Saturday, October 13, 2012

ഇത് ധര്‍മ്മസമരം

കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുള്ള ആയിരക്കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകരായ സഹോദരിമാര്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്‍മദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയറ്റിന് മുന്നില്‍ സഹന സമരത്തിലാണ്. ഈ സമര മുന്നേറ്റത്തിന് കേരളത്തിലെ സ്ത്രീ മനസ്സുകളുടെയാകെ മാനസികവും ധാര്‍മികവുമായ പിന്തുണയാണുള്ളത്. കാരണം ഈ സമരം ഈ നാട്ടിലെ ഓരോ സ്ത്രീയുടേയും സമരമാണ്. അവരുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും ശാക്തീകരണത്തിനും തടയിടുന്ന നടപടികളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. സര്‍വംസഹയായി സ്ത്രീകള്‍ വീട്ടിലിരിക്കുമെന്ന ഭരണാധികാരികളുടെ ധാര്‍ഷ്ട്യത്തിന് കടുത്ത ഭാഷയിലുള്ള മറുപടിയാണ് ഈ സമരത്തിലൂടെ നമ്മുടെ സഹോദരിമാര്‍ നല്‍കുന്നത്. എന്തിന് വേണ്ടിയാണ് ഈ സമരം? ഇത് സര്‍ക്കാറിനെതിരെയോ അതല്ലെങ്കില്‍ ഏതെങ്കിലും സംഘടനകള്‍ക്കും വ്യക്തികള്‍ക്കും എതിരെയോ ഉള്ളതാണോ?.

നമ്മുടെ ഭരണാധികാരികളും വലതുപക്ഷ രാഷ്ട്രീയ നേതൃത്വവും ഉയര്‍ത്തുന്ന ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് അനിവാര്യമായിരിക്കുന്നു. എന്തുകൊണ്ട് കുടുംബശ്രീയെ തകര്‍ക്കുന്നുവെന്ന് പറയുന്നു? എന്തുകൊണ്ട് സ്വകാര്യ സംരംഭത്തിന് വഴിവിട്ട് ധനസാഹയം നല്‍കുന്നുവെന്ന് നാം പറയുന്നു?. ഒരു വ്യാഴവട്ടം മുമ്പാണ് കേരളത്തില്‍ കുടുംബശ്രീ പ്രസ്ഥാനത്തിന് വിത്തുപാകുന്നത്. ഒന്നര പതിറ്റാണ്ടിനിടയില്‍ ഈ പ്രസ്ഥാനം വളര്‍ന്ന് പന്തലിച്ച് കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന സ്ത്രീകളുടെ സാമ്പത്തികവും സാമൂഹ്യവുമായ ശാക്തീകരണത്തിന് വഴിമരുന്നിട്ടു. കുടുംബശ്രീ സ്വയം സഹായക സംരംഭങ്ങള്‍ നാടെങ്ങും മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് നീങ്ങി. കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സ്ത്രീ മുന്നേറ്റത്തിന് പിന്നില്‍ പോലും കുടുംബശ്രീയുടെ വിജയഗാഥകള്‍ കൂടിയുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് കുടുംബശ്രീയെ സ്ത്രീ മുന്നേറ്റത്തിന്റെ ചാലക ശക്തിയായി വളര്‍ത്തിയെടുത്തു. 2006ലെ സംസ്ഥാന ബജറ്റില്‍ 100 കോടി രൂപയാണ് കുടുംബശ്രീക്ക് വേണ്ടി നീക്കിവെച്ചത്. കുടുംബശ്രീയുടെ ഈ മുന്നേറ്റവും സ്ത്രീ ശാക്തീകരണവും ചില കേന്ദ്രങ്ങളെ എന്തുകൊണ്ടോ വിറളി പിടിപ്പിച്ചു. സ്ത്രീകളെ എന്നും അടുക്കളയില്‍ കുരുക്കിയിടാന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികള്‍ക്ക് കുടുംബശ്രീ തലവേദനയായിരുന്നു. ഈ പ്രതിലോമ ശക്തികളുടെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അത് കുടുംബശ്രീയുടെ കടയ്ക്കലുള്ള കത്തിവെപ്പും തുടങ്ങി. പുരോഗമനപരമായ ഒട്ടേറെ നടപടികള്‍ക്ക് തുരങ്കം വെച്ച ഈ സര്‍ക്കാര്‍ കുടുംബശ്രീക്ക് നേരെ തിരിഞ്ഞതും അല്‍ഭുതമായി തോന്നുന്നില്ലെങ്കിലും ഇത് കയ്യുംകെട്ടി നോക്കിനില്‍ക്കാനാവില്ല.

എം എം ഹസ്സന്റെ നേതൃത്വത്തില്‍ ജനശ്രീ സുസ്ഥിര മിഷന്‍ എന്ന സംഘടന രൂപീകരിച്ചപ്പോള്‍ തന്നെ ഉയര്‍ന്നുവന്ന ആശങ്ക ശരിവെക്കുന്നതാണ് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍. എന്നാല്‍ ഹസ്സന്റെ ലക്ഷ്യം രാഷ്ട്രീയമായിരുന്നുവെന്നാണ് നേരത്തെ കരുതിത് കയ്യുംകെട്ടി നോക്കിനില്‍ക്കാനാവില്ല. എം എം ഹസ്സന്റെ നേതൃത്വത്തില്‍ ജനശ്രീ സുസ്ഥിര മിഷന്‍ എന്ന സംഘടന രൂപീകരിച്ചപ്പോള്‍ തന്നെ ഉയര്‍ന്നുവന്ന ആശങ്ക ശരിവെക്കുന്നതാണ് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍. എന്നാല്‍ ഹസ്സന്റെ ലക്ഷ്യം രാഷ്ട്രീയമായിരുന്നുവെന്നാണ് നേരത്തെ കരുതിയിരുന്നതെങ്കില്‍ അത് മാത്രമല്ല, സാമ്പത്തിക നേട്ടം ഉണ്ടാക്കലും പൊതുമുതല്‍ കൊള്ളയടിക്കലുമാണ് ഹസ്സന്റെ ലക്ഷ്യമെന്ന് ഇപ്പോള്‍ അനുദിനം വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.

രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ പേരില്‍ പതിനാല് കോടിയിലേറെ രൂപ സംസ്ഥാന കൃഷി മൃഗ സംരക്ഷണ വകുപ്പുകള്‍ ജനശ്രീക്ക് നല്‍കിയതോടെയാണ് ഇത് സംബന്ധിച്ച തെളിവുകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എല്ലാ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി നടന്ന നഗ്നമായ രാഷ്ട്രീയ അഴിമതിയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. ജനശ്രീമിഷന് 14 കോടി രൂപ വഴിവിട്ട് നല്‍കാന്‍ തീരുമാനിച്ചതിനു പിന്നില്‍ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും ഉള്‍പ്പെടെയുള്ളവരുടെ ഉന്നതതല ഗൂഢാലോചന നടന്നുവെന്ന് അവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ (എന്‍ആര്‍എല്‍എം) നടത്തിപ്പു ചുമതല ലഭിക്കാതായപ്പോഴാണ് ജനശ്രീ മറ്റു ഫണ്ടുകള്‍ തട്ടിയെടുക്കാനുള്ള ഗൂഢാലോചന തുടങ്ങിയത്. പ്രതിവര്‍ഷം 50 കോടിയോളം രൂപ ലഭിക്കുമായിരുന്ന എന്‍ആര്‍എല്‍എം പദ്ധതിയുടെ നടത്തിപ്പിന് നേരത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെ കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇതിന്റെ പേരില്‍ ഗ്രാമവികസനമന്ത്രി കെ സി ജോസഫും പി ടി തോമസ് എംപിയും കേന്ദ്രമന്ത്രി ജയറാം രമേശിനെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തിറങ്ങിയിരുന്നു.

എല്‍ഡിഎഫ് ഭരണകാലത്ത് ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നോഡല്‍ ഏജന്‍സിയായി സര്‍ക്കാര്‍ സംവിധാനമായ കുടുംബശ്രീയെയായിരുന്നു നിയോഗിച്ചിരുന്നത്. എന്നാല്‍, എന്‍ആര്‍എല്‍എം ഫണ്ട് മറ്റ് ഏജന്‍സികള്‍ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംഘടനയുടെ പേരില്‍ പി ടി തോമസ് എംപിയുടെ ശുപാര്‍ശക്കത്തോടെ നിവേദനം നല്‍കുകയായിയിരുന്നു. ഈ നീക്കത്തിനു പിന്നിലും ഉമ്മന്‍ചാണ്ടിയും കെ സി ജോസഫുമായിരുന്നു. കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ മുഖേന രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ 14 കോടിരൂപ തട്ടിയെടുക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനായി 27 കോടി രൂപയുടെ അഞ്ച് പ്രോജക്ടുകളാണ് ജനശ്രീ മിഷന്‍ സമര്‍പ്പിച്ചത്. ഇതില്‍ രണ്ട് പദ്ധതിക്ക് ജനശ്രീ പറഞ്ഞ തുക പൂര്‍ണമായും അനുവദിച്ച് കൃഷിവകുപ്പ് റെക്കോഡിട്ടു. മറ്റ് മൂന്നു പദ്ധതിക്കും തോന്നിയപോലെയും പണം അനുവദിച്ചു. ഈ അഞ്ച് പദ്ധതികളില്‍ ഒന്നുപോലും കാര്‍ഷികമേഖലയുടെ അഭിവൃദ്ധിക്ക് പ്രയോജനപ്പെടുന്നതല്ല.

ജനശ്രീ മിഷന് ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്ന് ഫണ്ട് അനുവദിച്ചതിലൂടെ പ്രതിക്കൂട്ടിലാകുന്നത് കൃഷിമന്ത്രി കെ പി മോഹനും കാര്‍ഷികോല്‍പ്പാദന കമീഷണര്‍ കൂടിയായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്രത ബിശ്വാസുമാണ്. 2007ല്‍ ആര്‍കെവിവൈ നടപ്പാക്കുമ്പോള്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളെല്ലാം ജനശ്രീക്കുവേണ്ടി ലംഘിച്ചു. സംസ്ഥാന ബജറ്റില്‍ കാര്‍ഷികമേഖലയ്ക്കും അനുബന്ധമേഖലയ്ക്കും നീക്കിവച്ച തുകയെ ആശ്രയിച്ചുമാത്രമേ ആര്‍കെവിവൈ പദ്ധതികള്‍ക്ക് രൂപം നല്‍കാവൂ. ഇത്തരം പദ്ധതികള്‍ ജില്ലാതലത്തില്‍ തയ്യാറാക്കി സംസ്ഥാനതല അനുമതി കമ്മിറ്റി അംഗീകരിച്ചതുമാകണം. അങ്ങനെ അംഗീകരിക്കുന്ന പദ്ധതികള്‍ പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് നടപ്പാക്കാന്‍ പറ്റുന്നതാണെങ്കില്‍ നിര്‍ബന്ധമായും അവയെ ഉപയോഗിച്ചുമാത്രമേ നടത്താവൂ എന്ന് മാര്‍ഗനിര്‍ദേശത്തിലെ 6.7 ഉപനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം ലംഘിച്ചാണ് ജനശ്രീ മിഷന്റെ പേരില്‍ ഹസ്സനും സംഘവും ചേര്‍ന്ന് തയ്യാറാക്കിയ കടലാസ് പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചത്.

ഈ ഫണ്ട് സംബന്ധിച്ച വിവാദം കത്തിനില്‍ക്കെയാണ് ജനശ്രീ മിഷന്‍ കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ സ്വകാര്യ സ്വത്തെന്ന റിസര്‍വ് ബാങ്ക് രേഖ പുറത്ത് വന്നത്. 2006ല്‍ രൂപീകരിച്ച ജനശ്രീ മിഷന്റെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ 2010ലാണ് ജനശ്രീ മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് രൂപീകരിച്ചത്. 2011 ജനുവരി 31ന് റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തു. റിസര്‍വ് ബാങ്കിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം കമ്പനിക്ക് ഏഴ് ഓഹരി ഉടമകളാണുള്ളത്. ഏഴുപേര്‍ക്കും കൂടിയുള്ള 20 ലക്ഷം ഓഹരിയില്‍ 19,94,000 ഓഹരിയും ഹസ്സനാണെന്ന് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുന്നു. ഓഹരി ഉടമകളായ മറ്റ് ആറുപേരും കോണ്‍ഗ്രസ് നേതാക്കളോ പ്രവര്‍ത്തകരോ ആണ്. എന്നാല്‍, ഇവര്‍ക്കെല്ലാം കൂടി ആകെയുള്ളത് വെറും 6,000 ഓഹരി മാത്രം. ഓരോരുത്തര്‍ക്കും 1000 ഓഹരി വീതം. 19.94 ലക്ഷം ഓഹരിക്കായി ഹസ്സന്‍ മുടക്കിയത് 1,99,40,000 രൂപ. മറ്റ് ആറ് ഓഹരി ഉടമകള്‍ കൂടി 10,000 രൂപ വീതം വെറും 60,000 രൂപ മാത്രം. ഈ ഓഹരി ഉടമകളില്‍ രണ്ടാമനായ ബാലചന്ദ്രന്‍ ഭാരത് സേവക് സമാജ് എന്ന സംഘടന രൂപീകരിച്ചുനടത്തിയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇതിനകം വിവാദങ്ങളില്‍ കുടുങ്ങിയ ആളാണ്. കോണ്‍ഗ്രസ് നേതാക്കളായ ലതിക സുഭാഷും തമ്പാനൂര്‍ രവിയും പി പി മോഹനന്‍, ടി എം രാഘവന്‍, ആര്‍ പ്രഭ എന്നിവരുമാണ് മറ്റ് ഓഹരി ഉടമകള്‍. ഹസ്സന്റെയും തമ്പാനൂര്‍ രവിയുടെയും ലതിക സുഭാഷിന്റെയും ഉള്‍പ്പെടെ മുഴുവന്‍ ഓഹരി ഉടമകളുടെയും തൊഴില്‍ കച്ചവടമാണെന്നാണ് രേഖയിലുള്ളത്.

1956ലെ കമ്പനി ആക്ട് പ്രകാരം കേരള-ലക്ഷദ്വീപ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് രജിസ്ട്രേഷന്‍ നടത്തിയപ്പോഴും ഇതേ വിവരങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. ജനശ്രീയുടെ മറവില്‍ ചിട്ടിക്കമ്പനി മാതൃകയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിന് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ റിസര്‍വ് ബാങ്കിനെയും കേന്ദ്രസര്‍ക്കാരിന്റെ ഓഹരി കൈമാറ്റ സമിതിയായ സെബിയെയും കബളിപ്പിച്ചു. കേന്ദ്ര കമ്പനി നിയമപ്രകാരം സമര്‍പ്പിച്ച രേഖകളില്‍ കൃത്രിമം കാണിച്ചതും ഓഹരി കൈമാറ്റനിയമം ലംഘിച്ചതും ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ സാമ്പത്തിക വഞ്ചനാ കുറ്റങ്ങള്‍ നടത്തിയതിന് ഹസ്സനെതിരെ അധികൃതര്‍ക്ക് കേസെടുക്കേണ്ടിവരും. കമ്പനി നിയമപ്രകാരം റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത രേഖകളില്‍ കമ്പനിയുടെ 20 ലക്ഷം ഓഹരിയില്‍ 19.94 ലക്ഷം ഓഹരി ഹസ്സന് ഉണ്ടെന്ന് പറയുന്നു. അതായത് രണ്ടുകോടി രൂപയുടെ ഓഹരിയില്‍ 1.994 കോടി മൂല്യം വരുന്ന ഓഹരിയും ഹസ്സന്. ആകെ ഓഹരിയുടെ 99.7 ശതമാനം വരും ഇത്. എന്നാല്‍, തനിക്ക് 50,000 രൂപയുടെ ഓഹരി മാത്രമേ ഉള്ളൂവെന്നാണ് ഹസ്സന്‍ ഇപ്പോള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ തനിക്ക് 19.94 ലക്ഷം ഓഹരികളുണ്ടെന്നു കാണിച്ച് റിസര്‍വ് ബാങ്കില്‍ കള്ള"സത്യ"വാങ്മൂലം നല്‍കിയെന്ന് സമ്മതിക്കേണ്ടിവരും. അതല്ലെങ്കില്‍ ഇപ്പോള്‍ തന്റെ പേരിലുണ്ടെന്ന് അവകാശപ്പെടുന്ന 5000 ഓഹരി കഴിച്ച് ബാക്കി 19.89 ലക്ഷം ഓഹരിയും വിറ്റെന്ന് സമ്മതിക്കേണ്ടിവരും. 1.989 കോടി രൂപ മൂല്യമുള്ള ഈ ഓഹരി വില്‍ക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ ഓഹരി കൈമാറ്റ സമിതിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. അനുമതി വാങ്ങാതെ ഓഹരി വിറ്റിട്ടുണ്ടെങ്കില്‍ അത് ധനകാര്യ വഞ്ചനാകുറ്റമാണ്. ഹസ്സന്‍ ഓഹരി വിറ്റിട്ടുണ്ടെങ്കില്‍ ആ തുക എന്തുചെയ്തെന്നും വ്യക്തമാക്കേണ്ടിവരും. വിറ്റതിന്റെ രേഖകള്‍ കേന്ദ്ര ആദായനികുതി വകുപ്പിനും സമര്‍പ്പിക്കണം. അതുമുണ്ടായില്ല. ഇതനുസരിച്ചുള്ള വരുമാനികുതിയും അടയ്ക്കണം. അത് ചെയ്യാത്തതും കടുത്ത സാമ്പത്തിക കുറ്റമാണ്. ഓഹരികള്‍ ഇപ്പോഴും ഹസ്സന്റെ കൈയിലാണെങ്കിലും പ്രശ്നം തീരുന്നില്ല. അതും ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാക്കണം. ഇത്രയും ഭീമമായ തുക കൈയില്‍ വയ്ക്കുമ്പോള്‍ വരുമാനസ്രോതസ്സ് വ്യക്തമാക്കണം. ഹസ്സന്‍ അതും ചെയ്തിട്ടില്ല. മാത്രമല്ല, ലക്ഷക്കണക്കിന് ജനശ്രീ അംഗങ്ങളെ വഞ്ചിച്ചതിന് വഞ്ചനാ കേസിലും പ്രതി ചേര്‍ക്കേണ്ടിവരും.

ബാങ്കിങ് ഇതര പണമിടപാടുകള്‍ നടത്തുന്നതിന് റിസര്‍വ് ബാങ്കില്‍ "ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡ്" എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തപ്പോള്‍ ജനശ്രീ സുസ്ഥിര മിഷന്റെ അനുബന്ധ സ്ഥാപനമാണ് ഇതെന്ന വിവരവും ഹസ്സന്‍ മറച്ചുപിടിച്ചു. ജനശ്രീ 2006ലാണ് രൂപീകരിച്ചതെങ്കിലും അതിന്റെ പ്രവര്‍ത്തനം സുതാര്യവും വിശ്വാസ്യതയുമുള്ളതാക്കാന്‍ 2010ല്‍ ജനശ്രീ മൈക്രോ ഫിന്‍ കമ്പനി രൂപീകരിച്ചെന്നാണ് ഹസ്സന്‍ പ്രചരിപ്പിച്ചത്. വിവിധ സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്കും കോര്‍പറേഷനുകള്‍ക്കും വ്യക്തികള്‍ക്കും അയച്ച കത്തുകളിലും രേഖകളിലും ഇക്കാര്യം പറയുന്നുണ്ട്. എന്നാല്‍, റിസര്‍വ് ബാങ്കിന് കത്തയച്ചപ്പോള്‍ ഇക്കാര്യം ബോധപൂര്‍വം മറച്ചുവച്ചു. പൂര്‍ണമായും ഒരു ധനസ്ഥാപനമാണ് ഇതെന്ന് മാത്രമാണ് റിസര്‍വ് ബാങ്കിന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ജനശ്രീ മൈക്രോ ഫിന്‍ ലിമിറ്റഡിന് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ റിസര്‍വ് ബാങ്ക് നല്‍കിയ നിബന്ധനയും ലംഘിക്കപ്പെട്ടു. 1934ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934ലെ ചാപ്റ്റര്‍ ബി അനുസരിച്ചുള്ള നിബന്ധന പാലിക്കണമെന്നാണ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ നിബന്ധന. ഇപ്രകാരം പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കരുതെന്ന് റിസര്‍വ് ബാങ്കിന്റെ അഞ്ച്-എ നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍, ജനശ്രീ മിഷനും മൈക്രോഫിനും വ്യാപകമായി നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളിലൊന്നായ സഹാറ ഗ്രൂപ്പിന്റെ നിക്ഷേപക്കേസിലെ സുപ്രീംകോടതി വിധി ജനശ്രീ ഓഹരി തട്ടിപ്പിനും ബാധകമാകും. ജനശ്രീ മൈക്രോ ഫിന്‍ ലിമിറ്റഡ് പിരിച്ചെടുത്ത മുഴുവന്‍ ഓഹരികളും കോടതി വിധി പ്രകാരം, ഓഹരി ഉടമകള്‍ക്ക് തിരിച്ചുനല്‍കേണ്ടി വരും. അങ്ങനെ തിരിച്ചു നല്‍കിയില്ലെങ്കില്‍ കേന്ദ്ര ഓഹരി കൈമാറ്റ സമിതിയായ സെബിക്ക് ജനശ്രീയുടെ മുഴുവന്‍ ആസ്തികളും കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്യാം.

കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ചെയ്യുന്ന കമ്പനികള്‍ നിക്ഷേപവും ഓഹരിയും ഉള്‍പ്പെടെ പിരിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ആഗസ്ത് 24നാണ് സഹാറ കേസില്‍ സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. സെബിയുടെ അറിവോ സമ്മതമോ ഇല്ലാതെ സഹാറ ഗ്രൂപ്പിനു കീഴിലുള്ള സഹാറ റിയല്‍ എസ്റ്റേറ്റ് കോര്‍പറേഷനും സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷനും ഭീമമായ തുക പിരിച്ചെന്നാണ് കേസ്. തുക പിരിച്ചെടുത്തതിനെതിരെ സെബിയെടുത്ത നടപടിയെ ചോദ്യംചെയ്താണ് സഹാറ ഗ്രൂപ്പ് സുപ്രീംകോടതിയെ സമീപിപ്പിച്ചത്. സഹാറയുടെ ഹര്‍ജി തള്ളിയ സുപ്രീംകോടതി, പിരിച്ചെടുത്ത 17,400 കോടി രൂപയും 15 ശതമാനം പലിശ സഹിതം 23 ദശലക്ഷം നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടു. തങ്ങള്‍ പണം പിരിച്ചെടുത്തത് ബോണ്ട് ആയിട്ടാണെന്നും കടപത്രം അല്ലെന്നും അതിനാല്‍ ഇത് കമ്പനി നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും സഹാറ വാദിച്ചെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. കമ്പനിയുടെ ആകെ അടച്ചുതീര്‍ത്ത ഓഹരി മൂലധനം 1000 കോടി മാത്രമാണെന്നും അതേക്കാള്‍ വന്‍ തുക പിരിച്ചെന്നുമാണ് സെബി കണ്ടെത്തിയത്. ഈ വാദവും സുപ്രീംകോടതി ശരിവച്ചു. ജനശ്രീ മിഷന്‍ പണമിടപാട് നടത്തുന്നതിന് രൂപീകരിച്ച ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡും സെബിയുടെ ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്ന് സഹാറ മാതൃകയില്‍ പണം സമാഹരിച്ചതിനാല്‍ സുപ്രീംകോടതി വിധി പൂര്‍ണ അര്‍ഥത്തില്‍ ജനശ്രീക്കും ബാധകമാണ്.

ജനശ്രീ മൈക്രോഫിനിന്റെ അടച്ചുതീര്‍ത്ത ഓഹരി മൂലധനം രണ്ടു കോടിയാണ്. അംഗീകൃത മൂലധനം അഞ്ചു കോടിയായും നിജപ്പെടുത്തി. എന്നാല്‍, പത്ത് കോടി രൂപ പിരിക്കുമെന്ന് കമ്പനിയുടെ ചെയര്‍മാന്‍ എം എം ഹസ്സന്‍ രേഖാമൂലം പല സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്. ജനശ്രീ മൈക്രോഫിനിന്റെ ഒറ്റ ഓഹരിക്കുപോലും നിയമസാധുതയില്ലെന്ന് സുപ്രീംകോടതി വിധി വ്യക്തമാക്കുന്നു. ഈ ഓഹരി ജനശ്രീ പ്രവര്‍ത്തകരില്‍നിന്ന് പിരിച്ചെടുത്തതാണെങ്കില്‍ അത് ഹസ്സനും സംഘവും തിരിച്ചു നല്‍കേണ്ടി വരും. അതല്ല, ഹസ്സന്റെ സ്വകാര്യ സ്വത്താണെങ്കില്‍ വരുമാന സ്രോതസ്സും വ്യക്തമാക്കണം. ഹസ്സന്റെ ഉടമസ്ഥതയിലായിരുന്ന ഈ ഓഹരികളുമായി ബന്ധപ്പെട്ട പണമിടപാടുകളും ഇതോടെ നിയമക്കുരുക്കില്‍പ്പെടുകയാണ്. കമ്പനി നിയമപ്രകാരം റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ചെയ്ത കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനം ഒരു രൂപ കൂട്ടണമെങ്കില്‍പോലും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. എന്നാല്‍, ജനശ്രീ മൈക്രോഫിന് ഇങ്ങനെ ഓഹരി മൂലധനം കൂട്ടാന്‍ അനുമതി കിട്ടിയിട്ടില്ല. ഇത് സംബന്ധിച്ച് അപേക്ഷ നല്‍കിയിട്ടുണ്ടോ എന്നതിനുപോലും സ്ഥിരീകരണമില്ല.

ഇതോടൊപ്പം കൊള്ളപ്പലിശയ്ക്ക് വായ്പ നല്‍കിയും ഹസ്സന്‍ ലാഭം കൊയ്യുന്നുണ്ട്. ജനശ്രീ മൈക്രോ ഫിന്‍ പൂര്‍ണ അര്‍ഥത്തില്‍ ഇടപാട് സ്ഥാപനംമാത്രമാണെന്നും ഹസ്സന്‍ ഒപ്പിട്ട് വിവിധ സ്ഥാപനങ്ങള്‍ക്കയച്ച കത്തില്‍നിന്ന് വ്യക്തമാകുന്നുണ്ട്. 2010ല്‍ രൂപീകരിച്ച കമ്പനി 2011ലാണ് ഇടപാടുകള്‍ തുടങ്ങിയതെന്നും കമ്പനി പൂര്‍ണ അര്‍ഥത്തില്‍ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമാണെന്നും കത്തില്‍ സമ്മതിക്കുന്നു. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമെന്നാല്‍ ചിട്ടിക്കമ്പനി-ബ്ലേഡ് കമ്പനി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന വെറും പണമിടപാട് സ്ഥാപനമെന്ന് വ്യക്തം. സംസ്ഥാനത്ത് ബ്ലേഡ് കമ്പനികള്‍ സ്വന്തം നിലയില്‍ പണം സമാഹരിച്ച് കൊള്ളപ്പലിശയ്ക്ക് പണം വായ്പ നല്‍കുകയാണെങ്കില്‍, ഹസ്സനും സംഘവും പൊതുമുതല്‍ വളഞ്ഞ വഴിയിലൂടെ സമാഹരിച്ച് കൊള്ളപ്പലിശയ്ക്ക് വായ്പ നല്‍കുകയാണ്. നാല് ശതമാനത്തില്‍ താഴെമാത്രം പലിശയ്ക്ക് സബ്സിഡി ഉള്‍പ്പെടെ തട്ടിയെടുത്ത് പണം സമാഹരിക്കുകയും അവ വന്‍ പലിശയ്ക്ക് ലാഭംകൊയ്യുകയുമാണ് ലക്ഷ്യം.

ഇതിനും പുറമെയാണ് ഇപ്പോള്‍ വീണ്ടും ഉയര്‍ന്നുവന്ന വിവാദം. ജനശ്രീയ്ക്ക് ബിനാമി പണമിടപാട് നടത്താന്‍ ഇന്ദിരാഗാന്ധിയുടെ പേരിലും ഹസ്സനും സംഘവും തട്ടിപ്പ് കമ്പനിയുണ്ടാക്കിയിരിക്കുകയാണ്. പ്രിയദര്‍ശിനി റിസര്‍ച്ച് ആന്‍ഡ് ഡെവലപമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ജനശ്രീയുടെ അതേ വിലാസത്തില്‍ വ്യാജ കമ്പനി രൂപീകരിച്ചത്. ഈ കമ്പനിക്ക് പിന്നീട് ജനശ്രീയെ വിഴുങ്ങാനുള്ള വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തി രണ്ട് കമ്പനികളും രഹസ്യ കരാറില്‍ ഒപ്പിട്ടു. ജനശ്രീ സ്വരൂപിക്കാന്‍ ലക്ഷ്യമിടുന്ന 100 കോടി രൂപയുടെ വായ്പയ്ക്ക് ഈട് നില്‍ക്കാനെന്ന പേരില്‍ രണ്ട് പേരെ ബിനാമി ട്രസ്റ്റികളാക്കിയാണ് പ്രിയദര്‍ശിനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിച്ചത്. ജനശ്രീ മൈക്രോഫിന്‍ കമ്പനിയുടെ 2011 ജൂണ്‍ 3ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് 100 കോടിയില്‍ കവിയാത്ത തുക കടമായി വാങ്ങാന്‍ തീരുമാനിച്ചത്. പിന്നീട് 2011 ഡിസംബര്‍ 11ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇതില്‍ മൂന്ന് കോടി രൂപ കടപ്പത്രം വഴി സമാഹരിക്കാന്‍ തീരുമാനിച്ചു. ഈ കടപത്രത്തിന്റെ ട്രസ്റ്റിയായി പ്രവര്‍ത്തിക്കുമെന്ന് പ്രിയദര്‍ശിനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പരസ്പരമുണ്ടാക്കിയ കരാറില്‍ പറയുന്നു. ഇത്തരം കടപ്പത്രത്തിന് ട്രസ്റ്റിയായി നില്‍ക്കുന്ന കമ്പനി ആദ്യ കമ്പനിയെക്കാള്‍ ഏറെക്കാലത്തെ പ്രവര്‍ത്തന പരിചയമുള്ളതും കൂടുതല്‍ ഓഹരി മൂലധനമുള്ളതും സര്‍വോപരി ഏവരുടേയും അംഗീകാരമുള്ളതുമായിരിക്കണം. എന്നാല്‍ പ്രിയദര്‍ശനി കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത് തന്നെ 2011 ജൂണ്‍ 29ന് മാത്രമാണ്. അതായത് 100 കോടിയില്‍ കവിയാത്ത തുക കടംവാങ്ങാന്‍ ജനശ്രീ തീരുമാനിച്ച് 26 ദിവസത്തിന് ശേഷം. കൂടാതെ കടപത്രം നല്‍കുന്ന ജനശ്രീ മൈക്രോഫിന്‍ കമ്പനി രൂപീകരിച്ച് 15 മാസം കഴിഞ്ഞ ശേഷവും. ഒരു വ്യാജ കമ്പനിയെ ജാമ്യക്കാരാക്കുന്നതിലെ തട്ടിപ്പുമാണ് ഇതോടെ പുറത്തുവരുന്നത്. ഒരു വര്‍ഷം പോലും പ്രവൃത്തി പരിചയം ഇല്ലാത്ത ഈ കമ്പനിയെ കടപ്പത്രത്തിന്റെ ട്രസ്റ്റി ആക്കിയത് തട്ടിപ്പ് ലക്ഷ്യമിട്ടാണ്. പ്രിയദര്‍ശിനി കമ്പനിയില്‍ രണ്ട് ട്രസ്റ്റികള്‍ക്കും പത്ത് രൂപയുടെ 5000 വീതം ഓഹരികളാണുള്ളത്. ഒരാള്‍ക്ക് 50,000 രൂപ തോതില്‍ ഒരു ലക്ഷം രൂപയുടെ ഓഹരി മൂലധനം. വെറും ഒരു ലക്ഷം രൂപയുടെ ഓഹരി മൂലധനം മാത്രമുള്ള കമ്പനിയാണ് മൂന്ന് കോടി രൂപയുടെ കടപ്പത്രത്തിന് ഈട് നില്‍ക്കുന്നതെന്നത് തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നു. കടപ്പത്ര ഉടമകള്‍ക്ക് 11 മുതല്‍ 13 ശതമാനം വരെ പലിശ നല്‍കുമെന്ന് പ്രിയദര്‍ശിനിയും ജനശ്രീയും തമ്മിലുണ്ടാക്കിയ കരാറില്‍ പറയുന്നു. ഒരു വര്‍ഷത്തേക്ക് 11 ശതമാനവും രണ്ട് വര്‍ഷത്തേക്ക് 12 ശതമാനവും മൂന്ന് വര്‍ഷത്തേക്ക് 13 ശതമാനവുമാണ് നിശ്ചയിച്ച പലിശ.

കടപ്പത്രത്തിന്റെ ഉടമസ്ഥാവകാശം ആര്‍ക്കു വേണമെങ്കിലും നല്‍കാമെന്ന് കരാറില്‍ പറയുന്നു. ഇത് ബിനാമി ഇടപാടിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ്. കടപ്പത്രം നല്‍കുന്ന ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ കാശ് തിരിച്ചുനല്‍കുന്നതില്‍ ജനശ്രീ വീഴ്ച വരുത്തിയാല്‍ അത് നല്‍കേണ്ടത് ഈ കമ്പനിയാണെന്ന് രണ്ട് കമ്പനികളും തമ്മിലുണ്ടാക്കിയ കരാറില്‍ പറയുന്നു. ഇതിന് പകരമായി ജനശ്രീയുടെ ആസ്തികള്‍ ഈ കമ്പനിയുടെ കയ്യിലാകും. ഹസ്സനും കൂട്ടരും അവകാശപ്പെടുന്നത് ലക്ഷക്കണക്കിന് സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘമാണ് ജനശ്രീയെന്നാണ്. എന്നാല്‍ ഈ സംഘത്ത ഹസ്സന്‍ രൂപീകരിച്ച പ്രിയദര്‍ശിനി കമ്പനിക്ക് വിഴുങ്ങാനുള്ള കരാറാണ് കടപത്രത്തിന്റെ പേരിലുണ്ടാക്കിയത്.

സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ രൂപീകരിച്ച ജനശ്രീ സുസ്ഥിര മിഷന്റെ അനുബന്ധസ്ഥാപനമായി ബ്ലേഡ് കമ്പനി മാതൃകയില്‍ പണമിടപാട് സ്ഥാപനം രൂപീകരിച്ച് കച്ചവടം തുടങ്ങിയിട്ടും സര്‍ക്കാര്‍ ഫണ്ട് നല്‍കാന്‍ തീരുമാനിച്ച ഉത്തരവ് റദ്ദാക്കാത്തതിന് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഉന്നയിക്കുന്ന ഓരോ ന്യായവാദങ്ങളും ഇതോടെ പൊളിയുകയാണ്. ഈ ഉത്തരവ് പിന്‍വലിക്കുന്നതിന് പുറമെ ജനശ്രീക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോരോന്നിനെ കുറിച്ചും അന്വേഷണം നടത്തണം. കേന്ദ്ര ഏജന്‍സികളെ പോലും കബളിപ്പിച്ച കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സനെ പാര്‍ടിയില്‍ നിന്നും പുറത്താക്കണം. കേന്ദ്ര മന്ത്രി എ കെ ആന്റണിയെയാണ് ജനശ്രീ മിഷന്റെ രക്ഷാധികാരിയാക്കിവെച്ചിരിക്കുന്നത്. ഇത് ആന്റണിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണം. ജനശ്രീക്ക് പാര്‍ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് കയ്യൊഴിയാന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും കഴിയില്ല. അവരുടെ സമുന്നതയായ നേതാവ് ഇന്ദിരാഗാന്ധിയുടെ പേര് പോലും ദുരുപയോഗം ചെയ്തതിന് ചെന്നിത്തല മറുപടി പറയണം.

*
പി കെ ശ്രീമതി ടീച്ചര്‍ ചിന്ത വാരിക 12 ഒക്ടോബര്‍ 2012

No comments: