Wednesday, October 10, 2012

കേരളം കണികണ്ടുണരുന്ന കൊള്ള

പാല്‍വില ലിറ്ററിന് അഞ്ചുരൂപ കൂട്ടാന്‍ കല്‍പ്പറ്റയില്‍ ചേര്‍ന്ന മില്‍മ ബോര്‍ഡ് മീറ്റിങ്ങില്‍ ധാരണയായിരിക്കുന്നു. കര്‍ഷകനെ രക്ഷിക്കാനെന്ന പേരില്‍ വില കൂട്ടാനുള്ള നടപടി യഥാര്‍ഥത്തില്‍ മില്‍മയ്ക്ക് കൊള്ളലാഭം ഉണ്ടാക്കാനും അന്യസംസ്ഥാന ലോബികളെ സഹായിക്കാനും മാത്രമേ ഉപകരിക്കൂ. പാല്‍വില കൂട്ടിയതിനൊപ്പം കാലിത്തീറ്റയുടെ വിലയില്‍ 250 രൂപ എന്ന വന്‍വര്‍ധനയാണ് വരുത്തിയത്. ഫലത്തില്‍ അധികം ലഭിക്കുന്ന പണത്തേക്കാള്‍ വന്‍ചെലവാണ് കര്‍ഷകനുമുകളില്‍ അടിച്ചേല്‍പ്പിക്കുന്നത്. ഒരേസമയം ഉപഭോക്താവിനെ കൊള്ളയടിക്കുകയും കര്‍ഷകരെ വഞ്ചിക്കുകയുമാണ് ഈ നടപടിയിലൂടെ മില്‍മ. അവശ്യസാധനങ്ങളുടെയും പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വിലവര്‍ധനയിലും കറന്റ് ചാര്‍ജ് വര്‍ധനയിലും ജനം നട്ടംതിരിയുമ്പോഴാണ് ഇരുട്ടടിയായി മില്‍മയുടെ തീരുമാനം.

ഒരുവര്‍ഷത്തിനിടെ ഇത് രണ്ടാംതവണയാണ് പാല്‍വില വര്‍ധിപ്പിക്കുന്നത്. 2011 സെപ്തംബറില്‍ അഞ്ചുരൂപ വര്‍ധിപ്പിച്ചിരുന്നു. ഓരോതവണ പാല്‍വില കൂട്ടുമ്പോഴും ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍ മില്‍മയും കാലിത്തീറ്റ കമ്പനികളുമാണ്. ഒരു ലിറ്റര്‍ പാലിന് അഞ്ചുരൂപ കൂടുമ്പോള്‍ ഇതേഅനുപാതത്തില്‍ കാലിത്തീറ്റയ്ക്കും വിലകൂടും. മില്‍മ കാലിത്തീറ്റയുടെ വില 50 കിലോയുടെ ചാക്കിന് നിലവില്‍ 650 രൂപയാണ്. ഇനി 900 രൂപ നല്‍കണം. മില്‍മയുടെ കെടുകാര്യസ്ഥതയാണ് കാലിത്തീറ്റവില വര്‍ധനയ്ക്ക് പ്രധാന കാരണം. മില്‍മയുടെ കാലിത്തീറ്റ നിര്‍മാണ ഫാക്ടറിയില്‍ ഉല്‍പ്പാദനം നടക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് പോഷകമൂല്യം കുറഞ്ഞ കാലിത്തീറ്റ വാങ്ങി മില്‍മയുടെ ലേബല്‍ ഒട്ടിച്ച് വില്‍ക്കുകയാണ്. ഇതിന്റെ ഭാഗമായി സ്വകാര്യ കാലിത്തീറ്റ കമ്പനികള്‍ ശക്തിപ്പെട്ടു.

കാലിത്തീറ്റയുടെ വിലവര്‍ധനയിലൂടെ മില്‍മ കോടികളാണ് നേടുക. പാലുല്‍പ്പാദനത്തില്‍ കേരളം ഇന്ന് 13-ാംസ്ഥാനത്താണ്. എട്ടുലക്ഷത്തി മുപ്പതിനായിരം കുടുംബങ്ങള്‍ പാലുല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും 60 ലക്ഷം ലിറ്റര്‍ പാല്‍മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. മൂവായിരത്തോളം അപ്പക്സ് സൊസൈറ്റികള്‍ മുഖേന 8,30,000 ലിറ്റര്‍ പാലാണ് മില്‍മ ശേഖരിക്കുന്നത്. വില്‍ക്കുന്നതാകട്ടെ 12 ലക്ഷത്തിലധികം ലിറ്ററും. ഇത് വ്യക്തമാക്കുന്നത്, നാലുലക്ഷം ലിറ്ററോളം പാല്‍ മറ്റ് വഴികളിലൂടെ സംഭരിക്കുന്നുണ്ടെന്നാണ്. ഇതില്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതിചെയ്യുന്നതും കൃത്രിമമായി നിര്‍മിക്കുന്നതും ഉള്‍പ്പെടും. കര്‍ഷകര്‍ക്ക് വില കൂട്ടി നല്‍കി എന്നു പറയുമ്പോഴും മറ്റു മാര്‍ഗങ്ങളിലൂടെ സംഭരിക്കുന്നതില്‍ ലക്ഷങ്ങളുടെ ലാഭമാണ് മില്‍മ വാരിക്കൂട്ടുന്നത്. എട്ടരലക്ഷം ലിറ്റര്‍ പാലിന്റെ അധികവില ഗുണഭോക്താക്കളില്‍നിന്ന് വസൂല്‍ചെയ്ത് കര്‍ഷകന് നല്‍കുന്നു എന്നു പറയുമ്പോള്‍, ബാക്കി നാലുലക്ഷം ലിറ്റര്‍ പാലിന്റെ അധികവില മില്‍മ സ്വന്തം പോക്കറ്റില്‍ നിക്ഷേപിക്കുന്നു. യഥാര്‍ഥത്തില്‍ കര്‍ഷകരില്‍നിന്നും ഉപഭോക്താക്കളില്‍നിന്നുമുള്ള ഇരട്ടചൂഷണമാണ് മില്‍മ നടത്തുന്നത്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് പാല്‍ ഇറക്കുമതിചെയ്ത് കച്ചവടം ചെയ്യുന്നവര്‍ക്കും ഈ വിലവര്‍ധനയിലൂടെ കൊള്ളലാഭം കൊയ്യാനാകും. നേരത്തെ പാല്‍വില അഞ്ചുരൂപ കൂട്ടിയപ്പോള്‍ 4.20 രൂപ കര്‍ഷകനും 20 പൈസ പ്രാഥമികസംഘങ്ങള്‍ക്കും 20 പൈസ മില്‍മയ്ക്കും 20 പൈസ ഏജന്‍സി കമീഷനും എന്നാണ് കണക്കാക്കിയത്. കര്‍ഷകര്‍ക്ക് 4.20 രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇത് നടപ്പാക്കാന്‍ തയ്യാറായില്ല. കൂടിയ വില ലഭിക്കണമെങ്കില്‍ 3.5 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതര ഖരപദാര്‍ഥങ്ങളും ഉണ്ടായിരിക്കണമെന്ന് നിബന്ധനവച്ചു. മില്‍മ നിശ്ചയിക്കുന്ന ഈ ഗുണമേന്മ ഒരിക്കലും പാലിലുണ്ടാകില്ല. അതുകൊണ്ടുതന്നെ കര്‍ഷകന് പുതുക്കിയ വില ലഭിക്കാത്ത സ്ഥിതിയുണ്ടായി. വില്‍ക്കുന്ന പാലിന് എല്ലാ നിലവാരത്തിലും അഞ്ചുരൂപ കൂട്ടിയപ്പോഴാണ് സംഭരണവിലയില്‍ ഗുണനിലവാരത്തിന്റെ പേരില്‍ വിലകുറച്ച് നല്‍കാന്‍ മില്‍മ തീരുമാനിച്ചത്. 4.20 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഉല്‍പ്പാദകര്‍ക്കുണ്ടായ വരുമാന നഷ്ടം 5.05 രൂപയാണ്. പാലിന്റെ കൊഴുപ്പ്, കൊഴുപ്പിതര ഘടകങ്ങളുടെ പേരില്‍ 1.05 രൂപയും കാലിത്തീറ്റ സബ്സിഡി ചാക്കിന് 150 രൂപ കുറച്ചതിന്റെ പേരില്‍ ലിറ്ററിന് മൂന്നു രൂപയും ഇന്‍സെന്റീവ് റദ്ദാക്കിയതുമൂലം ഒരു രൂപയും ഉള്‍പ്പെടെ 5.05 രൂപയുടെ വരുമാന നഷ്ടമാണ് യഥാര്‍ഥത്തില്‍ കര്‍ഷകര്‍ക്കുണ്ടായത്.

അശാസ്ത്രീയമായ വിലനിര്‍ണയസംവിധാനം വഴി കര്‍ഷകരെ വര്‍ഷങ്ങളായി കബളിപ്പിക്കുകയാണ് മില്‍മ. ഉദാഹരണത്തിന് മൂന്ന് ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതര ഖരപദാര്‍ഥങ്ങളുമുള്ള പാലിന് കര്‍ഷകന് ഇപ്പോള്‍ നല്‍കുന്ന വില 21.30 രൂപയാണ്. എന്നാല്‍, ഇത്തരം പാലിന് 12 ശതമാനം ടിഎസ് ഇല്ലെന്ന കാരണത്താല്‍ 20 പൈസ പിഴ ഈടാക്കുകയും ഗുണനിലവാരം അനുസരിച്ച് വില നല്‍കുന്നതില്‍ ചൂഷണം ചെയ്യുകയുമാണ്. ഇന്ന് മില്‍മ സംഭരിക്കുന്ന പാലിന്റെ ശരാശരി ഗുണനിലവാരം 3.4 ശതമാനം കൊഴുപ്പും 8.2 ശതമാനം കൊഴുപ്പിതര ഖരപദാര്‍ഥങ്ങളുമുള്ളതാണ്. മില്‍മ ആകെ സംഭരിക്കുന്ന പാലിനുപോലും ശരാശരി ഗുണനിലവാരം ടിഎസ് 12 ശതമാനം ഇല്ലാതിരിക്കെ കര്‍ഷകരില്‍നിന്ന് സ്വീകരിക്കുന്ന പാലിന് 12 ശതമാനത്തില്‍ കുറഞ്ഞാല്‍ പിഴ ഈടാക്കുന്നതിന്റെ ശാസ്ത്രീയവശം മനസ്സിലാക്കാന്‍ കഴിയാത്ത ഒന്നാണ്. 2010 മേയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പാല്‍വില വര്‍ധിപ്പിക്കുന്നതിന് തീരുമാനിച്ചിരുന്നു. കര്‍ഷകപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള വിദഗ്ധസമിതിയെ രൂപീകരിച്ച് പാല്‍വിലസംബന്ധിച്ചും ഉല്‍പ്പാദനച്ചെലവുസംബന്ധിച്ചും വിശദമായ പഠനം നടത്തുകയും ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പാല്‍വില ലിറ്ററിന് മൂന്നു രൂപ വര്‍ധിപ്പിക്കാനുമാണ് തീരുമാനിച്ചത്. ഇതില്‍ 2.76 രൂപ ക്ഷീരകര്‍ഷകനും 24 പൈസ വിവിധതട്ടിലായി കമീഷനായും നിശ്ചയിച്ചു. എന്നാല്‍, 2011 മാര്‍ച്ചില്‍ പാല്‍വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിക്കാന്‍ മില്‍മ ഏകപക്ഷീയമായി തീരുമാനമെടുത്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെട്ടതിനെതുടര്‍ന്ന് ഏകപക്ഷീയമായ ആ തീരുമാനം സ്റ്റേചെയ്തു. സര്‍ക്കാര്‍സ്റ്റേയ്ക്കെതിരെ പാല്‍വില നിശ്ചയിക്കാനുള്ള പൂര്‍ണ അധികാരം തങ്ങള്‍ക്കാണെന്ന വാദം ഉന്നയിച്ച് മില്‍മ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ പാല്‍വില വര്‍ധനയ്ക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചു. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെതുടര്‍ന്ന് പാല്‍വില വര്‍ധിപ്പിക്കാനുള്ള മില്‍മയുടെ അധികാരത്തെ ചോദ്യംചെയ്യാത്ത സാഹചര്യത്തില്‍ പാല്‍വില വര്‍ധിപ്പിക്കാന്‍ മില്‍മയ്ക്ക് പൂര്‍ണ അധികാരമുണ്ടെന്ന് ഹൈക്കോടതി 2011 ആഗസ്തില്‍ വിധി പ്രഖ്യാപിച്ചു. ഈ വിധിക്കെതിരെ അപ്പീല്‍പോകാതെ മില്‍മയുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍.

ഈ വിധിയുടെ ചുവടുപിടിച്ചാണ് ഇപ്പോള്‍ അഞ്ചുരൂപ വര്‍ധിപ്പിച്ചത്. ഓപ്പറേഷന്‍ ഫ്ളഡ് പരിപാടിയുടെ ഭാഗമായി മില്‍മ രൂപീകൃതമാകുന്നത് കര്‍ഷകരെ ചൂഷണത്തില്‍നിന്ന് രക്ഷിക്കാനുള്ള സംരംഭം എന്ന നിലയിലായിരുന്നു. എന്നാല്‍, ഇന്ന് ക്ഷീരകര്‍ഷകരെ ചൂഷണംചെയ്യുന്ന ഏജന്റായാണ് മില്‍മ പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ വിലവര്‍ധന മില്‍മയ്ക്ക് കൊള്ളലാഭം നേടാനുള്ള അവസരമാണ്. മില്‍മയുടെ ചൂഷണത്തിന് വിധേയരാകുന്ന ക്ഷീരകര്‍ഷകരെയും ഉപഭോക്താക്കളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനും ക്ഷീരവികസനവകുപ്പിനുമുണ്ട്.

*
ഇ പി ജയരാജന്‍ ദേശാഭിമാനി 10 ഒക്ടോബര്‍ 2012

No comments: