Monday, May 28, 2012

''ബംഗാളില്‍ ഒരു ചോദ്യം ചോദിക്കുകയെന്നാല്‍ മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന് തുല്യമാണ്''

ക്ഷമിക്കണം മാഡം, പക്ഷേ ഞാന്‍ ഒരു മാവോയിസ്റ്റല്ല

വെള്ളിയാഴ്ച ടൗണ്‍ ഹാളില്‍ നടന്ന സിഎന്‍എന്‍-ഐബിഎന്റെ ചോദ്യോത്തര വേളയില്‍ ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായ നിങ്ങള്‍ എന്നെ വിളിച്ചത് ഇങ്ങനെയാണ്.
സത്യത്തില്‍ ഈ ബഹുമതി ലഭിക്കാന്‍ ഞാന്‍ എന്താണ് ചെയ്തത്? നിങ്ങളോട് ഒരു ചോദ്യം മാത്രമാണ് ഞാന്‍ ചോദിച്ചത്.

മാറ്റത്തിനു വേണ്ടി വോട്ട് ചെയ്ത് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സിഎന്‍എന്‍-ഐബിഎന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഞാന്‍ ഇതേ ടൗണ്‍ ഹാളില്‍ പോയിരുന്നു.
''അടുത്ത കാലത്തെ ചരിത്രത്തില്‍ ഏറ്റവും പ്രതീക്ഷിക്കുന്നത് 2011ലെ മാറ്റമാണ്. 200 ദിവസത്തിനുള്ളില്‍ കല്‍കട്ടയെ നവീകരിക്കുമെന്നുള്ള ഉത്സാഹമാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ധാരാളം പുതിയ മുഖങ്ങള്‍, വ്യവസായവത്കരണത്തിന്റെ പുതുക്കിപ്പണിയലുകള്‍. ഏറ്റവും സത്യസന്ധമായ വികാരത്തോടെ പരിവര്‍ത്തനത്തിനായി ഞാന്‍ വോട്ട് ചെയ്യും. പോളിംഗ് ബൂത്ത് എന്നെ സംബന്ധിച്ചിടത്തോളം വെറുമൊരു വോട്ടിംഗ് മുറിയായിരിക്കില്ല. അതൊരു മാറ്റത്തിനുള്ള മുറിയായിരരിക്കും.''2011 ഏപ്രില്‍ 28ന് ഞാന്‍ ടെലിഗ്രാഫ് പത്രത്തിലെഴുതിയതാണിത്.
''ഞങ്ങള്‍ക്ക് മാറ്റം വേണം, പക്ഷേ പേടിക്കുന്നുണ്ട്, വറുചട്ടിയില്‍ നിന്നും എരിതീയിലേക്കായിരിക്കുമോ എടുത്തെറിയപ്പെടുകയെന്ന്. എന്നെ സംശയാലു എന്നു വിളിച്ചോളൂ പക്ഷേ ബംഗാളിന്റെ മാറ്റത്തിന് പകരം വയ്ക്കാവുന്ന രാഷ്ട്രീയ കക്ഷിയായി ഞാന്‍ രണ്ടു വിഭാഗത്തെയും കാണുന്നില്ല''.

ഇങ്ങനെയും ഞാന്‍ പത്രത്തില്‍ എഴുതിയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം ഒരു ദേശീയ ചാനലില്‍ നിങ്ങള്‍ തെളിയിച്ചു തന്നു ഞാന്‍ എത്ര മാത്രം ശരിയായിരുന്നുവെന്ന്.
മാവോയിസ്റ്റ് അല്ലെങ്കില്‍ സിപിഎം കേഡര്‍ എന്ന ലേബലില്‍ അറിയപ്പെടുന്നതുകൊണ്ട് എനിക്കെന്താണ് നേട്ടം?

ഞാന്‍ ചോദിച്ചത് നിങ്ങളുടെ പാര്‍ട്ടിയിലെ മന്ത്രിമാരായ മദന്‍ മിത്രയും അറബുല്‍ ഇസ്ലാമും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നുണ്ടോയെന്ന് മാത്രമാണ്. മാനഭംഗക്കേസുകളില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുമ്പ് മദന്‍ മിത്ര പ്രതികള്‍ക്ക് ശിക്ഷ വിധിച്ചതില്‍ ഞാന്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ അസ്വസ്ഥരാണ്. അറബുല്‍ ഇസ്ലാമാണെങ്കില്‍ വാര്‍ത്തകള്‍ സൃഷ്ടിച്ച് ആളാവുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്.

പരിവര്‍ത്തനത്തിനു വേണ്ടി വോട്ടു ചെയ്ത എന്റെ ചുറ്റുമിരിക്കുന്ന നിരവധി ആളുകളുടെ മനസില്‍ എന്തായിരിക്കുമെന്നാണ് ഞാന്‍ ചോദിച്ചത്. ഇതാണോ ഞങ്ങളുടെ നേതാക്കളില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്? അവര്‍ മാതൃക കാണിക്കുകയും ജനങ്ങള്‍ പിന്തുടരുകയുമാണ് വേണ്ടത്. ഇതെല്ലാമാണ് എനിക്ക് അറിയേണ്ടിയിരുന്നത്. അതിനു പകരം ഞാന്‍ അറിഞ്ഞത് ബംഗാളില്‍ ഒരു ചോദ്യം ചോദിക്കുകയെന്നാല്‍ മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന് തുല്യമാണെന്നാണ്.

നിങ്ങള്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. എന്റെ ചോദ്യത്തിന് മുമ്പ് നിങ്ങള്‍ നല്‍കിയ ഉത്തരങ്ങളില്‍ ജനങ്ങള്‍, ജനാധിപത്യം, ബംഗാള്‍ എന്നിവയൊക്കെ വാരിവിതറിയിരുന്നു. ഒരു പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി എന്ന വിലയില്‍ ഞാന്‍ മനസിലാക്കുന്നത് ജനാധിപത്യം എന്നാല്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമെന്നാണ്.  ഈ സ്വാതന്ത്ര്യം കൊണ്ട് ഉദ്ദേശിക്കുന്നത് ഒരാള്‍ക്ക് സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം, ചോദ്യം ചോദിക്കുമാനുള്ള സ്വാതന്ത്ര്യം, വാക്കുകളെ കൊത്തിനുറുക്കാത്ത അധികാര വൃന്ദം, പ്രധാനപ്പെട്ട പൊതുപ്രവര്‍ത്തകരെ കുറിച്ചുള്ള കാര്‍ട്ടൂണുകള്‍ കാണുമ്പോള്‍ ചിരിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയൊക്കെയാണ്.

എന്നാല്‍ ഈ അര്‍ത്ഥത്തില്‍ സംസ്ഥാനത്തെ ജനാധിപത്യ യന്ത്രത്തിന് നാടകീയമായ പരാജയമാണ് സംഭവിച്ചിരിക്കുന്നത്. നിങ്ങള്‍ എന്നെ വിളിച്ചതുപോലെ ഞാന്‍ മാവോവാദിയാവില്ല. സംസ്ഥാനത്തെ എല്ലാ മേഖലകളിലും ജനാധിപത്യം കളിയാടേണ്ടതുമുണ്ട്. നിങ്ങള്‍ പറഞ്ഞതും ചെയ്തതും എന്നെ ഒരു ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ഇതിലൂടെ സ്വാഭാവികമായി നിങ്ങള്‍ സ്വാര്‍ത്ഥതാത്പര്യങ്ങളാല്‍  മലിനമാക്കപ്പെട്ടിരിക്കുകയാണ്. നിങ്ങള്‍ ഞങ്ങള്‍ക്ക് പറയാനുള്ളതു കേട്ടുകൊണ്ട് അവിടെത്തന്നെ നിന്നിരുന്നുവെങ്കില്‍ ഞങ്ങള്‍ ഏറ്റവും അഭിമാനത്തോടെ ടൗണ്‍ ഹാള്‍ വിട്ടുപോകുമ്പോള്‍ വിശ്വസിക്കുമായിരുന്നു മാറ്റത്തിന്റെ മുഖ്യമന്ത്രിയാണ് നിങ്ങള്‍ എന്ന്. പകരം...........

ബംഗാളിലെ കൊഴിഞ്ഞുപോക്കിനേക്കുറിച്ച് പലതവണ നിങ്ങള്‍ പറഞ്ഞുവല്ലോ.. എനിക്ക് ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജ്, സ്‌കൂള്‍ ഓഫ് ഓറിയന്റല്‍സ്, ആഫ്രിക്കന്‍ സ്റ്റഡീസ് എന്നിവയില്‍ നിന്ന് വികസനത്തേക്കുറിച്ചും ഭരണത്തേക്കുറിച്ചും പഠിക്കാന്‍ അവസരങ്ങള്‍ വന്നിരുന്നു. ഇനി ഞാന്‍ തീര്‍ച്ചയായും പോകും. അതിനുള്ള കാരണം നിങ്ങളാണ്.

ഒരു സാധാരണ സ്ത്രീ

താനിയ ഭരധ്വാജ്
പൊളിറ്റിക്കല്‍ സയന്‍സ്,
പ്രസിഡന്‍സി
യൂണിവേഴ്‌സിറ്റി,
കൊല്‍ക്കത്ത്‌

*

പരിഭാഷ:  ജോമിഷ സെലിന്‍ ജോണ്‍സ ജനയുഗം 26 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വെള്ളിയാഴ്ച ടൗണ്‍ ഹാളില്‍ നടന്ന സിഎന്‍എന്‍-ഐബിഎന്റെ ചോദ്യോത്തര വേളയില്‍ ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായ നിങ്ങള്‍ എന്നെ വിളിച്ചത് ഇങ്ങനെയാണ്.
സത്യത്തില്‍ ഈ ബഹുമതി ലഭിക്കാന്‍ ഞാന്‍ എന്താണ് ചെയ്തത്? നിങ്ങളോട് ഒരു ചോദ്യം മാത്രമാണ് ഞാന്‍ ചോദിച്ചത്.