Friday, May 4, 2012

നെയ്യാറ്റിന്‍കരയുടെ രാഷ്ട്രീയ പ്രാധാന്യം

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. നെയ്യാറ്റിന്‍കരയിലേതുപോലെ ഒരു പ്രത്യേക സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പു നടന്ന സ്ഥിതി സംസ്ഥാനത്ത് മുമ്പുണ്ടായിട്ടില്ല. സിപിഐ എം സ്ഥാനാര്‍ഥിയായി മത്സരിച്ച് നിയമസഭാംഗമായശേഷം പാര്‍ടിയെയും മുന്നണിയെയും ജനങ്ങളെയും വഞ്ചിച്ച് എംഎല്‍എസ്ഥാനം രാജിവച്ച് ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം കാലുമാറ്റം നടത്തിയ സെല്‍വരാജിനു മാത്രമാണുള്ളത്.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും വീരരാഘവന്റെയും മണ്ണാണ് നെയ്യാറ്റിന്‍കര. ദിവാന്‍ വാഴ്ചയ്ക്കെതിരെ നിര്‍ഭയം തൂലികകൊണ്ട് പോരാട്ടചരിത്രം രചിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ദിവാന്‍ ഭരണത്തിനു കീഴടങ്ങിയിരുന്നെങ്കില്‍ നാടുകടത്തലൊഴിവായി സ്വന്തം നാട്ടില്‍ സുഖമായി കഴിഞ്ഞുകൂടാമായിരുന്നു. ബ്രിട്ടീഷ് കുതിരപ്പട്ടാളം ദേശാഭിമാനത്തെ തോക്കുകൊണ്ട് കീഴ്പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ആത്മാഭിമാനം നഷ്ടപ്പെട്ട് കീഴടങ്ങുന്നതിനേക്കാള്‍ വീരമൃത്യുവാണ് അഭികാമ്യമെന്ന ബോധ്യത്താല്‍ നിറതോക്കുകള്‍ക്കുമുമ്പില്‍ ചാടിവീണ് രക്തസാക്ഷിത്വംവരിച്ച വീരരാഘവന്റെ സ്മരണ ഏതൊരു ജനാധിപത്യവാദിയെയും ആവേശം കൊള്ളിക്കുന്നതാണ്. ഒരു തരത്തിലുള്ള പ്രലോഭനങ്ങള്‍ക്കും വിധേയരാകാതെ ചരിത്രത്തില്‍ ഉയര്‍ന്നുനിന്ന ഈ ധീരദേശാഭിമാനികളുടെ നാട്ടിലാണ് പ്രലോഭനങ്ങള്‍ക്ക് വിധേയനായി കോണ്‍ഗ്രസ് കൂടാരത്തിലെത്തി സെല്‍വരാജ് നെയ്യാറ്റിന്‍കരയെ അപമാനിച്ചിരിക്കുന്നത്.

കേരള നിയമസഭയില്‍ അംഗങ്ങളായ 35 പേര്‍ ഇതിനുമുമ്പ് സഭാംഗത്വം രാജിവച്ചിട്ടുണ്ടെങ്കിലും 36-ാമത്തെ ഈ രാജിക്ക് സമാനമായ മറ്റൊരു സംഭവം ഉണ്ടായിട്ടില്ല. പുലര്‍ച്ചെ മുഖ്യമന്ത്രിയെ സര്‍ക്കാര്‍ ചീഫ് വിപ്പിനോടൊപ്പം സന്ദര്‍ശിച്ച് കാലുമാറ്റത്തിനുള്ള കരാര്‍ ഉറപ്പിച്ചശേഷം പിറവം ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണരംഗത്ത് യുഡിഎഫിന് മുന്‍കൈ നേടുക എന്ന ലക്ഷ്യത്തോടെ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയാണ് സെല്‍വരാജ് രാജിതീരുമാനം പ്രഖ്യാപിച്ചത്. യുഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യയായിരിക്കുമെന്ന് അന്ന് വിലപിച്ചയാള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്തിരിക്കുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുമായി ചേര്‍ന്ന് നടത്തിയ ഗൂഢപദ്ധതിയായിരുന്നു ഈ കാലുമാറ്റമെന്ന എല്‍ഡിഎഫിന്റെ ആക്ഷേപം ഇതോടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഈ വഞ്ചനയ്ക്കും കാലുമാറ്റത്തിനും നെറികേടിനും എതിരായ പോരാട്ടത്തിനാണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് വേദിയാവുക.

ഇടതുപക്ഷ ജനാധിപത്യ മുന്നണി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അഡ്വ. എഫ് ലോറന്‍സിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. 1995ല്‍ കാരോട് പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച അഡ്വ. ലോറന്‍സ് 1996ല്‍ ഇ കെ നായനാര്‍ അധികാരത്തില്‍വന്നപ്പോള്‍ ആവിഷ്കരിച്ച ജനകീയാസൂത്രണപദ്ധതിയില്‍ ആകൃഷ്ടനായി ആ പരിപാടി വിജയിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരുമായി സഹകരിച്ചു; കോണ്‍ഗ്രസുകാരനായ പ്രസിഡന്റ് അയ്യപ്പന്‍നായരും മറ്റ് കോണ്‍ഗ്രസുകാരു ഈ പദ്ധതിക്കെതിരായി നിലപാട് സ്വീകരിച്ചു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസും ലോറന്‍സും തമ്മില്‍ അകന്നു. തുടര്‍ന്ന് 2000ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് അയ്യപ്പന്‍നായര്‍ക്കെതിരെ സ്വതന്ത്രനായി മത്സരിച്ച് അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ചാണ് അഡ്വ. ലോറന്‍സ് ശ്രദ്ധേയനായത്. ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ അംഗസംഖ്യവന്നപ്പോള്‍ ബ്ലോക്ക് പ്രസിഡന്റായി മത്സരിച്ച സിപിഐ എം നേതാവ് കടകുളം ശശിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും തുടര്‍ന്ന് എല്‍ഡിഎഫ് പിന്തുണയോടെ അഡ്വ. ലോറന്‍സ് വൈസ് പ്രസിഡന്റാവുകയും ചെയ്തു. ലോറന്‍സിന്റെ പിന്തുണയോടെ എല്‍ഡിഎഫ് അഞ്ചുവര്‍ഷം ബ്ലോക്ക് പഞ്ചായത്ത് ഭരിച്ചു. ഈ സന്ദര്‍ഭത്തില്‍ തങ്ങളുടെ ചേരിയിലെത്തിയാല്‍ പ്രസിഡന്റാക്കാമെന്ന വാഗ്ദാനം യുഡിഎഫ് നേതൃത്വം നല്‍കിയപ്പോള്‍ ആ പ്രലോഭനത്തില്‍ വീഴാതെ എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്ന് തത്വാധിഷ്ഠിത രാഷ്ട്രീയ നിലപാട് സ്വീകരിച്ച ജനപ്രതിനിധിയാണ് അഡ്വ. ലോറന്‍സ്.

2005ലും 2010ലും എല്‍ഡിഎഫ് പിന്തുണയോടെ ബ്ലോക്ക് പഞ്ചായത്തിലേക്ക് വ്യത്യസ്ത മണ്ഡലങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുകയും ഇപ്പോഴും ബ്ലോക്ക് പഞ്ചായത്തംഗമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് എല്ലാ വിഭാഗം ജനങ്ങളുടെയും അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് അഡ്വ. ലോറന്‍സ് എല്‍ഡിഎഫിനുവേണ്ടി ജനവിധി തേടുന്നത്. ഒരു പതിറ്റാണ്ടിലേറെക്കാലം എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ എന്ന നിലയിലും ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന നിലയിലും നേടിയിട്ടുള്ള അംഗീകാരംകൂടി ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുതല്‍ക്കൂട്ടാകും. എല്‍ഡിഎഫുകാര്‍ മാത്രമല്ല മറ്റ് പാര്‍ടികളില്‍പ്പെട്ടവര്‍ക്കും ഒരു പാര്‍ടിയിലും വിശ്വസിക്കാത്ത സാധാരണക്കാര്‍ക്കും വിശ്വാസപൂര്‍വം വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന സ്ഥാനാര്‍ഥിയെ രംഗത്തിറക്കി എല്‍ഡിഎഫ് ഇപ്പോള്‍ത്തന്നെ പ്രചാരണരംഗത്ത് മുന്‍കൈ നേടി.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍വന്ന് ഒരു വര്‍ഷം തികയുന്ന സന്ദര്‍ഭത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പെന്ന പ്രത്യേകതകൂടി ഇവിടെയുണ്ട്. വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്മ ഇവയാണ് കേന്ദ്രത്തിലെയും കേരളത്തിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ സംഭാവന. ഇതിനെതിരായ രോഷം സ്വാഭാവികമായും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. യുഡിഎഫ് സര്‍ക്കാര്‍ എല്ലാ സാമുദായിക- മത- വര്‍ഗീയ ശക്തികളെയും പ്രീണിപ്പിച്ചാണ് തുടരുന്നത്. കോണ്‍ഗ്രസിന്റെ മുസ്ലിം വര്‍ഗീയ പ്രീണനത്തിനും ബിജെപിയുടെ ഹിന്ദുത്വ വര്‍ഗീയതയ്ക്കും എതിരായി മതേതര ജനാധിപത്യശക്തികളുടെ കൂട്ടായ്മയാണ് ഈ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ പോകുന്നത്. അധികാരം നിലനിര്‍ത്താന്‍ മതാധിഷ്ഠിത വര്‍ഗീയ പാര്‍ടിയായ മുസ്ലിംലീഗിന് അഞ്ച് മന്ത്രിമാരെ നല്‍കുകയും സാമുദായിക അടിസ്ഥാനത്തില്‍ വകുപ്പുകള്‍ വിഭജിച്ച് നല്‍കുകയും ചെയ്ത ഉമ്മന്‍ചാണ്ടിയുടെ സമീപനം കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെ കലുഷിതമാക്കിയിരിക്കുകയാണ്. സാമുദായിക-വര്‍ഗീയ വികാരം ഉത്തേജിപ്പിക്കുന്ന നടപടിക്ക് കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രിതന്നെ നേതൃത്വംകൊടുക്കുന്നു.
വിഎസ്ഡിപിയുടെ നെയ്യാറ്റിന്‍കരയിലെ ഓഫീസ് സന്ദര്‍ശിച്ച കെപിസിസി പ്രസിഡന്റ്, വിഎസ്ഡിപി എന്ന സാമുദായിക സംഘടന മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു. വിഎസ്ഡിപിയുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കണം. തന്റെ അറിവോടുകൂടിയാണോ ഇത്തരത്തിലൊരു കരാറുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തേണ്ടതാണ്. എല്ലാ സമുദായസംഘടനകളും യുഡിഎഫിന്റെ കൂടെയാണെന്ന് കെപിസിസി പ്രസിഡന്റുതന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇങ്ങനെ മത- ജാതി- വര്‍ഗീയ ശക്തികളുടെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് നടത്തുന്ന വര്‍ഗീയ പ്രീണനത്തിനും ബിജെപിയുടെ ഹിന്ദുത്വ മതഭ്രാന്തിനും എതിരായ ജനവിധിയാണ് നെയ്യാറ്റിന്‍കരയില്‍ ഉണ്ടാകാന്‍ പോകുന്നത്. ധീരദേശാഭിമാനികളുടെ നാട് കേരളരാഷ്ട്രീയത്തില്‍ പുതിയ ദിശാബോധം നല്‍കുന്നതിന് ഇടപെടുന്നതായിരിക്കും ഈ ഉപതെരഞ്ഞെടുപ്പ്.

*
കോടിയേരി ബാലകൃഷ്ണന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. നെയ്യാറ്റിന്‍കരയിലേതുപോലെ ഒരു പ്രത്യേക സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പു നടന്ന സ്ഥിതി സംസ്ഥാനത്ത് മുമ്പുണ്ടായിട്ടില്ല. സിപിഐ എം സ്ഥാനാര്‍ഥിയായി മത്സരിച്ച് നിയമസഭാംഗമായശേഷം പാര്‍ടിയെയും മുന്നണിയെയും ജനങ്ങളെയും വഞ്ചിച്ച് എംഎല്‍എസ്ഥാനം രാജിവച്ച് ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം കാലുമാറ്റം നടത്തിയ സെല്‍വരാജിനു മാത്രമാണുള്ളത്.