Saturday, April 12, 2008

ഫിഡല്‍ ...താങ്കള്‍ വിശ്രമം അര്‍ഹിക്കുന്നു

സ്തുതിവചനങ്ങള്‍ മരണമടഞ്ഞവര്‍ക്ക് മാത്രമുള്ളതല്ല.

മനുഷ്യവര്‍ഗ്ഗത്തിനുവേണ്ടി മഹത്തായ സേവനങ്ങള്‍ നല്‍കിയവരും ഇതിഹാസ പുരുഷന്മാരുമായ, ഫിഡല്‍കാസ്ട്രോയെപ്പോലെയുള്ള ജീവിച്ചിരിക്കുന്ന വിപ്ലവകാരികള്‍ക്കും ഇവ അനുയോജ്യമാണ്. ക്യൂബയിലും പുരോഗമന സോഷ്യലിസ്റ്റ് ലോകത്താകെയും സ്നേഹപുരസ്സരം ഫിഡല്‍ എന്ന വിളിക്കപ്പെടുന്ന ഫിഡല്‍കാസ്ട്രോ കഴിഞ്ഞ ഫെബ്രുവരി മാസത്തിന്റെ അവസാനം വരെ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ക്യൂബയുടെ പ്രസിഡന്റും ക്യൂബന്‍ വിപ്ലവസേനയുടെ കമാണ്ടറുമായിരുന്നു.

നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മഹാന്മാരായ വിപ്ലവകാരികളില്‍ ഒരാളായ ഫിഡല്‍ ക്യൂബന്‍ വിപ്ലവത്തില്‍ വഹിച്ച വീരോചിതമായ പങ്കിനെ അനുസ്മരിക്കുന്നതിനായി ഈ ലേഖനം സമര്‍പ്പണം ചെയ്യുന്നത് ഏറ്റവും ഉചിതമായിരിക്കുമെന്നാണ് വിപ്ലവം വിജയിച്ച 1959 ജനുവരി ഒന്നു മുതല്‍ തന്നെ ക്യൂബയുടെ അടുത്ത കൂട്ടാളിയായ ദക്ഷിണ ആഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (SACP) കരുതുന്നത്. എല്ലാ രൂപങ്ങളിലുമുള്ള ചൂഷണങ്ങളിലും നിന്നും അടിച്ചമര്‍ത്തലുകളിലും നിന്നും വിമുക്തമായ ഒരു നല്ല ലോകക്രമം കെട്ടിപ്പടുക്കുന്നതിന് വേണ്ടിയുള്ള തന്റെ ആത്മസമര്‍പ്പണത്തിലൂടെ ഫിഡല്‍ ക്യൂബയുടെ അതിരുകളെ മറികടന്നുകൊണ്ട് ലോകത്തിന്റെ നാനാഭാഗങ്ങില്‍ ജീവിക്കുന്ന ജനങ്ങളുടെ ഹൃദയങ്ങളെപ്പോലും സ്പര്‍ശിച്ചിരിക്കുകയാണ്.

ലോകത്തിലെ വിവിധ ജനവിഭാഗങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ സന്ദേശങ്ങളായിരിക്കാം ഫിഡലിന്റെയും ക്യൂബന്‍ ജനതയുടെയും പോരാട്ടം നല്‍കുന്നത്. എന്നാല്‍ ഒരു കാര്യം തീര്‍ച്ചയാണ്. ദശലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങള്‍ക്ക് പ്രതീക്ഷയുടെ പ്രതീകമായി അദ്ദേഹം ഇന്നും നിലനില്‍ക്കുന്നു. ഫിഡലിന്റെ ജീവിത്തിന്റെയും പോരാട്ടത്തിന്റെയും പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ജീവിതം ഏതെല്ലാം മേഖലകളിലാണ് ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികളേയും പാവപ്പെട്ടവരേയും സ്പര്‍ശിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെ എടുത്തുകാണിക്കുവാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്. ഈ ശ്രമം ഇന്ന് ദക്ഷിണാഫ്രിക്കയിലും, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും, ലോകത്താകെതന്നെയും നടക്കുന്ന സംഭവവികാസങ്ങളെയും ലോകജനത നേരിടുന്ന വെല്ലുവിളികളെയും കുറിച്ച് മനസ്സിലാക്കുന്നതിന് നമുക്ക് സഹായകരമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഫിഡല്‍ കാസ്ട്രോയും മുതലാളിത്തം മാനവരാശിയ്ക്ക് എതിരായ ഒരു കുറ്റകൃത്യമാണെന്ന ആശയവും

ലോകത്താകെയുള്ള ഉത്പാദന വ്യവസ്ഥകളെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കിയ 19-ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ സംവിധാനമായാണ് മാര്‍ക്സും ഏംഗല്‍സും ആദ്യം മുതലാളിത്തത്തെ വിശേഷിപ്പിച്ചത്. അതേസമയം അവര്‍ മൃഗീയമായ ചൂഷണത്തിനുള്ള ക്രൂരമായ ഉപാധിയായി മുതലാളിത്തത്തെ അപലപിക്കുകയും ചെയ്യുകയുണ്ടായി. പ്രതിലോമശക്തികള്‍, ഇവരില്‍ ചില മുന്‍ മാര്‍ക്സിസ്റ്റുകളും ഉള്‍പ്പെടും, ഇന്ന് മുതലാളിത്തത്തിന്റെ വികസനമുഖത്തെ മാത്രമേ കാണുന്നുള്ളൂ. മുതലാളിത്തത്തിന്റെ വികസന മുഖത്തെ ഏകപക്ഷീയമായ രീതിയില്‍ വളച്ചൊടിച്ച് തെറ്റായി വ്യാഖ്യാനിക്കുന്നതിലൂടെ, മാര്‍ക്സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെപ്പോലും നിരാകരിക്കുന്ന തങ്ങളുടെ യുക്തിരഹിതങ്ങളായ നിലപാടുകളെ ന്യായീകരിക്കുവാന്‍ സാധിക്കുമെന്ന് ഇത്തരം പിന്തിരിപ്പന്മാര്‍ വിചാരിക്കുന്നു.

മാര്‍ക്സും ഏംഗല്‍സും സംഭാവന ചെയ്ത അടിസ്ഥാന തത്വങ്ങളെ നിരന്തരം ഉയര്‍ത്തിപ്പിടിക്കുകയും അവയെക്കുറിച്ച് കൂടുതല്‍ പുരോഗമനപരമായ പഠനങ്ങള്‍ നടത്തുകയും ചെയ്യുന്നവരാകട്ടെ, മഹാഭൂരിപക്ഷം ജനങ്ങളുടേയും വികസനത്തെ മരവിപ്പിച്ചുകൊണ്ടാണ് മുതലാളിത്തം ഉത്പാദന വര്‍ദ്ധനവ് സൃഷ്ടിക്കുന്നത് എന്ന് നിരന്തരം തുറന്നുകാട്ടിക്കൊണ്ട്, മുതലാളിത്തത്തില്‍ അന്തര്‍ലീനമായിട്ടുള്ള വൈരുദ്ധ്യത്തെ എടുത്തുകാട്ടുകയും ചെയ്യുന്നു. ഒരു വ്യവസ്ഥ എന്ന നിലയില്‍ മനുഷ്യന്റെ ഇന്നത്തെയും വരുംനാളുകളിലേയും ആവശ്യങ്ങള്‍ നിറവേറ്റുവാനുള്ള കഴിവില്ലാത്ത മുതലാളിത്തം വലിച്ചെറിയപ്പെടുകതന്നെ വേണം.
വിദ്യാഭ്യാസം, ആരോഗ്യം, മാന്യമായ വരുമാനം നല്‍കുന്ന തൊഴില്‍ തുടങ്ങിയ മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളെ അസന്തുലിതമായ വിപണിയിലെ കച്ചവട ചരക്കുകളാക്കേണ്ടതില്ലെന്നും ഇവയെ സമൂഹത്തിലെ ഓരോരുത്തര്‍ക്കും സൌജന്യമായി തന്നെ നല്‍കുവാനാകും എന്നുമാണ് ക്യൂബന്‍ വിപ്ലവം നമ്മെ പഠിപ്പിക്കുന്നത്.

ഫിഡലിന്റെ ഭരണത്തിന്റെ കീഴില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങളാണ് ക്യൂബയില്‍ ഇന്ന് നിലവിലുള്ളത്. അവിടത്തെ സാക്ഷരതാ നിലവാരം അസാധാരണമായ വിധത്തില്‍ ഉയര്‍ന്നതാണ്. സാക്ഷരതയും വൈദഗ്ദ്യവും കൈവരിക്കുന്നതിനും അടിസ്ഥാനപരമായ സേവനങ്ങള്‍ ലഭിക്കുന്നതിനും, ജനങ്ങള്‍ ധനികരായിരിക്കണം എന്നേയില്ല എന്നാണ് ക്യൂബയിലെ അനുഭവങ്ങള്‍ തെളിയിക്കുന്നത്.

മുതലാളിത്ത വ്യവസ്ഥയില്‍ നിയമത്തിന്റെ വാഴ്ച എന്ന് സാധാരണഗതിയില്‍ പരാമര്‍ശിക്കപ്പെട്ടുവരുന്നത് അടിസ്ഥാനപരമായി സമ്പന്നന്റെ നിയമങ്ങള്‍ പാവപ്പെട്ടവരെ ഭരിക്കുന്നതിനെയാണ് എന്ന് തുറന്നുകാട്ടുന്നതാണ് ആ വ്യവസ്ഥയുടെ ക്രൂരതയ്ക്കെതിരെ ഫിഡല്‍ നയിച്ച പോരാട്ടങ്ങള്‍. നമ്മുടെ രാജ്യമായ ദക്ഷിണാഫ്രിക്കയിലേതുള്‍പ്പെടെ, മുതലാളിത്ത വ്യവസ്ഥയിലെ നിയമവാഴ്ച പാവപ്പെട്ടവരുടെ അവകാശങ്ങളെ നിരാകരിക്കുകയും സമ്പന്നരുടെ സൌകര്യങ്ങളെ പരിപോഷിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഉദാഹരണമായി പാവങ്ങള്‍ക്കെതിരെ നടത്തപ്പെടുന്ന പല സാമ്പത്തിക അതിക്രമങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങളായി നിര്‍വചിക്കപ്പെടാതെ മത്സരാധിഷ്ഠിത സാമ്പത്തിക ഘടനയെ നിയന്ത്രിക്കുവാനും സാമ്പത്തിക അച്ചടക്കം നടപ്പിലാക്കുവാനും അനിവാര്യമായി വേണ്ടിവരുന്ന നടപടികളായാണ് ചിത്രീകരിക്കപ്പെടുന്നത്. ദരിദ്രരുടെ ശതകോടിക്കണക്കിന് റാന്‍ഡ് (സൌത്ത് ആഫ്രിക്കയുടെ നാണയം) കൊള്ളയടിക്കുന്ന രീതിയില്‍ ഭക്ഷ്യസാധനങ്ങളുടെ വില ഉയര്‍ത്തുന്നതും വന്‍ ബാങ്കുകള്‍ തമ്മില്‍ ഒത്തുകളിച്ച് പലിശനിരക്ക് കൂട്ടുന്നതും സമൂഹത്തില്‍ വ്യാപകമായി കാണപ്പെടുന്ന അഴിമതിയും വഞ്ചനയും പോലെയുള്ള ഗുരുതരങ്ങളായ കുറ്റകൃത്യങ്ങളല്ലെങ്കില്‍ മറ്റെന്താണ്? പാവപ്പെട്ടവരെ ഇത്തരത്തില്‍ പകല്‍ക്കൊള്ള ചെയ്യുന്നത് നമ്മുടെ നീതിവ്യവസ്ഥയുടെ ശ്രദ്ധയില്‍ പെടുന്നില്ല. ഇതെല്ലാം സാമ്പത്തിക നിയന്ത്രണത്തിന്റെയും മത്സരത്തിന്റെയും ഭാഗമായിട്ടാണ്, അല്ലാതെ അഴിമതിയോ വഞ്ചനയോ ആയിട്ടല്ല പരിഗണിക്കപ്പെടുന്നത്.

ഇതെല്ലാം അര്‍ത്ഥമാക്കുന്നത് സമ്പന്മാര്‍ പാവപ്പെട്ടവര്‍ക്കുനേരെ നടത്തുന്ന കുറ്റകൃത്യങ്ങളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടതില്ല എന്നും അതേസമയം പാവപ്പെട്ടവരുടെ കുറ്റകൃത്യങ്ങളെ ശക്തമായി അടിച്ചമര്‍ത്തണമെന്നുമാണ്. അതായത് സമ്പന്നര്‍ ദരിദ്രരെ അടക്കി ഭരിക്കുന്നതിനെയാണ് നാം യഥാര്‍ത്ഥത്തില്‍ നിയമത്തിന്റെ വാഴ്ച എന്നു പറയുന്നത്. പൊതുവില്‍ ലോകത്താകെയും, പ്രത്യേകിച്ച് നമ്മുടെ രാജ്യത്തിലും ജീവിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുടെ സാമ്പത്തിക-സാമൂഹിക അവകാശങ്ങളെ നീതിയുടെ കണ്ണുകളില്‍ക്കൂടി നോക്കിക്കാണുന്ന ഒരു നിയമവ്യവസ്ഥയ്ക്കായുള്ള പോരാട്ടങ്ങളുടെ ഭാഗമായി SACPയ്ക്ക് തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും എതിരായി ബൂര്‍ഷ്വാസി നടത്തുന്ന ഏറ്റവും ഹീനമായ ചൂഷണ സമ്പ്രദായങ്ങളെ കുറ്റകൃത്യങ്ങളായി പരിഗണിക്കുന്നതിനായിട്ടുള്ള വ്യാപകമായ പ്രചരണവും നടത്തേണ്ടതായിട്ടുണ്ട്.

വന്‍കിട മുതലാളിത്ത കുത്തക സ്ഥാപനങ്ങളില്‍ നിന്നും മനുഷ്യവര്‍ഗ്ഗത്തിന് നേരിടേണ്ടി വന്നിട്ടുള്ള ഏറ്റവും ക്രൂരമായ കുറ്റകൃത്യങ്ങളാണ് പുനര്‍ജ്ജീവിപ്പിക്കുവാന്‍ സാധ്യമല്ലാത്ത ഊര്‍ജ്ജസ്രോതസ്സുകളുടെ പാഴാക്കലും പരിസ്ഥിതിയുടെ നിയന്ത്രണമില്ലാത്ത ചൂഷണവും നശിപ്പിക്കലും. ഫിഡല്‍ നമ്മെ നിരന്തരമായി ഓര്‍മ്മിപ്പിക്കുന്നതുപോലെ ഇതും ആഗോളതാപനം പോലുള്ള മുതലാളിത്തത്തിന്റെ സൃഷ്ടികളായ പാരിസ്ഥിതിക അപകടങ്ങളും മാനവരാശിയുടെ നിലനില്‍പ്പിനുതന്നെ വലിയൊരു ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്. മുതലാളിത്തത്തില്‍ അധിഷ്ഠിതമല്ലാത്ത മറ്റൊരു ലോകക്രമത്തില്‍ ഇത്തരം കൊള്ളയും അതിക്രമവും ഇന്റര്‍പോള്‍ പോലുള്ള കുറ്റാന്വേഷണ ഏജന്‍സികളുടെ കാഴ്ചപ്പാടില്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്ന കുറ്റകൃത്യങ്ങളായിരിക്കും. എന്നാല്‍ സാമ്രാജ്യത്വത്തിന്റെ കീഴില്‍ ഈ ക്രൂരതകള്‍ Kyoto പോലുള്ള ഒരു ഉടമ്പടിയില്‍ ഒപ്പുവയ്ക്കാനോ അങ്ങനെ ചെയ്യാതിരിക്കാനോ ഉള്ള അവകാശങ്ങളുടെ പ്രശ്നമായി നിസ്സാരവത്ക്കരിക്കപ്പെടുകയാണ്.

ഫിഡലും അന്താരാഷ്ട്രവാദവും (Internationalism) നവ-കോളനിവത്ക്കരണത്തിനെതിരായുള്ള പോരാട്ടവും

1978-ല്‍ അംഗോളയില്‍ അധികാരത്തിലെത്തിയ പുരോഗമന ശക്തികള്‍ക്കെതിരെ ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചന ഭരണകൂടം നടത്തിയ സായുധാക്രമണത്തെ അംഗോളയുടേയും ക്യൂബയുടേയും സൈന്യങ്ങള്‍ യോജിച്ചു നിന്ന് പരാജയപ്പെടുത്തിയ Cuito Cuanavale യുദ്ധത്തിന്റെ 30-ാം വാര്‍ഷികം ഇക്കൊല്ലം അംഗോളയിലേയും ക്യൂബയിലേയം ജനങ്ങള്‍ ആഘോഷിക്കുകയാണ്. യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്ത് ക്യൂബന്‍ സൈന്യം നല്‍കിയ പിന്തുണ യുദ്ധം വിജയിക്കുന്നതില്‍ അംഗോളയെ ഏറെ സഹായിക്കുകയുണ്ടായി. അതുകൊണ്ട് ഈ യുദ്ധത്തിന്റെ വിജയത്തെ ക്യൂബന്‍ വിപ്ലവത്തിന്റെയും ഫിഡലിന്റെ അന്താരാഷ്ട്ര വാദത്തിന്റെയും വിജയത്തിന്റെ ഭാഗമായി തന്നെ കാണേണ്ടത് അനിവാര്യമാണ്. മാത്രമല്ല ക്യൂബയുടേയും അംഗോളയുടേയും സൈനികരെ വര്‍ണ്ണവിവേചന ഭരണകൂടത്തിന്റെ സൈന്യത്തിന് ശക്തമായ ഒരു തിരിച്ചടി നല്‍കുന്ന രീതിയില്‍ സജ്ജമാക്കിയ ഫിഡലിന്റെ നേതൃപാടവത്തിന്റെ വിജയം കൂടിയാണിത്.

പുരോഗമന ദേശീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങള്‍ക്ക് അവയുടെ ദേശീയ സ്വയംനിര്‍ണ്ണയത്തിനും പരമാധികാരത്തിനുമുള്ള അവകാശമുണ്ട് എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അംഗോളയെപ്പോലെയുള്ള ഒരു നവസ്വതന്ത്ര രാജ്യത്തിന് ഫിഡലും ക്യൂബയും പിന്‍തുണ നല്‍കിയത്. ഇതിനുപരിയായി ക്യൂബയെപ്പോലെതന്നെ ഈ രാജ്യങ്ങള്‍ക്കും നൂറ്റാണ്ടുകളായി നടന്ന സാമ്രാജ്യത്വ യുദ്ധങ്ങളുടേയും കൊള്ളയുടേയും ഫലമായി തകര്‍ക്കപ്പെട്ട അവയുടെ സമ്പദ്ഘടനയുടെ പുനര്‍നിര്‍മ്മാണത്തിനായി പുരോഗമനപരവും വിഭവങ്ങളുടെ പുനര്‍വിതരണത്തിന് വഴിയൊരുക്കുന്നതുമായ സാമ്പത്തിക സംവിധാനത്തെ മാതൃകയായി സ്വീകരിക്കുവാനുള്ള അവകാശവുമുണ്ട്.

പുരോഗമന ദേശീയ പോരാട്ടങ്ങളുടെ ലക്ഷ്യം രാഷ്ട്രീയമായ വിമോചനവും സ്വാതന്ത്ര്യവും, ഇവ എത്രയും പ്രാധാന്യമര്‍ഹിക്കുന്നു എങ്കില്‍പ്പോലും, നേടുക എന്നതു മാത്രമല്ല, മറിച്ച് അടിസ്ഥാനപരമായി സാമ്രാജ്യത്വ ശക്തികളും അവയുടെ ഭരണത്തിന്‍കീഴിലായിരുന്ന രാജ്യങ്ങളും തമ്മിലുള്ള അഥവാ ചൂഷകരും ചൂഷിതരും തമ്മിലുള്ള, സാമ്പത്തിക ബന്ധങ്ങളില്‍ സമൂലമായ മാറ്റം വരുത്തുക എന്നതു കൂടിയാണ് എന്ന ബോധത്തെയും പ്രതിജ്ഞാബദ്ധതയെയും ശക്തിപ്പെടുത്തുവാന്‍ കൂടിയായിരുന്നു ക്യൂബ അംഗോളയിലെ ജനങ്ങള്‍ക്ക് പിന്‍തുണ നല്‍കിയത്.

1969-ല്‍ Morogoroവില്‍ വച്ച് നടന്ന (നമ്മുടെ സ്വന്തം!!) ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമ്മേളനം അംഗീകരിച്ച അടവുകളേയും തന്ത്രങ്ങളേയും കുറിച്ച് വിവരിക്കുന്ന രേഖയില്‍ മുകളില്‍ പറഞ്ഞ ലക്ഷ്യത്തെപ്പറ്റി ഉചിതമായിതന്നെ താഴെ പറയുന്നവിധം പ്രതിപാദിച്ചിട്ടുണ്ട്.

"നമ്മുടെ രാജ്യത്തില്‍, ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ലോകത്തിലെ മറ്റേതു ഭാഗത്തേക്കാളുമുപരിയായി, ഭൂമിയുടെ അവകാശം മൊത്തം ജനങ്ങള്‍ക്കും തിരിച്ചുനല്‍കുന്നതിന് വഴിയൊരുക്കാത്ത വിമോചനത്തിന് എന്തെങ്കിലും അര്‍ത്ഥമുണ്ടാകുമെന്ന് ചിന്തിക്കുവാന്‍പോലും സാധിക്കുകയില്ല. അതുകൊണ്ട് തന്നെ നമ്മുടെ അന്തിമവിജയത്തിന് കേവലമായ രാഷ്ട്രീയ ജനാധിപത്യത്തെ കവച്ചുവെക്കാന്‍ കഴിയണം എന്നത് നമ്മുടെ തന്ത്രങ്ങളുടെ അടിസ്ഥാനപരമായ ഒരു പ്രത്യേകതയാണ്. നിലവിലുള്ള സാമ്പത്തിക ശക്തികളെ അവയുടെ താത്പര്യങ്ങള്‍ ഭദ്രമായി നിലനിര്‍ത്തുവാന്‍ അനുവദിക്കുന്നത് വംശീയാധിപത്യത്തിന്റെ വേരിനെ ശക്തിപ്പെടുത്തുന്നതിന് സമമാണ്. ഇതില്‍ വിമോചനത്തിന്റെ നിഴല്‍പോലും ഇല്ല.''

ഈ കാഴ്ചപ്പാടുകളുടേയും, അതുപോലെതന്നെ കൊളോണിയല്‍ കാലഘട്ടത്തിനുശേഷം സ്വതന്ത്രരായ പല രാജ്യങ്ങളും ഔപചാരികമായ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനപ്പുറം സഞ്ചരിക്കുന്നതിനു തടയിടുവാനായി സാമ്രാജ്യത്വം ശക്തമായി ഇടപെടുന്നുവെന്ന വസ്തുതയുടേയും പശ്ചാത്തലത്തിലാണ് ക്യൂബ നിരവധി രാജ്യങ്ങളിലെ വിമോചന പോരാട്ടങ്ങളെ പിന്‍തുണച്ചത്.

പല കൊളോണിയല്‍ കാലഘട്ടാനന്തര സമൂഹങ്ങളിലും രാഷ്ട്രീയസ്വാതന്ത്ര്യത്തിന്റെ തുടര്‍ച്ചയായി സമ്പദ്ഘടനയുടെ കൊളോണിയല്‍ സ്വഭാവത്തിനുണ്ടാവേണ്ടതായ മാറ്റം ഉണ്ടായിട്ടില്ല എന്നത് ദൌര്‍ഭാഗ്യകരംതന്നെയാണ്. ഇത്തരം സമൂഹങ്ങളിലെ സമ്പദ്ഘടനകള്‍ ഇപ്പോഴും കൊളോണിയല്‍ സാമ്പത്തിക പാത പിന്‍ തുടരുന്ന "പട്ടണവാസികളുടെ'' നിയന്ത്രണത്തില്‍ തന്നെയാണ്. അവിടെയൊന്നും ഒരു തരത്തിലുള്ളതായ രാഷ്ട്രീയമാറ്റവും ഉണ്ടായിട്ടില്ല എന്നത് പോലെ!

ഈ സാഹചര്യമാകട്ടെ കൊളോണിയല്‍ കാലഘട്ടത്തിലെ സാമ്പത്തിക മേധാവിത്വത്തിന്റെ ഭാഗമായിരുന്ന പല ജനവിരുദ്ധ നയങ്ങളുടേയും പരോക്ഷവും എന്നാല്‍ അതിശക്തവുമായ തിരിച്ചുവരവിന് കാരണമായിരിക്കുകയുമാണ്. നവ കോളനീവത്ക്കരണം എന്ന് വിളിക്കപ്പെടുന്ന ഈ ആശയം കാലഹരണപ്പെട്ടതായി തോന്നപ്പെടാമെങ്കിലും വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഇപ്പോഴും പ്രസക്തവും ആശങ്ക ജനിപ്പിക്കുന്നതുമായ ഒരു വിഷയം തന്നെയാണ്.

ക്യൂബയില്‍ ഒരു നവ കോളനിവത്ക്കരണ സംവിധാനം അടിച്ചേല്‍പ്പിക്കുവാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുവാന്‍ ആ രാജ്യത്തിന് കഴിഞ്ഞു എന്നതിനാലാണ് കോളനിവത്ക്കരണത്തിനുശേഷമുള്ള ഇന്നത്തെ കാലഘട്ടത്തില്‍ പല വികസ്വര രാജ്യങ്ങളിലേയും ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഒരു വലിയ പ്രചോദനമായി ക്യൂബന്‍ വിപ്ലവം തുടര്‍ന്നും നിലനില്‍ക്കുന്നത്.

പല വിമോചന പോരാട്ടങ്ങളേയും പിന്തുണച്ചുകൊണ്ട് ക്യൂബന്‍ അന്തര്‍ദേശീയ വാദികള്‍ (Internationalists) ചെയ്തിട്ടുള്ള ത്യാഗങ്ങളെപ്പറ്റിയുള്ള സ്വന്തം വിവരണങ്ങളിലൂടെയാണ് ഫിഡലിന്റെ അന്തര്‍ദേശീയ വാദം മികച്ച രീതിയില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.

1969-ലെ വിപ്ലവത്തിന്റെ വിജയത്തിനുശേഷം ക്യൂബ അംഗോളയിലേയും ഇതര ആഫ്രിക്കന്‍ രാജ്യങ്ങളിലേയും പോരാട്ടങ്ങളെ ആ രാജ്യങ്ങളുടെ വിമോചനത്തിനായി സംഭാവന ചെയ്യുവാന്‍ അവസരം ലഭിക്കുന്നു എന്ന സംതൃപ്തിയല്ലാതെ മറ്റേതെങ്കിലും ഭൌതികലാഭം പ്രതീക്ഷിയ്ക്കാതെ പിന്തുണച്ചു എന്ന് ഫിഡല്‍ Cuito cuanavale യുദ്ധം അവസാനിച്ച ഉടന്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇത്തരത്തിലുള്ള അന്തര്‍ദേശീയ ദൌത്യങ്ങളില്‍ നിന്ന് ക്യൂബന്‍ സര്‍ക്കാര്‍ നാട്ടിലേക്ക് കൊണ്ടുവന്ന സഞ്ചികളില്‍ സ്വര്‍ണ്ണമോ രത്നങ്ങളോ അല്ല, മറിച്ച് ക്യൂബന്‍ പോരാളികളുടെ മൃതദേഹങ്ങളാണ് ഉണ്ടായിരുന്നത് എന്ന് ഫിഡല്‍ പറയുകയുണ്ടായി.

ഇത് ജനാധിപത്യത്തിന്റെ അതിരുകള്‍ വികസിപ്പിക്കുന്നതിനും ഭീകരതയെ എതിര്‍ക്കുന്നതിനുംവേണ്ടിയുള്ള യുദ്ധം എന്ന പേരില്‍ അന്യരാജ്യങ്ങളെ നിയമവിരുദ്ധമായി അതിക്രമിക്കുകയും, സൈനികരുടെ മൃതദേഹങ്ങളെ സ്വന്തം പൌരന്മാരില്‍ നിന്നും മറച്ചുവയ്ക്കുകയും അതേസമയം അന്യായമായ ആക്രമണത്തിലൂടെ കൊള്ളയടിച്ച സ്വര്‍ണ്ണം, രത്നം, എണ്ണ എന്നിവയെ വിജയചിഹ്നങ്ങളായി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന കാടത്തത്തിന് നേരെ വിപരീതമാണ്.

ഫിഡലും ആശയങ്ങളുടെ പോരാട്ടവും

ഏതൊരു വിപ്ലവത്തിന്റെയും ഫലപ്രദമായ മുന്നേറ്റവും അന്തിമവിജയവും പ്രധാനമായും ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിലെ വിജയത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റിനെപ്പോലെയും മാര്‍ക്സിസ്റ്റിനെപ്പോലെയും ഫിഡല്‍ എല്ലായ്പ്പോഴും മനസ്സിലാക്കിയിരുന്നു. തൊഴിലാളികളും യുവാക്കളും വെള്ളക്കാരുടെ നേര്‍ക്ക് എറിഞ്ഞ കല്ലുകളെ അപേക്ഷിച്ച് എത്രയോ മടങ്ങ് സായുധശേഷിയുള്ള വര്‍ണ്ണവിവേചന ഭരണകൂടം വിമോചനപ്പോരാളികളില്‍ നിന്ന് അതിന്റെ ആദ്യത്തെ നിര്‍ണ്ണായകമായ പരാജയം ഏറ്റുവാങ്ങിയത് ഫാക്ടറികളിലോ തെരുവുകളിലോ വെച്ചല്ല, മറിച്ച് ന്യൂനപക്ഷമായ വെള്ളക്കാര്‍ ഭൂരിപക്ഷത്തെ അടിച്ചമര്‍ത്തുന്ന കപട ധാര്‍മ്മികതയ്ക്കു പിന്നിലെ ആശയദാരിദ്ര്യം വിമോചനം എന്ന ഉന്നതമായ ആശയത്തിനു മുന്നില്‍ മുട്ടുമടക്കിയപ്പോഴാണ്.

ജനങ്ങളുടെ ഇടയില്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ സമഗ്രമായ ശ്രദ്ധ പതിപ്പിക്കുന്നതെങ്ങിനെ എന്ന കാര്യത്തില്‍ ഫിഡലിന്റെ നേതൃത്വത്തില്‍ നടന്ന ക്യൂബന്‍ വിപ്ലവം എല്ലാക്കാലത്തേക്കുമുള്ള ഒരു മാതൃകയായി നിലനില്‍ക്കുകയാണ്. ആശയ പ്രചരണ രംഗത്ത് ക്യൂബ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ക്യൂബന്‍ വിപ്ലവത്തെ പരാജയപ്പെടുത്തുവാന്‍ കുറ്റകരമായ നിരോധനത്തിലൂടെ അമേരിക്കന്‍ സാമ്രാജ്യത്വം നടത്തിയ ശ്രമങ്ങളെ ഉറച്ച ഒരു പാറപോലെ തടഞ്ഞുനിര്‍ത്തിയത്. പുരോഗമന ദേശീയ ജനാധിപത്യ വിപ്ലവത്തിന്റെ മുന്നോട്ടുള്ള പ്രയാണം യാഥാര്‍ത്ഥ്യമാക്കുന്നതിനായി നമുക്ക് ആശയങ്ങളുടെ പോരാട്ടങ്ങളെ ഇനിയും ഉയര്‍ന്ന തലങ്ങളിലേയ്ക്ക് അനിവാര്യമായും കൊണ്ടുപോകേണ്ടതായിട്ടുണ്ട്.

ഫിഡലും വിപ്ലവത്തിലെ പാളിച്ചകളും

വിപ്ലവം നടത്തുന്നതില്‍ നേതൃത്വത്തിനു പറ്റാവുന്ന വീഴ്ചകളുള്‍പ്പെടെയുള്ള വിപ്ലവത്തിന്റെ തെറ്റുകളും കുറവുകളും യഥാസമയം അംഗീകരിക്കുക എന്നത് ഏതൊരു വിപ്ലവത്തിന്റെയും നിര്‍ണ്ണായകമായ ഒരു ഘടകമാണ്. മറ്റൊരുവിധത്തില്‍ പറയുകയാണെങ്കില്‍ തെറ്റുകളെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് ഒരു വിപ്ലവവും നടത്തുവാന്‍ സാധ്യമല്ല. ലെനിന്‍ നിരന്തരം ചൂണ്ടിക്കാണിച്ചിരുന്നതുപോലെ വിപ്ലവ പ്രവര്‍ത്തനത്തിന്റെ കല എന്നത് ഇത്തരം തെറ്റുകളെ യഥാസമയം കണ്ടുപിടിക്കുകയും അവയില്‍ നിന്ന് യുക്തമായ പാഠങ്ങള്‍ പഠിക്കുകയും ചെയ്യുന്നതാണ്. തെറ്റുകളെ നിഷേധിക്കുന്ന പ്രവണതയാണ്, അത് ഏത് തരത്തിലുള്ളതായാലും ശരി, വിപ്ലവത്തിന്റെയും പുരോഗതിയുടെയും ഏറ്റവും വലിയ ശത്രു.തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്ക് തെറ്റുകളൊന്നും പറ്റിയിട്ടില്ലെന്ന്‌ അഭിമാനിക്കുന്ന സഖാക്കളെ Harry Gwala നിശിതമായി വിമര്‍ശിച്ചിരുന്നു. യഥാര്‍ത്ഥ വിപ്ലവകാരിക്ക് തെറ്റുകള്‍ പറ്റുകതന്നെ ചെയ്യുമെന്നും ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടാത്തവര്‍ക്കേ തെറ്റുകളെ പൂര്‍ണ്ണമായും ഒഴിവാക്കാനാകൂ എന്നും അദ്ദേഹം പറയുമായിരുന്നു വിപ്ലവത്തിന്റെ പ്രയാണത്തിന്റെ നിര്‍ണ്ണായകമായ ഘട്ടങ്ങളില്‍പ്പോലും തെറ്റായ നയങ്ങള്‍ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള വീഴ്ചകള്‍ ഏതൊരു വിപ്ലവത്തിന്റെയും ഒഴിവാക്കാനാകാത്ത ഭാഗംതന്നെയാണ്. തെറ്റുകളെ അംഗീകരിച്ച് അവയില്‍ നിന്നും എങ്ങനെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാമെന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി.

തെറ്റുകളെ തുറന്ന മനസ്സോടുകൂടി അംഗീകരിക്കുവാനുള്ള കഴിവാണ് ഫിഡലിന്റെയും ക്യൂബന്‍ വിപ്ലവത്തിന്റെ കൂട്ടു നേതൃത്വത്തിന്റെയും ഏറ്റവും മഹത്തരമായ പ്രത്യേകതകളില്‍ ഒന്ന്. സോവിയറ്റ് മാതൃകയിലുള്ള സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ പാത പിന്‍തുടരുന്നതിനായി ക്യൂബന്‍ വിപ്ലവം അനേകം വര്‍ഷങ്ങള്‍ ചെലവാക്കിയിരുന്നില്ല എങ്കില്‍, ‘പ്രത്യേക കാലഘട്ടത്തിലെ‘ (സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ക്യൂബന്‍ വിപ്ലവം നേരിട്ട ദുരിതങ്ങള്‍ നിറഞ്ഞ കാലഘട്ടം) പ്രയാസങ്ങള്‍ താരതമ്യേന കുറച്ചുകൊണ്ടുവരുവാന്‍ സാധിക്കുമായിരുന്നില്ലേ എന്നതിനെ സംബന്ധിച്ചുള്ള സ്വയം വിമര്‍ശനപരമായ ചര്‍ച്ചകള്‍ ഫിഡലും ക്യൂബന്‍ വിപ്ലവത്തിന്റെ കൂട്ടുനേതൃത്വവും നിരന്തരം നടത്തിയിരുന്നു. ഇത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് അനുകരണീയമായ ഒരു ഗുണവിശേഷമാണ്.

ഫിഡലിന്റെ വ്യക്തിപ്രഭാവത്തെയല്ല, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാനുള്ള ക്യൂബന്‍ ജനതയുടെ കഴിവിനെയാണ് പ്രശംസിക്കേണ്ടത്. ഫിഡലിന്റെ വ്യക്തിത്വത്തിന് കാല്‍പ്പനികതയുടെ പരിവേഷം നല്‍കുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശം. മൃഗീയമായ മുതലാളിത്തത്തിന്റെ പിടിയില്‍ നിന്ന് മാനവരാശിയെ പരിപൂര്‍ണ്ണമായി വിമോചിപ്പിക്കുന്നതിനായി ആത്മാര്‍പ്പണത്തോടുകൂടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളെ എടുത്തു കാണിക്കുവാനാണ് ഇവിടെ ശ്രമിക്കുന്നത്. ക്യൂബന്‍ വിപ്ലവത്തിന്റെ നേട്ടങ്ങള്‍ ഒരിക്കലും ഒരു വ്യക്തിയിലൂടെ മാത്രം കൈവരിക്കുവാന്‍ കഴിയുന്നവയല്ല. ഒരു മെച്ചപ്പെട്ട സമൂഹം കെട്ടിപ്പെടുക്കാനുള്ള തങ്ങളുടെ വിപ്ലവകരമായ പരിശ്രമത്തിന്റെ പാതയില്‍ തങ്ങള്‍ നടത്തിയ മുന്നേറ്റങ്ങളെ സംരക്ഷിക്കുവാനും നിലനിര്‍ത്തുവാനും പ്രതിജ്ഞാബദ്ധതയോടെ നിലകൊള്ളുന്ന വിപ്ലവബോധമുള്ള ക്യൂബയിലെ ജനങ്ങളാണ് യഥാര്‍ത്ഥത്തില്‍ ക്യൂബന്‍ വിപ്ലവത്തിന്റെ വിജയശില്പികള്‍. അതുകൊണ്ട് ഫിഡലിനെ മഹത്വവത്ക്കരിക്കുകയല്ല, അദ്ദേഹത്തിന്റെ വീരോചിതങ്ങളായ പ്രവര്‍ത്തനങ്ങളെ അനുകരിക്കുകയാണ് നമ്മുടെ ദൌത്യം.

ദരിദ്രരാജ്യമായ ക്യൂബയുടെ സമ്പത്ത് അവിടത്തെ ജനങ്ങളാണെന്ന കാര്യം ഫിഡല്‍ എല്ലായ്പ്പോഴും അടിവരയിട്ടു പറഞ്ഞിരുന്നു. ധനികര്‍ക്ക് ഭൂമിയിലെ വിഭവങ്ങള്‍ എത്രത്തോളം ഉപഭോഗം ചെയ്യുവാനാകും എന്നതിനെ അടിസ്ഥാനമാക്കിയല്ല ഈ സമ്പത്തിന്റെ അളവ് നിര്‍ണ്ണയിക്കപ്പെടുന്നത്. കഠിനാദ്ധ്വാനത്തിലൂടെ ഒരു മെച്ചപ്പെട്ട ക്യൂബയും ഒരു മെച്ചപ്പെട്ട ലോകവും പടുത്തുയര്‍ത്തുവാനുള്ള ക്യൂബന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യമാണ് ഈ സമ്പത്തിന്റെ അടിത്തറ.

മുകളില്‍ വിവരിച്ച കാരണങ്ങളാല്‍ നാം ഫിഡലിനെ ആദരിക്കുന്നു. അദ്ദേഹം വിപ്ലവത്തെ ഒരിയ്ക്കലും ഒരു കച്ചവടച്ചരക്കാക്കിയില്ല.

പത്തിലധികം അമേരിക്കന്‍ പ്രസിഡന്റുമാര്‍ നടത്തിയ അതിനിശിതമായ എണ്ണമറ്റ വധശ്രമങ്ങളുടെ പശ്ചാത്തലത്തിലും അദ്ദേഹം ഒരിയ്ക്കല്‍പ്പോലും പതറിയില്ല. മാത്രവുമല്ല ഈ ആപല്‍ഘട്ടങ്ങളില്‍പ്പോലും അദ്ദേഹം നര്‍മ്മബോധം കൈവിടാതെ അമേരിക്ക അദ്ദേഹത്തെ വധിക്കുവാനായി നടത്തിയ ശ്രമങ്ങളെക്കുറിച്ചുള്ള നിരവധി ഫലിതങ്ങള്‍ രചിക്കുകയും ചെയ്യുകയുണ്ടായി. സ്വാര്‍ത്ഥത മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന നൈസര്‍ഗ്ഗികമായ ഒരു സ്വഭാവമല്ല മറിച്ച് സമൂഹവും രാഷ്ട്രീയവും ചേര്‍ന്ന് സൃഷ്ടിക്കുകയും ഹൃദയശൂന്യമായ മുതലാളിത്തം പരിപോഷിപ്പിക്കുകയും ചെയ്യുന്ന അപകടമാണെന്നതിന് ജീവിക്കുന്ന ഉദാഹരണമായി ഫിഡലും ക്യൂബന്‍ വിപ്ലവവും നിലകൊള്ളുകയാണ്.

ഓരോ വിപ്ലവവും അതിന്റെ വീരനായകനേയും അതുപോലെതന്നെ ഒറ്റുകാരനേയും സൃഷ്ടിക്കുന്നു. ഫിഡല്‍ ഒരു വീരനായകനാണ്. ഒറ്റുകാരനാകാന്‍ ഒരിക്കലും സമ്മതിക്കാത്ത വീരനായകന്‍. തൊഴിലാളികളുടേയും പാവപ്പെട്ടവരുടേയും താത്പ്പര്യങ്ങള്‍ക്കായി ആത്മാര്‍പ്പണത്തോടുകൂടി സേവനം ചെയ്യുന്നതിനേക്കാള്‍ മഹത്തരമായ ഒരു പ്രവര്‍ത്തിയും ഇല്ലെന്നാണ് ഫിഡലിന്റെ ജീവിതം നമുക്കു നല്‍കുന്ന പാഠം.

നമുക്ക് ഫിഡലിനോട് പറയാം. താങ്കള്‍ താങ്കളുടെ വിശ്രമം അര്‍ഹിക്കുന്നു.

*

2008 ഫെബ്രുവരി 29ന് ഫിഡല്‍ ക്യൂബന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും വിരമിക്കുന്ന തീരുമാനം പ്രഖ്യാപിക്കുകയുണ്ടായി. ഇതിന്റെ പശ്ചാത്തലത്തില്‍ ക്യൂബന്‍ വിപ്ലവത്തില്‍ അദ്ദേഹം വഹിച്ച പങ്കിനേയും, നീതിയിലും ദയയിലും അധിഷ്ഠിതമായ മറ്റൊരു സമൂഹത്തിനു വേണ്ടി ലോകത്താകെ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളേയും അഭിനന്ദിച്ചുകൊണ്ട് ദക്ഷിണ ആഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (SACP) പുറത്തിറക്കിയ പ്രസ്താവനയുടെ പ്രസക്തഭാഗങ്ങള്‍.

5 comments:

വര്‍ക്കേഴ്സ് ഫോറം said...

ഓരോ വിപ്ലവവും അതിന്റെ വീരനായകനേയും അതുപോലെതന്നെ ഒറ്റുകാരനേയും സൃഷ്ടിക്കുന്നു. ഫിഡല്‍ ഒരു വീരനായകനാണ്. ഒറ്റുകാരനാകാന്‍ ഒരിക്കലും സമ്മതിക്കാത്ത വീരനായകന്‍. തൊഴിലാളികളുടേയും പാവപ്പെട്ടവരുടേയും താത്പ്പര്യങ്ങള്‍ക്കായി ആത്മാര്‍പ്പണത്തോടുകൂടി സേവനം ചെയ്യുന്നതിനേക്കാള്‍ മഹത്തരമായ ഒരു പ്രവര്‍ത്തിയും ഇല്ലെന്നാണ് ഫിഡലിന്റെ ജീവിതം നമുക്കു നല്‍കുന്ന പാഠം.

നമുക്ക് ഫിഡലിനോട് പറയാം. താങ്കള്‍ താങ്കളുടെ വിശ്രമം അര്‍ഹിക്കുന്നു.

2008 ഫെബ്രുവരി 29ന് ക്യൂബന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും വിരമിക്കുന്ന തീരുമാനം ഫിഡല്‍പ്രഖ്യാപിക്കുകയുണ്ടായി. ഇതിന്റെ പശ്ചാത്തലത്തില്‍ ക്യൂബന്‍ വിപ്ലവത്തില്‍ അദ്ദേഹം വഹിച്ച പങ്കിനേയും, നീതിയിലും ദയയിലും അധിഷ്ഠിതമായ മറ്റൊരു സമൂഹത്തിനു വേണ്ടി ലോകത്താകെ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളേയും അഭിനന്ദിച്ചുകൊണ്ട് ദക്ഷിണ ആഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (SACP) പുറത്തിറക്കിയ പ്രസ്താവനയുടെ പ്രസക്തഭാഗങ്ങള്‍.

Anonymous said...

Good post

The link of SACP has led me to the following words of Chris Hani, assassinated General Secretary of South African Communist Party .

“Socialism is not about big concepts and heavy theory. Socialism is about decent shelter for those who are homeless. It is about water for those who have no safe drinking water. It is about health care, it is about a life of dignity for the old. It is about overcoming the huge divide between urban and rural areas. It is about education for all our people. Socialism is about rolling back the tyranny of the market. As long as the economy is dominated by an un-elected, privileged few, the case for socialism will exist”

Red Salute to Comrade Chris Hani.

M A N U . said...

very nice post

Suresh said...

കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഭരണാധികാരി വിശ്രമിക്കാറില്ല . മരണം വരെ യഥാസ്ഥാനങ്ങളില്‍ തുടരാറാണ് പതിവ് . മരണശേഷം അധികാരസ്ഥാനം മക്കള്‍ക്കോ ഭാര്യക്കോ സഹോദരനോ ഒസ്യത്ത് ആയി എഴുതി വയ്ക്കുന്ന പതിവും തെറ്റിക്കാറില്ല . ആ അര്‍ത്ഥത്തില്‍ ഫിഡല്‍ ഒരു പുതിയ കീഴ്വഴക്കം സൃഷ്ടിച്ചിരിക്കുകയാണ് . എന്നാലും അധികാരം സഹോദരന് തന്നെ നല്‍കി എന്നതില്‍ അഭിമാനിക്കാം . വിപ്ലവം കൈവിട്ടുപോയില്ലല്ലോ . വിശ്രമിക്കുമ്പോഴും സഹോദരന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മറക്കരുതേ എന്ന് ഫിഡലിനോട് അഭ്യര്‍ത്ഥിയ്ക്കാം . എന്തെന്നാല്‍ കമ്മ്യൂണിസത്തില്‍ നേതാക്കള്‍ അതുല്യരാണ് . പകരം വയ്ക്കാന്‍ ഇല്ലാത്തവര്‍ .

Anonymous said...

I really 'liked' Suresh's Comment. In malayalam we call it Nindasthuthi.

Somewhere I read that his brother became a communist party member before Fidel Castro or atleast along with Fidel. Anyway Fidel left his charges to the First Vice-President of the country Raul Castro Ruz.

According to the Cuban Constitution Article 94, the First Vice President of the Council of State assumes presidential duties upon the illness or death of the president. On February 24, 2008, the National Assembly elected Raúl president of Cuba.

Now one can argue that Ruz was made first vice president so that he will be elevated to the presidentship in futhre etc.etc.

The interesting point about the media propaganda is that they 'forget' this constitutional part and purposefully give an impression that it was a dynasty change.

'Cudos' to western media and their counterparts.

I apologise for posting my comment in English.