Saturday, May 11, 2013

ഗുജറാത്തിന്റെ മോഡിക്കാഴ്ചകള്‍

"ഞാനാണ് രാഷ്ട്രം" എന്ന് പ്രഖ്യാപിച്ചത് ലൂയി പതിനാലാമനാണ്. അതേസമയം, നരേന്ദ്രമോഡിയുടെ പ്രഖ്യാപനം "ഞാനാണ് വികസനം" എന്നാണ്. നേരത്തെ വാജ്പേയി എടുത്തണിഞ്ഞ "വികാസ് പുരുഷ്" എന്ന സ്ഥാനപ്പേര് ഇനി തനിക്കാണെന്നും മോഡി അവകാശപ്പെടുന്നു. അദ്വാനിയുടെ "ലോഹ് പുരുഷ്" എന്ന സ്ഥാനപ്പേര് ഏറ്റെടുക്കുന്നതിനേക്കാള്‍ അധികാരത്തിലേക്കുള്ള എളുപ്പവഴി വികാസ് പുരുഷെന്ന വിളിപ്പേരാണെന്ന് മോഡി തിരിച്ചറിഞ്ഞിരിക്കുന്നുവെന്നു സാരം. അതേറ്റുപാടാന്‍ അബ്ദുള്ളക്കുട്ടിമാരും ഷിബു ബേബിജോണ്‍മാരും മത്സരിക്കുകയും ചെയ്യുന്നു.
എന്നാല്‍, ഇവര്‍ കഥയറിയാതെ ആട്ടം കാണുന്നവര്‍ മാത്രമാണെന്ന് ഗുജറാത്തിനെക്കുറിച്ച് അറിയുന്നവര്‍ക്കറിയാം. "ഛോട്ടേ സര്‍ദാര്‍" എന്ന് വിളിക്കപ്പെട്ട മോഡിക്ക് "ഗുജറാത്തിന്റെ കശാപ്പുകാര"നെന്നും "മരണത്തിന്റെ വ്യാപാരി"യെന്നും വിളിപ്പേരുകളുണ്ടെന്ന കാര്യം ഇവര്‍ ബോധപൂര്‍വം മറക്കുന്നു. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട രണ്ടായിരത്തോളം പേരെ കൊന്നുതള്ളിയതിന്റെ രക്തക്കറ ഏത് പുണ്യനദിയില്‍ കുളിച്ചാലും മോഡിക്ക് കഴുകിക്കളയാനാകില്ല. സദ്ഭാവന യാത്രകൊണ്ടും പ്രയോജനമില്ല. ഒരു വിഭാഗം ജനതയെ മുഴുവന്‍ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി എങ്ങനെ യഥാര്‍ഥവും സമഗ്രവുമായ വികസനം നടപ്പാക്കാന്‍ കഴിയുമെന്ന ചോദ്യമാണ് ഉയരുന്നത്. മോഡിയുടെ മോടി കൂട്ടാന്‍ തിളങ്ങുന്ന ഗുജറാത്തിനെക്കുറിച്ചുമാത്രമാണ് മാധ്യമങ്ങളും കോര്‍പറേറ്റ് ഹൗസുകളും പ്രചരിപ്പിക്കുന്നത്. നല്ല റോഡുകളും വ്യവസായങ്ങളും കൊണ്ടുമാത്രം ഒരു സംസ്ഥാനം വികസിച്ചെന്നു പറയാനാകില്ല. മാനുഷിക വികസനത്തിന്റെ തോത് നോക്കിയാണ് ഒരു പ്രദേശം, സംസ്ഥാനം സമഗ്രവികസനം നേടിയെന്നു പറയാനാവുക. ആധുനിക ലോകരീതിയും ഇതുതന്നെ. അത്തരമൊരു പരിശോധന നടത്തിയാല്‍ നരേന്ദ്രമോഡിയുടെ ഗുജറാത്തിന് തിളക്കമേയില്ലെന്നു കാണാം. വ്യവസായ വികസനത്തില്‍മാത്രം ഊന്നിയുള്ള ഗുജറാത്ത് മോഡല്‍ സമഗ്രവികസനത്തിന് വഴിതെളിക്കില്ലെന്ന് എല്ലാ സാമൂഹ്യ ശാസ്ത്രജ്ഞരും സാമ്പത്തിക ശാസ്ത്രജ്ഞരും വ്യക്തമാക്കുന്നു.
ഉദാരവല്‍ക്കരണത്തിന്റെ പതാകാവാഹകര്‍ എപ്പോഴും ഉദ്ധരിക്കുന്ന സാമ്പത്തികവളര്‍ച്ചയുടെ കാര്യം ആദ്യം പരിശോധിക്കാം. ഗുജറാത്തില്‍ ആദ്യമായി ബിജെപി സര്‍ക്കാരിന് രൂപംനല്‍കിയ കേശുഭായ് പട്ടേലിനെ മാറ്റി 2001ലാണ് മോഡി ആദ്യം മുഖ്യമന്ത്രിയാകുന്നത്. അപ്പോള്‍ ഗുജറാത്തിന്റെ സാമ്പത്തികവളര്‍ച്ച 8.01 ശതമാനമായിരുന്നു. മോഡി അധികാരത്തില്‍ വന്നതിനുശേഷം 2010 വരെ അത് 8.68 ശതമാനം മാത്രമായാണ് ഉയര്‍ന്നത്. അതായത്, ഒരു ശതമാനം സാമ്പത്തിക വളര്‍ച്ചപോലും 10 വര്‍ഷത്തിനകം ഉയര്‍ത്താന്‍ മോഡിക്ക് കഴിഞ്ഞിട്ടില്ല. ബിജെപി അധികാരത്തിലെത്തുന്നതിനുമുമ്പുതന്നെ ഗുജറാത്ത് വ്യാവസായികമായി വികസിച്ചിരുന്നുവെന്നതും സത്യമാണ്. മോഡിയുടെ സംഭാവന കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ നികുതി ഇളവും സൗജന്യമായി ഭൂമിയും മറ്റും നല്‍കി എന്നതുമാത്രമാണ്. 2001നും 2010നും ഇടയില്‍ ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളേക്കാളും സാമ്പത്തിക വളര്‍ച്ചയില്‍ ഗുജറാത്ത് പിന്നിലാണെന്നതാണ് വാസ്തവം. എന്നാല്‍, പിന്നോക്ക സംസ്ഥാനങ്ങളായ ബിഹാറും ഒഡിഷയും സാമ്പത്തികവളര്‍ച്ച ഇതേകാലയളവില്‍ ഇരട്ടിയാക്കുകയുംചെയ്തു. ബിഹാര്‍ 4.7 ശതമാനത്തില്‍നിന്ന് 8.02 ശതമാനമായും ഒഡിഷ 4.42 ശതമാനത്തില്‍നിന്ന് 8.13 ശതമാനമായും സാമ്പത്തികവളര്‍ച്ച ഉയര്‍ത്തി. അതായത്, നിതീഷ് കുമാറിന്റെയും നവീന്‍ പട്നായ്ക്കിന്റെയും അടുത്തുപോലും എത്താന്‍ മോഡിക്ക് കഴിഞ്ഞിട്ടില്ലെന്നര്‍ഥം. ഗുജറാത്ത് വ്യവസായവികസനത്തില്‍ ഏറെ മുന്നിലെത്തിയെന്നതാണ് പൊതുവെയുള്ള ധാരണ. അത് ശരിയാണുതാനും. എന്നാല്‍, മറ്റു സംസ്ഥാനങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാക്കിയ മുന്നേറ്റം മാത്രമേ മോഡിയുടെ ഗുജറാത്തിനും നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. 2001-04ല്‍ 3.9 ശതമാനമായിരുന്നു ഗുജറാത്തില്‍ ഈ രംഗത്തുള്ള വളര്‍ച്ചയെങ്കില്‍ 2005-10ല്‍ 12.65 ശതമാനമായി ഉയര്‍ന്നു. ഇതേകാലയളവില്‍ ഒഡിഷ 6.4 ശതമാനത്തില്‍നിന്ന് 17.53 ശതമാനമായും ഛത്തീസ്ഗഢില്‍ 8.10 ശതമാനത്തില്‍നിന്ന് 13.3 ശതമാനമായും ഉയര്‍ത്തി. വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളാണ് ഇവ രണ്ടുമെന്നു മനസ്സിലാക്കണം. അതുകൊണ്ടുതന്നെ ഗുജറാത്ത് മാത്രമാണ് വ്യവസായമേഖലയില്‍ മുന്നേറിയതെന്നു പറയാനാകില്ല.

വിപുലമായ പ്രവാസിസമൂഹവും വ്യാപാരബന്ധവും ഉണ്ടായിട്ടും വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാര്യത്തില്‍ ഗുജറാത്ത് മഹാരാഷ്ട്രയേക്കാളും പിന്നിലാണ്. ഗുജറാത്തിന് ഇക്കാര്യത്തില്‍ അഞ്ചാംസ്ഥാനം മാത്രമാണുള്ളത്. 2011-12ലെ ഗുജറാത്തിലെ സാമൂഹ്യ-സാമ്പത്തിക റിവ്യൂ റിപ്പോര്‍ട്ട് പറയുന്നത് 20 ലക്ഷം കോടി രൂപയുടെ വിദേശനിക്ഷേപ വാഗ്ദാനം ഉണ്ടായിരുന്നു എന്നാണ്. പക്ഷേ, ലഭിച്ചത് 29,813 കോടി രൂപയുടെ നിക്ഷേപംമാത്രം. 8300 ധാരണാപത്രങ്ങള്‍ ഒപ്പുവച്ചെങ്കിലും നടപ്പായത് 250 എണ്ണംമാത്രം. 2003 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ വാഗ്ദാനംചെയ്യപ്പെട്ട നിക്ഷേപത്തിന്റെ പത്തിലൊന്നുപോലും യാഥാര്‍ഥ്യമായിട്ടില്ലെന്നു കാണാം.

മാത്രമല്ല, നിക്ഷേപങ്ങള്‍വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിലും ഗുജറാത്ത് പിന്നിലാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. കട-നിക്ഷേപ അനുപാതത്തിലും മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഗുജറാത്ത് പുറകിലാണ്. ഗുജറാത്തിലെ നിക്ഷേപാനുപാതം 4.71 ശതമാനമാണെങ്കില്‍ തൊട്ടടുത്ത സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഇത് 26.6 ശതമാനമാണ്. ആന്ധ്രപ്രദേശ് (5.4), തമിഴ്നാട് (6.2), കര്‍ണാടക (6.34) എന്നീ സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ഗുജറാത്തിനേക്കാളും മുന്നിലാണ്. ആളോഹരി നിക്ഷേപനിരക്ക് പരിശോധിച്ചാലും ഗുജറാത്തിന്റെ പിന്നോക്കാവസ്ഥ മനസ്സിലാക്കാം. 37,174 രൂപയാണ് ഗുജറാത്തിലെ ആളോഹരി നിക്ഷേപം. തമിഴ്നാട്, കര്‍ണാടകം തുടങ്ങി പത്തോളം സംസ്ഥാനങ്ങള്‍ ഗുജറാത്തിനേക്കാളും മെച്ചപ്പെട്ട നിലയിലാണ്.

വാണിജ്യബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ അനുപാതം പരിശോധിച്ചാലും ഗുജറാത്ത് ഏറെ പിന്നിലാണെന്നു കാണാം. ഗുജറാത്തിലെ വായ്പയുടെ ശതമാനം 4.22 മാത്രമാണ്. മഹാരാഷ്ട്രയില്‍ ഇത് 29.75 ശതമാനമാണ്. ആളോഹരിവരുമാനത്തിന്റെ കാര്യത്തിലും പല സംസ്ഥാനങ്ങളേക്കാളും ഗുജറാത്ത് പിന്നിലാണ്. ആറാം സ്ഥാനംമാത്രമാണ് ഇക്കാര്യത്തില്‍ മോഡിയുടെ ഗുജറാത്തിനുള്ളത്. 63,996 രൂപയാണ് ഗുജറാത്തിലെ ആളോഹരി വരുമാനം. ഹരിയാനയാണ് ഏറെ മുന്നില്‍- 92327 രൂപ. മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, ഉത്തരാഖണ്ട് എന്നീ സംസ്ഥാനങ്ങളാണ് ഗുജറാത്തിനേക്കാളും മുന്നിലുള്ളത്.

II

നഷ്ടപ്പെടുന്ന മനുഷ്യമുഖം

ഗുജറാത്തില്‍ നരേന്ദ്രമോഡി നടപ്പാക്കുന്നു എന്നുപറയുന്ന വികസനത്തിന്റെ പ്രധാന പോരായ്മ അതിന് മനുഷ്യമുഖമില്ലെന്നതാണ്. മാത്രമല്ല, അത് സമഗ്രമല്ലെന്നും പരക്കെ പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ രണ്ടു വശങ്ങള്‍ പരിശോധിച്ചാല്‍ കേരളം ഗുജറാത്തിന് വിപരീതദിശയിലാണ്. ഗുജറാത്ത്- കേരള മാതൃകകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസവും ഇതുതന്നെ. കേരളവികസനം ഊന്നുന്നത് മനുഷ്യവികസനമാണെങ്കില്‍ ഗുജറാത്ത് ഊന്നുന്നത് കോര്‍പറേറ്റ് വികസനവും.
മോഡി കോര്‍പറേറ്റുകളെ സഹായിക്കുന്നതിന് നിരവധി ഉദാഹരണങ്ങള്‍ നിരത്താനാകും. അടുത്തിടെ സിഎജി പുറത്തിറക്കിയ റിപ്പോര്‍ട്ട് ഇതിന് തെളിവാണ്. 2011-12ല്‍ മാത്രം കോര്‍പറേറ്റ് ഹൗസുകള്‍ക്ക് മോഡി 1275 കോടിയുടെ ഇളവ് അനുവദിച്ചു. അദാനി, റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ക്കാണ് ഈ സൗജന്യം നല്‍കിയത്. വൈദ്യുതി ഉല്‍പ്പാദക കമ്പനിയായ അദാനി, ഗുജറാത്ത് ഊര്‍ജവികാസ് നിഗമവുമായി എത്തിയ കരാര്‍ ലംഘിച്ചതിന് 240.8 കോടി രൂപ പിഴ അടയ്ക്കേണ്ടതായിരുന്നു. എന്നാല്‍, മോഡി ഇടപെട്ട് ഇത് 80.82 കോടിരൂപയാക്കി കുറച്ചു. 160 കോടി രൂപയുടെ ഇളവ്. എസ്സാര്‍ സ്റ്റീല്‍ കമ്പനിയാകട്ടെ, ഹാജിരയില്‍ 7,24,687 ചതുരശ്ര മീറ്റര്‍ ഭൂമി അനധികൃതമായി കൈക്കലാക്കി. ഇവരെ ശിക്ഷിക്കുന്നതിനുപകരം മോഡി കുറഞ്ഞ വിലയ്ക്ക് ഇവര്‍ക്ക് ഭൂമിനല്‍കി. ഇതുവഴി സംസ്ഥാന ഖജനാവിന് 238.50 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സിഎജി ആരോപിച്ചു.

ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ കമ്പനിക്ക് ആണവനിലയം സ്ഥാപിക്കുന്നതിന് കുറഞ്ഞ വിലയ്ക്ക് ഭൂമി നല്‍കിയത് വഴി 128.7 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും സിഎജി പറഞ്ഞു. മോഡിയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് കോര്‍പറേറ്റുകള്‍ പരസ്യമായി ശുപാര്‍ശചെയ്യുന്നതും ഇതുകൊണ്ടുതന്നെ. എന്നാല്‍, കോര്‍പറേറ്റുകളുടെ കീശ വീര്‍ക്കുമ്പോള്‍ സാധാരണ മനുഷ്യര്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വിഷമിക്കുകയാണെന്ന് കാണാം. 2008ലെ മനുഷ്യവികസന സൂചികമാത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമീണ ആസൂത്രണം, കൂലി തുടങ്ങിയ ഘടകങ്ങളാണ് മനുഷ്യവികസന റിപ്പോര്‍ട്ടിന് ആധാരം. 2008ലെ മനുഷ്യവികസന സൂചികയില്‍ പത്താംസ്ഥാനത്താണ് ഗുജറാത്ത്. സൂചികയില്‍ 0.790 പോയിന്റുമായി കേരളമാണ് മുന്നില്‍. ഗുജറാത്തിന് 0.577 പോയിന്റ് മാത്രം. കൊച്ചു സംസ്ഥാനമായ ഹിമാചല്‍പ്രദേശാണ് രണ്ടാംസ്ഥാനത്ത്. പഞ്ചാബ്, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളും ഗുജറാത്തിനേക്കാളും ഏറെ മുന്നിലാണ്. ഗുജറാത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 64 വയസ്സാണ്. രാജ്യത്ത് ഒമ്പതാം സ്ഥാനത്താണ് മോഡിയുടെ ഗുജറാത്ത്. കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന കാര്യത്തില്‍ ഏഴാം സ്ഥാനമാണ് ഗുജറാത്തിന്. ഈ രണ്ടിലും ഒന്നാംസ്ഥാനം അലങ്കരിക്കുന്നത് കേരളമാണ്.

പോഷകാഹാരക്കുറവ് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ബിമാരു (ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്) സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് ഇക്കാര്യത്തില്‍ ഗുജറാത്തിന്റെ സ്ഥാനം. 2011ലെ മനുഷ്യവികസന റിപ്പോര്‍ട്ടില്‍ പറയുന്നത് ഗുജറാത്തിലെ പകുതിയോളം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നവരാണെന്നാണ്. 2012ലെ യുനിസെഫ് റിപ്പോര്‍ട്ടനുസരിച്ച് അഞ്ചുവയസ്സിനു താഴെയുള്ള രണ്ടു കുട്ടികളില്‍ ഒരാള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. നാലില്‍ മൂന്നു കുട്ടികള്‍ വിളര്‍ച്ച ബാധിച്ചവരാണെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു. സ്റ്റാറ്റിസ്റ്റിക്കല്‍ പ്രോഗാം ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ 2012ലെ കണക്കനുസരിച്ച് ഗുജറാത്തിലെ 40 മുതല്‍ 50 ശതമാനംവരെ കുട്ടികള്‍ ഭാരക്കുറവോടെയാണ് ജനിക്കുന്നത്. അതായത് ഒഡിഷ, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് ഗുജറാത്തിന്റെ സ്ഥാനം. ശിശുമരണനിരക്ക് കൂടുതലുള്ള സംസ്ഥാനംകൂടിയാണ് ഗുജറാത്ത്. ഗുജറാത്തില്‍ ജനിക്കുന്ന 1000 കുട്ടികളില്‍ 44 പേരും മരിക്കുന്നുവെന്ന് 2012ലെ "ചില്‍ഡ്രന്‍സ് ഇന്‍ ഇന്ത്യ" എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ശിശുമരണത്തില്‍ പതിനൊന്നാംസ്ഥാനമുള്ള സംസ്ഥാനമാണ് ഗുജറാത്ത്. ഗ്രാമീണമേഖലയില്‍ വേണ്ടത്ര ആരോഗ്യസംവിധാനം ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം.ശൈശവ വിവാഹത്തില്‍ നാലാംസ്ഥാനം ഗുജറാത്ത് അലങ്കരിക്കുകയുംചെയ്യുന്നു. മൂന്ന് അമ്മമാരില്‍ ഒരാള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത് എന്നും യുനിസെഫ് പറയുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയ്ക്ക് മാതൃ-ശിശു മരണ നിരക്ക് കുറച്ചുകൊണ്ടുവരുന്നതിലും ഗുജറാത്തിന് ഏറെയൊന്നും മുന്നേറാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഗുജറാത്തിന് മുന്നേറ്റം നടത്താനായിട്ടില്ല. സാക്ഷരതയുടെ കാര്യത്തില്‍ ഏഴാം സ്ഥാനമാണ് ഗുജറാത്തിനുള്ളത്. നൂറു ശതമാനം കുട്ടികളെയും സ്കൂളിലേക്ക് നയിക്കുമെന്ന് ഉറപ്പു വരുത്തുമെന്ന് ബിജെപിയുടെ പ്രകടനപത്രിക കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയിലും ആവര്‍ത്തിച്ചെങ്കിലും ഇനിയും ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്കൂളുകളില്‍ മൊത്തത്തിലുള്ള കൊഴിഞ്ഞുപോക്ക് രണ്ടു ശതമാനമായി തുടരുന്നു. കുട്ടികളെ സ്കൂളില്‍ സ്ഥിരമായി ഇരുത്തുന്നതില്‍ 18-ാം സ്ഥാനത്താണ് ഇപ്പോഴും ഗുജറാത്ത്. യുഎന്‍ഡിപി റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിലെ കുട്ടികള്‍ ശരാശരി 11.3 വര്‍ഷം സ്കൂളുകളില്‍ പഠിക്കുമ്പോള്‍ ഗുജറാത്തില്‍ ഇത് 8.79 വര്‍ഷംമാത്രമാണ്. വിദ്യാഭ്യാസത്തിനായി സ്വകാര്യമേഖലയെയാണ് മോഡി സര്‍ക്കാര്‍ പ്രധാനമായും ആശ്രയിക്കുന്നത്. സര്‍ക്കാര്‍മേഖലയെ തീര്‍ത്തും അവഗണിച്ചു.

മനുഷ്യവികസന സൂചികയില്‍ ഗുജറാത്ത് പിന്നോട്ടുപോകാന്‍ പ്രധാന കാരണം കുറഞ്ഞ കൂലിയും ശമ്പളവുമാണ്. വ്യവസായങ്ങള്‍ ഏറെയുണ്ടെങ്കിലും അതില്‍ ജോലിയെടുക്കുന്നവര്‍ക്ക് അന്തസ്സോടെ ജീവിതം നയിക്കാനുള്ള കൂലി ലഭിക്കുന്നില്ല. കൂലിയുടെ കാര്യത്തില്‍ 14-ാം സ്ഥാനത്താണ് ഗുജറാത്ത്. എന്‍എസ്എസ്ഒയുടെ 2011ലെ റിപ്പോര്‍ട്ടനുസരിച്ച് അസംഘടിത മേഖലയില്‍, നഗരപ്രദേശങ്ങളില്‍ കൂലി 106 രൂപയാണ്. ഗ്രാമപ്രദേശങ്ങളില്‍ 83ഉം. വിലക്കയറ്റം മറ്റു സംസ്ഥാനങ്ങളേക്കാളും അധികമാണ് ഗുജറാത്തില്‍. ഭക്ഷണം, ഇന്ധനം, വസ്ത്രം എന്നിവയുടെ ചെലവ് എടുത്താല്‍ രാജ്യത്ത് എട്ടാമത്തെ ചെലവേറിയ സംസ്ഥാനമാണ് ഗുജറാത്ത്. ഗുജറാത്തിലെ 67 ശതമാനം വീടുകളിലും കക്കൂസില്ല. മലനീകരണത്തിന്റെ കാര്യത്തിലും ഗുജറാത്ത് മുന്നിലാണ്. വ്യവസായനഗരമായ വാപിയിലും അങ്കലേശ്വറിലും മലിനീകരണം 88 ശതമാനമാണ്. ജനങ്ങളുടെ ജീവിതസുരക്ഷയേക്കാള്‍ വ്യവസായികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന മോഡിയുടെ നയമാണ് ഇവിടെ വെളിവാകുന്നത്.

III

കര്‍ഷകരുടെയും ശവപ്പറമ്പ്

"ഖേഡു മോര റേ" (ഓ എന്റെ കര്‍ഷകാ) എന്നത് ഒരു ഗുജറാത്തി ഡോക്യുമെന്ററിയുടെ പേരാണ്. രാകേഷ് ശര്‍മയാണ് നിര്‍മാതാവ്. "തിളങ്ങുന്ന" ഗുജറാത്തിന്റെ മറുപുറം വ്യക്തമാക്കുന്നതാണ് ഈ ഡോക്യുമെന്ററി. സൗരാഷ്ട്രയില്‍ വ്യാപകമാകുന്ന കര്‍ഷക ആത്മഹത്യയെക്കുറിച്ചാണ് ഇതില്‍ വിവരിക്കുന്നത്. 2001ല്‍ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായതാണ് കാര്‍ഷിക തകര്‍ച്ചയ്ക്ക് കാരണമെന്നാണ് രാകേഷ് ശര്‍മയുടെ വാദം. 2007 മാര്‍ച്ച് 14ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗുജറാത്തില്‍ കര്‍ഷക ആത്മഹത്യയില്ലെന്ന് മോഡി പറഞ്ഞത്. ഇത് തെറ്റാണെന്ന് തെളിയിച്ചു ഒരു മണിക്കൂര്‍ നീളുന്ന ഈ ചിത്രം.

ഒടുവില്‍, ഗുജറാത്തില്‍ കര്‍ഷക ആത്മഹത്യയുണ്ടെന്ന് മോഡിക്ക് സമ്മതിക്കേണ്ടി വന്നു. 498 കര്‍ഷകര്‍ സംസ്ഥാനത്ത് ആത്മഹത്യചെയ്തെന്ന് നിയമസഭയില്‍ മോഡി സമ്മതിച്ചു. കര്‍ഷക ആത്മഹത്യയെക്കുറിച്ച് നിയമസഭയില്‍ നല്‍കിയ കണക്ക് ഇങ്ങനെ: രാജ്കോട്ട്- 63, ജുനഗഢ്- 85, അമ്രേലി- 34, മെഹ്സാന- 48, നദിയാദ്- 44, ജാംനഗര്‍- 55, നര്‍മദ- 30, മോഡിയുടെ മൂക്കിനു താഴെയുള്ള ഗാന്ധിനഗറില്‍ 13. വ്യവസായ വികസനത്തിന് മോഡി ഊന്നല്‍ നല്‍കുമ്പോള്‍ അവഗണിക്കപ്പെട്ടത് കൃഷിയാണ്. സംസ്ഥാനത്തെ 70 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ച് ജീവിക്കുമ്പോഴാണ് കൃഷിയോട് കടുത്ത അവഗണന കാട്ടിയത്. അതുകൊണ്ടുതന്നെ വിദര്‍ഭയിലേതുപോലെ ഗുജറാത്തിലെ സൗരാഷ്ട്രയും കര്‍ഷക ആത്മഹത്യയുടെ കേന്ദ്രമായി. പരുത്തിയും നിലക്കടലയും വിളഞ്ഞ ഈ പാടങ്ങളില്‍ ഇപ്പോള്‍ കര്‍ഷകന്റെ വിയര്‍പ്പല്ല ചോരയാണ് കിനിയുന്നത്. രാജ്കോട്ടും അമ്രേലിയും ഭാവ്നഗറും മറ്റുമുള്ള സൗരാഷ്ട്ര ഗുജറാത്തിന്റെ കൃഷിക്കളമാണ്. രാജ്യത്തെ നിലക്കടല ഉല്‍പ്പാദനത്തിന്റെ 28 ശതമാനവും പരുത്തി ഉല്‍പ്പാദനത്തിന്റെ 25 ശതമാനവും ഇവിടെയാണ്. നിലക്കടലയില്‍നിന്ന് ഭക്ഷ്യഎണ്ണ ഉല്‍പ്പാദിപ്പിക്കലും ഇവിടത്തെ പ്രധാന വരുമാനമാര്‍ഗമാണ്. 250 ലധികം എണ്ണ മില്ലുകളാണ് ഇവിടെയുള്ളത്. എന്നാല്‍, ഈ മേഖല ഇന്ന് കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്. വരള്‍ച്ചയില്‍ പൊള്ളുന്ന കൃഷിക്കാരനെ സഹായിക്കാന്‍ മോഡിയില്‍നിന്ന് സഹായമൊന്നും ഉണ്ടായില്ല.
കോര്‍പറേറ്റുകള്‍ക്ക് കോടികളുടെ സൗജന്യം അനുവദിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ഒരു സഹായവും നല്‍കാന്‍ മോഡി തയ്യാറല്ല. അതുകൊണ്ടുതന്നെ കൊള്ളപ്പലിശക്കാരില്‍നിന്ന് കടം വാങ്ങി അത് തിരിച്ചടയ്ക്കാനാകാതെ കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നു. യഥാര്‍ഥത്തിലുള്ള കര്‍ഷക ആത്മഹത്യകള്‍ രേഖപ്പെടുത്തിയിരുന്നെങ്കില്‍ ഈ കണക്കുകള്‍ക്കും അപ്പുറമായിരിക്കും മരണനിരക്ക്. എന്നാല്‍, മോഡിയുടെ "വികാസ് പുരുഷ്" എന്ന പ്രതിഛായക്ക് ആഘാതമേല്‍ക്കുമെന്നതിനാല്‍ പൊലീസ് ഇക്കാര്യം രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. മോഡി ആവര്‍ത്തിച്ചു പറയുന്നത് സൗരാഷ്ട്രയിലേത് കര്‍ഷക ആത്മഹത്യയല്ലെന്നാണ്. അതുകൊണ്ടാണ് പൊലീസ് ഇത് കര്‍ഷക ആത്മഹത്യയായി രജിസ്റ്റര്‍ ചെയ്യാത്തത്. ഒരു ഏകാധിപത്യ സര്‍ക്കാരിന്റേതുപോലെ എല്ലാ വസ്തുതകളും മറച്ചുവയ്ക്കാനാണ് മോഡി ആവര്‍ത്തിച്ച് ശ്രമിക്കുന്നത്. കര്‍ഷക ആത്മഹത്യ രേഖപ്പെടുത്താതെ അതില്ലെന്നു പറയാനുള്ള ചങ്കൂറ്റമാണ് മോഡി കാണിക്കുന്നത്. വിവരാവകാശ നിയമമനുസരിച്ചാണ് കര്‍ഷക ആത്മഹത്യയെക്കുറിച്ചുള്ള അല്‍പ്പമെങ്കിലും വിവരം പുറത്തുവന്നത്.

വ്യവസായ വികസനത്തിനുവേണ്ടി കാര്‍ഷികമേഖലയെ പൂര്‍ണമായും അവഗണിക്കുകയാണ് മോഡിയെന്ന വിമര്‍ശവും ഗുജറാത്തില്‍ ഇപ്പോള്‍ ഉയരുന്നുണ്ട്. സൗരാഷ്ട്രയില്‍ ഈ വര്‍ഷംമാത്രം 35 ലക്ഷം ഹെക്ടര്‍ സ്ഥലത്തെ പരുത്തിക്കൃഷി നശിച്ചെന്നാണ് കണക്ക്. സൗരാഷ്ട്രയിലെ 80 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. അതുകൊണ്ടുതന്നെ കാര്‍ഷികത്തകര്‍ച്ച ഈ മേഖലയിലെ എല്ലാ കുടുംബങ്ങളെയും ബാധിക്കുമെന്നുറപ്പ്. കൃഷി നശിച്ചതിനെത്തുടര്‍ന്ന് പലര്‍ക്കും വായ്പ തിരിച്ചടയ്ക്കാനായില്ല. ബാങ്കുകള്‍ ജപ്തി നോട്ടീസ് നല്‍കാനാരംഭിച്ചു. ഈ ഘട്ടങ്ങളിലൊക്കെ കര്‍ഷകര്‍ സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചെങ്കിലും അതുണ്ടായില്ല. ഗത്യന്തരമില്ലാതെ കര്‍ഷകര്‍ ആത്മഹത്യചെയ്തു. 10,000 രൂപ വായ്പ തിരിച്ചടയ്ക്കാനുള്ള കര്‍ഷകര്‍പോലും മോഡിയുടെ ഗുജറാത്തില്‍ ആത്മഹത്യചെയ്തെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മോഡിയെയും മോഡി ഭക്തരെയും ഇത് ലജ്ഞിപ്പിക്കുന്നില്ലേ?

കര്‍ഷക ആത്മഹത്യ മോഡി സര്‍ക്കാര്‍ അംഗീകരിക്കാത്തത് ആ കുടുംബങ്ങളുടെ വിഷമം ഇരട്ടിപ്പിച്ചു. സര്‍ക്കാരില്‍നിന്ന് ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്നു മാത്രമല്ല, ദരിദ്രരായ കുടുംബാംഗങ്ങള്‍ വായ്പ തിരിച്ചടയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയുംചെയ്തു. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സര്‍ക്കാരിന്റെ സമീപനം ഏറെ രുചിച്ചമട്ടാണ്. ഇതിനെതിരെ വിമര്‍ശമുയര്‍ത്തുന്നവരുടെ വായടപ്പിക്കാനും മോഡിതന്നെയാണ് മുന്നിട്ടിറങ്ങുന്നത്. ഒരുദാഹരണംമാത്രം സൂചിപ്പിക്കാം. വ്യവസായത്തിന് ഊന്നല്‍ നല്‍കി കാര്‍ഷികമേഖലയെ അവഗണിക്കുന്ന മോഡിയുടെ നയത്തെ കന്‍ഭായ് കന്‍സാരിയ എന്ന ബിജെപി എംഎല്‍എ വിമര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ മോഡി മുന്‍കൈ എടുത്ത് പാര്‍ടിയില്‍നിന്ന് പുറത്താക്കി.

കര്‍ഷകര്‍ക്ക് 10 മണിക്കൂര്‍ വൈദ്യുതി നല്‍കുന്നുണ്ടെന്നാണ് മോഡിയുടെ വാദം. എന്നാല്‍, ആറുമണിക്കൂര്‍ വൈദ്യുതി ലഭിക്കുന്നത് രാത്രിയിലാണ്. പകല്‍ കര്‍ഷകന് വൈദ്യുതി ലഭിക്കുന്നത് നാലു മണിക്കൂര്‍മാത്രമാണ്. എണ്ണ മില്ലുകളെയും ഇത് ദോഷകരമായി ബാധിക്കുന്നു. പകുതിയോളം മില്ലുകള്‍ അടച്ചിടാന്‍ ഇത് കാരണമായി. സൗരാഷ്ട്രയിലാകട്ടെ, ജലസേചനവും കുറവാണ്. നര്‍മദയില്‍നിന്ന് വെള്ളം സൗരാഷ്ട്രയിലെത്തിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത് സൗരാഷ്ട്രക്കാരനായ കേശുഭായ് പട്ടേലായിരുന്നു. അദ്ദേഹത്തെ പുറത്താക്കി 12 വര്‍ഷംമുമ്പ് അധികാരമേറിയ മോഡി ഇതുവരെയും ഈ പദ്ധതി യാഥാര്‍ഥ്യമാക്കിയില്ല. ഇതും കര്‍ഷക ആത്മഹത്യക്ക് കാരണമാണ്. മോഡിയുടെ നാട് തിളങ്ങുകയാണെന്ന് പറയുന്നവര്‍ മേല്‍പ്പറഞ്ഞ യാഥാര്‍ഥ്യങ്ങള്‍ കാണാന്‍ തയ്യാറാകണം. "തിളങ്ങുന്ന" ഗുജറാത്തിന് ഒരു മറുപുറമുണ്ടെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഗുജറാത്ത് മോഡല്‍ രാജ്യവ്യാപകമാക്കണമെന്നു പറയുമ്പോള്‍ അവര്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ബോധപൂര്‍വം മറച്ചുപിടിക്കുകയാണ്.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി മേയ് 7,8,9-2013

No comments: