Saturday, May 18, 2013

സ്മൃതിരേഖകള്‍

അമ്മയുടെ അച്ഛന്‍ എണ്ണയ്ക്കാട് കൊട്ടാരത്തിലെ വലിയ തമ്പുരാനായിരുന്നു. അമ്മൂമ്മ പല്ലന പാണ്ടവത്ത് കുടുംബാംഗവും. ടിപ്പുവിന്റെ പടയോട്ടകാലത്ത് മലബാറില്‍നിന്ന് തിരുവിതാംകൂറില്‍ അഭയംപ്രാപിച്ച കുടുംബമാണ്. അങ്ങനെ തിരുവിതാംകൂറിലേക്ക് പലായനം ചെയ്ത കുടുംബക്കാരെ അച്ചന്‍കോവിലാറിന്റെ ഇരുകരകളിലായി എണ്ണയ്ക്കാട്, മാവേലിക്കര കൊട്ടാരങ്ങളിലായി തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പാര്‍പ്പിച്ചു. അതില്‍ എണ്ണയ്ക്കാട് കൈവഴിയിലാണ് ഞങ്ങളുടെ കുടുംബം. അപ്പൂപ്പനും അമ്മൂമ്മയ്ക്കും എന്റെ അമ്മയടക്കം ആറ് പെണ്ണുങ്ങളും നാല് ആണുങ്ങളുമാണ് മക്കള്‍. ആദ്യ നിയമസഭയിലെ സ്പീക്കര്‍ ആയിരുന്ന ആര്‍ ശങ്കരനാരായണന്‍ തമ്പിയായിരുന്നു ആണ്‍മക്കളില്‍ ഏറ്റവും മൂത്തയാള്‍. കരുനാഗപ്പള്ളി മുതല്‍ അമ്പലപ്പുഴ വരെയുള്ള പ്രദേശം ഉള്‍പ്പെടുത്തി രൂപീകരിച്ച മധ്യതിരുവിതാംകൂര്‍ ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു അമ്മാവന്‍. പഠനത്തിന് ശേഷം കുറേക്കാലം മലബാറിലായിരുന്നു. അക്കാലത്ത് പി കൃഷ്ണപിള്ളയുമായൊക്കെ ബന്ധപ്പെട്ട് അമ്മാവന്‍ കമ്യൂണിസ്റ്റായി. സര്‍ സി പിക്കെതിരായ സമരങ്ങളില്‍ യൂത്ത് ലീഗ് എന്ന സംഘടനയുടെ ഭാഗമായാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചത്. പൊന്നറ ശ്രീധരന്‍, എന്‍ സി ശേഖര്‍ എന്നിവരായിരുന്നു നേതൃത്വത്തില്‍. പിന്നീട് അമ്മാവന്‍ തിരുവനന്തപുരത്ത് ബിഎലിന് ചേര്‍ന്നു. രാഷ്ട്രീയ പ്രവര്‍ത്തനം കാരണം ബിഎല്‍ തോറ്റു. പിന്നെ അപ്പൂപ്പനും അമ്മൂമ്മയും തിരുവനന്തപുരത്ത് പോയി വീടെടുത്ത് അമ്മാവന്റെയൊപ്പം താമസിച്ച് പഠിപ്പിച്ച് ബിഎല്‍ പാസാക്കി. തുടര്‍ന്ന് അദ്ദേഹം മുഴുവന്‍ സമയ പ്രവര്‍ത്തകനായി.

അദ്ദേഹത്തിന്റെ അനുജനാണ് രാജശേഖരന്‍ തമ്പി. അദ്ദേഹം ജയിലിലായിരുന്നു. മറ്റൊരു അനുജന്‍ വേലായുധന്‍ തമ്പി. അദ്ദേഹം ഒരു പൊലീസുകാരനെ കുത്തിക്കൊന്ന കേസില്‍ പ്രതിയായി ജയിലിലായി. അതിെന്‍റ താഴെയാണ് സുഭദ്രാമ്മ തങ്കച്ചി(ചടയം മുറിയെ രണ്ടാമത് വിവാഹം കഴിച്ചു)യും രാധമ്മ തങ്കച്ചി(ഉണ്ണിരാജയുടെ ഭാര്യ) യും. അവരും പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഏറ്റവും മൂത്ത വല്യമ്മ ചെല്ലമ്മ കെട്ടിലമ്മയുടെ മകളെയാണ് തോപ്പില്‍ഭാസി വിവാഹം കഴിച്ചത്. അമ്മിണിയമ്മ. എന്റെയമ്മയാണ് മറ്റൊരു സഹോദരി. കുട്ടിയമ്മ. എന്റെ അച്ഛന്‍ കലവറ കൃഷ്ണപിള്ള. ഞങ്ങള്‍ നാല് ആണുങ്ങളും ഒരു പെണ്ണുമാണ് മക്കള്‍. 1940 ഏപ്രില്‍ 5നാണ് എന്റെ ജനനം. മൂത്ത ജ്യേഷ്ഠന് 12-13 വയസു മുതല്‍ പാര്‍ടിയുമായി ബന്ധപ്പെട്ട് മിക്കവാറും ഒളിവിലായിരുന്നു. അമ്മാവന്‍ ശങ്കരനാരായണന്‍ തമ്പി മധ്യ തിരുവിതാംകൂര്‍ കമ്മിറ്റിയുടെ സെക്രട്ടറിയായിരിക്കെയാണ് ശൂരനാട് സംഭവം. അതില്‍ അദ്ദേഹം രണ്ടാംപ്രതിയായി ഒളിവില്‍ പോയി. 1953 ല്‍ ഒളിവിലിരുന്ന് മത്സരിച്ചു. അതിന് മുമ്പ് ശ്രീമൂലം അസംബ്ലിയിലേക്ക്് മത്സരിച്ച് ജയിച്ചിട്ടുണ്ട്. 28 ാം വയസ്സില്‍. 1953 ല്‍ മാവേലിക്കരയില്‍ നിന്നും ജയിച്ചു. കൊച്ചിക്കല്‍ ബാലകൃഷ്ണന്‍ തമ്പിയായിരുന്നു എതിരാളി. അമ്മാവന്റെ ഭാര്യയുടെ ചേച്ചിയുടെ ഭര്‍ത്താവ് കൂടിയായിരുന്നു. തിരുവിതാംകൂറിലെ പ്രധാന കോണ്‍ഗ്രസ് നേതാവാണ് അദ്ദേഹം.

ആ മത്സരം നടക്കുമ്പോള്‍ ഞാന്‍ നാലാം ഫോറത്തിലാണ്. അമ്മാവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഞാന്‍ സജീവമായി പങ്കെടുത്തു. പ്രസംഗത്തിനും മറ്റ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി. പ്രാസംഗികനായി തെളിഞ്ഞത് ആ തെരഞ്ഞെടുപ്പുകാലത്താണ്. 1957 ല്‍ അദ്ദേഹം ചെങ്ങന്നൂരിലാണ് മത്സരിച്ചത്. പഠനം, വിദ്യാര്‍ഥി രാഷ്ട്രീയം പതിമൂന്നാമത്തെ വയസ്സിലാണ് സ്റ്റുഡന്റ്്സ് സെല്ലില്‍ വരുന്നത്. എസ്എസ്എല്‍സി പാസായ ശേഷം കൊല്ലം എസ്എന്‍ കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു. എസ്എന്‍ കോളേജ് ഇടതുപക്ഷത്തിന്റെ ഒരു ഞാറ്റടിയാണ്. തിരുവിതാംകൂറിലെ രാഷ്ട്രീയ നേതാക്കളില്‍ ഏറിയകൂറും ഇവിടെ നിന്ന് പഠിച്ചിറങ്ങിയവരാണ്. ഇടതുപക്ഷ അന്തരീക്ഷമാണ് അവിടെ. എനിക്ക് ആര്‍ ശങ്കര്‍ നേരിട്ടാണ് അഡ്മിഷന്‍ തന്നത്. ഞാനന്ന് ചെറുതാണ്. നിക്കറിട്ട് നടക്കുന്ന പ്രായം. ഒറ്റക്കാണ് കോളേജില്‍ അഡ്മിഷന്‍ വാങ്ങാന്‍ പോയത്. വീട്ടില്‍ നിന്ന് കൂടെ വരാന്‍ ആരുമുണ്ടായിരുന്നില്ല. അഡ്മിഷന്‍ കാര്യത്തിന് പ്രിന്‍സിപ്പാളിനെ കണ്ടു. താനല്ല മാനേജരാണ് തീരുമാനിക്കേണ്ടതെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. അന്ന് ക്വാട്ടയൊന്നുമില്ല. എല്ലാം മാനേജരാണ് തീരുമാനിക്കുക. പ്രിന്‍സിപ്പാളിന്റെ മുറിയില്‍ നിന്ന് ഞാന്‍ പുറത്തേക്ക് വരുമ്പോള്‍ മാനേജര്‍ ആര്‍ ശങ്കര്‍ കാറിലേക്ക് കയറാന്‍ പോകുകയാണ്.ശങ്കര്‍ കോണ്‍ഗ്രസിന്റെ വലിയ നേതാവാണ്. ഓടിച്ചെന്ന് കാര്യം പറഞ്ഞു. അഡ്മിഷന്‍ കാര്യങ്ങള്‍ പ്രിന്‍സിപ്പാളാണ് തീരുമാനിക്കുന്നതെന്നായി മാനേജര്‍ ഇതും പറഞ്ഞ് അദ്ദേഹം കാറില്‍ കയറി. എന്നിട്ട് ഉടനെ അദ്ദേഹം കാറില്‍നിന്ന് തിരിച്ചിറങ്ങി. അപേക്ഷ കാണട്ടെ എന്ന് പറഞ്ഞു. എന്റെ കൈയില്‍ നിന്ന് ഫോം വാങ്ങി. അതില്‍ പാണ്ടവത്ത് എന്ന വീട്ടുപേര് കണ്ട് തമ്പി സാറിെന്‍റ ആരാണെന്ന് ചോദിച്ചു. ശങ്കരനാരായണന്‍ തമ്പിയുടെ അനന്തിരവനാണെന്ന് പറഞ്ഞു. എന്താ വേറാരും വീട്ടില്‍ നിന്ന് കൂടെ വന്നില്ലേ എന്നായി അദ്ദേഹം. ഇല്ല പ്രായമാരവരെല്ലാം ജയിലിലോ ഒളിവിലോ ആണ്. ഞാന്‍ മറുപടി നല്‍കി. അതു കേട്ടു കഴിഞ്ഞപ്പോള്‍ അദ്ദേഹം അവിടെ നിന്നുകൊണ്ടു തന്നെ ഫോമില്‍ അഡ്മിറ്റ് ഹിം എന്നെഴുതി. അങ്ങനെ എനിക്ക് പ്രവേശനം കിട്ടി.

ആര്‍ ശങ്കറിന് തന്നെ എന്നെ കോളേജില്‍ നിന്ന് സസ്പെന്‍ഡു ചെയ്യേണ്ടിയും വന്നത് പിന്നത്തെ കഥ. സമരം ചെയ്തതിനായിരുന്നു സസ്പെന്‍ഷന്‍. യു എന്‍ ദേവാറാണ് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ്. 1957 ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള കാലം. ദേവാറിനെ കോളേജില്‍ കൊണ്ടുവന്ന് പ്രസംഗിപ്പിക്കാന്‍ ശങ്കര്‍ തീരുമാനിച്ചു. എസ്എഫ് സമ്മതിക്കില്ലെന്ന് പറഞ്ഞു. വലിയ പ്രതിഷേധവും സമരവും തുടങ്ങി. അതു തന്നെ സംഭവിച്ചു. ദേവാറിനെ പ്രസംഗിപ്പിച്ചില്ല. സമരത്തിെന്‍റയും പ്രതിഷേധത്തിന്റെയും പേരില്‍ ഞാനടക്കം 12 പേരെ അന്ന് സസ്പെന്‍ഡു ചെയ്തു. പഠനം കഴിഞ്ഞിട്ടേ രാഷ്ട്രീയം ആകാവൂ എന്ന് പറഞ്ഞതല്ലേ എന്നൊക്കെ ശങ്കര്‍ ഉപദേശിച്ചു. പിന്നീടത് ഒത്തുതീര്‍പ്പായി. ഞാന്‍ എസ്എന്‍ കോളേജില്‍ ചെല്ലുമ്പോള്‍ വി സാംബശിവനാണ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍. പുള്ളി ബിഎക്കാണ്. സംസ്കൃതം ഉപാധ്യായപരീക്ഷയൊക്കെ എഴുതിയ ശേഷമാണ് ബിഎക്ക് ചേര്‍ന്നത്. ഞാന്‍ ഇന്റര്‍മീഡയറ്റിന് തോറ്റു. ഒരു പാര്‍ട്ട് പോയി. ഒന്നുരണ്ട് തവണ ശ്രമിച്ചിട്ടും പാസായില്ല. സയന്‍സായിരുന്നു വിഷയം. നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ പഠിക്കാന്‍ പറ്റില്ല. രാഷ്ട്രീയമായിരുന്നല്ലോ പ്രധാനം. പ്രവര്‍ത്തനം കോളേജില്‍ മാത്രമല്ല പുറത്തുമുണ്ട്. യുവജന സംഘത്തിന്റെയെല്ലാം പ്രവര്‍ത്തനമാണ് നാട്ടില്‍. അവിടെയെത്തിയാല്‍ യുവാക്കളെ സംഘടിപ്പിക്കലും കലാസമിതിയുടെ പ്രവര്‍ത്തനവുമായിരുന്നു പ്രധാനം.

ഇന്റര്‍മീഡിയറ്റിന്റെ അവസാന ബാച്ചായിരുന്നു അത്. തുടര്‍ന്ന് പ്രീഡിഗ്രി കോഴ്സ് അവതരിപ്പിക്കപ്പെട്ടു. പിന്നീട് സര്‍വകലാശാലയുടെ ഒരു തീരുമാനം വന്നു. ഇന്റര്‍മീഡിയറ്റിന് മൊത്തം മാര്‍ക്കിന്റെ 20ശതമാനം കിട്ടിയിട്ടുള്ളവര്‍ക്ക് ഡിഗ്രിക്ക് ചേരാമെന്ന്. സയന്‍സ് വിഷയങ്ങള്‍ കിട്ടില്ല. ആര്‍ട്സ് വിഷയങ്ങള്‍ മാത്രം. അങ്ങനെയാണ് 1961 ല്‍ ഇക്കണോമിക്സ് ബിരുദ പഠനത്തിന് ഞാന്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ചേരുന്നത്. സിപിഐ നേതാവ് ഉണ്ണിരാജയെ വിവാഹം ചെയ്ത എന്റെ കുഞ്ഞമ്മയുടെ വീട് തിരുവനന്തപുരത്താണ്. സിപിഐ സെന്‍ട്രല്‍ എക്സിക്യൂട്ടീവ് അംഗമാണ് അപ്പോള്‍ ചിറ്റപ്പന്‍. അവരുടെ കൂടെ താമസിച്ചാണ് പഠിക്കാന്‍ ചേര്‍ന്നത്. 1962 വരെ അവരുടെ കൂടെ താമസിച്ചു. പിന്നീട് പാര്‍ടി ഓഫീസിലേക്ക് താമസം മാറ്റി. സോവിയറ്റ് യൂണിയനിലെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന് അദ്ദേഹം പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ഒപ്പമുള്ള താമസം വലിയ രാഷ്ട്രീയ വിദ്യാഭ്യാസമാണ് എനിക്ക് നല്‍കിയത്. വലതുപാര്‍ടിയുടെ വക്താവെന്ന നിലയില്‍ അദ്ദേഹവും ഇടതുപക്ഷാഭിമുഖ്യം പുലര്‍ത്തുന്ന ആളെന്ന നിലയില്‍ ഞാനും തമ്മില്‍ പതിവായി വാദപ്രതിവാദങ്ങള്‍ നടക്കുമായിരുന്നു. പുള്ളിക്ക് പെട്ടെന്ന് ദേഷ്യമൊന്നും വരില്ല. അതുകൊണ്ട് എന്തും ചോദിക്കുകയും പറയുകയുമാകാം. വായനയൊക്കെ അക്കാലത്ത് നന്നായി നടന്നിരുന്നു. ചിറ്റപ്പന്റെ വീട്ടില്‍ വമ്പന്‍ ലൈബ്രറിയാണ്. ഗ്രേറ്റ് ഡിബേറ്റ് എന്ന പേരില്‍ ചൈനയും റഷ്യയും തമ്മില്‍ നടന്ന തര്‍ക്കം സംബന്ധിച്ച ഒരു പുസ്തകം അദ്ദേഹം എനിക്ക് വായിക്കാന്‍ തന്നിരുന്നു. അപൂര്‍വമായ പുസ്തകം. നയങ്ങളിലെ വൈരുദ്ധ്യമൊക്കെ മനസ്സിലായത് അത് വായിച്ചപ്പോഴാണ്. മറ്റൊരാള്‍ ആ പുസ്്തകം എന്റെ പക്കല്‍ നിന്ന് കൊണ്ടു പോയിട്ട് തിരിച്ചുതന്നില്ല.

തിരുവനന്തപുരത്ത് ആദ്യം വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തനമായിരുന്നു. പിന്നീട് പാര്‍ടിയുമായി ബന്ധപ്പെട്ടപ്പോള്‍ പാര്‍ടി ജില്ലാ കമ്മിറ്റിയംഗവും പ്രഭാത് ബുക് ഹൗസ് മാനേജരുമായി. പാര്‍ടി രണ്ടാകാനുള്ള സാഹചര്യമൊക്കെ ഉരുത്തിരിഞ്ഞു കഴിഞ്ഞിരുന്നു. യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ് വളരെ ദുര്‍ബലമാണ്. ഞാന്‍ യൂണിറ്റ് സെക്രട്ടറിയായിരുന്നു. കോളേജ് യൂണിയന്‍ സെക്രട്ടറിയായി മത്സരിച്ചെങ്കിലും തോറ്റു. പിന്നീട് മന്ത്രിയൊക്കെയായ സി ദിവാകരന്‍ എന്റെ ബാച്ചാണ്. ദിവാകരനൊക്കെ വലതുപക്ഷത്തെ വലിയ നേതാവാണ്. ചന്ദ്രപ്പനും ആന്റണി തോമസുമാണ് എഐഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും. ഇരുവരും യൂണിവേഴ്സിറ്റി കോളേജില്‍ പതിവായി വരുമായിരുന്നു. പാര്‍ടിയിലെ ഭിന്നത എസ്എഫിനെയും ബാധിച്ചു കഴിഞ്ഞിരുന്നു. അതിെന്‍റ തുടര്‍ച്ചയില്‍ 1964 ല്‍ ഇടപ്പള്ളി സ്കൂളില്‍ ഒരു സംസ്ഥാന സമ്മേളനം വിളിച്ചു. അവിടെ ചേര്‍ന്ന സമ്മേളനത്തിലാണ് കെഎസ്എഫ് എന്ന നമ്മുടെ വിദ്യാര്‍ഥി സംഘടന രൂപീകരിച്ചത്.

ഇടപ്പള്ളി സമ്മേളനത്തിന് മുമ്പ് തലശേരിയില്‍ ഒരു പ്രവര്‍ത്തക യോഗം ചേര്‍ന്നിരുന്നു. ആ യോഗത്തില്‍ ഭിന്നിപ്പ് രൂക്ഷമായി. ജിഞ്ചര്‍ ഗ്രൂപ്പ് എന്നറിയപ്പെട്ട, ഞാനും നന്ദനന്‍ എന്ന കണ്ണൂര്‍ക്കാരന്‍ സഖാവും ഉള്‍പ്പെട്ട അഞ്ചംഗ സംഘമായിരുന്നു ഇടതുപക്ഷത്ത്. ഇടപ്പള്ളിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ രൂപീകരിച്ച കെഎസ്എഫിന്റെ ആദ്യ പ്രസിഡന്റായത് പിണറായി വിജയനാണ്. പിണറായി അന്ന് അറിയപ്പെടുന്ന നേതാവൊന്നുമല്ല. പാര്‍ടി ലോക്കല്‍ കമ്മിറ്റിയില്‍ പോലുമുണ്ടെന്ന് തോന്നുന്നില്ല. എനിക്ക് ഔദ്യോഗിക ചുമതലയൊന്നുമുണ്ടായിരുന്നില്ലെങ്കിലും സമ്മേളന നടത്തിപ്പിന്റെ പാര്‍ടി ചുമതല എന്നെയാണ് ഏല്‍പ്പിച്ചിരുന്നത്. അന്നൊരു സ്റ്റാന്‍ലിയുണ്ട്. പിന്നീട് പാര്‍ടിയില്‍ നിന്ന് പുറത്തായി സിഎംപിയില്‍ പോയി. ഞങ്ങള്‍ രണ്ടാള്‍ക്കുമായിരുന്നു ചുമതല. സെക്രട്ടറിയെ തീരുമാനിച്ച് കഴിഞ്ഞപ്പോഴാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആളെ അന്വേഷിച്ചത്. അപ്പോഴാണ് പിണറായി വിജയന്‍ എന്നൊരാളുണ്ട് എന്നു ആരോ പറഞ്ഞത്. ഞങ്ങള്‍ പ്രതിനിധികള്‍ താമസിക്കുന്ന സ്ഥലത്തത്തി. വിജയനെ കണ്ട് എസ്എഫിന്റെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അറിയിച്ചു. അങ്ങനെ പിണറായി എസ്എഫിന്റെ ആദ്യത്തെ പ്രസിഡന്റായി.

കെഎസ്എഫിന്റെ രൂപീകരണത്തിന് ശേഷം കൂടുതല്‍ ശ്രദ്ധ അതിലായി. അതുവരെ പാര്‍ടി ഓഫീസിലാണ് താമസിച്ചിരുന്നത്. പിന്നീട് അവിടം ഉപേക്ഷിച്ചു. പ്രഭാത് ബുക്ഹൗസിന്റെ മാനേജര്‍ സ്ഥാനവും ഉപേക്ഷിച്ചു. പ്രഭാതിലുള്ളപ്പോള്‍ ആവശ്യത്തിന് പുസ്തകമെടുക്കാമായിരുന്നു. സോവിയറ്റ് യൂണിയനില്‍ നിന്ന് കെട്ടി അയക്കുന്ന പുസ്തകമൊക്കെ തൂക്കി വില്‍ക്കുമായിരുന്നു. അതൊന്നും ആര്‍ക്കും വേണ്ടിയിരുന്നില്ല. പ്രഭാതിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഞാന്‍ കുറേ പരിശ്രമിച്ചു. പിന്നീട് വന്നവരൊക്കെ പ്രഭാതിനെ നശിപ്പിച്ചു. വെട്ടിച്ചവരാണ് അധികം. അവിടെയിരുന്ന് വേറൊരു കാര്യവും കൂടി ചെയ്തു. തെക്കന്‍ തിരുവിതാംകൂറില്‍ ഒളിവില്‍ പ്രവര്‍ത്തിക്കുന്ന സഖാക്കളുടെ കേന്ദ്രം ഞാനും പ്രഭാതിന്റെ ഓഫീസുമായിരുന്നു. എല്ലാവര്‍ക്കും ബന്ധപ്പെടാം. ആരും സംശയിക്കില്ല. ഒളിവിലിക്കുന്നവര്‍ക്ക് ലഘുലേഖകളും ചിന്തയൊക്കെ കൈമാറുക, അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക തുടങ്ങിയ കാര്യങ്ങളൊക്കെ ഞാന്‍ വഴിയാണ് ചെയ്തത്. പല നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ചതും പ്രഭാതിന്റെ മാനേജരായിരുന്നപ്പോഴാണ്. അക്കാലത്ത് ഞങ്ങള്‍ മൂന്നുപേരാണ് സിപിഐ ഓഫീസിലുളളത്. അഴീക്കോടന്‍, ചക്രന്‍ എന്നുവിളിച്ചിരുന്ന സി കെ ചക്രപാണി, ഞാന്‍. അഴീക്കോടന്‍ ആദ്യമേ ഓഫീസ് വിട്ടു. പിന്നെ ചക്രനും ഞാനുമുണ്ട്. അഴീക്കോടന്‍ ഞങ്ങളോട് അവിടം വിടാനും കോഴിക്കോട് വന്ന് ചിന്തയുടെ ഉത്തരവാദിത്തം എറ്റെടുക്കാനും പറഞ്ഞിരുന്നു. ചിന്ത അന്ന് രഹസ്യമായി അച്ചടിച്ച് ഇറക്കുന്നുണ്ട്. സിപിഐ ഓഫീസ് വിട്ട് പോരുംമുമ്പ് ഓഫീസില്‍ നിന്ന് ഒരു ഫയല്‍ പൊക്കണമെന്നും അഴീക്കോടന്‍ പറഞ്ഞു. ആ ഫയലിലാണ് വി ടി ഇന്ദുചൂഡന്‍ ദേശാഭിമാനിയില്‍ നിന്ന് രാജിവച്ചുകൊണ്ട് ഇഎംഎസിന് എഴുതിയ ഒരു കത്തുള്ളത്. ദേശാഭിമാനിയുടെ പ്രിന്ററും പബ്ലിഷറുമൊക്കെ വി ടിയാണ്. ഉടമയായ ഇ എംഎസിന് ആ സ്ഥാനം രാജിവച്ച് വി ടി ഏതാനും വര്‍ഷം മുമ്പ് എഴുതിയ ഒരു കത്താണ് ഫയലില്‍ ഉള്ളത്. ലൈബ്രറിയുടെ ചുമതലക്കാരന്‍ ചക്രപാണിയാണ്. ഓഫീസിലെ രഹസ്യങ്ങളെല്ലാം അഴീക്കോടന് അറിയാമായിരുന്നു. ലൈബ്രറിയോടനുബന്ധിച്ചുള്ള റെക്കോര്‍ഡ് റൂമില്‍ അഴീക്കോടന്‍ പറഞ്ഞുതന്ന സ്ഥാനത്തു നിന്ന് ഞങ്ങള്‍ ആ ഫയല്‍ പൊക്കി. വി ടിയെഴുതിയ ആ കത്ത് ഹാജരാക്കിയാണ് നാം ദേശാഭിമാനി നേടിയെടുത്തത്. മുന്‍ തീയതി വച്ച് ആ കത്ത് കോടതിയില്‍ ഹാജരാക്കിയതോടെ കൂടുതല്‍ വാദമൊന്നും വേണ്ടിവന്നില്ല. അച്യുതമേനോനായിരുന്നല്ലോ കേസ് കൊടുത്തത്. കുഞ്ഞിരാമപൊതുവാള്‍ നമുക്ക് വേണ്ടി ഹാജരായി. അദ്ദേഹം പറഞ്ഞു ഏറെ വാദമൊന്നും നടത്തേണ്ട കാര്യമില്ല. ഇവരൊന്നും ദേശാഭിമാനിയിലെ ജോലിക്കാരല്ല. ഉടമസ്ഥരുമല്ല. എന്നിട്ട്് ഈ കത്തങ്ങ് കാണിച്ചതോടെ അവര്‍ പൊളിഞ്ഞു.

അതു കഴിഞ്ഞ് നമ്മള്‍ ഓഹരി ഉടമകളുടെ ജനറല്‍ ബോഡി വിളിച്ചു. നമ്മുടെതല്ലാത്ത ഒരാളെയും അകത്ത് കയറ്റിയില്ല. ഡയറക്ടറായ ടി സി നാരായണന്‍ നമ്പ്യാരെ പോലും. ആ യോഗത്തില്‍ പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ തെരഞ്ഞെടുത്തു. നിയമപരമായി തന്നെ ദേശാഭിമാനി നമ്മുടെ സ്വന്തമായി. ചക്രപാണി പോയശേഷം ഞാന്‍ മാത്രമാണ് സിപിഐ ഓഫീസില്‍ ശേഷിച്ചത്. അഴീക്കോടനെ പോലെ തന്നെ പ്രഗത്ഭനായിരുന്ന എസ് കുമാരന്‍ അവിടയുണ്ട്. എസ് ദാമോദരന്റെ അനിയനാണ്. വിലിയ പാരമ്പര്യമുള്ള സംഘാടകന്‍. പാര്‍ടി ഓഫീസ് വിടാന്‍ ഒരുങ്ങുമ്പോള്‍ അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു. മോഹനന്‍ പോകരുത് എനിക്ക് വളരെ വിഷമമുണ്ട് എന്ന്. ഞാന്‍ പറഞ്ഞു, ഇല്ല, എെന്‍റ വിശ്വാസങ്ങള്‍ ഇവിടെ തുടരാന്‍ അനുവദിക്കുന്നില്ല. എന്റെ വീട്ടിലുള്ള മുഴുവന്‍ പേരും സിപിഐയാണ്. പക്ഷേ എന്റെ രാഷ്ട്രീയം എന്നെ ഇവിടെ നില്‍ക്കാന്‍ അനുവദിക്കുന്നില്ല. പോകാന്‍ അനുവദിക്കണം എന്ന്. അദ്ദേഹം ഓഫീസ് സെക്രട്ടറി ബാലകൃഷ്ണനെ വിളിച്ചു. മോഹനന് പണമെന്തെങ്കിലും വേണമെങ്കില്‍ കൊടുക്കാന്‍ പറഞ്ഞു. എനിക്ക് 150 രൂപാ തന്നു. അതുകൊണ്ട് ഒരു ലോഡ്ജില്‍ പോയി മുറിയെടുത്തു. അവിടെ താമസിച്ച് ബിഎ പഠനം പൂര്‍ത്തിയാക്കി. അങ്ങനെ നില്‍ക്കുമ്പോഴാണ് പില്‍ക്കാല ജീവിതത്തിന് തന്നെ വഴിത്തിരിവാകുന്ന ആ ടെലഗ്രാം സന്ദേശം എന്നെ തേടി വന്നത്.
ആദ്യമായി ദേശാഭിമാനിയില്‍

എംഎക്ക് ചേരാനുള്ള ഒരുക്കത്തിലായിരുന്നു ഞാന്‍. അപ്പോഴാണ് അടിയന്തരമായി എറണാകുളത്തെത്താന്‍ പറഞ്ഞ് അഴീക്കോടന്‍ രാഘവന്റെ ടെലഗ്രാം കിട്ടിയത്. എറണാകുളത്താണ് പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ്. വൈകാതെ എറണാകുളത്ത് എത്തിയ എന്നോട് എത്രയും വേഗം കോഴിക്കോട് ദേശാഭിമാനിയില്‍ ചെല്ലണമെന്ന് അഴീക്കോടന്‍ നിര്‍ദേശിച്ചു. എ കെ ജിയുടെ ഷഷ്ഠിപൂര്‍ത്തി പ്രമാണിച്ച് പാര്‍ടി ഒരു സുവനീര്‍ ഇറക്കുന്നുണ്ട്. അതിന്റെ ചുമതല ഏറ്റെടുക്കണം എന്നായിരുന്നു അഴീക്കോടന്റെ നിര്‍ദേശം. യഥാര്‍ഥത്തില്‍ എ കെ ജിക്ക് അന്ന് അറുപത് വയസ്സൊക്കെ കഴിഞ്ഞിരുന്നു. എന്നാല്‍ പാര്‍ടിക്ക് കുറച്ച് പണത്തിന്റെ ആവശ്യമുണ്ട്. അത് കണ്ടെത്താന്‍ വേറൊരു മാര്‍ഗമില്ല. എ കെ ജിയുടെ പേരിലുള്ള സുവനീര്‍ ആകുമ്പോള്‍ അതിലേക്ക് കുറച്ച് പരസ്യമൊക്കെ കിട്ടും എന്ന് പാര്‍ടി കണക്കു കൂട്ടി. ദേശാഭിമാനിയും വലിയ കടത്തിലും പ്രയാസത്തിലുമാണ്. ഞാനാണെങ്കില്‍ അതിന് മുമ്പ് ഒരു പത്രമോഫീസ് കണ്ടിട്ടില്ല.കോളേജില്‍ പഠിക്കുമ്പോള്‍ എംഎസ് മണിയോടൊപ്പം കേരളകൗമുദിയുടെ ഓഫീസില്‍ പോയിട്ടുള്ളതൊഴിച്ചാല്‍. മണി എന്റെ സീനിയറായിരുന്നു. അല്‍പ്പം ഇടതുപക്ഷ ചായ്വ് ഉണ്ട്. നമ്മുടെ അനുഭാവിയുമാണ്. കെഎസ്എഫിന് നോട്ടീസ് അടിക്കാന്‍ ന്യൂസ്പ്രിന്റ് വാങ്ങാനാണ് കൗമുദി ഓഫീസില്‍ പോകുന്നത്. മണിയുടെ അമ്മയ്ക്കാണ് കൗമുദിയിലെ ന്യൂസ് പ്രിന്റ് വില്‍പ്പനയുടെ ചുമതല. മണിയെ മണിയടിച്ച് അതുവാങ്ങും

. അങ്ങനെയുള്ള എന്നെ ദേശാഭിമാനിയില്‍ ഇതുപോലൊരു ചുമതലയേല്‍പ്പിക്കാനുണ്ടായ കാരണമെന്താണെന്ന് അറിയില്ല. ഒരുപക്ഷേ പഠനകാലത്ത് കെഎസ്എഫിലെ എന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടിട്ട് സിഎച്ചും അഴീക്കോടനും തീരുമാനിച്ചതാകാം. പാര്‍ടി കമ്മിറ്റിയിലും കുറച്ച് കാലം തിരുവനന്തപുരത്തെ പ്രഭാത് ബുക്ഹൗസിന്റെ മാനേജരായും പ്രവര്‍ത്തിച്ചിരുന്നു. സിപിഐ ഓഫീസിലായിരുന്നു താമസം. അഴീക്കോടനും സിഎച്ചും അവിടത്തെ പ്രധാന ആളുകളാണ്. വായനയും പ്രസംഗവുമൊക്കെയായി നടക്കുന്ന എന്നെ അവര്‍ക്ക് നന്നായി അറിയാം. 1965 ഡിസംബര്‍ 20നാണ് കോഴിക്കോട് ദേശാഭിമാനിയില്‍ എത്തിയത്. പാര്‍ടി രണ്ടായ ശേഷം ഇ എം എസ് ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തി പത്രത്തിെന്‍റ ചീഫ് എഡിറ്ററായി ചുമതലയേറ്റിരുന്നു. പത്രാധിപസമിതിയില്‍ ഉണ്ടായിരുന്ന വലിയൊരു വലിയ ഭാഗം വലതുപക്ഷത്തേക്ക് പോയി. പുതിയ ടീമിനെ വാര്‍ത്തെടുക്കാന്‍ സമയവുമായിരുന്നില്ല. കോഴിക്കോട് ഓഫീസില്‍ അധികം ആളൊന്നുമില്ല. മലപ്പുറം പി മൂസയും എം എന്‍ കുറുപ്പുമാണ് എഡിറ്റര്‍മാരായി ഉണ്ടായിരുന്നത്. മാനേജിങ് എഡിറ്റായി കെ പി ആര്‍ ഗോപാലന്‍. പി ഗോവിന്ദപ്പിള്ളയുമുണ്ട്. പ്രത്യേകിച്ച് പണിയൊന്നും അറിയാത്തതിനാല്‍ ആദ്യത്തെ പത്ത് ദിവസം പരിഭാഷപ്പെടുത്തലും പകര്‍ത്തിയെഴുത്തുമൊക്കെയായി അവരുടെ കൂടെ കൂടി.

വളരെ പഴയ ഒരു കെട്ടിടത്തിലാണ് ഓഫീസ്. ഒരു മുറിയാണ് ആകെയുള്ളത്. എഡിറ്റര്‍മാര്‍ ഇരിക്കുന്നതും കമ്പോസിങ്ങുമൊക്കെ ആ ഒറ്റമുറിയിലാണ്. അതിനോട് ചേര്‍ന്ന് വേറൊരു മുറിയുണ്ട്. പാര്‍ടിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസാണ്. നായനാരുടെ വാസസ്ഥലം കൂടിയാണ്. പഴയ പത്രക്കടലാസും മറ്റും കുത്തികൂട്ടിയുണ്ടാക്കിയ ഒരു കിടക്ക, രണ്ട് ബഞ്ചുകള്‍ ചേര്‍ത്തിട്ട കട്ടിലില്‍ വിരിച്ചാണ്് നായനാരുടെ കിടപ്പ്. അവിടെ കിടന്നാല്‍ എപ്പോഴും ടെലിപ്രിന്റര്‍ അടിക്കുന്ന ശബ്ദം കേള്‍ക്കാം. ആ ടെലിപ്രിന്ററിെന്‍റ ശബ്ദം കേട്ടില്ലെങ്കില്‍ ഉറങ്ങാന്‍ പറ്റില്ലെന്ന സ്ഥിതിയായിട്ടുണ്ടെന്ന് അന്ന് നായനാര്‍ പറയുമായിരുന്നു. വേസ്റ്റ് കടലാസ് കൂട്ടുന്നതും ഞങ്ങളുടെ മുറിയിലായിരുന്നു. അതിനുള്ളിലാണ് നായനാര്‍ ബീഡി ഒളിപ്പിക്കുന്നത്. മറ്റാരും എടുത്തുകൊണ്ട് പോകാതിരിക്കാനാണ് അവിടെ കൊണ്ടുവന്ന് ഒളിപ്പിക്കുന്നത്.

നായനാരെ ആദ്യമായി കാണുന്നത് ഞാന്‍ തിരുവനന്തപുരത്തുള്ളപ്പോഴാണ്. പാര്‍ടി രണ്ടായി പിരിയുന്നതിന് തൊട്ടുമുമ്പ് നടന്നൊരു യോഗത്തില്‍. ഇരുകൂട്ടരുടെയും വാദഗതികള്‍ പറയാനും അറിയാനും വേദിയൊരുക്കണമെന്നൊരു തീരുമാനം എടുത്തതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സിപിഐ ഓഫീസില്‍ നടന്ന യോഗത്തില്‍ ഇടതുപക്ഷത്തെ വാദഗതികള്‍ അവതരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടത് നായനാരായിരുന്നു. സി അച്യുതമോനോന്‍ മറുവശത്തെയും. എല്ലാ ജില്ലകളിലും ഇത്തരം യോഗങ്ങള്‍ നടന്നിരുന്നു. പിളര്‍പ്പ് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നെങ്കിലും പാര്‍ടിയുടെ താത്വിക നിലപാട് സഖാക്കളിലേക്കെത്തിയതും ശക്തമായ അടിത്തറ രൂപപ്പെട്ടതും അത്തരം യോഗങ്ങളിലൂടെയായിരുന്നു. ലോക്കല്‍ കമ്മിറ്റി മുതല്‍ ജില്ലാ കമ്മിറ്റി വരെയുള്ള സഖാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. നായനാര്‍ അന്ന് അറിയപ്പെടുന്ന നേതാവായിട്ടില്ല. അച്യുതമേനോന്‍ പ്രഗത്ഭനായി അറിയപ്പെട്ടു കഴിഞ്ഞിരുന്നു. ഞങ്ങളെല്ലാം വളരെ ആശങ്കയിലായിരുന്നു. മഹാമേരുവായ അച്യുതമേനോന് മുന്നില്‍ നായനാര്‍ പിടിച്ചു നില്‍ക്കുമോ എന്ന് ഞങ്ങള്‍ ഭയന്നു. എന്നാല്‍ അത്യുഗ്രന്‍ പ്രകടനമായിരുന്നു നായനാരുടേത്. അച്യുതമേനോന്റെ വാദഗതികളെ ഓരോന്നിനെയും നായനാര്‍ എണ്ണിയെണ്ണി ഖണ്ഡിച്ചു.

കോഴിക്കോട് എത്തിയതിന്റെ പത്താം ദിവസം, ഡിസംബര്‍ 30നാണ് രാജ്യമൊട്ടാകെയുള്ള പാര്‍ടി നേതാക്കള്‍ അറസ്റ്റിലാകുന്നത്. ചൈനാ ചാരന്മാര്‍ എന്നാരോപിച്ച് വ്യാപകമായ അറസ്റ്റാണ് നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ അതു സംബന്ധിച്ച് ഒരു ധവളപത്രമൊക്കെ ഇറക്കിയിരുന്നു. ഇ എം എസും ജ്യോതിബസുവുമൊഴികെ നേതാക്കള്‍ തൃശൂരില്‍ വച്ച് അറസ്റ്റിലായി. കേന്ദ്ര കമ്മിറ്റി യോഗം അന്ന് തൃശൂരില്‍ ചേരാന്‍ തീരുമാനിച്ചിരുന്നു. നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കാന്‍ വന്നപ്പോഴായിരുന്നു അറസ്റ്റ്. അല്ലാത്തവരെ മറ്റിടങ്ങളില്‍നിന്നും അറസ്റ്റ് ചെയ്തു. ദേശാഭിമാനിയില്‍നിന്ന് പി ജിയും കെ പി ആറും ഇക്കൂട്ടത്തില്‍ അറസ്റ്റിലായി. പിറ്റേന്നാണ് ഞാന്‍ അറസ്റ്റിന്റെ വിവരം അറിഞ്ഞത്. സാധാരണ ദേശാഭിമാനി ഓഫീസില്‍ തന്നെയാണ് കിടക്കാറ്. ഓഫീസില്‍ കാര്യമായ അസൗകര്യമുള്ളപ്പോള്‍ കുറച്ച് അകലെ കെ പി ആര്‍ താമസിക്കുന്ന ലോഡ്ജിന്റെ തിണ്ണയില്‍ പോയി കിടക്കും. അറസ്റ്റിന്റെ അന്ന് രാത്രി ലോഡ്ജിലായിരുന്നു കിടപ്പ്. അതുകൊണ്ടാണ് അറസ്റ്റിന്റെ വിവരം യഥാസമയം അറിയാതെ പോയത്. പിറ്റേന്ന് രാവിലെ ഓഫീസില്‍ എത്തുമ്പോള്‍ ആരെയും കാണുന്നില്ല. ഓഫീസ് തുറന്നിട്ടുണ്ട്. ഞാന്‍ അകത്തു കയറി നോക്കി. പി ജിയുടെ മേശപ്പുറത്ത് ഒരു കുറിപ്പു കണ്ടു. എനിക്കാണ് കുറിപ്പ്. മോഹനന്‍ ഈ ഓഫീസ് വിട്ട് എവിടേക്കും പോകരുത് എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്. പിന്നീട് അറസ്റ്റിന്റെ വിവരവും അറിഞ്ഞു.

അഞ്ചുപത്ത് ദിവസം കൊണ്ട് സുവനീറിന്റെ പണി തീര്‍ത്ത് പോകാനാണ് ഞാന്‍ വന്നത്. നേതാക്കന്മാരുടെ കൈയില്‍ നിന്ന് ലേഖനമൊക്കെ എഴുതി വാങ്ങി ആ പണി തീര്‍ക്കാമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നിട്ട് തിരിച്ച് പോകാം. ഈ സാഹചര്യത്തില്‍ അതൊന്നും നടക്കില്ല. കോഴിക്കോട് തങ്ങാന്‍ തന്നെ തീരുമാനിച്ചു. സുവനീര്‍ ഇറക്കാനുള്ള പണികള്‍ ആരംഭിക്കാനും തീരുമാനിച്ചു. നേതാക്കളെല്ലാവരും ജയിലിലാണ്. എന്തെങ്കിലും പറഞ്ഞുതരാന്‍പോലും ആരും പുറത്തില്ല. സുവനീറിന് വേണ്ട വിവരങ്ങള്‍ സ്വയം ശേഖരിക്കുകയല്ലാതെ വഴിയില്ല. എനിക്കാണെങ്കില്‍ എ കെ ജിയെ കുറിച്ച് കാര്യമായൊന്നും അറിയില്ല. ജയിലില്‍ കിടക്കുന്ന സഖാക്കളില്‍നിന്ന് ചില ലേഖനങ്ങള്‍ ആവശ്യപ്പെട്ട് കുറിപ്പ് കൊടുത്തയച്ചു. ആദ്യം എല്ലാവരും വിയ്യൂരിലായിരുന്നു. പിന്നെ കുറേപ്പേരെ കണ്ണൂരിലേക്ക് മാറ്റി. കുറിപ്പ് കിട്ടി അധികം വൈകാതെ ഇ എം എസ് ഒരു ലേഖനംകൊടുത്തയച്ചു. പി ജിയും തന്നു. അതുകൊണ്ട് മാത്രം മതിയാവില്ലല്ലോ. വിവരങ്ങള്‍ ശേഖരിക്കാന്‍ ഓഫീസിലെ പഴയ പത്ര ഫയലുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. എ കെ ജിയെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും അതില്‍ നിന്ന് കണ്ടെടുത്തു. ദേശാഭിമാനിക്ക് ഫണ്ട് ശേഖരിക്കാന്‍ എ കെ ജി പലയിടത്തും പോയതിന്റെയും തെലുങ്കാന സമരത്തോടെ തകര്‍ന്ന് പോയ ആന്ധ്രയിലെ പാര്‍ടിയെ പുനരുജ്ജീവിപ്പിക്കാന്‍ എ കെ ജി നടത്തിയ പ്രവര്‍ത്തനങ്ങളുമൊക്കെ പഴയ ഫയലില്‍ ഉണ്ടായിരുന്നു. പ്രഭാതം പത്രത്തിന് ഫണ്ട് ശേഖരിക്കാന്‍ എ കെ ജി സിലോണില്‍ പോയതും അദ്ദേഹം തന്നെ പത്രം കൊണ്ടു നടന്നു വിറ്റതും പോലുള്ള വാര്‍ത്തകളും സംഘടിപ്പിച്ചു. എ കെ ജിയുടെ കുട്ടിക്കാലം സംബന്ധിച്ച് ചിലര്‍ പറഞ്ഞറിഞ്ഞതും അദ്ദേഹം പാര്‍ടിയിലേക്ക് കടന്നുവന്നതുമെല്ലാം സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു. ഇതെല്ലാം വച്ച് പല സഖാക്കളുടെയും പേരില്‍ ഞാന്‍ തന്നെ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങി. പാര്‍ടി രണ്ടാകാനുണ്ടായ സാഹചര്യം വിശദീകരിച്ച് ഒരു ലേഖനം എന്റെ പേരിലും എഴുതി. അതാകുമ്പോള്‍ എനിക്ക് നേരിട്ട് അറിയാവുന്ന കാര്യങ്ങളായിരുന്നു. നായനാരുടെ ലേഖനവും ഇതിനിടെ കിട്ടി. അത് വലിയ സഹായമായി. പാര്‍ടിയുടെ രുപീകരണവും ആദ്യകാലത്തെ പ്രവര്‍ത്തനവും സംബന്ധിച്ചായിരുന്നു ലേഖനം. അക്കാര്യങ്ങളൊക്കെ അറിയാന്‍ ലേഖനം ഉപകാരപ്പെട്ടു.

ഏതാണ്ട് രണ്ടുമാസം കൊണ്ട് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ഇതോടൊപ്പം ദിവസവും പത്രമിറക്കുന്ന ജോലിയിലും ഞാന്‍ കാര്യമായി സഹായിച്ചു പോന്നിരുന്നു. പല വൈഷമ്യങ്ങള്‍ ഉണ്ടായിട്ടും ഒരു ദിവസംപോലും പത്രം മുടങ്ങാതെ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിരുന്നു. നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്നാണ് ദേശാഭിമാനിയിലെ എന്റെ ആദ്യത്തെ എഡിറ്റോറിയല്‍ എഴുതിയത്. അതും ഒരു പ്രത്യേക സാഹചര്യത്തിലാണ് സംഭവിച്ചത്. കവിതയൊക്കെ എഴുതുന്ന എംഎന്‍ കുറുപ്പ് എന്നെക്കാള്‍ സീനിയറാണെങ്കിലും അടിസ്ഥാന രാഷ്ട്രീയ വിദ്യാഭ്യാസമൊന്നുമുള്ള ആളായിരുന്നില്ല. വിമോചന സമരകാലത്ത് ആലപ്പുഴയില്‍ നിന്ന് കേരളഭൂമി എന്ന പേരില്‍ ഇറക്കിയിരുന്ന സായാഹ്ന പത്രത്തിന്റെ എഡിറ്റായി പ്രവര്‍ത്തിച്ചിരുന്നതാണ് അദ്ദേഹത്തിെന്‍റ പത്രപ്രവര്‍ത്തന പരിചയം. പിന്നെ കവിതയെഴുതും.

രാഷ്ട്രീയ കാര്യങ്ങള്‍ അത്ര നന്നായി കൈകാര്യം ചെയ്യാന്‍ അറിയാത്തതുകൊണ്ട് തന്നെ നേതാക്കളുടെ അറസ്റ്റ് നടന്നപ്പോള്‍ കുറുപ്പ് ആകെ അന്തം വിട്ടു. എന്തെഴുതും എന്നോര്‍ത്ത്. അറസ്റ്റ് നടന്നതിന്റെ പിറ്റേന്ന് പത്രത്തില്‍ നേതാക്കളുടെ അറസ്റ്റ് സംബന്ധിച്ച് എഡിറ്റോറിയല്‍ എഴുതണമല്ലോ. അതില്ലാതെ പത്രമിറങ്ങുന്നത് മോശമല്ലേ. അപ്പോള്‍ ആരെഴുതും എന്നായി ചോദ്യം. ഞാന്‍ എഴുതാമെന്ന് പറഞ്ഞു. അങ്ങനെ എന്റെ ആദ്യത്തെ എഡിറ്റോറിയല്‍ എഴുതി. "സ്വര്‍ണ സിംഹാസനത്തില്‍ പട്ടിക്കുട്ടി" എന്നായിരുന്നു തലക്കെട്ട്്. നേതാക്കളുടെ അറസ്റ്റും ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുമാണ് വിശകലനം ചെയ്തത്. ആ എഡിറ്റോറിയല്‍ നന്നായി സ്വീകരിക്കപ്പെട്ടു. ജയിലിലെ സഖാക്കള്‍ക്കിടയിലും പുറത്തും.

അന്ന് വൈകിട്ട് മുതലക്കുളം മൈതാനത്തില്‍ ഒരു പൊതുയോഗവും വച്ചിരുന്നു. അറസ്റ്റ് സംബന്ധിച്ച് വിശദീകരിക്കാന്‍ തന്നെ. അതില്‍ പ്രസംഗിക്കാനൊന്നും ആരുമില്ല. എഡിറ്റോറിയല്‍ എഴുതിയതിന്റെ പേരില്‍ ഓഫീസിലെ സഖാക്കള്‍ എന്നെ പ്രസംഗിക്കാന്‍ നിര്‍ബന്ധിച്ചു. ഞാന്‍ പ്രാസംഗികനൊന്നുമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. സി പി ബാലന്‍ വൈദ്യരാണ് അധ്യക്ഷന്‍. അദ്ദേഹം പറഞ്ഞു മോഹനന്‍ ഇങ്ങു പോരേ എന്ന് പറഞ്ഞു. അതോടെ മൂസ എന്നെ പിടിച്ച് അവിടേക്ക് കൊണ്ടു പോയി. അങ്ങനെ ആ വേദിയില്‍ മലബാറിലെ എന്റെ ആദ്യ പ്രസംഗം നടത്തി. എനിക്കും കോഴിക്കോട്ടുകാര്‍ക്കും ഒരിക്കലും മറക്കാനാകാത്ത പ്രസംഗമായിരുന്നു അത്. ഒന്നര മണിക്കുറോളം നീണ്ടു. പ്രസംഗം കേട്ട് ആവേശത്തിലായ ജനം ഞാന്‍ നിറുത്താന്‍ ഒരുങ്ങുമ്പോഴൊക്കെ നിറുത്തല്ലേ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. നിറുത്തണ്ട തുടര്‍ന്നോളാന്‍ അധ്യക്ഷനും പറഞ്ഞു. പ്രാസംഗികന്‍ എന്ന നിലയില്‍ മലബാറില്‍ കാലുറപ്പിച്ചത് മുതലക്കുളം മൈതാനത്തെ ആ പ്രസംഗത്തോടെയാണ്.

ഒരുവിധം പരസ്യമൊക്കെ സംഘടിപ്പിച്ച് സുവനീര്‍ പുറത്തിറക്കി. ആ വര്‍ഷം മാര്‍ച്ചില്‍ തെരഞ്ഞെടുപ്പുവന്നു. പത്രത്തില്‍ നല്ലപോലെ ജോലിയുണ്ടാകും. ഇതിനിടെ മൂസക്കും വാറണ്ടുവന്നു. അയാളും ഒളിവില്‍ പോയതോടെ ജോലിയെടുക്കാന്‍ ആരുമില്ലാതായി. ലോക്കലില്‍ എഴുത്തു പണിയൊക്കെ അത്യാവശ്യം അറിയാവുന്നവരെ വിളിച്ചു നിറുത്തി. അബ്ദുറഹ്മാന്‍ ചിന്തയില്‍ ജോലിചെയ്തിരുന്നു. അദ്ദേഹം പലകാര്യത്തിലും സഹായിച്ചു. അന്നവിടെ പത്മനാഭന്‍ നായര്‍ എന്നൊരു ഫോര്‍മാനുണ്ട്. അദ്ദേഹമാണ് പത്രത്തിലെ ലേ ഔട്ടും കാര്യങ്ങളുമൊക്കെ എന്നെ പഠിപ്പിച്ചത്. പത്രം എങ്ങനെ കെട്ടാമെന്നും ഇറക്കാമെന്നുമൊക്കെ എന്നെ പഠിപിച്ച ഗുരു അദ്ദേഹമാണ്. ഹാന്‍ഡ് കമ്പോസിങ്ങാണല്ലോ. വളരെ പ്രയാസമാണ് അത് ചെയ്യാനൊക്കെ. ദിവസവും രാവിലെ രണ്ടുകൈയിലും ഓരോ ചായയുമായി പത്മനാഭന്‍ നായര്‍ വരും. അപ്പോള്‍ ഞാന്‍ എണീറ്റിട്ടുണ്ടാകുമെങ്കിലും കസേരയില്‍ കുത്തിയിരുന്നു ഉറങ്ങുകയായിരിക്കും.

പത്മനാഭന്‍ നായര്‍ കൊണ്ടുവന്ന രണ്ട് ചായയും കുടിച്ചു കഴിഞ്ഞാല്‍ പിന്നെ അന്നത്തെ പണി തുടങ്ങുകയായി. പത്രങ്ങള്‍ വായിച്ചു കഴിഞ്ഞാല്‍ ഉടനെ എഡിറ്റോറിയല്‍ എഴുതും. ഇംഗ്ലീഷ് പത്രങ്ങളും ചന്ദ്രിക, മാതൃഭൂമി പത്രങ്ങളുമൊക്കെ വായിച്ചാണ് എഡിറ്റോറിയലിനുള്ള വിവരങ്ങള്‍ ശേഖരിക്കുക. എഡിറ്റോറിയല്‍ രാവിലെ എഴുതിയില്ലെങ്കില്‍ നേരത്തിന് പത്രമിറക്കാനാവില്ല. അന്നത്തെ സാഹചര്യത്തില്‍ വൈകിട്ട് നാലുമണിക്കെങ്കിലും പത്രം അടിച്ച് തുടങ്ങണം. രാത്രി പന്ത്രണ്ട് മണിയോടെയെങ്കിലും അച്ചടി തീര്‍ത്ത് നേരത്തിന് എല്ലായിടത്തും നേരത്തിന് എത്തിക്കണമെങ്കില്‍ അതു വേണം. വളരെ വേഗം കുറഞ്ഞ പ്രസാണ്. മണിക്കൂറില്‍ മൂവായിരം കോപ്പി മാത്രമാണ് അച്ചടിക്കാന്‍ കഴിഞ്ഞിരുന്നത്. സ്പോര്‍ട്സ് ലേഖകനായ എ എന്‍ മോഹന്‍ദാസ് അന്ന് കോഴിക്കോടുണ്ട്. വളരെ കഷ്ടപ്പെട്ട് ജീവിക്കുകയാണ്. രാത്രി പണിയൊക്കെ കഴിഞ്ഞ് അയാള്‍ വരും. പരിഭാഷപ്പെടുത്താനൊക്കെ വശമുണ്ടായിരുന്നു. അയാളുടെ താല്‍പ്പര്യവും കഴിവും കണ്ട് എല്ലാക്കാര്യത്തിലും മോഹന്‍ദാസിനെ സഹകരിപ്പിച്ചു. തെരഞ്ഞെടുപ്പു വന്നപ്പോള്‍ കൂടുതല്‍ ജോലിയുണ്ട്. ഇമ്പിച്ചിവാവ സെക്രട്ടറിയായി ഒളിവില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയുടെയും ഇ എം എസിന്റെയും സഹായം പത്രത്തിന് കിട്ടിയിരുന്നു. അപ്പക്കുട്ടിയാണ് ജില്ലാ സെക്രട്ടറി. (തുടരും)

*
കെ മോഹനന്‍ ദേശാഭിമാനി വാരിക 19 മേയ് 2013

No comments: