Tuesday, October 9, 2012

വര്‍ഗീയതയോട് സന്ധിയോ?

യുഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ച സാമൂഹികാന്തരീക്ഷം വര്‍ഗീയതകള്‍ക്ക് വെള്ളവും വളവും ലഭിക്കുന്നതാണ്. പ്രത്യക്ഷത്തില്‍ത്തന്നെ അനൗചിത്യവും പക്ഷപാതവും പ്രകടമാകുന്ന പ്രീണന നടപടികളിലൂടെ വര്‍ഗീയ- സാമുദായിക ശക്തികളെ മാറിമാറി തൃപ്തിപ്പെടുത്തുമ്പോള്‍ യുഡിഎഫിന്റെഭഭരണം നീണ്ടുകിട്ടുന്നു എന്ന ഒറ്റ പ്രത്യാഘാതംമാത്രമല്ല ഉണ്ടാകുന്നത്. മറിച്ച്, ആര്‍ക്കാണോ അനര്‍ഹമായത് കിട്ടുന്നത് അവര്‍ക്കെതിരായ വിദ്വേഷം ഇതര വിഭാഗങ്ങളില്‍ വളര്‍ന്നുവരിക കൂടിയാണ്. തീര്‍ത്തും സങ്കുചിതമായ താല്‍പ്പര്യങ്ങളെ മതത്തിന്റെയും സമുദായത്തിന്റെയും മുഖംമൂടിയിട്ടവതരിപ്പിച്ച് കാര്യം സാധിക്കുന്നവരാണ് യുഡിഎഫ് ഭരണത്തിന്റെ തണലില്‍ മദിച്ചുല്ലസിക്കുന്നത്. രാഷ്ട്രീയമല്ല; മൂര്‍ത്തമായ നിലപാടുകളല്ല; ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളല്ല- ഇത്തരത്തിലുള്ള പ്രീണനങ്ങളാണ് തെരഞ്ഞെടുപ്പുഫലം നിര്‍ണയിക്കുന്നത് എന്നുറപ്പുവരുത്താനും സമൂഹത്തെ അപകടകരമായ വിഭജനത്തിലേക്ക് തള്ളിയിട്ട് അത് ഭരണംനേടാനുള്ള സ്ഥിര ഉപാധിയാക്കാനുമുള്ള വലതുപക്ഷ മനസ്സാണ് കേരളത്തിന്റെ ഇന്നത്തെ മുഖ്യപ്രശ്നം.

സിപിഐ എമ്മും സംഘപരിവാറും ഒന്നിക്കണമെന്ന ആര്‍എസ്എസ് വാരികയുടെ ആഗ്രഹപ്രകടനവും ഭരിക്കുന്നത് തങ്ങളാണെന്ന മുസ്ലിം ലീഗ് മന്ത്രിയുടെ വീമ്പുപറച്ചിലും അതിനെതിരെയും അനുകൂലമായും ഉയര്‍ന്ന പ്രതികരണങ്ങളിലെ വര്‍ഗീയച്ചുവയുമെല്ലാം ഈ സവിശേഷ സാഹചര്യത്തിന്റെ ഉല്‍പ്പന്നമാണ്. ആര്‍എസ്എസിന്റെ രാഷ്ട്രീയവുമായി ഒരുതരത്തിലുള്ള യോജിപ്പും സിപിഐ എമ്മിന് സാധ്യമല്ല. ആര്‍എസ്എസിന് ബദല്‍ എന്ന നിലയില്‍ മതതീവ്രവാദം ഉയര്‍ത്തിപ്പിടിക്കുന്ന ശക്തികളുമായും കമ്യൂണിസ്റ്റുകാര്‍ക്ക് അനുരഞ്ജനമില്ല. വര്‍ഗീയതയ്ക്കെതിരായി സന്ധിയില്ലാത്ത സമരംചെയ്യുകയും ജീവന്‍ കൊടുത്തും മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയുംചെയ്ത പ്രസ്ഥാനമാണ് സിപിഐ എം. വര്‍ഗീയകലാപം ചെറുത്ത് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ജീവന്‍കൊടുത്ത മറ്റൊരു പ്രസ്ഥാനത്തെയും കേരളത്തില്‍ ചൂണ്ടിക്കാട്ടാനാവില്ല. ആര്‍എസ്എസിനോടുള്ള സിപിഐ എമ്മിന്റെ എതിര്‍പ്പ് താല്‍ക്കാലികമായ തെരഞ്ഞെടുപ്പ് സഖ്യം മുന്നില്‍ക്കണ്ടുണ്ടാകുന്നതല്ല. അത് അടിസ്ഥാനപരമാണ്; നിലപാടിന്റേതാണ്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വശക്തികള്‍ക്ക് കനത്ത പരാജയമാണുണ്ടായത്. തിരിച്ചുവരവിനായി രാജ്യത്താകെ അവര്‍ വര്‍ഗീയ അജന്‍ഡയുമായി മുന്നോട്ടുനീങ്ങുന്നു. രാഷ്ട്രീയതലത്തില്‍ ഇസ്ലാമിക ഭീകരവാദത്തിനെതിരായി നടത്തുന്ന നിരന്തരപ്രചാരണം മുസ്ലിം സമൂഹത്തെയാണ് ലക്ഷ്യംവയ്ക്കുന്നത്. ബിജെപി ഭരിക്കുന്ന ഗുജറാത്തിലും കര്‍ണാടകയിലും മധ്യപ്രദേശിലും ക്രിസ്ത്യന്‍- മുസ്ലിം ന്യൂനപക്ഷങ്ങള്‍ ആക്രമണത്തിനിരയാവുന്നു. കേരളത്തില്‍ ആര്‍എസ്എസിന് വേരോട്ടമില്ലാതായത് കമ്യൂണിസ്റ്റുകാര്‍ ഉയര്‍ത്തിപ്പിടിച്ച ശക്തമായ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ഫലമായാണ്. ഇവിടെ പുലരുന്ന സൗഹാര്‍ദാന്തരീക്ഷം ഏതെങ്കിലും വര്‍ഗീയശക്തികളുടെ പ്രവര്‍ത്തനത്തിന്റെയും പ്രതിപ്രവര്‍ത്തനത്തിന്റെയും ഫലമായല്ല എന്നര്‍ഥം. ആ അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള വര്‍ഗീയതകളുടെ മാത്സര്യവും അതില്‍നിന്ന് നേട്ടമുണ്ടാക്കാനുള്ള യുഡിഎഫിന്റെ കുത്സിത തന്ത്രങ്ങളുമാണ് ഇന്നത്തെ വിവാദങ്ങള്‍ക്ക് കാരണം.

ഭീകരവാദത്തെ വര്‍ഗീയാടിസ്ഥാനത്തില്‍ ഉയര്‍ത്തിക്കാണിക്കുന്നതിനുള്ള ആര്‍എസ്എസ്- ബിജെപി കൂട്ടുകെട്ടിന്റെ ശ്രമം തകര്‍ന്നടിഞ്ഞതാണ്. മലേഗാവ്, അജ്മീര്‍ ഷെരീഫ്, മെക്ക മസ്ജിദ്, സംഝോത എക്സ്പ്രസ് സ്ഫോടനങ്ങള്‍ക്കുപിന്നില്‍ ഹിന്ദുത്വ തീവ്രവാദി സംഘങ്ങളെയാണ് കണ്ടെത്തിയത്. ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസുകള്‍, 2002ലെ വര്‍ഗീയ കൊലപാതകങ്ങളെ മൂടിവയ്ക്കാനുള്ള ശ്രമം, ക്രമസമാധാന വ്യവസ്ഥയെയും നിയമവ്യവസ്ഥയെയും അട്ടിമറിക്കല്‍ എന്നിവ ഹിന്ദുത്വ പ്രത്യയശാസ്ത്രം മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥകള്‍ക്ക് എത്രമാത്രം എതിരാണെന്ന് ആവര്‍ത്തിച്ച് തെളിയിച്ചു. ഇതിനൊക്കെ ചുക്കാന്‍ പിടിക്കുന്ന ആര്‍എസ്എസുമായി ഏതു മേഖലയിലാണ് സിപിഐ എം യോജിക്കേണ്ടത്? ഹിന്ദു ഏകീകരണത്തിന്റെ മുദ്രാവാക്യമുയര്‍ത്തി ന്യൂനപക്ഷങ്ങളെ നിഷ്കാസനംചെയ്യാനും അധികാര രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ മാറ്റിയെഴുതാനും ശ്രമിക്കുന്നവരോട് കഠിനമായ എതിര്‍പ്പും അവരുടെ അത്തരം നീക്കങ്ങളെ പരാജയപ്പെടുത്താനുള്ള സമരാവേശവുമല്ലാതെ മറ്റെന്തെങ്കിലും പ്രതീക്ഷിക്കുന്നവരെ മതതിമിരം ബാധിച്ചവരെന്നേ വിളിക്കാനാവൂ. അതേസമയം ചില മുസ്ലിം തീവ്രവാദ ഗ്രൂപ്പുകള്‍ നടത്തുന്ന അക്രമങ്ങള്‍ ആര്‍ക്കും അവഗണിക്കാനാവില്ല. അവയ്ക്ക് വിദേശസഹായമുണ്ട്; നശീകരണ വാസനയുണ്ട്. 2008 നവംബറില്‍ മുംബൈയില്‍ ഭീകരാക്രമണം നടത്തിയത് പാകിസ്ഥാനില്‍നിന്നുള്ള ജിഹാദി ഗ്രൂപ്പാണ്. 2011 ജൂലൈയിലെ മുംബൈ സ്ഫോടനങ്ങള്‍, ഡല്‍ഹി ഹൈക്കോടതി ബോംബ് സ്ഫോടനം എന്നിങ്ങനെ എത്ര ആക്രമണങ്ങള്‍. മുസ്ലിം മതത്തിന്റെ പേരില്‍ സായുധ സംഘങ്ങള്‍ രൂപീകരിച്ച് തീവ്രവാദ- വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരായ സമരത്തിലും മുന്‍നിരയില്‍ സിപിഐ എം ഉണ്ട്. അവരുടെ നിഗൂഢമായ അജന്‍ഡയ്ക്ക് വഴങ്ങി വലതുപക്ഷ മാധ്യമങ്ങള്‍ സിപിഐ എമ്മിനെ കൊലയാളിസംഘമായി ചിത്രീകരിക്കാന്‍ നടത്തിയ സംഘടിതശ്രമവും ഭരണകൂടത്തിന്റെ സകല സൗകര്യങ്ങളും അതിനുവേണ്ടി ഉപയോഗിക്കപ്പെട്ടതും സമീപനാളുകളില്‍ കേരളം കണ്ടു.

സിപിഐ എമ്മിനെ ന്യൂനപക്ഷ വിരുദ്ധ പാര്‍ടിയാക്കി ചിത്രീകരിച്ച് വോട്ടുകള്‍ മൊത്തക്കച്ചവടം നടത്താനുള്ള വലതുപക്ഷ രാഷ്ട്രീയ അജന്‍ഡയാണ് ഇതിന്റെയും അണിയറയില്‍ പ്രവര്‍ത്തിച്ച ഒരു ഘടകം. മുസ്ലിം തീവ്രവാദികള്‍ നടത്തുന്ന ഭഭീകരവാദ പ്രവര്‍ത്തനങ്ങളെ എതിര്‍ത്ത് പരാജയപ്പെടുത്താന്‍ സിപിഐ എം രംഗത്തുണ്ട് എന്നതാണ് അവരുടെ ശത്രുതയ്ക്ക് കാരണം. അതുകൊണ്ടാണ്, മുസ്ലിം തീവ്രവാദ ശക്തികള്‍ നടത്തിയ അരുംകൊലകളിലും അതിക്രമങ്ങളിലും സിപിഐ എം പ്രതിഷേധിക്കുമ്പോള്‍ അതിന് വര്‍ഗീയഭാഷ്യം ചമയ്ക്കാന്‍ അവര്‍ക്ക് തോന്നുന്നത്. തീവ്രവാദ വര്‍ഗീയ പ്രത്യയശാസ്ത്രമാണ് ഭീകര ആക്രമണങ്ങള്‍ വിതയ്ക്കുന്നതെന്ന ശരിയായ ധാരണയാണ് സിപിഐ എം ഉയര്‍ത്തിപ്പിടിക്കുന്നത്.

ജനങ്ങളെ അണിനിരത്തി അത്തരം ശക്തികളെ ഒറ്റപ്പെടുത്തുകയും തുറന്നുകാണിക്കുകയും ചെയ്യാനാണ്; വര്‍ഗീയതയ്ക്കും ഭീകരവാദത്തിനുമെതിരെ അനുരഞ്ജനമില്ലാത്ത സമരം നടത്താനാണ് സിപിഐ എം നിലകൊള്ളുന്നത്. കോഴിക്കോട്ടു നടന്ന ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ പ്രഖ്യാപനം അതാണ്. വര്‍ഗീയ- ഭീകര ശക്തികളെ മുഖംനോക്കാതെ എതിര്‍ക്കുകയും അവ തമ്മിലുള്ള ബന്ധം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുകയും ചെയ്യുമ്പോള്‍ വിലപിച്ചിട്ടോ വിഷമിച്ചിട്ടോ കാര്യമില്ല. അത് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ അനിവാര്യമായ കടമയാണ്. സുധീരമായ നിലപാടിനെ ഏതെങ്കിലും പക്ഷത്തേക്കുള്ള ചായ്വായി തോന്നുന്നത് നോക്കുന്ന കണ്ണിന്റെ കുഴപ്പമാണെന്നര്‍ഥം. തെറ്റായ പ്രചാരണങ്ങള്‍കൊണ്ട് യുഡിഎഫിന്റെ വൃത്തികെട്ട വര്‍ഗീയപ്രീണനമുഖം മറച്ചുവയ്ക്കാമെന്ന് കരുതുന്നതും മൗഢ്യമാകും.

*
ദേശാഭിമാനി മുഖപ്രസംഗം 09 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

യുഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ച സാമൂഹികാന്തരീക്ഷം വര്‍ഗീയതകള്‍ക്ക് വെള്ളവും വളവും ലഭിക്കുന്നതാണ്. പ്രത്യക്ഷത്തില്‍ത്തന്നെ അനൗചിത്യവും പക്ഷപാതവും പ്രകടമാകുന്ന പ്രീണന നടപടികളിലൂടെ വര്‍ഗീയ- സാമുദായിക ശക്തികളെ മാറിമാറി തൃപ്തിപ്പെടുത്തുമ്പോള്‍ യുഡിഎഫിന്റെഭഭരണം നീണ്ടുകിട്ടുന്നു എന്ന ഒറ്റ പ്രത്യാഘാതംമാത്രമല്ല ഉണ്ടാകുന്നത്. മറിച്ച്, ആര്‍ക്കാണോ അനര്‍ഹമായത് കിട്ടുന്നത് അവര്‍ക്കെതിരായ വിദ്വേഷം ഇതര വിഭാഗങ്ങളില്‍ വളര്‍ന്നുവരിക കൂടിയാണ്. തീര്‍ത്തും സങ്കുചിതമായ താല്‍പ്പര്യങ്ങളെ മതത്തിന്റെയും സമുദായത്തിന്റെയും മുഖംമൂടിയിട്ടവതരിപ്പിച്ച് കാര്യം സാധിക്കുന്നവരാണ് യുഡിഎഫ് ഭരണത്തിന്റെ തണലില്‍ മദിച്ചുല്ലസിക്കുന്നത്. രാഷ്ട്രീയമല്ല; മൂര്‍ത്തമായ നിലപാടുകളല്ല; ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളല്ല- ഇത്തരത്തിലുള്ള പ്രീണനങ്ങളാണ് തെരഞ്ഞെടുപ്പുഫലം നിര്‍ണയിക്കുന്നത് എന്നുറപ്പുവരുത്താനും സമൂഹത്തെ അപകടകരമായ വിഭജനത്തിലേക്ക് തള്ളിയിട്ട് അത് ഭരണംനേടാനുള്ള സ്ഥിര ഉപാധിയാക്കാനുമുള്ള വലതുപക്ഷ മനസ്സാണ് കേരളത്തിന്റെ ഇന്നത്തെ മുഖ്യപ്രശ്നം.