Sunday, October 21, 2012

സോഷ്യലിസ്റ്റ് ബദലിന്റെ വിജയം

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തോടെ ലോകം, കുറഞ്ഞപക്ഷം അമേരിക്കയെങ്കിലും, ഉറ്റുനോക്കിയ തെരഞ്ഞെടുപ്പാണ് വെനസ്വേലയില്‍ നടന്നത്. വെനസ്വേലയില്‍ മാത്രമല്ല, ലാറ്റിനമേരിക്കന്‍ മേഖലയിലാകെ തനതായ സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിന് തുടക്കമിട്ട പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നു എന്നായിരുന്നു പാശ്ചാത്യ മാധ്യമങ്ങളും അവയുടെ ചുവടുപിടിച്ച് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ മാധ്യമങ്ങളും പ്രചരിപ്പിച്ചത്. ഷാവേസ് പരാജയത്തിലേക്ക് എന്ന തോന്നല്‍ ചിലരിലെങ്കിലും ഉളവാക്കുന്നിടത്തോളം പോയി തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അവയുടെ വാര്‍ത്തകള്‍. എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുനടന്ന ഒക്ടോബര്‍ ഏഴിന്, രാത്രി പത്തോടെ തെരഞ്ഞെടുപ്പ് കമീഷന്‍ ആദ്യപ്രഖ്യാപനം നടത്തിയപ്പോള്‍ വ്യക്തമായത് നേര്‍ വിപരീത ചിത്രമായിരുന്നു.

വലതുപക്ഷ വിജയം കിനാവ് കണ്ട എല്ലാവരെയും അമ്പരപ്പിക്കുന്ന വിജയമാണ് വെനസ്വേലന്‍ ജനത ഷാവേസിന് സമ്മാനിച്ചത്. വെനസ്വേലയുടെ ചരിത്രത്തില്‍ ഏറ്റവുമധികമാളുകള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 55.5 ശതമാനത്തിലേറെ വോട്ടിനാണ് ഷാവേസ് വിജയിച്ചത്. ഷാവേസിന്റെ ഏകീകൃത സോഷ്യലിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം. 30 വലതുപക്ഷ പാര്‍ടികളടങ്ങുന്ന "ജനാധിപത്യ ഐക്യ വട്ടമേശ" സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ഹെന്‍റിക് കാപ്രിലെസായിരുന്നു മുഖ്യ എതിരാളി. മിരാന്‍ഡ സംസ്ഥാന ഗവര്‍ണറായ കാപ്രിലെസിന് ലഭിച്ചത് 44.39 ശതമാനം വോട്ട്. 11 ശതമാനത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് തുടര്‍ച്ചയായി നാലാം തവണ ഷാവേസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തെ 23 മേഖലകളില്‍ പ്രതിപക്ഷ ശക്തികേന്ദ്രങ്ങളായ മിരാന്‍ഡ, സൂലിയ, കരാബോബോ, ഡിസ്ട്രിറ്റ കാപിറ്റല്‍ എന്നിവയടക്കം 21 മേഖലയിലും ഷാവേസിനായിരുന്നു ഭൂരിപക്ഷം. ഷാവേസും കാപ്രിലെസും കഴിഞ്ഞാല്‍ മത്സര രംഗത്തുണ്ടായിരുന്ന മറ്റ് നാല് സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കും 0.5 ശതമാനത്തിലധികം വോട്ട് ലഭിച്ചില്ല. 1.9 കോടി വോട്ടര്‍മാരില്‍ 81 ശതമാനം പേര്‍ വോട്ട് ചെയ്തത് സര്‍വകാല റെക്കോഡായിരുന്നു. നൊബേല്‍ സമാധാന പുരസ്കാര ജേത്രി റിഗോബെര്‍ട്ടാ മെഞ്ചു, അമേരിക്കന്‍ നടന്‍ ഡാനി ഗ്ലോവര്‍, കൊളംബിയയിലെ മുന്‍ സെനറ്റര്‍ പിയെദാദ് കൊര്‍ദോബ എന്നിവരടക്കം വിദേശ നിരീക്ഷകരെല്ലാം സുതാരവ്യം സ്വതന്ത്രവുമായി നടന്ന തെരഞ്ഞെടുപ്പിനെ അഭിനന്ദിച്ചു. പ്രതിപക്ഷം ശിഥിലമായിരുന്ന 2006ലെ തെരഞ്ഞെടുപ്പില്‍ പോളിങ്ങ് 75 ശതമാനമായിരുന്നു. അന്ന് ഷാവേസിന് ലഭിച്ചത് 63 ശതമാനം വോട്ടായിരുന്നു.

2013 ജനുവരി 10നാണ് ഷാവേസ് ആറുവര്‍ഷത്തേക്കുള്ള പുതിയ ഊഴം ആരംഭിക്കുക. ലാറ്റിനമേരിക്കയില്‍ നിന്ന് സ്പാനിഷ് സാമ്രാജ്യത്വത്തെ തുരത്താന്‍ നേതൃത്വം നല്‍കിയ വിമോചനായകന്‍ സൈമണ്‍ ബൊളിവറുടെ ജന്മനാടാണ് വെനസ്വേല. ബൊളിവറുടെ ആരാധകനായ ഷാവേസ് വെനസ്വേലയില്‍ കഴിഞ്ഞ 14 വര്‍ഷത്തിനിടെ നടപ്പാക്കിയ "ബൊളിവേറിയന്‍ വിപ്ലവം" ജനജീവിതത്തിലുണ്ടാക്കിയ വിസ്മയകരമായ പുരോഗതി അംഗീകരിക്കാന്‍ വിസമ്മതിക്കുന്നവാണ് ഷാവേസിന്റെ പരാജയം പ്രതീക്ഷിച്ചിച്ച് കാത്തിരുന്നത്. "21ാം നൂറ്റാണ്ടിലെ സോഷ്യലിസം" എന്ന് ഷാവേസ് വിശേഷിപ്പിക്കുന്ന ദേശാഭിമാനപരമായ ബൊളിവേറിയന്‍ വിപ്ലവം ദാരിദ്ര്യത്തില്‍ ആണ്ടുമുങ്ങിയിരുന്ന രാജ്യത്തെ അതില്‍ നിന്ന് കരകയറ്റി എന്നാണ് അംഗീകൃത കണക്കുകള്‍ കാണിക്കുന്നത്. 1999ല്‍ ഷാവേസ് ആദ്യം അധികാരത്തിലേറുമ്പോള്‍ 49 ശതമാനമായിരുന്ന ദാരിദ്ര്യം ഇന്ന് അതിന്റെ പകുതിയില്‍ താഴെയായി എന്ന വസ്തുത മാത്രം മതി വെനസ്വേലയിലെ മാറ്റം അളക്കാന്‍. വിപുലമായ ഭക്ഷ്യ സബ്സിഡി, സൗജന്യ ചികിത്സ തുടങ്ങി ഷാവേസ് നടപ്പാക്കുന്ന പദ്ധതികള്‍ ദാരിദ്ര്യത്തിന്റെ ആഘാതം പിന്നെയും ഗണ്യമായി കുറച്ചിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം കൂടി കണക്കാക്കുമ്പോള്‍ ദാരിദ്ര്യനിരക്ക് പിന്നെയും താഴും.

എണ്ണസമ്പന്നമായ വെനസ്വേലയുടെ പ്രധാന വരുമാനം പെട്രോളിയം കയറ്റുമതിയില്‍ നിന്നാണ്. പാശ്ചാത്യ എണ്ണക്കമ്പനികള്‍ തുഛമായ റോയല്‍റ്റി നല്‍കി തട്ടിയെടുത്തുകൊണ്ടിരുന്ന എണ്ണസമ്പത്താണ് ഷാവേസ് രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിന് വിനിയോഗിക്കുന്നത്. മുമ്പ് വിദേശ എണ്ണ കമ്പനികള്‍ വെറും മൂന്ന് ശതമാനം റോയല്‍റ്റിയാണ് വെനസ്വേലയ്ക്ക് നല്‍കിയിരുന്നത്. ഷാവേസ് അവയില്‍ നിന്നുള്ള റോയല്‍റ്റി 16 ശതമാനമായി ഉയര്‍ത്തി. സ്വന്തം ജനതയുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ലാറ്റിനമേരിക്കയിലെ സഹോദര രാഷ്ട്രങ്ങള്‍ക്കും ഏഷ്യയിലെയും ആഫ്രിക്കയിലെയും വികസ്വര രാജ്യങ്ങള്‍ക്കും സഹായമെത്തിക്കുന്നതിനും ഈ വരുമാനം ഷാവേസിന് കരുത്തായി. 14 കരീബിയന്‍ രാജ്യങ്ങള്‍ക്ക് തുഛപലിശ മാത്രം വരുന്ന ദീര്‍ഘകാല വായ്പാസഹായത്തോടെ പ്രതിദിനം രണ്ട് ലക്ഷത്തോളം ബാരല്‍ എണ്ണ നല്‍കുന്ന "പെട്രോകരീബ്" അടക്കം വിവിധ ഉടമ്പടികളാണ് മേഖലയിലെ ദരിദ്ര രാജ്യങ്ങളുമായി വെനസ്വേല ഉണ്ടാക്കിയിട്ടുള്ളത്. ഏകധ്രുവലോക മോഹം പുലര്‍ത്തുന്ന അമേരിക്കന്‍ സാമ്രാജ്യത്വം കടന്നാക്രമണ ഭീഷണിയിലൂടെ ചെറുരാജ്യങ്ങളെ വിരട്ടിനിര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് സാര്‍വദേശീയതയുടെ ഉദാത്ത മാതൃകയിലൂടെ ഷാവേസ് ചെറുത്തുനില്‍പിന്റെ പുതിയ ഐക്യനിര പടുത്തുയര്‍ത്തുന്നത്. അതുകൊണ്ടുതന്നെ വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ വെനസ്വേലയുടെ അന്തസ് മുമ്പെങ്ങുമില്ലാത്തവിധം ഉയര്‍ന്നിട്ടുണ്ട്. ഇത് തകര്‍ക്കുകയെന്നത് അമേരിക്കയുടെ പ്രധാന ലക്ഷ്യമാണ്.

താന്‍ വിജയിച്ചാല്‍ ക്യൂബ, നിക്കരാഗ്വ, ബെലാറസ്, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ക് സബ്സിഡി നിരക്കില്‍ എണ്ണ നല്‍കുന്നത് നിര്‍ത്തലാക്കുമെന്ന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കാപ്രിലെസ് പ്രഖ്യാപിച്ചത് അമേരിക്കയോടുള്ള കൂറ് തെളിയിക്കാനായിരുന്നു. എന്നാല്‍ വലതുപക്ഷ വിമര്‍ശകര്‍ ആരോപിക്കുന്നതുപോലെ വെനസ്വേലയുടെ എണ്ണസമ്പത്ത് സൗജന്യമായി സുഹൃദ്രാഷ്ട്രങ്ങള്‍ക്ക് നല്‍കുകയായിരുന്നില്ല ഷാവേസ്. വെനസ്വേലന്‍ ജനതയ്ക്ക് ഈ രാഷ്ട്രങ്ങളില്‍ നിന്ന് തിരിച്ച് പല അവശ്യ സേവനങ്ങളും ഉറപ്പാക്കുന്നതുകൂടിയായിരുന്നു ഷാവേസിന്റെ സഹായം. 20000 ക്യൂബന്‍ ഡോക്ടര്‍മാരുടെ സേവനം മുതല്‍ അര്‍ജന്റീനിയന്‍ പശുക്കളും കരീബിയന്‍ അരിയും വരെ വെനസ്വേലയ്ക്ക് ലഭിക്കുന്നത് ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. ഇതിനുപുറമേ ബൊളിവേറിയന്‍ വിപ്ലവത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഭൂപരിഷ്കരണത്തിലൂടെ ഒരു കോടിയില്‍പരം ഏക്കര്‍ ഭൂമി രണ്ട് ലക്ഷത്തിലേറെ ഭൂരഹിത കുടുംബങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തതും അവര്‍ക്ക് കൃഷിയ്ക്കടക്കം പ്രോത്സാഹനം നല്‍കുന്നതും വെനസ്വേലയില്‍ ജീവിത നിലവാരം ഉയര്‍ത്തിയതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ഭവനരഹിതര്‍കായി രണ്ട് ലക്ഷം ഭവനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിയും കുടുംബങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വീട്ടുപകരണങ്ങള്‍ ലഭ്യമാക്കുന്നതുമെല്ലാം പ്രതിപക്ഷത്തിന്റെ നവ ഉദാര മുതലാളിത്ത നയങ്ങള്‍ക്ക് ബദലായി ജനങ്ങളുടെയാകെ ജീവിത നിലവാരവും അന്തസും ഉയര്‍ത്തുന്ന നടപടികളാണ്. മിതവാദിയാണ് എന്ന് നടിച്ചിരുന്ന വലതുപക്ഷ സ്ഥാനാര്‍ത്ഥി കാപ്രിലെസ്, ബ്രസീലിലെ ഇടതുപക്ഷ മുന്‍ പ്രസിഡന്റ് ലുല ഡ സില്‍വയുടെ മാതൃകയിലുള്ള ഭരണമാണ് താന്‍ നടത്തുകയെന്ന് പ്രചാരണവേളയില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ കാപ്രിലെസ് അധികാരത്തിലെത്തിയാല്‍ ഇത്തരം ജനക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ പദ്ധതി തയ്യാറാക്കിയതിന്റെ രേഖ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്തായത് വലതുപക്ഷത്തിന് ക്ഷീണമായി. മാത്രമല്ല താങ്കളുടെ വിജയം ഞങ്ങളുടെ വിജയമാണ് എന്ന് ലുല തന്നെ അടുത്തയിടെ ഷാവേസിനോട് പഞ്ഞിരുന്നു. ഇക്കാര്യം കാപ്രിലെസിന്റെ പ്രസംഗ ഉപദേഷ്ടാക്കള്‍ അദ്ദേഹത്തെ അറിയിച്ചിരിക്കില്ലെന്നാണ് ക്യൂബന്‍ പത്രമായ ഗ്രാന്മയില്‍ അബ്നെര്‍ ബറേര എഴുതിയത്. എണ്ണ, വൈദ്യൂതി, ടെലികോം രംഗങ്ങളില്‍ പല കമ്പനികളും ദേശസാല്‍കരിച്ച ഷാവേസ് ഇനി ബാങ്കിങ്ങ്, ഭക്ഷ്യ, ആരോഗ്യ വ്യവസായങ്ങളിലും ദേശസാല്‍കരണം ഊര്‍ജിതമാക്കും എന്നാണ് നിരീക്ഷകര്‍ കരുതുന്നത്. മൊത്തം എണ്ണ നിക്ഷേപത്തിന്റെ കാര്യത്തില്‍ വെനസ്വേല സൗദി അറേബ്യയെ മറികടന്ന് ഒന്നാമതെത്തിയതായാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്. ബ്രിട്ടീഷ് ബഹുരാഷ്ട്ര എണ്ണ-വാതക കമ്പനിയായ ബി പിയുടെ റിപ്പോര്‍ട്ടനുസരിച്ച് വെനസ്വേലയുടെ എണ്ണനിക്ഷേപം 29650 കോടി ബാരലാണ്. ഇത് മൊത്തം ആഗോള എണ്ണ നിക്ഷേപത്തിന്റെ 18 ശതമാനം വരും. മാത്രമല്ല, ഇതുവരെ ഇതുവരെ ഏറ്റവുമധികം എണ്ണ നിക്ഷേപമുള്ള രാജ്യമായി കണക്കാക്കപ്പെട്ടിരുന്ന സൗദി അറേബ്യയുടെ എണ്ണ നിക്ഷേപത്തെക്കാള്‍ 10 ശതമാനം അധികമാണ്. നിലവിലെ ഉല്‍പാദന നിരക്കനുസരിച്ച് ഇത് 100 വര്‍ഷത്തേക്കെങ്കിലുമുണ്ട്. പഴയതുപോലെ കൊള്ളലാഭം തട്ടിയെടുക്കാനാവില്ലെന്നതിനാല്‍ വെനസ്വേലന്‍ എണ്ണ നിക്ഷേപത്തില്‍ പണം മുടക്കാന്‍ പല പാശ്ചാത്യ കമ്പനികളും മടിച്ചുനില്‍ക്കുകയായിരുന്നു. എങ്കിലും എണ്ണ ഉല്‍പാദനത്തില്‍ രണ്ടാം സ്ഥാനമുണ്ട് വെനസ്വേലയ്ക്ക്. റഷ്യന്‍ കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയില്‍ എന്നിവയുമായും ഒരു വിയത്നാം സ്ഥാപനവുമായും ചേര്‍ന്ന് വെനസ്വേലന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനി പിഡിവിഎസ്എ ഉണ്ടാക്കിയ സംയുക്ത സംരംഭങ്ങളില്‍ അടുത്തയിടെ എണ്ണ ഉല്‍പാദനം തുടങ്ങിയിട്ടുണ്ട്. അമേരിക്കന്‍ കമ്പനി ഷെവ്റോണ്‍, സപാനിഷ് കമ്പനി റെപ്സോള്‍ എന്നിവയുമായുള്ള സംരംഭങ്ങളില്‍ അടുത്തവര്‍ഷമാദ്യം ഉല്‍പാദനം തുടങ്ങുമെന്നും പിഡിവിഎസ്എ അറിയിക്കുന്നു. പത്ത് വര്‍ഷം മുമ്പ് സിഐഎ പിന്തുണയോടെ ഷാവേസിനെതിരെയുണ്ടായ അട്ടിമറി ശ്രമത്തെയും അതിനടുത്തവര്‍ഷം എണ്ണക്കമ്പനി മാനേജര്‍മാര്‍ നടത്തിയ പണിമുടക്കിനെയും തുടര്‍ന്ന് നേരിട്ട തളര്‍ച്ച മറികടന്നും പാശ്ചാത്യ എണ്ണക്കമ്പനികളുടെ നിഷേധ നിലപാടുകള്‍ മറികടന്നുമാണ് വെനസ്വേല ഈ രംഗത്ത് മുന്നേറുന്നത്. ഭരണമാറ്റമുണ്ടായാല്‍ വെനസ്വേലയുടെ എണ്ണ സമ്പത്തില്‍ നിന്ന് വലിയ ലാഭമുണ്ടാക്കാമെന്ന് കരുതിയിരുന്ന ചില വിദേശ കമ്പനികള്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കാപ്രിലെസിന്റെ പ്രചാരണത്തിന് കാര്യമായ സഹായം നല്‍കിയിരുന്നു. ഇതാണ് അവിടെ ഭരണമാറ്റമുണ്ടാവുമെന്ന പ്രതീക്ഷ ഷാവേസ് വിരുദ്ധരില്‍ ഉണ്ടാക്കിയത്.

ഭരണമാറ്റമുണ്ടാവുമെന്ന പ്രതീക്ഷയില്‍ സംയുക്ത സംരംഭങ്ങള്‍ക്ക് കരാറുണ്ടാക്കാന്‍ മടിച്ചുനിന്ന ബി പി, ഷെല്‍ തുടങ്ങിയ വിവിധ ബഹുരാഷ്ട്ര എണ്ണ കമ്പനികള്‍ക്ക് മത്സരത്തില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ഇനി വെനസ്വേല സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥ അനുസരിച്ചുതന്നെ കരാറുകള്‍ക്ക് വഴങ്ങേണ്ടിവരും എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ കരുതുന്നത്. ഇത് വെനസ്വേലയുടെ എണ്ണ ഉല്‍പാദനം ഉയര്‍ത്തുന്നതിനും അതുവഴിയുണ്ടാകുന്ന വര്‍ധിച്ച വരുമാനം പശ്ചാത്തല സൗകര്യങ്ങളിലും മറ്റുമുള്ള പോരായ്മകള്‍ നികത്തി ബൊളിവേറിയന്‍ വിപ്ലവം അനുസ്യൂതം മുന്നോട്ടു കൊണ്ടുപോവുന്നതിനും ഷാവേസിന് കരുത്താവും എന്നും നിഷ്പക്ഷ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഷാവേസ് അധികാരമേറ്റ ശേഷം വെനസേലയുടെ എണ്ണ കയറ്റുമതിയില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും വലിയ പങ്ക് ലഭിക്കുന്നുണ്ട്. എങ്കിലും അവരുടെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവ് ഇപ്പോഴും അമേരിക്കയാണ്. ചൈനയടക്കം ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ഇരട്ടിയാക്കി അമേരിക്കന്‍ വിപണിയിലുള്ള ആശ്രിതത്വം കുറയ്ക്കുമെന്ന് ഷാവേസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഷ്യയിലേക്ക് എണ്ണ കയറ്റുമതിയുടെ ചെലവും സമയവും ലാഭിക്കുന്നതിന് കൊളംബിയയിലൂടെ ശാന്തസമുദ്രമേഖലയിലേക്ക് എണ്ണക്കുഴല്‍ സ്ഥാപിക്കാനാണ് വെനസ്വേല പദ്ധതിയിടുന്നത്. ആഗോള വളര്‍ച്ചാ സന്തുലനത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുന്നതാണ് ഈ പദ്ധതി. ഒരു വര്‍ഷം മുമ്പ് അര്‍ബുദത്തിന്റെ പിടിയിലായ ഷാവേസ് വൈദ്യശാസ്ത്രരംഗത്ത് പാശ്ചാത്യ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ക്യൂബയിലെ ഡോക്ടര്‍മാരുടെ വിദഗ്ധ ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

ഷാവേസിന്റെ രോഗവാര്‍ത്ത പാശ്ചാത്യ വലതുപക്ഷ കേന്ദ്രങ്ങളെ വളരെ ആഹ്ലാദിപ്പിച്ചിരുന്നു. ഇത്തവണ പ്രചാരണ വേളയില്‍ ഷാവേസിന്റെ ആരോഗ്യവും വലതുപക്ഷ മാധ്യമങ്ങള്‍ വിഷയമാക്കിയിരുന്നു. എന്നാല്‍ മാരക രോഗത്തെ എന്നപോലെ ദുഷ്പ്രചരണങ്ങളെയും തോല്‍പിച്ചാണ് അദ്ദേഹം അജയ്യത തെളിയിച്ചത്. വീടുവീടാന്തരം കയറിയിറങ്ങി ഒരുവര്‍ഷത്തോളം കാപ്രിലെസ് നടത്തിയ തീവ്രപ്രചരണത്തെ അതേനാണയത്തില്‍ നേരിടാന്‍ ഷാവേസിന് കഴിയുമായിരുന്നില്ല. എന്നാല്‍ വിട്ടുവീഴ്ചയില്ലാത്ത ബൊളിവേറിയന്‍ നയങ്ങളിലൂടെ ആര്‍ജിച്ച ജനവിശ്വാസമാണ് ഷാവേസിന് മികച്ച ഭൂരിപക്ഷം നല്‍കിയത്. അതുകൊണ്ടാണ് 14 വര്‍ഷത്തെ ഭരണത്തിന് ശേഷം എതിരാളിയെക്കാള്‍ 10 ശതമാനത്തിലേറെ വോട്ടിനാണ് താന്‍ ജയിച്ചതെന്ന് എത്ര പ്രസിഡന്റുമാര്‍ക്ക് പറയാനാവുമെന്ന് അല്‍ ജസീറയുടെ ലാറ്റിനമേരിക്ക എഡിറ്റര്‍ ലൂസിയ ന്യൂമാന്‍ ചോദിക്കുന്നത്. അതും വ്യക്തമായ വമ്പിച്ച ഭൂരിപക്ഷം.

*
എ ശ്യാം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തോടെ ലോകം, കുറഞ്ഞപക്ഷം അമേരിക്കയെങ്കിലും, ഉറ്റുനോക്കിയ തെരഞ്ഞെടുപ്പാണ് വെനസ്വേലയില്‍ നടന്നത്. വെനസ്വേലയില്‍ മാത്രമല്ല, ലാറ്റിനമേരിക്കന്‍ മേഖലയിലാകെ തനതായ സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിന് തുടക്കമിട്ട പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നു എന്നായിരുന്നു പാശ്ചാത്യ മാധ്യമങ്ങളും അവയുടെ ചുവടുപിടിച്ച് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ മാധ്യമങ്ങളും പ്രചരിപ്പിച്ചത്. ഷാവേസ് പരാജയത്തിലേക്ക് എന്ന തോന്നല്‍ ചിലരിലെങ്കിലും ഉളവാക്കുന്നിടത്തോളം പോയി തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അവയുടെ വാര്‍ത്തകള്‍. എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുനടന്ന ഒക്ടോബര്‍ ഏഴിന്, രാത്രി പത്തോടെ തെരഞ്ഞെടുപ്പ് കമീഷന്‍ ആദ്യപ്രഖ്യാപനം നടത്തിയപ്പോള്‍ വ്യക്തമായത് നേര്‍ വിപരീത ചിത്രമായിരുന്നു.