Saturday, October 13, 2012

കള്ളുഷാപ്പുകള്‍ക്ക് ഒരു കണ്ണോക്ക്

പണ്ടുപണ്ട് ആന്റണി ചാരായം നിരോധിക്കുന്നതിനും മുമ്പത്തെ കഥയാണ്. ഞങ്ങളുടെ പറമ്പിന്റെ കിഴക്കേയറ്റത്ത് ഒരു കള്ളുഷാപ്പുയര്‍ന്നു. തെക്കേ വശത്ത് കരുവന്നൂര്‍പ്പുഴ, വടക്ക് മണ്ടേമ്പാടം. പുഴയില്‍നിന്നും പാടത്തുനിന്നുമുള്ള കാറ്റേറ്റ് ഇരിയ്ക്കാന്‍ പറ്റിയ സ്ഥലം. ആര്‍പ്പുവിളിയും ബഹളവും വഴക്കുമെല്ലാം കൊണ്ട് മുഖരിതമായി അവിടം. ഊരകത്തിറങ്ങി“കോവളം എന്നു പറഞ്ഞാല്‍ ഓട്ടോറിക്ഷക്കാര്‍ നമ്മളെ സുരക്ഷിതമായി ഷാപ്പിനു മുന്നില്‍ കൊണ്ടുചെന്നിറക്കും.

കള്ളുഷാപ്പുകളില്‍ വെച്ചാണ് ഏറ്റവും കൂടുതല്‍ അനിഷ്ടസത്യങ്ങള്‍ വെളിച്ചപ്പെടുന്നതെന്നും അതുകൊണ്ടാണ് ഷാപ്പുകള്‍ നമ്മള്‍ നൂറു മീറ്റര്‍ അകലത്തു നിര്‍ത്തുന്നതെന്നും എം എന്‍ വിജയന്‍ മാഷ് ഒരിടത്തു പറഞ്ഞിട്ടുണ്ട്. കൊറ്റിയ്ക്കല്‍ ഷാപ്പില്‍ നുരയുന്ന ജീവിതം കണ്ടിട്ട് എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. കുടിയ്ക്കാനെത്തുന്നവര്‍ക്ക് ഒറ്റപ്പെട്ടു താമസിയ്ക്കുന്ന ഞങ്ങളുടെ മേല്‍ ഒരു കരുതലുണ്ടായിരുന്നു. ചോദിയ്ക്കാനും പറയാനുമൊക്കെ നാട്ടില്‍ ആളുകളുണ്ടെന്ന തോന്നല്‍. ഓട്ടോറിക്ഷകള്‍ സുലഭമായതോടെ യാത്രാസൗകര്യവും ഞങ്ങള്‍ ആസ്വദിച്ചു—തുടങ്ങി.    
അതേതായാലും നീണ്ടുനിന്നില്ല. കള്ളുഷാപ്പിന്റെ മറവില്‍ ചാരായം കൊടുക്കുന്നുണ്ട് എന്ന് ശ്രുതി പരന്നു. പാടത്തെ വെള്ളക്കെട്ടില്‍ നിന്ന് ചാരായത്തിന്റെ പ്ലാസ്റ്റിക് കാനുകള്‍ കണ്ടെടുത്തതോടെ അത് സ്ഥിരീകരിയ്ക്കപ്പെട്ടു. മദ്യനിരോധനക്കാര്‍ ഇളകി. അടുത്തുള്ള ഹരിജന്‍ കോളനിയില്‍നിന്നുള്ള സ്ത്രീകള്‍ ഷാപ്പിനെതിരെ സമരം തുടങ്ങി. വേറെ എവിടെയോ സ്ഥാപിക്കേണ്ടിയിരുന്നതാണ് ഈ ഷാപ്പ് എന്നും അവിടത്തെ ആളുകളുടെ എതിര്‍പ്പുകൊണ്ട് അവിടെ തുറക്കാന്‍ പറ്റാതെ പോയതാണ് എന്നും  ആ ലൈസന്‍സ് ഉപയോഗിച്ചാണ്“കോവളത്ത് ഈ ഷാപ്പ് സ്ഥാപിച്ചത് എന്നും പിന്നീട് വെളിപ്പെട്ടു. അതോടെ ഷാപ്പുകാര്‍ എന്നെന്നേയ്ക്കുമായി കുറ്റി പറിച്ച് സ്ഥലം വിട്ടു. 

ഇപ്പോള്‍ ഹൈക്കോടതിയുടെ ശാസന വന്നപ്പോഴാണ് ഈ പഴയ കഥയെല്ലാം ഓര്‍മ്മിച്ചത്.  കേരളത്തിലെ കള്ളുഷാപ്പുകളില്‍ കിട്ടുന്നതൊന്നും മദ്യമല്ലെന്നാണല്ലോ കോടതി പറയുന്നത്. കള്ളുഷാപ്പുകള്‍ക്കു  മുന്നില്‍ മദ്യപിച്ചു ബോധരഹിതരായി ആളുകള്‍ കിടക്കുന്ന ദൃശ്യങ്ങളില്‍ നിന്നു മനസ്സിലാക്കേണ്ടത് അവര്‍ വീര്യം കൂടിയ എന്തോ ആണ് കഴിയ്ക്കുന്നതെന്നാണ്. പുറത്ത് കള്ളുകുടവും എളിയില്‍ ചേറ്റുകത്തിയുമായി നടക്കുന്ന ചെത്തുകാരെ ഇന്ന് നാട്ടിന്‍പുറത്തുപോലും കാണാനില്ല എന്ന് കോടതി നിരീക്ഷിക്കുന്നുണ്ട്.  അതിനാല്‍ പതിനാറു കൊല്ലം മുമ്പ് നിരോധിക്കപ്പെട്ട ചാരായം വേഷം മാറി ഇത്തരം ഷാപ്പുകളില്‍ എത്തുന്നുണ്ടാവണം എന്നും കോടതി സംശയിക്കുന്നു. അതുകൊണ്ട് ഈ വര്‍ഷം സാധ്യമല്ലെങ്കില്‍ അടുത്ത വര്‍ഷമെങ്കിലും കള്ള് നിരോധിക്കണം എന്ന് കോടതി സര്‍ക്കാരിനെ ഉപദേശിച്ചിരിക്കുന്നു.നല്ല കള്ള് ഇന്ന് ഒരു സങ്കല്‍പമാണ്. ബാറിലിരുന്ന് സി. രാധാകൃഷ്ണന്റെ‘ഭാഷയില്‍“ഇനിവിമ (ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം) കഴിയ്ക്കുമ്പോള്‍ എന്റെ ഒരു കൂട്ടുകാരന്‍ സ്ഥിരമായി ചൊല്ലാറുള്ള ശ്ലോകമുണ്ട്.  അതിപ്രകാരമാണ്: വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു സമമാം നല്ലിളം കള്ള്/ചില്ലിന്‍ വെള്ളഗ്ലാസ്സില്‍ നിറച്ചങ്ങനെ രുചികരമാം മത്സ്യമാംസാദി കൂട്ടി/ചെല്ലും തോതില്‍ച്ചെലുത്തി ചിരികളിതമാശൊത്തു മേളിപ്പതേക്കാള്‍/സ്വര്‍ല്ലോകത്തും ലഭിയ്ക്കില്ലുപരിയൊരു സുഖം പോക വേദാന്തമേ നീ!”

ശ്ലോകത്തില്‍ പറയുന്നത് വെറുതെയല്ല. പകല്‍ മുഴുവന്‍ വെയില്‍കൊള്ളുന്ന കൃഷിക്കാരന് ശുദ്ധമായ കള്ള് അമൃതു തന്നെയായിരുന്നു. കാര്‍ഷികകേരളത്തിന്റെ പാനീയമായിരുന്നു ശുദ്ധമായ തെങ്ങിന്‍കള്ളും പനങ്കള്ളും. പിന്നെപ്പിന്നെ നമ്മള്‍ കൃഷി മറന്നു, തെങ്ങുകയറ്റം മറന്നു, ചെത്തും മറന്നു.  ഖസാക്കിലെ ചെത്തിനേക്കുറിച്ച് ഒ വി വിജയന്‍ പറയുന്നുണ്ട്.”പനഞ്ചോട്ടില്‍ അവന്‍ കുലദൈവങ്ങള്‍ക്ക് തെച്ചിപ്പൂ നേര്‍ന്നിട്ടു. ദൈവങ്ങളെയും പിതൃക്കളെയും ഷെയ്ഖ് തമ്പുരാനെയും സ്മരിച്ചേ പന കേറുകയുള്ളു. കാരണം പിടിനിലയില്ലാത്ത ആകാശത്തേയ്ക്കാണ് കയറിപ്പോവുന്നത്.’കൃഷി പോലെ, പശു വളര്‍ത്തല്‍ പോലെ ഒരു പ്രാര്‍ത്ഥനയായിരുന്നു നമുക്ക് ചെത്തും. പറഞ്ഞിട്ടെന്ത്? തൊഴിലിനെ ബഹുമാനിയ്ക്കുക എന്നത് നമ്മുടെ ചോരയില്‍നിന്ന് എന്നോ നഷ്ടപ്പെട്ടുപോയിരുന്നുവല്ലോ.

പല്ലിശ്ശേരിയില്‍ എനിയ്ക്ക് കള്ളുചെത്തുകാരനായ ഒരു കൂട്ടുകാരനുണ്ട്: അശോകന്‍.  കലര്‍പ്പില്ലാത്ത കള്ള് തരാം എന്ന് അയാള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. കൊല്ലങ്ങള്‍ക്കു മുമ്പാണ് അത്. ഇരുപതു കൊല്ലം മുമ്പത്തെ ആറാട്ടുപുഴ പൂരത്തിനിടയ്ക്ക് പല്ലിശ്ശേരിയിലെ കള്ളുഷാപ്പില്‍നിന്ന് സ്വാദുനോക്കിയത് തീര്‍ച്ചയായും കള്ളായിരുന്നില്ല. പൂരത്തിന് അതിഥികളായെത്തിയ കൂട്ടുകാരിലൊരാളുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി കയറിയതായിരുന്നു ഷാപ്പില്‍. അര ഗ്ലാസ്സുവീതം എന്തോ വെളുത്ത പാനീയം എല്ലാവര്‍ക്കും വീതം വെച്ചു കിട്ടി. ഉറക്കച്ചടവിന്റെ കെടുതിയിലും തലയ്ക്കു പിടിച്ചില്ല. അപ്പോഴാണ് അശോകന്റെ വാഗ്ദാനം. പക്ഷേ ഇനി പറഞ്ഞിട്ടു കാര്യമില്ല.  അശോകന്‍ ചെത്തു നിര്‍ത്തിയിരിക്കുന്നു.     

കഴിയ്ക്കുന്നത് “ഇനിവിമയായാലും കള്ളുകുടിക്കുക എന്നാണല്ലോ നമ്മുടെ ഭാഷ. പക്ഷേ കള്ളുകുടിയ്ക്കുന്നവര്‍ ഇപ്പോള്‍ എത്രപേരുണ്ട്? ചാരായനിരോധനത്തോടെ കേരളത്തിലുണ്ടായ മാറ്റം കള്ളുകുടിയ്ക്കുന്നവര്‍ കൂട്ടത്തോടെ ബാറുകളിലെത്തി എന്നതാണ്.   അവര്‍ക്കു പറ്റിയ പാനീയങ്ങള്‍ എത്രവേണമെങ്കിലും ബാറുകളില്‍ കിട്ടിത്തുടങ്ങി. ഞങ്ങളുടെ നാട്ടില്‍ വൈകുന്നരം ആറു മണിക്കും പത്തുമണിയ്ക്കും ഇടയില്‍ ഓട്ടോറിക്ഷകള്‍ കിട്ടാന്‍ എളുപ്പമല്ല. മൂന്നു പേര്‍ തികയുമ്പോള്‍ അവരെ ബാറുകളില്‍ ഇറക്കുക, പുതിയ മൂന്നുപേരേയും കൊണ്ട് വീണ്ടും അവിടെയെത്തുമ്പോഴേയ്ക്കും നില്‍പ്പനടിച്ച് മടക്കത്തിനു തയ്യാറായ ആദ്യത്തെ ബാച്ചിനേയും കൊണ്ട് തിരിച്ചുപോരുക എന്നിങ്ങനെ ഓട്ടോറിക്ഷക്കാര്‍ക്ക് നിര്‍ത്താത്ത ഓട്ടമാണ്.  ഓട്ടോറിക്ഷ തിരിച്ചുവരുമ്പോഴേയ്ക്കും പണി തീര്‍ത്ത് തയ്യാറാവുന്നതിനിടയില്‍ ചെല്ലും തോതില്‍ ചെലുത്താനും കളിചിരിതമാശൊത്തുമേളിയ്ക്കാനും’ഒക്കെ നമുക്ക് എവിടെ നേരം?
അതോടെ സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ വേണ്ടി എന്നു പറഞ്ഞ് ആന്റണി നടപ്പാക്കിയ ചാരായനിരോധനം കൊണ്ട് ഒരു ഫലവുമുണ്ടായില്ല.  മാത്രമല്ല വിലയുടെ കാര്യത്തില്‍ ഒരു താരതമ്യവുമില്ലാത്ത “ഇനിവിമകള്‍ അവരെ കൂടുതല്‍ ദാരിദ്ര്യത്തിലാഴ്ത്തുകയും ചെയ്തു.

കള്ളുഷാപ്പില്‍ ഇപ്പോള്‍ എത്രപേര്‍ കയറുന്നുണ്ട്?  എത്രയെണ്ണത്തില്‍ കള്ളു കിട്ടുന്നുണ്ട്? വില കുറഞ്ഞ വിവിധതരം “ഇനിവിമകള്‍ കിട്ടാറായതോടെ ശരിക്കുള്ള കള്ളുകുടി എന്നത് തികച്ചും അപരിഷ്‌കൃതമാണ് എന്നു തോന്നിത്തുടങ്ങിയോ നമുക്ക്? കനത്ത എടുപ്പുള്ള ബാറിലേയ്ക്കു പോവുന്നതു പോലെയാണോ ഓലയോ ഓടോ മേഞ്ഞ പാവം കള്ളുഷാപ്പിലേയ്ക്കു കയറിച്ചെല്ലുമ്പോള്‍?  കപടമായ അന്തസ്സ് തേടുന്നതിന്റെ ഭാഗം കൂടിയാവാം ബാറുകളിലേയ്ക്കുള്ള ഈ ഇരമ്പിക്കയറ്റം.

കൊല്ലങ്ങള്‍ക്കു മുമ്പാണ്.  പാലക്കാട്ട് ശീതീകരിച്ച കള്ളുഷാപ്പിലിരുന്ന് ശുദ്ധമായ പനങ്കള്ള് കുടിച്ച അനുഭവം എന്റെ കൂട്ടുകാരന്‍ ഡോ. എ വേണുഗോപാലന്‍ പറഞ്ഞിട്ടുണ്ട്.  എന്തുകൊണ്ട് നമുക്ക് ബിയര്‍ പാര്‍ലറുകള്‍ക്കു പകരം ഇത്തരം മേല്‍ത്തരം കള്ളുഷാപ്പുകള്‍ തുറന്നുകൂടാ?  കാര്‍ഷികസര്‍വ്വകലാശാലക്കാര്‍ വികസിപ്പിച്ചെടുത്തതെന്ന് അവകാശപ്പെട്ട നീര എന്ന മധുരക്കള്ള് വിപണിയിലെത്താതെ പോയത് എന്തുകൊണ്ടാണ്?  തെങ്ങുകൃഷിക്കാര്‍ക്ക് വലിയ ആശ്വാസമാകുമായിരുന്ന ആ പദ്ധതി നടപ്പിലാക്കാതെ പോയതിന്റെ ഉത്തരവാദിത്വം കേരളം മാറിമാറി ഭരിയ്ക്കുന്ന രണ്ടു മുന്നണികള്‍ക്കുമുണ്ട്.

കണക്കുകള്‍ പലതുമുണ്ട്.  കേരളത്തില്‍ നാലായിരത്തോളം കള്ളുഷാപ്പുകളുണ്ട്. അതില്‍ ആയിരത്തിലധികം തുറക്കാറേയില്ല. നാല്‍പതിനായിരം ചെത്തുതൊഴിലാളികളുമുണ്ട്. പക്ഷേ അതില്‍ എത്ര പേര്‍ ആ പണിയില്‍ തുടരുന്നു എന്നതിന് കൃത്യമായ കണക്കൊന്നുമില്ല. അവരിപ്പോള്‍ എങ്ങനെ ജീവിയ്ക്കുന്നു എന്നും ആരും അന്വേഷിച്ചിട്ടില്ല.  എന്തുകൊണ്ടാണ് ചെത്തുകാര്‍ ആ പണിയില്‍നിന്നു പിന്തിരിഞ്ഞത് എന്നതിനും കൃത്യമായ ഉത്തരങ്ങളൊന്നുമില്ല.

അപ്പോഴാണ് ഹൈക്കോടതിയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ വരുന്നത്. ഇപ്പോള്‍ ആശങ്കപ്പെടാതെ വയ്യ: ഞങ്ങളുടെ കോവളത്തേപ്പോലെ കേരളത്തിലെ എല്ലാ കള്ളുഷാപ്പുകളും പൂട്ടിപ്പോവുമോ? കള്ളുഷാപ്പുകള്‍ പൂട്ടിപ്പോവുമ്പോള്‍ അതിന്റെ അനുബന്ധമായ സ്വാദുറ്റ വിഭവങ്ങള്‍ കൂടിയാണ് നമുക്ക് നഷ്ടപ്പെട്ടു പോവുന്നത്. തനതായ ഒന്നും നമുക്കു പാടില്ല എന്ന് ആര്‍ക്കാണ് ഇത്ര നിര്‍ബ്ബന്ധം?

അതിലും വലിയ ചോദ്യം ഇതാണ്: കള്ളുഷാപ്പുകള്‍ പൂട്ടിയതുകൊണ്ടു മാത്രം  കേരളം മദ്യവിപത്തില്‍നിന്ന് രക്ഷപ്പെടുമോ? കോടതി ആര്‍ക്കു വേണ്ടിയാണ് പതം പറയുന്നത്?

*
അഷ്ടമൂര്‍ത്തി ജനയുഗം 10 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പണ്ടുപണ്ട് ആന്റണി ചാരായം നിരോധിക്കുന്നതിനും മുമ്പത്തെ കഥയാണ്. ഞങ്ങളുടെ പറമ്പിന്റെ കിഴക്കേയറ്റത്ത് ഒരു കള്ളുഷാപ്പുയര്‍ന്നു. തെക്കേ വശത്ത് കരുവന്നൂര്‍പ്പുഴ, വടക്ക് മണ്ടേമ്പാടം. പുഴയില്‍നിന്നും പാടത്തുനിന്നുമുള്ള കാറ്റേറ്റ് ഇരിയ്ക്കാന്‍ പറ്റിയ സ്ഥലം. ആര്‍പ്പുവിളിയും ബഹളവും വഴക്കുമെല്ലാം കൊണ്ട് മുഖരിതമായി അവിടം. ഊരകത്തിറങ്ങി“കോവളം എന്നു പറഞ്ഞാല്‍ ഓട്ടോറിക്ഷക്കാര്‍ നമ്മളെ സുരക്ഷിതമായി ഷാപ്പിനു മുന്നില്‍ കൊണ്ടുചെന്നിറക്കും.