Thursday, September 25, 2008

പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം ചോര്‍ന്നു പോകുമ്പോള്‍

പാര്‍ലമെന്റിലെ വിശ്വാസ വോട്ടെടുപ്പിലൂടെ 'സംഘടിപ്പിച്ചെടുത്ത' വിജയത്തിന് പിന്നാലെ കേന്ദ്ര ഭരണനേതൃത്വം, തങ്ങള്‍ക്ക് കഴിഞ്ഞ കാലത്ത് മരവിപ്പിക്കേണ്ടി വന്ന സാമ്രാജ്യത്വാനുകൂല പരിഷ്ക്കരണ അജണ്ടകളൊന്നൊന്നായി അതിവേഗം നടപ്പിലാക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്. കേന്ദ്ര തൊഴില്‍ മന്ത്രി തന്റെ പ്രവൃത്തിയിലൂടെ ഇതിന് തുടക്കം കുറിച്ചിരിക്കുന്നു. സ്വന്തം സാമൂഹ്യ സുരക്ഷയ്ക്കായി തൊഴിലാളികള്‍ സ്വരൂപിച്ച ജീവിത സമ്പാദ്യമായ പ്രോവിഡന്റ് ഫണ്ട് പദ്ധതികളിലെ തുകയാകെ 'ഫണ്ട് മാനേജര്‍മാര്‍' എന്ന ലേബലില്‍ മൂന്ന് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറിയിരിക്കുന്നു. 2008 ജൂലൈ 29-ന് കൂടിയ പി.എഫ്. ട്രസ്റ്റികളുടെ ബോര്‍ഡ് യോഗത്തിന്റെ 'ഭൂരിപക്ഷ' തീരുമാനമായാണ് ഈ നടപടി പ്രഖ്യാപിക്കപ്പെട്ടത്.

ഇ.പി.എഫ് ഓര്‍ഗനൈസേഷന്റെ കീഴില്‍ മൂന്ന് പദ്ധതികളാണ് ഇപ്പോഴുള്ളത്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതി, നിക്ഷേപാധിഷ്ഠിത ഇന്‍ഷുറന്‍സ് പദ്ധതി മൂന്ന് പദ്ധതികളിലുമായുള്ള സഞ്ചിത നിക്ഷേപം 2,60,000 കോടി രൂപയും പുതിയ നിക്ഷേപവും പലിശയും ഉള്‍പ്പെടെ വാര്‍ഷിക വരവ് 30000 കോടിയിലധികവുമാണിന്ന്.

ഇതുവരെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപം കൈകാര്യം ചെയ്യുന്ന ഏക ഏജന്‍സി പൊതുമേഖലയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായിരുന്നു. ഫണ്ടിന്റെ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍, 'മത്സരാധിഷ്ഠിത ധനമാനേജ്‌മെന്റ് ' എന്ന തത്വം ഫണ്ട് ട്രസ്റ്റ് ബോര്‍ഡ് അംഗീകരിച്ചിരുന്നു. എന്നാല്‍, ഓഹരി-സെക്യൂരിറ്റി മാര്‍ക്കറ്റില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ ബോര്‍ഡിന്റെ വിദൂര ചിന്തയില്‍ പോലുമുണ്ടായിരുന്നില്ല. ഇ.പി.എഫ്. സ്കീമിന്റെ 52-ാം ഖണ്ഡിക ഇങ്ങനെ പറയുന്നു:

"ഫണ്ടിന്റെ പക്കലുള്ള മുഴുവന്‍ തുകയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്ന മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളിലോ ഡെപ്പോസിറ്റ് കേന്ദ്ര സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് വിധേയമായി ഇന്‍‌വെസ്റ്റ് ചെയ്യുകയോ ചെയ്യാവുന്നതാണ്.''

52 -ാം ഖണ്ഡികയുടെ വ്യാഖ്യാനത്തില്‍ രണ്ട് പ്രത്യേക വിഷയങ്ങളെ സംബന്ധിച്ച് ഫണ്ട് ഓര്‍ഗനൈസേഷന്‍ വിശദീകരണം തേടിയിരുന്നു.

1. ഡെപ്പോസിറ്റ്, ഇന്‍വെസ്‌റ്റ്മെന്റ് എന്നിവ രണ്ട് വ്യത്യസ്ത പ്രക്രിയകളാണോ അതോ രണ്ടും ഒന്നായി കരുതാവുന്നതാണോ?

2.റിസര്‍വ് ബാങ്കോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോ അല്ലാത്ത മറ്റേതെങ്കിലും അസറ്റ് മാനേജ്‌മെന്റ് കമ്പനിക്കോ SEBI യില്‍ രജിസ്റ്റര്‍ ചെയ്ത പോര്‍ട്ട്ഫോളിയോ മാനേജര്‍മാര്‍ക്കോ ഏതെങ്കിലും ഷെഡ്യൂള്‍ഡ് ബാങ്കില്‍ ഡെപ്പോസിറ്റ് അക്കൌണ്ട് തുറന്നുകൊണ്ട് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിനുവേണ്ടി ഇന്‍വെസ്റ്റ്‌മെന്റുകള്‍ നടത്താവുന്നതാണോ?

2007 ഡിസംബറില്‍ തൊഴില്‍ മന്ത്രാലയം തന്ന മറുപടി ഇങ്ങനെയായിരുന്നു:

"കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഏതൊരു ഷെഡ്യൂള്‍ഡ് ബാങ്കിലും ഡെപ്പോസിറ്റ് ചെയ്യാവുന്നതാണ്. ആ നിര്‍വചനത്തിന്റെ പരിധിയില്‍ സ്വകാര്യ അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ വരാത്തതിനാല്‍ മുകളില്‍ സൂചിപ്പിച്ചിട്ടുള്ള സെക്യൂരിറ്റികളിലല്ലാതെ മറ്റേതെങ്കിലും സെക്യൂരിറ്റികളില്‍ ഫണ്ട് ഇന്‍വെസ്റ്റ് ചെയ്യുകയോ വഴിമാറ്റുകയോ ചെയ്യാന്‍ പാടില്ലാത്തതുമാകുന്നു.''

മത്സരാധിഷ്ഠിതമായ ഒരു ഫണ്ട് മാനേജ്‌മെന്റിനുള്ള രൂപരേഖ തയ്യാറാക്കാനായി പി.എഫ്. ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ കേന്ദ്ര തൊഴില്‍മന്ത്രി ഒരു മൂന്നംഗ കമ്മിറ്റിയെ നിയമിച്ചിരുന്നു. ഈ കമ്മിറ്റി 'ക്രിസിലി' (CRISIL) നെ കണ്‍സള്‍ട്ടന്റായി നിയമിച്ചു. കണ്‍സള്‍ട്ടന്റിന്റെ സഹായത്തോടെ 'ഫണ്ട് മാനേജര്‍'മാരെ തെരഞ്ഞെടുക്കാന്‍ മൂന്നംഗ കമ്മിറ്റിക്ക് ബോര്‍ഡ് അനുമതി നല്‍കിയത് കൃത്യമായ നിബന്ധനയോടെയായിരുന്നു. "അവസാന തീരുമാനമെടുക്കാനായി ഈ മൂന്നംഗ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ബോര്‍ഡിന്റെ ധനകാര്യ-നിക്ഷേപ സബ് കമ്മിറ്റിയുടെയും ട്രസ്റ്റ് ബോര്‍ഡിന്റെയും മുന്നില്‍ സമര്‍പ്പിക്കേണ്ടതാണ് '' എന്നതായിരുന്നു നിബന്ധന. 23/08/2008-ല്‍ കൂടിയ ബോര്‍ഡ് യോഗമാണ് ഈ തീരുമാനമെടുത്തത്.

2008 ഏപ്രില്‍ 17ന് മൂന്നംഗ കമ്മിറ്റി എക്സ്പ്രഷന്‍ ഓഫ് ഇന്റന്റി (EOI) നായി പരസ്യം ചെയ്തു. പ്രതികരിച്ച 17 സ്ഥാപനങ്ങളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒഴികെ മറ്റെല്ലാം ബാങ്കിതര സ്ഥാപനങ്ങളായിരുന്നു. സാങ്കേതിക പരിശോധനക്ക് ശേഷം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പത്ത് സ്ഥാപനങ്ങളില്‍ നിന്നും 2008 ജൂണ്‍ 6 ന് നിര്‍ദേശങ്ങള്‍ (Request for Proposal (RFP) ക്ഷണിച്ചു. ഓഫര്‍ നല്‍കിയവരില്‍ രണ്ടുപേര്‍- HDFC എ.എം.സി.യും ബിര്‍ള സണ്‍ലൈഫ് എ.എം.സി.യും - ഒരു ചാര്‍ജും ചുമത്താതെയുള്ള (zero bids) ഓഫറാണ് നല്‍കിയത്. ഒരു 'പരിഗണന'യും അടങ്ങിയിട്ടില്ലാത്ത കരാറുകള്‍ നിലനില്‍ക്കില്ല എന്ന കാരണം പറഞ്ഞ് ഈ രണ്ടു പേരെയും ആദ്യമേ തന്നെ ഒഴിവാക്കി. കേന്ദ്രസര്‍ക്കാര്‍ ലോക്‍സഭയില്‍ വിശ്വാസവോട്ട് 'നേടിയെടുത്ത'2008 ജൂലൈ 22 ന് ഓഫറുകള്‍ തുറക്കുകയും തങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പരിധി മറികടന്ന് മൂന്നംഗ കമ്മിറ്റി ട്രസ്റ്റ് ബോര്‍ഡിന്റെ അഭിപ്രായത്തിന് കാത്തിരിക്കാതെ, തീരുമാനമെടുക്കുകയും ചെയ്തു.

നേരത്തെ , ഓഫറില്‍ പങ്കെടുക്കുന്നതിനു സ്ഥാപനങ്ങളുടെ മറ്റു ഫണ്ടുകള്‍ ഏറ്റവും കുറഞ്ഞത് പതിനായിരം കോടി രൂപയായി നിശ്ചയിച്ചതിലൂടെ എസ്.ബി.ഐ. ഒഴികെയുള്ള മറ്റ് പൊതുമേഖലാ ബാങ്കുകളെയാകെ അയോഗ്യരാക്കിയിരുന്നു.

ഫണ്ട് മാനേജര്‍മാരുടെ എണ്ണം മൂന്നായി നിശ്ചയിച്ചു. ഒടുവില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപ്പിറ്റല്‍ എ.എം.സി.യെ ഉള്‍പ്പെടുത്താന്‍ നാലായി വര്‍ധിപ്പിക്കുകയായിരുന്നു.

2008 ജൂലൈ 24 ന് കൂടിയ ധന-നിക്ഷേപ സബ്കമ്മിറ്റിയുടെയും 2008 ജൂലൈ 28-ന് കൂടിയ ഫണ്ട് ട്രസ്റ്റ് ബോര്‍ഡിന്റെയും യോഗത്തിന് മുന്നില്‍ മുന്‍ഗണനാ ക്രമത്തില്‍ മൂന്ന് പേരുകള്‍ നിര്‍ദേശിച്ചു.

1. എച്ച്.എസ്.ബി.സി. എ.എം.സി
2. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എ.എം.സി.
3. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ആദ്യത്തേത് ഒരു വിദേശ ബാങ്കിന്റെയും രണ്ടാമത്തേത് വിദേശ നിക്ഷേപകര്‍ക്ക് ഭൂരിപക്ഷ ഓഹരിയുള്ള ഒരു സ്വകാര്യ ബാങ്കിന്റെയും സബ്‌സിഡിയറികളാണ്. അതുകൊണ്ടുതന്നെ ധന-നിക്ഷേപ സബ് കമ്മിറ്റിയില്‍ ഉടമകള്‍ നിര്‍ദേശങ്ങള്‍ക്ക് അനുകൂലമായും തൊഴിലാളി പ്രതിനിധികള്‍ എതിരായും തീര്‍ത്തും വ്യത്യസ്തമായ നിലപാടിലായിരുന്നു.
ഒരുദിവസം മാറ്റിവയ്ക്കപ്പെട്ട്, ജൂലൈ 29-ന് കൂടിയ ട്രസ്റ്റ് ബോര്‍ഡ് യോഗത്തില്‍ ഹാജര്‍ വളരെ കുറവായിരുന്നു.

ഐ.എന്‍.ടി.യു.സി പ്രതിനിധി ഒഴികെ തൊഴിലാളി പ്രതിനിധികള്‍ ഒന്നാകെ, വിദേശപങ്കാളിത്തമുള്ള സ്വകാര്യ സ്ഥാപനങ്ങളെ 'ഫണ്ട് മാനേജര്‍മാര്‍' മാരായി നിയമിക്കുന്നതിനെ എതിര്‍ത്തു. പകരം പൊതുമേഖലാ ബാങ്കുകളെ പരിഗണിക്കണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ മൂന്നംഗ കമ്മിറ്റി 'ഏകപക്ഷീയമായി' പൂര്‍ത്തിയാക്കിയ കരാര്‍ നടപടികളില്‍ മാറ്റം വരുത്തുന്നത് ഇ.പി.എഫ്. ഓര്‍ഗനൈസേഷന്റെ വിശ്വാസ്യത ഇല്ലാതാക്കുമെന്ന് പറഞ്ഞ് ആ നിര്‍ദേശം നിരാകരിക്കപ്പെട്ടു.

അവസാന നിമിഷത്തില്‍ തൊഴില്‍ മന്ത്രി റിലയന്‍സ് ക്യാപ്പിറ്റല്‍ എ.എം.സി. എന്ന നാലാമത് സ്ഥാപനത്തെ അവതരിപ്പിക്കുകയും ഭൂരിപക്ഷ തീരുമാനമെന്ന നിലയില്‍ നാല് ഫണ്ട് മാനേജര്‍മാരെ നിയമിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു. സ്വകാര്യ പങ്കാളിത്തമെന്നത് വളരെ മുന്‍കൂട്ടിയുള്ള ഒരു പദ്ധതിയുടെ ഫലമായിരുന്നുവെന്നതിന് ധനനിക്ഷേപ സബ്‌കമ്മിറ്റി (എഫ്.ഐ.സി.) യുടെ 2007 ഏപ്രില്‍ 11ലെ യോഗത്തിന്റെ മിനിട്ട്സ് തെളിവ് നല്‍കുന്നു.

"തുല്യഅളവില്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന നാലോ അഞ്ചോ ഫണ്ട് മാനേജര്‍മാരുണ്ടാവണമെന്ന് മുഖ്യ പി.എഫ് കമ്മീഷണര്‍ നിര്‍ദേശിച്ചു. ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്ന് മാത്രം ഫണ്ട് മാനേജര്‍മാരെ നിശ്ചയിക്കുമ്പോള്‍ മറ്റ് ധനമാനേജ്‌മെന്റ് കമ്പനികളും എല്‍.ഐ.സി പോലുള്ള ഫണ്ട് മാനേജര്‍മാരും ഒഴിവാക്കപ്പെടുകയാണെന്നും അദ്ദേഹം പറ ഞ്ഞു.''

2007 നവമ്പര്‍ 19 ന് കൂടിയ എഫ്.ഐ.സി. യോഗത്തിന്റെ മിനിട്ട്സില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:

“52-ാം ഖണ്ഡികയിലെ നിര്‍വചനത്തില്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനികളെ (എ.എം.സി.) ഉള്‍പ്പെടുത്താനാവില്ലെന്നും ഡെപ്പോസിറ്റും ഇന്‍വെസ്റ്റ്മെന്റുമെന്നത് വ്യത്യസ്ത നടപടികളല്ലെന്നും വ്യക്തമാക്കുന്ന തൊഴില്‍ മന്ത്രാലയത്തിന്റെ കത്തിലേക്ക് ശ്രീ. വരദരാജന്‍ യോഗത്തിന്റെ ശ്രദ്ധ ക്ഷണിച്ചു. അത്തരം സ്വകാര്യ കമ്പനികളിലുള്ള പൊതുനിക്ഷേപത്തെപ്പറ്റി കൃത്യമായ ധാരണയില്ലെന്നും മന്ത്രാലയത്തിന്റെ കത്തിന്റെ കൂടി വെളിച്ചത്തില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കരുതെന്നും വരദരാജന്‍ അഭിപ്രായപ്പെട്ടു.”

2008 ജനുവരി 28 ന് കൂടിയ എഫ്.ഐ.സി. യോഗത്തില്‍ വീണ്ടും മുന്നറിയിപ്പ് ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സ്വകാര്യ കമ്പനികളെ 'ഫണ്ട് മാനേജര്‍'മാരായി പരിഗണിക്കാമോ എന്ന വിഷയം മുഖ്യ പി.എഫ് കമ്മീഷണറുടെ പരിഗണനക്ക് വിടുകയും അദ്ദേഹം അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തുകയുമുണ്ടായി.

എല്ലാ മാനദണ്ഡങ്ങളും മര്യാദയും കാറ്റില്‍പ്പറത്തി യു.പി.എ. സര്‍ക്കാര്‍ പ്രോവിഡന്റ് ഫണ്ട് നിക്ഷേപമാകെ സ്വകാര്യ-കുത്തക കമ്പനികള്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓഹരിക്കമ്പോളത്തിലെ ഊഹക്കച്ചവടത്തിനും അതില്‍നിന്നുള്ള ലാഭത്തിനുമായി തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷക്കായുള്ള കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമാകെ സ്വകാര്യ കമ്പനികള്‍ക്കായി തുറന്നുകൊടുക്കുന്ന നടപടിയെ എന്ത് വില കൊടുത്തും ചെറുത്തു തോല്‍പ്പിച്ചേ മതിയാകൂ.

*

ഡബ്ല്യു. ആര്‍. വരദരാജന്‍, സെക്രട്ടറി, സി ഐ ടി യു

2 comments:

വര്‍ക്കേഴ്സ് ഫോറം said...

പാര്‍ലമെന്റിലെ വിശ്വാസ വോട്ടെടുപ്പിലൂടെ 'സംഘടിപ്പിച്ചെടുത്ത' വിജയത്തിന് പിന്നാലെ കേന്ദ്ര ഭരണനേതൃത്വം, തങ്ങള്‍ക്ക് കഴിഞ്ഞ കാലത്ത് മരവിപ്പിക്കേണ്ടി വന്ന സാമ്രാജ്യത്വാനുകൂല പരിഷ്ക്കരണ അജണ്ടകളൊന്നൊന്നായി അതിവേഗം നടപ്പിലാക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്. കേന്ദ്ര തൊഴില്‍ മന്ത്രി തന്റെ പ്രവൃത്തിയിലൂടെ ഇതിന് തുടക്കം കുറിച്ചിരിക്കുന്നു. സ്വന്തം സാമൂഹ്യ സുരക്ഷയ്ക്കായി തൊഴിലാളികള്‍ സ്വരൂപിച്ച ജീവിത സമ്പാദ്യമായ പ്രോവിഡന്റ് ഫണ്ട് പദ്ധതികളിലെ തുകയാകെ 'ഫണ്ട് മാനേജര്‍മാര്‍' എന്ന ലേബലില്‍ മൂന്ന് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറിയിരിക്കുന്നു. 2008 ജൂലൈ 29-ന് കൂടിയ പി.എഫ്. ട്രസ്റ്റികളുടെ ബോര്‍ഡ് യോഗത്തിന്റെ 'ഭൂരിപക്ഷ' തീരുമാനമായാണ് ഈ നടപടി പ്രഖ്യാപിക്കപ്പെട്ടത്.

എല്ലാ മാനദണ്ഡങ്ങളും മര്യാദയും കാറ്റില്‍പ്പറത്തി യു.പി.എ. സര്‍ക്കാര്‍ പ്രോവിഡന്റ് ഫണ്ട് നിക്ഷേപമാകെ സ്വകാര്യ-കുത്തക കമ്പനികള്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓഹരിക്കമ്പോളത്തിലെ ഊഹക്കച്ചവടത്തിനും അതില്‍നിന്നുള്ള ലാഭത്തിനുമായി തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷക്കായുള്ള കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമാകെ സ്വകാര്യ കമ്പനികള്‍ക്കായി തുറന്നുകൊടുക്കുന്ന നടപടിയെ എന്ത് വില കൊടുത്തും ചെറുത്തു തോല്‍പ്പിച്ചേ മതിയാകൂ.

തട്ടുദോശ // thattudosa said...

'തെറ്റ് തിരുത്താ' നുള്ള പാര്‍ലമെന്ററി ആഗ്രഹവും ധൃതിയും മനസ്സിലാക്കാവുമ്പോള്‍ തന്നെ , ഒരു മൌനി കിളവനെ കുറെ ഇക്കിളി ലഘു സന്ദേശ സേവനങ്ങളുടെ പേരില്‍ ഒരു ഭീകര കൊക്കയുടെ മുകളില്‍ ആരും അറിയാതെ ഓടിച്ചു കയറ്റിആഘോഷിച്ചു താഴേക്ക്‌ ചാടിച്ചിട്ട്, ഒരു മാതൃകാ കുറ്റവാളിയെ സൃഷ്ടിച്ച നിറവില്‍ നേതൃത്വം മിണ്ടാതിരിക്കുന്നത് മറ്റു ' സാമ്പത്തികവും സാമൂഹികവും (വളരെ മാനുഷികവും)ആയ കുറ്റങ്ങള്‍' തിരുത്താനുള്ള അതിന്റെ ചരിത്രപരവും സംഘടനാപരവുമായ കഴിവില്ലായ്മയുടെ വളരെത്തുറന്ന വെളിപ്പെടുത്തല്‍ തന്നെയാവണം. 'വഷളന്‍ ബുദ്ധിജീവി'ക്കെതിരെ പാര്‍ട്ടിയിലെ കാര്യക്കാരായ മധ്യവര്‍ഗവും ഉപരിവര്‍ഗവും ഒന്നിക്കുമ്പോള്‍ തൊഴിലാളി വര്‍ഗത്തിന് പതിവുപോലെ സമ്മതിക്കുകയല്ലാതെ മറ്റുവഴികളും കാണാനില്ല. ഇത്തരുണത്തില്‍ സൌകര്യമേറിയ, വലിയ 'പൊതുജന'സമ്മതി യൊന്നുമില്ലാത്ത ഒരു കിളവന്‍ സിംഹത്തെ 'പൊതു'ഇരയായി തന്നത് ദൈവം തന്നെയാവണം!!


വീട്ടിലേക്കുള്ള അവസാന കത്ത് :: :: The Last Letter Home

http://teleppathayam.blogspot.com/2010/02/last-letter-home.html