Sunday, October 28, 2012

അമേരിക്കയുടെ ഇസ്ലാമോഫോബിയ

അമേരിക്കയില്‍ വിമാനമിറങ്ങുന്നവര്‍ മുസ്ലിം നാമധാരികളാണെങ്കില്‍ അവര്‍ പ്രത്യേകമായ നിരീക്ഷണത്തിലായിരിക്കും. വന്നിറങ്ങുന്നവര്‍ എത്ര പ്രാധാന്യമുള്ളവരാണെങ്കിലും അമേരിക്ക ശത്രു വിനെയെന്ന മട്ടിലാണ് അവരെ നോക്കുന്നത്. വിവിധ രാജ്യങ്ങളിലെ മന്ത്രിമാരെയും ലോക പ്രശസ്തരായ കലാകാരന്‍മാരെയും മുസ്ലിം നാമ ധാരികളായിപ്പോയി എന്ന ഒറ്റ കാരണത്താല്‍ വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗം പ്രത്യേകമായ പരിശോധനക്ക് വിധേയമാക്കും. ഇന്ത്യയിലെ പല പ്രശസ്തരായ വ്യക്തികള്‍ക്കും ഇത്തരം തിക്താനുഭവമുണ്ടായിട്ടുണ്ട്. മാനഹാനി ഭയന്ന് ആരെയും അറിയിക്കാതെ പോരുന്നവരുമുണ്ട്. ഓരോ മുസ്ലിമും അമേരിക്കയെ ലക്ഷ്യം വച്ചിരിക്കുകയാണെന്ന ഫോബിയയാണ് അവിടത്തെ ഭരണസംവിധാനത്തിനുള്ളത്. ആ ഫോബിയ ജനങ്ങളിലേക്ക് പടര്‍ത്തുന്നതിന് ബോധപൂര്‍വം ശ്രമിക്കുകയും ചെയ്യും. അതോടൊപ്പം ശക്തമായ ഇസ്ലാമികവിരുദ്ധ പ്രചാരവേലക്കും ഭരണകൂടം പലതരത്തില്‍ പിന്തുണ നല്‍കുകയും ചെയ്യും. ഇതിനായി കലയെയും സാഹിത്യത്തെയുമെല്ലാം ദുരുപയോഗപ്പെടുത്തും.
 
ഈ ചിന്താപദ്ധതിയില്‍തന്നെ ഉരുത്തിരിഞ്ഞ ഒന്നാണ് പ്രവാചകനെ മോശമായി ചിത്രീകരിക്കുന്ന "ഇന്നസന്‍സ് ഓഫ് ഇസ്ലാം" എന്ന സിനിമ. പ്രവാചകന്റെ യഥാര്‍ഥ ജീവിതമെന്ന മട്ടില്‍ മോശമായി ചിത്രീകരിക്കുന്ന സിനിമയും ട്രെയിലറും അതിവേഗത്തിലാണ് യൂട്യൂബ് വഴി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിയത്. ഇത് വലിയ രോഷമാണ് ഇസ്ലാമിക വിശ്വാസികളില്‍ സൃഷ്ടിച്ചത്. എന്നാല്‍, തങ്ങളുടെ രാജ്യം എല്ലാ തരത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെയും അനുവദിക്കുന്നതാണെന്നും അതുകൊണ്ട് ഒരു തരത്തിലുള്ള ഇടപെടലും സാധ്യമല്ലെന്ന നിലപാടാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സ്വീകരിച്ചത്. തങ്ങളുടെ രാജ്യത്ത് നിലവിലുള്ള എല്ലാ തരത്തിലുള്ള സ്വാതന്ത്ര്യത്തെയും തകര്‍ക്കാ നാണ് ഇസ്ലാം തങ്ങളെ ലക്ഷ്യമാക്കുന്നതെന്ന പഴയ പ്രസിഡന്റ്് ജോര്‍ജ് ബുഷിന്റെ വാക്കുകളുടെ തനിയാവര്‍ത്തനമാണ് ഒബാമയുടെ വാക്കുകളില്‍ തെളിഞ്ഞത്. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യമെന്നുള്ളത് ഒരു രാജ്യത്തും അതിരുകളില്ലാത്ത പരമമായ സ്വാതന്ത്ര്യമല്ല. പൗരാവകാശങ്ങ ളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനങ്ങളും ഇക്കാര്യം എടുത്തുപറയുന്നുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതനിന്ദ നടത്താനോ വംശീയമായ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നതിനോ ആര്‍ക്കും അവകാശമില്ല. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇസ്ലാമിക നിന്ദയെ പരോക്ഷമായി പിന്തുണയ്ക്കുകയാണ് അമേരിക്ക ചെയ്തത്. ഇതിനു മുമ്പ് ഡാനിഷ് വാരികയില്‍ പ്രസിദ്ധീകരിച്ച ഒരു കാര്‍ട്ടൂണും വലിയ വിവാദമുണ്ടാക്കിയിരുന്നു. എന്നാല്‍, കൂടുതല്‍ പ്രകോപനം സൃഷ്ടിക്കുന്ന രൂപത്തില്‍ അത് പുനഃപ്രസിദ്ധീകരിക്കുകയാണ് ഫ്രാന്‍സിലേയും സ്പെയിനിലേയും മാസികകള്‍ ചെയ്തത്. അത് തങ്ങളുടെ രാജ്യത്ത് നിലനില്‍ക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഉത്തമോദാഹരണമായി ഫ്രാന്‍സിലെ ഭരണാധികാരികളും മാധ്യമങ്ങളും ആഘോഷിക്കുകയും ചെയ്തു. എന്നാല്‍, അത്രയും വിശാലമായ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന രാജ്യത്ത് എന്തുകൊണ്ടാണ് സ്കൂള്‍ കുട്ടികള്‍ തട്ടം ധരിക്കുന്നത് നിരോധിച്ചതെന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുകയും ചെയ്തു.

തട്ടവും ബുര്‍ഖയും ധരിക്കുന്നതിനുള്ള അവകാശത്തെ നിയമപരമായി നിരോധിക്കുന്നത് ഏതു സ്വാതന്ത്ര്യത്തിന്റെ പേരിലാണ്? പര്‍ദ്ദ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ശ്രമവും, അത് ധരിക്കുന്നതിനുള്ള സ്വാഭാവിക അവകാശത്തെ നിയമപരമായി നിരോധിക്കുന്നതും കുറ്റകരമാണ്. അമേരിക്കയുടെ ഇസ്ലാമിക വിരുദ്ധ മനോഭാവം അവരുടെ രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടുതന്നെ യാണ് കിടക്കുന്നത്. അതിനായി ഇസ്ലാമിന്റെ പേരിലുള്ള ഏതു ഭീകരവാദ സംഘടനയെ യും പിന്തുണയ്ക്കുന്നതിന് ഇക്കൂട്ടര്‍ക്ക് ഒരു മടിയുമില്ല. അഫ്ഗാനിസ്ഥാനിലെ നജീബുള്ളയുടെ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി അമേരിക്ക എല്ലാ സഹായവും നല്‍കി വളര്‍ത്തിയെടുത്തതാണ് താലിബാന്‍. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രിയപ്പെട്ടവനായിരുന്ന ഒസാമ പിന്നീട് എങ്ങനെയാണ് ശത്രുവായി മാറിയതെന്ന കാര്യം ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍, അത്തരം പാഠങ്ങളില്‍നിന്നും അമേരിക്ക ഒന്നും പഠിക്കില്ലെന്നതിന്റെ ഏറ്റവും മികച്ച ഉദാഹര ണമാണ് ലിബിയയിലെ അമേരിക്കന്‍ അംബാസഡറായിരുന്ന ജെ ക്രിസ്റ്റഫര്‍ സ്റ്റീവന്‍സിന്റെ കൊലപാതകം.
 
പാലുകൊടുത്തു വളര്‍ത്തിയവരുടെ ആയുധങ്ങള്‍ തനിക്കുനേരെ തിരിയുന്നതു കണ്ട് അതിന്റെ നയതന്ത്രവശങ്ങള്‍ ആലോചിക്കുന്നതിനുപോലും ക്രിസ്റ്റഫറിന് സമയം കിട്ടിയില്ല. ലിബിയയിലെ ഗദ്ദാഫി ഭരണത്തെ അട്ടിമറിക്കുന്നതിനുവേണ്ടി അല്‍ഖ്വയ്ദയുമായി ബന്ധമുള്ള സംഘട നകളെ വരെ പ്രോത്സാഹിപ്പിക്കുകയും എല്ലാ വിധത്തിലുള്ള സഹായം നല്‍കുകയും ചെയ്തത് അമേരിക്കയാണ്. ഇത്തരം സംഘട നകളുടെ പ്രവര്‍ത്തനങ്ങളെ കോര്‍ത്തിണക്കുന്നതില്‍ മുഖ്യ ചുമതല വഹിച്ച ലെയ്സണ്‍ ഓഫീസറായിരുന്നു ക്രിസ്റ്റഫര്‍. ഒടുവില്‍ അവര്‍തന്നെ അദ്ദേഹത്തിന്റെ ജീവനെടുത്തു. ചരിത്രത്തിന്റെ രസകരമായ പ്രതികാരം. വിവിധ രാജ്യങ്ങളിലെ തെര ഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിന് ഏതു തരത്തിലുള്ള സംഘടനകളെയും പിന്തുണയ്ക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന മട്ടിലാണ് അമേരിക്ക നില കൊള്ളുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സിറിയ. അഫ്ഗാനിസ്ഥാനിലെയും ഇപ്പോള്‍ ലിബിയയിലേയും അനുഭവങ്ങള്‍ ഒരു തരത്തിലും അവരെ അലോസരപ്പെടുത്തുന്നില്ല. സിറിയയില്‍ കഴിഞ്ഞ സെപ്തംബര്‍ 26നു മാത്രം 350 പേരാണ് കൊല്ലപ്പെട്ടത്. അത് സിറിയയില്‍നിന്ന് അയല്‍ രാജ്യമായ ഇറാക്കിലേക്കും പടരുന്നുണ്ട്.

ഒരു ദിവസം മാത്രം ഇറാക്കില്‍ 29 ബോംബാക്രമണങ്ങളാണ് വിവിധ നഗരങ്ങളിലുണ്ടായത്. അമേരിക്ക അധിനിവേശത്തിലൂടെ സ്ഥാപിച്ച സര്‍ക്കാരിന് നിയന്ത്രിക്കാന്‍ കഴിയുന്നതല്ല അവിടത്തെ സാഹചര്യം. ഈ സര്‍ക്കാര്‍ ഇപ്പോള്‍ പല പ്രശ്നങ്ങളിലും അമേരിക്കയുമായി തര്‍ക്കത്തിലാണ്. കഴിഞ്ഞ നാലുമാസത്തിനുളളില്‍ മുപ്പതിനായിരത്തിലധികമാളുകളാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. അഞ്ചുലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളായി തുര്‍ക്കിയിലും ജോര്‍ദാനിലുമുള്ള അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുകയാണ്. ഖത്തറിലൂടെയും തുര്‍ക്കിയിലൂടെയും പണവും ആയുധവും നല്‍കി കലാപകാരികളെ സഹായിക്കുന്നത് അമേരിക്കയാണ്. സിറിയയില്‍ കലാപം പടര്‍ത്തുന്നതില്‍ വിജയിച്ച അമേരിക്ക അതിനായി അല്‍ഖ്വയ്ദ പോലുള്ള സംഘങ്ങളെ വരെ ഉപയോഗിക്കുന്നു. അമേരിക്കക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഈ സംഘടനകള്‍ക്ക് സിറിയയില്‍ അവരുടെ സഹായം തേടുന്നതിന് മടിയില്ലെന്നതും ശ്രദ്ധേയം. ഇസ്ലാമിക വിരുദ്ധ സിനിമ ക്കെതിരെ പ്രക്ഷോഭത്തിനിറങ്ങിയവര്‍ ലോകബാങ്കിനും ഐഎംഎഫിനുമെതിരെ മുദ്രാവാക്യം വിളിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാമ്പ ത്തികനയത്തിനെതിരായ അമര്‍ഷ ത്തെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ പലരും ശ്രമിക്കുന്നുണ്ട്. യഥാര്‍ഥ ബദല്‍ മുന്നോട്ടുവയ്ക്കുന്നതിന് എത്രമാത്രം കഴിയുന്നുവെന്ന ചോദ്യമാണ് ചരിത്രത്തിന്റെ ഗതിയെ വ്യക്തമാക്കുന്ന ഉത്തരത്തിലേക്ക് നയിക്കുന്നത്.

*
 പി രാജീവ് ദേശാഭിമാനി

No comments: