Thursday, October 11, 2012

അടുപ്പ് പുകയാനും പൊരുതേണ്ട കാലം

കേരളത്തിന്റെ സമരചരിത്രത്തില്‍ ഉജ്വലമായ അധ്യായം രചിച്ചാണ് കുടുംബശ്രീയുടെ രാപ്പകല്‍ സമരം, ഉന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുത്ത് തിരുവനന്തപുരത്ത് സമാപിച്ചത്. വിവിധ മേഖലകളില്‍നിന്ന് വന്‍ പിന്തുണ നേടിയ പ്രക്ഷോഭമായിരുന്നു ഇത്. ജനപ്രതിനിധികള്‍, സുഗതകുമാരിയെപ്പോലുള്ള സാംസ്കാരിക നായകര്‍, തൊഴിലാളികള്‍, കര്‍ഷകര്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള ജനവിഭാഗങ്ങള്‍ ഈ സമരത്തോട് നടത്തിയ ഐക്യദാര്‍ഢ്യം വമ്പിച്ച ബഹുജനപ്രക്ഷോഭമായി ഇത് വളരുന്ന സാഹചര്യം സൃഷ്ടിച്ചു. ഉന്നതമായ ലക്ഷ്യബോധവും സമരോത്സുകമായ അച്ചടക്കവും പ്രകടിപ്പിച്ച പ്രക്ഷോഭംകൂടിയായിരുന്നു ഇത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന സ്ത്രീകളുടെ ആത്മാവിഷ്കാരത്തിന്റെ അധ്യായംകൂടി തുറന്നാണ് സമരത്തിന്റെ ഓരോ ദിനവും മുന്നോട്ടുപോയത്. സ്ത്രീ ശാക്തീകരണരംഗത്ത് കുടുംബശ്രീയുടെ പ്രവര്‍ത്തനം എത്രത്തോളം ക്രിയാത്മകമായി എന്നതിന്റെ തെളിവ് കൂടിയായിരുന്നു ഈ പ്രക്ഷോഭം. നാല്‍പ്പത് ലക്ഷത്തിലേറെ അംഗങ്ങളുള്ള അതിവിപുലമായ സംവിധാനമാണ് കുടുംബശ്രീ. കുടുംബശ്രീയുടെ കാഴ്ചപ്പാട് തന്നെ പരസ്പരസഹായത്തിന്റെയും കൂട്ടായ്മയുടെയും അടിസ്ഥാനത്തിലുള്ളതാണ്. ജാതി-മത-രാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതമായി സ്ത്രീകളെ ആകമാനം യോജിപ്പിച്ച് മുന്നോട്ട് പോകുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന പ്രത്യേകത. ജനങ്ങളെ പലതിന്റെയും പേരുപറഞ്ഞ് വിഭജിച്ച് നിര്‍ത്തുന്നതിനും ജനങ്ങള്‍ക്കിടയിലുള്ള സൗഹാര്‍ദത്തെ അകറ്റുന്നതിനുമുള്ള പരിശ്രമം നടക്കുന്ന വര്‍ത്തമാനകാലത്ത് കേരളീയ സംസ്കാരത്തിന്റെയും സൗഹാര്‍ദത്തിന്റെയും പ്രതീകമായാണ് കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത്. മറ്റ് സന്നദ്ധ സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി തദ്ദേശസ്ഥാപനങ്ങളാണ് കുടുംബശ്രീക്ക് മേല്‍നോട്ടം വഹിക്കുന്നത്. മാത്രമല്ല, സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള വനിതാപ്രസ്ഥാനം എന്ന നിലയിലും അതിന്റെ പ്രാധാന്യം വലുതാണ്. പൊതുമണ്ഡലത്തിലെ സ്ത്രീസാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് കുടുംബശ്രീ ഏറെ സഹായിച്ചിട്ടുണ്ട് എന്നത് അതിന്റെ കടുത്ത വിമര്‍ശകര്‍പോലും അംഗീകരിക്കുന്നതാണ്. ഇങ്ങനെ സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുകയും ജനങ്ങളെ ആകമാനം യോജിപ്പിച്ച് പ്രവര്‍ത്തിക്കുകയുംചെയ്യുന്ന കുടുംബശ്രീയെ തകര്‍ക്കുകയായിരുന്നു യുഡിഎഫിന്റെ ലക്ഷ്യം. പകരം ജനശ്രീയെ പ്രോത്സാഹിപ്പിച്ച് ഈ മേഖലയെ തങ്ങളുടെ വരുതിയിലാക്കുക എന്നതും ഇവരുടെ പദ്ധതിയായിരുന്നു.

കുടുംബശ്രീയോട് യുഡിഎഫ് കാണിച്ച സമീപനം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച 100 കോടി രൂപ 50 കോടിയായി വെട്ടിച്ചുരുക്കി. നാലുശതമാനം പലിശയ്ക്ക് ബാങ്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതി ഇല്ലാതാക്കി. പലിശ സബ്സിഡി കൊടുക്കാത്തതിന്റെ ഫലമായി ശരാശരി 12 ശതമാനത്തിനാണ് കുടുംബശ്രീക്ക് ഇപ്പോള്‍ വായ്പ ലഭിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ എഴുതിത്തള്ളിയ ഭവനശ്രീ വായ്പയ്ക്ക് യുഡിഎഫ് സര്‍ക്കാര്‍ പണം നല്‍കാത്തത് കാരണം അത് തടസ്സപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയുടെ മേല്‍നോട്ടക്കാരായ മാറ്റുമാരെ കുടുംബശ്രീ എഡിഎസില്‍നിന്നാണ് തെരഞ്ഞെടുത്തിരുന്നത്. അത് ഇല്ലാതാക്കുന്ന നിലപാട് സ്വീകരിച്ചു. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീയില്‍നിന്ന് മാറ്റാനുള്ള പദ്ധതികളും നടപ്പാക്കി. കുടുംബശ്രീയുടെ ജില്ലാ ഉദ്യോഗസ്ഥരെ മുഴുവന്‍ പിന്‍വലിച്ച് പാര്‍ശ്വവര്‍ത്തികളെ നിയമിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. കുടുംബശ്രീയെ തകര്‍ക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് സമാന്തരമായി 14.36 കോടി രൂപ ജനശ്രീക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന രാഷ്ട്രീയ കൃഷി വികാസ് യോജനയിലൂടെ ലഭിക്കുന്ന ഫണ്ടാണ് ഇത്തരത്തില്‍ അനുവദിച്ചത്. ഈ പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികളെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരടക്കം പ്രാഥമിക ഘട്ടത്തില്‍ നിര്‍ദേശിച്ചിരുന്നു. ഇത് മറികടന്നാണ് കാര്‍ഷികമേഖലയുമായി പുലബന്ധമില്ലാത്ത ജനശ്രീ മിഷന് കേന്ദ്രപദ്ധതിപ്രകാരം പണം അനുവദിച്ചത്. അതേസമയം, എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ഹസ്സന്‍ തട്ടിക്കൂട്ടിയ സ്വകാര്യകമ്പനിയാണ് ജനശ്രീ എന്ന വസ്തുതയും പുറത്തുവന്നു. ഈ സാഹചര്യത്തിലാണ് കുടുംബശ്രീയെ സംരക്ഷിക്കുന്നതിനും ജനശ്രീക്ക് പണം അനുവദിച്ചതിലെ അഴിമതിയും സ്വജനപക്ഷപാതവും ഉയര്‍ത്തിക്കാട്ടിയും കുടുംബശ്രീപ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും സമരം ആരംഭിച്ചത്. ഈ പോരാട്ടം വമ്പിച്ച വിജയമാണ് ഉണ്ടാക്കിയത് എന്ന് അതിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളിലൂടെ കടന്നുപോകുമ്പോള്‍ വ്യക്തമാകും.

ഗ്രാമീണ ഉപജീവനമിഷന്‍ വഴിയുള്ള 1160 കോടി രൂപയുടെ പദ്ധതികള്‍ കുടുംബശ്രീ വഴി നടപ്പാക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. 36.7 കോടി രൂപയുടെ ഭവനശ്രീ വായ്പ എഴുതിത്തള്ളാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനം നടപ്പാക്കുമെന്ന ഉറപ്പും നല്‍കി. കുടുംബശ്രീ അംഗങ്ങളുടെ ഇരട്ട അംഗത്വ പ്രശ്നം പരിഹരിക്കുന്നതിന് തീരുമാനമുണ്ടായി. തൊഴിലുറപ്പ് പദ്ധതി മാറ്റുമാരെ തിരഞ്ഞെടുക്കുന്നതില്‍ നിന്ന് എഡിഎസിനെ ഒഴിവാക്കാനുള്ള തീരുമാനം പിന്‍വലിപ്പിക്കാനും കഴിഞ്ഞു. 12 ശതമാനം പലിശനിരക്കില്‍ നല്‍കിയ വായ്പ 5-7 ശതമാനം ആക്കാമെന്ന് തീരുമാനിക്കുകയും നാലു ശതമാനത്തിന് നല്‍കാമെന്ന കാര്യം പരിഗണിക്കാമെന്നും ഉറപ്പുനല്‍കി. അതോടൊപ്പം ജനശ്രീക്ക് അനുവദിച്ച 14.36 കോടി രൂപ സംബന്ധിച്ച് കേന്ദ്രകൃഷിമന്ത്രാലയം എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി. എം എ ബേബിയും വൃന്ദ കാരാട്ടും ശരത് പവാറിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും ഈ നടപടികള്‍. മാത്രമല്ല, ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് നിയമയുദ്ധം നടത്തുന്നതിനെ സംബന്ധിച്ച് തങ്ങള്‍ക്ക് അഭിപ്രായവ്യത്യാസം ഇല്ലെന്നും മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. ഇത്തരത്തില്‍, ഉന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുത്ത് നടന്ന സമരത്തെ അപകീര്‍ത്തിപ്പെടുത്താനും അതിന്റെ പ്രാധാന്യത്തെ ഇടിച്ചുതാഴ്ത്താനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ഈ സമരംകൊണ്ടൊന്നും തങ്ങള്‍ വഴങ്ങാന്‍ പോകുന്നില്ലെന്നും തങ്ങളുടെ ചെയ്തികളുമായി മുന്നോട്ട് പോകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും പ്രഖ്യാപനം. എന്നാല്‍, അത്തരം നിലപാടുകളെ മുഴുവന്‍ തിരുത്തിച്ച് ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്ത് ആവശ്യങ്ങള്‍ നേടിയെടുക്കാനായി എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍, സമരം ന്യായമാണെന്ന് അംഗീകരിച്ച സര്‍ക്കാര്‍ എല്ലാ ജനാധിപത്യ മാനദണ്ഡങ്ങളെയും കാറ്റില്‍ പറത്തി മുന്നോട്ടുപോകുന്നതാണ് തുടര്‍ന്ന് കാണുന്നത്. സെക്രട്ടറിയറ്റിന് സമീപം നടന്ന ഈ സമരത്തിന് നേതൃത്വം കൊടുത്തവരുടെയും പങ്കെടുത്തവരുടെയും പേരില്‍ കേസ് ചാര്‍ജ് ചെയ്തു. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മാത്രമല്ല ഒക്ടോബര്‍ 10ന് വീക്ഷണത്തില്‍ വന്ന വാര്‍ത്ത സാംസ്കാരിക കേരളത്തിന് അപമാനകരമായതും സ്ത്രീത്വത്തോട് എത്രത്തോളം അവമതിപ്പാണ് ഉള്ളത് എന്നും വ്യക്തമാക്കുന്നതാണ്. ഒരു ""അരോചക സാന്നിധ്യമാവുകയായിരുന്നു എവിടെനിന്നൊക്കെയോ ഇവിടെ എത്തിച്ച കുറേ പെണ്ണുങ്ങള്‍"". അടുത്ത വാചകം ഇവരുടെ ഉള്ളിലിരിപ്പ് വ്യക്തമാക്കുന്നതാണ്. ""എവിടെനിന്നായാലും കൊള്ളാം അനന്തപുരിയെ അശുദ്ധമാക്കിയെന്നേ പറയേണ്ടൂ."" സ്ത്രീവിരുദ്ധത നിറഞ്ഞ ഇവരുടെ മാനസികനിലയാണ് ഈ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ മാധ്യമങ്ങളും സാംസ്കാരിക പ്രവര്‍ത്തകരും പൊതുജനങ്ങളുമെല്ലാം സമരത്തിന്റെ ഉത്തമ മാതൃക എന്ന നിലയിലാണ് ഇതിനെ കണ്ടത്. എന്നിട്ടും സാംസ്കാര ശൂന്യമായി നടത്തിയ ഈ പരാമര്‍ശങ്ങളെക്കുറിച്ച് സാംസ്കാരിക കേരളം പ്രതികരിക്കേണ്ടതുണ്ട്.

സ്ത്രീ ശാക്തീകരണത്തിന് സുപ്രധാനപങ്കു വഹിച്ച കുടുംബശ്രീയെ തകര്‍ക്കാനുള്ള നീക്കം ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അംഗീകരിക്കാനാവുന്നതല്ല. അതുകൊണ്ടുതന്നെയാണ് കുടുംബശ്രീയെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങള്‍ക്ക് മുന്നണി എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായി ത്യാഗപൂര്‍ണമായ സമരം നടത്തിയ എല്ലാ കുടുംബശ്രീ പ്രവര്‍ത്തകരെയും അഭിവാദ്യംചെയ്യുന്നതിന് ഈ അവസരം ഉപയോഗിക്കട്ടെ. ഈ പ്രക്ഷോഭത്തിന് തിരുവനന്തപുരത്തെ വര്‍ഗ- ബഹുജനസംഘടനകള്‍ നല്‍കിയ പിന്തുണ എക്കാലവും മാതൃകയാണ്. പ്രക്ഷോഭം വിജയിപ്പിക്കാന്‍ ആയതില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം. എന്നാല്‍, പോരാട്ടങ്ങള്‍ ഇതുകൊണ്ടൊന്നും അവസാനിപ്പിക്കാന്‍ വീട്ടമ്മമാര്‍ക്ക് കഴിയില്ലെന്നാണ് സര്‍ക്കാരിന്റെ ചെയ്തികള്‍ വ്യക്തമാക്കുന്നത്.

വിലക്കയറ്റം കാരണം നാട് വിറങ്ങലിക്കുകയാണ്. വൈദ്യുതി ലഭിക്കാനില്ലെന്ന് മാത്രമല്ല ഉള്ള വൈദ്യുതിക്ക് വലിയ വിലകൊടുക്കേണ്ട സാഹചര്യവും ഉണ്ടായി. പാല്‍വിലയും വെള്ളത്തിന്റെ വിലയും ബസ് ചാര്‍ജും വന്‍തോതില്‍ വര്‍ധിപ്പിക്കുന്നു. സബ്സിഡികള്‍ ഒന്നൊന്നായി ഇല്ലാതാക്കുന്നു. പാവപ്പെട്ടവര്‍ക്ക് സബ്സിഡി നല്‍കാന്‍ പണമില്ലെന്നാണ് പറയുന്നത്. സബ്സിഡി നല്‍കുന്ന കാര്യം പറയുമ്പോള്‍ പണം കായ്ക്കുന്ന മരം ഇല്ലെന്ന് പറയുന്ന പ്രധാനമന്ത്രിക്ക് കുത്തകകള്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് ഒരു ബുദ്ധിമുട്ടും ഇല്ല. എത്രകാലം നമ്മുടെ അടുക്കളകള്‍ ഇതുപോലെ പുകയുമെന്ന് പറയാനാവാത്ത നിലയാണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് പുറമെ ഗ്യാസും ലഭിക്കാനില്ല. ഫ്ളാറ്റുകളില്‍ എത്ര കുടുംബങ്ങള്‍ ഉണ്ടായാലും ആറ് സിലിണ്ടര്‍ മാത്രമേ നല്‍കുകയുള്ളൂ എന്ന് നാടിനെക്കുറിച്ച് അറിയാവുന്ന ഏതെങ്കിലും ഭരണക്കാര്‍ക്ക് പറയാന്‍ ആവുന്നതല്ല.

മരം നട്ടു പിടിപ്പിച്ച് വിറക് ഉണ്ടാക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. മിണ്ടാതിരിക്കുന്ന പ്രധാനമന്ത്രി വായ് തുറക്കുന്നതു തന്നെ ജനങ്ങള്‍ക്ക് മുകളില്‍ തീമഴ പെയ്യിക്കാനാണ്. ഇത്തരത്തില്‍ നാണംകെട്ട പ്രസ്താവന നടത്തുകയും ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കുകയുംചെയ്യുന്ന ഒരു പ്രധാനമന്ത്രി ഉള്ള നാട്ടില്‍ നമ്മുടെ പോരാട്ടങ്ങള്‍ക്ക് അവധി കൊടുക്കാനാവില്ല. അടുക്കളയില്‍ തീ പുകയുന്നതിനു വേണ്ടി പോലും പോരാട്ടം നടത്തേണ്ട കാലമാണിത്. സര്‍ക്കാരിന്റെ ഇത്തരം തെറ്റായ നയങ്ങള്‍ക്കെതിരായി ഇടതുപക്ഷ ജനാധിപത്യമുന്നണി ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അത്തരം പ്രക്ഷോഭങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും കുടുംബശ്രീ പ്രവര്‍ത്തകരില്‍നിന്ന് ഉള്‍പ്പെടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

*
വൈക്കം വിശ്വന്‍ ദേശാഭിമാനി 11 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിന്റെ സമരചരിത്രത്തില്‍ ഉജ്വലമായ അധ്യായം രചിച്ചാണ് കുടുംബശ്രീയുടെ രാപ്പകല്‍ സമരം, ഉന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുത്ത് തിരുവനന്തപുരത്ത് സമാപിച്ചത്. വിവിധ മേഖലകളില്‍നിന്ന് വന്‍ പിന്തുണ നേടിയ പ്രക്ഷോഭമായിരുന്നു ഇത്. ജനപ്രതിനിധികള്‍, സുഗതകുമാരിയെപ്പോലുള്ള സാംസ്കാരിക നായകര്‍, തൊഴിലാളികള്‍, കര്‍ഷകര്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള ജനവിഭാഗങ്ങള്‍ ഈ സമരത്തോട് നടത്തിയ ഐക്യദാര്‍ഢ്യം വമ്പിച്ച ബഹുജനപ്രക്ഷോഭമായി ഇത് വളരുന്ന സാഹചര്യം സൃഷ്ടിച്ചു. ഉന്നതമായ ലക്ഷ്യബോധവും സമരോത്സുകമായ അച്ചടക്കവും പ്രകടിപ്പിച്ച പ്രക്ഷോഭംകൂടിയായിരുന്നു ഇത്.