Monday, September 26, 2011

ഒരു ജനതക്ക് തണലും സന്ദേശവുമായിരുന്ന വങ്കരി മാതായി

നോബല്‍ സമ്മാനജേത്രി വങ്കരി മാതായി അന്തരിച്ചു

നെയ്റോബി: 2004 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ കെനിയന്‍ പരിസ്ഥിതി പ്രവര്‍ത്തക വങ്കരി മാതായി(71) അന്തരിച്ചു. കാന്‍സര്‍രോഗബാധമൂലം തിങ്കളാഴ്ചയായിരുന്നു അന്ത്യം. നോബല്‍ സമ്മാനം നേടിയ ആദ്യ ആഫ്രിക്കന്‍ വനിതയാണ്.

1970ല്‍ പരിസ്ഥിതി സംരക്ഷണത്തിനായി സംഘടിപ്പിച്ച ഗ്രീന്‍ ബെല്‍റ്റ് പ്രസ്ഥാനത്തോടെയാണ് വങ്കരി ശ്രദ്ധേയയായത്. 1984ല്‍ റൈറ്റ് ലവ്ലിഹുഡ് അവാര്‍ഡ് നേടി 2003 മുതല്‍ 2005 വരെ കെനിയയയിലെ പരിസ്ഥിതി സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ്യാന്തര ധാരണയ്ക്കുള്ള ജവഹര്‍ലാല്‍ നെഹ്റു പുരസ്ക്കാരം, 2006 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്ക്കാരം എന്നിവയും വങ്കരിയെ തേടിയെത്തി. നെയ്റോബി യൂണിവേഴ്സിറ്റിയില്‍ ബിരുദമെടുത്തു. ഉപരിപഠനം അമേരിക്കയിലായിരുന്നു. കെനിയയുടെ സുസ്ഥിരവികസനത്തിനും ജനാധിപത്യത്തിനും സമാധാനത്തിനും നിര്‍ണ്ണായക പങ്കുവഹിച്ചതിനാണ് വങ്കരിയ്ക്ക് നോബല്‍ സമ്മാനം ലഭിച്ചത്.

ഈ ജീവിതം ഒരു മരത്തണല്‍

ഒരു ജനതക്ക് തണലും സന്ദേശവുമായിരുന്ന, അന്തരിച്ച വങ്കാരി മാതായിയെക്കുറിച്ച് ...

ആദ്യമായി നൊബേല്‍ സമ്മാനം നേടിയ കറുത്തവംശക്കാരയെന്നുമാത്രമല്ല വങ്കരി മാതായിയുടെ പ്രത്യേകത. വന്‍കിടകുത്തക കമ്പനികള്‍ അവസാനതുള്ളി ഭൂഗര്‍ഭജലം വരെ ചോര്‍ത്തിയ ഒരുവന്‍കരയിലെ ജനങ്ങളെ അവര്‍ ജലസാക്ഷരാക്കി. വര്‍ഷങ്ങള്‍ക്കു മുന്‍പ് അധിനിവേശകാലത്ത് യൂറോപ്പിലേക്ക് കപ്പലേറിപ്പോയ വന്‍മരങ്ങളുടെ അവഷിപ്തങ്ങള്‍ക്കുമേലെ അവര്‍ പ്രതീക്ഷയുടെ പുതുവിത്തുകളിട്ടു. കിലോമീറ്ററുകള്‍ സഞ്ചരിച്ച് തലച്ചുമടായി കൊണ്ടുപോയ വെള്ളവും ആഫ്രിക്കന്‍ ജനതയുടെ അവസാനിക്കാത്ത സഹിഷ്ണുതയും ഊര്‍ജമായപ്പോള്‍ ഈ മണ്ണില്‍ തഴച്ചുവളര്‍ന്നത് പുതിയൊരു സംസ്കാരമായിരുന്നു. വെട്ടിവീഴ്ത്തപ്പെട്ട മരച്ചുവടുകളില്‍ നിന്നെല്ലാം പ്രതീക്ഷയുടെ പുതുനാമ്പുകള്‍ തളിരിട്ടു. ഒരു പാഴ്ചെടിപോലും തളിരിടാത്ത ഊഷരമായ മണ്ണില്‍ കോടിക്കണക്കിനു മരങ്ങള്‍ നട്ടുപിടിപ്പിച്ച് അവര്‍ ലോകത്തിനു തന്നെ മാതൃകയായി. വന്‍കിട കോര്‍പറേറ്റുകള്‍ നദികള്‍ വിലക്കു വാങ്ങിയപ്പോള്‍ വാഗ്ദാനം ചെയ്ത ഒരിറ്റു കുടിവെള്ളത്തിനായി വഴിയോരങ്ങളില്‍ കാത്തിരുന്ന കെനിയന്‍ ജനതയെ ജലസമൃദ്ധമായ ഭൂതകാലത്തേക്ക് അവര്‍ മടക്കിക്കൊണ്ടുപോയി.

കോര്‍പറേറ്റുകളുടെ ദാക്ഷിണ്യത്തിനു വേണ്ടി അടിമകളെപ്പോലെ പൊരിവെയിലില്‍ കാത്തു നിന്ന നാട്ടുകാരെ സമാധാനത്തിന്റെയും സ്വയം പര്യാപ്തയുടെയും പുതിയ മാനങ്ങളിലേക്കാണ് ഈ വനിതയുടെ നിശ്ചയദാര്‍ഢ്യം കൈപിടിച്ചുയര്‍ത്തിയത്.ജനാധിപത്യത്തിനും സ്ത്രീകളുടെ അവകാശത്തിനും വേണ്ടി മാതായി നടത്തിയ പോരാട്ടം ലോകചരിത്രത്തില്‍ സുവര്‍ണ്ണരേഖകളായി. അതിനുള്ള അംഗീകാരമായി അവര്‍ക്കുള്ള നൊബേല്‍ പുരസ്കാരം. വിദ്യാഭ്യാസമില്ലാത്ത, മതിയായ ജീവിതസാഹചര്യങ്ങളില്ലാത്ത ജനങ്ങള്‍ക്കിടയില്‍ പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവല്‍ക്കരണം ആദ്യം നടത്തി. ഭാവിക്കുവേണ്ടി ഒരാള്‍ ഒരു തൈ എങ്കിലും നട്ടുപിടിപ്പിക്കണമെന്ന സന്ദേശത്തിന്റെ പ്രചരണത്തിനായി അവര്‍ രാജ്യമെങ്ങും സന്ദര്‍ശിച്ചു. സ്വന്തം കൈകൊണ്ടുതന്നെ ആയിരക്കണക്കിനു വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. സ്വന്തം വീട്ടുമുറ്റത്ത് ഒന്‍പത് വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ച് കൊണ്ടാണ് വങ്കാരി 1970ല്‍ പരിസ്ഥിതി സംരക്ഷണത്തിനായി ഗ്രീന്‍ ബെല്‍റ്റ് പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ആഫ്രിക്കയില്‍ മൂന്നുകോടി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചതിലൂടെ ഗ്രീന്‍ബെല്‍റ്റ് പ്രസ്ഥാനം വാര്‍ത്തകളില്‍ ഇടം പിടിച്ചു. 2004 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനിതയായി.

നെയ്റോബിയിലെ കെനിയാത്ത സര്‍വകലാശാലയിലെ വെറ്റിനറി അനാട്ടമി പ്രൊഫസറായിരുന്നു. എഴുപതുകളില്‍ കെനിയന്‍ റെഡ്ക്രോസ് മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ യൂണിയന്റെ സാമ്പത്തിക, സാമൂഹിക, സാംസ്ക്കാരിക കേന്ദ്രത്തിന്റെ പ്രസിഡന്റായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. പ്രസിഡന്റ് ഡാനിയല്‍ ആപ്മോയിയുടെ ഏകാധിപത്യത്തില്‍ നിന്ന് കെനിയയെ ജനാധിപത്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു വങ്കാരി. 1984ല്‍ റൈറ്റ് ലവ്ലിഹുഡ് അവാര്‍ഡ് നേടിയ വാങ്കായി 2003 മുതല്‍ 2005 വരെ കെനിയയയിലെ പരിസ്ഥിതി സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ്യാന്തര ധാരണയ്ക്കുള്ള ജവഹര്‍ലാല്‍ നെഹ്റു പുരസ്ക്കാരം, 2006 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്ക്കാരം എന്നിവയും വാങ്കാരിയെ തേടിയെത്തി. കെനിയയുടെ സുസ്ഥിരവികസനത്തിനും ജനാധിപത്യത്തിനും സമാധാനത്തിനും നിര്‍ണ്ണായക പങ്കുവഹിച്ചതിനാണ് വങ്കാരിയ്ക്ക് നോബല്‍ സമ്മാനം ലഭിച്ചത്. എഴുപതാം വയസില്‍ അര്‍ബുദം ബാധിച്ച് മാതായി വിടപറഞ്ഞപ്പോള്‍ കടപുഴകിവീണത് ഒരു വന്‍മരമാണ്. ഊഷരമായ മണ്ണില്‍ മുളച്ച് ഒരു വന്‍കരക്ക് ജീവിതം കൊണ്ട് തണലൊരുക്കിയ പച്ചപ്പിന്റെ വന്‍മരം.

*
കടപ്പാട്: ദേശാഭിമാനി

5 comments:

വര്‍ക്കേഴ്സ് ഫോറം said...

ആദ്യമായി നൊബേല്‍ സമ്മാനം നേടിയ കറുത്തവംശക്കാരയെന്നുമാത്രമല്ല വങ്കരി മാതായിയുടെ പ്രത്യേകത. വന്‍കിടകുത്തക കമ്പനികള്‍ അവസാനതുള്ളി ഭൂഗര്‍ഭജലം വരെ ചോര്‍ത്തിയ ഒരുവന്‍കരയിലെ ജനങ്ങളെ അവര്‍ ജലസാക്ഷരാക്കി. വര്‍ഷങ്ങള്‍ക്കു മുന്‍പ് അധിനിവേശകാലത്ത് യൂറോപ്പിലേക്ക് കപ്പലേറിപ്പോയ വന്‍മരങ്ങളുടെ അവഷിപ്തങ്ങള്‍ക്കുമേലെ അവര്‍ പ്രതീക്ഷയുടെ പുതുവിത്തുകളിട്ടു. കിലോമീറ്ററുകള്‍ സഞ്ചരിച്ച് തലച്ചുമടായി കൊണ്ടുപോയ വെള്ളവും ആഫ്രിക്കന്‍ ജനതയുടെ അവസാനിക്കാത്ത സഹിഷ്ണുതയും ഊര്‍ജമായപ്പോള്‍ ഈ മണ്ണില്‍ തഴച്ചുവളര്‍ന്നത് പുതിയൊരു സംസ്കാരമായിരുന്നു. വെട്ടിവീഴ്ത്തപ്പെട്ട മരച്ചുവടുകളില്‍ നിന്നെല്ലാം പ്രതീക്ഷയുടെ പുതുനാമ്പുകള്‍ തളിരിട്ടു. ഒരു പാഴ്ചെടിപോലും തളിരിടാത്ത ഊഷരമായ മണ്ണില്‍ കോടിക്കണക്കിനു മരങ്ങള്‍ നട്ടുപിടിപ്പിച്ച് അവര്‍ ലോകത്തിനു തന്നെ മാതൃകയായി. വന്‍കിട കോര്‍പറേറ്റുകള്‍ നദികള്‍ വിലക്കു വാങ്ങിയപ്പോള്‍ വാഗ്ദാനം ചെയ്ത ഒരിറ്റു കുടിവെള്ളത്തിനായി വഴിയോരങ്ങളില്‍ കാത്തിരുന്ന കെനിയന്‍ ജനതയെ ജലസമൃദ്ധമായ ഭൂതകാലത്തേക്ക് അവര്‍ മടക്കിക്കൊണ്ടുപോയി.

Jijo Kurian said...

our world is in need of many more like her!

Unknown said...

Itharam Thanal Marangal Veezhumbol puthu Marangalkayullla parisramamayi itharam postukal maratte ennashamsikkunnu...

Sabu Hariharan said...

Good article.

Unknown said...

എന്തുകൊണ്ടാണ് നമ്മുടെ കൊച്ചു കേരളത്തില്‍ ഇത്തരം മുന്നേറ്റങ്ങള്‍ ഉണ്ടാവാത്തത്.

മാദ്യമങ്ങളും പര്ട്ടികാരും എല്ലാം വേര് കയ്യടിയുടെ പിന്നാലെ പോകുന്നത്.

ഞാന്‍ എന്‍റെ വീട്ടില്‍ രണ്ടു മരം വച്ച് എന്‍റെ ഭാഗം ഭൂമിക്ക് വേണ്ടി ചയ്യാന്‍ തീരുമാനിച്ചു