Saturday, October 20, 2012

ആണവോര്‍ജം നയംമാറ്റകഥ വിചിത്രം

ആണവോര്‍ജം സംബന്ധിച്ച നയം  സിപിഐ എം മാറ്റി എന്ന പ്രചാരണത്തിന് മറുപടി, പാര്‍ടി അംഗീകരിച്ച് പ്രസിദ്ധീകരിച്ച രേഖകള്‍തന്നെ. കോഴിക്കോട്ട്  ചേര്‍ന്ന സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം അമേരിക്കന്‍ ആണവകരാറിനെക്കുറിച്ചും ആണവോര്‍ജം ഉപയോഗപ്പെടുത്തുന്നതു സംബന്ധിച്ചും പാര്‍ടിയുടെ സമീപനം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതാണ്. കരട് രാഷ്ട്രീയപ്രമേയം എല്ലാ കീഴ്ഘടകങ്ങളും മുഴുവന്‍ പാര്‍ടി അംഗങ്ങളും ചര്‍ച്ചചെയ്തശേഷമാണ് പാര്‍ടി കോണ്‍ഗ്രസിന്റെ അംഗീകാരത്തിനു വന്നത്.
പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച നിലപാടില്‍ ഊന്നിനിന്നുതന്നെയാണ് കേന്ദ്രകമ്മിറ്റി യോഗം കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍നിന്ന് തെല്ലും വ്യത്യസ്തമായിരുന്നില്ല. കൂടംകുളം നിലയത്തിനെതിരെ നടക്കുന്ന സമരം കേരളത്തില്‍ സിപിഐ എം വിരുദ്ധപ്രചാരണത്തിന് ആയുധമാക്കിയ സാഹചര്യത്തിലാണ് കേന്ദ്രകമ്മിറ്റി ഈ വിഷയം ചര്‍ച്ചചെയ്ത് പ്രമേയം അംഗീകരിച്ചത്.

കോഴിക്കോട്ട് കഴിഞ്ഞ ഏപ്രില്‍ നാലുമുതല്‍ ഒമ്പതുവരെ ചേര്‍ന്ന 20-ാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍നിന്ന് വ്യത്യസ്തമായ ഒരു സമീപനവും പുതുതായി പാര്‍ടി സ്വീകരിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഫുക്കുഷിമ ആണവദുരന്തം 2011 മാര്‍ച്ചിലാണ് ഉണ്ടായത്. മാര്‍ച്ച് 11ന്റെ സുനാമിയെത്തുടര്‍ന്നാണ് ആണവനിലയം തകര്‍ന്നത്. ഇതിനുശേഷമാണ് പാര്‍ടി കോണ്‍ഗ്രസ് ചേരുന്നതും ആണവകാര്യത്തില്‍ നിലപാട് വ്യക്തമാക്കുന്നതും. 

രാഷ്ട്രീയപ്രമേയത്തിലെ പ്രസക്ത ഭാഗങ്ങളും കേന്ദ്രകമ്മിറ്റി പ്രമേയത്തിന്റെ പൂര്‍ണരൂപവും ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.

ആണവക്കരാറിനെത്തുടര്‍ന്നുള്ള സംഭവങ്ങള്‍
(രാഷ്ട്രീയ പ്രമേയത്തില്‍നിന്ന്)

2.75 ഇന്ത്യാ- അമേരിക്കാ ആണവക്കരാറിനെ തുടര്‍ന്നുള്ള സംഭവങ്ങള്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ അവകാശവാദങ്ങളെ തുറന്നുകാണിച്ചിരിക്കുകയാണ്. കരാറിന്റെ അധാര്‍മിക സ്വഭാവത്തെക്കുറിച്ചും ഇന്ത്യയുടെ വിദേശനയത്തിലേക്കുള്ള അതിന്റെ കടന്നുകയറ്റത്തെക്കുറിച്ചും സിപിഐ (എം) പറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. അതിസൂക്ഷ്മമായ ആണവ സാങ്കേതിക വിദ്യ ലഭ്യമാകാന്‍ ഇന്ത്യയ്ക്ക് സഹായകമാകുന്ന വിധത്തില്‍ പൂര്‍ണമായ സിവിലിയന്‍ ആണവസഹകരണം ഉറപ്പാക്കുന്നതാണ് ആണവക്കരാര്‍ എന്ന പൊള്ളയായ അവകാശവാദം പൊളിഞ്ഞിരിക്കുന്നു. 2011 ജൂണില്‍, ന്യൂക്ളിയര്‍ സപ്ളയേഴ്സ് ഗ്രൂപ്പ് അമേരിക്കയുടെ പ്രേരണ പ്രകാരം ഇന്ത്യയെപ്പോലെയുള്ള ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ക്ക് പുനഃസംസ്കരണത്തിന്റെയും സമ്പുഷ്ടീകരണത്തിന്റെയും സാങ്കേതിക വിദ്യ കൈമാറുന്നത് തടയുന്ന പുതിയ മാര്‍ഗരേഖ പ്രസിദ്ധീകരിക്കുകയുണ്ടായി. തന്മൂലം ഇന്ത്യക്ക് ഇപ്പോള്‍ വിലയേറിയ ആണവറിയാക്ടറുകളും ആണവ ഇന്ധനവും വിദേശത്തുനിന്നു വാങ്ങുകയല്ലാതെ മറ്റു പോംവഴികള്‍ ഒന്നും തന്നെയില്ല; ഏറ്റവും പുതിയ സാങ്കേതികവിദ്യ നമുക്ക് ലഭ്യമാകില്ല. ആണവക്കരാറിന് പകരമെന്ന നിലയില്‍ അമേരിക്കയില്‍നിന്ന് 10,000 മെഗാവാട്ടിന്റെ ആണവറിയാക്ടറുകള്‍ വാങ്ങാന്‍ ഇന്ത്യ ബാധ്യസ്ഥമായിരിക്കുന്നു. ഇതിനോടൊപ്പം, വിദേശത്തുനിന്ന് ആണവറിയാക്ടറുകള്‍ നല്‍കുന്നവര്‍ ഒരു ബാധ്യതയും ഏറ്റെടുക്കേണ്ടതില്ല എന്നും നിയമനിര്‍മാണം നടത്താമെന്നും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. ഈ കാഴ്ചപ്പാടോടുകൂടി, വിദേശ റിയാക്ടര്‍ സപ്ളൈയര്‍മാരെ ബാധ്യതകളില്‍നിന്ന് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടുകൂടി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സിവില്‍ ന്യൂക്ളിയര്‍ ലയബിലിറ്റി ബില്ല് കൊണ്ടുവന്നു. പക്ഷേ, പാര്‍ലമെന്റ് ഇതംഗീകരിച്ചില്ല. വിദേശ സപ്ളൈയര്‍മാര്‍ക്ക് ബാധ്യത ചുമത്തുന്നതിനുള്ള ഒരു സംരക്ഷണ വകുപ്പുകൂടി ഉള്‍പ്പെടുത്തപ്പെട്ടു. ഇപ്പോള്‍ ഈ നിയമപ്രകാരമുള്ള ചട്ടങ്ങള്‍ രൂപീകരിച്ചതിലൂടെ നിയമത്തിലെ വിദേശ സപ്ളൈയര്‍മാരുടെ ബാധ്യതയില്‍ വെള്ളം ചേര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്.

2.76 ആണവ അപകടമുണ്ടാവുകയാണെങ്കില്‍ അതിന്റെ ബാധ്യതയില്‍നിന്ന് അമേരിക്കന്‍ കമ്പനികളെ ഒഴിവാക്കിക്കൊണ്ട് അമേരിക്കയെ പ്രീതിപ്പെടുത്താനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന വസ്തുത ഇന്ത്യന്‍ പൌരന്മാരുടെ ജീവനും സുരക്ഷയ്ക്കുമുള്ള അവകാശത്തെ പാടെ വഞ്ചിക്കുന്നതാണ്. ചരിത്രത്തിലെ വലിയ തോതിലുള്ള ആണവദുരന്തങ്ങളിലൊന്നായ ജപ്പാനിലെ ഫുക്കുഷിമ അപകടത്തിനുശേഷംപോലും, യുപിഎ സര്‍ക്കാര്‍ അമേരിക്കയെയും ഫ്രാന്‍സിനെപ്പോലെയുമുള്ള മറ്റു ആണവദാതാക്കളെയും തൃപ്തിപ്പെടുത്താന്‍ പാടുപെടുകയാണ്. നമ്മുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് 2020-ഓടുകൂടി 40,000 മെഗാവാട്ടിന്റെ ഇറക്കുമതി ചെയ്യപ്പെടുന്ന ആണവ പ്ളാന്റുകള്‍ ആവശ്യമാണെന്ന സംശയാസ്പദമായ നിര്‍ദ്ദേശമാണ് യുപിഎ സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. ഇതിനായി, ഫ്രഞ്ച് കമ്പനിയായ അരേവയില്‍നിന്ന് ഏറ്റവും പുതിയ ആണവ റിയാക്ടറുകള്‍ വാങ്ങുന്നതിന് കരാര്‍ ഉണ്ടാക്കിയിരിക്കുകയാണ്. ഏറ്റവും അധികം വിലയുള്ള ഈ ആണവ റിയാക്ടറുകളുടെ സാങ്കേതികവിദ്യ പരീക്ഷിച്ച് ഉറപ്പുവരുത്തിയിട്ടുള്ളതല്ല; അത് മറ്റെവിടെയും ഇതേവരെ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിച്ചിട്ടുള്ളതുമല്ല. മഹാരാഷ്ട്രയിലെ ജെയ്താപ്പൂരില്‍ ഈ റിയാക്ടറുകളാണ് സ്ഥാപിക്കാന്‍ പോകുന്നത്. ഈ ആണവ പദ്ധതിക്കെതിരെ അവിടത്തെ പ്രദേശവാസികള്‍ ശക്തമായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

2.77 കൂടംകുളത്ത് സ്ഥാപിച്ചതും ആണവ കരാറിന് ഏറെ മുമ്പ് റഷ്യയില്‍നിന്ന് വാങ്ങിയതുമായ രണ്ട് റിയാക്ടറുകള്‍ വേറൊരു കൂട്ടത്തില്‍ പെടുന്നു. ഈ റിയാക്ടറുകളുടെ സുരക്ഷയെയും പരിസരത്ത് ഉണ്ടാക്കാവുന്ന ആഘാതത്തെയുംകുറിച്ച് തദ്ദേശവാസികള്‍ക്ക് പല ആശങ്കകളുമുണ്ട്. പ്രത്യേകിച്ച്, ഫുക്കുഷിമ അപകടത്തിനുശേഷം. സ്വതന്ത്രമായ ഒരു സുരക്ഷാ അവലോകനം നടത്തേണ്ടതും ആണവ റിയാക്ടര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുമുമ്പ് ജനങ്ങളുടെ ആശങ്കകള്‍ അകറ്റേണ്ടതും ആവശ്യമാണ്.

2.78 ജെയ്താപ്പൂരിലേക്കും മറ്റു പ്രദേശങ്ങളിലേക്കും ആണവ ഊര്‍ജപ്ളാന്റുകള്‍ ഇറക്കുമതി ചെയ്യുന്നത് ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നാണ് സിപിഐ (എം) ആവശ്യപ്പെടുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ആണവ ഊര്‍ജ പ്ളാന്റുകളെയും ഒരു സ്വതന്ത്ര സംവിധാനം നടത്തുന്ന സുരക്ഷാ അവലോകനത്തിന് വിധേയമാക്കണം. സ്വതന്ത്രവും സ്വയംഭരണാവകാശമുള്ളതുമായ ഒരു ആണവ സുരക്ഷാ റെഗുലേറ്ററി അതോറിറ്റി ഉണ്ടാകണം. ഇത്തരം ഒരു അതോറിറ്റി രൂപീകരിക്കാനുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട നിയമം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തിന് രൂപം നല്‍കാന്‍ മാത്രമേ പര്യാപ്തമാകൂ.

കൂടംകുളം വിഷയത്തില്‍ വി എസ് അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടിനെക്കുറിച്ചുള്ള പ്രമേയം

സിവിലിയന്‍ ആവശ്യത്തിനായി ആണവോര്‍ജം ഉപയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്രകമ്മിറ്റി അതിന്റെ സമീപനം ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ്. ഇന്ത്യ- അമേരിക്ക ആണവകരാറിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന റിയാക്ടറുകളുള്ള ആണവപാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനെയാണ് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം എതിര്‍ത്തത്. ഇത്തരം പാര്‍ക്കുകള്‍ സാങ്കേതികമായും സാമ്പത്തികമായും സുരക്ഷാപരമായും പ്രായോഗികമല്ല. കൂടംകുളം നിലയത്തിലേക്ക് റിയാക്ടറുകള്‍ ഇറക്കുമതിക്കുള്ള കരാര്‍ രണ്ട് ദശാബ്ദം മുമ്പാണ് ഒപ്പിട്ടത്. അമേരിക്കയും മറ്റ് പാശ്ചാത്യശക്തികളും ഇന്ത്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ ഘട്ടത്തിലായിരുന്നു അത്. വലിയ വില നല്‍കി റഷ്യയില്‍നിന്ന് രണ്ട് റിയാക്ടറുകള്‍ സ്ഥാപിക്കുകയും അവ കമീഷന്‍ ചെയ്യാനിരിക്കുകയുമാണ്.

എന്നിരുന്നാലും ജപ്പാനിലെ ഫുക്കുഷിമ ദുരന്തത്തിനുശേഷം കൂടംകുളത്തെ ജനങ്ങള്‍ക്ക് സുരക്ഷയെക്കുറിച്ചും ജീവനോപാധിയെ സംബന്ധിച്ചും ഉത്കണ്ഠകള്‍ പരിഹരിക്കണമെന്നാണ് പാര്‍ടി പ്രമേയം അഭിപ്രായപ്പെട്ടത്. സ്വതന്ത്രമായ ഒരു സുരക്ഷാപരിശോധന വേണമെന്നും റിയാക്ടറുകള്‍ കമീഷന്‍ ചെയ്യുന്നതിനുമുമ്പ് ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പാര്‍ടി അഭിപ്രായപ്പെട്ടു. എന്നാല്‍, സ്വതന്ത്രമായ സുരക്ഷാപരിശോധന ഇപ്പോഴും നടന്നിട്ടില്ല. അതിനിടയില്‍ പ്രക്ഷോഭം നടത്തുന്ന ജനങ്ങള്‍ക്കെതിരെ പൊലീസ് അടിച്ചമര്‍ത്തലുമുണ്ടായി. നിരവധിപേര്‍ക്കെതിരെ കേസെടുത്തു. പൊലീസ് അടിച്ചമര്‍ത്തലിനെ പാര്‍ടി അപലപിക്കുന്നു. പ്രക്ഷോഭകര്‍ക്കെതിരെ രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നു.

സഖാവ് വി എസ് അച്യുതാനന്ദന്‍ ഇതിന് വിരുദ്ധമായ സമീപനമാണ് കൈക്കൊണ്ടത്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിശദീകരിച്ച പാര്‍ടി നയത്തെ വിമര്‍ശിക്കാന്‍ വി എസ് തയ്യാറായി. കേന്ദ്രകമ്മിറ്റി അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ തള്ളിക്കളയുന്നു. പാര്‍ടി കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് അംഗീകരിക്കാന്‍ വിസമ്മതിച്ച വി എസിനെ ശാസിക്കുന്നു. പാര്‍ടി അംഗീകരിച്ച നിലപാടനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കേന്ദ്രകമ്മിറ്റി വി എസിന് നിര്‍ദേശം നല്‍കുന്നു.

*
ദേശാഭിമാനി 20 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആണവോര്‍ജം സംബന്ധിച്ച നയം സിപിഐ എം മാറ്റി എന്ന പ്രചാരണത്തിന് മറുപടി, പാര്‍ടി അംഗീകരിച്ച് പ്രസിദ്ധീകരിച്ച രേഖകള്‍തന്നെ. കോഴിക്കോട്ട് ചേര്‍ന്ന സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം അമേരിക്കന്‍ ആണവകരാറിനെക്കുറിച്ചും ആണവോര്‍ജം ഉപയോഗപ്പെടുത്തുന്നതു സംബന്ധിച്ചും പാര്‍ടിയുടെ സമീപനം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതാണ്. കരട് രാഷ്ട്രീയപ്രമേയം എല്ലാ കീഴ്ഘടകങ്ങളും മുഴുവന്‍ പാര്‍ടി അംഗങ്ങളും ചര്‍ച്ചചെയ്തശേഷമാണ് പാര്‍ടി കോണ്‍ഗ്രസിന്റെ അംഗീകാരത്തിനു വന്നത്.
പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച നിലപാടില്‍ ഊന്നിനിന്നുതന്നെയാണ് കേന്ദ്രകമ്മിറ്റി യോഗം കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍നിന്ന് തെല്ലും വ്യത്യസ്തമായിരുന്നില്ല. കൂടംകുളം നിലയത്തിനെതിരെ നടക്കുന്ന സമരം കേരളത്തില്‍ സിപിഐ എം വിരുദ്ധപ്രചാരണത്തിന് ആയുധമാക്കിയ സാഹചര്യത്തിലാണ് കേന്ദ്രകമ്മിറ്റി ഈ വിഷയം ചര്‍ച്ചചെയ്ത് പ്രമേയം അംഗീകരിച്ചത്.