Friday, May 31, 2013

നവലിബറല്‍ നയങ്ങളും കേന്ദ്ര - സംസ്ഥാന ബന്ധങ്ങളും

തുടര്‍ച്ചയായി നിയോഗിക്കപ്പെടുന്ന ധനകാര്യ കമീഷനുകള്‍ക്കുമുമ്പാകെ സിപിഐ എം തങ്ങളുടെ കാഴ്ചപ്പാടു വിശദീകരിച്ചുകൊണ്ടുള്ള നിവേദനങ്ങള്‍ സമര്‍പ്പിക്കാറുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ധനപരമായ അസന്തുലിതാവസ്ഥയിലുണ്ടാവുന്ന വര്‍ധനവും പരിഗണനാ വിഷയങ്ങളില്‍നിന്നുയര്‍ന്നുവരുന്ന പ്രശ്നങ്ങളുമാണ് ആ നിവേദനങ്ങളില്‍ ചൂണ്ടിക്കാണിക്കാറുള്ളത്. നമ്മുടെ ഭരണഘടനയുടെ }ഫെഡറല്‍ സ്വഭാവം ശക്തിപ്പെടുത്തുന്നതിനും അതുവഴി ദേശീയ ഐക്യവും ഭരണത്തില്‍ ജനപങ്കാളിത്തവും ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് സിപിഐ എം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കാറുള്ളത്. എന്നാല്‍ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവം ശക്തിപ്പെടുത്തുക എന്നതിന് വിപരീതമായി ഭരണപരവും നിയമനിര്‍മ്മാണപരവും ധനപരവുമായ അധികാരങ്ങളെ കേന്ദ്രീകരിക്കുകയും ഏകീകരിക്കുകയും ചെയ്യുക എന്ന സമീപനമാണ് കേന്ദ്രത്തില്‍നിന്ന് ഉണ്ടാവാറുള്ളത്.

സര്‍ക്കാരിയാ കമ്മീഷെന്‍റ ശുപാര്‍ശകള്‍ അവഗണിക്കപ്പെടുകയാണ്. നവലിബറല്‍ പരിഷ്കരണങ്ങള്‍ മുന്നേറിയതോടെ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കലും ലംഘിക്കലും വര്‍ധിക്കുകയും നവലിബറല്‍ അജണ്ടക്കൊത്തവിധം സംസ്ഥാനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുകയും ചെയ്തിരിക്കുന്നു. നമ്മുടെ ഫെഡറല്‍ ധനകാര്യഘടനയുടെ മൂലക്കല്ലായി അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുള്ളതും സ്വയംഭരണാധികാരമുള്ളതുമായ ഒരു ധനകമ്മീഷന്‍ വേണമെന്നാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. ഭരണഘടനയുടെ 270-ാം അനുഛേദമാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട കേന്ദ്ര നികുതി വിഹിതത്തെക്കുറിച്ച് വിശദീകരിച്ചിട്ടുള്ളത്. അതുപോരാതെ വരുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സഹായം നല്‍കുന്നതിന് നിര്‍ദേശിക്കുന്നതാണ് 275-ാം അനുഛേദം. എന്നാല്‍ ഈ ഘടന തകര്‍ക്കുന്നതിന് വേണ്ടി ധനകമ്മീഷനുകള്‍ നിര്‍ദേശിച്ചതിന് പുറമെ നിയമബാഹ്യമായ കൈമാറ്റങ്ങള്‍ നടത്തുന്നു.

സംസ്ഥാനങ്ങള്‍ക്ക് ഈ അടിസ്ഥാന ഘടനയിലൂടെ വിതരണം ചെയ്യുന്ന 6.5 ലക്ഷം കോടി രൂപയില്‍ 55 ശതമാനം മാത്രമാണ് ഭരണഘടനാ സ്ഥാപനമായ ധനകാര്യ കമ്മീഷെന്‍റ ശുപാര്‍ശകളിലൂടെ വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഈ ഭരണഘടനാ സ്കീമില്‍നിന്നുള്ള ആദ്യത്തെ വ്യതിയാനം നടക്കുന്നത് ആസൂത്രണ കമ്മീഷെന്‍റ രൂപീകരണത്തോടെയാണ്. ആസൂത്രണ കമീഷനെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഫണ്ട് കൈമാറുന്നതിനുള്ള ഒരു കൈവഴിയാക്കി മാറ്റി. പദ്ധതി സഹായം മിക്കവാറുമൊക്കെ വിതരണം ചെയ്യപ്പെടുന്നത് ഗാഡ്ഗില്‍ ഫോര്‍മുലയനുസരിച്ചാണ്. ആസൂത്രണ കമ്മീഷെന്‍റ ഈ ധര്‍മ്മത്തെക്കുറിച്ച് ദേശീയതലത്തില്‍ തന്നെ അംഗീകാരം സിദ്ധിച്ചിട്ടുള്ളതാണെന്നതിനാല്‍ അത് ഇപ്പോള്‍ പുനഃപരിശോധനക്കു വിധേയമാക്കേണ്ട കാര്യമില്ല. എന്തൊക്കെയായാലും കേന്ദ്രത്തില്‍നിന്നുള്ള പദ്ധതി സഹായം ഗ്രാന്‍റായി നല്‍കുന്നതിന് പകരം ഇപ്പോള്‍ അത് കേന്ദ്രത്തിെന്‍റ പ്രായോജക സ്കീമുകളായി വഴിതിരിച്ചുവിടപ്പെടുകയാണ്. അതുകൊണ്ടുതന്നെ കേന്ദ്രത്തിെന്‍റ സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതി സഹായം 2006-07ല്‍ 28 ശതമാനമായിരുന്നത് 2012-13ല്‍ 13 ശതമാനമായി കുറഞ്ഞു.

കേന്ദ്ര പ്രായോജക സ്കീമുകള്‍ പ്രാദേശിക സ്ഥിതിഗതികള്‍ കണക്കിലെടുക്കാത്തതും സങ്കുചിതവുമാണെന്ന വിമര്‍ശനം പൊതുവില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതുകൂടാതെ മിക്കവാറും കേന്ദ്ര പ്രായോജക സ്കീമുകള്‍ക്കൊപ്പം സംസ്ഥാന വിഹിതം കൂടെ ചെലവഴിക്കേണ്ടതായി വരികയും ചെയ്യും. ഉദാഹരണത്തിന് സര്‍വ്വശിക്ഷാ അഭിയാനില്‍ തുടക്കത്തില്‍ സംസ്ഥാന വിഹിതം 25 ശതമാനം മാത്രമായിരുന്നെങ്കില്‍ ഇന്നത് 50 ശതമാനമായി വര്‍ധിപ്പിച്ചിരിക്കുന്നു. ദേശീയ വികസന കൗണ്‍സിലും ആസൂത്രണ കമീഷനും കേന്ദ്ര പ്രായോജക സ്കീമുകള്‍ കുറക്കണമെന്നും പദ്ധതികള്‍ കൂടുതല്‍ അയവേറിയതായിരിക്കണമെന്നുമുള്ള നിലപാടിലാണെങ്കിലും സ്ഥിതിഗതികള്‍ കൂടുതല്‍ മോശപ്പെടുകയാണുണ്ടായത്. കേന്ദ്ര പ്രായോജക സ്കീമുകളുടെ മറ്റൊരു വ്യതിയാനം ഇത്തരത്തിലുള്ള വിവേചനപരമായ കൈമാറ്റങ്ങള്‍ നേരിട്ടുതന്നെ ജില്ലാഭരണകൂടങ്ങളിലേക്കും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പോകുന്നുവെന്നതും അതുവഴി സംസ്ഥാന ബജറ്റുകളെ മറികടക്കുന്നുവെന്നതുമാണ്. ഇതും പോരാതെ സംസ്ഥാന ഗവണ്‍മെന്‍റുകള്‍ ഈ കേന്ദ്ര പ്രായോജക പദ്ധതികള്‍ക്ക് കൊടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന വിഹിതം സ്വയം ഭരണ സ്ഥാപനങ്ങളായ സര്‍വശിക്ഷാ അഭിയാനും ദേശീയ ഗ്രാമീണ ആരോഗ്യമിഷനുമൊക്കെ നല്‍കേണ്ടതായും വരുന്നു. ഇത് പലപ്പോഴും ഫണ്ടുകളുടെ ദുരുപയോഗത്തിനും ഉത്തരവാദിത്വരാഹിത്യത്തിനും സംസ്ഥാന ഗവണ്‍മെന്‍റിെന്‍റ നിയന്ത്രണങ്ങള്‍ മറികടക്കുന്നതിലേക്കും എത്തിക്കുന്നു.

സംസ്ഥാന ഗവണ്‍മെന്‍റുകളെ മറികടക്കാന്‍ അര്‍ധസര്‍ക്കാര്‍ സംഘടനകളേയും പ്രാദേശിക ഗവണ്‍മെന്‍റുകളെയും അനുവദിക്കുന്നത് രാജ്യത്തിെന്‍റ ഫെഡറല്‍ ഘടനക്കുതന്നെ വന്‍ വെല്ലുവിളിയാണുയര്‍ത്തുന്നത്. 2012-"13ല്‍ മാത്രം 1.3 ലക്ഷം കോടിരൂപ അതായത് മൊത്തം വിഭവകൈമാറ്റത്തിെന്‍റ 20 ശതമാനം നടന്നത് സംസ്ഥാന ഗവണ്‍മെന്‍റുകളുടെ ബജറ്റിനെ മറികടന്നുകൊണ്ടായിരുന്നു. ഈ സംഖ്യ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കുന്ന മൊത്തം കേന്ദ്ര പദ്ധതി സഹായത്തിനേക്കാള്‍ ഉയര്‍ന്ന സംഖ്യയായിരുന്നു. കേന്ദ്ര - കേന്ദ്ര പ്രായോജക പദ്ധതികളിലൂടെയും നേരിട്ടുള്ള സ്കീമുകളിലൂടെയും കേന്ദ്രം ഒരു സംസ്ഥാന ഗവണ്‍മെന്‍റിെന്‍റ പ്രവര്‍ത്തന പരിധിക്കുള്ളില്‍ കൈമാറ്റം ചെയ്യുന്ന വിഭവങ്ങള്‍ ധനകമ്മീഷന്‍ ശിപാര്‍ശപ്രകാരം നല്‍കുന്ന വിഭവങ്ങള്‍ക്കൊപ്പം എത്തിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണിപ്പോഴുള്ളത്. ഇതും കൂടാതെ പലപ്പോഴും കേന്ദ്ര പ്രായോജക പദ്ധതികള്‍ക്കൊപ്പം വെക്കുന്ന വ്യവസ്ഥകള്‍ സംസ്ഥാനങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതരത്തിലുള്ളവയാണ്. ഉദാഹരണത്തിന്, ജെഎന്‍എന്‍യുആര്‍എം നടപ്പിലാക്കാനാരംഭിച്ചതോടെ കേന്ദ്രം സംസ്ഥാന ഗവണ്‍മെന്‍റുകളോട് ഏകപക്ഷീയമായി അവരുടെ സ്റ്റാമ്പ് ഡ്യൂട്ടി അഞ്ചുവര്‍ഷത്തിനകം 5 ശതമാനമായി കുറച്ചുകൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടു. ഇത് സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരത്തിലേക്കുള്ള ഒരു കടന്നുകയറ്റമായിരുന്നു. സംസ്ഥാന പട്ടികയില്‍ പെട്ടതാണ് നികുതി ചുമത്താനുള്ള അധികാരം. അത് നിശ്ചയിക്കാനുള്ള പൂര്‍ണ്ണമായ അധികാരം സംസ്ഥാന നിയമസഭക്കാണ്. അതിന്മേലുള്ള കടന്നാക്രമണമാണ് സ്റ്റാമ്പ് ഡ്യൂട്ടി കുറക്കുന്നു എന്നതിലൂടെ ഉണ്ടായത്. ബഹുമുഖ - ദ്വിമുഖ സ്വഭാവത്തിലുള്ള വായ്പാദായക സ്ഥാപനങ്ങളും സംസ്ഥാന തലത്തിലുള്ള ധനനയത്തെ മേഖലാപരമായും ഘടനാപരമായുമുള്ള നീക്കുപോക്കുകള്‍ ആവശ്യപ്പെട്ടുകൊണ്ട് നിയന്ത്രിക്കുന്നതിന് വേണ്ടി ശ്രമമാരംഭിച്ചിട്ടുണ്ട്. മുമ്പ് കേന്ദ്ര ഗവണ്‍മെന്‍റാണ് വിദേശ വായ്പാ കാര്യം ചര്‍ച്ചനടത്തി നിശ്ചയിക്കുകയും അത് സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുകയും ചെയ്തിരുന്നത്. എന്നാല്‍ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാനാരംഭിച്ചതോടെ വായ്പാസ്ഥാപനങ്ങളുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ കേന്ദ്ര സംസ്ഥാനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയാണ്. ഇതുവഴി നവലിബറല്‍ മേഖലാ പരിഷ്കാരങ്ങളും ധനപരിഷ്കാരങ്ങളും ബന്ധപ്പെടുത്തിയുള്ള വ്യവസ്ഥകള്‍ അംഗീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിതമാകുന്നു. സംസ്ഥാനത്തില്‍ ചട്ടാധിഷ്ഠിത ധന നിയന്ത്രണം കൊണ്ടുവരുന്നതില്‍ വലിയ മുന്നേറ്റമാണ് നവലിബറല്‍ കാലഘട്ടത്തില്‍ കാണാനായത്. സംസ്ഥാനങ്ങളില്‍ നവലിബറല്‍ അജണ്ട നടപ്പിലാക്കുന്നതിനുള്ള ഒരു ഉപകരണമായി ധനകമ്മീഷനുകളെ പോലും ഉപയോഗപ്പെടുത്തുന്നു. പതിനൊന്നാം ധനകാര്യ കമ്മീഷന്‍ വെച്ച മോണിറ്ററബിള്‍ ഫിസ്കല്‍ റിഫോംസ് പ്രോഗ്രാം, പന്ത്രണ്ടാം ധനകമ്മീഷെന്‍റ ഫിസ്കല്‍ റെസ്പോണ്‍സിബിലിറ്റി നിയമം, പതിമൂന്നാം ധനക്കമ്മീഷെന്‍റ ധനപരമായ ഏകീകരണത്തിനുള്ള മാര്‍ഗ്ഗരേഖ എന്നിവയൊക്കെ ചില ഉദാഹരണങ്ങളാണ്. ഈ മാര്‍ഗരേഖ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഡെപ്റ്റ് കണ്‍സോളിഡേഷന്‍ ആന്‍റ് റിലീഫ് ഫെസിലിറ്റി പ്രകാരമുള്ള സഹായവും ഗ്രാന്‍റുകളുമൊക്കെ പിഴയായി നഷ്ടപ്പെടുമെന്ന സ്ഥിതിയുണ്ടായി. തുടര്‍ച്ചയായി വരുന്ന ധനകമ്മീഷന്‍ ശിപാര്‍ശകളിലൂടെ ഭരണഘടനാപരമായി ധനകമ്മീഷന് അനുവദിച്ചു നല്‍കപ്പെട്ടിട്ടുള്ള അധികാരങ്ങളില്‍പോലും വെള്ളം ചേര്‍ക്കപ്പെടുന്ന അവസ്ഥയാണിപ്പോഴുള്ളത്. പതിനാലാം ധനക്കമ്മീഷെന്‍റ ആലോചനാ വിഷയങ്ങള്‍ പരിശോധിച്ചാല്‍ തന്നെ ഇത് വ്യക്തമാവും. കേന്ദ്രത്തിലെ വിഭവകൈമാറ്റ നടപടിക്രമത്തിലെ പ്രശ്നങ്ങളെക്കുറിച്ചാണ് നാം ഇതുവരെ ചര്‍ച്ച ചെയ്തത്. ഭരണഘടനാപരമായി സംസ്ഥാനങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള അധികാരത്തിെന്‍റ നിര്‍വഹണത്തിന് ഇന്നത്തെ വിഭവങ്ങള്‍ തികയുന്നില്ല എന്നതാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര ഗവണ്‍മെന്‍റിെന്‍റ നയങ്ങള്‍ സംസ്ഥാന ബജറ്റുകളുടെ ചെലവിനത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്‍റിെന്‍റ വിലക്കയറ്റമുണ്ടാക്കുന്ന നയങ്ങള്‍മൂലം ക്ഷാമബത്ത വര്‍ധിപ്പിക്കേണ്ടിവരുന്നു; ഗതാഗത ചെലവ് വര്‍ധിക്കുന്നു. കേന്ദ്ര ഗവണ്‍മെന്‍റ് നിയോഗിച്ച ആറാം ശമ്പളക്കമ്മീഷെന്‍റ ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതുമൂലം സംസ്ഥാനങ്ങളുടെ ധനകാര്യരംഗത്ത് ഗുരുതര പ്രത്യാഘാതമാണുണ്ടായത്.രൂക്ഷമായ ധനപ്രതിസന്ധിവരെ ചിലേടങ്ങളിലുണ്ടായി.

ശമ്പളപരിഷ്കരണത്തിെന്‍റ ഭാഗമായി സംസ്ഥാനങ്ങള്‍ വഹിക്കേണ്ടിവരുന്ന അധികച്ചെലവില്‍ ഒരു ഭാഗമെങ്കിലും കേന്ദ്രം വഹിക്കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടില്ല. കൃഷി ഒരു സംസ്ഥാന വിഷയമാണെങ്കിലും സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കാത കേന്ദ്രം നിരവധി രാജ്യങ്ങളുമായി ഉഭയകക്ഷി - ബഹുകക്ഷി കരാറുകളില്‍ ഏര്‍പ്പെടുകയും അത് കാര്‍ഷികരംഗത്ത് വന്‍ പ്രത്യാഘാതങ്ങള്‍ ഉളവാക്കുകയും ചെയ്യുന്നു. ലോകവ്യാപാര സംഘടന, സാര്‍ക് മുതാലയവയുമായി കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറുകളും അതിെന്‍റ ഭാഗമായി ഉണ്ടായ ബാധ്യതകളും നിരവധി സംസ്ഥാനങ്ങളിലെ കര്‍ഷകരെ ദോഷകരമായി ബാധിക്കുകയും അത് കര്‍ഷക ആത്മഹത്യകളിലേക്കു തന്നെ നയിക്കുകയും ചെയ്തു. അതേപോലെ സ്ഥൂലതല സാമ്പത്തികനയങ്ങളില്‍ കേന്ദ്രം വരുത്തുന്ന മാറ്റങ്ങള്‍ സംസ്ഥാന ധനകാര്യ സ്ഥിതിയേയും മനുഷ്യവികസനത്തേയും ദോഷകരമായി ബാധിക്കുന്നുണ്ട്.

ഇന്ന് കേന്ദ്രം പല തരത്തിലുള്ള ആശ്വാസ പദ്ധതികളും പ്രഖ്യാപിക്കുന്നുണ്ട്. സ്വന്തം നയം മൂലം കഷ്ടതയനുഭവിക്കുന്നവര്‍ക്കുള്ളതാണീ ആശ്വാസ പദ്ധതികള്‍. എന്നാല്‍ ഭരണഘടനാനുസൃതമായ കേന്ദ്ര - സംസ്ഥാന ബന്ധങ്ങളുടെ ശരിയായ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ടുള്ളതല്ല അത്തരം ആശ്വാസ പദ്ധതികള്‍. സംസ്ഥാന ബജറ്റുകളുടെ വരുമാനഭാഗത്ത് നിഷേധാത്മക പ്രത്യാഘാതങ്ങളുളവാക്കുന്നതാണ് പല നവലിബറല്‍ സാമ്പത്തിക നയങ്ങളും. നികുതി ഇളവുകൊടുത്ത് വ്യവസായ നിക്ഷേപത്തെ ആകര്‍ഷിക്കുവാനായി സംസ്ഥാനങ്ങള്‍ തമ്മില്‍ തമ്മില്‍ മല്‍സരിക്കേണ്ടതായിവരുന്നു. ഇത് സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ കുറവുണ്ടാക്കുന്നു. ചില മേഖലകളില്‍ വ്യവസായ വികസനത്തിന് ഉതകുന്നവിധം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി നേരിട്ടുള്ള ധനപരമായ പിന്തുണ നല്‍കുന്നതിന് പകരം കേന്ദ്രം ചില മേഖലകളില്‍ വന്‍തോതില്‍ നികുതി വെട്ടിക്കുറക്കുകയാണ് ചെയ്യുന്നത്. ഇതിന് സമാനമായി സംസ്ഥാനങ്ങളും നികുതിയിളവ് കൊടുക്കുവാന്‍ നിര്‍ബന്ധിതരാവുന്നു. ഇതും സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തെ ബാധിക്കുന്നു.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക

No comments: