Wednesday, October 10, 2012

വിഷാദരോഗം ഒരു ആഗോള പ്രതിസന്ധി

ലോകജനതയുടെ മാനസികാരോഗ്യം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി വേള്‍ഡ് ഫെഡറേഷന്‍ ഓഫ് മെന്റല്‍ ഹെല്‍ത്തിന്റെയും ലോകാരോഗ്യ സംഘടനയുടെയും സംയുക്താഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യദിനമായി ആചരിക്കുന്നു. ദിനാചരണത്തിന്റെ ഭാഗമായി മാനസികാരോഗ്യരംഗത്ത് ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കുകയും ആഗോളാടിസ്ഥാനത്തില്‍ ചര്‍ച്ചചെയ്ത് നടപ്പാക്കാനും ശ്രമിക്കുന്നു. 1992ല്‍ ആരംഭിച്ച ഈ ദിനാചരണം 20 വര്‍ഷം പിന്നിടുമ്പോള്‍ മാനസികാരോഗ്യരംഗത്ത് പല പുതിയ ആശയങ്ങളും നടപ്പാക്കാന്‍ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.

"വിഷാദരോഗം- ഒരു ആഗോള പ്രതിസന്ധി" എന്നതാണ് ഈ വര്‍ഷത്തെ വിഷയം. ഈ കാലഘട്ടത്തില്‍ വളരെയേറെ പ്രസക്തിയുള്ള വിഷയമാണിത്. ആരെയും ബാധിക്കാവുന്നതും തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദപ്പെടുത്താവുന്നതും പ്രതിരോധിക്കാവുന്നതുമായ മാനസികാരോഗ്യപ്രശ്നമാണ് വിഷാദരോഗം. എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ആഗോളാടിസ്ഥാനത്തില്‍ ആരോഗ്യപ്രശ്നങ്ങളുടെ പട്ടികയില്‍ മൂന്നാംസ്ഥാനമാണ് ഈ രോഗത്തിനുള്ളത്. 2030 ആകുമ്പോഴേക്കും ഇത് ഒന്നാംസ്ഥാനത്തെത്തുമെന്നും ലോകാരോഗ്യസംഘടന പ്രവചിക്കുന്നു. വിഷാദരോഗത്തിന്റെ പ്രതിരോധത്തിനും ചികിത്സയ്ക്കും അര്‍ഹിക്കുന്ന പ്രാധാന്യം ഇന്ന് ലഭിച്ചിട്ടില്ല എന്നതിന്റെ സൂചനയാണിത്. വികസ്വര- വികസിത രാജ്യങ്ങളെ ഒരുപോലെ ബാധിച്ചിരിക്കുന്ന ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പങ്കും ഇക്കാര്യത്തില്‍ ചെറുതല്ല. എന്താണ് വിഷാദരോഗം എന്ന് നാം അറിഞ്ഞിരിക്കണം. വിപരീത ജീവിതാനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാവരിലും ഉണ്ടാകാവുന്ന മാനസികാവസ്ഥയാണ് വിഷാദഭാവം. അധികസമയം നീണ്ടുനില്‍ക്കാതെ പരിഹരിക്കപ്പെട്ടുപോകുന്ന ഈ അവസ്ഥയല്ല വിഷാദരോഗം. രണ്ടാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന വിഷാദഭാവം, വിഷാദ ചിന്തകള്‍, എല്ലാകാര്യത്തിലുമുള്ള താല്‍പ്പര്യക്കുറവ്, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, പലതരം ശാരീരികാസ്വാസ്ഥ്യങ്ങള്‍, നിരാശ, ആത്മവിശ്വാസക്കുറവ്, പരാജയഭീതി, അകാരണമായ കുറ്റബോധം, നിസ്സഹായാവസ്ഥ, ആത്മഹത്യാചിന്തകള്‍ തുടങ്ങിയവയാണ് വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ജീവശാസ്ത്രപരമായ ഘടകങ്ങളും ജീവിതസാഹചര്യങ്ങളില്‍നിന്നുടലെടുക്കുന്ന മാനസിക പിരിമുറുക്കങ്ങളും കൂടിച്ചേരുമ്പോഴാണ് വിഷാദരോഗം ഉണ്ടാകുന്നത്.

ഈ ഘടകങ്ങള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനം മസ്തിഷ്കത്തിലെ ജൈവരാസഘടനയിലുണ്ടാക്കുന്ന വ്യതിയാനമാണ് വിഷാദരോഗ ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഈ രോഗസാധ്യത ഇരട്ടിയാണ്. സമൂഹത്തില്‍ രണ്ടുമുതല്‍ ഒന്‍പത് ശതമാനം ആളുകളെ ബാധിക്കുന്ന വിഷാദരോഗം സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരെയും സാമൂഹിക, കുടുംബ പിന്തുണ കുറഞ്ഞവരെയുമാണ് കൂടുതലായി ബാധിക്കുന്നത്. ഒരു സാമൂഹികപ്രശ്നമായി മാറിക്കഴിഞ്ഞ വര്‍ധിച്ച ആത്മഹത്യാനിരക്കിന്റെ മുഖ്യകാരണവും വിഷാദരോഗംതന്നെ. വിഷാദരോഗികളില്‍ 60 ശതമാനംപേര്‍ക്കും ആത്മഹത്യാപ്രവണതയുണ്ടെന്നും അതില്‍ 15 ശതമാനം ആത്മഹത്യ ചെയ്യുന്നു എന്നുമാണ് കണക്ക്. രോഗലക്ഷണങ്ങളെക്കുറിച്ചുള്ള വിപുലമായ ബോധവല്‍ക്കരണത്തിലൂടെ തങ്ങളുടെ ഉറ്റവര്‍ക്കുണ്ടാകുന്ന വിഷാദരോഗലക്ഷണങ്ങള്‍ യഥാസമയം കണ്ടെത്താനും സഹായം എത്തിക്കാനും ജനങ്ങളെ പ്രാപ്തരാക്കും.

വിഷാദരോഗം തുടക്കത്തില്‍ കണ്ടെത്തി ഫലപ്രദമായ ചികിത്സ നല്‍കുന്നതിനുള്ള പരിശീലനം ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ആവശ്യമാണ്. മരുന്നുചികിത്സയാണ് ഏറ്റവും പ്രധാനം. മരുന്നു ചികിത്സയ്ക്കൊപ്പം സൈക്കോ തെറാപ്പി, കോഗ്നിറ്റീവ് തെറാപ്പി തുടങ്ങിയ മനശാസ്ത്ര ചികിത്സകള്‍കൂടി നല്‍കേണ്ടതാണ്. കഠിനമായ ആതമഹത്യാപ്രവണതയുള്ളവരെയും ആത്മഹത്യാശ്രമത്തില്‍ പരാജയപ്പെട്ടവരെയും സാധാരണ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ ആധുനിക രീതിയിലുള്ള ഇലക്ട്രിക് ഷോക്ക് ചികിത്സ വളരെയധികം ഉപകരിക്കും.

യഥാസമയം കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ രോഗാവസ്ഥ നീളുന്നതിനും ഇതുമൂലമുണ്ടാകുന്ന മനോവൈകല്യങ്ങള്‍ വര്‍ധിക്കുന്നതിനും ആത്മഹത്യക്കും കാരണമാകും. ബോധവല്‍ക്കരണ പണരിപാടികളിലൂടെ വിഷാദരോഗലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്താന്‍ ജനങ്ങളെ പ്രാപ്തരാക്കുക, യഥാസമയം നല്‍കുന്ന ചികിത്സയും മാനസിക സാമൂഹിക കുടുംബ പിന്തുണവഴി വിഷാദരോഗം ചികിത്സിച്ച് ഭേദമാക്കാനും പ്രതിരോധിക്കാനും കഴിയുമെന്നുള്ള സന്ദേശം ലോകജനതയില്‍ എത്തിക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെയുള്ള ഈ ദിനാചരണത്തില്‍ നാം ഓരോരുത്തരും പങ്കുചേരേണ്ടതാണ്.

*
ഡോ. ഡി രാജു (കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി സെക്രട്ടറിയാണ് ലേഖകന്‍)

No comments: