Saturday, October 20, 2012

കെ ദാമോദരനും പുരോഗമനസാഹിത്യവും

കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ മുഖ്യസൈദ്ധാന്തികനും സംഘാടകനും ആയിരുന്ന കെ ദാമോദരന്‍, ""പാട്ടബാക്കി""യുടെ രചയിതാവെന്ന നിലയ്ക്ക്, നമ്മുടെ സാഹിത്യചരിത്രത്തിന്റെ ഗതിയെ സ്വാധീനിച്ച എഴുത്തുകാരന്‍ കൂടി ആയിരുന്നു. അദ്ദേഹം അവതരിപ്പിച്ച സിദ്ധാന്തങ്ങളും സങ്കല്‍പ്പങ്ങളും മുന്നോട്ട്വച്ച വാദഗതികളും താരതമ്യേന പക്വവും വ്യക്തവും യുക്തിഭദ്രവുമായിരുന്നു. മാര്‍ക്സിസ്റ്റ് കലാചിന്തകളില്‍ വൈവിധ്യം മാത്രമല്ല, വൈരുധ്യംപോലും സംദൃശ്യമാണ്. എന്നാല്‍ വാക്കും ലോകവും  തമ്മിലും കലയും കാലവും തമ്മിലും ഉള്ള ബന്ധത്തിന്റെ കാര്യത്തില്‍ അവര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല. ഏതു സാഹിത്യവും സാമൂഹ്യ ജീവിതത്തെയാണ് പ്രതിഫലിപ്പിക്കുന്നത് എന്ന ആശയം തന്നെയാണ് ദാമോദരനും മുറുകെപ്പിടിക്കുന്നത്.

ഫ്രാന്‍സിലെ സമൂഹജീവിതത്തെക്കുറിച്ച് ധനശാസ്ത്രജ്ഞന്മാര്‍ക്കോ ചരിത്രകാരന്മാര്‍ക്കോ സ്ഥിതിവിവരക്കണക്കുകള്‍ക്കോ നല്‍കാന്‍ കഴിയാത്ത വിവരങ്ങള്‍, ബല്‍സാക്കിന്റെ നോവലുകളിലുണ്ടെന്ന എംഗല്‍സിന്റെ നിരീക്ഷണം അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. സാഹിത്യം, സാമൂഹ്യബോധത്തിന്റെ ഒരു രൂപമാണ് എന്നും ബാഹ്യയാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കാനുള്ള ഉപകരണമാണ് എന്നും തുടര്‍ന്നദ്ദേഹം വിശദമാക്കുന്നു. ഇവിടെ പ്രതിഫലനം, ഉപകരണം തുടങ്ങി ഇന്ന് നമുക്ക് പഥ്യമാകാനിടയില്ലാത്ത ചില പരികല്‍പ്പനകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അതീവ സങ്കുചിതമായല്ല, അതാതിന്റെ അതിരുകള്‍ ദാമോദരന്‍ ആവോളം വിപുലീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്. "പ്രതിഫല"മെന്നാല്‍ സാമൂഹ്യ യാഥാര്‍ഥ്യത്തിന്റെ വെറും കണ്ണാടിച്ചിത്രമല്ല, പ്രതിരൂപാത്മകമായ പ്രകാശനമാണെന്ന് ദാമോദരന്‍ എഴുതുന്നു. ചന്തുമേനോന്‍ "മരുമക്കത്തായ"ത്തിന്റെ തകര്‍ച്ചയെ ചിത്രീകരിക്കുന്നത് "ഇന്ദുലേഖ, മാധവന്‍, സൂരി" തുടങ്ങിയ പ്രതിരൂപങ്ങളിലൂടെയാണ്. കണ്‍മുന്നില്‍ കാണുന്നതു മുഴുവന്‍ അതേപടി ചിത്രീകരിക്കുന്ന ഫോട്ടോഗ്രാഫറോ പത്രറിപ്പോര്‍ട്ടറോ അല്ല സാഹിത്യകാരന്‍. സാമൂഹ്യ ജീവിതത്തിന്റെ സാമാന്യ സ്വഭാവങ്ങളെ, കേന്ദ്രസത്യങ്ങളെയാണ് അവതരിപ്പിക്കുന്നത്. അപ്രധാനമായ വിശദാംശങ്ങള്‍ പലതും വിട്ടുകളയുകയും സവിശേഷ സ്വഭാവ ചിത്രീകരണത്തിന് ആവശ്യമായ ചിലത് കൂട്ടിച്ചേര്‍ക്കുകയും വേണ്ടിവരും. വര്‍ഗം, വര്‍ഗതാല്‍പ്പര്യം, വര്‍ഗപക്ഷപാതം തുടങ്ങിയ ചില പുതിയ "ഗണ"ങ്ങള്‍ സാഹിത്യചര്‍ച്ചയിലേക്ക് ദാമോദരന്‍ കൊണ്ടുവരുന്നു. എഴുത്തുകാരന്റെ വര്‍ഗപക്ഷപാതങ്ങള്‍ കൃതിയുടെ ഭാവിരൂപങ്ങളെ സ്വാധീനിക്കുമെന്നും അതുകൊണ്ട് സാഹിത്യം നിഷ്പക്ഷമല്ലെന്നും അദ്ദേഹം പറയുന്നു.

ബാലാമണിയമ്മയുടെ ""അമ്മ"" എന്ന കവിതയില്‍ മാതൃഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ മുഴങ്ങുന്നുണ്ട്. ആ അമ്മ പട്ടിണിയും പാടുമില്ലാത്ത ഒരിടത്തരക്കാരിയാണ്. പാവപ്പെട്ട തൊഴിലാളി സ്ത്രീയാണ് ""അമ്മ"" എഴുതിയതെങ്കില്‍ ആ കവിതയില്‍നിന്ന് നാം കേള്‍ക്കുന്നത് മറ്റൊരുതരം ഹൃദയത്തുടിപ്പുകളായിരിക്കും. ഇമ്മട്ടില്‍, കാവ്യകര്‍തൃത്വത്തിന്റെ വര്‍ഗപരമായ വിവക്ഷകളെപ്പറ്റി മലയാളത്തില്‍ ആദ്യം പറയുന്നത് ദാമോദരനാണ്. എന്നാല്‍ എഴുത്തുകാരന്റെ വര്‍ഗതാല്‍പ്പര്യങ്ങള്‍ അതേപടി സങ്കുചിതമായും പരിമിതമായും പ്രതിഫലിപ്പിക്കുകയല്ല സാഹിത്യകൃതികള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മാര്‍ക്സ് ബല്‍സാക്ക് വായിച്ചതുപോലെ സാഹിത്യകൃതികളെ വിശകലനം ചെയ്യണം. രാജഭക്തനായിരുന്നു ബല്‍സാക്ക്. എന്നാല്‍ അദ്ദേഹത്തിന്റെ കൃതികളില്‍ കൃഷിക്കാരും നാടുവാഴികളും തമ്മിലുള്ള വര്‍ഗസംഘര്‍ഷവും പ്രഭുകുലത്തിന്റെ തകര്‍ച്ചയും ചിത്രീകരിച്ചിരിക്കുന്നു. എഴുത്തുകാരന്റെ ആത്മനിഷ്ഠമായ ഉദ്ദേശ്യവും കൃതിയുടെ വസ്തുനിഷ്ഠമായ അര്‍ഥവും തമ്മില്‍ ഉണ്ടാവുന്ന വൈരുധ്യങ്ങളെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ പില്‍ക്കാലത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ മാര്‍ക്സിന്റെ ബല്‍സാക്ക് നിരൂപണത്തില്‍ മിന്നിത്തെളിയുന്ന കലാദര്‍ശനത്തിന്റെ പ്രകാശം സ്വാംശീകരിച്ച ആദ്യത്തെ മലയാള മാര്‍ക്സിസ്റ്റ് വിമര്‍ശകന്‍ കെ ദാമോദരനായിരുന്നു.

ആശാനും വള്ളത്തോളും വ്യക്തിപരമായി പറഞ്ഞാല്‍ രാജഭക്തന്മാരും ""അന്നദാതാക്കളായ പൊന്നുതമ്പുരാന്മാര്‍ക്ക്"" മംഗള ശ്ലോകമെഴുതിയവരുമാണ്. ഒപ്പം തങ്ങളുടെ പ്രകൃഷ്ട രചനകളില്‍ നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ കേരളത്തില്‍ നാമ്പെടുക്കാന്‍ തുടങ്ങിയ ശക്തികളെ കണ്ടെത്തുകയും കൊണ്ടാടുകയും ചെയ്യുന്നുണ്ട്. അതുതന്നെയാണ് അവരുടെ കൃതികളുടെ മഹത്വമെന്ന് ദാമോദരന്‍ പറയുന്നു. അപ്പോള്‍ ബാഹ്യയാഥാര്‍ഥ്യത്തിന്റെ കേവല ചിത്രീകരണം മാത്രം മതിയാവുകയില്ല. സമൂഹത്തിലെ വളരുന്ന ശക്തികളെ വിവേചിച്ചറിയാന്‍ എഴുത്തുകാരന് കഴിയണം. ഈ ആശയം സുവ്യക്തമാക്കാന്‍ വി ടിയുടെ നാടകവും ബഷീറിന്റെ നോവലും ദാമോദരന്‍ ഉദാഹരിക്കുന്നു. ""അടുക്കളയില്‍ നിന്നരങ്ങത്തേക്ക്"" എന്ന പ്രമേയം "അന്തര്‍ജ്ജ"യുവതി അരങ്ങത്തുവച്ച് "ഘോഷ"ബഹിഷ്കരിക്കുന്ന, മൂടുപടം ഉപേക്ഷിക്കുന്ന രംഗക്രിയയിലൂടെയാണ് വി ടി അവതരിപ്പിക്കുന്നത്. അന്നത്തെ കേരളത്തില്‍ എവിടേയും "അന്തര്‍ജ"ങ്ങള്‍ (നമ്പൂതിരി സ്ത്രീകള്‍) മറയില്ലാതെ വെളിയില്‍ വരാന്‍ തുടങ്ങിയിരുന്നില്ല. അപ്പോള്‍ കാലത്തിന്റെ ഗോപുരവാതിലില്‍ വൈകാതെ വന്നെത്തുമെന്നുറപ്പുള്ള ഒരു നവലോകത്തിന്റെ സ്വപ്നചിത്രമാണ് ആ നാടകാന്ത്യത്തില്‍ വി ടി വരഞ്ഞുവച്ചത്. ""ന്റുപ്പൂപ്പായ്ക്കൊരാനേണ്ടാര്‍ന്നൂ""വിലെ കുഞ്ഞിപ്പാത്തുമ്മ അന്ന് ഏത് മുസ്ലിം കുടുംബത്തിലും കാണാവുന്ന സാധാരണ പെണ്‍കുട്ടിയാണ്. എന്നാല്‍ കുഞ്ഞിപ്പാത്തുമ്മയോടൊപ്പം ബഷീറിന്റെ നോവലില്‍ ഒരായിഷ കൂടിയുണ്ട്. ധീരയും വിദ്യാസമ്പന്നയുമായ പുതുകാലത്തിന്റെ ദൂതിയായ ആയിഷയെപ്പോലൊരു പെണ്‍കുട്ടിയെ അന്ന് മലയാള നാട്ടില്‍ കണികാണാന്‍ കഴിയുമായിരുന്നില്ല. ഇങ്ങനെ സമൂഹത്തില്‍ വളരുന്ന ശക്തികളെ തിരിച്ചറിഞ്ഞ് ഉചിതമായ പ്രതിരൂപങ്ങളിലൂടെ പ്രകാശിപ്പിക്കുന്നിടത്താണ് കേവലമായ സാഹിത്യം പുരോഗമന സാഹിത്യമായിത്തീരുന്നതെന്ന് തന്നെയാണ് കെ ദാമോദരന്‍ പറഞ്ഞുവച്ചത്.
ഇവിടെയാണ് കര്‍ഷകരുടേയും വിശിഷ്യ തൊഴിലാളികളുടെയും ജീവിത കഥാഖ്യാനത്തിന്റെ പ്രാധാന്യം പ്രസ്പഷ്ടമാവുന്നത്. തൊഴിലാളിയെ സല്‍ഗുണ സമ്പന്നനായി, മനുഷ്യസഹജമായ ഒരു ദൗര്‍ബല്യവുമില്ലാത്തവനായി അവതരിപ്പിക്കണമെന്നല്ല താന്‍ അര്‍ഥമാക്കുന്നതെന്ന് അദ്ദേഹം എടുത്തുപറയുന്നു. അതുകൊണ്ട് ഒരു കൃതി പുരോഗമന സാഹിത്യമാവില്ല. ഗോര്‍ക്കിയും ഷൊളോഖോവും തൊഴിലാളികളെ ചിത്രീകരിച്ചത് അങ്ങനെയൊന്നുമല്ലല്ലോ. എന്നാല്‍ തൊഴിലാളിവര്‍ഗം വളരുന്ന വര്‍ഗമാണ്. മുതലാളിത്ത ചൂഷണത്തിനെതിരായ പോരാട്ടത്തിന്റെ നായകപദവിയിലാണ് ആ വര്‍ഗം നമ്മുടെ സവിശേഷ ചരിത്രഘട്ടത്തില്‍, വന്നുനില്‍ക്കുന്നത്. സാമൂഹ്യസമത്വവാദം മലയാള സാഹിത്യത്തെ കാലേതന്നെ സ്വാധീനിച്ചുകഴിഞ്ഞിരുന്നു. അതിനോട് വര്‍ഗപരമായ ഒരു പരിപ്രേക്ഷ്യം വിശേഷവിധിയായി കൂട്ടിച്ചേര്‍ക്കാനാണ് ഇ എം എസ്സും കെ ദാമോദരനും മറ്റും സാഹിത്യവിചാരം ചെയ്തത്. കുട്ടികൃഷ്ണമാരാരെയും സഞ്ജയനെയും ജോസഫ് മുണ്ടശ്ശേരിയെയും പോലുള്ള സാഹിത്യ വിമര്‍ശനരംഗത്തെ കുലപതികളോടാണ് അന്ന് "മീശ" മുളയ്ക്കാത്ത പയ്യന്മാരായ ഇ എം സ്സും കെ ദാമോദരനും എല്ലാം ഏറ്റുമുട്ടിയത്. മാരാര്‍ പ്രഭൃതികള്‍ വായനയും എഴുത്തും വിമര്‍ശനവും ജീവിതവ്രതമാക്കിയവരാണ്. മറിച്ച് ദാമോദരനെപ്പോലുള്ളവര്‍ മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകര്‍. അവരുടെ താവളങ്ങള്‍ ഒന്നുകില്‍ ജയിലോ അല്ലെങ്കില്‍ ഒളിയിടങ്ങളോ ആയിരുന്നു. എന്നിട്ടും ഈ യുവ കമ്യൂണിസ്റ്റുകളുടെ വാദങ്ങളെ, ആദ്യം അവഗണിക്കാനും പരിഹസിച്ച് തള്ളാനും മുതിര്‍ന്ന നമ്മുടെ "നിരൂപകകേസരി"കള്‍ക്ക് ഒടുവില്‍ അവരെ എതിര്‍ത്തുതോല്‍പ്പിക്കാന്‍ കച്ചകെട്ടിയിറങ്ങുക തന്നെ വേണ്ടിവന്നു. ഇ എം എസ്സിനും കെ ദാമോദരനും എം എസ് ദേവദാസിനുമെല്ലാം അന്ന് സാഹിത്യ സംവാദങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പിശകുകള്‍ ധാരാളം പറ്റിയിട്ടുണ്ടാവാം. എങ്കിലും അവര്‍ ഉയര്‍ത്തിപ്പിടിച്ച കലാദര്‍ശനത്തിന്റെ കരുത്തുകൊണ്ട്, മലയാള വിമര്‍ശനരംഗത്തെ മഹാരഥന്മാരെ പ്രത്യക്ഷമായും പരോക്ഷമായും തങ്ങളുടെ നിലപാടുകള്‍ പലതും തിരുത്തിക്കുന്നതില്‍ ദാമോദരനെപ്പോലുള്ളവര്‍ക്ക് കഴിഞ്ഞു എന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല. കേരളം ചുവക്കാന്‍ തുടങ്ങിയ ദശകങ്ങളില്‍ കെ ദാമോദരനും ഇ എം എസ്സും സഖാക്കളും നയിച്ച സമരോത്സുകമായ സാഹിത്യ-സാംസ്കാരിക ജീവിതം സഫലവും ധന്യവുമായിരുന്നുവെന്ന് പുരോഗമന സാഹിത്യത്തിലെ പുതുതലമുറക്ക് ഒട്ടും പതറാതെ തന്നെ പറയാനാവും.

""ലോകസമാധാനംപോലുള്ള ക്ഷണികസദാചാരങ്ങളെ അല്ല, അഹിംസാ സിദ്ധാന്തംപോലുള്ള ശാശ്വത മൂല്യങ്ങളെ ലക്ഷ്യംവച്ചാലേ കലാപരമായ മേന്മയുണ്ടാവൂ"" എന്ന മാരാരുടെ വാദത്തെ ഇഴകീറി ദാമോദരന്‍ പരിശോധിക്കുന്നുണ്ട്. സമാധാനം വേണം, രക്തച്ചൊരിച്ചില്‍ വേണ്ട, യുദ്ധം വേണ്ട എന്നെല്ലാം പറയുന്നത് ക്ഷണിക സദാചാരം! ജന്മിത്തത്തെ എതിര്‍ക്കുന്നത് ഹിംസ. ഭൂദാന പ്രസ്ഥാനം അഹിംസ. അതിനെ പാടിപ്പുകഴ്ത്തുന്ന കൃതിയ്ക്ക് ശാശ്വത മൂല്യമുണ്ടെന്ന് പറയുന്ന മാരാരെ, ദാമോദരന്‍ നിശിതമായ യുക്തിവിചാരംകൊണ്ട് നിലംപരിശാക്കുന്നുണ്ട്. അഹിംസാവാദിയായ ടോള്‍സ്റ്റോയിയെ ദാമോദരന്‍ കൂട്ടുപിടിക്കുന്നു. ഭരണകൂടവും പൗരോഹിത്യവും പ്രഭുത്വവും ടോള്‍സ്റ്റോയിക്ക് ഹിംസയുടെ രൂപങ്ങളാണ്. എന്നാല്‍ മാരാര്‍ക്ക് പൊലീസിനും ജന്മികള്‍ക്കും മതമേധാവിത്വത്തിനും എതിരെ പൊരുതുന്നതാണ് ഹിംസ! അപ്പോള്‍ മാരാര്‍ വിചാരിക്കുംപോലെ ""മാനുഷിക മൂല്യങ്ങളെ അളക്കാന്‍ ശാശ്വതവും സാര്‍വജനീനവും കാലദേശാതിവര്‍ത്തിയുമായ മാനദണ്ഡങ്ങള്‍ ഇല്ലെ""ന്ന് ദാമോദരന്‍ വ്യക്തമാക്കുന്നു. ""ഞാന്‍ ബോധപൂര്‍വവും ഉദ്ദേശ്യപൂര്‍വവുമായ സാഹിത്യപരിശ്രമം തുടങ്ങിയത് 1937 കാലത്ത് കേരളത്തില്‍ ഒരു "ജീവല്‍സാഹിത്യ" പ്രസ്ഥാനം പിറന്ന് പടയ്ക്ക് പുറപ്പെട്ടതു മുതല്‍ക്കാണ്. അതിനെ കണ്ടേടത്തുവച്ചെല്ലാം എതിര്‍ക്കുന്നത് ഒരു സാഹിത്യ പ്രണയിയുടെ ചുമതലയാണെന്ന് ഞാന്‍ വിചാരിച്ചു"" എന്ന് ഒരിക്കല്‍ പുരോഗമന സാഹിത്യത്തിന്റെ ജന്മശത്രുവായി സ്വയം പ്രഖ്യാപിച്ച മാരാര്‍ക്ക് പിന്നീട് ""ഇന്ന് ഏതു നിരൂപകനും ഒരു പുസ്തകമെടുത്താല്‍ അതില്‍ മറ്റെന്തു നോക്കിയില്ലെങ്കിലും അതിന് ജീവിതവുമായുള്ള ബന്ധത്തെപ്പറ്റി ചിന്തിക്കാതെ പോകുന്നില്ല"" എന്നും, ""ആശാന്‍ പ്രഭൃതികളുടെ കാലം നിരൂപകന്മാര്‍ക്ക് സാഹിത്യവും ജീവിതവുമായുള്ള ബന്ധത്തിലേക്ക് ഒരു വിദൂര വീക്ഷണം നല്‍കി എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. ആ ദൂരക്കാഴ്ച വേണ്ടുവോളം, ഒരുപക്ഷേ വേണ്ടതിലധികം തന്നെ, അടുപ്പിച്ചു തന്നതാണ് ഈ പുതുപ്രസ്ഥാനക്കാര്‍ ചെയ്ത വലിയ ഉപകാരം. അനിഷേധ്യവും അതുവരെ അനിരൂപിതവുമായ ഒരു മഹാസത്യമാണ് അവര്‍ സാഹിത്യകാരന്മാര്‍ക്കു മുമ്പില്‍ വലിച്ചിട്ടത്"" എന്നും ഏറ്റുപറഞ്ഞുകൊണ്ട് പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ മൗലികമായ സംഭാവനയെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യേണ്ടിവരുന്നു.

മുണ്ടശ്ശേരിയുടെ "രൂപഭദ്രതാ" വാദത്തെ അഖിലേന്ത്യാ പുരോഗമന സാഹിത്യകാര സംഘടനയുടെ അമരക്കാരനായിരുന്ന സജ്ജാദ് സാഹീറിന്റെ പ്രസംഗം ഉദ്ധരിച്ച് ദാമോദരന്‍ പ്രതിരോധിക്കുന്നു. ""കല ഒരു വാളാണെങ്കില്‍ അതിന്റെ ഉരുക്കിന് ഉറപ്പോ വായ്ത്തലയ്ക്ക് മൂര്‍ച്ചയോ പോരാതെ വന്നാല്‍, എന്തെങ്കിലുമൊരു പന്തികേട് അതിനുണ്ടായാല്‍, പിന്നെ അതെന്തിനു കൊള്ളാം?"" എന്ന് സജ്ജാദ് സാഹിര്‍ ചോദിക്കുന്നു. മുണ്ടശ്ശേരിയും മാരാരും കലാവീക്ഷണത്തിന്റെ കാര്യത്തില്‍, ഒരേ വഞ്ചിയിലെ സഞ്ചാരികളാണെന്ന് മുണ്ടശ്ശേരിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ദാമോദരന്‍ സമര്‍ഥിക്കുന്നു.

ഇ എം എസ്, കെ ദാമോദരന്‍, കെ കെ വാരിയര്‍ തുടങ്ങിയ യുവകമ്യൂണിസ്റ്റുകാര്‍ മുന്‍കൈയെടുത്ത് അഖിലേന്ത്യാ പുരോഗമന സാഹിത്യസംഘടനയുടെ കേരള ഘടകമെന്ന നിലയ്ക്ക് 1937ല്‍ രൂപം കൊടുത്തതാണ് "ജീവല്‍സാഹിത്യ" സംഘടന എന്നത് ശരിയാണെങ്കിലും മലയാള പുരോഗമന സാഹിത്യം കാലേതന്നെ പുഷ്ക്കലമായിരുന്നുവെന്ന് ദാമോദരന്‍ നിരീക്ഷിക്കുന്നു. ആശാന്റെയും വള്ളത്തോളിന്റെയും ചങ്ങമ്പുഴയുടെയും കവിതകളില്‍, ചന്തുമേനോന്റെ നോവലുകളില്‍, ദേവിന്റെയും തകഴിയുടെയും കഥകളില്‍, "വി ടി"യുടെയും "എം ആര്‍ ബി"യുടെയും നാടകങ്ങളില്‍, കേസരി ബാലകൃഷ്ണപിള്ളയുടെ സാഹിത്യരൂപ പഠനങ്ങളില്‍ എല്ലാം പുരോഗമന സാഹിത്യസങ്കല്‍പ്പങ്ങള്‍ പലതും സാക്ഷാല്‍ക്കരിക്കപ്പെട്ടിരുന്നു. കവിതയെഴുതിയതിന്റെ പേരില്‍ സുബ്രഹ്മണ്യന്‍ തിരുമുമ്പിനെ അധികാരികള്‍ ശിക്ഷിച്ച് ജയിലിലടയ്ക്കുക പോലും ചെയ്തിരുന്നു. മറുഭാഗത്ത് പെട്ടരഴിയം ചെറിയ രാമനെളയതിനെപ്പോലുള്ളവര്‍ പദ്യരചനയിലൂടെ ജാതിമേല്‍ക്കോയ്മയെ നിര്‍ലജ്ജം നീതിവത്കരിക്കാന്‍ മുന്നോട്ട് വന്നിരുന്നു. വി ടി പത്രാധിപരായ ""ഉല്‍ബുദ്ധ കേരള""ത്തില്‍ കുട്ടികൃഷ്ണമാരാര്‍ ""കല കലയ്ക്കുവേണ്ടി"" (1936) എന്ന പ്രബന്ധം പ്രസിദ്ധപ്പെടുത്തുന്നു. ""കലയ്ക്ക് കലയാവുക എന്നതില്‍ക്കവിഞ്ഞ് മറ്റൊരു ഉദ്ദേശ്യവുമില്ല. സമൂഹത്തോട് യാതൊരു ഉത്തരവാദിത്വവുമില്ല"" എന്നദ്ദേഹം വാദിക്കുന്നു. അതിനെ ഖണ്ഡിച്ച് ഇ എം എസും കെ ദാമോദരനും "ഉല്‍ബുദ്ധ കേരള"ത്തില്‍ എഴുതുന്നു.

ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് 1937ല്‍ തൃശൂരില്‍ "ജീവല്‍സാഹിത്യ" സമ്മേളനം ചേരുന്നത്. സമ്മേളനത്തില്‍ അവതരിപ്പിച്ച നാലു പ്രബന്ധങ്ങളില്‍ ഏറ്റവും ദീര്‍ഘിച്ച, ""പഴയ സാഹിത്യവും നമുക്കാവശ്യമുള്ള പുതിയ സാഹിത്യവും"" എന്ന ദാമോദരന്റെ ലേഖനം, സഞ്ജയന്‍ തന്റെ "കേരള പത്രിക"യില്‍ മൂന്നു ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുകയും "ചാവല്‍ സാഹിത്യ"ത്തിനെതിരെ "കുരിശുയുദ്ധം" തന്നെ തുടങ്ങുകയും ചെയ്തു. ജീവല്‍സാഹിത്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പത്രപംക്തികളിലും സാഹിത്യ സമ്മേളനങ്ങളിലും വലിയ വാദപ്രതിവാദങ്ങള്‍ ഉണ്ടായി. ജി ശങ്കരക്കുറുപ്പും പി ശങ്കരന്‍ നമ്പ്യാരും ജീവല്‍സാഹിത്യത്തെ അനുകൂലിച്ച് ലേഖനങ്ങള്‍ എഴുതി. ഇതിന്റെയെല്ലാം ഗുണഫലമെന്നോണം, മാരാര്‍ "കല കലയ്ക്കുവേണ്ടി" എന്ന നിലപാട് ഉപേക്ഷിക്കുകയും "കല ജീവിതം തന്നെ" എന്ന പുതിയ നിലപാട് സ്വീകരിക്കുകയും ചെയ്തു.

1939ല്‍ ബക്കളം സമ്മേളനത്തില്‍ ജീവല്‍സാഹിത്യ സംഘടനയുടെ സെക്രട്ടറിയായി കെ ദാമോദരന്‍ തെരഞ്ഞെടുക്കപ്പെട്ടു. അപ്പോഴേയ്ക്കും രണ്ടാം ലോകയുദ്ധം ആരംഭിച്ചിരുന്നു. ദാമോദരനും മറ്റും ഒന്നുകില്‍ ജയിലിലാവുകയോ അല്ലെങ്കില്‍ ഒളിവില്‍പ്പോവുകയോ ചെയ്തു. ജീവല്‍സാഹിത്യസംഘം ശിഥിലമായി. എന്നാല്‍ അത് ഉയര്‍ത്തിക്കൊണ്ടുവന്ന ആശയങ്ങളും നിലപാടുകളും എഴുത്തുകാരിലും വായനക്കാരിലും സ്വാധീനം ചെലുത്തുകയും വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ കമ്യൂണിസ്റ്റ് സാഹിത്യകാരന്മാര്‍ വഹിച്ച ഉജ്ജ്വലമായ പങ്കിനെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ, താനടക്കമുള്ളവര്‍ക്ക് പറ്റിയ ഗുരുതരമായ പിശകുകള്‍ തുറന്നുപറയാനും ദാമോദരന്‍ സന്നദ്ധനാവുന്നുണ്ട്. അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘടനയുടെ "മാനിഫെസ്റ്റോ"വില്‍ വിശപ്പിനും ദാരിദ്ര്യത്തിനും രാഷ്ട്രീയ അടിമത്തത്തിനും എതിരെ പോരാടുന്നത് സാഹിത്യകാരന്മാരുടെ കടമകളില്‍ ഒന്നാണെന്ന് എഴുതിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സാഹിത്യകാരന്മാര്‍ അതുമാത്രം പരിഗണിക്കുകയും തുല്യപ്രാധാന്യമുള്ള വിജ്ഞാപനം എടുത്തുപറയുന്ന ഇതര ദൗത്യങ്ങള്‍ അവഗണിക്കുകയുമാണുണ്ടായതെന്ന് ദാമോദരന്‍ ഓര്‍ത്തു പറയുന്നു. "തൊള്ളായിരത്തി മുപ്പതുകളില്‍ കേരളത്തില്‍ പ്രത്യക്ഷപ്പെട്ട പുരോഗമന പ്രവണതകളുടെ അര്‍ഥവും വ്യാപ്തിയും തിരിച്ചറിയാനോ അവയെ കൂട്ടിയോജിപ്പിക്കാനോ കഴിയാതെ പോയി. ടാഗോറും സരോജിനി നായിഡുവുമൊക്കെ അനുഗ്രഹിച്ച പുരോഗമന സാഹിത്യപ്രസ്ഥാനം കര്‍ഷകരുടെയും തൊഴിലാളികളുടെയും അടിയന്തരാവശ്യങ്ങള്‍ ആവിഷ്കരിക്കാനുള്ള ഉപാധി മാത്രമായി വിഭാവനം ചെയ്തതിലും താനടക്കമുള്ളവര്‍ക്ക് തെറ്റുപറ്റിയെന്ന് ദാമോദരന്‍ സമ്മതിക്കുന്നു. കമ്യൂണിസ്റ്റ് സാഹിത്യകാരന്‍ തൊഴിലാളിയെയും കൃഷിക്കാരനെയും മനുഷ്യന്റെ വിചാരവികാരങ്ങള്‍ ഉള്ള സങ്കീര്‍ണ വ്യക്തിത്വങ്ങളായി സങ്കല്‍പ്പിക്കുന്നതിനു പകരം ഭൂമിക്കും കൂലിക്കും വേണ്ടി പോരാടുന്ന സാമ്പത്തിക മനുഷ്യര്‍ മാത്രമായി അവതരിപ്പിച്ചു. അവര്‍ കമ്യൂണിസ്റ്റുകാരല്ലാത്ത പുരോഗമന സാഹിത്യകാരന്മാരുടെ കൃതികളെ മാത്രമല്ല, പഴയ സാഹിത്യ കൃതികളെയും വിമര്‍ശനപരമായി വിലയിരുത്താന്‍ മുതിരുകയുണ്ടായില്ല. മാര്‍ക്സിസ്റ്റ് കലാദര്‍ശനം അന്ന് ശൈശവാവസ്ഥയില്‍ ആയിരുന്നുവെങ്കിലും മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ലെനിന്റെയും കൃതികളില്‍ ചിതറിക്കിടക്കുന്ന ഉള്‍ക്കാഴ്ചകളെ ഉള്‍ക്കൊള്ളാനോ പ്രയോജനപ്പെടുത്താനോ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും ദാമോദരന്‍ ഏറ്റുപറയുന്നു.

സര്‍വോപരി പുരോഗമന സാഹിത്യകാരന്മാരുടെ വിശാലവേദിയായി വികസിപ്പിക്കാതെ, എഴുത്തുകാരുടെ സംഘടനയെ, പാര്‍ടിയുടെ അതാത് കാലത്തെ നയങ്ങള്‍കൊണ്ട് എഴുതുന്നവരുടെ സങ്കുചിത വേദിയായി വെട്ടിച്ചുരുക്കുകയാണ് ചെയ്തതെന്നും ദാമോദരന്‍ പറയുന്നു. "44ല്‍ ഷൊര്‍ണൂരില്‍ ചേര്‍ന്ന പുരോഗമന സാഹിത്യ സമ്മേളനം വിശാലമായ യോജിപ്പിന്റെ വേദിയായെങ്കിലും "48ല്‍ നടന്ന തൃശൂര്‍ സമ്മേളനത്തില്‍ സംഘടന പിളര്‍പ്പിലേക്ക് നീങ്ങുകയുണ്ടായി. അതിന്റെ രാഷ്ട്രീയമായ കാരണങ്ങളെപ്പറ്റി ഇ എം എസ് എഴുതിയിട്ടുണ്ട്. എന്നാല്‍ സാംസ്കാരികമുന്നണി കെട്ടിപ്പടുക്കുന്നതു സംബന്ധിച്ച പാര്‍ടിയുടെ "സെക്ടേറിയന്‍" ധാരണകള്‍മൂലം സംഭവിച്ച നയപരവും സംഘടനാപരവുമായ പിഴവുകളെപ്പറ്റി കെ ദാമോദരന്‍ വിമര്‍ശനാത്മകമായി വിവരിക്കുന്നുണ്ട്.

സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള രേഖ ഇ എം എസ്സും കെ ദാമോദരനും എം എസ് ദേവദാസും കൂടി തയ്യാറാക്കി, ദാമോദരന്‍ പത്രാധിപരായ "കമ്യൂണിസ്റ്റി"ല്‍ പ്രസിദ്ധീകരിച്ചു. ഇത് സംഘടനയിലെ കമ്യൂണിസ്റ്റ് ഇതര സാഹിത്യകാരന്മാരെ അന്യവല്‍ക്കരിക്കാനാണ് ഉതകിയത്. കേവലം ഒരു രാഷ്ട്രീയ രേഖയായ അത്, സ്വകാര്യമായി തയ്യാറാക്കി ഏകപക്ഷീയമായി പ്രസിദ്ധീകരിച്ചത്, ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നും സമ്മേളനത്തില്‍ മറ്റൊരു രേഖ അവതരിപ്പിക്കണമെന്നും അവര്‍ വാദിച്ചു. ഒടുവില്‍ ഒരു നയരേഖയും അവതരിപ്പിക്കാതെ സമ്മേളനം നടന്നു. ടൗണ്‍ഹാളില്‍ നടന്ന പൊതുസമ്മേളനം ജനിബിഡമായിരുന്നു. എം പി പോളിന്റെ അധ്യക്ഷപ്രസംഗം യോജിപ്പിനുള്ള ആഹ്വാനമായിരുന്നു. ""കലാഗുണമില്ലാത്ത പ്രചരണം നല്ല സാഹിത്യവുമല്ല, നല്ല പ്രചരണവുമല്ല"" എന്നദ്ദേഹം പറഞ്ഞു.

കൂട്ടത്തില്‍ സ്റ്റാലിന്റെ സാഹിത്യ സമീപനത്തെ വിമര്‍ശിക്കുകയും ട്രോട്സ്ക്കിയുടെ എഴുത്തുരീതി സ്റ്റാലിന്റേതിനേക്കാള്‍ ആകര്‍ഷകമാണെന്ന് പറയുകയും ചെയ്തു. അതോടെ കമ്യൂണിസ്റ്റുകാര്‍ എം പി പോളിനെ എഴുതിത്തള്ളി! മുണ്ടശ്ശേരി, "രൂപഭദ്രത"യെക്കുറിച്ചുള്ള തന്റെ ആശയങ്ങള്‍ അവതരിപ്പിച്ചതും ആ പൊതുസമ്മേളനത്തിലാണ്. അതിനെ എതിര്‍ത്തുകൊണ്ട്, ജനഹൃദയങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റുകാര്‍ക്ക് തങ്ങളെഴുതുന്നത് കലാഭംഗിയുള്ളതാവണം എന്നാരും പഠിപ്പിക്കേണ്ടതില്ലെന്നും മുണ്ടശ്ശേരിയുടെ രൂപഭദ്രതാ വാദത്തില്‍ ഒളിഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ ആശയങ്ങളാണെന്നും രൂപമല്ല, ഉള്ളടക്കമാണ് എഴുത്തുകാരന് പ്രധാനമെന്നും ദാമോദരന്‍ വാദിച്ചു. ആ വിവാദത്തിലേക്ക് തിരിഞ്ഞുനോക്കി, അന്ന് മുണ്ടശ്ശേരിയും താനും പറഞ്ഞതില്‍ പാതി ശരിയുണ്ടായിരുന്നുവെന്നും രൂപവും ഭാവവും പ്രധാനമാണെന്നും എന്നാല്‍ രണ്ടുപേരും അവയെ വേര്‍തിരിച്ചാണ് പരിഗണിച്ചതെന്നും രൂപഭാവങ്ങള്‍ അവിഭാജ്യമായ ഒരേകകമാണെന്നും ദാമോദരന്‍ പില്‍ക്കാലത്ത് എഴുതുന്നുണ്ട്.

സാഹിത്യ ശാസ്ത്രപരമായ സംവാദങ്ങളില്‍ സജീവമായി ഇടപെടുന്നതോടൊപ്പം സര്‍ഗാത്മക രചനകളിലും ദാമോദരന്‍ വ്യാപൃതനായിരുന്നു. അദ്ദേഹം കഥകളും കവിതകളും എഴുതി. 1936ല്‍ത്തന്നെ ""കണ്ണുനീര്‍"" എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ മലയാള സാഹിത്യ ചരിത്രത്തില്‍ ദാമോദരന് ചിരപ്രതിഷ്ഠ നല്‍കിയത് ""പാട്ടബാക്കി""യാണ്. 1937ല്‍ കര്‍ഷകസംഘത്തിന്റെ പൊന്നാനി താലൂക്ക് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ഒരു നാടകം വേണം എന്ന് ദാമോദരന്‍ പറയുന്നു. എല്ലാവരും യോജിക്കുന്നു. ഏതെങ്കിലും നാടകം പോര, കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതം ചിത്രീകരിക്കുന്ന നാടകമാവണമെന്ന് ഇ എം എസ് അഭിപ്രായപ്പെടുന്നു. അങ്ങനെയൊരു നാടകം അതുവരെ മലയാളത്തില്‍ ആരും എഴുതിയിട്ടില്ല. അന്ന് ജനങ്ങളെ ആകര്‍ഷിച്ചിരുന്നത് സംഗീത നാടകങ്ങളാണ്. സംസ്കൃതമടക്കമുള്ള ചില മറുഭാഷാ നാടകങ്ങള്‍ തര്‍ജമ ചെയ്യപ്പെട്ടിരുന്നു. ഇബ്സന്റെ നാടകസങ്കല്‍പ്പങ്ങളുടെ ചുവട് പിടിച്ച് എന്‍ കൃഷ്ണപിള്ള ""ഭഗ്നഭവനം"" എഴുതിക്കഴിഞ്ഞിരുന്നു. "വി ടി"യുടെയും "എം ആര്‍ ബി"യുടെയും പ്രസിദ്ധമായ പ്രഹസനങ്ങള്‍ക്ക്ശ്രദ്ധേയമായ ചില അരങ്ങേറ്റങ്ങള്‍ നടന്നിരുന്നു. മലയാള നാടകത്തിന്റെ ഇത്തരമൊരു സന്ദര്‍ഭത്തിലാണ് ""പാട്ടബാക്കി"" വരുന്നത്. സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ പുതിയൊരു നാടകം വേണമെന്നും അത് ദാമോദരന്‍ തന്നെ എഴുതണമെന്നും തീരുമാനമായി. രണ്ട് ദിവസം കൊണ്ട് നാടകമെഴുതി, രണ്ടോ മൂന്നോ ദിവസം റിഹേഴ്സല്‍ നടത്തി, സമ്മേളനാനന്തരം ""പാട്ടബാക്കി"" അരങ്ങേറുന്നു. നാടകം "ഏശി" എന്നെല്ലാവരും സമ്മതിക്കുന്നു. ചെറുകാടും തോപ്പില്‍ ഭാസിയും കെ ടി മുഹമ്മദും പൊന്‍കുന്നം വര്‍ക്കിയും പി ജെ ആന്റണിയും പി എം താജുമെല്ലാം പില്‍ക്കാലത്ത് സമ്പന്നമാക്കിയ കേരളത്തിലെ രാഷ്ട്രീയ നാടകവേദിയുടെ പ്രോല്‍ഘാടനമാണ് "പാട്ടബാക്കി"യിലൂടെ കെ ദാമോദരന്‍ നിര്‍വഹിച്ചത്.

""ഒരു ദിവസം "ഇന്‍സ്പിറേഷന്‍" വന്ന് ശല്ല്യമുണ്ടാക്കിയതുകൊണ്ട് എഴുതിയതല്ല"" പാട്ടബാക്കിയെന്ന് സി ജെ തോമസ് നിരീക്ഷിച്ചിട്ടുണ്ട്. ജനങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് ആദ്യം അവരവരുടെ ജീവിതപ്രാരബ്ധങ്ങളുടെ പരിഹാരത്തിനുള്ള വഴി തേടിയാണ്. വര്‍ഗപ്രശ്നങ്ങള്‍ ഉയര്‍ത്തി, വര്‍ഗസമരങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമേ സാധാരണ ജനങ്ങള്‍ക്ക് രാഷ്ട്രീയബോധവും ദേശീയബോധവും കൈവരുകയുള്ളു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ ഒരു സവിശേഷ ഘട്ടത്തില്‍ കമ്യൂണിസ്റ്റുകാര്‍ ഏറ്റെടുത്തത് ഈ ദൗത്യമായിരുന്നു.

വര്‍ഗസമരങ്ങളെ ദേശീയ വിമോചന പ്രസ്ഥാനവുമായി കൂട്ടിവിളക്കുന്നതിന്റെ ഈ രാഷ്ട്രീയമാണ് ""പാട്ടബാക്കി""യുടെ പ്രമേയം. ഒരു തൊഴിലാളി നായകനാവുകയും സാമ്പത്തിക ചൂഷണത്തിന്റെ പ്രശ്നം ഇതിവൃത്തമാവുകയും ചെയ്യുന്ന ആദ്യത്തെ മലയാള നാടകമാണ് കെ ദാമോദരന്‍ എഴുതിയത്. കോടതി വ്യവഹാരങ്ങളില്‍ പുലരുന്ന അനീതിയെക്കുറിച്ച് അനുഭവതീവ്രതയോടെ അറിയാനും പറയാനും ഒരു ജഡ്ജിയേക്കാള്‍ തടവുകാരന് കഴിയും. തൊഴിലാളി നായകനാവുമ്പോള്‍ സാമ്പത്തികചൂഷണത്തിന്റെ സങ്കടങ്ങളും സംഘര്‍ഷങ്ങളും ഉടല്‍പൊള്ളുംവിധം അവതരിപ്പിക്കാന്‍ കഴിയും. എന്നാല്‍ തൊഴിലാളിയെ കേവലം സാമ്പത്തിക മനുഷ്യനായി മാത്രം കൈകാര്യം ചെയ്തുവെന്നും മനുഷ്യാവസ്ഥയുടെ സമഗ്രതയില്‍ അവതരിപ്പിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും പിന്നീട് നടത്തിയ ആത്മവിമര്‍ശനം കൂടി ചേര്‍ന്നതാണ് കെ ദാമോദരന്റെ "ലെഗസി"യെന്ന് അല്‍പ്പം വൈകിപ്പോയെങ്കിലും പുതുകാലത്തെ പുരോഗമന സാഹിത്യം തിരിച്ചറിയുന്നുണ്ട്.

*എം എം നാരായണന്‍ ദേശാഭിമാനി വാരിക 21 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ മുഖ്യസൈദ്ധാന്തികനും സംഘാടകനും ആയിരുന്ന കെ ദാമോദരന്‍, ""പാട്ടബാക്കി""യുടെ രചയിതാവെന്ന നിലയ്ക്ക്, നമ്മുടെ സാഹിത്യചരിത്രത്തിന്റെ ഗതിയെ സ്വാധീനിച്ച എഴുത്തുകാരന്‍ കൂടി ആയിരുന്നു. അദ്ദേഹം അവതരിപ്പിച്ച സിദ്ധാന്തങ്ങളും സങ്കല്‍പ്പങ്ങളും മുന്നോട്ട്വച്ച വാദഗതികളും താരതമ്യേന പക്വവും വ്യക്തവും യുക്തിഭദ്രവുമായിരുന്നു. മാര്‍ക്സിസ്റ്റ് കലാചിന്തകളില്‍ വൈവിധ്യം മാത്രമല്ല, വൈരുധ്യംപോലും സംദൃശ്യമാണ്. എന്നാല്‍ വാക്കും ലോകവും തമ്മിലും കലയും കാലവും തമ്മിലും ഉള്ള ബന്ധത്തിന്റെ കാര്യത്തില്‍ അവര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല. ഏതു സാഹിത്യവും സാമൂഹ്യ ജീവിതത്തെയാണ് പ്രതിഫലിപ്പിക്കുന്നത് എന്ന ആശയം തന്നെയാണ് ദാമോദരനും മുറുകെപ്പിടിക്കുന്നത്.