Saturday, January 11, 2014

ഇതുപോലൊരു പതനം ഇതേവരെയില്ലാത്തത്

കേന്ദ്രത്തിലും കേരളത്തിലും ഭരണനേതൃത്വം കോണ്‍ഗ്രസിന്റെ കൈകളിലാണ്. യുപിഎ സര്‍ക്കാരോ യുഡിഎഫ് സര്‍ക്കാരോ ഏതാണ് കൂടുതല്‍ നാറിയത് എന്ന ബഹുജനങ്ങളുടെ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ വിഷമമാണ്. അധഃപതനത്തിന്റെ കാര്യത്തില്‍ രണ്ടും തുല്യമാണെന്നാണ് ശരിയുത്തരം. കല്‍ക്കരിപ്പാടം സ്വകാര്യവ്യക്തികള്‍ക്കും കമ്പനികള്‍ക്കും അനുവദിച്ച വിഷയമാണ് ഏറ്റവും ഒടുവില്‍ ജനങ്ങളുടെ മനസ്സില്‍ ഉല്‍ക്കണ്ഠ സൃഷ്ടിക്കുന്നത്. സുപ്രീംകോടതിയുടെ മുമ്പില്‍ തെറ്റ് തുറന്നുസമ്മതിക്കാന്‍ മന്‍മോഹന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നു. "കല്‍ക്കരിപ്പാടം: വീഴ്ച പറ്റിയെന്നും", "കല്‍ക്കരി പിഴച്ചു" എന്നും തലക്കെട്ട് നല്‍കി വളരെ പ്രാധാന്യത്തോടെ ഒന്നാംപേജില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ ന്യായീകരിക്കാനും പുകഴ്ത്താനും പാടുപെടുന്ന വലതുപക്ഷ പത്രങ്ങള്‍ തയ്യാറായിരിക്കുന്നു. സുപ്രീംകോടതി ജഡ്ജിമാരായ ആര്‍ എം ലോധ, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ മുമ്പാകെയാണ് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വഹന്‍വതി കുറ്റസമ്മതം നടത്തിയത്. കുറ്റസമ്മതംകൊണ്ട് അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല ഈ കേസ്. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് ചെയ്തത്, ലേലംവിളിക്കാതെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് ഗൗരവമായ പിശകാണെന്നാണ്. സര്‍ക്കാരാണെങ്കില്‍, കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ വീഴ്ചയൊന്നും പറ്റിയിട്ടില്ലെന്നും നിയമാനുസൃതമായ നടപടി മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍, നിലപാട് മാറ്റാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ സന്നദ്ധമാകേണ്ടി വന്നു. 1,86,000 കോടി രൂപ പൊതുഖജനാവിന് നഷ്ടംവരുത്തിയെന്നാണ് സിഎജി റിപ്പോര്‍ട്ട് ചെയ്തത്. 2004-09 കാലഘട്ടത്തില്‍ ലേലനടപടികളില്ലാതെ കല്‍ക്കരിപ്പാടങ്ങള്‍ വിവിധ കമ്പനികള്‍ക്ക് നേരിട്ട് അനുവദിച്ചതാണ് വിവാദത്തിന് ഇടവരുത്തിയത്. ഇതില്‍ സ്വജനപക്ഷപാതവും വന്‍ അഴിമതിയും നടന്നിട്ടുണ്ടെന്ന് വ്യക്തമായിക്കഴിഞ്ഞു. 2ജി സ്പെക്ട്രം അഴിമതിയില്‍ 1,76,000 കോടി രൂപയാണ് പൊതുഖജനാവിന് നഷ്ടമായത്. നാലുമാസത്തിനകം മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുകയാണ്. വീണ്ടും ജനവിധി തേടുന്ന വേളയിലാണ് കോടതിമുമ്പാകെ സര്‍ക്കാര്‍ കുറ്റം സമ്മതിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരിവകുപ്പ് കൈകാര്യംചെയ്ത കാലത്താണ് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി നടന്നതെന്ന് വ്യക്തമായി. ഇതിന്റെ മുഖ്യ ഉത്തരവാദിത്തം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനാണ്. പ്രധാനമന്ത്രിയെ ഇതേവരെ ന്യായീകരിച്ച് സംരക്ഷിച്ച സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഈ അഴിമതിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല.

കുറ്റസമ്മതംകൊണ്ടുമാത്രം അവസാനിക്കുന്ന പ്രശ്നമല്ല ഇത്. ഖജനാവിന് നഷ്ടപ്പെട്ട തുക തിരികെ പിടിക്കേണ്ടതുണ്ട്. അതിനാവശ്യമായ നടപടി ഉടന്‍ സ്വീകരിച്ചേ മതിയാകൂ. അതോടൊപ്പം യഥാര്‍ഥ കുറ്റവാളികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളും നിയമാനുസരണം താമസംവിനാ ആരംഭിക്കണം. മന്‍മോഹന്‍ സര്‍ക്കാരിന് ഈ സാഹചര്യത്തില്‍ ഒരു നിമിഷം അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. നാറിയ സര്‍ക്കാരിനെ നയിച്ച കോണ്‍ഗ്രസും മന്ത്രിമാരും കുറ്റമേറ്റെടുത്ത് ജനങ്ങളോട് മാപ്പുപറയണം. അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചുവരാന്‍ ഇക്കൂട്ടരെ ജനം അനുവദിക്കില്ല. സമ്മതിദായകര്‍ തെരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നുവേണം കരുതാന്‍. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിനൊപ്പം കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരും തകര്‍ച്ച നേരിടുകയാണ്. സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിതാനായര്‍ക്ക് ജയിലില്‍ ആഡംബരജീവിതം ഒരുക്കിക്കൊടുത്തതില്‍ കേരള ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിന്റെ ഭൂമിതട്ടിപ്പ് കേസിനോടുള്ള സര്‍ക്കാരിന്റെ അയഞ്ഞ നിലപാടും കോടതിയുടെ നിശിതമായ വിമര്‍ശത്തിന് വിധേയമായി. ഇതിനെല്ലാമുപരിയാണ് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധിയിലൂടെയുണ്ടായ കനത്ത തിരിച്ചടി. പാമൊലിന്‍ കേസില്‍നിന്ന് സ്വയം രക്ഷപ്പെടാന്‍ കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, കേസ് പിന്‍വലിക്കാനുള്ള അനുമതി നല്‍കാനാകില്ലെന്ന നിലപാടാണ് തൃശൂര്‍ വിജിലന്‍സ് കോടതി സ്വീകരിച്ചത്. കേസ് പിന്‍വലിച്ച് ഒളിച്ചോടുകയല്ല, ഉമ്മന്‍ചാണ്ടി നിരപരാധിയാണെങ്കില്‍ അത് വിജിലന്‍സ് കോടതിമുമ്പാകെ തെളിയിക്കുകയാണ് വേണ്ടത്. അതിനുപകരം അധികാരദുര്‍വിനിയോഗം നടത്തി കേസ് പിന്‍വലിക്കാന്‍ നടപടി സ്വീകരിച്ച നിലപാട് ന്യായീകരിക്കാന്‍ കഴിയുന്നതല്ല. നീതിനിര്‍വഹണത്തില്‍ നിഷ്പക്ഷമായ നിലപാടാണ് ഏത് സര്‍ക്കാരില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത്. അതിനുപകരം തികച്ചും തെറ്റായ കീഴ്വഴക്കമാണ് ഉമ്മന്‍ചാണ്ടി സൃഷ്ടിക്കാന്‍ ശ്രമിച്ചത്. സര്‍ക്കാരിന്റെ അപേക്ഷ വിജിലന്‍സ് കോടതി തള്ളിയ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നടപടികള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ ചോദ്യംചെയ്യുമെന്നതില്‍ സംശയംവേണ്ട.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: