിന്നസ്!! സിനിമയില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ലോകത്തെ ഏറ്റവും ചെറിയ മനുഷ്യന്‍ എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചതോടെയാണ് പക്രു ഗിന്നസ് പക്രുവായത്. കഴിവും തടിമിടുക്കുമുള്ള പലരും കാലിടറിവീണിടത്താണ് ഇത്തിരിക്കുഞ്ഞന്‍ പക്രുവിന്റെ വലിയ വിജയങ്ങള്‍. കുതികാല്‍ വെട്ടിന്റെയും കുന്നായ്മകളുടെയും അണിയറക്കഥകള്‍ക്ക് പഞ്ഞമില്ലാത്ത ചലച്ചിത്രലോകത്ത് ഈ ചെറിയ മനുഷ്യന്‍ പുതിയ ചരിത്രമെഴുതികൊണ്ടേയിരിക്കുന്നു.

കലാജീവിതത്തില്‍ കാല്‍നൂറ്റാണ്ടു പിന്നിടുമ്പോഴാണ് ഗിന്നസ്പക്രു സംവിധായകനാവുക എന്ന തന്റെ എക്കാലത്തെയും വലിയ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നത്. വലിയ ക്യാമറയുടെ വ്യൂഫൈന്‍ഡറില്‍ കൂടി നോക്കാന്‍പോലും കഴിയാത്ത താന്‍ എങ്ങനെ സംവിധായകനാകും എന്ന് പക്രുതന്നെ സംശയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. സാങ്കേതികവിദ്യ ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമായി. സംവിധായകന്‍ ഒരു കസേരയിലിരുന്ന് മുന്നിലുള്ള മോണിറ്ററില്‍ നോക്കി നിര്‍ദേശം നല്‍കാമെന്നു വന്നതോടെ മനസ്സില്‍ പണ്ടേ നാമ്പിട്ട മോഹത്തിന് ജീവന്‍വെക്കുകയായിരുന്നു. ഗിന്നസ് പക്രുവിന്റെ സിനിമയായാല്‍ അതില്‍ നിറയെ കോമഡിയായിരിക്കുമല്ലോ? അതെ എന്നും അല്ല എന്നും ഉത്തരം. കോമഡിയുണ്ടെന്ന് പക്രുവിന്റെ ഉറപ്പ്. പക്ഷേ, എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ഇഷ്ടമാകുന്ന ഗൗരവമുള്ള ഒരു കഥയാണിത്. തമിഴ്നാട് അതിര്‍ത്തിയിലുള്ള കുമാരപുരം ഗ്രാമത്തിലെ മലയാളിയും തമിഴനുമായ രണ്ട് അപൂര്‍വ സുഹൃത്തുക്കളുടെ കഥ. ഒരാള്‍ കുട്ടിയും കോലും കളിയിലെ കുട്ടിപോലെ കുഞ്ഞന്‍. മറ്റേയാള്‍ ആറടി പൊക്കമുള്ള കോല്. കുട്ടിയുടെ വേഷം അഭിനയിക്കുന്ന നടനെപ്പറ്റി ആര്‍ക്കും സംശയമില്ല- സംവിധായകനായ പക്രുതന്നെ. പക്ഷേ, കോലായി വെള്ളിത്തിരയിലെത്തുന്നത് ആര്? കഥ കേട്ട സാക്ഷാല്‍ മമ്മൂട്ടിയും ഇതേ ചോദ്യം പക്രുവിനോട് ചോദിച്ചു. "പേടിക്കണ്ട മമ്മൂക്കയല്ല" എന്ന പക്രുവിന്റെ മറുപടി കേട്ട് മമ്മൂട്ടി പൊട്ടിച്ചിരിച്ചു. തമിഴ് നടന്‍ ആദിത്യ അയോട്ടയാണ് പക്രുവിനൊപ്പമുള്ള വേഷം ചെയ്യുന്നത്. സ്വാഭാവികത ലഭിക്കാനാണ് തമിഴ്യുവാവായി തമിഴ്നടനെത്തന്നെ തെരഞ്ഞെടുത്തതെന്ന് പറയുമ്പോള്‍ സംവിധായകന്റെ മുഖത്ത് കൃത്രിമമല്ലാത്ത ഗൗരവം. മുല്ലപ്പെരിയാറിന്റെ പേരില്‍ അതിര്‍ത്തിയിലെ മലയാളിയുടെയും തമിഴന്റെയും മനസിലുണ്ടായ വിദ്വേഷം മാറ്റുന്നതായിരിക്കും തന്റെ ചിത്രമെന്ന് പക്രു.

ആവര്‍ത്തിച്ചു വായിക്കേണ്ട ഒരു പുസ്തകമാണ് ഗിന്നസ് പക്രുവിന്റെ ജീവിതം. അഭിനയിച്ചുതീര്‍ത്ത അറുപതില്‍പരം സിനിമകള്‍ക്കും കഥാപ്രസംഗവും മിമിക്സ് പരേഡും അവതരിപ്പിച്ച നൂറുകണക്കിന് അരങ്ങുകള്‍ക്കും 200 പേജുള്ള ഒരാത്മകഥാപുസ്തകത്തിനും അപ്പുറമാണ് അജയകുമാറിന്റെ ജീവിതം. അവിടെ "ഗിന്നസ് പക്രു" എന്ന ബ്രാന്‍ഡ് ഇമേജില്ല, താരത്തിളക്കമില്ല, കഠിനാധ്വാനത്തിന്റെയും കണ്ണീരിന്റെയും നേര്‍ക്കാഴ്ചകളേയുള്ളൂ. ഇരുപത്തഞ്ചു വര്‍ഷത്തിനപ്പുറം കോട്ടയം തിരുനക്കര മൈതാനത്തെ ഉല്‍സവവേദിയില്‍ മേശപ്പുറത്തു നിന്ന് കഥാപ്രസംഗം അവതരിപ്പിച്ച ഒരാറാംക്ലാസുകാരനുണ്ട്. മലയാളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രൊഫഷണല്‍ കാഥികന്‍- അജയകുമാര്‍. കലയോടുള്ള അടങ്ങാത്ത അഭിനിവേശംമാത്രമായിരുന്നില്ല അവനെ കാഥികനാക്കിയത്, വീട്ടിലെ പ്രാരാബ്ധങ്ങള്‍ കൂടിയായിരുന്നു. ഓട്ടോ ഡ്രൈവറായിരുന്ന അച്ഛന്‍ രാധാകൃഷ്ണന്റെയും ടെലിഫോണ്‍സിലെ പരിമിത വരുമാനംമാത്രമുള്ള ജോലിക്കാരിയായ അമ്മ അംബുജാക്ഷിയമ്മയുടെയും ചുമലില്‍ കുടുംബഭാരം മുഴുവന്‍ താങ്ങുമായിരുന്നില്ല. അജയനു താഴെ രണ്ട് പെണ്‍കുട്ടികള്‍. സ്വന്തമായി വീടില്ല, ഒരു പിടി മണ്ണില്ല. കട്ടിലും കിടക്കയും പുസ്തകങ്ങളുമെല്ലാം കെട്ടിപ്പെറുക്കി ഇടയ്ക്കിടെ വാടകവീടുകള്‍ മാറണം. മീനച്ചിലാറിന്റെ കരയില്‍ ഏഴുസെന്റ് പുരയിടത്തില്‍ മനോഹരമായ സ്വന്തം വീട്ടിലിരുന്ന് ആ പഴയ കാലമോര്‍ക്കുമ്പോള്‍ മലയാളത്തിലെ ചെറിയ വലിയ താരത്തിന്റെ ചുണ്ടുകളില്‍ ഒരു നേര്‍ത്ത ചിരി. വര്‍ണപ്പൊലിമയില്ലാത്ത ബാല്യകൗമാരങ്ങളുടെ മുഴുവന്‍ നൊമ്പരവും ഘനീഭവിച്ച പുഞ്ചിരി. അടര്‍ന്നു വീഴാത്ത ഒരു കണ്ണീര്‍ക്കണം ആരും കാണാതിരിക്കാന്‍ അജയന്‍ വൃഥാ പണിപ്പെടും.

പക്ഷേ, 1985ലെ ഒരു മെയ്മാസപ്പകലില്‍ ചുങ്കം സിഎംഎസ് ഹൈസ്കൂളിന്റെ വലിയ കല്‍പ്പടവുകള്‍ക്കു താഴെ നിന്ന് അജയകുമാര്‍ ശരിക്കും കരയുകതന്നെയായിരുന്നു. മകനേക്കാള്‍ സങ്കടത്തില്‍ അമ്മയും. നാലാംക്ലാസ് പാസായ മകനെ പുതിയ സ്കൂളില്‍ ചേര്‍ക്കാനെത്തിയതായിരുന്നു അമ്മ. പക്ഷേ, സ്കൂള്‍ ഹെഡ്മാസ്റ്ററുടെ വാക്കുകള്‍ അവരെ തളര്‍ത്തി. ""വലിയ സ്റ്റെപ്പ് ഒക്കെയുള്ള സ്കൂളാണ്. ഇയാള്‍ തട്ടി വീഴും. എനിക്ക് ഉത്തരവാദിത്തം എടുക്കാന്‍ പറ്റില്ല"". കുഞ്ഞനായ മകന്‍ പഠിച്ച് ഒരു സര്‍ക്കാര്‍ജോലി നേടിയാല്‍ തങ്ങളുടെ കാലശേഷവും അവന്‍ പിഴച്ചോളും എന്ന അമ്മയുടെ പ്രതീക്ഷയ്ക്കുമേല്‍ ആ വാക്കുകള്‍ ഇടിത്തീയായി. പക്ഷേ, ഭാഗ്യം ഒളശ സിഎംഎസ് ഹൈസ്കൂളിലെ പ്രഥമാധ്യാപകന്റെ രൂപത്തിലെത്തി. അജയകുമാര്‍ എന്ന "വലിയ റിസ്ക്" അവര്‍ ഏറ്റെടുത്തു. പകരം ആ വിദ്യാര്‍ഥി സ്കൂളിന് തിരികെ കൊടുത്തതോ? സ്കൂള്‍ യുവജനോത്സവത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം. എസ്എസ്എല്‍സി പരീക്ഷയില്‍ ഫസ്റ്റ്ക്ലാസ്. ഫസ്റ്റ് ക്ലാസുകള്‍ക്ക് വില നഷ്ടപ്പെട്ടിട്ടില്ലാത്ത കാലമായിരുന്നു അതെന്നോര്‍ക്കണം. ഇതിനിടെ രണ്ട് ചലച്ചിത്രങ്ങള്‍. പ്രസി മള്ളൂരിന്റെ "ലൂസ് ലൂസ് അരപ്പിരി ലൂസാ"ണ് ആദ്യചിത്രം. അജയന്‍ തകര്‍ത്തഭിനയിച്ചു. പക്ഷേ, പടം തിയറ്ററിലെത്തിയപ്പോള്‍ അജയനില്ല. തിയറ്ററില്‍ ഇരുന്ന് ആ അഞ്ചാം ക്ലാസുകാരന്‍ പൊട്ടിക്കരഞ്ഞു. പിന്നീട് വന്ന അമ്പിളിയമ്മാവന്‍ ഹിറ്റായി. ഒരു ആനക്കാരന്റെ കഥ. മുഴുനീള ഹാസ്യം. ജഗതി ശ്രീകുമാര്‍, മുന്‍മന്ത്രി ടി എം ജേക്കബ്ബിന്റെ മകള്‍ അമ്പിളി, പില്‍ക്കാലത്ത് സംവിധായകനായി പ്രശസ്തനായ വിനയന്‍ തുടങ്ങിയവര്‍ അഭിനേതാക്കള്‍. അമ്പിളി അമ്മാവനിലെ അജയന്റെ കഥാപാത്രത്തിന്റെ പേരാണ്് ഉണ്ടപ്പക്രു. അതു പിന്നീട് അയാളുടെ വിളിപ്പേരായി, അയാള്‍ തന്നെയായി. കോളേജിലെത്തിയപ്പോള്‍, കഥാപ്രസംഗവും സിനിമയുമൊക്കെയായി പഠിത്തം പോകുമോ എന്നായിരുന്നു അമ്മയുടെ പേടി. പക്ഷേ, ബിരുദംവരെയുള്ള പഠനം കോട്ടയം ബസേലിയോസ് കോളേജിലെ അധ്യാപകരുടെയും സുഹൃത്തുക്കളുടെയും സഹായംകൊണ്ട് വന്‍ വിജയമായെന്ന് പക്രു.

രാത്രി ഉറക്കം കഷ്ടിയായ പക്രു ക്ലാസ് മുറികളെക്കാളേറെ ഇഷ്ടപ്പെട്ടിരുന്നത് ലൈബ്രറിയെ. കാരണം ആരുടെയും ശല്യമില്ലാതെ ഉറങ്ങാം. ഇഷ്ടപുസ്തകം ഷേക്സ്പിയര്‍ നാടകസമാഹാരം. തലയിണയായിവയ്ക്കാന്‍ ഉത്തമം. യൂത്ത് ഫെസ്റ്റിവലിനും ഇലക്ഷനുംമാത്രം പക്രു ഉറക്കമുണരും. കാഥികന്‍ അജയകുമാര്‍ അതിനിടെ കളമൊന്ന് മാറ്റിച്ചവിട്ടി. യുവജനോത്സവത്തില്‍ മിമിക്രിയും മോണോ ആക്ടും ഫാന്‍സിഡ്രസുമൊക്കെ അവതരിപ്പിച്ച് സമ്മാനം നേടിയ ആത്മവിശ്വാസത്തില്‍ അക്കാലത്ത് പച്ചപിടിച്ചു തുടങ്ങിയ മിമിക്സ് പരേഡിലേക്ക് കയറി. അതും അച്ഛന്റെ എതിര്‍പ്പോടെ. അമച്വര്‍ കാഥികന്‍ കൂടിയായിരുന്ന അച്ഛന്‍ രാധാകൃഷ്ണന്റെ കണ്‍കണ്ട ദൈവങ്ങള്‍ കെടാമംഗലവും വി സാംബശിവനും. പ്രൊഫഷണല്‍ കാഥികനാവുക എന്ന തന്റെ സ്വപ്നം മകനിലൂടെ പൂവണിയുന്നതു കണ്ട് സായുജ്യമടയുകയായിരുന്നു ഗ്രൂപ്പ് മാനേജരുടെ റോളില്‍ രാധാകൃഷ്ണന്‍. ആ മകനാണ് സ്വന്തം ട്രൂപ്പും വിട്ടുപോയത്, കോട്ടയം നസീറിനൊപ്പം മിമിക്സ് പരേഡിന്. മിമിക്സ് പരേഡ് അവതരിപ്പിക്കാനുള്ള യാത്രകളില്‍ കൂട്ടുകാര്‍ എപ്പോഴും ഒപ്പമുണ്ടെന്ന് വീട്ടില്‍ കള്ളം പറഞ്ഞാണ് പക്രു പോയിരുന്നത്. പക്ഷേ, കൂട്ടുകാര്‍ വഴിക്ക് ഓരോരോ സ്ഥലങ്ങളിലായി പിരിയും. ബസിലൊക്കെ പിന്നെ തനിച്ചാകും. രാത്രിയില്‍ തനിയേ ബസ് മാറി കയറേണ്ടിയും വരും. എറണാകുളത്തുനിന്ന് പാതിരാത്രി പരിപാടി കഴിഞ്ഞുള്ള മടക്കം ഇപ്പോഴും പക്രുവിന്റെ മനസ്സിലുണ്ട്. രാത്രി വൈകിയുള്ള കോട്ടയം ഫാസ്റ്റിന്റെ പിന്‍സീറ്റില്‍ കിടന്നുറങ്ങും. ഏറ്റുമാനൂരെത്തുമ്പോള്‍ ഒരു ഹമ്പുണ്ട്്. അതില്‍ ബസ് കയറിയിറങ്ങുമ്പോള്‍ പക്രു തെറിച്ച് താഴെ വീണിരിക്കും. ഈ വീഴ്ചയിലാണ് ഉറക്കം പോകുന്നത്. കോട്ടയം അടുക്കാറായി!! ജീവിതത്തിലും കലയിലും ഉയരക്കുറവിന്റെ എത്രയെത്ര പ്രശ്നങ്ങള്‍. "പൊക്കമില്ലായ്മയാണ് പൊക്ക"മെന്നൊക്കെ പറയാനെളുപ്പമാണെന്ന് ഗിന്നസ് പക്രു. എല്ലാ പ്രതിസന്ധികള്‍ക്കും മീതെക്കൂടി പക്രു നടന്നു കയറി. സന്തോഷം നിറഞ്ഞ ഒരു ജീവിതത്തിലേക്ക്. അറുപതു തവണയെങ്കിലും ഗള്‍ഫില്‍ പക്രു പരിപാടികള്‍ അവതരിപ്പിച്ചു. അമേരിക്കയിലും ന്യൂസിലന്‍ഡിലും ഓസ്ട്രേലിയയിലുമെല്ലാം പറന്നെത്തി. വിദേശയാത്രകള്‍ സാമ്പത്തികമായി പിന്‍തുണച്ചു. രണ്ടു സഹോദരിമാരെയും നല്ല നിലയില്‍ വിവാഹം ചെയ്തയക്കാനായി. യാത്ര ചെയ്യാന്‍ സ്വന്തം വാഹനം.

പക്രുവിന്റെ ജീവിതത്തിലേക്കും ഒരു തുണ വന്നു. ഗായത്രി എന്ന സിമി. ആദ്യ സന്താനത്തിന്റെ ഹൃദയഭേദകമായ വിയോഗത്തിന്‍മേല്‍ സാന്ത്വനമായി പിന്നീട് മകള്‍ ദീത്തുവെത്തി. വന്‍ സുഹൃദ്വലയമാണ് ഗിന്നസ് പക്രുവിന്റെ കരുത്ത്. തന്റെ സിനിമയില്‍ സുഹൃത്തുക്കള്‍ക്കെല്ലാം അവസരം നല്‍കാനാവില്ലല്ലോ എന്നതു മാത്രമാണ് പക്രുവിന്റെ ദുഃഖം. ഒരു സിനിമയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ സാധ്യമല്ലല്ലോ. പിന്നീട് വരുന്ന സിനിമകളില്‍ ഓരോരുത്തര്‍ക്കും പറ്റിയ വേഷമുണ്ടാകുമെന്ന് ഈ സംവിധായകന്‍ ആശ്വസിക്കുന്നു. കുട്ടീം കോലിന്റെ പൂജ വിജയദശമിദിനമായ 24ന് കൊച്ചിയില്‍ നടക്കും. നവംബര്‍ ആദ്യം പാലക്കാടിനടുത്ത് കൊല്ലങ്കോട്ട് ചിത്രീകരണമാരംഭിക്കും. യുണൈറ്റഡ് ഫിലിംസിന്റെ ബാനറില്‍ അന്‍സാര്‍ വാസ്കോയാണ് നിര്‍മാണം.

*
ബി അബുരാജ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 07 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആവര്‍ത്തിച്ചു വായിക്കേണ്ട ഒരു പുസ്തകമാണ് ഗിന്നസ് പക്രുവിന്റെ ജീവിതം. അഭിനയിച്ചുതീര്‍ത്ത അറുപതില്‍പരം സിനിമകള്‍ക്കും കഥാപ്രസംഗവും മിമിക്സ് പരേഡും അവതരിപ്പിച്ച നൂറുകണക്കിന് അരങ്ങുകള്‍ക്കും 200 പേജുള്ള ഒരാത്മകഥാപുസ്തകത്തിനും അപ്പുറമാണ് അജയകുമാറിന്റെ ജീവിതം. അവിടെ "ഗിന്നസ് പക്രു" എന്ന ബ്രാന്‍ഡ് ഇമേജില്ല, താരത്തിളക്കമില്ല, കഠിനാധ്വാനത്തിന്റെയും കണ്ണീരിന്റെയും നേര്‍ക്കാഴ്ചകളേയുള്ളൂ.