Saturday, May 12, 2012

വാക്കിന്റെ സദാചാരം

വാക്കിന്റെ സദാചാരം എന്ന ഒരു സങ്കല്‍പ്പമുണ്ട്. ചരമപ്രസംഗത്തിലാണെങ്കില്‍പ്പോലും മനസ്സിലില്ലാത്തതു പറയാതിരിക്കുക എന്നതാണത്. രാഷ്ട്രീയപ്രവര്‍ത്തനത്തെ അവസരസേവയായിക്കാണുന്ന കാപട്യത്തിന് മനസിലാവുന്നതല്ല മനസ്സിന്റെ ശുദ്ധതയുടെ ഈ വഴി; രാഷ്ട്രീയ സത്യസന്ധതയുടെ ഈ വഴി.

ഇതിപ്പോള്‍ പറയേണ്ടിവരുന്നത് ടി പി ചന്ദ്രശേഖരന്‍വധം മുന്‍നിര്‍ത്തി മാതൃഭൂമിയില്‍ എം പി വീരേന്ദ്രകുമാറിന്റേതായി വന്ന ലേഖനത്തിന്റെ പശ്ചാത്തലത്തിലാണ്. വാക്ക് തെറ്റിദ്ധരിപ്പിക്കാനുള്ള ആയുധമായി മാറുകയാണ് ആ ലേഖനത്തില്‍. അഡോള്‍ഫ് ഹിറ്റ്ലര്‍ തന്റെ പാര്‍ടിയുടെ പേരിന് "സോഷ്യലിസ്റ്റ്" എന്ന വിശേഷണംകൂടി ചേര്‍ത്തിരുന്നുവല്ലോ. അതു ലോകത്തെ തെറ്റിദ്ധരിപ്പിക്കാനായിരുന്നുവെന്ന് ചരിത്രം വിലയിരുത്തുന്നു. അതേ പദംതന്നെ സ്വന്തം പാര്‍ടിക്ക് വിശേഷണമാക്കി മാറ്റിയ വീരേന്ദ്രകുമാറിനെ നയിക്കുന്നതും മറ്റൊരു ഉദ്ദേശ്യമല്ല എന്ന് ഈ ലേഖനം വ്യക്തമാക്കുന്നുണ്ട്. അങ്ങനെയുള്ള ഒരാളില്‍നിന്ന് വാക്കിന്റെ സദാചാരം പ്രതീക്ഷിച്ചിട്ടു കാര്യമില്ല.

എന്നാല്‍, വാക്കിന്റെ സദാചാരം പരിപാലിച്ചുപോരുന്നവരെ അപകീര്‍ത്തിപ്പെടുത്തുമ്പോള്‍ ഇങ്ങനെ ചിലത് പറയേണ്ടിവരും. സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ "കുലംകുത്തി" എന്ന വാക്കുപയോഗിച്ചു എന്നതു മുന്‍നിര്‍ത്തിയാണ് വീരേന്ദ്രകുമാറിന്റെ ആക്ഷേപവര്‍ഷം. കുലംകുത്തി എന്ന വാക്കിന് ഇംഗ്ലീഷിലുള്ള സമാനപദം RENEGADE  എന്നതാണ്. രാഷ്ട്രീയത്തില്‍ ലോകവ്യാപകമായി ഉപയോഗിച്ചുവരുന്ന വാക്കാണത്. ഒരു പ്രസ്ഥാനത്തെ അതിന്റെ ഉള്ളില്‍നിന്നു തകര്‍ക്കാന്‍ വഞ്ചനാപരമായ നിലപാടുകളിലൂടെ ഒരാള്‍ ശ്രമിച്ചാല്‍, അയാളെ RENEGADE എന്നു വിളിക്കും. ആ പ്രവൃത്തി ഒറ്റുകൊടുക്കലിന്റേതും വഞ്ചനയുടേതുമാണ് എന്നതുകൊണ്ടാണത്. കമ്യൂണിസ്റ്റ്പാര്‍ടിയെ അതിനുള്ളില്‍നിന്നു തകര്‍ക്കാന്‍ നോക്കുക. അതിന്റെ പേരില്‍ പുറത്താവുക. പുറത്തായശേഷം എതിര്‍പ്രസ്ഥാനമുണ്ടാക്കി അതിനെ വെല്ലുവിളിക്കാന്‍ നോക്കുക. എല്ലാ അവസരങ്ങളും ഉപയോഗിച്ച് അതിനെ കരിതേക്കാന്‍ ശ്രമിക്കുക- ഇതൊക്കെ ചെയ്യുന്നവരെ തോളില്‍ത്തട്ടി അഭിനന്ദിക്കാന്‍ ആത്മാര്‍ഥതയോ ഉത്തരവാദിത്തബോധമോ ഉള്ള ഒരു കമ്യൂണിസ്റ്റ്നേതാവിനും കഴിയില്ല.

ആ കാപട്യം കാട്ടിയില്ല എന്നതാണ് പിണറായി വിജയനെതിരായ "കുറ്റപത്ര"ത്തില്‍ വീരേന്ദ്രകുമാര്‍ ചൊരിയുന്ന മുഖ്യആക്ഷേപം. ഇതു സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയില്‍ അസത്യങ്ങളും കല്‍പ്പിതകഥകളും നിരത്തി വിഭ്രാന്തിയുടെ ഒരു ലോകം സൃഷ്ടിക്കുക മാത്രമല്ല, ലോകം കണ്ട ഏറ്റവും നിഷ്ഠുരനായ ഹിറ്റ്ലറെ ന്യായീകരിക്കുകവരെയാണ് ഈ "സോഷ്യലിസ്റ്റ്" ചെയ്യുന്നത്. ഹിറ്റ്ലര്‍പോലും ചെയ്യാത്ത പാതകമാണത്രെ, കേരളത്തില്‍ സിപിഐ എം ചെയ്തിട്ടുള്ളത്. "സിപിഐ എം ചെയ്തത്" എന്നത് ഒരു അടിസ്ഥാനവുമില്ലാത്ത കല്‍പ്പിതകഥ. അതവിടെ നില്‍ക്കട്ടെ, എന്തിന്റെ പേരിലായാലും ആറു ദശലക്ഷം യഹൂദരടക്കം പതിനൊന്നു ദശലക്ഷം മനുഷ്യരെ കൊന്നൊടുക്കിയ കൊടുംക്രൂരന്‍ എന്ന് നിഷ്പക്ഷ ചരിത്രഗവേഷകര്‍പോലും പറയുന്ന (കൊന്നൊടുക്കിയത് ഇതിലും എത്രയോ അധികം പേരെയാണ്!) ഹിറ്റ്ലര്‍ വീരേന്ദ്രകുമാറിന്റെ ലേഖനത്തില്‍ മനുഷ്യസ്നേഹത്തിന്റെ മഹത്വവല്‍ക്കരിക്കപ്പെട്ട വ്യക്തിത്വമാകുന്നു.

ഹിറ്റ്ലറുടെയും തന്റെയും പാര്‍ടിയുടെ പേരുകള്‍ക്ക് ഒരേ വിശേഷണമാണുള്ളത് എന്നതുകൊണ്ടാണോ ഈ ഐക്യപ്പെടല്‍? കൊല ചെയ്യപ്പെട്ട ഒരാളെക്കുറിച്ച് "കുലംകുത്തി"യെന്നു പറയാമോ എന്നാണു വീരേന്ദ്രകുമാര്‍ ചോദിക്കുന്നത്. പിണറായി വിജയന്‍ "കുലംകുത്തി" എന്ന വാക്കുപയോഗിക്കുമ്പോള്‍ ടി പി ചന്ദ്രശേഖരന്‍ ജീവിച്ചിരിക്കുകതന്നെയായിരുന്നു. പിന്നീട് കൊല ചെയ്യപ്പെട്ടയുടന്‍ "കുലംകുത്തി" എന്ന് ആവര്‍ത്തിക്കുകയായിരുന്നില്ല. കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസംതന്നെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭൂതകാലം ഇപ്പോള്‍ വിശകലനംചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു പിണറായിയുടെ മറുപടി. പിന്നീടും ആവര്‍ത്തിച്ച് പഴയ പ്രവൃത്തികളെക്കുറിച്ചു ചോദിച്ചപ്പോഴാണ് പ്രതികരിച്ചത് എന്നുമാത്രമല്ല; കൊല്ലപ്പെട്ടയാളുടെ ഭൂതകാലവും ചരിത്രവും പരിശോധിക്കേണ്ട സമയമല്ലിത് എന്നു കൂട്ടിച്ചേര്‍ക്കുകയുംചെയ്തു. എന്നാല്‍, ഇതൊന്നും കാണാന്‍ വീരേന്ദ്രകുമാറിനു സൗകര്യമില്ല. കാണാന്‍ തയ്യാറായാല്‍ പിണറായിവിരോധത്തിന്റെ മുന കൂര്‍പ്പിച്ചു നിര്‍ത്താന്‍ അദ്ദേഹത്തിനാവില്ലല്ലോ. ടി പി ചന്ദ്രശേഖരന്‍വധത്തെ സിപിഐ എമ്മും പിണറായി വിജയനും അപലപിച്ച കാര്യവും നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട കാര്യവുമൊന്നും വീരേന്ദ്രകുമാറിനു ബാധകമല്ല!

കമ്യൂണിസ്റ്റുപാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) ക്കെതിരെ ഒഞ്ചിയത്തു സംഘടിതപ്രവര്‍ത്തനം നടത്തിയ പാര്‍ടിവിരുദ്ധരെ കമ്യൂണിസ്റ്റുപാര്‍ടിയുടെ സെക്രട്ടറി വാഴ്ത്താത്തതിലാണ് വീരേന്ദ്രകുമാറിന് അമര്‍ഷം. വാക്കിന്റെ സദാചാരം ലംഘിക്കപ്പെടുന്ന അത്തരമൊരു സാഹചര്യം ഉണ്ടാവാത്തതിലാകാം വീരേന്ദ്രകുമാറിന് വിഷമം. ആര് കൊല ചെയ്യപ്പെടുന്നതും ദുഃഖകരമാണ്. എന്നാല്‍, ഒരാള്‍ കൊലചെയ്യപ്പെട്ടു എന്നതുകൊണ്ട് അയാള്‍ ചെയ്ത പൂര്‍വകാല പ്രവൃത്തികളെല്ലാം ന്യായീകരിക്കപ്പെടേണ്ടതില്ല; സ്വീകാര്യമാകേണ്ടതുമില്ല. മരണത്തിന്റെ പേരിലായാലും അസ്വീകാര്യമായതിനെ ന്യായീകരിക്കാന്‍ പുറപ്പെട്ടാല്‍ അതാണ് വാക്കിന്റെ സദാചാരലംഘനം. "നേരേ പോ നേരേ വാ" നിലപാടു കൈക്കൊള്ളുന്നതും നില്‍ക്കുന്ന പ്രസ്ഥാനത്തോടു കൂറുള്ളതുമായ ഒരു നേതാവിനും അതു ചെയ്യാനാവില്ല; അതിന്റെ പേരില്‍ എത്രമേല്‍ ക്രൂശിതനാകേണ്ടിവന്നാലും. സിപിഐ എമ്മിന്റെ സെക്രട്ടറിയായിപ്പോയതിന്റെ മാത്രംപേരില്‍ ചെയ്യാത്ത തെറ്റുകള്‍ക്കു ക്രൂശിക്കപ്പെടുക എന്ന കാര്യത്തില്‍ എന്നും സമ്പന്നനായിരുന്നുവല്ലോ പിണറായി വിജയന്‍!

അസത്യങ്ങളുടെ പരമ്പരതന്നെ വീരേന്ദ്രകുമാര്‍ തന്റെ ലേഖനത്തില്‍ നിരത്തുന്നുണ്ട്. അതിലൊന്നാണ് "ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ അസംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട് സിപിഐ എം" എന്നത്. പൊലീസ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയോ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല സിപിഐ എം എന്നതാണ് സത്യം. അന്വേഷണത്തിന് ദിശ നിര്‍ണയിച്ചുകൊടുക്കുന്ന രാഷ്ട്രീയ ഏര്‍പ്പാട് വേണ്ട എന്നു പറഞ്ഞതിനര്‍ഥം സ്വതന്ത്രമായി അന്വേഷിക്കാന്‍ പൊലീസിനെ അനുവദിക്കണമെന്നുമാത്രമാണ് എന്നു ജനങ്ങള്‍ക്കറിയാം. ഒരു സൂചന പോലുമില്ലാതെ സിപിഐ എമ്മിനുനേര്‍ക്ക് ആക്ഷേപം ചൊരിയാനുള്ള തീവ്രവ്യഗ്രത കൊല നടന്നതിന്റെ അടുത്ത മണിക്കൂറില്‍ത്തന്നെ യുഡിഎഫ് പ്രകടിപ്പിച്ചതില്‍ വീരേന്ദ്രകുമാറിന് അസ്വാഭാവികത തോന്നാത്തത് സ്വാഭാവികംമാത്രം.

പ്രമുഖ സിപിഐ എം നേതാക്കള്‍ ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കാത്തതിനെക്കുറിച്ചാണ് അടുത്ത ആക്ഷേപം. കള്ളപ്രചാരണങ്ങളിലൂടെ ആ വീട്ടുകാരെവരെ തെറ്റിദ്ധരിപ്പിച്ചുവച്ചിട്ട് ഇങ്ങനെ എഴുതുന്നതിനെ കാപട്യമെന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാന്‍! കൊലപാതകം നടന്നതിനുപിന്നാലെ, പിണറായി വിജയന്‍ പ്രതികരിച്ചത് "ഇതു ക്വട്ടേഷന്‍ സംഘമാണ് ചെയ്തത്" എന്ന നിലയിലാണ് എന്നു വീരേന്ദ്രകുമാര്‍ പറയുന്നു. കൊലയുടെ രീതിയടക്കം നല്‍കിയ സൂചനയാണത്. ഒടുവില്‍, പൊലീസ് കണ്ടെത്തിയിരിക്കുന്നതും അതുതന്നെയാണ്. എന്നിട്ടും വീരേന്ദ്രകുമാര്‍ ആ നിഗമനത്തിലും കുറ്റം കണ്ടെത്താന്‍ ശ്രമിക്കുന്നു. നൈാസാഹ്നി എന്ന സഹപ്രവര്‍ത്തകയെ വെട്ടിനുറുക്കി അശോക്യാത്രിനിവാസ് ഹോട്ടലിന്റെ തണ്ടൂരി അടുപ്പിലിട്ടു ചുട്ട നേതാവിന്റെ പാര്‍ടിക്കൊപ്പംനിന്നാണ് വീരേന്ദ്രകുമാര്‍ "മനുഷ്യത്വ"ത്തെക്കുറിച്ചു ഗിരിപ്രഭാഷണം നടത്തുന്നത്. ആയിരക്കണക്കിനു സിഖുകാരെ പച്ചജീവനോടെ നടുറോഡില്‍ പെട്രോളൊഴിച്ചു തീവച്ചുകൊന്നവരുടെ പാര്‍ടിയുമായി കൈകോര്‍ത്തു പിടിച്ചാണ് ഈ മനുഷ്യത്വ പ്രഭാഷണം!

ഗാന്ധിയനായി ദീര്‍ഘകാലം ജീവിക്കുകയും കോണ്‍ഗ്രസിന്റെ ചരിത്രം രചിക്കുകയും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് വരികയും ചെയ്ത മൊയാരത്തു ശങ്കരന്‍ മുതല്‍ കലാകാരനായിരുന്ന സഫ്ദര്‍ ഹശ്മിവരെയുള്ളവരുടെ ജീവരക്തം പുരണ്ടവരുമായി തോളോടു തോള്‍ ചേര്‍ന്നു നിന്നാണ് ഈ പ്രകടനം. തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ രാജീവ്ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍, "ഈ തെരഞ്ഞെടുപ്പ് ജയിക്കാനിതു മതി"യെന്ന് ആഹ്ലാദിച്ച കോണ്‍ഗ്രസുകാരുടെ നിരയില്‍ ചേര്‍ന്നുനിന്നാണ് ഈ വാചാടോപം! ഒഞ്ചിയത്തും ചീമേനിയിലുമെല്ലാം ഹൃദയരക്തം വീഴ്ത്തിയവരുടെ പ്രിയപ്പെട്ട പ്രസ്ഥാനമാണ് സിപിഐ എം. അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് "ഗുഡ് സര്‍വീസ് സര്‍ട്ടിഫിക്കറ്റ്" കൊടുത്ത് വീരേന്ദ്രകുമാറിന് സ്വീകാര്യനാവാനല്ല, മറിച്ച് ആ ധീരരക്തസാക്ഷികള്‍ മനസ്സില്‍ സൂക്ഷിച്ച മഹത്തായ ലക്ഷ്യത്തിലേക്ക് പ്രസ്ഥാനത്തെ നയിക്കുന്ന പ്രക്രിയയില്‍ അധിക്ഷേപങ്ങളെയും കുറ്റപ്പെടുത്തലുകളെയും ഏറ്റുവാങ്ങാനാവും പിണറായി വിജയനിലെ കമ്യൂണിസ്റ്റ് ഇഷ്ടപ്പെടുക. വീരേന്ദ്രകുമാറിന് മനസിലാക്കാന്‍ വിഷമമുള്ള വഴിയാണിത്. അങ്ങനെയും ചിലരുണ്ട് എന്ന് വീരേന്ദ്രകുമാര്‍ അറിയണം; വാക്കിന്റെ സദാചാരം പരിപാലിക്കുന്നവര്‍.

*
പ്രഭാവര്‍മ

2 comments:

വര്‍ക്കേഴ്സ് ഫോറം said...

വാക്കിന്റെ സദാചാരം എന്ന ഒരു സങ്കല്‍പ്പമുണ്ട്. ചരമപ്രസംഗത്തിലാണെങ്കില്‍പ്പോലും മനസ്സിലില്ലാത്തതു പറയാതിരിക്കുക എന്നതാണത്. രാഷ്ട്രീയപ്രവര്‍ത്തനത്തെ അവസരസേവയായിക്കാണുന്ന കാപട്യത്തിന് മനസിലാവുന്നതല്ല മനസ്സിന്റെ ശുദ്ധതയുടെ ഈ വഴി; രാഷ്ട്രീയ സത്യസന്ധതയുടെ ഈ വഴി.

Kmvenu said...

Even when one says 'Renegade' could be the equivalent of Malayalam Word 'Kulam kuthi' in the context in which CPI(M) leaders had used, we find that the origin of renegade is in the medieval Europe (Spanish)!
I doubt if Marx himself could have used it, though many communist leaders and Marxist writers have certainly used it to describe the enemies of the working class movement from within!
കുലം കുത്തികള്‍ എന്ന വാക്ക് renegade എന്ന പ്രയോഗത്തിനു സമാനം ആണെന്ന് വരുത്തിത്തീര്‍ത്താല്‍ തീരുന്നതാണോ ആ പദം സി പി ഐ (എം ) നേതൃത്വം അതിന്റെ വിമര്‍ശകരെ യും വിമതരെയും വേട്ടയാടുന്നതിനു പ്രതികാരബുദ്ധിയും ശത്രുതയും വളര്‍ത്താന്‍ ധാരാളമായി ഉപയോഗിച്ചത് ?
renegade എന്ന വാക്ക് തന്നെ വളരെ അപൂര്‍വ്വമായ സന്ദര്‍ഭങ്ങളില്‍ മാത്രം ആണ് കമ്മ്യൂണിസ്റ്റു നേതൃത്വങ്ങള്‍ ഉപയോഗിച്ചത് എങ്കില്‍പ്പോലും, ആ പദ പ്രയോഗത്ത്തിന്റെ ഉത്ഭവം മധ്യ കാലത്തായിരുന്നു;
അവിശ്വാസികള്‍ക്കും മത നിന്ദകര്‍ക്കും എതിരെ കുറ്റം ചാര്ത്താനും പലപ്പോഴും കൊല്ലാനും സംഘടിത മതങ്ങള്‍ ഉപയോഗിച്ച ആ വാക്കിന് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കംമ്യൂനിസ്ടുകാര്‍ ചിലപ്പോള്‍ പുരോഗമന വിരുദ്ധര്‍ , യാഥാസ്ഥിതികര്‍ എന്ന പുതിയ അര്‍ഥം നല്‍കിയേക്കും . എങ്കില്‍പ്പോലും നിയതം ആയ അര്‍ത്ഥമോ , കൃത്യതയോ ഇല്ലാത്ത ഒരു പ്രയോഗം ആണ് അത് ; ശാസ്ത്രീയമായ മാര്ക്സിസ്റ്റു പദാവലികളില്‍ അതിന് മിക്കവാറും സ്ഥാനം ഇല്ലെന്നു തന്നെ പറയാം .
Merriam -Webster Dictionary online has the following entry :
Definition of RENEGADE
1
: a deserter from one faith, cause, or allegiance to another
2
: an individual who rejects lawful or conventional behavior
See renegade defined for English-language learners »
See renegade defined for kids »
Examples of RENEGADE

renegades from the Republican Party
stories about pirates and renegades on the high seas

Origin of RENEGADE
Spanish renegado, from Medieval Latin renegatus, from past participle of renegare to deny, from Latin re- + negare to deny — more at negate
First Known Use: 1583
Related to RENEGADE
Synonyms: apostate, defector, deserter, recreant
Antonyms: loyalist