Friday, May 10, 2013

കര്‍ണാടകത്തിന്റെ പാഠം

കര്‍ണാടക തെരഞ്ഞെടുപ്പുഫലം പരാജയപ്പെട്ട ബിജെപിക്ക് മാത്രമല്ല, വിജയിച്ച കോണ്‍ഗ്രസിനുകൂടി പാഠമാകേണ്ടതുണ്ട്. അഴിമതി നടത്തിയാല്‍ എന്തുണ്ടാവുമെന്നതിന്റെ പാഠം. ഇന്ന് കര്‍ണാടകജനത, ഭരണത്തെ അഴിമതിയുടെ മഹാപ്രസ്ഥാനമാക്കി മാറ്റിയ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കി. നാളെ ഇന്ത്യന്‍ജനത, ഭരണത്തെ കുംഭകോണങ്ങളുടെ മഹാപരമ്പരയാക്കിമാറ്റിയ യുപിഎ മന്ത്രിസഭയെ ചവിട്ടി പുറത്താക്കി ഇത് ആവര്‍ത്തിക്കും. ഇതാണ് കര്‍ണാടകം നല്‍കുന്ന പാഠം.

കര്‍ണാടക ജനത കണ്‍മുന്നില്‍ കണ്ടതിനോടാണ് പ്രതികരിച്ചത്. ഭരണാധികാരികളെ ഉപയോഗിച്ച് ഖനികുംഭകോണവും ഭൂമാഫിയയും മുന്നോട്ടുകൊണ്ടുപോകുന്ന ബിജെപിയെയാണവര്‍ കണ്ടത്. പതിനായിരക്കണക്കിന് കോടിയുടെ ഇരുമ്പയിര് കുംഭകോണം, മുഖ്യമന്ത്രിതന്നെ നടത്തുന്ന ഭൂമിതട്ടിപ്പ്, ജയിലിലാകുന്ന മന്ത്രിമാര്‍, ശിക്ഷിക്കപ്പെടുന്ന മുഖ്യമന്ത്രി. ഇതൊക്കെയാണ് അധികാരത്തിലിരുന്ന അഞ്ചുവര്‍ഷങ്ങളില്‍ ബിജെപി കര്‍ണാടക ജനതയ്ക്കുമുന്നില്‍ അവതരിപ്പിച്ച കാഴ്ചകള്‍.

കര്‍ണാടക ജനത ഇതിനോടു പ്രതികരിക്കാതിരിക്കുന്നതെങ്ങനെ? അവര്‍ ബിജെപിയെ തൂത്തെറിഞ്ഞുകൊണ്ട് വോട്ടെടുപ്പില്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ നടത്തിയ 1,76,000 കോടി രൂപയുടെ 2ജി സ്പെക്ട്രം കുംഭകോണം, 1,86,000 കോടി രൂപയുടെ കല്‍ക്കരിപ്പാടകുംഭകോണം തുടങ്ങിയവയിലേക്ക് ചെല്ലാതെ ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ കണ്ണുകള്‍ കണ്‍മുന്നിലെ പൊള്ളിക്കുന്ന ബിജെപി കുംഭകോണങ്ങളില്‍ തറഞ്ഞുനിന്നു. അതാണ് കര്‍ണാടക ഫലത്തില്‍ തെളിയുന്നത്. ബിജെപി കര്‍ണാടകത്തെ മറ്റൊരു "ഗുജറാത്ത്" ആക്കിമാറ്റാന്‍ തീവ്രഹിന്ദുത്വത്തിന്റെ വഴിയേ ശ്രമിച്ചുപോരുകയായിരുന്നു. മഅ്ദനിയുടെ നീണ്ട ജയില്‍വാസത്തിനുള്ള ഇളവുണ്ടാവാതിരിക്കാന്‍ വേണ്ടതു ചെയ്യല്‍, ഷാഹിന എന്ന പത്രപ്രവര്‍ത്തകയ്ക്കെതിരെ കള്ളത്തെളിവുണ്ടാക്കല്‍, ശ്രീരാമസേനയുടെ അഴിഞ്ഞാട്ടങ്ങള്‍- ഇതെല്ലാം കര്‍ണാടകത്തിന്റെ ഗുജറാത്തുവല്‍ക്കരണ ദൃഷ്ടാന്തങ്ങളായിരുന്നു. വിപല്‍ക്കരമായ ഈ വര്‍ഗീയവല്‍ക്കരണത്തിനെതിരായ വിധികൂടിയാണിത്.

രാഷ്ട്രീയ അസ്ഥിരതയുടെ കാലമായിരുന്നു കര്‍ണാടകത്തില്‍ ബിജെപിയുടെ ഭരണഘട്ടം. അഞ്ചുവര്‍ഷത്തിനിടെ അവര്‍ മൂന്നു മുഖ്യമന്ത്രിമാരെ മാറ്റി. നിരവധി മന്ത്രിമാരെ മാറ്റി. എംഎല്‍എമാരെ വിലയ്ക്കെടുക്കുന്നതും കടത്തിക്കൊണ്ടുപോകുന്നതും റിസോര്‍ട്ടില്‍ തടവിലാക്കുന്നതും കണ്ടു. ഈ ബിജെപി രാഷ്ട്രീയ മലീമസതയ്ക്കെതിരെയുള്ള ജനവിധികൂടിയാണിത്. അഞ്ചുവര്‍ഷംമുമ്പ് 2008ല്‍ കര്‍ണാടകത്തില്‍ അരഡസന്‍ സ്വതന്ത്രന്മാരെ കൂട്ടുപിടിച്ച് അധികാരത്തില്‍ വന്നപ്പോള്‍ ബിജെപി നേതൃത്വം പറഞ്ഞത് ദക്ഷിണേന്ത്യയിലാകെ താമര വിരിയുന്നതിന്റെ തുടക്കമായി എന്നാണ്. തുടക്കത്തിന്റെ സ്ഥലത്തുതന്നെ ഇതാ ഒടുക്കവുമായി. ദക്ഷിണേന്ത്യന്‍ ഭൂപടത്തില്‍ ബിജെപി അധികാരകക്ഷിയായി അടയാളപ്പെടുത്തപ്പെടാത്ത സ്ഥിതിയായി. ഒരു വര്‍ഷത്തിനിടയില്‍ ഹിമാചല്‍പ്രദേശിനും ഉത്തരാഖണ്ഡിനും ജാര്‍ഖണ്ഡിനും പിന്നാലെ കര്‍ണാടകംകൂടി നഷ്ടപ്പെടുമ്പോള്‍ ദേശീയതലത്തിലും ബിജെപി ഏറെ ദുര്‍ബലപ്പെട്ട സ്ഥിതിയായി.

മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഗോവ എന്നിങ്ങനെ നാലിടങ്ങളില്‍മാത്രമായി ചുരുങ്ങി ബിജെപി. കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് അനുകൂലവോട്ടുകള്‍കൊണ്ടല്ല. ബിജെപിവിരുദ്ധ ജനവിധിയാണിത്. അതിലൂടെ കോണ്‍ഗ്രസാണ് കരകയറിയത് എന്നേയുള്ളൂ. ബെല്ലാരി സഹോദരന്മാരുടെ ഇരുമ്പയിര് കുംഭകോണം, യെദ്യൂരപ്പയുടെ ഭൂമി കുംഭകോണം, ബിജെപി മുഖ്യമന്ത്രിമാരുടെ അഴിമതി പരമ്പരകള്‍ എന്നിവയൊക്കെ കണ്‍മുന്നില്‍ കണ്ട കര്‍ണാടകജനത ആദ്യം എതിര്‍ക്കപ്പെടേണ്ട ശക്തി കണ്‍മുന്നിലുള്ളതുതന്നെ എന്ന് കരുതി. ഈ നിലപാട് ഇന്ത്യന്‍ജനത കൈക്കൊള്ളുന്ന സന്ദര്‍ഭമായിരിക്കും സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, കല്‍ക്കരിപ്പാട കുംഭകോണങ്ങളുടെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ്. അപ്പോള്‍ കര്‍ണാടക ബിജെപിയുടെ സ്ഥാനത്ത് കോണ്‍ഗ്രസും ജഗദീഷ് ഷെട്ടാറുടെ സ്ഥാനത്ത് മന്‍മോഹന്‍സിങ്ങുമാവും. കര്‍ണാടകത്തില്‍ ബിജെപി ഇതുവരെ ചെയ്തതൊക്കെ കോണ്‍ഗ്രസ് ചെയ്യാന്‍പോകുന്ന ഘട്ടമാണിനി വരാനിരിക്കുന്നത്.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് വീരപ്പമൊയ്ലിയും മല്ലികാര്‍ജുന്‍ഖാര്‍ഗെയും സിദ്ധരാമയ്യയുമൊക്കെ കടിപിടി കൂടാന്‍പോകുന്നു. ഗുണ്ടുറാവുവിന്റെയും വീരപ്പമൊയ്ലിയുടെയും പഴയ അഴിമതികള്‍ പുതിയ അവതാരങ്ങളിലൂടെ പുനര്‍ജനിക്കാന്‍പോകുന്നു. അഴിമതിയിലൂടെ അപകീര്‍ത്തിപ്പെട്ടുനിന്ന ബിജെപി, ബിജെപിയുടെ വോട്ടുകള്‍ കൊണ്ടുപോയ കെജെപി എന്നിവയ്ക്കൊക്കെയാണ് കര്‍ണാടക കോണ്‍ഗ്രസ് നന്ദി പറയേണ്ടത്; ഹൈക്കമാന്‍ഡിനോടോ സംസ്ഥാന നേതൃത്വത്തോടെ അല്ല. വഷളത്തത്തിന്റെ രണ്ട് രാഷ്ട്രീയ ശക്തികള്‍ നേര്‍ക്കുനേര്‍ നിന്ന് പൊരുതുകയായിരുന്നു. കേട്ടറിഞ്ഞ് ബോധ്യപ്പെട്ട വഷളത്തത്തേക്കാള്‍ കര്‍ണാടക ജനതയുടെ വെറുപ്പ് നേര്‍മുന്നില്‍ കണ്ടറിഞ്ഞ വഷളത്തത്തോടായി. അതാണ് ബിജെപിയുടെ പരാജയം; ആ പഴുതിലൂടെ സംഭവിച്ചതുമാത്രമാണ് കോണ്‍ഗ്രസ് ജയം.

*
ദേശാഭിമാനി മുഖപ്രസംഗം 10 മേയ് 2013

No comments: