Saturday, May 12, 2012

നാല്‍പ്പത്തിയൊന്നാംനാള്‍ മരണം


ഖദറിലൊളിപ്പിച്ച നരഭോജി രാഷ്ടീയം 2

ഒന്നാം ഭാഗം മൊയാരത്തിന്റെ ചോരപ്പാടുകള്‍ സാക്ഷി

രണ്ടുവട്ടം എംഎല്‍എയും ഡിസിസി പ്രസിഡന്റുമായിരുന്ന പി കെ അബ്ദുള്‍ഖാദറിന്, കോണ്‍ഗ്രസ് വിട്ട് സിപിഐ എമ്മിനോടൊപ്പമെത്തിയതിന്റെ നാല്‍പ്പത്തൊന്നാം നാളിലാണ് "വധശിക്ഷ"നടപ്പാക്കിയത്. നാലുപതിറ്റാണ്ട് മുമ്പ് കോണ്‍ഗ്രസുകാര്‍ അരുംകൊലയ്ക്ക് ഉപയോഗിച്ച ആയുധം ബോംബും വാളുമല്ല-തീ തുപ്പുന്ന തോക്ക്. പാര്‍ടിയില്‍നിന്ന് പുറത്തുപോകുന്നവര്‍ക്ക് ശിക്ഷ വിധിക്കാന്‍ കോണ്‍ഗ്രസിനകത്ത് അന്ന് കോടതിയുണ്ടായിരുന്നു. ജന്മിമാരുടെയും നാട്ടുപ്രമാണിമാരുടെയും ഗുണ്ടകളുടെയും കോടതി.

പി കെ എന്നാണ് അബ്ദുള്‍ഖാദര്‍ അറിയപ്പെട്ടത്. എറണാകുളം, തൃശൂര്‍ ജില്ലകള്‍ ഉള്‍പ്പെട്ട ഡിസിസിയുടെ പ്രസിഡന്റായിരുന്നു. കൊടുങ്ങല്ലൂരില്‍ പി കെയ്ക്കുശേഷം അത്രയും ജനകീയനായ മറ്റൊരു നേതാവുണ്ടായിട്ടില്ല. കോണ്‍ഗ്രസ് വിട്ട് സിപിഐ എമ്മിനൊപ്പം ചേര്‍ന്ന് പാവപ്പെട്ടവനു കിടപ്പാടമുണ്ടാക്കാന്‍ 10സെന്റ് സ്ഥലം വളച്ചുകെട്ടി നല്‍കുന്നതിനുള്ള പോരാട്ടം നയിച്ചതാണ് പി കെ ചെയ്ത കുറ്റം. 1971 ആഗസ്ത് എട്ടിന് സിപിഐ എമ്മില്‍ ചേര്‍ന്നു; സെപ്തംബര്‍ 17ന് കൊലചെയ്യപ്പെട്ടു. സിപിഐ എം പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായിരുന്ന അഹമ്മുവിനെയും പി കെയ്ക്കൊപ്പം വെടിവച്ചുകൊന്നു. വെടിയുണ്ടകള്‍ തുളഞ്ഞുകയറി മാംസം ചിതറിയ രണ്ട് ശരീരങ്ങള്‍ ഇന്നും എറിയാട് ഗ്രാമത്തിന്റെ നീറ്റലാണ്. ഇരുവരും നാടിന് പ്രിയപ്പെട്ടവര്‍. മൃഗീയകൊലപാതകത്തിന് കോണ്‍ഗ്രസ് സംഘത്തിന് ഇരുളിന്റെ മറപോലും വേണ്ടി വന്നില്ല. സ്കൂളിനടുത്ത്, കുട്ടികളെയും നാട്ടുകാരെയും സാക്ഷിനിര്‍ത്തി ഇന്നലെവരെ സ്വന്തം നേതാവായിരുന്ന മനുഷ്യനെ വെടിവച്ചുകൊന്നതിന്റെ ഭീകരത അന്ന് മാധ്യമ ആഘോഷമായില്ല. കൊന്നത് കോണ്‍ഗ്രസുകാരായിരുന്നുവല്ലോ.

ആരും പി കെയെക്കുറിച്ച് ആക്ഷേപമുന്നയിച്ചിട്ടില്ല. ആര്‍ക്കും വ്യക്തിവിരോധവുമില്ല. ജന്മിമാര്‍ക്കുവേണ്ടി കോണ്‍ഗ്രസ് നിന്നപ്പോള്‍ കുടിയാന്‍മാര്‍ക്കുവേണ്ടി പി കെ പൊരുതി. കുടികിടപ്പു സംഘം രൂപീകരിച്ചു. അത് കോണ്‍ഗ്രസിന് സഹിക്കാതായപ്പോള്‍ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ടിയുടെ പതാകയേന്തി. ഗാന്ധിജിയില്‍നിന്ന് ഖദര്‍ സ്വന്തമാക്കിയവര്‍ പിന്നീട് അതില്‍ പൊതിഞ്ഞുവച്ചത് മാടമ്പിത്തരവും മൃഗീയതയുമായിരുന്നു. അഹിംസ ഗാന്ധിയോടൊപ്പം കൊലചെയ്യപ്പെട്ടു-മൂവര്‍ണക്കൊടിക്കുപകരം തോക്കും കത്തിയുമായി ഖദര്‍ധാരികളുടെ സമരായുധം. പി കെയെയും അഹമ്മുവിനെയും വെടിവച്ചുവീഴ്ത്താന്‍ ഒരു പ്രകോപനവുമുണ്ടായിരുന്നില്ല.

1971 സെപ്തംബര്‍ 17ന് എറിയാട് കേരളവര്‍മ കോളേജില്‍ എസ്എഫ്ഐ നേതൃത്വത്തില്‍ പഠിപ്പുമുടക്കായിരുന്നു. പ്രകടനത്തില്‍ പങ്കെടുത്ത കുട്ടികളെ പുറത്തുനിന്നെത്തിയ കോണ്‍ഗ്രസ് ഗുണ്ടകള്‍ കൂട്ടമായി മര്‍ദിച്ചു. സ്കൂളിന്റെ തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന പി കെയും അഹമ്മുവും വിവരമറിഞ്ഞ് ഓടിച്ചെന്നു. തോക്കുമായി കാത്തിരിക്കുകയായിരുന്നു കൊലയാളിസംഘം. ഇത്തരമൊരാക്രമണം ആരും പ്രതീക്ഷിച്ചതല്ല. 1969 ജൂലൈ 28ന് സഖാവ് കുഞ്ഞാലിയെ കൊന്ന കോണ്‍ഗ്രസ്, രാഷ്ട്രീയ എതിരാളികളെ വകവരുത്താന്‍ വീണ്ടും തോക്കെടുത്തപ്പോള്‍ കേരളം അന്ന് ഞെട്ടിത്തരിച്ചു. മാതൃഭൂമിയും മനോരമയും പക്ഷേ, ആ കോണ്‍ഗ്രസുകാരന്റെ ഉറ്റവരുടെ കണ്ണീരുകണ്ടില്ല; കൊലയാളികളുടെ ക്രൂരത വര്‍ണിച്ചില്ല. രണ്ട് കമ്യൂണിസ്റ്റുകാര്‍ വധിക്കപ്പെടേണ്ടവര്‍ എന്ന് അവരും വിധിയെഴുതി. കൊലയ്ക്കുശേഷം പ്രതികള്‍ ഒളിവില്‍ പോയി. അഭയം നല്‍കിയത് കോണ്‍ഗ്രസുകാര്‍. മഹാരാഷ്ട്രയിലെ പുണെയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കടയില്‍ ഒളിച്ചുതാമസിക്കവെ പിടിയിലായി. ഏഴു പ്രതികളും കോണ്‍ഗ്രസുകാര്‍. തൃശൂര്‍ സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണയ്ക്കൊടുവില്‍ കാക്കച്ചി മുഹമ്മദ്, ജബ്ബാര്‍ എന്നിവരെ ജീവപര്യന്തം ശിക്ഷിച്ചു.

പി കെ അബ്ദുള്‍ഖാദറിന്റെ ജീവിതത്തിനും കൊലയ്ക്കും താരതമ്യങ്ങളില്ല. നവോത്ഥാന പ്രവര്‍ത്തകന്‍ പടിയത്ത് മണപ്പാട്ട് കുഞ്ഞിമുഹമ്മദ്ഹാജിയുടെ മകനായി ജന്മികുടുംബത്തില്‍ ജനം. വിദ്യാര്‍ഥിയായിരിക്കെ കൊച്ചിന്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ പ്രവര്‍ത്തകനായി. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച വിദ്യാര്‍ഥിപ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് സ്കൂളില്‍നിന്ന് പുറത്താക്കി. പിന്നീട് കോണ്‍ഗ്രസില്‍ സജീവ പ്രവര്‍ത്തനം. ആദ്യം ലോകമലേശ്വരം മണ്ഡലം പ്രസിഡന്റ്. തുടര്‍ന്ന് ജില്ലാ സെക്രട്ടറിയും പ്രസിഡന്റും. 1953ല്‍ എറിയാട് പഞ്ചായത്ത് മെമ്പര്‍. 1954ല്‍ തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥി ഗോപാലകൃഷ്ണമേനോനെ കമ്യൂണിസ്റ്റ് കോട്ടയായ കൊടുങ്ങല്ലൂരില്‍ നേരിടാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് അബ്ദുള്‍ഖാദറിനെ. പി കെ ജയിച്ചു. 1957ല്‍ മത്സരിച്ചില്ല. 1960ല്‍ കൊടുങ്ങല്ലൂരില്‍നിന്ന് കേരള നിയമസഭയില്‍.

അത്രയേറെ പാരമ്പര്യമുള്ള നേതാവിനാണ് കോണ്‍ഗ്രസിന്റെ ജന്മിസേവ മടുത്ത് പാര്‍ടി വിടേണ്ടിവന്നത്. ഭൂപരിഷ്കരണ ഭേദഗതിനിയമം നടപ്പാക്കണമെന്നും കുടികിടപ്പ് അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ട് സിപിഐ എം നയിച്ച പോരാട്ടമാണ് പി കെയുടെ മനസ്സ് മാറ്റിയത്. സമരത്തെ സര്‍ക്കാരും ജന്മിമാരും ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. കോണ്‍ഗ്രസില്‍ നിന്നുകൊണ്ടുതന്നെ അതിനെ എതിര്‍ത്ത പി കെ നിരാശനായി. ആത്മാര്‍ഥതയ്ക്കും ത്യാഗത്തിനും കോണ്‍ഗ്രസ് നേതൃത്വം വില കല്‍പ്പിക്കുന്നില്ലെന്ന തിരിച്ചറിവാണ് പികെയെ സിപിഐ എമ്മിലെത്തിച്ചത്. കുടികിടപ്പ് സമരത്തോടെ കൊടുങ്ങല്ലൂരിലെ അപ്രതിരോധ്യശക്തിയായി മാറിയ സിപിഐ എമ്മിനോടൊപ്പം പി കെയും എത്തിയപ്പോള്‍ കോണ്‍ഗ്രസ് കണ്ടത്ഉന്മൂലനത്തിന്റെ വഴി.

അന്ന് തീയുണ്ടയുതിര്‍ത്ത ആ തോക്ക് പില്‍ക്കാലത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പ്രതീകമായി. കോണ്‍ഗ്രസാണ് രാഷ്ട്രീയത്തില്‍ തോക്ക് കൊണ്ടുവന്നത്. ആ ചരിത്രം രമേശ് ചെന്നിത്തലയുടെ അറിവിനും അപ്പുറമാകാം. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളില്‍നിന്ന് ചാടിപ്പോയിട്ടുണ്ടാകാം. പി കെ അബ്ദുള്‍ഖാദറിനെയും അഹമ്മുവിനെയും സ്നേഹിക്കുന്ന നാട്ടുകാരുടെയും പ്രിയപ്പെട്ടവരുടെയും ഓര്‍മകള്‍ പക്ഷേ ഇന്നും നീറുന്നുണ്ട്. പി കെയെ കുലംകുത്തിയെന്നു വിളിക്കാതെ ജീവന്‍ കുത്തിയെടുത്തവര്‍ മാന്യതയുടെ പുറംതോടണിഞ്ഞ്, അഹിംസാ സിദ്ധാന്തം രചിക്കുന്നത് കൊടുങ്ങല്ലൂരുകാര്‍ തിരിച്ചറിയുന്നുണ്ട്. (അവസാനിക്കുന്നില്ല)

*
പി.എം.മനോജ് ദേശാഭിമാനി 12 മേയ് 2012

മൂന്നാം ഭാഗം ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രണ്ടുവട്ടം എംഎല്‍എയും ഡിസിസി പ്രസിഡന്റുമായിരുന്ന പി കെ അബ്ദുള്‍ഖാദറിന്, കോണ്‍ഗ്രസ് വിട്ട് സിപിഐ എമ്മിനോടൊപ്പമെത്തിയതിന്റെ നാല്‍പ്പത്തൊന്നാം നാളിലാണ് "വധശിക്ഷ"നടപ്പാക്കിയത്. നാലുപതിറ്റാണ്ട് മുമ്പ് കോണ്‍ഗ്രസുകാര്‍ അരുംകൊലയ്ക്ക് ഉപയോഗിച്ച ആയുധം ബോംബും വാളുമല്ല-തീ തുപ്പുന്ന തോക്ക്. പാര്‍ടിയില്‍നിന്ന് പുറത്തുപോകുന്നവര്‍ക്ക് ശിക്ഷ വിധിക്കാന്‍ കോണ്‍ഗ്രസിനകത്ത് അന്ന് കോടതിയുണ്ടായിരുന്നു. ജന്മിമാരുടെയും നാട്ടുപ്രമാണിമാരുടെയും ഗുണ്ടകളുടെയും കോടതി.