Sunday, June 2, 2013

പോപ്പുലര്‍ ഫ്രണ്ടിന്റെ യുഡിഎഫ് സേവ

ഒരുപറ്റം എസ്ഡിപിഐക്കാര്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിനുമുന്നില്‍ നിരന്നുനിന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതായിരുന്നു തലസ്ഥാനനഗരിയിലെ വ്യാഴാഴ്ചത്തെ ഒരു കാഴ്ച. യുഎപിഎ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) നിയമത്തിനെതിരെയായിരുന്നു എന്‍ഡിഎഫിന്റെ പുതുരൂപമായ എസ്ഡിപിഐയുടെ സമരം. സിപിഐ എം കൊണ്ടുവന്ന നിയമമല്ല അത്. കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരാണ് അതിന്റെ സൃഷ്ടാക്കള്‍. കേരളത്തില്‍, എസ്ഡിപിഐക്കാര്‍ക്കുനേരെ ആ നിയമം പ്രയോഗിച്ചതും സിപിഐ എമ്മല്ല. യുഡിഎഫ് സര്‍ക്കാരാണ്. ആ സര്‍ക്കാരിനെയും നയിക്കുന്നത് കോണ്‍ഗ്രസാണ്. യുഎപിഎ നിയമം ഉപയോഗിച്ച് നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ തുറുങ്കിലടച്ച് പീഡിപ്പിക്കുന്നതിനെതിരെ ഏറ്റവും ശക്തമായി ശബ്ദമുയര്‍ന്നത് സിപിഐ എമ്മില്‍നിന്നാണ്. എന്നിട്ടുമെന്തിന് എസ്ഡിപിഐക്കാര്‍ കെപിസിസി ഓഫീസിലേക്കോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വസതിക്കുമുന്നിലേക്കോ പോകാതെ എ കെ ജി സെന്ററിനുമുന്നിലെത്തി പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുകയും വഴിതടയുകയും ചെയ്തു? തലസ്ഥാനനഗരിയില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത അത്തരമൊരു കടന്നുകയറ്റത്തിന് എന്തിന് പൊലീസ് ഒത്താശചെയ്തു? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിലുണ്ട് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ ഇന്നത്തെ അവസ്ഥ.

ജാതി- മത- വര്‍ഗീയ ശക്തികളുടെ മുതുകിലിരുന്നാണ് ഉമ്മന്‍ചാണ്ടി കേരളം ഭരിക്കുന്നത്. അവരില്‍നിന്ന് ഇരന്നുവാങ്ങിയ വോട്ടിന് അണ-പൈ കണക്കില്‍ പ്രതിഫലം നല്‍കാന്‍ യുഡിഎഫ് ബാധ്യസ്ഥരാണ്. അപരിഷ്കൃത ചിന്തകളും മൃഗീയചോദനകളും അക്രമവാസനയുമാണ് എസ്ഡിപിഐ എന്ന സംഘടനയുടെ കൈമുതല്‍. 1993ല്‍ കേരളത്തില്‍ രൂപംകൊണ്ട എന്‍ഡിഎഫും തമിഴ്നാട്ടിലെ മനിത നീതിപാസറൈയും കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റിയും ചേര്‍ന്ന് 2007ല്‍ രൂപീകരിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയമുഖമാണത്. കൈവെട്ടുന്നവരുടെയും കാല്‍ വെട്ടുന്നവരുടെയും തലയറുക്കുന്നവരുടെയും കൂട്ടമാണത്. ആ സംഘടനയോടും യുഡിഎഫ് വോട്ടിന് കടപ്പെട്ടിരിക്കുന്നു. അതല്ലെങ്കില്‍, ഭരണമുന്നണിയിലെ രണ്ടാംകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഉപവിഭാഗമായി അധഃപതിച്ചിരിക്കുന്നു. അതിന്റെ സൗഹൃദപ്രകടനമാണ് തലസ്ഥാനത്ത് കണ്ടത്. പോപ്പുലര്‍ ഫ്രണ്ടോ പഴയ സിമിയോ ആര്‍എസ്എസോ നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ മൗനമായി നോക്കിനില്‍ക്കാനും ഒത്താശചെയ്യാനുമുള്ള ഗതികേടാണ് യുഡിഎഫ് സര്‍ക്കാരിന്റേതെന്നര്‍ഥം.

ആ ഗതികേടിന്റെ മറ്റൊരു മുഖമാണ്, ഉപമുഖ്യമന്ത്രിപദത്തിന്റെയും ആഭ്യന്തരവകുപ്പിന്റെയും രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശത്തിന്റെയും പേരില്‍ ഇന്ന് യുഡിഎഫില്‍ നടക്കുന്ന കോളിളക്കം. കേരളത്തിലെ സാധാരണജനങ്ങളുടെ ഏതെങ്കിലും പ്രശ്നങ്ങളുമായി അതിന് ബന്ധമില്ല. അധികാരം, ജനങ്ങള്‍ക്കുമേല്‍ ഉപയോഗിക്കാനുള്ള ആയുധമാണ് യുഡിഎഫിന്. അഴിമതി നടത്താനുള്ള സൗകര്യവുമാണത്. ഏറ്റവും വലിയ കൊള്ള നടത്താന്‍ ഏറ്റവും മികച്ച അധികാരസ്ഥാനം വേണമെന്ന "യുക്തി"യാണ് അവരെ നയിക്കുന്നത്. കെപിസിസി പ്രസിഡന്റിന് ആഭ്യന്തരവകുപ്പും ഉപമുഖ്യമന്ത്രിപദവും വേണം; മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പുംകൂടി വേണം; ആഭ്യന്തരമന്ത്രിക്ക് വകുപ്പില്‍നിന്ന് പിടിവിട്ടുകൂടാ; രണ്ടാംകക്ഷിക്ക് അഞ്ചു മന്ത്രിമാരും സുപ്രധാന വകുപ്പുകളും പോരാ; മൂന്നാംകക്ഷിക്ക് കേന്ദ്ര മന്ത്രിസ്ഥാനം കിട്ടിയേ തീരൂ- ഇതൊക്കെയാണ് കേരളത്തിലെ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍. ഏതു മന്ത്രിയുടെ വകുപ്പ് ഈ കാറ്റില്‍ പറന്നുപോകുമെന്ന് തിട്ടമില്ല. ആര് ആരെയെല്ലാം കുതികാല്‍വെട്ടുമെന്ന പ്രവചനം അസാധ്യം. ഇതിനിടയില്‍ ഭരണം, കൊള്ളയടി എന്ന ഏക അജന്‍ഡയില്‍ ചുറ്റിത്തിരിയുന്നു. വലതുപക്ഷത്തോട് ആഭിമുഖ്യവും വിധേയത്വവുമുള്ള ഏതാനും മാധ്യമങ്ങള്‍ തീര്‍ത്ത രക്ഷാകവചവും ജാതി- മത- വര്‍ഗീയ- തീവ്രവാദ ശക്തികളുടെ പിന്തുണയുമാണ് യുഡിഎഫിന് ആശ്രയം. മുന്നണിക്കകത്തെ ചീഞ്ഞുനാറുന്ന സംഭവവികാസങ്ങള്‍ക്കുമേല്‍ സുഗന്ധലേപനം പൂശുന്നത് ഒരു വിഭാഗം മാധ്യമങ്ങളാണ്. ഉപകാരസ്മരണയോടെ കൊള്ളരുതായ്മകള്‍ക്ക് പിന്തുണ നല്‍കുന്നത് വര്‍ഗീയ- തീവ്രവാദ ശക്തികളാണ്. അത്തരത്തിലൊരു ശക്തിയുമായി ബന്ധപ്പെട്ട മാധ്യമസ്ഥാപനം ഒരു കേസില്‍പ്പെട്ടപ്പോള്‍, ഒതുക്കിത്തീര്‍ക്കാന്‍ മുഖ്യമന്ത്രിയുമായി നേരിട്ട് "മധ്യസ്ഥചര്‍ച്ച" നടത്തിയത് സമീപനാളുകളിലെ ഒരനുഭവമാണ്. കേസ് ഒതുക്കുന്നതിന് പ്രതിഫലമായി നിശ്ചയിച്ചത് നിരുപാധിക രാഷ്ട്രീയ- മാധ്യമ പിന്തുണയാണ്. അടുത്തകാലംവരെ യുഡിഎഫിന്റെ വിമര്‍ശകവേഷമണിഞ്ഞ ആ സംഘടനയുടെ മാധ്യമം ഇന്ന് ഉമ്മന്‍ചാണ്ടിയെ സ്തുതിക്കുന്നു.

കണ്ണൂര്‍ ജില്ലയിലെ നാറാത്ത് ആയുധപരിശീലനം നടത്തവെ എസ്ഡിപിഐക്കാര്‍ പിടിയിലായ സംഭവം എങ്ങനെ തേച്ചുമാച്ചു കളയണമെന്ന ഗവേഷണമാണ് സര്‍ക്കാര്‍തലത്തില്‍ നടക്കുന്നത്. സര്‍ക്കാരിന്റെയോ പൊലീസിന്റെയോ നയത്തിന്റെ ഭാഗമായോ തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ അല്ല പൊലീസ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലനകേന്ദ്രത്തില്‍ എത്തിയത്. യാദൃച്ഛികമായ സംഭവമായിരുന്നു അത്. അതിന്റെ ഭീകരമുഖവും തീവ്രവാദബന്ധവും പുറത്തുവന്നപ്പോള്‍ പൊലീസിന് ഗത്യന്തരമില്ലാതെ തുടര്‍നടപടികള്‍ എടുക്കേണ്ടിവന്നു. എന്നാല്‍, ആ പോക്കിന് ഏറെ ആയുസ്സുണ്ടായില്ല. ഇന്ന് അന്വേഷണം നിലച്ചിരിക്കുന്നു. അവിടെ നടന്നത് "യോഗ" പരിശീലനമാണെന്ന കുറ്റവാളികളുടെ പരിഹാസ്യമായ ന്യായീകരണം അംഗീകരിക്കുന്നവിധത്തിലേക്ക് സര്‍ക്കാര്‍ എത്തുന്നു.

ഏപ്രില്‍ 23നാണ് 21 പോപ്പുലര്‍ ഫ്രണ്ട് ക്രിമിനലുകള്‍ പിടിയിലായത്. പ്രാഥമികാന്വേഷണത്തില്‍ പ്രതികളുടെ തീവ്രവാദബന്ധം വ്യക്തമായി. ഭീകരവിരുദ്ധ (യുഎപിഎ) നിയമമനുസരിച്ച് തിടുക്കപ്പെട്ട് കേസുമെടുത്തു. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായരുടെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരനും സംഘവും അന്വേഷണമാരംഭിച്ചു. പ്രതികള്‍ക്ക് വിദേശത്തുനിന്നുള്‍പ്പെടെ വന്‍തോതില്‍ പണം ലഭിച്ചതിന് തെളിവ് ലഭിച്ചു. രണ്ടുവര്‍ഷത്തിനിടെ ഒരാളുടെ അക്കൗണ്ടില്‍മാത്രം 80 ലക്ഷത്തോളം രൂപയാണ് വന്നത്. അതത് സമയത്ത് ഈ പണം പിന്‍വലിച്ചിട്ടുണ്ട്. വിദേശബന്ധം, ക്രിമിനല്‍ പശ്ചാത്തലം, തീവ്രവാദ പരിശീലനം- ഇവയെല്ലാം തെളിഞ്ഞിട്ടും പൊലീസ് മുന്നോട്ടുപോകുന്നില്ല.

ഇപ്പോള്‍, യുഎപിഎ നിയമം പ്രയോഗിച്ചതിലേ പോപ്പുലര്‍ ഫ്രണ്ടിന് എതിര്‍പ്പുള്ളൂ. അതിന്റെ മറവിലാണവര്‍ പ്രചണ്ഡമായ പ്രചാരണവും തിരുവനന്തപുരത്തെ പ്രകടനവും നടത്തിയത്. പ്രശ്നം "യുഎപിഎ" എന്ന അച്ചുതണ്ടില്‍മാത്രം തളയ്ക്കപ്പെട്ടാല്‍, നാറാത്തെ ആയുധങ്ങളെയും പരിശീലനത്തെയും മൃഗീയസ്വഭാവത്തെയും മറച്ചുവയ്ക്കാമെന്ന് അവര്‍ കരുതുന്നു. അത് മനസ്സില്‍വച്ച്, യുഎപിഎ പ്രയോഗിച്ച ആഭ്യന്തരവകുപ്പിനെ തലോടുകയും വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്ന സിപിഐ എമ്മിനെ ആക്രമിക്കുകയും ചെയ്യുന്നു. നാറാത്ത് കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നാണ് പൊലീസ് തുടക്കത്തില്‍ ഉന്നയിച്ച ആവശ്യം. കോണ്‍ഗ്രസിലെയും മുസ്ലിംലീഗിലെയും ചില പ്രമുഖരാണ് അതിന് തടസ്സംനിന്നത്. അതിന്റെ നന്ദിയുമുണ്ട് എസ്ഡിപിഐക്ക് യുഡിഎഫ് സര്‍ക്കാരിനോട്.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ "പാര്‍ടി കോടതി സിദ്ധാന്തം" സൃഷ്ടിച്ചതിനും തലശേരിയിലെ ഫസല്‍ വധക്കേസ് സിബിഐ എന്ന കൂലിത്തല്ല് ഏജന്‍സിയുടെ ഉപജാപത്തിലൂടെ സിപിഐ എമ്മിനെതിരായ പ്രചാരണവിഷയമാക്കിയതിലും യുഡിഎഫ് ഭരണത്തോട് പോപ്പുലര്‍ ഫ്രണ്ടിന് ചെറുതല്ലാത്ത വിധേയത്വം ഉണ്ടാകേണ്ടതാണ്. സിപിഐ എമ്മിനെ ആക്രമിക്കാന്‍ കഴുത്തറുപ്പന്മാരെ കൂട്ടുപിടിക്കേണ്ടിവരുന്നതും യുഡിഎഫിന്റെ ഗതികെട്ട അവസ്ഥതന്നെ.

പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മഅ്ദനിയെ തീവ്രവാദമുദ്രയടിച്ച് ആഘോഷം നടത്തിയവരുടെ ശബ്ദമൊന്നും ഇപ്പോള്‍ കേള്‍ക്കാനില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ മഅ്ദനി നിലപാടെടുത്തപ്പോള്‍, അദ്ദേഹത്തെയും പത്നിയെയും ആ പാര്‍ടിയെയാകെയും ഭീകരരാക്കി നാടുകടത്താനുള്ള അത്യുത്സാഹമായിരുന്നു യുഡിഎഫിനും മാധ്യമങ്ങള്‍ക്കും. ന്യൂനപക്ഷസംരക്ഷണത്തിന്റെയും മനുഷ്യാവകാശജാടയുടെയും മലക്കുകളായി വേഷംകെട്ടി നമുക്കുമുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനും അന്നത്തെ മഅ്ദനിവേട്ട നയനാനന്ദകരമായ കാഴ്ചയായിരുന്നു. അവര്‍തന്നെയാണ്, തങ്ങളുടെ സര്‍ക്കാരിനുകീഴിലുള്ള പൊലീസ് കണ്ടെത്തിയ തീവ്രവാദക്കേസ് ഇന്ന് വഴിതിരിച്ചുവിടുന്നതും നിസ്സാരവല്‍ക്കരിക്കുന്നതും. ആ ഉപകാരത്തിന് എ കെ ജി സെന്ററിനുമുന്നില്‍ സംഘടിച്ച് സിപിഐ എമ്മിനെതിരെ വെല്ലുവിളി മുഴക്കി പോപ്പുലര്‍ ഫ്രണ്ട് നന്ദികാട്ടുന്നത് സ്വാഭാവികം മാത്രം.

അഗാധമായ പ്രതിസന്ധി ഗ്രസിച്ച യുഡിഎഫിനെ രക്ഷിക്കാനുള്ള പ്രാകൃതമായ അഭ്യാസമാണ് പോപ്പുലര്‍ ഫ്രണ്ട്- എസ്ഡിപിഐക്കാര്‍ തലസ്ഥാനനഗരിയില്‍ കാട്ടിക്കൂട്ടിയതെന്ന് മനസ്സിലാക്കാനുള്ള സാഹചര്യത്തെളിവുകള്‍ നടേവിവരിച്ച വസ്തുതകളില്‍നിന്ന് വായിച്ചെടുക്കാവുന്നതേയുള്ളൂ. അല്ലെങ്കില്‍, അവര്‍ വിശദീകരിക്കണം- യുഎപിഎ പ്രയോഗിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് സമരം നടത്തുന്നില്ല എന്ന്. യുഎപിഎക്കെതിരായ നിലപാടുള്ള സിപിഐ എമ്മിനെ എന്തിന് ആക്രമിക്കുന്നു എന്ന്. ഇതേകോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് തൊണ്ണൂറുകളുടെ പകുതിയില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെ "ടാഡ" എന്ന കരിനിയമം ലക്കുംലഗാനുമില്ലാതെ ഉപയോഗിച്ചത്. അടിയന്തരാവസ്ഥയുടെ കരാളനാളുകളില്‍ കോണ്‍ഗ്രസുകാര്‍തന്നെയാണ് മിസയും ഡിഐആറും ഉപയോഗിച്ച് രാഷ്ട്രീയപ്രതിയോഗികളെ തുറുങ്കിലടച്ചത്. ഇവര്‍തന്നെയാണ് ഇപ്പോള്‍ കണ്ണൂരിലെയും കോഴിക്കോട്ടെയും ഇടതുപക്ഷ യുവജന- വിദ്യാര്‍ഥി നേതാക്കളെ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തി നാടുകടത്താന്‍ ഒരുമ്പെടുന്നത്. ആ ചരിത്രമൊന്നും മനസ്സിലാക്കാനുള്ള വിവേകബുദ്ധി പോപ്പുലര്‍ ഫ്രണ്ടിന് ഉണ്ടാകണമെന്നില്ല. അവര്‍ സംഘര്‍ഷം സൃഷ്ടിക്കാനും മുട്ടാപ്പോക്കുന്യായം നിരത്തി വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും മറയിടാനുംമാത്രം പരിശീലനം സിദ്ധിച്ചവരാണ്. അവര്‍ക്ക് അതിനുള്ള കൂലിയാണ് പണമായും പൊന്നായും വരുന്നത്. സിപിഐ എമ്മിനെ വിരട്ടിയും പ്രകോപിപ്പിച്ചും സംഘര്‍ഷം സൃഷ്ടിച്ച് യുഡിഎഫിനെ രക്ഷപ്പെടുത്താനുള്ള അപകടകരമായ ഈ തന്ത്രം, കോണ്‍ഗ്രസിന്റെ "ബി" ടീമായി സിപിഐ എമ്മിനെതിരെ വിശാലസഖ്യവും "കോലീബി" സഖ്യവും തീര്‍ത്ത ആര്‍എസ്എസ് നിലപാടില്‍നിന്ന് വിഭിന്നമല്ല.

*
പി എം മനോജ് ദേശാഭിമാനി

കോണ്‍ഗ്രസുകാര്‍ പേറുന്ന ദുര്‍ഗന്ധഭാണ്ഡം

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെ നയിക്കുന്നത് കോണ്‍ഗ്രസാണ്. ആ പാര്‍ടിയെ നയിക്കുന്നത് നിയമസഭാ സാമാജികന്‍കൂടിയായ രമേശ് ചെന്നിത്തല എന്ന പിസിസി പ്രസിഡന്റാണ്. ആ രമേശ് ചെന്നിത്തലയുടെ ഫോണ്‍സംഭാഷണം അനധികൃതമായി പൊലീസ് ചോര്‍ത്തുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ കൈമെയ്മറന്ന് സഹായിച്ച എന്‍എസ്എസിന്റെ പരമോന്നത നേതാവുതന്നെയാണ് ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് തുറന്നടിച്ചത്. തന്നെ ഇക്കാര്യം അറിയിച്ചത് ചെന്നിത്തലതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നിത്തല അത് നിഷേധിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് പ്രതികരണമില്ല. ആഭ്യന്തരമന്ത്രി മിണ്ടുന്നില്ല. എന്‍എസ്എസ് ജനറല്‍സെക്രട്ടറിയുടെ ഫോണ്‍ ചോര്‍ത്തിയതിനെക്കുറിച്ചുയര്‍ന്ന പരാതിക്ക്, പൊലീസിലെതന്നെ ഒരുദ്യോഗസ്ഥനെക്കൊണ്ട് നിഷേധ റിപ്പോര്‍ട്ട് എഴുതിപ്പിച്ച് പരിഹാസ്യമായ പരിഹാരം കാണാനാണ് ആഭ്യന്തരമന്ത്രി ശ്രമിച്ചുകാണുന്നത്.

നിയമപ്രകാരം, അനിവാര്യ സാഹചര്യങ്ങളിലല്ലാതെ ഒരു പൗരന്റെയും ഫോണ്‍ ചോര്‍ത്താനുള്ള അധികാരം ഒരാള്‍ക്കുമില്ല. കൊടും കുറ്റവാളികളുടെ ഫോണ്‍ സംഭാഷണമാണ് അങ്ങനെ ചോര്‍ത്തുന്നത്. അതിന് അനേകം നടപടിക്രമങ്ങളുണ്ട്. ഇവിടെ, രാഷ്ട്രീയ- സമുദായ നേതാക്കളുടെ സ്വകാര്യതയിലേക്ക് അധികാരത്തിന്റെ സൗകര്യമുപയോഗിച്ച് പൊലീസ് ചാരന്മാരെ നിയോഗിക്കുക എന്ന അധമവൃത്തിയാണ് അരങ്ങേറിയത്. പെരുകിവരുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്തി അറുതിവരുത്തേണ്ട പൊലീസ് ഹൈടെക് സെല്ലിനെയും സൈബര്‍ സെല്ലുകളെയും ഭരണകക്ഷിയിലെ ഒരു വിഭാഗത്തിന്റെ വിറകുവെട്ടികളും വെള്ളംകോരികളുമാക്കി മാറ്റിയിരിക്കുന്നു.

പ്രതിപക്ഷ നേതാക്കളുടെയും പൊതു പ്രവര്‍ത്തകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് നിയമവിരുദ്ധമായി ചോര്‍ത്തുന്നു എന്ന പരാതി നേരത്തെ ഉയര്‍ന്നതാണ്. അധികാര രാഷ്ട്രീയത്തിന്റെ നിലനില്‍പ്പുതന്നെ പൊലീസിനെ ഉപയോഗിച്ചാണ് എന്ന് പലവട്ടം തെളിയിച്ച പാര്‍ടിയാണ് കോണ്‍ഗ്രസ്. ആ പാര്‍ടിയില്‍ ഇന്നു നടക്കുന്ന യുദ്ധം ആഭ്യന്തരവകുപ്പിനെച്ചൊല്ലിയാണ്. പൊലീസ് വകുപ്പ് വേണമെന്നും തരില്ലെന്നും രണ്ടു വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് വാശിപിടിക്കുന്നു; യുദ്ധം ചെയ്യുന്നു. ആ വകുപ്പ് കൈയിലെത്തിയാല്‍ എതിരാളികളെ അടിച്ചൊതുക്കാമെന്ന ധാരണയിലാണിത്. പാര്‍ടിക്കകത്തെ എതിര്‍വിഭാഗങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമര്‍ത്താനുള്ള ഉപകരണമായി പൊലീസിനെ യുഡിഎഫ് മാറ്റിയിരിക്കുന്നു എന്ന് തെളിയിക്കാന്‍ ഈ തര്‍ക്കംതന്നെ ധാരാളം.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ പത്രസമ്മേളനം വിളിച്ചാണ്, ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് ആക്ഷേപമുന്നയിച്ചത്. തന്റെ ഫോണ്‍ മാത്രമല്ല, ഒരുവര്‍ഷത്തോളമായി രമേശ് ചെന്നിത്തലയുടെ ഫോണും ചോര്‍ത്തുകയാണെന്നു പറഞ്ഞ അദ്ദേഹം, വിരല്‍ചൂണ്ടിയത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേരെയാണ്. തിരുവഞ്ചൂരും അദ്ദേഹത്തെ നയിക്കുന്ന മുഖ്യമന്ത്രിയും തൊടുന്യായങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കേണ്ട വിഷയമല്ലിത്. ഭീകരരുടെയും സാമ്പത്തിക കുറ്റവാളികളുടെയും രാജ്യദ്രോഹികളുടെയും കള്ളക്കടത്തുകാരുടെയും ഫോണുകളാണ് നിയമപ്രകാരം ചോര്‍ത്താന്‍ കഴിയുക എന്നിരിക്കെ, ഇതില്‍ ഏതു പട്ടികയിലാണ് രമേശ് ചെന്നിത്തലയും സുകുമാരന്‍നായരും പെടുന്നത് എന്ന് വിശദീകരിക്കാനുള്ള ബാധ്യത ഉമ്മന്‍ചാണ്ടിക്കുണ്ട്. ഔദ്യോഗികമായി ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് പറഞ്ഞോ, അന്വേഷണ പ്രഹസനം നടത്തിയോ രക്ഷപ്പെടാനാകുന്ന വിഷയമല്ലിത്. രാജീവ്ഗാന്ധിയുടെ വീടിനടുത്ത് രണ്ടു പൊലീസുകാരെ കണ്ടു എന്ന കാരണം പറഞ്ഞ് ഒരു കേന്ദ്രമന്ത്രിസഭയെത്തന്നെ മറിച്ചിട്ട പാരമ്പര്യമുള്ള പാര്‍ടിയാണ് കോണ്‍ഗ്രസ്. ആ പാര്‍ടിയില്‍ ആത്മാഭിമാനമുള്ള ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍, തിരുവഞ്ചൂരിനെയും ഉമ്മന്‍ചാണ്ടിയെയും പിടിച്ചുനിര്‍ത്തി ഉത്തരം പറയിക്കാനുള്ള ബാധ്യത അവര്‍ക്കുമുണ്ട്. കെപിസിസി അധ്യക്ഷന്റെ ഫോണ്‍ ചോര്‍ത്തി എന്ത് വിവരമാണ് നിങ്ങള്‍ക്ക് എടുക്കാനുള്ളത് എന്ന് ചോദിച്ച് ഉത്തരം വാങ്ങാനുള്ള അവകാശം ഓരോ കോണ്‍ഗ്രസുകാരനുമുണ്ട്; എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുണ്ട്; ഇന്നാട്ടിലെ ഓരോ പൗരനുമുണ്ട്.

യുഡിഎഫിനകത്തെ വഴക്ക് എന്നോ, കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് എന്നോ, കോണ്‍ഗ്രസും സമുദായ സംഘടനകളുമായുള്ള പ്രശ്നമെന്നോ ലളിതവല്‍ക്കരിച്ചു കാണേണ്ട വിഷയമല്ലിത്. അതിനപ്പുറം, ജനാധിപത്യ ധ്വംസനത്തിന്റെയും നിയമലംഘനത്തിന്റെയും സ്വകാര്യതയിലേക്കുള്ള നികൃഷ്ടമായ കടന്നുകയറ്റത്തിന്റെയും അസാമാന്യമായ അധികാര ദുര്‍വിനിയോഗത്തിന്റെയും സ്വഭാവമുള്ള അക്ഷന്തവ്യമായ കുറ്റകൃത്യംതന്നെയാണിത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉമ്മന്‍ചാണ്ടിക്കും സ്വേച്ഛാനുസൃതം ചാടിക്കാനുള്ള വളര്‍ത്തുമൃഗങ്ങളല്ല കേരളത്തിലെ പൊലീസ്. കോണ്‍ഗ്രസിലെ ചിലരുടെ അടുക്കളപ്പണിക്കുപയോഗിക്കേണ്ടതല്ല പൊലീസിന്റെ സാങ്കേതിക സംവിധാനങ്ങള്‍. പ്രതിപക്ഷകക്ഷികളെ വേട്ടയാടാന്‍ അമ്പരപ്പിക്കുന്ന നുണക്കഥകള്‍ സൃഷ്ടിച്ച് അതിന്റെ മറവില്‍ പൊലീസിനെ കയറൂരിവിട്ട അനുഭവം ഈ ഭരണത്തിലുണ്ടായിട്ടുണ്ട്. "തളിപ്പറമ്പിലെ അരിയില്‍ ഷുക്കൂര്‍ വധം, പാര്‍ടി കോടതിയുടെ തീര്‍പ്പിന്റെ ഫലമാണ്" എന്ന കഥ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് അങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ്. അതിന്റെ പേരില്‍, സിപിഐ എമ്മിന്റെ ഉന്നത നേതാക്കളെ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാന്‍ തയ്യാറായി. ആ നുണക്കഥ ഇന്ന്് തകര്‍ന്ന് തരിപ്പണമായിരിക്കുന്നു. പൊലീസ് കെട്ടിച്ചമച്ചതാണ് സാക്ഷികളും മൊഴികളുമെന്ന് കോടതിയില്‍ത്തന്നെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഭരണകക്ഷി നേതാക്കളുടെ അഴിമതിക്കേസുകളും ക്രിമിനല്‍കേസുകളും "അന്വേഷിച്ച്" കുറ്റവിമുക്തി നേടിക്കൊടുക്കുക എന്ന നാണംകെട്ട പണിയും പൊലീസിനെക്കൊണ്ട് ആവര്‍ത്തിച്ച് ചെയ്യിക്കുന്നു. വര്‍ഗീയകലാപക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ കമീഷനെത്തന്നെ പിരിച്ചുവിടാനും ഈ സര്‍ക്കാര്‍ തയ്യാറായി. അതിന്റെയൊക്കെ തുടര്‍ച്ചയാണ്, സ്വന്തം നേതാവിന്റെതന്നെ ഫോണ്‍ചോര്‍ത്തല്‍. ഈ സര്‍ക്കാരില്‍നിന്ന് അസഹ്യമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. ആ ദുര്‍ഗന്ധഭാണ്ഡം ചുമലിലേറ്റുന്ന കോണ്‍ഗ്രസുകാരെയോര്‍ത്ത് ഞങ്ങള്‍ സഹതപിക്കട്ടെ.

*
ദേശാഭിമാനി മുഖപ്രസംഗം

Saturday, June 1, 2013

ഇന്ത്യ - ചൈന ബന്ധം പുതിയ തലങ്ങളിലേക്ക്

ആഗോളതലത്തില്‍ വിവിധ രാജ്യങ്ങളുടെ പ്രാമുഖ്യത്തിനു അടുത്ത കാലത്തായി ഏറ്റക്കുറച്ചില്‍ വന്നുകൊണ്ടിരിക്കുകയാണ്. 70 വര്‍ഷം മുമ്പ് രണ്ടാം ലോകയുദ്ധത്തിന്റെ അന്ത്യത്തില്‍ സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രാമുഖ്യത്തിനു മങ്ങലേറ്റു. അവയുടെ സ്ഥാനത്തേക്ക് അമേരിക്കയും സോവിയറ്റ് യൂണിയനും ഉയര്‍ന്നുവന്നു. സോവിയറ്റ് യൂണിയന്‍ രണ്ടു പതിറ്റാണ്ടിനുമുമ്പ് ഇല്ലാതായി. അമേരിക്കയുടെ പല്ലിനു പണ്ടത്തെ ശൗര്യം ഇന്നില്ല. അവയുടെ സ്ഥാനത്തേക്ക് ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ "ബ്രിക്സ്" രാജ്യങ്ങള്‍ ഉയര്‍ന്നുവരുന്നു. ഒരു നൂറ്റാണ്ടിലേറെക്കാലം ലാറ്റിനമേരിക്കയെ തങ്ങളുടെ പിന്നാമ്പുറമായാണ് അമേരിക്ക കരുതിയിരുന്നത്. ഇന്ന് അവയില്‍ അരഡസനിലേറെ രാജ്യങ്ങള്‍ അമേരിക്കയെ കൂസാതെ സ്വന്തം കാര്യങ്ങള്‍ തങ്ങള്‍ക്ക് ശരിയെന്നു തോന്നുന്ന രീതിയില്‍ കൈകാര്യം ചെയ്യുന്നു. ഇത് മാറിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യത്തിന്റെ പ്രതീകമാണ്. ഇങ്ങനെയൊക്കെ ആകും ലോകകാര്യങ്ങള്‍ സ്ഥായിയായി നടക്കുക എന്നു പറഞ്ഞുകൂട. ലോകരാഷ്ട്രങ്ങള്‍ക്കുമേല്‍ സാമ്രാജ്യത്വശക്തികളുടെ, ബഹുരാഷ്ട്ര കുത്തകകളുടെ, തേര്‍വാഴ്ച അവസാനിച്ചു എന്നു പറയാറായിട്ടില്ല.

ആഗോളവല്‍ക്കരണത്തെ തുടര്‍ന്ന് ആ തേര്‍വാഴ്ച രൂക്ഷമായിരിക്കുകയാണ്. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമ്രാജ്യത്വ രാജ്യങ്ങളെ മാന്ദ്യം ബാധിച്ചിരിക്കുകയാണ്. അതില്‍നിന്ന് അവയെ കരകയറ്റാനുള്ള ഐഎംഎഫ്, ലോകബാങ്ക് എന്നിവയുടെ ശ്രമം ഇതേവരെ വിജയിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഈയിടെ ചൈനീസ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ലീ കെക്വിയാങ്ങിെന്‍റ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കും ഏഷ്യാ വന്‍കരയ്ക്കു പൊതുവിലും സുപ്രധാനമായിത്തീരുന്നത്. മുമ്പ് സോഷ്യലിസ്റ്റ് ചേരിയെ ലോക ജനസംഖ്യയുടെ മൂന്നിലൊന്നിലേറെയുള്ള പ്രദേശമെന്ന് പറയാറുണ്ടായിരുന്നു. ചൈനയും ഇന്ത്യയും ചേര്‍ന്നാല്‍ ജനസംഖ്യ ലോകജനസംഖ്യയുടെ മൂന്നിലൊന്നിലേറെ - 40 ശതമാനത്തോളം - വരും ഇപ്പോള്‍. മറ്റ് ഏതെങ്കിലും രണ്ട് രാജ്യങ്ങളല്ല, വന്‍കരകള്‍ ചേര്‍ന്നാലും ജനസംഖ്യ ഇത്ര വരില്ല. അതിനാല്‍ ഇവയുടെ ഭരണാധികാരികള്‍ തമ്മിലുള്ള ഏത് ചര്‍ച്ചയും കരാറും സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹ്യമായും സാംസ്കാരികമായും അന്താരാഷ്ട്ര പ്രാധാന്യം അര്‍ഹിക്കുന്നു.

കഴിഞ്ഞ അമ്പതിലേറെ വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നു. അരനൂറ്റാണ്ടുമുമ്പ് അത് ഏതാനും നാളത്തെ ഏറ്റുമുട്ടലില്‍ കലാശിച്ചു. ഇന്ത്യയെ ചൈനക്കെതിരെ അണിനിരത്താനായി സാമ്രാജ്യശക്തികളും മറ്റ് കമ്യൂണിസ്റ്റ് വിരുദ്ധരും കൂടി ചമച്ച കെണിയില്‍ ചെന്നു ചാടുകയായിരുന്നു, അന്ന് നെഹ്റു അടക്കമുള്ള ഇന്ത്യയുടെ ഭരണാധികാരികള്‍ ചെയ്തത്. പ്രശ്നം സൈനികമായി പരിഹരിക്കാമെന്ന വ്യാമോഹം കമ്യൂണിസ്റ്റ് വിരുദ്ധര്‍ അവരില്‍ സൃഷ്ടിച്ചു. അതിന്റെ പൊള്ളത്തരം 1962 ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ തന്നെ വെളിവായി. പിന്നീട് സിപിഐ എം ആയിത്തീര്‍ന്ന സിപിഐയിലെ ഇടതുപക്ഷം ഈ അതിര്‍ത്തി പ്രശ്നം ചര്‍ച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കുകയാണ് വേണ്ടത് എന്ന് അന്ന് അഭിപ്രായപ്പെട്ടിരുന്നു. അതിന്റെ പേരില്‍ അവരെ ചൈനാച്ചാരന്മാര്‍ എന്ന് ആക്ഷേപിച്ച് കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലില്‍ തള്ളി അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍. രാജ്യമാകെ സങ്കുചിത ദേശീയ വാദത്തിന്റെ പനി പിടിച്ച് ഉറഞ്ഞു തുള്ളി. പക്ഷേ, അങ്ങനെ ചെയ്തവര്‍ക്കൊക്കെ പിന്നീട് തങ്ങളുടെ തെറ്റ് ഏറ്റുപറയുകയും ചൈനയുമായി സമാധാനപരമായി ചര്‍ച്ചകളിലൂടെ അതിര്‍ത്തി പ്രശ്നം പരിഹരിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യേണ്ടി വന്നു.

ഇന്ത്യാ- ചൈനാ അതിര്‍ത്തി, (മറ്റ് രാജ്യങ്ങളുമായുള്ളതും) ഒരു കാലത്തും ഇന്ത്യയും അവയും തമ്മില്‍ സമ്മതിച്ച് അടയാളപ്പെടുത്തിയിട്ടില്ല. മക്മോഹന്‍ രേഖ എന്നു പറയുന്നത് ബ്രിട്ടീഷ് കോളനി സര്‍ക്കാര്‍ നിയോഗിച്ച ഒരു മാന്യന്‍ ഏകപക്ഷീയമായി തയ്യാറാക്കിയ അതിര്‍ത്തി രേഖയാണ്. അതിനു അന്തര്‍ദേശീയ അംഗീകാരമില്ല. അതുകൊണ്ടാണ് അമ്പതുവര്‍ഷത്തിലേറെയായി ചര്‍ച്ച ചെയ്തിട്ടും പ്രശ്നത്തിനു പരിഹാരമാകാത്തത്.

കഴിഞ്ഞ മാസങ്ങളില്‍ ലഡാക്കിലെ കിഴക്കന്‍ മേഖലയിലുള്ള ഡെപ്സാങ്ങില്‍ ചൈനീസ് പട്ടാളം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് ഏതാനും കി.മീ. കടന്ന് താവളം അടിച്ചിരുന്നു. ഇതു സംബന്ധിച്ച തര്‍ക്കം ആ പ്രദേശത്തുള്ള ഇന്ത്യാ-ചൈനാ പട്ടാള മേധാവികള്‍ തമ്മില്‍ ചര്‍ച്ച ചെയ്തിട്ടും പരിഹാരമായില്ല. അതിന്റെ പേരില്‍ പാര്‍ലമെന്‍റിലും മാധ്യമങ്ങളിലും ചില രാഷ്ട്രീയ കക്ഷികളും രാഷ്ട്രീയ നിരീക്ഷകരും ജനവികാരം ഇളക്കിവിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അധികം താമസിയാതെ ചൈനീസ് ഭടന്മാര്‍ അവിടെനിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങി. അതിര്‍ത്തിപ്രശ്നം രമ്യമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നതാണ് തങ്ങളുടെ നിലപാട് എന്ന് ചൈനയുടെ പ്രധാനമന്ത്രിയും വിദേശമന്ത്രിയുമൊക്കെ ആവര്‍ത്തിച്ചു പറയുകയും ചെയ്തു. ചൈനയുടെ പ്രദേശങ്ങള്‍ സാമ്രാജ്യശക്തികളോ അവയുടെ പിന്തുണയോടെ പാവ ഗവണ്‍മെന്‍റുകളോ കയ്യടക്കിവെച്ചിട്ടുണ്ടെങ്കില്‍, അവ വീണ്ടെടുക്കുക തങ്ങളുടെ നയമാണെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, അതിനായി യുദ്ധം അഴിച്ചുവിടാന്‍ അവര്‍ തയ്യാറല്ല. എന്നുവെച്ച്, തങ്ങളുടെ അവകാശമൊട്ട് ഉപേക്ഷിക്കുകയുമില്ല അവര്‍. അമേരിക്കയെപ്പോലെ തങ്ങള്‍ക്ക് യാതൊരു അവകാശവും ഇല്ലാത്ത സ്ഥലങ്ങളിലേക്ക്പട്ടാളത്തെ അയച്ച് ആ പ്രദേശത്തെയും ജനങ്ങളെയും വരുതിയിലാക്കുന്ന സമീപനം ചൈനക്കില്ല. എന്നാല്‍, ചൈനയ്ക്കും അമേരിക്കയുടെ സാമ്രാജ്യത്വ ദുര ഉണ്ടെന്ന് സ്ഥാപിച്ച് അതിനെക്കുറിച്ച് ലോകജനതക്കുള്ള മതിപ്പ് ഇല്ലാതാക്കാനാണ് അമേരിക്കയും മറ്റ് കമ്യൂണിസ്റ്റ് വിരുദ്ധരും ശ്രമിക്കുന്നത്. അങ്ങനെ ജനങ്ങളില്‍ ചൈനാപ്പേടി കുത്തിക്കയറ്റി അവരെ ചൈനയ്ക്ക് എതിരാക്കാനാണ് കൊണ്ടുപിടിച്ച ശ്രമം. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഇന്ത്യയിലും ഇക്കാര്യത്തില്‍ സംഭവിച്ചത് അതാണ്. എന്നാല്‍, ചൈനാ പട്ടാളക്കാര്‍ ലഡാക്കിലെ ഡെപ്സാങ്ങില്‍ നിന്ന് പിന്‍വാങ്ങുകയും ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുക എന്നത് ചൈനയുടെ നയ സമീപനത്തിന്റെ അഭേദ്യഘടകമാണെന്ന് ചൈനാ പ്രധാനമന്ത്രി ലി കെക്വിയാങ്ങ് ഇന്ത്യാ സന്ദര്‍ശനവേളയില്‍ വ്യക്തമാക്കുകയും ചെയ്തതോടെ ആ ദുഷ്പ്രചരണത്തിന്റെ കാറ്റുപോയി. ചൈനാവിരുദ്ധര്‍ പ്രചരിപ്പിക്കുന്നതുപോലെ അയല്‍രാജ്യങ്ങളുടെ ഏതാനും ചതുരശ്ര കി. മീ. സ്ഥലം കയ്യേറുന്ന അക്രമി രാജ്യമല്ല ചൈന.

ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണത്. ഇന്ത്യയും ചൈനയും തമ്മില്‍ സഹസ്രാബ്ദങ്ങളായി നിലനിന്നു വരുന്ന സൗഹൃദത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നവരാണ് അവര്‍. അതുകൊണ്ട് അത് നിലനിര്‍ത്താന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ സാമ്പത്തികവും വിദ്യാഭ്യാസപരവും ശാസ്ത്ര - സാങ്കേതിക വിദ്യാപരവുമായ വളര്‍ച്ച അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യയുമായുള്ള ബന്ധത്തെ തങ്ങളുടെ വിദേശ ബന്ധത്തിന്റെ ആണിക്കല്ലുകളില്‍ ഒന്നായി അവര്‍ കാണുന്നു. അതുകൊണ്ടാണ് പ്രധാനമന്ത്രിപദം ഏറ്റശേഷം താന്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ രാജ്യം ഇന്ത്യയാകണമെന്ന് ലി കെക്വിയാങ്ങ് ആഗ്രഹിച്ചത്. അതിര്‍ത്തി പ്രശ്നം കൈകാര്യം ചെയ്യുന്ന ഇരുരാജ്യങ്ങളിലെയും പ്രതിനിധികളോട് അക്കാര്യത്തിനു മുന്‍ഗണന നല്‍കാന്‍ ഇരു പ്രധാനമന്ത്രിമാരും നിര്‍ദേശിച്ചു. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ബന്ധങ്ങള്‍ വിപുലപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.

2015 ആകുമ്പോഴേക്ക് പ്രതിവര്‍ഷം 10,000 കോടി ഡോളറിെന്‍റ കൊള്ളക്കൊടുക്ക അവ തമ്മില്‍ ഉണ്ടാക്കണമെന്നാണ് ധാരണ. സമാധാനപരമായ കാര്യങ്ങള്‍ക്ക് ആണവോര്‍ജം ഉല്‍പാദിപ്പിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തി. ബ്രഹ്മപുത്രാനദിയിലെ ജലം പങ്കുവെക്കുന്നതു സംബന്ധിച്ച് കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ നടത്തുന്നതിനു ഇരു പ്രധാനമന്ത്രിമാരും കൂടി തീരുമാനിച്ചു. ഏഥന്‍ കടല്‍ മുതല്‍ക്കുള്ള കപ്പല്‍ യാത്രക്ക് തടസ്സം സൃഷ്ടിക്കുന്ന കടല്‍ക്കൊള്ളക്കാരെ നിലയ്ക്കു നിര്‍ത്തി കടല്‍ വഴിയുള്ള വ്യാപാരം സുഗമമാക്കുന്നതിനു ഇരുരാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുന്നതിനു തീരുമാനിച്ചു. ഇന്ത്യക്ക് ചൈനയുമായുള്ള വ്യാപാരശിഷ്ടം കുറയ്ക്കുന്നതിനു തക്ക നടപടിയെടുക്കാമെന്ന് ചൈന ഏറ്റു. അങ്ങനെ ഏഷ്യയിലെ ഏറ്റവും വലിയ രണ്ട് വികസ്വര രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ തമ്മില്‍, അവ തമ്മിലുള്ള യോജിപ്പും കൂട്ടായ്മയും വിപുലീകരിക്കുന്നതു സംബന്ധിച്ച് നിരവധി കാര്യങ്ങളില്‍ ധാരണയായി.

ദക്ഷിണ - പൗരസ്ത്യ ഏഷ്യന്‍ പ്രദേശങ്ങളില്‍ രാജ്യങ്ങള്‍ തമ്മില്‍ സൗഹൃദത്തോടെ വര്‍ത്തിക്കുന്നതിനു ഉറപ്പുള്ള അടിത്തറ പാകുന്നതാണ് ഇവര്‍ തമ്മിലുണ്ടാക്കിയ ധാരണ. ചില കാര്യങ്ങളില്‍ നിലനിന്നു വന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കണമെന്ന ആഗ്രഹം ഇരു പ്രധാനമന്ത്രിമാരും പ്രകടമാക്കി. ഇങ്ങനെയൊരു സൗഹൃദം ഇന്ത്യയും ചൈനയും തമ്മില്‍ വളര്‍ന്നുവരുന്നതിനെ അമേരിക്കയും മറ്റ് സാമ്രാജ്യശക്തികളും അവയെ നിയന്ത്രിക്കുന്ന കുത്തകകളും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് ചൈനാ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുമ്പും പിമ്പും പല മാധ്യമങ്ങളും ചൈനയുടെ സമീപനം ഇന്ത്യക്ക് ഹിതകരമല്ല എന്നും മറ്റും ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. അത് യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനം എന്നതിനേക്കാള്‍ ഇന്ത്യാ - ചൈനാ ബന്ധം നല്ല നിലയില്‍ വളരുന്നതിനോടുള്ള സാമ്രാജ്യത്വത്തിന്റെ എതിര്‍പ്പിെന്‍റ വിളംബരമാണ്.

ആഗോളതലത്തില്‍ സാമ്രാജ്യാധിപത്യത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടികളില്‍ ഒന്നാണ് ഇന്ത്യാ - ചൈനാ ബന്ധം ഇത്തരത്തില്‍ ശക്തിപ്പെടുന്നത്. വിശദാംശങ്ങളില്‍ ഇന്ത്യക്കോ ചൈനക്കോ രുചിക്കാത്ത ചിലതൊക്കെ ഇരുരാജ്യങ്ങളും കൂടി അംഗീകരിച്ച ധാരണയിലും ഒപ്പിട്ട കരാറുകളിലും ഉണ്ടാകാം. പക്ഷേ, ശ്രദ്ധേയമായ കാര്യം അവ തമ്മിലുള്ള ബന്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു, കൂടുതല്‍ തുകയുടേതായി വര്‍ധിക്കുന്നു എന്നതാണ്. ഈ ബന്ധം വളരുന്നതാകട്ടെ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഇറാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വിപുലവും ശക്തവുമാകുന്നതിനു കളമൊരുക്കുന്നു. ഇക്കാര്യത്തില്‍ സാമ്രാജ്യശക്തികളുടെ ഇംഗിതം തള്ളിക്കളയാന്‍ ഇന്ത്യക്ക് മനസ്സുറപ്പ് ലഭിക്കുന്നതു തന്നെ വലിയൊരു കാര്യമാണ്. ആഗോളവല്‍ക്കരണ ശക്തികളുടെ സമ്മര്‍ദം അത്ര കണ്ട് കുറയ്ക്കാനും ഇതുവഴി ഇന്ത്യയ്ക്കു ആത്മവിശ്വാസം വര്‍ധിക്കാനും കഴിയും.

*
സി പി നാരായണന്‍ ചിന്ത വാരിക

ഉന്നതവിദ്യാഭ്യാസവും കച്ചവടശക്തികളുടെ ആധിപത്യവും

ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയ്ക്കും ധീരമായ ആശയ പ്രകടനങ്ങള്‍ക്കുമുള്ള ഉപാധി എന്ന നിലയിലാണ് ജവഹര്‍ലാല്‍ നെഹ്റു ഉന്നത വിദ്യാഭ്യാസത്തെ വിലയിരുത്തിയത്. ദേശീയ പുനര്‍നിര്‍മാണത്തിനാവശ്യമായ ജ്ഞാനത്തിന്റെയും വൈദഗ്ദ്ധ്യത്തിന്റെയും ഉല്‍പാദനമായിരുന്നു അന്നത്തെ മുഖ്യലക്ഷ്യം. ഇത്തരത്തിലുള്ള ഉന്നതവിദ്യാഭ്യാസം രൂപപ്പെടുത്തുന്നതില്‍ ഭരണകൂടത്തിന്റെ നേതൃത്വപരമായ പങ്കിനെക്കുറിച്ച് ആര്‍ക്കും സംശയമില്ലായിരുന്നു. ഭൂരിഭാഗം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ ഉടമസ്ഥതയിലായിരുന്ന കാലത്താണ് ഈ അവബോധം നിലനിന്നതെന്ന് ഓര്‍ക്കണം. ജ്ഞാനോല്‍പാദനത്തെ സംബന്ധിച്ച ലിബറല്‍ സങ്കല്‍പങ്ങളും സേവന സന്നദ്ധതയും ജാതിമത ശക്തികളടക്കമുള്ള വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ഉള്‍ക്കൊണ്ടതാണ് ഇതിന് കാരണം. ഇത്തരം സങ്കല്‍പങ്ങള്‍ ഇന്ന് ഉന്നതവിദ്യാഭ്യാസത്തില്‍നിന്ന് പൂര്‍ണമായി അപ്രത്യക്ഷമാകുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലാഭാധിഷ്ഠിതമായ സംരംഭങ്ങളാണ് എന്ന് 12-ാം പദ്ധതിയുടെ അപ്രോച്ച് പേപ്പര്‍ പരസ്യമായി അംഗീകരിച്ചിരിക്കുകയാണ്.

ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ വന്‍തോതിലുള്ള വികസനം സമീപന രേഖയില്‍ നിര്‍ദേശിക്കുന്നുണ്ട്. ജെന്‍ഡര്‍ മുതലായ മേഖലകളിലെ പ്രാദേശിക അസന്തുലിതാവസ്ഥകളെ ഇല്ലാതാക്കണമെന്നും രേഖ പറയുന്നുണ്ട്. ഇതിനൊന്നും പദ്ധതി അടങ്കലില്‍ കാര്യമായ പണമൊന്നും വകയിരുത്തിയിട്ടില്ല. അതായത് സ്വകാര്യ ലാഭാധിഷ്ഠിത സംരംഭങ്ങളിലൂടെയാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ വികാസം കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് എന്ന് വ്യക്തമാണ്. "സ്വാശ്രയം" എന്ന ഓമനപ്പേരുള്ള പണം വാരി കോഴ്സുകളെയും ഓഫ് ക്യാമ്പസ് സെന്‍ററുകളെയും ഫ്രാഞ്ചൈസികളെയും പ്രോല്‍സാഹിപ്പിക്കുന്നതാണ് സര്‍ക്കാര്‍നയം. അതുകൊണ്ടുതന്നെ, സാധാരണ സര്‍വകലാശാലകളും കോളേജുകളുമെല്ലാം ""പൊതു സ്വകാര്യ പങ്കാളിത്തം"" എന്ന മുഖംമൂടിയണിഞ്ഞ ലാഭാധിഷ്ഠിത രൂപങ്ങളിലേക്കു നീങ്ങും. പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്റെ ഭാഗമായി വിദേശ സര്‍വകലാശാലകളും രംഗത്തുവരുന്നതോടെ മുതലാളിത്ത സംരംഭങ്ങളുടെ എല്ലാ അടിസ്ഥാനരൂപങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രവേശിക്കും.

ഇന്നത്തെ കേരള സര്‍ക്കാര്‍ വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണത്തിന് മുന്‍കയ്യെടുത്തിരിക്കുകയാണ്. ലക്കും ലഗാനുമില്ലാതെ അണ്‍ എയിഡഡ് കോഴ്സുകളും കോളേജുകളും അനുവദിക്കുക, പദ്ധതിവിഹിതം മരവിപ്പിച്ച് വിദ്യാഭ്യാസ ചെലവുകള്‍ക്കുവേണ്ട പണം വാണിജ്യ രൂപങ്ങളിലൂടെ കണ്ടെത്താന്‍ പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയവ കൂടാതെ വിദ്യാഭ്യാസത്തെ പ്രകടമായി വാണിജ്യവല്‍ക്കരിക്കുന്ന എഡ്യൂ സിറ്റികളും "അക്കാദമിക് സിറ്റി"യും ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചിരിക്കുകയാണ്. "എമര്‍ജിങ് കേരള" എന്ന പേരില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച കച്ചവട മാമാങ്കത്തിലെ പല പ്രധാന "ബിസിനസ്" നിര്‍ദേശങ്ങളും വിദ്യാഭ്യാസത്തെ സംബന്ധിച്ചാണ്. ഇതിന്റെ തുടര്‍ച്ചയാണ് പത്തു കോളേജുകളെ ഓട്ടോണമസ് ആക്കാനുള്ള നീക്കം. കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്‍റുകളുടെ കച്ചവടവല്‍ക്കരണ നീക്കങ്ങള്‍ക്ക് പൊതുവെ സ്വീകാര്യതയുള്ള സാമൂഹ്യാന്തരീക്ഷം കേരളത്തിലുണ്ട്. ഇന്ത്യന്‍ മധ്യവര്‍ഗവും ഇത് അംഗീകരിക്കുന്നുണ്ട്. കേരളത്തില്‍ വിവര വിനിമയ സാങ്കേതിക വിദ്യകള്‍ക്കും "പുത്തന്‍തലമുറ" തൊഴിലുകള്‍ക്കുമുള്ള സ്വീകാര്യതയും അമേരിക്കയിലോ ഗള്‍ഫിലോ തൊഴില്‍ നേടി അടിച്ചുപൊളിക്കാനുള്ള വ്യഗ്രതയും ബഹുഭൂരിപക്ഷം രക്ഷിതാക്കളെയും "പുതിയ തലമുറ" കോഴ്സുകളിലേക്കാകര്‍ഷിക്കുന്നുണ്ട്. അതിനുള്ള അടിസ്ഥാന യോഗ്യത നേടാന്‍ എത്ര പണം മുടക്കാനും അവര്‍ തയ്യാറുമാണ്. വാണിജ്യ വിദ്യാഭ്യാസ മേഖലയുടെ ഗുണഭോക്താക്കളും അവര്‍ തന്നെയാണ്. അടിസ്ഥാനവര്‍ഗങ്ങളില്‍പെട്ട രക്ഷിതാക്കളില്‍ പോലും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തിനു ലഭിക്കുന്ന സ്വീകാര്യത ഈ ആശയങ്ങള്‍ സമൂഹത്തിന്റെ അടിത്തട്ടില്‍വരെ എത്തിക്കഴിഞ്ഞുവെന്നതിന്റെ സൂചനയാണ്. അതുകൊണ്ട് ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ഏതു നിര്‍ദേശവും ജനങ്ങള്‍ അംഗീകരിക്കും.

അതുപോലെ വേരുറച്ച മറ്റൊരാശയവുമുണ്ട്. കേരളത്തിലെ ജനങ്ങളില്‍ ഒരു വിഭാഗമെങ്കിലും നമ്മുടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ സംശയദൃഷ്ടിയോടെ കാണുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയും പരീക്ഷകളിലും റിസല്‍ട്ട് പ്രസിദ്ധീകരിക്കുന്നതിലുമൊക്കെ ഉന്നതവിദ്യാഭ്യാസരംഗത്തു നടമാടുന്ന കെടുകാര്യസ്ഥതയും ഇന്ന് ചര്‍ച്ചാവിഷയമാണ്. കേരളത്തിനു പുറത്തേക്കുള്ള വിദ്യാര്‍ഥികളുടെ "കുടിയേറ്റ"ത്തില്‍ ഇത്തരം ധാരണകളും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രാഷ്ട്രീയ വിരോധവും അച്ചടക്കത്തിലും കൃത്യമായ "കോച്ചിങ്ങി"ലുമുള്ള രക്ഷിതാക്കളുടെ താല്‍പര്യവും പ്രധാന ഘടകമാണ്. ഇത്തരം താല്‍പര്യങ്ങള്‍ വര്‍ദ്ധിച്ച് ഗവണ്‍മെന്‍റ് കോളേജുകളില്‍പോലും യൂണിഫോമും ബയോമെട്രിക് ഐഡന്‍റിറ്റി കാര്‍ഡുകളും നിര്‍ബന്ധമാക്കുന്ന അവസ്ഥ വരെ എത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ യഥേഷ്ടം വസ്ത്രധാരണം ചെയ്യുന്ന, സംഘടനാ രാഷ്ട്രീയം നിലനില്‍ക്കുന്ന തല്ലിപ്പൊളി കോളേജുകളില്‍നിന്ന് സ്വയം അകന്നുനില്‍ക്കാനുള്ള താല്‍പര്യവും കാണാം. ഇത്തരം വരേണ്യവല്‍ക്കരണ രൂപങ്ങള്‍ വാണിജ്യ സംസ്കാരത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഘടകങ്ങളായി മാറുന്നു.

ഇന്നത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത് ദൗര്‍ബല്യങ്ങളില്ലെന്നല്ല ഇതിന്റെ അര്‍ത്ഥം. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സര്‍വകശാലാകളെയും കുറിച്ച് ജനങ്ങളില്‍നിന്നുയരുന്ന വിമര്‍ശനങ്ങള്‍ അവരുടെ അനുഭവങ്ങളില്‍നിന്നുണ്ടാകുന്നതാണ്. അവ ഗൗരവത്തില്‍ എടുക്കേണ്ടതുമാണ്. ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും വിദ്യാര്‍ഥികള്‍ക്ക് അവരുടെ യോഗ്യതകള്‍ക്കനുസരിച്ച് വിഷയങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യങ്ങള്‍ ലഭിക്കണമെന്നതിലും യാതൊരു സംശയവുമില്ല. പക്ഷേ അവരുടെ ആഗ്രഹാഭിലാഷങ്ങള്‍ നിറവേറ്റുന്നതിന് ഇപ്പോള്‍ കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്‍റുകളുടെ ശുപാര്‍ശകളും നിര്‍ദേശങ്ങളും പര്യാപ്തമാണോ? ഈ ചോദ്യത്തിന്റെ ഉത്തരം ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. ആദ്യമായി ഓട്ടോണമസ് കോളേജുകളുടെ കാര്യം എടുക്കാം. ഓട്ടോണമസ് കോളേജുകള്‍ പുതിയ ആശയമല്ല. മദ്രാസ് സര്‍വകലാശാലയില്‍ നിരവധി കോളേജുകള്‍ ഇപ്പോള്‍ തന്നെ ഓട്ടോണമസാണ്. ഓട്ടോണമിയുടെ അടിസ്ഥാനത്തില്‍ കോളേജ് മാനേജ്മെന്‍റുകളുടെ സാമ്പത്തികവും ഭരണപരവുമായ അധികാരങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുകയും നിരവധി പുതിയ കോഴ്സുകള്‍ മിക്കവാറും സ്വാശ്രയ മേഖലയില്‍ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. പക്ഷേ, ഓട്ടോണമസാക്കിയതുകൊണ്ടു മാത്രം ഏതെങ്കിലും കോളേജിെന്‍റ ഗുണനിലവാരം വര്‍ധിച്ചതായി പറയാനാവില്ല. അധ്യാപകരുടെ നിലവാരത്തിലും ബോധന രീതികളിലും പലതും പിറകോട്ടു പോയതാണനുഭവം.

അതേസമയം, മാനേജ്മെന്‍റുകളുടെ ജാതിമത വിഭാഗീയ താല്‍പര്യങ്ങള്‍ ശക്തിപ്പെടുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിലെ ലിബറല്‍ സങ്കല്‍പങ്ങള്‍ നിലനിന്ന കാലത്താണ് ആദ്യത്തെ ഓട്ടോണമസ് കോളേജുകള്‍ ഉണ്ടായത്. ഇപ്പോഴത്തെ ഓട്ടോണമസ് കോളേജുകള്‍ വരുന്നത് വിദ്യാഭ്യാസ രംഗത്തെ വാണിജ്യസങ്കല്‍പങ്ങള്‍ ശക്തിപ്പെട്ട കാലഘട്ടത്തിലാണ്. വിദ്യാലയങ്ങള്‍ സാമ്പത്തികമായി നിലനില്‍ക്കുകയും വിദ്യാഭ്യാസരംഗത്ത് അംഗീകാരം നേടുകയും ചെയ്യണമെങ്കില്‍ വാണിജ്യവ്യസ്ഥയുടെ നിയമങ്ങളും രീതികളുമായി പൊരുത്തപ്പെടേണ്ടിവരും. സാങ്കേതിക വിദ്യാ - മാനേജ്മെന്‍റ് രംഗങ്ങളിലെ തൊഴില്‍ദായക കോഴ്സുകള്‍, കരിയര്‍ ഗൈഡന്‍സും പ്ലേസ്മെന്‍റ് സംവിധാനങ്ങളും വ്യവസായങ്ങളുമായുള്ള കരാറുകള്‍ തുടങ്ങിയവ ഇത്തരം കലാലയങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കും. ഇന്നത്തെ സാമുദായികതയുടെയും സ്വത്വരാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തില്‍ സ്വകാര്യ വിദ്യാലയങ്ങളെല്ലാം ജാതിമത ശക്തികളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവയാകും. പ്രവേശനത്തിലും അധ്യാപക നിയമനത്തിലും ക്യാമ്പസുകളിലെ അച്ചടക്കത്തിലും മൂല്യസംഹിതകളിലുമെല്ലാം ഇതു പ്രതിഫലിക്കും. ഇത്തരത്തില്‍ യഥേഷ്ടം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ട ബാധ്യത ഗവണ്‍മെന്റിനു വന്നുചേരും. ഒരു സംഘം കോളേജുകളെ സര്‍ക്കാര്‍ തന്നെ മുതല്‍മുടക്കി വാണിജ്യശക്തികളെ ഏല്‍പിക്കുന്ന ഏര്‍പ്പാടാണിത്. ന്യൂനപക്ഷ താല്‍പര്യങ്ങളെയും സ്വ സമുദായ താല്‍പര്യങ്ങളെയും സംരക്ഷിക്കുമെങ്കിലും ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള സാമൂഹ്യനീതി ഇത്തരം സ്ഥാപനങ്ങളില്‍ സംരക്ഷിക്കപ്പെടുമെന്നതിന് ഉറപ്പില്ല. നമ്മുടെ സ്വാശ്രയ കോളേജുകളുടെ അനുഭവം ഒരു ചൂണ്ടുപലകയാണെങ്കില്‍, നീതിയുടെ മാനദണ്ഡങ്ങളെല്ലാം ലംഘിക്കപ്പെടുമെന്നതുറപ്പാണ്.

വാണിജ്യതാല്‍പര്യങ്ങള്‍ മേല്‍ക്കൈ നേടുന്നതുകൊണ്ട് ജീവകാരുണ്യത്തിന്റെ അംശങ്ങള്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിലനില്‍ക്കാനും സാധ്യതയില്ല. അവ നിലനില്‍ക്കുകയാണെങ്കില്‍പോലും രണ്ടാംകിട പൗരന്മാരെന്ന നിലയിലുള്ള പ്രാധാന്യം മാത്രമേ അത്തരം അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലഭിക്കുകയുള്ളൂ. നിലവിലുള്ള സ്ഥാപനങ്ങളില്‍ മെച്ചപ്പെട്ടവയെന്നു കരുതപ്പെടുന്നവയെ പോലും കച്ചവട താല്‍പര്യങ്ങള്‍ക്ക് തുറന്നുകൊടുക്കുകയാണ് ഓട്ടോണമസ് കോളേജുകള്‍ ചെയ്യുക. കച്ചവട സ്ഥാപനങ്ങളില്‍ അക്കാദമിക് ഗുണനിലവാരം ഉയരുമെന്നു കരുതാനും പ്രയാസമാണ്. അക്കാദമിക് ഗുണനിലവാരം ഉയരുന്നത് അക്കാദമിക് ഓട്ടോണമിയിലൂടെയാണ്. സ്വന്തം അഭിരുചിയ്ക്കനുസരിച്ച്പഠനം നടത്താന്‍ വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് തലത്തില്‍ നൂതന പരീക്ഷണങ്ങള്‍ നടത്താന്‍ അധ്യാപകര്‍ക്കും സൗകര്യങ്ങള്‍ ലഭിക്കുന്നതിലൂടെയാണ്. അക്കാദമിക് ഓട്ടോണമിയാണ് ഇന്ന് അധ്യാപക - വിദ്യാര്‍ഥി സമൂഹം ആവശ്യപ്പെടുന്നതും. രക്ഷിതാക്കള്‍ക്ക് സ്വന്തം മക്കളെ കുറിച്ചുള്ള ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനും അക്കാദമിക് ഓട്ടോണമി ആവശ്യമാണ്. എന്നാല്‍, ഓട്ടോണമസ് കോളേജുകള്‍ ലക്ഷ്യമിടുന്നത് മാനേജ്മെന്‍റുകളുടെ ഓട്ടോണമിയാണ്. അധ്യാപക നിയമനത്തിലും വിദ്യാര്‍ഥി പ്രവേശനത്തിലും സാമ്പത്തിക സമാഹരണത്തിലും മാത്രമല്ല, കോഴ്സുകളുടെ ഡിസൈനിംഗും ബോധനമൂല്യനിര്‍ണയ രൂപങ്ങളും സ്വന്തം താല്‍പര്യങ്ങളനുസരിച്ച് നടത്തണമെന്ന് അവര്‍ ശാഠ്യം പിടിക്കും. വ്യവസായ സമൂഹവുമായുള്ള ബന്ധപ്പെടലും അവര്‍ നിര്‍ണയിക്കുന്ന തൊഴില്‍ വിപണിയനുസരിച്ചുള്ള തൊഴില്‍സേനയെ വാര്‍ത്തെടുക്കലിലുമാണ് അവരുടെ ശ്രദ്ധ മുഴുവന്‍. അവിടെ അക്കാദമിക് ഓട്ടോണമിക് ഒരു പ്രസക്തിയുമുണ്ടാകില്ല. അധ്യാപകര്‍ മാനേജ്മെന്‍റ് താല്‍പര്യമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടി വരുന്ന തൊഴിലാളികളും, വിദ്യാര്‍ഥികള്‍ ഇതേ താല്‍പര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുന്ന ഉല്‍പന്നങ്ങളുമാകും. ജ്ഞാനസമ്പാദനം, ജ്ഞാനോല്‍പാദനം തുടങ്ങിയ വിദ്യാഭ്യാസ സങ്കല്‍പങ്ങള്‍ ചവറ്റുകൊട്ടയിലെറിയപ്പെടും. കേന്ദ്ര ഗവണ്‍മെന്‍റ് നിര്‍ദേശിക്കുന്ന യൂണിവേഴ്സിറ്റീസ് ഫോര്‍ റിസര്‍ച്ച് ആന്‍റ് ഇന്നോവേഷന്‍ എന്ന സ്ഥാപനങ്ങള്‍ പൂര്‍ണമായും വ്യവസായികളുടെയും വിദേശ നിക്ഷേപകരുടെയും താല്‍പര്യങ്ങളനുസരിച്ചു മുന്നോട്ടുപോകുന്ന സ്ഥാപനങ്ങളായിരിക്കുമെന്ന് നിര്‍ദേശിക്കുന്നുണ്ട്. ഓട്ടോണമസ് കോളേജുകളും അതേ വഴിക്കുതന്നെ പോകും. ഇപ്പോള്‍ ലഭിക്കുന്ന സൂചനകളനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന്റെ ദിശയും അതേ വഴിക്കായിരിക്കുമെന്നത് വ്യക്തമാണ്. ഗവണ്‍മെന്‍റ് ആഗ്രഹിക്കുന്നത് ഉന്നതതലത്തിലുള്ള ജ്ഞാനോല്‍പാദനമോ വിനിമയമോ അല്ല. ബഹുരാഷ്ട്ര കുത്തകകളുടെയും ഇന്ത്യന്‍ വ്യവസായികളുടെയും താല്‍കാലിക ലാഭ താല്‍പര്യങ്ങള്‍ക്കാവശ്യമുള്ള വിദഗ്ദ്ധ തൊഴില്‍സേനയാണ്. ജ്ഞാനവിനിമയമെന്നാല്‍ അതിനാവശ്യമുള്ള പരിശീലനവും കോച്ചിങ് രീതികളുമാണ്. ജ്ഞാനോല്‍പാദനമെന്നാല്‍ വാണിജ്യസാധ്യതയുള്ള പേറ്റന്‍റുകളാണ്. ഈ സങ്കല്‍പത്തിനനുകൂലമായ രീതിയില്‍ നമ്മുടെ പരീക്ഷാ സമ്പ്രദായവും എന്‍ട്രന്‍സ് പരീക്ഷകളും യോഗ്യതാ പരീക്ഷകളുമടക്കമുള്ള പ്രവേശന രീതികളും മാറ്റിമറിക്കപ്പെടുകയാണ്. മാനേജ്മെന്റുകളുടെ ആവശ്യം യുക്തിസഹമായ ചിന്താശക്തിയല്ല, വിവരങ്ങളുപയോഗിച്ചുള്ള പ്രവര്‍ത്തന രീതികളാണ്. ഐടിയുടെ ഭാഷയില്‍, വിശകലനത്തിനല്ല, പ്രോഗ്രാമിങ്ങിനാണ് പ്രാധാന്യം. വിശകലനം പുതിയ ജ്ഞാനത്തെ സൃഷ്ടിച്ചേക്കാമെങ്കിലും, പ്രോഗ്രാമുകളാണ് മൂലധനത്തെ സൃഷ്ടിക്കുന്നത്. ഇന്നത്തെ മൂലധനത്തിന് പ്രോഗ്രാം ചെയ്യപ്പെട്ട തൊഴിലാളികളെയാണാവശ്യം. അതിനുള്ള സംവിധാനങ്ങളും മൂല്യസംഹിതകളുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവര്‍ ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ വ്യാപനമെന്നാല്‍ വാണിജ്യ തത്വസംഹിതയുടെ വ്യാപനമാണ്. അവിടെ വിമര്‍ശനാവബോധത്തിനും പ്രക്രിയാധിഷ്ഠിതമായ പഠന പ്രക്രിയയ്ക്കും സ്ഥാനമില്ല. ""തത്തമ്മേ പൂച്ച പൂച്ച"" എന്ന ബോധനം തന്നെയാണാവശ്യം. ഇതു നടത്താന്‍ ഏറെ സൗകര്യം സ്വകാര്യ സ്ഥാപനങ്ങളിലാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാപനം സ്വകാര്യമേഖലയില്‍ തന്നെയാകണമെന്ന് ഗവണ്‍മെന്‍റും വ്യവസായികളും ഒരുപോലെ ആഗ്രഹിക്കുന്നു. ഗവണ്‍മെന്‍റിെന്‍റ മുതല്‍മുടക്കു കുറയുന്നതിനെക്കാള്‍ അവിടെ പ്രധാനം മുതലാളിത്തത്തിന്റെ ലാഭം വര്‍ദ്ധിപ്പിക്കുക എന്നതാണ്. അതിനാവശ്യമായ തൊഴില്‍സേനയെ നല്‍കുന്ന ഇടനിലക്കാരായി വിദ്യാഭ്യാസ മാനേജ്മെന്‍റുകള്‍ മാറുന്നു. ഈ പ്രക്രിയയെ പ്രോല്‍സാഹിപ്പിക്കുന്നതു വഴി ഗവണ്‍മെന്‍റിെന്‍റ വര്‍ഗതാല്‍പര്യം പുറത്തുവരുകയും ചെയ്യുന്നു. താല്‍ക്കാലിക നേട്ടങ്ങളില്‍ മാത്രം ഊന്നുന്ന ഭരണവര്‍ഗങ്ങള്‍ക്ക് ഇതുമതിയായിരിക്കാം. സ്വന്തം മക്കളുടെ സമ്പത്തും പദവിയും ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്കും ഇതു മതിയാകും. പക്ഷേ, നമുക്ക് ഒരു ഭരണഘടനയുണ്ട്. അഭിപ്രായ പ്രകടന സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, അവസരസമത്വം സാമൂഹ്യ നീതി മുതലായ ആശയങ്ങള്‍ അതില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസം ലക്ഷ്യമാക്കുന്ന മൂല്യസംഹിതകളുണ്ട്. പൗരസമൂഹത്തെക്കുറിച്ചുള്ള നമ്മുടെ ആശയങ്ങളുമുണ്ട്. ഏറ്റവും പ്രധാനമായി ജ്ഞാനോല്‍പാദനവും വിനിമയവും എന്നത് താല്‍കാലിക നേട്ടങ്ങള്‍ക്കു മാത്രം വേണ്ടിയുള്ളതല്ല. രാഷ്ട്ര നിര്‍മാണത്തിന്റെയും സമൂഹവികാസത്തിന്റെയും ദീര്‍ഘകാല പരിപ്രേക്ഷ്യം അതിനുണ്ട്. ഇവയെല്ലാം സാക്ഷാല്‍കരിക്കുന്നതിനുള്ള ഉപാധിയാണ് വിദ്യാഭ്യാസം. ""നമ്മുടെ രാഷ്ട്രത്തിന്റെ ഭാവി തീരുമാനിക്കുന്നത് ക്ലാസ്മുറികളിലാണ്"" എന്ന് കോത്താരി കമ്മീഷന്‍ എഴുതുന്നു. ഇതൊന്നും നാം ഔപചാരികമായി വേണ്ടെന്നു വെച്ചിട്ടില്ല. നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുക എന്നാല്‍ രാഷ്ട്ര നിര്‍മ്മാണത്തിന്റെ ചുക്കാന്‍ കമ്പോളത്തിനു നല്‍കുക എന്നതാണ്. കമ്പോളശക്തികളും അവരുടെ സാമ്പത്തിക രാഷ്ട്രീയ വിദഗ്ദ്ധരും അതാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രം ഇപ്പോഴും അതിനു തയ്യാറല്ല. ഇന്ത്യയാസകലം വളര്‍ന്നുവരുന്ന വിവിധ തലങ്ങളിലുള്ള പ്രതിരോധ പ്രസ്ഥാനങ്ങള്‍ കാണിക്കുന്നതും അതാണ്. ദരിദ്രരും ചൂഷിതരുമായ കോടിക്കണക്കിനു ജനങ്ങള്‍ക്ക് ഇന്നും വിദ്യാഭ്യാസരംഗത്ത് അവസരസമത്വവും സാമൂഹ്യനീതിയും ലഭിച്ചിട്ടില്ല. ഇന്നും ലോകത്തില്‍ ഏറ്റവുമധികം നിരക്ഷരരുള്ള രാജ്യം ഇന്ത്യയാണ്. ഏറ്റവും കുറവ് ശതമാനം ജനങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളുള്ള രാജ്യങ്ങളിലൊന്നും ഇന്ത്യയാണ്. സമൂഹത്തിന്റെ സമഗ്രമായ വികാസവും സ്ഥായിയായ സാമ്പത്തിക വികസന രൂപങ്ങളുമാഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് ഇതൊന്നും കണ്ടില്ലെന്ന് നടിക്കാന്‍ സാധ്യമല്ല. സമൂഹത്തിന്റെ സ്ഥായിയായ വികസനത്തിന് ആവശ്യമായ വിദ്യാഭ്യാസം താല്‍കാലിക ലാഭത്തില്‍ മാത്രമൂന്നുന്നതല്ല. ഒരു നാടിെന്‍റ വികാസത്തിനാവശ്യമായ ജ്ഞാനസമ്പത്തിനെയും സാങ്കേതിക വിദ്യകളെയും ഉല്‍പാദന രൂപങ്ങളെയും സമഗ്രമായി വളര്‍ത്തുന്നത് വിദ്യാഭ്യാസമാണ്. സാമൂഹ്യ പ്രതിബദ്ധതയും അര്‍പ്പണബോധവുമുള്ള അക്കാദമിക് സമൂഹത്തിനാണ് അത്തരത്തിലുള്ള വിദ്യാഭ്യാസ പദ്ധതി വളര്‍ത്തികൊണ്ടുവരാന്‍ സാധിക്കുക. കമ്പോള താല്‍പര്യങ്ങള്‍ക്ക് വിധേയരായ മാനേജ്മെന്‍റുകള്‍ക്ക് നല്ല കോച്ചിങ്സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞേക്കാം. വിദ്യാഭ്യാസം വളര്‍ത്താന്‍ സാധ്യമല്ല. ഇതുകൊണ്ടാണ് അക്കാദമിക് സ്വാതന്ത്ര്യം, ജനാധിപത്യവല്‍ക്കരണം, ശാസ്ത്രീയവും യുക്തിസഹവുമായ നിര്‍വഹണ സംവിധാനങ്ങള്‍ തുടങ്ങിയവയ്ക്ക് ആദ്യകാലത്ത് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ഊന്നല്‍ നല്‍കിയത്. ഇതൊന്നും തിരസ്കരിക്കേണ്ടതില്ല. മാത്രമല്ല, സര്‍വകലാശാലകളുടെയും കോളേജുകളുടെയും കാര്യക്ഷമവും ഗുണപരത ഉറപ്പുവരുത്തുന്നതുമായ ശാസ്ത്രീയവും ജനാധിപത്യപരവുമായ സംവിധാനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനാണ് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ഊന്നല്‍ നല്‍കേണ്ടത്. അതിനാവശ്യമായ നിരവധി നിര്‍ദേശങ്ങളും പ്രായോഗികാനുഭവങ്ങളും ഇപ്പോള്‍ തന്നെ നിലവിലുണ്ട്.

ക്രെഡിറ്റ് - സെമസ്റ്റര്‍ സമ്പ്രദായം, നിരന്തര മൂല്യനിര്‍ണയം, ഭരണനിര്‍വഹണത്തിന്റെ വികേന്ദ്രീകരണവും അക്കാദമിക് സ്വയം ഭരണവും അക്കാദമിക് സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്ന ജനാധിപത്യ സംവിധാനങ്ങള്‍ (ബോര്‍ഡ് ഓഫ് സ്റ്റഡീസ്, അക്കാദമിക് കൗണ്‍സില്‍ തുടങ്ങിയവ ഉദാഹരണമാണ്) തുടങ്ങിയവ ഇതില്‍പെടും. കൂടാതെ കോളേജ് ക്ലസ്റ്ററുകള്‍, അന്തര്‍ സര്‍വകലാശാലാ വിനിമയ പദ്ധതികള്‍, സ്കൂള്‍ സമ്പ്രദായം തുടങ്ങി പലതും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം പ്രായോഗികതലത്തില്‍ പരീക്ഷിച്ച് നടപ്പിലാക്കിയവയും അന്താരാഷ്ട്രതലത്തില്‍ അക്കാദമിക് വികസനത്തിന് പ്രയോജനപ്പെടുന്നതുമാണ്. ഇന്ത്യയിലെ ഓട്ടോണമസ് കോളേജുകള്‍ പോലും ഇവയില്‍ പലതും നടപ്പിലാക്കിയിട്ടുണ്ട്. ഇവയെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കുകയും വിദ്യാഭ്യാസ നിര്‍വഹണ രൂപങ്ങള്‍ മുഴുവന്‍ മാനേജ്മെന്‍ുകള്‍ക്ക് യഥേഷ്ടം നടത്താന്‍ അനുവദിക്കുകയും ചെയ്യുന്നത് ജനാധിപത്യവിരുദ്ധം മാത്രമല്ല, സാമൂഹ്യ വികസനത്തിനുതകുന്ന വിദ്യാഭ്യാസ സങ്കല്‍പങ്ങള്‍ക്കും പൂര്‍ണമായി എതിരാണ്. വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം മാനേജ്മെന്‍റുകളിലും വ്യവസായികളിലും മാത്രം കേന്ദ്രീകരിക്കുകയും അധ്യാപകരെ നിര്‍വാഹക തൊഴിലാളികളായി മാത്രം കാണുകയും ചെയ്യുന്ന രീതി സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായി കാണുന്നത് മാനേജ്മെന്‍റുകളുടെ ഘടനയിലാണ്. ജാതിമത ശക്തികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ മേല്‍ നിയന്ത്രണം നല്‍കുക എന്നതാണ് ആ രീതി. സെക്കുലര്‍ - സ്വാശ്രയ മാനേജ്മെന്റുകള്‍ കോച്ചിങ് സെന്‍ററുകളാണ് നടത്തുക. തികഞ്ഞ ഫാസിസ്റ്റ് രീതിയില്‍ അവര്‍ അതു നടത്തുകയും ചെയ്യുമെന്നതിന് നിരവധി ഐടി - മാനേജ്മെന്‍റ് സ്ഥാപനങ്ങള്‍ തെളിവാണ്. പല സെക്കുലര്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കും ഫലപ്രദമായി പ്രവര്‍ത്തിക്കാനും സാധിക്കുന്നില്ല. ജാതിമത ശക്തികള്‍ വ്യത്യസ്തമാണ്. സ്വന്തം സമുദായത്തിന്റെ ഉന്നമനത്തെ കച്ചവട താല്‍പര്യങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ""ദീര്‍ഘദൂര"" പരിപ്രേക്ഷ്യം മുന്നോട്ടുവയ്ക്കാന്‍ അവര്‍ക്കു സാധിക്കും. ഉദാഹരണമായി, ഒരു മുസ്ലീം വിദ്യാഭ്യാസ സ്ഥാപനത്തിന്, സ്വന്തം കച്ചവടതാല്‍പര്യങ്ങളെയും കോച്ചിങ് രീതിയിലുള്ള വിദ്യാഭ്യാസത്തെയും ന്യൂനപക്ഷ വികാസത്തിന്റെ താല്‍പര്യങ്ങളുമായി ബന്ധിപ്പിക്കാം. അതുപോലെ മറ്റു സമുദായങ്ങളും ചെയ്യും. ഒരു ചര്‍ച്ചയും കൂടാതെ ഓട്ടോണമസ് കോളേജുകള്‍ സമുദായങ്ങള്‍ക്ക് വീതം വെച്ചു നല്‍കുകയും ഏതാനും "പ്രശസ്ത" ഗവണ്‍മെന്റ് കോളേജുകള്‍ ഓട്ടോണമസ് ആക്കുകയും ചെയ്യുന്നതിനു പിന്നിലെ തന്ത്രം അവിടെയാണ് പ്രത്യക്ഷപ്പെടുന്നത്.

സമുദായങ്ങള്‍ക്കു നല്‍കിയ ഓട്ടോണമസ് കോളേജുകള്‍ കച്ചവടലാക്കോടെയുള്ള സാമുദായിക സ്ഥാപനങ്ങളായി മാറുമ്പോള്‍ ഗവണ്‍മെന്‍റ് കോളേജുകള്‍ക്ക് സ്വന്തം നിലനില്‍പിനായി വാണിജ്യശക്തികളുടെ സമ്പത്തിനെയും മൂല്യസംഹിതകളെയും ആശ്രയിക്കേണ്ടിവരും. രാഷ്ട്രീയം നിരോധിക്കുക, കര്‍ശനമായ അച്ചടക്കമുറകള്‍ അടിച്ചേല്‍പിക്കുക, അധ്യാപകരെ കൃത്യമായ കോഡ് ഓഫ് കോണ്ടക്റ്റിനുകീഴില്‍ കൊണ്ടുവരിക, കരാര്‍ നിയമനങ്ങള്‍ പോലുള്ള രീതികള്‍ നടപ്പിലാക്കുക തുടങ്ങിയവ കൂടാതെ സാമുദായിക കോളേജുകളില്‍ സാമുദായിക മൂല്യസംഹിതകളും മതബോധന - അനുഷ്ഠാന രൂപങ്ങളും കൃത്യമായി നടപ്പിലാക്കാനും ഒരു തടസ്സവുമുണ്ടാകില്ല. ഇതുവരെ നാം അംഗീകരിച്ചുപോന്ന അക്കാദമിക ജനാധിപത്യമൂല്യങ്ങള്‍ തകര്‍ക്കപ്പെടും. കേവലമായ മതബോധവും വാണിജ്യമൂല്യങ്ങളും മാത്രമുള്‍ക്കൊള്ളുന്ന ഒരു തൊഴില്‍ സേനയാകും വളര്‍ന്നുവരിക. ഈ സ്ഥിതി കേരളത്തിലും ഇന്ത്യയിലും നിലവില്‍ വരാന്‍ അനുവദിക്കണമോ എന്ന് അക്കാദമിക്സമൂഹവും പുരോഗമന ജനാധിപത്യപ്രസ്ഥാനങ്ങളും ആലോചിക്കേണ്ടതാണ്. രാഷ്ട്രീയ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു എന്ന പ്രശ്നത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഇന്നു സംഭവിക്കുന്ന മാറ്റങ്ങള്‍. ജാതിമത ശക്തികളുടെ ആധിപത്യം ഭരണവര്‍ഗം ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സങ്കല്‍പത്തിന്റെ ഒരു ഭാഗം മാത്രമാണ്. അതിലൂടെ ""സാമൂഹ്യനീതി"" ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത് എന്ന വ്യാഖ്യാനവും അവര്‍ നല്‍കും. ഇവിടെ സാമൂഹ്യനീതി അഗതികളെയും ചൂഷിതരെയും ആധാരമാക്കിയുള്ള വികസനമല്ല, കേവലമായ സ്വത്വരാഷ്ട്രീയം മാത്രമാണ്. വിശാല മാനവികതയുടെ നവോത്ഥാന മൂല്യങ്ങളല്ല, സാമൂഹ്യ നീതിയുടെ അടിത്തറ. അതുകൊണ്ട് അത് പുരോഗമനപരമായ ജനാധിപത്യ സങ്കല്‍പത്തിന് എതിരുമാണ്. കേവലമായ വാണിജ്യ സങ്കല്‍പവും മതബോധവും വളര്‍ത്തിയെടുക്കുന്ന വിദ്യാഭ്യാസ മുറകള്‍ പരിശീലിപ്പിച്ച് വാണിജ്യസമൂഹത്തിനാവശ്യമുള്ള ഒരു കൂട്ടം ബ്രോയിലര്‍ കോഴികളെ ഉല്‍പാദിപ്പിക്കുക എന്ന വിദ്യാഭ്യാസ രീതി ജനാധിപത്യ സമൂഹത്തിനനുയോജ്യമല്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. ഇപ്പോള്‍ നിര്‍ദേശിക്കപ്പെടുന്ന വാണിജ്യ വിദ്യാഭ്യാസ രൂപങ്ങള്‍ക്കെതിരെ ശാസ്ത്രീയവും ജനാധിപത്യപരവുമായ വിദ്യാഭ്യാസ പദ്ധതിയ്ക്കുവേണ്ടി പോരാടാന്‍ നാം തയ്യാറാകണം. ഇവിടെ ഒരു കാര്യം നാം ഓര്‍ക്കേണ്ടതുണ്ട്. അക്കാദമിക് സ്വാതന്ത്ര്യം, സാമൂഹ്യനീതി, ജനാധിപത്യപരമായ ഭരണനിര്‍വഹണം, ശാസ്ത്രീയമായ ബോധന മൂല്യനിര്‍ണയ സമ്പ്രദായങ്ങള്‍ തുടങ്ങിയവ വളര്‍ന്നുവന്നത് മുതലാളിത്ത സമൂഹത്തില്‍ തന്നെയാണ്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി അത്തരം പ്രവര്‍ത്തന രൂപങ്ങള്‍ കുഴിച്ചുമൂടാനും അവര്‍ തയ്യാറാണെന്ന് മാത്രം.

കഴിഞ്ഞ നൂറ്റാണ്ടുകളിലായി ആധുനിക സമൂഹത്തെ ബഹുദൂരം മുന്നോട്ടെത്തിച്ച ഇത്തരം ആശയങ്ങളെയും അവയെ ആസ്പദമാക്കിയ സംവാദങ്ങളെയും പ്രവര്‍ത്തനരീതികളെയും ഒറ്റയടിക്ക് കുഴിച്ചുമൂടാന്‍ ജനാധിപത്യസമൂഹം തയ്യാറല്ലെന്ന് പ്രഖ്യാപിക്കാന്‍ നമുക്ക് കഴിയണം. ഇതുവരെയുള്ള പ്രവര്‍ത്തന രീതികളില്‍ വൈകല്യങ്ങളും പിഴവുകളുമുണ്ടെങ്കില്‍ തിരുത്തേണ്ടത് ജനാധിപത്യശക്തികളുടെ കടമയാണ്. സര്‍വകലാശാലകളുടെയും കോളേജുകളുടെയും ഭരണരീതികള്‍, അക്കാദമിക്സമൂഹത്തിന്റെ ഉത്തരവാദിത്വങ്ങളും അവകാശങ്ങളും ബോധനരൂപങ്ങളും പരീക്ഷകളും ജനപങ്കാളിത്തത്തിന്റെ രൂപങ്ങള്‍, കോഴ്സുകളുടെ ഘടനയും വൈവിധ്യവല്‍ക്കരണവും തുടങ്ങിയവയെല്ലാം ശാസ്ത്രീയമായ പുനഃപരിശോധനയ്ക്ക് വിധേയമാകണം. സ്ത്രീകള്‍ക്കും അടിയാളര്‍ക്കും നീതി ഉറപ്പുവരുത്താന്‍ കഴിയണം. അതിനായി, നിലവിലുള്ള പഞ്ചവല്‍സര പദ്ധതി നിര്‍ദേശങ്ങളടക്കം പ്രയോജനപ്പെടുത്താന്‍ സാധിക്കണം.

ഉദാഹരണത്തിന്, ജെന്‍ഡറിന് വകയിരുത്തിയ പദ്ധതികള്‍ ഉപയോഗിച്ച് സ്ത്രീ സമൂഹത്തിന്റെ ശേഷികള്‍ വര്‍ദ്ധിപ്പിക്കാനുള്ള പ്രോജക്ടുകളുണ്ടാകണം. താല്‍കാലിക ലാഭ താല്‍പര്യങ്ങള്‍ക്കുവേണ്ടി മുതലാളിത്തം കുഴിച്ചുമൂടുന്ന ശാസ്ത്രീയവും ജനാധിപത്യപരവുമായ വിദ്യാഭ്യാസ സങ്കല്‍പം ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടു പോകാനുള്ള ബാധ്യത ഇന്ന് പുരോഗമന സ്വഭാവമുള്ള അക്കാദമിക് സമൂഹത്തിന്റെയും അവരെ പിന്തുണയ്ക്കുന്ന ജനാധിപത്യശക്തികള്‍ക്കുമുണ്ട്. താല്‍കാലിക നേട്ടങ്ങള്‍ക്കുവേണ്ടി സ്ഥാപിത താല്‍പര്യങ്ങളുമായി സന്ധി ചെയ്യുന്നത് അക്കാദമിക് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തെ ബഹുദൂരം പിറകോട്ടടിക്കും എന്ന ഓര്‍മ്മയും വേണം. ശാസ്ത്രീയമായും ജനാധിപത്യപരമായും സംഘടിപ്പിക്കേണ്ടുന്ന അക്കാദമിക് സ്ഥാപനങ്ങള്‍ ബ്യൂറോക്രാറ്റിക് സ്ഥാപനങ്ങളും ചേംബര്‍ ഓഫ് കൊമേഴ്സുമായി മാറിക്കൂട. പുരോഗമന ജനാധിപത്യശക്തികളുടെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി വാണിജ്യ വിദ്യാഭ്യാസത്തിനനുകൂലമായി ഇന്ന് സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സാമൂഹ്യ മനോഭാവത്തെ മുറിച്ചു കടക്കുകയാണ്.

ഇവിടെ ഒരു വസ്തുത പ്രസക്തമാണ്. രക്ഷിതാക്കള്‍ സ്വന്തം കുട്ടികളുടെ സമ്പത്തും പദവിയും സുരക്ഷിതത്വവും ആഗ്രഹിക്കുന്നുവെന്നത് വസ്തുതയാണ്. വാണിജ്യ വിദ്യാഭ്യാസം മാത്രമേ അവര്‍ ആഗ്രഹിക്കുന്നുള്ളൂ എന്ന് ഇതിനര്‍ഥമില്ല. സമ്പത്തും പദവിയും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്നതിന് പൊതുവിദ്യാഭ്യാസത്തിനു കഴിയുകയില്ല എന്ന തുടര്‍ച്ചയായി ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആശയം അവരെ കീഴടക്കുന്നുവെന്നു മാത്രം. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഗുണനിലവാരമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴും ജനഹൃദയങ്ങളില്‍ അംഗീകാരമുണ്ടെന്നതിന് ഐഐടികള്‍ക്കും കേന്ദ്ര സര്‍വകാലാശാലകള്‍ക്കും ഐഐഎമ്മുകള്‍ക്കുമുള്ള ബഹുമാനം തന്നെ തെളിവാണ്. അവരുടെ പ്രവര്‍ത്തനത്തെ അതേപടി ആവര്‍ത്തിക്കാന്‍ സാധാരണ വിദ്യാലയങ്ങള്‍ക്കു കഴിയണമെന്നില്ല. പക്ഷേ സാമൂഹ്യപ്രതിബദ്ധതയും അര്‍പ്പണബോധവുമുള്ള അക്കാദമിക് സമൂഹത്തിന് ശാസ്ത്രീയവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ തന്നെ സ്വന്തം വിദ്യാലയങ്ങളെ ബഹുദൂരം മുന്നോട്ടുപോകാന്‍ കഴിയും.

ഭരണകൂടത്തിന്റെ പദ്ധതികളുപയോഗിച്ചുതന്നെ അധഃസ്ഥിതരുടെയും ചൂഷിതരുടെയും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപങ്ങള്‍ നല്‍കാന്‍ കഴിയും. അത്തരം പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയവും ജനാധിപത്യപരവുമായ വിദ്യാഭ്യാസ പദ്ധതിയുടെ സംരക്ഷണത്തിനും വികസനത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാണ്. ജനാധിപത്യവാദികളായ അക്കാദമിക് പ്രസ്ഥാനത്തിന്റെ ശക്തി മൂലധനമല്ല, ജനങ്ങളാണ്. അവരുടെ അംഗീകാരത്തോടെ മാത്രമേ അക്കാദമിക് സമൂഹത്തിനു മുന്നോട്ടു പോകാന്‍ കഴിയൂ. ജനങ്ങളുടെ ഇടയില്‍ സ്വന്തം നിലപാടുകള്‍ പ്രചരിപ്പിക്കേണ്ടത് ഈ പോരാട്ടത്തിന്റെ അനിവാര്യഘടകമാണ്.

*
ഡോ. കെ എന്‍ ഗണേശ് ചിന്ത വാരിക