Wednesday, October 3, 2012

സിഎജിയെ കോണ്‍ഗ്രസ് കാണുന്ന വിധം

ഭരണഘടനാസ്ഥാപനങ്ങളോടുള്ള കോണ്‍ഗ്രസിന്റെ മതിപ്പ്, അവയുടെ നിലപാട് തങ്ങള്‍ക്ക് രാഷ്ട്രീയമായി അസൗകര്യമുണ്ടാക്കാത്തിടത്തോളം മാത്രമാണ് എന്നത് ജനങ്ങള്‍ അനുഭവങ്ങളിലൂടെ ആവര്‍ത്തിച്ചറിഞ്ഞ കാര്യമാണ്. നീതിന്യായപീഠത്തിന്റെ പരമമായ ഔന്നത്യത്തെക്കുറിച്ചുള്ള ഗിരിപ്രഭാഷണങ്ങള്‍ അലഹബാദ് ഹൈക്കോടതി വിധിയെത്തുടര്‍ന്ന് 1975ല്‍ ജുഡീഷ്യറിക്കെതിരായ അട്ടഹാസങ്ങള്‍ക്ക് വഴിമാറുന്നത് നാം കണ്ടു. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പരമാധികാരത്തെക്കുറിച്ചുള്ള മഹാപ്രഭാഷണങ്ങള്‍ അടിയന്തരാവസ്ഥയില്‍ പാര്‍ലമെന്റിനെത്തന്നെ മരവിപ്പിക്കുന്ന ജനാധിപത്യ ധ്വംസനത്തിനും അമിതാധികാരത്തിനും വഴിമാറുന്നത് നാം കണ്ടു. എന്തും ഏതും തങ്ങളുടെ രാഷ്ട്രീയാധികാരത്തിന്റെ നിലനില്‍പ്പിനും അതിജീവനത്തിനും ഉതകുന്നിടത്തോളംമാത്രം. അതിന് വൈഷമ്യമുണ്ടാക്കുന്ന നിലപാടുണ്ടായാല്‍ പൗരസ്വാതന്ത്ര്യവും വേണ്ട മനുഷ്യാവകാശവും വേണ്ട, ജനാധിപത്യാവകാശവും വേണ്ട, ഭരണഘടനയുംവേണ്ട, ഭരണഘടനാസ്ഥാപനങ്ങളും വേണ്ട. കോണ്‍ഗ്രസിന്റെ ഈ നിലപാട് ആവര്‍ത്തിച്ച് തെളിയുന്നതായി, കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെതിരായി സുപ്രീംകോടതിയെ സമീപിച്ച നടപടി.

സാങ്കേതികമായി നോക്കിയാല്‍ സര്‍ക്കാരല്ല സമീപിച്ചത്. പക്ഷേ, കോണ്‍ഗ്രസിന് ഏറെ പ്രിയങ്കരനായ ഒരാള്‍ കോണ്‍ഗ്രസിനുവേണ്ടി കോടതിയിലെത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍ മുതല്‍ ജുഡീഷ്യറിയെവരെ പന്തുതട്ടിക്കളിച്ച രാഷ്ട്രീയപാരമ്പര്യത്തില്‍നിന്ന് ലഭിച്ച ധൈര്യമാവാം കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിനെതിരെ, അതിലുപരി ആ ഭരണഘടനാസ്ഥാപനത്തിനെതിരെതന്നെ നീങ്ങാന്‍ ഡോ. മന്‍മോഹന്‍സിങ്ങിന്റെ മന്ത്രിസഭയ്ക്കും സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യുപിഎ ഉന്നതാധികാരസമിതിക്കും കരുത്തുനല്‍കിയത്. അപ്രിയവിധിന്യായങ്ങള്‍ പുറപ്പെടുവിച്ച ജഡ്ജിമാര്‍ക്കെതിരെ പ്രൊമോഷന്‍ നിഷേധം, സ്ഥലംമാറ്റം തുടങ്ങിയ നടപടികള്‍ കൈക്കൊണ്ട അടിയന്തരാവസ്ഥാകാലചരിത്രം അവരുടെ രാഷ്ട്രീയമനസ്സില്‍ ഇപ്പോഴുമുണ്ടല്ലോ. മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ തങ്ങള്‍ക്ക് അസ്വീകാര്യമായ നിലപാട് കൈക്കൊള്ളുന്നുവെന്ന് കണ്ടപ്പോള്‍ കൂടുതല്‍ കമീഷണര്‍മാരെ വച്ച് തെരഞ്ഞെടുപ്പ് കമീഷനില്‍ ഭൂരിപക്ഷമുണ്ടാക്കാന്‍ നോക്കുകയും അങ്ങനെ തെരഞ്ഞെടുപ്പ് കമീഷന്‍ എന്ന ഭരണഘടനാസ്ഥാപനത്തെ ദുര്‍ബലപ്പെടുത്തുകയുംചെയ്ത ചരിത്രവും ഇവര്‍ക്ക് പശ്ചാത്തലമായുണ്ടല്ലോ. ഏതായാലും സുപ്രീംകോടതിയെ ഇടപെടുവിച്ച് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ നിര്‍വീര്യമാക്കാനുള്ള യുപിഎയുടെ രാഷ്ട്രീയശ്രമം വിലപ്പോയില്ല എന്നത് ശുഭോദര്‍ക്കമാണ്. 2 ജി സ്പെക്ട്രം ലൈസന്‍സ് വിതരണം ക്രമവിരുദ്ധമായി നടത്തി 1,76,643 കോടി രൂപയും കല്‍ക്കരിപ്പാടങ്ങള്‍ ഇഷ്ടസ്വകാര്യകമ്പനികള്‍ക്ക് വിതരണംചെയ്ത് 1,86,000 കോടി രൂപയും ഖജനാവിന് നഷ്ടപ്പെടുത്തിയ യുപിഎ സര്‍ക്കാരിന്റെ മഹാകുംഭകോണങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് സിഎജിയും അദ്ദേഹം നയിക്കുന്ന ഭരണഘടനാസ്ഥാപനവും യുപിഎ സര്‍ക്കാരിന് കണ്ണിലെ കരടായത്.

ഈ സ്ഥാപനമില്ലായിരുന്നെങ്കില്‍ ഈ കൂറ്റന്‍ അഴിമതി ലോകശ്രദ്ധയില്‍ വരുമായിരുന്നില്ലല്ലോ. അതുകൊണ്ട് ഈ സ്ഥാപനത്തെത്തന്നെ ഇല്ലായ്മചെയ്തുകളയാം എന്ന വഴിക്കായി നീക്കം. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുതന്നെ ഭരണഘടനാസ്ഥാപനമായ സിഎജിയെ ഭര്‍ത്സിക്കുന്ന കാഴ്ച രാജ്യം കണ്ടു. കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിച്ച് ആ സ്ഥാപനത്തിന്റെ മാന്യത ഇടിക്കാന്‍ രംഗത്തുവരുന്നതും ജനം കണ്ടു. മുമ്പ് സിഎജി ചില വിശദീകരണങ്ങള്‍ തേടിയതുമാത്രം മുന്‍നിര്‍ത്തി രാഷ്ട്രീയശത്രുക്കള്‍ക്കെതിരെ ചന്ദ്രഹാസമിളക്കിയവരാണ് ഇപ്പോള്‍ നാലുലക്ഷം കോടിയോളം രൂപയുടെ കുംഭകോണം നടത്തിയത് തെളിയിച്ചപ്പോള്‍ ആ സ്ഥാപനത്തിനുനേര്‍ക്ക് കുതിരകയറ്റം നടത്തുന്നത്. അതിന്റെ ഫലമായിരുന്നു സിഎജിയുടെ കണ്ടെത്തല്‍ അസാധുവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി. അത് തള്ളിയ കോടതി, സിഎജി കണക്കപ്പിള്ളയല്ല, ഭരണഘടനാസ്ഥാപനമാണെന്ന് സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.

സ്വകാര്യഹര്‍ജിയായാണ് വിഷയം കോടതിയിലെത്തിയതെങ്കിലും സര്‍ക്കാരിനുവേണ്ടി സര്‍ക്കാര്‍ പ്രേരണയില്‍വന്ന ആള്‍മാറാട്ട ഹര്‍ജിയാണിതെന്ന് ജനങ്ങള്‍ എന്നതുപോലെ കോടതിയും തിരിച്ചറിഞ്ഞുകാണണം. കോടതിയുടെ തീര്‍പ്പ് മഹാകുംഭകോണങ്ങളുടെ ഉത്തരവാദിത്തത്തില്‍നിന്ന് സൗകര്യപൂര്‍വം ഒഴിഞ്ഞുമാറാനുള്ള യുപിഎ സര്‍ക്കാരിന്റെ ഗൂഢശ്രമങ്ങളുടെ ശിരസ്സിലേറ്റ പ്രഹരമായി. സര്‍ക്കാര്‍ വരുത്തുന്ന ചെലവുകള്‍ ഓഡിറ്റുചെയ്യാന്‍ ആരുമില്ല എന്ന വിപല്‍ക്കരമായ സ്ഥിതിവിശേഷമാവുമായിരുന്നു ഈ ഹര്‍ജി അനുവദിച്ചിരുന്നെങ്കില്‍ ഉണ്ടാവുമായിരുന്നത്. ആ ആപത്ത് ഒഴിവായി. സര്‍ക്കാര്‍ ചെലവിടുന്നത് ശരിയായ രീതിയിലാണോ എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അതിന് ഏറ്റവും യോജ്യമായ സ്ഥാപനം സിഎജി ആണെന്നും അതിന്റെ കണ്ടെത്തല്‍ ഒരു നിലയിലും കോടതി റദ്ദാക്കേണ്ടതില്ലെന്നുമാണ് ജസ്റ്റിസുമാരായ ആര്‍ എം ലോധയും അനില്‍ ആര്‍ ദവെയും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്. സിഎജിക്കെതിരായ സര്‍ക്കാര്‍നീക്കത്തിനെതിരെ പൊതുവെയും സിഎജിക്കെതിരെ ആക്ഷേപവുമായി രംഗത്തുവന്ന പ്രധാനമന്ത്രിക്ക് പ്രത്യേകിച്ചും എതിരായുള്ള വിധിയാണിത്.

കുംഭകോണങ്ങള്‍ പുറത്തുവരുന്നതില്‍ എന്തൊരു അസഹിഷ്ണുതയാണീ സര്‍ക്കാരിന്? കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി മുതല്‍ എത്രയോ വമ്പന്‍ കുംഭകോണങ്ങള്‍ നടന്നു. ഇതൊക്കെ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാന്‍ വൈമുഖ്യം. സംയുക്ത പാര്‍ലമെന്ററി സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ വൈമുഖ്യം. അന്വേഷണത്തിന് നിര്‍ബന്ധിതമായാല്‍തന്നെ അന്വേഷണ സമിതിയുടെ പരിഗണനാവിഷയങ്ങള്‍ സമഗ്രമാക്കാന്‍ വൈമുഖ്യം. ഒടുവില്‍ സിഎജിയുടെ നിലപാടിനുമേല്‍ നടപടിയെടുക്കാന്‍ വൈമുഖ്യം. ഇത് മനസിലാക്കാവുന്നതേയുള്ളൂ. അന്വേഷിച്ചാല്‍, നടപടിയെടുത്താല്‍ വിലങ്ങുവീഴുക തങ്ങളുടെതന്നെ കൈകളിലായിരിക്കുമെന്നവര്‍ക്കറിയാം. അതുകൊണ്ടുതന്നെ വിധിന്യായങ്ങളെപ്പോലും തുടരെ ദുര്‍വ്യാഖ്യാനംചെയ്ത് സ്വയം ന്യായീകരിക്കാന്‍ വ്യഗ്രതപ്പെടുകയാണിവര്‍.

പ്രകൃതിവിഭവങ്ങള്‍ ലേലംചെയ്തുതന്നെ കൊടുത്തുകൊള്ളണമെന്ന് ഭരണഘടന അനുശാസിച്ചിട്ടില്ല എന്ന് കോടതി പറഞ്ഞയുടന്‍, ലേലമൊഴിവാക്കി തന്നിഷ്ടപ്രകാരം 2ജി ലൈസന്‍സും കല്‍ക്കരിപ്പാടങ്ങളും ഇഷ്ടക്കാര്‍ക്ക് വീതിച്ചുകൊടുത്ത നടപടിക്ക് ന്യായീകരണമായി എന്ന വാദവുമായാണ് പി ചിദംബരവും കപില്‍ സിബലുമൊക്കെ രംഗത്തിറങ്ങിയത്. ഖജനാവിലേക്ക് മുതല്‍ക്കൂട്ടുന്നതും പൊതുനന്മയെ കരുതുന്നതുമായ കൂടുതല്‍ നല്ല മാര്‍ഗങ്ങളുണ്ടെങ്കില്‍ ലേലംതന്നെ വേണമെന്നില്ല എന്നാണ് കോടതി നിരീക്ഷിച്ചത്. ആ നിരീക്ഷണത്തെ എത്ര വികലമായാണിവര്‍ വ്യാഖ്യാനിച്ചത്! ഏതായാലും സിഎജിയുടെ കല്‍ക്കരിപ്പാട റിപ്പോര്‍ട്ട് തള്ളണമെന്ന വാദം കോടതി തള്ളിയതോടെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കുള്ള പഴുത് അടഞ്ഞിരിക്കുകയാണ്. സിഎജി എന്ന ഭരണഘടനാസ്ഥാപനത്തിന്റെ പ്രാധാന്യത്തിന് തുരങ്കംവയ്ക്കരുത് എന്ന സുപ്രീംകോടതി നിര്‍ദേശം യുപിഎ സര്‍ക്കാരിന് പാഠമാവേണ്ടതാണ്. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കുക; പാര്‍ലമെന്റ് അതിന്മേല്‍ ഉചിതമായി നീങ്ങട്ടെ. ഈ സ്വാഭാവികരീതിക്കെതിരായ തടസ്സപ്പെടുത്തല്‍ പ്രക്രിയ കോടതി തീര്‍പ്പിന്റെ പശ്ചാത്തലത്തിലെങ്കിലും യുപിഎ സര്‍ക്കാര്‍ അവസാനിപ്പിക്കണം.

*
ദേശാഭിമാനി മുഖപ്രസംഗം 04 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഭരണഘടനാസ്ഥാപനങ്ങളോടുള്ള കോണ്‍ഗ്രസിന്റെ മതിപ്പ്, അവയുടെ നിലപാട് തങ്ങള്‍ക്ക് രാഷ്ട്രീയമായി അസൗകര്യമുണ്ടാക്കാത്തിടത്തോളം മാത്രമാണ് എന്നത് ജനങ്ങള്‍ അനുഭവങ്ങളിലൂടെ ആവര്‍ത്തിച്ചറിഞ്ഞ കാര്യമാണ്. നീതിന്യായപീഠത്തിന്റെ പരമമായ ഔന്നത്യത്തെക്കുറിച്ചുള്ള ഗിരിപ്രഭാഷണങ്ങള്‍ അലഹബാദ് ഹൈക്കോടതി വിധിയെത്തുടര്‍ന്ന് 1975ല്‍ ജുഡീഷ്യറിക്കെതിരായ അട്ടഹാസങ്ങള്‍ക്ക് വഴിമാറുന്നത് നാം കണ്ടു. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പരമാധികാരത്തെക്കുറിച്ചുള്ള മഹാപ്രഭാഷണങ്ങള്‍ അടിയന്തരാവസ്ഥയില്‍ പാര്‍ലമെന്റിനെത്തന്നെ മരവിപ്പിക്കുന്ന ജനാധിപത്യ ധ്വംസനത്തിനും അമിതാധികാരത്തിനും വഴിമാറുന്നത് നാം കണ്ടു. എന്തും ഏതും തങ്ങളുടെ രാഷ്ട്രീയാധികാരത്തിന്റെ നിലനില്‍പ്പിനും അതിജീവനത്തിനും ഉതകുന്നിടത്തോളംമാത്രം. അതിന് വൈഷമ്യമുണ്ടാക്കുന്ന നിലപാടുണ്ടായാല്‍ പൗരസ്വാതന്ത്ര്യവും വേണ്ട മനുഷ്യാവകാശവും വേണ്ട, ജനാധിപത്യാവകാശവും വേണ്ട, ഭരണഘടനയുംവേണ്ട, ഭരണഘടനാസ്ഥാപനങ്ങളും വേണ്ട. കോണ്‍ഗ്രസിന്റെ ഈ നിലപാട് ആവര്‍ത്തിച്ച് തെളിയുന്നതായി, കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെതിരായി സുപ്രീംകോടതിയെ സമീപിച്ച നടപടി.