Thursday, April 26, 2012

മനുഷ്യസാഗരം: നിര്‍ഭയമായി തൊഴിലെടുത്ത് ജീവിക്കാനുള്ള പോരാട്ടം

സമീപകാലത്ത് കേരളത്തിന്റെ തീരസമുദ്രത്തില്‍ അഞ്ച് വിലപ്പെട്ട ജീവനുകള്‍ അപഹരിച്ച അനിഷ്ട സംഭവങ്ങളുയര്‍ത്തിയ ഭീതിയുടെയും ഉത്കണ്ഠയുടെയും നിഴലിലാണ് തീരദേശത്തെ ലക്ഷക്കണക്കിന് വരുന്ന മത്സ്യബന്ധനതൊഴിലാളികളും അവരുടെ കുടുംബങ്ങളും. ഇറ്റാലിയന്‍ കപ്പലിലെ നാവികരുടെ വെടിയേറ്റ് രണ്ടുപേര്‍ മരിക്കാനിടയായത് കേരളത്തെയും രാജ്യത്തെയും നടുക്കി. അതിന്റെ ഞെട്ടലില്‍നിന്നും വിമുക്തമാകും മുമ്പ് മറ്റൊരു കപ്പല്‍ ഇടിച്ചുതകര്‍ത്ത മത്സ്യബന്ധന ബോട്ടിലെ അഞ്ചു തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആ സംഭവങ്ങളാണ് കേരളത്തിന്റെ തീരസമുദ്രത്തില്‍ സമീപകാലത്തായി മത്സ്യതൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന തൊഴില്‍ സംബന്ധമായ അരക്ഷിതാവസ്ഥ പുറത്തുകൊണ്ടുവന്നത്. തീരസമുദ്രത്തുകൂടി വര്‍ധിച്ചുവരുന്ന കപ്പല്‍ഗതാഗതം മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലയും ബോട്ടുകളുമടക്കം ജീവനോപാധികള്‍ക്കുണ്ടാക്കുന്ന നാശനഷ്ടം ഇനിയും വേണ്ടവിധം കണക്കാക്കപ്പെട്ടിട്ടില്ലെന്നാണ് മനസിലാവുന്നത്. നിലവിലുള്ള നിയമങ്ങളുടെ നിരന്തരമായ ലംഘനവും ഉള്ള നിയമങ്ങള്‍ തന്നെ ഫലപ്രദമായി നടപ്പാക്കുന്നതിലുള്ള വീഴ്ചകളും പരിമിതികളും ലക്ഷക്കണക്കിനുവരുന്ന മത്സ്യബന്ധന തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വത്തിനും ജീവനുതന്നെയും ഭീഷണിയായി മാറിയിരിക്കുന്നുവെന്നതാണ് വസ്തുത.

കേരളത്തില്‍ ദശലക്ഷത്തിലേറെ തൊഴിലാളികള്‍ പണിയെടുക്കുന്ന ഏറ്റവും പുരാതനമായ പരമ്പരാഗത തൊഴില്‍ മേഖലകളില്‍ ഒന്നാണിത്. അനുബന്ധ തൊഴിലുകളിലും കച്ചവടത്തിലും മത്സ്യസംസ്‌കരണ വ്യവസായത്തിലുമായി ഈ തൊഴിലിനെ ആശ്രയിച്ചു നിലനില്‍ക്കുന്ന മറ്റനേകലക്ഷം വ്യക്തികളും കുടുംബങ്ങളുമുണ്ട്. 590 കിലോമീറ്റര്‍ വരുന്ന കേരള തീരത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് സമുദ്രമത്സ്യബന്ധനം. അത്തരം സുപ്രധാനമായ ഒരു മേഖലയാണ് ഗൗരവതരമായ വെല്ലുവിളിയെ നേരിടുന്നത്. ജലോഷ്മാവിന്റെ അടിസ്ഥാനത്തില്‍ 'ഉഷ്ണസമുദ്രം' എന്നുവിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ സമുദ്രത്തിലൂടെയാണ് ലോകത്തേറ്റവും തിരക്കേറിയ സമുദ്രപാത. പ്രതിദിനം ആയിരത്തിഅഞ്ഞൂറിലധികം വന്‍ കപ്പലുകള്‍ കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. സോമാലിയന്‍ കടല്‍കൊള്ളക്കാരുടെ പേരില്‍ കപ്പല്‍പാതയില്‍ നിന്നുവ്യതിചലിച്ച് തീരസമുദ്രത്തിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ എണ്ണവും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ഇത് കേരളത്തിന്റെ അതിപ്രധാനമായ ഒരു തൊഴില്‍ മേഖലയെ തീര്‍ത്തും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. രാഷ്ട്രാന്തര കപ്പല്‍ഗതാഗതനിയമങ്ങളില്‍ മാറ്റം ആവശ്യമെങ്കില്‍ അത് ഉറപ്പുവരുത്തി കേരളത്തിന്റെ മത്സ്യബന്ധനവ്യവസായത്തെ സംരക്ഷിച്ചേ മതിയാകൂ. അത് കേരളത്തിലെ അതിപ്രധാനമായ ഒരു തൊഴില്‍മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമാണ്. സമ്പദ്ഘടനയുടെ സംരക്ഷണയ്ക്ക് അനിവാര്യമാണ്. അറുപത് നോട്ടിക്കല്‍ മൈല്‍വരെ കേരളത്തിന്റെ സമുദ്രതീരം ഇത്തരത്തില്‍ തൊഴില്‍-സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കണം.

ഇത്തരത്തില്‍ പ്രഖ്യാപിക്കപ്പെടുന്ന പ്രദേശത്ത് അപകടങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലും അപകടത്തില്‍പെടുന്ന മത്സ്യബന്ധന തൊഴിലാളികള്‍ക്ക് മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നതിനും അന്താരാഷ്ട്ര കപ്പല്‍ഗതാഗത ഇന്‍ഷുറന്‍സ് നിയമങ്ങളില്‍ മാറ്റംവരുത്തേണ്ടതുണ്ട്. ഇപ്പോള്‍ സമുദ്രപാതയെ യുദ്ധമേഖലയായി കണക്കാക്കുന്നത് മത്സ്യബന്ധന തൊഴിലാളിതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കടല്‍ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും അപകടഘട്ടങ്ങളില്‍ അടിയന്തരസഹായം എത്തിക്കുന്നതിനും ഇന്ത്യന്‍ നേവി, കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ് എന്നീ ഏജന്‍സികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവ തമ്മിലുള്ള ഏകോപനമില്ലായ്മ, ആധുനിക യാനങ്ങളുടെയും വാര്‍ത്താവിനിമയസംവിധാനങ്ങളുടെയും അഭാവം, രക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത എന്നിവയെല്ലാം ഈ ഏജന്‍സികളുടെ പ്രവര്‍ത്തനക്ഷമതയ്ക്ക് പ്രതിബന്ധമാണെന്ന് സമീപകാല സംഭവവികാസങ്ങള്‍ തെളിയിക്കുകയുണ്ടായി. ഈ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരനടപടി സ്വീകരിക്കണം.

തീരത്തോടു ചേര്‍ന്നുള്ള വര്‍ധിച്ചുവരുന്ന കപ്പല്‍ ഗതാഗതം നമ്മുടെ സമുദ്ര വിഭവങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണ്. കേരളത്തില്‍ സുലഭമായി ലഭിക്കുന്നതും നമുക്ക് വിദേശനാണ്യം നേടിത്തരുന്നതുമായ മിക്ക സമുദ്രവിഭവങ്ങളുടെയും പ്രജനനമടക്കം നടക്കുന്ന ആവാസവ്യവസ്ഥയാണ് തീരസമുദ്രത്തിന്റേത്. ഇന്നത്തെ തോതില്‍ സമുദ്രപാതാതിര്‍ത്തി പോലും ലംഘിച്ചുള്ള കപ്പല്‍ഗതാഗതത്തിന്റെ ബാഹുല്യം നമ്മുടെ ഭക്ഷ്യസുരക്ഷയ്ക്കും സാമ്പത്തിക നിലനില്‍പിനും അപകടകരമാണ്. അറുപത് നോട്ടിക്കല്‍ മൈല്‍ വരെയുള്ള കപ്പല്‍ഗതാഗത നിരോധനവും നിയന്ത്രണവും ഭക്ഷ്യസുരക്ഷാപരവും സാമ്പത്തികവും പാരിസ്ഥിതികവുമായ ആവശ്യംകൂടിയാണ്.

കേരളത്തിന്റെ തീരദേശമേഖലയുടെ തൊഴില്‍പരവും സാമ്പത്തികവും പാരിസ്ഥിതികവുമായ സുരക്ഷ ലക്ഷ്യമാക്കി അടിയന്തര നടപടികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സന്നദ്ധമാകണമെന്ന ആവശ്യവുമായി മത്സ്യതൊഴിലാളികളും തീരദേശവാസികളുമടക്കം ലക്ഷക്കണക്കിനു ജനങ്ങള്‍ കക്ഷി-രാഷ്ട്രീയത്തിനും മത-ജാതിഭേദചിന്തകള്‍ക്കും പ്രായ-ലിംഗ വൈജാത്യങ്ങള്‍ക്കും ഉപരി ഏപ്രില്‍ 28ന് വൈകുന്നേരം 'മനുഷ്യ സാഗരം' നടത്തുകയാണ്. കന്യാകുമാരിയിലെ ഇരയിമ്മന്‍തുറ മുതല്‍ മഞ്ചേശ്വരം വരെ തീരദേശപാതയില്‍ അരങ്ങേറുന്ന മനുഷ്യസാഗരത്തിനു മുഴുവന്‍ കേരളീയരുടെയും പിന്തുണയുണ്ടാവും. അത് കേരളത്തിലെ ഏറെ പിന്നോക്കാവസ്ഥയില്‍ കഴിയുന്ന ജനങ്ങളുടെ ഭയരഹിതമായി തൊഴിലെടുത്തു ജീവിക്കാനുള്ള സമരത്തോടുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനമായി മാറുകതന്നെ ചെയ്യും.

*
ജനയുഗം മുഖപ്രസംഗം 26 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സമീപകാലത്ത് കേരളത്തിന്റെ തീരസമുദ്രത്തില്‍ അഞ്ച് വിലപ്പെട്ട ജീവനുകള്‍ അപഹരിച്ച അനിഷ്ട സംഭവങ്ങളുയര്‍ത്തിയ ഭീതിയുടെയും ഉത്കണ്ഠയുടെയും നിഴലിലാണ് തീരദേശത്തെ ലക്ഷക്കണക്കിന് വരുന്ന മത്സ്യബന്ധനതൊഴിലാളികളും അവരുടെ കുടുംബങ്ങളും. ഇറ്റാലിയന്‍ കപ്പലിലെ നാവികരുടെ വെടിയേറ്റ് രണ്ടുപേര്‍ മരിക്കാനിടയായത് കേരളത്തെയും രാജ്യത്തെയും നടുക്കി. അതിന്റെ ഞെട്ടലില്‍നിന്നും വിമുക്തമാകും മുമ്പ് മറ്റൊരു കപ്പല്‍ ഇടിച്ചുതകര്‍ത്ത മത്സ്യബന്ധന ബോട്ടിലെ അഞ്ചു തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആ സംഭവങ്ങളാണ് കേരളത്തിന്റെ തീരസമുദ്രത്തില്‍ സമീപകാലത്തായി മത്സ്യതൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന തൊഴില്‍ സംബന്ധമായ അരക്ഷിതാവസ്ഥ പുറത്തുകൊണ്ടുവന്നത്. തീരസമുദ്രത്തുകൂടി വര്‍ധിച്ചുവരുന്ന കപ്പല്‍ഗതാഗതം മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലയും ബോട്ടുകളുമടക്കം ജീവനോപാധികള്‍ക്കുണ്ടാക്കുന്ന നാശനഷ്ടം ഇനിയും വേണ്ടവിധം കണക്കാക്കപ്പെട്ടിട്ടില്ലെന്നാണ് മനസിലാവുന്നത്. നിലവിലുള്ള നിയമങ്ങളുടെ നിരന്തരമായ ലംഘനവും ഉള്ള നിയമങ്ങള്‍ തന്നെ ഫലപ്രദമായി നടപ്പാക്കുന്നതിലുള്ള വീഴ്ചകളും പരിമിതികളും ലക്ഷക്കണക്കിനുവരുന്ന മത്സ്യബന്ധന തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വത്തിനും ജീവനുതന്നെയും ഭീഷണിയായി മാറിയിരിക്കുന്നുവെന്നതാണ് വസ്തുത.