Friday, May 3, 2013

അനുകരണീയ മാതൃക

കഴിഞ്ഞദിവസം വന്ന രണ്ടു വാര്‍ത്തകള്‍ കേരളത്തിന്റെ വളര്‍ച്ചയും പുരോഗതിയും ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ആശ്വാസം പകരുന്നതാണ്. നെല്‍കൃഷി വിളവെടുത്തു എന്നതാണൊന്ന്. പേരാമ്പ്രയ്ക്കടുത്ത ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പാടശേഖരത്തില്‍ ഒരേക്കര്‍ സ്ഥലത്ത് ജൈവവളം ഉപയോഗിച്ച് നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. നെല്ലിനു പുറമെ വെള്ളരി, ഇളവന്‍, പയര്‍, മത്തന്‍, വാഴ എന്നിവയും കൃഷിചെയ്യുന്നുണ്ട്. നാടന്‍ പശു, മലബാറി ആട്, നാടന്‍ കോഴി എന്നിവയും വളര്‍ത്തുന്നുണ്ട്.

മറ്റൊരു വാര്‍ത്ത പെണ്‍കരുത്തില്‍ തരിശുഭൂമിയില്‍ നൂറുമേനി എന്നതാണ്. കൊയിലാണ്ടിയില്‍നിന്നുള്ള ഈ വാര്‍ത്തയില്‍ നെല്‍കൃഷി ലാഭകരംതന്നെയെന്ന് മേലൂരിലെ ഒരുസംഘം സ്ത്രീകള്‍ തെളിയിച്ചു എന്നാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍നിന്നും അപൂര്‍വമായെങ്കിലും ഇത്തരം വാര്‍ത്തകള്‍ വരുന്നുണ്ട്. ഏറ്റവും ഒടുവിലത്തെ കാനേഷുമാരി കണക്കില്‍ ഇന്ത്യയുടെ ജനസംഖ്യ 121 കോടിയായി വര്‍ധിച്ചെന്ന് കാണുന്നു. എന്നാല്‍, കൃഷിയില്‍നിന്ന് വന്‍തോതില്‍ കര്‍ഷകര്‍ മാറിപ്പോകുന്നതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ രണ്ടുലക്ഷത്തില്‍പരം കര്‍ഷകര്‍ ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ആഗോളവല്‍ക്കരണനയത്തിന്റെ ഫലമാണിതെന്നു പറയാന്‍ മടിക്കേണ്ടതില്ല. കാര്‍ഷികമേഖലയില്‍ സര്‍ക്കാരിന്റെ മുതല്‍മുടക്ക് പടിപടിയായി കുറച്ചു. വളം ഉള്‍പ്പെടെ സകലതിനും വില വര്‍ധിക്കുകയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില ഇടിയുകയുംചെയ്തു. എല്ലാം കമ്പോളത്തിന്റെ കൊള്ളയ്ക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്. ഇതുമൂലം കൃഷിയില്‍ താല്‍പ്പര്യം കുറഞ്ഞു. കൃഷി നഷ്ടമാണെന്ന അനുഭവം ഈ മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നു. കൃഷിയാവശ്യത്തിനായി ആരും ഭൂമി വാങ്ങുന്നില്ല എന്നതാണ് കേരളത്തിലെ സ്ഥിതി. ഈ നില തുടരുന്നത് കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതാക്കും. ചെറുപ്പക്കാര്‍ കൃഷിയില്‍ താല്‍പ്പര്യമെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് ഭരണകര്‍ത്താക്കളുടെ കര്‍ത്തവ്യമാണ്. സമൂഹം അതുമായി സഹകരിക്കുകയും വേണം. ജനകീയാസൂത്രണം ഈ ലക്ഷ്യത്തിലേക്കുള്ള കാല്‍വയ്പായിരുന്നു. യുഡിഎഫ് ഭരണമാണ് അത് പൊളിച്ചത്. ഇന്നത്തെ നിലയില്‍ മാറ്റം വരുത്തുന്നതിന് ഇടതുപക്ഷ പുരോഗമനശക്തികള്‍ക്കേ കഴിയൂ. തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയ സംഭവം യുവാക്കള്‍ക്കൊരു മാതൃകയാണ്, അനുകരണീയമാണ്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: