Tuesday, October 30, 2012

കല്‍ക്കരി ബ്ലോക്കുകളുടെ വീതംവെപ്പ്

കല്‍ക്കരി നിക്ഷേപമുള്ള കല്‍ക്കരിബ്ലോക്കുകള്‍ സ്വകാര്യകമ്പനികള്‍ക്ക് വിട്ടു നല്‍കിയതില്‍ നിരവധി പ്രശ്നങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിലൊന്ന് മാത്രമേ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളൂ - അതായത് കല്‍ക്കരിബ്ലോക്കുകള്‍ അനുവദിച്ചത് ലേലം ചെയ്തിട്ടല്ല എന്നതിനാല്‍ ഖജനാവിനുണ്ടായ നഷ്ടമാണത്.

അവഗണിയ്ക്കപ്പെട്ട മറ്റ് പ്രശ്നങ്ങളിലേക്ക് കടക്കുന്നതിനുമുമ്പ്, നമുക്ക് ആദ്യം ഈ പ്രശ്നം തന്നെ ചര്‍ച്ച ചെയ്യാം. അങ്ങനെ നഷ്ടമുണ്ടായിട്ടുണ്ട് എന്നത് വളരെ വ്യക്തമായ ഒരു വസ്തുതയാണ്. അതിനാല്‍ കോണ്‍ഗ്രസ് പാര്‍ടി അത് നിഷേധിക്കുന്നതിനെ, ജനങ്ങളുടെ ബുദ്ധിശക്തിയെ അപമാനിക്കുന്നതായി മാത്രമേ കാണാന്‍ കഴിയൂ. കല്‍ക്കരി നിക്ഷേപമുള്ള പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിന്റെഉദ്ദേശ്യം, അവര്‍ക്ക് കല്‍ക്കരി ലഭ്യത ഉറപ്പുവരുത്തുക എന്നതു തന്നെയാണല്ലോ. അങ്ങനെ കൊടുത്തിരുന്നില്ലെങ്കില്‍, തങ്ങള്‍ക്ക് ആവശ്യമുള്ള കല്‍ക്കരി അവര്‍ക്ക് മറ്റു മാര്‍ഗങ്ങളിലൂടെ വാങ്ങേണ്ടിവരുമായിരുന്നു - ഉദാഹരണത്തിന് കോള്‍ ഇന്ത്യാ ലിമിറ്റഡില്‍നിന്ന്, കോള്‍ ഇന്ത്യ നിശ്ചയിക്കുന്ന വിലയ്ക്ക്. സ്വകാര്യ കമ്പനികള്‍ കല്‍ക്കരിപ്പാടങ്ങളില്‍നിന്ന് കല്‍ക്കരി കുഴിച്ചെടുത്തിരുന്നുവെങ്കില്‍ ഒരു യൂണിറ്റിന് വരുമായിരുന്ന ഉല്‍പാദനച്ചെലവ്, കോള്‍ ഇന്ത്യയില്‍നിന്ന് കല്‍ക്കരി വാങ്ങുമ്പോള്‍ നല്‍കേണ്ടി വരുമായിരുന്ന വിലയേക്കാള്‍ കുറവായിരുന്നു എന്നിരിയ്ക്കട്ടെ. അങ്ങനെ വരുമ്പോള്‍ കോള്‍ ഇന്ത്യയ്ക്ക് ലാഭം ഉണ്ടാകുമായിരുന്നു. ഇങ്ങനെ കോള്‍ ഇന്ത്യയ്ക്ക് ലഭിക്കുമായിരുന്ന ലാഭം, സ്വകാര്യ കമ്പനികള്‍ കല്‍ക്കരി കുഴിച്ചെടുത്തിരുന്നുവെങ്കില്‍ അവര്‍ക്കാണ് (സ്വകാര്യ കമ്പനികള്‍ക്ക്) ലഭിയ്ക്കുമായിരുന്നത്. ചുരുക്കത്തില്‍ പൊതുമേഖലയില്‍നിന്ന്, കല്‍ക്കരി നിക്ഷേപമുള്ള ബ്ലോക്കുകള്‍ കൈവശംവെച്ചു കൊണ്ടിരിക്കുന്ന പ്രത്യേകാവകാശമുള്ള വേണ്ടപ്പെട്ട സ്വകാര്യ കമ്പനികളിലേക്ക് വിഭവങ്ങളുടെ കൈമാറ്റം സംഭവിക്കുന്നു. സാങ്കല്‍പികമായ ഒരു ബദല്‍ തിരക്കഥയുമായി താരതമ്യപ്പെടുത്തിക്കൊണ്ടു മാത്രമേ ഇവിടെയുണ്ടായ നഷ്ടം കണക്കാക്കാന്‍ കഴിയൂ എന്നതിനാല്‍ (ഇതുമായി യഥാര്‍ത്ഥത്തിലുള്ള തിരക്കഥ അതായത് മുകളില്‍പ്പറഞ്ഞ ഉദാഹരണത്തില്‍ കല്‍ക്കരിബ്ലോക്കുകള്‍ ഇല്ലായിരുന്നുവെങ്കില്‍ കോള്‍ ഇന്ത്യാ ലിമിറ്റഡില്‍നിന്ന് കല്‍ക്കരി വാങ്ങുന്നത്, താരതമ്യപ്പെടുത്തണം). യഥാര്‍ത്ഥത്തിലുള്ള നഷ്ടത്തിന്റെ അളവിനെ സംബന്ധിച്ചിടത്തോളം കുറച്ചൊക്കെ അഭിപ്രായവ്യത്യാസമുണ്ടായെന്നു വരാം. എന്നാല്‍ ഇതിനര്‍ഥം നഷ്ടമുണ്ടായിട്ടില്ല എന്നല്ല.

കോളനിഭരണകാലത്ത് ഇന്ത്യയില്‍നിന്ന് ബ്രിട്ടനിലേക്ക് "സമ്പത്തിന്റെഒഴുക്ക്" ഉണ്ടായെങ്കിലും അതിന്റെ അളവ് എത്രയാണെന്നതു സംബന്ധിച്ച് അഭിപ്രായവ്യത്യാസമുണ്ടാകാമെന്നതുപോലെത്തന്നെയാണിത്. എന്നാല്‍ അവിടെയും സമ്പത്തിന്റെ ഒഴുക്ക് എന്ന യാഥാര്‍ത്ഥ്യം നിഷേധിയ്ക്കപ്പെടുന്നില്ലല്ലോ. അതുപോലെ, നഷ്ടത്തിന്റെകണക്കിനെച്ചൊല്ലിയുള്ള അഭ്യാസത്തിന്റെമറവില്‍, ഖജനാവിനുണ്ടായ നഷ്ടം എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കപ്പെടരുത്. വഴിതിരിച്ചുവിടാനുള്ള തന്ത്രം പാര്‍ലമെന്‍റില്‍ മന്‍മോഹന്‍സിങ് നടത്തിയ പ്രസ്താവനയില്‍ "നഷ്ടം ഒന്നുമുണ്ടായിട്ടില്ല" എന്ന അവകാശവാദമുന്നയിയ്ക്കാതിരിക്കാന്‍ വളരെ ശ്രദ്ധാപൂര്‍വം ശ്രമിക്കുന്ന അവസരത്തില്‍ത്തന്നെ, പ്രശ്നം വഴിതിരിച്ചുവിടുന്നതിന് നിരവധി കുരുട്ടുവേലകള്‍ നടത്തുന്നുണ്ടുതാനും. പ്രശ്നത്തെ പുകമറയ്ക്കുള്ളിലാക്കുകയും സിഎജി റിപ്പോര്‍ട്ടിനുനേരെ ചെളിവാരി എറിയുകയും ആണ് അതിന്റെലക്ഷ്യം. എന്നാല്‍ അദ്ദേഹത്തിന്റെവാദമുഖങ്ങള്‍ തികച്ചും വഞ്ചനാപരമാണ്.

ഉദാഹരണത്തിന് "ഖനത്തിെന്‍റയും ഖനിജങ്ങളുടെയും വികസനത്തിനും നിയന്ത്രണത്തിനുമുള്ള ബില്ലി"ന്റെഅടിസ്ഥാനത്തില്‍ കല്‍ക്കരി ഖനത്തില്‍നിന്നുള്ള ലാഭത്തിന്മേല്‍ ഖനി ഉടമകള്‍ 26 ശതമാനം ലാഭനികുതി അടയ്ക്കുന്നുണ്ട് എന്ന വസ്തുത സിഎജി കണക്കിലെടുത്തിട്ടില്ല എന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നു. പ്രാദേശിക വികസനത്തിനുവേണ്ടി ഉപയോഗിക്കുന്നതിനാണ് ഈ നികുതി. എന്നാല്‍ പല കാരണങ്ങളാലും ഈ വാദം പിശകാണ്.

ഒന്നാമത് ഈ ബില്ലിപ്പോഴും പാര്‍ലമെന്‍റിനുമുന്നിലാണ്; ആകാശത്തില്‍ പറക്കുന്ന പക്ഷിയെപ്പോലെയാണത്. അത് കണക്കിലെടുക്കാത്തതിന് സിഎജിയെ നമുക്ക് കുറ്റപ്പെടുത്താന്‍ കഴിയുകയില്ല.

രണ്ടാമത്, ഖനത്തില്‍നിന്നു ലഭിച്ച ലാഭത്തിന്റെ26 ശതമാനം നികുതിയായി പിരിയ്ക്കുന്നുണ്ടെങ്കില്‍ത്തന്നെ, കല്‍ക്കരിനിക്ഷേപമുള്ള പാടങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് നല്‍കിയതിനുപിന്നിലുള്ള യുക്തിക്ക് എന്തെങ്കിലും അര്‍ഥമുണ്ടാകണമെങ്കില്‍, ഈ സ്വകാര്യകമ്പനികള്‍ ഒരു ലാഭവും ഉണ്ടാക്കിയിട്ടില്ല എന്നുവരണം. സ്വകാര്യകമ്പനികള്‍ കല്‍ക്കരി ബ്ലോക്കുകളില്‍നിന്ന് ലാഭമൊന്നും ഉണ്ടാക്കിയിട്ടില്ല എന്നതു ശരിയാണെങ്കില്‍, അവര്‍ക്ക് ബ്ലോക്കുകള്‍ അനുവദിച്ചത് അനാവശ്യമായ ഒരു സമ്മാനദാനമായിരുന്നു; അതിനാല്‍ അതുകൊണ്ടുതന്നെ അത് ഖജനാവിന് നഷ്ടമുണ്ടാക്കലായിരുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ കല്‍ക്കരിനിക്ഷേപമുള്ള ബ്ലോക്കുകളില്‍നിന്ന് ഖനം വഴി ലഭിയ്ക്കുന്ന ലാഭം മുഴുവനും നികുതിയായി വസൂലാക്കണം; ലാഭത്തിന്റെ26 ശതമാനം മാത്രം നികുതിയായി പിരിച്ചാല്‍ പോര. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അത് ഖജനാവിന് നഷ്ടം തന്നെയാണ്.

മൂന്നാമത്, കല്‍ക്കരി നിക്ഷേപമുള്ള ബ്ലോക്കുകളുടെ കാര്യത്തില്‍, കല്‍ക്കരിയുല്‍പാദനത്തില്‍ നിന്നുണ്ടാകുന്ന ലാഭം എത്രയാണ് എന്ന് കണ്ടെത്തുന്നതു തന്നെ വിഷമം പിടിച്ച കാര്യമാണ്; കാരണം "വിലക്കൈമാറ്റം"  പോലുള്ള, പല മാര്‍ഗങ്ങളും അവലംബിക്കുന്നതിനുള്ള സാധ്യതകളുണ്ട്. ഉദാഹരണത്തിന്, ഒരേ കമ്പനിയ്ക്കുള്ളില്‍ തന്നെയുള്ള പരസ്പര വില്‍പനയുടെ ഫലമായി കല്‍ക്കരിയില്‍നിന്ന് ലഭിക്കുന്ന ലാഭം, മറ്റ് ചിലതില്‍നിന്നുള്ള ലാഭമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിയും. അതിനാല്‍ കല്‍ക്കരിയില്‍നിന്നുള്ള ലാഭത്തിന്റെ26 ശതമാനം ഖജനാവിലേക്ക് പിടിയ്ക്കുന്നത് കൂടുതല്‍ വിഷമകരമായിത്തീരുന്നു.

നാലാമത്, നിര്‍ദിഷ്ടമായ 26 ശതമാനം നികുതിയെപ്പറ്റി മന്‍മോഹന്‍സിങ് സൂചിപ്പിക്കുന്നുണ്ടെങ്കില്‍പോലും അതിനര്‍ഥം, കണക്കാക്കപ്പെട്ട നഷ്ടത്തിന്റെഅളവിനെ, അദ്ദേഹം എതിര്‍ക്കുന്നുവെന്നാണ് - നഷ്ടം സംഭവിച്ചുവെന്ന വസ്തുതയെ എതിര്‍ക്കുന്നില്ലെങ്കിലും. എന്നാല്‍ നഷ്ടം സംഭവിച്ചുവെന്ന വസ്തുത അംഗീകരിക്കുന്നതിന് അദ്ദേഹം വേണ്ടത്ര ആര്‍ജവം കാണിക്കുന്നുമില്ല. കല്‍ക്കരിബ്ലോക്കുകള്‍ അനുവദിച്ചതുവഴി ഖജനാവിന് നഷ്ടമുണ്ടായി എന്നു മാത്രമല്ല, ഇങ്ങനെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്നത് ലേലം വഴിയായിരുന്നുവെങ്കില്‍ ഈ നഷ്ടം കുറച്ചുകൊണ്ടുവരാന്‍ കഴിയുമായിരുന്നു എന്നതും അതുപോലെത്തന്നെ വ്യക്തമാണ്. ഏതൊരു ആസ്തിയുടെയും വില ഈ ആസ്തി കൈവശംവെയ്ക്കുന്നതുകൊണ്ട് ഉണ്ടാക്കാന്‍ കഴിയുമെന്ന് കരുതപ്പെടുന്ന, പ്രതീക്ഷിത വരുമാനത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ഊഹക്കച്ചവടത്തിന്റെഅഭാവത്തില്‍, ഒരു ആസ്തിയുടെ വില, യുക്തമായ പലിശനിരക്കും കൂടിച്ചേര്‍ന്ന അതിന്റെ മൊത്തം വരുമാനത്തിന് തുല്യമാണ്. കല്‍ക്കരി നിക്ഷേപമുള്ള ബ്ലോക്കുകള്‍ കൈവശംവയ്ക്കുന്നതുകൊണ്ട്, എന്തെങ്കിലും ലാഭം ഉറപ്പാക്കപ്പെടുന്നുണ്ടെങ്കില്‍ (അങ്ങനെ ഉണ്ടെന്ന് നമുക്കറിയാം) ലേലത്തില്‍നിന്ന് ലാഭം ലഭിക്കുമെന്നത് സംശയാതീതമാണ്. കല്‍ക്കരിബ്ലോക്കുകള്‍ സൗജന്യമായി നല്‍കപ്പെടുന്നതുകൊണ്ട് ഉണ്ടാകുന്ന വരുമാന നഷ്ടം, ബ്ലോക്കുകള്‍ ലേലം ചെയ്ത് വിറ്റിരുന്നുവെങ്കില്‍ നികത്താമായിരുന്നുവെന്നാണ് ഇതിന്നര്‍ഥം.

ലേലത്തിന്റെമാര്‍ഗത്തിലെ പ്രശ്നങ്ങള്‍ എന്നാല്‍ ഖജനാവിന് ഉണ്ടാകുമായിരുന്ന നഷ്ടം ബ്ലോക്കുകള്‍ ലേലം ചെയ്ത് വിറ്റിരുന്നുവെങ്കില്‍, നികത്താന്‍ കഴിയുമായിരുന്നു എന്ന് കരുതുന്നത് അബദ്ധമാണ്. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്, ഭാവിയില്‍ ഉണ്ടാകാവുന്ന വരുമാനത്തെക്കുറിച്ചുള്ള പ്രതീക്ഷകളെ ആശ്രയിച്ചാണ് ലേലത്തുക നില്‍ക്കുന്നത്. 2004 വരെ, കല്‍ക്കരിയുടെ വില ടണ്ണിന് 25 - 30 ഡോളര്‍ എന്ന നിരക്കിലായിരുന്നു. അതേ അവസരത്തില്‍ കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെഉല്‍പാദനച്ചെലവ് ടണ്ണിന് ഏതാണ്ട് 30 ഡോളറും ആയിരുന്നു. ഈ കാലഘട്ടത്തില്‍ കോള്‍ ഇന്ത്യാ ലിമിറ്റഡിന്  വലിയ നഷ്ടം സഹിക്കേണ്ടതായിവന്നിരുന്നു. എന്നാല്‍ 2004നുശേഷം, കല്‍ക്കരിയുടെ വിലയില്‍ വമ്പിച്ച വര്‍ധനയുണ്ടായി. അതിനു പല കാരണങ്ങളും ഉണ്ടായിരുന്നു - ചൈനയുടെ ഡിമാന്‍ഡ് കുത്തനെ ഉയര്‍ന്നതടക്കം. 2008 ജൂലൈ മാസത്തില്‍ വില ടണ്ണിന് 180 ഡോളര്‍ വരെയെത്തി. പിന്നീടത് കുറഞ്ഞ്, ഇന്നത്തെ വിലയായ ടണ്ണിന് 100 - 105 ഡോളര്‍ എന്ന നിലവാരത്തിലെത്തി. ലേലം എന്ന ആശയം ആദ്യം മുന്നോട്ടുവെച്ച 2004ല്‍ നടന്ന ഒരു ലേലത്തില്‍ പങ്കെടുത്തവര്‍, ഭാവിയില്‍ ഉണ്ടാകാനിടയുള്ള വില വര്‍ധനയുടെ അളവിനെ കുറച്ചു കണക്കാക്കുമായിരുന്നതുകൊണ്ട്, ലേല വില പോലും, ഭാവിയിലുണ്ടാകാമായിരുന്ന ലാഭത്തിന്റെ ഒഴുക്കിനെ വേണ്ടത്ര പൂര്‍ണമായി മനസ്സിലാക്കിയിട്ടുണ്ടാകുമായിരുന്നില്ല; അതിനാല്‍ സ്വകാര്യകമ്പനികള്‍ കോള്‍ ഇന്ത്യാ ലിമിറ്റഡില്‍നിന്ന് കല്‍ക്കരി വാങ്ങുന്നതിനുപകരം അവരുടെ സ്വന്തം ബ്ലോക്കുകള്‍ ഉപയോഗിക്കുന്നതില്‍നിന്ന് ഖജനാവിന് യഥാര്‍ത്ഥത്തില്‍ ഉണ്ടാകുമായിരുന്ന നഷ്ടത്തെക്കുറിച്ചും വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടാകുമായിരുന്നില്ല. അതിനാല്‍ തിരഞ്ഞെടുക്കപ്പെട്ട, ഏതാനും വേണ്ടപ്പെട്ട സ്വകാര്യകമ്പനികള്‍ക്ക് കല്‍ക്കരിഖനികള്‍ കൈമാറുന്നതിനേക്കാള്‍ എത്രയോ നല്ലത് ലേലത്തിന്റെമാര്‍ഗം തന്നെയായിരുന്നുവെന്ന് ഇതില്‍നിന്ന് ലഭിക്കുന്നു.

എന്നാല്‍ കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യകമ്പനികള്‍ക്ക് കൈമാറുന്നതുവഴി ഖജനാവിനുണ്ടാകുന്ന നഷ്ടം മുഴുവനും, ലേലത്തിന്റെവഴിയിലൂടെ നികത്താന്‍ കഴിയുമായിരുന്നില്ല. പ്രതീക്ഷിയ്ക്കപ്പെട്ട ലാഭത്തിന്റെഒഴുക്കിനെയാണ് ലേല വില ആശ്രയിക്കുന്നത്. അതേ അവസരത്തില്‍ യഥാര്‍ഥത്തിലുള്ള ലാഭത്തിന്റെഒഴുക്കിനെയാണ് ഖജനാവിനുണ്ടാകുന്ന നഷ്ടം ആശ്രയിക്കുന്നത് എന്നതാണ് ഇതിന് കാരണം. യഥാര്‍ഥത്തിലുള്ള ലാഭത്തിന്റെ ഒഴുക്ക്, പ്രതീക്ഷിയ്ക്കപ്പെട്ട ലാഭത്തിന്റെ ഒഴുക്കിനേക്കാള്‍ എത്രയോ കൂടുതലാകുന്ന സ്ഥിതിയില്‍, ഖജനാവിനുണ്ടാകുന്ന യഥാര്‍ഥ നഷ്ടം, ലേല സംഖ്യകൊണ്ട് നികത്താന്‍ കഴിയുമായിരുന്നതിനേക്കാള്‍ എത്രയോ കൂടുതലായിത്തീരുന്നു.

പ്രശ്നത്തിന്റെ മര്‍മ്മസ്ഥാനം

ഇത് നമ്മെ, പ്രശ്നത്തിന്റെമര്‍മ്മസ്ഥാനത്ത് കൊണ്ടെത്തിക്കുന്നു. ഇവിടെ കല്‍ക്കരിയുടെ സ്റ്റോക്കും ഒഴുക്കും തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഓരോ വര്‍ഷവും വിവിധ സ്വകാര്യകമ്പനികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കല്‍ക്കരിയെയാണ് ഒഴുക്ക് എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. ആവശ്യമായ കല്‍ക്കരി ലഭിക്കും എന്ന് ഉറപ്പ് ലഭിച്ചിട്ടുള്ള സ്വകാര്യകമ്പനികള്‍ക്ക്, ശരിക്കും കല്‍ക്കരിയുടെ ഒഴുക്ക് ലഭിക്കുക തന്നെ വേണം. എന്നാല്‍ കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യകമ്പനികള്‍ക്ക് ഏല്‍പിച്ചുകൊടുക്കുന്ന ഗവണ്‍മെന്‍റ്, അവര്‍ക്ക് വേണ്ടത്ര കല്‍ക്കരിയുടെ ഒഴുക്ക് ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് അതിനുപുറമെ അവര്‍ക്ക് അനുവദിച്ച ബ്ലോക്കുകളിലെ മുഴുവന്‍ കല്‍ക്കരിശേഖരത്തിന്റെയും നിയന്ത്രണാവകാശം കൂടി അവര്‍ക്ക് നല്‍കുന്നു. അതായത് മുഴുവന്‍ സ്റ്റോക്കിന്റെയും മേലുള്ള നിയന്ത്രണാവകാശം. വര്‍ഷംതോറും വേണ്ടത്ര കല്‍ക്കരി(കല്‍ക്കരിയുടെ ഒഴുക്ക്) ലഭ്യമാക്കണം എന്ന് മാത്രമാണ് ഈ കമ്പനികളുടെ ആവശ്യമെങ്കിലും (ഈ ആവശ്യം ന്യായമാണെന്ന് നമുക്ക് തല്‍ക്കാലം അനുമാനിക്കാം). അതിനുപകരം ഉള്ള സ്റ്റോക്ക് മുഴുവന്‍ അവര്‍ക്ക് ഏല്‍പിച്ചു കൊടുക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല.

ഇത് മറ്റൊരു വിധത്തില്‍ പറയാം. കല്‍ക്കരി ഉപയോഗിക്കുന്ന ചില പ്രത്യേക മേഖലയിലെ കമ്പനികള്‍ക്ക് കല്‍ക്കരി ലഭ്യത ഉറപ്പുവരുത്തണമെന്നും അങ്ങനെ ചെയ്യുന്നതുതന്നെ നിശ്ചിത വിലയ്ക്ക് ആയിരിക്കണമെന്നും ഗവണ്‍മെന്‍റിന് ഉദ്ദേശമുണ്ടായിരുന്നുവെന്നിരിയ്ക്കട്ടെ. (കല്‍ക്കരിയെപ്പോലെയുള്ള ഒരു പശ്ചാത്തല സാമഗ്രി ഉറപ്പായും നിശ്ചിതമായ ഒരു വിലയ്ക്ക് നല്‍കുന്നതിന് എന്തെങ്കിലും അര്‍ഥമുണ്ടാകണമെങ്കില്‍, ഇത്തരം കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന അന്തിമ ഉല്‍പന്നങ്ങളുടെ വിലയുടെ മേല്‍ അതിന് ആനുപാതികമായ നിയന്ത്രണം ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുകയും വേണം) അങ്ങനെയാണെങ്കില്‍ ഗവണ്‍മെന്‍റ് ചെയ്യേണ്ടിയിരുന്നത്, ഇത്തരം കമ്പനികളും കോള്‍ ഇന്ത്യാ ലിമിറ്റഡും തമ്മില്‍ സപ്ലൈ കരാറുകള്‍ ഉണ്ടാക്കുന്നതിനും ആ കരാറുകളില്‍ കല്‍ക്കരി ലഭ്യതയുടെ അളവും വിലയും ഉറപ്പുവരുത്തുന്നതിനും സാഹചര്യമൊരുക്കുകയായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ കല്‍ക്കരി പ്രധാനമായും ഉപയോഗിക്കുന്ന സ്വകാര്യകമ്പനികള്‍ക്ക് വേണ്ടത്ര കല്‍ക്കരി ലഭ്യത ഉറപ്പുവരുത്താനും (കല്‍ക്കരി ബ്ലോക്കുകള്‍ അവര്‍ക്ക് ഏല്‍പിച്ചു കൊടുക്കുന്നതുകൊണ്ട് എന്താണോ ഉദ്ദേശിയ്ക്കപ്പെട്ടിരുന്നത്, ആ ഉദ്ദേശം നിറവേറ്റാനും) കല്‍ക്കരിശേഖരത്തിന്റെ മേലുള്ള നിയന്ത്രണം പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ(അതുവഴി ഗവണ്‍മെന്‍റിന്റെ തന്നെ) കയ്യില്‍ത്തന്നെ നിലനിര്‍ത്താനും കഴിയുമായിരുന്നു.

കല്‍ക്കരിശേഖരത്തിനുമേലുള്ള നിയന്ത്രണം ഗവണ്‍മെന്‍റിന്റെകയ്യില്‍ നിലനിര്‍ത്തുന്നതുവഴി, ഈ കല്‍ക്കരി എങ്ങനെ ഉപയോഗിക്കണമെന്നും ഏതുനിരക്കില്‍ വില്‍ക്കണമെന്നും ഗവണ്‍മെന്‍റിന് തീരുമാനിയ്ക്കാന്‍ കഴിയുമായിരുന്നു - അതായത് കല്‍ക്കരി ഉല്‍പന്നത്തിന്റെ ഒഴുക്ക് ഏതവസരത്തിലും ഗവണ്‍മെന്‍റിന് നിശ്ചയിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യകമ്പനികളെ ഏല്‍പിച്ചുകൊടുക്കുന്നുവെന്നതിന്നര്‍ഥം, അവര്‍ ഏറിക്കവിഞ്ഞാല്‍ അവരുടെ ആവശ്യം നിര്‍വഹിക്കുന്നതിന് വേണ്ടത്ര കല്‍ക്കരി ഉല്‍പാദിപ്പിയ്ക്കും. എന്നാല്‍ അതിനേക്കാള്‍ ഒട്ടും അധികം ഉല്‍പാദിപ്പിയ്ക്കുകയുണ്ടാവില്ല എന്നാണ്; രാജ്യത്ത് കല്‍ക്കരിക്ഷാമം ഉണ്ടാകുമ്പോള്‍പോലും (അതാണല്ലോ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്) അവര്‍ ഒട്ടും അധികം ഉല്‍പാദിപ്പിയ്ക്കുകയുണ്ടാവില്ല എന്നാണ്. ചുരുക്കത്തില്‍, ദേശീയ ആവശ്യത്തിന്റെ തോതനുസരിച്ച് കല്‍ക്കരി ലഭ്യമാക്കുക എന്ന അവസ്ഥയില്‍നിന്ന് സ്ഥാപനപരമായിത്തന്നെ വേര്‍പ്പെടുത്തപ്പെട്ട സംവിധാനത്തിലേക്ക് കല്‍ക്കരി ഉല്‍പാദനം മാറ്റപ്പെടുന്നതിന് തുല്യമാണിത്.

യഥാര്‍ത്ഥത്തില്‍ മന്‍മോഹന്‍സിങ് പാര്‍ലമെന്‍റിലെ തന്റെപ്രസ്താവനയില്‍ അംഗീകരിക്കുന്നപോലെ, കല്‍ക്കരിബ്ലോക്കുകള്‍ കൈവശംവെയ്ക്കുന്ന പല കമ്പനികളും ഖനനം നടത്തുന്നില്ലല്ലോ. കല്‍ക്കരിശേഖരമുള്ള ബ്ലോക്കുകള്‍ സ്വകാര്യകമ്പനികള്‍ക്ക് അവരുടെ ഇഷ്ടംപോലെ ഉപയോഗിക്കാന്‍ ഏല്‍പിച്ചുകൊടുത്തതുകാരണം ആഭ്യന്തര ഉല്‍പാദനം കുറഞ്ഞിരിയ്ക്കുന്ന അവസരത്തില്‍ത്തന്നെ, വളരെ കൂടിയ വിലയ്ക്ക് കല്‍ക്കരി ഇറക്കുമതി ചെയ്യേണ്ടിവരിക എന്ന വിരോധാഭാസം നിറഞ്ഞ അവസ്ഥയിലേക്ക് രാജ്യം എത്തിച്ചേര്‍ന്നിരിക്കുന്നു. കല്‍ക്കരി യഥാര്‍ത്ഥത്തില്‍ കുഴിച്ചെടുക്കുന്നുണ്ടെങ്കിലും ശരി, ഇല്ലെങ്കിലും ശരി, കല്‍ക്കരിശേഖരം സ്വകാര്യകമ്പനികള്‍ക്ക് ഏല്‍പിച്ചുകൊടുക്കുന്നത്, ഏതൊരവസരത്തിലും, കുത്തകകളെ പോഷിപ്പിയ്ക്കല്‍ തന്നെയാണ്. ഒരു നൂറ്റാണ്ടുമുമ്പ് ലെനിന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളപോലെ, ഖനിജ പദാര്‍ഥങ്ങളുടെ ശേഖരം കയ്യടക്കുകയും അതുവഴി അതു കയ്യടക്കാന്‍ ശ്രമിച്ചേയ്ക്കാവുന്ന മറ്റ് പ്രതിയോഗികളെ അകറ്റി നിര്‍ത്തുകയും ചെയ്യുക എന്നത്, എക്കാലത്തും കുത്തകാധിപത്യം ഉറപ്പിക്കുന്നതിനുള്ള ശക്തമായ ഒരു ഉപാധിയായിരുന്നു. ഇത്തരം ശേഖരം ഏറെ കാലത്തേക്ക് യഥാര്‍ഥത്തില്‍ തങ്ങള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ത്തന്നെയും അവ കയ്യടക്കുന്നതിനുവേണ്ടി കുത്തകമുതലാളിമാര്‍ പലപ്പോഴും എത്ര പണം വേണമെങ്കിലും ചെലവാക്കും. കാരണം തങ്ങളുടെ അന്തിമ ഉല്‍പന്നങ്ങളില്‍ അവര്‍ക്ക് കുത്തകാധിപത്യം ലഭിക്കുന്നതിന് അത് സഹായകമായിത്തീരുന്നു. കല്‍ക്കരിബ്ലോക്കുകളുടെ ലേലവില ഖണ്ഡിതമായിരിക്കണം; കല്‍ക്കരി ഉല്‍പാദനം മൊത്തത്തില്‍ എടുക്കുമ്പോള്‍ ലാഭം പൂജ്യമാണെങ്കില്‍ത്തന്നെയും ലേലവില ഖണ്ഡിതമായിരിക്കണം എന്നു പറയുന്നതിനുള്ള മറ്റൊരു കാരണം കൂടിയാണിത്.

കല്‍ക്കരിനിക്ഷേപങ്ങളുടെ മേലുള്ള കുത്തക നിയന്ത്രണാധികാരം സ്വന്തമാക്കിവെയ്ക്കുന്നതിനും പ്രതിയോഗികളെ ഒഴിവാക്കുന്നതിനും ഉള്ള പ്രത്യേകാവകാശം വേണ്ടപ്പെട്ട സ്വകാര്യകമ്പനികള്‍ക്ക് നല്‍കപ്പെട്ടത് പൂര്‍ണമായും സൗജന്യമായിട്ടാണ് എന്ന അബദ്ധമാണ് ഇന്ത്യയില്‍ സംഭവിച്ചത്. നഷ്ടം രാഷ്ട്രത്തിന് ചുരുക്കത്തില്‍, പ്രശ്നം ആരംഭിച്ചത് 2004ല്‍ അല്ല; മറിച്ച് 1993ല്‍ ആണ്; കല്‍ക്കരിനിക്ഷേപമുള്ള ബ്ലോക്കുകള്‍ സ്വകാര്യകമ്പനികള്‍ക്ക് ഏല്‍പിച്ചു കൊടുക്കുക എന്ന നയം നടപ്പാക്കിയ 1993ല്‍ത്തന്നെയാണ്. ആവശ്യമായത്ര കല്‍ക്കരി (സപ്ലൈയുടെ ഒഴുക്ക്) ലഭ്യമാക്കുന്നതിന്റെപേരിലാണ് അന്നത് നടപ്പിലാക്കിയത്. എന്നാല്‍ അതുവഴി കല്‍ക്കരി സ്റ്റോക്ക് മുഴുവന്‍ അവരെ ഏല്‍പിച്ചുകൊടുത്തു - അതായത് കല്‍ക്കരിശേഖരം മുഴുവന്‍ സൗജന്യമായി കൈമാറി.

കല്‍ക്കരിയുടെ വികസനം പൊതുമേഖലയില്‍ നടപ്പാക്കണം എന്ന ആശയം 1956ലെ രണ്ടാം വ്യവസായ നയപ്രമേയത്തിലാണ് ആവിഷ്കരിക്കപ്പെട്ടത്. അതാകട്ടെ, ഇന്ത്യന്‍ ഭരണഘടനയിലെ, രാഷ്ട്രനയങ്ങളെ സംബന്ധിച്ച നിര്‍ദ്ദേശകതത്വങ്ങളോടാണ് ബന്ധപ്പെട്ടു കിടക്കുന്നത്. നെഹ്റുവിന്റെനയങ്ങളുടെ ഒരു അവിഭാജ്യഘടകമായിരുന്നു അത്. ഉപയോഗിച്ചാല്‍ തീരുന്ന വിഭവങ്ങളുടെ സാമൂഹ്യമായ ഉപയോഗം പൂര്‍ണമായും ആസൂത്രണം ചെയ്യപ്പെടണമെന്നും അവയുടെ നിയന്ത്രണം രാഷ്ട്രത്തില്‍ നിക്ഷിപ്തമായിരിക്കണം എന്നും ഉള്ള പ്രാഥമിക തത്വത്തിന് അനുസരിച്ചുള്ളതാണത്. ആ തത്വത്തില്‍നിന്നുള്ള പിറകോട്ടുപോക്ക്, രണ്ടാം വ്യവസായ നയപ്രമേയത്തില്‍ ആദരപൂര്‍വം ആവിഷ്കരിച്ച ദര്‍ശനം ഉപേക്ഷിയ്ക്കല്‍, നിര്‍ദേശകതത്വങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ട് അമൂല്യമായ പ്രകൃതിവിഭവങ്ങള്‍ സ്വകാര്യകമ്പനികളെ ഏല്‍പിച്ചു കൊടുക്കുന്നതുവഴി ഭരണഘടനയ്ക്കുമേല്‍ ഉണ്ടാകുന്ന ആഘാതം 1993ല്‍ നവലിബറലിസത്തോടൊപ്പം തന്നെ വന്നതാണ്. അതെന്തായാലും, നവലിബറലിസം ഭരണഘടനയോടുള്ള വഞ്ചന മാത്രമല്ല, നവലിബറലിസത്തിന്റെതന്നെ അവകാശവാദങ്ങളോടുള്ള വഞ്ചന കൂടിയാണ്. എല്ലാ സംരംഭകര്‍ക്കും തുല്യമായ അവസരം ഉറപ്പാക്കിക്കൊണ്ട് മല്‍സരത്തിനുള്ള സാഹചര്യമുണ്ടാക്കുന്നു എന്നാണ് അന്ന് അവകാശപ്പെടുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ ചെയ്യുന്നതാകട്ടെ, നാം നേരത്തെ കണ്ടപോലെ, മറ്റുള്ളവരെ ഒഴിവാക്കിക്കൊണ്ട്, ഏതാനും പേരുടെ കുത്തകാധിപത്യം സ്ഥാപിയ്ക്കലാണ്. ഖജനാവിനുണ്ടാകുന്ന നഷ്ടത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, രാഷ്ട്രത്തിനുണ്ടാകുന്ന കൂടുതല്‍ വലിയ ഈ നഷ്ടം നാം കാണാതിരുന്നു കൂടാ.

*****

പ്രഭാത് പട്നായിക്, കടപ്പാട് : ചിന്ത വാരിക

No comments: